Friday, November 23, 2018

44 വർഷങ്ങൾ ദീപ്ത സ്മരണകൾ...

44 വർഷം ഇന്ന് തികയുന്നു വാപ്പാ കടന്ന് പോയിട്ട്. 44 വർഷം ദീർഘമായ കാലഘട്ടമാണെങ്കിലും ഇന്നലെ നടന്ന പോലെ  ആ വിട വാങ്ങൽ മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തുന്നു. ആലപ്പുഴ പടിഞ്ഞാറേ ജുമാ മസ്ജിദിൽ പൂഴിമണലിൽ തീർത്ത ആ  കബറിടത്തിൽ വാപ്പായുടെ  ഭൗതിക ശരീരം താഴ്ത്തി വെക്കുമ്പോൾ  ആ വേർപാടിന്റെ വേദന  എന്നും  നിലനിൽക്കുന്നതാണെന്ന് തിരിച്ചറിഞ്ഞിരുന്നില്ലല്ലോ. സമ്പൽസമൃദ്ധിയിൽ ജനിച്ച്   കാലത്തിന്റെ  മറിമായങ്ങളാൽ മുഴുപട്ടിണിക്കാരനായി മരിക്കുമ്പോഴും ഞങ്ങളോടുള്ള സ്നേഹം ഒട്ടും കുറഞ്ഞിരുന്നില്ല എന്ന് മാത്രമല്ല ഞങ്ങൾ ആഹാരം കഴിക്കാൻ വേണ്ടി പട്ടിണി കിടക്കാനും  വാപ്പാ തയാറായി. ഫലം  ശരീരത്തെ കാർന്ന് തിന്നുന്ന ക്ഷയരോഗത്തിലേക്ക് കാലെടുത്ത് വെക്കുക എന്നതായിരുന്നു.  അന്ന് പാവപ്പെട്ടവരുടെ കൂട്ടുകാരനായിരുന്നല്ലോ ആ മാരക രോഗം..  ഇതിനെല്ലാമിടയിലും വായനക്ക് അദ്ദേഹം സമയം കണ്ടെത്തി.  മണ്ണെണ്ണ വിളക്കിന്റെ അരണ്ട വെട്ടത്തിൽ രാത്രി ഏറെ ചെന്നും  വായനയിൽ മുഴുകിയിരുന്ന വാപ്പായുടെ ഓർമ്മകളണല്ലോ എന്നെയും വായനക്കാരനാക്കിയത്. 15 വയസ്സിൽ എന്റെ ആദ്യ കഥ  മലയാളി വാരാന്ത്യ പതിപ്പിൽ അച്ചടിച്ച് വന്നത് വായിച്ച് ഉമ്മായോട് പറഞ്ഞ  “ഇത് അവനെഴുതിയതാണെന്ന് എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല “എന്ന അഭിപ്രായമായിരുന്നു കഥ എഴുത്തിൽ  എനിക്ക് ആദ്യം കിട്ടിയ അഭിനന്ദനം.
ഇന്ന് ഇഷ്ടമുള്ള ആഹാരം ഏതും കഴിക്കാൻ തക്കവിധം  പരമകാരുണികൻ എന്നോട്  ദയവ് കാട്ടുമ്പോൾ  ഈ ആഹാരത്തിന്റെ പങ്ക്  ഞങ്ങൾക്ക് വേണ്ടി  മുഴു പട്ടിണി  കിടന്ന ആ വലിയ മനുഷ്യന്  നൽകാൻ എനിക്ക് സാധിച്ചില്ലല്ലോ എന്ന ചിന്തയാണ് ഇപ്പോഴും മനസിൽ. അദ്ദേഹത്തിന് ഈ ലോകത്തിൽ കിട്ടാതിരുന്ന  ആഹാരം  സ്വർഗത്തിൽ അദ്ദേഹത്തിന് സുലഭമായി കിട്ടാൻ മനസിൽ തട്ടി പ്രാർത്ഥിക്കുന്നു.

Thursday, November 22, 2018

ബ്ളോഗ് മീറ്റ് കൊട്ടാരക്കരയിൽ 8-12-2018 ൽ

ഓൺ ലൈൻ സൗഹൃദങ്ങൾ  ഒരു ദിവസം ഒരിടത്ത് കൂടിചേരുന്നതിനായി ഒരു മീറ്റ് നടത്തിയാലെന്തെന്ന് ആലോചിക്കുന്നു. അത് കൊട്ടാരക്കരയിലായാൽ  സാമ്പത്തിക ചെലവില്ലാതെ  നടത്തുകയും ചെയ്യാം. മലയാളത്തിലെ ഓൺ ലൈൻ  കൂട്ടുകാർ,   ബ്ളോഗ്,  ഫെയ്സ്ബുക്ക്, വാട്ട്സ് അപ് തുടങ്ങിയവയിലൂടെ പരിചിതരായവർ  ഒരു ദിവസം കുറേ നേരം ഒരുമിച്ചിരുന്ന് സൗഹൃദം  പങ്കിടുന്നത് നല്ലതായിരിക്കുമെന്ന്  കരുതുന്നു.  മുമ്പ്  ഞങ്ങൾ ബ്ളോഗെഴുത്ത്കാർ, ബ്ളോഗ് മീറ്റ് എന്ന പേരിൽ  തൊടുപുഴ, ചെറായി, എറുണാകുളം, കണ്ണൂർ, തുഞ്ചൻ പറമ്പ് കോഴിക്കോട്, കൊണ്ടോട്ടി,തിരുവനന്തപുരം        തുടങ്ങിയ സ്ഥലങ്ങളിൽ പല തവണകളിൽ മീറ്റ് നടത്തിയിരുന്നതും  പ്രഗൽഭരും പ്രശസ്തരുമായ ബ്ളോഗെഴുത്തുകാർ അവിടെ  പങ്കെടുത്തിരുന്നതും ഓർമ്മ വരുന്നു. ആ ഓർമ്മ നില നിർത്തിക്കൊണ്ടാണ്  കൊട്ടാരക്കരയിൽ  നമുക്ക് എല്ലാവർക്കും കൂടി ഒരു ദിവസം  കൂടാം എന്ന് കരുതുന്നത്. ഫോൺ നമ്പർ ലഭ്യമായ  എന്റെ ചില സുഹൃത്തുക്കളുമായി  ഈ ചിന്ത പങ്ക് വെക്കുകയും  പലരും അത് സമ്മതിക്കുകയും ചെയ്തിട്ടുണ്ട്.
ഡിസംബർ  എട്ടാം തീയതി  രണ്ടാം ശനിയാഴ്ച കൊട്ടാരക്കരയിൽ സൗകര്യപ്രദമായ  സ്ഥലവും  മറ്റ് സൗകര്യങ്ങളും  ഒരുക്കാൻ  കഴിയുമെന്ന് ഞാൻ കരുതുന്നു. കൊട്ടാരക്കര വരെ എത്തി ചേരാനുള്ള  ശ്രമം മാത്രമേ  പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഉണ്ടാവുകയുള്ളൂ. കഴിയുന്നിടത്തോളം സുഹൃത്തുക്കൾ ഈ മീറ്റിൽ  പങ്കെടുക്കാൻ ക്ഷണിക്കുകയാണ്. നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം.
വരാൻ ആഗ്രഹിക്കുന്നവരുടെ പേരുകൾ  ഇവിടെ കമന്റിൽ രേച്ചപ്പെടുത്തുകയോ അല്ലെങ്കിൽ എന്റെ ഫോൺ നമ്പറായ 9744345476 ൽ എന്നെ വിളിക്കുകയോ ചെയ്യുക.

വടക്ക് നിന്ന് വരുന്നവർ കൊല്ലത്ത് എത്തി കൊട്ടാരക്കരയിൽ  ബസ്, ട്രെയിൻ  തുടങ്ങിയവയിലൂടെ എത്താം.   തെക്ക് നിന്നുള്ളവർ, എം.സി റോഡിലൂടെ  കൊട്ടാരക്കരയിലെത്താം. കോട്ടയം റൂട്ടിലുള്ളവരും തെക്കോട്ട് എം.സി. റോഡിലൂടെ  കൊട്ടാരക്കരയിലെത്താം. എന്തെങ്കിലും സംശയം ഉള്ളവർ എന്റെ ഫോൺ നമ്പറിൽ വിളിക്കാം. കൊട്ടാരക്കര  ചന്ത മുക്കിൽ നിന്നും പുത്തൂർ റോഡിലൂടെ  റെയിൽ വേ ഓവർ ബ്രിഡ്ജിന് സമീപം എത്തി  എം.ഇ.എസ്. സ്കൂളിന് സമീപം എത്തിയാൽ മതി, അവിടെ  എല്ലാ  സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.  തലേ ദിവസം വരുന്നവർ നേരത്തെ വിളിച്ചറിയിച്ചാൽ  താമസിക്കാനുള്ള സൗകര്യവും ഉണ്ട്.  സ്ത്രീകൾക്ക് പ്രത്യേകിച്ചും.
 എല്ലാ ഓൺ ലൈൻ   സുഹൃത്തുക്കളെയും സാദരം ഈ മീറ്റിലേക്ക് ക്ഷണിക്കുകയാണ്. ഒന്ന് കൂടി ഓർമ്മിപ്പിക്കട്ടെ,  8--12--2018 ശനിയാഴ്ച.

എന്റെ ഈ പോസ്റ്റ്  ഷെയർ ചെയ്യണമെന്ന  അപേക്ഷയോടെ

                                                                                          ഷരീഫ് കൊട്ടാരക്കര.
                                                                                       sheriffkottarakara.blogpost.in

Saturday, November 10, 2018

ഒരു ബ്ളോഗ് മീറ്റിന്റെ ഓർമ്മക്ക് മുമ്പിൽ

ഇന്ന് 2018 നവംബർ 10.

മലയാളം ബ്ളോഗ് ലോകം വീണ്ടും സജീവമാക്കുന്നതിന്റെ ശ്രമം എന്ന നിലയിൽ  ഇന്ന് പഴയ ബ്ളോഗറന്മാർ പലരും  അവരവരുടെ ബ്ളോഗിൽ  പോസ്റ്റുകൾ  വിക്ഷേപിക്കുന്നു. അതിന്റെ ഭാഗമായി  എന്റെ വക ഒരെണ്ണം. പക്ഷേ  ഇത് 2010  ആഗസ്റ്റ് എട്ടാം തീയതി പോസ്റ്റ് ചെയ്തതാണ്.  ഇപ്പോൾ  ഇത് പുന:പ്രസിദ്ധീകരണം ചെയ്യുന്നത്, അന്ന് നടന്ന  ഒരു ബ്ളോഗ് മീറ്റ് വിവരണത്തിൽ  പഴയ ബ്ളോഗറന്മാർ ആരെല്ലാമെന്ന് സൂചിപ്പിക്കുന്നുണ്ട്. അവരെ ഓർമ്മിപ്പിക്കുന്നതിന്  കൂടിയാണ് ഈ  പോസ്റ്റ്.




Showing posts with label അനുഭവംShow all posts

Sunday, August 8, 2010


എറുണാകുളം മീറ്റില്‍ കണ്ടത്

എറുണാകുളത്തു നിന്നും ഇതാ ഇപ്പോൾ എത്തിയതേയുള്ളൂ.
പേരുകൾ ഓർമയിൽ നിന്നും പെട്ടെന്നു മാഞ്ഞു പോകുന്ന ഒരു സ്ഥിതി വിശേഷം ഇപ്പോൾ എനിക്കുള്ളതിനാൽ തലയിൽ ശേഖരിച്ചു വെച്ച വസ്തുതകൾ ഉടൻ തന്നെ രേഖപ്പെടുത്താനുള്ള തത്രപ്പാടിൽ ഒരു ദീർഘ ദൂര യാത്രക്കു ശേഷം അത്യന്താപേക്ഷിതമായ ഒരു വിശ്രമത്തിനു മുതിരാതെ കമ്പ്യൂട്ടറിന്റെ മുമ്പിൽ ഞാൻ ഇരിപ്പുറപ്പിച്ചു കഴിഞ്ഞു.

വീട്ടിൽ എല്ലാവരും ഉറക്കം പിടിച്ച ഈ രാത്രിയിൽ ഞാൻ കീബോർഡിൽ വിരൽ അമർത്തിക്കൊണ്ടേ ഇരിക്കുകയാണു.

ചെറായി മീറ്റ്‌ ഒരു ലഹരി ആയി മനസ്സിൽ ഉണ്ടായിരുന്നതിനാൽ അതിയായ പ്രതീക്ഷയോട്യും സന്തോഷത്തോടെയുമാണു ഞാൻ രാവിലെ ഒൻപതു മണിക്കു എറുണാകുളം -ഇടപ്പള്ളി ബ്ലോഗ്‌ മീറ്റിനു എത്തി ചേർന്നതു.

പാലാരിവട്ടം ബൈപാസ്സ്‌ ജംഗ്ഷനു സമീപം ഹൈ വേ പാലസ്‌ കണ്ടു പിടിക്കാൻ ബുദ്ധിമുട്ടില്ലായിരുന്നു.

മീറ്റ്‌ സ്ഥലത്തു എത്തി ചേർന്നപ്പോൾ ചിരിക്കുന്ന മുഖവുമായി "ഇക്കാ" എന്നു വിളിച്ചു ജുനൈദ്‌ എത്തി.പുറകേ മുള്ളൂക്കരനും.മുള്ളൂക്കാരന്റെ പേരു ഈ തവണ മറക്കാതിരുന്നപ്പോൾ അദ്ദേഹത്തോടൊപ്പം ചിരിച്ചു കൊണ്ടു എനിക്കു കൈ നീട്ടിയ ചെറുപ്പക്കാരന്റെ പേരു നാക്കിൻ തുമ്പത്തു ഇരിക്കുന്നതേ ഉള്ളൂ. പുറത്തേക്കു വരുന്നില്ല.കൂട്ടത്തിൽ പാലൊളി പോലെ ചിരി തൂകി ജോയും ഉണ്ടു.

ശുഷ്കമായ ആഡിറ്റോറിയം കണ്ടപ്പോൾ മനസ്സു ആളി. ഇതെന്തു പറ്റി? ഈ ബ്ലോഗ്‌ മീറ്റിൽ വരാതെ എല്ലാവരും ഒഴിഞ്ഞു മാറിയോ?

നിമിഷങ്ങൾ കഴിഞ്ഞപ്പോൾ ദൂരെ നിന്നു അപ്പൂട്ടന്റെ രൂപം പ്രത്യക്ഷപ്പെട്ടു തുടങ്ങി. ജുനൈദ്‌ ഉച്ചത്തിൽ വിളിച്ചു"അപ്പൂട്ടോ" അപ്പൂട്ടൻ ചിരിയോടെ കൈ ഉയർത്തി കാട്ടി.

യൂസുഫ്‌ ഭായി രജിസ്റ്റ്രേഷൻ കൗണ്ടറിൽ ഇരുന്നു തകൃതിയായി ജോലി തുടരുകയാണു.

പിന്നീടു ബ്ലോഗ്‌ മീറ്റിന്റെ ജീവാത്മാവും പരമാത്മാവുമായ രണ്ട്‌ വ്യക്തിത്വങ്ങൾ എത്തി ചേർന്നു.ഹരീഷും പാവപ്പെട്ടവനും.രണ്ടു പേരും ഇന്നലെ മുതൽ ഇവിടെ ക്യാമ്പ്‌ ചെയ്യുകയാണെന്നു തോന്നുന്നു.

പതുക്കെ പതുക്കെ ആൾക്കാർ വന്നു തുടങ്ങി.

സുന്ദരനും സുശീലനുമായ ഇസ്മായിൽ കുറുമ്പാടി തൊപ്പിയുമായി തന്നെ വന്നു.കൂട്ടത്തിൽ കൊട്ടോടി ഉസ്താദും ഉണ്ടു.(കൊട്ടോടി എനിക്ക് ഉസ്താദാണു.ബ്ലോഗ്‌ നിർമാണം പലതും ഫോണിൽ കൂടി കൊട്ടോടിയാണു എന്നെ പഠിപ്പിച്ചിരുന്നതു.)രണ്ടു പേരും വരുന്ന കാര്യം അതി രാവിലെ തന്നെ എന്നെ അവർ അറിയിച്ചിരുന്നു.

മനസ്സിനു സന്തോഷം തരുന്ന ഒരു കാഴ്ച്ചയാണു പിന്നീടു ഞാൻ കണ്ടതു.

നടക്കാൻ കഴിയാത്തവിധം ശാരീരിക ബുദ്ധിമുട്ടു അനുഭവിക്കുന്ന സാദിഖ്‌ (കായം കുളം)സാഹസികമായി ഹാളിൽ എത്തി ചേർന്നിരിക്കുന്നു;വീൽ ചെയറിൽ.

കണ്ണു നിറഞ്ഞു പോയി.

വീൽ ചെയറിലെ സഞ്ചാരം ആയിരുന്നിട്ടു പോലും ആ നല്ല മനുഷ്യൻ മീറ്റിൽ പങ്കെടുത്തു സഹ ബ്ലോഗറന്മാരെ പരിചയപ്പെടാൻ മുതിർന്നതിൽ എത്രമാത്രം അഭിനന്ദിച്ചാലാണു മതി വരുക.

തുടർന്നു ക്യാമറയിൽ ഒതുങ്ങാത്ത പ്രിയ സജീവേട്ടൻ (കാർട്ടൂണിസ്റ്റ്‌) പ്രത്യക്ഷൻ ആയി, ആ മധുരം നിറഞ്ഞ ചിരിയുമായി.എന്നിട്ടു ഒരു മൂലയിൽ മാറി ഇരുന്നു ഓരോ ബ്ലോഗറന്മാരുടെയും കാരിക്കേച്ചർ വരക്കാനുള്ള തയാറെടുപ്പു തുടങ്ങി.

അടുത്തതു ഹാഷിം(കൂതറ എന്നു ഞാൻ പറയില്ല)രംഗ പ്രവേശനം ചെയ്യുന്നു ദുർ നടപ്പുമായി.(ഒരു ആക്സിഡന്റിൽ കാലും കയ്യും ഒടിഞ്ഞു കമ്പി ഇട്ട ഹാഷിം നടക്കുമ്പോൾ ഇപ്പോഴും അൽപ്പം മുടന്തു കാണിക്കുന്നതിനാലാണൂ ദുർ നടപ്പു എന്നു വിശേഷിപ്പിച്ചതു)

ഡോക്റ്റർ ജയൻ ഏവൂരും തുടർന്നു എത്തി എല്ലയിടത്തും പാഞ്ഞു നടന്നു ആത്മാർത്ഥമായി കാര്യങ്ങൾ കൈകാര്യം ചെയ്തു.

കുമാരൻ കണ്ണൂരിൽ നിന്നും കുമാരസംഭവുമായാണു എത്തി ചേർന്നതു. കുമാരൻ ഞങ്ങളുടെ കുമാരനല്ലേ.അതിനാൽ പലരും കുമാരസംഭവം പുസ്തകം വാങ്ങി.

എടപ്പാൾ നിന്നും ജാബിറും കൂറ്റനാടു നിന്നും....ശ്ശെടാ....കൂറ്റാ...ആ പയ്യന്റെ പേരും മറന്നു പോയി..എത്തി.

സാക്ഷാൽ കാപ്പിലാനും കൂടി പ്രത്യക്ഷമായപ്പോൾ മീറ്റ്‌ കൊഴുത്തു.

സജിം തട്ടത്തു മല(പേരു തെറ്റിയെങ്കിൽ പൊറുക്കുക) മണി കണ്ഠൻ, നന്ദൻ,തോന്ന്യാസി(ആൾ പഴയതു പോലെ ഉഷാറിൽ ആയിരുന്നു) മുരളിക, തബാറക്‌ തുടങ്ങി എല്ലാവരും ഹാജർ(ആരെയെങ്കിലും വിട്ടു പോയിട്ടുണ്ടെങ്കിൽ ക്ഷമിക്കുക)
സ്ത്രീകളായി ലക്ഷ്മി മുതൽ പേർ.പൗർണ്ണമി താമസിച്ചാണു ഉദിച്ചതു.

ടൈപിസ്റ്റ്‌/എഴുത്തുകാരി വരാതിരുന്നതിന്റെ കാര്യം അറിഞ്ഞപ്പോൾ അതിയായ ദുഃഖം തോന്നി.

ചടങ്ങുകൾ ആരംഭിച്ചപ്പോൾ സാമാന്യം തെറ്റില്ലത്ത ആൾക്കൂട്ടമായി മാറിക്കഴിഞ്ഞിരുനു എറുണാകുളം ബ്ലോഗ്‌ മീറ്റ്‌.

കർക്കിടകത്തിലെ കാലാവസ്ഥ ബ്ലോഗറന്മാരെനിരുത്സാഹപ്പെടുത്തിയിരിക്കാം.തൊടുപുഴയിൽ നിന്നുള്ള സ്ഥലം മാറ്റവും പലരിലും ആശയ കുഴപ്പങ്ങൾ സൃഷ്ടിച്ചിരിക്കാം.ഈ കാരണത്താലാകാം ചെറായി മീറ്റിലെ എണ്ണം എറുണാകുളത്തു കാണാതിരുന്നതു.

അനിൽ​‍്‌ @ബ്ലോഗ്‌ ,അരുൺ കായംകുളം, രമണിക, നിരക്ഷരൻ, നാട്ടുകാരൻ, ലതിക, ചാർവ്വാകൻ, അങ്കിൾ, കേരളാ ഫാർമർ, ചാണക്യൻ, അരീകോടൻ മാഷ്‌, വാഴക്കോടൻ, സജിയച്ചായൻ,ശ്രീ, മുതലായവരുടെ അഭാവം ശ്രദ്ധിക്കപ്പെട്ടപ്പോൾ തന്നെ പുതിയ ബ്ലോഗറന്മരുടെ സാന്നിദ്ധ്യം എടുത്തു പറയേണ്ട വസ്തുതയാണു.

ഇതിൽ പലരുടെയും പേരുകൾ വിട്ടു പോയതു മനപൂർവ്വമല്ലെന്നു മുൻ കൂർ ജാമ്യം എടുക്കുന്നു.

ബ്ലോഗറന്മാർ സ്വയം പരിചയപ്പെടുത്തി കഴിഞ്ഞതിനു ശേഷം പ്രത്യേക ക്ഷണിതാവായി വന്ന പ്രസിദ്ധ കവി മുരുകൻ കാട്ടാക്കട നിമിഷ നേരങ്ങൾക്കുള്ളിൽ സദസ്സിനെ കയ്യിലെടുത്തു. താള ലയങ്ങളോടെ സ്വര ശുദ്ധിയിൽ അദ്ദേഹം കവിത ആലാപിച്ചതു സദസ്സു സശ്രദ്ധം ശ്രവിച്ചിരുന്നു.

ഇതിനിടയിൽ ബൂ ലോകം ഓൺ ലൈൻ അച്ചടിച്ച പത്രം എല്ലാവർക്കും വിതരണം ചെയ്തിരുന്നു.

വിഭവ സമൃദ്ധമായ ഉച്ച ഭക്ഷണത്തിനു ശേഷം വീണ്ടും ബ്ലോഗറന്മാർ ഒത്തു കൂടി ശ്രുതി മധുരമായ ഗാനങ്ങൾ കേട്ടു .

ആദ്യം ഒരു കുട്ടി ബ്ലോഗറിന്റെ ഗാനമായിരുന്നു."വക്കാ വക്കാ" കുട്ടി ഗംഭീരമായി പാടി.നല്ല ഭാവി ഉള്ള പയ്യൻ.
പിന്നീടു സതീശൻ ബ്രഹ്മാനന്ദന്റെ ഒരു ഗാനം മധുരമായി ആലപിച്ചു.മണികണ്ഠൻ തന്റെ ചെറായി മാസ്റ്റർ പീസ്‌ "ഞമ്മന്റെ ബാപ്പാ അബ്ദുറസാക്കു" കുട്ടിയുടെ സ്വരത്തിൽ പാടി.

അതിനു ശേഷം ...ഹായ്‌!!! ഇപോഴും ആ ഗാനവും സ്വരവും മനസ്സിൽ നിന്നു പോകുന്നില്ല.അങ്ങാടിപ്പുറം സ്വദേശി ശ്രീ ആര്യൻ ആയിരുന്നു അതു. അദ്ദേഹവും ഭാര്യയും എത്തിചേർന്നിരുന്നു.

എനിക്കു ഏറ്റവും പ്രിയം കരമായ ആ ഗാനം "പണ്ടു പാടിയ പാട്ടിനൊരു ഈണം ചുണ്ടിൽ മൂളുമ്പോൾ, കൊണ്ടു പോകരുതേ ഈ മുരളിയും കൊണ്ടു പോകരുതേ" എന്ന ഗാനം ആര്യന്‍ ഹൃദ്യമായി ആലപിച്ചു. എന്തൊരു സ്വര മാധുരി ആയിരുന്നു അതു.ഗാനാലാപത്തിൽ ശ്രി ആര്യൻ അനുഗ്രഹിക്കപ്പെട്ട വ്യക്തി തന്നെ ആണു. ഒട്ടും സംശയമില്ല.

മീറ്റ്‌ അവസാനത്തിൽ കവി മുരുകൻ കാട്ടാക്കട വീണ്ടും നാടൻ പാട്ടുകളും തന്റെ പ്രസിദ്ധമയ കവിത ബാഗ്ദാദും ആലപിച്ചു.
മൂന്നു മണിക്കു ചായക്കു ശേഷം മീറ്റു പിരിയുന്നു എന്നു പാവപ്പെട്ടവന്‍ അറിയിച്ചപ്പോള്‍ മനസ്സിന്റെ കോണീൽ എവിടെയോ ഒരു നൊമ്പരം അനുഭവപ്പെട്ടുവോ?!

കൂട്ടരേ നമ്മൾ എന്നാണിനി കാണുക? എന്റെ മനസ്‌ ആരാഞ്ഞു.

ഘടികാരത്തിന്റെ സൂചി പോലെ കൃത്യമായി കറങ്ങി കൊണ്ടിരിക്കുന്ന നമ്മുടെ ജീവിതത്തിൽ ഈ സ്നേഹമല്ലേ ബാക്കി ആയുള്ളൂ.

നാളെ മുതൽ വീണ്ടും പഴയ അന്തരീക്ഷത്തിലേക്കു ഉൾവലിയുന്നു.

എല്ലാവരുടെയും കൈ പിടിച്ചു കുലുക്കി ചിരിച്ചു കൊണ്ടു യാത്ര പറയുമ്പോൾ മനസ്സിൽ എനിക്കു ചിരിക്കു പകരം വേദനയാണുണ്ടായിരുന്നതു.

എന്നാണിനി നാം കാണുക? 
വീണ്ടും ആ ചോദ്യം തേങ്ങലോടെ മനസിൽ ഉയരുന്നു.

Wednesday, November 7, 2018

അണിഞ്ഞൊരുക്കം......

വരന്റെ  പാർട്ടിയോടൊപ്പം വധൂഗൃഹത്തിലേക്ക് പോകേണ്ട ഞങ്ങൾ സഞ്ചരിക്കാനുള്ള ബസ്സിന്റെ ജനൽ ഭാഗത്തിരിക്കുകയായിരുന്നു ഞാൻ. അപ്പോഴാണ് ധൃതി പിടിച്ച് പാഞ്ഞ് വരുന്ന സ്നേഹിതനെ കണ്ടത്. ഒഴിഞ്ഞ സീറ്റുള്ള ബസ്സ്  അന്വേഷിച്ച്  നടക്കുകയായിരുന്ന അയാളെ ഞാൻ കൈ കാണീച്ച് വിളിച്ചപ്പോൾ  വന്ന് ബസ്സിൽ കയറി എന്റെ അടുത്ത സീറ്റിലിരുന്ന്  കിതപ്പ് മാറ്റാനായി ദീർഘമായി ശ്വസിക്കുകയും  ടവ്വൽ കൊണ്ട് മുഖത്തെ വിയർപ്പ് തുടക്കുകയും ചെയ്തിട്ട്  ആരോടിന്നില്ലാതെ പറഞ്ഞു.“  ഞാൻ കരുതി  കല്യാണം കൂടാൻ ഒക്കുകയില്ലാ ന്ന്.“
“പത്ത് മണിക്ക്  പോകുമെന്ന് പറഞ്ഞിട്ട്  പതിനൊന്നായിട്ടും  പോയിട്ടില്ല,  മുസ്ലിങ്ങളുടെ  വിവാഹത്തിന്റെ   മുഹൂർത്തം ബിരിയാണി  പാകമാകുന്ന സമയമാണെന്നറിയില്ലേ? അതിരിക്കട്ടെ ഇത്രയും വൈകാൻ നിന്നതെന്തേ, അൽപ്പം നേരത്തെ ഇങ്ങ് പോകാമായിരുന്നില്ലേ?  ഞാൻ ചോദിച്ചു.
“ ഞാൻ അവളെ വെടി വെച്ച് കൊല്ലും“  സ്നേഹിതൻ കുപിതനായി പറഞ്ഞു.
“ആരെ?“
“എന്റെ ഭാര്യയെ.“
“ കൊലപാതകം കുറ്റകരമാണ് വകുപ്പ് 302, വധ ശിക്ഷ വരെ കിട്ടിയേക്കാം..“ ഞാൻ പറഞ്ഞു.
“എന്നെ തൂക്കി കൊല്ലട്ടെ, എന്നാലും സാരമില്ല“  അയാൾ കൂളായി പറഞ്ഞു, അത്രക്ക് സഹിക്കാൻ മേലാ സാറേ“ രോഷം കൊണ്ട് വിറക്കുകയായിരുന്നു  സ്നേഹിതൻ.
“ ആ പാവം പെണ്ണ് അത്രക്ക് എന്ത് കുറ്റം ചെയ്തെടോ“ ഞാൻ ആരാഞ്ഞു.
“ എന്റെ പൊന്ന് സാറേ!  അതിരാവിലെ  തുടങ്ങിയതാ അവളുടെ ഒരുക്കം,  പെണ്ണല്ലേ, പത്ത് പേർ കൂടുന്നിടത്ത് പോകുന്നതല്ലേ   നല്ലോണം ചമയങ്ങൾ അണിഞ്ഞോട്ടെ എന്ന് ഞാനും കരുതി, എന്റെ  പടച്ചോനെ !  അണിഞ്ഞൊരുങ്ങി, ഒരുങ്ങി, പത്തുമണിയായി,   പെട്ടെന്ന് വാ,  എന്ന് ഞാൻവിളിക്കുമ്പോൾ ദാ! വരുന്നു, ഒരു മിനിട്ട്, എന്നും പറഞ്ഞ് പിന്നെയും ഒരു മണിക്കൂറ്...  കഴിഞ്ഞു, ഞാൻ ദേഷ്യപ്പെട്ടപ്പോൾ ,  ഈ  സാരി കൊള്ളാമോ എന്നും പറഞ്ഞ് എന്റെ മുമ്പിൽ നിന്ന്  നാല് കറക്കവും അവളുടെ പുറക് വശത്തേക്ക് നോക്കി ഒരു കുലുക്കവും പിന്നെ നാല് ചുറ്റലും, എന്റെ കയ്യിൽ തോക്കുണ്ടായിരുന്നെങ്കിൽ ഞാൻ അപ്പോൽ തന്നെ ചായ്ച്ചേനെ......“
“ എടോ പെണ്ണല്ലേ, അവൾ അൽപ്പം ഒരുങ്ങി പൊയ്യ്ക്കോട്ടേ!  അതിന്  താനെന്തിന്  ഇത്രയും കോപിക്കുന്നത്......“ ഞാൻ അയാളെ സമാധാനപ്പെടുത്താൻ ശ്രമിച്ചു.
“ദേ  ഒരു മാതിരി മറ്റേ വർത്താനം പറയല്ലേ സാറേ!  ഞങ്ങളുടെ കല്യാണത്തിന്റന്നോ മറ്റോ അവൾ ഒരുങ്ങി എന്റെ മുമ്പിൽ വന്നിട്ടുണ്ട്,  പിന്നെ എപ്പോഴെങ്കിലും ഞാൻ കാണാൻ അവൾ ഒരുങ്ങിയിട്ടുണ്ടോ?  ഇല്ലാ...ഇല്ലാ...ഇല്ലാ....  അവളെ ജീവനെ പോലെ സ്നേഹിക്കുന്ന   എന്റെ മുമ്പിൽ ഒരുങ്ങി വരാതെ  പിന്നാര് കാണാനാ മനുഷ്യാ അവളുടെ ഈ ഒരുക്കം....ഹും  തിരിച്ച് വരട്ടെ...എന്നിട്ടാ...ബാക്കി.... അയാൾ അമർന്ന് ഇരുന്നപ്പോൾ  ബസ്സിലെ  ഓഡിയോ അലറി..“  ഡാഡി മമ്മി വീട്ടിലില്ലേ,  തട പോടാ നാരുമില്ലേ....വിളയാടാൻ.....   സ്പീക്കറിന്റെ ശബ്ദം കൊണ്ട് അയാൾ ബാക്കി പറഞ്ഞത് കേൾക്കാൻ കഴിഞ്ഞില്ല.

Saturday, November 3, 2018

ഇതാണ് ഇണ....

മെഡിക്കൽ കോളേജിലെ ഒരു ഡോക്ടറുമായി ബന്ധപ്പെടാനായി അദ്ദേഹത്തിനെ  കൺസൽട്ടിംഗ്  റൂമിന് സമീപം ഊഴവും കാത്തിരിക്കുമ്പോഴാണ്  ആ സ്ത്രീയെ ഞാൻ കണ്ടത്. 72 വയസ്സോളം പ്രായമുള്ള  ഐശ്വര്യമുള്ള  ഒരു മുഖത്തിന്റെ ഉടമയായിരുന്നു അവർ. ഡോക്ടറുടെ  റൂമിന് നേരെ ഉൽക്കണ്ഠയോടെയുള്ള  അവരുടെ നോട്ടം കണ്ടപ്പോൾ ഞാൻ അവരോട്  ചോദിച്ചു “ ഭർത്താവാണോ അകത്തേക്ക് പോയത്.?   80 വയസ്സോളം പ്രായമുള്ള ഗൗരവത്തിൽ ആകെ പൊതിഞ്ഞ ദീർഘ കായനായ ഒരു വൃദ്ധൻ  മകന്റെ അകമ്പടിയോടെ  അകത്തേക്ക് പോയത് ഞാൻ അൽപ്പം മുമ്പ് കണ്ടിരുന്നുവല്ലോ.
“ അതേ! ഭർത്താവ് തന്നെ. അകത്തിനി എന്താണാവോ  നടക്കുന്നത്, മൂപ്പർക്ക് മൂക്കത്താണ് ശുണ്ഠി“
അവരുടെ  വെപ്രാളവും പരിഭ്രമവും കണ്ടപ്പോൾ ഞാൻ ചോദിച്ചു “പുള്ളിക്കാരന്റെ സ്വാഭാവം എപ്പോഴും അങ്ങിനെയാണോ? അതോ അസുഖം വന്നതിന് ശേഷമാണോ ഇങ്ങിനെയൊക്കെ...“
“ഹയ്യോ!  ദൈവമേ! ആള്  ഇത് തന്നെ സ്വഭാവം എപ്പോഴും....“
“ അപ്പോൾ അമ്മ ജീവിതം മുഴുവൻ  അനുഭവിച്ച് കാണൂമല്ലോ...“ ഞാൻ അതിശയം കൂറി. അവർ  അൽപ്പം ശങ്കിച്ചു. “ എന്നാലും....എന്നാലും...എന്നോട് ആൾക്ക് ഭയങ്കര സ്നേഹമാണ്...“ ആ മുഖത്തിന്റെ കോണിൽ ചുവപ്പ് പടരുന്നത് ഞാൻ സാകൂതം  നോക്കി.
അപ്പോൾ കതക് തുറന്ന് ഭർത്താവ് പുറത്തിറങ്ങി, പുറകെ മകനും. കയ്യിലിരുന്ന ആശുപത്രി രേഖകളും  മറ്റും  ഭാര്യയുടെ നേരെ നീട്ടിയപ്പോൾ മകൻ കൈ നീട്ടി.  “ ഞാൻ പിടിച്ചോളാം  അഛാ....“
“ വേണ്ടാ....അവൾ പിടിച്ചാൽ മതി.....നീയെല്ലാം എപ്പോഴും  പെണ്ണുമ്പിളയുടെ  മുറിക്കകത്തായിരിക്കും,  അവളേ എന്നോടൊപ്പം കാണൂ....“ വൃദ്ധന് വെട്ടി തുറന്ന് സംസാരിക്കാൻ   ഒരു കൂസലുമില്ല,  . മകൻ  നിന്ന് പരുങ്ങി. അമ്മ മകനെ നോക്കി കണ്ണിറുക്കി,  സാരമില്ലടാ...അഛനല്ലേടാ പോട്ടെ വിട്ടു കള...“  എന്നൊക്കെ അർത്ഥം  ആ കണ്ണിറുക്കത്തിലുണ്ടായിരുന്നു.
കാർന്നോര്  വൃദ്ധയുടെ തോളിൽ കയ്യിട്ട് പറഞ്ഞു,  ബാ,...നമുക്ക് പോകാം....എനിക്കൊരു കുഴപ്പവുമിലെന്ന് ഡോക്ടർ പറഞ്ഞു....“
വൃദ്ധ കിഴവനോട്  ചേർന്ന് നടന്നു, ഒരു അധിക പറ്റെന്ന പോലെ മകൻ പമ്മി പമ്മി പുറമേയും.

ആ പഴയ തലമുറയുടെ പരസ്പര സ്നേഹവും  അടുപ്പവും  കണ്ട് നിന്നപ്പോൾ മനസ്സിലെവിടെ നിന്ന് വല്ലാത്തൊരു അനുഭൂതി  പൊട്ടി ഒഴുകി.