Friday, August 12, 2016

വിര ഗുളികയും അദ്ധ്യാപകരും.

 ഒരു പഴയ  കഥ പറഞ്ഞാലേ കാര്യങ്ങൾ ശരിക്കും മനസിലാകൂ. രാജാവ് ഉറങ്ങാൻ കിടക്കുമ്പോൾ  ഒരു തീരുമാനമെടുത്തു. അതിരാവിലെ ഉറക്കമുണർന്ന് ആദ്യം കാണുന്നവനെ രാജാവാക്കുമെന്ന്. ആദ്യം കണ്ടത് അലക്ക്കാരനെയാണ്. മൂപ്പര് തുണിയും കെട്ടുമായി തെരുവിലൂടെ വരുമ്പോഴാണ് കൊട്ടാര ജനലിലൂടെ  അരശൻ ആളെ കണ്ടത്. രാജാവ് വാക്ക് പാലിച്ചു. നീ ഇന്ന് മുതൽ  ഈ നാട്ടിലെ ജഡ്ജ്  രാജാവ് ഉത്തരവ് ഒപ്പിട്ടു ഏൽപ്പിച്ചു. അലക്ക്കാരൻ പറഞ്ഞു "പൊന്നുടയതേ! എനിക്ക് ആകെ അറിയാവുന്ന പണി  അലക്കാണ് ജഡ്ജിയുടെ പണിയൊന്നും എനിക്കറിയില്ല." നിനക്കറിയാവുന്നത് പോലെ ചെയ്താൽ മതിയെന്ന് നാട് വാഴുന്നോർ കൽപ്പിച്ചു. ആദ്യം വന്ന കേസ് പ്രമാദമായ കൊലക്കേസാണ്. പ്രതിയെ ഹാജരാക്കി സംഭവം നേരിൽ കണ്ട സാക്ഷി  കൃത്യം വിവരിച്ചു. സാക്ഷി മൊഴി കേട്ട ജഡ്ജി വിധിച്ചു" സാക്ഷിയെ തൂക്കി കൊല്ലുക."
 വാദി വക്കീൽ ചാടി എഴുന്നേറ്റ് പറഞ്ഞു " യുവർ ഓണർ, അത് സാക്ഷിയാണ് " ജഡ്ജി ഉടനെ വിധിച്ചു " വക്കീലിനെയും തൂക്കി കൊല്ലുക" കാര്യം നിരീക്ഷിച്ചിരുന്ന  രാജാവ് അതിശയം കൂറി. "എന്താടോ ഇത് ?" അലക്ക്കാരന്റെ മറുപടി "എന്റെ പൊന്ന് തമ്പുരാനേ! ഞാൻ ആദ്യമേ പറഞ്ഞില്ലേ  എന്റെ പണി ഇതല്ല എന്റെ പണി വേറെ ആണെന്ന് "
ഈ കഥ ഇപ്പോൾ പറയാൻ കാരണം ഇന്നത്തെ ഒരു പത്ര വാർത്തയാണ്. അതിപ്രകാരമാണ്
  സ്കൂളിൽ കുഴഞ്ഞ് വീണ വിദ്യാർത്ഥി  മരിച്ചു. ഡെങ്കി പനിയെന്ന് ആരോഗ്യ വകുപ്പും  കുട്ടിക്ക് ഒരു രോഗവുമില്ലായിരുന്നെന്നും  വിര ഗുളിക കഴിച്ചതിനാലാണെന്ന്  ബന്ധുക്കളും പറയുന്നു.  കല്ലറ  ഭരതന്നൂർ ഹൈ സ്കൂളിലെ  ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ  14വയസ്സുകാരൻ  മനു റോബർട്സണാണ്  ഇപ്രകാരം മരിച്ചത്. ഉച്ചക്ക് ഗുളിക കഴിച്ചതിന് ശേഷമാണ്  മനുവിന് ശരീര ക്ഷീണം അനുഭവപ്പെട്ടത്. അതിനാൽ വൈകുന്നേരമുള്ള പരേഡിൽ പങ്കെടുക്കാതെ വീട്ടിലേക്ക് പോവുകയും  തുടർന്ന് ഛർദ്ദിച്ചതിനാൽ സ്വകാര്യ ആശുപത്രിയിലും സർക്കാരാശുപത്രിയിലും മറ്റും പ്രവേശിപ്പിച്ചെങ്കിലും വ്യാഴാഴ്ച  മരിച്ചു. ഏതെങ്കിലും  രോഗമുള്ളവർക്ക് ഗുളിക കൊടുക്കരുതെന്ന് കർശനമായി നിർദ്ദേശം കൊടുത്തിരുന്നുവെങ്കിലും സ്കൂളിൽ ഗുളിക വിതരണം ചെയ്തവർ ആ നിർദ്ദേശം പാലിച്ചിരുന്നുവോ  എന്ന് സംശയമുണ്ടത്രേ!
 അവിടെയാണ് പോയിന്റ്. ഗുളിക കൊടുപ്പും കുത്തി വെപ്പും ചെയ്യേണ്ടവർ ചെയ്യണം. അദ്ധ്യാപകരാണ് സ്കൂളിൽ മന്ത് പ്രതിരോധ ഗുളീകയും  അയൺ ഗുളികയും  ഇപ്പോൾ വിര ഗുളികയും കുട്ടികൾക്ക് നൽകുന്നത്. കുട്ടികളുടെ സ്വഭാവം അദ്ധ്യാപകർക്ക് അറിയാം. പല കുട്ടികളും വെറുതെ പറയും  ഞാൻ കഴിച്ചു സർ. അദ്ധ്യാപകൻ  പ്രതികരിക്കും " കള്ളം പറയാതെടാ...ഗുളിക കഴിക്കാനുള്ള  മടി കൊണ്ടല്ലേ നീ ഇങ്ങിനെ പറയുന്നത് " അനുസരണയുള്ള കുട്ടി അദ്ധ്യാപകനെ അനുസരിക്കും. എന്തെങ്കിലും സംഭവിക്കുമെന്ന് പാവം അദ്ധ്യാപകന് അറിയില്ല. അഥവാ സംഭവിച്ചാൽ എന്ത് ചെയ്യണമെന്നും അറിയില്ല. പാവത്തിന്റെ പണി കുട്ടികളെ പഠിപ്പിക്കുകയാണ്. ചികിൽസ അല്ല.
ഇവിടെ ഈ ഗുളിക വിതരണത്തിന് നിർബന്ധമുള്ളവർ വ്യവസ്ഥാപിതമായി അത് വിതരണം ചെയ്യാനുള്ള  സംവിധാനവും ചെയ്തിട്ട് വേണം, സർക്കാർ വക കമ്പനിയിൽ  കെട്ടി കിടക്കുന്ന ഗുളിക അടിച്ചേൽപ്പിക്കാൻ.   പാവപ്പെട്ട അദ്ധ്യാപകരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.
എന്തായാലും ആ കുഞ്ഞിന്റെ മരണം  അവന്റെ മാതാപിതാക്കളെ എത്രമാത്രം ദുഖിപ്പിച്ച് കാണുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ.
   രോഗ പ്രതിരോധവും മറ്റും സമൂഹത്തിന്റെ രക്ഷക്ക് അത്യാവശ്യമാണ്  പക്ഷേ  മരുന്ന് കാര്യത്തിൽ  അധികൃതർ  ഇനിയെങ്കിലും കൂടുതൽ ഉത്തരവാദിത്വത്തോടെ പെരുമാറിയിരുന്നുവെങ്കിൽ!

No comments:

Post a Comment