Thursday, August 25, 2016

മാംസം തിന്ന് രുചിപിടിച്ച നായ്ക്കൾ.

പുന്നപ്ര വയലാർ  ചരിത്രത്തെ സംബന്ധിച്ച് എഴുതപ്പെട്ട  ശ്രീ.എം.എം.വർഗീസിന്റെ " പുന്നപ്ര-വയലാർ സമരം  അറിയപ്പെടാത്ത ഏടുകൾ" എന്ന പുസ്തകത്തിലെ അവസാന  പേജുകളിലൊന്നിൽ  ഇങ്ങിനെ രേഖപ്പെടുത്തിയിരിക്കുന്നു
"കുളങ്ങൾ ശവങ്ങളെക്കൊണ്ട് കുത്തി നിറക്കുകയാണുണ്ടായതെന്ന് പട്ടാളത്തോടൊപ്പം  ഉണ്ടായിരുന്ന കുമാരൻ പറയുന്നു......എന്നിട്ടും കൊള്ളാതെ മൃതദേഹങ്ങൾ കുളങ്ങൾക്ക് മുകളിൽ കൂമ്പാരമായി. പിന്നീട് കബന്ധ കൂമ്പാരം മണ്ണിട്ട് മൂടി. അങ്ങിനെ ഒരു ചെറിയ കുന്ന് വയലാറിൽ രൂപം കൊണ്ടു. ജനങ്ങൾ  ആ കുന്നിന് വെടിക്കുന്ന് എന്ന് പേരിടുകയും ചെയ്തു...........സ്ഥലം വിട്ട് പോയിരുന്ന സ്ത്രീകളും കുട്ടികളും തിരിച്ച് വന്നത്  പിന്നെയും ഒരാഴ്ചകൂടി കഴിഞ്ഞാണ്. അപ്പോൾ അവർ കണ്ടത് എന്തെന്നോ? ആ ഗ്രാമത്തിലെ നായ്ക്കൾ  എല്ലാം നരഭോജികളായി മാറിയിരിക്കുന്നു.ശൂനകന്മാർ മനുഷ്യമാസം തിന്ന്  രുചി പറ്റിയിരിക്കുന്നു.വെടിക്കുന്നിലെ മണൽക്കൂനക്ക് മുകളിൽ വെളിയിലേക്കുന്തി നിൽക്കുന്ന മൃത മനുഷ്യരുടെ കൈകാൽ, ചെവി,  തുടങ്ങിയ അവയവങ്ങളൊക്കെ  നായ്ക്കൾ കടിച്ച് കീറി തിന്നുന്നു. കുരുതിക്കളത്തിൽ കട്ടപിടിച്ച് കിടന്നിരുന്ന രക്തമാകെ ശൂനക പട  നക്കി തുടച്ചു.വെടിയുണ്ടയേറ്റ് ചിന്നി ചിതറിയ മാംസക്കഷണങ്ങളെല്ലാം അവറ്റകൾ തിന്ന് തീർത്തു. നാട്ടിൽ തിരിച്ച് വന്ന സ്വന്തം യജമാനന്മാരെ  നോക്കി അവർ അമറിക്കുരച്ചു. അവരിൽ പലരെയും നായ്ക്കൾ ചാടിക്കടിക്കാൻ തുടങ്ങി. അവറ്റക്കിനിയും വേണം മാംസം . അപകടം മണത്തറിഞ്ഞ ഗ്രാമ ജനത ആ പ്രദേശത്തുള്ള സകല പട്ടികളെയും തല്ലിക്കൊല്ലുകയാണുണ്ടായത്.....'
ഇപ്പോൾ ഈ ചരിത്രം ഇവിടെ കുറിക്കാൻ കാരണമായത്   മാംസം തിന്ന് തഴക്കമായ നായ്ക്കളുടെ അനിയന്ത്രിതമായ ഉപദ്രവത്തെ പറ്റി ചൂണ്ടിക്കാണിക്കാൻ വേണ്ടിയാണ്.  ഇന്നലെയും ഞങ്ങളുടെ നാട്ടിൽ ഒരു കൊച്ച് പയ്യനെ തെരുവ് പട്ടി ആക്രമിച്ച് കീഴ്ചുണ്ട് കടിച്ചെടുത്തു. രക്ഷപെടുത്താനെത്തിയ അവന്റെ അമ്മക്കും കിട്ടി കടി.
എന്ത് കൊണ്ടാണ് നായ്ക്കൾ ഇത്രത്തോളം ഹിംസാത്മകമായി പെരുമാറുന്നത് ? ഇന്ന് കേരള സമൂഹം ഏറ്റവും ഇഷ്ടപ്പെടുന്ന മാംസം  കോഴി മാംസമാണ് . ദിനം പ്രതി പതിനായിരങ്ങളാണ്  കോഴികൾ കശാപ്പ് ചെയ്യപ്പെടുന്നത്. കശാപ്പവശിഷ്ടങ്ങൾ  യാതൊരു മടിയും കൂടാതെ  തെരുവോരങ്ങളിൽ വലിച്ചെറിയപ്പെടുന്നു. മാംസക്കറി അവശിഷ്ടങ്ങളും ഹോട്ടലുകളിൽ നിന്നും  പുറന്തള്ളപ്പെടുന്നു. ഇവ ഭക്ഷിച്ച് രുചി പറ്റിയ പട്ടികൾ തെരുവിൽ കൂത്താടുകയാണ്.  അവർക്ക് മറ്റ് ആഹാരം രുചിക്കുന്നില്ല.  മാംസാഹാരത്തിന്റെ അഭാവം അവരെ  വിറളി പിടിപ്പിക്കുന്നു, ആക്രമണോൽസുകരാക്കുന്നു. അടുത്ത ദിവസങ്ങളിൽ കേരളത്തിൽ അങ്ങോളമിങ്ങോളം  നായ്ക്കൾ ആക്രമണകാരികളായി തീർന്നതിൽ കോഴി അവശിഷ്ടങ്ങൾ മുഖ്യ കാരണം തന്നെയാണ്. ഇനി പണ്ട് വയലാറിൽ ചെയ്തത് പോലെ ഇവറ്റകളെ തല്ലിക്കൊല്ലുകയല്ലാതെ മറ്റ് യാതൊരു വഴിയും  ഫലപ്രദമല്ല. അതിനോടൊപ്പം  മാംസാവശിഷ്ടം  വഴിയിൽ നിക്ഷേപിക്കുന്നവർക്കെതിരെ കർശനമായ നടപടികളും കൈക്കൊള്ളേണ്ടിയിരിക്കുന്നു.

Wednesday, August 24, 2016

പട്ടിയോ മനുഷ്യനോ വലുത്?


പക്ഷി പനി ഭയത്താൽ    ലക്ഷക്കണക്കിന്  താറാവ് കുഞ്ഞുങ്ങളെ  തീയിലിട്ട്  അതിദാരുണമായി കത്തിച്ച് കൊന്നപ്പോൾ  ഈ  നായ് സ്നേഹികൾ എവിടെയായിരുന്നു?! നായ്ക്കളുടെ  ജീവന് മാത്രമേ വിലയുള്ളുവോ? പക്ഷി പനി ബാധിച്ച് മരിച്ച് പോകും എന്ന് ഭയപ്പെട്ടപ്പോൾ ജന്തു സ്നേഹമെല്ലാം പമ്പകടന്നു. അത്രയും കുരുന്ന് ജീവികളെ പെട്രോൾ  ഒഴിച്ച് എരിച്ച് കൊല്ലുന്നതിന് ഒരു നിയമവും തടസം നിന്നില്ല. അങ്ങ് വടക്ക്  എല്ലാ സുരക്ഷയിലും കഴിയുന്ന വനിതാ മന്ത്രിക്ക്  അറിയില്ലല്ലോ  ഒരു സുരക്ഷയുമില്ലാതെ നിരത്തിലൂടെ നടന്ന് പോകുന്ന പാവം കുഞ്ഞുങ്ങളുടെ  പട്ടി പേടി. മനുഷ്യ ജീവനെയാണ് ഏറ്റവും മുൻ ഗണന കൊടുത്ത് രക്ഷിക്കേണ്ടത്. അല്ലാതെ പട്ടിയെയല്ല. ഇത് ലളിതമായ ഒരു നീതി നടപ്പിൽ വരുത്തൽ മാത്രമാണ്.
 പട്ടിയെ സന്താന നിയന്ത്രണം നടത്തി ഒരു ചെറിയ ബക്കറ്റ് കഴുത്തിൽ കെട്ടി വിട്ടാൽ  തീരുന്നതല്ല ഈ പ്രശ്നം. ഇനി അടുത്തതായി പട്ടി പനി  എന്ന പേരിൽ ഒരു പകർച്ച വ്യാധി നാട്ടിൽ ഉണ്ടായാൽ  ഈ പ്രശ്നം പെട്ടെന്ന് പരിഹരിക്കപ്പെട്ടേക്കാം.അന്ന് ഈ മൃഗ സ്നേഹികൾ പട്ടികളെ വെടി വെച്ച് കൊല്ലുന്നതിന് ഒരു തടസ്സവും പറയില്ല. തെരുവിൽ അലയുന്ന നായ്ക്കളെ നിർമ്മാർജനം ചെയ്യലല്ലാതെ  മറ്റൊരു മാർഗവും ഫലപ്രദമല്ല.    പട്ടിയുടെ ചുന്നാമുക്കി ചെത്തിയിട്ട്  ഒരു കാര്യവുമില്ല.  ഒളിച്ച് രക്ഷപെടുന്ന ഒരു ആൺ പെട്ടി മതി നാട്ടിലുള്ള എല്ലാ പെൺ പട്ടികളെയും ഗർഭിണികൾ ആക്കാൻ.

Sunday, August 21, 2016

പഴം ചെരിപ്പും എട്ട്കാലി മമ്മൂഞ്ഞും

ഒരു പഴങ്കഥ പറഞ്ഞാലേ  ചിത്രത്തിൽ കാണുന്ന  നടപ്പാതയിൽ അനുഭവപ്പെട്ട   തമാശ മനസിലാകൂ.
നിരത്ത് വക്കിലിരുന്നു പഴക്കച്ചവടക്കാരൻ  ഉച്ചത്തിൽ വിളിച്ചു" പഴം...... പഴം ..  പഴം.." തൊട്ടടുത്ത് നിന്ന് ചെരിപ്പ് കച്ചവടക്കാരൻ  വിളിച്ച് കൂവി " ചെരിപ്പ്...ചെരിപ്പ്...ചെരിപ്പ്.." കച്ചവടത്തിന്റെ ആവേശത്തിൽ രണ്ട് പേരും ഒരേ സമയം വിളിച്ച് കൂവിയപ്പോൾ വിളി " പഴം ചെരിപ്പ്...പഴം ചെരിപ്പ് " എന്നായി. സഹികെട്ട ചെരിപ്പ് കചവടക്കാരൻ പഴക്കച്ചവടക്കാരനോട് അലറി " പണ്ടാരടങ്ങാൻ  ഒന്നുകിൽ നീ വിളി...അത് കഴിഞ്ഞ് ഞാൻ വിളിക്കാം, അല്ലെങ്കിൽ ഞാൻ വിളിച്ച് കഴിഞ്ഞ് നിന്നെ കഴുവേറ്റി വിളി പഴം പഴം എന്ന്.. അല്ലെങ്കിൽ എന്റെ പുതിയ ചെരിപ്പ് പഴം ചെരിപ്പാണെന്ന് നാട്ടാര് കരുതുമെടാ കള്ളപ്പന്നീ..."
 ഇനി എന്റെ അനുഭവം.    തിരക്ക് പിടിച്ച നഗരത്തിന്റെ  നിരത്ത് കുറുക്കെ കടക്കാൻ പലവുരു മുതിർന്നിട്ടും വാഹന തിരക്ക് കാരണം  സമയമെടുത്തു, നടപ്പാതയിലേക്ക് കടക്കാൻ.   പാതയുടെ മദ്ധ്യത്തിൽ എത്തിയപ്പോൾ എതിർ ഭാഗത്ത് നിന്നും വന്ന എന്റെ ഒരു പരിചയക്കാരൻ എന്റെ പുറകേ വരുന്ന ആരെയോ നോക്കി എന്റെ ചെവിയിൽ പറഞ്ഞു  " ഇനിയെങ്കിലുമൊന്ന് നിർത്തിക്കൂടേ?" എന്നിട്ടയാൾ കടന്ന് പോയി.
ഞാൻ ഞെട്ടി തിരിഞ്ഞ്  നോക്കിയപ്പോൾ എന്റെ തൊട്ട് പുറകിൽ  ഒരു പൂർണഗർഭിണി ഇന്നാ പിടിച്ചോ  ഇന്നാ പിടിച്ചോ എന്ന മട്ടിൽ എന്നെ മുട്ടി മുട്ടി കൂടെ വരുന്നു. നിരത്ത് കുറുക്കെ കടക്കാൻ ആ പാവം എന്നോടൊപ്പം ധൃതി പിടിച്ച് വരുന്നത് കണ്ടിട്ടാണ്  പരിചയക്കാരൻ ആ സാധനം എന്റേതാണെന്ന കാഴ്ചപ്പാടിൽ എന്നെ കുത്തിയേച്ച് പോയത്. ഞാൻ വിശ്വാമിത്രൻ മോഡലിൽ ഒഴിഞ്ഞ് നിന്ന്  ആ ഭാരവും വണ്ടിയും കടന്ന് പോകാൻ  വഴി ഉണ്ടാക്കി. ചെരിപ്പ് കടന്ന് പോകട്ടെ, പഴം പതുക്കെ പോകാം. ഞാനെന്തിന്  പഴം ചെരിപ്പുണ്ടാക്കുന്നത്.  അപ്പോഴേക്കും ഇരു വശത്ത് നിന്നും പീ...പീ...പീ... എന്ന് ഹോറൺ വിളി ഉയരുന്നു.  പിന്നേ....പോടേ!. നിന്റെ ഒരു പീ...പീ..പീ.. സാധനം അങ്ങേ പുറം എത്തി ചേരട്ടെ ... എന്നിട്ടേ ഞാൻ പോകുന്നുള്ളൂ... നാട്ടിലെ  എല്ലാ ഗർഭത്തിനും ഉത്തരവാദിത്വം  ഏൾക്കാൻ  ഞാൻ എട്ട്കാലി മമ്മൂഞ്ഞോ?! പോയിനെടേ പി...പി...പി...."

Friday, August 12, 2016

വിര ഗുളികയും അദ്ധ്യാപകരും.

 ഒരു പഴയ  കഥ പറഞ്ഞാലേ കാര്യങ്ങൾ ശരിക്കും മനസിലാകൂ. രാജാവ് ഉറങ്ങാൻ കിടക്കുമ്പോൾ  ഒരു തീരുമാനമെടുത്തു. അതിരാവിലെ ഉറക്കമുണർന്ന് ആദ്യം കാണുന്നവനെ രാജാവാക്കുമെന്ന്. ആദ്യം കണ്ടത് അലക്ക്കാരനെയാണ്. മൂപ്പര് തുണിയും കെട്ടുമായി തെരുവിലൂടെ വരുമ്പോഴാണ് കൊട്ടാര ജനലിലൂടെ  അരശൻ ആളെ കണ്ടത്. രാജാവ് വാക്ക് പാലിച്ചു. നീ ഇന്ന് മുതൽ  ഈ നാട്ടിലെ ജഡ്ജ്  രാജാവ് ഉത്തരവ് ഒപ്പിട്ടു ഏൽപ്പിച്ചു. അലക്ക്കാരൻ പറഞ്ഞു "പൊന്നുടയതേ! എനിക്ക് ആകെ അറിയാവുന്ന പണി  അലക്കാണ് ജഡ്ജിയുടെ പണിയൊന്നും എനിക്കറിയില്ല." നിനക്കറിയാവുന്നത് പോലെ ചെയ്താൽ മതിയെന്ന് നാട് വാഴുന്നോർ കൽപ്പിച്ചു. ആദ്യം വന്ന കേസ് പ്രമാദമായ കൊലക്കേസാണ്. പ്രതിയെ ഹാജരാക്കി സംഭവം നേരിൽ കണ്ട സാക്ഷി  കൃത്യം വിവരിച്ചു. സാക്ഷി മൊഴി കേട്ട ജഡ്ജി വിധിച്ചു" സാക്ഷിയെ തൂക്കി കൊല്ലുക."
 വാദി വക്കീൽ ചാടി എഴുന്നേറ്റ് പറഞ്ഞു " യുവർ ഓണർ, അത് സാക്ഷിയാണ് " ജഡ്ജി ഉടനെ വിധിച്ചു " വക്കീലിനെയും തൂക്കി കൊല്ലുക" കാര്യം നിരീക്ഷിച്ചിരുന്ന  രാജാവ് അതിശയം കൂറി. "എന്താടോ ഇത് ?" അലക്ക്കാരന്റെ മറുപടി "എന്റെ പൊന്ന് തമ്പുരാനേ! ഞാൻ ആദ്യമേ പറഞ്ഞില്ലേ  എന്റെ പണി ഇതല്ല എന്റെ പണി വേറെ ആണെന്ന് "
ഈ കഥ ഇപ്പോൾ പറയാൻ കാരണം ഇന്നത്തെ ഒരു പത്ര വാർത്തയാണ്. അതിപ്രകാരമാണ്
  സ്കൂളിൽ കുഴഞ്ഞ് വീണ വിദ്യാർത്ഥി  മരിച്ചു. ഡെങ്കി പനിയെന്ന് ആരോഗ്യ വകുപ്പും  കുട്ടിക്ക് ഒരു രോഗവുമില്ലായിരുന്നെന്നും  വിര ഗുളിക കഴിച്ചതിനാലാണെന്ന്  ബന്ധുക്കളും പറയുന്നു.  കല്ലറ  ഭരതന്നൂർ ഹൈ സ്കൂളിലെ  ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ  14വയസ്സുകാരൻ  മനു റോബർട്സണാണ്  ഇപ്രകാരം മരിച്ചത്. ഉച്ചക്ക് ഗുളിക കഴിച്ചതിന് ശേഷമാണ്  മനുവിന് ശരീര ക്ഷീണം അനുഭവപ്പെട്ടത്. അതിനാൽ വൈകുന്നേരമുള്ള പരേഡിൽ പങ്കെടുക്കാതെ വീട്ടിലേക്ക് പോവുകയും  തുടർന്ന് ഛർദ്ദിച്ചതിനാൽ സ്വകാര്യ ആശുപത്രിയിലും സർക്കാരാശുപത്രിയിലും മറ്റും പ്രവേശിപ്പിച്ചെങ്കിലും വ്യാഴാഴ്ച  മരിച്ചു. ഏതെങ്കിലും  രോഗമുള്ളവർക്ക് ഗുളിക കൊടുക്കരുതെന്ന് കർശനമായി നിർദ്ദേശം കൊടുത്തിരുന്നുവെങ്കിലും സ്കൂളിൽ ഗുളിക വിതരണം ചെയ്തവർ ആ നിർദ്ദേശം പാലിച്ചിരുന്നുവോ  എന്ന് സംശയമുണ്ടത്രേ!
 അവിടെയാണ് പോയിന്റ്. ഗുളിക കൊടുപ്പും കുത്തി വെപ്പും ചെയ്യേണ്ടവർ ചെയ്യണം. അദ്ധ്യാപകരാണ് സ്കൂളിൽ മന്ത് പ്രതിരോധ ഗുളീകയും  അയൺ ഗുളികയും  ഇപ്പോൾ വിര ഗുളികയും കുട്ടികൾക്ക് നൽകുന്നത്. കുട്ടികളുടെ സ്വഭാവം അദ്ധ്യാപകർക്ക് അറിയാം. പല കുട്ടികളും വെറുതെ പറയും  ഞാൻ കഴിച്ചു സർ. അദ്ധ്യാപകൻ  പ്രതികരിക്കും " കള്ളം പറയാതെടാ...ഗുളിക കഴിക്കാനുള്ള  മടി കൊണ്ടല്ലേ നീ ഇങ്ങിനെ പറയുന്നത് " അനുസരണയുള്ള കുട്ടി അദ്ധ്യാപകനെ അനുസരിക്കും. എന്തെങ്കിലും സംഭവിക്കുമെന്ന് പാവം അദ്ധ്യാപകന് അറിയില്ല. അഥവാ സംഭവിച്ചാൽ എന്ത് ചെയ്യണമെന്നും അറിയില്ല. പാവത്തിന്റെ പണി കുട്ടികളെ പഠിപ്പിക്കുകയാണ്. ചികിൽസ അല്ല.
ഇവിടെ ഈ ഗുളിക വിതരണത്തിന് നിർബന്ധമുള്ളവർ വ്യവസ്ഥാപിതമായി അത് വിതരണം ചെയ്യാനുള്ള  സംവിധാനവും ചെയ്തിട്ട് വേണം, സർക്കാർ വക കമ്പനിയിൽ  കെട്ടി കിടക്കുന്ന ഗുളിക അടിച്ചേൽപ്പിക്കാൻ.   പാവപ്പെട്ട അദ്ധ്യാപകരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.
എന്തായാലും ആ കുഞ്ഞിന്റെ മരണം  അവന്റെ മാതാപിതാക്കളെ എത്രമാത്രം ദുഖിപ്പിച്ച് കാണുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ.
   രോഗ പ്രതിരോധവും മറ്റും സമൂഹത്തിന്റെ രക്ഷക്ക് അത്യാവശ്യമാണ്  പക്ഷേ  മരുന്ന് കാര്യത്തിൽ  അധികൃതർ  ഇനിയെങ്കിലും കൂടുതൽ ഉത്തരവാദിത്വത്തോടെ പെരുമാറിയിരുന്നുവെങ്കിൽ!

Sunday, August 7, 2016

പണ്ടേ പോലെ ഫലിക്കുന്നില്ല.

സംഭവ കഥയാണ് ഇവിടെ കുറിക്കുന്നത്.
കോടതി സൂപ്രണ്ടിന്റെ മേശക്ക് മുകളിലുള്ള പഴയ  മോഡൽ ബെല്ലിൽ  അദ്ദേഹം അടിക്കുമ്പോൾ  ശിപായി സാർ  എത്തി സൂപ്രണ്ട് പറയുന്ന ആഫീസ് കാര്യങ്ങൾ നിർവഹിക്കുക എന്നത്  സാധാരണ ഓഫീസ് മര്യാദയാണ്. "ഇവിടെ വന്ന്, ഒപ്പിട്ട ഈ കടലാസ് എടുത്ത്  ബന്ധപ്പെട്ട സെക്ഷനിൽ കൊടുക്കണേ"  എന്ന് വിളിച്ച് കൂവാനൊക്കില്ലല്ലോ. അതിനാലാണ് ഈ ബെൽ അടി സംവിധാനം ഓഫീസുകളിൽ  ഏർപ്പെടുത്തിയിരിക്കുന്നത്. ധാരാളം മേലുദ്യോഗസ്തന്മാരുടെ ബെല്ലടി കേട്ട് തഴക്കവും പഴക്കവുമുള്ള  ശിപായി സാറന്മാർക്ക് ബെൽ കേൾക്കുമ്പോൾ  ഒരു ലാഘവത്വമെല്ലാം  സാധാരണ ഉണ്ടാകാം. എന്നിരുന്നാലും ബെൽ കേട്ട് രണ്ട് മിനിട്ട്  വൈകിയെങ്കിലും അവർ ഹാജരായി ചുമതല നിർവഹിക്കും. പക്ഷേ സൂപ്രണ്ടിന്റെ ക്യാബിനിൽ നിന്നും ഫയർ എഞ്ചിൻ മണി അടിക്കുന്നത് പോലെ ശബ്ദം കേട്ടാലും ശിപായി സാർ ഉത്തരം നൽകിയില്ലെങ്കിലോ?! ബെല്ലടിച്ച് കൈ കുഴഞ്ഞ്  സൂപ്രണ്ട്  ക്രുദ്ധനായി പുറത്ത് വന്ന് നോക്കുമ്പോൾ ശിപായി അദ്ദേഹം  കച്ചേരി കാമ്പൗണ്ടിനരികിലെ  തട്ട് കടയുടെ ആടുന്ന ബെഞ്ചിലിരുന്ന് ലോക കാര്യങ്ങൾ ചർച്ച ചെയ്യുന്ന കാഴ്ചയായിരിക്കും കാണുക. പലതവണ താക്കീത് ചെയ്തു..ഊങ്ഹും ഒരു മാറ്റവുമില്ല, ഇനി ചാർജ് മെമ്മോയിലേക്ക്  തിരിഞ്ഞ്  നടപടി തുടങ്ങിയാൽ എറിഞ്ഞ കല്ല് സൂപ്രണ്ട് വിചാരിച്ചാലും തിരികെ പിടിക്കാൻ ആവില്ല. ശിപായി സാറിന് മൂന്ന് നാല് പിറുങ്ങിണികളുള്ള  കുടുംബമുണ്ട്. അവസാനം സൂപ്രണ്ട് ഒരു അറ്റ കൈ പ്രയോഗമങ്ങ് ചെയ്തു.
അന്നും ബെല്ലടിച്ചു. ആളെ കണ്ടില്ല ശിപായി സാർ ഔട്ട് ഓഫ് റേഞ്ചിലാണ്. കാളിംഗ്  ബെൽ കയ്യിലെടുത്ത് സൂപ്രണ്ട്  പതുക്കെ  തട്ട് കടയുടെ സമീപത്തേക്ക് നടന്നു. അവിടെ നല്ല തിരക്ക്. ശിപായി സാറിന്റെ അരികത്ത് ചെന്ന് നിന്ന്  സൂപ്രണ്ട്  ബെല്ല്` എടുത്ത് ഫയർ എഞ്ചിൻ  പോലെ ഒരു കാച്ച് കാച്ചി. ആൾക്കാർ അന്തം വിട്ട് നോക്കി നിൽക്കെ പകച്ച് നിന്ന ശിപായി സാറിനോട് വിനയത്തോടെ സൂപ്രണ്ട് പറഞ്ഞു  "രണ്ട് മൂന്ന് കടലാസ്സ് പെട്ടിയിൽ കിടപ്പുണ്ട്, ` അതെടുത്ത് സെക്ഷനിൽ കൊടുത്താട്ടെ, കക്ഷികൾ കാത്ത് നിൽക്കുന്നു" അതിന് ശേഷം ശിപായി സാർ    ഒരു ബെൽ കേൾക്കുമ്പോൾ തന്നെ ക്യാബിനിൽ ഹാജരാകുമായിരുന്നു.
  വർഷങ്ങൾക്ക്  മുമ്പുള്ള ഈ സംഭവം ഇവിടെ ഇപ്പോൾ കുറിക്കാൻ കാരണം പുസ്തക വായനയുടെ  രസത്തിലിരിക്കുന്ന ഈയുള്ളവൻ ദാഹം തോന്നുമ്പോൾ "ഒരു ഗ്ലാസ് വെള്ളം" എന്ന് വിളിച്ച് കൂവുമ്പോൾ  നമ്മുടെ നല്ല പാതി കൂജയിലെ തണുത്ത വെള്ളം ഒരു ഗ്ലാസിൽ പകർന്ന്  ഈയുള്ളവൻ ഇരിക്കുന്നിടത്ത് എത്തിച്ച് തരുന്ന ഒരു പതിവുണ്ടായിരുന്നു. പക്ഷേ "ചന്ദന മഴ" തുടങ്ങിയ സീരിയലുകൾ റ്റിവിയിൽ പെയ്ത് തുടങ്ങിയാൽ  വിളി അലർച്ചയായി രൂപം പ്രാപിച്ചാലും കൂജയിലെ വെള്ളം നമുക്ക് പെയ്ത് കിട്ടുകയില്ല. അപ്പോൾ പണ്ടത്തെ ശിപായി സാറിന്റെ കേസ് ഞാൻ ഓർമ്മിച്ചു. ഒരു ദിവസം അലറി വിളിച്ചിട്ടും റ്റിവിയിലെ  അലർച്ചയിൽ അത് ഏശിയില്ല.  ഞാൻ ചാടി എഴുനേറ്റ്  കൂജ ഇരിക്കുന്നിടത്ത്  ചെന്ന് അതെടുത്ത് ഒരു ഗ്ലാസും എടുത്ത് റ്റിവി. ഹാളിൽ ചെന്ന്  അവളുടെ മുമ്പിൽ  രണ്ടും പ്രതിഷ്ഠിച്ച്  ഭവ്യതയോടെ പറഞ്ഞു" ഈയുള്ളവൻ കുറേ നേരം കൊണ്ട് അലറി വിളിക്കുന്നു, പ്രിയേ! ഒരു ഗ്ലാസ് ജലം പകർന്ന് തന്നാലും"
ഊങ്ങ്ഹും അവിടെ ഒരു കുലുക്കവുമില്ല. "ഏതായാലും ഇത്രേം മെനക്കെട്ടില്ലേ? കൂജയും ഗ്ലാസ്സും പൊക്കി ഇവിടെ വരെ വന്ന സ്ഥിതിക്ക് ,   ഇനി അങ്ങ് തന്നത്താൻ ഒഴിച്ച് കുടിച്ചാട്ടേ"
ഗുണപാഠം: പണ്ടത്തെ പണി ഒന്നും ഇക്കാലത്ത് ഏശുകയില്ല. അടങ്ങി ഒതുങ്ങി ഏതെങ്കിലും മൂലക്ക് കഴിഞ്ഞോ ഹമുക്കേ!...

Wednesday, August 3, 2016

ബാലക്രിഷ്ണ പിള്ളയും ഹജ്ജ് യാത്രയും.

  ബാങ്ക് ജീവനക്കാരനും കേരളാ കോൺഗ്രസ്സ് (ബി) നേതാവ് ബാലക്രിഷ്ണ പിള്ളയുടെ അടുത്ത അനുയായിയുമായ  എന്റെ ഒരു സ്നേഹിതൻ വർഷങ്ങൾക്ക് മുമ്പ് ഒരു ദിവസം എന്നെ സമീപിച്ച്  പറഞ്ഞു " സാറ്  ( കൊട്ടാരക്കരയിൽ ഒരു കാലത്ത് സാർ എന്ന് പറഞ്ഞാൽ ബാലക്രിഷ്ണ പിള്ള എന്ന അർത്ഥമായിരുന്നു) സാമ്പത്തിക ശേഷി ഇല്ലാത്ത ഒരു പണ്ഡിതനെ   ഹജ്ജിനയക്കാൻ  ആഗ്രഹിക്കുന്നു,  ഒരാളെ തെരഞ്ഞെടുക്കാൻ എന്നെ സഹായിക്കണം."
സാമ്പത്തിക ബുദ്ധിമുട്ട് നിറഞ്ഞ ഒരു കാലമായിരുന്നു അത്. ഹജ്ജ് ഓരോ മുസ്ലിമിന്റെയും  മനസിൽ നിറഞ്ഞ് നിൽക്കുന്ന അദമ്യയമായ  ആഗ്രഹമാണ് .സാമ്പത്തിക ക്ലേശം അനുഭവിക്കുന്നവന് ഒരിക്കലും നടക്കാത്ത സ്വപ്നവും. അങ്ങിനെയുള്ള  അവസ്ഥയിലാണ്  ഇപ്രകാരമൊരു വാഗ്ദാനം  ഉണ്ടാകുന്നത്. ഞാൻ കൊല്ലം പട്ടാളം പള്ളിയിലെ  ഇമാമായ  ഒരു മൗലവിയുടെ പേര് നിർദ്ദേശിച്ചു.അന്നത്തെ കാലത്ത്  അദ്ദേഹം ഹജ്ജ് ചെയ്യണമെന്ന് വളരെ ആഗ്രഹം ഉള്ള ആളൂം സാമ്പത്തിക ബുദ്ധിമുട്ട് ഉള്ള വ്യക്തിയുമാണ് .ഉടനെ തന്നെ എന്റെ സ്നേഹിതൻ അദ്ദേഹവുമായി ബന്ധപ്പെട്ട്  എല്ലാ കാര്യങ്ങളും ശരിയാക്കി. അദ്ദേഹം പള്ളി ഭാരവാഹികളോട്  കാര്യങ്ങൾ പറഞ്ഞ്  അവധിക്കപേക്ഷ കൊടുത്തപ്പോൾ  അവർ അദ്ദേഹം  പിള്ളയുടെ സഹായത്തോടെ ഹജ്ജിന് പോകുന്നതിൽ വിസമ്മതം പ്രകടിപ്പിക്കുകയും മൗലവിക്ക് അവരെല്ലാവരും കൂടി ഹജ്ജ് തീർത്ഥ യാത്രക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്യുകയും ചെയ്തു. അവസാന നിമിഷത്തിലെ ഈ മലക്കം മറിച്ചിൽ എന്റെ സ്നേഹിതനെ പ്രയാസപ്പെടുത്തുകയും  അയാൾ വീണ്ടും എന്നെ സമീപിച്ച്  " ഞാൻ ഇനി സാറിനോടെന്ത് പറയും, എല്ലാം ശരിയായി എന്ന് വിചാരിച്ച ഈ സമയത്താണ് ഇങ്ങിനെയൊരു കൊഴമറിച്ചിൽ ഉണ്ടായിരിക്കുന്നത്, നമുക്ക് ഒരാളെ പെട്ടെന്ന് കണ്ട് പിടിക്കണം, ആൾ അർഹനും സാമ്പത്തിക ശേഷി ഇല്ലാത്തവനും ആയിരിക്കണം അതും പെട്ടെന്ന് വേണം എന്നെ സഹായിക്കുക എന്ന് പറഞ്ഞു.  ഞങ്ങൾ ആലോചിച്ച്  അവസാനം സുബൈർ മൗലവിയെ  തെരഞ്ഞെടുക്കാം എന്ന് തീരുമാനിച്ച് അദ്ദേഹത്തെ കണ്ട് സമ്മതം വാങ്ങി. അദ്ദേഹത്തിന് അപ്പോൾ ഇതിൽ പരം സന്തോഷം ഇല്ലായിരുന്നു. ഹജ്ജിന് പോകാൻ സാധിക്കുക, എന്നത്  അന്ന് അദ്ദേഹത്തിന് ചിന്തിക്കാൻ പോലും സാധിക്കാത്ത കാര്യമായിരുന്നു. എന്റെ അന്വേഷണത്തിൽ  ബാലക്രിഷ്ണപിള്ള  ഇങ്ങോട്ട് താല്പര്യമെടുത്താണ്  ഇപ്രകാരമൊരു യാത്രക്ക്  സൗകര്യം ഒരുക്കിയത്. ആരും അദ്ദേഹത്തോട് സഹായം ചോദിച്ച് ചെന്നിരുന്നില്ല. സുബൈർ മൗലവി ആ വർഷത്തെ ഹജ്ജിന് പോയി തിരികെ വരുകയും ചെയ്തു. ദൈവ ഭവനം കാണണമെന്ന  അടങ്ങാത്ത ആഗ്രഹവും  പുണ്യ പ്രവാചകന്റെ പള്ളി സന്ദർശനം ജീവിതാഭിലാഷവുമായ ഒരു വ്യക്തിക്ക് അതിന് വേണ്ടി ചെലവഴിക്കുന്ന തുകയുടെ ഉൽഭവത്തെ പറ്റി ഭയം ഉണ്ടായിരുന്നാൽ തന്നെയും  നടേ പറഞ്ഞ ചിരകാല സ്വപ്നത്തിന്റെ മുമ്പിൽ  ആ ഭയമെല്ലാം ഒലിച്ച് പോയിരിക്കാം.
കാലമിത്രയും കഴിഞ്ഞതിന് ശേഷം  ശ്രീ ആർ.ബി. പിള്ള  ഇന്നലെ സുബൈർ മൗലവിയുടെ പേര് മുസ്ലിം പ്രേമത്തിന്റെ  ഉദാഹരണത്തിന് പത്ര പ്രസ്താവനയിൽ   എടുത്ത് പറഞ്ഞത്  താഴ്ന്ന തരം പണിയായി പോയി എന്ന് പറയാതിരിക്കാൻ നിവർത്തിയില്ല. സുബൈർ മൗലവി സഹായം ആവശ്യപ്പെട്ട് ഒരിക്കലും പിള്ളയെ സമീപിച്ചിരുന്നില്ല.  . പിള്ളയെ സംബന്ധിച്ച്  അതിഗുരുതരമായ ആരോപണങ്ങൾ  അന്തരീക്ഷത്തിൽ വ്യാപിച്ച് നിൽക്കേ ഈ പ്രേമം പറഞ്ഞേ ഒക്കൂ എന്ന നിർബന്ധം ഉണ്ടായിരുന്നെങ്കിൽ  ആളുടെ പേര് പറയാതെ "ഒരു മുസ്ലിമിന് " എന്ന് മാത്രം പറഞ്ഞ് ചുരുക്കാമായിരുന്നു.  ഒരു കൈ കൊണ്ട് കൊടുത്തത് ്  മറു കൈ അറിയരുത്  എന്ന ആപ്ത വാക്യം എല്ലാ സമുദായക്കാർക്കും  ബാധകമാണ്. അപ്പോൾ നിസ്വാർത്ഥ മുസ്ലിം സ്നേഹം കൊണ്ടല്ല  അന്ന് പിള്ള  ഹജ്ജിന് പോകാൻ സഹായിച്ചതെന്നും അത് വെറുമൊരു പബ്ബ്ലിസിറ്റി സ്റ്റണ്ട് മാത്രമായിരുന്നു എന്ന് ഇന്ന് പറഞ്ഞാൽ അത്  അദ്ദേഹത്തിന് നിഷേധിക്കാൻ കഴിയില്ല  അന്നത്തെ നിസ്സഹയാവസ്ഥയും നിർദ്ധനതയും  ഹജ്ജിന് പങ്കെടുക്കണമെന്ന ഒരു സാധു മുസ്ലിം പണ്ഡിതന്റെ ഒടുങ്ങാത്ത ആഗ്രഹവും താങ്കളുടെ ഔദാര്യം ഇങ്ങോട്ട് അടിച്ചേൽപ്പിക്കലും താങ്കളുടെ സഹായം കൈപറ്റാൻ ആ മനുഷ്യനെ പ്രേരിപ്പിച്ചിരിക്കാം, അതിന്  ഇങ്ങനെ ആ പാവത്തിന്റെ പേര് വിളിച്ച് പറഞ്ഞ് പൊതു ജനത്തിന്റെ മുമ്പിൽ ആ പാവത്തിനെ തല കുനിപ്പിക്കണമായിരുന്നോ?ആ മനുഷ്യന്റെ സ്ഥാനത്ത് നിന്ന്  ചിന്തിച്ചാലേ ആ മനസിലെ ദു:ഖം മനസിലാകൂ.
സമ്പത്ത് വരും പോകും. സുബൈർ മൗലവി ഇന്ന് അറിയപ്പെടുന്ന ഒരു പൊതുജന പ്രവർത്തകനാണ്. ഇന്ന് രാവിലെ അദ്ദേഹം എന്നോട് സംസാരിച്ചു. " എന്ത് വിറ്റിട്ടായാലും ഞാൻ അങ്ങേരുടെ  ചെലവായ തുക കൊടുക്കാം, ഒരു പത്ര സമ്മേളനം നടത്തി ഈ വിവരം പൊതുജ ന ങ്ങളെ അറിയിക്കാൻ  എന്നെ സഹായിക്കണം " ഞാൻ ആ നല്ല മനുഷ്യനെ സമാധാനപ്പെടുത്തി. 'അൽപ്പം ക്ഷമിക്കുക, യുക്തമായ തീരുമാനം എടുക്കാം കാത്തിരിക്കുക, എല്ലാം കാണുന്ന ഒരാൾ നമ്മെ നിയന്ത്രിക്കുന്നുണ്ടല്ലോ, അദ്ദേഹം മാർഗം കാണിച്ച് തരും"