Monday, November 13, 2023

ഓൺ ലൈൻ തട്ടിപ്പ്......

 ഞങ്ങളുടെ സ അദ് കഴിഞ്ഞ ദിവസം ഒരു ഹിമാലയൻ തട്ടിപ്പിന് ഇരയായി.മറ്റുള്ളവരും അപ്രകാരം തട്ടിപ്പിൽ ചെന്ന് പെടാതിരിക്കാനായി ആ സംഭവം ഇവിടെ കുറിക്കുന്നു.

 സ അദ് ചാത്തന്നൂർ  എം.ഇ.എസ്. എഞ്ചിനീയറിംഗ് കോളേജിൽ ഒന്നാം കൊല്ലം വിദ്യാർത്ഥിയാണ്.ഒന്നാം കൊല്ല വിദ്യാർത്ഥികളുടെ  ഏതോ പരിപാടിക്ക് ധരിക്കാനായി കൂട്ടുകാർ പറഞ്ഞ് ധാരണയിലെത്തിയ  ഡ്രസ്സ് വാങ്ങാൻ അവൻ ഓൺ ലൈൻ വ്യാപാരത്തെ സമീപിച്ചു. ഓൺ ലൈൻ വ്യാപാരത്തെ സംബന്ധിച്ച് വ്യക്തിപരമായി ഞാൻ  തീർത്തും എതിരാണ് എന്നുള്ളതിനാൽ പലപ്പോഴും അവനും ഞാനുമായി അത് സംബന്ധമായി സംവാദങ്ങൾ പലതും കഴിഞ്ഞിട്ടുള്ളതും അവസാനം അവരുടെ ലോകവും എന്റെ ലോകവും വ്യത്യസ്തമാകയാൽ തോൽ വിയടയുന്നതാണ് ബുദ്ധിയെന്ന് തിരിച്ചറിഞ്ഞ് ഞാൻ  പിൻ വാങ്ങുകയുമാണ്` പതിവ്. വിലക്കുറവ്, സാധനം വീട്ടിലെത്തിക്കൽ തുടങ്ങിയവ ചൂണ്ടിക്കാണിച്ച് അവൻ കത്തിക്കയറുമ്പോൾ അറുപഴഞ്ചനായ എന്റെ വാദം നില നിൽക്കാറില്ലായിരുന്നു.

അങ്ങിനെയിരിക്കവേ മേൽ കാണീച്ച ഡസ്സിനായി ഓൺ ലൈനിൽ പടം സഹിതമുള്ള പരസ്യത്തിൽ പാവം കുരുങ്ങുകയും അവന്റെ ഉമ്മയിൽ നിന്നും ആയിരം രൂപാ വാങ്ങി ഓൺ ലൈനിൽ കൂടി തന്നെ പരസ്യത്തിൽ കണ്ട മേൽ വിലാസത്തിൽ  തുക അയച്ച് കൊടുത്ത് പാഴ്സൽ പ്രതീക്ഷിച്ച് ദിവസങ്ങൾ തള്ളി നീക്കി അവസാനം പാഴ്സൽ എത്തിച്ചേരുകയും ചെയ്തു.

അത്യാഹ്ളാദത്തോടെ അവൻ പാഴ്സൽ പൊട്ടിച്ച്  തുറന്ന് നോക്കി താഴെ പറയുന്ന തുണി ഇനങ്ങൾ കണ്ടെത്തുകയുമുണ്ടായി.

(1) അഞ്ച് വയസ്സുകാരന്റെ പാകത്തിലുള്ള പഴകിയ ഒരു ജീൻസ്. അത് അര ഭാഗം പട്ടി കടിച്ചത് പോലെ പിഞ്ചിയിരുന്നു.

(2) മഞ്ഞ നിറത്തിലുള്ള അഴുക്ക് പുരണ്ട ഒരു ടീ ഷർട്ട്.

(3) മേശപ്പുറമോ മറ്റോ തുടച്ചത് പോലുള്ള ഒരു മുഷിഞ്ഞ ഷർട്ട്.

അപ്പോൾ അവന്റെ മുഖത്തുണ്ടായ ജാള്യത ധന നഷ്ടത്തിനേക്കാളുപരി  പറ്റിക്കപ്പെട്ടല്ലോ എന്ന  ചിന്തയാലായിരിക്കാം എന്ന് ഞാൻ കരുതുന്നു.

അവനെ ഞാൻ സമാധാനപ്പെടുത്തി. ഓൺ ലൈൻ കമ്പനിയുടെ മേൽ വിലാസമോ ഫോൺ നമ്പരോ മറ്റോ ഉണ്ടോ എന്ന് തിരക്കി. കിട്ടിയ മേൽ വിലാസം ഒറ്റ നോട്ടത്തിൽ തന്നെ അത് വ്യാജമാണെന്ന് തിരിച്ചറിയാൻ കഴിയും. കിട്ടിയ നമ്പരിൽ വിളിച്ച് നോക്കി. ഉത്തരമില്ല. എന്തായാലും മേൽ നടപടി അവസാനിപ്പിച്ചിച്ചിട്ടില്ല, തുടരുന്നു, എത്ര ഫലപ്രദമാകുമെന്ന് കണ്ടറിയണം.

ഈ അഴുക്ക് സാധനങ്ങൾ പൊതിഞ്ഞ് കെട്ടി പാഴ്സലാക്കുന്നവന്റെ തൽസമയത്തെ  ഉള്ളിലെ ചിരിയും പരിഹാസവും ഞാൻ സങ്കൽപ്പിച്ച് നോക്കിയപ്പോൽ വല്ലാതെ രോഷം മനസ്സിലുണ്ടായി പോകുന്നു.

പണ്ട് നാട്ടിൽ മൂട്ട എന്ന പ്രാണിയുടെ ഉപദ്രവം വല്ലാതുണ്ടായപ്പോൾ ഏതോ ജലന്ധർ (പഞ്ചാബ്) കമ്പനിയുടെ പരസ്യം പത്രങ്ങളിൽ വന്നിരുന്നു. “മൂട്ടയെ കൊല്ലാൻ എളുപ്പ മാർഗം...വെറും അഞ്ച് രൂപാ മാത്രം.

 അന്ന് അഞ്ച് രൂപക്ക് 10 കിലോ അരി കിട്ടുമായിരുന്നെങ്കിലും മൂട്ട ശല്യം കാരണം ഡി.ഡി.റ്റിയും ടിക് റ്റ്വന്റിയും പരാജയപ്പെട്ടിടത്ത്  പലരും ജലന്ധറിലേക്ക് പരസ്യത്തിൽ കണ്ട വിലാസത്തിൽ അഞ്ച് രൂപാ മണി ഓർഡർ അയച്ചു. എല്ലാവർക്കും ഒരു ചെറിയ പാഴ്സൽ വന്നു. പാഴ്സലിൽ ഉണ്ടായിരുന്ന സാധനങ്ങൾ (1) ഒരു ചെറിയ അടകല്ല് (2) ഒരു കുഞ്ഞ് ചുറ്റിക (3) ഒരു ചെറിയ ചവണ. കൂടെ ഇംഗ്ളീഷിലും ഹിന്ദിയിലും മലയാളത്തിലും തമിഴിലും നിർദ്ദേശവും.

 “മൂട്ടയെ കണ്ടെത്തിയാൽ അതിനെ ചവണ കൊണ്ട് പിടിച്ച് അടകല്ലിൽ വെച്ച് ചുറ്റിക കൊണ്ട് ഒരു അടി പാസ്സാക്കുക. മൂട്ട ചത്തിരിക്കും “

കാലം കുറേ കഴിഞ്ഞിരിക്കുന്നു, ജലന്ധർ തട്ടിപ്പുകൾക്ക് പകരം ഇപ്പോൾ ഓൺ ലൈനിൽ തട്ടിപ്പായിരിക്കുന്നു. അന്നും ഇന്നും പറ്റിക്കാൻ കുറേ പേരും പറ്റിക്കപ്പെടാൻ അനവധി ആൾക്കാരും. അതിന് ഒരു കുറവും അപ്പോഴുമില്ല, ഇപ്പോഴുമില്ല.

No comments:

Post a Comment