Monday, July 24, 2017

പുരുഷ പീഡനം

തകർത്ത് പെയ്യുന്ന  മഴയെ നോക്കി  നിശ്ശബ്ദനായി അയാൾ ഇരുന്നപ്പോഴും  അയാളുടെ മനസിൽ ദു:ഖത്തിന്റെ മറ്റൊരു മഴ പെയ്യുകയാണെന്ന് എനിക്ക് തീർച്ചയുണ്ടായിരുന്നു.
ഒരു ബസ് ക്ലീനറുടെ കൂട്ടത്തിൽ അയാളുടെ ഭാര്യ ഇറങ്ങി പോയി എന്ന് ഗൾഫിൽ നിന്നും തിരിച്ച് വന്നപ്പോൾ അയാൾക്ക് അറിയാൻ കഴിഞ്ഞു. 3 കുട്ടികളെയും അവൾ കൂട്ടത്തിൽ കൊണ്ട് പോയി. ഗൾഫിൽ വർഷങ്ങളോളം അയാൾ സമ്പാദിച്ചതെല്ലാം നാട്ടിൽ ഭാര്യയുടെ പേരിൽ അയച്ച് കൊടുത്തിരുന്നു.  സ്വത്തുക്കൾ പോയതിൽ അയാൾക്ക് വിഷമമൊന്നും ഉണ്ടായിരുന്നില്ല.  ആരോഗ്യവും ആയുസ്സും ഉണ്ടെങ്കിൽ ഇനിയും സമ്പാദിക്കാം എന്നാണ് അയാൾ പറഞ്ഞത്. പക്ഷേ കുഞ്ഞുങ്ങൾ....അയാൾ വിതുമ്പി. കുഞ്ഞുങ്ങളെ അയാൾക്ക് തിരികെ കിട്ടണം,  അതിനെന്താണ് പോം വഴി എന്നറിയാനാണ് അയാൾ വന്നിരിക്കുന്നത്. കോടതി കയറി വർഷങ്ങൾ ദീർഘിപ്പിക്കാൻ അയാൾ ഒരുക്കമില്ല. ഒരു അനുരഞ്ജന ചർച്ചക്ക് വേദി തരപ്പെടുത്തണം. ഇത് വരെ അയാൾ സമ്പാദിച്ച എല്ലാ സ്വത്തും അവൾക്ക് യഥേഷ്ടം  ഉപയോഗിക്കാൻ     അയാൾ     തടസ്സം നിൽക്കില്ല, പക്ഷേ എന്റെ കുഞ്ഞുങ്ങളെ മാത്രം തിരികെ തരാൻ അവളോട് പറയണം. കാലം ചെല്ലുമ്പോൾ ആവേശം തണുക്കുമ്പോൾ അവൻ എന്റെ കുഞ്ഞുങ്ങളോട് ക്രൂരമായി പെരുമാറും, അന്നവൾക്ക് അവനെതിരെ ഒരു ചെറു വിരലനക്കാൻ പോലും ധൈര്യം കാണില്ല, എന്റെ കുഞ്ഞുങ്ങൾ കഷ്ടത്തിലാകും....അയാൾ പറഞ്ഞ് കൊണ്ടേ ഇരുന്നു. പെട്ടെന്ന് അയാൾ ചോദിച്ചു "സ്ത്രീയെ തുറിച്ച് നോക്കുന്നത് പോലും ക്രിമിനൽ കുറ്റമാകുന്ന നിയമങ്ങൾ ഉള്ള ഈ രാജ്യത്ത്  പുരുഷനെ പീഡിപ്പിക്കുന്നതിനെതിരെ നിയമമൊന്നുമില്ലേ?"
എനിക്കൊന്നും പറയാൻ കഴിഞ്ഞില്ല.
അവൾ ഇപ്പോൾ താമസിക്കുന്ന മേൽ വിലാസം കണ്ട് പിടിച്ച് വരാനും മദ്ധ്യസ്തന്മാർ  മുഖേനെ അനുരഞ്ജന ചർച്ചക്ക്  വഴിയൊരുക്കാമെന്നും പറഞ്ഞ് അയാളെ തിരിച്ചയക്കുമ്പോഴും   അയാളുടെ ചോദ്യം എന്റെ മനസിൽ അലയടിക്കുകയായിരുന്നു.

Friday, July 21, 2017

നഴ്സുമാരുടെ ശമ്പള വർദ്ധനയും കുറേ ചിന്തകളും

നഴ്സുമാരുടെ ശമ്പളം 20000 രൂപയായി വർദ്ധിപ്പിച്ചു. നല്ല കാര്യം. ആ പാവങ്ങൾ രക്ഷപെടട്ടെ.
പക്ഷേ  ന്യായമായ  ഒരു ചോദ്യം ഉദിച്ച് വരുന്നു.  ഈ അധിക വർദ്ധന  ആർ നൽകും. സ്വകാര്യ ആശുപത്രി  മാനേജ്മെന്റാണ് നൽകേണ്ടതെന്ന് സ്വാഭാവികമായ ഉത്തരം ശരിയാണ്. അങ്ങിനെ അവർ നൽകുമെന്ന് ആരെങ്കിലും ധരിച്ചിട്ടുണ്ടെങ്കിൽ അവർ വിഡ്ഡികളുടെ സ്വർഗത്തിലാണെന്ന് തീർച്ച. അവരുടെ ലാഭം ഇങ്ങിനെ അധിക വേതത്തിനായി മാറ്റി വെക്കാനുള്ളതല്ല. പിന്നെവിടെന്ന് ഈ അധിക തുക കണ്ടെത്തും.  ഉത്തരം ലളിതം. ജനങ്ങളുടെ കീശയിൽ നിന്ന് തന്നെ ഈ തുക പിടിച്ച് പറിക്കും. സ്വകാര്യ ആശുപത്രിയെ അഭയം പ്രാപിക്കുന്നവരുടെ കാര്യം ഇനി കട്ട പൊഹ!.
ജനങ്ങൾക്ക് സർക്കാർ ആശുപത്രിയെ  സമീപിച്ചാൽ മതിയല്ലോ എന്ന്  ന്യായമായ  മറുപടി നമുക്ക് കണ്ടെത്താം.   താലൂക്ക് സർക്കാർ ആശുപത്രിയോ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളോഏത് സർക്കാർ ആതുരാലയമാണ്   അൽപ്പം ഗുരുതരമായ  ഒരു രോഗം  കൈകാര്യം ചെയ്യാൻ താല്പര്യം കാണിക്കുന്നത്. സാധാരണ പനിയോ ചുമയോ ഒരു ചെറു മുറിവോ സാധാരണ പ്രസവ കേസുകളോ  ആ വിധത്തിലുള്ള കേസുകൾ മാത്രം അവർ കൈകാര്യം ചെയ്തേക്കാം. അൽപ്പം ഗുരുതരാവസ്ഥ ( അത്  ആ ആശുപത്രിയിൽ തന്നെ പരിഹരിക്കാവുന്നതേ ഉള്ളൂ എങ്കിലും അവർ അതിന് മെനക്കെടാറില്ല  ) ആ       ണെങ്കിൽ അവർ ഒരിക്കലും ഉത്തരവാദിത്വം ഏറ്റെടുക്കാറില്ല, അത് അവർ ജില്ലാ ആശുപത്രിയിലേക്കോ  മെഡിക്കൽ കോളേജിലേക്കോ റഫർ ചെയ്യും. മെഡിക്കൽ കോളേജിൽ എത്തപ്പെടുന്നവൻ പിന്നീടൊരിക്കലും ആ മണ്ടത്തരത്തിന് വഴങ്ങിക്കൊടുക്കുകയേ ഇല്ല. അത്രക്ക കഷ്ടപ്പാടും ദുരിതവുമാണ് അവിടെ.   ഈ അവസ്ഥയിൽ സ്വകാര്യ ആശുപത്രിയെ തന്നെ ജനം സമീപിക്കുന്നു. അവൻ കടം വാങ്ങിയും വിറ്റ് പെറുക്കിയും ആവശ്യമില്ലാത്ത ടെസ്റ്റിനും ചികിൽസക്കും പണം കണ്ടെത്തുന്നു. കൂടുതലും ഇടത്തരക്കാരായ ജനങ്ങളാണ് ഈ കുരിശ് ചുമക്കുന്നത്.  പാവപ്പെട്ടവന് സർക്കാർ സൗജന്യ ഇൻഷുറൻസ് തുടങ്ങിയവയും സൗജന്യ നിരക്കിലെ ചികിൽസയും ലഭിക്കുമ്പോൾ സർക്കാർ ജീവനക്കാർ മെഡിക്കൽ റീ എംബേർസിലൂടെ  പരിഹാരം കണ്ടെത്തുന്നു.  പണക്കാരന് അമേരിക്കയിൽ പോയും ചികിൽസിപ്പിക്കാം.  പക്ഷേ ഇടത്തരക്കാരനാണ് പെടാപ്പാട് പെടുന്നത്.
ബിൽ തുക അധികരിച്ചാൽ പ്രതിഷേധിക്കാനുള്ള വഴിയും കഴിഞ്ഞ നിയമ സഭ കാലത്തെ നിയമ നിർമ്മാണത്തിലൂടെ അടച്ചു. ആശുപത്രി സംരക്ഷണ ബിൽ എന്ന ആ നിയമത്തിലൂടെ ആശുപത്രികൾ ഭിഷഗ്വരന്മാർ  ജീവനക്കാർ എന്നിവർക്ക് നേരെ ഒച്ച വെച്ചാൽ ജാമ്യം ഇല്ലാ വകുപ്പിട്ട് ആ നിയമ പ്രകാരം കേസെടുക്കാം. ആ ബിൽ അവതരിച്ച് നിയമം ആക്കിയപ്പോൾ സർക്കാർ ഭാഗത്ത് നിന്നും ഒരു വാഗ്ദാനം സഭയിൽ വന്നു. ആശുപത്രിയുമായി ബന്ധപ്പെട്ട് വരുന്ന പൊതുജനങ്ങളുടെ പരാതി പരിഹരിക്കുന്നതിന് പ്രത്യേക നിയമ നിർമ്മാണം നടത്തുമെന്ന്. എവിടെ?!!! അങ്ങിനെയൊരു കാര്യമേ പിന്നെ ആരുടെയും ശ്രദ്ധയിൽ വന്നില്ല.  അപ്പോൾ സർക്കാർ നിയമമാക്കിയ ബില്ലിന്റെ തണലിൽ എന്ത് അനാവശ്യവും കാട്ടിക്കൂട്ടിയാലും ആശുപത്രിക്കോ ജീവനക്കാർക്കോ എതിരായി ഒരു ചെറു വിരലനക്കാൻ കഴിയാതെ നിശ്ശബ്ദനായി പറയുന്ന തുകയും കൊടുത്ത് പോയാൽ മതി, പൊതു ജനമെന്ന കഴുത.... സഹിച്ചല്ലേ ഒക്കൂ...  സഹിക്കുക, മധുര മനോഹര ജനാധിപത്യ വാദികൾ മേയുന്ന ഈ പുണ്യ ഭൂവിൽ മറ്റൊരു വഴിയുമില്ലാതെ വരിയുടച്ച  കഴുതകൾ നിശ്ശബ്ദരായി സഹിക്കുക.