Wednesday, April 8, 2009

മാക്സിയും ബര്‍മൂടയും

പട്ടാമ്പിയും പള്ളിപ്പുറവും കടന്നു ട്രെയിന്‍ കുറ്റിപ്പുറം എത്താറായപ്പോള്‍ തന്റെ ഹൃദയമിടിപ്പിന് വേഗത കൂടിയതായി ഗോവിന്ദന്‍ മാഷിന് തോന്നി. ബാല്യ കാലം കഴിച്ചു കൂട്ടിയ സ്ഥലങ്ങള്‍ കാണണമെന്ന ആഗ്രഹത്തിന് ഉപരി മുപ്പത്തി എട്ടു വര്‍ഷങ്ങള്‍ക്കു ശേഷമുള്ള ഈ തിരിച്ചു വരവിന് മറ്റൊരു ഗൂഡ ലക്‌ഷ്യം ഉണ്ടെങ്കിലും അതാരോടും വെളിപ്പെടുത്താന്‍ ആവില്ലല്ലോ . പെന്‍ഷന്‍ പറ്റി ജോലിയില്‍ നിന്നു വിരമിച്ചപ്പോള്‍ ഉണ്ടായ ഒരു ഭ്രാന്തേ !...എന്നുമെന്നും ഈ ആഗ്രഹം മനസ്സില്‍ ഉണ്ടായിരുന്നല്ലോ . അവളെ ഒന്നു കാണണം .അതെന്തിനാണെന്ന് തനിക്ക് തിരിച്ചറിയാന്‍ കഴിഞ്ഞുമില്ല . തമ്മില്‍ കാണണം . അത്രമാത്രം!. പെന്‍ഷനായി വീട്ടില്‍ ഇരുന്നപ്പോള്‍ എല്ലാവരും തന്നെ അവഗണിക്കുന്നു എന്ന സ്വയം തോന്നലില്‍ നിന്നുണ്ടായ കലഹങ്ങള്‍ ഒരു വെളുപ്പാന്‍ കാലം ഭാര്യയുടെ ഭാഷയില്‍ "വേണ്ടാത്ത കാര്യത്തിനുള്ള പുറപ്പാടിന്" തയാറായി തന്റെ പുരുഷത്വം ഉണര്‍ന്നു നിന്നപ്പോള്‍ "വയസ്സാം കാലത്തു അടങ്ങിഒതുങ്ങി കഴിഞ്ഞൂടെ" എന്ന പ്രതിഷേധത്താല്‍ പ്രതിരോധിക്കപെട്ടപ്പോള്‍ ഭാര്യയോടുള്ള ഒരു പകരം വീട്ടലാകട്ടെ ഈ യാത്ര എന്നും മനസ്സില്‍ കരുതി. തോല്‍സഞ്ചിയില്‍ വസ്ത്രങ്ങള്‍ എടുത്തു വെയ്ക്കുന്നത് കണ്ട് തന്റെ പുറകില്‍ വന്നു നിന്നു "എത്ര ദിവസത്തേക്കാണ് കാശീ യാത്ര " എന്ന് ഭാര്യ ചെറു പുഞ്ചിരിയോടെ ചോദിച്ചത് ഗൌരവം നിറഞ്ഞ ഒരു നോട്ടം കൊണ്ടു നേരിട്ടെങ്കിലും "അപ്പോള്‍ ഞാന്‍ പോകുന്നതില്‍ നെനക്ക് വെഷമം തോന്നുന്നുണ്ടല്ലേ?"എന്ന് സന്തോഷത്തോടെ ഉള്ളില്‍ ചോദിച്ചു . ഇത്രയും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അവളെ പിരിഞ്ഞു ഒരുദിവസം കഴിഞ്ഞിട്ടില്ല. ഈ യാത്ര പണ്ടത്തെ കൂട്ടുകാരിയെ കാണാന്‍ ആണെന്ന് അവളോട്‌ എങ്ങിനെ പറയും!** ** ** പതിനെട്ടു വയസ്സില്‍ താന്‍ കണ്ടിരുന്ന കുറ്റിപ്പുറം തീവണ്ടി ആഫീസിനും പരിസരത്തിനും വന്ന മാറ്റം കണ്ട് മാഷ്‌ കുറെ നേരം അന്തംവിട്ടു നോക്കി നിന്നു. "എടപ്പാള്‍ വഴി പൊന്നാനി " എന്ന വിളിച്ചു കൂവല്‍ മാഷിനെ മുന്നോട്ടു നയിച്ചപ്പോള്‍ "പഴയ ജീ.ബീ.ടീ. ബസ്സ് ഇപ്പോള്‍ ഉണ്ടാകുമോ" എന്ന ചിന്ത ആയിരുന്നു മനസ്സില്‍.താനൊരു വിഡ്ഢി ആണെന്നും ആ ബസ്സ് പൊളിച്ചു കാലം ഏറെ കഴിഞ്ഞു കാണുമെന്ന ബോധം പോലും തന്നില്‍ നിന്നു നഷ്ടപ്പെട്ടിരിക്കുന്നുവെന്നും അപ്പോള്‍ അയാള്‍ തിരിച്ചറിഞ്ഞു. കഴിഞ്ഞു പോയ കാലത്തിലെ എല്ലാറ്റിനേം കാണാന്‍ മനസ്സു വെമ്പുകയാണ്. അല്ലെങ്കിലും ജീ.ബീ.ടീ. ബസ്സ് മറക്കാന്‍ ഒക്കുമോ? അവളും താനും ചേര്‍ന്ന് നിന്നു യാത്ര ചെയ്തിരുന്നത് ആ ബസ്സിലായിരുന്നല്ലോ. തട്ടാന്‍ പടിയില്‍ നിന്നും കയറി എടപ്പാള്‍ ചുങ്കം സ്റ്റോപ്പില്‍ ഇറങ്ങുന്നത് വരെയുള്ള ചേര്‍ന്ന് നില്‍പിന്റെ മധുരം വര്‍ഷങ്ങളേറെ കഴിഞ്ഞിട്ടും മനസ്സില്‍ നിന്നും ഇപ്പോഴും വിട്ടു മാറാത്തത് കൊണ്ടാണല്ലോ അവളെ കാണാന്‍ എന്നും കൊതിച്ചതും ഈ യാത്രക്ക് ഒരുമ്പെട്ടതും. ഇടപ്പാളിലെക്കുള്ള യാത്രയില്‍ വഴിയില്‍ പഴയതൊന്നും തനിക്ക് കാണാന്‍ കഴിയുന്നില്ല എന്ന സത്യം മനസ്സിലേക്ക് കടന്നു വന്നപ്പോള്‍ അയാള്‍ അമ്പരന്നു. നിറഞ്ഞുകവിഞ്ഞു വെയിലത്ത്‌ വെട്ടിത്തിളങ്ങുന്ന പുഴ വറ്റി വരണ്ടിരിക്കുന്നു. പുഴക്ക്‌ കുറുകെയുള്ള വലിയ പാലത്തിനടിയില്‍ മണല്‍ പരപ്പില്‍ ചെറിയ കുഴികളില്‍ കറുത്ത വെള്ളമാണ് കെട്ടികിടക്കുന്നത്.പാതക്കിരുവശത്തെ ഓലക്കുടിലുകള്‍ക്ക് പകരം കൊണ്ക്രീട്ടു വനങ്ങള്‍. കച്ചേരി സ്റ്റോപ്പില്‍ ബസ്സിറങ്ങി മുരളി തീയേറ്റര്‍ കാണുന്നുണ്ടോ എന്നയാള്‍ നോക്കി. ഓലമേഞ്ഞ ആ സിനിമ കൊട്ടകയില്‍ ആയിരുന്നല്ലോ താനും അവളും ഒരു ഞായറാഴ്ച മാറ്റിനീ ഷോ "ഭാര്‍ഗവീ നിലയം" കണ്ടത്.ആ ചിത്രം കണ്ടതിനു ശേഷം താന്‍ അവളെ രാജകുമാരീ എന്ന് വിളിക്കുകയും അവള്‍ എന്തേ എന്ന് വിളി കേള്‍ക്കുകയും ചെയ്തിരുന്നു.ഐലക്കാട്ടു വരാന്‍ ഇപ്പൊ നടക്കണ്ടാത്രേ !....... ഉണ്ണി കത്തില്‍ എഴുതി. ഉണ്ണി തന്നെ മറന്നില്ലാല്ലോ !ആശ്വാസം! ഇവിടെ നിന്നും വിട്ടു പോയതില്‍ പിന്നെ തുരുതുരാ അവന് കത്തെഴുതുയിരുന്നു. വല്ലപ്പോഴും അവന്റെ മറുപടിയും വന്നിരുന്നു. പിന്നെ പിന്നെ അത് ലോപിച്ച് ഇല്ലാതായി. മുപ്പത്തി എട്ടു വര്‍ഷങ്ങള്‍ക്കു ശേഷം അവനെ കാണാന്‍ വരുന്നൂന്ന് എഴുതിയപ്പോള്‍ അവന് അതിശയാത്രേ! ഇത്രയും കാലം അവനെ മറക്കാതിരുന്നതില്‍ നന്ദിയും മറുപടി കത്തില്‍ ഉണ്ടായിരുന്നു. അവനെ മാത്രമല്ലല്ലോ തനിക്ക് കാണേണ്ടത്. പതിനെട്ടു വയസ്സ് വരെ ജീവിച്ചിരുന്ന സ്ഥലങ്ങള്‍ കാണുന്ന കൂട്ടത്തില്‍ വെറുതെ ഒരു പൂതി. "അവളെ ഒന്നു കാണണം " നീല സില്‍ക്ക് പാവാടെയും അതെ നിറത്തിലുള്ള ഉടുപ്പും അണിഞ്ഞ അവള്‍ ഇന്നും മനസ്സിന്റെ മൂലയില്‍ എവിടേയോ ഉണ്ടല്ലോ . "താമസമെന്തേ വരുവാന്‍" പാട്ടു കേള്‍ക്കുമ്പോള്‍ ഓര്‍മ്മയുടെ വാതില്‍ തുറന്നു ഇപ്പോഴും അവള്‍ കടന്നു വരും.ഭാര്യക്ക് ഈ കഥ ഒന്നും അറിയില്ല അറിയിച്ചിട്ടുമില്ല. മുപ്പതിഎട്ടു വര്‍ഷങ്ങള്‍ക്കു മുമ്പു അച്ചന്‍ അമ്മയെയും തന്നെയും അനിയന്മാരെയും അനിയത്തിമാരെയും കൂട്ടി തെക്കന്‍ ജില്ലയില്‍ ചേക്കേറിയത് സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ അച്ചനെ സ്ഥലം മാറ്റിയത് കൊണ്ടാണെന്നാണ് അന്ന് ധരിച്ചിരുന്നത്. കാലം ചെന്നപ്പോള്‍ അറിയാന്‍ കഴിഞ്ഞു സര്‍വീസ് സീനിയോരിറ്റി പോലും നഷ്ടപ്പെടുത്തി അച്ചന്‍ സ്ഥലം മാറ്റം ചോദിച്ചു വാങ്ങിയതായിരുന്നു. ഐലക്കാട്ടെ വീടും പറമ്പും കിട്ടിയ വിലയ്ക്ക് വിറ്റു ജോലി സ്ഥലത്തു പാര്‍പ്പിടവും വാങ്ങി. താനും അവളുമായുള്ള പ്രേമം ആയിരുന്നല്ലോ എല്ലാത്തിനും കാരണം. ബസ്സിലെ യാത്രയും സിനിമാ കാണലും അങ്ങുമിങ്ങും അടക്കംപറച്ചില്‍ ഉണ്ടാക്കിയപ്പോള്‍ നമ്പീശന്‍ മാഷ്‌ അച്ഛനോട് സ്വകാര്യമായി ഉപദേശിചുവത്രേ !"കുട്ടിക്ക് വല്ലാത്ത കൂട്ടിലാണ് കണ്ണ് ; ജീവഹാനി വരെ സംഭവിക്കാത്രേ" പതിനെട്ടു വയസ്സ് വരെ വളര്‍ത്ത്തിയിട്ടു കുരുതി കൊടുക്കണ്ടാന്ന് അച്ചന്‍ കരുതിക്കാണും. അവളുടെ തറവാട്ടുകാര്‍ കൊല്ലിനുംകൊലക്കും കേമന്മാര്‍ ആയിരുന്നല്ലോ. തന്റെ പ്രേമം ഉണ്ണി തടസ്സപ്പെടുതിയപ്പോള്‍ അവളുടെ കൂട്ടുകാരി ആമിനക്കുട്ടി പ്രോല്‍സാഹിപ്പിച്ചു. "ങ്ങള് ഒരു ആണ്‍കുട്ടി ആണെന്കില്‍ ഓലേം കൊണ്ടു നാടു വിട്ടോ " . ആമിന ഇതു അവളോടും പറഞ്ഞിരുന്നുവെന്ന് അന്ന് സന്ധ്യക്ക്‌ അവള്‍ തന്നോടു പറഞ്ഞു. "എവിടെയായാലും ഞാന്‍ വരാട്ടോ". അവള്‍ നാടു വിടാന്‍ സമ്മതിക്കുകയും ചെയ്തു.പക്ഷെ ഉണ്ണി ശക്തിയായി

"ജോലീം വേലേം ഇല്ലാത്തോന്‍ അവളേം കൊണ്ടു പോയിട്ട് എന്താ പുഴുങ്ങി തിന്ന്വാ?."

പെട്ടന്നായിരുന്നുവല്ലോ അച്ചന്‍ എല്ലാവരെയും കൂട്ടി സ്ഥലം വിട്ടത്. അവളെ വിവരം അറിയിക്കാന്‍ പറ്റിയില്ല

കത്തെഴുതാനും പറ്റിയില്ല. ഉണ്ണിക്കു കത്തില്‍ പലതവണ അവളെ പരാമര്‍ശിച്ചു എഴുതി എങ്കിലും അവന്‍ അതിന്

മാത്രം മറുപടി എഴുതിയില്ല. കാലം കടന്നു പോയപ്പോള്‍ എല്ലാത്തിനും മങ്ങല്‍ വരുമല്ലോ. താന്‍ വിവാഹിതനായി .അച്ചനായി.മൂത്ത മകളുടെ കുട്ടിയുടെ അപ്പൂപ്പനായി. ഭാഷ വരെ മാറിയിരിക്കുന്നു.വടക്കനും തെക്കനും അല്ലാത്ത പാകം. ആട്ടോക്കാരന് ഉണ്ണിയുടെ വീട് അറിയാമായിരുന്നു. ഇത്രയും വര്‍ഷങ്ങള്‍ അവന്

വലിയ മാറ്റം വരുത്തിയിരിക്കുന്നു. ആകെ നരച്ചിട്ടുണ്ട് . പക്ഷെ അവന്‍ തന്നെ തിരിച്ചറിഞ്ഞു.

മണിക്കൂറുകള്‍ അവനുമായി നാട്ടു വിശേഷങ്ങള്‍ സംസാരിച്ചിട്ടും അവള്‍ സംഭാഷണ വിഷയം ആയില്ല.

താന്‍ ചോദിച്ചുമില്ല; അവന്‍ പറഞ്ഞുമില്ല. വൈകുന്നേരം പുറത്തേക്ക് തനിച്ചു ഇറങ്ങാന്‍ താന്‍ താത്പര്യം

കാണിച്ചത് അവന് മനസ്സിലായി കാണുമായിരിക്കും. പക്ഷെ ചെറുപ്പത്തില്‍ താന്‍ കണ്ട ഐലക്കാട്ടിലെ കര

കാണാത്ത വയലുകള്‍ കാണാന്‍ കഴിയാതിരുന്നപ്പോള്‍ മാഷ്‌ അന്തം വിട്ടു. മതിലുകള്‍... എങ്ങും മതിലുകള്‍..

കയ്യലയുമില്ല ചെമ്പരത്തി ചെടികളുമില്ല. എല്ലാം പോയി.കാട്ടുപൂക്കള്‍ നിറഞ്ഞു നിന്നിരുന്ന തൊടികളും അതിലെ പടിപ്പുരകളും പോയി. പകരം ഗേറ്റുകളും മതിലുകളും ടാറിട്ട ചെറിയ ഇടവഴികളും. ആ മതിലുകള്‍

തന്റെ ഓര്‍മ്മകളെ കെട്ടി അടച്ചതായി മാഷിനു തോന്നിയപ്പോള്‍ ആരോടെല്ലാമോ പരിഭവം തോന്നി.മതിലുകള്‍

തീര്ത്ത ഇടവഴിയിലൂടെ നിരാശനായി അയാള്‍ ഉണ്ണിയുടെ വീട്ടിലേക്ക് തിരിച്ചു നടന്നപ്പോള്‍ ഒരു ഗേറ്റിനു സമീപം

നിന്നിരുന്ന സ്ത്രീ ചോദിച്ചു."ന്നെ മറന്നോ"?. പെട്ടെന്ന് അയാള്‍ തിരിച്ചറിഞ്ഞു. ആമിനക്കുട്ടി.! കാച്ചി മുണ്ടും

ഇറുകിയ കുപ്പായവും കാതില്‍ വെള്ളി അലുക്കതും തലയില്‍ തട്ടവുമിട്ട ആ പഴയ ഉമ്മകുട്ടിക്കു പകരം കാതില്‍

അലുക്കതില്ലാത്ത മാക്സി ധരിച്ച ഒരു തടിച്ച സ്ത്രീ."ആമിനയെന്തേ ഈ വേഷത്തില്‍"? തന്റെ ചോദ്യം കേട്ടു

അവള്‍ ആദ്യം ഒന്നു പകച്ചു.പിന്നീട് പൊട്ടിച്ചിരിക്കാന്‍ തുടങ്ങി. ഈ പിരാന്തു ഇപ്പളും മാറിയില്ലേ റബ്ബേ "

എന്നവള്‍ പരിതപിച്ചിട്ട്‌ പെട്ടെന്ന് ചിരി നിര്‍ത്തിയപ്പോള്‍ താന്‍ ആഗ്രഹിച്ച kaaryam varunnu enna ooham thettiyilla pullikkaariye ള്ളിക്കാരിയെ കാണേണ്ടേ " ആമിന തിരക്കി. ഒരു നോക്ക് കാണാനാണ് ഇവിടം വരെ എത്തിയത് എന്ന് കേട്ടപ്പോള്‍ അവള്ക്ക് അതിശയം തോന്നി.ഇപ്പോള്‍ അവള്‍ മുത്തശ്ശി ആയെന്നും പേരക്കുട്ടിക്ക്‌

ഏഴ് വയസ്സുന്ടെന്നും ആമിനക്കുട്ടി പറഞ്ഞപ്പോള്‍ താന്‍ അത് പ്രതീക്ഷിച്ചിരുന്നു എങ്കിലും എന്തോ ഒരു വല്ലായ്മ

അനുഭവപ്പെട്ടു. നാളെ അവളെ ഇവിടെ വിളിച്ചു നിര്‍ത്താമെന്ന് പറഞ്ഞതിന് ശേഷം ആമിന കുസൃതി ചിരിയോടെ മൊഴിഞ്ഞു " ഓള്‍ക്ക് ഇപ്പൊ പാവാടേം കുപ്പായോമല്ല മാക്സിയാ" മാഷ്‌ അത് പ്രതീക്ഷിച്ചില്ലായിരുന്നു . സാരി അല്ലെങ്കില്‍ മുണ്ടും നേര്യതും.. അതാണ്‌ സങ്കല്‍പ്പിച്ചിരുന്നത്. അയാള്‍

നിശ്ശബ്ദനായി തിരികെ നടന്നു. ആ നിശ്ശബ്ദത രാത്രിയിലും അയാളെ പിന്തുടര്‍ന്ന്എത്തി."എന്താടോ താന്‍ പെട്ടെന്ന്

പൊട്ടനായി..?" എണ്ണ ഉണ്ണിയുടെ ചോദ്യത്തിന് മറുപടി പറയാതെ മാഷ്‌ തിരികെ ഒരു ചോദ്യം തൊടുത്തു.

വയസ്സായിരിക്കണ തന്റെ അച്ചന്‍ ബര്‍മൂട ഇട്ടോണ്ട് വന്നാല്‍ തനിക്ക് എന്ത് തോന്നും ?!.ഉണ്ണിയുടെ അമ്പരപ്പ്
തീരുന്നതിനു മുമ്പു തന്റെ മനസ്സില്‍ ഉള്ളത് മുഴുവന്‍ അവന്റെ മുമ്പില്‍ കുടഞ്ഞിട്ടു. എല്ലാം മനസ്സിലായത്
കൊണ്ടാവാം തന്റെ മുതുകില്‍ അവന്‍ തലോടിയതും "പഴയത് നിലനില്‍ക്കുന്നതില്‍ അല്ല പഴയതിന്റെ
അഭാവത്തില്‍ അതിന്റെ ഓര്‍മ്മകള്‍ക്ക് ആണ് മധുരം കൂടുതലെന്ന്" പറഞ്ഞതും. ഉണ്ണി പറഞ്ഞതില്‍
കാര്യം ഉണ്ടെന്നു മാഷിനു തോന്നി.
രാത്രി ഞെട്ടി ഉണര്‍ന്നു അടുത്ത് കിടക്കുന്ന ഭാര്യയെ കൈ കൊണ്ടു പരതുമ്പോള്‍ ഭാര്യ അനേകം നാഴികകള്‍
ഇതേ പോലെ ഞെട്ടി ഉണര്‍ന്നു തന്നെ പരതുക ആയിരിക്കും എന്ന ചിന്ത മനസ്സിലെ എല്ലാ കാലുഷ്യങ്ങളെയും
കഴുകി കളയുകയും രണ്ടുമൂന്നു ദിവസം താങ്ങാന്‍ വന്ന അയാളെ രാവിലെ തന്നെ വീട്ടിലേക്ക് പോകാന്‍
പ്രേരിപ്പിക്കുകയും ചെയ്തു. വേണ്ടാ ആരെയും കാണണ്ടാ പാവാടയും ഉടുപ്പും ധരിച്ചിരുന്ന ശാലീനതക്ക്
പകരം മാക്സി ധരിച്ച് മദാമ്മ വേഷം കാണേണ്ടാ .അതാണ്‌ നല്ലത്. തോള്‍സഞ്ചി തൂക്കി പടി ഇറങ്ങുമ്പോള്‍ "ഞാന്‍ ഇനിയും വരുമെടാ " എന്ന് ചിരിയോടെ ഉണ്ണിയോട് പറഞ്ഞു എങ്കിലും താന്‍ ഇനി
ഒരിക്കലും വരില്ല എന്നും തന്നെ ഇനി ഒരിക്കലും കാണില്ല എന്നും അവന് അറിയാമായിരുന്നത് കൊണ്ടാവാം
അവന്റെ കണ്ണുകളുടെ കോണില്‍ വിഷാദം പരന്നത്.
തന്റെ കണ്ണുകള്‍ നിറഞ്ഞു തുളുംബിയതും അതെ കാരണത്താല്‍ ആണെന്ന് ഗോവിന്ദന്‍ മാഷും തിരിച്ചറിഞ്ഞല്ലോ
വിഭാഗം :കഥ

No comments:

Post a Comment