Friday, October 30, 2009

"ഒരു മെഡി.കോളേജു ഡയറി"(പതിനഞ്ച് )

("ഒരു മെഡിക്കൽ കോളേജു ഡയറിക്കുറിപ്പു" പതിനഞ്ചാം ഭാഗം പോസ്റ്റ്‌ ചെയ്യുന്നു. (പൂർണമായി മനസ്സിലാക്കാൻ മുൻ പോസ്റ്റുകൾ വായിക്കുക)
21-11-1997
ഇപ്പോൾ രാത്രി 11 മണി. ഫ്ലാസ്ക്ക്‌ എടുക്കാൻ റൂമില്‍ വന്നതാണു. ഇന്നു രാവിലെ ഡോക്റ്റർ ജേക്കബ്‌ സൈഫുവിനെ ഇന്റൻസീവ്‌ കെ യർ യൂണിറ്റിൽ നിന്നും പുറത്തെടുത്തു അവനെ കുളിപ്പിക്കാനായി നിർദ്ദേശിച്ചു. ഞാൻ അന്തം വിട്ടു നിന്നു. പണ്ടു പനി വന്നു ഭേദമായാലും 3 ദിവസം കുളിക്കില്ല. പിന്നീട് തല നനക്കാതെ കുളിച്ചു പനി വീണ്ടും വരുന്നില്ല എന്ന് ബോദ്ധ്യപ്പെടതിനു ശേഷമേ തല നനക്കൂ ഇതാ ഇവിടെ നല്ല പനിയുള്ളഒരു രോഗിയെ കുളിപ്പിക്കാനായി ആവശ്യപ്പെടുന്നു. എന്റെ ശങ്ക കണ്ടപ്പോള്‍ ഡോക്ടര്‍ ചിരിച്ചു കൊണ്ടു പറഞ്ഞു
"ഞങ്ങളല്ലേ ഇവിടുള്ളതു ധൈര്യമായി കുളിപ്പിക്കൂ".
പിന്നെ ഞാൻ മടിച്ചില്ല.അവനെ ട്രോളിയിൽ റൂമില്‍ കൊണ്ടു വന്നു കുളിപ്പിച്ചു.
40 സി.സി. പഴുപ്പു തലയിൽ നിന്നും പോയപ്പോൾ അവന്റെ മുഖത്തു പ്രസാദം അൽപ്പമായെങ്കിലും തിരിച്ചെത്തിയിരിക്കുനു. കുളി മുറിയിൽ നിന്നും പുറത്തു കൊണ്ടു വന്നു തല തുവർത്തുമ്പോൾ ഇന്റൻസീവു കെ യർ യൂണീറ്റിലെ വിശേഷങ്ങൾ ഞങ്ങൾ അവനോടു ചോദിച്ചു. അവിടെ എ.സി. ഉള്ളതിനാൽ നല്ല തണുപ്പാണെന്നും കമ്പിളി തരുന്നുണ്ടെന്നും അവൻ പറഞ്ഞു. മറ്റു രോഗികളെപ്പറ്റി അന്വേഷിച്ചപ്പോൾ അടുത്ത കട്ടിലിലെ ഒരു വല്യമ്മ എപ്പോഴും തലപൊക്കി അവനോടു ചോദിക്കുമത്രേ!
"എന്താ പെണ്ണേ, നീ പെറ്റു കിടക്ക്വാണോ?" എന്നു.
വല്യമ്മക്കു തലയിൽ അടികൊണ്ടു പരിക്കു പറ്റിയതാണെന്നു നഴ്സ്സ്‌ പറഞ്ഞറിഞ്ഞു. മറ്റു രോഗികളിൽ പലർക്കും ബോധമില്ല.
"ശവങ്ങളുടെ ഇടയിൽ കിടക്കുന്നതു പോലെ"
നഴ്സിന്റെ സാന്നിദ്ധ്യം ഉള്ളതിനാൽ ഭയം തോന്നുന്നില്ലെന്നും അവൻ പറഞ്ഞു. വൈകുന്നേരം 6 മണിക്കു ഞങ്ങൾ ജനലരികിൽ വരണമെന്നും അവൻ കൂട്ടി ചേർത്തു.
വൈകുന്നേരം ജനലിലൂടെ അവനെ കാണാൻ ഞങ്ങൾ ശ്രമിച്ചു. ആൾക്കൂട്ടത്തിന്റെ തിക്കും തിരക്കും കാരണം അൽപ്പ സമയം മാത്രമേ ജനലരികിൽ നിൽക്കാൻ കഴിഞ്ഞുള്ളൂ. സൈഫു എഴുന്നേറ്റിരുന്നു ഞങ്ങളുടെ നേരെ കൈ വീശി. ബാക്കി രോഗികളെല്ലാം കിടക്കുകയാണു. ഞങ്ങളെ കണ്ടതിലുള്ള സന്തോഷം അവന്റെ മുഖത്തു പ്രകടമായിരുന്നു.
ജനലിൽ കൂടി ഐ.സി.യൂണിറ്റിലെ രോഗിയെ കാണൽ ഒരു അനുഭൂതി തന്നെ ആണ് . കണ്ടതിലുള്ള സന്തോഷവും കണ്ടു മതിയാവാത്തതിന്റെ സങ്കടവും കലർന്ന അനുഭൂതി.
പുറത്തെ തളത്തിൽ മറ്റു കൂട്ടിരുപ്പുകാരോടൊപ്പം ഈ രാത്രിയിൽ ഞങ്ങൾ വെറുതെ കിടക്കുന്നു എനു മാത്രം. ഉറക്കം വരില്ല. ഇനി എത്ര നാൾ അവൻ ഐ.സി.യിൽ കിടക്കും.
22-11-1997. രാത്രി.2.45 മണി.
അൽപ്പനേരം മുമ്പു അനുഭവിച്ച ടെൻഷൻ പറഞ്ഞറിയിക്കാനാവില്ല.
പാതിരാത്രി കഴിഞ്ഞിട്ടും ഉറക്കം വരാതെ ഇന്റൻസീവു കെ യർ യൂണിറ്റിന്റെ മുൻ വശം വരാന്തയിൽ വെറുതെ ഓരോന്നാലോചിച്ചു കിടന്നു. മോർച്ചറിയുടെ ഭാഗത്തു നിന്നും പട്ടിയുടെ ഓരിയിടൽ നിർത്താതെ തുടരുകയാണു. ഭാര്യയും ഉറങ്ങിയിട്ടിലെന്നു ഞാൻ കണ്ടു. ഏതൊരുവനാണു ഉറങ്ങാൻ കഴിയുക.
ഇനു പകൽ ഒരു കാഴ്ച്ച കണ്ടു. ലക്ഷദ്വീപിൽ നിന്നും മെഡിസിൻ പഠനത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വന്ന ഒരു വിദ്യാർത്ഥി സ്കൂട്ടർ അപകടത്തിൽ പെട്ടു ന്യൂറോ സർജറിയിൽ ചികിൽസക്കായി പ്രവേശിക്കപ്പെട്ടു. അയാളുടെ ബന്ധുക്കൾ എല്ലാവരും ഈ വിവരം അറിഞ്ഞു ദ്വീപിൽ നിന്നും വന്നു ന്യൂറോ സർജറി വിഭാഗത്തിന്റെ ഒരിടത്തായി കൂട്ടം കൂടി ഇരുന്നു.കുട്ടികളും മുതിർന്നവരും അടങ്ങിയ ഒരു ചെറിയ ആൾക്കൂട്ടം. പലരുടേയും ചുണ്ടുകൾ അനങ്ങുന്നതിൽ നിന്നും അവർ പ്രാർത്ഥിക്കുകയാണെന്നു മനസ്സിലായി.
സ്കാൻ ചെയ്യുന്നതിനു സ്കാൻ ഡിപ്പാർട്ടുമന്റിലേക്കു കൊണ്ടു പോകാൻ ട്രോളിയിൽ കിടത്തി ഉന്തികൊണ്ടു പോകുമ്പോഴാണു ഞാൻ അയാളെ കണ്ടതു. അയാളുടെ ശരീരത്തിൽ നിന്നും പലവിധത്തിലുള്ള ട്യൂബുകൾ തൂങ്ങിക്കിടക്കുന്നു. ഓക്സിജൻ ജാറിൽ നിന്നും കൃത്രിമ ശ്വാസം കൊടുക്കുകയാണു.തല മുണ്ഡനം ചെയ്ത അയാളുടെ അടഞ്ഞ കണ്ണുകളുടെ വശങ്ങളിൽ കൂടി കണ്ണീർ ഒലിച്ചിറങ്ങുന്നു. ട്രോളിയുടെ സമീപം കുനിഞ്ഞ ശിരസ്സുമായി ഡോക്റ്റർ ജേക്കബ്‌ ആലപ്പാടൻ നടക്കുന്നു. പുറകെ നിശ്ശബ്ദരായി ദ്വീപു നിവാസ്സികൾ ആണും പെണ്ണുമായി ട്രോളിയെ പിൻ തുടരുകയാണു. ആ കാഴ്ച്ച പറഞ്ഞറിയിക്കാനാവാത്ത ദുഃഖം ഉളവാക്കി. അവർ ആരും കരയുന്നില്ല. പക്ഷേ അവരുടെ കണ്ണുകളിൽ ഓരോ ശോക സമുദ്രമാണു അലയടിച്ചിരുന്നതെന്നു ഞാൻ തിരിച്ചറിഞ്ഞു. എത്ര മാത്രം പ്രതീക്ഷയോടെ ആയിരിക്കും വീട്ടുകാർ അയാളെ ഡോക്റ്ററാക്കാൻ അറബിക്കടലും താണ്ടി തിരുവനന്തപുരത്തേക്കു അയച്ചതു. വീട്ടിൽ നിന്നും ചിരിച്ച മുഖവുമായി യാത്ര പറഞ്ഞിറങ്ങിയ മകന്റെ ഈ കിടപ്പു അവർ എങ്ങിനെ സഹിക്കുമെന്നു ഉറക്കം വരാത്ത ഈ രാത്രിയിൽ ഐ.സി.യുടെ വരാന്തയിൽ കിടന്നു ഞാൻ ചിന്തിച്ചു.
അറബിക്കടലും ലഗൂനും നിരയായ തെങ്ങിൻ തോപ്പും കടലിലെ വഞ്ചികളും നിറഞ്ഞ ഒരു ക്യാൻ വാസ്സിലേക്കു ആകർഷിക്കപ്പെട്ടു പതുക്കെ മയക്കത്തിലേക്കു വീണ ഞാൻ പെട്ടെന്നു ഞെട്ടി ഉണർന്നു.
അതേ! സൈഫുവിന്റെ പേരാണു ഞാൻ കേട്ടതു . ഭാര്യയും എഴുന്നേറ്റിരിക്കുന്നു.
"സൈഫുവിന്റെ ആൾക്കാർ ഉണ്ടോ" നഴ്സ്സിന്റെ ശബ്ദം വീണ്ടും
രാത്രി 2.15 ആയിരിക്കുന്നു. ഈ രാത്രിയിൽ എന്തിനാണു ഞങ്ങളെ വിളിക്കുന്നതു. ലോകാലോകങ്ങളുടെ സൃഷ്ടാവേ! ഞങ്ങളുടെ കുഞ്ഞിനു എന്തു പറ്റി?!!!. രാത്രിയിൽ തക്ക കാരണമില്ലാതെ വിളിക്കില്ല."ഞങ്ങൾ ഇവിടുണ്ടു" എന്നു പറയാൻ പോലും നാക്കു പൊങ്ങിയില്ല.ഞാൻ കൈ പൊക്കി കാണിച്ചു.
"ഇവിടെ വരണം" നഴ്സ്‌ ആവശ്യപ്പെട്ടു. ഞാൻ ഐ.സി.യൂണിറ്റിന്റെ വാതിൽക്കലേക്കു യാന്ത്രികമായി നടന്നു.
ഇപ്പോൾ അ നഴ്സ്സ്‌ പറയാൻ പോകുന്ന വാക്കുകളിൽ എല്ലാം അടങ്ങിയിരിക്കും. എന്റെ ദുഃഖവും സന്തോഷവും ആ വാക്കുകളിലാണു. അവരുടെ ചുണ്ടുകളിൽ നിന്നും അടർന്ന വീഴുന്ന വാക്കുകള്‍ എന്നെ സംബന്ധിച്ച് വിധി നിര്നായകമായിരിക്കുമെന്നു ഞാന്‍ കരുതി. എന്റെ ഭാര്യക്ക് നടക്കാന്‍ പോലും കഴിഞ്ഞില്ല. അവള്‍ കണ്ണും മിഴിച്ചു തറയില്‍ ഇരുന്നു.
"സൈഫുവിനെ കൊണ്ടുപൊയ്ക്കൊള്ളൂ റൂമിലേക്ക്‌ " നഴ്സ്സു പറഞ്ഞു. എനിക്കൊന്നും മനസ്സിലായില്ല. ഈ രാത്രിയിൽ തന്നെ അവനെ എന്തിനു കൊണ്ടു പോകണം? ഞാൻ നഴ്സ്സിനെ പിൻ തുടർന്നു ഇടനഴിയിലെത്തി. അവിടെ ഒരു ട്രോളിയിൽ സൈഫു കണ്ണടച്ചു കിടക്കുന്നു. എന്റെ കണ്ണിൽ ജലം നിറഞ്ഞു. എനിക്കൊന്നും കാണാൻ കഴിയാതെയായി. നഴ്സ്സ്‌ ഐ.സി. തുറന്നു അകത്തു പോയി.ഇപ്പോൾ ഇടനാഴിയിൽ ഞാനും എന്റെ മകനും മാത്രം. ഞാൻ ട്രോളിയുടെ സമീപത്തേക്കു നടന്നു. മുണ്ഡനത്തിനു ശേഷം കിളിർത്തു വന്ന അവന്റെ കുറ്റിത്തലമുടിയിൽ ഞാൻ തലോടി.
പെട്ടെന്നു അവൻ കണ്ണു തുറന്നു. നേരിയ ഒരു പുഞ്ചിരി അവന്റെ അധരത്തിൽ തെളിഞ്ഞു മാഞ്ഞു. താഴ്‌ന്ന സ്വരത്തിൽ അവൻ എന്തോ പറഞ്ഞു. ഞാൻ എന്റെ ചെവി അവന്റെ ചുണ്ടിനു സമീപം താഴ്ത്തി.
"വേറൊരാൾക്കു ബാറ്റ്‌ ചെയ്യാനുള്ളതു കൊണ്ടു ഞാൻ ഔട്ടായി." അവൻ പതുക്കെ പറഞ്ഞു.
ഇവൻ പിച്ചും പേയും പറയുകയാണോ? എപ്പോഴും ക്രിക്കറ്റുമായി നടക്കുന്നവനാണു. ആ ഓർമ്മയിലാണോ ഇപ്പോഴും.
ഐ.സി.യുടെ വാതിൽ തുറന്നു നഴ്സ്സ്‌ പുറത്തു വന്നു. ചോദ്യ ഭാവത്തിൽ ഞാൻ അവരെ നോക്കിയപ്പോൾ കാര്യം എന്തെന്നു അവർ വിശദമായി പറഞ്ഞു തന്നു. ഗുരുതരമായ അവസ്ഥയിൽ ഒരു രോഗിയെ (കൊട്ടാരക്കരയിൽ ഞങ്ങളുടെ പരിചയക്കാരിയെന്നു പിന്നീടറിഞ്ഞു) ഐ.സി.യിൽ അഡ്മിറ്റ്‌ ചെയ്യാൻ ഒരു കട്ടിൽ ഒഴിപ്പിക്കേണ്ടിയിരുന്നു. ഐ.സി.യിലെ അന്തേവാസികളിൽ ഗുരുതരാവസ്ഥ അൽപ്പം തരണം ചെയ്ത ഒരു രോഗിയെ മാറ്റാനായി നോക്കിയപ്പോൾ നറുക്കു വീണതു സൈഫുവിനാണു. അതാണു അസമയത്തുള്ള ഈ കുടി ഒഴിപ്പിക്കൽ.
" എന്നെ ഔട്ടാക്കി" എന്നവൻ പറഞ്ഞതു അതു കൊണ്ടാണു. രാത്രി ആ സമയത്തു ഹ്രുദയാലുവായ ഒരു അറ്റൻഡറുടെ സഹായത്തോടെ പേ വാർഡിലെ ഏറ്റവും മുകളിലത്തെ നിലയിലെ ഈ മുറിയിൽ സൈഫുവിനെ തിരിച്ചു കൊണ്ടു വന്നു. കഴിഞ്ഞ കുറേ നിമിഷങ്ങൾ അങ്ങിനെ ടെൻഷനിൽ കഴിഞ്ഞു. ഇതു എഴുതി നിർത്തുമ്പോൾ പുലർകാലം 3.40 മണി ആയി. ഉറക്കവും ഞാനുമായി പിണങ്ങിയിട്ടു നാളുകളേറെയായി.
(മെഡ്‌.കോളേജു ഡയറി കുറിപ്പു തുടരുന്നു.........)


Thursday, October 29, 2009

പുഴ മരിക്കുകയാണ്.


തുലാ മാസ ആരംഭത്തില്‍ തിരൂര്‍ നിന്നും താനൂര്‍ പോകുന്ന പാതയിലൂടെ സ്ഥലത്തെത്തി.കുറെനേരം ഭാരതപ്പുഴയെ നോക്കി നില്‍ക്കാം എന്ന ചിന്ത ആയിരുന്നു മനസ്സില്‍ .പണ്ടു തുലാ മാസത്തില്‍പുഴ നിറഞ്ഞു ഒഴുകുമായിരുന്നു. മണല്‍ തിട്ടകള്‍ അല്‍പ്പം പോലും കാണപ്പെടില്ല. ഇതാ പുഴയില്‍പലയിടത്തും മണല്‍തിട്ടകള്‍ ! പുഴ മെലിഞ്ഞിരിക്കുന്നു; പുഴ മരിക്കുകയാണോ?

Wednesday, October 28, 2009

മെഡി.കോളേജു ഡയറി (പതിനാല്)

( "ഒരു മെഡിക്കൽ കോളേജു ഡയറിക്കുറിപു" പതിനാലം ഭാഗം പോസ്റ്റ്‌ ചെയ്യുന്നു. പൂർണ്ണമായി മനസ്സിലാക്കാൻ മുൻഭാഗങ്ങൾ വായിക്കുക.)
20-11-1997(തുടർച്ച)
ഞാൻ വീണ്ടും റൂമിന്റെ ഭാഗത്തേക്ക് നടന്നു. തുളച്ചു കയറുന്ന നിലവിളി ശക്തമായി കേൾക്കാം .പെട്ടെന്നു നിലവിളി നിലച്ചു. എന്റെ എല്ലാ നിയന്ത്രണവും നഷ്ടപ്പെട്ടു. വാതിൽ തള്ളി തുറന്നു ഞാൻ സൈഫു കിടന്ന മുറിയിലേക്കു പാഞ്ഞു. ഇടനാഴിയിൽ നിൽപ്പുണ്ടായിരുന്ന രാജുവും സലിയും എന്നെ തടഞ്ഞു. അവരുടെ കയ്യും തട്ടി ഞാൻ റൂമിന്റെ വാതില്‍ക്കലെത്തി . അപ്പോഴേക്കും എന്റെ പുറകെ പാഞ്ഞെത്തിയ രാജു എന്റെ കൈക്കു പിടിച്ചു നിർത്തി.
"എന്താണു ഈ കാണിക്കുന്നതു"
ഞാൻ സമനില വീണ്ടെടുക്കനായി എണ്ണി; "ഒന്നു...രണ്ടു....മൂന്നു.....നാലു....." അതാ കേൽക്കുന്നു എന്റെ മകന്റെ ശബ്ദം. ഡോക്റ്റർ ജേക്കബ്‌ ആലപ്പാടൻ അവനോടു എന്തോ ചോദിക്കുന്നു.അവൻ മറുപടി പറയുന്നു. എന്റെ ദൈവമേ നന്ദി! ഞാൻ ഭിത്തിയിലേക്കു ചാരി,അറിയാതെ നിലത്തേക്കു ഇരുന്നു. ഭാര്യ അടുത്തു വന്നിരുന്നു. ഞങ്ങൾ പരസ്പരം നോക്കി. അവളും സൈഫുവിന്റെ ശബ്ദം കേട്ടിരിക്കുന്നു. ഇതിനിടയിൽ സലി അകത്തു പോയി തിരികെ വന്നു.
" അവനു കുഴപ്പമില്ല, 40 സി.സി.പഴുപ്പു കുത്തിയെടുത്തു. സലി പറഞ്ഞു.
ഇത്രയും പഴുപ്പു അവന്റെ തലയിൽ ഉണ്ടായിരുന്നു.
ആദ്യ തവണ ഡ്രിൽ ചെയ്ത അതേ ദ്വാരത്തിലൂടെ തന്നെയാണു ഇപ്പോഴും ഡ്രിൽ ചെയ്തു പഴുപ്പു കുത്തി എടുത്തതെന്നു അറിയാൻ കഴിഞ്ഞു. എന്റെ മോൻ എന്തു മാത്രം വേദന സഹിച്ചിരിക്കണം. അവൻ അത്രയും ഉച്ചത്തിൽ നിലവിളിച്ചതിന്റെ കാരണം അതായിരുന്നു.
ഡോക്റ്റർ ആലപ്പാടൻ പുറത്തേക്കു വന്നു.
" കുട്ടിയുടെ തലയിൽ കുറച്ചൊന്നുമല്ല പഴുപ്പുണ്ടായിരുന്നതു.... ട്ടോ" അദ്ദേഹം ചിരിച്ചു കൊണ്ടു എന്നോടു പറഞ്ഞു.
അവനെ ഇന്റൻസീവു കെ യർ യൂണിറ്റിൽ കിടത്തുകയാണെന്നും അദ്ദേഹം അറിയിച്ചു.
അങ്ങിനെ സൈഫു ന്യൂറോ സർജറി ഇന്റൻസീവു കെ യർ യൂണിറ്റിൽ പ്രവേശിപ്പിക്കപ്പെട്ടു.
മറ്റൊരു പ്രധാന കാര്യം കൂടി ഇവിടെ കുറിക്കുന്നു. ദിനം പ്രതി 1200 രൂപയുടെ കുത്തിവെയ്പ്പു 25 ദിവസമായി സൈഫുവിനു കൊടുത്തിരുന്നുവല്ലോ; ഡോക്റ്റർ ആലപ്പാടൻ വിലകൂടിയ ആ കുത്തിവെയ്പ്പു നിർത്തി പകരം സി.പി. എന്നറിയപ്പെടുന്ന ക്രിസ്റ്റിലിൻ പെൻസിലിൻ 2 മണിക്കൂർ ഇടവിട്ടു കുത്തി വൈക്കാൻ നിർദ്ദേശിച്ചു. കൂടാതെ ക്ലോറോമൈസിൻ 6 മണിക്കൂർ ഇടവിട്ടു കുത്തി വൈക്കാനും ബിക്കാർട്ടെക്സ്‌, ടേഗ്രറ്റോൾ എന്നീ ഗുളികകൾ കൊടുക്കാനും അദ്ദേഹം പറഞ്ഞു.
സി.പി. തുഛ വിലക്കുള്ള കുത്തി വെപ്പു മരുന്നാണു. . മറ്റു മരുന്നുകൾക്കും വില ഏറെയില്ല. ഇന്നലെ വരെ 1200 രൂപ വിലയുള്ള മരുന്നായിരുന്നു ദിവസവും അവനു കുത്തി വെച്ചിരുന്നതു. എന്റെ നട്ടെല്ലു ഒടിക്കുന്ന സാമ്പത്തികഭാരം എന്നിൽ നിന്നും മാറ്റപ്പെട്ടിരിക്കുന്നു.
ഇവിടെ പ്രസ്ക്തമായ ഒരു ചോദ്യം ഉദിക്കുന്നു.സൈഫുവിനു സി.പി. മതിയായിരുന്നു എങ്കിൽ ഈ 25 ദിവസവും എന്നെക്കൊണ്ടു എന്തിനു വിലയേറിയ മറ്റു മരുന്നുകൾ വാങ്ങിപ്പിച്ചു. അഥവാ ഫോർട്ടം തുടങ്ങിയ വിലയേറിയ മരുന്നുകൾ ആദ്യമേ കുത്തിവൈക്കേണ്ടതു അത്യാവശ്യമായിരുന്നെങ്കിൽ തന്നെയും രോഗശമനം കാണാതിരുന്നപ്പോൾ മരുന്നിനു പകരം മറ്റു മരുന്നുകൾ നിർദ്ദേശിക്കാമായിരുന്നില്ലേ? ഈ 25 ദിവസവും എന്തിനു ഒരേ മരുന്നു തന്നെ തുടർന്നു.
ഉത്തരം ലളിതം.ഒരേ ഡോക്റ്ററുടെ മേൽ നോട്ടത്തിൽ ചികിൽസ്സിച്ചിരുന്നെങ്കിൽ രോഗത്തിന്റെ ഏറ്റകുറച്ചിൽ ശ്രദ്ധിച്ചു മരുന്നു മാറ്റുകയോ തുടരുകയോ ചെയ്യാമായിരുന്നു. പലരും വന്നു പരിശോധിച്ചതിനാൽ ആരും നിലവിലുള്ള മരുന്നു മാറ്റി പുതിയ മരുന്നു പരീക്ഷിക്കാൻ മിനക്കെട്ടില്ല. എന്തു മാത്രം സാമ്പത്തിക നഷ്ടവും ക്ലേശങ്ങളും ഞങ്ങൾക്കുണ്ടായി എന്നു മാത്രമല്ല ആവശ്യമില്ലതെ ഔഷധ പ്രയോഗം സൈഫുവിന്റെ ശരീരം സഹിക്കേണ്ടി വന്നു.
ന്യൂറോ സർജറി ഐ.സി.യിലെ രോഗികളുടെ കൂട്ടിരിപ്പുകാർ ഐ.സിയുടെ വരാന്തയിൽ വെറും തറയിൽ രാത്രിയിൽ ന്യൂസ്‌ പേപ്പറോ ഷീറ്റോ വിരിച്ചു കിടക്കുകയാണു പതിവു.( ഇപ്പോള്‍ അവിടെ കൂട്ടിരുപ്പ്കാർക്കു വിശ്രമിക്കാൻ സൗകര്യം ഉണ്ടെന്നാണു അറിവു) ഞാനും ഭാര്യയും അങ്ങിനെ ചെയ്തു. ചില സമയം രോഗികളുടെ പേരു വിളിച്ചു പറഞ്ഞു നഴ്സുമാർ ബന്ധുക്കളെ തിരക്കും. രോഗിക്കു കാപ്പിയോ വസ്ത്രമോ കൊടുക്കാനായിരിക്കും വിളിക്കുക. രോഗിയുടെ പേരെഴുതി ഒട്ടിച്ച പാത്രങ്ങളിൽ കാപ്പിയോ കഞ്ഞിയോ ആവശ്യമുള്ളതു അവരെ ഏൾപ്പിച്ചാൽ അവർ അതു അകത്തു കൊണ്ടു പോയി കൊടുക്കും. എന്നാൽ രാത്രി ഏറെ ചെന്നു രോഗിയുടെ പേരു വിളിച്ചു പറഞ്ഞു ബന്ധുക്കളെ തിരക്കുന്നതു അപശകുനമാണു. അ രോഗിക്കു എന്തെങ്കിലും സംഭവിച്ചിരിക്കും.
ദിവസവും വൈകുന്നേരം 6 മണിക്കു ഐ.സി.യുടെ 2 ചെറിയ ജനലുകളിലൂടെ രോഗികളെ കാണാൻ അനുവദിക്കും.
രാത്രിയിൽ കിടക്കുന്നതിനായി തറയിൽ വിരിക്കുനതിനു ഷീറ്റ്‌ എടുക്കാനായി റൂമിൽ വന്നപ്പോൾ ഈ കുറിപ്പുകൾ എഴുതുന്നു. സമയം അതിക്രമിച്ചിരിക്കുന്നു. ഭാര്യ ഇപ്പോൾ പരിഭ്രമിക്കുകയായിരിക്കും. ഇന്നത്തെ കുറിപ്പു നിർത്തുന്നു.
( മെഡിക്കൽ കോളേജു ഡയറികുറിപ്പു തുടരുന്നു..........)

Tuesday, October 27, 2009

മെഡി.കോളേജു ഡയറി (പതിമൂന്നു)

("ഒരു മെഡിക്കൽ കോളേജു ഡയറിക്കുറിപ്പു" ഭാഗം 13 പോസ്റ്റ്‌ ചെയ്യുന്നു. മെഡിക്കൽ കോളേജിൽ 53 ദിവസം കഴിച്ചു കൂട്ടിയതിൽ ഏറ്റവും ഉൽക്കണ്ഠ നിറഞ്ഞ ദിവസത്തെ കുറിപ്പുകൽ ആണു ഇന്നു പോസ്റ്റ്‌ ചെയ്യുന്നതു. പൂർണമായി മനസ്സിലാക്കാൻ മുൻ പോസ്റ്റുകൾ വായിക്കുക.)
വിശദമായ ചർച്ചക്കു ശേഷം ഡോക്റ്റർ ആലപ്പാടൻ സൈഫുവിനെ ഉടനെ ന്യൂറോ സർജറി വിഭാഗത്തിൽ കൊണ്ടു വരാൻ നിർദ്ദേശിച്ചു. ഞാൻ പേ വാർഡിലേക്കു പാഞ്ഞു. ലിഫ്റ്റ്‌ പ്രവർത്തിക്കുന്നില്ല എന്നു കണ്ടപ്പോൾ സ്റ്റെയർക്കേസ്സ്‌ വഴി അഞ്ചാം നിലയിലേക്കു കുതിച്ചു. മൂന്നു നില കഴിഞ്ഞപ്പോഴേക്കും ഞാൻ കിതക്കാൻ തുടങ്ങി.കാലുകൾ വേച്ചു പോയി. ഉൽക്കണ്ഠയും പരിഭ്രമവും എന്നെ തളർത്തിയെങ്കിലും എങ്ങിനെയോ ഞാൻ റൂമില്‍ വന്നു ചേർന്നു.. ആലപ്പുഴയിൽ നിന്നും അപ്പോൾ അവിടെ എത്തിച്ചേർന്ന എന്റെ അനന്തരവൻ രാജുവിനെ ട്രോളി കൊണ്ടു വരാൻ ഏർപ്പാടാക്കി ഞാൻ മോന്റെ കട്ടിലിനു സമീപം നിന്നു. വിയർപ്പു കണങ്ങൾ എന്റെ മുഖത്തു നിന്നും താഴോട്ടു ഒഴുകി. എന്റെ മുഖത്തെ പരിഭ്രമം കണ്ടു ഭാര്യ വല്ലാതെ ഭയന്നു. എന്താണു കാര്യം എന്നവൾ തിരക്കിയില്ലെങ്കിലും കാര്യങ്ങൾ ശരിയായ രീതിയിലല്ല എന്നു അവൾക്കു മനസ്സിലായതു പോലെ തോന്നി. സൈഫു ഉണർന്നിരുന്നു. മുണ്ഡനം ചെയ്ത അവന്റെ തലയിൽ ഞാൻ തലോടി. പഴുപ്പു കുത്തി എടുക്കാൻ കൊണ്ടുപോകുക ആണെന്നും ധൈര്യമായിരിക്കാനും ഞാൻ പറഞ്ഞു. ധൈര്യവും അധൈര്യവും അനുഭവപ്പെടാത്ത അവസ്ഥയിലായതു കൊണ്ടാകാം അവന്റെ മുഖത്തു ഒരു ഭാവ ഭേദവും കണ്ടില്ല. രാജു അറ്റന്ററേയും കൂട്ടി ട്രോളിയുമായെത്തി. പ്രവർത്തന ശേഷിയുള്ള ലിഫ്റ്റ്‌ ഭാഗത്തേക്കു ട്രോളി ഉരുണ്ടു അൽപ്പനിമിഷത്തിനുള്ളിൽ ന്യൂറോ വിഭാഗത്തിലെത്തി ചേർന്നപ്പോൾ സലി അവിടെ കാത്തു നിന്നിരുന്നു.
സൈഫുവിനെ സ്ക്രീൻ കൊണ്ടു മറച്ച ഭാഗത്തേക്കു കൊണ്ടു പോയി. രാജുവും സലിയും ഇടനാഴിയിൽ നിന്നപ്പോൾ ഞാനും ഭാര്യയും പുറത്തിറങ്ങി.
ഒരു സായാഹ്നത്തിന്റെ അവസാനമായി. സന്ധ്യ ആരംഭിച്ചിട്ടില്ല. എന്തായിരിക്കും ആ മുറിയിൽ നടക്കുന്നതു.. സൂചി നെറ്റിയിൽ കൂടി കയറ്റി പഴുപ്പു വലിച്ചെടുക്കന്നതിനു മുമ്പു കുത്തിവെയ്പ്പിന്റെ വേദന അറിയാതിരിക്കാൻ മരവിപ്പിക്കുന്നതിനു മരുന്നു കുത്തിവൈക്കും. പക്ഷേ കഴിഞ്ഞ തവണ ആ മരുന്നു സൈഫുവിനു വല്ലാതെ റിയാക്ഷൻ ഉണ്ടാക്കിയതിനാൽ ഈ തവണ മരുന്നു കുത്തി വെയ്ക്കില്ലാ എന്നു അറിയാൻ കഴിഞ്ഞു. അപ്പോൾ അവൻ വേദന ശരിക്കും അനുഭവിക്കും.
ഞാൻ ന്യൂറോ സർജറി ഡിപ്പാർട്ടുമന്റ്‌ കാർ പാർക്കിംഗിനു സമീപം ചെറിയ വെളി സ്ഥലത്തു നിന്നു. അവിടെ നിന്നു നോക്കിയാൽ ഒന്നാം വാർഡു കാണാം. അവിടെയാണു സൈഫുവിനെ ആദ്യം കിടത്തിയിരുന്നതു. രോഗികൾ വന്നും പോയുമിരിക്കുന്നു. എത്രയെത്ര രോഗികൾ! ചിലർ മരിക്കുന്നു. ചിലർ തിരികെ പോകുന്നു. ന്യൂറോ സർജറി വിഭാഗത്തിലെ ഇന്റൻസീവു കെ യർ യൂണിറ്റിൽ പ്രവേശിക്കപ്പെടുന്ന രോഗികളിൽ ഭൂരിഭാഗവും മരിക്കുന്നു എന്നു ആരോ പറഞ്ഞതു ഓർമ്മയിൽ വന്നപ്പോൾ മനസ്സിനെ മറ്റു വഴിക്കു തിരിച്ചു വിടാൻ ഞാൻ വേറെ കാര്യങ്ങൾ ചിന്തിക്കാൻ തുടങ്ങി. അപ്പോൾ ഭാര്യ സൈഫുവിനെ കൊണ്ടു പോയ ഭാഗത്തേക്കു പെട്ടെന്നു ഓടുന്നതു കണ്ടു ഞാനും അവിടേക്കു പാഞ്ഞു. വാതിക്കൾ എത്തിയ നിമിഷം സൈഫുവിന്റെ നിലവിളി ഞാൻ തിരിച്ചറിഞ്ഞു. തുളച്ചു കയറുന്ന നിലവിളി. .....ഭാര്യയുടെ കവിളിലൂടെ കണ്ണീർ ഒഴുകി കൊണ്ടിരിക്കുന്നു. അവന്റെ നിലവിളി ഉച്ചത്തിലായി. ഞാൻ ചെവിയിൽ രണ്ടു വിരലും തിരുകി അവിടെ നിന്നും നടന്നു. നിലവിളി പിൻ തുടരുന്നതുപോലെ എനിക്കു തോന്നി. ഞാൻ മാനത്തേകു നോക്കി. സന്ധ്യയുടെ ആഗമനം വിളിച്ചറിയിച്ചു കൊണ്ടു പടിഞ്ഞാറൻ മാനത്തു ചോര നിറം. മനസ്സു ഏകാഗ്രമാക്കി ദൈവത്തോടു കേണു. എന്റെ എല്ലാ ദുഃഖങ്ങളും അറിയുന്നവനായ കരുണാമയനേ! അവിടെന്നു പരമ കാരുണികനും കരുണാനിധിയുമാണല്ലോ എന്റെ കുഞ്ഞിനെ അവിടത്തെ കരുണക്കായി സമർപ്പിക്കുന്നു. എല്ലാം തീരുമാനിക്കുന്നതു അവിടന്നാണു. ഞങ്ങളിൽ കരുണ ചൊരിയേണമേ!
ഞാൻ വീണ്ടും റൂമിന്റെ ഭാഗത്തേക്കു നടന്നു. തുളച്ചു കയറുന്ന നിലവിളി ശക്തമായി കേൾക്കാം.
( പന്ത്രണ്ടു വർഷങ്ങൾക്കു ശേഷവും അന്നത്തെ ദിവസം അനുഭവിച്ച ടെൻഷൻ ഇപ്പോൾ ഞാൻ ഇതു ടൈപ്പു ചെയ്യുമ്പോഴും എന്നെ ബാധിക്കുന്നു എന്നു തോന്നുന്നു. കാരണം ഓരോ വാക്കുകളും പിശകുന്നു...തിരുത്തുന്നു...വീണ്ടും പിശകുന്നു....അതിനാൽ ഇന്നത്തെ പോസ്റ്റു നിർത്തുന്നു. വിധി ഉണ്ടെങ്കിൽ നാളെ പോസ്റ്റു തുടരാം...

Monday, October 26, 2009

നിന്റെ ഓര്‍മ്മക്കായി .....


കുറച്ചു മാസങ്ങള്‍ക്ക് മുമ്പ് തമിഴ് നാടു അതിര്‍ത്തിയിലേക്ക് യാത്ര ചെയ്തപ്പോള്‍ വഴിയില്‍ വൃക്ഷത്തിന് സമീപം കുറെ നേരം നിന്നു.തഴച്ചു വളര്‍ന്നു നില്‍ക്കുന്നമരത്തിന്റെ ഭംഗിയും പശ്ചാത്തലവും കണ്ടപ്പോള്‍ അതിന്റെ ചിത്രം എടുക്കണമെന്നു തോന്നി;പടം എടുത്തു.ഇപ്പോള്‍ കുറെദിവസങ്ങള്‍ക്കു മുമ്പ് വീണ്ടും ഞാന്‍ വഴി യാത്ര ചെയ്തു മരം നിന്ന സ്ഥലത്തു എത്തി . പക്ഷെ എനിക്ക് മരം കാണാന്‍ സാധിച്ചില്ല. മരം വധിക്കപ്പെട്ടിരിക്കുന്നു എന്നസത്യം മനസ്സില്‍ കടന്നുവന്നപ്പോള്‍ വേദന തോന്നി. വീട്ടില്‍ തിരിച്ചെത്തിയ ഉടന്‍ പഴയ ചിത്രങ്ങള്‍ പരതി; മരത്തിന്റെ പടംകണ്ടെടുത്തു.ഇപ്പോള്‍ ഞാന്‍ മരത്തിന്റെ ചിത്രം എന്റെ ബ്ലോഗിന്റെ മുഖ ചിത്രമായി മാറ്റി; മരത്തിന്റെ ഓര്‍മ്മക്കായി.

Sunday, October 25, 2009

മെഡി.കോളേജു ഡയറി(.പന്ത്രണ്ടാം ഭാഗം)

("ഒരു മെഡിക്കൽ കോളേജു ഡയറി കുറിപ്പുകൾ " പന്ത്രണ്ടാം ഭാഗം പോസ്റ്റു ചെയ്യുന്നു. പൂർണമായിമനസ്സിലാക്കാൻ മുൻഭാഗങ്ങൾ വായിക്കുക)
19-11-1997.
അൽഭുതങ്ങൾ പ്രവർത്തിക്കാൻ ദൈവത്തിനു മാത്രമേ കഴിയൂ. എന്റെ സഹപാഠിയായിരുന്ന സിനിമാസംവിധായകൻ ഫാസ്സിൽ എന്തെങ്കിലും ആവശ്യത്തിനു ആശുപത്രിയിൽ വന്നിരുന്നെങ്കിലെന്നുംഎന്നെ കാണുകയും തുടർന്നു ഏതെങ്കിലും ഡോക്റ്ററെ ശുപാർശ ചെയ്തു എന്റെ മകനെശുഷ്കാന്തിയോടെ ചികിൽസിക്കാൻ ഏർപ്പാടു ചെയ്തിരുന്നെങ്കിലെന്നും ഇന്നലെ ഞാൻ വെറുതെവ്യമോഹിച്ചു. ഒരിക്കലും നടക്കാത്ത കാര്യമാണതു.എന്റെ ദിവാസ്വപ്നം മാത്രം. പക്ഷേ ഇന്നു മറ്റൊന്നുസംഭവിച്ചു. എന്റെ അയൽ വാ സിയും സ്നേഹിതനും സിനിമാ നടനുമായ ബോബി കൊട്ടാരക്കര ഇന്നുഎന്റെ മറ്റൊരു സ്നേഹിതനായ അലിയുമായി ഞങ്ങളുടെ റൂമില്‍ വന്നു.( ഡയറി കുറിപ്പുകൾപ്രസിദ്ധീകരിക്കുന്നതിനുകുറച്ചു നാൾമുമ്പു ബോബി അന്തരിച്ചു)തമാശ നടനയ ബോബിയെ കാണാന്‍ അടുത്ത റൂമിലെ ആൾക്കാർ ഞങ്ങളുടെ റൂമിന്റെ മുമ്പിൽ കൂട്ടം കൂടി. ആൾക്കൂട്ടം കണ്ടു അതിലെ കടന്നുപോയ ഹൗസ്സ്‌ സർജൻ റഫീക്ക്‌ അൻസാർ (ഒന്നാം വാർഡിൽ കിടന്നിരുന്നപ്പോൾ അൻസാർ സൈഫുവിനെ ദിവസങ്ങളോളം ചികിൽസിച്ചിരുന്നു.) റൂമിലേക്ക്‌ കയറി വന്നു. റൂമില്‍ ഞങ്ങൾഉണ്ടെന്നു അറിയാമായിരുന്ന അദ്ദേഹം എന്താണുസംഭവം എന്നറിയാനാണു അകത്തു വന്നതു. മകന്റെഇപ്പോഴത്തെ വിവരങ്ങളെല്ലാം ഞാൻ അദ്ദേഹത്തെ ധരിപ്പിച്ചു. അദ്ദേഹം ഉടൻ തന്നെ ഒന്നാംവാർഡിൽ പോയി ബന്ധപ്പെട്ടിരിക്കണം, കാരണം ഉടൻ തന്നെ അവിടെ നിന്നും മറ്റൊരു സർജൻ വന്നുസൈഫുവിനെ പരിശോധിച്ചതിനു ശേഷം അവനെ ന്യൂറോ സർജറി ഡിപ്പാർട്ട്മന്റിലേക്കു റഫർചെയ്തു. ന്യൂറോ സർജറിയിൽ നിന്നും ഡോക്റ്റർ വന്നു സൈഫുവിനെ പരിശോധിച്ചു. നാളെ രാവിലെഅത്യാവശ്യമയി സ്കാൻ ചെയ്യാൻ സ്ലിപ്പു തന്നു. സലിയുടെ സഹായത്തോടെ സ്കാൻ ഡിപാർട്ട്മന്റിൽനാളെ രാവിലെ സ്കാൻ ചെയ്യാൻ ഏർപ്പാടാക്കി.
മോൻ ശക്തിയായ പനിയുമായി മയക്കത്തിലാണു. ആഹാരവും വെള്ളവും കഴിക്കുന്നില്ല.അതു കൊണ്ടുനാളെ സ്കാൻ ചെയ്യുന്നതിനു മുന്നോടിയായി 6 മണിക്കൂർ ഉപവാസത്തിന്റെ പ്രശ്നം ഉദിക്കുന്നില്ല.
നാളെ...നാളെ അറിയാം.ദൈവമേ!..... കുറിപ്പുകൾ എഴുതുമ്പോഴും എന്റെ മനസ്സു അങ്ങയെ സാഷ്ടാംഗം നമസ്ക്കരിക്കുന്നു. അവിടന്നു മാത്രമാണു ഞങ്ങൾക്കു തുണ. ഞങ്ങളിൽ കരുണചൊരിയണമേ! കഴിഞ്ഞുപോയ കാലങ്ങളിൽ രോഗികളായി ആശുപത്രിയിലും മറ്റും കഴിഞ്ഞിരുന്നവരെകാണാൻ പോകാതിരുന്നതിന്റെ തെറ്റു ഇപ്പോൾ ഞാൻ മനസ്സിലാക്കുന്നു . ലോകംഅവിടത്തേതാണെന്നും ഇതിലെ പ്രജകളുടെ ഉടമ അവിടന്നാണെന്നും മനുഷ്യർ പരസ്പരംസഹായിക്കുന്നതാണു അവിടത്തെ ഇഷ്ടമെന്നും ഇപ്പോള്‍ തിരിച്ചറിയുന്നു. ഞങ്ങളോടുപൊറുക്കേണമേ! ഞങ്ങളിൽ കരുണ ചൊരിയേണമേ!
20-11-1997.പകൽ 11.45 മണി.
ട്രോളിയിലെ യാത്രയും സ്കാൻ ഡിപ്പാർട്ടുമന്റിലെ ചിട്ടവട്ടങ്ങളും പഴയതു പോലെ തന്നെ. ലിഫ്റ്റ്‌ഓപ്പെററ്റു ചെയ്യാൻ ഞാൻ പരിചയപ്പെട്ടു കഴിഞ്ഞു.(ലിഫ്റ്റ്‌ ഓപെറേറ്റർ അയാളുടെ ജോലി ചെയ്യുന്നതുഇതുവരെ ഞാൻ കണ്ടിട്ടില്ല. ) സ്കാൻ റിപ്പോർട്ടു കിട്ടാൻ വൈകും. സൈഫുവിനെ ട്രോളിയിൽ തിരികെകൊണ്ടു വന്നു. അവൻ ഇപ്പോഴുംശക്തിയായ പനിയുമായി മയക്കത്തിലാണു. പ്രസരിപ്പു നിറഞ്ഞഅവന്റെ മുഖവും തല ഉയർത്തി പിടിച്ച്‌ നടപ്പും കാണാൻ കൊതിയാകുന്നു. വാടിയ പൂച്ചെടിപോലെഅവൻ കിടക്കുന്നു.
വെട്ടിത്തിളങ്ങുന്ന നീലാകാശത്തിൽ പഞ്ഞിക്കെട്ടുകൾ പോലെ വെണ്മേഘങ്ങൾ പറന്നുനടക്കുന്നതു ജനലിൽ കൂടി എനിക്കു കാണാം. ഒരു കൂറ്റൻ വിമാനം പഞ്ഞിക്കെട്ടിലേക്കു കടന്നു അപ്രത്യക്ഷമാകുന്നതും നിമിഷങ്ങൾക്കുള്ളിൽ അതു പുറത്തു വന്നു അനന്തമായ ആകാശത്തിലൂടെവിദൂരതയിലേക്കു പോകുന്നതും ഞാൻ കാണുന്നു. മറ്റൊന്നും ചെയ്യാനില്ലാത്ത എനിക്കു കുറിപ്പെഴുത്തുമാത്രമാണല്ലോ സമയം പോകാൻ മാർഗം.മനസ്സിനു ഏകാഗ്രത ഇല്ലാത്ത കാരണം വായിക്കാൻ കൊണ്ടുവന്ന പുസ്തകങ്ങൾ വെറുതെയായി. ഇതാ, എനിക്കിപ്പോൾ പെട്ടെന്നു ഗൃഹാതുരത്വം അനുഭവപ്പെടുന്നു. വീടിന്റെ വരാന്തയിൽ ദൂരെയുള്ള കുന്നുകളേയും പച്ചപടർപ്പിനേയും നോക്കി മനോരാജ്യം കണ്ടിരിക്കാൻഎനിക്കു കൊതിയേറുന്നു. നടക്കാത്ത കാര്യങ്ങളാണല്ലോ മനുഷ്യൻ എപ്പോഴും ആഗ്രഹിക്കുന്നതു. എത്രയോ കാലം ഞാൻ വരാന്തയിൽ ഇരുന്നപ്പോൾ അതിന്റെ വില ഞാൻ അറിഞ്ഞിരുന്നില്ലല്ലോ. ഇതാ ഇപ്പോൾ മെഡിക്കൽ കോളേജു ആശുപത്രി പേ വാർഡിലെ മുറിയിലിരിക്കുമ്പോൾ എന്റെവീടും പരിസരവും എത്ര സന്തോഷപ്രദമായിരുന്നെന്നു ഞാൻ തിരിച്ചറിയുന്നു. ദൈവമേ! നീ തന്നഅനുഗ്രഹങ്ങളുടെ വില എന്തു മാത്രമായിരുന്നെന്നു എനിക്കിപ്പോൾ ബോദ്ധ്യമായി.
20-11-1997 രാത്രി 10.30 മണി.
പകൽ 4.30 നു സ്കാൻ റിപ്പോർട്ട്‌ കിട്ടി. റിപ്പോർട്ടു അടക്കം ചെയ്ത കവർ ഒട്ടിച്ചിട്ടില്ല. റിപ്പോർട്ടിനോടൊപ്പം തന്ന ഫിലിമിൽ സൈഫുവിന്റെ തലയുടെ മുന്‍വശം ഇടതു ഭാഗം വിവിധരീതിയിൽ കാണിച്ചിരിക്കുന്നു.കഴിഞ്ഞ തവണ എടുത്ത ഫിലിമിൽ കാണിച്ചിരിക്കുന്നതിലും കറുപ്പ് നിറം തലയുടെ മുൻ വശം ഇടതു ഭാഗത്തു കാണപ്പെട്ടതിനാൽ റിപ്പോർട്ടിൽ എന്താണൂ എഴുതിയിരിക്കുന്നതുഎന്നു വായിക്കാൻ തിടുക്കമായി. ഏതെങ്കിലും ഒഴിഞ്ഞ കോണിൽ പോയിരുന്നു റിപോർട്ടുവായിക്കാനായി ഞാൻ നടന്നു. കവർ തുറക്കുമ്പോൾ എന്റെ കൈ വിറച്ചിരുന്നു, നെഞ്ചിടിപ്പു വർദ്ധിച്ചു. ഇപ്പോൾ മോന്റെ രോഗവിവരം അറിയാം.
പഴുപ്പു ശക്തിയായി ഉണ്ടെന്നും അതു തലയുടെ മുൻ വശം വലതു ഭാഗത്തേക്കു വ്യാപിക്കുന്നുഎന്നും റിപ്പോർട്ടിൽ എഴുതിയിരിക്കുന്നു. മറ്റുള്ളതെല്ലാം സാങ്കേതിക പദങ്ങളായതിനാൽ എനിക്കുമനസ്സിലാക്കാൻ കഴിഞ്ഞില്ല. ഞാൻ ന്യൂറോ സർജറി ഡിപ്പാർട്ട്‌മന്റിലേക്കു പാഞ്ഞു. റിപ്പോർട്ടു ജേക്കബ്‌ആലപ്പാടൻ എന്ന ഡോക്റ്ററെ ഏൽപിച്ചു. എന്റെ മുഖ ഭാവം കണ്ടതു അദ്ദേഹം റിപ്പോർട്ടു വായിച്ചുകഴിഞ്ഞു ഫിലിം ലൈറ്റിലിട്ടു വിശദമായി പരിശോധിച്ചു. തുടിക്കുന്ന മനസ്സുമായി ഞാന്‍ അവിടെ നിന്നു. അപ്പോൾ അവിടെ വന്ന ജേക്കബ്‌ എന്നു പേരുള്ള പി.ജി.വിദ്യാർത്ഥിയുമായി അദ്ദേഹം ആശയവിനിമയം നടത്തി. ന്യൂറോ സർജറിയിൽ ഉപരി പഠനത്തിനു എത്തിയ ഡോക്റ്റർ ജേക്കബാണു ഒന്നാം വാർഡിൽ വന്നു സൈഫുവിനെ ആദ്യം പരിശോധിച്ചതും തലയിലെ പഴുപ്പു ആദ്യമായ്‌ കുത്തിയെടുത്തതും. അദ്ദേഹം കൊട്ടാരക്കരക്കു സമീപം പൂയപ്പള്ളി സ്വദേശിയാണെന്നു അറിയാൻകഴിഞ്ഞു.
വിശദമായ ചർച്ചക്കു ശേഷം ഡോക്റ്റർ ജേക്കബ്‌ ആലപ്പാടൻ സൈഫുവിനെ ന്യൂറോ സർജറിവിഭാഗത്തിൽ കൊണ്ടു വരാൻ നിർദ്ദേശിച്ചു. ഞാൻ പേ വാർഡിലേക്കു പാഞ്ഞു.
(ഡയറിക്കുറിപ്പുകൾ തുടരുന്നു........)

Friday, October 23, 2009

"മെഡി.കോളേജു ഡയറി"(ഭാഗം 11

( " ഒരു മെഡിക്കൽ കോളേജു ഡയറി കുറിപ്പുകൾ" പതിനൊന്നാം ഭാഗം . പൂർണ്ണമായി മനസ്സിലാക്കാൻ മുൻ പോസ്റ്റുകൾ വായിക്കുക)
17-11-1997
സൈഫുവിനു ചൊറിച്ചിലും തിണർപ്പും കുറഞ്ഞെങ്കിലും മയക്കം വിട്ടു മാറുന്നില്ല. തലയിൽ വലതു ഭാഗം വേദന അൽപ്പമായി ഉണ്ടു. ജന്നി വരാതിരിക്കാൻ എപ്റ്റോയിൻ എന്ന ഗുളിക കൊടുത്തിരുന്നു. ഇന്നു പരിശോധിക്കാൻ വന്ന ഡോക്റ്റർ എപ്റ്റോയിന്റെ അലർജി ആയിരിക്കും ഇപ്രകാരം ചൊറിച്ചിൽ ഉണ്ടാക്കിയതെന്നു അഭിപ്രായപ്പെട്ടു. ആ മരുന്നു നിർത്തലാക്കി ടേഗ്രറ്റോൾ100 എന്ന ഗുളിക കൊടുക്കാൻ തുടങ്ങി. ഏതു മരുന്നു ഏതു വിധത്തിൽ അലർജി ആകുമെന്നു ആർക്കും പ്രവചിക്കാൻ ആവില്ലല്ലോ! മറ്റു ചികിൽസാ പദ്ധതികൾ ഊർജ്ജിതത്തിലുമില്ല. അതിനാൽ ഇതെല്ലാം സഹിച്ചേ മതിയാകൂ.
ആദ്യ ദിവസങ്ങളിൽ അസുഖം വർദ്ധിച്ചിരുന്നപ്പോൾ പോലും സൈഫു തമാശ പറയുമായിരുന്നു. ഇപ്പോൾ അവൻ സംസാരിക്കുന്നു പോലുമില്ല. ആഹാരവും കഴിക്കുന്നില്ല. എഴുന്നേറ്റിരിക്കുന്നില്ല. നിരന്തരമായ മയക്കം മാത്രം
18-11-1997
ഇപ്പോൾ പുലർച്ച 2മണി. എനിക്കു ഉറക്കം വരുന്നില്ല. വെളിയിൽ നിരത്തു നിശ്ശബ്ദമാണു. പകൽ എന്തു തിരക്കായിരുന്നു. സമീപത്തുള്ള ക്യാഷ്വാലിറ്റിയിലേക്കു സൈറൺ മുഴക്കി ആംബുലൻസ്കൾ വന്നു കൊണ്ടേ ഇരിക്കും .ജീവിതത്തിനും മരണത്തിനും ഇടയിലെ നൂൽപ്പാലത്തിലൂടെ സഞ്ചരിക്കുന്ന രോഗിയേയും കൊണ്ടു അലറി വിളിച്ചു വരുന്ന ആംബുലൻസ്‌ എപ്പോഴും ഭയം മാത്രം കാഴ്ച്ച വെയ്ക്കുന്നു. ഇപ്പോൾ എവിടെയും അനക്കമില്ല. അടുത്ത മുറികളിൽ ഗുരുതരമായ രോഗം ബാധിച്ചവരാണു. പ്രമേഹത്താൽ കാൽ പഴുത്തവർ, രക്ത സമ്മർദ്ദത്താൽ തലച്ചോറിലെ സിരകൾ പൊട്ടി കൈകാലുകൾ തളർന്നവർ അങ്ങിനെ പലരും. നാട്ടിൽ ഇത്രയും രോഗികളുണ്ടോ?!എല്ലാവരുടെയും അവസാന ആശ്രയം മെഡിക്കൽ കോളേജാണു. ഇവിടെ എത്തിക്കഴിഞ്ഞാൽ രണ്ടിലൊന്നു തീരുമാനിക്കപ്പെടുന്നു. ഒന്നുകിൽ ജീവിതത്തിലേക്കു തിരികെ വരുന്നു. അല്ലെങ്കിൽ എന്നെന്നേക്കുമായി ലോകത്തു നിന്നും കടന്നു പോകുന്നു. ഇവിടെ ഞങ്ങളും ഞങ്ങളുടെ വിധി കാത്തു കഴിയുകയാണു.
ആരും ഞങ്ങളെ തിരിഞ്ഞു നോക്കുന്നില്ല. പേരിനു ഏതെങ്കിലും ഹൗസ്സ്‌ സർജൻ വന്നു പരിശോധിച്ചു പോകും. ചിലപ്പോൾ പ്രധാന ഡോക്റ്ററും പരിവാരങ്ങളും വന്നെങ്കിലായി. ഈ യാന്ത്രികമായ പരിശോധനക്കു പകരം ആത്മാർത്ഥമായി അവർ എന്റെ മകന്റെ രോഗവും നാളിതുവരെ ചെയ്ത ചികിൽസയും പഠിച്ചു ശുഷ്കാന്തിയോടെ ചികിൽസിച്ചിരുന്നെങ്കിൽ അവനു രോഗ ശമനം എളുപ്പമായേനെ. പലരും വന്നു പരിശോധിക്കുന്നതിനാൽ മുൻ ഗാമി ചെയ്ത ചികിൽസ്സാ നിർദ്ദേശം ഭേദഗതി ചെയ്യാതെ കുത്തിവെയ്പ്പു പഴയതു തന്നെ തുടരാൻ നിർദ്ദേശിച്ചു കേസ്‌ ഷീറ്റിൽ കുറിച്ചിടും. (ഞാനായി ഒരു ഭേദഗതി എന്തിനെന്നാണു ഓരോരുത്തരും ചിന്തിക്കുന്നതു.)യാന്ത്രികമായ ഈ ചികിൽസ കാരണമാണു രോഗശമനം വൈകുന്നതു. എന്റെ മകന്റെ കാര്യം ആയതു കൊണ്ടാവാം ചികിൽസ യാന്ത്രികമെന്നു എനിക്കു അനുഭവപ്പെടുന്നതു. ഒരു പക്ഷേ അവർക്കു ഇത്രമാത്രമേ ചെയ്യാൻ സാധിക്കുകയുള്ളൂ എന്നു വരാം. എന്റെ ഉത്ക്കണ്ഠയും സംഭ്രമവും കാരണം എനിക്കു ഈ രീതിയിൽ തോന്നുന്നതു ആകാം, എന്നൊക്കെ ഞാൻ സമാധനിക്കാൻ ശ്രമിക്കുന്നു. പക്ഷേ ഒരു സത്യം എന്റെ മുമ്പിലുണ്ടു. എന്റെ മകൻ മെനൈഞ്ചിറ്റിസ്സും ബ്രൈൻ ആബ്സസ്സും ബാധിച്ചു ഗുരുതരാവസ്ഥയിലാണു. അവൻ രോഗ ബാധിതനായി മെഡിക്കൽ കോളേജിൽ വന്ന ആദ്യ ദിനങ്ങളെപ്പോലെ ഇപ്പോഴും തലവേദനയെപ്പറ്റി ആവലാതിപ്പെടുന്നു. ശക്തമായ പനി ബാധിച്ചു അവൻ ഇന്നു മയക്കത്തിലായിരുന്നു. ചൊറിച്ചിലും തിണർപ്പും കുറേശ്ശെയായി ഇപ്പോഴും ഉണ്ടു. തീർച്ചയായും അവനു വിദഗ്ദ്ധചികിൽസയുടെ അഭാവം അനുഭവപ്പെടുന്നു എന്നു ഞാൻ വിശ്വസിക്കുന്നു.
ഏതെങ്കിലും ഡോക്റ്റർക്കു ഫീസ്സ്‌ കൊടുക്കാൻ ഞാൻ തയാറാണു. പക്ഷേ ആർക്കാണു കൊടുക്കേണ്ടതു? സ്ഥിരമായി ഒരു ഡോക്റ്റർ വരുന്നില്ല. മെഡിക്കൽ കോളേജു ആശുപത്രി പ്രവേശനത്തിനു മുമ്പു ഈ രോഗത്തിന്റെ ചികിൽസാ വിദഗ്ദ്ധനെ പോയികണ്ടു മതിയായ ഫീസ്‌ കൊടുക്കാൻ സാവകാശം ലഭിച്ചിരുന്നില്ല. അഡ്മിറ്റ്‌ ചെയ്തു കഴിഞ്ഞ രോഗികളിൽ നിന്നും അപൂർവ്വം ചിലരൊഴികെ മറ്റു ഡോക്റ്ററന്മാർ ഫീസ്‌ വാങ്ങുകയില്ല.(പൊടി പുരട്ടിയ നോട്ടിനെ ഭയന്നാണു ഇപ്രകാരം വാങ്ങാതിരിക്കുന്നതു എന്നു അറിയൻ കഴിഞ്ഞു.)
ഈ അവസ്ഥയിൽ രോഗ ശുശ്രൂഷ ഒരു വഴിപാടു മാത്രമായി നടക്കുന്നു. ഭാഗ്യം ഉണ്ടെങ്കിൽ രക്ഷപെടും.
നാട്ടിലെ ഏതെങ്കിലും പ്രധാനവ്യക്തി എനിക്കു വേണ്ടി ഇടപെട്ടിരുന്നു എങ്കിൽ എന്നു ഞാൻ ആശിച്ചു. ഉന്നത വ്യക്തികൾ ശുപാർശ ചെയ്താൽ എന്റെ മകനു പ്രത്യേക പരിചരണം ലഭിച്ചേനെ. എന്റെ പരിചയ വലയത്തിൽ അപ്രകാരം ധാരാളം ഉന്നത വ്യക്തികൾ ഉണ്ടു; രാഷ്ട്രീയക്കാർ ഉൾപ്പടെ. പക്ഷേ ചില പ്രത്യേക കാരണങ്ങളാലും ആരെയും ഒരുതരത്തിലും ബുദ്ധിമുട്ടിക്കരുതു എന്ന ശീലം പണ്ടു മുതലേ ഞാൻ പാലിച്ചു വന്നതിനാലും അങ്ങിനെയുള്ള വ്യക്തികളെ അന്വേഷിക്കുവാൻ ഞാൻ മുതിർന്നില്ല. ഏതോ സിനിമാ താരം അടുത്ത റൂമിലെ രോഗിക്കു വേണ്ടി ശുപാർശ ചെയ്തപ്പോൾ ഡോക്റ്റർ രണ്ടു നേരവും വന്നു പരിശോധിക്കുന്നു എന്നു ഭാര്യ പറഞ്ഞു.
എന്റെ സഹപാഠിയായിരുന്ന സിനിമാ സംവിധായകൻ ഫാസ്സിൽ ഈ ആശുപത്രിയിൽ എന്തെങ്കിലും ആവശ്യത്തിനു വന്നിരുന്നെങ്കിലെന്നും എന്നെ കാണുകയും തുടർന്നു ഏതെങ്കിലും ഡോക്റ്ററെ ശുപാർശ ചെയ്തു എന്റെ മകനെ ശുഷ്കാന്തിയോടെ പരിശോധിക്കാൻ ഏർപ്പാടു ചെയ്തിരുനെങ്കിലെന്നും ഞാൻ വ്യാമോഹിച്ചു. മനസിലെ സംഘർഷം കുറക്കാൻ മനുഷ്യനു ഇപ്രകാരം ദിവാസ്വപ്നം കാണാൻ കഴിവു പ്രക്രുതി നൽകിയിരിക്കുന്നതു അനുഗ്രഹം തന്നെയെന്നു ഞാൻ തിരിച്ചറിഞ്ഞു. നടക്കാത്ത കാര്യത്തെപ്പറ്റി ദിവാസ്വപ്നം കണ്ടു കൊണ്ടിരിക്കുക എന്നുള്ളതല്ലാതെ ഫലപ്രാപ്തി ഒന്നും ഉണ്ടാവില്ല എന്ന സത്യം മനസ്സിൽ കടന്നുവന്നപ്പോൾ ഞാൻ നിരാശനായി.ഫാസ്സിൽ എന്നെ ഓർമ്മിക്കുന്നു പോലുമില്ലെന്നും ഫാസ്സിലിനു ഈ ആശുപത്രിയിൽ വരേണ്ട കാര്യമില്ലെന്നും എനിക്കു അറിയമായിരുന്നിട്ടും നടക്കത്ത കാര്യങ്ങളാണു ഭാവനയിൽ കാണുന്നതു. ഇത്രയും സംഘർഷം മനസ്സിൽ നിറഞ്ഞിരിക്കുമ്പോൾ എങ്ങിനെ ഉറക്കം വരാനാണു.-എങ്കിലും ഇന്നു ഈ കുറിപ്പുകൾ നിർത്തി ഞാൻ എന്റെ മകനു സമീപം കിടക്കാൻ പോകുന്നു. സമയം പുലർച്ച 3.15 മണി.(മെഡിക്കൽ കോളേജു ഡയറിക്കുറിപ്പുകൾ തുടരുന്നു)

Thursday, October 22, 2009

മെഡി.കോളേജു ഡയറി ( പത്താം ഭാഗം)

( "എന്റെ മെഡിക്കൽ കോളേജു ഡയറിക്കുറിപ്പുകൾ"പത്താം ഭാഗം . പൂർണ്ണമായി മനസ്സിലാക്കാൻ മുൻ പോസ്റ്റുകൾ വായിക്കുക)
13-11-1997
നെഞ്ചിൽ സ്ഥാപിച്ചിരുന്ന ഐ.വി.ട്യൂബ്‌ മാറ്റി. ഇന്നു സൈഫു പരസഹായം കൂടാതെ കുളിമുറിയിൽ പോയി. രോഗം കുറയുന്നതായി തോന്നുന്നു.
14-11-1997
ഇന്നു സൈഫുവിനു നല്ലവിശപ്പു അനുഭവപ്പെട്ടു. മറ്റു ബുദ്ധിമുട്ടുകൾ ഇല്ല. തലവേദന പാടെ മാറി. കഴിഞ്ഞ ദിവസം ഡോക്റ്റർ നിർദ്ദേശിച്ച പ്രകാരം മെറ്റ്രോജിൻ എന്ന മരുന്നു നിർത്തുകയും ഡെക്സോണ 2-2 എന്ന തോതിൽ കുറക്കുകയും ചെയ്തിരുന്നു.(4-4 എന്ന തോതിലായിരുന്നു കൊടുത്തിരുന്നതു) മനസ്സിൽ സന്തോഷം തോന്നുന്നു.
15-11-1997
രാവിലെ നനഞ്ഞ തോർത്തു ഉപയോഗിച്ചു സൈഫുവിന്റെ ശരീരം തുടക്കാൻ ആരംഭിച്ചപ്പോൾ ആദ്യം കൈകളിലും പിന്നീടു മുഖം ഒഴികെ മറ്റു ശരീര ഭാഗങ്ങളിലും ചൊറിച്ചിലും തിണർപ്പും അനുഭവപ്പെട്ടു. അവൻ ശക്തിയായീ ചൊറിഞ്ഞു തുടങ്ങി.ഉച്ചകഴിഞ്ഞു മയക്കം ആരംഭിച്ചു.മയക്കത്തിലും അവൻ ചൊറിഞ്ഞു കൊണ്ടേ ഇരുന്നു. അസ്വസ്ഥത ശരിക്കും പ്രകടമായിരുന്നു. ദൈവമേ! എന്റെ കുഞ്ഞിനെ ആരോഗ്യവാനാക്കണേ! എന്ന പ്രാർത്ഥനയാണു മനസ്സിൽ. ഇന്നു ഈ റൂമിൽ ഒരു ഡോക്റ്ററും തിരിഞ്ഞു നോക്കിയില്ല.ഇന്നലെയും വന്നില്ല. പേ വാർഡിൽ റൂം എടുത്താൽ ഇങ്ങിനെ സംഭവിക്കുമെന്നു വാർഡിൽ വെച്ചു പലരും എന്നോടു പറഞ്ഞിരുന്നു.അല്ലെങ്കിൽ ഏതെങ്കിലും ഡോക്റ്റർ എന്നിൽ നിന്നും സൈഫുവിന്റെ ആശുപത്രി പ്രവേശനത്തിനു മുമ്പു പണം വാങ്ങിയിരിക്കണം. ഞാൻ ആർക്കും പ്രതിഫലം കൊടുത്തിട്ടില്ല. അതിനാൽ ഒരു ഡോക്റ്ററും തിരിഞ്ഞു നോക്കില്ല. ചിലപ്പോൾ ഹൗസ്സ്‌ സർജൻ വന്നു നോക്കിയാലായി. സൈഫു വാർഡിൽ ആയിരുന്നെങ്കിൽ ഈ പ്രശ്നം ഉണ്ടാകില്ലായിരുന്നു. അവിടെ വെച്ചു രോഗ വർദ്ധന ഉണ്ടായാൽ ഹൗസ്സ്‌ സർജനെങ്കിലും വന്നു പരിശോധന നടത്തും. പേ വാർഡിൽ വെച്ചു രോഗം വർദ്ധിച്ചാൽ ഡ്യൂട്ടി നഴ്സ്സു (ഓരോ ഫ്ലാറ്റിലും ഓരോ നഴ്സ്സു മാത്രം).ബന്ധപ്പെട്ട വാർഡിൽ ഫോൺ ചെയ്തു അറിയിക്കും. അവിടെ നിന്നു ആരെങ്കിലും വന്നെങ്കിലായി. അപ്പോഴേക്കും സമയം അതിക്രമിച്ചിരിക്കും. ചുമതലാ ബോധത്തോടെ എന്റെ മകനെ ചികിൽസിക്കാൻ ആരുമില്ലാ എന്ന ബോധം എന്നിൽ നിരാശ ഉളവാക്കുന്നു; ഞാൻ നിരാശ്രയൻ ആണെന്ന തോന്നൽ ബലപ്പെടുകയും ചെയ്യുന്നു.
16-11-1997
രാവിലെ നല്ല പനി ഉണ്ട്‌. ചൊറിച്ചിൽ അസഹ്യം. ഇന്നു രാവിലെ ഒരു ഡോക്റ്റർ വന്നപ്പോൾ ചൊറിച്ചിലിന്റെ കാര്യം പറഞ്ഞു. ഇന്നലെ കൊടുത്ത ആഹാരം ഏതെന്നു അന്വേഷിച്ചു. ജാം പുരട്ടിയ റൊട്ടി കഴിച്ച വിവരം പറഞ്ഞപ്പോൾ ജാം അലർജിക്കു കാരണമാകാം എന്നു അദ്ദേഹം പറഞ്ഞു.(അതു അദ്ദേഹത്തിന്റെ നിഗമനം മാത്രമാണു.) ശരീരത്തിൽ പുരട്ടാൻ കുഴമ്പിനു കുറിച്ചു തന്നതു വാങ്ങി ലേപനം ചെയ്തു. അവിൽ എന്ന മരുന്നു കുത്തി വൈപ്പു നടത്തി.
16-11-1997 രാത്രി 11.45
സൈഫു ഉറക്കത്തിലാണു. സുഖമായ ഉറക്കമല്ലെന്നു ഞാൻ മനസ്സിലാക്കുന്നു. ഇതൊരു മയക്കം മാത്രമാണു. ഇടക്കു ഉണർന്നപ്പോൾ ഇരു ചെന്നിയിലും വേദന ഉണ്ടെന്നു പറഞ്ഞു. ഇപോൾ ആരും തിരിഞ്ഞു നോക്കാനില്ലാത്ത അവസ്ഥയിലാണു മോൻ. അവന്റെ രോഗം വീണ്ടും ഗുരുതരമാകുന്നു. വാർഡിൽ കിടന്നാൽ മതിയായിരുന്നു എന്നു ഇപ്പോൾ തോന്നുന്നു. ഈ സന്ദർഭത്തിൽ എന്തു ചെയ്യണമെന്നു എനിക്കു അറിയില്ല. പതിവു മരുന്നു നഴ്സ്സു ഇപ്പോൾ കുത്തിവെച്ചു. യാന്ത്രികമായി അവർ അവരുടെ ജോലി ചെയ്യുന്നു. അവർ എന്നോടു എന്തെങ്കിലും പറഞ്ഞിരുന്നെങ്കിലെന്നു ഞാൻ ആശിച്ചു. അൽപ്പം മുമ്പു വരെ ഞാനും ഭാര്യയും മകന്റെ കട്ടിലിനു ഇരുവശങ്ങളിലുമായി അവനെയും നോക്കി ഇരുന്നു. തല മുണ്ഡനം ചെയ്തു അസ്ഥി മാത്ര ശേഷനായി അവൻ ചുരുണ്ടു കൂടി കിടക്കുന്നു.വിളിച്ചാൽ ദുർബല ശബ്ദത്തിൽ വിളി കേൾക്കും. ആഹാരം ആവശ്യപ്പെടുന്നില്ല. ഞങ്ങൾ ഇരുവരും അവനെ കണ്ണിമക്കാതെ നോക്കി ഇരുന്നു. ഇപ്പോൾ ഭാര്യ കിടക്കുകയാണു. ഉറങ്ങുകയല്ല എന്നു വ്യക്തം. ലൈറ്റിന്റെ വെളിച്ചത്തിൽ അവളുടെ കണ്ണിൽ ജലം വെട്ടിത്തിളങ്ങുന്നതു കണ്ടതിനാൽ ഞാൻ ഈ കുറിപ്പുകൾ നിർത്തുന്നു. ഞങ്ങൾക്കിരുവർക്കും ധൈര്യം ഉണ്ടായേ തീരൂ. എന്തും നേരിടണമല്ലോ. മനസ്സേ! പതറാതിരിക്കൂ.

Monday, October 19, 2009

മെഡി.കോളേജു ഡയറി (ഭാഗം ഒന്‍പതു)

( " ഒരു മെഡിക്കല്‍ കോളേജു ഡയറി കുറിപ്പുകള്‍ " എന്ന എന്റെ പുസ്തകത്തില്‍ നിന്നും ബ്ലോഗില്‍ ഒന്‍പതാമത്തെ പോസ്റ്റ്. പൂര്‍ണമായി മനസ്സിലാക്കാന്‍ മുന്‍ ഭാഗങ്ങള്‍ വായിക്കുക)
തൊണ്ണൂറ്റി ഏഴ് നവംബര്‍ ഒന്‍പതാം തീയതി.

മകന്റെ നീഡില്‍ ആസ്പരേഷന് ശേഷം എടുത്ത പഴുപ്പു ലാബ്‌ പരിശോധനയിൽ ബാക്റ്റീരിയാ വിമുക്തമാണന്നും എന്നാൽ ധാരാളം പസ്‌സെൽസു ഉണ്ടെന്നും റിപ്പോർട്ടു കിട്ടി. ഞാൻ ഇപ്പോൾ മെഡിക്കൽ കോളേജിലെ സാങ്കേതിക പദങ്ങൾപഠിച്ചിരിക്കുന്നു.
അടുത്ത കട്ടിലുകളിൽ ഉണ്ടായിരുന്നവർ പലരും പോയി. ഞങ്ങൾ മാത്രം പഴയആൾക്കാരായി അവശേഷിക്കുന്നു.
നിസ്സംഗത , നിർവ്വികാരത, രോഗികളോടും ബന്ധുക്കളോടും സംവദിക്കാതിരിക്കുക ഇതാണു ഇവിടെജോലി ചെയ്യുന്ന ഭൂരി ഭാഗം ഭിഷഗ്വരന്മാരുടെയും സ്വഭാവം.അൽപ്പം കരുണയോടുള്ള സംസാരവും സമാധനപ്പെടുത്തലും രോഗികളിലും ബന്ധുക്കളിലുമെന്തു മാത്രം ആശ്വാസം ഉളവാക്കുമെന്നു അവർഅറിഞ്ഞിരുന്നെങ്കിൽ.
അൽപദിവസം മെഡിക്കൽ കോളേജിൽ കഴിഞ്ഞാൽ ജീവിതത്തിന്റെ അർത്ഥശൂന്യത മനസ്സിലാകും.
ആശുപത്രി കട്ടിലിലെ തലയിണ കൂടാതെ സ്വന്തമായി നാലഞ്ച്‌ തലയിണകൾ കൂടി ഉപയോഗിച്ചുരാജപദവിയിൽ വാർഡിൽ രോഗിയായി കഴിഞ്ഞിരുന്ന കണിയാപുരം സ്വദേശി ഒരു ഹാജിയാർപേവാർഡിലേക്കു മാറി അൽപ്പം ചില ദിവസങ്ങൾക്കു ശേഷം അവിടെ വെച്ചു മരിച്ചു, എന്നറിഞ്ഞു. അദ്ദേഹത്തിന്റെ പണവും പ്രതാപവും മരണത്തെ തടഞ്ഞു നിർത്തിയില്ല.
ഒരു സമ്പന്ന കുടുംബത്തിലെ അംഗം ആസിഡ്‌ കുടിച്ചതിനെ തുടർന്നു ഇവിടെ അഡ്മിറ്റ്‌ ചെയ്തദിവസം രാവിലെ മുതൽ സന്ധ്യ വരെ കട്ടിലിൽ കിടന്നു പിടച്ചത് ഞാൻ കണ്ടു. വായിൽ രക്തനിറത്തിലുള്ള കുമിളകൾ വിരിഞ്ഞു പൊട്ടിക്കൊണ്ടിരുന്നു. ആമാശയവും കുടലും വെന്തു ഒരുപരുവമായിട്ടും ഹ്രുദയമിടിപ്പു നിലക്കാതിരുന്നതിനാൽ സന്ധ്യ വരെ നരക വേദന അനുഭവിച്ചതിനുശേഷമാണു അയാൾ മരിച്ചതു. മരിക്കാൻ മറ്റു മാർഗ്ഗങ്ങൾ ഉണ്ടായിട്ടും ആസിഡിൽ അഭയംപ്രാപിച്ചതിന്റെ ശിക്ഷ അയാൾ ശരിക്കും അനുഭവിച്ചു.
മറ്റൊരു ചെറുപ്പക്കാരി അതിസുന്ദരി, വിഷം കഴിച്ചു അവശനിലയിൽ കൊണ്ടു വന്നു മണിക്കൂറുകൾക്കുശേഷം മരിച്ചു. അവരുടെ തന്നെ വിസർജ്ജിത വസ്തുക്കളിൽ മുങ്ങി മൃതദേഹം ഏറെ നേരംവാർഡിൽ കിടന്നു. മരിച്ചു കഴിഞ്ഞും അതിമനോഹരമായിരുന്നു മുഖമെങ്കിലും മൂക്കുപൊത്താതെസമീപത്തു ചെല്ലാൻ സാധിക്കാതിരുന്നതിനാൽ സൗന്ദര്യത്തിനു വിലയെന്തെന്നു ഞാൻ ചിന്തിച്ചു.
ഇതെല്ലാം കാണുന്ന മനുഷ്യൻ മേലിൽ ജീവിതത്തിൽ അതിമോഹവും അഹങ്കാരവും വെച്ചുപുലർത്തില്ലാ എന്നു ഞാൻ ഭാര്യയോടു പറഞ്ഞപ്പോൾ"എങ്കിൽ ഇതു തന്നെ ദിവസവും കാണുന്നഡോക്റ്ററന്മാരിൽ പലരും പണത്തിനു ആർത്തി കാണിക്കുന്നതും കാരുണ്യമില്ലാതെ പെരുമാറുന്നതുംഎന്തു കൊണ്ടെന്നു"​‍്‌ അവൾ തിരിച്ചു ചോദിച്ചപ്പോൾ എനിക്കു ഉത്തരം മുട്ടി.
ഇപ്പോൾ സൈഫു ശാന്തമായി ഉറങ്ങുന്നു. രോഗം അൽപ്പം ഭേദമുണ്ടെന്നു തോന്നുന്നു.
10-11-1997.
പനി കുറഞ്ഞു. ആഹാരം കുറേശ്ശേ കഴിക്കുന്നു. ന്യൂറോ സർജറിയിൽ നിന്നും ഡോക്റ്റർ ജേക്കബ്‌ വന്നുപരിശോധിച്ചു. ഫോർട്ടം, അമിക്കാസ്സിൻ, ഡെക്സ്സോണ തുടങ്ങിയ കുത്തിവെയ്പ്പുകൾ തുടരാൻനിർദ്ദേശിച്ചു. ഇപ്പോൾ കുത്തി വെയ്പ്പു നെഞ്ചിൽ ഉറപ്പിച്ച ട്യൂബിലൂടെ നടത്തുന്നു. "വവ്വാൽ" വട്ടമിട്ടുനടക്കുന്നുണ്ടു. അൽപ്പം കുറവ് കണ്ടാല്‍ ഇവിടെ നിന്നും പുറത്താക്കും . പൂർണ്ണ സുഖമാകാതെപോയാൽ ........പേവാർഡു കിട്ടാൻ ശ്രമിക്കണം.
12-11-1997.
ഇന്നലെ അശ്രാന്ത പരിശ്രമം നടത്തി പേവാർഡിൽ റൂം അനുവദിപ്പിച്ചു. കൊട്ടാരക്കര സ്വദേശിസലീമിനും
മകന്‍ മെഡിക്കല്‍ കോളേജു വിദ്യാര്ത്ഥി സുനിലിനും നന്ദി. ഇന്നു തന്നെ പേവാര്ഡിലേക്കു മാറാം.ഡിസ്ചാര്‍ജ് ഭീഷണി ഒഴിവാക്കുന്നതിനും പ്രാഥമിക ആവശ്യങ്ങള്‍ നിര്‍ വഹി ക്കുന്നതിന് ഉള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നതിനുമാണ് പ്രതിദിനം വലിയ തുക വാടക നല്കി റൂം അനുവദിപ്പിച്ചതു.
മസ്തിഷ്കാവരണത്തില്‍ അസുഖം ബാധിച്ച കുട്ടി പൂര്‍ണ സുഖമാകാതെ ഡിസ്ചാര്‍ജ് ചെയ്യപ്പെട്ടു വീട്ടില്‍ കൊണ്ടു പോയാല്‍ പിന്നീട് പരിശോധനക്കായി ആഴ്ച തോറും ഔട്ട്പേഷ്യന്റ്വിഭാഗത്തില്‍ കൊണ്ടു വരാന്‍ ചിലവാകുന്ന പൈസ മതിയാകും പേ വാര്‍ഡില്‍ വാടക കൊടുക്കാന്‍.
പേ വാര്‍ ടിലെക്കുള്ള യാത്രാ മദ്ധ്യേ ഇന്നു ഞാന്‍ അതിയായി ഭയന്നു.
സൈഫുവിനെ പേ വാര്‍ഡ് കെട്ടിടത്തിന്റെഏറ്റവും മുകളിലെ നിലയിലെ മുറിയി ലേക്കാണ് മാറ്റെ ന്ടിയിരുന്നത് . വീല്‍ചെയറില്‍ അവനെ ഇരുത്തി ലിഫ്റ്റ്‌ ഭാഗത്തേക്ക് അറ്റന്റര്‍ ചെയര്‍ ഉരുട്ടി. നെഞ്ചിലെ രക്ത കുഴലില്‍ ഉറപ്പിച്ചിരുന്ന ട്യൂബും അതിന്റെ അഗ്ര ഭാഗത്തെ ഗ്ലൂക്കൊസ്സു കുപ്പിയും പിടിച്ചു ഒപ്പം ഞാനും നടന്നു. (അവന്റെ ശരീരത്ത് നിന്നും മുളച്ച ഒരു വള്ളിയും അതില്‍ പിടിച്ച ഒരു കായും പോലെ തോന്നിച്ചു ട്യൂബും കുപ്പിയും)എന്റെ മറ്റേകയ്യില്‍ തലയിണയും ബെഡ് ഷീറ്റും ഉണ്ടായിരുന്നു. മറ്റു സാധനങ്ങള്‍ പാക്ക് ചെയ്തു കയ്യിലെടുത്തു ഭാര്യയും കൂടെ എത്തി. മുകളിലേക്ക് പോകാനായി അപ്പോള്‍ അവിടെ വന്ന ലിഫ്റ്റില്‍ നിന്നും കുറെ പേര്‍ ഇറങ്ങി. മുകളിലേക്ക് ഞങ്ങള്‍ മാത്രമെ ഉണ്ടായിരുന്നുള്ളൂ. ലിഫ്റ്റ്‌ ഓപരെടര്‍ ഉണ്ടായിരുന്നില്ല.ഞാന്‍ ആദ്യം ലിഫ്റ്റില്‍ കയറി നിന്നു.അറ്റന്റര്‍ വീല്‍ചെയര്‍ ഉരുട്ടി സൈഫുവിനെ ലിഫ്ടിനു അകത്തേക്ക് കടത്തുന്നതിന് മുമ്പ് ലിഫ്റ്റ്‌ സ്വയം ഉയര്‍ന്നു. ലിഫ്റ്റിന്റെ അറസ്റ്റു സ്വിച്ച് ഞാന്‍ അമര്‍ത്തി പിടിക്കുമെന്ന് അറ്റന്റര്‍ കരുതി. ഒരുകയ്യില്‍ ഗ്ലൂകോസ്സു കുപ്പിയും മറുകയ്യില്‍ തലയിണയും ബെഡ് ഷീടുമായി നില്‍കുന്ന എനിക്ക് അത് കൈ കാര്യം ചെയ്യാന്‍ സാധിച്ചില്ല. ഫലം,ലിഫ്റ്റ്‌ താനെ ഉയര്‍ന്നു. സൈഫുവിന്റെ നെഞ്ചിലെ രക്ത കുഴല്‍ ആരംഭിക്കുന്ന ട്യൂബിന്റെ ഇങ്ങേ അറ്റം ഗ്ലൂകോസ്സു കുപ്പി സഹിതം എന്റെ കയ്യിലാണ്. ലിഫ്റ്റ്‌ ഉയര്‍ന്നു പോയപ്പോള്‍ ട്യൂബിന്റെ അറ്റത്തുള്ള സൈഫുവിനു എന്ത് സംഭവിച്ചു?!.അവന്‍ ലിഫ്ടിനു പുറകെ വലിചിഴക്കപെട്ടോ? അതോ ട്യൂബ് മുറിഞ്ഞു വേര്‍പെടുത്തപെട്ടോ ?അങ്ങിനെ ട്യൂബ് മുറിഞ്ഞാല്‍ അതില്‍ കൂടി പ്രധാന സിരയില്‍ നിന്നും രക്തം കുതിച്ചു ചാടില്ലേ.? പെട്ടെന്ന് ഉണ്ടായ സംഭവം ആയതു കാരണം ലിഫ്റ്റില്‍ നിന്നും ചാടി ഇറങ്ങാന്‍ എനിക്ക് കഴിയാതെ പോയി.ഞാന്‍ അസ്ത പ്രജ്ഞനായി നിന്നു. എന്റെ കണ്ണുകളില്‍ ഇരുട്ട് കയറി. ലിഫ്റ്റ്‌ അടുത്ത നിലയില്‍ എത്താന്‍ യുഗങ്ങള്‍ എടുത്തതായി എനിക്ക് തോന്നി. ( അന്ന് ലിഫ്ടിനു അകത്തു വെച്ചു ഞാന്‍ അനുഭവിച്ച മാനസിക സമ്മര്‍ദം ശരിക്ക് പറഞ്ഞു പ്രതി ഫലിപ്പിക്കാന്‍ ഒരിക്കലും കഴിഞ്ഞിട്ടില്ല) ലിഫ്റ്റ്‌ നിന്നപ്പോള്‍ അതില്‍ നിന്നും ഞാന്‍ എടുത്തു ചാടിഇറങ്ങി അടുത്ത് കണ്ട കോണി പടി വഴി താഴത്തെ നിലയിലേക്ക് ഓടി. അവിടെ സൈഫ് വീല്‍ ചെയറില്‍ ഇരിപ്പുണ്ട്. ട്യൂബ് പകുതി ഭാഗത്ത് മുറിഞ്ഞു വേര്‍പെട്ട നിലയില്‍ കാണപ്പെട്ടു. അവന്റെ അമ്മ രക്ത പ്രവാഹം തടയാന്‍ ട്യൂബിന്റെ മുറിഞ്ഞ ഭാഗം അമര്‍ത്തി പിടിച്ചു നില്ക്കുന്നു. അവളുടെ മുഖത്ത് കണ്ട പരിഭ്രമം എന്നെയും ഭയപ്പെടുത്തി.
ലിഫ്റ്റ്‌ മുകളിലേക്ക് ഉയര്‍ന്നപ്പോള്‍ അത് സ്റ്റോപ്പ്‌ ചെയ്യുന്ന സ്വിച്ച് എന്ത് കൊണ്ടു അമര്‍ത്തിയില്ലാ എന്ന്ചോദിച്ചു അറ്റന്റര്‍ എന്റെ നേരെ കയര്‍ത്തു.ലിഫ്റ്റ്‌ ഓപറെടര്‍ അയാളുടെ ജോലി ചെയ്യാന്‍വരാതിരുന്നത് എന്റെ കുറ്റമാണോ? അവരുടെ നേരെ കയര്‍ക്കാന്‍ എന്റെ ഒരുക്കം കണ്ടത്കൊണ്ടാവാം ഭാര്യ ദയനീയമായ ഭാവത്തില്‍ എന്നെ യും മകനെയും നോക്കി. ഉടനെ തന്നെ രക്തപ്രവാഹം തടഞ്ഞു നിര്‍ത്താനുള്ള നടപടിയാണ് ഇപ്പോള്‍ ആവശ്യം എന്ന് അതെന്നെഓര്‍മപ്പെടുത്തി. ഉടന്‍ ഡ്യൂട്ടി നഴ്സിനെ കാണണം ,ട്യൂബ് ശരിയാക്കി രക്ത പ്രവാഹം തടയണം. ഞാന്‍ തര്‍ക്കത്തിന് മുതിരാതെ അല്‍പ്പ സമയം കഴിഞ്ഞു മുകളിലേക്ക് പോകാന്‍ വന്ന ലിഫ്റ്റില്‍ അറ്റന്റ്റെ ആദ്യം കയറ്റി സ്വിച്ച് അമര്‍ത്തി പിടിക്കാന്‍ നിയോഗിച്ചു. ഞാന്‍ സൈഫുവിന്റെ വീല്‍ ചെയര്‍ ഉരുട്ടിലിഫ്റ്റില്‍ കയറ്റി. ഭാര്യ മറ്റു സാധനങ്ങളുമായി ലിഫ്റ്റില്‍ കയറി. ഞങ്ങള്‍ മുകളിലത്തെ നിലയില്‍ എത്തിഡ്യൂട്ടി നഴ്സിനെ കണ്ടു കാര്യങ്ങള്‍ പറഞ്ഞു. മുറിഞ്ഞ ട്യൂബ് ശരിയാക്കുന്ന കാര്യത്തില്‍ അവരുടെഅലസത കണ്ടപ്പോള്‍ ഉയര്ന്നു വന്ന കോപം കടിച്ചമര്‍ത്തി ഞാന്‍ നിന്നു. ക്ഷമ........ക്ഷമ....... മനസ്സുപറഞ്ഞു. അവസാനം എല്ലാം ശരിയാക്കി ഞങ്ങള്‍ റൂമില്‍ എത്തിയപ്പോഴാണ് ശ്വാസം നേരെവീണത്‌.
തിരുവനന്ത പുരംനഗരത്തിന്റെ നല്ല ഒരു ഭാഗം ഇവിടെ നിന്നു കാണാം. ചിലഭാഗങ്ങള്‍ കേരവൃക്ഷങ്ങളുടെ വനം പോലെ കാണപ്പെട്ടു. ഇനിയും പണി പൂര്‍ത്തിയാക്കാത്ത നിയമസഭാ മന്ദിരത്തിന്റെമുകള്‍ ഭാഗവും കാണാം.മറ്റൊരു സന്ദര്‍ഭം ആയിരുന്നെങ്കില്‍ കാഴ്ച സൈഫുവിനു ഏറെസന്തോഷം ആയേനെ .ഇവിടെ അവന്‍ രോഗിയായി പ്രവേശിക്കപ്പെട്ടിരിക്കുക ആണല്ലോ.
കുറച്ചു ദിവസങ്ങള്‍ക്കു ശേഷം നീണ്ടു നിവര്‍ന്നു ഉറങ്ങാന്‍ സൗകര്യം ലഭിച്ചിരിക്കുന്നു.
പക്ഷെ ഉറക്കം വരുമോ ആവോ?! കുറിപ്പുകള്‍ ഇന്നു നിര്‍ത്തുന്നു . (മെഡി. കോളേജു ഡയറി അടുത്ത ദിവസങ്ങളില്‍ തുടരുന്നു)

Saturday, October 17, 2009

മെഡി.കോളേജു ഡയറി (ഭാഗം-എട്ടു)

( "ഒരു മെഡിക്കൽ കോളേജു ഡയറിക്കുറിപ്പുകൾ" എന്ന എന്റെ പുസ്തകത്തിൽ നിന്നും ബ്ലോഗിൽ പോസ്റ്റു ചെയ്യുന്ന എട്ടാം ഭാഗം. പൂർണ്ണമായി മനസ്സിലാക്കാൻ മുൻഭാഗങ്ങൾ വായിക്കുക)
7-11-1997
സൈഫുവിനു രാവിലെ മുതൽ ശക്തിയായ പനി തുടരുന്നു.9 മണിക്കു ന്യൂറോ സർജറി ഡിപ്പാർട്ട്മന്റിൽ അവനെ ട്രോളിയിൽ കൊണ്ടു പോയി വരാന്തയിൽ കിടത്തി. ഡോക്റ്റർ മാർത്താണ്ഡൻ പിള്ള പരിശോധിച്ചതിനു ശേഷം നീഡിൽ ആസ്പറേഷൻ (പഴുപ്പു കുത്തി എടുപ്പു) നടത്തുമെന്നറിഞ്ഞു. അപ്പോൾ അവിടെ എത്തിച്ചേർന്ന എഞ്ചിനീയർമാരുമായി ആശുപത്രി കെട്ടിടത്തിന്റെ മരാമത്തു പണികൾ ചൂണ്ടിക്കാണിച്ചു അദ്ദേഹം അവിടെ ചുറ്റി നടന്നു. എന്റെ മകൻ ഒരു അനാഥനെ പോലെ വരാന്തയിൽ ട്രോളിയിൽ കിടന്നിരുന്നു. കൂടി നിന്നവരെല്ലാം അവന്റെ മൊട്ടത്തലയിലും ട്രോളിയിലും മാറി മാറി നോക്കി. 12 മണിവരെ ശക്തിയായ പനിയുമായി അവൻ അങ്ങിനെ കിടന്നു. സലി വീണ്ടും മാർത്താണ്ഡൻ പിള്ളയെ പോയി കണ്ടു വിവരം ധരിപ്പിച്ചപ്പോൾ അദ്ദേഹം നീഡിൽ ആസ്പറേഷനു അനുവാദം തന്നു.ഡോക്റ്റർ ജേക്കബാണു അതു നടത്തിയതു. ഇടതു നെറ്റിയിൽ ഡ്രിൽ ചെയ്തു സൂചി കയറ്റി പഴുപ്പു വലിച്ചെടുത്തു. 10 സി.സി. പഴുപ്പു ഉണ്ടായിരുന്നു. നെറ്റിഭാഗം മരവിപ്പിച്ചിരുന്നെങ്കിലും അവന്റെ നിലവിളി ഓപ്പറേഷൻ തീയേറ്ററിന്റെ ഭിത്തിയും കടന്നു ഞങ്ങളുടെ ചെവിയിലെത്തി.
കൈകളിലെ ഞരമ്പുകൾ നിറയെ സൂചികയറ്റി കഴിഞ്ഞിരുന്നതിനാൽ ക്യാനിലാ സ്ഥാപിക്കാൻ ഇടമില്ലാത്തതു കൊണ്ടു നെഞ്ചിൽ പ്രധാന രക്ത കുഴലിലേക്കു കുത്തിവെയ്ക്കാനുള്ള സൗകര്യത്തിൽ ഒരു .വി.നീഡിൽ സ്ഥാപിച്ചു. അതു അടഞ്ഞു പോകതിരിക്കാൻ എപ്പോഴും ലായനി കടത്തി വിടുന്നതിനു ട്രിപ്പ്‌ സെറ്റും തയാറാക്കി. ഇനി അവൻ കക്കൂസ്സിൽ പോകുമ്പോഴും ഒരാൾ ഗ്ലുക്കോസ്സ്‌ കുപ്പി സഹിതം ട്രിപ്പു സെറ്റും കയ്യിലെടുത്തു കൂടെ പോകണം.
പഴുപ്പു കുത്തി എടുത്തു പരിശോധനക്കു അയച്ചതിനു ശേഷം അവനെ തിരികെ ഒന്നാം വാർഡിൽ കൊണ്ടു വന്നു. ഉച്ച തിരിഞ്ഞു ശക്തിയായ പനിയും ഛർദ്ദിയും ഉണ്ടായി. കഴുത്തിനു മുമ്പത്തേക്കാളും മുറുക്കം കാണിക്കുന്നു. ഛർദ്ദിലിനു ശേഷം അവൻ മയങ്ങി. ഇപ്പോള്‍ എന്റെ മകന്റെ സ്ഥിതി ഗുരുതരവും ദയനീയവുമാണു. തല മുണ്ഡനം ചെയ്തു ശരീരം മെലിഞ്ഞു ഉണങ്ങി കട്ടിലിന്റെ നടുക്ക് കിടക്കുന്ന രൂപം എന്നിലുണ്ടാക്കുന്ന വേദന എത്രമാത്രമാണെന്നു കുറിപ്പിലൂടെ പ്രകടിപ്പിക്കാനവില്ല. ഞാൻ ചെയ്യേണ്ടതെല്ലാം ചെയ്തു കഴിഞ്ഞു. മുകളിൽ ഇരിക്കുന്ന ഏറ്റവും വലിയ ഭിഷഗ്വരൻ ആണു അവനെ ഇനി ചികിൽസിക്കേണ്ടതു. അദ്ദേഹത്തിന്റെ കയ്യിൽ അവനെ സമർപ്പിക്കുന്നു.
08-11-1997.
പുറത്തു മഴ ശക്തിയായി പെയ്യുന്നു. ഇന്നു പകൽ മുഴുവനും പനിയും ഛർദ്ദിയും തുടർന്നു. ഹൗസ്സ്‌ സർജന്മാർ സൈഫുവിനെ നോക്കി അടക്കം പറഞ്ഞു.നീഡിൽ ആസ്പറേഷനിൽ അൽപ്പം പിശകു പറ്റിയാൽ തലച്ചോറിലെ മറ്റു കോശങ്ങൾക്കു കേടു പറ്റി ഇങ്ങിനെ ഛർദ്ദിയും മയക്കവും ഉണ്ടാകാം എന്നു ഒരു നഴ്സ്സു എന്നോടു രഹസ്യമായി പറഞ്ഞു. മരവിപ്പിക്കാൻ കുത്തിവെച്ച മരുന്നിന്റെ പ്രതിപ്രവർത്തനത്താൽ ഛർദ്ദിക്കാം എന്നും മറ്റൊരാൾ പറഞ്ഞു. ഉച്ചയോടെ ഡോക്റ്റർ അന്നാമ്മ ചാക്കോ വന്നു സൈഫുവിനെ പരിശോധിച്ചു. അവരും ആത്മ വിശ്വാസം കൈ വിട്ടതു പോലെ കാണപ്പെട്ടു. വളരെ നേരം ആലോചിച്ചതിനു ശേഷം അവർ പറഞ്ഞു. കൂടുതൽ വിദഗ്ദ്ധ പരിശോധനക്കായി ശ്രീ ചിത്രയിലേക്കു റഫർ ചെയ്യാം. ഉടനെ വിശദമായ കത്തു തന്നു, അവർ എന്നെ ശ്രീചിത്രയിലേക്കയച്ചു. ഡിസ്‌ ചാർജു ചെയ്യാതെ കത്തു തന്നതിനാൽ സൈഫുവിനെ കൊണ്ടു പോകേണ്ടി വന്നില്ല. സലിയുമായി ശ്രീ ചിത്രയിലെത്തി ബന്ധപ്പെട്ട വിദഗ്ദ്ധ ഡോക്റ്ററെ കണ്ടു കത്തു നൽകി. സലിയും ഡോക്റ്ററുമായി മുറിയിൽ സംഭാഷണത്തിൽ ഏർപ്പെട്ടപ്പോൾ പുറത്തു വരാന്തയിലെ ബെഞ്ചിൽ ഞാൻ തളർന്നിരുന്നു. നീണ്ട നിമിഷങ്ങൾ. എങ്ങിനെയോ എന്റെ മനസ്സിനു ഒരു മരവിപ്പു അനുഭവപ്പെട്ടു. എന്തു വന്നാലും നേരിടുന്നതിനു മനസ്സിനെ പരുവപ്പെടുത്തുവാൻ ഞാൻ ശ്രമിച്ചു. ഇത്രയും പ്രായം വരെ അവനെ വളർത്തി. അറിഞ്ഞു കൊണ്ടു ഒരു തെറ്റും ആരോടും ഞാൻ ചെയ്തിട്ടില്ല. അഹങ്കരിച്ചിട്ടില്ല. അതിനാൽ എന്റെ മകനെ ദൈവത്തിനു സമർപ്പിക്കുന്നു. എന്തു വേണമെന്നു അദ്ദേഹം തീരുമാനിക്കട്ടെ.
എന്റെ കണ്ണുകൾ തുറന്നു കിടന്ന ജനലിലൂടെ ആകാശത്തേക്കു തിരിഞ്ഞു. കട്ടിപിടിച്ച കരിമേഘങ്ങൾക്കിടയിൽ അൽപ്പ ഭാഗത്തു നീലാകാശത്തിന്റെ ഒരു തുണ്ടു കാണപ്പെട്ടു. ആകാശത്തിന്റെ ബാക്കി ഭാഗം കൂടി നീല നിറത്തിൽ ആയിരുന്നെങ്കിൽ എന്നു ഞാൻ ആശിച്ചു.( സൈഫുവിന്റെ സ്കാൻ ഫിലിമിൽ തലയിൽ രോഗം ബാധിച്ച ഭാഗം കരിമേഘ നിറത്തിലാണു കാണിച്ചിരുന്നതു എന്ന വസ്തുത അപ്പോഴും എന്റെ മനസ്സിൽ ഉണ്ടായിരുന്നല്ലോ)
അൽപ്പ സമയത്തിനു ശേഷം സലി ഡോക്റ്ററുമായി എന്റെ അരികിലെത്തി. അവിടെ വെന്റിലേറ്റർ ഒഴിവില്ലെന്ന പഴയ പല്ലവി തന്നെ ഡോക്റ്ററിൽ നിന്നും വന്നു. മെഡിക്കൽ കോളേജു ആശുപത്രിയിലെ ന്യൂറോ സർജനു അറ്റന്റു ചെയ്യാൻ കഴിയുന്ന കേസ്സാണിതെന്നും അദ്ദേഹത്തെ കാണിച്ചാൽ മതിയെന്നും ഉപദേശിച്ചു.
തിരികെ ശ്രീചിത്രായുടെ വരാന്തയിൽ കൂടി നടന്നപ്പോൾ സലി പറഞ്ഞു മെഡിക്കൽ കോളേജിൽ പഴുപ്പു കുത്തിയെടുത്തതിൽ അപാകത ഉണ്ടെങ്കിൽ ശ്രീചിത്രക്കാർ എന്തിനു അതു തലയിൽ വലിച്ചു വെയ്ക്കണം എന്ന ചിന്തയിലാണു ഇവിടെ ഇങ്ങിനെ ഒരു തീരുമാനമെടുത്തതു.
എല്ലവരും അവരുടെ തടിക്കു കേടു പറ്റാതെ സൂക്ഷിക്കുന്നു. എന്റെ മകന്റെ രോഗ കാഠിന്യം അവർ കണക്കിലെടുക്കുന്നില്ല.
വൈകുന്നേരം മെഡിക്കൽ കോളേജിലെ ന്യൂറോ സർജറി ഡിപ്പാർറ്റ്മന്റിൽ പോയി വിവരങ്ങൾ പറഞ്ഞു.ശ്രീ ചിത്രായിൽ പോയതിനെ സംബന്ധിച്ചു ശകാരം കേൾകേണ്ടി വന്നെങ്കിലും ഉടനെ വീണ്ടും സ്കാൻ ചെയ്യാൻ സ്ലിപ്പു തന്നു. പലരിൽ നിന്നു കിട്ടിയ തുകയുമായി ഞാൻ സ്കാൻ സെന്ററിലേക്കു പാഞ്ഞു. എമെർജെൻസി സ്ലിപ്പു ആയതിനാൽ വൈകുന്നേരം തന്നെ സ്കാൻ ചെയ്തു കിട്ടി. സൈഫു ഏറെ മണിക്കൂറുകളായി ജലപാനം പോലും നടത്താത്ത അവസ്ഥയിലായതിനാൽ ഡൈ കുത്തിവെച്ചപ്പോൾ ഛർദ്ദി ഉണ്ടായില്ല. മുമ്പു പഴുപ്പു ഉണ്ടായിരുന്ന സ്ഥലത്തു വീണ്ടും പഴുപ്പു ഊറികൂടിയിരിക്കുന്നു എന്നു സ്കാനിൽ തെളിഞ്ഞെങ്കിലും ആദ്യത്തെ അളവിൽ പഴുപ്പു കാണപ്പെട്ടില്ല. മറ്റു കുഴപ്പമൊന്നും സംഭവിച്ചിട്ടില്ലാ എന്നറിഞ്ഞപ്പോൾ ദൈവത്തിനെ സ്തുതിച്ചു. പനി തുടരുന്നു എങ്കിലും ഛർദ്ദി ഇല്ല. മയങ്ങി കിടക്കുകയാണെങ്കിലും സൈഫു ഇടക്കിടെ ഉണർന്നു വെള്ളം ചോദിക്കുന്നുണ്ടു.
( മെഡി.കോളേജു ഡയറി അടുത്ത പോസ്റ്റുകളിലൂടെ തുടരുന്നു.)