Thursday, November 23, 2023

ഇനിയും മറക്കാനാവില്ല...

 നവംബർ 23....ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത തീയതി. അന്നാണ് വാപ്പാ ഞങ്ങളെ വിട്ട് പിരിഞ്ഞ് പോയത്.

വർഷങ്ങൾ എത്രയായി എന്നതല്ല, ഇനിയും എത്ര വർഷങ്ങൾ കഴിഞ്ഞാലും ആ വേർപാട് മനസ്സിൽ ഉണ്ടാക്കിയ വേദനക്ക് ശമനം ഉണ്ടാവില്ല എന്നതാണ് സത്യം. കാരണം ഞങ്ങൾക്ക് വേണ്ടി മാത്രം ജീവിച്ചപ്പോൾ സ്വന്തം കാര്യം നോക്കാൻ അദ്ദേഹം മറന്ന് പോയിരുന്നല്ലോ. ഏവർക്കും മാതൃകയായിരുന്നു അദ്ദേഹം, അത് കൊണ്ട് തന്നെ ആവശ്യപ്പെടാതെ തന്നെ മറ്റുള്ളവരാൽ ബഹുമാനിക്കപ്പെടുകയും ചെയ്തു. ജീവിതത്തിന്റെ തത്രപ്പാടിനാൽ വെറും കാലി ചായയും ചാർമിനാർ സിഗററ്റുമായി ചുരുങ്ങിയപ്പോൾ മാരകമായ ക്ഷയ രോഗം ബാധിക്കുന്നതിന് ഒരു തടസ്സവുമില്ലായിരുന്നു. ആ കാലത്തെ പാവപ്പെട്ടവരുടെ കൂട്ടുകാരനായ ക്ഷയ രോഗം കാർന്ന് തിന്നുമ്പോഴും ആവശ്യമായ പരിരക്ഷ നൽകാൻ ആർക്കും കഴിഞ്ഞില്ല. അന്നത്തെ കാലഘട്ടവും അപ്രകാരമായിരുന്നല്ലോ.

ഫോട്ടോകൾ സ്റ്റുഡിയോവിൽ മാത്രം പരിമിതമായിരുന്ന അന്ന് പൈസാ മുടക്കി ഒരു ഫോട്ടോ എടുക്കാൻ  അദ്ദേഹം തുനിഞ്ഞില്ല, അത് കൊണ്ട് തന്നെ പിൽ കാലത്ത് വാപ്പായുടെ ഒരു ഫോട്ടോ കിട്ടാൻ ബന്ധുക്കളുടെ വിവാഹ ചടങ്ങുകളിൽ ഏതെങ്കിലുമൊന്നിൽ അദ്ദേഹം പതിഞ്ഞ് കാണുമോ എന്ന പ്രതീക്ഷയിൽ അത് കണ്ടെത്താൻ ഞാൻ ഏറെ അലഞ്ഞുവെങ്കിലും നിരാശമാത്രമായിരുന്നു ഫലം,

രാത്രി ഏറെ ചെന്നും മണ്ണെണ്ണ വിളക്കിന്റെ അരണ്ട വെട്ടത്തിൽ വായന ശാലയിൽ നിന്നും കൊണ്ട് വരുന്ന പുസ്തകങ്ങൾ വായിച്ച് തീർക്കുന്ന വാപ്പാ ആയിരുന്നല്ലോ എന്റെ വായനാ ശീലത്തിന്  പ്രചോദനമായത് 

മരിക്കുന്നതിന് ഒരാഴ്ച മുമ്പ് കൊട്ടാരക്കരയിൽ നിന്നും  ആലപ്പുഴയിൽ എത്തിയ എന്നോട് “അടുത്ത ആഴ്ചയേ എന്തെങ്കിലും ഉണ്ടാകൂ എന്നും അന്ന് വന്നാൽ മതി വെറുതെ ലീവ് നഷ്ടപ്പെടുത്തേണ്ട എന്ന് “ സ്വന്തം മരണത്തെ പറ്റി പ്രവചിച്ചപ്പോൾ ,അത് ഏതോ സാധാരണ സംഭവത്തെ പറ്റി പറയും പോലുള്ള മട്ടായിരുന്നു.

ആലപ്പുഴ പടിഞ്ഞാറേ ജമാ അത്ത് പള്ളിയിലെ കബർസ്ഥാനിൽ അടക്കിയപ്പോൾ മറമാടിയ സ്ഥലം തിരിച്ചറിയാൻ  ഒരു അടയാളക്കല്ല് പോലും സ്ഥാപിക്കാൻ അന്ന് കഴിവില്ലായിരുന്നു. സിനിമാ സംവിധായകൻ ഫാസിലിന്റെ (ഫാസിൽ അന്ന് കുട്ടിയായിരുന്നു) അമ്മാവന്റെ മകൻ ബാബുവും മൂന്ന് കൂട്ടുകാരും ചേർത്തലയിൽ പന്ത് കളി കാണാൻ പോകും വഴി വളവനാട് വെച്ച് ഉണ്ടായ അപകടത്തിൽ മരിച്ച് പടിഞ്ഞാറേ ജമാ അത്ത് പള്ളിയിൽ കബറടക്കിയിരുന്ന  സ്ഥലത്തിന് സമീപമാണ് വാപ്പായെയും അടക്കിയതെന്ന തീരിച്ചറിവിൽ നിര നിരയായുള്ള ആ നാല് കബറിടങ്ങൾക്ക് സമീപത്തെ ആ സ്ഥലം സന്ദർശിക്കുമ്പോൾ പഞ്ചസാര പോലെ വെളുത്ത ആ പൂഴി മണ്ണിൽ ഇവിടെയെവിടെയോ വാപ്പാ ഉറങ്ങുന്നു എന്ന വിശ്വാസത്തിൽ പ്രാർത്ഥനാ നിരതനായി ഇന്നും നിൽക്കാറുണ്ട്.

 നവംബർ ഇരുപത്തി മൂന്നാം തീയതിയായ ഇന്നും മനസ്സ് കൊണ്ട് ആ സ്ഥലം സന്ദർശിച്ച് വാപ്പാക്ക് വേണ്ടി പ്രാർത്ഥിക്കുന്നു.


Monday, November 13, 2023

ഓൺ ലൈൻ തട്ടിപ്പ്......

 ഞങ്ങളുടെ സ അദ് കഴിഞ്ഞ ദിവസം ഒരു ഹിമാലയൻ തട്ടിപ്പിന് ഇരയായി.മറ്റുള്ളവരും അപ്രകാരം തട്ടിപ്പിൽ ചെന്ന് പെടാതിരിക്കാനായി ആ സംഭവം ഇവിടെ കുറിക്കുന്നു.

 സ അദ് ചാത്തന്നൂർ  എം.ഇ.എസ്. എഞ്ചിനീയറിംഗ് കോളേജിൽ ഒന്നാം കൊല്ലം വിദ്യാർത്ഥിയാണ്.ഒന്നാം കൊല്ല വിദ്യാർത്ഥികളുടെ  ഏതോ പരിപാടിക്ക് ധരിക്കാനായി കൂട്ടുകാർ പറഞ്ഞ് ധാരണയിലെത്തിയ  ഡ്രസ്സ് വാങ്ങാൻ അവൻ ഓൺ ലൈൻ വ്യാപാരത്തെ സമീപിച്ചു. ഓൺ ലൈൻ വ്യാപാരത്തെ സംബന്ധിച്ച് വ്യക്തിപരമായി ഞാൻ  തീർത്തും എതിരാണ് എന്നുള്ളതിനാൽ പലപ്പോഴും അവനും ഞാനുമായി അത് സംബന്ധമായി സംവാദങ്ങൾ പലതും കഴിഞ്ഞിട്ടുള്ളതും അവസാനം അവരുടെ ലോകവും എന്റെ ലോകവും വ്യത്യസ്തമാകയാൽ തോൽ വിയടയുന്നതാണ് ബുദ്ധിയെന്ന് തിരിച്ചറിഞ്ഞ് ഞാൻ  പിൻ വാങ്ങുകയുമാണ്` പതിവ്. വിലക്കുറവ്, സാധനം വീട്ടിലെത്തിക്കൽ തുടങ്ങിയവ ചൂണ്ടിക്കാണിച്ച് അവൻ കത്തിക്കയറുമ്പോൾ അറുപഴഞ്ചനായ എന്റെ വാദം നില നിൽക്കാറില്ലായിരുന്നു.

അങ്ങിനെയിരിക്കവേ മേൽ കാണീച്ച ഡസ്സിനായി ഓൺ ലൈനിൽ പടം സഹിതമുള്ള പരസ്യത്തിൽ പാവം കുരുങ്ങുകയും അവന്റെ ഉമ്മയിൽ നിന്നും ആയിരം രൂപാ വാങ്ങി ഓൺ ലൈനിൽ കൂടി തന്നെ പരസ്യത്തിൽ കണ്ട മേൽ വിലാസത്തിൽ  തുക അയച്ച് കൊടുത്ത് പാഴ്സൽ പ്രതീക്ഷിച്ച് ദിവസങ്ങൾ തള്ളി നീക്കി അവസാനം പാഴ്സൽ എത്തിച്ചേരുകയും ചെയ്തു.

അത്യാഹ്ളാദത്തോടെ അവൻ പാഴ്സൽ പൊട്ടിച്ച്  തുറന്ന് നോക്കി താഴെ പറയുന്ന തുണി ഇനങ്ങൾ കണ്ടെത്തുകയുമുണ്ടായി.

(1) അഞ്ച് വയസ്സുകാരന്റെ പാകത്തിലുള്ള പഴകിയ ഒരു ജീൻസ്. അത് അര ഭാഗം പട്ടി കടിച്ചത് പോലെ പിഞ്ചിയിരുന്നു.

(2) മഞ്ഞ നിറത്തിലുള്ള അഴുക്ക് പുരണ്ട ഒരു ടീ ഷർട്ട്.

(3) മേശപ്പുറമോ മറ്റോ തുടച്ചത് പോലുള്ള ഒരു മുഷിഞ്ഞ ഷർട്ട്.

അപ്പോൾ അവന്റെ മുഖത്തുണ്ടായ ജാള്യത ധന നഷ്ടത്തിനേക്കാളുപരി  പറ്റിക്കപ്പെട്ടല്ലോ എന്ന  ചിന്തയാലായിരിക്കാം എന്ന് ഞാൻ കരുതുന്നു.

അവനെ ഞാൻ സമാധാനപ്പെടുത്തി. ഓൺ ലൈൻ കമ്പനിയുടെ മേൽ വിലാസമോ ഫോൺ നമ്പരോ മറ്റോ ഉണ്ടോ എന്ന് തിരക്കി. കിട്ടിയ മേൽ വിലാസം ഒറ്റ നോട്ടത്തിൽ തന്നെ അത് വ്യാജമാണെന്ന് തിരിച്ചറിയാൻ കഴിയും. കിട്ടിയ നമ്പരിൽ വിളിച്ച് നോക്കി. ഉത്തരമില്ല. എന്തായാലും മേൽ നടപടി അവസാനിപ്പിച്ചിച്ചിട്ടില്ല, തുടരുന്നു, എത്ര ഫലപ്രദമാകുമെന്ന് കണ്ടറിയണം.

ഈ അഴുക്ക് സാധനങ്ങൾ പൊതിഞ്ഞ് കെട്ടി പാഴ്സലാക്കുന്നവന്റെ തൽസമയത്തെ  ഉള്ളിലെ ചിരിയും പരിഹാസവും ഞാൻ സങ്കൽപ്പിച്ച് നോക്കിയപ്പോൽ വല്ലാതെ രോഷം മനസ്സിലുണ്ടായി പോകുന്നു.

പണ്ട് നാട്ടിൽ മൂട്ട എന്ന പ്രാണിയുടെ ഉപദ്രവം വല്ലാതുണ്ടായപ്പോൾ ഏതോ ജലന്ധർ (പഞ്ചാബ്) കമ്പനിയുടെ പരസ്യം പത്രങ്ങളിൽ വന്നിരുന്നു. “മൂട്ടയെ കൊല്ലാൻ എളുപ്പ മാർഗം...വെറും അഞ്ച് രൂപാ മാത്രം.

 അന്ന് അഞ്ച് രൂപക്ക് 10 കിലോ അരി കിട്ടുമായിരുന്നെങ്കിലും മൂട്ട ശല്യം കാരണം ഡി.ഡി.റ്റിയും ടിക് റ്റ്വന്റിയും പരാജയപ്പെട്ടിടത്ത്  പലരും ജലന്ധറിലേക്ക് പരസ്യത്തിൽ കണ്ട വിലാസത്തിൽ അഞ്ച് രൂപാ മണി ഓർഡർ അയച്ചു. എല്ലാവർക്കും ഒരു ചെറിയ പാഴ്സൽ വന്നു. പാഴ്സലിൽ ഉണ്ടായിരുന്ന സാധനങ്ങൾ (1) ഒരു ചെറിയ അടകല്ല് (2) ഒരു കുഞ്ഞ് ചുറ്റിക (3) ഒരു ചെറിയ ചവണ. കൂടെ ഇംഗ്ളീഷിലും ഹിന്ദിയിലും മലയാളത്തിലും തമിഴിലും നിർദ്ദേശവും.

 “മൂട്ടയെ കണ്ടെത്തിയാൽ അതിനെ ചവണ കൊണ്ട് പിടിച്ച് അടകല്ലിൽ വെച്ച് ചുറ്റിക കൊണ്ട് ഒരു അടി പാസ്സാക്കുക. മൂട്ട ചത്തിരിക്കും “

കാലം കുറേ കഴിഞ്ഞിരിക്കുന്നു, ജലന്ധർ തട്ടിപ്പുകൾക്ക് പകരം ഇപ്പോൾ ഓൺ ലൈനിൽ തട്ടിപ്പായിരിക്കുന്നു. അന്നും ഇന്നും പറ്റിക്കാൻ കുറേ പേരും പറ്റിക്കപ്പെടാൻ അനവധി ആൾക്കാരും. അതിന് ഒരു കുറവും അപ്പോഴുമില്ല, ഇപ്പോഴുമില്ല.

Saturday, November 11, 2023

വിഷം...കൊടും വിഷം...

                                      വിഷം.... കൊടും വിഷം.....

 ഏഴാം ക്ളാസ്സിൽ പഠിക്കുമ്പോൾ ഉച്ച നേരങ്ങളിൽ കഴിക്കാനായി ചിലപ്പോൾ അലൂമിനിയം തൂക്ക് പാത്രത്തിൽ ഞാൻ ചോറും അൽപ്പം മുളകു ചമ്മന്തിയുമായി  സ്കൂളിൽ പോകുമായിരുന്നു.ആലപ്പുഴ കൊമ്മാടിക്കാരനായ ഭാസ്കരനായിരുന്നു എന്റെ അടുത്ത കൂട്ടുകാരൻ. ഉച്ചക്ക് ഞാൻ അവനുമായിരുന്നു ആഹാരം കഴിച്ചിരുന്നു. അവന്റെ പാത്രത്തിൽ ഞാൻ കൈ ഇട്ട് ചീര തോരനും മറ്റും വാരി തിന്നും. അവൻ എന്റെ പാത്രത്തിൽ നിന്നും മുളക് ചമ്മന്തി വാരി എടുക്കും. ഞങ്ങൾക്ക് പരസ്പരം ഈ കാര്യത്തിൽ എതിർപ്പോ തടസ്സമോ ഇല്ലായിരുന്നു. ഭാസ്കരനെ അന്യനായോ ഇതര മതസ്തനായോ ഞാൻ ഒരിക്കലും കണ്ടിരുന്നില്ല.അവൻ എന്നോടും അപ്രകാരം തന്നെ ആണെന്നാണ് എനിക്കിപ്പോഴും വിശ്വസിക്കാൻ ഇഷ്ടം. വിദ്യാഭ്യാസ കാലത്തിന് ശേഷം അവനെ ഞാൻ ഇത് വരെ കണ്ടിട്ടില്ലങ്കിലും. 

മുസ്ലിം കേന്ദ്രമായ സക്കര്യാ ബസാറിലും വട്ടപ്പള്ളിയിലും അപൂർവമായാണ് ഇതര മതസ്തർ താമസിച്ചിരുന്നത്. എന്റെ വീടിന്റെ കിഴക്ക് വശം കാർത്യായനി അമ്മൂമ്മയും കുടുംബവും വാസു ചേട്ടനും ശിവാനന്ദൻ ചേട്ടനും മറ്റും താമസിച്ചിരുന്നു. കാർത്യായനി അമ്മൂമ്മയുടെ വീട്ടിലെ രവി അണ്ണനും, രാധ ചേച്ചിയും സരള ചേച്ചിയും  അവർ അന്യരാണെന്ന് ഇത് കുത്തിക്കുറിക്കുന്ന സമയത്ത് പോലും എനിക്ക് വിചാരമില്ല.

44 പേർ ജോലി ചെയ്തിരുന്ന കൊട്ടാരക്കര സബ് കോടതിയിൽ ആ കാലത്ത് ഏക മുസ്ലിം ജീവി ഞാൻ മാത്രമായിരുന്നു. പക്ഷേ എനിക്കങ്ങിനെ ഒരു ചിന്തയോ അവർക്കാർക്കും എന്നോടപ്രകാരമോ കാഴപ്പാടോ ഇല്ലായിരുന്നു.ഇന്നും എന്റെ ഉണ്ണിയും (ഉണ്ണി ക്രിഷ്ണൻ), സുരേഷ്, മനോജ്, വിജയൻ പിള്ള തുടങ്ങിയവർ എന്നെ അണ്ണാ എന്ന് സംബോധന ചെയ്യുന്നു,അവർ എന്റെ സഹോദരങ്ങളെ പോലെയാണ്     ബഹുമാന്യനായ ഡിസ്റ്റ്റിക്റ്റ്. (റിട്ട) ജില്ലാ ജഡ്ജ് വാസൻ സാർ ഇന്നും എന്റെ കുടുംബ കാര്യങ്ങൾ അന്വേഷിക്കാറുണ്ട്.

ഇപ്പോഴും എ ന്റെ മനസ്സിൽ എന്റെ പരിചയക്കാർ ഇതര മതത്തിൽ പെട്ടവരായാലും അവരെ വേറിട്ട് കാണാൻ കാണാൻ കഴിയുന്നില്ല. പക്ഷേ ഞാൻ ഉൾപ്പെട്ട സമുദായത്തൊട് പൊതുവേ ചിലരുടെ പ്രതികരണം  കാണുമ്പോൾ വല്ലാത്ത വേദനയാണ് അനുഭവപ്പെടുന്നത്. പലസ്തീൻ പ്രശ്നത്തിലും  കളമശ്ശേരി യഹോവാ സാക്ഷികളുടെ കണ്വെൻഷൻ സെന്ററിലെ ബോംബ് സ്ഫോടന  സംഭവത്തിലും ഓൺ ലൈൻ മാധ്യമ പ്രതികരണങ്ങൾ കാണുമ്പോൾ അന്തം വിട്ട് പോവുന്നു. തെറ്റിനെതിരെ അത് ആരായാലും ശക്തമായി പ്രതികരിക്കണം.ആവശ്യമാണ് സമ്മതിക്കുന്നു. പക്ഷേ അത് ആ വ്യക്തി ഉൾപ്പെടുന്ന  സമുദായത്തൊട് പൂർണമായി തിരിയുന്നത് കാണുമ്പോൾ ഭയം തോന്നുകയാണ്. ഇത്രയും പകയുമായാണോ നിങ്ങൾ ഈ സമുദായത്തെ കാണുന്നത്. കാണുമ്പോഴും നമസ്കാരം പറയുമ്പോഴും ചിരിക്കുമ്പോഴും നിങ്ങളുടെ മനസ്സിലെ കാഴ്ചപ്പാട് മറ്റൊന്നായിരുന്നുവോ.!

നിങ്ങളുടെ നാല് തലമുറക്കപ്പുറം ഈ സമുദായത്തിലെ എല്ലാവരും നിങ്ങളുടെ മതത്തിൽ പെട്ടവർ തന്നെയായിരുന്നു അല്ലാതെ ഇവിടെ താമസിക്കുന്ന ഇപ്പോൾ ആരോപണവിധേയമാകുന്ന മതത്തിലെ ഒരുത്തരും മക്കയിൽ നിന്നും മദീനയിൽ നിന്നും നേരിട്ട് വന്നവരല്ല. ഏതെങ്കിലും ശങ്കരന്റെയോ വാസു പിള്ളയുടെയോ ഗോവിന്ദന്റെയോ പിൻ തലമുറക്കാരാണവർ.

ഈ ഭാരതത്തിൽ അധിനിവേശം നടത്തിയ പോർത്ത്ഗീസുകാരെയും ഡച്ച്കാരെയും ഇംഗ്ളീഷ്കാരെയും ഫ്രഞ്ച്കാരെയും അതാത് രാജ്യത്തിന്റെ പേരുമായി കൂട്ടിച്ചേർത്ത് പറയുമ്പോൾ മുസ്ലിം അധിനിവേശക്കാരെ എന്തിന് മതവുമായി ബന്ധപ്പെട്ട് വിളിക്കുന്നു. നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും മനസ്സിലെ പക മാറുന്നില്ല എന്നതല്ലേ സത്യം.

മനസ്സിലെ തെറ്റിദ്ധാരണകൾ മാറ്റി വെക്കാൻ സമയമായിരിക്കുന്നു.

 ഈ മണ്ണിന്റെ ചോര തന്നെ എല്ലാവരുടെയും സിരകളിലൂടെ ഒഴുകുന്നത്. അതിന്റെ നിറം ചുവ്പ്പാണ് ആ ചോര ആവശ്യം വരുമ്പോൾ അപ്പോൾ ജാതിയും മതവും നോക്കാതെയല്ലേ നമ്മൾ സ്വീകരിക്കുന്നതും കൊടുക്കുന്നതും.      പിന്നെന്തിന് മനസ്സിൽ കൊടും വിഷവുമായി നിങ്ങൾ കഴിയുന്നത്. ഒരേ സൂര്യന്റെ ചൂട് കിരണങ്ങളാണ് നമ്മളിലേവരിലും പതിക്കുന്നത്  ഒരേ ചന്ദ്രന്റെ തണുത്ത രശ്മികൾ നമ്മെ തഴുകുന്നു. ഒരേ വായു നാം ശ്വസിക്കുന്നു.  ഒരേ ആകാശത്തിന് കീഴിൽ പരസ്പരം കണ്ടും സ്നേഹിച്ചും കഴിയേണ്ടവരാണ് നാം. 

ഒരു കോവിഡ് കാരണം  കുറേ നാൾ നാം  അനുഭവിച്ചത് ഒരിക്കലും  മറക്കാതിരിക്കുക.