Tuesday, December 30, 2014

ഈ ക്യൂവിൽ അവർ ഇല്ല.

ശക്തമായ സ്ത്രീ മുന്നേറ്റം നിലവിലുള്ള  കേരളത്തിൽ     എല്ലാ മേഖലകളിലും  അവരുടെ  സാന്നിദ്ധ്യം പുരുഷന്മാരേക്കാളും  അധികമാണ്.  ആർ.റ്റി.ഒ. ഓഫീസിലെ    ഡ്രൈവിംഗ്  ടെസ്റ്റിന്  ഇപ്പോൾ   പുരുഷന്മാരുടെ  ഇരട്ടിയോളം വരും സ്ത്രീകളുടെ  എണ്ണം.തൈ കിളവികൾ  വരെ ഇപ്പോൾ  വണ്ടി  ഓടിക്കാനുള്ള  തത്രപ്പാടിലാണ്.  കറന്റ്  ചാർജും ഫോൺ ചാർജും അടക്കാനുള്ള  ഇടങ്ങളിലും  അംഗ സംഖ്യ   കൂടുതൽ  വനിതകൾ  തന്നെ. ബസ്സിൽ  കയറിയാൽ  സംവരണ  സീറ്റും കഴിഞ്ഞ് പൊതുവായ    ഇരിപ്പടങ്ങളും അവർ  കൈവശപ്പെടുത്തുന്നു.  മൂന്ന് പേർക്ക് ഇരിക്കാൻ   സാധിക്കുന്ന  ഓരോ  സീറ്റിലും  ഓരോ  മഹിള   വീതം   ആസനസ്ഥയായ്   ബാക്കി  ഇടത്തിൽ  പുരുഷന്മാർ   ഇരിക്കാതിരിക്കാൻ   അലിഖിതമായ  തടസം  ആ ഇരിപ്പിലൂടെ   അവർ  സൃഷ്ടിക്കും.  കേരളത്തിലെ  ഇപ്പോഴത്തെ കാലാവസ്ഥയിൽ ഏത് പുരുഷനും ബസിൽ   സ്ത്രീയുടെ അടുത്തിരിക്കാൻ  ഒന്ന്  പരുങ്ങും. ഒന്ന്  സൂക്ഷിച്ച് നോക്കിയാൽ   മതി,  സ്ത്രീ പരാതി പെട്ടാൽ  തീർന്നു  നമ്മുടെ കാര്യം. വകുപ്പ് 354 ആണ്.  ജാമ്യം കിട്ടാത്ത  വകുപ്പാണത്. അതിന്റെ ഉപവകുപ്പുകൾ എ.ബി.സി. ഡി.  തുടങ്ങി ഇസറ്റ്  വരെ ഉണ്ട്.  അബദ്ധത്തിൽ ബസ്  ഒന്ന്  കുലുങ്ങി  നമ്മുടെ  കയ്യോ  കാലോ  അറിയാതെ  തട്ടി പോയാൽ  തീർന്നു  നമ്മുടേ  കാര്യം  കട്ട പൊഹ!!!  ആ കാരണത്താൽ ഒന്നുകിൽ  ബസിന്റെ  ജനകീയ  വടിയിൽ  തൂങ്ങി  നിന്ന്  യാത്ര  ചെയ്യുകയോ  അഥവാ സ്ത്രീയുടെ  അടുത്തിരുന്നാൽ  തോക്ക്  ചൂണ്ടിയവന്റെ  മുമ്പിൽ  ഹാന്റ്സ് അപ്പ്  പറഞ്ഞ്  കൈ  പൊക്കി  പിടിക്കുന്നത്  പോലെ യാത്ര  കഴിയുന്നത്  വരെ   പുരുഷ  യാത്രക്കാരൻ   കൈ പൊക്കി    ഇരുന്ന്  യാത്ര  ചെയ്യുകയോ  ചെയ്യുന്നതാണ്  ബുദ്ധി. നിയമത്തിന്റെ  മുമ്പിലും  സരക്ഷണം   മുൻ ഗണന  സ്ത്രീക്ക്  തന്നെ.    എന്തായാലും  ഈ കാലഘട്ടത്തിൽ  സ്ത്രീ മുന്നേറ്റം   കേരളത്തിൽ ശക്തമാണെന്ന് പറയുന്നതിനോടൊപ്പം   ഒരു  രംഗത്ത്  അവരുടെ  സാന്നിദ്ധ്യം ഒട്ടുമില്ലെന്ന്   ചൂണ്ടിക്കാണിച്ച്  കൊള്ളട്ടെ. ലണ്ടൻ  കള്ള്  വിൽക്കുന്ന    സർക്കാർ  വക  സ്ഥപനമായ  ബീവറേജ്  കോർപ്പറേഷന്റെ  മുമ്പിലെ  ക്യൂവിന്റെ  കാര്യമാണ്  ഈയുള്ളവൻ  പറയുന്നത്.   പരസ്യമായി നിരത്തിൽ വെച്ച്   ചുംബിക്കുന്നതിനായുള്ള  അവകാശത്തിനായി  പോരാടിയവർ  എന്താണാവോ  ഈ ക്യൂവിൽ  സാന്നിദ്ധ്യം  അറിയിക്കാത്തത്.

Thursday, December 25, 2014

പുതിയാപ്ലയുടെ കോട്ടും സൂട്ടും

പുതു മണവാളന്റെ വേഷത്തെ സംബന്ധിച്ച്  മുമ്പും    എന്റെ  ബ്ലോഗിൽ പരാമർശിച്ചിരുന്നുവെങ്കിലും  വീണ്ടും  ആ വിഷയത്തെ  പറ്റി    എഴുതേണ്ടി വരുന്നു.
കഴിഞ്ഞ  ദിവസം ഒരു   വിവാഹ  ചടങ്ങിൽ  പങ്കെടുക്കുവാൻ  പോയി.എന്റെ  ഒരു  ബന്ധുവിന്റെ  മകളുടെ  വിവാഹമാണ്. വരന്  കച്ചവടമാണ്  തൊഴിൽ  എന്നാണറിഞ്ഞത്. പക്ഷേ  പയ്യൻ ട്രൈനിലെ  ടിക്കറ്റ്  പരിശോധകന്റെ  വേഷത്തിലാണ്  വിവാഹ സ്ഥലത്തെത്തിയത്. ഇനി ഇപ്പോൾ     അയാൾക്ക്  ആ ജോലി  വല്ലതും   കിട്ടിയോ  ആവോ? കോട്ടും സൂട്ടുമണിഞ്ഞ  വരൻ  അത്  ആദ്യമാണ്  ധരിക്കുന്നതെന്ന്  വ്യക്തം.  ചൂട്  നിറഞ്ഞ  അന്തരീക്ഷത്തിൽ  അയാൾ  വിയർപ്പിൽ  കുളിക്കുന്നതായി  കാണപ്പെട്ടു. പെൺകുട്ടി പഴയത്  പോലുള്ള   മണവാട്ടി  വേഷത്തിലായിരുന്നു.  പട്ടു സാരിയും തലയിലെ  നെറ്റും ആസകലം സ്വർണാഭരണങ്ങളും  ആളെ  കാണുമ്പോൾ    ഇതാണ്  മണവാട്ടി  പെണ്ണ്  എന്ന്   തിരിച്ചറിയുന്ന  വിധത്തിൽ തന്നെയായിരുന്നു  ആ കുട്ടി. അവൾക്ക്  ആ സാരിയും  മറ്റും  ഇനിയുള്ള  കാലത്തും  ഉപകാരപ്പെടും.  മന്ത്രകോടി  എന്ന  ആദരവോടെ  അവൾ  വളരെ  നാൾ   അത് സൂക്ഷിച്ച്  വെച്ചേക്കാം. പക്ഷേ   ഭാര്യയുമായി  ഭർത്താവ്  നാളെ  മുതൽ  പുറത്ത്  പോകുമ്പോൾ  അയാൾക്ക്  ഈ കോട്ടും  സൂട്ടുമിട്ട്   റോഡിലൂടെ  സഞ്ചരിക്കാനാവുമോ? ഇവനെവിടെ  നിന്നും  വന്നെടാ ഈ ഊളൻ  എന്നായിരിക്കും  വഴിവക്കിൽ  ഉയരുന്ന  കമന്റ്.  കേവലം  ഏതാനും  നിമിഷങ്ങളുടെ  ഉപയോഗത്തിന്      മാത്രമാണ്   ടിക്കറ്റ്  പരിശോധകന്റെ ഈ കോട്ട് ആ പാവം  എടുത്തണിയുന്നത്.  വെറും  പൊങ്ങച്ചത്തിനായി  മലയാളിയുടെ  പണം  പാഴായി  പോകുന്നതിന്റെ ഉദാഹരണമാണീ  കോട്ട്.
പണ്ട്  പുതു മണവാളനും  മണവാട്ടിയും   നാട്ടിൻപുറത്തെ    നിരത്തിൽ  കൂടി  വിവാഹം  കഴിഞ്ഞ്   ദിവസങ്ങൾക്ക്  ശേഷമായാലും  പോകുന്നത്    നയന സുഖം പ്രദാനം ചെയ്യുന്ന  കാഴ്ചയായിരുന്നു. വെളുത്തതോ ചന്ദന നിറത്തിലുള്ളതോ ആയ ഷർട്ടും   കസവു  വേഷ്ടിയും  ധരിച്ച  പുയ്യാപ്ലയെയും    തൊട്ടുതൊട്ടില്ലാ എന്ന  മട്ടിൽ  വരന്റെ  കൂടെ    പട്ട് സാരിയുമുടുത്ത് കൊഞ്ചി കൊഞ്ചി വർത്താമാനവും  പറഞ്ഞ്  പോകുന്ന  മണവാട്ടിയെയും  കാണുന്ന  മലയാളി  ഒരു  പുഞ്ചിരിയോടെ  അവരെ  നോക്കി  നിൽക്കും.  ഒരു  പക്ഷേ  അവരെ  കാണുമ്പോൾ  അയാളുടെ  വിവാഹാരംഭ ദിനങ്ങളുടെ  സ്മരണകൾ  ആ  കാഴ്ചക്കാരന്റെ      തലയിലൂടെ  കടന്ന്  പോകുന്നത്  കൊണ്ടായിരിക്കാം  ഒരു  പുഞ്ചിരി  അയാളുടെ  ചുണ്ടിൽ  വിരിഞ്ഞത്.  വേഷ്ടിക്ക് ശേഷം  പാന്റ്സ്  വന്നപ്പോഴും  വലിയ  കുഴപ്പമില്ലാതെ  കാര്യങ്ങൾ  നടന്നു  പോയി.  പക്ഷേ ഇപ്പോൾ  ഈ കോട്ടും  കളസോം  ഇട്ട  പുതിയാപ്ലയെ  പഴയ  മണവാളന്റെ  പകരക്കാരനായി  കാണുമ്പോൾ നാട്ടുമ്പുറത്ത്കാരനായ    നമ്മുടെ  ഉപ്പാപ്പാ  ബെർമൂഡായും    ടീ  ഷർട്ടും ധരിച്ച്   നമ്മുടെ  മുമ്പിൽ  വന്ന്  നിൽക്കുന്ന  കാഴ്ച  കാണുമ്പോഴുള്ള   ഒരു  അസ്കിത   മനസിൽ   വരുന്നുണ്ടല്ലോ!!!

Sunday, December 14, 2014

ആധുനിക ബൽഗേറിയാ മാമാമാർ

ഞങ്ങളുടെ  ചെറുപ്പത്തിൽ ആലപ്പുഴ   വട്ടപ്പള്ളി ഭാഗത്ത്  ബൽഗേറിയാ മാമായുടെ  ചായക്കട  എന്നത്  സുപരിചിത വാക്കായിരുന്നു. നീലക്കുയിൽ  സിനിമയിൽ കായലരികത്ത്   പാടുന്ന രംഗത്ത്  കാണപ്പെടുന്ന   തരത്തിലുള്ള    ഒരു  ചായ മക്കാനി  ആയിരുന്നു അത്. ചായക്കടക്കാരൻ  മൂപ്പിലാന്  ബൽഗേറിയാ  മാമാ എന്ന  പേര് കിട്ടിയത്   എന്ത് കൊണ്ടാണെന്ന്  പല  അഭിപ്രായമുണ്ടെങ്കിലും  ഏതോ  ലോക മഹാ  യുദ്ധത്തിൽ കൂലി പട്ടാളക്കാരനായി  ബൽഗേറിയായിൽ  പോയത്  കൊണ്ടാണെന്ന  അഭിപ്രായത്തിനാണ്  മുൻ ഗണന. മാമായുടെ  ചായക്കടയിലെ  ചായകുടി  രീതി  പ്രസിദ്ധമാണ്.  തിരക്ക്  പിടിച്ച്  ഒരിടം  വരെ  പോകുന്നതിനു മുമ്പ് മാമയുടെ  കടയിൽ   കയറി ഒരു ചായ കുടിച്ചിട്ട്  പോകാമെന്ന്      ആരെങ്കിലും  കരുതിയാൽ   അവന്റെ കാര്യം  കട്ട പുക.  ധൃതിയിൽ   കടയിലെത്തിയ   നമ്മുടെ  അരികിലേക്ക്   മധുര മനോഹരമായ മന്ദഹാസവുമായി   മാമാ  സമീപിക്കുന്നു,  മധുര സ്വരത്തിൽ  ചോദിക്കുന്നു:-
"  മോനെന്ത്  വേണം,    മൊട്ടയേക്കാളും  ഗുണം  ചെയ്യുന്ന ഏത്തപ്പഴം  എടുക്കട്ടെ?"  കടയുടെ  മുൻ വശം കണ്ണീച്ച   പറന്ന്  ഉല്ലസിക്കുന്ന  ചീഞ്ഞ  ഏത്തപ്പഴം  ലക്ഷ്യമാക്കിയാണ്  മാമായുടെ  ചോദ്യം.
തിരക്ക്  കാരണം  നാം  വെപ്രാളപ്പെട്ട്  പറയുന്നു" ഏത്തപ്പഴം  വേണ്ടാ മാമാ ഒരു  ചായ  മാത്രം  മതി"
"ഓ, ശരി, എന്നലങ്ങനെയാകട്ടെ"   കടയുടെ  മുമ്പിലേക്ക്  പോയി നിന്ന്    മാമാ നീട്ടി  വിളിക്കുന്നു..."ബാടീ, ബാ,...  ബാ...." അന്തം വിട്ടിരിക്കുന്ന  നമ്മുടെ  മുഖത്തേക്ക്  നോക്കി  വാ പിളർന്ന്  ചിരിച്ചിട്ട്   മാമാ പറയുന്നു,  " ആടിനെ  വിളിച്ചതാ,  മോന്   ഇപ്പോ  കറന്ന  പാലിന്റെ  ചൂട്  ചായ  തരാം......"  ആ കടയിൽ  കയറിയ  നിമിഷത്തെ  ശപിച്ചിരിക്കുന്ന  നമ്മൾ  ആട്  വരുന്നതും  മാമാ പാല്  കറക്കുന്നതും  തിളക്കുന്ന  സമോവറിന്  മുകളിൽ   പാൽ  പാത്രം  വെക്കുന്നതുമായ  കാഴ്ച  കാണുന്നു.  നമ്മുടെ  മുഖത്തെ നീരസം  കണ്ടത്  കൊണ്ടാവാം  മാമാ അടുത്ത്  വന്ന്  ആശ്വസിപ്പിക്കുന്നു.  "ദാ,  ഇപ്പ  തരാം...."  എന്നിട്ട്  അടക്കം  പറയുന്ന  സ്വരത്തിൽ  അലമാരി  നോക്കി  പതുക്കെ  ചോദിക്കുന്നു"  പാല്  ചൂടാകുന്ന   നേരം   വരെ വെറുതെ  ഇരിക്കണ്ടാ,  ഒരു   ചൂട്  മൊരിഞ്ഞ  വജിയ  (പരിപ്പ്  വടക്ക്  വട്ടപ്പള്ളിയിൽ  അങ്ങിനെയും  പേരുണ്ട്) കടിച്ചോണ്ട്  ഇരി  മോനേ...."  നിവർത്തി  ഇല്ലാതെ നമ്മൾ  സമ്മതം  മൂളൂമ്പോൾ  ഒരു  അലൂമിനിയം  പാത്രത്തിൽ  നാലഞ്ച്  പരിപ്പ്  വടയുമായി  എത്തി  നമ്മുടെ  മുമ്പിൽ  വെച്ചിട്ട്   മാമാ വെള്ളം  തിളപ്പിക്കുന്ന  സമോവറിന്  സമീപത്തേക്ക്  ഒരു   പാച്ചിലാണ്.   എനിക്ക്  ഒരു  വട മതി  ബാക്കി  എടുത്തോണ്ട്  പോ  എന്ന  നമ്മുടെ  നിലവിളി  കേൾക്കാത്ത  ഭാവത്തിൽ  മാമാ പാല്  തവി കൊണ്ട്  ഇളക്കി  കൊണ്ട് നിൽക്കുമ്പോൾ  നമ്മൾ  ഒരു  വട  എടുത്ത് പൊട്ടിക്കുന്നു. മുറിഞ്ഞ  കഷണങ്ങളിൽ  നിന്നും  നൂല്  വലിയുമ്പോഴാണ്  പരിപ്പ് വട  വാരങ്ങൾ  പിന്നിട്ടതാണെന്ന  സത്യം  നമ്മൾ  തിരിച്ചറിയുന്നത്. കാലി ചായ  കുടിക്കാൻ    തിരക്കിട്ട്    വന്ന  നമ്മൾ  നമ്മുടെ  സമയം  നഷ്ടപെട്ട   വിഷമത്തോടെ   ഇറങ്ങുമ്പോൾ  മാമാ  അരികിൽ  വന്ന് നമ്മുടെ  ചെവിയിൽ  മൊഴിയുന്നു.   "മോനേ!   ഇനിയും  വരണേ!"
ഇപ്പോൾ  ഈ  കഥ  പറയാൻ  കാരണം  പലപ്പോഴും  യാത്രയിൽ  വിശപ്പ്  അനുഭവപ്പെടുമ്പോൾ   നമ്മൾ  ഏതെങ്കിലും  റെസ്റ്റോറന്റിൽ   കയറിയാൽ   നമ്മുടെ  പഴയ ബൽഗേറിയാ   മാമായെ അവിടെ  നമുക്ക്  കണ്ട്  മുട്ടാം  എന്ന  വിവരം  അറിയിക്കുന്നതിന്  വേണ്ടിയാണ് .   ആഹാരം  കഴിച്ച്   നമുക്ക്  പെട്ടെന്ന്  പോകാനുണ്ടെന്നും  അതിനാൽ  പെട്ടെന്ന്  തന്നെ  നമുക്ക്  ഭക്ഷണം  തരണമെന്നും  ഈ കശ്മലന്മാർ   കരുതുകയേ  ഇല്ല.  ചെന്നിരുന്നാൽ  ഉടൻ  ആഹാരം  കൊടുക്കരുത് എന്നത്  ഇപ്പോൾ  ഒരു  ഫാഷൻ  പോലെ  പടർന്നിരിക്കുന്നു. ആദ്യം ഓർഡർ  എടുക്കുന്നു.  പിന്നെ  ഗ്ലാസ്സും  വെള്ളവും  വരുന്നു.  നമ്മൾ  വെള്ളം  മൊത്തി  കുടിച്ച്  സമയം  തള്ളി  നീക്കുമ്പോൾ  പ്ലൈറ്റ്  വരുന്നു,  അത്  കഴിഞ്ഞ്  കുറേ  നേരം  കഴിയുമ്പോൾ   ചമ്മന്തിയും  സാമ്പാറും   അല്ലെങ്കിൽ  മറ്റേതെങ്കിലും  തൊടു  കറികളുടെ    പാത്രങ്ങൾ  വരുന്നു,  പിന്നെയും  യുഗങ്ങൾ  കഴിയുമ്പോളാണ്  ആവശ്യപ്പെട്ട  ആഹാരം  എത്തി  ചേരുന്നത്.  ഇതിനിടയിൽ  അര  മണിക്കൂർ  സമയം  കഴിഞ്ഞിരിക്കും. ഓർഡർ  എടുത്ത്  കഴിഞ്ഞ്   ഫ്രിഡ്ജിൽ  സൂക്ഷിച്ചിരിക്കുന്ന   ഒരു മാസം  പഴക്കമുള്ള  ഡേഡ്ബോഡി  പുറത്തെടുത്ത്  പിന്നെ  അത്  ചൂടാക്കി  മസാലപുരട്ടി  അടുപ്പിലിട്ട് കസർത്ത്  കാണിച്ച്  ആവി  പറത്തി  നമ്മുടേ  മുമ്പിലെത്തിക്കുന്നതിലാണ്   ത്രിൽ  എന്ന്  നമ്മളും  അംഗീകരിച്ചിരിക്കുകയാണല്ലോ. മാമായുടെ  നൂല്  വലിയുന്ന  പരിപ്പ്  വടയുടെ  സ്ഥാനത്ത്  ഫ്രീഡ്ജിലെ  പഴകിയ   മാംസം   എന്ന  വ്യത്യാസമേ  ഉള്ളൂ.  സസ്യാഹാര  ഭക്ഷണ  ശാലയിലും  ഇത്  തന്നെ  ഗതി. ഭക്ഷണ  ശാലയിലെ  തിരക്കുള്ള  സമയം  അനുഭവം  കൊണ്ട്  തിരിച്ചറിഞ്ഞ്  ഇവർക്ക്  കൂടുതൽ  ആഹാര  സാധനങ്ങൾ  പാചകം  ചെയ്ത്  സൂക്ഷിക്കാമെങ്കിലും    അത്  ചെയ്യാതെ       ഈ ആധുനിക  ബൾഗേറിയാ മാമാമാർ മണിക്കൂറുകൾ  നമ്മുടേത്    നഷ്ടപ്പെടുത്തുന്നു  എന്ന  സത്യം  തിരിച്ചറിയുക.

Wednesday, December 3, 2014

താറാവിനെ കൊല്ലാം പട്ടിയെ കൊല്ലരുത്.

കൊല്ലം ജില്ലയിൽ   ചിതറ  എന്ന  സ്ഥലത്ത്  ഇന്നലെ    സ്കൂളിൽ  പേ നായ്  കയറി പലരെയും കടിച്ചു. 7വയസുള്ള പിഞ്ചുകുട്ടി  തിരുവനന്തപുരം  മെഡിക്കൽ  കോളേജിൽ  ചികിൽസയിലണ്. ആ കുട്ടിക്ക്  തലയിലാണ്  കടി  ഏറ്റത്. 3  കുട്ടികളും    ഒരു  അദ്ധ്യാപികയുമാണ്  പേ നായുടെ  ആക്രമണത്തിന്  ഇരയായത്.  സ്കൂൾ സമയത്താണ്  ഈ സംഭവം  നടന്നത്.  ക്ലാസ്  മുറിയിലേക്ക്  കടന്ന് ചെന്ന  നായ്  അവിടെ  ഇരുന്ന  കുട്ടികളെ  കടിക്കുകയായിരുന്നു.

  തദ്ദേശ സ്വയംഭരണ  സ്ഥാപനങ്ങൾ  ഇപ്പോൾ  പട്ടിയെ  കൊല്ലാറില്ല.  ഡെൽഹിയിൽ  കാവൽ ഭടന്മാരുടെ  സുരക്ഷയിൽ  മന്ത്രി മന്ദിരത്തിൽ  കഴിയുന്ന   ഒരു  മന്ത്രിണി  പണ്ട്  പുറപ്പെടുവിച്ച  ഒരു  തിട്ടൂരത്തിന്റെ പിൻ  ബലത്തിലാണ്   തദ്ദേശ  ഭരണ  സ്ഥാപനങ്ങൾ  പട്ടിയെ  കൊല്ലാൻ പൈസാ ചെലവാക്കത്തത്.  അല്ലാതെ  തന്നെ  ഉള്ള  ഫണ്ട്   തിരിമറി  നടത്തി  ബാക്കി  ഒന്നും  എടുത്ത്      ജനക്ഷേമത്തിനായി  ഉപയോഗിക്കാൻ   ഇല്ലാത്ത  ആ സ്ഥാപനങ്ങൾക്ക്  ഈ തിട്ടൂരം  ചുമ്മാ ചവക്കുന്ന  മുതലാളിക്ക്  അവല്  ചവക്കാൻ  കിട്ടിയത്  പോലെ  പ്രയോജനപ്പെട്ടു.   കുറ്റം  പറയരുതല്ലോ,  പട്ടിയെ  പിടിച്ച്  സന്താന  നിയന്ത്രണ  കിസുമത്ത്  നടത്തി  വിട്ടാൽമതിയെന്ന്    സർക്കാർ  നിർദ്ദേശിച്ചു.  അതനുസരിച്ച്  വെറ്റിനറി  സർജന്മാർ  പട്ടികൾക്ക്  പണി  ഒപ്പിച്ചു  കൊടുത്തു.(  പട്ടികളാകുമ്പോൾ  വാസക്റ്റമി  ഓപറേഷൻ  കഴിഞ്ഞാൽ  ബക്കറ്റ്  പോലുള്ള  പ്രസന്റേഷനൊന്നും  വേണ്ട,  അലവൻസുകളും  വേണ്ടാ)  സന്താന  നിയന്ത്രണം  നടത്തിയ    സർജന്മാർ ഫീസും  വാങ്ങി.  പക്ഷേ  ശസ്ത്രക്രിയ    ഫലപ്രദമായില്ലാ  എന്നും അതിന്  ശേഷം   പലപട്ടികളും  10  പെറ്റെന്നാണ്  ഡോക്റ്ററന്മാർ  തന്നെ  പറയുന്നത്.

  ലക്ഷങ്ങൾ  കണക്കിന്  താറാവിനെ  കഴുത്ത്  ഞെരിച്ചും  തീയിട്ടും  കൊല്ലാൻ  മടിയില്ലാത്തവർക്ക്  പിഞ്ച്  കുഞ്ഞുങ്ങളെ  കടിക്കുന്ന  നായ്ക്കളെ  കൊല്ലാൻ   ജീവികാരുണ്യം  മൂലം  മടിയാണത്രേ!ഫൂ!  അവരുടെ  ജീവകാരുണ്യം!!!

Wednesday, November 26, 2014

മറൈൻ ഡ്രൈവ് പുതിയ വാക്ക്

കാലം  പുതിയ പുതിയ വാക്കുകൾ  ഭാഷയിലേക്ക്  കൊണ്ട്  വരുന്നു. 

നാരായണച്ചാര് ചെത്താൻ  പോയി എന്ന്  പണ്ട് കാലത്ത്   പറഞ്ഞാൽ  തന്റെ കത്തിയും മറ്റ് ഉപകരണങ്ങളും എടുത്ത്  നാരായണച്ചാര് തെങ്ങ്  ചെത്താൻ പോയി  എന്നാണ് നാം  മനസിലാക്കുക  എന്നും  എന്നാൽ അദ്ദേഹത്തിന്റെ  മകൻ  വിക്രമൻ ചെത്താൻ  പോയി എന്ന്   ഈ കാലത്ത്  നാം കേട്ടാൽ  അതിനർത്ഥം  വിക്രമച്ചാര്  തന്റെ പാന്റും ഷർട്ടും വലിച്ച്  കയറ്റി  കോളേജ് വിട്ട സമയം  മോട്ടോർ സൈക്കിളിൽ  ഊരു  ചുറ്റാനിറങ്ങിയെന്നുമാണ് നാം മനസിലാക്കേണ്ടതെന്ന്   എവിടെയോ  വായിച്ചിരുന്നു.

കാലം  മാറുമ്പോൾ  എവിടെ  നിന്നെല്ലാമോ  വാക്കുകൾ  കയറിവരുന്നു, അത്  ജനം കൈനീട്ടി സ്വീകരിക്കുകയും ചെയ്യുന്നു.

അടിയും  പൊളിയും  രണ്ട്  വാക്കുകളാണെന്ന്  പണ്ട്  മനസിലാക്കിയിരുന്നെങ്കിൽ  ഇപ്പോൾ  അടിപൊളിയുടെ  അർത്ഥം വിശാലമാണ്.

ഈ അടുത്ത കാലത്ത് എന്റെ അഭിഭാഷക സുഹൃത്തിൽ നിന്നും  വന്നു  ഒരു  പുതിയ  വാക്ക്  .  പുതിയതായി  എന്റ്രോൾ  ചെയ്ത  എന്റെ  ഒരു കുട്ടി  അദ്ദേഹത്തിന്റെ ഓഫീസിൽ  ജൂനിയർ വക്കീലായി  ചേർന്നു. സീനിയർ  അഭിഭാഷകന്റെ കമന്റ്."  സാറേ!  സാറിന്റെ ഒരു പയ്യൻ  "ബംഗാളി"  ആയി  എന്റെ ഓഫീസിൽ വന്നിട്ടുണ്ട്.   സഹായി,  ജോലിക്കാരൻ   എന്ന  വാക്കുകൾക്ക് പകരം വെക്കാൻ  ബംഗാളി  എന്ന   പദം   ഇപ്പോൾ പുതിയതായി  ഭാഷയിൽ വന്നിരിക്കുന്നു.

മുയലിനെ  വ്യാവസായികമായി  വളർത്തി  എങ്ങിനെ ലാഭമെടുക്കാം  എന്ന വിഷയം  വളഞ്ഞ് കൂടി ചർച്ചക്കിട്ടപ്പോൾ  ഒരു സ്നേഹിതൻ  ഇങ്ങിനെ  കമന്റി.(കമന്റിയും പുതിയ  പദമാണേ!) "അയ്യോ! ദൈവമേ! വേണ്ടാ....  വേണ്ടാ ... വീട്ടിൽ   കുട്ടികളുണ്ട്..."

"അതിനെന്താടോ  കുഴപ്പം,  മുയൽ  വീട്ടിലെ   കുട്ടികളെ  കടിക്കുമോ?"

"അല്ലാ..അതല്ലാ...കുഴപ്പം.  മുയൽ മറൈൻ ഡ്രൈവ്   കക്ഷിയാണ്..അതിന്  സ്ഥലകാലഭേദമില്ല,  ഭാര്യയും ഭർത്താവുമായി  എവിടെ  വെച്ചും  പണി  പറ്റിച്ച് കളയും..നമ്മൾ  കുട്ടികളുമായി  കളി  തമാശ  പറഞ്ഞിരിക്കുമ്പോഴായിരിക്കും   മുയലമ്മയും  മുയലച്ചനും കൂടി  ഓടി  വന്ന്  നമ്മുടെ  മുമ്പിൽ വെച്ച് മറൈൻ ഡ്രൈവ്  വേല  ചെയ്ത്  കളയും....നമ്മുടെ  കുഞ്ഞുങ്ങളും ചമ്മും  നമ്മളും  ചുമ്മും... വേണ്ടാ...വേണ്ടാ...."

ദാ!   വന്നു,   ഭാഷയിലേക്ക്   ഒരു  പുതിയ  വാക്ക്:-" മറൈൻ  ഡ്രൈവ്  പരിപാടി"

Wednesday, November 19, 2014

അലാവുദ്ദീനും ജിന്നും ബിരിയാണിയും

 അലാവുദ്ദീൻ  വിളക്കിൽ തലോടുമ്പോൾ  ജിന്ന് (ഭൂതം) പ്രത്യക്ഷപ്പെട്ട്  ആവശ്യങ്ങൾ  സാധിച്ച്  കൊടുക്കുന്നു.  വായിക്കുന്ന കഥകളെല്ലാം  സത്യമെന്ന്  വിശ്വസിച്ചിരുന്ന  ബാല്യത്തിൽ അലാവുദ്ദീനും ജിന്നും  തലയിൽ നിറഞ്ഞ്  നിന്നിരുന്ന  സമയങ്ങളിലെല്ലാം  എനിക്ക്  അപ്രകാരം  വിളക്കും  അതിന്റെ  അടിമയായ  ജിന്നിനെയും  കിട്ടിയാൽ  ഞാൻ  ആദ്യം  എന്താൺ്  ആവശ്യപ്പെടുന്നതെന്ന്  നല്ല  തിട്ടമുണ്ടായിരുന്നല്ലോ!  ഒരു  താലാ ബിരിയാണി!.  അതിനായിരുന്നു  എല്ലാറ്റിനും മുമ്പിലായി  ഞാൻ  പരിഗണന  കൊടുത്തിരുന്നത്. താലാ  എന്താണെന്നറിയാമോ?  അന്ന് വിവാഹ  വീടുകളിൽ  ബിരിയാണി   വിളമ്പാൻ ഉപയോഗിച്ചിരുന്ന  വലിയ  അലൂമിനിയം  പാത്രമായിരുന്നു  താലാ.   ഈ പാത്രത്തിന്റെ  രണ്ട്  വശത്തും  ഓരോ  ആൾക്കാർ   ഇരുന്നാണ്   അന്ന് ആഹാരം  കഴിച്ചിരുന്നത്.  അപ്രകാരമുള്ള  ഒരു  താലാ ബിരിയാണിയാണ്  എന്റെ ജിന്ന്  എനിക്ക്  കൊണ്ട്  വന്ന്  തരേണ്ടത്.  ഞാൻ   സമാധാനത്തോടെ  ഇരുന്ന്  കൊതി  തീരെ  തിന്നും.  ഈ മോഹത്താൽ  വീട്ടിലുണ്ടായിരുന്ന  വിളക്കുകളെല്ലാം  ഞാൻ  തടവി  നോക്കി.  ജിന്നിന്റെ  വിളക്ക്  ഏതാണെന്ന്  അറിയില്ലല്ലോ.  പിന്നീട്  ഈ വിളക്ക്  തലോടൽ  അയൽ  വീടുകളിലെ  വിളക്കുകളിലും  മറ്റാർക്കും  സംശയം  തോന്നാത്ത  വിധം   ഞാൻ  പ്രയോഗിച്ച്  നോക്കിയിരുന്നു.  വളരെ  വർഷങ്ങൾക്ക് ശേഷം    എന്തും  സാധിച്ച് തരുന്ന ജിന്ന്  ഇപ്പോൾ ഗാന്ധി തലയായ്  പോക്കറ്റിൽ  കിടക്കുന്ന  ഈ പ്രായത്തിൽ  എനിക്ക് എത്ര  ബിരിയാണി  വേണമെങ്കിലും  വാങ്ങി  കഴിക്കാൻ  സാധിക്കും. .  പക്ഷേ  കാര്യം  എപ്പോഴും  സാധ്യമെന്നിരിക്കെ  ബിരിയാണിയോടുള്ള  ആർത്തി  എന്നിൽ  ഇല്ലാതായിരിക്കുന്നു.  അതങ്ങനെ  തന്നെയല്ലേ  വരൂ.  കിട്ടാത്ത  സാധത്തിനാണ്  മനുഷ്യന്  ആർത്തി  കൂടുതൽ  ഉണ്ടാകുന്നത്.  അത്  കൊണ്ടല്ലേ  വിവാഹത്തിന്  ആർത്തി പിടിച്ചവരൊക്കെ  വിവാഹം  കഴിഞ്ഞ്  ഇതെന്തൊരു  കുരിശ്  എന്ന്  വിലപിക്കുന്നത്!!!

Monday, November 3, 2014

നായ് പ്രണയം

https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEin9toMrPJfjsZeCiomiO7tBqCt5dms9gLs3K7hUZ7qEnydzL_pUZRJ3scXjfN4W9UCPpRrWnty7ktw2Im5I3rRcYfdK3NanAnrPsW9rL8xD09sP9sDm4ZijnGTeRZianll39PQfQIX46AB/s400/100_2552.JPGhttps://blogger.googleusercontent.com/img/b/R29vZ2xl/AVvXsEin9toMrPJfjsZeCiomiO7tBqCt5dms9gLs3K7hUZ7qEnydzL_pUZRJ3scXjfN4W9UCPpRrWnty7ktw2Im5I3rRcYfdK3NanAnrPsW9rL8xD09sP9sDm4ZijnGTeRZianll39PQfQIX46AB/s400/100_2552.JPG തങ്ങളുടേത് മാത്രമായ ആശയത്തെ അതെത്ര ഉദാത്തമായാലും അനുകരണ ഭ്രാന്തുള്ളവരിലും ചപല മനസ്കരിലും വളഞ്ഞ വഴിയിലൂടെ സന്നിവേശിപ്പിക്കാനും പ്രസിദ്ധി നേടാനുമുള്ള ചിലരുടെ താല്പര്യത്തെ ഇവിടത്തെ മീഡിയാകൾ അനാവശ്യമായ പ്രചാരം വഴി പിന്തുണ നൽകിയതിന്റെ കോലാഹലമാണ് ഇന്നലെ എറുണാകുളത്ത് കണ്ടത്. ഏറെ ദിവസങ്ങളായി മഞ്ഞും മഴയും കൊണ്ട് ഭരണ സിരാകേന്ദ്രത്തിൽ കുറേ പേർ നടത്തുന്ന നിൽപ്പ് സമരത്തിന് ചുംബന കോലാഹലത്തിന് നൽകിയ പ്രചാരത്തിന്റെ പകുതി പ്രചാരം മീഡിയാകൾ നൽകിയിരുന്നെങ്കിൽ ആ സമരം എന്നേ പരിഹരിക്കപ്പെട്ടേനെ. എന്ത് കൊണ്ട് ഇവർ കന്നി മാസത്തിൽ നായ്ക്കൾ നടത്തുന്ന പരസ്യമായ ഇണ ചേരലിന് ഇത്രയും പ്രചാരം നൽകുന്നില്ല?! അത് പട്ടികളുടെ ജന്മനാലുള്ള സ്വഭാവമായതിനാലും പക്ഷേ ഈ മലയാള നാട്ടിലെ മനുഷ്യർ ഉരൽ വിഴുങ്ങുമ്പോഴും ഒരു വിരൽ കൊണ്ട് മറച്ച് വെയ്ക്കാൻ താല്പര്യം കാണിക്കുന്നവരുമായതിനാൽ ഇപ്പോൾ അവർ ആ പതിവ് തെറ്റിച്ച് നായ്ക്കളുടെ ആദർശം ഉൾക്കൊള്ളുന്നതായി കാണപ്പെടുകയും ചെയ്യുമ്പോൾ അതിന് വാർത്താ പ്രാധാന്യം ഉള്ളതിനാലുമാണെന്നാണ് മീഡിയാകളുടെ ഉത്തരമെങ്കിൽ ഒന്നും പറയാനില്ല. കാലം കടന്ന് പോയപ്പോൾ നായ്ക്കളുടെ രീതി നമ്മുടെ രീതി ആയത് അറിയാൻ സാധിച്ചില്ലാ കൂട്ടരേ!

Wednesday, October 29, 2014

ചുംബന കോലാഹലവും തീപ്പൊരികളും...

ഇന്ന്  ഫെയ്സ് ബുക്കിലൂടെ  കടന്ന്  പോയപ്പോൾ വായിച്ച  ഒരു  പോസ്റ്റിലെ  ചില  ഭാഗങ്ങൾ   അസത്യവും  പൊതുജനങ്ങളെ  തെറ്റിദ്ധരിപ്പിക്കുന്ന  വിധത്തിലുള്ളതുമായിരുന്നു.   ഈ വക പോസ്റ്റുകൾക്ക്  അഭിപ്രായം  പറയുക  ആ പോസ്റ്റിന്  അർഹിക്കാത്ത  ശ്രദ്ധ  നേടി  കൊടുക്കുവാൻ  ഇടയാക്കുമെന്നതിനാൽ  ആ വക  ഇനങ്ങളെ  ഒഴിവാക്കുകയായിരുന്നു  പതിവ്.  പക്ഷേ ഒരു  സമുദായത്തെ  ഇതര സമുദായവുമായി  ഉരസലിന്  കാരണമാക്കാവുന്ന  വിധത്തിൽ   ചില  പരാമർശങ്ങൾ   ആ  വരികളിൽ   അന്തർലീനമായിരിക്കുന്നതായി   എനിക്ക്   തോന്നിയതിനാൽ  ആ പോസ്റ്റിന്മേൽ   ഒരു  അഭിപ്രായം  എഴുതി  ഇടുകയുണ്ടായി. പ്രസ്തുത  പോസ്റ്റിലെ   അവസാന  ഭാഗവും എന്റെ  കമന്റും    തെറ്റിദ്ധാരണകൾ  ഒഴിവാകാണമെന്ന് കരുതി   താഴെ  ചേർക്കുന്നു.
പോസ്റ്റിലെ  അവസാന ഭാഗം
>>> .ഈ കിസ്സ്ഡേ സംഘടിച്ചിരി്ക്കുന്നവർ മുഴുവൻ മുസ്ലീം സംഘടനകളാണ്.സൈബർ ലോകത്തെ മുഴുവൻ മുസ്ലീം ഗ്രൂപ്പുകളും പേജുകളും ഇിതിനുവേണ്ടി പണിചെയ്യുന്നു. നല്ലവരും വിവേകികളുമായ ചിലരൊഴിച്ച്, ബാക്കിയുള്ളവരെല്ലാം ഇതിനെ അന്ധമായി ഇതിനെ പിന്താങ്ങുകയും അനുകൂലിക്കുകയും ചെയ്യുന്നു. ഇതു കാണുന്പോൾ പേടിയേക്കാൾ വിഷമമാണ് തോന്നുന്നത്..ഇത് ബിജെപ്പിക്കാരായാതിനാൽ അതിനെ താങ്ങാൻ അപൂർവ്വം കൃസ്ത്യാനികളും മേന്പൊടിക്കുണ്ട്...ഇപ്രകാരം ജനങ്ങളെ വേർതിരിക്കുന്നതും വർഗ്ഗീയവൽക്കരിക്കുന്നതും കൊടിയ ആപത്തിനു കാരണമാകും..ഇത്തരത്തിലുള്ള ഏതു പ്രതിഷേധവും അത് ഏതു പക്ഷത്തു നിന്നായാലും , അത് മുസ്ലീം സംഘടനകളാകട്ടെ ഹിന്ദുസംഘടനകളാട്ടെ..ജനം ജാഗ്രതയായിരിക്കുക ..അല്ലെങ്കിൽ വരുന്ന കുഴപ്പം ഇപ്പോൾ ..ഉദാസീനമായിരിക്കുന്ന (.പാസീവായിരിക്കുന്ന) ഒരു മഹാഭൂരിപക്ഷമുണ്ട് അവരു കൂടി വർഗ്ഗീയ വൽക്കരിച്ച് ഈ നാട് കുട്ടിച്ചോറാക്കുകയാകും..ഇതിനെക്കുറിച്ച് നിയമ നീതിപീഠങ്ങൾ കരുതലടെയിരിക്കേണ്ടതുണ്ട് ..ഇതിനെതിരെ ശക്തമായി പ്രതികരിക്കുക..ജാഗ്രതയായിരിക്കുക..<<<<
  എന്റെ  അഭിപ്രായം
  താങ്കളുടെ  പോസ്റ്റുകൾ   കഴിവതും   ഒഴിവാക്കി വരുകയായിരുന്നു. കാരണം   സമൂഹത്തിലെ     ഒരു  ഭാഗം ആൾക്കാരെ  ചില  പ്രത്യേക  താല്പര്യത്താൽ  മനപൂർവം  തേജൊവധം  ചെയ്യണമെന്നുള്ള  ദുരുദ്ദേശത്തോടെ  വരികൾ      ചമച്ച്  വിടുക  എന്നതാണ്   താങ്കളുടെ   രീതി  എന്ന്  തിരിച്ചറിഞ്ഞതിനാൽ     നിശബദനായിരിക്കുന്നതാണ്  ഉത്തമം  എന്ന്  കരുതി.  മാത്രമല്ല  നാനാ ജാതി  മതസ്തർ  ഒത്തൊരുമയോടെ  കഴിയുന്നതും    പരസ്പരം  വിശ്വാസത്തിൽ      അടുത്തിടപഴകുന്നതുമായ  ഒരു  ദേശമാണിത്.   അതിനാൽ  ഈ വക  തീപ്പൊരികൾ   അവർ  അപ്പോഴേ   തല്ലിക്കെടുത്തുമെന്ന  വിശ്വാസം   ഏവർക്കുമുണ്ടല്ലോ .         പക്ഷേ യാദൃശ്ചികമായി   ഈ  പോസ്റ്റ്  കണ്ണിൽ പെട്ടപ്പോൾ    സത്യമെന്ന്  ധ്വനിപ്പിക്കുന്ന  വിധത്തിൽ   ഗീബൽസീയൻ  ഫോർമുലയിൽ   താങ്കൾ  ഈ വാചകം  വെച്ച്  കാച്ചിയത്     (   >>>ഈ കിസ്സ്ഡേ സംഘടിച്ചിരി്ക്കുന്നവർ മുഴുവൻ മുസ്ലീം സംഘടനകളാണ്.സൈബർ ലോകത്തെ മുഴുവൻ മുസ്ലീം ഗ്രൂപ്പുകളും പേജുകളും ഇിതിനുവേണ്ടി പണിചെയ്യുന്നു. <<<)    ചില  പാവങ്ങൾ  ശരിയെന്ന്  ധരിച്ചേക്കുമെന്ന്    ഭയന്നപ്പോൾ ഇത്രയും  പറയണമെന്ന്  തോന്നി.    കേരളത്തിലെ   ഒരു  ഇസ്ലാമിക  സംഘടനയും  ഈ ചുംബന  കോലാഹലത്തെ  അനുകൂലിച്ചില്ലെന്ന്  മാത്രമല്ല  അവർ   അതിനെ  ശക്തമായി  നേരിടുമെന്ന്  പരസ്യമായി  പ്രഖ്യാപിക്കുകയും   ചെയ്തത്  പത്രങ്ങളിൽ   വരുകയും   ചെയ്തു. ഫെയ്സ് ബുക്കിൽ   ഏതെങ്കിലും   മുസ്ലിം  നാമധാരികൾ   എന്തെങ്കിലും  കോപ്രായം  പറഞ്ഞിട്ടുണ്ടെങ്കിൽ  അത്   ആ വ്യക്തിയുടെ  അഭിപ്രായം  മാത്രമാണിത്.  ഇത്   താങ്കളും   വായിച്ചിട്ടുണ്ടാകും.   എന്നിട്ടും   ഒരു  വിഭാഗത്തോടുള്ള   അതൃപ്തി   താങ്കളെ   ഈ വരികൾ   എഴുതാൻ  പ്രേരിപ്പിച്ചു.
 മുസ്ലിമിൻടേതായാലും  മറ്റ്  സഹോദര  മതത്തിലെ  ആരുടേതായാലും   ഒരു  ഹോട്ടലിൽ    അഹിതമായത്   നടക്കുന്നു  എങ്കിൽ  അത്  ഈ നാട്ടിലെ നിയമം  കൈകാര്യം  ചെയ്യുന്ന  അധികാരികളെ  തെര്യപ്പെടുത്തി   നടപടികളെടുപ്പിക്കുക  എന്നതായിരുന്നു  വേണ്ടിയിരുന്നത്.    അല്ലാതെ  ഒരിക്കലും  നിയമം  കയ്യിലെടുക്കുന്നത്   ശരിയല്ല.
 എറുണാകുളത്ത്   നടത്തുമെന്ന്    പറയുന്നതും  ഈ നാട്ടിലെ  സംസ്കാരത്തിനു  ചേരാത്തതും  എന്നാൽ  ചില  അധിനിവേശ  സംസ്കാരം     ഇവിടെ  നടപ്പിലാക്കണമെന്ന  താല്പര്യത്തോടെ   ചിലർ   പാവങ്ങളായ  കൗമാരക്കാരെയും  യുവാക്കളെയും  വലവീശി നടത്താനുദ്ദേശിക്കുന്നതുമായ       ആഭാസ പ്രവർത്തികളെ     കട  തല്ലി  പൊളീച്ച  കക്ഷികൾ    എറുണാകുളത്ത്  പോയി     സമാധാനപരമായി   പ്രതിരോധിക്കുന്നു   എങ്കിൽ  ഈ നാട്ടിലെ  ജാതിമത   ഭേദമന്യേ   എല്ലാവരും  അവരെ പ്രകീർത്തിച്ചേനെ  എന്ന്കൂടി  ഇവിടെ  പറഞ്ഞ്   വെക്കട്ടെ.
  പ്രിയ  സുഹൃത്തേ!   താങ്കൾക്ക്  ഒരു  വിഭാഗത്തോട്    ഇഷ്ടക്കേടും  അതൃപ്തിയുമാകാം.   പക്ഷേ  പക   അരുത്.  അവർ  ഈ പുണ്യ     മണ്ണിൽ  ജീവിച്ച് പോകട്ടെ.    മൂന്നു  നാലു   തലമുറക്ക്  മുമ്പ്  അവരുടെ  പ്രപിതാക്കന്മാർ  ഈ നാട്ടിലെ     തന്നെ   സഹോദര  മതത്തിൽ  പെട്ടവരായിരുന്നു . അല്ലാതെ  വിദേശത്ത്  നിന്നും  വന്നവരൊന്നുമല്ല...അവർ    ഈ  നാട്ടിന്റെ   സന്തതികൾ  ... അവരുടെ  നേരെ    ഇത്  പോലുള്ള     പകയുടെ  തീപ്പൊരികൾ  ഒരിക്കലും  അരുത്.


Friday, October 17, 2014

ജീൻസും യേശുദാസ്സും പിന്നെ സരിതയും

   "കഴിയുന്നതും ജീൻസ്  ഒഴിവാക്കുന്നതാണ്  നല്ലത് " എന്ന് പെൺകുട്ടികളോടായി  ഉപദേശ രൂപത്തിൽ  ഗാനഗന്ധർവനായ  ശ്രീ യേശുദാസ്  പറഞ്ഞത്  രാഷ്ട്രീയ വ്യത്യാസമില്ലാതെ  ജാതി മത അന്തരമില്ലാതെ  നമ്മുടെ  സമൂഹത്തിലെ  മഹിളാമണികളെ  പ്രകോപിപ്പിക്കുകയും  അവർ കിട്ടുന്ന  വേദികളിൽ  കിട്ടുന്ന  സന്ദർഭത്തിൽ പാവം ഗായകനെ  തകർത്ത് വാരുകയും  ചെയ്യുന്ന  കാഴ്ച നാം  പോയ  ദിവസങ്ങളിൽ    കണ്ടു  കഴിഞ്ഞു. കുറച്ച് കാലങ്ങൾക്ക്  മുമ്പ്     തിരുവനന്തപുരത്ത്  ചില   കാര്യങ്ങൾ  പച്ചക്ക്  തുറന്നു    പറഞ്ഞു എന്ന    കാരണത്താൽ  മറ്റൊരു കഥാപാത്രത്തെ    നാരികളെല്ലാം  കൂടെ  നാലായി  കീറി  ഭിത്തിയിലൊട്ടിച്ചതും  നാം  കണ്ടു. ജീൻസ്  പ്രശ്നത്തിൽ  ഫെയ്സ്ബുക്ക്    അന്തേവാസികൾ  കിട്ടാവുന്ന  മാരകായുധങ്ങൾ എല്ലാമെടുത്ത്  വനിതകൾക്ക്  പിൻ താങ്ങായി    യേശുദാസിനെതിരെ  അണി  നിരന്നതും  നാം  ഇപ്പോൾ  കണ്ടുവല്ലോ!   . "അത്  കൊണ്ടരിശം തീരാഞ്ഞവനപ്പുരയുടെ  ചുറ്റും   മണ്ടി  നടന്നു" എന്ന് പണ്ട് നമ്പിയാരാശാൻ  പാടിയ മട്ടിൽ  കഴിഞ്ഞ  ദിവസം ഒരു മാന്യ  സഹോദരി  യേശുദാസിന്റെ പുത്ര വധുക്കൾ  ജീൻസിട്ട്  നിൽക്കുന്ന  ചിത്രം കഷ്ടപ്പെട്ട് സമ്പാദിച്ച്   എഫ്.ബി.യിലിട്ട്  സായൂജ്യം  കൊണ്ടു.  (യേശുദാസ്  ഇപ്രകാരം  പറയാൻ    കാരണമാക്കിയ  വിധമുള്ള  ജീൻസ്  ധാരണമല്ല  ആ  ചിത്രത്തിൽ  കണ്ടതെന്നത്  വേറെ കാര്യം.  ജീൻസെന്ന്  പറഞ്ഞത്  കൊണ്ട്   അത്    ജീൻസാണെന്ന്  മനസിലായി,  മാത്രമല്ല  പ്രസ്തുത വസ്ത്രം ഷർട്ടിന് കീഴിലും  ഷർട്ടിനാൽ  പുറക് വശം  മറച്ചുമാണ് എന്നത്       ചിത്രത്തിൽ  വ്യക്തം.)   അതെന്തുമാകട്ടെ,  "സ്വന്തം  കുടുംബത്തിൽ  നിയമം  നടപ്പിലാക്കിയിട്ട് പോരേ?..മറ്റുള്ളവരെ  ഉപദേശിക്കാൻ ...?"  എന്ന  ഒരു  ധ്വനി  ആ സ്റ്റാറ്റസിലും  കമന്റുകളിലും  നിറഞ്ഞ്  നിന്നു.  ഇത്രത്തോളം  പ്രകോപനം  ഉണ്ടാകത്തക്ക  വിധം  അദ്ദേഹം  വല്ലതും  കർശനമായി  പറഞ്ഞു  എന്ന്  റിപ്പോർട്ടുകളിൽ  കാണുന്നുമില്ല.
......"സ്ത്രീകള്‍ ജീന്‍സ് ധരിക്കുമ്പോള്‍ അതിനുമപ്പുറമുള്ളവ ശ്രദ്ധിക്കാന്‍ തോന്നും. മറച്ചുവെക്കേണ്ടത് മറച്ചുവക്കണം. മറച്ചുവെക്കുന്നതിനെ ഉള്‍ക്കൊള്ളുന്നതാണ് നമ്മുടെ സംസ്‌കാരം. ആകര്‍ഷണ ശക്തി കൊടുത്ത്  അവരെ കൊണ്ട് അരുതാത്തത്    ചെയ്യിക്കാന്‍ ശ്രമിക്കരുത്......."

 നാരീമണികൾക്കും   അവരുടെ സൈന്യത്തിനും  വാൾ വീശാൻ  കാരണമാക്കിയ    അദ്ദേഹത്തിന്റെ അഭിപ്രായത്തിന്റെ  ഏകദേശരൂപം    ഇപ്രകാരമാണെന്ന്   പലയിടത്ത്  നിന്നും  വായിച്ച  വാർത്തകളിൽ  നിന്നും   വെളിവാകുന്നു.

പലതും  കണ്ടും  കേട്ടും അനുഭവം കൈ മുതലായുള്ള    മൂത്ത കാർന്നോന്മാർ     നമ്മളെ  ഉപദേശിക്കുന്നത്  നമ്മുടെ  നന്മ കരുതിയിട്ടാണ്. അല്ലാതെ  നമ്മുടെ വസ്ത്രധാരണ  സ്വാതന്ത്രിയത്തിലോ   സഞ്ചാര സ്വാതന്ത്രിയത്തിലോ   കൈകടത്തണമെന്ന  ദുർവാശിയാലല്ല  എന്ന  ഒരു  കാഴ്ചപ്പാട് ഈ  കാര്യത്തിൽ  നമുക്ക്  ഉണ്ടാകേണ്ടിയിരിക്കുന്നു.
മുരട്ട്  കാളയുടെ  മുമ്പിൽ ചുവന്ന സാരിയോ  ചൂരീദാറോ മറ്റ് ചുവന്ന  വസ്ത്രങ്ങൾ  ഏതെങ്കിലുമോ  ധരിച്ച്  നിൽക്കരുത്.  അത്  അപകടമാണ് . കാളയിൽ നിന്നും  ആക്രമണംഉണ്ടായേക്കാം എന്ന് അനുഭവത്തിന്റെ  വെളിച്ചത്തിൽ   ഉപദേശം  ആരെങ്കിലും  നൽകിയാൽ   ചുവപ്പ്  നിറത്തിലുള്ള  വസ്ത്രം  ധരിക്കുന്നത്  എന്റെ  അവകാശമാണ്   അത്  ധരിക്കരുത്  എന്ന്  പറയുന്നത്  എന്റെ മൗലികാവകാശത്തിൽ  കൈ  കടത്തലാണ്   എന്നൊക്കെ  നാം  പ്രതിഷേധിക്കുന്നത്  കാളക്ക്  പ്രാന്ത്  ഇളകുമ്പോൾ  കുത്ത്  ഉറപ്പ്  തന്നെ  എന്നിടത്തേക്ക്  കാര്യങ്ങൾ  എത്തിക്കാൻ  ഇടയാക്കും  .  ജീൻസ്  ധരിക്കുന്നത്  കൊണ്ട്  മാത്രമാണോ  ബലാൽസംഗം  വർദ്ധിക്കുന്നത്  എന്ന ചോദ്യത്തിന്     പലകാരണങ്ങളിൽ  ജീൻസും ഒരു  കാരണം  തന്നെ  എന്ന്  നിസ്സംശയം   ഉത്തരം   പറയാൻ  ഇടയാകത്തക്ക    വിധത്തിലാണല്ലോ    പെൺകുട്ടി  അറിഞ്ഞ്  കൊണ്ട്തന്നെ  ജീൻസ്  അരയിൽ  നിന്നും   ഊർന്നിറങ്ങി   വരുന്നത്. . അതിലേക്ക്  നോക്കാതെ  മാന്യന്മാർ  കണ്ണടച്ചേക്കണം  എന്നാണ്   പ്രതികരണമെങ്കിൽ   മാന്യന്മാർ  കണ്ണടച്ചാലും  കാളകൾ  കണ്ണടക്കില്ല   എന്നതാണ്  സത്യം.
ചാനലിലൂടെയും  സോഷ്യൽ മീഡിയകളിലൂടെയും  വസ്ത്രധാരണ  സ്വാതന്ത്രിയത്തെ    പറ്റി  ഘോരഘോരം  പേച്ചുന്നവർ   ഏട്ടിലെ  പശു   പുല്ല്  തിന്നില്ലാ എന്ന    നേര്   തിരിച്ചറിയുക. നമ്മുടെ  സ്വന്തം  സംസ്കാരം   ലൈംഗികതയെ   എങ്ങിനെ  കാണുന്നു  എന്ന്  അൽപ്പമെങ്കിലും  തിരിച്ചറിവ്  നമ്മുടെ  ഉള്ളിലുണ്ടെങ്കിൽ  "ബലാൽസംഗത്തിന്റെ സ്വന്തം  നാട് "   എന്ന ഖ്യാതി  നമുക്ക്     കൈവരത്തക്ക വിധത്തിൽ പെരുമാറുന്ന    നമുക്ക്  നാലു ചുറ്റുമുള്ളവരുടെ ലൈഗികാസക്തിയെ   നാം കണ്ണ്  തുറന്ന്  കണ്ടേനെ.  കോവളത്ത് വെയിൽ കൊള്ളാൻ  കിടക്കുന്ന മദാമ്മയുടെ  ശരീരഭാഗത്തിൽ  തുറിച്ച്  നോക്കുന്ന  മലയാളിയുടെ   മനോ വൈകൃതമല്ല  സായിപ്പിനുള്ളത്.   അത്  കൊണ്ട്തന്നെ  മെൽബോണിലെയും പാരീസിലെയും  സ്ത്രീകളുടെ   വസ്ത്രധാരണവും അവരോടുള്ള  പുരുഷന്മാരുടെ      പെരുമാറ്റവും   മലയാള സംസ്കാരവുമായി  താരതമ്യം  ചെയ്യുന്നത്  അബദ്ധമാണ്. ഡെൽഹി  പെൺകുട്ടിയോട്  അനുഭാവം  പ്രകടിപ്പിച്ച് പതിനായിരം  മെഴുകുതിരി  കത്തുമ്പോൾ   തന്നെ  അപ്പുറത്തെ സ്ട്രീറ്റിൽ  ഒരു  ഹരിജൻ  പെൺകുട്ടി  പീഡിപ്പിക്കപ്പെട്ടു.  ഗോവിന്ദച്ചാമിയെ  തൂക്കി കൊല്ലാൻ  വിധിച്ച  കാര്യം  പത്രത്തിൽ  വെണ്ടക്കാ  ന്യൂസ്  വന്ന  അടുത്ത ദിവസവും  പീഡന വാർത്തക്ക്  പഞ്ഞമില്ലായിരുന്നു.അതായത്  ശിക്ഷ  എത്ര  കഠിനമാക്കിയാലും  നമ്മുടെ  ലൈംഗിക  തൃഷ്ണയെ  അത്  ഭയപ്പെടുത്തുന്നില്ലാ എന്നാണ്   ഇതെല്ലാം  വ്യക്തമാക്കുന്നത്.   കുളത്തൂപ്പുഴയിൽ   സ്വന്തം  മാതാവിനെ  വീട്ടിൽ  നിന്നും  തുരത്തി റബർ  തോട്ടത്തിൽ  ഇട്ട് മകൻ     ഉപദ്രവിച്ചു   എന്നത്  നമ്മെ  ഒട്ടും  അതിശയപ്പെടുത്തിയില്ല.  അഛൻ  മകളെ  വർഷങ്ങളോളം  കൈകാര്യം  ചെയ്തു   എന്നത്   ഇപ്പോൾ  സാധാരണ  വാർത്തയായി  തീർന്നിട്ടുണ്ടല്ലോ!  നാലു വയസുകാരിയും  ഏഴു വയസുകാരിയും   പീഡിപ്പിക്കപ്പെടുന്നത്   ഒരു  പുതുമയും  ഇല്ലാത്ത  ഏതെങ്കിലും  മൂലയിലെ  വാർത്തയായി    മാറി.  ശാസ്താംകോട്ടയിൽ  ഒരു  മുരട്ട് കാളക്ക്  കിട്ടിയത്  തൊണ്ണൂറ്കാരിയെയാണ്. നമ്മുടെ  നാലുചുറ്റും നടക്കുന്ന  ഈ വക  സംഭവവികാസങ്ങൾക്ക്  സമൂഹത്തിലെ  ഒരു  ചെറിയ  വിഭാഗം  മാത്രമാണ്  കാരണക്കാർ   എന്ന്  വിലയിരുത്താൻ  വരട്ടെ. വരും വരായ്കയെ   ഭയക്കാത്ത  കഠിന ശിക്ഷയെയും  ഭയക്കാതെ  പണി പറ്റിക്കുന്ന  ചിലരെന്ന്  നമുക്ക്  അവരെ  വിളിക്കാം.  പക്ഷേ  ബാക്കി  ഭൂരിഭാഗത്തിന്റെയും  മനസിലിരിപ്പ്   എന്തെന്ന് നാം  കഴിഞ്ഞ  ദിവസം  കണ്ടല്ലോ! സരിതയുടെ  വാട്ട്സ് അപ്പിലെ  പരിപാടി  കാണാൻ     ലക്ഷക്കണക്കിന് മലയാളികൾ    കടിപിടി കൂടി  വാട്ട്സ് അപ്പിന്   അംഗസംഖ്യ  വർദ്ധിപ്പിച്ച് കൊടുത്തു.    ഇവരുടെ  മുമ്പിൽ  കൂടി  വേണം  ശരീര  വടിവ്  വെളിവാകത്തക്ക  വിധത്തിലും പാതി  നിതംബം  പുറത്ത് കാണിച്ചും  ജീൻസ്  ഇട്ട് നടക്കേണ്ടത്.  നേരിട്ടുള്ള  ബലാൽസംഗം  നടക്കുന്നില്ലെങ്കിലും  കണ്ണ് കൊണ്ടും  മനസ് കൊണ്ടും  സംഗങ്ങൾ  നടന്ന്കൊണ്ടേ  ഇരിക്കുമെന്നത്  നിഷേധിക്കാനാവാത്ത  സത്യമാണ്. ആദ്യം  മനസിലാണ്  കാള  ചുരമാന്തുന്നത്   എന്ന  സത്യം   തിരിച്ചറിയുക .  ഏത്  നേരത്തും   എവിടെ  വെച്ചും പെൺകുട്ടികൾ  ഉപദ്രവിക്കപ്പെടുന്നു  എന്ന  അവസ്ഥ  ഇവിടെ രൂപപ്പെട്ടു കഴിഞ്ഞു.   അവിടെ   കാളയുടെ  മുമ്പിൽ  ചുവപ്പ്  ഉടുക്കാതെ  ഒഴിഞ്ഞ്  നടക്കുന്നതല്ലേ  ബുദ്ധി.
  നാലുചുറ്റും  നിരീക്ഷിക്കുന്ന  ഏതൊരുവനും  ബോദ്ധ്യമാകുന്ന   ഈ  സത്യം  യേസുദാസ്  ഉച്ചത്തിൽ  പറഞ്ഞുവെന്നേയുള്ളൂ.   അതായത്   പെട്രോളിനരികിലൂടെ തീയും  കൊണ്ട്  പോകരുതെന്ന്   അഥവാ   മുരട്ട് കാളയുടെ  മുമ്പിൽ  ചുവന്ന  സാരിയുടുക്കരുതെന്ന്......

Monday, October 6, 2014

കഴുത്തറുപ്പന്മാർ

 ഔഷധങ്ങളുടെ  വിലനിയന്ത്രണം  എടുത്ത്  കളയാൻ സർക്കാർ  നീക്കം  തുടങ്ങി.ക്യാൻസർ  തുടങ്ങിയ  രോഗങ്ങൾക്ക്  ഇപ്പോൽ  കൊടുക്കുന്ന  വിലയേക്കാളും150 ശതമാനം  വരെ വില  വർദ്ധിക്കാൻ  സാദ്ധ്യത ഉണ്ടെന്ന്  ഈ മേഖലയിലെ വിദഗ്ദ്ധർ  അഭിപ്രായപ്പെടുന്നു.  നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രി  അമേരിക്കൻ  സന്ദർശനം  കഴിഞ്ഞ്  തിരിച്ചെത്തുന്ന   മുറക്ക്  ഈ കാര്യത്തിൽ  തീരുമാനമായേക്കാം. 
 സായിപ്പിന് വ്യാപാരമാണ് വലുത്.  മരുന്നായാലും  ആയുധമായാലും  എങ്ങിനെയെങ്കിലും അമിത  ലാഭം  കൊയ്യണം. 2017 ആകുമ്പോഴേക്കും  3000  കോടി  ഡോളർ വിലക്കുള്ള  മരുന്ന്  ഇന്ത്യയിൽ വിറ്റഴിക്കപ്പെടുമെന്നാണ്  അമേരിക്ക  കണക്ക്  കൂട്ടിയിരിക്കുന്നത്.  ഇത്രയും  ഭീമമായ തുകക്കു  വ്യാപാരം  നടക്കുന്ന  ഈ  കമ്പോളത്തിൽ  വില  നിയന്ത്രണം  എന്നൊക്കെ  ഉള്ള  കുരുത്തക്കേടുകൾ  നിയമമാക്കിയാൽ  സായിപ്പിന്  അത്  സഹിക്കാൻ  പറ്റുമോ? 108  മരുന്നുകൾ  വില  നിയന്ത്രണ പട്ടികയിൽ  ഉൾപ്പെടുത്തിയപ്പോൾ  തന്നെ സായിപ്പിന്  അരിശം  തുടങ്ങിയതാണ് .  പക്ഷേ  ശക്തമായ രാഷ്ട്രീയ സമ്മർദ്ദത്താൽ കഴിഞ്ഞ  സർക്കാർ  നിയന്ത്രണം  എടുത്ത്  മാറ്റിയില്ല.  ഇപ്പോൾ  ഇവിടെ രാഷ്ട്രീയ     സമ്മർദ്ദം  ആര്   കൊണ്ട്  വരാൻ?! തമ്മിൽ  തല്ലാൻ  സമയം  കിട്ടാതിരിക്കുമ്പോഴാണ് സമ്മർദ്ദത്തിന്  നേരം  കണ്ടെത്താൻ പോകുന്നത്.
 .എന്നും  ജനങ്ങളെ കൊള്ളയടിക്കുക  എന്നതാണല്ലോ വ്യാപാരികളുടെ  ലക്ഷ്യം.  അതിന്  അവർ  എല്ലാ തന്ത്രവും  പയറ്റും.  അവരെ സഹായിക്കുന്ന  സർക്കാർ  അധികാരത്തിൽ വരുവാൻ  എത്ര  കോടികൾ  വേണമെങ്കിലും  അവർ  ഇറക്കി  കളിക്കും.കഴിഞ്ഞ   പാർലമന്റ് തെരഞ്ഞെടുപ്പിൽ    കോർപ്പറേറ്റുകളുടെ  അജൻഡക്ക്  അനുസൃതമായാണ്   പ്രചരണം  നടന്നതെന്ന്  തിരിച്ചറിയുക. 
ലോകത്തെ   ഏത്  വ്യാപാരിയും  തന്റെ  ഉൽപ്പന്നം  ചെലവാകാൻ  എന്ത്  തന്ത്രവും പ്രയോഗിക്കാൻ  മടിയില്ലാത്തവനാണ്. വ്യാപാരി  ആദ്യം  വധിക്കുന്നത്  സത്യത്തെയാണ്. അതിന്റെ  ഒന്നാമത്തെ  ഉദാഹരണം  പരസ്യങ്ങളാണ്.  ഒരാഴ്ചയിലേറെ   പഴക്കമുള്ള  തന്റെ കൈവശമുള്ള  മത്തി  എടുത്ത്  നീട്ടി  പച്ച  മത്തി  എന്ന്   കൂവി  വിളിക്കുന്ന   മീൻ കാരൻ  മുതൽ  ജനകോടികളുടെ  വിശ്വാസം  വിളിച്ച് കൂവുന്ന  സ്വർണ കച്ചവടക്കാരൻ  വരെയും  സെന്റീ മീറ്റർ  കണക്കിൽ  കുട്ടികളുടെ  ഉയരം കൂട്ടിതരുന്ന  ടിൻ മിൽക്ക്  പൊടിക്കാരൻ  മുതൽ പനം കുല തലമുടി  വാഗ്ദാനം  ചെയ്യുന്ന  കേശ ലേപന വ്യാപാരി  വരെയും  ആദ്യം  വധിക്കുന്നത്  സത്യത്തെയാണ്. യാതൊരു  ഉളുപ്പുമില്ലാതെ  പച്ചക്കള്ളം  തട്ടി വിടുന്ന  ഇവരുടെ ഉൽപ്പന്നങ്ങൾ  പരസ്യത്തിൽ  പറയും  വിധം  ഉപകരിക്കപ്പെടുമോ എന്ന്  പരിശോധിക്കാൻ  ഒരു  സർക്കാരും  നിയമം  സൃഷ്ടിക്കാറില്ല. അഥവാ അത്രയും  ധൈര്യം  കാണിക്കുന്ന  സർക്കാരിനെ  അവർ  വെച്ച്  വാഴിക്കാറില്ല.
തങ്ങളുടെ  കച്ചവടത്തിൽ   ഇറങ്ങി  കളിക്കുന്ന  സർക്കാർ   അധികാരത്തിൽ  വരാതിരിക്കാൻ അവർ അക്ഷീണ  പരിശ്രമം നടത്തുന്നു.  നമ്മുടെ  കൊച്ച്  കേരളത്തിൽ  കഴിഞ്ഞ  സർക്കാർ  വില  പിടിച്ച്  നിർത്താൻ   ഉൽസവ ദിവസങ്ങളിൽ പൊതുവിതരണ     ചന്തകൾ  സംഘടിപ്പിച്ചപ്പോൾ  തോന്നിയ പടി  വില ചുമത്താൻ  കഴുത്തറുപ്പ്  വ്യാപാരികൾക്ക്  സാദ്ധ്യമല്ലാതായി. പക്ഷേ  ഇപ്പോൾ  നിലവിലുള്ള സർക്കാർ ഈ കാര്യത്തിൽ നിഷ്ക്രിയരായി നിന്നതും കമ്പോളത്തിൽ വില വാണം പോലെ  കുതിച്ചുയർന്നതും  നാം  കണ്ടു  കൊണ്ടിരിക്കുന്നു. കേരം തിങ്ങിയ  കേരള നാട്ടിൽ  ഒരു  നാളികേരത്തിന് ഇവിടെ  കൊല്ലം  മാർക്കറ്റിൽ 25 രൂപയാണ് വില.  സാധാരണക്കാരന്റെ ആഹാരമായ  മരച്ചീനിക്ക് കിലോ 20 രൂപാ. മരച്ചീനി ഉൽപ്പാദനം  ഇപ്പോൾ  3  ഇരട്ടിയാണ്  എന്നിട്ടും  വില  കുറവില്ല. രസകരമായ വസ്തുത  കർഷകന്   കിട്ടുന്ന  ശരാശരി  വില   കിലോ    7 രൂപാ എന്നിടത്താണ്.  കച്ചവടക്കാരൻ  പൊതു ജനത്തെയും  കർഷകനെയും  അറുക്കുന്നു.  നാളികേരത്തിന്റെ അവസ്ഥയും    ഇത്  തന്നെ.  
ഉൽപ്പന്നത്തിന് ദൗലഭ്യം  നേരിടുമ്പോൾ   വിലകൂടുന്നതിനെ  നമുക്ക്  ന്യായീകരിക്കാം.  പക്ഷേ  കൂടിയ  വില  ഒരിക്കലും  കുറക്കില്ലാ എന്നും  ഉൽപ്പന്നം  വർദ്ധിച്ച  തോതിൽ ലഭ്യമായാലും  കൂട്ടിയ  വില  തന്നെ  തുടരുംഎന്നത്  വ്യാപാരികളുടെ  കഴുത്തറപ്പൻ  തിസ്സീസിലൊന്നാണ്.
വ്യാപാരികളിൽ  നിന്നും വൻ തുക  സംഭാവനയായും  മറ്റും  വാങ്ങി  അവരുടെ  താളത്തിന്  തുള്ളുന്ന  സർക്കാരിനേക്കാളും  അവരെ  കടിഞ്ഞാണിൽ  നിയന്ത്രിക്കുന്ന ഭരണക്കാരാണ്  നമുക്ക്  വേണ്ടതെന്ന  ചിന്ത  നമ്മിൽ  ഉണ്ടാകാത്തിടത്തോളം   നമ്മൾ  കൊള്ളയടിക്കപ്പെട്ടുകൊണ്ടിരിക്കും.

പിൻ കുറി.                 കൃത്യ  സമയങ്ങളിൽ കേരളത്തിൽ  ഇപ്പോൾ വൈറൽ  ഫീവർ  പടർന്ന്                                         പിടിക്കുന്നത്    കാണുമ്പോൾ  അമേരിക്കക്കാരന്റെ  3000 കോടി   ഡോളർ                                         ഔഷധ വ്യാപാര  ലക്ഷ്യവും  ഈ വൈറൽ  ബാധയുമായി  എന്തെങ്കിലും                                             ബന്ധമുണ്ടോ  എന്നുള്ളത്   വെറും   സംശയം   മാത്രമായി  കരുതാം                                                     അല്ലേ?!



Monday, September 29, 2014

മനോരാജിന്റെ വീട്ടിൽ......

നമ്മിൽ  നിന്നും എന്നെന്നേക്കുമായി    യാത്ര  പറഞ്ഞ  പ്രിയ  മനോരാജിന്റെ  വീട്ടിൽ    അദ്ദേഹത്തിന്റെ  വേർപാടിന്റെ  പിറ്റേന്ന്  ഞാൻ  പോയി. എന്റെ മകൻ  സൈലുവും  കൂടെ  വന്നു. ഹൃദയഭേദകമായ  കാഴ്ചകളാണ്  ഞങ്ങൾക്ക്   അവിടെ  കാണാൻ  കഴിഞ്ഞത്.  ഇനിയും ഞെട്ടലിൽ  നിന്നും  വിമുക്തമാകാത്ത   കുടുംബാംഗങ്ങൾ  പ്രത്യേകിച്ച്  ഭാര്യയും  അമ്മയും.  അവർ  ഒരു  കട്ടിലിൽ  കവിളത്ത്  തോരാത്ത  കണ്ണീരുമായി  കിടക്കുന്നതാണ്   ഞാൻ  കണ്ടത്.  എന്ത്  പറഞ്ഞാണ്    അവരെ  ആശ്വസിപ്പിക്കേണ്ടതെന്നറിയാതെ  ഞാൻ   കുഴങ്ങി. മനോയുടെ  മരണം  ഒരു  ചങ്ങാതി  മാത്രമായ  എനിക്ക്   എത്രമാത്രം  ദു:ഖം  തന്നു  കൊണ്ടിരിക്കുന്നതെന്ന്   തിരിച്ചറിഞ്ഞപ്പോൾ   അദ്ദേഹത്തിന്റെ  ഭാര്യയുടെയും  അമ്മയുടെയും  വേദന   ഊഹിക്കാവുന്നതിനപ്പുറമാണെന്ന്    ബോദ്ധ്യമുണ്ട്.  എങ്കിലും  എന്തെല്ലാമോ  പാഴ് വാക്കുകൾ  ഞാൻ    ആ   ആ  അമ്മയോട്  പറഞ്ഞ്   കൊണ്ടേയിരുന്നു.  അപ്പോഴാണ്  " ഇതാ  മനോവിന്റെ  മകൻ " എന്ന്    പറഞ്ഞ്   ആരോ  ഒരു  ഒൻപത്  വയസ്കാരനെ  എന്റെ മുമ്പിലേക്ക്  നീക്കി  നിർത്തിയത്.   അത്    മനോരാജിന്റെ  പുത്രനാണെന്ന്   ആരും  എനിക്ക്  പറഞ്ഞ്  തരേണ്ട  ആവശ്യമേ  ഇല്ലായിരുന്നു.  കാരണം  ഒരു  കൊച്ച്  മനോരാജാണ്  എന്റെ  മുമ്പിൽ   നിൽക്കുന്നതെന്ന്   എനിക്ക്  തോന്നി.   അഛന്റെ  മരണം അവനെയും  മൂകനാക്കിയിരിക്കുന്നു.  ആ കുരുന്ന്  തലയിൽ  ഞാൻ  തലോടി.  അൽപ്പ  നേരം   കഴിഞ്ഞ്  വിങ്ങുന്ന  മനസുമായി  അവിടെ  നിന്നുമിറങ്ങിയപ്പോൾ   മനസിൽ  പലവിധ വികാരവിചാരങ്ങൾ  നിറഞ്ഞ്  നിന്നു.  കുറച്ച്  നാൾ  കഴിയുമ്പോൾ  മനോവിനെ  എല്ലാവരും  മറക്കും,  ഉറ്റവരൊഴികെ.  അവന്റെ  ഓർമ്മ  നില  നിർത്താൻ    എന്താണ്   വേണ്ടത്.   ഒൿറ്റോബർ  2നു  അവന്റെ   സഞ്ജയനമാണ് .  അന്ന്  ബൂലോഗത്തിലെ  അവന്റെ  ചങ്ങാതിമാരും  ബ്ലോഗ് ലോകത്തും  മറ്റ്   നെറ്റ്  ലോകത്തുമുള്ളവരും    ചെറായിയിൽ  ഒത്ത്  കൂടി    ഈ  കാര്യത്തിൽ   മനോവിന്റെ   കുടുംബാംഗങ്ങളുടെ   അഭിപ്രായം  കൂടി  കണക്കിലെടുത്ത്    അവന്റെ ഓർമ്മ  നില  നിർത്താൻ  ആവശ്യമായ  തീരുമാനങ്ങൾ  കൈക്കൊള്ളണമെന്ന്  അപേക്ഷിക്കുന്നു

Friday, September 26, 2014

പ്രിയപ്പെട്ട മനോരാജ് നിന്റെ ഓർമ്മകൾക്ക് മുമ്പിൽ

ഇങ്ങിനെ  ഒരു പോസ്റ്റ്  നിന്നെ  കുറിച്ച്  എഴുതേണ്ടി  വരുമെന്ന്  ഞാൻ  കരുതിയിരുന്നില്ലല്ലോ എന്റെ  മനോരാജേ!

തുഞ്ചൻ  പറമ്പിൽ  മീറ്റിനു  വന്നപ്പോൾ   "പയ്യൻസേ!  എന്ന  എന്റെ വിളിക്ക്   ഇക്കാ   ഞാൻ  കല്യാണം  കഴിഞ്ഞ്  കുട്ടിയുമുള്ളവനാണെന്ന്  നീ പറഞ്ഞപ്പോൾ  എന്നെ  കളിയാക്കുന്നതാണെന്ന്  ഞാൻ  കരുതി.  കാരണം  ശിശു തുല്യമായ നിന്റെ  മുഖം  നീ  വിവാഹിതിനാണെന്ന്  വിശ്വസിക്കാൻ  എന്നെ  അനുവദിച്ചില്ല.  അപ്പോൾ  നീ പെഴ്സിൽ  നിന്നും  ഒരു  ഫോട്ടോ  എടുത്ത്  കാണിച്ചു. അതിൽ  നിന്റെ  കുട്ടിയുടെ  ചിത്രം  ഉണ്ടായിരുന്നത്  കണ്ട്   അന്തം വിട്ട  നിന്ന   എന്നെ  നോക്കി  നീ പൊട്ടി  ചിരിച്ചത്  ഇന്നുമെന്റെ  മനസ്സിൽ  പൂത്തിരി  നിറക്കുന്നു  കൂട്ടുകാരാ!

ഇന്ന്  നീ മരിച്ച  കാര്യം  തോന്ന്യവാസി  എന്ന  ബ്ലോഗർ  വിളിച്ചറിയിച്ചപ്പോൾ  ഞാൻ  ഇടി  വെട്ടിയവനെ  പോലെ  ആയി.  പുറകേ   ഹാഷിമും  സജീമും  കൊട്ടോട്ടിയും  വിളിച്ചു.   അവസാനമായി  നിന്നെ  ഒരു  നോക്ക്  കാണാൻ  വിദൂരത്തിൽ  താമസിക്കുന്ന  എനിക്ക്  സാധിക്കാതെ  പോയി.

14-3-2014  തീയതിയിൽ  നീ അയച്ച  മെസ്സേജ്  (can u arrange  one or two bookstall  in kollam town railway station  or other important location  in dist)   എന്റെ  അലസത  കാരണം  അടുത്ത  ദിവസമാണ്    കണ്ണിൽ  പെട്ടത്.  നിന്നെ  ഒന്ന്  വിളിക്കണമെന്ന  തോന്നൽ  പിന്നെയും  നീണ്ടു.  ഇപ്പോൾ  എനിക്ക്  കിട്ടിയത്  നിന്റെ  വേർപാട്  വിവരമാണ്  ഇനി  ഞാൻ  ആരെയാണ്  വിളിക്കുന്നത്. 

എന്റെ  ചങ്ങാതീ  നിന്റെ  ചിരിയും  ആ മുഖവും  കണ്ണിൽ  നിന്നും  മായുന്നില്ല. ഇനി  ഒരു  മീറ്റിലും  നിന്റെ  സാന്നിദ്ധ്യം  ഉണ്ടാവില്ലാ എന്ന  ചിന്ത  എന്നെ പരവശനാക്കുന്നു.  നിന്റെ  ഓർമ്മകൾ  മാത്രം  ബാക്കിയാക്കി  നീ പോയി  കഴിഞ്ഞിരിക്കുന്നു. സുഹൃത്തേ!  നിന്റെ  ആത്മാവിന്  നിത്യ  ശാന്തി  നേരുന്നു.


Wednesday, September 24, 2014

അടിച്ചാലും സഹിക്കുമായിരുന്നു.

ചില ചിട്ടകൾ  ജീവിതത്തിൽ കർക്കശതയോടെ  പുലർത്തി  വന്നിരുന്ന  ആളായിരുന്നു  എന്റെ ബാപ്പാ.  ആ  ചിട്ടകളിൽ അൽപ്പം  പോലും  തെറ്റിക്കുന്നത്  ഒട്ടും  ഇഷ്ടപ്പെടാത്ത  ആളാണ്  ബാപ്പാ  എന്നത്  എന്റെ ഉമ്മാ  തിരിച്ചറിഞ്ഞിരുന്നതിനാൽ  ആ വക  കാര്യങ്ങളിൽ   ഉമ്മാ  വളരെ സൂക്ഷ്മത   പുലർത്തിയിമിരുന്നു. 

പുറത്ത് നിന്നും വീട്ടിൽ  വന്ന്  കഴിഞ്ഞാൽ  കാല്  കഴുകാതെ   വീടിന് അകത്ത്  പ്രവേശിക്കില്ലാ എന്ന്  ബാപ്പാക്ക്  നിർബന്ധമുണ്ടായിരുന്നു. ഈ ചിട്ട  നടപ്പിലാക്കാൻ   ഒരു  പാത്രത്തിൽ  വെള്ളം ബാപ്പാ വരുന്ന  സമയത്തിനു  മുമ്പ്    തന്നെ  ഉമ്മാ വീടിന്  സമീപം  എടുത്ത് വെക്കും.കുട്ടികളായ  ഞങ്ങൾക്കും  ഈ വിവരം  അറിയാമായിരുന്നു.

 അന്ന്  ഞങ്ങളോട്  സംസാരിച്ച്   നിന്ന  ഉമ്മാ വെള്ളം  എടുത്ത് വെക്കാൻ  മറന്ന്  പോയി. ബാപ്പാ  മുറ്റത്ത്  കടന്ന്  വന്നതിന്  ശേഷമാണ്   ഉമ്മായും  ഞങ്ങളും  ഈ കാര്യം  തിരിച്ചറിഞ്ഞത്.

എല്ലാവരും  സ്തബ്ധരായി  നിന്നു. എന്തും  സംഭവിക്കാം.  ചിട്ടകൾ  തെറ്റുന്നത്  വീട്ടിൽ  സ്ഫോടനങ്ങൾ  സൃഷ്ടിക്കുമെന്നതിനാൽ  എന്താണ് അവിടെ  ഉണ്ടാകാൻ  പോകുന്നതെന്ന്  ഞങ്ങൾ  പകച്ചപ്പോൾ  ബാപ്പായുടെ ഏത്  ചിട്ടകളും  തെറ്റാതെ  നടപ്പിലാക്കുന്നത്  പുണ്യമായി  കണ്ടിരുന്ന  ഉമ്മാക്ക്  തന്റെ കയ്യിൽ  നിന്നും വന്ന  വീഴ്ചയിൽ  ജാള്യത  വല്ലാതെ  അനുഭവപ്പെട്ടു.

 സാധാരണ   വെള്ളം  വെച്ചിരുന്ന  ഇടത്തിലും സമീപത്തും  പോയി  നോക്കിയപ്പോൾ  വെള്ളം  അവിടെ  എടുത്ത് വെച്ചില്ലാ എന്ന്    ബാപ്പാക്ക്  ബോദ്ധ്യപ്പെട്ടു.   തല തിരിച്ച്  ഞങ്ങളെ  ഒന്ന്    നോക്കി.    പിന്നെ  ഉമ്മായെ  രൂക്ഷമായി  ഒന്ന്  നോക്കി.  എന്നിട്ട് മാനത്തേക്ക്  നോക്കി  ഇങ്ങിനെ  പറഞ്ഞു.

" പിന്നേയ് !   നിനക്ക്  കാല് കഴുകാൻ  വെള്ളം  കൊണ്ട് വെക്കാൻ  എനിക്ക്  മനസില്ലാ,  പോടാ  അവിടന്ന്  ..."

ബാപ്പായുടെ പേര് പോലും ബഹുമാനത്താൽ  ഉച്ചരിക്കാത്ത എന്റെ  ഉമ്മാ  പറപറന്നു   വെള്ളവും  കൊണ്ട്  തിരിച്ചെത്തിയപ്പോൾ അവർ പതുക്കെ  ഇങ്ങിനെ  പിറുപിറുക്കുന്നത്  എത്രയോ  കൊല്ലങ്ങൾക്ക്  ശേഷവും  എന്റെ ചെവിയിൽ  മുഴങ്ങുന്നു.

"എന്നെ  രണ്ട്  അടി  അടിച്ചാലും സഹിക്കാമായിരുന്നു,  പക്ഷേ  മാനത്ത്  നോക്കിയുള്ള  ഈ പറച്ചിൽ  വേണ്ടായിരുന്നു..."

Tuesday, September 16, 2014

മൊബൈൽ രഹിത കാലത്തെ പ്രണയം

മഴ മാറിയ  മാനത്തെ  വെള്ളി നിറം  പൂശിയ  പഞ്ഞിക്കെട്ടുകളെ  നോക്കി  ചാരു  കസേരയിൽ  കിടന്നപ്പോൾ   ഭർത്താവിന്റെ  ഓർമ്മകൾ  പഴയ കാലത്തേക്ക്  കടന്ന് ചെന്നു. മൊബൈൽ രഹിത കാലത്തെ  പ്രണയം.
  തന്റെ പ്രണയകാലത്തെ ഓർമ്മകളുടെ  തള്ളിക്കയറ്റം   ഭർത്താവിനെ    ചിരിക്കാൻ  ഇടയാക്കി.. കണ്ട്  കൊണ്ട് വന്ന  ഭാര്യക്ക്  ഭർത്താവിന്റെ  ചിരിയുടെ  കാരണം  അറിഞ്ഞേ  പറ്റൂ.   തെറ്റിദ്ധാരണ  ഉണ്ടാകേണ്ടാ എന്ന്  കരുതി   തിരികെ  ഭാര്യയോട് ഒരു  ചോദ്യമിട്ടു.
 "നമ്മുടെ  പ്രണയ കാലത്ത്   മൊബൈൽ  ഉണ്ടായിരുന്നെങ്കിൽ ...എന്തായിരിക്കും  അവസ്ഥ....?"
ആ  ചോദ്യം  ഭാര്യയെയും  ചിന്തകളുടെ  ലോകത്തേക്ക്  കടത്തി വിട്ടതായി  ഭർത്താവ്  കണ്ടു.
. അന്ന് ആശയ വിനിമയം  നടത്താൻ  എന്തെല്ലാം  മാർഗങ്ങൾ  സ്വീകരിച്ചിരുന്നു!
അരയന്നങ്ങളെ ദൂതിനയക്കുന്നത്  എപ്പോഴും  സാധ്യമല്ലല്ലോ.   മാത്രമല്ല  ഈ ഇടപാടിന് അരയന്നത്തിന്  ആത്മാർത്ഥത  ഇല്ലെങ്കിൽ  ചതി  ഉറപ്പ്.
പിന്നെ  ഏക  മാർഗം  കത്തെഴുത്ത് തന്നെ.   "പ്രണയ  ലേഖനം  എങ്ങിനെ  എഴുതണം" എന്നൊക്കെ  സംശയം  ഉണ്ടാകുമെങ്കിലും മനസിലുള്ളത്  അതേപടി  പകർത്തി വെക്കാൻ  സാധിക്കുമായിരുന്നു. "നീയല്ലാതാരുണ്ടെന്നുടെ  പ്രണയപ്പുഴയിൽ  ചിറകെട്ടാൻ...നീയല്ലാതാരുണ്ടെന്നുടെ കുടിലിൽ  ഒരു നാൾ  കുടി  വെക്കാൻ,,,," എന്ന  മട്ടിലുള്ള   രണ്ട്  വരി സിനിമാ ഗാനങ്ങളും കൂടി  പുട്ടിന് തേങ്ങാ ഇടുന്നത്  പോലെ ഇടക്കിടക്ക്   തിരുകി കയറ്റിയാൽ  കത്ത്  ജോറാകും. 
അടുത്തത് കത്ത് കൈമാറ്റമാണ്.  എളുപ്പത്തിൽ   കൊടുക്കാൻ  തക്കവിധം അന്തരീക്ഷം സ്വസ്ഥമായിരുന്നെങ്കിൽ  കത്തെഴുതേണ്ടതില്ലല്ലോ.  നേരിൽ  കൊടുത്താൽ  മതിയാകുമായിരുന്നു. പക്ഷേ  അന്തരീക്ഷം  കലുഷിതമാണ്. ഈ പ്രണയത്തെ പറ്റി  അൽപ്പസ്വൽപ്പം  വാർത്തകൾ അന്തരീക്ഷത്തിലുള്ളതിനാൽ  പല  കണ്ണുകളെയും വെട്ടിച്ച് സാധനം  ഉദ്ദിഷ്ട  സ്ഥാനത്ത്  എത്തിക്കണം.  ചിലപ്പോൾ  ചെറിയ കല്ല് വെച്ച്  പൊതിഞ്ഞ്  എറിഞ്ഞ്  കൊടുക്കാം.   ലക്ഷ്യം തെറ്റി  രക്ഷിതാക്കളുടെ  തലയിലാണ്  മിസ്സെയിൽ   വീഴുന്നതെങ്കിൽ   പിറ്റേ  ദിവസം  "അനുരാഗ  നാടകത്തിൻ  അന്ത്യമാം  രംഗം  തീർന്നു...." എന്ന  ഗാനം  പാടിയാൽ  മാത്രം  മതി.
കത്ത് ലക്ഷ്യത്തിലെത്തിയാൽ  പിന്നെ  അത്  വായിക്കാനുള്ള  ബുദ്ധിമുട്ടാണ്  അടുത്ത  പ്രശ്നം. പുസ്തകത്തിനുള്ളിൽ  വെച്ച്  വായിക്കാം. ബാത്ത് റൂമിൽ  പോയിരുന്ന്  വായിക്കാം...സുരക്ഷയാണ്  പ്രധാനം. അങ്ങിനെ  നൂറ് കണ്ണ്  വെട്ടിക്കുമ്പോഴുള്ള  ത്രിൽ  ആ പ്രണയത്തിനുണ്ടായിരിക്കും.
അന്നൊരു  മൊബൈൽ  ഉണ്ടായിരുന്നെങ്കിലോ?!
അവളെ വിളിക്കുന്നു. നിശ്ശബ്ദത (സൈലന്റ് മൂഡ്)  അവസ്തയിലുള്ള  മൊബൈൽ  വിറച്ച് കാണിക്കുമ്പോൾ  സാധനവും  എടുത്ത് ദൂരെ  മാറി  പോകുന്നു.   "ആരുടെ വിളിയാടീ   അത് "   എന്ന  തള്ളയുടെ  ചോദ്യത്തിന്  "എന്റെ  കൂട്ടുകാരിയാ അമ്മേ"  എന്ന  മറുപടിയാൽ  അമ്മയുടെ    വായടക്കാം. ഇഷ്ടം  പോലെ  സംസാരിക്കാം....കേൾക്കുന്നവർ  സംശയിക്കുകയുമില്ല.  ഇപ്പോൾ  ഒട്ടും  പ്രശ്നവുമില്ല. കാരണം  സംബോധന എടാ...പോടാ....എന്നൊക്കെയാണല്ലോ...( സിനിമാ  പാട്ടിന്റെ  വരികൾ  തന്നെ   ഇഷ്ടമില്ലെടാ  എനിക്കിഷ്ടമില്ലെടാ...  എന്ന    മട്ടിലാണെന്ന്    മനസിലാക്കുക)  
പണ്ടത്തെ  കത്തിലെ  സംബോധന  പ്രാണ  നാഥാ.... പ്രിയേ...ഇവയെല്ലാം  ഔട്ട് ഓഫ്  ഫാഷനായി...
ചിന്ത  ഇത്രയുമായപ്പോൾ  ഭാര്യ  പറഞ്ഞു.
"പക്ഷേ....   ഇതെല്ലാമാണെങ്കിലും.......പ്രതിസന്ധിയിലൂടെ  കടന്ന്  വരുമ്പോൾ  പ്രണയത്തിന്  ഉശിരു കൂടും ആ  പ്രേമത്തിന് ഒരു  പവിത്രത  ഉണ്ടായിരുന്നു....  ദിവ്യ  പ്രേമം  എന്നൊക്കെ   വിളിക്കാമായിരുന്നതിനെ.... ആ പ്രണയത്തിൽ  പുഷ്പിച്ച  വിവാഹ ജീവിതം    എന്നും  നില  നില  നിൽക്കുകയും  ചെയ്യും    ഇന്നത്തെ  പ്രണയത്തിന്  തൊലിപ്പുറമേ  ഉള്ള   മിനുക്കമേ  ഉള്ളൂ.... അത്  കൊണ്ട്  പുഷ്പിച്ചത്  പോലെ  തന്നെ  കൊഴിയുകയും  ചെയ്യും....ഉള്ളിൽ  തട്ടിയ  പ്രേമം  എന്നും  നില  നിൽക്കും...."
"നമ്മുടേത്  പോലെ...."  ഭർത്താവ്  പൂരിപ്പിച്ചു.
  ഓ!!!പിന്നേ....... !!!    അത്  എന്റെ  മിടുക്ക്  കൊണ്ടാണ്....ഞാൻ   സഹിച്ച്  പോകുന്നത്  കൊണ്ട്...." രൂക്ഷമായി  നോക്കിയിട്ട്  ഭാര്യ  അകത്തേക്ക്  പോയി.
 ഭാര്യയുടെ  പിണക്കം   തന്നോടുള്ള  സ്നേഹത്തിന്റെ  ആധിക്യത്താലാണെന്ന്  ഭർത്താവിനറിയാമായിരുന്നല്ലോ!.

Sunday, September 14, 2014

പടച്ചോനാണെ പോലീസിക്കാ.....

  "പടച്ചോനാണേ  പോലീസിക്കാ ഞമ്മള്  വിചാരിച്ച്  പശുവാണെന്ന്....."

മഴ ചാറിക്കൊണ്ടിരുന്ന  ഒരു കർക്കിടകത്തിലെ ഇരുണ്ട രാത്രിയിൽ  ഒൻപത് മണി സമയത്ത്  ആലപ്പുഴ  ശീമാട്ടി തീയേറ്റർ  ലക്ഷ്യമാക്കി പാഞ്ഞ് പോവുകയാണ് വട്ടപ്പള്ളി സ്വദേശികളായ  പതിനാലും പതിനഞ്ചും  വയസ് പ്രായമുള്ള ഞങ്ങൾ മൂന്ന് പേർ,  ഞാൻ, ഖാലിദ്, ഷുക്കൂർ  എന്നിവർ. ദിലീപ് കുമാർ അഭിനയിച്ച, സുന്ദരമായ ഗാനങ്ങളുള്ള ഏതോ ഹിന്ദി ചിത്രം  കാണാനാണ് ഇരുട്ടത്തുള്ള ആ പാച്ചിൽ. കണ്ണൻ വർക്കി പാലത്തിന് സമീപം സൗത്ത് പോലീസ് സ്റ്റേഷനിലേക്ക്  തിരിയുന്ന  റോഡിന്റെ  വളവിൽ തിരിയുന്ന ഭാഗത്ത്   കുറ്റാകുറ്റിരുട്ടിൽ ഒരു  ഇരുണ്ട രൂപം.   പശുവാണ്.   ആ കാലത്ത്  ആലപ്പുഴ  ഗുജറാത്തി തെരുവിലെ പശുക്കൾ രാപകലില്ലാതെ     റോഡിൽ അലഞ്ഞ് നടക്കുമായിരുന്നു. പശുവിനെ കാണുമ്പോൾ ഖാലിദിന് ഒരു അസുഖമുണ്ട്. കൈ കൊണ്ട് പുറകിൽ ആഞ്ഞടിക്കും.  എന്നിട്ട് പറയും  "ഓടിക്കോ ഹിമാറേ! അബിടന്ന്...."
 സ്ട്രീറ്റ് ലൈറ്റില്ലാത്ത അന്നത്തെ കാലത്ത് വളവിൽ പെട്ടെന്ന് മുന്നിൽ പശുവിനെ കണ്ടപ്പോൾ  ഖാലിദ് പഴയ സ്വഭവം  പുറത്തെടുത്ത്  പശുവാണെന്ന് കരുതി ആ രൂപത്തിന്റെ പുറകിൽ ആഞ്ഞടിച്ചു.  എന്നിട്ട് പറഞ്ഞു "ഓടിക്കോ  ഹിമാറേ! അബിടന്ന്...."
 ദാ! പശു രണ്ട് കാലിൽ നിവർന്ന് വരുന്നു.കറുത്ത മഴക്കോട്ടിട്ട  ഒരു   പോലീസ് കാരനായിരുന്നു അത്. പോലീസിലെ പഴയ  കൂമ്പാള തൊപ്പിയും കറുത്ത മഴക്കോട്ടും ധരിച്ച ആ പാവത്തിന്റെ കണ്ണട നിലത്ത് വീണത് ഇരുട്ടത്ത് തപ്പി എടുക്കുകയായിരുന്നു ആ മനുഷ്യനെന്ന് പിന്നീട് മനസിലായി.   പോലീസ് കാരനെ  മുമ്പിൽ കണ്ടപ്പോൾ ഞങ്ങൾ വിരണ്ടു. ഓർക്കാപുറത്ത് പുറകിൽ അടി കൊണ്ട പോലീസുകാരനും വിരണ്ടു.
  'കണ്ണട തപ്പാനും സമ്മതിക്കില്ലേടാ കഴുവർടാ മക്കളേ!"  എന്നായി  പ്രായം ചെന്ന ആ പോലീസുകാരൻ.
ഞാനും ഷുക്കൂറും ഖാലിദിന് നേരെ കൈ ചൂണ്ടി വിറച്ച് കൊണ്ട് പറഞ്ഞു "അവനാണ്"
ഖാലിദ് വിരണ്ട്  തളർന്ന് കൈ കൂപ്പി പറഞ്ഞു
" പടച്ചോനാണേ  പോലീസിക്കാ!  ഞമ്മള് വിചാരിച്ച് പശുവാണെന്ന്..."
 ഞങ്ങൾ വട്ടപ്പള്ളിക്കാർ   മുതിർന്നവർ ആരെയായാലും ഇക്കാ എന്നാണ് വിളിക്കുക പതിവ്.  പോലീസ് കാരന്റെ  പേര് അറിയാത്തതിനാൽ വെപ്രാളത്തിൽ  ഖാലിദ് അയാളെ ' പോലീസിക്കാ' എന്ന് വിളിച്ചപ്പോൾ സഹൃദയനായ ആ മനുഷ്യൻ പൊട്ടി  ചിരിച്ചിട്ട് പറഞ്ഞു.
"പോയീനെടാ കഴുതകളേ!  എന്റെ മുമ്പീന്ന്.... " ഞങ്ങൾ  ജീവനും കൊണ്ട് പമ്പകടന്നു.

 ഈ വർഷം കർക്കിടകത്തിലായിരുന്നു നോമ്പ്. നോമ്പിന്  ഞങ്ങളുടെ     വീട്ടിൽ ഇഫ്ത്താർ നടത്തി. സമൂഹത്തിലെ നാനാതരത്തിലുള്ള  ആൾക്കാർ ഇഫ്ത്താറിൽ പങ്കെടുക്കാൻ വീട്ടിൽ വന്നു. കർക്കിടകത്തിലെ മഴ  മാറി  നിന്നിരുന്നെങ്കിലും  അന്തരീക്ഷം തണുത്ത് തന്നെ ഇരുന്നുവല്ലോ. അതിനാലായിരിക്കണം ഇഫ്ത്താറിന് വന്ന  ബന്ധത്തിലെ  ഒരു അമ്മാവൻ  നോമ്പ് തുറ കഴിഞ്ഞ്   ടെറസിന്റെ ഒഴിഞ്ഞ മൂലയിൽ    വെളിച്ചം കുറഞ്ഞ ഭാഗത്ത്  സെറ്റിയിൽ ഉടുത്ത മുണ്ട് അഴിച്ച് തലമൂടി  കിടന്നുറങ്ങിയത്.
 ഞങ്ങളുടെ  12 വയസ്കാരനായ  സൽമാൻ  അവന്റെ ബന്ധുവും  അടുത്ത കൂട്ടുകാരനുമായ  ആച്ചിയെ തിരക്കി  നടന്നപ്പോൾ  സെറ്റിയിൽ   മൂടി പുതച്ച് കിടക്കുന്ന  അമ്മാവനെ  കണ്ടു.  ഇരുട്ടത്ത് സെറ്റിയിൽ കിടക്കുന്ന ആൾ  ആച്ചിയെന്ന് ധരിച്ച് അവൻ  അമ്മാവന്റെ ചന്തിയിൽ  ആഞ്ഞടിച്ചിട്ട്   പറഞ്ഞു  "മൂടിപ്പുതച്ച് കിടക്കുന്നോ എഴുന്നേറ്റ് വാടാ...." അടി കൊണ്ട അമ്മാവൻ  ഭയന്ന്  ചാടി  എഴുന്നേറ്റ്  ചോദിച്ചു "  ആരെടാ എന്നെ അടിച്ചത്"?
  എഴുന്നേറ്റ്  വന്ന ആൾ അമ്മാവനാണെന്ന് കണ്ട  സൽമാൻ വിരണ്ട്   പോയി. അവൻ  കൈകൂപ്പി പറഞ്ഞു" പടച്ചോനാണെ  മാമിയുടെ മാമാ..ഞാൻ വിചാരിച്ച് ആച്ചിയാണെന്ന്...(അവന്റെ പിതൃ സഹോദരിയുടെ അമ്മായി അപ്പനാണ് അമ്മാവൻ)
സംഭവം വീട്ടിൽ കൂട്ട ച്ചിരി ഉയർത്തിയപ്പോൾ എന്റെ ഓർമ്മ വർഷങ്ങൾക്ക് പുറകിലേക്ക്  പോയി. പോലീസുകാരന്റെ    മുമ്പിൽ വിരണ്ട് കൈകൂപ്പി  നിൽക്കുന്ന ഖാലിദ്. "പടച്ചോനാണെ പോലീസിക്കാ ഞമ്മള് വിചാരിച്ച് പശുവാണെന്ന്...."
തലമുറകൾ കടന്ന പോകുന്നു.  പക്ഷേ സംഭവങ്ങൾ  മാറ്റമില്ലാതെ ആവർത്തിക്കപ്പെടുന്നു. .  ആവർത്തിക്കപ്പെടുന്ന  സംഭവങ്ങൾ  കൊണ്ടായിരിക്കാം കാലത്തിന് കാലചക്രം എന്ന പേരുണ്ടായത്.

Sunday, August 31, 2014

"ആ കടലാസ്സ് ഞാൻ വലിച്ച് കീറും"

 പെട്ടെന്നായിരുന്നു അത് വരെ ശാന്തനായിരുന്ന ആ പയ്യൻ  പൊട്ടി  തെറിച്ചത്.  അവന് ഒൻപത് വയസ്  പ്രായമുണ്ടായിരുന്നു,  അവന്റെ ഇളയവന്  ഏഴു വയസ്സും.
 അവരുടെ  മാതാപിതാക്കൾ  തമ്മിലുള്ള  സംഘർഷം      വിവാഹ ബന്ധം    വേർപിരിയുന്ന  ഘട്ടം വരെ എത്തിയിരുന്നു.
 വർഷങ്ങളുടെ  പഴക്കമുള്ള  ഈ ദാമ്പത്യ ബന്ധം  തകരുന്നതിന്റെ  വിശദാംശങ്ങളിലേക്ക്  കടക്കുന്നില്ല.    ഒരു  ചെറിയ  ശതമാനം  ഗൾഫുകാരുടെ   കുടുംബ  ജീവിതത്തിൽ  പലപ്പോഴും  സംഭവിക്കാവുന്നതായി   പറഞ്ഞ്  കേട്ടിട്ടുള്ള  കഥകളുടെ  ഒരു  ശരി  പകർപ്പ്   തന്നെ  ഈ കഥയും. "നിങ്ങളെ  എനിക്ക് വേണ്ടാ" എന്ന് അയാളുടെ  മുഖത്ത് നോക്കി  ഭാര്യ   പറഞ്ഞ  സന്ദർഭങ്ങൾ പലപ്പോഴും  ഉണ്ടായത്  കൂടാതെ  ഞങ്ങളുടെ  മുമ്പിലും അത്  ആവർത്തിക്കപ്പെട്ടപ്പോൾ   ഭർത്താവിന്  ആ ബന്ധം  തുടരുന്നതിൽ ബുദ്ധിമുട്ട്  അനുഭവപ്പെട്ടു.
സമാധാനപരമായ  ഒരു  തീരുമാനത്തിലെത്തി  ചേരാൻ  വേണ്ടി   മഹല്ല് കമ്മിറ്റി   പള്ളിയിൽ  വിളിച്ച് കൂട്ടിയ   അനുരഞ്ജന  ചർച്ചയിൽ  മാതാവ്   കുട്ടികളെ  കൂടി  കൊണ്ട്  വന്നു.  മണിക്കൂറുകൾ  ദീർഘിച്ച ചർച്ചയുടെ  അവസാനം  അവരെ കൂട്ടിച്ചേർക്കുക  ദുഷ്ക്കരമെന്ന്  ബോദ്ധ്യപ്പെട്ടപ്പോൾ   വിവാഹ ബന്ധം  വേർപിരിയുക  അല്ലാതെ  മറ്റ്  പോം വഴികളില്ലെന്നും     ഇനി   വിവാഹ മോചനത്തെ  തുടർന്നുള്ള   വ്യവസ്തകളെ  പറ്റി സംസാരിക്കുന്നതാണ്  ഉചിതമെന്നും  മധ്യസ്തന്മാർക്കും  മഹല്ല് കമ്മറ്റികൾക്കും  ബോദ്ധ്യം  വന്നു. തുടർന്ന്      ചർച്ചകൾ  ആ വഴിക്ക്  തിരിഞ്ഞു.
അത് വരെ  ആ കുട്ടികൾ  മഹല്ല്  കമ്മിറ്റി  ഓഫീസ്  മുറ്റത്ത്  ഓടിക്കളിക്കുകയും  ചിലപ്പോൾ  പിതാവിനോടൊപ്പം   കുശലം  പറഞ്ഞ്  പിതാവിന്റെ കയ്യിൽ  തൂങ്ങി നടക്കുകയും  മറ്റ്  ചിലപ്പോൾ  മാതാവിന്  സമീപം  വന്നിരിക്കുകയും   ചെയ്തു    .  അവിടെ  നടക്കുന്ന  ചർച്ചകൾ  അവരുടെ  ഭാവിയെ സംബന്ധിച്ചതാണെന്നുള്ള  തിരിച്ചറിവ്  അവർക്കില്ലാതിരുന്നതിനാലോ  എന്തോ   ജ്യേഷ്ടനും  അനുജനും  ആഹ്ലാദചിത്തരായി  കളികളിൽ  മുഴുകി  ഇരിക്കുകയായിരുന്നല്ലോ.
വിവാഹ  മോചനത്തെ  തുടർന്ന്   സ്ത്രീക്ക്   കൊടുക്കേണ്ട  സാമ്പത്തിക  അവകാശങ്ങളെയും  വസ്തുക്കളെയും  സംബന്ധിച്ചും   ധാരണയെത്തിയതിന്  ശേഷം  ചർച്ചകൾ   കുട്ടികളെ  സംബന്ധിച്ചായി. അവരുടെ  ഭാവി,  അവർ  ആരോടൊപ്പം  താമസിക്കും  ഇതെല്ലാം  ചർച്ച ചെയ്യപ്പെട്ടു. രണ്ട്  കുട്ടികളേയും താൻ  വളർത്തിക്കൊള്ളാമെന്ന്  പിതാവ്  ആദ്യം  മുതൽ  പറഞ്ഞ്  കൊണ്ടിരുന്നു.  കുട്ടികളെ  വളർത്തുന്ന  പാട്  അയാളും  അറിയട്ടെ,  ഇനി  അയാൾ  വളർത്തട്ടെ  എന്ന  വാദവുമായി  നിന്ന  മാതാവ് അയാളുടെ  സഹോദരങ്ങളുടെ  വീട്ടിലൊന്നും  കുട്ടികളെ  കൊണ്ട്  പോകരുതെന്നും  അയാൾ  തന്നെ  വളർത്തണമെന്നും  ശാഠ്യം  പിടിച്ചുവെങ്കിലും  അവസാന  നിമിഷത്തിൽ  അവർ കാല്  മാറി,  കുട്ടികളെയും  പങ്ക് വെക്കണമെന്നായി.

ഒരു  കുട്ടിയെ  അവർക്ക് വേണമെന്ന  ആവശ്യം  ഉന്നയിച്ചപ്പോൾ "അപ്പോൾ  നിങ്ങൾക്ക്  ഏത്  കുട്ടിയെ  വേണം"      എന്ന  ഞങ്ങളുടെ     മറു ചോദ്യം   അവരെ കുഴക്കി.  ഏത് കുട്ടിയെ  വേണമെന്ന   വാദവും  മറ്റേ  കുട്ടിയെ തഴയുന്ന  അവസ്ഥ  ഉണ്ടാക്കും.  അവസാനം  ഞങ്ങൾ  തന്നെ പോം വഴി  പറഞ്ഞു,  മൂത്ത കുട്ടിയെ  പിതാവും  ഇളയകുട്ടിയെ  (ഏഴു വയസ്സ്കാരൻ)   മാതാവും  എടുക്കട്ടെ.   അവർ പരസ്പരം  പിരിഞ്ഞ്    ഒരാൾ  പിതാവിനൊപ്പവും  മറ്റേ  ആൾ  മാതാവിനൊപ്പവും  താമസിക്കേണ്ടി  വരുമെന്നതാണ് വേദനാജനകമായ  അവസ്ഥ..

ഒരു കുട്ടിയെ കൂടെ നിർത്തിയാൽ ആ കുട്ടിയുടെ  ചെലവിന് തുക    പിതാവിൽ നിന്നും ആവശ്യപ്പെടാമെന്ന്   അവർ മനസിലാക്കിയിരുന്നു. അത് ചർച്ചകളിൽ അവർ ഉന്നയിക്കുകയും പക്ഷേ  മദ്ധ്യസ്തന്മാർ അത്  നിരസിക്കുകയും ചെയ്തു.  രണ്ട് കുട്ടികളെയും  പിതാവ്  സംരക്ഷിക്കണമെന്ന്  ഇരു കൂട്ടരും ആദ്യം സമ്മതിച്ചതായിരുന്നുവെന്നും  ഇപ്പോൾ  കുട്ടിയുടെ പേരിൽ ലഭിക്കാവുന്ന സാമ്പത്തിക മെച്ചം പ്രതീക്ഷിച്ചാണ്     ഇളയ കുട്ടിയെ  കൊണ്ട്  പോകുന്നതെന്നും   സാമ്പത്തിക ലാഭം പ്രതീക്ഷിച്ച് കുഞ്ഞുങ്ങളെ  പിരിക്കാൻ കൂട്ട് നിൽക്കില്ലെന്നും   മാതാവിന് കുട്ടിയെ പോറ്റാൻ    ബുദ്ധിമുട്ടാണെങ്കിൽ  പിതാവ്  സംരക്ഷിച്ച് കൊള്ളുമെന്നും  മദ്ധ്യസ്തന്മാർ അഭിപ്രായപ്പെട്ടപ്പോൾ  കുട്ടിയുടെ പേരിലുള്ള സാമ്പത്തിക ലാഭം അവർ ഉപേക്ഷിച്ചു. കുട്ടിയെ മാത്രം  മതിയെന്നായി.

 മഹല്ല്  സെക്രട്ടറി  മദ്ധ്യസ്ത  തീരുമാനങ്ങൾ  അപ്പോഴപ്പോൾ    കടലാസ്സിൽ  നോട്ട്   ചെയ്തു കൊണ്ടിരുന്നു.

ആ  നിമിഷത്തിലാണ്  ഒൻപത്  വയസ്സ്കാരൻ   പൊട്ടിത്തെറിച്ചത്. "ഞാൻ   ആ  കടലാസ്  വലിച്ച്  കീറും."  അവൻ  വിളിച്ച്  കൂവുകയും  വിമ്മിക്കരയുകയും  ചെയ്തു  കൊണ്ടിരുന്നു. ഞങ്ങൾ  സ്തബ്ധരായി  പോയി.   കുട്ടികൾ  ഈ വക കാര്യങ്ങൾ  ശ്രദ്ധിച്ച്  കൊണ്ടിരിക്കുകയാണെന്നും  കാര്യങ്ങൾ  അവർക്ക്  മനസിലാകുമെന്നും   ഞങ്ങൾക്ക്  തിരിച്ചറിവ്  ഉണ്ടായിരുന്നെങ്കിലും  കുട്ടികളെ  ഞങ്ങൾ  കുട്ടികളായി  മാത്രം  കണ്ടു. അവരുടെ  ദു:ഖത്തിന്റെ ആഴം  ഞങ്ങൾ  ചിന്തിച്ചതേയില്ലായിരുന്നല്ലോ. ഒരേ  കട്ടിലിൽ     ഉറങ്ങിയിരുന്ന, ഒരേ  ഇടങ്ങളിൽ  കളിച്ചിരുന്ന, ആഹാരം  കഴിച്ചിരുന്ന  അവന്റെ കുഞ്ഞനിയനെ   ഒരു ദിവസം  പിരിയുന്ന ഒരു  തീരുമാനത്തോടും അവന് യോജിക്കാൻ  കഴിഞ്ഞില്ല.  ആ തീരുമാനത്തിനെതിരെ  കരയുകയും  വിമ്മിപ്പൊട്ടുകയുമല്ലാതെ  മറ്റെന്ത്  ചെയ്യാൻ അവന്  കഴിയും  . ഞങ്ങൾക്കോ  അവന്റെ മാതാപിതാക്കൾക്കൊ  ഈ ചിന്ത  ഉണ്ടായിരുന്നില്ലല്ലോ. അവന്റെ കരച്ചിൽ  വികാരരഹിതയായി  മാതാവ്  കേട്ടിരുന്നപ്പോൾ  പിതാവ് അവനെ  ആശ്വസിപ്പിച്ച്  പുറത്തേക്ക്  കൂട്ടിക്കൊണ്ട്  പോയി. അവന്റെ  കുഞ്ഞനിയൻ  കണ്ണും  മിഴിച്ച്  ഇതെല്ലാം  നോക്കിക്കൊണ്ടിരുന്നു.  ഈ കുഞ്ഞിന്റെ കരച്ചിലെങ്കിലും  അവരെ യോജിപ്പിച്ചേക്കാം  എന്ന് ഞാൻ  പ്രത്യാശിച്ചെങ്കിലും  ആ സ്ത്രീയിൽ യാതൊരു മാറ്റവും  കണ്ടില്ല.
പിന്നീട്  നടന്ന ചർച്ചകളിൽ  യാതൊന്നും   ഉരിയാടാതെ ഞാൻ ആ പയ്യനെ മാത്രം ശ്രദ്ധിച്ച് കൊണ്ടിരുന്നു. ഇപ്പോൾ  അവൻ കരച്ചിൽ നിർത്തിയിരുന്നു.  പിതാവ് എന്തെല്ലാമോ  പറഞ്ഞ് അവനെ സമാധാനിപ്പിച്ചിരുന്നത് കൊണ്ടാവാം അവൻ അയാളുടെ സമീപം നിശ്ശബ്ദനായി നിന്ന്  അവന്റെ അനുജനെ നിർന്നിമേഷനായി  നോക്കിയത്.
സാമ്പത്തിക  ഇടപാടുകൾ    സ്ത്രീക്ക്  കൊടുത്ത്    തീർക്കുമ്പോൾ  ഇരു കക്ഷികളും പരസ്പരം സമ്മതിച്ച    മറ്റ്  വ്യവസ്തകൾ  നടപ്പിലാക്കാമെന്ന  തീരുമാനത്തെ തുടർന്ന്    മാതാവ്  കുട്ടികളുമായി  പോയി . ഭർത്താവ്  മറ്റൊരു  വഴിക്കും.
തിരികെ വീട്ടിലേക്കുള്ള യാത്രയിൽ ആ കുട്ടിയുടെ വിമ്മൽ എന്നെ പിന്തുടർന്നു, ഉറക്കത്തിലും അതെന്നെ തേടിയെത്തി.
കുട്ടികളെ  നമ്മൾ ഒരിക്കലും   കണക്കിലെടുക്കാറില്ല.. അവരുടെ മുമ്പിൽ വെച്ച്  മാതാ   പിതാക്കൾ   ശണ്ഠ  കൂടുമ്പോൾ  അവരുടെ മനസിലൂടെ കടന്ന്  പോകുന്ന വിചാര വികാരങ്ങൾ  എന്തൊക്കെയായിരിക്കും  എന്ന്  നമ്മൾ  തിരിച്ചറിയാറേ ഇല്ല.  എന്റെയും  അവസ്ഥ ഇതായിരുന്നുവല്ലോ. ഭാര്യയുമായി പലപ്പോഴും കലഹിച്ചിരുന്നപ്പോൾ  മുമ്പ്   ഇത്  ഞാൻ  ശ്രദ്ധിച്ചിരുന്നില്ല  എന്നെനിക്കുറപ്പുണ്ട്.
വാക്ക് തർക്കമുണ്ടാകുമ്പോൾ  വാശിയാണല്ലോ  നമ്മുടെ  പ്രാണ വായു.  ജയിക്കണം  ജയിക്കണം  എന്ന  വാശി മാത്രം.  വിട്ട് വീഴ്ച  എന്നത്  സ്ത്രീയിലും  പുരുഷനിലും  ഉണ്ടാകാറേ  ഇല്ല. ആ   വാശിയിൽ  കുഞ്ഞുങ്ങളുടെ വേദന എങ്ങിനെ തിരിച്ചറിയാനാണ്.
കുഞ്ഞുങ്ങൾ എല്ലാം കാണുന്നു, അവർ മനസിലാക്കുന്നു, തിരിച്ചറിയുന്നു എന്ന തിരിച്ചറിവ്  നമുക്കില്ലാതായി  പോയി  എന്നത്  യാഥാർഥ്യം  തന്നെയാണ്.

മേൽപ്പറഞ്ഞ കേസിൽ  മാതാവ്  കുഞ്ഞുങ്ങളെ വീട്ടിൽ ഉപേക്ഷിച്ച് അവരുടെ വീട്ടിൽ  പോയെന്നും  പോലീസ്കാരുടെ    സാന്നിദ്ധ്യത്തിൽ  പിതാവ്   കുട്ടികളെ  ഏറ്റെടുത്ത് ഇപ്പോൾ  സംരക്ഷിച്ച് വരുന്നു  എന്നും  അറിയാൻ  കഴിഞ്ഞു.

Saturday, August 30, 2014

സിനിമാക്കാർക്ക് എന്തുമാകാമല്ലോ!

എന്റെ  നല്ല  പകുതി   റ്റിവിയിൽ  സിനിമാ കണ്ട് രസിച്ചിരിക്കുന്ന  സമയത്താണ്  ഞാൻ  അവളെ തലയാട്ടി  വിളിച്ച്  മാറ്റി  നിർത്തി  ചോദിച്ചു,  പൊന്നു  മോളേ!  നമ്മുടെ  വീടിനടുത്ത്   ഒരു  ലോറി  സ്പിരിറ്റ്  കൊണ്ട്  വന്ന്  നിർത്തിയാൽ  നമ്മൾ  എന്ത്  ചെയ്യും?.
നിങ്ങൾക്ക്  പിരാന്തായി  പോയോ?  അവൾക്ക് സിനിമായുടെ  രസച്ചരട്  പൊട്ടിയ  ദേഷ്യമായിരുന്നു.
"നീ മറുപടി  പറയുക,  നമ്മൾ  എന്ത്  ചെയ്യും? ഞാൻ  വീണ്ടും  നിർബന്ധിച്ചു.  ഉത്തരം  പറയാതെ  ഞാനെന്ന  ശല്യം  ഒഴിയില്ലാ എന്ന്  മനസിലാക്കിയ  അവൾ  മൊഴിഞ്ഞു.  "  എന്ത്  ചെയ്യണമെന്ന്  നമ്മുടെ  കുഞ്ഞു മോൻ     സിനാന്  വരെ അറിയാം   അപ്പോൾ  തന്നെ  ലോറി  നംബർ സഹിതം  പോലീസിനെ  അറിയിക്കും....ഈ നാട്ടിൽ  അവന്മാർ  ഇനി  വ്യാജ മദ്യമൊഴുക്കി  ആളെ  കൊല്ലരുത്....."  അവൾ  കർശനമായി  തന്നെ  പറഞ്ഞു. സ്പിരിറ്റ്  കടത്തിനെതിരെ  അവളുടെ  പക  വാക്കുകളിൽ കത്തി  നിന്നു.
"എങ്കിൽ  പിന്നെന്തിനാ മോളേ! നീ കണ്ട്  കൊണ്ടിരുന്ന  പടത്തിൽ  ദിലീപ്  സ്പിരിറ്റ്  കടത്താൻ  ലോറിയിൽ  ചെക്  പോസ്റ്റിൽ  കൊണ്ട്   വരുമ്പോൾ '''അയ്യോ  പിടിക്കരുതേ....എന്ന് പ്രാർത്ഥിച്ചതും  പോലീസ്കാരെ പറ്റിച്ച്     നായകൻ   ദിലീപ്   ലോറി കടത്തി  കൊണ്ട്  പോയപ്പോൾ   നീ കയ്യടിച്ചതും...."  ഇപ്പോഴാണ്   അവൾക്ക്  ഞാൻ  ഉന്നം  വെച്ചത്  മനസിലായത്....
കമലഹാസൻ  എത്ര പെണ്ണ് കെട്ടി?   സിനിമായിൽ  അല്ലാ...സ്വന്തം  ജീവിതത്തിൽ......  "
എന്റെ അടുത്ത  ചോദ്യത്തിൽ  അവൾ  വീണില്ലാ....
എന്താ  അത്  പോലെ  പെണ്ണ്  കെട്ടുന്നോ?  അവൾ  എന്നെ രൂക്ഷമായി  നോക്കി.
അതെന്ത്  നീതിയാടോ?  ഞാൻ  ചോദിച്ചു.  കമലഹാസന്  ഇഷ്ടം  പോലെ  പെണ്ണ് കെട്ടാം...പെണ്ണിനെ  ഒഴിയാം....ഈ  പാവം  ഞാൻ   കെട്ടിയാൽ  നാളെ  പത്രത്തിന്റെ  മുഖ  പേജിൽ...  ഇതെന്ത്  ദുനിയാവാണ്  മോളേ?
അതേ!  സിനിമാ  താരങ്ങൾക്ക്  ഈ ദുനിയാവിൽ  എന്ത്  ചെയ്താലും  അതിൽ  നാണക്കേറ്റുമില്ലാ...മാനക്കേടുമില്ലാ...പാവം  നമ്മൾ  സാധാരണക്കാരൻ  എന്തെങ്കിലും  ഒരു  കൊച്ച്  കൈ  പിഴ  ചെയ്തോ.....പിന്നെ  തീർന്നു   നമ്മുടെ  കച്ചോടം.......
അത്  കൊണ്ട്  തന്നെ  ഒരു  സിനിമാക്കാരൻ  ഫെയ്സ്ബുക്കുകാർ  മനോരോഗികളാണെന്ന്  പറഞ്ഞപ്പോൾ   ചുരുക്കം  ചിലരൊഴികെ  ആർക്കും  പരാതിയുമില്ലാ  പരിഭവവുമില്ല....സിനിമാക്കാർക്കെന്തുമാകാമല്ലോ!!!

Saturday, August 23, 2014

സുധീര വൈരം

സുധീരനെതിരെ  കോൺഗ്രസ് എ ക്കാരും  ഐക്കാരും ഒന്നിക്കുന്നു. അവർ  ഹൈക്കമാന്റിനു  കത്തെഴുതും, സുധീരനെ മാറ്റുവാനായി. മാത്രമല്ല എ  കക്ഷിക്കാർ ഒരു പടി കൂടി മുമ്പിലെത്തി  കോൺഗ്രസ്സിന്റെ നയപരിപാടികളിൽ സുധീരന്റെ അഭിപ്രായം   ആരായണ്ടെന്നും സർക്കാരിന്റെ ഒരു  കാര്യത്തിലും   ഇടപെടുവിക്കണ്ടന്നും  മറ്റും ചില തീരുമാനങ്ങൾ  കൈക്കൊള്ളുകയും ചെയ്തു. 
ഇത്രത്തോളം ഇവർ പ്രകോപിതരാകാൻ കാരണമായി  അവർ പറയുന്നത്  സർക്കാരിന്റെ മുഖഛായ  സുധീരൻ വഷളാക്കിയെന്നും  സർക്കാരിനെ ഒരു പ്രതി സന്ധിയിലകപ്പെടുത്തിയെന്നും മാത്രമല്ല  സ്വയം  വലിയവനാകാനാണ് ഈ പണിയൊക്കെ ചെയ്തതെന്നും മറ്റുമാണ്.   സുധീരൻ ഇപ്പോൾ ചെയ്ത കുറ്റം മദ്യ നയത്തിൽ ഇടപെട്ട് അടച്ച ബാറുകൾ  തുറക്കേണ്ടെന്നും  അത്  തുറന്നില്ലെന്ന് വെച്ച്  ഈ നാട്ടിൽ  ഒരു കുഴപ്പവും സംഭവിക്കില്ലാ എന്നൊക്കെ പ്രസ്താവന നടത്തിയതാണ്.  മൂപ്പര് ആ വാദത്തിൽ ഉറച്ച് നിന്നുവെന്നത് സത്യം തന്നെയാണ്.  അത് കൊണ്ട്  ഈ നാട്ടിലെന്ത് കുഴപ്പം ഉണ്ടായി കോൺഗ്രസ്കാരേ! സുധീരൻ  ആളാകാൻ ചെയ്തതോ എന്തോ  ആകട്ടെ, അതിന്റെ മുകളിൽ ആളാകാൻ  മുഖ്യ മന്ത്രി  ഉ.ചാ. അഞ്ച് നക്ഷത്രം ഒഴികെ ബാക്കി എല്ലാം  പൂട്ടിയില്ലേ?! അതിനു നിങ്ങൾക്ക് പരാതിയില്ലേ?
 സുധീരന്റെ ബദ്ധശത്രു സൂമാരൻ നായരു ചേട്ടനും ഇന്ന് ബാർ പൂട്ടൽ വിഷയവുമായി മദ്യ നയത്തിനെതിരെ പ്രതികരിച്ചിട്ടുണ്ട്.  ആലപ്പുഴയിലെ ഇലക്ഷനിൽ സുധീരനെ പണ്ട്  തോൽപ്പിക്കാൻ ആളും അർത്ഥവും ഇറക്കി പണി നടത്തിയ     മറ്റേ  മാന്യ  ദേഹവും  രംഗത്തുണ്ട്.  താക്കോൽ സ്ഥനത്തിരിക്കുന്നത് സൂമാരൻ നായർ ചേട്ടന്റെ സ്വന്തം  കക്ഷികളായതിനാൽ  സുധീര വൈരത്തിനു  ഒന്നുകൂടി ഊക്ക്  വരും നാളിൽ വർദ്ധിക്കാൻ  ഇടയുണ്ട്. 
ഇതെന്തെരോ ആകട്ടെ,  പൊതുജനത്തിനു ഈ പൊറാട്ട് കളിയിൽ  കാര്യമൊന്നുമില്ല. പക്ഷേ അവർ കഴുതകളല്ല.  എന്തിനു  കോൺഗ്രസ്സ്കാർ ഷാപ്പ് പൂട്ടുന്നതിൽ  വൈരം കാട്ടുന്നതെന്ന് ചിന്തിക്കാൻ  തക്ക വിധം അൽപ്പമെങ്കിലും തലച്ചോർ   പൊതുജനത്തിനുണ്ടെന്നും  കോൺഗ്രസ്സ്കാരുടെ  പുറകിലെ അദൃശ്യ  ശക്തി ആരെന്നു  അവർക്കറിയാമെന്നും     അവർക്കുമൊരു ദിവസം വിരലിൽ മഷി പുരട്ടാനായി  അനുവാദം    ലഭിക്കുമ്പോൾ ഹൈക്കമാന്റിനു പരാതി അയപ്പൊക്കെ അവർ  കുത്തുന്ന ചിഹ്നത്തിൽ പ്രതിഫലിപ്പിക്കുമെന്നും  ഈ കോൺഗ്രസ്കാർ  ചിന്തിക്കാത്തതെന്തേ?
ഭാരതം  മുഴുവൻ ഭരണത്തിലിരുന്ന   ഒരു  പാർട്ടി   ഇപ്പോൾ പ്രതിപക്ഷ നേതാവിന്റെ     പദവി കിട്ടാതി രിക്കാൻ   തക്കവിധം  സീറ്റ്   ശുഷ്കിച്ച് പോയിട്ടും  കോൺഗ്രസ്സ്കാർ   പാഠം  പഠിക്കുന്നില്ലല്ലോ  തമ്പുരാനേ!.

Saturday, August 16, 2014

നമ്മൾ മറന്ന ചിങ്ങം 1.

  ഇനി 10  നിമിഷങ്ങൾക്ക്  ശേഷം  ഇന്ന് രാത്രി 12 മണി കഴിയുമ്പോൾ   ചിങ്ങം  1  പിറക്കുന്നു.  മലയാളിയുടെ   പുതു വർഷാരംഭം. നമ്മുടെ സ്വന്തം കൊല്ല വർഷം.

നമ്മൾ  മഴ കാത്തിരുന്നത്  ഇടവപ്പാതിയിലും  മരം കോച്ചുന്ന  മഞ്ഞിൽ  ഉടുത്ത മുണ്ട് പുതച്ച് ഉറങ്ങിയിരുന്നത്   മകരത്തിലും  "ഹൗ!! എന്തൊരു ചൂട്"  പറഞ്ഞത്  മീനത്തിലും  " വിത്തും കൈക്കോട്ടും  "  പാടുന്ന പക്ഷികളെ കണ്ടിരുന്നത്  മേടത്തിലും  പൊന്നോണ  പുലരിയിൽ  അർമാദിച്ചിരുന്നത് ചിങ്ങത്തിലും  കുപ്പയിലും സ്വർണം വിളയിച്ചിരുന്നത്  കുംഭത്തിലുമായിരുന്നല്ലോ.

സായിപ്പ് പോകുന്നത് വരെ  പത്രങ്ങളും സർക്കാർ പ്രസിദ്ധീകരണങ്ങൾ  ഉൾപ്പടെ  മറ്റ്   എല്ലാ അച്ചടി   കടലാസുകളും കത്തുകളിലും  കൊല്ലവർഷം പ്രാധാന്യത്തോടെ  എടുത്ത് കാണിക്കുമായിരുന്നു.  സായിപ്പ്  പോയി   കഴിഞ്ഞ്  കുറേ കൊല്ലങ്ങൾക്ക്  ശേഷവും   മലയാള വർഷ   കലണ്ടർ  വിൽപ്പനക്ക്  കിട്ടുമായിരുന്നു.  അതിൽ ഗ്രിഗോറിയൻ  കലണ്ടർ (ഇംഗ്ലീഷ് കലണ്ടർ) വലത് വശം ചെറിയ അക്ഷരത്തിൽ ഉണ്ടാകും. ഇന്ന് മലയാളം കലണ്ടർ തീയതികൾ  കാണിക്കുന്നത്  പോലെ.

പക്ഷേ  സായിപ്പ്   പോയിരുന്നില്ല. അദൃശ്യനായി  ഇവിടെ തന്നെ ഉണ്ട്  എന്നറിയുന്നത് പിന്നീടായിരുന്നു,  ഓരോ മാറ്റങ്ങളിലൂടെ.

 മലയാളികളെന്ന്  പുരപ്പുറത്തിരുന്ന് വിളിച്ച് കൂവുന്ന മല്ലൂസ്  ഡിസംബർ  31  രാത്രി 12 മണിക്ക്  " ഹാപ്പീ ന്യൂ  ഇയർ "  വിളിച്ച് കൂവി മുഖ പുസ്തകം  സ്റ്റാറ്റസുകൾ  കൊണ്ട് നിറക്കുന്നത്   സായിപ്പിന്റെ സാമീപ്യത്താലാണ്.

 ആ  സായിപ്പിന്റെ പിടിയിൽ പെടാതെ   ഈ പാവം ഞാൻ  കർക്കിടക അവസാനിക്കുന്ന ഇന്നത്തെ തീയതിയിൽ വിളിച്ച് കൂവുന്നു,  നാളെ ചിങ്ങം ഒന്നാണ്, എല്ലാ മലയാളികൾക്കും  പുതു വൽസരാശംസകൾ.

Thursday, August 7, 2014

എനിക്ക് വിദ്യാഭ്യാസ മന്ത്രി ആകണം

ക്ലാസ് റൂമിൽ  വരി വരിയായി ഇരിക്കുന്ന ഗള കൗപീനം കെട്ടിയ കുരങ്ങന്മാരോട്  പഴകി പതിഞ്ഞ ആ ചോദ്യം  വീണ്ടും........
വലുതാകുമ്പോൾ കുട്ടി  എന്തായി തീരാനാണ് ആഗ്രഹം?
ഉത്തരം പഴയത് തന്നെ...ഒരു മാറ്റവുമില്ല.
ഡോക്റ്റർ.....എഞ്ചിനീയർ...കലക്റ്റർ......
ഈ തവണ  ഒരു ചെറിയ വ്യത്യാസം  ഇല്ലെന്ന്  പറയാതിരിക്കാൻ  വയ്യ. ഒരുത്തൻ  പറഞ്ഞു; " വിദ്യാഭ്യാസ മന്ത്രി ആകണം......"
"അതെന്താണെടോ  അതിനൊരു പുതുമ?!"
"എന്നിട്ട് വേണം എനിക്ക് സാറിനെ ഒന്ന് സസ്പന്റ് ചെയ്യാൻ...... എന്നെ കുറച്ച് ഇമ്പോസിഷൻ എഴുതിച്ചതല്ലേ...."
എന്നിട്ടും ഒരുത്തൻ പോലും ഭാവിയിൽ നല്ല സാദ്ധ്യത ഉള്ള  ഒരു ജോലിയുടെ കാര്യം പറയാനില്ലായിരുന്നു.
25 കൊല്ലം കഴിയുമ്പോൾ  ഡോക്റ്ററന്മാരും എഞ്ചിനീയറന്മാരും  കലക്റ്ററന്മാരും മാത്രം ഉണ്ടാകുന്ന ഈ നാട്ടിൽ  മൈക്കാട്കാരൻ(പലവേല) എന്ന സാധനം മരുന്നിന് പോലും കാണില്ല. അവൻ ബോർഡും വെച്ച് അവന്റെ ഓഫീസിൽ ഇരിക്കും ഡെയിറ്റ് അലോട്ട് ചെയ്യാൻ ...ഈ ഡോക്റ്ററന്മാരും എഞ്ചിനീയറന്മാരും കലക്റ്ററന്മാരും   അവന്റെ ഓഫീസിലെ ക്യൂവിൽ  നിന്നിടി കൂടും  അവന്റെ ഒരു തീയതി കിട്ടാൻ...
കക്കൂസ് നിറഞ്ഞാൽ  കോരി കളയാൻ...ഇടിഞ്ഞ് വീണ  മതിലൊന്ന് കെട്ടാൻ.... അപൂർവ വൃക്ഷമായി നിൽക്കുന്ന തെങ്ങേലൊന്ന് കയറി  ഒരു കരിക്കിടാൻ...
അന്ന് ബംഗാളികളൊന്നും കാണില്ല. അവന്മാർ അപ്പോഴേക്കും ഇവിടെന്ന് ഇപ്പോൾ കിട്ടിയത് അവിടെ കൊണ്ട് പോയി മുടക്കി  പച്ച പിടിച്ച് കാണും...
എല്ലാവനും ഡോക്റ്ററും എഞ്ചിനീയറും കലക്റ്ററും ആകാൻ  പഠിച്ചോ!!!

Friday, August 1, 2014

രാജശേഖരന്റെ നോമ്പും ചില ചിന്തകളും പിന്നെ ഫെയ്സ്ബുക്കും

 രാജശേഖരന്റെ നോമ്പും  ചില ചിന്തകളും  പിന്നെ ഫെയ്സ്ബുക്കും
റമദാൻ  മുപ്പത് ദിവസക്കാലവും   രാജശേഖരൻ  പള്ളിയിൽ വന്ന് ഞങ്ങളോടൊപ്പം  സമൂഹ നോമ്പു  തുറയിൽ പങ്കെടുത്ത്  ഈന്തപ്പഴവും  മറ്റ് ഫലവർഗങ്ങളും കഴിക്കുകയും  നോമ്പ് കഞ്ഞി  കുടിക്കുകയും ചെയ്തു. പള്ളിയിൽ വന്ന മറ്റുള്ളവരെ പോലെ രാജശേഖരനും  താൻ കഞ്ഞി  കുടിച്ച പാത്രം സ്വയം കഴുകി വെച്ചതിനു  ശേഷം പള്ളിയിൽ നിന്നും പോവുകയും ചെയ്യുന്നത് ഞാൻ ദിനവും കണ്ടു. ഇതിനിടയിൽ  കഞ്ഞി  കുടിക്കുന്നതിനു മുമ്പായി  മഗ് രിബ് നമസ്കാരത്തിനായി (സന്ധ്യക്കുള്ള നമസ്കാരം) ഞങ്ങൾ പള്ളിക്കുള്ളിൽ കയറുമ്പോൾ രാജശേഖരൻ  പള്ളിയുടെ പ്രധാന വാതിൽക്കൽ    കൈ   ഉദരത്തിന് താഴെയായി  കെട്ടി നിർന്നിമേഷനായി  ആദരവോടെ നിൽക്കും.  ഈ നിൽപ്പ്  നമസ്കാരം പൂർത്തി ആകുന്നത് വരെ തുടരും. എന്നിട്ടാണ് ഞങ്ങളോടൊപ്പം  കഞ്ഞി  കുടിക്കാൻ വരുന്നത്. വർഷങ്ങളായി ഞാൻ  ഈ കാഴ്ച  കണ്ടു വരുന്നു.   രാജശേഖരൻ ടൗണിലെ ഒരു വ്യാപാരിയും ഈ സ്ഥലത്തെ  പ്രസിദ്ധമായ  ഹിന്ദു നായർ  കുടുംബത്തിലെ അംഗവും  തന്റെ വീടിനു സമീപത്തെ  അമ്പലക്കമ്മിറ്റിയിലെ അംഗവുമാണ്. റമദാൻ വൃതം മുടങ്ങാതെ  വർഷങ്ങളായി അയാൾ  നോറ്റുവരുകയാണ്. രാജശേഖരനും   സഹോദര സമുദായത്തിലെ അത് പോലുള്ള ചിലരും ഈ പള്ളിയിൽ വരുന്നതും നോമ്പ്  തുറക്കുന്നതും    ഇവിടെ  ഉള്ള മുസ്ലിം സമുദായാംഗങ്ങൾ ആദരവോടും സ്നേഹത്തോടും കാണുകയും ചെയ്യുന്നു.

   കഴിഞ്ഞ ദിവസം ഞങ്ങൾ  നടത്തിയ ഇഫ്ത്താർ  ചടങ്ങിൽ സഹോദര സമുദായത്തിൽപ്പെട്ട    രണ്ട്  അഡ്വൊക്കേറ്റ് ക്ലർക്കുമാർ പങ്കെടുത്തിരുന്നു.  നമസ്കാര സമയം ഒരാൾ  ആദരവോടെ എഴുന്നേറ്റ് നിന്ന്  നമസ്കാരം വീക്ഷിച്ചു. ഇതരൻ  അവസാന വരിയിൽ എന്നോടൊപ്പം  നിന്ന്  ഞങ്ങൾ ചെയ്യുന്നത്  പോലെ  അനുകരിച്ചു. നമസ്കാരാനന്തരം കക്ഷി  എന്നോട് ചെവിയിൽ പറഞ്ഞു. "സാഷ്ടാംഗ നമസ്കാരം (സുജൂദ്) നടത്തുമ്പോൾ ഈ പിറു പിറുക്കുന്നത്  എന്തെന്ന് എന്നെ പഠിപ്പിക്കണേ! അടുത്ത തവണ അത് ചൊല്ലി  വേണം  എനിക്ക് നമസ്ക്കരിക്കാൻ"
ഞാൻ അയാളുടെ ചെവിയിൽ പതുക്കെ പറഞ്ഞു " അതിനു മുമ്പ്  നിന്നെ  ഞാൻ പൊന്നാനിയിൽ കൊണ്ട് പോയി    മൂത്രം ഒഴിക്കുന്ന യന്ത്ര സംവിധാനം പുളി മുട്ടിനു  മുകളിൽ വെച്ച് കൊടു വാളിനു വെട്ടി ശരിപ്പെടുത്തും "  ആ തമാശ ആസ്വദിച്ചുള്ള അയാളുടെ ചിരി  അവിടെ നിന്നും പോകുന്നത് വരെ തുടർന്നു. ഞങ്ങൾ തമ്മിൽ അത്രക്ക് സൗഹൃദത്തിലായിരുന്നല്ലോ. അടുത്ത ഓണത്തിന് അയാളുടെ വീട്ടിൽ ഉണ്ണാൻ ചെല്ലാമെന്ന് എന്നിൽ നിന്നും വാക്കും വാങ്ങിയാണ് അയാൾ പോയത്.

 ഈ തവണ ചെറിയ പെരുന്നാളിന് ആലപ്പുഴയിൽ അനന്തിരവന്റെ വീട്ടിൽ ഞാൻ  പോയിരുന്നു.  ഞാൻ അവിടെ എത്തുമ്പോൾ ഉണ്ണാൻ സമയം കഴിഞ്ഞിരുന്നെങ്കിലും  എന്തുകൊണ്ടോ ആരും ഊണ് കഴിച്ചിരുന്നില്ല. കാര്യം തിരക്കിയപ്പോൾ അനന്തിരവൻ  ബിരിയാണി പൊതിയുന്ന തിരക്കിലായിരുന്നു, അതാണ് വൈകിയത് എന്നറിഞ്ഞു. വീട്ടിലുള്ളവർ കഴിക്കുന്നതിനു മുമ്പ്  ധൃതിയിൽ   ബിരിയാണീ ആർക്കാണ് പൊതികളാക്കി കൊണ്ട് പോയതെന്നുള്ള ചോദ്യത്തിന്  അവന്റെ കൂട്ടുകാരും  അയൽക്കാരുമായ ഇതര മതസ്തർക്കാണ്  ആ പൊതികളെന്ന് അറിഞ്ഞു. അവന്റെ വീട് സ്ഥിതി ചെയ്യുന്ന  വലിയകുളം ഭാഗം  എല്ലാ മതക്കാരും ഇടകലർന്ന് ജീവിക്കുന്ന സ്ഥലമാണെന്നും എല്ലാ മുസ്ലിം വീടുകളിൽ നിന്നും ഇപ്രകാരം ആഹാരം  സഹോദര മതസ്തർക്ക് എത്തിച്ചു കൊടുക്കുന്നത് അവിടത്തെ പതിവാണെന്നും അറിയാൻ കഴിഞ്ഞു.

   ആലപ്പുഴയിലെ വട്ടപ്പള്ളിയിലാണ്  എന്റെ ബാല്യകാലം കഴിച്ച് കൂട്ടിയിരുന്നത്. വട്ടപ്പള്ളിയും തൊട്ടടുത്തായി സ്ഥിതി ചെയ്യുന്ന സക്കര്യാ ബസാറും മുസ്ലിം പോക്കറ്റുകളാണ്. ഇതര സമുദായാംഗങ്ങളുടെ  ചുരുക്കം ചില വീടുകൾ മാത്രമാണ് അവിടുള്ളത്. ഞങ്ങളുടെ വീടിന് കിഴക്ക് ഭാഗത്ത് നാലഞ്ച് വീടുകൾ ഹിന്ദുക്കളുടേതാണ് .  ഒരു തിരുവോണ ദിവസം  ആ  വീടുകളിലൊന്നിലെ കാർത്യായനി  അമ്മൂമ്മ ഒരു പാത്രത്തിൽ പായസവുമായി ഞങ്ങളുടെ വീട് വാതിൽക്കൽ വന്ന്  " ഇതാ കുറച്ച് പായസം ഇന്ന് ഞങ്ങളുടെ  തിരുവോണമാണ്"  എന്ന് പറഞ്ഞു. എട്ട് വയസ്കാരനായ  ഞാൻ കൈ നീട്ടി അത് വാങ്ങി  അതുമായി അകത്ത് പോയി. അമ്മൂമ്മ  പായസവും തന്ന് തിരികെ പോയപ്പോൾ  എന്റെ ഉമ്മൂമ്മ  ഓടി വന്ന് എനിക്ക് രണ്ട് നുള്ളും  മൂന്ന് നാല്  അടിയും  തന്നിട്ട് പറഞ്ഞു " നിനക്ക് അത്രക്ക് കൊതിയായി പോയോ പന്നി ബലാലേ് ! അവരുണ്ടാക്കിയത് വാങ്ങി കഴിക്കാൻ.."  എന്താണ് ഞാൻ ചെയ്ത തെറ്റെന്ന് എനിക്ക് അന്ന് മനസിലായില്ല  അത് കൊണ്ട് പായസ  പാത്രം  കയ്യിൽ വെച്ച്  ഞാൻ ഉറക്കെ കരഞ്ഞു..   നിലവിളി കേട്ട  എന്റെ  വാപ്പാ ഉമ്മയോട്  കാര്യം  തിരക്കി  അറിഞ്ഞതിന് ശേഷം എന്നെ അരികിലേക്ക് വിളിച്ചു.  ഇനി ബാക്കി അടി വാപ്പായിൽ നിന്നും പ്രതീക്ഷിച്ച്  വിറച്ച് വിറച്ച് ചെന്ന എന്റെ  കയ്യിൽ നിന്നും  വാപ്പാ പായസ പാത്രം വാങ്ങി "ബിസ്മി" (ദൈവ നാമത്തിൽ) എന്നുരുവിട്ട്  ( ആഹാരം കഴിക്കാൻ ആരംഭിക്കുമ്പോൾ ഞങ്ങൾ  അങ്ങിനെ ഉരുവിടാറുണ്ട്) പാത്രത്തിൽ നിന്നും അൽപ്പം കുടിച്ച്  ബാക്കി എനിക്കും മറ്റുള്ളവർക്കും തന്നു. വിവരം അറിഞ്ഞ  ഉമ്മൂമാ എന്തോ  പിറു പിറുത്തു.  കാര്യം അവിടം കൊണ്ടവസാനിച്ചില്ല.  വാപ്പാ ജോലി ചെയ്യുന്ന ചിട്ടി സ്ഥാപനത്തിൽ  കേസ് കാര്യവുമായി  പതിവായി വന്നിരുന്ന  വക്കീൽ ഗുമസ്തൻ  മാധവൻ പിള്ളയുടെ ക്ഷണം സ്വീകരിച്ച്   പിറ്റേ ദിവസം അവിട്ടത്തിന്  വാപ്പാ  എന്നെ സൈക്കിളിൽ  പുറകിൽ  ഇരുത്തി  പുന്നപ്ര വരെ  സൈക്കിളിൽ സഞ്ചരിച്ച് മാധവൻ പിള്ളയുടെ വീട്ടിൽ ചെന്ന്  അവിടെ നിന്നും ആഹാരം കഴിച്ചു.  ജീവിതത്തിൽ ആദ്യമായി  ഇലയിൽ ചോറുണ്ടതും  ശർക്കര പുരട്ടി  എന്ന പലഹാരം കഴിച്ചതും അന്നായിരുന്നു.
എന്റെ വാപ്പാ നമസ്കാരവും മറ്റ് മതാനുഷ്ഠാനങ്ങളും നിർബന്ധമായി  പാലിക്കുന്ന ആളായിരുന്നു  എന്ന്കൂടി  പറഞ്ഞ് വെക്കട്ടെ..
ഉള്ളിൽ പകയും വൈരാഗ്യവും ഇല്ലാതെ കേരള ജനത പരസ്പരം സ്നേഹത്തോടെയും സഹകരണത്തോടെയും കഴിഞ്ഞ്   വരുന്നതിന്റെ  ഉദാഹരണങ്ങളാണ് ഞാൻ ഇവിടേ ചൂണ്ടിക്കാണിച്ചത്. മുസ്ലിം മുസ്ലിമായും ഹിന്ദു ഹിന്ദുവായും ക്രിസ്ത്യൻ ക്രിസ്ത്യനുമായി തന്നെ കഴിഞ്ഞ് വരുന്നതിന് ഈ നാട്ടിൽ പരസ്പരം ആർക്കും  അസഹിഷ്ണതയും  വെറുപ്പും ഇല്ലാതിരിക്കാൻ തക്കവിധം  സ്വർഗമായിരുന്നല്ലോ നമ്മുടെ ഈ മലയാള നാട്.

 എന്റെ   കുടുംബ പുരാണം   കൊച്ചാപ്പാ  പിൽക്കാലത്ത്  ഞങ്ങൾക്ക് പറഞ്ഞ് തന്നത് ഞങ്ങൾ കൗതുകത്തോടെ കേട്ടിരുന്നിട്ടുണ്ട്..
പണ്ട്   പണ്ട് വളരെ പണ്ട്    കല്ലേലിൽ എന്ന  പ്രസിദ്ധമായ  ഒരു നായർ  കുടുംബത്തിലെ ഒരു അച്ചിക്ക് തന്റെ നായരിൽ ശങ്ക ഉണ്ടായി.  ഒരു ദിവസം നായർ അറിയാതെ    അച്ചി പിന്തുടർന്ന് ചെന്ന് നായരുടെ  ചിന്ന വീട് സംബന്ധം കയ്യോടെ പിടിച്ചു. അപ്പോൾ  കിട്ടിയ ചൂലിനാൽ  അച്ചി നായരെ  തന്റെ വീട് വരെ പ്രഹരിച്ചുവത്രേ!. ഈ പ്രവർത്തിയിൽ  അസഹിഷ്ണത പൂണ്ട   കുടുംബ കാരണവർ അച്ചിയെ  വിളിച്ച്   ശകാരിച്ചതിൽ   അച്ചിക്ക് സങ്കടവും  പകയും ഉണ്ടായി. തന്റെ ഭർത്താവിന്റെ കൊള്ളരുതായ്മയെ കുറ്റപ്പെടുത്താതെ തന്നെ  മാത്രം  ശകാരിച്ചതിൽ വൈരാഗ്യത്തിലായ  അവർ    തന്റെ മകളുമായി തറവാട് വിട്ടിറങ്ങി  നേരെ മുസ്ലിം പള്ളിയിൽ ചെന്ന് കുപ്പായമിട്ടു.(മതം മാറി)  ഏതായാലും മതത്തിൽ ആകൃഷ്ട ആയി   അവർ മതം മാറിയതല്ല എന്നുറപ്പ്.  സ്വന്തം കുടുംബത്തിന് എങ്ങിനെ അപമാനം ഉണ്ടാക്കാം  എന്ന ചിന്തയാൽ നായരച്ചി ഉമ്മച്ചി  ആയി ജീവിച്ച്  കാണിക്കാൻ തയാറായതോ അതോ ഇനി ആ വീട്ടിലേക്കില്ലാ എന്ന നിർബന്ധത്താലോ  ഉള്ള ഒരു മതം മാറ്റമായിരിക്കാമത് . ഏതായാലും കാലം കഴിഞ്ഞപ്പോൾ   അവരുടെ  മകളെ  ഒരു മുസ്ലിം തന്നെ വിവാഹം കഴിച്ചു. ആ മകളാണ്  എന്റെ  വാപ്പയുടെ  പിതാവിന്റെ ഉമ്മ ശൂദ്രത്തി ആമിനാ എന്ന് വിളിക്കപ്പെട്ടിരുന്ന ആമിന.. എന്റെ വാപ്പായും കൊച്ചാപ്പായും  ഹിന്ദുവായ ഒരു ഹേഡ് അങ്ങത്തയുടെ (അന്നത് ഒരു വലിയ ഉദ്യോഗമാണ്) വീട്ടിൽ അവരുടെ ബാല്യകാലത്ത് പോയി ഇഡ്ഡിലി എന്ന അപരിചിത ആഹാരം  ചമ്മന്തിയിൽ കുതിർത്ത് തിന്ന കാര്യവും  അതിശയത്തോടെ പറഞ്ഞ് തന്നിട്ടുണ്ട്. കല്ലേലി തറവാട്ടിലെ  വലിയ കാർന്നോരായിരുന്ന ആ ഹേഡ്  തന്റെ കൊച്ചനന്തിരവന്മാരോട്  സ്നേഹത്തോടെയും വാൽസല്യത്തോടെയുമാണ് പെരുമാറിയതെന്ന് കൊച്ചാപ്പാ പറഞ്ഞു തന്നു.
 
 കേരളത്തിലുണ്ടായിരുന്ന  ആദ്യ സമുദായങ്ങളിൽ നിന്നും  ഇപ്രകാരമുള്ളതോ  മറ്റ് കാരണങ്ങളാലോ ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്തവരാണ്  ഇവിടെയുള്ള മുസ്ലിംങ്ങളിൽ ഭൂരി ഭാഗവും; അല്ലാതെ മക്കയിൽ നിന്നും നേരിട്ട് ഇറക്ക്മതി ചെയ്തവരല്ല.. മതത്തിന്റെ അടിസ്ഥാന നന്മ  മനസിലാക്കി ഇസ്ലാമിലേക്ക് വന്നവരും ധാരാളം ഉണ്ടെന്ന് വിസ്മരിക്കുന്നില്ല.  പക്ഷേ അവരുടെയും  അടിസ്ഥാന സമുദായം കേരളത്തിലെ  നമ്പൂതിരിയോ നായരോ  ഈഴവനോ/ തീയനോ  ദളിതനോ  തന്നെ ആണ്. ചുരുക്കത്തിൽ മലയാള നാട്ടിലെ മുസ്ലിംങ്ങളിൽ  ഭൂരി ഭാഗത്തിന്റെയും  പൂർവ സമുദായം  ഇവിടെ തന്നെ കഴിഞ്ഞിരുന്ന  ഇതര സമുദായാങ്ങൾ തന്നെ ആയിരുന്നു എന്നത് നിസ്തർക്കമായ  വസ്തുതയാണ്. ഇസ്ലാമിലേക്ക് മതം മാറിയവർ  ഇവിടെ തന്നെ ജീവിക്കുന്നതിന്  ഭീഷണി ഇല്ലാതിരുന്നതിനാലാണല്ലോ  കേരളത്തിലെ   മുസ്ലിംങ്ങളുടെ ജനസംഖ്യ  ഇപ്പോഴും  രണ്ടാം സ്ഥാനത്ത് നിൽക്കുന്നത്. എല്ലാ മുസ്ലിംങ്ങളും മുസ്ലിമായി തന്നെ ജീവിക്കുന്നതിനും അവൻ താടിയും തൊപ്പിയും വെക്കുന്നതിനും പള്ളിയിൽ പോകുന്നതിനും  ഇവിടെ ആർക്കും പരാതിയോ പരിഭവമോ ഇല്ലാത്തതിനാൽ അവനെ വർഗീയവാദി എന്നാരും  അൽപ്പകാലം മുമ്പ് വരെ  വിളിച്ച്ചിരുന്നില്ല.  ഈ നാടിന്റെ സംസ്കാരം അങ്ങിനെയായിരുന്നു. അൽപ്പ സ്വൽപ്പം  അപസ്വരങ്ങൾ  മാറ്റി വെച്ച് നിരീക്ഷിക്കുമ്പോൾ എന്നും മത സൗഹാർദ്ദത്തിന് പേര് കേട്ട  സ്ഥലം തന്നെ ആയിരുന്നു കേരളം. ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയും  ഒരമ്മ പെറ്റ മക്കളെ പോലെ ഇവിടെ കഴിഞ്ഞിരുന്നതും അത് കൊണ്ട് തന്നെ ആയിരുന്നു. ഏത് സമുദായത്തിലും ഗോത്രത്തിലും  വർഗത്തിലും മനസിൽ വിഷവുമായി  ജനിക്കുന്നവർ  എപ്പോഴും ഒരു ചെറിയ ന്യൂനപക്ഷം നിലവിലുണ്ടായിരുന്നുവല്ലോ. പക്ഷേ  അവരുടെ വിഷം ചീറ്റൽ  ഇവിടെ നിറഞ്ഞ് നിന്നിരുന്ന  മത  സാഹോദര്യത്താൽ  വലിയ രീതിയിൽ ഫലിക്കാതെ പോയി.
കുറച്ച് വർഷങ്ങൾക്ക് മുമ്പ് വരെ ഒരു മുസൽമാൻ ബാഹ്യ വീക്ഷണത്തിൽ കർക്കശനും  ആന്തരികമായി കനിവിന്റെ ആൾരൂപവുമായിരുന്നു. അതാത് കാലഘട്ടം  കഥകളിലും സിനിമകളിലും പ്രതിബിംബിക്കുന്നത് സാധാരണമാണ് . നടേ പറഞ്ഞ മുസ്ലിം കാക്കാ എം.റ്റി. വാസുദേവൻ നായരുടെ കുഞ്ഞരക്കാർ  തുടങ്ങിയ കഥാപാത്രങ്ങളിലൂടെയും "കായലരികത്ത് വളകിലുക്കിയ" പാടിയ നീലക്കുയിൽ കാക്കയിലും പാലും പഴം സിനിമയിലെ  സേട്ടുവിലൂടെയും  മറ്റും  മുസ്ലിമിനെ  നന്മ നിറഞ്ഞവനായി  പ്രതിബിംബിപ്പിച്ചു. അനാഥരെയും അഗതികളെയും നിസ്സഹായരെയും വിപത്തിൽ നിന്നും രക്ഷിക്കുന്ന ഹൃദയാലുവായിരുന്നു  അടുത്തകാലം വരെ  അയാൾ.
 2001 സെപ്റ്റംബറിൽ അമേരിക്കയിലെ ഇരട്ട ഗോപുരം വിമാനമിടിച്ച് തകർത്തതിന് ശേഷം  മുസ്ലിം എന്നാൽ " ബോംബാണോ  അത്  ഇവിടെ അടുത്ത് മലപ്പുറത്ത് കിട്ടും " എന്ന ആറാംതമ്പുരാൻ സിനിമ ഡയലോഗ് മാതൃകയിൽ   പ്രതിബിംബിക്കാൻ തുടങ്ങി. അത് വരെ ഉണ്ടായിരുന്നതിൽ നിന്നും വ്യത്യസ്തമായ ഒരു കാഴ്ചപ്പാട്  അവനു കിട്ടി. ഏതോ ദുഷ്ടന്മാർ (അത് ആരോപിക്കപ്പെടുന്നവരല്ല, അവരെ പഴി കേൾപ്പിക്കാൻ മറ്റാരോ ചെയ്തതാണെന്ന വാദം ഇപ്പോഴും അമേരിക്കയിൽ അലയടിക്കുന്ന സത്യം വിസ്മരിക്കുന്നില്ല) ചെയ്ത കുറ്റത്തിന് ലോക മുസ്ലിങ്ങൾക്ക് മറ്റൊരു നിറം പകർന്ന് കിട്ടി.
രണ്ട് വർഷങ്ങൾക്ക് മുമ്പുള്ള  ഒരു റമദാൻ കാലത്ത് ഞങ്ങളുടെ അടുത്ത ഗ്രാമത്തിലുള്ള ഒരു മുസ്ലിം ചെറുപ്പക്കാരി ഗർഭിണി  പതിവ് പരിശോധനക്കായി   ലേഡീഡോക്റ്ററെ സമീപിച്ച് പരിശോധനക്ക് ശേഷം  "ഡോക്റ്റർ  ഞാൻ  നോമ്പ്  പിടിക്കുന്നതിൽ കുഴപ്പമുണ്ടോ" എന്ന് ചോദിച്ചപ്പോൾ  "എന്തിന് നിങ്ങൾ നോമ്പ് പിടിക്കണം  നോമ്പും പിടിച്ചേച്ച്   ബോംബ് പൊട്ടിച്ച്  നിരപരാധികളെ കൊലപ്പെടുത്തലല്ലേ നിങ്ങളുടെ ആൾക്കാരുടെ ജോലി" എന്ന്  ആ ലേഡി ഡോക്റ്റർ പ്രതികരിച്ചു. സംഭവം വൈകാരികമായി പ്രക്ഷോഭണത്തിലേക്ക് തിരിയുന്നതിനു മുമ്പ് നാട്ടിൽ നില നിന്നിരുന്ന മത സൗഹാർദ്ദം  ആ തീ അണച്ച് കളഞ്ഞു. വിശദാന്വേഷണത്തിൽ ആ പാവം ഡോക്റ്റർ ഒറ്റ വാചകത്തിൽ  മനസ് തുറന്നു. റ്റി.വി. തുറന്നാലും പത്രമെടുത്താലും കിട്ടുന്ന വാർത്ത  മുസ്ലിം  ഭീകരന്മാരും ബോംബ് ബ്ലാസ്റ്റിംഗും  മാത്രം.  അതിൽ നിന്നുമുണ്ടായ തെറ്റിദ്ധാരണയാണ് ഡോക്റ്ററെ  മേല്പറഞ്ഞ പ്രകാരം  പ്രതികരിക്കാൻ പ്രേരിപ്പിച്ചത്.
  മീഡിയാകളെ തങ്ങളുടെ ഉദ്ദേശ സാദ്ധ്യത്തിനായി വിനിയോഗിച്ച് ലോകജനസംഖ്യയിൽ  നാലിലൊന്ന്  വരുന്ന ഒരു സമൂഹത്തെ  വെറുക്കപ്പെട്ട ഒരു സമൂഹമായി  ചിത്രീകരിക്കാൻ   കണക്ക്കൂട്ടി പദ്ധതി തയാറാക്കി നടപ്പിൽ വരുത്തുന്നവർ അവർ ആരായാലും അവരുടെ പദ്ധതി ഇത് വരെ വിജയകരമായി നടത്തിയിട്ടുണ്ട്  എന്ന സത്യം ചൂണ്ടിക്കാണിക്കാനാണ്  ഈ സംഭവം ഇവിടെ  വിവരിച്ചത്.  ഈ വസ്തുത  നിഷ്പക്ഷമായി നിരീക്ഷിച്ചാൽ ആർക്കും  ബോദ്ധ്യപ്പെടുന്നത് തന്നെയാണ് .  അത് എളുപ്പത്തിൽ  ബോദ്ധ്യമാകണമെങ്കിൽ കുറച്ച് കാലങ്ങളായുള്ള ഫെയ്സ്ബുക്ക് സ്റ്റാറ്റസുകളും കമന്റുകളും  പരിശോധിച്ചാൽ മാത്രം മതിയാകും. അതിലൂടെ  നമ്മൾ കടന്ന് പോകുമ്പോൾ ഇപ്പോൾ ഭയമാകുന്നുണ്ട്.    ഒരു സമൂഹത്തിന് നേരെയുള്ള വെറുപ്പ്  എത്രമാത്രം പ്രകടിപ്പിക്കുന്നതിനും  ഒരു മടിയുമില്ലാത്ത  അവസ്ഥ കാണുമ്പോൾ ഭയക്കാതിരിക്കുന്നതെങ്ങിനെ!  ആ ഭയത്തിൽ നിന്നുമുള്ള   വേദനയാലും  നാട്ടിൽ    ഇതു വരെനില നിന്നതും   ഇപ്പോഴും ഭൂരിഭാഗം മലയാളികളിലും  നില നിൽക്കുന്നതുമായ  മത സൗഹാർദ്ദം ഒരിക്കലും നശിക്കാൻ  ഇടയാകരുതേ   എന്നുള്ള  പ്രാർത്ഥനയാലുമാണ്  ഈ പോസ്റ്റ് കുത്തിക്കുറിച്ചത്.  സുഹൃത്തുക്കളേ! നിങ്ങൾ  വെറുപ്പോടെ  പരാമർശിക്കുന്ന ഈ ഭീകരന്മാർ മൂന്നോ  നാലോ തലമുറകൾക്ക് മുമ്പ് നിങ്ങളുടെ സമുദായത്തിൽ പെട്ടവർ തന്നെ ആയിരുന്നു. അവർ മതം മാറി എന്നത് അത്രക്കും കൊടിയ കുറ്റമെങ്കിൽ  മറ്റൊരു  വിശ്വാസവുമായി കഴിയാനാവാതെ    ഈ മണ്ണിൽ ആദി സമൂഹം  മാത്രമല്ലേ  അവശേഷിക്കുമായിരുന്നുള്ളൂ . ഭാരതീയ സംസ്കൃതി  എല്ലാം ഉൾക്കൊള്ളുന്നതായിരുന്നല്ലോ. നിങ്ങളുമായി പിച്ച വെച്ച് കളിച്ച് നടന്നിരുന്ന  അന്യ മതസ്തനായ  നിങ്ങളുടെ ബാല്യകാല സുഹൃത്തു തന്നെയാണ്   ഇപ്പോഴും  നിങ്ങളോടൊപ്പമുള്ളത്.  ഒരിക്കലും അവർ വിദേശികളല്ലല്ലോ . ഏതോ കുബുദ്ധികൾ ചെയ്യുന്ന പ്രവർത്തികളിലൂടെ ഒരു സമൂഹത്തെ മുഴുവനായി  കുറ്റക്കാരാക്കുന്നത് നീതിയല്ല.  വ്യകതമായ ചില ഉദ്ദേശങ്ങളിലൂടെ ചിലർ പടച്ച് വിടുന്ന  ദുഷിച്ച ചിന്താഗതിയിൽ  പെട്ട്   പോയാൽ ഇവിടെ ഇല്ലാതാകുന്നത് നാം തന്നെ സൃഷ്ടിച്ച  സ്വർഗമാണ്.  എല്ലാം അറിയാവുന്നവരും സർവജ്ഞാനിയെന്ന് നടിക്കുന്നവരുമായ ചിലർ പടച്ച് വിടുന്ന സ്റ്റാറ്റസുകളും  ഞാൻ വർഗീയ വാദിയല്ലേ  എന്ന് വെപ്രാളപ്പെട്ട് ഘോഷിക്കാനായി വെമ്പുന്ന   സെയിം സൈഡ് ഗോളടിക്കുന്ന ചില ബുദ്ധി  രാക്ഷസന്മാരുടെ കമന്റുകളിലും  നിങ്ങൾ സത്യം  അന്വേഷിച്ചാൽ ലഭിക്കില്ല  എന്ന് മനസിലാക്കുക.  കണ്ണു തുറന്ന് കാണുകയും ചെവി തുറന്ന് കേൾക്കുകയും  ഒരു ന്യായാധിപനെ പോലെ സത്യം കണ്ടെത്താൻ ശ്രമിക്കുന്നവരുമായി  നിങ്ങൾ  മാറിയാൽ ഈ കുറിപ്പുകളുടെ ആദ്യം പരാമർശിച്ച  രാജശേഖരന്റെ  ഹൃദയ വിശാലത നിങ്ങൾക്കും കൈവരുമെന്ന് തീർച്ച.

Thursday, July 17, 2014

നോമ്പ്കാലത്തെ ഞാനെന്ന ഭാവം.

മകന്റെ വീട്ടിൽ  നിന്നും  മടങ്ങി വന്ന് ടൗണിലേക്ക്  പോകുവാൻ  ആ കവലയിൽ വാഹനം  നോക്കി  നിൽക്കുകയായിരുന്നു  ഞാൻ. നോമ്പുള്ളതിനാൽ അൽപ്പം ക്ഷീണവും  അനുഭവപ്പെടുന്നുണ്ട്. എന്നെ അലട്ടിയിരുന്ന പ്രശ്നം കയ്യിൽ  വാഹനക്കൂലി  കൊടുക്കുവാൻ  ചില്ലറ രൂപായുടെ  നോട്ടുകൾ  ഇല്ലായിരുന്നു  എന്നതാണ് .  500 രൂപയുടെ  ഒരു  നോട്ട് മാത്രമാണ്  പോക്കറ്റിലുള്ളത്.  ബസ് കൂലി  ആയാലും  റിട്ടേൺ  ട്രിപ്പ്  ആട്ടൊ  ചാർജായാലും  7 രൂപക്ക് വേണ്ടി 500 രൂപയുടേ നോട്ട് എടുത്ത്  കൊടുക്കുന്നതിലെ ഔചിത്യമില്ലായ്മ എന്നിൽ  അസ്വസ്ഥതകൾ സൃഷ്ടിച്ചു. അതിനാൽ  റോഡിലൂടെ ചീറി പായുന്ന വാഹനങ്ങളിലേക്ക് ഞാൻ ശ്രദ്ധ തിരിച്ചു.   പരിചയമുള്ളവർ  ആ കവലയിൽ  എന്നെ കാണുമ്പോൾ  വാഹനം  നിർത്തി  എന്നെ കയറ്റി കൊണ്ട്  പോകുന്നത്  സാധാരണ  പതിവ്  തന്നെ ആയിരുന്നു. കൂടുതലും ബൈക്ക്കാരായിരുന്നു   എനിക്ക് ലിഫ്റ്റ് തന്നിരുന്നത്. അന്ന്   അപ്രകാരം  ഏതെങ്കിലും  വാഹനം പെട്ടെന്ന് വന്നിരുന്നെങ്കിൽ എന്ന്  ഞാൻ  ആശിച്ചു.  കാരണം വിദൂരമായ ഒരു സ്ഥലത്ത് നിന്നും  ഒരു കേസ്  സംബന്ധമായി  ഒരാൾ  എന്നെ വീട്ടിൽ  കാത്തിരിക്കുന്നു  എന്ന് അൽപ്പ നേരത്തിനു  മുമ്പ്  എനിക്ക് ഫോൺ സന്ദേശം  ലഭിച്ചിരുന്നുവല്ലോ. ഓരോ വാഹനവും എനിക്ക് പോകേണ്ട ദിശയിലേക്ക് വരുമ്പോൾ ഞാൻ നിരത്തിലേക്ക് അൽപ്പം  കയറി നിന്ന് എന്നെ  കാണുവാൻ അവസരം ഉണ്ടാക്കും. കൈ കാണിക്കുന്ന സ്വഭാവം  പണ്ട്  മുതലേ  ഇല്ലായിരുന്നു. എന്നെ കാണുമ്പോൾ വാഹനം നിർത്തും കയറി പോകും  അത്ര  തന്നെ. 
അങ്ങിനെ ഞാൻ നിരത്തിൽ  നിൽക്കുമ്പോൾ  ഒരാൾ സമീപത്ത് വന്നു നിന്നു.കാഴ്ചയിൽ കൂലിവേലക്കാരന്റെ വേഷത്തിലുള്ള  ഒരു കറുത്ത മനുഷ്യൻ. മുണ്ട് പ്രാകൃതമായി  മടക്കികുത്തി എനിക്ക്  പോകേണ്ട ദിശയിലേക്ക് വരുന്ന  ആട്ടോകൾക്ക് അയാൾ കൈ  കാണിച്ച് കൊണ്ടിരുന്നു.ഞാൻ  നിരത്തിലേക്ക്  കയറി  നിന്ന് വരുന്ന വാഹനത്തിലെ ആൾക്ക് എന്നെ കാണാൻ  അവസരമുണ്ടാക്കുമ്പോൾ  അയാളും  ഒപ്പം  നിരത്തിലേക്ക് കയറി  എന്നെ മറച്ച്  നിന്ന്  കൈ കാണിക്കും. അത് കാരണം പാഞ്ഞ് വരുന്ന വാഹനത്തിൽ  എന്റെ പരിചയക്കാരുണ്ടെങ്കിൽ അവർക്ക് എന്നെ കാണുവാനും വാഹനം നിർത്തി എന്നെ കയറ്റാനുമുള്ള   അവസരം ഇല്ലാതായിക്കൊണ്ടിരുന്നു.  വേഷഭൂഷാദികൾ  കാണുമ്പോൾ  കടന്ന് പോകുന്ന ഒരു വാഹനവും അവിടെ നിർത്തി ഈ കൂലി വേലക്കാരനെ കയറ്റി കൊണ്ട്  പോകില്ലാ എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു.  എന്നെ മറച്ച് നിന്നുള്ള അയാളുടെ കൈകാണിപ്പ് കൊണ്ട്  അയാൾക്കു  ഗുണമില്ല  എന്ന്  മാത്രമല്ല അതേ സമയം  എന്നെ  ഉപദ്രവിക്കുകയുമാണെന്ന്  ഞാൻ  തിരിച്ചറിഞ്ഞപ്പോൾ  എന്നിൽ അസഹനീയമായ  കോപം ഇരച്ച് കയറി.  എവിടന്ന് വന്നടാ ഈ തെണ്ടി!  ഞാൻ  മനസിൽ വിചാരിച്ചു.  അവന്റെ വസ്ത്രങ്ങൾ കണ്ടാൽ തന്നെ   ഈ കഴുതയെ ഒരു കാറിലും  കയറ്റില്ല എന്നുറപ്പ്. അടുത്ത തവണ  ഏതെങ്കിലും വാഹനം വരുമ്പോൾ ഞാൻ നിരത്തിലേക്ക്  ഇറങ്ങി  നിൽക്കുന്ന സമയം  ഇവൻ ഒപ്പം  ഇറങ്ങിയാൽ അവനെ  ഫയർ ചെയ്യണമെന്ന് തന്നെതീർച്ചപ്പെടുത്തക്കവിധം  എന്റെ മനസ്സിൽ അസഹിഷ്ണത വളർന്നുവല്ലോ!.  പെട്ടെന്ന് മനസിൽ  താക്കീതുണ്ടായി. "എനിക്ക് നോമ്പാണ്"  അയാളുടെ  നേരെ കയർത്ത് സംസാരിച്ചാൽ  എന്റെ നോമ്പ് പാഴായി .മാത്രമല്ല ഞാൻ  എന്തിനു അയാളെ ഫയർ ചെയ്യണം. അയാളുടെ  നേരെയുള്ള  എന്റെ  പുശ്ചമാണ്  എന്നെ കൊണ്ട്  അപ്രകാരം ചിന്തിപ്പിക്കുന്നത്.   മറ്റുള്ളവരെ  പുശ്ചിക്കുന്ന സ്വഭാവം എന്നിലില്ലായിരുന്നല്ലോ!  ഒരു പക്ഷേ ഈ വക ദുർസ്വഭാവങ്ങൾ  എല്ലാവരുടെയും ഉപബോധമനസ്സിൽ  വസിക്കുന്നുണ്ടാവാം. ചില നേരം  തരം കിട്ടുമ്പോൾ  അത് പുറത്ത് ചാടിയേക്കാം.   ഇപ്പോൾ  എനിക്ക് പെട്ടെന്ന് പോകണമെന്നുള്ള ചിന്ത തരമാക്കി ഉള്ളിലെ പൈശാചിക ശക്തി  തലകാട്ടിയതാകാം.  
ഞാൻ  സ്വയം നിയന്ത്രിക്കാനും എന്നെ തന്നെ വിചാരണ ചെയ്യാനും ആരംഭിച്ചു. എന്റെ നോമ്പ് എന്നെ അതിനു സഹായിച്ചു.
അയാൾക്കും  എന്തെങ്കിലും അത്യാവശ്യമുള്ളത്  കൊണ്ടായിരിക്കാം അയാൾ  നിരത്തിലേക്ക് കയറി  നിന്ന് കൈ കാണിക്കുന്നത്. മാത്രമല്ല  എന്റെ മനസ്സിലെ  ഞാനെന്ന ഭാവം  അയാളെ കൂലിക്കാരനായി കാണുന്നു. അത് കൊണ്ട് തന്നെ അയാളെക്കാളും വലിയവനാണ്  ഞാനെന്ന ചിന്തയാണ്  എന്നെ ഇപ്പോൾ  ഭരിക്കുന്നത്.  പക്ഷേ  അയാൾ  മരിച്ചാലും  ഞാൻ  മരിച്ചാലും  മരണം അറിഞ്ഞെത്തുന്നവർ  ചോദിക്കുന്ന ചോദ്യം ഒന്നാണ്. "ശവം  എപ്പോൾ സംസ്കരിക്കും"?.  അല്ലെങ്കിൽ  "മയ്യത്ത് "  അതുമല്ലെങ്കിൽ കുറച്ച് കൂടി ഫാഷനിൽ "ഡെഡ്ബോഡി " അപ്പോൾ  ഒരേ  സർവനാമത്താൽ  അറിയപ്പെടുന്ന ഞാനും അയാളും  തമ്മിൽ  എന്ത്  വ്യത്യാസം?
   ഈ സത്യം തിരിച്ചറിഞ്ഞ  എന്റെ   മനസ്സ് ചോദിച്ചു"  നോമ്പ്   പിടിക്കുന്നത്   മനസ്സിലെ  ഞാനെന്ന ഭാവം കൂടി  കളയാനല്ലേ? 
 ചിന്ത  ഇത്രയുമായപ്പോൾ   ഒരു കൊണ്ടോസാ  കാർ  ഇരച്ച് വന്ന് എന്റെ അടുത്ത് നിർത്തി.  പരിചയക്കാർ  ആരെങ്കിലുമായിരിക്കും;ഹോ!  രക്ഷപെട്ടു.  പെട്ടെന്ന് വീട്ടിലെത്താമല്ലോ. ഞാൻ  ആശ്വസിച്ചു.
 പക്ഷേ  കാർ  പുറകിലേക്കുരുണ്ട്  ആ കൂലിക്കാരന്റടുത്തേക്ക് പോയി.  കാറിന്റെ അകത്ത് നിന്നും ചോദ്യം  ഉണ്ടായി. "എടാ വരുന്നോടാ....?" ആ കൂലിക്കാരൻ  കാറിനകത്തേക്ക് കുനിഞ്ഞ്  നോക്കി  ആളെ തിരിച്ചറിഞ്ഞു.   എന്നിട്ട്  ഡോർ  തുറന്ന് കൊണ്ട്  പറഞ്ഞു;  "  ഞാനും  ടൗണിലേക്ക്  വരുന്നെടാ...." ആ വാഹനം എന്റെ മുമ്പിലൂടെ  ചീറി  പാഞ്ഞ്  പോയപ്പോൾ  എന്റെയും എന്റെ ഉള്ളിലെ ഞാനെന്ന ഭാവത്തിന്റെയും തല കുനിഞ്ഞ്  പോയി.