Friday, August 23, 2019

മഴക്കാലത്തെ വെള്ളക്കെട്ട് ആലപ്പുഴയിൽ

നോക്കെത്താത്ത ദൂരം വരെ  മണൽ പരപ്പുകൾ ജലാശയങ്ങളായി  കാണപ്പെടുമായിരുന്നു  വർഷ കാലങ്ങളിൽ..
 അമ്പലപ്പുഴ ചേർത്തല താലൂക്കുകളിൽ  താഴ്ന്ന പ്രദേശങ്ങൾ മാനത്ത് മഴ കാണപ്പെടുമ്പോൾ ഇതായിരുന്നു അവസ്ഥ..കുളങ്ങളെല്ലാം നിറഞ്ഞ് കവിഞ്ഞ്  കരയേത് കുളമേത് എന്ന് തിരിച്ചറിയാത്ത വിധമാകുമായിരുന്നു. ആ വെള്ളക്കെട്ടുകളിൽ ഉയർന്ന പ്രദേശങ്ങളിലുള്ള വീടുകൾ ദൂരെ നിന്ന് നോക്കിയാൽ കെട്ട് വള്ളം   പോലെ  തോന്നിക്കും. വീട്ടിനുള്ളിൽ വെള്ളം കയറിയാൽ തീരെ നിവർത്തി ഇല്ലാതെ വരുമ്പോൾ  കയറ്റ് കട്ടിലുകളിലായിരിക്കും ഉറക്കം. ആഹാരം  അന്ന്  എങ്ങിനെയെല്ലാമോ കഴിയും. അത് ദിവസം ഒരു നേരം കിട്ടിയാൽ  അത്രയും ഭാഗ്യം. അന്ന് കക്കൂസുകൾ അപൂർവത്തിൽ അപൂർവമായിരുന്നു. തുണ്ട് പുരയിടത്തിന്റെ മൂലയിൽ ആഴത്തിൽ ഒരു കുഴി നിർമ്മിക്കും, അതിലായിരുന്നു, പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റിയിരുന്നത്.  മഴ വന്ന് വെള്ളക്കെട്ടുകൾ രൂപം പ്രാപിക്കുമ്പോൾ ഈ കുഴികളിൽ വെള്ളം നിറയും, ആ വെള്ളത്തിലൂടെ മലം പൊന്തി നടക്കും. ഒഴുക്കിന്റെ ഗതി അനുസരിച്ച് മലം  എവിടെല്ലാമോ  തങ്ങി കിടക്കും. കർക്കിടകം അവസാനം വരെ ഇത് തന്നെ അവിടങ്ങളിൽ ഗതി.  വെള്ളം അധികരിക്കുമ്പോൾ മുനിസിപ്പാലിറ്റിയിൽ നിന്നോ പഞ്ചായത്ത്കളിൽ നിന്നോ  ജോലിക്കാർ  വന്ന് ചെറിയ ചാലുകൾ കീറി വെച്ച് വെള്ളം അടുത്ത തോടുകളിലേക്ക് ഒഴുക്കി വിടുമ്പോൾ വെള്ളക്കെട്ടിന് ശമനം ഉണ്ടാകും. വീണ്ടും മഴ അധികരിക്കുമ്പോൾ  മേൽ പറഞ്ഞത് തന്നെ ആവർത്തിക്കപ്പെടും. ചുരുക്കത്തിൽ  മഴക്കാലം ശാപമായിട്ടാണ്  ആലപ്പുഴ ജില്ലയിലെ  താഴ്ന്ന പ്രദേശത്ത്കാർക്ക് അനുഭവപ്പെടുക.
ആലപ്പുഴ ലജനത്ത് വാർഡ്, വട്ടപ്പള്ളി, ബീച്ച്,മുതലായ സ്ഥലങ്ങളിൽ മുകളിൽ പറഞ്ഞിരിക്കുന്നതിന്റെ തനി ആവർത്തനം എല്ലാ മഴക്കാലത്തും അനുഭവപ്പെട്ടിരുന്നുവല്ലോ. ഒരു ദുരിതാശ്വാസ ക്യാമ്പുമില്ല, ഒരു സഹായവുമില്ല. ചിലപ്പോൾ സൗജന്യ റേഷൻ അനുവദിച്ചെങ്കിലായി. എന്നിട്ടും മനുഷ്യർ അവിടം വിട്ട് പോവില്ല, മഴ മാറുമ്പോൾ  വീണ്ടും തിരികെയെത്തി  ആ കുടിലുകളിൽ പഴയത് പോലെ താമസം തുടരുമായിരുന്നു.
മുപ്പത് മുപ്പത്തി അഞ്ച് വർഷങ്ങൾക്ക് മുമ്പ് വരെ ഇതാണ് ആ പ്രദേശങ്ങളിലെ അവസ്ത എന്ന് ഈ കുറിപ്പുകാരന്  നേരിൽ അറിയാമായിരുന്നു. പിന്നീട് കുടിലുകൾക്ക് പകരം  വലിയ കെട്ടിടങ്ങളായി, കുളങ്ങളെല്ലാം  നികത്തപ്പെട്ടു. കക്കൂസുകൾ നിർമ്മിക്കപ്പെട്ടു. മഴക്കാലത്ത് വെള്ളം ഒഴുകി പോകാൻ ഓടകൾ നിർമ്മിക്കപ്പെട്ടു.
പക്ഷേ ഇപ്പോഴും  പഴയ അവസ്ത തുടരുന്ന ഇടങ്ങൾ നില നിൽക്കുന്നു, ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലുമെന്ന്, ഈ തവണത്തെ ചേർത്തല താലൂക്കിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാമ്പിലെ എഴുപത് രൂപാ  തർക്കം വെളിപ്പെടുത്തിയിരിക്കുന്നു.
അതായത് ഭരണമെല്ലാം മാറി മാറി വന്നിട്ടും  മേൽപ്പറഞ്ഞ  വെള്ളക്കെട്ടും  ദുരിതവും പണ്ടത്തെ പോലെ തന്നെ ഇപ്പോഴുമെന്നുള്ള സത്യം  തെളിയിക്കപ്പെട്ടിരിക്കുന്നു  എന്ന്.

Thursday, August 15, 2019

പ്രളയവും ഉരുൾ പൊട്ടലും അന്നും ഇന്നും....

 കഴിഞ്ഞ വർഷവും കർക്കിടകത്തിൽ ശക്തമായ മഴയും അതിനെ തുടർന്നുള്ള ദുരന്തവും  കേരളത്തിൽ ഉണ്ടായി. നൂറ് കണക്കിന് ആൾക്കാർ മരിക്കുകയും അനേകായിരം കോടി രൂപയുടെ  വസ്തു വകകൾ നഷ്ടമാവുകയും ചെയ്തു. ഏക മനസ്സോടെ ജനം ദുരന്തത്തെ നേരിട്ടപ്പോൾ പ്രളയ ബാധിതരുടെ  കഷ്ടപ്പാടുകൾക്ക് ഏറെ ശമനം കിട്ടി. ഈ വർഷവും പ്രളയത്തിന്റെ തനിയാവർത്തനം തന്നെ ഉണ്ടായി മരണം 104 കഴിഞ്ഞു. സാമ്പത്തിക നഷ്ടം എത്രയെന്ന് ഇനിയും തിട്ടപ്പെടുത്തേണ്ടി ഇരിക്കുന്നു. അടുത്ത വർഷവും  ഇത് തന്നെയാണ് ഗതിയെങ്കിൽ ദീർഘ വീക്ഷണത്തോടെയുള്ള നടപടികൾ എടുത്ത് ദുരന്തത്തെ നേരിടാൻ നാം സജ്ജരാകേണ്ടിയിരിക്കുന്നു.
പണ്ടും അതി വൃഷ്ടി ഉണ്ടായിരുന്നു വെള്ളപ്പൊക്കം ഉണ്ടായിരുന്നു ആറ്റിലും  തോട്ടിലും  കുളത്തിലും കടലിലും  വെള്ളത്തിൽ വീണ് മരണവുമുണ്ടായിരുന്നു അന്നും ഇടവപ്പാതിയും കറുത്ത കർക്കിടകവും  മലയാളിക്ക് ഭയം നൽകുന്ന മാസങ്ങളായിരുന്നു. പക്ഷേ  അപകട മരണത്തിന്റെയും ദുരന്തങ്ങളുടെയും വ്യാപ്തി  ഇത്ര മാത്രം ഉണ്ടായിരുന്നില്ല.  അതിന്റെ കാഴ്ചകളും വാർത്തകളും വീട്ടിനുള്ളിൽ സ്വസ്ഥമായിരുന്ന്  കാണാൻ തക്കവിധം  പ്രചരിപ്പിക്കാൻ  ചാനലുകളും സോഷ്യൽ മീഡിയാകളും ഉണ്ടായിരുന്നില്ല.  അത് കൊണ്ട് തന്നെ പിറ്റേന്ന് വരുന്ന വർത്തമാന പത്രങ്ങളിൽ നിന്നും മാത്രം ജനം  വെള്ളപ്പൊക്ക വിശേഷങ്ങൾ അറിഞ്ഞു.
ഉരുൾ പൊട്ടൽ അന്നും  ഉണ്ടായി പക്ഷേ വനത്തിനുള്ളീൽ താമസിക്കുന്ന ആദിവാസികളും വനവും പുഴയും    തൊഴിലിടമായി കണ്ട് ജീവിച്ചിരുന്നവരും മാത്രം ഉരുൾ പൊട്ടൽ ദുരന്തത്തിനിരയായി. ഉരുൾ പൊട്ടി നഗര കേന്ദ്രത്തിലേക്ക് എത്തിപ്പെടുന്ന അവസ്ഥ ഉണ്ടായതേ ഇല്ല. ഉരുൾ പൊട്ടി ആർത്തലച്ച് വരുന്ന മലവെള്ളത്തെ ഉൾക്കൊള്ളാൻ വിസ്ത്ർതമായ നദികളും  തോടുകളും കുളങ്ങളും വിശാലമായ തണ്ണീർ തടങ്ങളും  നെൽപ്പാടങ്ങളും അന്നുണ്ടായിരുന്നതിനാൽ വെള്ളം ജനവാസമുള്ളീടത്തേക്ക് അലച്ചെത്തുന്ന പ്രവണത ഉണ്ടായതേ ഇല്ല,
മനുഷ്യൻ പ്രകൃതിയെ  ആക്രമിച്ച്  അതിന്റെ സന്തുലിതാവസ്ത നശിപ്പിക്കാനൊരുങ്ങിയത് മുതൽ  ദുരന്തങ്ങൾ വർദ്ധിക്കാൻ തുടങ്ങി. ജനസംഖ്യ വർദ്ധിച്ചപ്പോൾ  പാർപ്പിടങ്ങൾക്ക് വേണ്ടി ഭൂമിയുടെ ആവശ്യം വർദ്ധിച്ചു. നാട് അളന്ന് തീർന്നപ്പോൾ കാടും നദീ തീരവും  തോട്ടിൻ കരയും കടൽ തീരവും അളന്ന് തിരിച്ച് ഉപയോഗിക്കാൻ തുടങ്ങി.  സാധാരണ മഴയിൽ     ഇപ്രകാരം അതിക്രമിച്ച കയറിയ ഇടങ്ങളിലെ  ജനം പിടിച്ച് നിൽക്കുമ്പോൾ കാലവർഷത്തിലെ കർക്കിടകം പോലുള്ള മാസങ്ങളിൽ  ഈ പാർപ്പിടങ്ങൾ ഉപയോഗമില്ലാതായി. ആലപ്പുഴ ചങ്ങനാശ്ശേരി റോഡിൽ കൂടി യാത്ര ചെയ്യുമ്പോൾ  കാണുന്ന തോട്ടരികിലുള്ള വീടുകളിലെ ജനം മഴക്കാലത്ത് മറ്റെവിടെയെങ്കിലും താമസിക്കാൻ ഇടം തേടും. മഴ തീരുമ്പോൾ തിരിച്ച് വരും. പുറക്കാട്, പുന്നപ്ര  അമ്പലപ്പുഴ കടൽ തീരങ്ങളിൽ നാഷണൽ ഹൈ വേയുടെ പടിഞ്ഞാറ് വശം കാണുന്ന വീടുകളിലെ ആൾക്കാരും ഇത് തന്നെ ചെയ്യുന്നു.പെരിയാർ, ഭാരതപ്പുഴ തുടങ്ങിയ  പുഴയുടെ തീരങ്ങളിലെ താമസക്കാരും തഥൈവ.
പണ്ട് പെയ്യുന്ന മഴ തന്നെ ഇന്നും പെയ്യുന്നു, പണ്ട് വെള്ളത്തിന് ഒഴുകി പോകാൻ ഇടമുണ്ടായിരുന്നു, ആ ഇടങ്ങളിൽ മനുഷ്യൻ കയറി വീട് വെച്ചാൽ വെള്ളം എങ്ങോട്ട് പോകാനാണ്. പണ്ട് ഉരുൾ പൊട്ടിയാൽ അതിനെ ഉൾക്കൊള്ളാൻ ഭൂവിസ്തൃതി  ഉണ്ടായിരുന്നിടത്ത് ഇന്ന് അതില്ല.
ദീർഘ വീക്ഷണത്തോടെ  പാർപ്പിട നിർമ്മാണത്തിന്  അനുമതി നൽകുകയും പ്രകൃതിയെ അതിന്റെ പാട്ടിന് വിടാൻ തയാറാവുകയും ചെയ്താൽ  ദുരന്തങ്ങൾ ഒഴിവാക്കാം. മുമ്പില്ലാത്ത വണ്ണം ലക്ഷങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളിൽ അഭയം തേടുന്നത് ഒഴിവാക്കാം അല്ലാതെ  പ്രളയം ദുരന്തം എന്നൊക്കെ വിളിച്ച് കൂവിയിട്ട് എന്തുണ്ട് കാര്യം?!!!

Friday, August 9, 2019

ശ്രീ ക്രിഷ്ണനും ശ്രീ രാമനും....

ഉന്നതമായ സാരോപദേശങ്ങളും  ഉദാത്തമായ ചിന്തകളും  അടങ്ങിയ അതുല്യമായ  ഗ്രന്ഥങ്ങളിലൊന്നാണ്  ശ്രീമത് ഭഗവത്ഗീത.
മഹാഭാരത യുദ്ധ വേളയിൽ ശ്രീകൃഷ്ണനിൽ നിന്നും അവതീർണമായ ഈ പുണ്യഗ്രന്ഥത്തിൽ  ഫലേഛയില്ലാതെ  കർത്തവ്യം ചെയ്യാൻ  മാർഗ നിർദ്ദേശം നൽകുമ്പോൾ  ദിശയറിയാതെ നിൽക്കുന്ന മനുഷ്യന്  അത് വഴികാട്ടിയായി മാറുന്നു.
ത്രേതായുഗത്തിലെ  ശ്രീരാമൻ  രാജാവായിരുന്നു, ക്ഷത്രിയ ധർമ്മം പാലിക്കുന്നവനായിരുന്നു. ജനങ്ങൾക്ക് വേണ്ടി  സ്വന്തം സുഖം ത്യജിച്ചവനായിരുന്നു. പിതാവിന്റെ ശപഥം പാലിക്കാൻ 14 വർഷം വനവാസത്തിന് പോയ  പുരുഷോത്തമൻ.  തീർച്ചയായും അദ്ദേഹത്തിന്റെ  അനുയായികൾ “ജയ് ശ്രീ റാം“ വിളിച്ച് അദ്ദേഹത്തിന് അഭിവാദ്യം അർപ്പിക്കുന്നതിൽ അപാകതകളൊന്നുമില്ല.
ഈ രണ്ട് പേരും  മഹാവിഷ്ണുവിന്റെ  അവതാരങ്ങളാണെന്ന്  ഹിന്ദുവിന്റെ  വിശ്വാസം.  അവതാരോദ്ദേശം അതത് കാലങ്ങളിൽ ഈ രണ്ട് പേരും നിർവഹിച്ചിട്ടുമുണ്ട്.
എങ്കിൽ എന്ത് കൊണ്ട് ഒരു കൂട്ടം ആൾക്കാർ  ജയ് ശ്രീ റാം വിളിയിൽ മാത്രം  ഒതുങ്ങി നിൽക്കുന്നു  .    ലോകോത്തര ഗ്രന്ഥം അവതരിപ്പിച്ച  ശ്രീകൃഷ്ണനും അവർ ജയ് വിളിക്കുന്നില്ല?, ജയ് ശ്രീ രാം വിളിയോടൊപ്പം.   അഭിവാദ്യം അർപ്പിക്കുന്നതിൽ ശ്രീകൃഷ്ണൻപുറകിലേക്ക് മാറ്റി നിർത്തപ്പെടുന്നതെന്ത് കൊണ്ട്?
 ജയ് ശ്രീ റാം  ജയ് കൃഷ്ണാ..എന്ന് വിളിക്കാത്തതെന്തേ?
അദ്ദേഹം കറുത്ത നിറക്കാരനായത് കൊണ്ടോ?
യാദവരുമായുള്ള (ഇടയ വർഗം) ബന്ധത്താലാണോ ഈ പുറകിലേക്ക് മാറ്റി നിർത്തൽ.
എന്ത് കൊണ്ട് അദ്ദേഹത്തിന്റെ ജന്മസ്ഥലത്തെ പറ്റി അന്വേഷണം നടത്തി അവിടെ ആരാധനാ സ്ഥലമാക്കി  മാറ്റാത്തത്.
ആരെങ്കിലും ഇതിന്റെ വിശദീകരണം പറഞ്ഞ് തരുമോ?

Thursday, August 8, 2019

പി.എസ്.സി. പരീക്ഷയും ചൈനീസ് മൊബൈലും.

പി.എസ്.സി പരീക്ഷ എഴുതാനുള്ളവർക്ക് പരിശീലനം  നൽകാൻ  ധാരാളം ട്യൂഷൻ  സെന്റർ  ഇപ്പോൾ നാട്ടിൽ പ്രചാരത്തിലുണ്ട്.  ആ പരീക്ഷ എഴുതാൻ ആഗ്രഹിക്കുന്ന  മിക്കവാറും കുട്ടികൾ  നിരന്തരം ഈ വക സ്ഥാപനത്തിൽ കനത്ത ട്യൂഷൻ ഫീസ് കൊടുത്ത് പൊയ്ക്കൊണ്ടേ ഇരിക്കുന്നു. ഒരു പരീക്ഷ എഴുതി ഫലം വരുമ്പോൾ  റാങ്ക് ലിസ്റ്റിൽ വന്നില്ലെങ്കിലും അവർ പിന്നെയും പൈസാ മുടക്കി ഈ കോച്ചിംഗിന്  പോക്ക് തുടരും.
അടുത്ത ദിവസത്തെ പത്രവാർത്തകളിലൂടെ കണ്ണോടിക്കുമ്പോൾ ഈ കുട്ടികളോട് സഹതാപം തോന്നുകയാണ്. എന്തിനാണ് കുട്ടികളെ നിങ്ങൾ ഇങ്ങിനെ കഷ്ടപ്പെടുന്നത്? ഒരു ചൈനീസ് മൊബൈൽ ഫോൺ കരസ്ഥമാക്കി  പരീക്ഷാ ഹാളിൽ പോയി ഇരുന്ന്    നല്ല സ്കാനിംഗിന് കഴിവുള്ള ഈ ഉപകരണം മുഖേനെ ചോദ്യം  പുറത്തേക്ക് അയച്ചും ഉത്തരം പുറത്ത് നിന്നും സ്വീകരിച്ചും  എത്ര ബുദ്ധിമുട്ടില്ലാതെ  റാങ്ക് ലിസ്റ്റിൽ  ആദ്യത്തെ എണ്ണങ്ങളിൽ സ്ഥാനം ഉറപ്പിക്കാമെന്നാണ് പത്രങ്ങൾ പറയുന്നത്..  ഇങ്ങിനെയൊരു സാദ്ധ്യത  ഉണ്ടെങ്കിൽ അതല്ലേ എളുപ്പ വഴി അല്ലാതെ  കോച്ചിംഗ്  ക്ളാസിനൊന്നും  പോയി സമയവും പണവും നഷ്ടപ്പെടുത്താതെ  നോക്കുന്നതല്ലേ ബുദ്ധി.
   എന്തായാലും  പി.എസ്.സി. അടിയന്തിര നടപടികൾ സ്വീകരിച്ച് കഴിഞ്ഞു.   പി.എസ്.സി. ആഭ്യന്തര വിജിലൻസിന്റെ  അന്വേഷകർ   ഫയൽ ചെയ്ത റിപ്പോർട്ട് സഹിതം  ഇന്ത്യൻ ശിക്ഷാ നിയമം 420, 120, (ബി) , 34 , ഐ.ടി. ആക്റ്റ്  എന്നിവ പ്രകാരം  ക്രൈം  കേസെടുത്ത് അന്വേഷിക്കാൻ  പി.എസ്.സി. അധികാരികൾ  ഡി.ജി.പി. ലോകനാഥ ബെഹ്രായെ കണ്ട്  ആവശ്യപ്പെട്ടിരിക്കുന്നുവത്രേ!
പ്രഥമദൃഷ്ട്യാ എന്തെങ്കിലും തെളിവ് കിട്ടാതെ  പി.എസ്.സി. ഇങ്ങിനെ ഒരു നടപടിക്ക് മുതിരുകയില്ലാ എന്നുറപ്പ്.
ഒരു കൂട്ടർ കഷ്ടപ്പെട്ട് പഠിക്കുന്നു, മറ്റുള്ളവർ എളുപ്പവഴിയിൽ ക്രിയ ചെയ്ത് ഫലം കണ്ടെത്തുന്നു അത്ര തന്നെ.