Saturday, October 30, 2010

മാക്സിയും ബര്‍മൂടയും



പട്ടാമ്പിയും പള്ളിപ്പുറവും കടന്നു ട്രെയിന്‍ കുറ്റിപ്പുറം എത്താറായപ്പോള്‍ തന്റെ ഹൃദയമിടിപ്പിന് വേഗതകൂടിയതായി ഗോവിന്ദന്‍ മാഷിന് തോന്നി.

ബാല്യ കാലം കഴിച്ചു കൂട്ടിയ സ്ഥലങ്ങള്‍ കാണണമെന്ന ആഗ്രഹത്തിന് ഉപരി മുപ്പത്തി എട്ടുവര്‍ഷങ്ങള്‍ക്കു ശേഷമുള്ള തിരിച്ചു വരവിന് മറ്റൊരു ഗൂഢ ലക്‌ഷ്യം ഉണ്ടെങ്കിലും അതാരോടും വെളിപ്പെടുത്താന്‍ ആവില്ലല്ലോ .

പെന്‍ഷന്‍ പറ്റി ജോലിയില്‍ നിന്നു വിരമിച്ചപ്പോള്‍ ഉണ്ടായ ഒരു ഭ്രാന്തേ !...

എന്നുമെന്നും ആഗ്രഹം മനസ്സില്‍ ഉണ്ടായിരുന്നല്ലോ . അവളെ ഒന്നു കാണണം. അതെന്തിനാണെന്ന് തനിക്ക് തിരിച്ചറിയാന്‍ കഴിഞ്ഞുമില്ല . തമ്മില്‍ കാണണം . അത്രമാത്രം!.

.പെന്‍ഷനായി വീട്ടില്‍ ഇരുന്നപ്പോള്‍ എല്ലാവരും തന്നെ അവഗണിക്കുന്നു എന്ന സ്വയം തോന്നല്‍ തൊട്ടതിനൊക്കെ തന്നെ കലഹക്കാരനാക്കി മാറ്റി എന്ന് മാഷ് തിരിച്ചറിഞ്ഞു .

ഒരു വെളുപ്പാന്‍ കാലം,
ഭാര്യയുടെ ഭാഷയില്‍ "വേണ്ടാത്ത കാര്യത്തിനുള്ള പുറപ്പാടിന്" തയാറായി തന്റെപുരുഷത്വം ഉണര്‍ന്നു നിന്നപ്പോള്‍ "വയസ്സാം കാലത്തു അടങ്ങിഒതുങ്ങി കഴിഞ്ഞൂടെ" എന്ന പ്രതിഷേധത്താല്‍ ഭാര്യ വിസമ്മതിച്ചതിലൂടെ താന്‍ തീര്‍ത്തും അവഗണിക്കപെടുന്നതായി തീര്‍ച്ചപ്പെടുത്തുകയും ഭാര്യയോടു പക തോന്നുകയും ചെയ്തു. അതിനാല്‍ ഭാര്യയോടുള്ള ഒരു പകരംവീട്ടലാകട്ടെ യാത്ര എന്നും മനസ്സില്‍ കരുതി.

തോല്‍സഞ്ചിയില്‍ വസ്ത്രങ്ങള്‍ എടുത്തു വെയ്ക്കുന്നത് കണ്ട് തന്റെ പുറകില്‍ വന്നു നിന്നു

"എത്ര ദിവസത്തേക്കാണ് കാശീ യാത്ര " എന്ന് ഭാര്യ ചെറു പുഞ്ചിരിയോടെ ചോദിച്ചത് ഗൌരവംനിറഞ്ഞ ഒരു നോട്ടം കൊണ്ടു നേരിട്ടെങ്കിലും "അപ്പോള്‍ ഞാന്‍ പോകുന്നതില്‍ നെനക്ക് വെഷമംതോന്നുന്നുണ്ടല്ലേ?"എന്ന്ഉള്ളില്‍ പറഞ്ഞു സന്തോഷിക്കുകയും ചെയ്തു.
ഇത്രയും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അവളെ പിരിഞ്ഞു ഒരുദിവസം കഴിഞ്ഞിട്ടില്ല.

ഇപ്പോള്‍ കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷനില്‍ നില്‍ക്കുന്നത് പണ്ടത്തെ കൂട്ടുകാരിയെ കാണാന്‍ ആണെന്ന് അവളോട്‌ എങ്ങിനെ പറയും!

പതിനെട്ടു വയസ്സില്‍ താന്‍ കണ്ടിരുന്ന കുറ്റിപ്പുറം തീവണ്ടി ആഫീസിനും പരിസരത്തിനും വന്ന മാറ്റംകണ്ട് മാഷ്‌ കുറെ നേരം അന്തംവിട്ടു നോക്കി നിന്നു.

"എടപ്പാള്‍ വഴി പൊന്നാനി " എന്ന വിളിച്ചു കൂവല്‍ മാഷിനെ മുന്നോട്ടു നയിച്ചപ്പോള്‍ " ജീ.ബീ.ടീ. ബസ്സ് ഇപ്പോള്‍ ഉണ്ടാകുമോ" എന്ന ചിന്ത ആയിരുന്നു മനസ്സില്‍.

താനൊരു വിഡ്ഢി ആണെന്നും ബസ്സ് പൊളിച്ചു കാലം ഏറെ കഴിഞ്ഞു കാണുമെന്ന ബോധം പോലും തന്നില്‍ നിന്നു നഷ്ടപ്പെട്ടിരിക്കുന്നുവെന്നും അപ്പോള്‍ അയാള്‍ തിരിച്ചറിഞ്ഞു.

കഴിഞ്ഞു പോയ കാലത്തിലെ എല്ലാറ്റിനേം കാണാന്‍ മനസ്സു വെമ്പുകയാണ്.

അല്ലെങ്കിലും ജീ.ബീ.ടീ. ബസ്സ് മറക്കാന്‍ ഒക്കുമോ? അവളും താനും ചേര്‍ന്ന് നിന്നു യാത്ര ചെയ്തിരുന്നത് ബസ്സിലായിരുന്നല്ലോ.

തട്ടാന്‍ പടിയില്‍ നിന്നും കയറി എടപ്പാള്‍ ചുങ്കം സ്റ്റോപ്പില്‍ ഇറങ്ങുന്നത് വരെയുള്ള ചേര്‍ന്ന് നില്പിന്റെ മധുരം വര്‍ഷങ്ങളേറെ കഴിഞ്ഞിട്ടും മനസ്സില്‍ നിന്നും ഇപ്പോഴും വിട്ടു മാറാത്തത് കൊണ്ടാണല്ലോ അവളെ കാണാന്‍ എന്നും കൊതിച്ചതും യാത്രക്ക് ഒരുമ്പെട്ടതും.

ഇടപ്പാളിലെക്കുള്ള യാത്രയില്‍ വഴിയില്‍ പഴയതൊന്നും തനിക്ക് കാണാന്‍ കഴിയുന്നില്ല എന്ന സത്യം മനസ്സിലേക്ക് കടന്നു വന്നപ്പോള്‍ അയാള്‍ അമ്പരന്നു.

നിറഞ്ഞുകവിഞ്ഞു വെയിലത്ത്‌ വെട്ടിത്തിളങ്ങുന്ന പുഴ വറ്റി വരണ്ടിരിക്കുന്നു. പുഴക്ക്‌ കുറുകെയുള്ള വലിയ പാലത്തിനടിയില്‍ മണല്‍ പരപ്പില്‍ ചെറിയ കുഴികളില്‍ കറുത്ത വെള്ളമാണ്കെട്ടികിടക്കുന്നത്.

ഓലക്കുടിലുകള്‍ക്ക് പകരം
കോണ്ക്രീറ്റ് കെട്ടിടങ്ങള്‍.

എടപ്പാള്‍ അംശ കച്ചേരി സ്റ്റോപ്പില്‍ ബസ്സിറങ്ങി മുരളി തീയേറ്റര്‍ കാണുന്നുണ്ടോ എന്നയാള്‍ നോക്കി.

ഓലമേഞ്ഞ സിനിമ കൊട്ടകയില്‍ ആയിരുന്നല്ലോ താനും അവളും ഒരു ഞായറാഴ്ച മാറ്റിനീ ഷോ "ഭാര്‍ഗവീ നിലയം" കണ്ടത്.

ചിത്രം കണ്ടതിനു ശേഷം താന്‍ അവളെ
"രാജകുമാരീ എന്ന് വിളിക്കുകയും അവള്‍ “എന്തേ”എന്ന് വിളി കേള്‍ക്കുകയും ചെയ്തിരുന്നു എന്ന ഓര്‍മ അയാളെ പ്രായത്തിലും ഹരം കൊള്ളിച്ചു.

"
ഐലക്കാട്ടു വരാന്‍ ഇപ്പൊ നടക്കണ്ടാത്രേ" !....... ഉണ്ണി കത്തില്‍ എഴുതി.
ഉണ്ണി തന്നെ മറന്നില്ലാല്ലോ !ആശ്വാസം!

ഇവിടെ നിന്നും വിട്ടു പോയതില്‍ പിന്നെ തുരുതുരാ അവന് കത്തെഴുതുയിരുന്നു. വല്ലപ്പോഴും അവന്റെമറുപടിയും വന്നിരുന്നു. പിന്നെ പിന്നെ അത് ലോപിച്ച് ഇല്ലാതായി. മുപ്പത്തി എട്ടു വര്‍ഷങ്ങള്‍ക്കു ശേഷം അവനെ കാണാന്‍ വരുന്നൂന്ന് എഴുതിയപ്പോള്‍ അവന് അതിശയാത്രേ! ഇത്രയും കാലം അവനെ മറക്കാതിരുന്നതില്‍ നന്ദിയും മറുപടി കത്തില്‍ ഉണ്ടായിരുന്നു.

അവനെ മാത്രമല്ലല്ലോ തനിക്ക് കാണേണ്ടത്. പതിനെട്ടു വയസ്സ് വരെ ജീവിച്ചിരുന്ന സ്ഥലങ്ങള്‍കാണുന്ന കൂട്ടത്തില്‍ വെറുതെ ഒരു പൂതി. "അവളെ ഒന്നു കാണണം "

നീല സില്‍ക്ക് പാവാടെയും അതെ നിറത്തിലുള്ള ഉടുപ്പും അണിഞ്ഞ അവള്‍ ഇന്നും മനസ്സിന്റെ മൂലയില്‍ എവിടേയോ ഉണ്ടല്ലോ .

"താമസമെന്തേ വരുവാന്‍" പാട്ടു കേള്‍ക്കുമ്പോള്‍ ഓര്‍മ്മയുടെ വാതില്‍ തുറന്നു ഇപ്പോഴും അവള്‍ കടന്നുവരും.

ഭാര്യക്ക് കഥ ഒന്നും അറിയില്ല അറിയിച്ചിട്ടുമില്ല.

മുപ്പത്തി എട്ടു വര്‍ഷങ്ങള്‍ക്കു മുമ്പു അച്ചന്‍ അമ്മയെയും തന്നെയും അനിയന്മാരെയുംഅനിയത്തിമാരെയും കൂട്ടി തെക്കന്‍ ജില്ലയില്‍ ചേക്കേറിയത് സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ അച്ചനെസ്ഥലം മാറ്റിയത് കൊണ്ടാണെന്നാണ് അന്ന് ധരിച്ചിരുന്നത്. കാലം ചെന്നപ്പോള്‍ അറിയാന്‍ കഴിഞ്ഞു, സര്‍വീസ് സീനിയോരിറ്റി പോലും നഷ്ടപ്പെടുത്തി അച്ചന്‍ സ്ഥലം മാറ്റം ചോദിച്ചു വാങ്ങിയതായിരുന്നു. ഐലക്കാട്ടെ വീടും പറമ്പും കിട്ടിയ വിലയ്ക്ക് വിറ്റു ജോലി സ്ഥലത്തു പാര്‍പ്പിടവും വാങ്ങി.

താനും അവളുമായുള്ള പ്രേമം ആയിരുന്നല്ലോ എല്ലാത്തിനും കാരണം.

ബസ്സിലെ യാത്രയും സിനിമാ കാണലും അങ്ങുമിങ്ങും അടക്കംപറച്ചില്‍ ഉണ്ടാക്കിയപ്പോള്‍ നമ്പീശന്‍മാഷ്‌ അച്ഛനോട് സ്വകാര്യമായി ഉപദേശിച്ചുവത്രേ!
"കുട്ടിക്ക് വല്ലാത്ത കൂട്ടിലാണ് കണ്ണ് ; ജീവഹാനി വരെ സംഭവിക്കാം"

പതിനെട്ടു വയസ്സ് വരെ
വളര്ത്തിയിട്ടു കുരുതി കൊടുക്കണ്ടാന്ന് അച്ചന്‍ കരുതിക്കാണും.

അവളുടെ തറവാട്ടുകാര്‍ കൊല്ലിനുംകൊലക്കും കേമന്മാര്‍ ആയിരുന്നല്ലോ.

തന്റെ പ്രേമം ഉണ്ണി തടസപ്പെടുത്തിയപ്പോള്‍
അവളുടെ കൂട്ടുകാരി ആമിനക്കുട്ടി പ്രോല്‍സാഹിപ്പിച്ചു.

"ങ്ങള് ഒരു ആണ്‍കുട്ടി ആണെന്കില്‍ ഓളേം കൊണ്ടു നാടു വിട്ടോ " . ആമിന ഇതു അവളോടുംപറഞ്ഞിരുന്നുവെന്ന് അന്ന് സന്ധ്യക്ക്‌ അവള്‍ തന്നോടു പറഞ്ഞു.
"എവിടെയായാലും ഞാന്‍ വരാട്ടോ".

അവള്‍ നാടു വിടാന്‍ സമ്മതിക്കുകയും ചെയ്തു.

പക്ഷെ ഉണ്ണി ശക്തിയായി എതിര്‍ത്തു.
"ജോലീം വേലേം ഇല്ലാത്തോന്‍ അവളേം കൊണ്ടു പോയിട്ട് എന്താ പുഴുങ്ങി തിന്ന്വാ?." എന്ന് അവന്‍ തന്റെ നേരെ കയര്‍ത്തതു തന്നോടുള്ള അവന്റെ സ്നേഹാധിക്യം കൊണ്ടാണെന്ന് തനിക്കു മനസിലാകുകയും ചെയ്തു.

പെട്ടന്നായിരുന്നുവല്ലോ അച്ചന്‍ എല്ലാവരെയും കൂട്ടി സ്ഥലം വിട്ടത്. അവളെ വിവരം അറിയിക്കാന്‍പറ്റിയില്ല

കത്തെഴുതാനും പറ്റിയില്ല. ഉണ്ണിക്കു കത്തിലൂടെ പലതവണ അവളെ പരാമര്‍ശിച്ചു എങ്കിലുംഅവന്‍ അതിന്
മാത്രം മറുപടി എഴുതിയില്ല.

കാലം കടന്നു പോയപ്പോള്‍ എല്ലാത്തിനും
മങ്ങല്‍ വരുമല്ലോ. താന്‍ വിവാഹിതനായി .അച്ചനായി.മൂത്തമകളുടെ കുട്ടിയുടെ അപ്പൂപ്പനായി.

ഭാഷ വരെ മാറിയിരിക്കുന്നു.വടക്കനും തെക്കനും അല്ലാത്ത പാകം.

പണ്ടു എത്രമാത്രം നടക്കണമായിരുന്നു അംശ കച്ചേരി പടിക്കല്‍ നിന്ന് ഐലക്കാട്ടെത്താന്‍ . ഇപ്പോള്‍ ഇതാ എത്ര പെട്ടെന്നാണ് ആട്ടോ അവിടെ എത്തി ചേര്‍ന്നത്‌. ആട്ടോക്കാരന് ഉണ്ണിയുടെ വീട്അറിയാമായിരുന്നു.

ഉണ്ണി ആകെ മാറിയിരിക്കുന്നല്ലോ തേവരെ! അവന്റെ ചിരിയാണ് അവനെ തിരിച്ചറിയാന്‍ സഹായിച്ചത്.

കാലം അവനില്‍ വലിയ മാറ്റം വരുത്തിയിരിക്കുന്നു. ആകെ നരച്ചിട്ടുണ്ട് . പക്ഷെ അവന്‍ പെട്ടെന്ന് തന്നെ തിരിച്ചറിഞ്ഞു.

തന്നെ കണ്ടതില്‍അവന്‍ വളരെ സന്തോഷിക്കുന്നതായി മാഷിനു അനുഭവപ്പെട്ടു.

മണിക്കൂറുകള്‍ അവനുമായി നാട്ടു വിശേഷങ്ങള്‍ സംസാരിച്ചിട്ടും
മാഷിനു മതിയായില്ല ;പക്ഷെ സംഭാഷണങ്ങളില്‍ അവള്‍ ഒരിക്കലും കടന്നു വരാതിരിക്കാന്‍ ഉണ്ണി ശ്രമിക്കുന്നതായി മാഷിനു തോന്നി.


വൈകുന്നേരം പുറത്തേക്ക്
ഇറങ്ങിയപ്പോള്‍ കൂട്ടിനു വിളിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് അവനു മനസിലായി കാണും. വഴിയിലൂടെ തനിച്ചു നടന്നപ്പോള്‍ ഉണ്ണിയെ വിളിക്കണമായിരുന്നു എന്ന് മനസ്സില്‍ തോന്നി.


പണ്ടു തന്റെ ചെറുപ്പത്തില്‍ ഐലക്കാടു ഉണ്ടായിരുന്ന പച്ച തഴപ്പാര്‍ന്ന കര
കാണാത്ത വയലുകള്‍ ഇപ്പോള്‍ കാണാന്‍ കഴിയാതിരുന്നപ്പോള്‍ മാഷ്‌ അന്തം വിട്ടു.

മതിലുകള്‍... എങ്ങും മതിലുകള്‍..

കയ്യാലയുമില്ല ചെമ്പരത്തി ചെടികളുമില്ല. എല്ലാം പോയി.കാട്ടുപൂക്കള്‍ നിറഞ്ഞു നിന്നിരുന്ന തൊടികളുംഅതിലെ പടിപ്പുരകളും പോയി. പകരം ഗേറ്റുകളും മതിലുകളും ടാറിട്ട ചെറിയ ഇടവഴികളും.

മതിലുകള്‍ തന്റെ ഓര്‍മ്മകളെ കെട്ടി അടച്ചതായി മാഷിനു തോന്നിയപ്പോള്‍ ആരോടെല്ലാമോ പരിഭവം തോന്നി. ഇത് കാണാനാണോ താന്‍ ഇവിടെ വന്നത്.

മതിലുകള്‍
തീര്ത്ത ഇടവഴിയിലൂടെ നിരാശനായി അയാള്‍ ഉണ്ണിയുടെ വീട്ടിലേക്ക് തിരിച്ചു നടന്നപ്പോള്‍ ഒരു ഗേറ്റിനു സമീപം കൊച്ചു കുട്ടിയെ ഒക്കത്ത് എടുത്ത സ്ത്രീ തന്നെ നോക്കി ചിരിക്കുന്നത് മാഷ്‌ കണ്ടു. "ആരാണാവോ സ്ത്രീ?"
തന്റെ കണ്ണിലെ ചോദ്യ ചിഹ്നം കണ്ടത് കൊണ്ടാവാം അവള്‍ ചോദിച്ചു.

"ന്നെ മറന്നോ"?.

പെട്ടെന്ന് അയാള്‍ തിരിച്ചറിഞ്ഞു. ആമിനക്കുട്ടി.!

കാച്ചി മുണ്ടും ഇറുകിയ കുപ്പായവും കാതില്‍ വെള്ളി അലുക്കത്തും തലയില്‍ തട്ടവുമിട്ട പഴയ ഉമ്മകുട്ടിക്കു പകരം കാതില്‍ അലുക്കത്തില്ലാത്ത മാക്സി ധരിച്ച ഒരു തടിച്ച സ്ത്രീ.

"ആമിനയെന്തേ ഈ വേഷത്തില്‍"?

തന്റെ ചോദ്യം കേട്ട് ആദ്യം ഒന്ന് പകച്ചെങ്കിലും പിന്നീട് അവള്‍ പൊട്ടിച്ചിരിക്കാന്‍ തുടങ്ങി.
" ങ്ങടെ പിരാന്തു ഇപ്പളും മാറിയില്ലേ റബ്ബേ "

എന്നവള്‍ പരിതപിച്ചിട്ട്‌ പെട്ടെന്ന് ചിരി നിര്‍ത്തിയപ്പോള്‍ താന്‍ ആഗ്രഹിച്ച കാര്യം വരുന്നു എന്ന ഊഹം തെറ്റിയില്ല.

"ഓളെ കാണുന്നില്ലേ" ?

ആമിന തിരക്കി. ഒരു നോക്ക് കാണാനാണ് ഇവിടം വരെ എത്തിയത് എന്ന് കേട്ടപ്പോള്‍ അവള്ക്ക് അതിശയം തോന്നി.ഇപ്പോള്‍ അവള്‍ മുത്തശ്ശി ആയെന്നും പേരക്കുട്ടിക്ക്‌
ഏഴു വയസ് ഉണ്ടെന്നും ആമിനക്കുട്ടി പറഞ്ഞപ്പോള്‍ താന്‍ അത് പ്രതീക്ഷിച്ചിരുന്നു എങ്കിലും എന്തോ വല്ലായ്മഅനുഭവപ്പെട്ടു.

ശാലീന ആയ ഒരു പെണ്‍ കുട്ടിക്ക് പകരം ഒരു മുത്തശ്ശിയെ സങ്കല്‍പ്പിക്കാന്‍ കഴിയുന്നില്ല.

നാളെ അവളെ ഇവിടെ വിളിച്ചു നിര്‍ത്താമെന്ന് പറഞ്ഞതിന് ശേഷം ആമിന കുസൃതി ചിരിയോടെ മൊഴിഞ്ഞു

" ഓള്‍ക്ക് ഇപ്പൊ പാവാടേം കുപ്പായോമല്ല, മാക്സിയാ"

മാഷ്‌ അത് പ്രതീക്ഷിച്ചില്ലായിരുന്നു . സാരി അല്ലെങ്കില്‍ മുണ്ടും നേര്യതും.. അതാണ്‌ സങ്കല്‍പ്പിച്ചിരുന്നത്.


അയാള്‍ നിശ്ശബ്ദനായി തിരികെ നടന്നു. ആ നിശ്ശബ്ദത രാത്രിയിലും അയാളെ പിന്തുടര്‍ന്ന്എത്തി.തന്റെ നിശ്ശബ്ദത കണ്ടതു കൊണ്ടാവം ഉണ്ണി ചോദിച്ചു.

"എന്താടോ താന്‍ പെട്ടെന്ന്
പൊട്ടനായോ?"

ഉണ്ണിയുടെ ചോദ്യത്തിന് മറുപടി പറയാതെ മാഷ്‌ തിരികെ ഒരു ചോദ്യം തൊടുത്തു.


"വയസ്സായിരിക്കണ തന്റെ അച്ചന്‍ ബര്‍മൂട ഇട്ടോണ്ട് വന്നാല്‍ തനിക്ക് എന്ത് തോന്നും "?!.


ഉണ്ണിയുടെ അമ്പരപ്പ് തീരുന്നതിനു മുമ്പു തന്റെ മനസ്സില്‍ ഉള്ളത് മുഴുവന്‍ അവന്റെ മുമ്പില്‍ കുടഞ്ഞിട്ടു.


എല്ലാം മനസിലായത് കൊണ്ടാവാം തന്റെ മുതുകില്‍ അവന്‍ തലോടി.

''എന്നും പഴയകാലം നിലനിന്നാല്‍ അത് മടുപ്പ് ഉണ്ടാക്കുമെടോ , അതിന്റെ അഭാവത്തില്‍ അതിന്റെ ഓര്‍മ്മകള്‍ നമുക്ക് മധുരം തരും; അതു എന്നും നില നിന്നാല്‍ ആ മധുരം നമുക്ക് ലഭിക്കില്ല”


ഉണ്ണി പറഞ്ഞതില്‍ കാര്യം ഉണ്ടെന്നു മാഷിനു തോന്നി.

തൊടിയില്‍ പരന്നൊഴുകുന്ന നിലാവിനെ ജനാലയിലൂടെ കണ്ണിമക്കാതെ നോക്കി കിടന്ന അയാളുടെമനസ് ശാന്തമായിരുന്നു.

എപ്പോഴാണ് ഉറക്കം വന്നതെന്ന് അയാള്‍ അറിഞ്ഞതേയില്ല.
രാത്രി ഞെട്ടി ഉണര്‍ന്നു, അടുത്ത് കിടക്കുന്ന ഭാര്യയെ കൈ കൊണ്ടു പരതുമ്പോള്‍ ഭാര്യ തന്റെ സമീപം ഇല്ലെന്നും അനേകം നാഴികകള്‍ അകലെ തന്നെ പോലെ ഏകയായി കിടക്കുകയാണെന്നും
ഇതേ പോലെ ഞെട്ടി ഉണര്‍ന്നു തന്നെ പരതുക ആയിരിക്കും എന്ന ചിന്ത മനസ്സിലെ എല്ലാ
കാലുഷ്യങ്ങളും കഴുകി കളയുകയും രണ്ടുമൂന്നു ദിവസം അവിടെ താമസിക്കാന്‍ വന്ന അയാളെ രാവിലെ തന്നെ തിരികെ വീട്ടിലേക്ക് പോകാന്‍ പ്രേരിപ്പിക്കുകയും ചെയ്തു.


"വേണ്ടാ ആരെയും കാണണ്ടാ പാവാടയും ഉടുപ്പും ധരിച്ചിരുന്ന ശാലീനതക്ക്
പകരം മാക്സി ധരിച്ച് മദാമ്മ വേഷം കാണേണ്ടാ .അതാണ്‌ നല്ലത്".

തോള്‍സഞ്ചി തൂക്കി പടി ഇറങ്ങുമ്പോള്‍ "ഞാന്‍ ഇനിയും വരുമെടാ " എന്ന് ചിരിയോടെ ഉണ്ണിയോട്പറഞ്ഞു എങ്കിലും താന്‍ ഇനി ഒരിക്കലും വരില്ല എന്നും തന്നെ ഇനി ഒരിക്കലും കാണില്ലാ എന്നും
അവന് അറിയാമായിരുന്നത് കൊണ്ടാവാം അവന്റെ കണ്ണുകളുടെ കോണില്‍ വിഷാദം പരന്നത്

തന്റെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പിയതും അതേ കാരണത്താല്‍ ആണെന്ന് ഗോവിന്ദന്‍ മാഷും തിരിച്ചറിഞ്ഞല്ലോ

Sunday, October 24, 2010

രോഗശയ്യയില്‍നൂറാം അദ്ധ്യായം

ഈ വാർത്ത നിങ്ങൾ വായിക്കുന്നതിനു മുമ്പു തീർച്ച ആയും ഇവിടെ നിങ്ങൾ പോയി കാര്യങ്ങൾ മനസിലാക്കണം എന്നു അപേക്ഷ ഉണ്ടു. കാരണം എങ്കിലേ നിങ്ങൾക്കു ഞാൻ എഴുതുന്നതിന്റെ അന്തസത്ത ഉൾക്കൊള്ളാൻ കഴിയൂ.

പാലക്കാട്ടേട്ടൻ എന്ന കേരളദാസനുണ്ണി ഒരു ബ്ലോഗർ ആണു.മലയാള നോവൽ സാമ്രാജ്യത്തിലെ വൻ സ്രാവുകളുടെ രചനയോടു കിടപിടിക്കാൻ തക്കവിധം യോഗ്യത ഉള്ള ബ്രഹൃത്തായ ഒരു നോവൽ രചനയിൽ ആയിരുന്നു അദ്ദേഹം.

.http://palakkattettan.blogspot.com/ നോവലിന്റെ പേര്
“ഓര്‍മ തെറ്റു പോലെ ബ്ലോഗര്‍ കൊട്ടോട്ടിക്കാരന്‍ ആയിരുന്നു ബൂലോഗത്തെ ഈ നോവല്‍സാന്നിദ്ധ്യം എനിക്കു പറഞ്ഞു തന്നതു.
ഒരു ഗ്രാമത്തിന്റെ പരിശുദ്ധി ഉൾക്കൊള്ളിച്ചു തനി ഗ്രാമീണ ശൈലിയിൽ ആ നോവൽ രചിച്ചു ബ്ലോഗിൽ തുടർച്ച ആയി പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുകയായിരുന്നു പെന്‍ഷന്‍ പറ്റിയ ആ വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥന്‍. ആരുടെയും കമന്റ്‌ അദ്ദേഹം പ്രതീക്ഷിച്ചതേ ഇല്ല. ഒരു നുറുങ്ങ്‌ എന്ന ബ്ലോഗറുടെ കമന്റിൽ പറഞ്ഞ പ്രകാരം
" “>>>>ദീര്‍ഘകാലമായി താനെഴുതുന്ന നോവല്‍
വല്ലവരുമൊക്കെ വായിക്കുന്നോ ഇല്ലയോ
എന്നൊന്നും ശ്രദ്ധിക്കാതെ നിഷ്ക്കാമം എഴുതി
പൂറ്ത്തിയാക്കുകയായിരുന്നു അദ്ദേഹം...
അതൊരു നിയോഗമാണ്‍ എന്നപോലെ..!
നോവലിന്‍റെ തുടക്കത്തില്‍ ലഭിച്ച്കൊണ്ടിരുന്ന
കമന്‍റുകള്‍ മെലിഞ്ഞ്..പിന്നെപ്പിന്നെ തീരെ
ഇല്ലാതായി..!<<<< ഇതായിരുന്നു ബൂലോഗത്തെ പ്രതികരണം. ഏകദേശം 98 അദ്ധ്യായം പൂർത്തി ആക്കിയപ്പോൾ അദ്ദേഹം രോഗബാധിതനായി ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടു. തുടർച്ച ആയുള്ള സ്കാനിങ്ങിലും പരിശോധനകളിലും അദ്ദേഹത്തിന്റെ വൃക്കകൾക്കു സമീപം ഉദരത്തിൽ ഒരു ചെറിയ ഗ്രോത്തു കാണപ്പെട്ടു എന്നാണു അറിയാൻ കഴിഞ്ഞതു.തക്കതായ ചികിൽസ ലഭ്യമായതിനാൽ ഇപ്പോൾ രോഗ ശമനം ഉണ്ടായെന്നും അറിയാൻ കഴിഞ്ഞു. പക്ഷേ മേൽപറഞ്ഞ പ്രകാരം രോഗപീഢ അനുഭവിച്ചു കൊണ്ടിരിക്കുന്ന മദ്ധ്യേ അദ്ദേഹം തന്റെ നോവലിന്റെ നൂറാം അദ്ധ്യായം പൂർത്തി ആക്കി ബ്ലോഗിൽ പോസ്റ്റ്‌ ചെയ്തിരിക്കുന്നു. രോഗ വിവരം അറിഞ്ഞു ഫോണിൽ സം സാരിക്കുമ്പോൾ അദ്ദേഹത്തിന്റെ അവശത സ്വരത്തിലൂടെ എനിക്കു ബോദ്ധ്യപ്പെട്ടു. എന്നിട്ടും അദ്ദേഹം തന്റെ കര്‍മ്മം തുടരുന്നു.
നോവൽ രചനയിലെ ആ പ്രതിബദ്ധതയുടെ മുമ്പിൽ ഞാൻ നമിക്കുന്നു. യാതൊരു പ്രോൽസാഹനവും ലഭിക്കാതെ ഒരു വെറും കമന്റിന്റെ പിന്‍ തുണ പോലും ഇല്ലാതെ നോവൽ രചന എന്ന കർമ്മം നിയോഗം പോലെ ഏറ്റെടുത്തു നടത്തുന്ന ആ പ്രതിഭ (നമ്മുടെ സഹബ്ലോഗർ) രോഗ ശയ്യയിൽ കിടന്നു 100 അദ്ധ്യായം പൂർത്തി ആക്കി അത് ബ്ലോഗില്‍ പോസ്റ്റ്‌ ചെയ്തു എന്നതു ഒരു വാർത്ത തന്നെ ആയതിനാൽ ആ വാർത്ത ഞാൻ ബൂലോഗ നിവാ സികളുടെ അറിവിലേക്കായി പോസ്റ്റ്‌ ചെയ്യുന്നു. കൂട്ടത്തിൽ ആ നല്ല മനുഷ്യന്റെ ആരോഗ്യത്തിനായി പ്രാർത്ഥിക്കാനും അപേക്ഷിക്കുന്നു.

Thursday, October 21, 2010

ടി.ടി.ആറിന്റെ കോട്ട്.

കഴിഞ്ഞ ദിവസം ഒരു ബന്ധുവിന്റെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ പോയിരുന്നു.നഗരത്തിൽസ്ഥിതി ചെയ്യുന്ന ആഡിറ്റോറിയത്തിലായിരുന്നു വിവാഹ ചടങ്ങുകൾ നടന്നതു. ചടങ്ങിൽ എന്റെചിന്തക്കു വിഷയീഭവിച്ച ഒരു വസ്തുത പ്രതികരിക്കപ്പെടേണ്ടതാണെന്ന തോന്നലിൽ നിന്നാണ് കുറിപ്പുകൾ.

സാമ്പത്തികമായി അത്രക്കു മെച്ചപ്പെട്ടവരല്ല വധുവിന്റെ രക്ഷകർത്താക്കൾ.വരനെ പറ്റിഅന്വേഷിച്ചതിൽ വധുവിനു സമമാണു അവരുടെയും കോശസ്ഥിതി എന്നറിയാന്‍ കഴിഞ്ഞു .

മുസ്ലിം സമുദായത്തിൽ പെട്ടവരാണു വധൂ വരന്മാരെന്നതിനാൽ മുഹൂർത്തം എന്ന സമയ കൃത്യത വിവാഹ ചടങ്ങിനു ഇല്ലായിരുന്നു . വരൻ എത്തിച്ചേരണം;ബിരിയാണി പാകമാകണം. സമയംഏതാണോ അതു തന്നെ മുഹൂര്‍ത്ത സമയം.

ഇവിടെയും അതു തന്നെ സംഭവിച്ചു.ട്രാഫിക്ക്‌ ജാമിൽ പെട്ട വരനും കൂട്ടരും ഒരുവിധംആഡിറ്റോറിയത്തിൽ എത്തി ചേർന്നപ്പോൾ പകൽ ഒരു മണി കഴിഞ്ഞിരുന്നു.

ആൾക്കാരുടെ അക്ഷമക്കും സ്ത്രീകളുടെ കലപിലക്കും വിശന്ന കുഞ്ഞുങ്ങളുടെ കരച്ചിലിനും വരൻഎത്തി ചേർന്നപ്പോൾ ഒട്ടു ശമനം ഉണ്ടായി.

ഞാൻ വരനെ ശ്രദ്ധിച്ചു.

ശരീരത്തിനു അത്രക്ക്‌ പുഷ്ടി ഇല്ലാത്ത ഒരു ചെറുപ്പക്കാരൻ.

വിവാഹ വേഷമായി കറുത്ത ഓവർ കോട്ടും പാന്റും പുറമേ ധരിച്ചിരിക്കുന്നു.

ഓവർ കോട്ടെന്നാൽ ട്രയിനിൽ ടിക്കറ്റ്‌ പരിശോധിക്കാൻ വരുന്ന ടി.ടി.ആർ ധരിക്കുന്നതു പോലുള്ള ഒരുകോട്ടു.

അത്രക്കു പുഷ്ടി ഇല്ലാത്ത ശരീരത്തിൽ കോട്ടും വലിച്ചു കയറ്റി കഴിഞ്ഞ മഴക്കു ശേഷം വന്ന ശക്തിയായ ചൂടു നിറഞ്ഞ വെയിലിൽ യാത്രാ ക്ലേശത്താലും കോട്ടിന്റെ ചൂടിനാലും വിയർത്തൊലിച്ചു ആൾക്കൂട്ടത്തിലൂടെ നിക്കാഹു സ്ഥലത്തേക്കു പാവം വലിഞ്ഞു വലിഞ്ഞു നടന്നു.

വിവാഹവേളയിൽ വേഷം ധരിക്കാൻ ആരാണാവോ അയാളെ ഉപദേശിച്ചതു.?

അടുത്തിരുന്ന മാന്യനോടു വരന്റെ ജോലിയും മറ്റും ഞാൻ തിരക്കി.

"അയാൾക്കു മാർക്കറ്റിലുള്ള ഒരു പീടികയിൽ ചെറിയ കച്ചവടം ഉണ്ടു സാറേ.." അയാൾ പറഞ്ഞു.

"വിദ്യാഭ്യാസം....?"

"പത്താം ക്ലാസ്‌ വരെ പോയ്യീന്നാ അറിവു...."

എന്റെ മനോഗതം പിടികിട്ടിയതിനാലാവാം അയാൾ പറഞ്ഞു.

"ഇപ്പോൾ ഇവിടെ ഇതാണു ഫാഷൻ... കോട്ടും സൂട്ടും ഇട്ടാണു ചെക്കന്മാരു കല്യാണത്തിനുവരുന്നതു. ചെലരൊക്കെ ഹിന്ദി സിനിമയിൽ കാണുന്നതു പോലത്തെ വേഷമായിരിക്കും...ഇറുകിയപൈജാമയും മുട്ടു വരെയുള്ള ജൂബായും ധരിച്ചു കഴുത്തിൽ ചുറ്റി രണ്ടു ഇതളായി ശരീരത്തിന്റെ മുൻവശത്തുകൂടി താഴെ കാലിന്റെ നെരിയാണി വരെ താഴ്ത്തി ഇടുന്ന ഷാളും ഇട്ടു അങ്ങിനെ ഒരു വേഷം...."

വിവാഹ ചടങ്ങു കഴിഞ്ഞു ഈ ചെറുപ്പക്കാരന്‍ കോട്ടു എന്തു ചെയ്യും? ഞാന്‍ ചിന്തിച്ചു.

ഏതായാലും ഈ കോട്ടും ധരിച്ചു അയാള്‍ വ്യാപാരത്തിനായി പീടികയില്‍ പോകില്ല. വിവാഹാനന്തര ദിവസങ്ങളിലെ വിരുന്നുകള്‍ക്കു വധുവുമായി പോകുമ്പോഴും ഈ വേഷം ധരിക്കുകയില്ല എന്നുറപ്പു.

അപ്പോള്‍ വിവാഹചടങ്ങില്‍ കുറേ നിമിഷങ്ങള്‍ ധരിക്കാന്‍ മത്രമായാണു ഈ കോട്ടു അയാള്‍ ഭാരിച്ച വില കൊടുത്തു വാങ്ങിയതു.

സ്ത്രീകള്‍ വിവാഹ സാരിയും മറ്റും പവിത്രമായ വികാരത്താല്‍ വര്‍ഷങ്ങളോളം സൂക്ഷിച്ചു വൈക്കുന്നതും ധരിക്കുന്നതും ഞാന്‍ കണ്ടിട്ടുണ്ടു.(ചൂരിദാര്‍ രംഗം കയ്യടക്കിയപ്പോഴുള്ള സ്ഥിതി അറിയില്ല.) പക്ഷേ ഈ കോട്ടു അതു പോലെ പിന്നീടു ധരിക്കുകയോ സൂക്ഷിക്കുകയോ ചെയ്യുമെന്നു പറയാനാവില്ല.

കുറേ നേരത്തേക്കു പൊങ്ങച്ചത്തിനു മാത്രമായി പണം ചെലവഴിച്ച ഒരു വസ്ത്രം; അത്രമാത്രം.

പണക്കാരനു മാത്രമേ ഈ വക വസ്ത്രങ്ങള്‍ ധരിക്കാന്‍ അര്‍ഹത ഉള്ളുവോ അതു പാവപ്പെട്ടവന്‍ ധരിച്ചാല്‍ അകാശം ഇടിഞ്ഞു വീഴുമോ എന്നും മറ്റുമുള്ള സമസ്ഥിതി സിദ്ധാന്തങ്ങള്‍ക്കൊന്നും എനിക്കു ഉത്തരമില്ല. അപ്രകാരമുള്ള ചിന്തയാലല്ല എന്റെ ഈ കുറിപ്പുകള്‍.

പുതുമണവാളനെ (വധുവിനെ) വിവാഹ സമയവും പിന്നീടു കുറെ ദിവസങ്ങളിലും കാണുന്നതു നമ്മുടെ മനസില്‍ അവരോടു ലാളന കലര്‍ന്ന സ്നേഹവും ആനന്ദവും കുളിര്‍മ കലര്‍ന്ന സന്തോഷവും സൃഷ്ടിക്കാറുണ്ടു. അവരെ കാണുമ്പോള്‍ ഒറ്റ നോട്ടത്തില്‍ നവദമ്പതികളെന്നു തിരിച്ചറിയാനും നമുക്ക് കഴിയും.

വേഷം അതിനു നമ്മെ സഹായിക്കുന്നു. പക്ഷേ തീര്‍ച്ച ആയും ഈ കോട്ടല്ല ആ വേഷം.

വിവാഹത്തിനു നാം നമ്മുടെ നാടിനു ചേര്‍ന്ന വേഷങ്ങള്‍ തിരഞ്ഞെടുത്തിരുന്നു. .എല്ലാ ദേശവും ഗോത്രവും അപ്രകാരമായിരുന്നു.

ഉത്തരേന്ത്യന്‍ വിവാഹങ്ങളിലെ വധൂവരന്മാരുടെ വേഷങ്ങള്‍ ശ്രദ്ധിക്കുക. ഭൂരിപക്ഷം വിവാഹങ്ങളിലും പാരമ്പര്യ വസ്ത്ര ധാരണമാണു ഇപ്പോഴും നിലവിലുള്ളതെന്നു കുറേ കാലങ്ങള്‍ക്കു മുമ്പു ഞാന്‍ സംബന്ധിച്ച ഒരു വിവാഹ ചടങ്ങു എന്നെ ബോദ്ധ്യപ്പെടുത്തുന്നു.

കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പു വരെ മുസ്ലിം വിവാഹങ്ങളിലെ വരന്റെ വേഷം “ദാ പുയ്യാപ്ല വരുന്നു” എന്നു വരനെ കാണുന്നവര്‍ക്കു തിരിച്ചറിയിച്ചു കൊടുത്തിരുന്നു.

അതു ലളിതമായിരുന്നു; പക്ഷേ എടുത്തു കാണിക്കപ്പെടുന്നതുമായിരുന്നു.

ഫാഷന്റെ പുറകേ പായുന്ന ഇന്നത്തെ തലമുറ നമ്മുടെ നാടിന്റെ സംസ്കാരം, നമ്മുടേതായി നാം കരുതുന്ന വേഷഭൂഷാദികള്‍ തുടങ്ങിയവ ഉപേക്ഷിക്കാതിരുന്നെങ്കില്‍ എത്ര നന്നായിരുന്നു.

സായിപ്പും മദാമ്മയും അവരുടെ നാട്ടില്‍ നിന്നും ഇവിടെ എത്തി നമ്മുടെ വേഷങ്ങള്‍ ധരിച്ചു നമ്മുടെ ആചാരങ്ങള്‍ കൈ കൊണ്ടു വിവാഹിതിരാകുമ്പോള്‍ നിത്യ ജീവിതത്തില്‍ സായിപ്പു വലിച്ചെറിഞ്ഞ ഓവര്‍ കോട്ടും ധരിച്ചു നാമെന്തിനു പവിത്രമായ വിവാഹ വേദിയിലെത്തണം.

ബര്‍മൂഡായും ധരിച്ചു എന്റെ പിതാവു നടക്കുന്നത് കാണാന്‍ ഇഷ്ടപ്പെടാത്ത എന്റെ മനസ് , നാട്ടില്‍ പ്രചാരത്തിലുള്ള തൂവെള്ള വസ്ത്രങ്ങള്‍ ധരിച്ചു കൈത്തണ്ടില്‍ ഒരു പൂമാലയും തൂക്കി കൊച്ചളിയന്റെ കയ്യും പിടിച്ചു വിവാഹ വേദിയിലേക്കു ആനയിക്കപെടുന്ന പുതുമണവാളനെ കാണാന്‍ കൊതിക്കുന്നു.

Friday, October 8, 2010

സായിപ്പിന്റെ പരിഹാസം

ദൽ ഹി മുഖ്യമന്ത്രി ദീക്ഷിതിനെതിരെ ന്യൂസ്‌ ലാന്റ്‌ പ്രധാന ടി.വി.അവതാരകൻ പോൾ ഹെന്റി നടത്തിയഅധിക്ഷേപം ഇന്നത്തെ പത്രങ്ങളിലെല്ലാം വാർത്ത ആയി. വംശീയാധിക്ഷേപം എന്നാണൂ പത്രക്കാർവിശേഷിപ്പിച്ചതു. ഒരു സാധാരണ വാർത്ത എന്നു കണ്ടു ഞാൻ അതു അവഗണിച്ചു എങ്കിലും മാത്രുഭൂമിപത്രം നെറ്റിൽ വായിച്ചപ്പോൾ നെറ്റിൽ വാർത്തയോടൊപ്പം രാവിലെ ഒരു വീഡിയോ കട്ടിംഗ്‌ കൂടിഉൾക്കൊള്ളിച്ചിരുന്നതു കാണാൻ ഇടയായി. അതു കണ്ടപ്പോൾ എന്നിൽ ഉണ്ടായ അമർഷമാണു പ്രതികരണത്തിനു ഹേതു.

ഇന്ത്യയിലെ ഒരു മുഖ്യ മന്ത്രിയെ അതും ഒരു സ്ത്രീയെ വെറും ഒരു ടി.വി.അവതാരകൻ പരമപുശ്ചത്തോടെ, പരിഹാസത്തോടെ അപമാനിക്കുകയായിരുന്നു എന്നു വീഡിയോ ക്ലിപ്പ്‌ കണ്ടതിൽനിന്നും മനസ്സിലാകുന്നു.

ദീക്ഷിത് എന്ന പദം അയാളുടെ ധാരാളം പല്ലുകളുള്ള ചീങ്കണ്ണി വായാൽ വളച്ചൊടിച്ചു പലതവണഉച്ചരിച്ചു വാക്കിനു ഇംഗ്ലീഷിലുള്ള അശ്ലീലാർത്ഥം വരുത്തിയിട്ടു മരക്കഴുത (ഇതിലും സംസ്ക്കാരശൂന്യമായി അയാളെ വിളിക്കാൻ ഞാൻ ജനിച്ചു വളർന്ന ഭാരത സംസ്കാരവും ഞാൻ വിശ്വസിക്കുന്നആദർശവും എന്നെ അനുവദിക്കുന്നില്ല) പൊട്ടി പൊട്ടി ചിരിക്കുകയായിരുന്നു. കൂട്ടത്തിലുള്ളസഹപ്രവർത്തകയും അതു ചെറു പുഞ്ചിരിയോടെ ആസ്വദിക്കുന്നതായി കാണപ്പെട്ടു. അവിടം കൊണ്ടുംനിർത്താതെ സായിപ്പു ദീക്ഷിത്‌ എന്ന പേരു അശ്ലീലമായി ഉച്ചരിച്ചു അതു അവർക്കു ചേരുന്നപേരാണെന്ന കമന്റും പാസ്സാക്കി.

വെളുത്തവരല്ലാത്തവരോടുള്ള സായിപ്പിന്റെ പുശ്ചം ഇനിയും അവസാനിച്ചിട്ടില്ല.കോമൺ വെൽത്തുഗെയിംസിനോടനുബന്ധിച്ചുള്ള ഒരുക്കങ്ങൾ പരാമർശിക്കവേയാണു രംഗം അരങ്ങേറിയതു.

ഇന്ത്യ ശക്തിയായി പ്രതിഷേധിച്ചു .ന്യൂസിലാന്റ്‌ കോൺസിലേറ്റ്‌ മാപ്പു പറഞ്ഞു.ടി.വി. കമ്പനിഅവതാരകനെ പുറത്താക്കി. മുമ്പും പോൾ ഹെന്റി ഇന്ത്യാക്കാരനെ അധിക്ഷേപികുകയും ടി.വി. കമ്പനിയിൽ നിന്നും പുറത്താക്കപ്പെടുകയും ചെയ്തിട്ടുണ്ടത്രേ! ഇപ്പോഴും അയാൾ പുറത്താക്കപ്പെട്ടു, ഇനി മറ്റൊരു കറുത്തവനെ അധിക്ഷേപിക്കാനായി ഇനിയും ജോലിയിൽ പ്രവേശിപ്പിക്കപ്പെടാം.

പണ്ടു സായിപ്പു നമ്മളെ അടിമകളെ പോലെ ഭരിച്ചിരുന്നു എന്നു നമ്മളെ ഓർമിപ്പിക്കാനാണല്ലോകോമൺ വെൽത്തു സൗഹൃദം ഉണ്ടാക്കി വെച്ചിരിക്കുന്നതു.സായിപ്പിന്റെ കോളനികളായിരുന്ന സാമന്തരാജ്യങ്ങൾ സായിപ്പു ഭരണത്തിൽ നിന്നും പോയതിനു ശേഷവും ബ്രിട്ടനുമായി സഹകരിക്കാന്‍ഉണ്ടാക്കിയിരിക്കുന്ന ഒരു വേദി. അതിനു വേണ്ടി കോളനികളായിരുന്ന രാജ്യങ്ങൾ പങ്കെടുത്തു ഒരുകായിക മൽസരവും ഏർപ്പാടാക്കിയതാണു തവണ ദൽ ഹിയിൽ വെച്ചു അരങ്ങേറുന്നതു.എന്നാൽജാലിയൻ വാലാബാഗ്‌ വെടിവെപ്പു കാലഘട്ടത്തില്‍ ജീവിച്ചിരുന്ന ഒരു വ്യക്തി ഇന്നും ജീവനോടെഉണ്ടായിരുന്നെങ്കിൽ എന്തു സാർവ്വദേശീയ മര്യാദ പറഞ്ഞാലും ശരി, ബ്രിട്ടനുമായുള്ള ഒരു ബന്ധവുംഇഷ്ടപ്പെടില്ലായിരുന്നു എന്നു ഉറപ്പു.

ന്യൂസി ലാന്റു ടി.വി. അവതാരകന്റെ കര്യം പറഞ്ഞു തുടങ്ങി കോമൺ വെൽത്തു കൂട്ടായ്മയിലേക്കു ഞാൻതിരിഞ്ഞതു സായിപ്പിനു നമ്മോടുള്ള കാഴ്ചപ്പാടു ചൂണ്ടി കാണിക്കാൻ വേണ്ടിയാണു.

പഞ്ചാബിലെ ഒരു നഗര വീഥിയില്‍ ഏതോ കുരുത്തം കെട്ട ഗ്രാമീണന്‍ ഒരു മദാമ്മയോടുബഹുമാനക്കുറവു കാണിച്ചു എന്ന കാരണത്താല്‍ (അപമാനിച്ചു എന്നാണു വെള്ളക്കാരന്‍ ചരിത്രം
രചിച്ചിരിക്കുന്നതു) വഴിയില്‍ കൂടി കടന്നുപോകുന്ന ഏതൊരു ഇന്ത്യാക്കാരനും മുട്ടു കുത്തി ഇഴഞ്ഞുവേണം പോകാന്‍ എന്ന വെള്ളക്കാരന്‍ അധികാരിയുടെ ഉത്തരവിനെ തുടര്‍ന്നുണ്ടായ പ്രതിഷേധപരമ്പരകളുടെ അവസാനമാണല്ലോ ജാലിയന്‍ വാലാ ബാഗ് കൂട്ട വെടി വെപ്പു. നാലുചുറ്റും കോട്ടപോലുള്ള മതിലുകളാല്‍ അതിരിട്ട മൈതാനത്തു പ്രതിഷേധിക്കാന്‍ കൂടിയ നാട്ടുകാരെ പക്ഷികളെ വെടിവൈക്കുന്നതു പോലെ വെടി വെച്ചിട്ടു ഒഡയര്‍ സായിപ്പു.

സായിപ്പിനു അവന്റേതല്ലാത്ത വര്‍ഗത്തിനു നേരെ എന്നും പുശ്ചമായിരുന്നു.. പുശ്ചമാണു ഇന്നു റ്റി.വി. അവതാരകന്റെ !!! ഹി!ഹി!ഹി! എന്ന വളിച്ച ചിരിയിലൂടെ കണ്ടതു.നാം എന്തു ചെയ്താലുംസായിപ്പിനു അതു തമാശയും കൂടിയാണു. അതായതു അവനു മാത്രമേ ബുദ്ധിയുള്ളൂ മറ്റുള്ളവര്‍ വെറുംശുംഭന്മാര്‍.

ഉഗാണ്ടായിലെ മുന്‍ ഭരണാധികാരി ഈദി അമീന്‍ സ്വേച്ഛാധിപതി ആയിരുന്നു. സായിപു വാര്‍ത്തകല്‍രചിച്ചതു അയാളുടെ ഫ്രിഡ്ജില്‍ അയാള്‍ നര മാംസം സൂക്ഷിച്ചിരുന്നു എന്നാണു.(അതു ഒരുകാലത്തുഅയാളുടെ ശിങ്കിടി ആയിരുന്നു പിന്നീടു ബ്രിട്ടനിലേക്കു അഭയാര്‍ഥി ആയി പോയ ഒരുവന്റെ ഭാവനാവിലാസമാണു എന്നു പിന്നീടു തെളിഞ്ഞു.) ഇതെല്ലാമാണെങ്കിലും ഒരു കാര്യത്തില്‍ എനിക്കു അയാളെഇഷ്ടമാണു. ഈദി അമീനെ കാണാന്‍ വരുന്ന വെള്ളക്കാരന്‍ മുട്ടില്‍ ഇഴഞ്ഞു വരണമെന്നു അയാള്‍കല്‍പ്പിച്ചിരുന്നു. മാത്രമല്ല സായിപ്പുമാരുടെ ചുമലില്‍ യാത്ര ചെയ്യണമെന്ന നിര്‍ബന്ധവുംകക്ഷിക്കുണ്ടായിരുന്നത്രേ!

കറുത്തവരായ തന്റെ വര്‍ഗത്തിനു വെളുത്തവരില്‍ നിന്നും ഉണ്ടായ പീഢനങ്ങള്‍ ബാല്യം മുതല്‍കണ്ടിരുന്ന മനുഷ്യന്‍ അധികാരം കൈ വന്നപ്പോള്‍ ഇങ്ങിനെ ചെയ്യാതിരുന്നാലല്ലേഅതിശയിക്കേണ്ടൂ.
ഇതാ ഇവിടെ കോടി കണക്കിനു രൂപാ പൊടിച്ചു കായിക മാമാങ്കം നടത്തി കൊടുത്തിട്ടുംവെളുത്തവരല്ലാത്തവര്‍ ചെയ്യുന്ന പ്രവര്‍ത്തികളെ പുശ്ചത്തില്‍ കണ്ടു ആക്ഷേപിക്കുന്ന വെളുത്ത വര്‍ണവെറിയന്മാരുടെ ഡംഭു നിറഞ്ഞ പരിഹാസം പലവിധത്തില്‍ പുറത്തു വന്നുകൊണ്ടിരിക്കുന്നു.

നമ്മള്‍ എന്നാണു സത്യം തിരിച്ചറിഞ്ഞു സൂപ്പര്‍ പവറുകാരെ ഒഴിവാക്കുന്നതു.

Monday, October 4, 2010

ഹവ് !! എന്തൊരു മഴ...

ഇവന്റെ പേരു അപ്പാജി. വെള്ളമെന്നു കണ്ടാല്‍ ഇവന്‍ എടുത്തു ചാടുമായിരുന്നു. പക്ഷേ ഇന്നത്തെ ഒരു
മഴയേ.... ഹവ്!!! കുളിരുന്നു.....
ഇവനെ ഭീകരനെന്നാണു ഞങ്ങള്‍ വിളിക്കുന്നതു.അവന്റെ സഹ ജീവികളെ ഒളിച്ചിരുന്നു കൊത്തിക്കളയും. പക്ഷേ ഈ മഴയത്തു അവനും അടിയറ പറഞ്ഞു.

ഒരു പുതപ്പു തരാമോ, ഞങ്ങള്‍ കുഞ്ഞുങ്ങളായതിനാല്‍ തൂവല്‍ കമ്പിളി കിളിര്‍ത്തിട്ടില്ല.
പെരുമഴയത്തു തുള്ളിക്കൊരു കുടം പെയ്യുമ്പോള്‍
വലിയവരേല്ലാം കുളിര്‍ന്നു വിറക്കുന്നു, പിന്നല്ലേ ഞങ്ങള്‍ കുഞ്ഞുങ്ങള്‍....

ഇന്നലെ ശക്തിയായ മഴയത്തു (വെള്ളം കണ്ടാല്‍ ചാടി ഇറങ്ങുന്ന )ഫ്ലയിങ് ഡക്കുകള്‍ എന്നറിയപ്പെടുന്ന ഈ താറാവുകളുടെ ഭാവ മാറ്റങ്ങള്‍.