അന്തരീക്ഷമാകെ പൂ നിലവ് നിറഞ്ഞ് നിൽക്കുന്ന ആ നേരത്ത് ഞാൻ വീട്ടിലെത്തി.
സമയം പുലർച്ച രണ്ടര മണി ആയി കാണും അത് വരെയും കൂട്ടുകാരുമൊത്ത് അമ്പലപ്പുഴക്കടുത്ത് കാക്കാഴം പള്ളിയിൽ ചന്ദനക്കുടം പെരുന്നാളിന് പോയിരിക്കുകയായിരുന്നു.
എല്ലാ കുസൃതിത്തരങ്ങളും കാണിച്ച് . കാക്കാഴം മുതൽ ആലപ്പുഴ വട്ടപ്പള്ളി വരെ ആ നിലാവത്ത് ഞങ്ങൾ നടന്നു.
വട്ടപ്പള്ളി എത്തിയപ്പോൾ അവരവരുടെ വീടുകളിലേക്ക് എല്ലാവരും തിരിഞ്ഞു. എന്റെ വീടിൽ എല്ലാവരും ഉറക്കമാണ് വാപ്പാ തിണ്ണയിൽ വീതിയുള്ള ഒരു ബെഞ്ചിലാണ് കിടക്കുന്നത്. അവിടേക്ക് നോക്കിയപ്പോൾ ബെഞ്ചിൽ ആരോഒരാൾ പുറത്തേക്ക് നോക്കി ഇരിക്കുന്നു.
തെളിഞ്ഞ നിലാ വെട്ടത്തിൽ അത് ബാപ്പാ ആണെന്ന് ഞാൻ തിരിച്ചറിഞ്ഞു. ഒളിച്ച് കയറി കിടക്കാമെന്ന് കരുതി വന്നതാണ്. ഞാൻ ചമ്മി പോയി.
“ നേരം ഒരുപാടായി, പോയി കിടന്നുറങ്ങ്...“ വാപ്പാ പറഞ്ഞു.
ഒന്നും മറുപടി പറയാതെ ഞാൻ സാധാരണ കിടക്കുന്ന ചായ്പ്പിൽ കയറി ഉറങ്ങാൻ കിടന്നപ്പോൾ ചിന്തിച്ചു.. വാപ്പാ ഇത് വരെ ഉറങ്ങാതെ എന്നെ നോക്കി ഇരിക്കുകകയായിരുന്നോ.
പകൽ മുഴുവൻ ഞങ്ങളെ പോറ്റാൻ ജോലി ചെയ്ത മനുഷ്യൻ , ഇത് വരെ ഞാൻ വരുന്നതും കാത്ത് ഉറങ്ങാതെ ഇരിക്കുകയായിരുന്നു.
ഉറങ്ങാതെ ഇരുന്ന അദ്ദേഹത്തിന്റെ ഉള്ളിൽ എന്തെല്ലാം ചിന്തകളാണ് കടന്ന് പോയിട്ടുള്ളത്. എന്നെ കാണാത്തതിലുള്ള ഉൽക്കണ്ഠ് എത്രമാത്രമായിരിക്കും. ഇതൊന്നും അന്നെനിക്ക് തിരിച്ചറിയാൻ പറ്റിയില്ല.
വാപ്പാ കിടന്ന് ഉറങ്ങാമായിരുന്നില്ലേ, ഞാൻ തിരികെ വരുമല്ലോ, വെറുതെ ഉറക്കമിളക്കേണ്ട കാര്യമുണ്ടായിരുന്നോ. ഇതെല്ലാമായിരുന്നു ഉറക്കത്തിലേക്ക് വഴുതി വീഴുമ്പോൾ ഞാൻ അന്ന് ആലോചിച്ചിരുന്നത്.
നീണ്ട വർഷങ്ങൾ കഴിഞ്ഞ് ഇപ്പോൾ എന്റെ മക്കൾ പുറത്ത് പോയിട്ട് വരാൻ വൈകിയിരുന്നപ്പോൾ അവർ തിരികെ വരുന്നതും കാത്തിരുന്ന എനിക്ക് എന്റെ വാപ്പായുടെ അന്നത്തെ ഉൽക്കണ്ഠയും വേവലാതിയും എന്തെന്ന് തിരിച്ചറിയാൻ കഴിയുന്നു
കുട്ടികൾ വീട്ടിൽ തിരികെ എത്തുന്നത് വരെയുള്ള ആ നിമിഷങ്ങളിലെ കാത്തിരിപ്പ്, ആ ഉൽക്കണ്ഠ അതിപ്പോൾ എത്രമാത്രമെന്ന് ഞാൻ മനസ്സിലാക്കുന്നു.
അന്ന് എന്റെ വാപ്പാ അനുഭവിച്ചതും ഇത് തന്നെ ആയിരിക്കും.
ഇനി വർഷങ്ങൾ കഴിഞ്ഞ് എന്റെ മക്കളുടെ കുട്ടികൾ രാത്രി വീട്ടിലെത്താൻ വൈകിയാൽ എന്റെ മക്കൾക്കും ഈ ഉൽക്കണ്ഠ ഉണ്ടാകുമോ എന്തോ?
