Monday, February 27, 2017

ചിറ്റയം ഗോപകുമാറും വർഗ വെറിയും

സി.പി.ഐ. നേതാവും എം.എൽ.എ.യുമായ ചിറ്റയം ഗോപകുമാറിനെ ചെറുപ്പം മുതൽ തന്നെ എനിക്ക് നേരിൽ അറിയാം. എപ്പോഴും സുസ്മേര വദനും ഊർജസ്വലനുമായ ഒരു  ചെറുപ്പക്കാരൻ.  കൊട്ടാരക്കര പഞ്ചായത് പ്രസിഡന്റ് ആയിരുന്നപ്പോൾ നാട്ടുകാർക്ക് വേണ്ടി ഏറെ സേവനങ്ങൾ ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ ഭാര്യ ഷെർലി  ഭർത്താവിനെ പോലെ തന്നെ  പുഞ്ചിരി പൂനിലാവുമായി ഏവരോടും അടുപ്പം കാണീച്ചിരുന്നു.  ആൾക്കാരുമായി ഇടപെടുമ്പോൾ യാതൊരുവിധ അധികാര ഗർവും കാണിച്ചിരുന്നില്ല, എനിക്ക് നേരിൽ പരിചയമുള്ള  ഈ ചെറുപ്പക്കാരി അന്ന് കേരളാ ഹൈക്കോടതിയിൽ  ജോലിക്കാരിയായിരുന്നു, ഇന്ന് ഉയർന്ന ഉദ്യോഗത്തിലായിരിക്കാം. ഗോപകുമാറിന്റെ  പിതാവ് ഗോപാല കൃഷ്ണൻ എന്നോടൊപ്പം കോടതിയിൽ  ജോലി ചെയ്തിരുന്നു.  ഏത് ഗൗരവ പ്രശ്നവും തമാശയോടെ കണ്ട് അതിന് പരിഹാരം കണ്ടെത്തിയിരുന്നു യൂണിയൻ നേതാവായിരുന്ന ഗോപാലകൃഷ്ണൻ.
ഞാൻ ഈ പരിചയപ്പെടലുകളെ പറ്റി   ഇവിടെ സൂചിപ്പിച്ചത്  അന്തസ്സോടെയും അഭിമാനത്തോടെയും ജീവിച്ചിരുന്ന ഈ മനുഷ്യരെ  കാണുമ്പോൾ  പത്തനംതിട്ടയിലെ കമ്മ്യൂണീസ്റ്റ് നേതാവിനെ പോലെ ഞങ്ങൾക്കാർക്കും  ഓക്കാനം തോന്നിയിട്ടില്ല  എന്ന് വെളിപ്പെടുത്തുന്നതിനാണ്. ഞങ്ങൾ അവരെ സ്നേഹിച്ചു, സമഭാവത്തോടെ പെരുമാറി അവർ തിരിച്ച് അപ്രകാരം തന്നെ ഞങ്ങളോടും പെരുമാറിയിരുന്നു.  കറുപ്പ് നിറമുള്ള അവർ കറുപ്പിന് ഏഴഴക് എന്നുള്ള സത്യം വിളിച്ചോതുന്നവരായിരുന്നു.
 അവർ പുലയ സമുദായത്തിലായത് കൊണ്ടാണ് നേതാവിന് ഓക്കാനം വന്നതെങ്കിൽ പുലയ സമുദായം ഈ മണ്ണിന്റെ അവകാശികളായിരുന്നുവെന്നും ഒരു കാലത്ത് അവർ ഈ നാട്ടിലെ അധിപരായിരുന്നുവെന്നും വടക്ക് നിന്നും അതിക്രമിച്ച് കയറിയവരും  കമ്മ്യൂണീസ്റ്റ് നേതാവിന്റെ  മുൻ ഗാമികളുമായ സവർണർ  ഈ സാധുക്കളെ ആക്രമിച്ച് ഈ നാടിൽ അവർക്ക് മേലെ  അധികാര സ്ഥാപനങ്ങൾ ഉണ്ടാക്കിയവരാണെന്നും കമ്പോളത്തിൽ കിട്ടുന്ന ചരിത്ര പുസ്തകം വിലക്ക് വാങ്ങി പഠിച്ചാൽ മനസിലാക്കുവാൻ കഴിഞ്ഞേനെ.  പുലയിൽ  ( വയൽ) ആടിക്കൊണ്ടിരുന്നവളും നാട്ടിന്റെ കണ്ണിലുണ്ണിയുമായിരുന്ന അന്നത്തെ  രാജ്ഞിയെ പോലും അധിക്ഷേപിച്ച് പിൽകാലത്ത്  അവരെ അശ്ലീല വാക്കായി (പുലയാടി) മാറ്റാൻ തക്കവിധം  അഹങ്കാരവും ഗർവും നിറഞ്ഞവരായിരുന്നു ആ സവർണ പൂർവികർ.  ഗർവും അഹങ്കാരവും കമ്മ്യൂണിസ്റ്റ്കാരൻ  ആയിരുന്നിട്ട്  പോലും മാറ്റാതെ  ഇന്നും ഹൃദയത്തിൽ സൂക്ഷിക്കുകയും  സ്വകാര്യ സംഭാഷണങ്ങളിൽ  അത് വെളിയിലെടുക്കുകയും ചെയ്യാൻ തക്കവിധം  പൂർവികരുടെ ജീൻ ഇന്നും  ഇവർ ഉള്ളിൽ വഹിക്കുന്നുണ്ട് അത് കൊ ണ്ടാണ് നേതാവിന്റെ ഉള്ളിൽ നിന്നും പുലയരെ കാണുമ്പോൾ ഓക്കാനം വരുന്ന വാക്കുകൾ പുറത്ത് വരുന്നത്
പാർട്ടി വിശദീകരണം  നേതാവിനോട് ആവശ്യപ്പെടുകയും തുടർന്ന് നേതാവിനെ സസ്പന്റ്  ചെയ്യുകയും ചെയ്തിട്ടുണ്ട്.  ദിവസങ്ങൾ കഴിയുമ്പോൾ തിരിച്ചെടുക്കുകയും ചെയ്യും.രാഷ്ട്രീയത്തിൽ സ്ഥിരം പക ഇല്ലല്ലോ!
ദിവസങ്ങൾക്ക് മുമ്പ്  നടന്ന ഈ സംഭവം ഇപ്പോൾ ഇവിടെഴുതാൻ കാരണം  കേരളത്തിലെ മാധ്യമങ്ങൾ  ഈ സംഭവത്തോട് കാണിച്ച ലാഘവത്വം  നിരീക്ഷിച്ചതിനാലാണ് .. പൾസർ സുനി നടിയെ അപമാനിക്കുന്നതിന് മുമ്പ് എവിടെയെല്ലാം തുപ്പി, മൂത്രം ഒഴിച്ചു  എന്നൊക്കെ അന്വേഷണാത്മക  റിപ്പോർട്ട്  എഴുതിയ  മാധ്യമ  ശിങ്കങ്ങൾ  ഈ സംഭവത്തെ കുറിച്ച് നൽകിയ ലാഘവത്വം  നാം കണ്ട് കഴിഞ്ഞു.  (മാധ്യമം പത്രം കെ.കെ. കൊച്ചിന്റെ ഒരു ലേഖനം ഈ സംഭവത്തിനെ പറ്റി  പ്രസിദ്ധപ്പെടുത്തിയത് വിസ്മരിക്കുന്നില്ല)  വർഗ വെറി  മനസിൽ കൊണ്ട് നടക്കുന്ന ഈ പ്രവണക്കെതിരെ  ശക്തമായ നിലപാടെടുക്കേണ്ട  മാധ്യമങ്ങൾ ഒരിക്കൽ കൂടി അവരുടെ ഉത്തരവാദിത്വം മറന്നിരിക്കുന്നു എന്ന് പറയാതെ വയ്യ.

Sunday, February 26, 2017

പൊതു വികാരം കണക്കിലെടുത്ത് ശിക്ഷ

തടിച്ച് കൂടിയ പുരുഷാരം ആർത്ത് വിളിച്ചു ബറബ്ബാസിനെ വെറുതെ വിടുക, നസറേത്ത്കാരൻ  യേശുവിനെ ശിക്ഷിക്കുക. പൊതുവികാരം അപ്രകാരമായിരുന്നു
പാർലമെന്റ് ആക്രമണ കേസിൽ  കശ്മീർ നിവാസിക്കെതിരെ  ഉണ്ടായ വിധി ന്യായത്തിൽന്യായാധിപൻ ഈ തരത്തിൽ   സൂചിപ്പിച്ചു "തെളിവിന്റെ അഭാവമല്ല കണക്കിലെടുക്കേണ്ടത്  പൊതു വികാരം കണക്കിലെടുക്കണം"
മന്ത്രി ശ്രീമതി മെഴ്സിക്കുട്ടിയമ്മ ഇന്നലെ  പറഞ്ഞു മനസ്സാക്ഷിക്ക് നിരക്കാത്ത കേസുകൾ വക്കീലന്മാർ ഇടപെടരുത്. മന്ത്രിയുടെ അഭിപ്രായവും നടിയുടെ കേസിലെ   പൊതു വികാരം കണക്കിലെടുത്താണ്.
നിയമ വിരുദ്ധമായ ഒരു കൃത്യം നടക്കുമ്പോൾ  അതിനെതിരെ പൊതുവികാരം ഉയരുന്നത് സ്വാഭാവികമാണ്. കയ്യിൽ കിട്ടിയ ഇരക്ക് പരമോന്നത ശിക്ഷ കൊടുക്കാൻ  അവർ മുറവിളി കൂട്ടും. കേരളത്തിൽ അത് സൗമ്യ കേസിലെ   ഗോവിന്ദ ചാമിക്കും ജിഷ കേസിലെ ബംഗാളി യുവാവിനും ഇപ്പോൾ സിനിമാ നടി കേസിൽ പൽസർ സുനിക്കുമെതിരെ  ഉയർന്ന് വന്നു.
ഇവിടെ ഒരു നീതി ന്യായ  സംവിധാനം ഉണ്ട്. എഴുതി വെക്കപ്പെട്ട നിയമ സംഹിതയിൽ നിന്ന് കൊണ്ട് ലഭിച്ച തെളിവുകളുടെ വെളിച്ചത്തിൽ സമാന കേസുകളിൽ  മുമ്പുണ്ടായ വിധികൾ പരിഗണിച്ച്  ന്യായാധിപൻ വിധി പ്രസ്താവിക്കുന്നു. ആദ്യ വിധിയിൽ തൃപ്തി വരുന്നില്ലാ എങ്കിൽ ഉപരി കോടതികളിലും അതിലും  തൃപ്തി വരുന്നില്ലാ എങ്കിൽ പരമോന്നത  കോടതിയിലും  തെളിവുകൾ കീറി മുറിച്ച് പരിശോധിക്കാൻ ഈ ജനാധിപത്യ രാജ്യത്ത് സംവിധാനം നിലവിലുണ്ട്.
പൊതുവികാരം അണക്കിലെടുത്ത് വിധി ഉണ്ടാകണമെങ്കിൽ കിട്ടിയ ഉടനെ കൊന്ന് കളഞ്ഞാൽ മതിയല്ലോ ഈ കോടതികളിലെ പരിശ്രമങ്ങൾ  വേണ്ടെന്ന് വെക്കാമല്ലോ. അങ്ങിനെ ആകരുത് നമ്മുടെ ജനാധിപത്യ രാജ്യത്തെ നിയമ സംവിധാനം എന്ന് രാഷ്ട്ര ശിൽപ്പികൾ വിഭാവന ചെയ്തിരുന്നതിനാലാണ് ഈ കോടതികൾ ഇവിടെ സ്ഥാപിക്കപ്പെട്ടത്. ആയിരം അപരാധികൾ രക്ഷപെട്ടാലും  ഒരു നിരപരാധി ശിക്ഷിക്കപ്പെടരുതെന്ന് അവർക്ക് നിർബന്ധമുണ്ടായിരുന്നു.
ഗോവിന്ദ ചാമിയും ബംഗാളി യുവാവും പൾസർ സുനിയും ശിക്ഷക്ക് അർഹപ്പെട്ടവരായിരിക്കാം, അവരുടെ കാര്യത്തിൽ യാതൊരു ദാക്ഷണ്യവും  കാണിക്കുകയും വേണ്ട,  പക്ഷേ അവരുടെ  ശിക്ഷയും നാട്ടിലെ നിയമ സംവിധാനത്തിന്റെ ഉള്ളിൽ നിന്ന് കൊണ്ട് തന്നെ ആവണം, അല്ലാ എങ്കിൽ ഒരു നിരപരാധിയുടെ കേസിലും മേൽ കേസുകൾ ചൂണ്ടിക്കാണിച്ച്  അയാൾക്കെതിരെ ഉണ്ടാകുന്ന പൊതുവികാരം കണക്കിലെടുത്ത്  ശിക്ഷ നടപ്പിലാക്കേണ്ടി വരും. കോടതിയിലെ ശിക്ഷ കുറഞ്ഞ് പോകുന്നത് കോടതിയുടെ കുറ്റം കൊണ്ടല്ല, തെളിവ് നൽകുന്ന ഉദ്യോഗസ്തന്റെ അപാകത കൊണ്ടും കൈകാര്യം ചെയ്യുന്ന  അഭിഭാഷകന്റെ കഴിവ് കേട് കൊണ്ടുമായിരിക്കും. അതിന്കോടതിയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.
 സ്ഥലത്ത് പോയി  സംഭവത്തിന് ദൃക് സാക്ഷിയായിരുന്നിട്ടല്ലല്ലോ വക്കീലന്മാർ കേസെടുക്കുന്നത്. ആരുടെ മനസാക്ഷിക്കനുസൃതമായി  വക്കീലന്മാർ കേസെടുക്കണമെന്നാണ് മന്ത്രി ഉദ്ദേശിച്ചത്, പൊതു വികാരം കണക്കിലെടുത്തോ  അതിനുള്ള മറുപടി ഇവിടെ പറഞ്ഞ് കഴിഞ്ഞു.

Friday, February 17, 2017

അമ്മായി അമ്മയാണ് താരം.

അമ്മായി അമ്മയാണ്` താരം.
ഇവിടെ ഉദ്ദേശിച്ചത് പെൺകുട്ടിയുടെ  അമ്മായി അമ്മയുടെ കാര്യമല്ല, പെൺകുട്ടിയുടെ അമ്മ  അതായത് പയ്യന്റെ അമ്മായി അമ്മയെയാണ് പല കുടുംബ വഴക്കുകൾക്കും കാരണം എന്നാണ്. .
അണു കുടുംബത്തിൽ ജനിച്ച പെൺകുട്ടികൾ  മറ്റൊരു വീട്ടിൽ മരുമകളായി ചെല്ലുമ്പോൾ  അത് വരെ കഴിഞ്ഞിരുന്ന ജീവിതാന്തരീക്ഷത്തിന് വ്യത്യസ്തമായി  പല പ്രശ്നങ്ങളും അഭിമുഖീകരിക്കേണ്ടി വരും, അത് സഹിഷ്ണതയോടെയും ക്ഷമയോടെയും നേരിട്ടാൽ പരിഹരിക്കാൻ കഴിയുന്നതേ ഉള്ളൂവെങ്കിലും സ്വന്തം വീട്ടിൽ  കിട്ടിയിരുന്ന സ്വാതന്ത്രിയവും  സൗകര്യങ്ങളും ഇവിടെയും ലഭിക്കണമെന്നുള്ള നിർബന്ധ ബുദ്ധിയാണ് പലപ്പോഴും കുടുംബ ജീവിതം സംഘർഷത്തിലേക്ക് നയിക്കുന്നത്. സഹിഷ്ണതയും ക്ഷമയും വീട്ടിൽ നിന്ന് പടിക്കേണ്ട വിഷയങ്ങളാണ്. അദ്ധ്യാപിക മാതാവും. 5-6- കുട്ടികൾ ഉള്ള വീട്ടിൽ ജനിച്ച കുട്ടി ആ വീട്ടിലെ ഏക തോർത്തും ഏക കുളി മുറിക്കും വേണ്ടി സമയമെടുത്ത്  കാത്തിരിക്കുന്നതോടെ ആ കുട്ടി ക്ഷമയുടെയും സഹിഷ്ണതയുടെയും ബാല പാഠങ്ങൾ പഠിക്കാൻ ആരംഭിക്കുകയായി.  കാലം ചെന്നപ്പോൾ അണു കുടുംബത്തിന്റെ വരവായി, വിരൽ തുമ്പിൽ ആവശ്യങ്ങൾ നിറവേറാൻ തുടങ്ങി, കാത്തിരിപ്പും വേവലാതിയുമില്ലാതായി.  അതോടെ സഹിഷ്ണതയും ക്ഷമയും നാട് വിട്ടു. നിസ്സാരകാര്യം പോലും സാധിക്കാതെ വരുമ്പോൾ പരിഭ്രമമായി, വെപ്രാളമായി,  കാര്യ സാദ്ധ്യത്തിനായി സ്വന്തം വീടും മാതാപിത്താക്കളും രക്ഷാ കേന്ദ്രങ്ങളായി ഉള്ളിൽ തെളിഞ്ഞ് നിന്ന് തുടങ്ങി.

 .  ലോകാരംഭം മുതൽക്കുള്ളതാണ് എല്ലാ സമൂഹത്തിലും  അമ്മായി അമ്മ മരുമകൾ പോര്.  അമ്മായി അമ്മയെ ശത്രു ആയി കണ്ട് കൊണ്ടുള്ള ചിപ്പ്  തലയ്ക്കുള്ളിൽ ഫിറ്റ് ചെയ്തിട്ടാണ്  മരുമകൾ ഗൃഹപ്രവേശനം  നടത്തുന്നത്.  "നീ ഇങ്ങ് വാ നിന്നെ ശരിപ്പെടുത്തി തരാം " എന്ന ചിപ്പ് തലയിൽ ഫിറ്റ് ചെയ്തിട്ടാണ് അമ്മായി അമ്മ തയാറെടുത്തിരിക്കുന്നത്. രണ്ട് ചിപ്പുകളും സജീവമായി പ്രവർത്തിക്കുമ്പോൾ ഒരു വ്യവഹാരം കുടുംബ കോടതിയിൽ ജനിക്കുന്നു, വക്കീലന്മാർ രക്ഷപെടുന്നു. പട്ടി മരത്തിന് താഴെയും പൂച്ച വാൽ വണ്ണം വെപ്പിച്ച് മരത്തിന് മുകളിലും.ചെറുപ്പക്കാരി അൽപ്പം താഴാത്തിടത്തോളം  ഈ പോര് ഒരിക്കലും അവസാനിക്കില്ല, . സംഭവിക്കുന്നത് പെണ്ണ് ഉടൻ വീട്ടിലേക്കുള്ള പാച്ചിലാണ്.  പണ്ട് ഇങ്ങിനെ ചെല്ലുന്ന പെൺ കുട്ടികളെ അമ്മമാർ അതേ വേഗതയിൽ തിരിച്ച് പായിക്കും.  " പൊയ്ക്കോ നിന്റെ ഭർത്താവിന്റെ വീട്ടിൽ പോയി നില്ല്.."  അതൊരു ഷോക്ക് ചികിൽസ ആയിരുന്നു. ഇന്ന് കാര്യങ്ങൾ നേരെ തിരിച്ചാണ്.  അമ്മ ഉടനെ  മകളെ താലോലിക്കുന്നു, " എന്റെ പൊന്ന് മോളെ ആ താടക എന്ത് ചെയ്തു മുത്തേ! ആ മരങ്ങോടൻ..നിന്റെ ഭർത്താവ് ഇങ്ങ് വരട്ടെ, അവന്റെ തള്ളയെ മര്യാദക്ക് നിർത്തിയില്ലെങ്കിൽ രണ്ടെണ്ണത്തിനെയും കോടതിയിൽ കയറ്റുമെന്ന് പറഞ്ഞേരെ....
ഇറങ്ങി പോയ ഭാര്യയെയും തെരക്കി മരങ്ങോടൻ എത്തുമ്പോൾ അവന്റെ അമ്മായി അമ്മയായ  പെണ്ണിന്റെ അമ്മ അവനെ കീറി ഭിത്തിയിൽ ഒട്ടിക്കും,  തള്ളയെ പറ്റി പറയുന്നത് ഏതെങ്കിലും മകൻ സഹിക്കുമോ?  അവൻ തിരിച്ച് പറയും,അവന്റെ ഭാര്യയും അമ്മയുടെ മകളുമായ  പൊന്ന്  മകൾ അപ്പോൾ    പറയും "എന്റമ്മ   പറഞ്ഞത് ശരിയല്ലേ?  നിങ്ങടെ തള്യെളയെ പോയി മര്യാദപഠിപ്പിക്ക്,  ഞാൻ വരുന്നില്ല നിങ്ങടെ വീട്ടിൽ  "  അതോടെ അവളുടെ ഭാവി ഭൂതമാകും.
എന്നാൽ അവളുടെ തള്ള പഴയ അമ്മമാരെ പോലെ മകളെ ഭർത്താവിന്റെ വീട്ടിലേക്ക് തിരിച്ച് പായിച്ചാൽ,  ഒരു വിധമെല്ലാം അവൾ അവിടെ പിടിച്ച് നിൽക്കും. തിരിച്ച് വന്നാൽ രക്ഷയില്ല  എന്ന ബോധം അവളുടെ മനസിലെന്നുമുണ്ടാവുകയും ചെയ്യും.
ഈ അടുത്ത നാളുകളിൽ ഞങ്ങളുടെ മുമ്പിൽ വന്ന ഒരു കൂട്ടം കുടുംബ പ്രശ്ന വ്യവഹാരങ്ങളിൽ മുഖ്യ പ്രതി ഈ അമ്മമാർ,  അഥവാ പയ്യന്റെ അമ്മായി അമ്മമാരായിരുന്നു മുഖ്യ വില്ലത്തി  എന്ന് തിരിച്ചറിഞ്ഞതിലാണ് ഈ കുറിപ്പുകൾ.

Tuesday, February 14, 2017

കൃഷിയോ അത് നമുക്ക് വേണ്ടാ.

ഞങ്ങൾ ഒരു അനാവശ്യം  ചെയ്തു,,,,,,,അൽപ്പം ഭൂമിയുണ്ടായിരുന്നതിൽ  വാഴകൃഷി  ചെയ്തു.
അതെങ്ങിനെ  അനാവശ്യമാകുമെന്ന  ചോദ്യത്തിന് താഴെ വിവരിക്കുന്ന വസ്തുതകൾ വായിച്ച് നിങ്ങൾ തീരുമാനിക്കുക.
കീടനാശിനിയും മറ്റും കുത്തി കയറ്റിയ കമ്പോള ഉൽപ്പന്നങ്ങൾക്ക് പകരം സ്വയംകൃഷി ചെയ്ത്  ഉൽപ്പാദിക്കുന്ന വിളവുകൾ കഴിച്ച്  ശരീരത്തെ രോഗമുക്തമാക്കാമെന്ന  ദുരുദ്ദേശത്താലാണ്  പലയിടങ്ങളിൽ നിന്നു പൈസാ വാങ്ങി ചെലവഴിച്ച് മഴക്കാലത്ത് വാഴകൃഷി തുടങ്ങിയത്. മഴയിൽ കുളിച്ച് വാഴകൾ ആർത്ത് കിളിർത്തുവന്നപ്പോൾ  കണ്ണിനിമ്പം ലഭിച്ചു; മനസിൽ കിട്ടുന്ന വിളകളെക്കുറിച്ച് സ്വപ്നങ്ങളും ഉണ്ടായി. മഴക്കാലം കഴിഞ്ഞു, വേനൽ തുടങ്ങി, ജലസേചനത്തിന്  യാതൊരു സൗകര്യവുമില്ലാത്ത വാഴ നട്ട മൊട്ടക്കുന്നിൻ പുറത്ത് അത്യുഷ്ണം  താണ്ഡവമാടി. ഫലം വാഴകൾ കരിഞ്ഞ് തുടങ്ങി. ഇത്രയും വളർന്ന് കഴിഞ്ഞതിന് ശേഷം ആ കുഞ്ഞുങ്ങളെ എങ്ങിനെ ഉപേക്ഷിക്കും.  കിണർ കുഴിക്കാമെന്ന് കരുതിയാൽ കുഴിച്ച് കുറേ ചെല്ലുമ്പോൾ പാറ  കാണുന്നയിടമാണ്. അതിനാൽ കുഴൽ കിണർ ആകാമെന്ന് കരുതി ഓടി നടന്ന്  പൈസാ തിരിച്ച് മറിച്ച് ഉണ്ടാക്കി കുഴൽ കിണറിന്റെ എല്ലാ നടപടികൾക്ക് ശേഷം  കുഴൽ ഉണ്ടായി. വളരെ കുറച്ച് ആഴമേഉള്ളൂ..400 അടി മാത്രം. ഇനിയാണ് ക്ലൈമാക്സ്. കുഴൽ കിണർ പ്രവർത്തിക്കാൻ വൈദ്യുതി വേണം. വൈദ്യുതി ലഭിക്കണമെങ്കിൽ അവിടെ ഒരു ഷെഡെങ്കിലും വേണം. ബോർഡ് സ്ഥാപിക്കണമല്ലോ.  മീറ്റർ നനയാതെ നോക്കേണ്ടേ? ശരി ദിവസങ്ങൾക്ക് ശേഷം ഷെഡ് തയാറായി. ഇനി ഷെഡിന്  പഞ്ചായത്ത് നംബർ വേണം.ഓടി പഞ്ചായത്തിലേക്ക്. അപ്പോൾ വരുന്നു നിർദ്ദേശം സ്ഥലം നമ്മുടെ സ്വന്തമാണെന്നും ഇപ്പോൾ കൈവശത്തിലാണെന്നും കാണിക്കുന്ന സാക്ഷിപത്രം  വേണം   പോലും.  അത് വില്ലേജ് ഓഫ്ഫിസിൽ നിന്നാണ്. അടുത്ത സുഹൃത്ത് അവിടെ ഉണ്ടായിരുന്നതിനാൽ അത് പെട്ടെന്ന് തരമാക്കി.  മകന്റെ പരിചയക്കാരനായ   വളരെ നല്ലവനായ ഒരു ജീവനക്കാരൻ പഞ്ചായത്ത് ആഫീസിൽ ഉണ്ടായത് കൊണ്ട് അവിടെയും   വളരെ യൊന്നും ദിവസങ്ങൾ എടുക്കാതെ 3-4- ദിവസം കൊണ്ട്  നമ്പർ കിട്ടി. ഇതിനിടയിൽ ഷെഡിന്റെ പ്ലാൻ, അത് നിൽക്കുന്ന പുരയിടത്തിന്റെ സൈറ്റ് പ്ലാൻ, അതിലേക്കുള്ള വഴിയുടെ പ്ലാൻ,  ഇതെല്ലാം ഒരു ടെക്നെഷ്യനെ കൊണ്ട് 1000 രൂപാ മുടക്കി വരപ്പിക്കുകയും ചെയ്തു. ഈ ടെക്നീഷ്യനെയും പഞ്ചായത്ത് ഓവർസീയറേയും സ്ഥലം കാണിക്കാൻ കൊണ്ട് പോകേണ്ടി വന്നു. നമ്പർ കിട്ടി കഴിഞ്ഞ് കൃഷിക്കായുള്ള മുൻ ഗണന ലഭിക്കാൻ  പെട്ടെന്ന് കറന്റ് കണക്ഷനായി  കൃഷിഭവനിൽ നിന്നും അവിടെ കുഴൽ കിണർ സ്ഥാപിച്ചിട്ടുണ്ടെന്നും വാഴകൃഷി ഉണ്ടെന്നും സർട്ടിഫിക്കറ്റ് വാങ്ങാൻ അപേക്ഷ കൊടുത്തു. അതിനായി അവിടത്തെ ജീവനക്കാരനെയും കൊണ്ട് വീണ്ടും സ്ഥലം കാണാൻ പോയി  അവസ്ഥ ബോദ്ധ്യപ്പെടുത്തി.  ആ സർറ്റിഫികറ്റ് സഹിതം കറന്റാഫീസിൽ അപേക്ഷ കൊടുത്ത് ഇപ്പോൾ കാത്തിരിക്കുകകയാണ്  എന്നാണ് ആ സാറന്മാർ സ്ഥലം സന്ദർശിച്ച്  വൈദ്യുതി കണക്ഷൻ നൽകുന്നത്.
ഇനി നിങ്ങൾ പറയുക വാഴകൃഷി  ചെയ്തത് അനാവശ്യമല്ലേ?
ഹരിത കേരളവും  മട്ടുപ്പാവ് കൃഷിയും മറ്റും മറ്റും കണ്ട് സ്വയം കൃഷി ചെയ്യാൻ ഇറങ്ങിയാൽ  ഇതാണ് അനുഭവം. അലച്ചിലോടെ അലച്ചിൽ ഈ പൊരി വെയിലത്ത്.  അല്ലാ ഒന്ന് ചോദിച്ചോട്ടെ സർക്കാരേ! അവനവന്റെ കയ്യിലുള്ള  സ്ഥലത്തിന് എപ്പോഴുമെപ്പോഴും കൈവശ സർട്ടിഫിക്കറ്റ് വാങ്ങിക്കാൻ ഓടിക്കാതെ  റേഷൻ കാർഡിലോ ആധാറിലോ  രേഖപ്പെടുത്തി തന്ന് കൂടേ? അത് തെളിവായി എടുക്കാൻ ഉത്തരവിട്ടാൽ മതിയല്ലോ.
 മനുഷ്യനെ നാലുചുറ്റും ഓടിക്കുന്ന പഴയ നിയമങ്ങൾ കീറിക്കളഞ്ഞൂടെ? എന്നിട്ട് എല്ലാം ലളിതമാക്കി പരിഷ്ക്കരിച്ച നിയമങ്ങൾ പകരം കൊണ്ട് വന്നൂടെ എന്റെ പ്രിയപ്പെട്ട സർക്കാരേ?!

Thursday, February 9, 2017

നട്ടെല്ല് ഊരിക്കളഞ്ഞവർ.

നട്ടെല്ല് ഊരി കളഞ്ഞവർ.
പള്ളീക്കൂടം വിട്ട സമയമായതിനാൽ ആലപ്പുഴ ബോട്ട് ജട്ടിയിൽ നല്ല തിരക്ക്.  ബോട്ടുകൾ യാത്രക്കാരാൽ നിറഞ്ഞിരുന്നെങ്കിലും  പലതും യാത്ര ആരംഭിക്കാതെ മടിച്ച് കിടന്നപ്പോൾ  അസഹ്യരായ വിദ്യാർത്ഥികളിലൊരാൾ കയ്യിൽ വാച്ച് കെട്ടിയ ഒരു  യാത്രക്കാരനോട് ചോദിച്ചു.
" ടൈമെന്തായി അമ്മാവാ!"
യാത്രക്കാരൻ ശാന്ത സ്വരത്തിൽ പറഞ്ഞു "ഫോറേ കാൽ"
ആ മറുപടി കേട്ട് കുട്ടികൾ ആർത്ത് ചിരിച്ചു. നാലേകാൽ  എന്ന് പറഞ്ഞാൽ പോരേ എന്ന് മറ്റൊരു വിരുതൻ  ചോദിച്ചു. " അപ്പോൾ ചോദ്യം സമയമെന്തായി എന്നാകണം, അല്ലാതെ ടൈമെന്തായി എന്നല്ല " യാത്രക്കാരന്റെ  ഒരു കുലുക്കവുമില്ലാത്ത മറുപടിഅദ്ദേഹമാരാണ് എന്ന് അന്വേഷിക്കാൻ അവരെ പ്രേരിപ്പിച്ചു . പിന്നീടവർ തമ്മിൽ പരിചയപ്പെട്ടു. യാത്രക്കാരന്റെ  പേര് കുട്ടികൾ ചോദിച്ചപ്പോൾ  അദ്ദേഹം പറഞ്ഞു " എന്റെ പേര് നിങ്ങൾക്ക് സുപരിചിതമാകണമെന്നില്ല , പക്ഷേ എന്റെ കഥാപാത്രത്തെ നിങ്ങൾക്കറിയാം റിക്ഷാക്കാരൻ പപ്പു" കേശവദേവ് ആയിരുന്നു ആ യാത്രക്കാരൻ.
 ദേവ് എന്നും അങ്ങിനെ തന്നെ ആയിരുന്നു.  ആരുടെയും മുമ്പിൽ തല കുനിക്കാത്ത തന്റേടിയായ മനുഷ്യൻ.  കഥാപാത്രങ്ങളും ആ സ്വഭാവക്കാർ തന്നെ ആയിരുന്നു.
സവർണ  സമുദായാംഗമായ തകഴി  കുട്ടനാട്ടിലെ സ്വന്തം സമുദായത്തിൽ പെട്ട ജന്മികൾക്കെതിരെയും അവർണ വിഭാഗത്തിനോട് അവർ ചെയ്യുന്ന     ക്രൂരതകൾക്കെതിരെയും  എല്ലാ എതിർപ്പ്കളെയും അവഗണിച്ച് അവർണന്റെ ഭാഗം ചേർന്ന് നിന്ന് മണ്ണിന്റെ മക്കളുടെ  കഥകൾ എഴുതി,
ബഷീർ ന്റെ  ഉപ്പാപ്പാക്കൊരാനേണ്ടാർന്ന് എന്ന നോവലിലൂടെ  മുസ്ലിം സമുദായത്തിലെ അനാചാരങ്ങളെ  തുറന്ന് കാട്ടിയപ്പോളുണ്ടായ  എതിർപ്പ് പുസ്കെന്ന്  അവഗണിച്ചു. സമൂഹത്തിൽ നിലവിലുണ്ടായിരുന്ന അഴുക്കുകൾ ചൂണ്ടിക്കാണിച്ച് ശബ്ദങ്ങൾ എന്ന കഥ  എഴുതാനും അദ്ദേഹത്തിന് മടി ഉണ്ടായിരുന്നില്ല.
കുഞ്ചൻ നമ്പിയാർ  രാജ ശിക്ഷയെ   പോലും നിസ്സാരമാക്കി ആക്ഷേപഹാസ്യത്തിലൂടെ കൊട്ടാരത്തിലെ  അനീതികൾ ചൂണ്ടിക്കാട്ടി പദ്യങ്ങൾ രചിച്ചു.
 ആഢ്യന്മാരുടെ  അബദ്ധ വായനയെ "കാട്  കാട്" എന്ന് വിളിച്ച് കൂവി  ആക്ഷേപിക്കാൻ തുഞ്ചന് ചങ്കൂറ്റമുണ്ടായിരുന്നു
ചരിത്രത്തിൽ മേൽപ്പറഞ്ഞ വിധം നിർഭയരായാ ധാരാളം കലാകാരന്മാരെയും സാഹിത്യകാരന്മാരെയും കാണാൻ കഴിയും.
ഇപ്പോൾ എല്ലാം മാറി കഴിഞ്ഞിരിക്കുന്നു.  സംഘടിതമായി തടിമിടുക്ക് കാട്ടിയപ്പോൾ തമിഴ് നാട്ടിലെ നോവലിസ്റ്റ്  തന്റെ സാഹിത്യപ്രവർത്തനം നിർത്തി വെക്കുന്നു എന്ന് പ്രഖ്യാപിക്കേണ്ടി വന്നു.
റാണി പത്മിനിയെ പറ്റി സിനിമ എടുത്ത സജ്ഞയ് ലീലാ ബെൻസാലിക്ക് മുഖമടച്ച് അടി കിട്ടി,  സിനിമാ സെറ്റുകൾക്ക് കേടുപാടുകൾ ഉണ്ടാകുകയും ചെയ്തു.കർണി സേനയാണ് അക്രമങ്ങൾ കാട്ടിയത്. ശ്രീരാം സേന, കർണി സേന, ഭീം സേന, ശിവസേന,  അങ്ങിനെ സേനകളാണ് നവഭാരതത്തിൽ കാര്യങ്ങൾ തീരുമാനിക്കുന്നത്. ഇന്ത്യൻ മിലിട്ടറിക്ക് അഞ്ച് കോടി രൂപാ പിഴയായി കൊടുക്കാൻ  രാജ്താക്കറെ ഉത്തരവ് പുറപ്പെടുവിച്ച് കഴിഞ്ഞതിന് ശേഷമേ കരൺ ജോഹർക്ക് തന്റെ ചിത്രമായ ദിൽ ഹെ മുഷിക്കിൽ പ്രദർശനത്തിന് തയാറാക്കാൻ കഴിഞ്ഞുള്ളൂ. പാക്കിസ്ഥാൻ നടിയെ അഭിനയിപ്പിച്ചതാണ് സേനാതലവനെ പ്രകോപിപ്പിച്ചത്
  ഇതാണ് നമ്മുടെ  പുണ്യഭൂമിയായ  ഭാരതത്തിന്റെ ഇപ്പോഴത്തെ അവസ്ഥ. ഇവിടം നട്ടെല്ല്  ഊരി കളഞ്ഞവർ മാത്രമാണ്അവശേഷിച്ചിരിക്കുന്നത്.