Sunday, August 20, 2017

തൊപ്പിയും തലപ്പാവും ഭീകര ലക്ഷണം

താടിയും തലപ്പാവും  കയ്യിൽ കങ്കണവും ധരിച്ച  സർദാർജിമാരെ കാണുമ്പോൾ  സമൂഹം ഒരു കാലഘട്ടത്തിൽ അമർഷം കാരണം നെറ്റിചുളിക്കുമായിരുന്നു.  ഭിന്ദ്രൻ വാലാ എന്ന സിക്ക് കലാപകാരിയും അനുയായികളും രാജ്യത്ത് സൃഷ്ടിച്ച കലാപവും  ഭീകര പ്രവർത്തികളുമായിരുന്നു  ഹേതു. സ്നേഹവും സൗഹൃദവും  തമാശകളും കൈമുതലായുള്ള  സിക്ക് ഭൂരിപക്ഷം അങ്ങിനെ മൊത്തത്തിൽ സമൂഹത്തിന്റെ ദൃഷ്ടിയിൽ കുഴപ്പക്കാരായി മാറി .
തല യിൽചൂടിയ കേശാലങ്കാരവും ശരീരത്തിലണിഞ്ഞ കല്ല്മാലകളും മംഗോളിയൻ മുഖാകൃതിയുമുള്ള വടക്ക് കിഴക്കൻ സംസ്ഥാനക്കാർക്ക് അതിനുമുമ്പ്  ഭീകര പട്ടം ലഭിച്ചത്, നാഗന്മാരിൽ ഒരു വിഭാഗത്തിന്റെ അക്രമങ്ങളും സ്ഫോടന ശ്രമങ്ങളാലുമായിരുന്നു, എന്നാൽ  നാഗന്മാരിൽ ഭൂരിഭാഗവും സമാധാനപ്രിയർ ത ന്നെആയിരുന്നു. മിസോറാം കലാപകാരികളാലുള്ള കുഴപ്പങ്ങളും തഥൈവ.

അൽഖായിദായും ഐഎസ്സും മുസ്ലിംങ്ങളുടെ മേൽ ഉണ്ടാക്കി തീർത്ത പഴിയും ഇപ്രകാരം തന്നെ.  ഈ കാലഘട്ടത്തിൽ തൊപ്പിയും താടിയും നീളൻ ഖമീസും ധരിച്ച ഒരു മുസ്ലിം,   ഇതര   സമൂഹത്തിന്റെ കാഴ്ച്ചപ്പാടിൽ ഭീകരൻ തന്നെയാണ് അയാൾ എത്ര ദയാലുവും സമാധാനപ്രകൃതക്കാരനും  ശാന്ത സ്വഭാവക്കാരനുമായാൽ തന്നെയും തീവണ്ടിയിലും  പൊതു ഇടങ്ങളിലും  ആ വേഷം അയാളെ  അന്യനും മാറ്റി നിർത്തേണ്ടവനുമാക്കി തീർക്കുന്നു. മത നിഷ്ഠയും സദുദ്ദേശവുമാണ്  നൂറ്റാണ്ടുകളായി  ഈ വേഷം ധരിക്കാൻ അയാളെ പ്രേരിപ്പിക്കുന്നതെന്നും  ഈ വേഷം പണ്ട് ദയയുടെയും സത്യസന്ധതയുടെയും ആദരവിന്റെയും പ്രതീകമായിരുന്നുവെന്നും ഇപ്പോൾ ആരും ചിന്തിക്കാറുമില്ല.
  മുതിർന്ന പത്രപ്രവർത്തകനായ    ടി.വി.ആർ. ഷേണായി  മുമ്പൊരിക്കൽ  മനോരമയിലോ മാത്രുഭൂമിയിലോ (കൃത്യമായി ഓർമ്മ വരുന്നില്ല)  വ്യാജ ഏറ്റുമുട്ടലിൽ ആൾക്കാർ കൊല്ലപ്പെട്ട ഒരു സംഭവത്തെ പ്രതിപാദിച്ച്  ഇപ്രകാരം എഴുതി പോലും
" കൊല്ലപ്പെട്ടവർ തീർച്ചയായും  ഭീകരന്മാരായിരുന്നില്ല എന്തെന്നാൽ അവർക്ക് താടിയും തൊപ്പിയും ഇല്ലായിരുന്നു"
ഒരു ന്യൂനാൽ ന്യൂനപക്ഷത്തിന്റെ പ്രവർത്തി ഒരു സമൂഹത്തെ മുഴുവൻ ഭീകര പട്ടികയിലാക്കി തീർക്കുന്നത് ഇപ്രകാരമാണ്. 

Thursday, August 17, 2017

സർക്കാർ വിലാസം മദ്യഷാപ്പ്

സർക്കാർ വക മദ്യശാല സ്ഥാപിക്കുന്നതിനെതിരെ സ്ഥലവാസികൾ ഇത്രയും പ്രക്ഷോഭണം കൂട്ടുന്നതെന്തിനെന്ന് എനിക്ക് പിടി കിട്ടിയിരുന്നില്ല. പക്ഷേ ഇന്ന് എന്താണ് കാര്യമെന്ന് പിടി കിട്ടി. ചിങ്ങ മാസത്തിലെ മഞ്ഞ വെയിൽ ദൂരെ കുന്നുകളിലും മരങ്ങളിലും തട്ടി പ്രകാശിച്ച് നിൽക്കുന്ന കാഴ്ച ഞങ്ങൾ താമസിക്കുന്ന വീടിനെ മുകൾ ഭാഗത്ത് കയറി നിന്നാൽ കാണാൻ കഴിയുമെന്നതിനാൽ ഇന്ന് ഞാൻ ശാന്തമായ അന്തരീക്ഷത്തിൽ ആ കാഴ്ച കണ്ട്കൊണ്ട് നിൽക്കുകയായിരുന്നു. താഴെ റെയിൽ പാതയാണ്. അതിനു മുകൾ ഭാഗത്ത് ഒരു വെട്ടു വഴിയും. കോടതി വെച്ച ദൂര പരിധിയിൽ നിന്നും രക്ഷപെടാൻ ബീവറേജ് ഒരു ഉൾനാടൻ നിരത്തിന്റെ അരികിൽ ഒരു വീട്ടിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. ആ നിരത്തിലെത്താൻ റെയിൽ പാതക്കരികിലുള്ള വെട്ട് വഴി എളുപ്പ മാർഗമാണ്. മദ്യശാല സ്ഥാപനത്തിന്ശേഷം എവിടെല്ലാമോ കിടന്ന കുടിയന്മാർ ഈ വെട്ട് വഴിയിലൂടെ ജാഥയായി പോകുന്നത് കാണാം. കൊല്ലത്ത് നിന്ന് പുനലൂരിലേക്ക് പോകുന്ന ട്രൈൻ കടന്ന് പോകുന്ന സമയം ഒരു കുടിയൻ പാളത്തിനരികിലൂടെ ആടിയാടി പോകുന്നത് ഞാൻ കണ്ടു. കഥാ നായകൻ ട്രൈൻ കടന്ന് വന്നപ്പോൾ അതിന് നേരെ പാളത്തിന് അരികിൽ നിന്ന് കൈ കാണീച്ചു. ബസ്സിന് കൈ കാണിക്കുന്നത് പോലെ. ട്രൈൻ കൂവിയാർത്ത് കടന്ന് പോയപ്പോൾ തത്ര ഭവാൻ കൈ കാണിച്ചിട്ടും ട്രൈൻ നിർത്താത്ത വൈരാഗ്യത്തിൽ അദ്ദേഹം അതിന് നേരെ നോക്കി എന്തെല്ലാമോ വിളിച്ച് കൂവുകയും സർവ ശക്തിയുമെടുത്ത് കാറി തുപ്പുകയും ചെയ്തു. അതും മതിയായില്ലെന്ന ചിന്തയാൽ ഉടുമുണ്ട് പൊക്കി പ്രദർശനം നടത്തുകയും ചെയ്തപ്പോൾ അടുത്ത വീടുകളിൽ താമസിക്കുന്ന സ്ത്രീകൾ കൂവിയാർത്ത് വീടിനുള്ളിൽ കടന്ന് കതകടച്ചു. ഇപ്പോൾ ഞാൻ മനസിലാക്കുന്നു, നാട്ടുകാർ ബീവറേജ് സ്ഥാപനത്തിനെതിരെ പ്രതിഷേധിക്കുന്നതെന്തിനെന്ന്....

Wednesday, August 9, 2017

ജസ്റ്റിസ് കർണനും ജയിൽ ജീവിതവും

ജസ്റ്റിസ് കർണന്റെ ജയിൽ ജീവിതത്തെപറ്റി മാധ്യമ പ്രവർത്തകർക്കോ ചാനൽകാർക്കോ ഒന്നും പറയാനില്ല. കർണന്റെ കൂടെ മറ്റ് തടവുകാരുണ്ടോ പ്രത്യേക പരിഗണന ലഭിക്കുന്നുണ്ടോ  ആഹാരം ഏത് തരത്തിൽ പെട്ടതാണ് ഇതൊന്നും ആ ന്യായാധിപൻ സിനിമാ നടനല്ലാത്തതിനാൽ വാർത്താ പ്രാധാന്യം ലഭിക്കാത്ത വസ്തുതകളായി തീർന്നു. അത് കൊണ്ട് തന്നെ ഇന്ത്യാ ചരിത്രത്തിൽ ഇതിനു മുമ്പ് കേട്ട് കേൾവി പോലുമില്ലാതെ ഒരു ഹൈക്കോടതി ജഡ്ജ്  ജയിൽ വാസം അനുഭവിക്കുന്നു. അദ്ദേഹത്തിന് പൊതുജനത്തോട് പറയാനുള്ളത് എന്തായാലും അത്  പ്രസിദ്ധീകരിക്കരുത് എന്ന് പരമോന്നതി കോടതി  ഒരു ഉത്തരവ് മുഖേനെ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിൽ  നിരോധിക്കുകയും ചെയ്തു. കുറ്റം ചാർത്തപ്പെടുന്നവനു കിട്ടുന്ന ആനുകൂല്യം നിഷേധിക്കപ്പെട്ട  കർണൻ തന്റെ സർവീസ് ജീവിതത്തിൽ നേരിട്ട ചില അനുഭവങ്ങൾ  ഉന്നത് കോടതിയെ അറിയിച്ചു, അതിനെ തുടർന്നുണ്ടായ പ്രതികരണങ്ങളെ  ഒട്ടും കൂസാതെ തന്റേതായ  മാർഗത്തിൽ തിരിച്ചടിച്ചു. ഇതാണ് കർണൻ ചെയ്ത കുറ്റം. കണൻ ചെയ്തത് ശരിയോ തെറ്റോ എന്നതല്ല ഇവിടെ നിരീക്ഷിക്കപ്പെടേണ്ടത്. തന്റെ മേൽ ചാർത്തപ്പെട്ട കുറ്റത്തിലെ പ്രതിയെന്ന നിലയിലുള്ള  അവകാശങ്ങൾ കർണന് ലഭിച്ചോ എന്നതാണ്. കീഴ്ക്കോടതിയിലെ ജീവനക്കാരനോ ന്യായാധിപനോ ബന്ധുക്കളോ കക്ഷിയായി വ്യവഹാരം ആ കോടതിയിൽ വന്നാൽ ഒന്നുകിൽ ആ വ്യവാഹാരം മറ്റ് കോടതിയിലേക്ക് മാറ്റും അല്ലെങ്കിൽ ജീവനക്കാരനെ മാറ്റും. ഇവിടെ കർണനെ ശിക്ഷിക്കാൻ ഉപോൽബലകമായ കേസ് കൈകാര്യം ചെയ്തത് അതേ ന്യായാധിപന്മാർ തന്നെ ആയിരുന്നു. പരമോന്നത കോടതിയിലെ  ഒരു വലിയ കൂട്ടം നിയമ വിശാരദന്മാർ സന്നിഹിതരായിരുന്ന കോടതി ഹാളിൽ ആ വിധി പുറത്ത് വന്നതോടെ തനിക്ക് പറയാനുള്ളത്  ആരോടും പറയാനാവാതെ  കർണൻ ജയിലിൽ ആയി.
നിയമ ദേവതക്ക് കണ്ണ് കാണില്ലല്ലോ...