Sunday, November 29, 2015

ഗോതമ്പ് ഉണ്ട

 തിരുവനന്തപുരത്ത് നിന്നും  കൊട്ടാരക്കരക്ക് തിരിച്ച് വരുന്നത്  സാധാരണ  പോത്തങ്കോടു വഴിയാണ് . പോത്തൻ കോട്  കവല കഴിഞ്ഞ് അൽപ്പം മുന്നോട്ട്  പോകുമ്പോൾ വലത് വശത്ത് ഒരു ചെറു ചായ കടയുണ്ട്. ആ വഴി വരുമ്പോൾ  ഞാൻ ആ ചായക്കടയിൽ നിന്നും രണ്ട് ഗോതമ്പ് ഗുണ്ട്  വാങ്ങി ആസ്വദിച്ച് കഴിക്കും     ഗോതമ്പ്  മാവും ശർക്കരയുമായി കുഴച്ച്  എണ്ണയിൽ പൊരിച്ചെടുക്കുന്ന പലഹാരമാണ് ഗുണ്ട്     ചിലയിടങ്ങളിൽ ഉണ്ട എന്നും പറയാറുണ്ട് .` തിരുവനന്തപുരത്തും പിന്നീട് വടക്കോട്ട്  വരുമ്പോഴും രുചികരമായ ആഹാരം ലഭിക്കുന്ന ധാരാളം ഭക്ഷണ ശാലകൾ ഉണ്ടായിട്ടും ഞാൻ  എന്തിന് ഈ ചെറു ചായക്കടയിൽ നിന്നും ഈ പഴയ മോഡൽ ഗോതമ്പ് ഗുണ്ട്  വാങ്ങി  കഴിക്കുന്നു എന്ന്  എന്റെ കൂടെ ഉള്ളവർ അൽഭുതപ്പെട്ടേക്കാം.  അവർക്കറിയില്ലല്ലോ എന്റെ  ബാല്യകാലത്ത് ഉച്ചസമയം  എന്റെ ആഹാരം  ഒരു അണാ  അന്ന് വിലയുള്ള  ഈ ഗുണ്ടുകളായിരുന്നു എന്ന്.     രാവിലെ        സ്കൂളിൽ പോകുമ്പോൾ വാപ്പാ ഒരു അണാ തരും ഉച്ചഭക്ഷണത്തിന് .  അന്ന് ആലപ്പുഴ സെക്കര്യാ ബസാറിന് വടക്ക് വശം കലിംഗിനടുത്ത്  ഒരു മുസ്ലിം,ചായക്കട നടത്തിയിരുന്നു. പോറ്റിയുടെ ചായക്കട എന്നറിയപ്പെട്ടിരുന്ന ആ കടയിൽ നിന്ന്  ആയിരുന്നു അന്ന് ഞാൻ ഗുണ്ട് വാങ്ങിയിരുന്നത്.    കേരളത്തിന്റെ ദാരിദ്ര്യ കാലമായ 1960 കളിൽ വിശപ്പിന്റെ ഉൽസവകാലത്ത് ആ ഗോതമ്പ് ഉണ്ട എനിക്കെത്ര രുചികരമായിരുന്നെന്നോ?! രണ്ട് ഗുണ്ടും തിന്ന്  ഒരു ഗ്ലാസ് പച്ചവെള്ളവും പുറകേ കുടിക്കുമ്പോൾ എനിക്കുണ്ടാകുന്ന അനുഭൂതി  പറഞ്ഞറിയിക്കാനാകില്ല. ആ ചായക്കട ഇന്നില്ല, മുസ്ലിം പോറ്റിയും  എങ്ങോ പോയി മറഞ്ഞു.പക്ഷേ  അന്നത്തെ ആ അനുഭൂതിയുടെ ഓർമ്മ   എന്റെ ഉള്ളിൽ ഇന്നുമുണ്ട്. അന്നത്തെ ആ നിർവൃതി തിരികെ പിടിക്കാനാണ് ഇന്നത്തെ ഈ  ഉണ്ട  വാങ്ങലെന്ന്   ഞാനെങ്ങിനെ മറ്റുള്ളവരോട് പറയും.

Monday, November 9, 2015

പീഡനം തുടരുന്നു

നിയമസഭയിലെ ഒരു ജനപ്രതിനിധി  തന്റെ മകളുടെ പ്രായമുള്ള പെൺകുട്ടിയുമായി  ഉരുട്ടി പിടിക്കുന്നതും പെൺകുട്ടി സൂത്രത്തിൽ അത് ഒളി ക്യാമറായിൽ പകർത്തി  ചാനലിന് കൊടുത്തതും മാത്രുഭൂമി ചാനൽ ആദ്യവും മീഡിയാ വൺ ഒഴികെ ബാക്കി ചാനലുകൾ പിന്നീടും  ഈ വീഡിയോ ആടി തിമർത്തതും പഴയ കഥ.അന്ന് ഞാൻ ഈ പംക്തിയിൽ ഒരു  കുറിപ്പിട്ടിരുന്നു, ആ ചാനൽ പരിപാടി കാണുന്ന എം.എൽ.എ.യുടെ  ഭാര്യ, കുടുംബാംഗങ്ങൾ   കോളേജിൽ പഠിക്കുന്ന കുട്ടികൾ ഇവരുടെ അവസ്ഥ. അവർ ചെയ്യാത്ത    തെറ്റിന് ജനങ്ങളുടെ മുമ്പിൽ  നാണംകെട്ട് തലകുനിച്ച് നിൽക്കുന്ന അവസ്ഥ.  ദൃശ്യ മാധ്യമങ്ങൾ വന്നതിന് ശേഷം വീട്ടകത്തിൽ പലപ്പോഴും പല വാർത്തകൾ വരുമ്പോഴും പ്രോഗ്രാം മാറ്റേണ്ട സ്തിതി വിശേഷം വന്ന് ഭവിച്ചു.  ഇന്ന് രാവിലെ കൈരളി ചാനലിൽ വാർത്തകൾ കണ്ട് കൊണ്ടിരുന്നപ്പോൾ  അടുത്തിരുന്ന കുട്ടികളുടെ  മുഖത്തേക്ക് നോക്കാതെ തല തിരിക്കേണ്ടി വന്നു.  ചാനൽ  പിന്നെയും പിന്നെയും ലീഗ് ഭ്രാന്തന്മാർ പെണ്ണ്് വേഷം    കെട്ടിയവന്റെ മാറിൽ ഞെക്കുന്നതും  ചന്തിയിൽ അടിക്കുന്നതും  വസ്ത്രം പൊക്കി നോക്കുന്നതും  റിലേ ചെയ്തു കൊണ്ടിരുന്നു, അര മണിക്കൂറോളം .നേരം  വനിതാ നേതാക്കളെ വിളിച്ച് പ്രതികരണം ആവശ്യ്പ്പെടുമ്പോഴും ആ വീഡിയോ തന്നെ  കാണീച്ച് കൊണ്ടിരുന്നു. ഒരു തവണ കാണിച്ച്   ശേഷം  പ്രതികരണം പ്രക്ഷേപണം ചെയ്യാം. പക്ഷേ  അതല്ലല്ലോ  കിട്ടിയ ചാൻസ് കളയരുതല്ലോ. തുരുതുരാ  വീഡിയോ ദൃശ്യം   തന്നെ  വന്നുകൊണ്ടിരുന്നു. സ്വാഭാവികമായി  ഇവിടെ  ഒരു ചോദ്യം ഉയർന്ന് വരുന്നത്  ഞാൻ  കാണുന്നു"  ആ തെമ്മാടികൾക്ക്   ഈ പോക്രിത്തരം  കാണിക്കാമോ? ഞങ്ങൾ അത്  വിളിച്ച് പറഞ്ഞതാണോ തെറ്റെന്ന്"  ചാനലിൽ അഭിപ്രായം പറഞ്ഞ  ഷാഹിദാ കമാലിനെയും മത നേതൃത്വത്തെ  പതിവ് പോലെ പ്രതിയാക്കുന്ന ഷഹിനായേയും നമുക്ക് മാറ്റി നിർത്തി  ശ്രീമതി റ്റി. എൻ. സീമ  പറഞ്ഞ ഒരു വാചകം മാത്രം അതിന്    മറു പടിയായുണ്ട്. ആരുടെ കോലമാണോ കെട്ടി ആടിയത്  ആ സ്ത്രീയുടെ പേര് ഇങ്ങിനെ ആവർത്തിച്ച് പറയാതിരിക്കൂ എന്ന് . (നന്ദി ശ്രീമതി  സീമാ, സഖാവ്  ആ സ്ത്രീയുടെ വീട്ടിലെ പ്രയാസം മനസിലാക്കിയിരിക്കുന്നു) ഈ വീഡിയോ ഇങ്ങിനെ പ്രക്ഷേപണം ചെയ്യുമ്പോൾ  അവരുടെ അയൽക്കാർ, ബന്ധുക്കൾ എന്നിവർ അവരെയും കുട്ടികളെയും വിളിച്ച് അറിയിക്കും, ദാ! നിങ്ങളുടെ വേഷം കെട്ടി ഇങ്ങിനെ എല്ലാം ചെയ്ത് കാണിക്കുന്നു  എന്ന്", വീഡിയോയിൽ  സഭ്യേതരമായ ഭാഗങ്ങൾ ഷേഡ്  ചെയ്ത്   കാണിക്കാമായിരുന്നു( വൈകുന്നേരം മറ്റൊരു ചാനൽ അപ്രകാരം ചെയ്ത് പ്രക്ഷേപണം നടത്തിയിരുന്നു)  ആ പാവം സ്ത്രീയുടെ മാനസികാവസ്ഥ എന്തായിരിക്കുമെന്ന് ഊഹിക്കാൻ കഴിയും. ഇന്നലെ മുഖ പുസ്തകത്തിൽ ഈ വീഡിയൊ  പ്രചരിച്ചിരുന്നുവെങ്കിലും മുഖ പുസ്തകവും  ബ്ലോഗുമല്ലല്ലോ  വീട്ടിലെ കുഞ്ഞുങ്ങളും മുതിർന്നവരും ഒരുമിച്ചിരുന്ന് കാണുന്ന ചാനൽ.
ലീഗുകാർ കാണിച്ചത് തെമ്മാടിതരവും അവർ വിശ്വസിക്കുന്ന മത വിധി പ്രകാരം കല്ലെറിഞ്ഞ് കൊല്ലകയോ തല വെട്ടുകയോ ചാട്ടവാറിന് അടിക്കുകയോ      ചെയ്യേണ്ടതുമായ കുറ്റം തന്നെ ആണ് അത്.  ഇവിടെ  ഇന്ത്യൻ നിയമ പ്രകാരം അവർ വിചാരണ ചെയ്യപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്യേണ്ട ഹീന കൃത്യം.  പക്ഷേ ചെയ്യാത്ത തെറ്റിന് ആ പാവം സ്ത്രീ പിന്നെയും പിന്നെയും ചാനലുകാരാൽ പീഡിപ്പിക്കപ്പെടുന്നതിന്  ആരാണ് ശിക്ഷ നൽകുക.
 ആദ്യം   കശ്മലന്മാരാൽ  സ്ത്രീ   ശാരീരികമായി പീഡിപ്പിക്കപ്പെടുന്നു, പിന്നീട്  മാധ്യമങ്ങളും  ചാനലുകളും അവളെ മാനസികമായി  പീഡിപ്പിക്കുന്നു, അത് കഴിഞ്ഞ്  നിയമപരിപാലകന്മാരാലും. അവർക്ക് മൊഴി വ്യക്തമായി  തന്നെ പറഞ്ഞ് കൊടുക്കണം, അതും അവയവത്തിന്റെ പച്ച പേരു തന്നെ  പറഞ്ഞ് കൊടുത്താലേ ചില ഏമാന്മാർക്ക് തൃപ്തി ആകൂ.     . എഴുതി എടുക്കുമ്പോൾ ഒരു ഇളിഞ്ഞ ചിരി ഹേഡങ്ങത്തയുടെ മനസിലും ചുണ്ടിലും വിരിയുമ്പോൾ പാവം പെണ്ണ് അവിടെയും ക്രൂശിക്കപ്പെടുക തന്നെയാണ്. അത് കഴിഞ്ഞ് നിയമം തലനാരിഴ കീറുന്നിടത്ത്  കൂട്ടിൽ കയറ്റി നിർത്തി  നടന്ന സംഭവത്തിന്റെ നാനാർത്ഥങ്ങൾ ചോദിച്ച് വശം കെടുത്തുന്നു പ്രതിഭാഗം അഭിഭാഷകൻ.  തീരുന്നില്ല പെണ്ണിന് നേരെയുള്ള പീഡനം, ജീവിതം മുഴുവൻ അവളെ കാണുമ്പോൾ  സമൂഹത്തിന്റെ മുക്കലും മൂളലും  ചുമക്കലും  തുടർന്ന് കൊണ്ടേ ഇരിക്കും.

Sunday, November 8, 2015

ഒറ്റക്ക് പാടുന്ന പൂങ്കുയിലേ...


 എന്തിനാവോ സിനാൻ  ആഹ്ലാദത്തോടെ  ചിരിക്കുന്നത്?! റഫിയുടെ  "ദുനിയാകേ രഖ് വാല" "ബഹാരോം ഫൂലു ബർസാവോ മെരെ മെഹബൂബ് ആയാഹേ"  "പർദേശിയോംസേനാ അഖിയാമിലാനാ " തുടങ്ങിയ പഴയ പാട്ടുകൾ കേട്ടതിനാലാണോ ?  നാല് വയസ്സ്കാരനായ അവന്  അടിച്ച്  പൊളി   പാട്ടുകളേക്കാളും  ഇഷ്ടവും താല്പര്യവും എന്റെ  തലമുറയുടെ ബാല്യത്തിൽ കേട്ട  ഈ പാട്ടുകളാണല്ലോ! അതോ  വൈക്കം വിജയലക്ഷ്മി വീണയുടെ പശ്ചാത്തലത്തിൽ പാടിയ പുതിയ ഗാനം  "ഒറ്റക്ക് പാടുന്ന   പൂങ്കുയിലേ ....എന്തിത്ര സങ്കടം ചൊല്ലാമോ" എന്ന  പഴയ ട്യൂണിലുള്ള ഈരടി    കേട്ടിട്ടാണോ?  അതും അവന് ഇഷ്ട്ടപ്പെട്ട പാട്ടാണ് .  അവന്റെ ഉള്ളിൽ നടക്കുന്നതെന്തെന്ന് ഞങ്ങളിലേക്ക് വിനിമയം ചെയ്യാൻ അവനാവുന്നില്ലല്ലോ.  ഇനിയും വർത്തമാനം പറയാൻ ആരംഭിച്ചിട്ടിലാത്ത  മറ്റൊരാൾ പിടിക്കാതെ    നടക്കാൻ  കഴിയാത്ത   അവൻ കരയുമ്പോൾ , ആഹാരം കഴിക്കാൻ വിസമ്മതിക്കുമ്പോൾ , അവൻ കുളിക്കുവാൻ  മടി കാണിക്കുമ്പോൾ  ഈ പാട്ടുകൾ കേൾപിച്ചാൽ  അവൻ വഴങ്ങി തരും കരച്ചിൽ അവസാനിപ്പിക്കും. "ഒറ്റക്ക് പാടുന്ന..." ഗാനം കേൾക്കുമ്പോൾ  അവൻ വിദൂരതയിലേക്ക് നോക്കി  നിശ്ശബ്ദനായി ഇരിക്കും. അവന്റെ പ്രായത്തിലുള്ള കുട്ടികൾ അടിച്ച് പൊളി പാട്ടുകൾ ഇഷ്ടപ്പെടുമ്പോൾ അവൻ മാത്രം എന്ത്കൊണ്ട് ഈ പഴയ ഗാനങ്ങൾ  ഇഷ്ടപ്പെടുന്നു?! അതിശയകരമായ  ഈ സത്യത്തിന്റെ പൊരുൾ  ഞങ്ങൾക്കറിയില്ലല്ലോ!  ജനിച്ച മുതൽ വേദന തിന്നുന്ന അവന് മുകളിലിലിരിക്കുന്നവൻ  കൊടുത്ത  കാരുണ്യമായിരിക്കാം   അത്.
കയ്പേറിയ  മരുന്നുകളുടെയും ഫിസിയോ തെറാപ്പിയുടെ  വേദനയുടെയും കരിമുകിലും ഇടിമിന്നലും നിറഞ്ഞ  അന്തരീക്ഷം    കഴിഞ്ഞ് പോകും. പിന്നീട്  മിന്നി തിളങ്ങുന്ന വൈര മുത്തുകളുടെ നടുവിൽ ചന്ദന ചാറ് നിറച്ച വെണ്ണിലാ കിണ്ണം  പേറിയ  മനോഹരമായ  നീലാകാശ രാത്രി   വരും. അത് കഴിഞ്ഞ്    മന്ദമാരുതനിൽ തലയാട്ടി നിൽക്കുന്ന വൃക്ഷങ്ങളിലെ പക്ഷികളുടെ  ഗാന ശകലങ്ങളുടെ അകമ്പടിയോടെ  ചെന്തുടിപ്പ് നിറഞ്ഞ പുലരി  അവനെ തേടി വരും.  ആ  പ്രതീക്ഷയിലാണ് ഞങ്ങൾ  കഴിയുന്നത്.
 പ്രതീക്ഷ അതൊന്നു മാത്രമാണല്ലോ  മനുഷ്യ സമൂഹത്തെ ആദി കാലം  മുതൽ നിലനിത്തിയത്.