Monday, July 20, 2026

കാത്തിരിപ്പ്

 അന്തരീക്ഷമാകെ പൂ നിലവ് നിറഞ്ഞ് നിൽക്കുന്ന ആ  നേരത്ത് ഞാൻ വീട്ടിലെത്തി.

സമയം പുലർച്ച രണ്ടര മണി ആയി കാണും  അത് വരെയും കൂട്ടുകാരുമൊത്ത് അമ്പലപ്പുഴക്കടുത്ത് കാക്കാഴം പള്ളിയിൽ  ചന്ദനക്കുടം പെരുന്നാളിന്  പോയിരിക്കുകയായിരുന്നു. 

  എല്ലാ കുസൃതിത്തരങ്ങളും കാണിച്ച് . കാക്കാഴം മുതൽ ആലപ്പുഴ വട്ടപ്പള്ളി വരെ  ആ നിലാവത്ത് ഞങ്ങൾ നടന്നു.

വട്ടപ്പള്ളി എത്തിയപ്പോൾ അവരവരുടെ വീടുകളിലേക്ക് എല്ലാവരും തിരിഞ്ഞു. എന്റെ വീടിൽ എല്ലാവരും ഉറക്കമാണ് വാപ്പാ തിണ്ണയിൽ  വീതിയുള്ള ഒരു ബെഞ്ചിലാണ് കിടക്കുന്നത്. അവിടേക്ക് നോക്കിയപ്പോൾ ബെഞ്ചിൽ ആരോഒരാൾ പുറത്തേക്ക് നോക്കി ഇരിക്കുന്നു.

തെളിഞ്ഞ നിലാ വെട്ടത്തിൽ അത് ബാപ്പാ ആണെന്ന് ഞാൻ തിരിച്ചറിഞ്ഞു. ഒളിച്ച് കയറി കിടക്കാമെന്ന് കരുതി വന്നതാണ്. ഞാൻ ചമ്മി പോയി.

“ നേരം ഒരുപാടായി, പോയി കിടന്നുറങ്ങ്...“ വാപ്പാ പറഞ്ഞു.

ഒന്നും മറുപടി പറയാതെ  ഞാൻ സാധാരണ കിടക്കുന്ന ചായ്പ്പിൽ കയറി ഉറങ്ങാൻ കിടന്നപ്പോൾ  ചിന്തിച്ചു.. വാപ്പാ ഇത് വരെ ഉറങ്ങാതെ എന്നെ നോക്കി ഇരിക്കുകകയായിരുന്നോ.

പകൽ മുഴുവൻ ഞങ്ങളെ പോറ്റാൻ ജോലി ചെയ്ത മനുഷ്യൻ , ഇത് വരെ    ഞാൻ വരുന്നതും കാത്ത് ഉറങ്ങാതെ ഇരിക്കുകയായിരുന്നു. 

ഉറങ്ങാതെ ഇരുന്ന അദ്ദേഹത്തിന്റെ ഉള്ളിൽ എന്തെല്ലാം ചിന്തകളാണ് കടന്ന് പോയിട്ടുള്ളത്. എന്നെ കാണാത്തതിലുള്ള ഉൽക്കണ്ഠ് എത്രമാത്രമായിരിക്കും. ഇതൊന്നും അന്നെനിക്ക് തിരിച്ചറിയാൻ പറ്റിയില്ല.

വാപ്പാ കിടന്ന് ഉറങ്ങാമായിരുന്നില്ലേ, ഞാൻ തിരികെ വരുമല്ലോ, വെറുതെ ഉറക്കമിളക്കേണ്ട കാര്യമുണ്ടായിരുന്നോ. ഇതെല്ലാമായിരുന്നു ഉറക്കത്തിലേക്ക് വഴുതി വീഴുമ്പോൾ ഞാൻ അന്ന് ആലോചിച്ചിരുന്നത്.

നീണ്ട വർഷങ്ങൾ കഴിഞ്ഞ് ഇപ്പോൾ എന്റെ മക്കൾ പുറത്ത്  പോയിട്ട് വരാൻ വൈകിയിരുന്നപ്പോൾ അവർ തിരികെ വരുന്നതും കാത്തിരുന്ന എനിക്ക്  എന്റെ വാപ്പായുടെ അന്നത്തെ  ഉൽക്കണ്ഠയും  വേവലാതിയും എന്തെന്ന്  തിരിച്ചറിയാൻ കഴിയുന്നു

കുട്ടികൾ വീട്ടിൽ തിരികെ എത്തുന്നത് വരെയുള്ള  ആ നിമിഷങ്ങളിലെ കാത്തിരിപ്പ്, ആ ഉൽക്കണ്ഠ അതിപ്പോൾ എത്രമാത്രമെന്ന് ഞാൻ മനസ്സിലാക്കുന്നു.

അന്ന് എന്റെ വാപ്പാ അനുഭവിച്ചതും ഇത് തന്നെ ആയിരിക്കും.

ഇനി വർഷങ്ങൾ കഴിഞ്ഞ് എന്റെ മക്കളുടെ കുട്ടികൾ രാത്രി വീട്ടിലെത്താൻ വൈകിയാൽ എന്റെ മക്കൾക്കും ഈ ഉൽക്കണ്ഠ ഉണ്ടാകുമോ എന്തോ?

Monday, June 29, 2026

സിനാൻ.....

 ഞങ്ങളുടെ സിനാൻ......

ഒരു ബഷീറിയൻ   സ്റ്റൈലിൽ ആണ് ഇന്ന് സിനാൻ.


ചാരുകസേരയിൽ  ചിന്തയിൽ മുഴുകി....

സമീപം കടും ചായ ഉണ്ട്. പിന്നെ  സ്ഥിരം സംഗീത ശ്രവണ സഹായിയും.

അതിൽ പാട്ട് “ സോ ജാ രാജകുമാരിയോ , ദുനിയാകേ രഖ് വാലയോ ആകാം.

അതുമല്ലെങ്കിൽ  “ അനുരാഗ നാടകത്തിൻ അന്ത്യമാം രംഗം തീർന്നൂ“ , “ചിരിക്കുമ്പോൾ കൂടെ ചിരിക്കാൻ“  ഏതെങ്കിലും  ശാസ്ത്രീയ സംഗീതം, ഇവയൊക്കെ ആകാം.

കാരണം അതെല്ലാമേ അവന് ഇഷ്ടപ്പെടൂ.. അവന്റെ മാതാപിതാക്കളോ അവ്ന്റെ വല്യാപ്പയോ  ജനിക്കുന്നതിനു മുമ്പുള്ള സോജാ രാജകുമാരീ  എങ്ങിനെ 15 വയസ്സ്കാരനായ ഇവൻ ഇഷ്ടപ്പെടുന്നു എന്നുള്ളത് ഇപ്പോഴും ഞങ്ങളെ അതിശയിപ്പിക്കുന്ന  സത്യമാണ്.

 ചെറുപ്പം മുതലേ സിനാന് ആ വക പാട്ടുകളാണ് ഇഷ്ട്ടമെന്ന് അവന്റെ ഭാവത്തിൽ നിന്നും പ്രതികരണങ്ങളിൽ നിന്നും മനസ്സിലാക്കാൻ കഴിഞ്ഞു.

ഇപ്പോൾ സംസാരിക്കാത്ത അവൻ  ഒരു ദിവസം ഇതെല്ലാം പാടിയേക്കാം.

അതിശയങ്ങൾ സൃഷ്ടിക്കാൻ  ദൈവത്തിനല്ലേ കഴിയൂ.  

ആ അതിശയത്തിനായി എന്നുമെന്നും പ്രാർത്ഥിക്കുന്നു.

Saturday, June 13, 2026

ഇടവത്തിലൊരു സന്ധ്യയിൽ

 കായലിനക്കരെ പോകാനെനിക്കൊരു

കളി വള്ളമുണ്ടായിരുന്നു  പണ്ടൊരു കളി വള്ളമുണ്ടായിരുന്നു

ഒത്തിരി ദൂരം തുഴഞ്ഞ് തരാനൊരു മുത്തശ്ശി ഉണ്ടായിരുന്നു

നല്ലൊരു മുത്തശ്ശി ഉണ്ടായിരുന്നു.

“ വിശറിക്ക് കാറ്റ് വേണ്ട“ എന്ന നാടകത്തിൽ(1958) വയലാർ രചിച്ച്  എൽ.പി.ആർ.വർമ്മ  സംഗീതം  നിർവഹിച്ച ഈ ഗാനം  ബാല്യത്തിൽ എനിക്കേറെ ഇഷ്ടമായിരുന്നു. 

മൂടിക്കെട്ടി നിൽക്കുന്ന ഈ ഇടവപ്പാതി സന്ധ്യയിൽ  ഈ പാട്ട് കേൾക്കുമ്പോൾ  ആലപ്പുഴയിലെ കിഴക്കൻ അതിർത്തിയിലെ കായലും  അക്കരെ ഇക്കരെ തുഴഞ്ഞ് പോകുന്ന കൊച്ച് വള്ളങ്ങളും  മനസ്സിലേക്ക് നീന്തി നീന്തി എത്തുകയാണല്ലോ.

വയലാർ ആ ഗാനത്തിലൂടെ പണ്ടെങ്ങോ ആ കായലിന്റെ ആഴത്തിൽ സംഭവിച്ച ഒരു ദുരന്തത്തിന്റെ ഓർമ്മ  നമ്മുടെ ഉള്ളിലേക്ക് കടത്തി വിടുന്നു. പാട്ടിനോടൊപ്പം  ആ സംഭവവും  നമ്മുടെ ഉള്ളിലേക്കോടിയെത്തും അതും ഇത് പോലുള്ള ഇടവപ്പാതി സന്ധ്യയിൽ മൂകമായ ഈ അന്തരീക്ഷത്തിൽ  വിങ്ങി വിങ്ങി നിൽക്കുന്ന സന്ധ്യാ രാഗത്തിൽ പാട്ടിനോടൊപ്പം പഴയകാല ഓർമ്മകളും ഓടിയെത്തുമ്പോൾ ആരുടെ മനസാണ് തരളിതമാകാത്തത്.

പ്രഭാതം ദിവസത്തിന്റെ ജനനമാണ്. അത് കൊണ്ട് തന്നെ സന്തോഷ പ്രദവും.

സന്ധ്യ ദിവസത്തിന്റെ മരണമാണ് അത്കൊണ്ട് തന്നെ ദു:ഖകരവും.







സിനാന് 15 വയസ്സ്

 ഞങ്ങളുടെ സിനാൻ ഇന്ന് 15 വയസ്സിലേക്ക് കടന്നു.

എല്ലാ വർഷവും ഈ ദിനത്തിൽ  അവന് ജന്മ ദിനാംശംസകൾ  നമ്മൾ നേരാറുണ്ട്. അവന് വേണ്ടി  പ്രാർത്ഥിക്കുകയും ചെയ്യും. 

വർത്തമാനം പറയാൻ സാധിക്കാത്ത  സ്വന്തമായി കാര്യങ്ങൾ നിവർത്തിക്കാൻ ആവാത്ത അവന് ആ പ്രാർത്ഥനകൾ എന്നും  കരുണാമയന്റെ കാരുണ്യമായി  ഭവിക്കാറുണ്ട്.

ഇന്നും ഞങ്ങളുടെ പൊന്നുമോന്റെ  ശോഭനമായ  ഭാവിക്കും ആരോഗ്യത്തിനും ദീർഘായുസ്സിനുമായി പ്രാർത്ഥിക്കുമല്ലോ.

                                                 ഷരീഫ്  കൊട്ടാരക്കര

                                               7--6--2026

Monday, May 25, 2026

ഒരു ഇടവപ്പാതി സന്ധ്യയിൽ

 അസമയത്ത് കയറി വന്ന അതിഥിയെ  കണ്ട ഗൃഹനായികയുടെ മുഖം പോലെ  ആകാശം കറുത്ത് ഇരുണ്ടിരിക്കുന്നു. ഈ സായാഹ്നത്തിലെ  അന്തരീക്ഷവും ആകെ ഇരുണ്ടിരിക്കുന്നു.

 മാനത്തേക്ക് നോക്കി ചാരുകസേരയിൽ കിടന്ന  എന്റെ മനസ്സും വ്യാകുലമായിരുന്നു. എന്തിനെന്ന് തിരിച്ചറിയാൻ സാധിക്കാത്ത വ്യാകുലത.

 പണ്ട് ജോലി ചെയ്ത ഓഫീസിൽ പകൽ പോയിരുന്നു. അപരിചിതനായ എന്നെ അവർ തുറിച്ച് നോക്കി.പഴയ ആൾക്കാർ ആരുമിപ്പോൾ അവിടില്ല. പണ്ട് ഞാനിരുന്ന ഇടം, തൊട്ടടുത്ത  ശിരസ്തദാരുടെ  കസേര, എല്ലാം ഞാൻ ഇമ വെട്ടാതെ നോക്കി നിന്നപ്പോൾ  ഒരു ജീവനക്കാരൻ ചോദിച്ചു, “എന്താണ്“

ഒന്നുമില്ല എന്ന ആംഗ്യമായ തോൾ ഉയർത്തി  കാട്ടൽ നടത്തി ഞാൻ തിരിച്ച് നടന്നപ്പോൾ  മനസ്സിലൊരാഗ്രഹം. ഒരു ദിവസമെങ്കിലും ആ കസേരയിലിരുന്ന് ജോലി ചെയ്യാൻ സാധിച്ചിരുന്നെങ്കിൽ . ഒരിക്കലും നടക്കാത്ത ആ ആഗ്രഹത്തിന്റെ നിരർത്ഥകതയെ പറ്റി ചിന്തിച്ചപ്പോൾ ചിരി വന്നു.

ഇപ്പോൾ വീട്ടിൽ ഈ കസേരയിൽ കിടന്ന് പണ്ടത്തെ ഓഫീസ് ജീവിതത്തെ പറ്റിയും  അതിലും അതിലും  പഴയതായ ഓർമ്മകളിലൂടെയും കടന്ന് പോയപ്പോൾ ഇത് പോലൊരു  ഇരുണ്ട സായാഹ്നത്തിൽ ചാറ്റൽ മഴയിലൂടെ ഓടി വന്ന കൗമാരക്കാരനെ ഞാൻ കണ്ടു., കയ്യിലിരുന്ന തട്ടം  കൊണ്ട്  തല തുവർത്തി തരുന്ന കൗമാരക്കാരിയെയും.

ആ ചാറ്റൽ മഴയത്തും എന്റെ വരവിനെ പ്രതീക്ഷിച്ച് അവൾ വേലിക്കരികിൽ നോക്കി നിൽക്കുകയായിരുന്നല്ലോ.

ആരെങ്കിലും കാണുമോ എന്ന പരിഭ്രമത്താൽ  അവൾ നാലു ചുറ്റും നോക്കി കൊണ്ടിരുന്നു.

മഴ നനഞ്ഞ് പനി പിടിച്ച് കിടന്നാൽ എനിക്കൊന്ന് കാണാനും പറ്റില്ല, തല തുവർത്തിനിടയിൽ അവൾ പറഞ്ഞു.

കാണാൻ പറ്റിയില്ലെങ്കിൽ  എന്തുണ്ടാകും എന്ന അവന്റെ ചോദ്യത്തിന് “ഞാൻ ചത്ത് പോകും എന്നായിരുന്നു അവളുടെ മറുപടി.

എന്നിട്ടവൾ ചത്തോ...ഇല്ലല്ലോ..ഇപ്പോഴും ഭൂമിയിലെവിടെയോ ജീവിക്കുന്നു. എന്നെ ഓർമ്മിച്ചോ ഓർമ്മിക്കാതെയോ?...

“ആര് ചത്ത കാര്യമാണ് ഈ സന്ധ്യാ നേരത്ത്  കിടന്ന് പിറു പിറുക്കുന്നത്.“ ഭാര്യയുടെ ചോദ്യം   ഇരുണ്ട സന്ധ്യയിലേക്ക് എന്നെ ഉണർത്തി

പള്ളിയിൽ നിന്നും ബാങ്ക് വിളി  കേൾക്കുന്നു. മനസ്സ് നിറയെ എന്തിനെന്നറിയാത്ത  നൊമ്പരവുമായി ഞാൻ കസേരയിൽ കിടക്കുന്നു.

അന്തരീക്ഷം മനസ്സിനെ സ്വാധീനിക്കും. പ്രകൃതിയുടെ  കരച്ചിൽ  നമ്മളെയും കരയിക്കും.

എന്നാലും മനസ്സിലെ ആഗ്രഹങ്ങൾ നശിക്കുന്നില്ല, കാലചക്രം ഒന്ന് തിരിഞ്ഞ് കറങ്ങിയെങ്കിൽ.

വെറുതെയല്ല  കവി പാടിയത് ....“

വെറുതെയീ മോഹങ്ങൾ  എന്നറിയുമ്പോഴും

വെറുതെ മോഹിക്കുവൻ മോഹം....