Saturday, March 14, 2026

ഒറ്റക്കണ്ണൻ കുരുടനെ നോക്കട്ടെ.....

 നട്ടുച്ച വെയിലിൽ .കുംഭ മാസം നിന്ന് കത്തുന്നു.

കൊട്ടാരക്കര പള്ളിക്കൽ റോഡിൽ നിന്നും ഗുരുമന്ദിരം  നിരത്തിലൂടെ ഞങ്ങൾകാറിൽ പോകുകയാണ്. ഞാനും കൊച്ച് മകൻ സൽമാനും. 

രണ്ടാമത്തെ മകൻ ബിജുവിന്റെ താമസ സ്ഥലമാണ് ലക്ഷ്യം.  റോഡ് പണികൾക്കായി  നിരത്തിൽ വലിയ മെറ്റൽ  വാരി വിരിച്ചിരിക്കുന്നതിനാൽ  സൽമാൻ സൂക്ഷിച്ചിച്ചാണ് കാർ ഡ്രൈവ് ചെയ്തിരുന്നത്.

റോഡ്  എത്രയോ ദിവസങ്ങളായി ഈ ഗതിയിൽ എത്തിച്ചേർന്നിട്ട്.

ദൂരെ നിന്നും ഒരു സ്കൂട്ടർകാരൻ  ഞങ്ങളുടെ നേരെ വന്നുകൊണ്ടിരുന്നു. ഏകദേശം ഇരുപത് അടി അകലമെത്തിയപ്പോൾ അയാൾ സ്കൂട്ടറുമായി മറിഞ്ഞ് വീണു. വിരിച്ചിട്ടിരുന്ന മെറ്റലിൽ വീൽ പതറിയതാണ് കാരണം.

നിലത്ത് കിടന്ന അയാളുടെ നെഞ്ചത്ത് ആണിപ്പോൾ സ്കൂട്ടർ.അവിടെ കിടന്ന് എഴുന്നേൽക്കാനാകാതെ  രണ്ട് കയ്യും ഉയർത്തി  അയാൾ സഹായം തേടി.

സൽമാൻ ഓടി ചെന്നു. ഞാൻ പുറകെയും. അപ്പോഴേക്കും എതിർ വശത്ത് നിന്നും  ഒരു ആട്ടോ വന്നു, ആട്ടോ ഡ്രൈവറും രംഗത്തേക്ക് കുതിച്ച് ചെന്നു. സൽമാനും ആട്ടോ ഡ്രൈവറും ചേർന്നു  അയാളുടെ നെഞ്ചത്ത് നിന്നും സ്കൂട്ടർ പൊക്കി മാറ്റി. താഴെ കിടന്ന വണ്ണമുള്ള ആ  മനുഷ്യനെ ഞങ്ങൾ മെല്ലെ ഉയർത്തി. ഹെൽമറ്റ് ഊരി മാറ്റിയപ്പോൾ ആൾ എനിക്ക് പരിചിതനാണ്, തൊട്ടടുത്ത വീട്ടിൽ താമസിക്കുന്ന ആളാണ്.

രണ്ട് കാലും നീര് വന്ന് ചീർത്തിരിക്കുന്നതിനാൽ  അയാൾ നടന്നിരുന്നത് ഏറെ ശ്രമിച്ചിട്ടായിരുന്നു. പൊരി വെയിലിൽ വിയർത്ത് നിന്ന അയാളെ ഒരു വിധത്തിൽ അടുത്ത വീട്ടിലെ  തണലിലേക്ക് ഞങ്ങൾ മാറ്റി.

കാല് വയ്യാത്ത നിങ്ങൾ എന്തിനാണ് ഈ സ്കൂട്ടറുമായി  വെയിലത്തിറങ്ങിയത്  എന്ന എന്റെ ചോദ്യത്തിന് മരുന്ന് വാങ്ങാൻ ബാങ്കിൽ നിന്നും പൈസാ  എടുക്കാനിറങ്ങിയതാ സാറേ! എന്ന് അയാൾ മറുപടി പറഞ്ഞു. അയാളുടെ മൊബൈൽ കേടായെന്നും ജി.പേ സമ്പ്രദായം  നടപ്പിലാക്കാൻ കഴിവില്ലെന്നും അയാൾ കൂട്ടിച്ചേർത്തു.. ഇത് പറയുമ്പോഴും  അയാൾ വിയർത്തൊലിക്കുകയും വിറക്കുകയും ചെയ്ത് കൊണ്ടിരുന്നു.

എനിക്കറിയാം; അയാൾ വീട്ടിൽ തനിച്ചാണ്. ഭാര്യ കുറച്ച് കാലത്തിനു മുമ്പ് മരിച്ചു. രണ്ട് പെൺ മക്കളിൽ  ഒരെണ്ണം രോഗ ബാധിതയായി ഏതോ ആശുപതിയിൽ സ്ഥിര വാസവും  രണ്ടാമത്തെ ആൾ ഉപജീവനാർത്ഥം സംസ്ഥാനത്തിനു പുറത്തുമാണ്.

നടക്കാൻ പ്രയാസമുള്ള ആ മനുഷ്യൻ നീര് വന്ന വീർത്ത കാലുമായി പ്രാഞ്ചി പ്രാഞ്ചി  ആ വീട്ടിനുള്ളിൽ ഏകനായി കഴിയുന്നു.

അടുക്കളയിൽ എങ്ങിനെയെങ്കിലും എത്തപ്പെട്ടാൽ ആവുന്ന തരത്തിൽ  കഞ്ഞി വെക്കുകയോ ചായ തയാറാക്കുകയോ ചെയ്യും. കടയിലോ മറ്റോ പോകാൻ സ്കൂട്ടർ  സ്റ്റാർട്ട് ചെയ്ത് എങ്ങിനെയെങ്കിലും അതിൽ കയറി ഇരുന്ന് ഓടിച്ച് പോകും. അങ്ങിനെ ഇന്ന് ബാങ്കിൽ പോകുമ്പോഴാണ് വിരിച്ചിട്ടിരുന്ന മെറ്റലിൽ ചതുക്കി അയാൾ വീണത്. അൽപ്പ സ്വൽപ്പം ഉരസലും തൊലി പോക്കും മാത്രമേ    ഈ വീഴ്ചയിൽ പരിക്കായി ഉണ്ടായുള്ളൂ.

പണ്ട് അയാളുടെ ആരോഗ്യാവസ്ഥയിൽ  ആവുന്ന കാലത്തോളം ഗൾഫിൽ ജോലി ചെയ്ത് തിരിച്ച് വന്നതാണ്.

ഈ നിസ്സഹയാവസ്ഥയിലും ആരോടും പരാതി പറയാതെ വീടിനുള്ളിൽ കഴിയുന്ന ആ മനുഷ്യൻ ഞാൻ കാണുമ്പോഴെല്ലാം പ്രസന്ന വദനനായിരുന്നു. എന്നെ കാണുമ്പോഴെല്ലാം മനോഹരമായി പുഞ്ചിരിച്ച്  പറയും “നമസ്കാരം സാർ......“

ആട്ടോക്കാരനെ അയാളെ ബാങ്കിൽ എത്തിക്കാൻ ആ വീട്ടുകാരും ഞാനും പറഞ്ഞ് ചുമതലപ്പെടുത്തി.

തിരികെ വരുമ്പോൾ അയാളുടെ അവസ്ഥയും എന്റെ ജീവിതവുമായി  ഞാൻ താരതമ്യം ചെയ്തു.

എവിടെ വേണമെങ്കിലും എനിക്ക് പോകാം. ഇഷ്ടമുള്ള ആഹാരം ഇഷ്ടമുള്ളപ്പോൾ കഴിക്കാം. അഥവാ ഇനി എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ആശ്രയിക്കാൻ  ആൾക്കാരും.

എന്റെ സൗഭാഗ്യത്തെ പറ്റി എനിക്ക്  വിലയില്ല. സാധാരണ സംഭവം പോലെ  എനിക്ക് ലഭിക്കുന്നത് ഉപയോഗപ്പെടുത്തി  ഞാൻ മുമ്പോട്ട് പോകുമ്പോൾ  ഇതൊന്നും സാധിക്കാത്ത എത്രയെത്ര  മനുഷ്യർ ഈ ഭൂമിയിലുണ്ട്.

ഉദ്ദേശിച്ച  മോഡലിലുള്ള കാർ വാങ്ങാൻ സാധിക്കാതതിലും ഇഷ്ട തരത്തിലുള്ള വിഭവങ്ങൾ അൽപ്പം കുറയുന്നതിലും  അയൽ വാസിയുടെ തരത്തിൽ എല്ലാ മുറിയിലും എയർ കണ്ടീഷണർ സ്ഥാപിക്കാൻ കഴിയാത്തതിലും  അപ്രകാരം  നിലവിൽ ഉള്ളതിൽ അധികരിച്ച് ആഗ്രഹങ്ങൾ സാധിക്കാത്തതിൽ മനപ്രയാസപ്പെടുമ്പോൾ ഇതൊന്നും ജീവിതത്തിൽ ഇല്ലാത്ത  നിശ്ശബ്ദരായി എല്ലാ പ്രയാസങ്ങളും സഹിച്ച് എത്രയോ പേർ ഈ ലോകത്ത് ജീവിച്ചിരിപ്പുണ്ടെന്ന ചിന്ത നമ്മുടെമനസ്സിൽ ഉണ്ടാവേണ്ടേ...

പ്രവാചകൻ അരുളിയത് എത്രയോ അന്വർത്ഥം:--

“ഒരു കണ്ണുള്ളവൻ രണ്ട് കണ്ണൂള്ളവരെ നോക്കി പരിതാപപ്പെടാതെ  രണ്ട് കണ്ണുമില്ലാത്തവനെ നോക്കി എനിക്ക് ഒരു കണ്ണെങ്കിലുമുണ്ടല്ലോ എന്ന് സമാധാനിക്കുകയല്ലേ വേണ്ടത്.“

എപ്പോഴെങ്കിലും അതി മോഹം മനസ്സിൽ കയറി ഇരുട്ടുമായി വന്നാൽ  ആ സ്കൂട്ടർകാരന്റെ അവസ്ഥയെ പറ്റിയുള്ള ചിന്ത പ്രകാശമായി മനസ്സിൽ ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു.

Friday, March 6, 2026

പുലർ കാലത്ത്.....

 നേരം നാല് മണി പുലർ കാലത്ത് എന്റെ വീട്ട് മുറ്റത്ത്  മാനത്തേക്ക് നോക്കി നിൽക്കുകയാണ് ഞാൻ.

ഈ ബ്രഹ്മാണ്ടത്തിലെ അനന്ത കോടി നക്ഷത്രങ്ങളെ നോക്കി  നിന്നപ്പോൾ  സമയം  പോയതറിഞ്ഞില്ല. എത്രയോ നേരമായി ഞാനിവിടെ നിൽക്കാൻ തുടങ്ങിയിട്ട്.

നോമ്പ് കാലമാണ്. പുലർ കാലത്ത് ലഘുവായി  എന്തെങ്കിലും ആഹാരം കഴിക്കുക പതിവുണ്ട്. അതിനായി എഴുന്നേറ്റതാണ്. അപ്പോൾ കാർമേഘ രഹിതമായ ആകാശം  ഈ സമയം കാണണമെന്ന് തോന്നി പുറത്തേക്കിറങ്ങി  പ്രകൃതിയിൽ ലയിച്ച് നിന്നപ്പോൾ മനസ്സ് ഏകാഗ്രമാവുകയും എന്തെന്നില്ലാത്ത അനുഭൂതി മനസ്സിൽ നിറയുകയും ചെയ്തു.

എന്തെല്ലാമാണ് ഈ പ്രപഞ്ചത്തിൽ സംഭവിച്ച് കൊണ്ടിരിക്കുന്നത്. അണുവിൽ അണുവായ മനുഷ്യൻ ഇതൊന്നുമറിയാതെ  ദിന രാത്രങ്ങൾ കഴിച്ച് കൂട്ടുന്നു. സ്വന്തത്തിൽ നിന്നും പുറത്തിറങ്ങിയാലല്ലേ ഈ വക കാര്യങ്ങൾ ചിന്താ വിഷയമാകൂ. സ്വന്ത്ത്തിൽ തന്നെ കുരുങ്ങി കിടക്കുന്ന മനുഷ്യന് അതിനെവിടെ നേരം?.

ദൂരെ അക്കരെ കുന്നിൻ മുകളിൽ ഇരുട്ടാണ്. അതിന് താഴെ കൂടി പോകുന്ന നിരത്തിൽ മിന്നാ മിനുങ്ങ് പോലെ തെരുവ് വിളക്കുകൾ കത്തി നിൽക്കുന്നു.

വിദൂരതയിൽ എവിടെയോ കോഴി കൂവി. ഇപ്പോൾ കോഴി കൂവൽ  അപൂവമായാണ് കേൾക്കാൻ കഴിയുന്നത്. പൂവൻ കോഴി വീടുകളിൽ ഉണ്ടായലല്ലേ കൂവൾ കേൾക്കാൻ സാധിക്കൂ...

മതിലിനു മുകളിൽ രണ്ട് മണ്ണാത്തി കിളികൾ ചിലക്കാൻ ആരംഭിച്ചു. പുലർ കാലത്ത് ഇതെല്ലാം കേൾക്കാൻ സാധിക്കുന്നത് തന്നെ  ഒരു അനുഗ്രഹമാണ്.

കുറച്ച് കഴിയുമ്പോൾ പള്ളികളിൽനിന്നും വാങ്ക് വിളി ഉയരും.

അല്ലാഹു അക്ബർ.... ദൈവം വലിയവനാണ്...മഹാനാണ്...

അവസാന ഭാഗമാണ് അർഥ സമ്പൂർണം., അസ്സലാത്ത് ഖൈറു മിനന്നവ്മു ...ഉറക്കത്തേക്കാളൂം  ശ്രേഷ്ഠമാണ് നമസ്ക്കാരം....

50 വർഷങ്ങൾക്ക് മുമ്പ് ഈ വീടുമില്ല മറ്റൊന്നുമില്ല ഇവിടെ. ഇനി 50 കൊല്ലം കഴിയുമ്പോൾ ഇവിടെ ആര് കാണും എന്തുണ്ടാകും. ആർക്കുമറിയില്ല.

ഞാൻ വീണ്ടും മാനത്തേക്ക് നോക്കി ഇതെല്ലാം അറിയാവുന്ന ആൾ അവിടെയാണോ അതോ നമ്മുടെ പിടലി ഞരമ്പുകൾക്ക് സമീപമാണോ സ്ഥിതി ചെയ്യുന്നത്. എന്തായാലും അത്യുന്നതനായ നാഥാ നിനക്ക് സ്തുതി........


Sunday, February 15, 2026

രണ്ട് വർഷങ്ങൾ കടന്ന് പോയി


 മോനേ! നീ  കടന്ന് പോയിട്ട് രണ്ട് വർഷമായി ഇന്ന്.


കഴിഞ്ഞ ദിവസം സന്ധ്യ അവസാനിക്കുന്ന സമയം  നീ വിശ്രമിക്കുന്ന സ്ഥലത്തിന് സമീപം മറ്റൊരു  മരണവുമായി ബന്ധപ്പെട്ടു. ഞാൻ പോയിരുന്നു.  സ്വാഭാവികമായി നീ ഉറങ്ങുന്ന സ്ഥലത്തേക്ക് എന്റെ കണ്ണുകൾ പോയി. അവിടെ നീ ഉണ്ട്  എന്ന തിരിച്ചറിവ്  മനസ്സിനെ വല്ലാതെ ഉലച്ചു.

ഇരുട്ട് അവിടെ പരന്നിരിക്കുന്നു. മാനത്ത് തെളിഞ്ഞ് നിൽക്കുന്ന നക്ഷത്രങ്ങൾ  നൽകുന്ന വെട്ടത്തിൽ ദൂരെ ആ മൂലക്ക് നീ തനിച്ച് ഉറങ്ങുകയാണ്. 

നീ ജനിച്ച സമയം തൊട്ട് വേർ പിരിഞ്ഞ് പോയ സമയം വരെയുള്ള  ഓർമ്മകൾ ഉള്ളിലേക്ക് ആ സമയം ആർത്തലച്ച് വന്നു.  

എന്ത് മാത്രം വേദന വൃക്ക രോഗത്താൽ നീ അനുഭവിച്ചിരുന്നു. ഈ വേദന ഇഹത്തിൽ  അനുഭവിച്ചതിനാൽ നിന്നെ സ്വർഗത്തിൽ എത്തിച്ചേക്കാം. അത് ഭവിക്കുവാൻ ഹൃദയത്തിൽ തട്ടി പ്രാർത്ഥിക്കുന്നു.

ശാന്തമായി ഉറങ്ങ് മോനേ! ശാന്തമായി ഉറങ്ങൂ....

Sunday, January 25, 2026

22 വർഷങ്ങൾ കഴിഞ്ഞു


 ആലപ്പുഴ പടിഞ്ഞാറേ ജുമാ മസ്ജിദിൽ വെള്ള മണൽ പരപ്പിൽ ഉമ്മാ ഉറങ്ങാൻ പോയത് ഇന്നേക്ക് 22 വർഷങ്ങൾക്ക് മുമ്പായ്രുന്നു.  വർഷങ്ങൾക്ക് ശേഷം ആ സ്ഥലത്ത് തന്നെ ഉമ്മായുടെ മൂത്ത മകളും (എന്റെ മൂത്ത സഹോദരിയും) കൂട്ടിനു ഉറങ്ങാൻ പോയി.

ഉമ്മാ പോയപ്പോഴുണ്ടായ ശൂന്യത 22 വർഷങ്ങൾക്ക് ശേഷവും മാറിയിട്ടില്ല. ഉമ്മാക്ക് സമം ഉമ്മാ മാത്രമേ ഉള്ളൂ.

എത്ര വലിയ  മാനസിക സംഘർഷമാണെങ്കിലും അത് താഴ്ത്തി വെക്കാനൊരു  ആശ്രയം ഉമ്മാമാത്രമായിരുന്നു. 

എല്ലാം കേട്ടു കഴിഞ്ഞ് ഉമ്മാ പറയും “ സാരമില്ലെടാ, അതെല്ലാം പടച്ചവൻ മാറ്റി തരും“  ആ സ്വാന്തനം മാത്രം മതിയായിരുന്നു എനിക്ക്. ആശ്വാസം ലഭിക്കാൻ.

പോക്ക് വെയിൽ പൊന്നുരുക്കി വീഴ്ത്തിയ  സായാഹ്നത്തിൽ  വീടിനു സമീപത്തെ തെങ്ങിൻ ചുവട്ടിൽ എന്നെ നിർത്തി .ചരുവത്തിലെ വെള്ളം എന്റെ  നഗ്ന മേനിയിൽ കോരി ഒഴിക്കുമ്പോൾ  ചാടി തുള്ളുന്ന  എന്റെ പുറക് വശത്ത് നുള്ളി ഒരു അടിയും തന്ന്   ഉമ്മാ പറയുന്ന “അടങ്ങി നില്ലെടാ  ചെക്കാ, എന്ന സ്നേഹത്തിലുള്ള ശകാരം  ഇന്നും ഓർമ്മയിൽ ഉണ്ട്. വെയിലിന്റെ സ്വർണ നിറം  ഉമ്മായുടെ മുഖം ഒന്നു കൂടി ചുവ പ്പിച്ചിരുന്നത് എത്രയോ വർഷങ്ങൾക്ക് ശേഷവും ഇന്നു ഞാൻ ഓർമ്മിക്കുന്നു.

ഉമ്മാ ഉറങ്ങുകയാണ്....അത്യുന്നതമായ സമാധാനത്തോടെ  ഉറങ്ങ് ഉമ്മാ...വിധി തീർപ്പ് നാളിൽ നമ്മളെ   സ്വർഗത്തിൽ ഒരുമിച്ച് ജീവിപ്പിക്കാൻ നാഥൻ തുണക്കട്ടെ....

Sunday, January 18, 2026

മാധ്യമ വിചാരണ

 ആ ചെറുപ്പക്കാരൻ  ഇന്ന് ആത്മഹത്യ  ചെയ്തില്ലായിരുന്നെങ്കിലുള്ള  അവസ്ഥ എന്തായിരിക്കും.

നാളെ പത്രങ്ങൾ നിറയെ  അയാളുടെ ചിത്രങ്ങൾ സഹിതം  പൊടിപ്പും തൊങ്ങലും ചേർത്ത വാർത്തകൾ വരും. ഫെയ്സു ബുക്കും വാട്സ് അപ്പും റ്റ്വിട്ടറും  പിന്നെ ഈ ബൂമി മലയാളത്തിലുള്ള സർവമാന നവ മാധ്യങ്ങളും ആ വാർത്ത ആഘോഷിക്കും. അയാളുടെ ബന്ധുക്കളും  സ്വന്തക്കാരും വാതിൽ അടച്ച് നാണക്കേട് കൊണ്ട് തലകുനിച്ച് വീടിനകത്തിരിക്കും.

അയാൾ മരണത്തെ പുൽകിയത് കൊണ്ട് ആ വക കാര്യങ്ങൾക്ക് സമാപ്തി ആയി.

ബസ്സിൽ യാത്ര ചെയ്തിരുന്ന  പെൺ കുട്ടിയുടെ പവിത്ര മേനിയിൽ  അടുത്ത് നിന്ന കശ്മലന്റെ  സ്പർശനം ഉണ്ടായതിനെ തുടർന്ന് പെൺകുട്ടി ഉടനെ നവ മാധ്യത്തിലൂടെ സംഭവം ഫോട്ടോ സഹിതം പങ്ക് വെച്ചു. തുടർന്ന് “അതി ജീവിതയുടെ“ പോസ്റ്റിനാൽ ഇരയാക്കപ്പെട്ടവൻ ജീവനൊടുക്കിയ സംഭവത്തെ പറ്റിയാണ് ഞാൻ മുകളിൽ കുറിച്ചത്.

സ്ത്രീകൾക്ക് സമൂഹത്തിൽ  നിന്നും ഉണ്ടാകുന്ന പീഡനത്തെ പ്രതിരോധിക്കാൻ ഡെൽഹി പെൺകുട്ടിയുടെ ദാരുണ മരണത്തിന് ശേഷം സ്ത്രീ സംബന്ധമായ  നിയമങ്ങൾ കർശനമാക്കാൻ നിയമ നിർമ്മതാക്കൾ  തീരുമാനമെടുത്ത് നിയമം നടപ്പിലാക്കി.

അതിന്റെ ഫലം സമൂഹത്തിൽ ഉണ്ടായോ കുറ്റകൃത്യങ്ങൾക്ക് കുറവുണ്ടായോ എന്നത് മറ്റൊരു വിഷയം..അത് പിന്നെ ചർച്ച ചെയ്യാം.

 കുറ്റം ആരോപിക്കപ്പെട്ടാൽ  അത് സത്യമാണോ അല്ലയോ എന്ന് തീർച്ചപ്പെടുത്തുന്നതിനു മുമ്പ്  അത് പത്രത്തിലും നവ മാധ്യമങ്ങളിലും കുറ്റാരോപിതന്റെ ഫോട്ടോയും അയാളുടെ അപ്പൂപ്പന്റെ മേൽ വിലാസവും  സഹിതം നൽകി  മാധ്യമ വിചാരണ നടത്തുന്ന പ്രക്രിയയെ പറ്റിയും  തുടർന്ന്  വഴിയെ പോകുന്ന വായി നോക്കി വരെ വന്ന് കുറ്റാരോപ്പിതനെ  പിച്ചിക്കീറുന്ന അഭിപ്രായ പ്രകടനം നടത്തി ആളാകുന്ന രീതിയെപറ്റിയാണ് ഇവിടെ സൂചിപ്പിക്കാനുള്ളത്  

ഇത് നിയമം മുഖേനെ അവസാനിപ്പിച്ചേ പറ്റൂ. ഇല്ലാ എങ്കിൽ  ഇനിയും നിരപരാധികൾ  കുരിശ് ചുമന്ന് കാൽ വരി ചവിട്ടേണ്ടി വരും.

കുറ്റം ചെയ്തവനെ കർശനമായി ശിക്ഷിക്കേണം അതിൽ ഒരു ആക്ഷേപവും ആർക്കുമില്ല. പക്ഷേ അതിനു മുമ്പ് അവന്റെ കുറ്റം തെളിയിക്കപ്പെട്ടേ പറ്റൂ.

അത് വരെ അവൻ കുറ്റാരോപിതൻ മാത്രമാണ്. ഇത് പറയുമ്പോഴേക്കും  എന്ത് കോടതി ഏത് കോടതി എല്ലാം പണത്തിലും അധികാരത്തിന്മേലാണെന്നും  പാവപ്പെട്ടവനും പാവം സ്ത്രീക്കും നീതിയില്ലാ എന്നൊക്കെ വിളിച്ച് പറയുന്നവരോട് എന്നാൽ പകരം ഒരു നിയമം നിങ്ങൾ കൊണ്ട് വരൂ എന്ന് മറു വാദം ഉന്നയിക്കണം. 

ആരോപിക്കപ്പെട്ടാൽ ഉടനെ അത് അത്രയും ശരിയാണെന്ന് കാഴ്ചപ്പാടോട് കൂടി  ശിക്ഷിച്ചേ മതിയാകൂ എന്ന നിർബന്ധം പിടിക്കുന്നവരോട്  പൊയി തുലയാൻ പറയണം. 

അല്ലെങ്കിൽ ഈ തരത്തിലുള്ള ആത്മഹത്യക്ക് നിങ്ങൾ ഉത്തരം പറയണം.