Tuesday, February 24, 2015

ഫയൽ വാൻ സച്ചു

മിസ്റ്റർ കേരളാ മൽസരത്തിന് പങ്കെടുക്കാനുള്ള പരിശീലനത്തിലാണ് സച്ചു എന്ന് ഞങ്ങൾ ഓമന പേരിട്ട് വിളിക്കുന്ന സ അദ്. "എന്റെ എല്ലാം പോയി മോളേ" എന്ന എന്റെ ബ്ലോഗ് പോസ്റ്റിലെ പ്രധാന കഥാ പാത്രവും ഈ മഹാൻ തന്നെയാണ്.

Saturday, February 21, 2015

ഓർമ്മകൾ കരയിക്കുന്നു...

സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച്  ആലപ്പുഴ   വലിയ ചുടുകാട്ടിൽ പുഷ്പാർച്ചനക്കായി  എത്തിയ വി.എസ്.അച്യുതാനന്ദൻ  വിതുമ്പി പോയെന്ന് പത്ര റിപ്പോർട്ട്.
എങ്ങിനെ അദ്ദേഹം വിതുമ്പാതിരിക്കും. എത്രയെത്ര സംഭവങ്ങൾ ആ സമയം ആ തലച്ചോറിൽ കൂടി  കടന്ന് പോയിരിക്കാം.കൊല്ലവർഷം 1122 തുലാം ഏഴാം തീയതിയിൽ  (അന്ന്    തിരുവിതാംകൂർ  മഹാരാജാവിന്റെ ജന്മദിനവുമായിരുന്നല്ലോ)  നടന്ന വെടിവെപ്പിന്റെ പിറ്റേന്ന്   മരിച്ചതും മരിക്കാത്തതുമായി വെടിവെപ്പ് സ്ഥലത്ത് കിടന്നിരുന്ന സമരഭടന്മാരെ  ആലപ്പുഴ നിന്നും തോട്ടികളെ  കൊണ്ട്  വന്ന്   കൊല്ലം ആലപ്പുഴ റോഡിൽ നിർത്തിയിരുന്ന ലോറിയിൽ കയറ്റി  വലിയ ചുടുകാട്ടിൽ  കൊണ്ട് വന്ന് പെട്രോൾ  ഒഴിച്ച്  കത്തിച്ചതും  ആ ചുടുകാട്ടിൽ  തന്നെ അവരെ മറവ്  ചെയ്തതും    ആ  ധീര രക്തസാക്ഷികൾ അലിഞ്ഞ് ചേർന്ന  സ്ഥലത്താണ്  താൻ  നിൽക്കുന്നതെന്നുമുള്ള  ഓർമ്മ  ആ തലയിലൂടെ  കടന്ന് പോയിരിക്കാം.  തന്നോടൊപ്പം  അന്നുണ്ടായിരുന്ന  സഖാക്കൾ       പിൽക്കാലത്ത്  മരിച്ചപ്പോൾ   അവരെ   മറവ്  ചെയ്തതും  അവിടെ  തന്നെയാണെന്നുള്ള ചിന്തയും അദ്ദേഹത്തിലുണ്ടായിരിക്കാം. 1122തുലാം മാസം7-തീയതിയിൽ  പകൽ രണ്ടര  മണിക്ക്     വേലിക്കകത്ത്   സ്വന്തം  സഹോദരൻ ഗംഗാധരന്റെ  വീട്ടിൽ  നിന്നും  ചീകി കൂർപ്പിച്ച  വാരി  കുന്തങ്ങൾ   കൊണ്ട് വന്ന് ക്യാമ്പിൽ കൂട്ടിയിട്ടിരിക്കുനതിന്റെ  സമീപത്ത് നിന്നു "  മരിക്കാനും  തയ്യാറായി   പോരാടുക, അതിന്  ഭയമുള്ളവർ  പിന്തിരിയുക,   പിരിഞ്ഞ് പോകാൻ  ആഗ്രഹിക്കുന്നവർക്ക്  ഈ നിമിഷം  തന്നെ  ആകാം "  എന്ന്   താൻ  ആഹ്വാനം ചെയ്തതും  പോലീസ് ക്യാമ്പ്  ആക്രമിക്കാൻ   ക്യാമ്പ്  ക്യാപ്റ്റൻ ചക്രപാണിയുടെ  നിർദ്ദേശാനുസരണം  താൻ  അറിയിപ്പ് കൊടുത്തതും ഓർമ്മയിൽ വന്നിരിക്കാം,  പിന്നെ  എത്രയെത്ര സംഭവങ്ങൾ,  താനും  കൂടി  ചേർന്ന് പല പ്രമുഖരെയും    വെട്ടി  നിരപ്പാക്കിയ   സംസ്ഥാന സമ്മേളനങ്ങൾ, ഇപ്പോൾ താനും അപ്രകാരമൊരു വെട്ടി നിരത്തലിന്  ഇരയാകുമോ  എന്ന  ശങ്ക,   ഇതെല്ലാം  തിരശ്ശീലയിലെന്നോണം   ആ മനസ്സിൽ  കൂടി  കടന്ന്  പോയിരിക്കാം. ഇതെല്ലാമായിരിക്കാം ആ വിതുമ്പലിന്   ഹേതുവായി  തീർന്നത്.
"നിങ്ങൾ  പറയുന്നതിനോട്  എനിക്ക് ഒട്ടും  യോജിക്കാൻ   കഴിയില്ല,  പക്ഷേ  അത്  പറയാനുള്ള നിങ്ങളുടെ സ്വാതന്ത്രിയം! അതിന് വേണ്ടി  ഞാൻ  പോരാടും"   എന്ന്   പണ്ട്  പറഞ്ഞതും  ഒരു  വലിയ സഖാവായിരുന്നല്ലോ.

Tuesday, February 17, 2015

സായിപ്പിന്റെ പ്രേതം... ഒരു അനുഭവം...

                                  സായിപ്പിന്റെ പ്രേതം...ഒരു  അനുഭവം    
    നേരം       വെളുപ്പാൻ കാലമായി   എന്ന   വിശ്വാസത്താൽ  ഞങ്ങൾ ആ നിലാവെളിച്ചത്തിൽ ഇടവഴി  താണ്ടി ആലിശ്ശേരി  റോഡിൽ  പ്രവേശിച്ചു. മഞ്ഞിൻ കണങ്ങളിലൂടെ നിലാവ്   നിറഞ്ഞൊഴുകുന്നുണ്ടായിരുന്നതിനാൽ   വല്ലാതെ  തണുപ്പ്   അപ്പോൾ  അനുഭവപ്പെട്ടിരുന്നു.
       ഒൻപത് വയസ് കാരനായ    എന്നോടൊപ്പം  ഉണ്ടായിരുന്നത്  എന്റെ ഉമ്മുമ്മായുടെ  അനുജത്തിയാണ്  .  അവരെ ഞങ്ങൾ  തങ്കമ്മാ എന്ന്  വിളിച്ചിരുന്നു.
 ആട്ടോ റിക്ഷാ  നിലവിൽ  വന്നിട്ടീല്ലാത്ത  ആ കാലഘട്ടത്തിൽ   മുസ്ലിം സ്ത്രീകൾ  പകൽ  യാത്ര  ചെയ്തിരുന്നില്ല. വൃദ്ധകളായിരുന്നാലും   സന്ധ്യ കഴിഞ്ഞ്  ഇരുട്ട് പരന്നതിന്  ശേഷമോ  വെളുപ്പാൻ കാലത്തോ  ആണ് ബന്ധു വീടുകളിലേക്കും  തിരിച്ചും  യാത്ര  ചെയ്തിരുന്നത്. .
  രണ്ട് ദിവസത്തിന് മുമ്പ്  തങ്കമ്മാ ഞങ്ങളുടെ വീട്ടിൽ  വിരുന്ന് വന്ന്  താമസിച്ചിരുന്നു. ഇപ്പോൾ  ഞങ്ങൾ ആലപ്പുഴ ശവക്കോട്ട പാലത്തിന് വടക്ക് വശമുള്ള  അവരുടെ  വീട്ടിലേക്ക്   തിരികെ  പോവുകയുമാണ്.  വെളുപ്പാൻ കാലത്തെ യാത്രയിൽ   ഒരു  ആൺ  തുണക്ക് പയ്യനായ  എന്നെ  അവർ   ഇന്നലെ രാത്രിയിലേ  ഏർപ്പാടാക്കി  വെച്ചിരുന്നല്ലോ.
കോഴി  കൂവുകയും അന്തരീക്ഷം വെട്ടമിട്ട് നിൽക്കുകയും  ചെയ്തപ്പോൾ   പുലർച്ചയായി  എന്ന ധാരണയിൽ,   അപ്പോഴും  നല്ല  ഉറക്കത്തിലായ  എന്നെ അവർ ഉണർത്തി  കൂടെ കൂട്ടി.  നിലാവ് പ്രകാശം  ചൊരിഞ്ഞിരുന്നെങ്കിലും  അന്തരീക്ഷത്തിലെ നിശ്ശബ്ദത  എന്നെ വല്ലാതെ  ഭയപ്പെടുത്തിയതിനാൽ ഞാൻ  തങ്കമ്മയോട്   ചേർന്ന് നടന്നു. ആലിശ്ശേരി റോഡിലൂടെ   വടക്കോട്ട്  നടന്നിരുന്ന ഞങ്ങൾ   മുഹമ്മദൻ സ്കൂൾ ജംക്ഷനിലെത്തി ചേർന്ന ആ സമയത്ത് തന്നെയാണ് കടപ്പുറം റോഡേ  നടന്ന് വന്നിരുന്ന രണ്ട് പോലീസുകാരുമായി  കണ്ട് മുട്ടിയത്.  തണുപ്പിനെ അതി ജീവിക്കാൻ    പോലീസുകാർ  തലയിൽ  തോർത്ത് ചുറ്റി  കെട്ടിയിരുന്നു. ഒരാൾ  കയ്യിൽ  നീളമുള്ള  ടോർച്ച്  വഹിച്ചപ്പോൾ  അപരന്റെ കയ്യിൽ  ലാത്തിയാണുണ്ടായിരുന്നത്.  അന്ന്  ആ കവലയിൽ  ഒരു  ഭീമൻ വാളൻ പുളി  വൃക്ഷം  നിന്നിരുന്നതിനാൽ  നിലാവിനെ  ആ വൃക്ഷം  തടഞ്ഞ് വെച്ച്  ആ പ്രദേശമാകെ  ഇരുട്ടിലാഴ്ത്തി. പോലീസ് കാരൻ  ഞങ്ങളുടെ  നേരെ    ടോർച്ചടിച്ച്    ചോദിച്ചു "  രാത്രി  രണ്ട്  മണിക്ക്  നിങ്ങൾ  എവിടെ  പോകുന്നു?"
" രാത്രി  രണ്ട്  മണിയോ?!  നേരം  പുലർന്നില്ലേ?" തങ്കമ്മായുടെ  ശബ്ദത്തിന് പതർച്ചയുണ്ടായിരുന്നെന്ന്  എനിക്ക് തോന്നി.
"വല്യമ്മേ! നേരം പുലർന്നിട്ടില്ല,  മണി  രണ്ടായതേ ഉള്ളൂ, ഇവിടെ കടത്തിണ്ണയിൽ പുലരുന്നത്  വരെ ഇരുന്നിട്ട് പിന്നെ  പോയാൽ  മതി,  ഈ സമയമല്ലാത്ത സമയത്ത് പോയി  വല്ല  കുരുത്തക്കേടിലും ചെന്ന് ചാടേണ്ടാ..."  തങ്കമ്മായുടെ  കയ്യിലുണ്ടായിരുന്ന പൊതിയേ നോക്കിയാണ്  പോലീസുകാരൻ  അപ്രകാരം  നിർദ്ദേശിച്ചത്.
  പോലീസുകാർ  ആലിശ്ശേരി റോഡിലൂടെ  തെക്കോട്ട് നടന്ന് പോയപ്പോൾ ഞങ്ങൾ ജംഗ്ഷനിലെ ഒരു പീടിക തിണ്ണയിൽ  കയറി  ഇരുന്നു.
   ഇപ്പോൾ   അവിടെ  കാണുന്ന കലക്ട്രേറ്റ്  കെട്ടിടം  അന്ന് അവിടെ  ഉണ്ടായിരുന്നില്ല.  അതിനും  വടക്ക് വശം        കണ്ണൻ വർക്കി  പാലവും  കടന്ന്  ചെല്ലുന്നത്   ലത്തീൻ പള്ളിയിലെ ശ്മശാനത്തിലാണ്. അവിടെ വരി വരിയായി  കല്ലറകൾ  നിരന്ന് നിന്നിരുന്നത്  പകൽ സമയങ്ങളിൽ  ഞാൻ  കണ്ടിരുന്നതാണല്ലോ. ആ സിമിത്തേരിയിലെ  ഏതോ കല്ലറയിൽ നിന്നും പാതിരാത്രി  കഴിഞ്ഞ്   ഒരു സായിപ്പിന്റെ പ്രേതം  കുതിര വണ്ടിയിൽ മുഹമ്മദൻ സ്കൂൾ  ജംഗ്ഷനിൽ എത്തി  കടപ്പുറം  റോഡിലൂടെ  പോകുമെന്നും  പ്രേതത്തിന്റെ അകമ്പടിയായി വരുന്ന പട്ടി ഓരിയിട്ട്   കുതിര വണ്ടിയോടൊപ്പം  ഓടുമെന്നും  കുതിരയുടെ മണി കിലുക്കം  പലരും  കേട്ടിട്ടുണ്ടെന്നും  ആരെങ്കിലും സായിപ്പിനേയും പട്ടിയേയും  നേരിൽ കണ്ട് പോയാൽ  അവൻ പിറ്റേന്ന് മസൂരിക്ക്   പനിച്ച് കിടപ്പിലാകുമെന്ന കഥ ഞാൻ സ്കൂളീൽ വെച്ച് കേട്ടിരുന്നു.  ഈ കഥ തങ്കമ്മായോട് അപ്പോൾ  ഞാൻ   പറഞ്ഞപ്പോൾ  അവർ  ദേഷ്യപ്പെട്ട്  എന്നോട്  പറഞ്ഞു " എന്നെ പേടിപ്പിക്കല്ലേടാ  ഹമുക്കേ  "  എന്ന്. ഏതായാലും അവർ എന്നോട്  ചേർന്നിരിക്കുകയും   വിശുദ്ധ ഖുർ ആനിലെ  "ഫലഖും,നാസും"  അദ്ധ്യായങ്ങൾ  ചുണ്ടിന് കീഴിൽ  പിറുപിറുക്കുകയും ചെയ്തതിൽ നിന്നും     ഭയം അവരെയും ബാധിച്ചു എന്ന് ഞാൻ  മനസിലാക്കി. തണുപ്പും ഭയവും  ഉൽക്കണ്ഠയും എന്നെ വിറപ്പിച്ചപ്പോൾ കുതിര വണ്ടിയുടെ മണി കിലുക്കം  ദൂരെ നിന്നും  കേൽക്കുന്നുണ്ടോ  എന്നായിരുന്നുഎന്റെ ചെവികൾ  ശ്രദ്ധിച്ച് കൊണ്ടിരുന്നത്. പിൽക്കാലത്ത്  പ്രസിദ്ധ  സിനിമാ സംവിധായകനായി അറിയപ്പെട്ട ഫാസിലിന്റെ  ഉമ്മയുടെ  കുടുംബ വീട്  നിന്നിരുന്ന ഭാഗത്ത് നിന്നും  അപ്പോൾ  പട്ടിയുടെ ഓരിയിടൽ   ഞങ്ങൾ  കേട്ടു..  പട്ടിയുടെ  ഓരിയിടൽ അവസാനിച്ചപ്പോഴേക്കും  ദൂരെ  നിന്നും  കുതിരവണ്ടിയുടെ  കട കട ശബ്ദവും  കുതിരയുടെ   മണി കിലുക്കവും കേൾക്കാൻ  തുടങ്ങി.  എന്റെ അടി വയറ്റിൽ നിന്നും  ഒരു തീ ഗോളം  തലയിലേക്ക് വരുന്നെന്നും  എനിക്ക് ഛർദ്ദിക്കണമെന്നും  അപ്പോൾ   തോന്നലുണ്ടായി. തങ്കമ്മാ "ഫലഖും നാസും"  പാരായണം ഉച്ചത്തിലാക്കി. അതേ!  കുതിര വണ്ടി  തന്നെ. ഇപ്പോൾ അത്    ഫാസിലിന്റെ  കുടുംബ വീടും  കടന്ന്    മുഹമ്മദൻ  സ്കൂളിന്റെ  ഗേറ്റിലെത്തി  മുമ്പോട്ട്        ഇരിക്കുന്ന ജംഗ്ഷൻ ലക്ഷ്യമാക്കി  വരുകയാണ്. ഞാൻ കണ്ണടച്ച് തല കുനിച്ചിരുന്നു. തങ്കമ്മായും  അപ്രകാരം ചെയ്തൂ. സായിപ്പ് ഞങ്ങളെ    കാണേണ്ടാ...സായിപ്പിനെ ഞങ്ങൾക്കും കാണേണ്ട....
വണ്ടിയുടെ  ശബ്ദം  ഞങ്ങളെ  കടന്ന് പടിഞ്ഞാറ് കടപ്പുറം  റോഡിലേക്ക്  തിരിഞ്ഞ്  അകന്ന്  പോയെങ്കിലും  മണി  കിലുക്കം ആ മഞ്ഞിലൂടെ  അപ്പോഴും  ഒഴുകി വന്നിരുന്നു. നാവ് വരണ്ട്  ഏതാണ്ട്  ബോധം  നശിച്ച് ഞങ്ങൾ  ഇരുന്ന  ആ  സമയത്താണ്   ബീറ്റ്  പോലീസുകാർ  തിരികെ ആ ജംഗ്ഷനിലെത്തിയതും  ഞങ്ങളുടെ  നേരെ  ടോർച്ചടിച്ചതും. ഞങ്ങളെ  തിരിച്ചറിഞ്ഞ അവരിലൊരാൾ  അപ്പോൾ ഒരു ബീഡി  കത്തിച്ച് വലിച്ച് കൊണ്ട്  പടിഞ്ഞാറേക്ക്  നോക്കി  അഭിപ്രായപ്പെട്ടു.  " മണി  കിലുക്കം  കേൾക്കുന്നു.  അത്  മിസ്സിയുടെ  വണ്ടിയായിരിക്കും.. ആർക്കോ  രാത്രിയിൽ  പേറ്റ്  നോവ്  കൂടിയിരിക്കും..."
" അത്  മിസ്സിയുടെ  വണ്ടിയായിരുന്നോ...? "   തങ്കമ്മാ ഇടർച്ചയോടെ  ചോദിച്ചു. ഗർഭിണികളെ ചികിൽസിക്കുന്ന   കടപ്പുറം  ആശുപത്രിയിലെ   ലേഡീ  ഡോക്റ്ററായിരുന്നു  മിസ്സി.
"പിന്നെ  ആരാ ഈ സമയത്ത്  പടിഞ്ഞാറ്  കടപ്പുറത്തേക്ക്  കുതിര  വണ്ടിയിൽ  പോകുന്നത്...."? പോലീസുകാരൻ  മറു  ചോദ്യം  ഉന്നയിച്ചപ്പോൾ സായിപ്പിന്റെ  കഥ  എന്റെ  മനസിലിരുന്ന്  ചുര  മാന്തിയെങ്കിലും  ഞാനോ  തങ്കമ്മയോ  ഒന്നും  പറഞ്ഞില്ല.   ആരാണ്  കുതിര വണ്ടിയിൽ  പോയതെന്ന്  സത്യത്തിൽ  ഞങ്ങൾക്കും  അറിയില്ലായിരുന്നല്ലോ.
 അടുത്തുള്ള  പള്ളിയിൽ  നിന്നും പുലർകാലത്തെ  വാങ്ക്  വിളി  കേട്ടപ്പോൾ  ഞങ്ങൾ  ഇറങ്ങി  നടന്നു. വീട്ടിൽ  തിരിച്ച് വന്ന ഞാൻ 15 ദിവസം ജ്വര ബാധിതനായി  കിടന്നു.  തങ്കമ്മാക്കും  പനി  ബാധിച്ചു  എന്നറിഞ്ഞു.
 ആ രാത്രിയിലെ മഞ്ഞും  തണുപ്പും ഏറ്റത്  കൊണ്ടാവാം...ഭയന്നതിനാലാവാം... പനി  ബാധിച്ചത്...
  കാലം  കുറേ  കഴിഞ്ഞ്  കലക്ട്രെറ്റ്  ആ ജംഗ്ഷനിൽ വന്നപ്പോൾ  ആ സ്ഥലം  ഇപ്പോൾ  കലക്ട്രേറ്റ്  ജംഗ്ഷൻ എന്ന  പേരിൽ    ഇന്ന്  അറിയപ്പെടുന്നു. ആലപ്പുഴയിൽ  എത്തി  ആ സ്ഥലത്ത് കൂടി   കടന്ന്  പോകുമ്പോൾ  ഈ സംഭവം  ഇപ്പോഴും  ഞാൻ  ഓർമ്മിക്കും. ഞങ്ങൾ  അന്ന്  കയറി  ഇരുന്ന  പീടിക  മുറി  ഇപ്പോൾ  അവിടില്ല, പകരം  അവിടെ വലിയ ഒരു കെട്ടിടമാണിപ്പോൾ.  ആ വലിയ പുളി  മരം  റോഡ് വീതി കൂട്ടിയപ്പോൾ  മുറിച്ച് കളഞ്ഞു.  ഫാസിലിന്റെ കുടുംബ വീട്  നിന്ന സ്ഥലം  ഇപ്പോൾ   മറ്റാരുടെയോ  കൈ വശത്തിലാണ്. ലത്തീൻ പള്ളി  സിമിത്തേരി ഇപ്പോഴും  അവിടുണ്ട്.  സായിപ്പ്  ഇപ്പോഴും  അവിടുണ്ടോ  എന്നും  രാത്രി  കുതിര  വണ്ടിയിൽ  പോകുന്നുണ്ടോ  എന്നും  എനിക്കറിയില്ല.  കാരണം  നഗരം  ഇപ്പോൾ  ഉറങ്ങാറില്ലല്ലോ. പിന്നെങ്ങിനെ  സായിപ്പ്  പുറത്തിറങ്ങി  നടക്കും?!

Friday, February 13, 2015

പള്ളാതുരുത്തി പാലത്തിൽ...



പള്ളാതുരുത്തി ആറ്റിൽ  ഒരു നല്ല നിലാവുള്ള രാവിൽ
വഞ്ചിയിൽ വന്നൊരു തമ്പുരാൻ പണ്ടൊരു പെണ്ണിനെ കണ്ടേ...

കുട്ടനാടിലെ പള്ളാതുരുത്തി പാലമെത്തുമ്പോൾ പഴയ ഈ പാട്ടിന്റെ ഈണം  മനസിലോടിയെത്തും

Wednesday, February 11, 2015

ഇരിക്കുന്ന കമ്പ് മുറിക്കുന്നവർ ബി.എസ്.എൻ.എൽ.

ടെലഫോൺ  വരിക്കാരുടെ  എണ്ണത്തിൽ  എയർ ടൈൽ  ഏറ്റവും  മുന്നിലെന്ന്  പത്ര വാർത്ത.21.7 കോടി  ജനം  അവരുടെ  പുറകേ  ഉണ്ടത്രേ!. വോഡാ ഫോണിന് 17.8 കോടി. ഐഡിയാ മൂന്നാം  സ്ഥാനത്താണ്.15.05 കോടി.  നമ്മുടെ  പ്രിയംകരിയായ ബിഎസ്.എൻ.എൽ.  മാഡത്തിന്  8.1 കോടി  ആൾക്കാരേ  കൂടെയുള്ളൂ.  റിലയൻസിന് 10.6 കോടി  ആൾക്കാരെ  കൂടെ  നിർത്താൻ  സാധിച്ചപ്പോൾ  നമ്മുടെ  സർക്കാർ വക  ഫോൺ  എങ്ങിനെ  അവർക്കും  പിമ്പിലായി? ഒരു കാലത്ത് ഏറ്റവും  കൂടുതൽ വരിക്കാർ  ബിഎസ്.എൻ.എല്ലിന്റെ  കൂടെ  ഉണ്ടായിരുന്നു.  ആ അവസ്ഥയിൽ  നിന്നും ഇപ്പോഴത്തെ  അവസ്ഥയിൽ എത്തിയതല്ല,  എത്തിച്ചതാണ്. സ്വകാര്യ ടെലഫോൺ  കമ്പനി വളർന്ന് വരാൻ  തക്ക വിധം അലസതയും കെടുകാര്യസ്തതയും  സർക്കാർ ഫോണിന്റെ തലപ്പത്തിരുന്നവർ  സൃഷ്ടിച്ചപ്പോൾ   കാര്യക്ഷമതയിൽ  ഒന്നാം  സ്ഥാനത്ത്  നിന്നവർക്ക്  താളം  തെറ്റി.  അപ്പോൾ കൂടുതൽ  ഔദാര്യങ്ങളുടെ  പിമ്പേ  പോയ  ജനം അവരെ കൈവിട്ടു.  ആസൂത്രിതമായി  ഈ പാര വെപ്പ്  തലപ്പത്തിരിക്കുന്നവർ ചെയ്യുന്നു എന്നതിന്റെ    ഉത്തമ ഉദാഹരണമാണ്  ഈ പുതു വർഷപ്പുലരിയിൽ  കാണിച്ച പോഴത്തരം.    എല്ലാ കമ്പനിക്കാരും  പുതു വർഷപ്പുലരിയിൽ  ഔദാര്യം വെച്ച് വിളംബിയപ്പോൾ  ബി.എസ്.എൻ.എൽ. സൗജന്യം രണ്ട്  ദിവസത്തേക്ക്  മുന്നറിയിപ്പില്ലാതെ നിർത്തി വെച്ചു.  ജനം  നെട്ടോട്ടം  ഓടിയപ്പോൾ  അത്  ഒരു  ദിവസത്തേക്ക്  എന്ന്  ഭേദഗതി ചെയ്തു.  ഈ ഊളത്തരം   കാണിച്ചാൽ  ആരാണ്  സ്വകാര്യ കമ്പനിക്കാരുടെ  പുറകേ   പോകാത്തത്. അത്  തന്നെയാണ്  തലപ്പത്തിരിക്കുന്നവരുടെ  ആവശ്യവും.  അനതിവിദൂര  ഭാവിയിൽ  കേന്ദ്രത്തിലും  ഒരു  "ആപ്പടിച്ച് "  കയറുകയും  അഴിമതിക്കെതിരെ  അന്വേഷണം  നടക്കുകയും  ചെയ്താൽ   സർക്കാർ വക  ഫോണിന്റെ   തലപ്പത്തുള്ള  പല  വമ്പൻ   സ്രാവുകളും  കുടുങ്ങും  എന്നത്  തീർച്ചയായ കാര്യമാണ്.

Friday, February 6, 2015

സൗജന്യമായി ഒരു ചുംബനം

പഴയ  ഡയറി താളുകളിലൂടെ   വെറുതെ    ഊളിയിട്ടപ്പോൾ  വായിച്ച ആ സംഭവം  വർഷങ്ങൾക്ക്  ശേഷവും ഇന്ന്  എന്നെ     ചിരിപ്പിച്ചു.
ഓഫീസിലെ ഒരു ജീവനക്കാരന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ കൊല്ലം കടവൂർ എന്ന സ്ഥലത്ത് ഒരു കൃസ്തീയ ദേവാലയത്തിൽ  എത്തി ചേർന്നതായിരുന്നു ഞങ്ങൾ.  വിവാഹ ചടങ്ങുകൾക്ക്  ശേഷം വധുവിന്റെ വീട്ടിലെത്തി   ആഹാരം കഴിച്ചതിന്  ശേഷം  തിരികെ പോകാനായി    ഞങ്ങൾ തിരക്ക് കൂട്ടി   . വിവാഹത്തോടനുബന്ധിച്ചുള്ള   മറ്റ്  ചടങ്ങുകൾ  ബന്ധുക്കളും മറ്റും ചേർന്ന് ഒരു ഭാഗത്ത്  തകൃതിയായി   നടത്തുന്നു. ലത്തീൻ കത്തോലിക്കാ സഭാംഗങ്ങളായിരുന്നു  വധൂവരന്മാർ.  അവർ ഒരുമിച്ച് നിന്ന്  തലതൊട്ടപ്പന്മാരേയും കാർന്നോന്മാരെയും സ്വീകരിക്കുകയും  അവരുടെ ആശീർവാദം വാങ്ങുകയും ചെയ്യുന്ന  ചടങ്ങായിരുന്നു  അപ്പോൾ  നടന്നിരുന്നത്.  തിരികെ  പോകാനുള്ള ധൃതിയിൽ  കാർന്നോന്മാരുടെ ഒരു സംഘം തന്നെ  അവിടെ  നിന്ന്  തിക്കും  തിരക്കും  കൂട്ടിയപ്പോൾ അവരെല്ലാവരും  തിരക്ക്  ഒഴിവാക്കാൻ വരി വരിയായി  നിന്നു. അമ്മാച്ചന്മാരും തലതൊട്ടപ്പന്മാരും വധുവിനെ  ആശീർവദിക്കുമ്പോൾ   വധു  അവരെ    ചുംബിക്കുന്നുമുണ്ട്.
ഞങ്ങൾ  തിരികെ പോകാൻ  വാഹനത്തിൽ  കയറിയപ്പോൾ  നാരായണൻ കുട്ടിയെ കാണാനില്ല. ശ്ശെടാ! ഇയാളെവിടെ പോയി  എന്ന്  ഞങ്ങൾ  അമ്പരന്ന്  വാഹനത്തിൽ  നിന്നും  ഇറങ്ങി  വീണ്ടും കല്യാണ വീട്ടിൽ  എത്തി നാരായണൻ കുട്ടിയെ ആ തിരക്കിൽ  അന്വേഷിക്കാൻ   തുടങ്ങി.  അപ്പോൾ  ഞങ്ങളുടെ ആമീൻ  പരമേശ്വരൻ  നായർ  വിളിച്ച് കൂവി. "ദാണ്ടെ  നിൽക്കുന്നു അയാൾ! "  ഞങ്ങൾ നോക്കിയപ്പോൾ നാരായണൻ കുട്ടി തലതൊട്ടപ്പന്മാരുടെയും അമ്മാച്ചന്മാരുടെയും കൂട്ടത്തിൽ     വധുവിനെ  ആശീർവദിക്കാനും   ഉമ്മ  കിട്ടാനും  വരിയിൽ  നിൽക്കുകയാണ്.  പരമേശ്വരൻ നായർ ചെന്ന്  അയാളുടെ  കോളറിൽ  പിടിച്ച് വലിച്ച് "ഇവിടെ  വാടോ  മുതു കഴുതേ! "  എന്ന്  അമറി. സൈക്കിളിൽ നിന്ന് വീണിട്ട് എഴുന്നേറ്റ്  വരുമ്പോഴുള്ള  ഇളിഞ്ഞ ചിരിയുമായി  നാരായണൻ കുട്ടി  ഞങ്ങളോടൊപ്പം  വന്ന്  വണ്ടിയിൽ  കയറി. നാണമില്ലല്ലോടാ  മുതു  ഖണ്ഡേ!  നിനക്ക്,  നീ ഏത്  വകയിലാടാ  പെണ്ണീന്റെ അമ്മാച്ചനായത്" പരമേശ്വരൻ  നായർക്ക്  അരിശം  സഹിക്കാനാവാതെ  ചീറിയപ്പോൾ   നാരായണൻ കുട്ടി  കൂളായി  പ്രതികരിച്ചു " വരന്റെ  കൂട്ടക്കാർ കരുതും  ഞാൻ  വധുവിന്റെ  ഏതോ  അമ്മാച്ചനാണെന്ന്...വധുവിന്റെ  ആൾക്കാർ  കരുതും  ഞാൻ  വരന്റെ അമ്മാച്ചനാണെന്ന്.... ഏതിനത്തിലായാലും  എനിക്ക് പെണ്ണിന്റെ   ഉമ്മ  ഉറപ്പ്....  "