Wednesday, June 7, 2023

സിനാന് 12 വയസ്സ്

 

ജൂൺ മാസം ഏഴാം തീയതി പതിവ് പോലെ ഞാനും സിനാനും നിങ്ങളുടെ മുമ്പിൽ വന്നിരിക്കുന്നു. ഇന്ന് ഞങ്ങളുടെ സിനാന്റെ  ജന്മ ദിനമാണ്`ദൈവാനുഗ്രഹത്താൽ. 12 വയസ്സ് പൂർത്തീകരിച്ച് പതിമൂന്നാം വയസ്സിലേക്ക് എത്തി സിനാൻ.

കാര്യങ്ങൾ എല്ലാം ഇപ്പോഴും പഴയ പടി തന്നെ. എങ്കിലും ഇപ്പോൾ പഴയതിൽ നിന്നും വലുതായ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്.  പറയുന്നത് അൽപ്പ നിമിഷങ്ങൾ വൈകി ആണെങ്കിലും അവന് മനസ്സിലാകുന്നുണ്ട്. എങ്കിലും മറ്റുള്ളവരുടെ സഹായം കൂടാതെ സ്വന്തമായി നടക്കുന്നില്ല, വർത്തമാനവും പറയുന്നില്ല. പക്ഷേ പാട്ട് ശരിക്കും മൂളുന്നുണ്ട്. പാട്ടാണല്ലോ അവന്റെ പ്രാണ വായു. അവന്റെ മാതാ പിതാക്കൾ പാട്ട് സേവ് ചെയ്യാനായി മൊബൈലുകൾ വാങ്ങി അവന്റെ സമീപം വെച്ചിട്ടുണ്ട്. അതിൽ നിറയെ  സോ ജാ രാജ കുമാരിയും  ദുനിയാ കേ രക് വാലേയും  മണന്ത് മലരാകെ പാതി മലർ ചൂടിയും തുടങ്ങിയ പഴയ പാട്ടുകളും ഹരി മുരളീ രവം,  പ്രമദ വനം വീണ്ടും, നഗുമോ, സംഗീതമേ അമര സല്ലാപവും പിന്നെ പ്രാവഹമേ! ഗംഗാ പ്രവാഹമേ! തുടങ്ങിയ ഗാനങ്ങളും നിറച്ചിട്ടുണ്ട്. ഈ തരത്തിലല്ലാത്ത ഒരു പാട്ടും അവന് വേണ്ടാ എന്നത് ഇന്നും ഞങ്ങൾക്ക് അതിശയകരമായ കാര്യമാണ്. ആഹാരം പ്രിയം സാമ്പാറും ഇഡ്ഡിലിയും തന്നെ`. പിന്നെ വാഹനത്തിന്റെ മുമ്പിൽ തന്നെ ഇരുന്ന് അൽപ്പം യാത്രയും വേണം ബാക്കി സമയം മൊബൈലിൽ പാട്ടും കേട്ട് തല കുലുക്കിയും തല ആട്ടിയും സമയം പോക്കുന്നു. അവന്റെ മാതാ പിതാക്കളുടെ ഏക മകനായ അവൻ ഞങ്ങളുടെ കുടുംബത്തിലെ എല്ലാവർക്കും പ്രിയംകരൻ തന്നെ. കൂടുതലും അവന് സന്തോഷം അവന്റെ പിതൃ സഹോദര പുത്രി സഫായുമായുള്ള കളികളാണ്.

  പ്രസവ ശേഷമുണ്ടായ ഒരു മെഡിക്കൽ നെഗ്ളിജൻസ് കാരണത്താലാണ്  (ഓ! ഇപ്പോൾ ആ  പേര് പോലും പറയുന്നത് കുറ്റകരമാണെന്നാൺ് നിയമം) അവന് ഈ ബുദ്ധിമുട്ടുകൾ  ഉണ്ടായത്.

അവനിപ്പോൾ പന്ത്രണ്ട് പൂർത്തിയാക്കി പതിമൂന്നിലേക്ക് കടന്നിരിക്കുന്നു. കാലം കടന്ന് പോകുമ്പോൾ  ദൈവാനുഗ്രഹത്താൽ അവന്റെ എല്ലാ ബുദ്ധിമുട്ടുകളും മാറി അവൻ നടക്കുകയും  വർത്തമാനം പറയുകയും സാധാരണ കുട്ടികളെ പോലെ ആയി തീരുകയും ചെയ്തേക്കാം. ദൈവം തുണക്കട്ടെ..കാരണം അദ്ദേഹം കരുണാമയനാണല്ലോ.  പ്രതീക്ഷിക്കുക, കാത്തിരിക്കുക, അതല്ലേ നമ്മൾ ചെയ്യേണ്ടത്. കൂട്ടത്തിൽ അവന്ആരോഗ്യത്തോട് കൂടിയ  ദീർഘായുസ്സിനായി  പ്രാർത്ഥിക്കുകയും ചെയ്യുന്നു.

Sunday, June 4, 2023

ഭാർഗവീ നിലയവും നീലവെളിച്ചവും

 ഭാർഗവീ നിലയവും നീലവെളിച്ചവും

രണ്ടും രണ്ട് സിനിമകളാണ്. ഒന്ന് 1964ൽ പുറത്ത് വന്നപ്പോൾ അടുത്തത് 2023ൽ റിലീസായി. രണ്ടും ഒരേ കഥ, ഒരേ ഗാനങ്ങൾ ഇതെല്ലാം ആണെങ്കിലും വ്യത്യസ്ത അഭിനേതാക്കളും സംവിധായകരുമാണ്..

വൈക്കം മുഹമ്മദ് ബഷീറിന്റെ  ചെറു കഥയായ നീലവെളിച്ചം അദ്ദേഹം തന്നെ തിരക്കഥ എഴുതി  വിൻസന്റ് സംവിധാനവും മധു, നസീർ,അടൂർ ഭാസി കുതിര വട്ടം പപ്പു, വിജയ നിർമ്മല, പി.ജെ.ആന്റണി തുടങ്ങിയവർ അഭിനയിച്ചതും പി. ഭാസ്കരൻ  ഗാനങ്ങൾ രചിച്ച് ബാബു രാജ്  ഈണം നൽകിയതുമായ ബ്ളാക് ആൻട് വൈറ്റ് ചിത്രമാണ് ഭാർഗവീ നിലയം.

ടൊവീനോ തോമസ്, റീമാ കല്ലുംഗൽ തുടങ്ങിയവർ അഭിനേതാക്കളായി ആഷിക് അബു സംവിധാനം ചെയ്തതും പുതിയ സെറ്റിൽ തീർത്തതുമായ കളർ സിനിമയാണ് നീല വെളിച്ചം. ഗാനങ്ങൾ ഭാർഗവീ നിലയത്തിലേത് തന്നെയെങ്കിലും ഈണങ്ങൾക്ക് അൽപ്പ സ്വൽപ്പം വ്യത്യാസങ്ങളുണ്ട്.

ഈ രണ്ട് ചിത്രങ്ങളും ഞാൻ കണ്ടിട്ടുണ്ട്. ഭാർഗവീ നിലയം കൗമാര കാലാരംഭത്തിലും നീല വെളിച്ചം ഇപ്പോൾ ഈ അടുത്ത കാലത്തും. രണ്ട് ചിത്രങ്ങളും കണ്ട എനിക്ക് തീർത്തും പറയാൻ കഴിയും സാങ്കേതിക വിദ്യ അത്രക്ക് മെച്ചമല്ലാതിരുന്ന കാലത്ത് നിർമ്മിച്ച  ഭാർഗവീ നിലയത്തിന്റെ  അയല്പക്കത്ത് പോലും നീല വെളിച്ചം പോയിട്ടില്ല.

അതൊരു കാവ്യമായിരുന്നു ഭാർഗവീ നിലയം. അഭ്രത്തിൽ തീർത്ത കാവ്യം.

“എനിക്കായി ഇത്രയും കാലം കാത്തിരുന്ന സുന്ദരിയായ യുവതിയെ പോലെ  എനിക്കായി കാത്തിരുന്ന സുന്ദരമായ ഭവനമേ! നിനക്ക് വന്ദനം, നീ എനിക്കായി ആശിസ്സുകൾ നേരുക“ എന്ന് വീടിലേക്ക് ആദ്യമായി കാൽ വെച്ച് കയറുന്നതിനു മുമ്പ് ഭാർഗവീ നിലയത്തിലെ സാഹിത്യകാരൻ വീടിനെ നോക്കി പറയുമ്പോൾ നീലവെളിച്ചത്തിലെ  സാഹിത്യകാരൻ ആ സ്ഥാനത്ത് വീടിനെ നോക്കി “സലാം“എന്ന് മൊഴിഞ്ഞപ്പോൾ “ഫ്!“ എന്നൊരു ആട്ട് ആട്ടാനാണ് തോന്നിയത്

അന്നത്തെയും ഇന്നത്തെയും യുവതയെ പ്രണയ തരളിതമാക്കുന്ന മലയാള സിനിമയിലെ ആദ്യ ഗസലായ “താമസമെന്തേ വരുവാൻ“ ഗാനം ഭാർഗവീ നിലയത്തിൽ ഗാന രംഗമായി കാണുമ്പോൾ  ഇത്രയും കാലങ്ങൾക്ക് ശേഷവും ആ രംഗവും അതിലെ കാമുകീ കാമുകന്മാരുടെ ഭാവങ്ങളും ആരെയാണ് വികാര വിവശരാക്കത്തത്. നീല വെളിച്ചത്തിൽ ആ ഗാനം  അവതരിപ്പിക്കുമ്പോൾ പണ്ടത്തെ ഭാർഗവീ നിലയം സിനിമാ കണ്ടവന് ചത്ത എലിയെ  വാലിൽ തൂക്കി കൊണ്ട് വരുന്നത് പോലെയാണ് അനുഭവപ്പെട്ടത്.
പിന്നെ ആ ഭാർഗവിക്കുട്ടി...ഹോ് അതൊരു നടി തന്നെയായിരുന്നു വിജയ നിർമ്മല ആന്ധ്രായിൽ നിന്നും ആ നടിയെ ഈ സിനിമാക്കായി തെരഞ്ഞെടുത്തത് ശ്ലാഘനീയം തന്നെ.  പൊട്ടി തകർന്ന കിനാക്കൾ ഗാന രംഗത്തിൽ ആ കണ്ണുകൾ ഒന്ന് കാണേണ്ടത് തന്നെയാണ്. അതിന് പകരം നീല വെളിച്ചത്തിൽ ഒരു വികാരവും മുഖത്ത് വരാത്ത ഒരു ഉണക്ക അയില സ്ത്രീയാണ് അഭിനയിക്കുന്നത് അത് റീമാ കല്ലിംഗലോ എന്ത് പണ്ടാരമോ ആകട്ടെ വിജയ നിർമ്മലയുടെ അഭിനയത്തിന്റെ ഏഴയലത്ത് വരില്ല. 
പ്രഗൽഭരായ പി.ജെ. ആന്റണി അടൂർ ഭാസി പ്രേം നസീർ  കുതിരവട്ടം പപ്പു എന്നിവർക്ക് പകരം എത്തിയവരെല്ലാം ഉണ്ടക്ക നത്തോലിയോ ചൊറിയണമോ സൈസ് ആയിരുന്നു. രണ്ട് പടവും കൂടി കാണുമ്പോൾ മാത്രമേ ഈ വാക്കുകൾ ശരിയായി അനുഭവപ്പെടൂ.
നിങ്ങൾ പറഞ്ഞേക്കാം ആവിഷ്കാര സ്വാതന്ത്രിയം എല്ലാവർക്കും ഉണ്ട് എന്ന്.  സമ്മതിച്ചു എന്നും പറഞ്ഞ് അപ്പൂപ്പന്റെ അപ്പനെ ബർമൂഡായും ടീ ഷർട്ടും ഇട്ട് അവതരിപ്പിച്ചാൽ അതിന്റെ പേര് ആവിഷ്കാര സ്വാതന്ത്രിയം എന്നല്ല, പോക്രിത്തരം എന്നാണ് പേര്
.ഇതിത്രയും വിമർശിക്കുമ്പോഴും ഒന്ന് പറയാം കേട്ടോ് ബഷീറിനെ അസ്സലായി അവതരിപ്പിച്ചു ടൊവീനോ തോമസ്....