Monday, June 28, 2021

ഇനിയും പഠിക്കാത്ത ജനം

 ഇന്ന് രാവിലെ  ഞങ്ങളുടെ ഒരു കുട്ടിയുമായി  കൊല്ലത്തെ  ഒരു സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോയി. ഒരു വർഷത്തിനു മുമ്പ് അവൻ ഫുട്ബാൾ കളിച്ചതിൽ വെച്ചുണ്ടായ കാലിലെ പൊട്ടലിൽ കമ്പി ഇട്ടിരുന്നു, അത് എടുത്ത് മാറ്റേണ്ടതിലെക്കുള്ള  നടപടികൾക്കാണ്` അതേ ആശുപത്രിയെ സമീപിച്ചത്.

കൊറോണാ പ്രതിരോധ നടപടിയുടെ ഭാഗമായി ആശുപത്രിയുടെ മുമ്പിൽ  മേശയും ഇട്ടിരുന്ന് ജീവനക്കാർ  സന്ദർശകരുടെ പേരും മേൽ വിലാസവും ഫോൺ നമ്പറും ശേഖരിക്കുന്നു. നീണ്ട ക്യവാണ് അവിടെ കാണപ്പെട്ടത്.. പക്ഷേ  ഒരു അകലവും പാലിക്കാതെ ആൾക്കാർ സാധാരണ പോലെ പെരുമാറുന്നു. പുറകിൽ നിൽക്കുന്ന ആളുടെ മൂക്ക് മുമ്പിൽ നിൽക്കുന്ന ആളിന്റെ തലയിൽ    മുട്ടുന്ന ഞെരുക്കത്തിലാണ് ജനം നിൽക്കുന്നത്.അൽപ്പം അകലം പാലിച്ചാൽ എന്തോ സംഭവിക്കുമെന്ന മട്ടിലുള്ള ആ കൂട്ടത്തിനെ നിയന്ത്രിക്കാനും സാമൂഹ്യ അകലം പാലിക്കാൻ നിർദ്ദേശിക്കാനും സെക്യൂരിറ്റിക്കാർ അശ്രാന്ത പരിശ്രമം നടത്തുന്നെങ്കിലും എല്ലാം നിഷ്ഫലമായിക്കൊണ്ടിരുന്നു. . ഒരിക്കലും നന്നാകാത്ത  ആ മനുഷ്യ കൂട്ടങ്ങളെ ഒഴിഞ്ഞ് വെച്ച് എങ്ങിനെയോ അകത്ത് കയറി പറ്റി.

പരിചിതനും ദയാലുവുമായ ഡോക്ടർ  പരിശോധനക്ക് ശേഷം ഇന്ന് അഡ്മിറ്റ് ചെയ്യാനും  നാളെ ഓപ്പറേഷനിലൂടെ കമ്പി  എടുത്ത് മാറ്റാമെന്നും അറിയിച്ചതോടെ അതിന്റെ പ്രാംഭ പ്രവർത്തനങ്ങൾക്കും പലവിധ ടെസ്റ്റുകൾക്കുമായി പലയിടങ്ങളിലായി കയറി ഇറങ്ങാൻ തുടങ്ങി. നെഞ്ചിന്റെ എക്സറേ, (അതെന്തിനെന്ന് എനിക്കറിയില്ല) ഈ.സി.ജി, അനസ്തേഷ്യാ, രക്തപരിശോധന അങ്ങിനെ പലവിധ കലാപരിപാടികൾ. അതിലൊന്നായിരുന്നു. രോഗിയുടെയും കൂട്ടിരിപ്പുകാരുടെയും കോവിഡ് ടെസ്റ്റ്.

ആ ടെസ്റ്റിനായി  ഒരു കണ്ണാടി ഭിത്തിക്ക് ഇപ്പുറം കസേരയിൽ ഇരിക്കണം. കണ്ണാടി ഭിത്തിയിൽ  വൃത്താകൃതിയിൽ ഒരു ദ്വാരം ഉണ്ട്. അതിലൂടെ അകത്തിരിക്കുന്ന നഴ്സ് അറ്റത്ത് പഞ്ഞി പിടിപ്പിച്ച കമ്പി പുറത്തിരിക്കുന്ന രോഗിയുടെ മൂക്കിൽ കയറ്റി തിരിച്ച് ആ കണ്ണാടി ദ്വാരത്തിൽ കൂടി തന്നെ തിരിച്ചെടുക്കും. എന്നിട്ട് അടുത്ത ആളുടെ പേർ വിളിക്കും  ആദ്യത്തെ ആൾ ഇരുന്ന കസേരയിൽ തന്നെ പിറകേ വരുന്ന ആൾ ഇരുന്നു മൂക്ക്,  കണ്ണാടി  ദ്വാരത്തിലേക്ക് അടുപ്പിച്ച് ഈ പ്രക്രിയ തുടരും. പക്ഷേ ആദ്യം കസേരയിൽ ഇരുന്ന ആൾ  കോവിഡ് ബാധിതനാണോ എന്ന് പുറകേ വരുന്ന ആൾക്ക് അറിയില്ല. അയാളും ആ കസേരയിൽ തന്നെ അത് ക്ളീൻ ചെയ്യാതെ കയറി ഇരിക്കും. 

ഏതായാലും എന്റെ കുട്ടിയോട് കസേരയിൽ ഒരു ടവ്വലോ പേപ്പറോ വിരിച്ചിട്ട് ഇരിക്കാൻ ഞാൻ പറഞ്ഞു അല്ലാതെന്ത് ചെയ്യും. ആശുപത്രിക്കാർക്ക് ഇത് ശ്രദ്ധിക്കാൻ എവിടെ നേരം. രോഗികളുടെ ആധിക്യം  ഈ വക മുൻ കരുതലുകൾ നടത്താൻ അവരെ അനുവദിക്കുന്നില്ലായിരിക്കും. അല്ലെങ്കിൽ അവർ  മനപൂർവം ക്ളീനിംഗ് നടത്തുന്നില്ലാത്തതാകാം. കാരണം എത്രത്തോളം രോഗം പകർന്നാലല്ലേ  അത്രത്തോളം അവർക്ക് ഗുണം കിട്ടൂ. ഞാൻ ആ ആശുപത്രിയിൽ പോയ എല്ലാ സെക്ഷനുകളിലും  ഒരാൾ ഇരുന്ന കസേരയിൽ അയാൾ എഴുന്നേറ്റ് പോയ ശേഷം      ഒരു ക്ളീനിംഗും നടത്താതെ തന്നെയാണ് പുറകേ വരുന്നവർ ഇരിക്കുന്നതായി കണ്ടത്..

കേരളത്തിലെ എല്ലാ  ആശുപത്രികളിലും ഇത് തന്നെയാണ്  സ്ഥിതി. എത്ര ലോക് ഡൗൺ നടത്തിയാലും  ഇപ്രകാരം രോഗം പകരാൻ ഇടയുണ്ടാകുമ്പോൾ രോഗ പകർച്ച എങ്ങിനെ തടയാമെന്നാണ്` നമ്മൾ കരുതുന്നത്. കോവിഡ് രോഗിയുടെ അയല്പക്കത്ത് കൂടി പോയാലും  രോഗം പകരാൻ സാദ്ധ്യത ഉണ്ടെന്ന് ഡോക്ടറന്മാർ തന്നെയാണ് അഭിപ്രായപ്പെടുന്നത്.

കോവിഡ് വൈറസ് അതിന്റെ പകർച്ചാ രീതി ഒരിക്കലും മാറ്റാൻ പോകുന്നില്ലെന്ന്മാത്രമല്ല ഒന്നുകൂടി മൂർച്ചപ്പെടുത്തി വരുകയാണ്. മാറേണ്ടത് ജനം മാത്രമാണ്. ജനത്തിന് സൂക്ഷ്മതയും ജാഗ്രതയുമുണ്ടെങ്കിൽ  കോവിഡ് വൈറസ് ഒരു തരത്തിലും  ഭീഷണി ആവില്ല. 

പക്ഷേ ജനമൊട്ട് മാറാൻ പോകുന്നില്ല, കോവിഡ് ഉടനെ സ്ഥലം വിടാനും പോകുന്നില്ല.

Wednesday, June 23, 2021

കുരുവിക്കൂടിന്റെ കഥ ചിലന്തിയുടേതും

 




വിരസമായ ദിവസങ്ങളെ എങ്ങിനെ കടത്തി വിടുമെന്ന ചിന്തയിൽ കഴിയുമ്പോഴാണ് ഞാൻ ആ കുരുവിക്കൂട് കണ്ടത്.  പത്ത് ദിവസങ്ങൾക്ക് മുമ്പുള്ള ഒരു തിങ്കളാഴ്ചയാണ് ആ കുരുവികളും അത് നിർമ്മിക്കുന്ന കൂടും എന്റെ ശ്രദ്ധയിൽ പെട്ടത്. വളരെ ചെറിയ രണ്ട് കുരുവികൾ. അവയുടെ ചുണ്ട് സൂചി പോലെ നീണ്ട് പിന്നെ അൽപ്പം വളഞ്ഞിരുന്നു, ഉമ്മറത്ത് വെയിലിൽ നിന്നും രക്ഷ തേടാൻ കെട്ടിയ പച്ച  വലയുടെ സമീപം  കമ്പി അഴികളിൽ തൂങ്ങി കിടന്ന ഒരു കയറിന്റെ അറ്റത്തായിരുന്നു അവരുടെ നിർമ്മാണം നടന്ന് കൊണ്ടിരുന്നത്. എന്റെ ചാര് കസേരയിൽ നിശ്ശബ്ദനായി ഞാൻ അവരെ  ശ്രദ്ധിച്ച് കൊണ്ടിരുന്നു. കൊക്കിൽ അവർ ചെറിയ വള്ളികളും നാരും മറ്റും കൊണ്ട് വന്ന് അത് വിദഗ്ദമായി കൂട്ടിച്ചേർത്ത് കൂട് വളർത്തിക്കൊണ്ട് വരുന്നത് ഞാൻ അതിശയത്തോടെ നോക്കി ഇരുന്നു.. ചൊവ്വായും ബുധനും കൊണ്ട് കൂടിന്റെ ബാഹ്യ രൂപം തീർന്നുവെങ്കിലും പിന്നെയും അവർ മാറി മാറി പറന്ന് വന്ന് മിനുക്ക് പണികൾ നടത്തുകയായിരുന്നുവല്ലോ. വ്യാഴാഴ്ച  അതി രാവിലെ ഞാൻ കസേരയിൽ ഇരുന്ന് കുരുവികളെ ശ്രദ്ധിക്കാൻ തുടങ്ങി . ഇപ്പോൾ അവർ കൊത്തിക്കൊണ്ട് വരുന്നത് പഞ്ഞി കഷണങ്ങളാണ്. അത് ഉള്ളിൽ നിക്ഷേപിച്ച് വീണ്ടും പറന്ന് പോകും. കുറേ കഴിഞ്ഞ് രണ്ട് പേരും പറന്നെത്തി ചുണ്ടിലെ വസ്തു കൂട്ടിനകത്ത് നിക്ഷേപിക്കും. മുട്ട ഇടുന്നതിന് മൃദുലമായ കിടക്ക രൂപം കൊടുക്കുകയായിരിക്കാം ആ ദമ്പതികൾക്ക്. കടയിൽ പോകേണ്ട പർച്ചേസ് ചെയ്യേണ്ട, ജി.എസ്.റ്റി.യും  മറ്റ് ടാക്സും അടക്കേണ്ട ഇപ്പോൾ മെത്ത ശരിയായി കാണുമായിരിക്കും എന്ന് ഞാൻ തീച്ചയാക്കിയത് ശനിയാഴ്ച വൈകുന്നേരമാണ്.

അതിനോടൊപ്പം വരാന്തയുടെ മുൻ വശത്ത് നിൽക്കുന്ന പൈൻ മരത്തിന് സമീപം ഒരു ചിലന്തി വല നെയ്യുവാൻ തുടങ്ങിയത് ഞാൻ കണ്ടു.  അതൊരു വിചിത്ര രൂപത്തിലുള്ള എട്ടു കാലിയായിരുന്നു. ഒറ്റ നോട്ടത്തിൽ നാല് കാല് തൊന്നിക്കുമെങ്കിലും  ആ കാലിന് കീഴെ ചെറിയ നാല് കാലുകൾ.നീല നിറമായിരുന്നു ചിലന്തിക്ക്. (ചിത്രം കാണുക) 

കുരുവികൾ  കൂട് നിർമ്മാണത്തിനിടയിൽ ഈ ചിലന്തിക്ക് ചുറ്റും വട്ടമിട്ട് പറക്കുന്നതും  ഭാര്യയും ഭർത്താവും എന്തോ ചിലച്ച് സംസാരിക്കുകയും ചെയ്തു. കുഴപ്പക്കാരനൊന്നുമാണെന്ന് തോന്നുന്നില്ല, അയാളും വീട് വെക്കട്ടെ എന്നോ മറ്റോ ആയിരിക്കും അവർ പറഞ്ഞത്.

ഞായറും തിങ്കളും ചൊവ്വായും കൂടിന്റെ അറ്റ കുറ്റ പണികൾ ഏതാണ്ട് തീർത്ത ദിവസങ്ങളായിരുന്നു. അവർ ഉച്ചത്തിൽ ചിലച്ച് എങ്ങോട്ടോ മിന്നൽ പോലെ പറ ന്ന് പോകും, പിന്നെ മടങ്ങി വന്ന് കൂടിന് ചുറ്റും റൗണ്ടടിക്കും. പിന്നെ ചിലന്തിയെ ചരിഞ്ഞ് നോക്കും, അടുത്തുള്ള കിളി മരത്തിൽ പോയിരുന്ന് എന്നെ  ശ്രദ്ധിക്കും, അപ്പോഴൊക്കെ ഞാൻ നിശ്ചലനായിരിക്കും.

ഇനി എന്നാണാവോ നിങ്ങൾ ഇതിനകത്ത് മുട്ട ഇടുന്നത് കുരുവികളേ എന്ന് ഞാൻ അവരോട് അപ്പോൾ ചോദിച്ചു.

അടങ്ങ് മൂപ്പരേ! ഓരോന്നിനും അതിന്റേതായ സമയമുണ്ട്, വെയിറ്റ്  ആൻട് സീ എന്നായിരിക്കാം അവർ എന്നോട് ചിലച്ചത്.

ഇതിനിടയിൽ ചിലന്തി  വല നെയ്തു, അതിലേ വരുന്ന പ്രാണികളെ ശാപ്പിടാൻ തുടങ്ങി. ഇന്നലെ ഒരു ചിത്ര ശലഭം പറന്ന് വന്ന് വലയിൽ കുരുങ്ങി. ചിലന്തി  സ്പോട്ടിൽ ഉടനെ പാഞ്ഞ് വന്നു എങ്കിലും ചിത്ര ശലഭം വലയും പൊട്ടിച്ചു പറ പറന്നത് കണ്ട്  ഇളിഭ്യനായി തിരികെ കേന്ദ്ര സ്ഥനത്ത് വന്നിരുന്നപ്പോൾ ഞാൻ അതിനോട് പറഞ്ഞു, “കൊക്കിലൊതുങ്ങുന്നതേ കൊത്താവൂ, പോയി തരത്തിൽ കളിക്കെടാ മോനേ!. കുരുവികൾ അപ്പുറത്തിരുന്ന് ഞാൻ പറഞ്ഞത് ശരിവെച്ചു.

ഇന്ന് ബുധൻ അതിരാവിലെ ഉമ്മറത്ത് വലിയ ബഹളം. കുരുവികളാണ്. ഞാൻ കതക് തുറന്ന് പുറത്തിറങ്ങി അവരെ നോക്കി ചോദിച്ചു “എന്തെരെടേ പ്രശ്നം.“ അവർ പാറി പറന്ന് വല്ലാതെ കരയുകയും ചെയ്യുന്നു. ഞാൻ കൂട് നോക്കി. 

ദൈവമേ! ആ കൂടിന്റെ അടിവശം കപ്പ് പോലുള്ള ഭാഗം കാണാനില്ല താഴെ നോക്കി, അത് അവിടെ കിടപ്പുണ്ട്. ഞാൻ അതെടുത്ത് പരിശോധിച്ചു, ഒട്ടിപ്പ് ശരിയാകാത്തതിനാലോ തുന്നി ചേർത്തതിൽ പിശകുണ്ടായി ഭാരം കൂടി നിലത്ത് വീണതോ ആകാം. പറമ്പിലെ സ്ഥിരം സന്ദർശകരായ പൂച്ചകൾ അവിടെ എത്തിയ ലക്ഷണവുമില്ല.

വലിയ വലിയ പാലങ്ങൾ പൊളിഞ്ഞ് നിലത്ത് വീഴുന്നു, പിന്നെയല്ലേ നിങ്ങളുടെ കൂടെന്ന് ഞാൻ അവരെ സമാധാനിപ്പിച്ചെങ്കിലും  അവർ ശാന്തരായില്ല, നേരെ പറന്ന് വന്ന് ചിലന്തി വലയുടെ ചുറ്റും കറങ്ങി. നിനക്കറിയാമോ മോനേ! ആരാ ഈ പോക്രിത്തരം കാണിച്ചതെന്നായിരിക്കാം അയൽ വാസിയായ ചിലന്തിയോട് അവർ ആരാഞ്ഞത്. ചിലന്തി എന്തോ മറുപടി കൊടുത്തത് കൊണ്ടായിരിക്കാം അവർ നിശ്ശബ്ദരായി. പിന്നെ എന്റെ തലക്ക് ചുറ്റും കറങ്ങി എന്തോ പറഞ്ഞു, എന്നിട്ട് ദൂരേക്ക് പറന്ന് പോയി. എന്നോട് യാത്ര പറഞ്ഞതായിരിക്കാം. 

അവരുടെ ദുഖം എനിക്ക് നന്നായി മനസ്സിലാകുന്നു. കളിച്ച് വളർന്ന ആലപ്പുഴ മണൽ പരപ്പിൽ ഒരു കുടിലെങ്കിലും ഉണ്ടായിരുന്നെങ്കിൽ, ആ മണലിൽ മലർന്ന് കിടന്ന് നിലാവിനെ നോക്കാനും പഴയ മധുര സ്മരണകളിൽ അലിയാനും എത്ര മാത്രം ആഗ്രഹിച്ചിരുന്നു എന്ന് എനിക്കല്ലേ അറിയൂ.....

Sunday, June 20, 2021

വറീതെന്ന പെമ്പിള റീ പോസ്റ്റ്

മുതിർന്ന രാഷ്ട്രീയ പ്രവർത്തകർ  അവരുടെ വിദ്യാഭ്യാസ കാലത്ത് നടന്ന അടി പിടി ഇപ്പോൾ വെളിപ്പെടുത്തി   പത്രങ്ങളിലൂടെ കടി പിടി കൂടുന്നത് വായിച്ചപ്പോൾ പണ്ട് പള്ളിക്കൂടത്തിൽ വെച്ചുണ്ടായ  ഈയുള്ളവന്റെ  ഒരു അനുഭവം ഓർമ്മ വന്നു. അത് 2016 ജനുവരിയിലെ  എന്റെ ബ്ളോഗിൽ പ്രസിദ്ധീകരിച്ചിരുന്നെങ്കിലും  മുഖ പുസ്തകത്തിലും ഇപ്പോൾ പോസ്റ്റ് ചെയ്യുന്നു

                                         hursday, January 21, 2016

                                       വറീതെന്ന പെമ്പിള

 വറീത്  തേഡ് ഫോമിൽ ( ഇന്നത്തെ ഏഴാം ക്ലാസ്) എന്റെ സഹപാഠിയായിരുന്നു. വെളുത്ത മുഖവും  ചുരുളൻ മുടിയും കൂട്ടത്തിൽ ഒരു സ്ത്രൈണ ഭാവവും  വറീതിനെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കിയിരുന്നല്ലോ. പെമ്പിള  എന്ന കളി പേരിലായിരുന്നു വറീത്  അറിയപ്പെട്ടിരുന്നത്.അവന്റെ നടപ്പ് അങ്ങിനെയായിരുന്നു.

 സ്ഥാനത്തും അസ്ഥാനത്തും പെമ്പിള എന്ന് വിളിച്ച്  ഞാൻ അവനെ മക്കാറാക്കി. ഉച്ച ഭക്ഷണത്തിന് പത്ത്  പൈസക്ക് രണ്ടെണ്ണം കിട്ടുന്ന ഗോതമ്പ് ഉണ്ടയാലാണ് പശി അടക്കിയിരുന്നതെങ്കിലും കുസൃതി കാട്ടുന്നതിൽ ഒട്ടും പുറകില്ലായിരുന്നു ഞാൻ

എവിടെയും ആരെയും കളിയാക്കുക, മെലിഞ്ഞ ശരീര പ്രകൃതമായിരുന്നിട്ട് പോലും പെൺ കുട്ടികളുടെ മുമ്പിൽ ഷൈൻ ചെയ്യുക, ക്ലാസിൽ കാണിക്കാവുന്നതിന്റെ പരമാവധി വിളച്ചിൽ കാട്ടി ആളാകുക  ഇതെല്ലാം എന്റെ നിത്യ അഭ്യാസമായിരുന്നു.  മറ്റ് വിദ്യാർത്ഥികളുടെ പരാതി എന്നെ സംബന്ധിച്ച് അദ്ധ്യാപകരുടെ മുമ്പിൽ   എത്തുമ്പോൾ എല്ലാ വിഷയത്തിലും പ്രത്യേകിച്ച് കണക്കിലും സയൻസിലും  ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയിരുന്ന എന്നെ അദ്ധ്യാപകർ ഒഴിഞ്ഞ് വിട്ടിരുന്നത്  എന്റെ അഹങ്കാരം വർദ്ധിപ്പിച്ചു.
ഒരു ദിവസം ഉച്ച ഭക്ഷണത്തിന് പതിവ് രണ്ട് ഉണ്ടയും പച്ച വെള്ളവും തട്ടിയതിന് ശേഷം ഇന്ന് ആരാണ്  എന്റെ ഇര എന്ന് നോക്കി നിൽക്കുമ്പോഴാണ്  വറീതിന്റെ വരവ്.

" എന്താണെടാ പെമ്പിളേ,  എവിടെ പോണെന്റെ പെമ്പിളേ? " ഞാൻ വറീതിനെ കളിയാക്കി.

ഒന്നും മിണ്ടാതെ വറീത് ഒഴിഞ്ഞ് കിടന്ന ക്ലാസ് മുറിയിലേക്ക് കയറി.  കൂടെ  ഞാനും കയറി. വറീത്  സാവകാശം തിരിഞ്ഞ് നിന്ന് എന്റെ രണ്ട്  കയ്യും  അവന്റെ ഇടത് കയ്യാൽ  പിടിച്ച് അവന്റെ വലത് കൈ കൊണ്ട്  എന്റെ വയറ്റിൽ ഭും  ഭും  ഭും  എന്ന് രണ്ട് മൂന്ന് ഇടി  പാസ്സാക്കി.

 "ഹെന്റെ പടച്ചോനേ!  എന്ന് നിലവിളിച്ച്  ഞാൻ കുനിഞ്ഞിരുന്ന് പോയി.  ഒന്നും സംഭവിക്കാത്തത്  പോലെ വറീത് “പുസ്ക്“ എന്ന മട്ടിൽ കടന്ന് പോയി. ഞാൻ ഉച്ചക്ക് കഴിച്ചിരുന്ന ഗോതമ്പ് ഉണ്ട ആവിയായത് പോലെ തോന്നി.  പ്രയാസപ്പെട്ട് എഴുന്നേറ്റ് നിന്ന നിന്ന ഞാൻ   വാതിൽക്കൽ  നിൽക്കുന്ന വറീതിനെ കണ്ടു. അവൻ ചൂണ്ട്  വിരൽ  എന്റെ നേരെ നോക്കി  താക്കീത്  മട്ടിൽ വിറപ്പിച്ച്  കാണിക്കുകയാണ്. അതായത്  മേലിൽ  അവനെ കളിയാക്കുകയാണെങ്കിൽ........ എന്നായിരുന്നു  ആ ഭാവത്തിന്റെ പൊരുൾ.
 
ആ വർഷം തീരുന്നത്  വരെ വറീതിന്റെ മുമ്പിൽ നിന്നും  ഞാൻ ഒഴിഞ്ഞ് മാറി  നടന്നു. മറ്റുള്ളവരെ പരിഹസിക്കുന്നതും നിർത്തി. വളരെ മര്യാദക്കാരനായി മാറി പോയിരുന്നു ഞാൻ

 ഇന്ന്  വറീത്  എവിടെയാണാവോ? ഈ പോസ്റ്റ് അവൻ കാണുമോ?  ആർക്കറിയാം.
 
അണ്ണാച്ചി ശൊല്ലണത്  രൊമ്പ കറക്റ്റ് തമ്പീ.... "അടിയോളം  അണ്ണൻ  തമ്പി  ഉതകാത്....."

 

Thursday, June 17, 2021

കാത്തിരിപ്പ്

 “ ദയവായി കാത്തിരിക്കൂ...........“

ജീവിതാരംഭം മുതൽ കാത്തിരിപ്പ് തന്നെയാണെടോ....“

  എരിയുന്ന തീയിൽ അടുപ്പിൽ ഇരുന്ന് തിളക്കുന്ന കലത്തിലെ  വെന്ത് പാകമാകാത്ത ചോറ്  രാത്രി ഏറെ ചെന്നിട്ടും കിട്ടാതെ വരുമ്പോൾ ഒന്ന് പെട്ടെന്ന് പാകമായി പാത്രത്തിലേക്ക് പകർന്ന് കിട്ടിയിരുന്നെങ്കിൽ എന്ന് കൊതിച്ച് അടുപ്പിലേക്ക് കണ്ണും നട്ടുള്ള കാത്തിരിപ്പ്,

ഇടവപ്പാതിയിൽ ഇരച്ച് പെയ്യുന്ന മഴ പുരക്കകത്തേക്ക് ചോർന്നൊലിക്കുമ്പോൾ  മൂടി പുതച്ച് ഉറങ്ങുന്നതിന് വേണ്ടി മഴ ഒന്ന് അവസാനിച്ച് കിട്ടാൻ വേണ്ടിയുള്ള കാത്തിരിപ്പ്,

 സ്കൂളിലെ ഉച്ചക്കഞ്ഞി വിളമ്പ്കാരൻ നിരന്നിരിക്കുന്ന വിദ്യാർത്ഥികളുടെ മുമ്പിലെ പാത്രങ്ങളിൽ കഞ്ഞി വിളമ്പി വിളമ്പി എപ്പോഴാണ്  അരികിലെത്തുന്നതെന്ന് പരിതാപപ്പെട്ട് അയാളുടെ വേഗതയില്ലായ്മയെ ശപിച്ച് കഴിയുന്ന ഉച്ച നേരത്തെകാത്തിരിപ്പ്.

  അയാള് മറന്ന് പോയോ ബെല്ലടിക്കാൻ എന്ന് പിറു പിറുത്ത്  അവസാന പീരീഡിലെ ബെല്ലടി കേൾക്കാനായുള്ള കാത്തിരിപ്പ്

കൗമാരത്തിൽ അവൾക്ക് കൊടുത്ത കത്തിന് മറുപടിക്ക് വേണ്ടി വേലിക്കരികിൽ എപ്പോഴാണ് വള കിലുങ്ങുന്നതെന്ന് ചെവി വട്ടം പിടിച്ചുള്ള കാത്തിരിപ്പ്

കഷ്ടപ്പെട്ടെഴുതിയ പരീക്ഷയുടെ ഫലത്തിനായുള്ള കാത്തിരിപ്പ്

പി.എസ്.സിയുടെ റാങ്ക് ലിസ്റ്റിൽ  പേര് വരുന്നതിനായുള്ള കാത്തിരിപ്പ്

കല്യാണം, ഭാര്യയുടെ പ്രസവം, പ്രമോഷൻ, തുടങ്ങി എല്ലാറ്റിനും വേണ്ടിയുള്ള കാത്തിരിപ്പ്

അങ്ങിനെ ജീവിതം മുഴുവൻ ഓരോ കാത്തിരിപ്പുകൾ കഴിച്ച് കൂട്ടിയ ഞാൻ അപൂർവ സാധനമായ  അര ലിറ്റർ മണ്ണെണ്ണ വാങ്ങാൻ ഇന്നേ ദിവസം  റേഷൻ കടയിൽ പോയി അവിടെ മെഷീനിൽ വിരൽ പതിപ്പിക്കണമെന്ന ഭാര്യയുടെ ഉത്തരവിൻ പ്രകാരം  മെഷീനിൽ വിരൽ പതിപ്പിച്ചപ്പോൾ  മെഷീനും പറയുന്നു, “      ദയവായി  അൽപ്പ നേരം കാത്തിരിക്കൂ  നിങ്ങളുടെ രേഖകൾ പരിശോധിക്കുകയാണ് “ എന്ന്....

Monday, June 14, 2021

വീണ്ടും ബ്ളോഗിന്റെ സുവർണ കാലം?

 ബ്ളോഗിന്റെ സുവർണ കാലം!!!


ഉള്ളിൽ തട്ടി എഴുതിയ എതയോ കവിതകളും കഥകളും വായിച്ച് പോലും നോക്കാതെ ചവറ്റ് കുട്ടയിൽ എറിയുന്ന ദുഷ്ടന്മാരായ വാരിക എഡിറ്ററന്മാരായിരുന്നു ഒരുകാലത്ത് മലയാള അച്ചടി ലോകത്തുണ്ടായിരുന്നത്. എത്രയോ ഭാവനാ സമ്പന്നരായ അപ്രശസ്തരുടെ രചനകൾ നിഷ്ക്കരുണം അവർ ഖേദത്തോടെ നിരസിച്ച് തിരിച്ചയച്ച് ആ എഴുത്തുകാരനെ നിരാശനാക്കി.
ആ സ്ഥിതിയിൽ നിന്നും എഴുത്തുകാരെ കര കയറ്റിയത് മലയാള ബ്ളോഗിന്റെ ആവിർഭാവമായിരുന്നു. പല ന്യൂനതകൾ ചൂണ്ടിക്കാണിക്കാനുണ്ടായിരുന്നെങ്കിലും ബ്ളോഗ് ഒരു സംഭവം തന്നെയായി മാറി. അപ്രശസ്തരായ പലരുടെയും രചനകൾ വെളിച്ചം കണ്ടു. ആ രചനകൾ നിലവിലുള്ള കൊട്ടാരം വിദ്വാന്മാരുടെ രായസ പ്രമാണങ്ങളേക്കാളും എത്രയോ മനോഹരമായിരുന്നു അപ്രകാരമുള്ള പല രചനകളും പിന്നീട് അച്ചടി മഷി പുരണ്ട് പൊതു മാർക്കറ്റിൽ പ്രചാരത്തിലായി എന്നത് പിൽ കാല ചരിത്രം.

അത് ബ്ളോഗിന്റെ സുവർണകാലം തന്നെയായിരുന്നു. പിന്നീട് എങ്ങിനെയോ അത് കുറഞ്ഞ് കുറഞ്ഞ് വന്നു. മനുഷ്യരുടെ ആസ്വാദന രീതിക്ക് മാറ്റങ്ങൾ സംഭവിച്ചപ്പോഴായിരുന്നതെന്ന് തോന്നുന്നു.

എന്നാൽ അന്നത്തെ പോലെ ഇന്നും ബ്ളോഗ് എഴുത്ത് നില നിർത്തുന്ന പലരുമുണ്ട്. ആ കൂട്ടത്തിൽ ഈയുള്ളവനുമുണ്ട്. കാരണം മലവെള്ള പാച്ചിൽ പോലെ എന്റെ ഉള്ളിൽ നിന്നും പുറപ്പെട്ട് വന്ന പല രചനകളും എന്റെ ബ്ളോഗിൽ കൂടിയായിരുന്നല്ലോ വെളിച്ചം കണ്ടത്, ഇപ്പോഴും കണ്ട്കൊണ്ടിരിക്കുന്നതും.

അതിനോടൊപ്പം സ്വാഭാവികമായി ഉയർന്ന് വന്ന ഒരു സൗഹൃദ കൂട്ടായ്മയും ഉണ്ടായി. ബ്ളോഗ് മീറ്റുകളിലൂടെ ആ സൗഹൃദം പൂത്തുലയുകയും ചെയ്തു. പിന്നീട് അതും ലോപിച്ച് ഇല്ലാതായി.

എന്നാൽ കഴിഞ്ഞ ദിവസം 12--6--2021 ശനിയാഴ്ചയിൽ നടന്ന പുതിയ സംരംഭമായ ക്ളബ് ഹൗസ് കൂട്ടായ്മ വീണ്ടും ബ്ളോഗ് എഴുത്തുകാരുടെ ഒന്നിച്ച് ചേരൽ സാധ്യമാക്കിയത് കണ്ടപ്പോൾ അതിയായ സന്തോഷമായി. ബ്ളോഗിന്റെ സുവർണകാലത്തെ പ്രധാന ആൾക്കാരെല്ലാം ആ കൂട്ടായ്മയിൽ പങ്കെടുത്തപ്പോൾ പ്രതീക്ഷയുടെ പുതിയ നാമ്പ് കിളിർത്തു വരുന്നതായി അനുഭവപ്പെട്ടു. വളരെ സന്തോഷം.

എന്നുമെന്നും ഈ കൂട്ടായ്മ നില നിൽക്കട്ടെ

ഷരീഫ് കൊട്ടാരക്കര.

Friday, June 11, 2021

കോവിഡ്, വെളുക്കാൻ തേച്ചത്.....

 അപ്രധാനമായ  ഞങ്ങളുടെ കൊച്ച് നഗരം  ജന തിരക്കിനാൽ വീർപ്പ് മുട്ടുന്ന കാഴ്ചയാണ് മെഡിക്കൽ സ്റ്റോറിലേക്ക് പോയ ഞാൻ ഇന്ന് പകൽ കണ്ടത്. ലോക് ഡൗൺ കാരണത്താൽ നിർജീവമായിരുന്ന നിരത്തുകൾ സജീവമാവുകയും  കച്ചവടമില്ലാതെ വഴിയിലേക്ക് കണ്ണും നട്ടിരുന്ന വ്യാപാര കടകൾ സാധനങ്ങൾ വാങ്ങാൻ വന്നവരെ ക്യൂവിൽ  നിർത്തേണ്ടി വരുകയും ചെയ്തു. കേരളത്തിലെ മറ്റ് നഗരങ്ങളിലും ഇത് തന്നെയാണ് ഇന്നത്തെ അവസ്ഥ എന്നറിയാൻ കഴിഞ്ഞു.

നാളെയും മറ്റന്നാളും ( ശനിയും ഞായറും) അവശ്യ സാധനങ്ങളുടെ വിൽപ്പന ഒഴികെ പരിപൂർണ അടച്ച് പൂട്ടലാണെന്നും അത് നടപ്പിൽ വരുത്താൻ പോലീസിന് കർശന നിർദ്ദേശം കൊടുത്തിട്ടുണ്ടെന്നുമുള്ള സർക്കാരിന്റെ അറിയിപ്പാണ് ജനത്തെ തെരുവിലേക്ക് ഓടിച്ച് വിട്ടത്. ലോക് ഡൗൺ കൊണ്ട് എന്തെങ്കിലും പ്രയോജനം കഴിഞ്ഞ ദിവസങ്ങളിൽ കിട്ടിയിട്ടുണ്ടെങ്കിൽ അതെല്ലാം നഷ്ടപ്പെടുത്തുന്ന വിധത്തിലായിരുന്നു ജനത്തിന്റെ ഇന്നത്തെ പെരുമാറ്റം. പോലീസ് നിസ്സഹായരായി നോക്കി നിൽക്കേണ്ടി വന്നു.

ഇത്രയും ജനങ്ങൾ ഉള്ള നാട്ടിൽ അതിൽ ഒരെണ്ണമായ “ഞാൻ“ ഒന്ന് പുറത്തിറങ്ങിയ കാരണത്താൽ കോവിഡ് വ്യാപനം അധികരിക്കില്ല എന്ന് ഈ “ഞാൻ“ കരുതുന്നു. അതേ പോലെ നാട്ടിലെ എല്ലാ “ഞാനും“ കരുതുമ്പോൾ കാര്യങ്ങൾ വഷളാകും. മനുഷ്യൻ സ്വന്തത്തിൽ നിന്ന് മാറി ചിന്തിക്കാത്ത വിധം  സ്വർത്ഥതയുടെ പരമോന്നതയിലെത്തിയിരിക്കുകയാണ്. അതാണിങ്ങനെയൊക്കെ സംഭവിക്കുന്നത്. സദുദ്ദേശത്തൊടെയാണ് സർക്കാർ നിയമങ്ങൾ കർശനമാക്കുന്നത്. അതിന്റെ അന്തസത്ത ഉൾക്കൊള്ളാതെ  എന്റെ കാര്യം എങ്ങിനെയെങ്കിലും നടക്കണമെന്ന് ഓരോരുത്തരും ചിന്തിക്കുമ്പോൾ  രോഗ വ്യാപനത്തിന് എങ്ങിനെ കുറവ് വരാനാണ്.

സർക്കാർ ഒന്നുകിൽ എല്ലാ ദിവസവും നിയമം കർക്കശതയിൽ തന്നെ നിശ്ചിത അവധി വരെ കൊണ്ട് പോകുക. അല്ലെങ്കിൽ ശനിയും ഞായറും മാത്രമായി അടച്ച് പൂട്ടൽ കർശനമായി ഏർപ്പെടുത്താതിരിക്കുക, അങ്ങിനെ ചെയ്താൽ ഇന്നത്തെ വെള്ളിയാഴ്ചയിൽ കണ്ടത് പോലെ എല്ലാ വെള്ളിയാഴ്ചയും ജനം തിക്കി തിരക്കി പുറത്തിറങ്ങിയാൽ   അടച്ച് പൂട്ടൽ ദിവസങ്ങളിൽ കിട്ടിയ പ്രയോജനം  ഒരു ദിവസം കൊണ്ട് നഷ്ടമാകുമെന്ന് തിരിച്ചറിയുക.

Thursday, June 10, 2021

വഴിത്തിരിവ് കഥ ഒരു ആസ്വാദനം

“ വഴിത്തിരുവ്. “ നോവൽ....

പ്രസിദ്ധ ആഫ്രിക്കൻ എഴുത്തുകാരൻ ചിന്നു അച്ചബയുടെ No longer at  Ease  എന്ന കൃതിയുടെ  മലയാള  മൊഴിമാറ്റം. പരിഭാഷ ചെയ്തത് സെബാസ്റ്റിയൻ പള്ളിത്തോട്.

ആധുനിക ആഫ്രിക്കൻ സാഹിത്യത്തിന്റെ  ആചാര്യൻ എന്ന് വിശേഷിക്കപ്പെടുന്ന ചിന്നു അച്ചബയുടെ പ്രസിദ്ധമായ ഈ കൃതി നൈജീരിയായും ആ നാടിനോട് ബന്ധപ്പെട്ട് കഴിയുന്ന ആഫ്രിക്കൻ സമൂഹത്തിന്റെ ജീവിതാവസ്ഥയും അതേ പടി പകർന്ന് വെച്ചിരിക്കുന്നു, 

വിദേശ വിദ്യാഭ്യാസം നേടി സർക്കാർ  ജോലി കരസ്തമാക്കി  കഴിഞ്ഞപ്പോൾ ഒരു ചെറുപ്പക്കാരനിലുണ്ടാകുന്ന മാറ്റങ്ങൾ ,പരിഷ്കൃതനാകാനുള്ള അവന്റെ നെട്ടോട്ടം പാരമ്പര്യത്തിൽ   നിന്നുമുള്ള ഒളിച്ചോട്ടം, ഇതിനിടയിൽ ചെന്നു പെടുന്ന പ്രണയവും അതിന്റെ ദുരന്തവും പരിഷ്കാരിയാകാനുള്ള തത്രപ്പാടിൽ രണ്ടറ്റവും മുട്ടിക്കാനായി വരുമാനം തികയാതെ വരുമ്പോൾ  കൈക്കൂലിയിൽ ചെന്ന് ചാടേണ്ടി വന്നത്  അന്നത്തെ  നൈജീരിയൻ ഉൾഗ്രാമങ്ങളുടെ സ്ഥിതി എല്ലാം ഗ്രന്ഥകാരൻ തന്മയത്തൊടെ  വരച്ച് കാണിച്ചിരിക്കുന്നു. 

    വിവർത്തനവും  മെച്ചപ്പെട്ടതാണ്.

ഡിസി. ബുക്ക്സ്  പ്രസിദ്ധീകരിച്ച ഈ  182 പേജ് നോവലിന്റെ വില  120 രൂപാ.

Monday, June 7, 2021

സിനാന് 10 വയസ്സ്


 7--6--2021  സിനാന് ഇന്ന് 10 വയസ്സ്. 
 എല്ലാ വർഷവും ജൂൺ മാസം ഏഴാം തീയതി  സിനാനുമായി  ഞാൻ ഫെയ്സ് ബുക്കിൽ എത്താറുണ്ട്. അന്ന് അവന്റെ ജന്മ ദിനമാണ്. ദൈവ കാരുണ്യത്താൽ ഓരോ വർഷവും  അവന് പുരോഗതി ഉണ്ടെന്ന് തന്നെ പറയാൻ കഴിയുന്നുണ്ട്. പര സഹായമില്ലാതെ നടക്കാനും വർത്തമാനം പറയാനും  കഴിയുന്നില്ലാ എന്നതൊഴിച്ചാൽ വർഷങ്ങൾ കടന്ന് പോകുമ്പോൾ  അവൻ മെച്ചപ്പെട്ടു വരുന്നു എന്ന് തന്നെ പറയാൻ കഴിയും

എല്ലാവരെയും അവന് ഇപ്പോൾ തിരിച്ചറിയാം കാര്യങ്ങൾ പറഞ്ഞാൽ മനസിലാകുന്നുണ്ട്. അവന്റെ സമപ്രായക്കാരുമായി കളിക്കാനും ഇടപഴകാനും താല്പര്യമുണ്ട് അവന്റെ പിതൃ സഹോദര പുത്രി സഫാ ആണ്` അവന്റെ കൂട്ടുകാരി, അവളെ കാണുമ്പോൾ അവന്റെ മുഖത്ത്  ഉണ്ടാകുന്ന ചിരി എത്ര മനോഹരമാണെന്നോ! . സ്കൂൾ ഉണ്ടായിരുന്നപ്പോൾ അവിടെ പോകുന്നതിന് മടിയില്ലെന്ന് മാത്രമല്ല, സഹപാഠികളുമായി അവൻ ഇടപഴകുകയും ചെയ്യും.
അവന് ഓട്ടിസമില്ല,സെറിബ്രൽ പൽസിയുമില്ല, പക്ഷേ ജനിച്ച് കഴിഞ്ഞ് മണിക്കൂറുകൾക്ക് ശേഷം ഇങ്ക്വിബേറ്ററിൽ വെച്ചുണ്ടായ ജന്നി അവന്റെ തലയിലെ വെയിന് കേട്പാടുകൾ ഉണ്ടാക്കി. അൽപ്പ ദിവസങ്ങൾ നേരത്തെ ഉണ്ടായ പ്രസവം അവനെ ഇങ്ക്വിബേറ്ററിൽ വെക്കാൻ ഇടയാക്കിയിരുന്നല്ലോ.

എല്ലാ കാര്യങ്ങളിലും അവന് സമയ നിഷ്ഠ ഉണ്ട്. കാര്യങ്ങൾക്ക് സമയം തെറ്റിയാൽ  അവൻ പ്രതികരിക്കും ആ പ്രതികരണം  ഏ..എ..ങ് എന്നോ  മറ്റോ സ്വരങ്ങളിലൂടെ അവൻ പ്രകടിപ്പിക്കും. അവന്റെ മാതാപിതാക്കൾ  കോടതിയിൽ പോകുമ്പോൾ  നാല് മണിക്ക് വരും എന്ന് പറഞ്ഞ് പോയാൽ കൃത്യം നാല് മണിയാകുമ്പോൾ അവൻ വഴിയിലേക്ക് കണ്ണൂം നട്ടിരിക്കും.സമയം അവൻ എങ്ങിനെ അറിയുന്നോ ആവോ?!

ഇഡ്ഡിലി സാമ്പാർ..നടുമോ, ഹരിമുരളീ രവം തുടങ്ങിയ.ശാസ്ത്രീയ സംഗീതം അല്ലെങ്കിൽ രണ്ട് തലമുറക്കു മുമ്പുള്ള  ദുനിയാ കേ രക് വാലേ, ബഹാരോം ഫൂല് ബർസാവോ, തുടങ്ങിയ റാഫീ പാട്ടുകൾ, അലൈ പായുതേ കണ്ണാ..., ഇനി ഉറങ്ങൂ, ചിരിക്കുമ്പോൾ കൂടെ ചിരിക്കാൻ, തുടങ്ങിയ മലയാളം പാട്ടുകൾ തുടങ്ങിയവയാണ്  അവന്റെ ഫേവറൈറ്റുകൾ, (ഇതെങ്ങിനെ അവന് ഇഷ്ടമായി എന്നത് ഇന്നും ഞങ്ങൾക്ക് സമസ്യയാണ് ) അവന്റെ ഉമ്മ ഷൈനി, ഈ വക പാട്ടുകൾ മൊബൈലിൽ റിക്കാർഡ് ചെയ്ത് കയ്യിൽ കൊടുത്തിട്ടുള്ളത് ചെവിയിൽ വെച്ച് ആസ്വദിച്ച് അവൻ സമയം കഴിച്ച് കൂട്ടും. എന്ത് പ്രശ്നം ഉണ്ടെങ്കിലും ഈ വക പാട്ട് വെച്ച് കൊടുത്താൽ മതി. അവനെ ശാന്തനാക്കാൻ.
വാഹനത്തിൽ യാത്ര ചെയ്താൽ അത് ബൈക്കോ കാറോ എന്തായാലും മുൻ വശത്ത് ഇരുത്തണമെന്ന് അവന് നിർബന്ധവുമുണ്ട്. പക്ഷേ ചില നിർബന്ധങ്ങൾ നടക്കാതെ വരുമ്പോൾ അവനുണ്ടാകുന്ന വ്യസനം  ഞങ്ങളിലും വേദന ഉളവാക്കും.
 കഴിഞ്ഞ ദിവസം അവന്റെ പിതാവ് സൈഫുവിന് പനി വന്നു. മാതാ പിതാക്കളുടെ ഏക സന്തതി ആയ സിനാനെ അവന്റെ ഉമ്മ ഷൈനി ഏത് നേരവും  പരിചരിക്കുമെങ്കിലും ഉറങ്ങാൻ അവന് ബാപ്പായുടെ സാമീപ്യം നിർബന്ധമാണ്. സൈഫുവിന് ബാധിച്ച പനി സിനാന് ബാധിക്കാതിരിക്കാൻ  മുൻ കരുതലെന്ന നിലയിൽ ഷൈനി അവനെ സൈഫുവിൽ നിന്നും മാറ്റി കിടത്തിയത് അവ്നിൽ വല്ലാത്ത ദുഖം ഉണ്ടാക്കി എന്ന് സിനാന്റെ പ്രതികരണങ്ങളിൽ നിന്നുംവ്യക്തമായിക്കൊണ്ടിരുന്നു. രണ്ട് ദിവസങ്ങളിലും സൈഫു അവന്റെ സമീപം കൂടി കടന്ന് പോകുമ്പോൾ ആളെ മനസ്സിലാകാതിരിക്കാൻ തല വഴി ഒരു മുണ്ടിട്ട് കടന്ന് പോകും  , പക്ഷേ അവൻ കണ്ട് പിടിച്ചു അത് സൈഫു ആണ് കടന്ന് പോകുന്നതെന്ന്.മൂന്നാം ദിവസം അവൻ പുറകേ മുട്ട്കാലിൽ ഇഴഞ്ഞ് സൈഫു കിടക്കുന്ന മുറിയുടെ മുമ്പിൽ ചെന്നപ്പോൾ സൈഫു കതക് ചാരി. സിനാൻ അടഞ്ഞ് കിടന്ന കതകിന്റെ മുമ്പിൽ പോയിരുന്ന് കതകിലേക്ക് നോക്കി ഇരുന്ന കാഴ്ച ഹൃദയഭേദകമായിരുന്നു. അവന് അറിയാം അവന്റെ ബാപ്പാ ആ മുറിയിലുണ്ടെന്ന്, പക്ഷേ അവന് പോകാനോ കാണാനോ പറ്റുന്നില്ല.ബാപ്പായെ കാണണമെന്ന അവന്റെ വേദന വിളിച്ച് പറയാനോ പ്രതികരിച്ച് കാട്ടാനോ അവന് കഴിവുമില്ലല്ലോ. അവൻ അവിടെ തന്നെ ഇരുന്നു, അവസാനം ഷൈനി അവിടെ നിന്നും അവനെ നിർബന്ധിച്ച് മാറ്റി കൊണ്ട് പോയി. രണ്ട് ദിവസം കൂടി കഴിഞ്ഞ് സൈഫുവിന്റെ പനി മാറിയപ്പോൾ പ്രശ്നങ്ങൾ പരിഹൃതമായി അവന് സന്തോഷവുമായി.
ഒരു കൊതുക് വന്നിരുന്ന് കടിച്ചാൽ അവൻ ഓടിക്കാറില്ല. കൊതുക് കുത്തുന്ന വേദന  സാധാരണ സംഭവമാണെന്നായിരിക്കും അവന്റെ  വിചാരം. കഴിഞ്ഞ ദിവസം ഉറുമ്പ് കടിച്ച് ശരീരം തിണിർത്തു, പക്ഷേ അവൻ കരഞ്ഞുമില്ല പ്രതികരിച്ചുമില്ല. ജനിച്ചത് മുതൽ വേദനയാണല്ലോ അവൻ അനുഭവിച്ചത്, അതിനാൽ വേദന ഒരു പതിവ് സംഭവമാണെന്നായിരിക്കും അവൻ കരുതുന്നത്.
പക്ഷേ ഇതെല്ലാമാണെങ്കിലും അവൻ ഞങ്ങളുടെ വീടിന്റെ പ്രകാശമാണ്. അത് കൊണ്ട് തന്നെ  അവനെ ഞങ്ങൾക്ക് ജീവനുമാണ്.
 
ഈ അവസ്ഥയെല്ലാം മാറും, ഇൻഷാ അല്ലാ  അവൻ നടക്കും അവൻ വർത്തമാനം പറയും, കാരണം ദൈവ കാരുണ്യത്തിൽ ഞങ്ങൾക്ക് അത്ര വിശ്വാസമാണ്. അത് കൊണ്ട് തന്നെ ഒരു പൊൻ പുലരിയുടെ പ്രതീക്ഷ എന്നും ഞങ്ങളുടെ ഹൃദയങ്ങളിലുണ്ട്. കാരുണ്യവാൻ തുണക്കട്ടെ.
അവന്റെ ജന്മദിനത്തിൽ അഗാധമായി പ്രാർത്ഥിക്കുന്നു, അവന് ആരോഗ്യവും ദീർഘായുസ്സിനും സമാധാനത്തിനുമായി. എല്ലാവരുടെയും പ്രാർത്ഥനക്കായി ഈ കുറിപ്പുകൾ പോസ്റ്റ് ചെയ്യുന്നു.

Wednesday, June 2, 2021

ആട്ടോക്കാരും കോവിഡും....

 സമൂഹത്തിൽ അങ്ങോളമിങ്ങോളം  ഉപയോഗിക്കപ്പെടുന്ന ഒരു വാഹനമാണ് ആട്ടോ റിക്ഷാ. ആട്ടോ ഇല്ലാത്ത  ഒരു സ്ഥലത്തെ പറ്റി ചിന്തിക്കാനേ വയ്യ.

പണ്ട് വളരെ പണ്ട് ആട്ടോയുടെ സ്ഥാനത്ത് മനുഷ്യൻ വലിക്കുന്ന റിക്ഷാ ആയിരുന്നു. “അതിൽ കയറി ഇരിക്കുന്ന “അഞ്ചര ടൺ തൂക്കമുള്ള സേട്ട്, സേട്ടിന്റെ ഒന്നര ടൺ തൂക്കമുള്ള പെട്ടി“ എന്ന് വിവരിക്കുന്ന മലയാള സിനിമാ ഗാനം ഓർമ്മയുള്ളവർക്ക് അന്നത്തെ റിക്ഷാക്കാരന്റെ അവസ്ഥ  കൃത്യമായി അറിയാൻ കഴിയും. കുരച്ചും കിതച്ചും  റിക്ഷാ വലിച്ചോടുന്ന ആ പാവം മനുഷ്യർക്ക്  അൽപ്പം ആശ്വാസം കൈ വന്നു,    വലിച്ചും കൊണ്ടോടുന്ന റിക്ഷാക്ക് പകരം ചവിട്ടിക്കൊണ്ടോടുന്ന സൈക്കിൾ റിക്ഷാ വന്നപ്പോൾ.

പിന്നീടെപ്പോഴോ ആട്ടോ റിക്ഷാ വന്നു. റിക്ഷായും സൈക്കിൾ റിക്ഷായും പഴംകഥയായി. നല്ല ചുള്ളൻ ചെറുപ്പക്കാർ  സീറ്റിന് താഴെയുള്ള  വടി പോലുള്ള ഒരു ഇരുമ്പ് കമ്പ് ആഞ്ഞ് പിടിച്ചൊന്ന് ട്റ്ർ..എന്ന് വലിച്ച് വിടുമ്പോൾ  വട്ടത്തിൽ കറങ്ങുന്ന  ചക്രം നീളത്തിൽ ഓടാൻ തുടങ്ങി. കൂട്ടത്തിൽ വാഹനത്തിലിരിക്കുന്ന യാത്രക്കാർക്ക് സുഖ യാത്രയും. സംഗതി കുശാലായി. ഇന്ത്യയിലെവിടെയും ആട്ടോ റിക്ഷാ പടർന്ന് പിടിച്ചു.

സമൂഹത്തിലെ തൊഴിലില്ലായ്മ ഒരു പരിധി വരെ ആട്ടോ റിക്ഷാ കൊണ്ട് മാറി  കിട്ടിയപ്പോൾ  ചെറുപ്പക്കാർ കൂട്ടത്തോടെ ഈ രംഗത്ത് വന്നു. ഗൾഫ് റിട്ടേൺ ആയി വരുന്ന പലരും ആട്ടോ ഓടാൻ തുടങ്ങി. കവലകളും ബസ് സ്റ്റാന്റും റെയിൽ വേ സ്റ്റേഷനുകളും നാട്ടുമ്പുറത്തെ ചന്തകളും ആട്ടോ റിക്ഷാകളെ ഒഴിവാക്കാൻ പറ്റാതായി. പല സ്ഥലങ്ങളിലും പോലീസിന്റെ  നേതൃത്വത്തിൽ കൂപ്പൺ നൽകി  യാത്ര റിസർവ് ചെയ്യുന്നിടം വരെ എത്തി ആട്ടോ ചരിത്രം.

ബഹുഭൂരിപക്ഷം ആട്ടോക്കാരും  സ്വന്തമായി ആട്ടോ ഇല്ലാതെ കടമെടുത്ത് ആട്ടോ വാങ്ങിയും കയ്യിൽ മുതലുള്ളവൻ വാങ്ങി ഇട്ടിരിക്കുന്ന  ആട്ടോ വാടക ഉടമ്പടിയിൽ ഓടിയും  അന്നത്തെ അന്നം കണ്ടെത്തി. കുട്ടികളുടെ പള്ളിക്കൂടം ചെലവും കുടുംബാംഗങ്ങളുടെ ആശുപത്രി ചെലവും  വിവാഹത്തിന് ക്ഷണിക്കപ്പെട്ടാൽ അവിടെ കൊടുക്കേണ്ട സംഭാവന ചെലവും ആട്ടോ ഓടുന്ന വരുമാനം കൊണ്ട് ഒപ്പിക്കാനുള്ള  തീവൃ ശ്രമത്തിലായി ആട്ടോക്കാരൻ. അത് കൊണ്ട് തന്നെ  ഒരു ദിവസം ആട്ടോ ഓടാതിരുന്നാൽ ആട്ടോക്കാരന്റെ വയറിൽ തീയാണ്. ഹർത്താലോ സമരമോ വന്നാൽ അവരും അതിലെല്ലാം പങ്കാളികളാകുമെങ്കിലും ഉള്ളിൽ  വെപ്രാളമാകും. വൈകുന്നേരം കൈ നീട്ടുന്ന ബ്ളേയ്ഡ്കാരൻ വീട്ടിൽ വാങ്ങിക്കൊണ്ട് പോകേണ്ട സാധനങ്ങൾക്കായുള്ള വീട്ടുകാരിയുടെ പരിദേവനങ്ങൾ  മകന്റെ അല്ലെങ്കിൽ മകളുടെ ഈ മാസത്തെ ട്യൂഷൻ ഫീസ്  ഇതെല്ലാം മുമ്പിൽ നിരന്ന് വന്ന് ഭയപ്പെടുത്തുമെങ്കിലും ജാഥയുടെ  മുമ്പിൽ ഞെളിഞ്ഞ് നിന്ന് “തൊഴിലാളി ഐക്യം സിന്ദാബാദ് ആട്ടോക്കാരെ തൊട്ട് കളിച്ചാൽ അക്കളി തീക്കളി സൂക്ഷിച്ചോ എന്ന് തൊണ്ട പൊട്ടുമാറുച്ചത്തിൽ  വിളിച്ച് കൂവുവാനും അവന് മടിയില്ല.

അപ്രകാരം ജീവിതം ഏങ്ങിയും വലിച്ചും മുമ്പോട്ട് പോകുമ്പോഴാണ് കോവിഡ് മഹാ മാരി നാട്ടിലെത്തിയത്. ജനത്തിനെ ആ വ്യാധി ബാധിച്ചതിനൊപ്പം  പാവപ്പെട്ട  ആട്ടോക്കാരുടെ ജീവിതത്തെയും അത് കുടഞ്ഞ് ഒരു പരുവത്തിലാക്കി. പണ്ടേ ദുർബല ഇപ്പോൾ ഗർഭിണി എന്ന നിലയിലായി അവരുടെ കാര്യങ്ങൾ. പലരും വണ്ടി വീട്ടിൽ കയറ്റി ഇട്ടു. പോലീസിന്റെ കണ്ണും വെട്ടിച്ച് പുറത്തിറങ്ങിയവർക്ക് വണ്ടിയിൽ തളിക്കാനുള്ള സാനിറ്ററൈസർ വാങ്ങാൻ പോലും പൈസാ കിട്ടാതായി. പോലീസ്കാർക്ക് ആട്ടോക്കാരെ പുശ്ചമാണ്. രണ്ട് വീലുള്ളവനെയും നാല് വീലുള്ളവനെയും സർ എന്ന് അഭിസംബോധന ചെയ്യാനുള്ള മാന്യത പോലീസ് കാണിക്കുമെങ്കിലും മൂന്ന് വീലുകാരനെ ഏടാ എന്നേ  വിളിക്കുകയുള്ളൂ. ബിരുദവും ബിരുദാനന്തര ബിരുദവും ഉണ്ടായിട്ടും നിവർത്തികേട് കൊണ്ട് ഓട്ടോ ഓടുന്നവരെയും പോലീസ് കാണുന്നത് ആട്ടോക്കാരൻ എന്ന തോതിലാണല്ലോ. ആ കാഴ്ചപ്പാടുള്ള  പോലീസ് പിടിച്ചാലോ രണ്ടായിരത്തിൽ പിഴ കുറഞ്ഞ് കച്ചവടമില്ല. സത്യവാങ്മൂലം എന്ന  കടലാസ് കഷണം കയ്യിൽ കരുതിയാലും  യാത്രക്കാരനെ കൊണ്ട് വിട്ട് തിരികെ വരുമ്പോൾ പിടി കൂടിയാൽ  സത്യവാങ്ങ്മൂലം ശൂ എന്നും പറഞ്ഞ് പ്രസക്തി ഇല്ലാതാകും. ചുരുക്കത്തിൽ ഒരു തരത്തിലും ജീവിതം മുന്നോട്ട് കൊണ്ട് പോകാനാവാത്ത അവസ്ഥയാണ് ആട്ടോക്കാരന്.

പാവങ്ങൾക്ക് സർക്കാർ നൽകുന്ന കിറ്റ് കൊണ്ട് ഈ പാവങ്ങളും അടുപ്പിൽ തീ കൂട്ടാൻ ശ്രമിക്കുമെങ്കിലും ബാക്കി  കാര്യങ്ങൾക്കെന്താണ് പോം വഴി. വെൽഫെയർ ഫണ്ടും മറ്റും ന്യൂനാൽ ന്യൂനപക്ഷത്തിന് മാത്രമേ പ്രയോജനമുള്ളൂ. ബഹു ഭൂരിപക്ഷത്തിന്റെയും ഗതി അധോഗതി തന്നെയാണല്ലോ.

സമൂഹത്തിന്റെ അവിഭാജ്യ ഘടകമായ ഈ പാവങ്ങളുടെ ജീവിതാവസ്ഥ  ശരിക്കും ഇവിടെ ആരും പഠിച്ചിട്ടുമില്ല, പരിഹാരം കണ്ടെത്തിയിട്ടുമില്ല.

സർക്കാരിന്റെ ശ്രദ്ധ  ഈ ഭാഗത്തിന്റെ നേരെ നിർബന്ധമായി തിരിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.