Tuesday, November 23, 2021

47 വർഷങ്ങൾ അത് ഇന്നലെയായിരുന്നു.

 “ഇന്നൊന്നും ഉണ്ടാവില്ല, അടുത്ത ആഴ്ച സംഭവിക്കത്തേ ഉള്ളൂ, നീ വെറുതേ ലീവെടുത്ത് ഓടി പാഞ്ഞ് വന്നതെന്തിന്?“

ബാപ്പക്ക് അസുഖം കൂടി എന്നറിഞ്ഞ് 100 കിലോ മീറ്റർ അകലത്തുള്ള സ്ഥലത്ത് നിന്നും ഓടിയെത്തിയ എന്നോട് അവശനായി കിടന്നിരുന്ന അദ്ദേഹം പറഞ്ഞതാണീ വാക്കുകൾ. ആ സംഭവം നടന്നിട്ട് ഇന്നത്തേക്ക് 47 വർഷങ്ങൾ. അത് ഇന്നലെ നടന്നതായാണ്  എനിക്കിപ്പോഴും അനുഭവപ്പെടുന്നത്

ഞാൻ നിശ്ശബ്ദനായി തലയും കുനിച്ച് നിന്നു. സ്വന്തം മരണത്തെ പറ്റിയാണ്` ബാപ്പാ നിസ്സാരമായി  കാലഗണന നടത്തി പറഞ്ഞത്, ഒരു സാധാരണ സംഭവം പോലെ.

“അടുത്ത കടയിൽ 65 പൈസാ കൊടുക്കാനുണ്ട്. ചാർമിനാർ സിഗററ്റോ മറ്റോ വാങ്ങിയതാണ്.അത് നീ കൊടുത്ത് തീർക്കണം. പിന്നെ ലൈബ്രറിയിൽ നിന്നുമെടുത്ത പുസ്തകം അവിടെ തിരിച്ചേൽപ്പിക്കണം.“

യാത്ര പോകുന്നതിനു മുമ്പ് കാര്യങ്ങൾ പറഞ്ഞേൽപ്പിക്കുകയാണ്. മൊത്തം ജീവിതകാലത്തിൽ ആകെയുള്ള ബാദ്ധ്യത...65 പൈസാ...

തല ഉയർത്തി ഞാൻ പതുക്കെ പറഞ്ഞു, “ അസുഖവുമായി കഴിയുമ്പോൾ ചാർമിനാർ സിഗരറ്റ് വലിക്കാതിരുന്നൂടേ......

“വരണ്ട ഒരു ചിരി മുഖത്ത് വരുത്തി വാപ്പാ ചോദിച്ചു..“ കടലിൽ ചാടി മരിക്കാൻ പോകുന്നവൻ മഴയത്ത് കുട പിടിക്കുമോ?....മരണം ഉറപ്പിച്ച് കിടക്കുകയാണ് ബാപ്പാ....ഞാൻ ഒന്നും മിണ്ടിയില്ല, ആൾ വല്ലാതെ അവശതയിലെത്തിയിരിക്കുന്നു.

ആ അവശതക്ക് കാരണം രോഗമാണ്, സ്വയം പട്ടിണി കിടന്ന് ഞങ്ങളെ തീറ്റിയത് കൊണ്ട് വരുത്തി വെച്ച  രോഗം.  എനിക്ക് സർക്കാർ ജോലി കിട്ടി കുറച്ച് കാലമായതേ ഉള്ളൂ. പക്ഷേ അപ്പോഴേക്കും ബാപ്പാ രോഗിയായി കഴിഞ്ഞിരുന്നു. ചെറുപ്പ കാലത്ത് സമ്പന്നത നിറഞ്ഞ കുടുംബത്തിൽ ജനിച്ച് പിന്നെ കാലത്തിന്റെ കുത്തൊഴുക്കിൽ നാടൊട്ടുക്ക് പട്ടിണി പടർന്ന് പിടിച്ചപ്പോൾ സാമ്പത്തിക തകർച്ചയിലെത്തിയ ജീവിതം.എന്നിട്ടും എങ്ങിനെയെല്ലാമോ പിടിച്ച് നിന്നു. പകൽ ചിട്ടി കമ്പനി കണക്കെഴുത്ത്, രാത്രി ബീഡി തെറുപ്പ്, എന്നിട്ടും രാവേറെ ചെന്നിട്ടും മണ്ണെണ്ണ വിളക്കിന്റെ വെട്ടത്തിൽ ആലപ്പുഴ ലജനത്ത് ലൈബ്രറിയിൽ നിന്നും എടുത്ത പുസ്തകങ്ങൾ വായിച്ച് കൊണ്ടിരിക്കും.

പ്രവചിച്ചത് പോലെ അടുത്ത ആഴ്ച  യാത്ര പറഞ്ഞു. ഇന്നത്തേക്ക് 47 വർഷത്തിനു മുമ്പ് ആലപ്പുഴ പടഞ്ഞാറേ ജമാത്ത് പള്ളിയിൽ കബറടക്കി. ഒരു അടയാള കല്ല് പോലും വെക്കാതെ (അന്നതിന്റെ ചെലവിന് പണമില്ലായിരുന്നല്ലോ) പക്ഷേ സ്ഥലം അറിയാമെന്നുള്ളതിനാൽ എപ്പോൾ ആലപ്പുഴയിൽ പോകുന്നോ ആപ്പോളെല്ലാം ആ ഭാഗത്ത് പോയി നിന്ന്  പ്രാർത്ഥിക്കും.

ഇന്നും ദൂരത്തിലിരുന്നു ഞാൻ മനസ്സിൽ പ്രാർത്ഥിക്കുന്നു, ഒരിറ്റ് കണ്ണീർ പൊഴിക്കുന്നു, ആ സ്നേഹത്തെ കുറിച്ചോർത്ത്, അത് പലപ്പോഴും ഉള്ളിൽ തട്ടി ഞാൻ അനുഭവിച്ചതാണല്ലോ.

Thursday, November 18, 2021

പോലീസും കുടുംബ കലഹ കേസുകളും.

 “ഞാൻ പറയുന്നത് അങ്ങോട്ട് കേട്ടാൽ മാത്രം മതി ഇങ്ങോട്ടൊന്നും പറയേണ്ടാ.“

കുടുംബ കലഹ കേസുകളിൽ ഭൂരിഭാഗം പോലീസ് ഉദ്യോഗസ്ഥരും സ്ഥിരമായി ഉപയോഗിക്കുന്ന ശൈലിയാണിത്. അതായത് അവർ ഒരു തീരുമാനം എടുത്ത് വെച്ചിട്ടുണ്ട്. അത് കക്ഷികൾ അങ്ങോട്ട് അനുസരിച്ചാൽ മതിയെന്ന്. പ്രശ്നത്തിന്റെ എല്ലാ ഭാഗവും  അവർക്കറിയേണ്ട ആവശ്യമില്ല. അവർ എടുത്ത തീരുമാനം നടപ്പിൽ വരുത്താൻ കക്ഷികളെ  നിർബന്ധിതരാക്കാൻ അവർക്ക് നിർദ്ദേശങ്ങളുണ്ടായിരിക്കാം.  ആ നിർദ്ദേശം  നൽകുന്നത് സ്ഥലത്തെ എം.എൽ.എ. ആകാം മന്ത്രിയുടെ ആഫീസിൽ നിന്നാകാം. പോലീസ് അത് അനുസർക്കാൻ ബാധ്ധ്യസ്തരാണല്ലോ.

 പോലീസിന്റെ മുമ്പിൽ വരുന്ന എല്ലാ കേസുകളും അങ്ങിനെ തന്നെയാണ്...ജനം പഠിച്ച് വെച്ചിട്ടുണ്ട്. വാദി ആയി അല്ലെങ്കിൽ/പ്രതിയായി പോലീസിന്റെ .മുമ്പിൽ എത്തുന്നതിന് മുമ്പ് പോലീസിനെ സ്വാധീനിക്കാൻ കഴിവുള്ള രാഷ്ട്രീയ പാർട്ടിയുടെ  മൂത്ത നേതാവിനെ പോയി കണ്ടതിന് ശേഷമേ അവർ സ്റ്റേഷനിൽ പോവുകയുള്ളൂ. എതിർഭാഗവും അതേ മാർഗം സ്വീകരിച്ചിരിക്കും. അവരും വൻ തോക്കുകളെ കൊണ്ട് വിളിച്ച് പറഞ്ഞിരിക്കും. പോലീസ് തന്റെ തടിക്ക് ഹാനി വരാതെ   ഇതിൽ തൂക്കം ഏതാണ് കൂടുതലെന്ന് നോക്കി അതനുസരിച്ച് പെരുമാറും. ഒരു ശുപാർശയും കേൾക്കാത്ത എസ്സ്.ഐ./  സി.ഐ. റാങ്കിലുള്ളവർ അപൂർവമാണ്.

എനിക്ക് നേരിട്ട് അറിയാവുന്നതും പോലീസിന്റെ മുമ്പിലെത്തിയതുമായ ഒരു കുടുംബ  കലഹ കേസിലും തീരുമാനം മേൽപ്പറഞ്ഞ തരത്തിൽ തന്നെ സംഭവിച്ചു. കേസ് ചുരുക്കത്തിൽ ഇപ്രകാരമാണ്:

ഏക മകന്റെ ഭാര്യ വിവാഹം കഴിഞ്ഞ് ഭർതൃ ഗൃഹത്തിൽ എത്തിയ നാൾ മുതൽ ഭർതൃ മാതാവുമായി  അങ്കത്തിലാണ്. പുതിയ തലമുറയിലെ  പെൺകുട്ടികൾ അണു കുടുംബം ആഗ്രഹിക്കുന്നു. താനും ഭർത്താവും കുട്ടികളും മാത്രമുള്ള  വീട് ആണ് അവരുടെ സ്വപ്നം. ഭർത്താവിന്റെ  മാതാപിതാക്കൾ അവർക്ക് സ്വർഗത്തിലെ കട്ടുറുമ്പുകളുമാണ്. ഭർത്താവ് ഭാര്യക്കും മാതാപിതാക്കൾക്കുമിടയിൽ പെട്ട് തലയിൽകയ്യും കൊടുത്ത് ഇരിക്കും. ഈ കേസിൽ അമ്മായി അമ്മ പെൻഷൻ പറ്റിയ  ഒരു സർക്കാർ ജീവനക്കാരിയാണ് അത്യാവശ്യ രോഗങ്ങൾ കയ്യിൽ സ്റ്റോക്കുണ്ട്. ദിവസം 13 ഗുളികൾ ആഹരിക്കുന്നുണ്ട്. ആ വിഷങ്ങൾ ശരീരത്ത് കയറുന്നത് കൊണ്ടോ അവരുടെ തല മുറയിലെ സ്ത്രീകളുമായി പുതു തലമുറയെ താരതമ്യപ്പെടുത്തുന്നത് കൊണ്ടോ, കലഹം സുലഭം വീട്ടിൽ. എങ്കിലും മകന് വേണ്ടി അവർ അസാരം ക്ഷമിക്കുന്നുമുണ്ട്. എങ്കിലും പെൺ കുട്ടിക്കും അവരുടെ വീട്ടുകാർക്കും ഭാര്യയെയും ഭർത്താവിനെയും വേറെ വീട് എടുത്ത് മാറി താമസിപ്പിച്ചേ പറ്റൂ. കലഹമായി അടിയായി പെൺ കുട്ടി പാരസറ്റാമോൾ ഗുളികകൾ ഉറക്ക ഗുളികകൾ ആണെന്ന് പ്രഖ്യാപിച്ച് ഭർത്താവ് കാൺകെ വിഴുങ്ങി  എന്നിട്ടും വീട് മാറ്റം നടന്നില്ല.“ അമ്മക്ക് ഇത്രയും പ്രായമുണ്ടല്ലോ കുറച്ച് കാലം കൂടി ക്ഷമിച്ചാൽ അവർ പോകും പിന്നെ നമ്മൾ മാത്രമല്ലേ ഉള്ളൂ ഈ വീട്ടിലെന്ന്“ എന്നൊക്കെ ഭാര്യയെ ഉപദേശിച്ചെങ്കിലും  അവൾക്ക് കുലുക്കമൊന്നുമില്ലന്ന് മാത്രമല്ല , ഭാര്യയുടെ ബന്ധുക്കളിൽ ചില ചട്ടമ്പികളെ രംഗത്തിറക്കി നോക്കി ഭാര്യാ വീട്ടുകാർ  കളിച്ച് നോക്കി. അവസാനം അടിയായി വഴക്കായി പെൺകുട്ടി വീട് വിട്ട്  അവളുടെ രക്ഷ കർത്താക്കളോടൊപ്പം താമസമായി. തുടർന്ന് സ്ഥലം പോലീസ് എസ്.ഐ. മുമ്പാകെ സ്തീ ധന പീഡനം, മർദ്ദനം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ ഒരു കൊട്ട ആരോപണങ്ങൾ കടലാസ്സിലാക്കി പരാതി കൊടുത്തതിന് പുറമേ  ഏതോ കൊല കൊമ്പനെ കൊണ്ട് ശുപാർശ ചെയ്യിക്കുകയും ചെയ്തു. ഭർതൃ മാതാവും അവരുടെ സങ്കടങ്ങൾ കടലാസ്സിലാക്കി ഒരു ചിന്ന ശുപാർശ സഹിതം ഏമാന്റെ മുമ്പിൽ ഫയൽ ചെയ്തു. 

എസ്.ഐ. മുകളിൽ നിന്നും ആരോ നിർദ്ദേശിച്ചത് പോലെ  ഉത്തരവിറക്കി. ഉടനേ തന്നെ വേറെ വീടെടുത്ത് ഭാര്യയെ മാറ്റി  താമസിപ്പിക്കണം. കലഹം ഒഴിവാക്കാൻ അതേ വഴിയുള്ളൂ.

സാർ വീട് വാടകക്ക് എടുക്കാൻ എനിക്ക് സാ‍ാമ്പത്തിക  കഴിവില്ല. എന്ന് ഭർത്താവ് കെഞ്ചി. “ ഈ വയസ്സാം കാലത്ത് എന്നെ ആര് നോക്കും എന്ന് മാതാവ് ചോദിച്ചപ്പോൾ പതിവ് ശൈലി എസ്.ഐ. അദ്ദേഹം  ഉദ്ധരിച്ചു.  “ ഞാൻ പറയുന്നത് അങ്ങോട്ട് കേട്ടാൽ മതി ഇങ്ങോട്ട് ഒന്നും പറയേണ്ടാ...“

ഭാര്യ ലോകം കീഴടക്കിയ മട്ടിൽ ബന്ധുക്കളുമായി ഇറങ്ങി പോയി. അമ്മായി അമ്മ അടുത്ത നടപടിയെന്തെന്ന് ആലോചിക്കാനും പോയി. ഭർത്താവ് അമ്മയെ കൈ വിടാനാകാതെയും ഭാര്യയെ കൂടെ വേണമെന്ന ആഗ്രഹത്തോടെയും നടുവിൽ പെട്ട് ഉഴറി നിന്നു.

ക്രമ സമാധാന ഭംഗം ഉണ്ടാകാത്തിടത്ത് പോലീസിനെന്ത് റോൾ  കുടുംബ കലഹ കേസുകളിൽ? ഇരു ഭാഗവും വാദങ്ങൾ മുഴുവനും കേൾക്കാതെ  ഏകപക്ഷീയമായി  തീരുമാനം എടുത്താൽ ആ കുടുംബം രക്ഷപെടുകയല്ല നശിക്കുകയല്ലേ ചെയ്യുന്നത്? രാഷ്ട്രീയ കക്ഷികൾ വോട്ടിന് വേണ്ടി ന്യായം നോക്കാതെ ആരെയും ശുപാർശ ചെയ്യുന്നത് വഴി സമൂഹദ്രോഹമല്ലേ ചെയ്യുന്നത്

ആ മാതാവിന്റെ കണ്ണീരിന് ആരാണ് പരിഹാരം കണ്ടെത്തേണ്ടത്.

ഒരുകാര്യം ഉറപ്പ്. അണു കുടുംബം  ആഗ്രഹിച്ചവൾക്ക് കുറേ കാലം കഴിഞ്ഞ് വിധി തിരിച്ചടി നൽകും അവളും അമ്മായി അമ്മ ആയി മാറുമ്പോൾ.


Monday, November 8, 2021

ഡിറ്റക്ടീവ് നോവലുകളിലൂടെ.....

 കുറ്റാകുറ്റിരുട്ട്, തകർത്ത് പെയ്യുന്ന മഴയും. കരിംഭൂതം പോലെ കാണപ്പെട്ട ആ സത്വത്തെ അൽപ്പം പോലും ഭയമില്ലാതെ ഡിറ്റക്റ്റീ വ് ഭാസ്കർ പിന്തുടർന്നു. ഇടക്കിടക്ക് ഉണ്ടായിക്കൊണ്ടിരുന്ന കണ്ണഞ്ചിക്കുന്ന മിന്നൽ സത്വത്തിനെ പിൻ തുടരുവാൻ അദ്ദേഹത്തിന് സഹായകരമായി......

ചെറുപ്പത്തിൽ ഉദ്വേഗത്താൽ നെഞ്ചിടിപ്പ് കൂട്ടുന്ന ഈ തരം ഡിറ്റക്റ്റീവ് നോവലുകൾ  ഇഷ്ടമായിരുന്നു.  അത് കൊണ്ട് തന്നെ പരമാരയും, ബി.ജി. കുറുപ്പും  മറ്റും ഏറെ ഇഷ്ടപ്പെട്ട രചയിതാക്കളായി മാറി.കുറ്റാന്വേഷണ നോവൽ വായന  എന്നിൽ   വായിക്കുക എന്നത് ശീലമുളവാക്കിയതിനാൽ തുടർന്ന് ബഷീറും തകഴിയും കേശവ ദേവും പൊറ്റക്കാടും എം.റ്റിയും മറ്റും എന്നിലേക്ക് കടന്ന് വന്നു. പുറകേ ഹ്യൂഗോയും, ടോൽസ്റ്റോയും മാക്സിം ഗോർക്കിയും ഡ്യൂമാ തുടങ്ങിയവരും പരിചിതരായി. എങ്കിലും ഡിറ്റക്ടീവ് നോവലുകൾ, സാഹസിക കഥകൾ അന്നും ഇന്നും ഹരം തന്നെ. അത് കൊണ്ട് തന്നെ  തുലാ വർഷം ആഞ്ഞ് പിടിച്ച് പെയ്യാൻ തുടങ്ങിയപ്പോൾ  മാനത്തെ കരിങ്കാറ് മനസ്സിലേക്കും തോരാത്ത മൂടിക്കെട്ട് സൃഷ്ടിച്ച് വല്ലാത്ത മൂകത ഉളവാക്കി.  അത് തൂത്തെറിയാൻ വായനയെ പോലെ മറ്റൊരു മരുന്നില്ല, അതും ഡിറ്റക്ടീവ്/ സാഹസിക,  കഥകളാണെങ്കിൽ  ബലേ ഭേഷ്! ഫോണെടുത്തു വാട്ട്സ് അപ്പ് / ഫെയ്സ് ബുക്ക് പുസ്തക പരസ്യങ്ങൾ പരതി കുറച്ച് വാങ്ങി, അതെല്ലാം വായിച്ച് തീർത്തു. ഇത്രയും എണ്ണം വായിച്ച് തീർത്തില്ലേ, രണ്ട് വരി അഭിപ്രായവും  പുറത്ത് വിടാമെന്ന് കരുതി.

ആദ്യം തൊട്ടത് വിഷ്ണു എം.സി.യുടെ കാന്തമല ചരിതം രണ്ടാം അദ്ധ്യായം. ഒന്നാം അദ്ധ്യായത്തിനേക്കാളും മെച്ചമെന്ന് തോന്നി.  ചരിത്രവും നോവലും തമ്മിൽ ഇഴ ചേർത്ത് രചന നടത്തുന്ന ആ വൈഭവമുണ്ടല്ലോ അത് സമ്മതിച്ച് കൊടുത്തേ പറ്റൂ. ഈജിപ്റ്റിലെ ഫറോവായും ശബരിമല മണി കണ്ഠനും തമ്മിൽ ലിങ്ക് ഉണ്ടാക്കുന്ന ആ വിദ്യ അപാരം തന്നെ. ഏതായാലും മൂന്നാം അദ്ധ്യായത്തിനായി നമ്മെ കാത്തിരുത്തുന്ന ആ മിടുക്ക് അപാരം തന്നെ.പ്രസാധകർ“ ലോഗോസ് ബുക്ക്സ്

മോഡസ് ഓപ്പറാണ്ടി  എന്ന അതിശയ നോവൽ വായിച്ച് പൂർത്തിയാക്കി രാത്രി ഏറെ ചെന്നിട്ടും മനസ്സിലെ സന്തോഷത്താൽ നോവലിസ്റ്റായ റിഹാൻ റഷീദിനെ ഫോണിൽ വിളിച്ച് അഭിനന്ദിക്കാതിരിക്കാൻ കഴിഞ്ഞില്ല. ആ കാഴ്ചപ്പാടിലൂടെയാണ് അദ്ദേഹത്തിന്റെ വകയായ “ ഡോൾസ് കയ്യിലെടുത്തത്. പക്ഷേ നമ്മളെ നിരാശപ്പെടുത്തിക്കളഞ്ഞു . തിരശീലയും വിളക്കും, മറ്റും കഥ പറയുന്നത് വിക്രമാദിത്യൻ കഥയിലാണ് അനിയാ.  അത് ഡിറ്റക്ടീവ് നോവലിലേക്ക് കൊണ്ട് വന്ന് സമയത്തിനെയും രാത്രിയെയും പകലിനെയും കൊണ്ട് കഥ പറയിച്ചാൽ  ആൾക്കാർക്ക് ദഹിക്കില്ല മോനേ! നല്ലൊരു കഥയായിരുന്നു അത് അങ്ങിനെ ഇങ്ങിനെ ഉഴപ്പി നശിപ്പിച്ചു, സാരമില്ല മോഡസ് ഓപ്പറാണ്ടി സൈസ്  ഇനിയും പ്രതീക്ഷിക്കുന്നു. പുസ്തകം പ്രകാശനം നടത്തിയത് ഡിസീ ബുക്ക്സ്

“അടുത്തത് ന്യൂറോ ഏരിയാ“ എഴുതിയ ആൾ ശിവൻ ഏടമന. എന്റെ ശിവനേ! സംഗതി കലക്കീട്ടാ....അവസാനം വരെ ഉദ്വേഗത്താൽ ശ്വാസം പിടിച്ചിരുന്നു. പുതിയ ആശയങ്ങൾ..അവ മനസ്സിനെ മറ്റൊരു ലോകത്തേക്ക് അതും നമുക്കപരിചിതമായ മേഖലയിലേക്ക് കടത്തി വിട്ടു. 299 രൂപക്ക് പുസ്തകം മുതലാകും, ഒന്നുകൂടി വായിക്കാൻ തോന്നലും ഉണ്ടാക്കി, ഡിസിയാണ് ഇതും പുറത്തിറക്കിയത്.

“പോയട്രി കില്ലർ“ രചന ശ്രീ പാർവതി..ങാ...ഒരുമാതിരി കടന്ന് പോയി വായന. കില്ലർ എന്നൊക്കെ കേട്ട് വായിക്കാൻ എടുക്കുന്നവരെ കില്ലാതെ കടത്തി വിടുന്നുണ്ട്. ഈ മേഖലയിൽ ആണുങ്ങളേക്കാളും ഒട്ടും മോശമല്ല പെണ്ണുങ്ങളെന്നും തീർത്തും പറയാവുന്ന രചന. ഈ  ക്രൈം തില്ലറും പുറത്ത് വന്നത് ഡിസിയിലൂടെ.

ഒന്നാം ഫോറൻസിക് അദ്ധ്യായം എന്ന കുറ്റാന്വേഷണ നോവൽ എഴുതിയത്  രജത്. ആർ ആണ്. ലക്ഷണമൊത്ത ഒരു ഡിറ്റക്ടീവ് നോവൽ. അവസാനം വരെ സൂചന തരാതെ  നോവലിസ്റ്റ്  നമ്മെ വായനയിലൂടെ കടത്തി വിട്ടു അവസാനം രഹസ്യം വെളിവാക്കുന്ന ആ പഴയ ശൈലിക്ക് ഇപ്പോഴും മാർക്കറ്റുണ്ടെന്ന് നോവൽ തെളിയിക്കുന്നു. ഗ്രീൻ ബുക്ക്സ് ആണ് പ്രസിദ്ധീകരിക്കുന്നത്.

തന്റെ മനസ്സിലെ ആശയത്തെ/ സിദ്ധാന്തത്തെ  ഒരു ക്രൈം ഫിക്ഷനിലൂടെ  അവതരിപ്പിക്കാനുള്ള ജയപ്രകാശ്  പാനൂർ എന്ന   നോവലിസ്റ്റിന്റെ ശ്രമത്തെ  അഭിനന്ദിക്കുന്നു. കിഷ്ക്കന്തിയുടെ മൗനം എന്ന  ഈ പുസ്തകത്തിൽ ഭാരത സംസ്കാരവും അതിൽ നിന്നുടലെടുത്തിരുന്ന പരീക്ഷണ നിരീക്ഷണ  സിദ്ധാന്തങ്ങളും  ഫലങ്ങളും ലളിത ഭാഷയിലൂടെ വായനക്കാരുടെ മുമ്പിൽ അവതരിപ്പിക്കാനുള്ള ശ്രമം വിജയിച്ചെന്ന് തന്നെ പറയാം. ഈ ശ്രമത്തിനിടയിൽ സംഭ്രമജനകമായ ഒരു കുറ്റാന്വേഷണ പരിപാടിയും ഇടകലർന്ന് മുമ്പോട്ട് കൊണ്ട് പോയതിനാൽ രണ്ട് വിഷയവും ബോറടിക്കാതെ  പൂർത്തിയാക്കി. ലക്ഷണ യുക്തമായ ഒരു ക്രൈം ത്രില്ലറെന്ന് തീർത്തും പറയാൻ കഴിയില്ലെങ്കിലും ഒരുശരാശരിയിൽ നിൽക്കുന്നു സൂചി. “കിഷ്കിന്തിയുടെ മൗനം“ എന്ന ഈ പുസ്തകത്തിന്റെ രചയിതാവ്  ജയപ്രകാശ് പാനൂർ പ്രസാധകർ ഡിസി.ബുക്ക്സ്

നിഖിലേഷ് മേനോന്റെ “അഗോചരമാണ് അടുത്തതായി വായിക്കാനെടുത്തത്. കാണാതായ നാല് യുവതികളെ തേടിയുള്ള കുറ്റാന്വേഷകന്റെയും കൂട്ടത്തിൽ ഒരു സ്ത്രീ എ.എസ്.പിയുടെയും  അന്വേഷണത്തിന് നമ്മളും ഒപ്പം കൂടി പോകുമ്പോൾ വലിയ രീതിയിൽ ത്രില്ലടിച്ചില്ലെങ്കിലും  ങാ...കുഴപ്പമില്ല, വണ്ടി പോകട്ടെ മുന്നോട്ട് എന്ന് പറയാൻ കഴിഞ്ഞു. ഗ്രീൻ ബുക്ക്സ് ആണ് പ്രസാധകർ.

“ഡിറ്റക്ടീവ് പ്രഭാകർ“ കോട്ടും സൂട്ടും ഇടാത്ത  തൊപ്പി വെക്കാത്ത ഒരു ഡിറ്റക്ടീവിനെ മലയാളത്തിലിറക്കി തന്നു നോവലിസ്റ്റ് ജി.ആർ. ഇന്ദുഗോപൻ. സുന്ദരനായ ഇന്ദുഗോപന്റെ  മൊട്ടത്തലയിൽ നിന്ന് മാത്രമേ ഈ തരത്തിലുള്ള കുറ്റാന്വേഷകൻ പുറത്ത് വരുകയുള്ളൂ. ഐസ് 0ഡിഗ്രീ എന്ന സയൻസ് നോവലിന്റെ ആ ഭാഷാ ശൈലിയുണ്ടല്ലോ , ആ ഒഴുക്ക്, അതൊരു ഉഗ്രൻ ശൈലിയാണപ്പാ...അത് ഈ പുസ്തകത്തിലും ഇന്ദുഗോപൻ ഉട നീളമെടുത്ത് കാച്ചി. പല കഥകളും സംഭവങ്ങളുമാണ് ഈ നാടൻ ഡിറ്റക്ടീവ് പുറത്ത് കൊണ്ട് വരുന്നത്. വായിച്ച് അനുഭവിക്കുക, അത്രത്തോളം രസാവഹമെന്ന് സാക്ഷ്യപ്പെടുത്തുന്നു. പ്രസാധകർ ഡി.സി.

ഒരു പുസ്തകത്തിന്റെ അഭിപ്രായം കൂടി പറയാനുണ്ട്. റാം/ കെയർ ഓഫ് ആനന്ദി. കുറ്റാന്വേഷണ ഇനത്തിൽ പെടുന്നില്ലെങ്കിലും മനസിനെ സ്പർശിച്ച ഒരു പുസ്തകം. രചന വൈഭവം ഒട്ടുമില്ലെങ്കിലും ഈ പുസ്തകം കയ്യിലെടുത്താൽ താഴെവെക്കില്ല എന്ന് എനിക്ക് ഉറപ്പിച്ച് പറയാൻ കഴിയും.  അവസാന പേജുകൾ മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു എന്ന് പറയാതെ തരമില്ല. അറിയുന്നതും എന്നാൽ ഒട്ടും അറിയാൻ കഴിയാത്തതുമായ ചില വിഷയങ്ങൾ ഉൾക്കൊണ്ടതാണ്` ഈ പുസ്തകം.  രചയിതാവ്  അഖിൽ പി. ധർമജൻ. ഡിസി. തന്നെ പ്രസാധകർ.

Monday, November 1, 2021

പങ്ക് കച്ചവടം

  ദിവസങ്ങൾക്ക് മുമ്പ് ഈ പോസ്റ്റ് ഞാൻ കുറിച്ചിട്ടതിന് ശേഷം  അത് പബ്ളിഷ് ചെയ്യാതെ എന്ത് കൊണ്ടോ മടിച്ചിരുന്നു. ഇന്ന് രാവിലെ സമാന രീതിയിലുള്ള മറ്റൊരു സംഭവം എന്റെ സ്നേഹിതൻ ഫോണീൽ വിളിച്ചറിയിച്ച് ഭാവി നടപടികളെ പറ്റി ആരാഞ്ഞപ്പോൾ ഈ പ്രവണതകൾ ഇപ്പോൾ പകർച്ചവ്യാധികൾ പോലെ പടർന്ന് പിടിച്ചിരിക്കുന്നതായി  തിരിച്ചറിഞ്ഞതിനാൽ തീർച്ചയായും ഈ കുറിപ്പുകൾ പ്രസിദ്ധീകരിക്കണമെന്ന് തീർച്ചയാക്കി. ഇത്രയും ആമുഖമായി സൂചിപ്പിച്ച് കൊണ്ട് സംഭവത്തിലേക്ക്      നമുക്ക് വരാം.  

 ഭർത്താവും രണ്ട് കുഞ്ഞുങ്ങളുമുള്ള യുവതി  ഇന്റർ നെറ്റിലൂടെ പരിചയപ്പെട്ട യുവാവുമായി  പടിപടിയായി  അതിർവരമ്പുകൾ ലംഘിച്ച്  പെരുമാറി എന്നുള്ളത് തെറ്റും വഞ്ചനയും ഒരിക്കലും  മാപ്പർഹിക്കാത്തതുമാണ്. ആ കേസിൽ ഭർത്താവ്  പരമ ശൂദ്ധനും  തന്റെ കുടുംബത്തെ പ്രാണന്  തുല്യം സ്നേഹിക്കുന്നവനും ആ കുടുംബത്തിന് വേണ്ടി അന്യ നാട്ടിൽ പൊയി എല്ല് മുറിയുമാറ് കഷ്ടപ്പെട്ട് ജോലി ചെയ്യുന്നവനുമാണ്. ഈ സത്യം ശരിക്കും അറിയാവുന്ന അവൾ ചെയ്തത് വിശ്വാസ വഞ്ചന മാത്രമല്ല,  ഏറ്റവും ക്രൂരമായ പ്രവർത്തിയുമാണ്.

അതവിടെ നിൽക്കട്ടെ . അവർ തമ്മിലുള്ള ബന്ധം ഇനി ഒരിക്കലും മുന്നോട്ട് പോവില്ല എന്ന് ഭർത്താവ് തീർത്ത് പറയുമ്പോൾ വിധി എന്തെന്ന് കാലം തീരുമാനിക്കട്ടെ.. ഞാൻ ആ കാര്യം പറയുവാനല്ല ഈ പോസ്റ്റിൽ ഉദ്ദേശിക്കുന്നത്, കാരണം നാം ഇത് കേട്ട് കേട്ട്  ചെവിക്ക് തഴമ്പായി കഴിഞ്ഞു.എനിക്ക് പറയാനുള്ളത് ശാന്തനായ ആ ചെറുപ്പക്കാരന്  തന്റെ ഭാര്യയെ പറ്റിയുള്ള ഈ വാർത്ത  ലഭിച്ചതെങ്ങിനെ എന്നുള്ളതാണ്.

ഇന്റർനെറ്റ് കാമുകൻ യുവതിയോടുള്ള അവന്റെ സ്നേഹം ( അവന്റെ വികാരത്തെ  സ്നേഹം എന്ന പരിശുദ്ധ വാക്കിനാൽ  വിശേഷിപ്പിക്കുന്നത് ഒട്ടും ശരിയല്ല).      മറ്റ് പല ആവശ്യങ്ങൾക്കുമായി പ്രയോജനപ്പെടുത്തി.. ഒരു പ്രത്യേക സാഹചര്യത്തിൽ അവൻ പറയുന്ന വിധമെല്ലാം പെരുമാറേണ്ടി വന്ന ആ യുവതിയുടെ ഫോട്ടോകൾ പിന്നീട്  അവന്റെ സ്നേഹിതന് നൽകുകയും  അവൻ അത് ഉപയോഗിച്ച് യുവതിയെ ഭീഷണിപ്പെടുത്തി തനിക്ക് വിധേയയാക്കി.  ഈ  വാർത്തയും നമുക്ക് പുതിയതല്ലാതായി മാറിക്കഴിഞ്ഞു. ഇത്രയുമായപ്പോൾ സങ്കൽപ്പ ലോകത്ത് നിന്നും തലയിലെ മദമെല്ലാം തീർന്ന് യാഥാർത്ഥ്യത്തിലേക്ക് തിരിച്ചെത്തിയ യുവതി  അവന്മാരെ രണ്ടിനെയും ഫോണിൽ ബ്ളോക്ക്  ചെയ്യുകയും പരസ്പരം ബന്ധപ്പെടാനുള്ള എല്ലാ മാർഗങ്ങളും  അടക്കുകയും ചെയ്തു. പ്രശ്നം അവിടെ തീരേണ്ടതാണ്. പക്ഷേ  യുവതി താനുമായുള്ള  ബന്ധങ്ങൾ അവസാനിപ്പിച്ച കലിയാൽ രണ്ടാമൻ തന്റെ കൈവശമുള്ള രണ്ട് പേരുടെയും   കുറേ വോയിസ് മെസ്സേജുകളും  ഫോട്ടോകളും യുവതിയുടെ ഭർത്താവിന് അയച്ച് കൊടുത്തു.  ഈ സാധനങ്ങൾ ആ പാവപ്പെട്ട യുവാവിന് ഇടിവെട്ടേറ്റതു പോലുള്ള  അനുഭവമുണ്ടാക്കി.   . ബാക്കി ഉള്ള കാര്യങ്ങൾ  എന്തെന്ന് ആ മനുഷ്യന്റെ കണ്ണീൽ നിന്നുമൊഴുകിയ കണ്ണീർ പറഞ്ഞ് തന്നു.

ഇവിടെ ഞാൻ ഈ പോസ്റ്റിട്ടത് ആ രണ്ട് ഇന്റർനെറ്റ് കാമുകന്മാർക്കെതിരെയുള്ള ശിക്ഷാ നടപടികളെ സംബന്ധിച്ച് സൂചിപ്പിക്കാനാണ് യുവതി  ഇവന്മാർക്കെതിരെ നടപടികളെടുക്കുകയും  അവർ രണ്ട് പേരെയും നിയമത്തിന്റെ മുമ്പിൽ കൊണ്ട് വരുകയും ചെയ്താൽ ഇന്ന് ഇന്ത്യയിൽ നിലവിലുള്ള ക്രിമിനൽ നിയമ വ്യവസ്ത പ്രകാരം പരമാവധി കുറേ തടവ് ശീക്ഷ അവന്മാർക്ക്  ലഭിച്ചേക്കാം. ജയിൽ ജീവിത കാലത്ത് കിട്ടുന്ന  ആനുകൂല്യങ്ങളും പരോളും മറ്റ് സൗജന്യങ്ങളും തട്ടിക്കഴിച്ച് അവർ രണ്ട് പേരും  പുറത്തിറങ്ങുമ്പോൾ കാലം നൽകുന്ന ബോണസ്സായ മറവിയാൽ സമൂഹം ,  അവരുടെ ചെയ്തികളെ നിറം മങ്ങിയ കണ്ണടകളാൽ വീക്ഷിക്കും, പിന്നെ എല്ലാം സാധാരണത്തെ പോലെ ആകും. പക്ഷേ അവർ ചെയ്ത കുറ്റം എത്ര ഭീകരമായിരുന്നു  എന്ന്  ആരും ചിന്തിക്കില്ല.

ചതുരോപാ‍ായങ്ങളാൽ ഒരു സ്ത്രീയെ വശത്താക്കുന്നു അവളുടെ ജീവിതം തകർക്കുന്ന വിധം പെരുമാറുന്നു.  (അവളുടെ കുറ്റം ഞാൻ ചെറുതായി കാണുന്നില്ല , അത് വേറെ വിമർശീക്കേണ്ടതാണ്, അവൾക്ക് തക്കതായ ശിക്ഷ ലഭിക്കുക തന്നെ ചെയ്യുമെന്നാണ് തോന്നുന്നത്) 

തന്നെ വിശ്വസിച്ചിരുന്ന ഭർത്താവിനെ അവൾ ചതിക്കുന്നു, അവളെ ഒന്നാമൻ ചതിക്കുന്നു, രണ്ടാമനെ ഒന്നാമൻ രംഗത്ത് കൊണ്ട് വരുന്നു.

മദം പൊട്ടിയ ആനയെ പോലെ രണ്ടാമൻ അവളുടെ ജീവിതത്തിലേക്ക് തകർത്ത് തരിപ്പണമാക്കുന്ന വിധം  കടന്ന് കയറുന്നു.  അതും മതിയാകാതെ  അവളെ തീർത്തും അടിമയാക്കാൻ ശ്രമിക്കുന്നു.

തന്നെ  നിരാകരിച്ച അവളെ കൊലപ്പെടുത്തുന്നതിനേക്കാളും ക്രൂരമായി അവളുടെ ഫോട്ടോകൾ ഈ വിവരങ്ങൾ ഒന്നുമറിയാത്ത ഭർത്താവിന് അയച്ച് കൊടുത്ത് അയാളെ ഇഞ്ചിഞ്ചായി കൊല്ലുന്നു. അയാളുടെ ഭാഷയിൽ അയാളുടെ ഭാവി ജീവിതം  ഇരുട്ടിലാക്കി. അയാൾ പറഞ്ഞത് ഇപ്രകാരമായിരുന്നു“ എന്റെ തലയിലേക്ക് ഇടിവാൾ ഇറങ്ങിയത് പോലെയായിരുന്നു ആ ഫോൺ കാൾ. ഇനി എന്നാണ്` എനിക്കുറങ്ങാൻ കഴിയുക അത്രത്തോളമുള്ള ചതിയല്ലേ അവൾ എന്നോട് ചെയ്തത്....“

ഇതിലൊന്നും പെടാത്ത ആ രണ്ട് പിഞ്ച് കുട്ടികളെയും അനാഥരാക്കി. വഴിയാധാരമാക്കി. ഇനി അവർക്ക് മാതാപിതാക്കളെ ഒരുമിച്ച് കണ്ടുള്ള ജീവിതം ഇല്ലാ എന്നുറപ്പാക്കി. അവരുടെ ഭാവി ജീവിതത്തിൽ സ്വന്തം മാതാവിന്റെ കളങ്കം കരി പുരട്ടും. തീർച്ച.

പറയുക , അവന്മാർക്ക് രണ്ടെണ്ണത്തിനും കേവലം വർഷങ്ങളുടെ തടവ് ശിക്ഷ മാത്രം മതിയോ? (അതും അവൾ കേസ് കൊടുത്താൽ മാത്രം. ഇല്ലാ എങ്കിൽ അവന്മാർ ഇനിയും ആരെയെങ്കിലും കുഴിയിൽ വീഴ്ത്തുന്ന പരിപാടി തുടർന്ന് നമ്മുടെ ഇടയിൽ സസുഖം കഴിയും)

പറയുക സമൂഹത്തിൽ പടർന്ന് പിടിക്കുന്ന ഈ മാരക പ്രവണതക്കെതിരെ എന്ത് ചെയ്യാൻ കഴിയും?

ഈ ചോദ്യം ഞാൻ സമൂഹത്തിന്റെ മുമ്പിൽ വെക്കുന്നു.