Wednesday, November 27, 2019

സക്കാഫിയും ദാരിമിയും പിന്നെ ഫൈസിയും

കോളേജിൽ നിന്നും ബിരുദം കരസ്തമാക്കുക എന്നത് ഒരു കാലത്ത് പ്രശംസനീയമായ യോഗ്യത ആയിരുന്നു. അത് കൊണ്ട് തന്നെ പേരിന് പിമ്പേ ആ ബിരുദവും കൂടി എഴുതി ചേർക്കുക പതിവായിരുന്നു. പഴയ കാല കഥകൾ വായിക്കുമ്പോൾ കഥാകൃത്തിന്റെ പേരിന് പുറകേ ആ ബിരുദങ്ങളും കാണുവാൻ കഴിയും. ക്രിഷ്ണ പിള്ള ബി.എ. പരമേശ്വരൻ എം.എ. എന്നൊക്കെ. അതൊരു ചെറിയ പൊങ്ങച്ചവും കൂടിയായിരുന്നു. കാലം കടന്നപ്പോൾ ബിരുദം സർവ സാധാരണമാവുകയും അത് അപ്രാപ്യമല്ലാതായി തീരുകയും ചെയ്തപ്പോൾ ആരും പേരിന് പുറകിൽ ബിരുദ വാൽ ചേർക്കാതായി.
ഇപ്പോൾ ഐ.പി.എസ്, ഐ.എ.എസ്. എന്നീ ബിരുദങ്ങൾ പേരിന് പിറകേ ചേർത്ത് കാണാറുണ്ട്. അത് അധികാര ഗർവ് പ്രകടിപ്പിക്കാനാവാം.
കാലമീ വിധത്തിൽ മാറിയിട്ടും ഈ ഉസ്താദ്മാർ പേരിന് പുറകിൽ സക്കാഫി, സുല്ലമി, ദാരിമി, ഫൈസി, എന്നൊക്കെ ഫിറ്റ് ചെയ്ത് നോട്ടീസിലും ബാനറിലും അടിപ്പിക്കുന്നതെന്താണ്? മറ്റുള്ളവർക്ക് ആകാമെങ്കിൽ ഉസ്താദുമാർക്ക് എന്താ കൊയപ്പം എന്നൊന്നും ചോദിക്കരുതേ.. കാരണം പൊങ്ങച്ചം നടിക്കുന്നവരെ ദൈവം ഇഷ്ടപ്പെടുന്നില്ലാ എന്നാണ് ഇമാമുമാർ/ഉസ്താദുമാർ നമ്മളെ പഠിപ്പിക്കുന്നത്, എന്നിട്ട് അവർ തന്നെ അത് കാണിക്കുന്നതിലുള്ള വിരോധാഭാസം കൊണ്ട് ചോദിച്ച് പോയതാണ്. അല്ലെങ്കിൽ അവർ പറഞ്ഞ് തരട്ടെ ഇതിന്റെ ഉദ്ദേശമെന്താണെന്ന്.
കാലങ്ങൾക്ക് മുമ്പ് വിനയവും എളിമയും മുഖമുദ്രയായുള്ള നമ്മുടെ മൊല്ലാക്കമാരുടെയും പണ്ഡിത ശ്രേഷ്ഠന്മാരായ മുദരിസ്സുകളുടെയും പേരിൻ പുറകിൽ അവർ ഒരു ബിരുദവും ചേർത്തിരുന്നില്ലല്ലോ.
പക്ഷേ അവർ പാണ്ഡിത്യത്തിന്റെ ഉന്നതിയിലായിരുന്നു എന്ന് തീർച്ച.

Tuesday, November 26, 2019

ഹരിതമിഷൻ ഉത്തരവ്

ഒരു സ്ത്രീ  വീട്ടിൽ വന്ന് രസീത് എഴുതി കൊടുത്ത്  50 രൂപാ വാങ്ങി കൊണ്ട് പോകുന്നത് കണ്ട് വിവരം അന്വേഷിച്ചപ്പോൾ  അവർ  മുനിസിപ്പാലിറ്റിയിൽ നിന്നും  പ്ളാസ്റ്റിക്ക് ശേഖരണത്തിന് വരുന്നവരാണെന്നും വീട്ടിൽ പ്ളാസ്റ്റിക്ക്  ഉണ്ടായാലും ഇല്ലെങ്കിലും നിർബന്ധമായി ഈ 50 രൂപാ കൊടുത്തിരിക്കണമെന്നും  ഭാര്യ  പറഞ്ഞപ്പോൾ  50 രൂപയുടെ കാര്യമല്ലേ  അതിൽ ഇത്ര ചുഴിഞ്ഞ് അന്വേഷിക്കേണ്ടതില്ലാ എന്ന് കരുതി. പക്ഷേ ആ സ്ത്രീ  ഇളയമകന്റെ  വീട്ടിൽ ചെന്ന്  ആ സമയം   അവനും ഭാര്യയും അവിടെ ഇല്ലാ എന്ന് അറിഞ്ഞപ്പോൾ  അവരുടെ മേൽ വിലാസം അടുത്തുള്ളവരോട് അന്വേഷിച്ച്  കുറിച്ചെടുത്ത് കൊണ്ട് പോയി എന്നറിഞ്ഞതിനെ തുടർന്ന്  ഞാൻ  എന്താണ് ഇവരുടെ സ്കീം എന്ന് തിരക്കി.
 തദ്ദേശ സ്വയംഭരണ സ്ഥാപനം  ഒരോ വാർഡിലേക്കും സ്ത്രീശക്തി പ്രവർത്തകരിൽ നിന്നും ആൾക്കാരെ നിയമിച്ച് ഇങ്ങിനെ  പ്ളാസ്റ്റിക്ക് ശേഖരിച്ച്  കൊണ്ട് പോകുന്നുണ്ടെന്നും അതിന്റെ പ്രതിഫലമെന്ന നിലയിൽ 50 രൂപാ രസീതിൻ പ്രകാരം ആ സ്ത്രീകൾ കളക്ട് ചെയ്യുന്നുണ്ടെന്നും അറിയാൻ കഴിഞ്ഞു. മാത്രമല്ല അപ്രകാരം പൈസാ കൊടുക്കാത്തവരുടെ പേർ വിവരം കുറിച്ചെടുത്ത്  നഗരസഭയിൽ  അറിയിക്കുവാനും അവർക്ക് നിർദ്ദേശം ഉണ്ടത്രേ! നഗരസഭയുടെ ഏതെങ്കിലും സേവനങ്ങൾക്കായി നാം ചെല്ലുമ്പോൾ  പൈസാ അടക്കാത്തവരിൽ നിന്നും അത് ഈടാക്കി കഴിഞ്ഞേ  നഗരസഭയിൽ നിന്നും സേവനങ്ങൾ ലഭിക്കുകയുള്ളൂ എന്നും അറിയാൻ കഴിഞ്ഞു. അപ്രകാരം പ്രതിമാസം 50 രൂപാ നൽകുക എന്നത് ഒരു നിർബന്ധിത കരം ഒടുക്കായി  മാറ്റപ്പെട്ടിരിക്കുന്നു.
പ്ളാസ്റ്റിക്ക് ശേഖരിക്കുന്നതിനുള്ള പ്രതിഫലമാണ്  ഇതെന്ന് കണക്കിലെടുത്താൽ തന്നെയും  പ്ളാസ്റ്റിക്ക് ഇല്ലാ എങ്കിലും ഈ നിർബന്ധ ഫീസ് കൊടുത്തേ മതിയാകൂ എന്നാണറിഞ്ഞത്. ഇല്ലെങ്കിൽ അവർ നമ്മൾ ഒരു ക്രിമിനൽ കുറ്റം ചെയ്തത് പോലെ നമ്മുടെ മേൽ വിലാസം ശേഖരിച്ച്  റിപ്പോർട്ട് ചെയ്യും പോലും. അതായത് കെട്ടിട നികുതി തുടങ്ങിയവ കൂടാതെ പ്രതിവർഷം 600 രൂപാ  ഓരോ വീട്ടുകാരനും കൊടുക്കണമത്രേ!.
ബന്ധപ്പെട്ട കൗൺസിലറോട് അന്വേഷിച്ചപ്പോൾ ഇത് ഹരിതമിഷന്റെ ഉത്തരവും പ്രകാരം  തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ  നടപ്പിലാക്കിയതാണെന്ന് അറിയാൻ കഴിഞ്ഞു. ഈ കുറിപ്പ് അവസാനിക്കുന്നതിന് മുമ്പ് ഈ വിഷയത്തിൽ അറിവുള്ളവർ താഴെ പറയുന്ന സംശയങ്ങൾ നിവർത്തിച്ച് തരണമെന്ന് അപേക്ഷിക്കുന്നു.
(1) ഹരിത മിഷന് ഇപ്രകാരം നികുതി ഈടാക്കാൻ ഉത്തരവ് പുറപ്പെടുവിക്കാൻ അധികാരം ഉണ്ടോ?
(2) നിയമ സഭയിൽ വെച്ച് പാസാക്കാത്ത ഒരു നിയമം  പുതിയതായി  നടപ്പിൽ വരുത്താൻ  നഗരസഭകൾക്ക്  അധികാരമുണ്ടോ?
(3)  നഗരസഭക്ക് മറ്റുള്ള  ഒരു അധികാരിയുടെ നിർദ്ദേശം നിർബന്ധമായി നടത്താൻ ബാദ്ധ്യത ഉണ്ടോ? (നിയമസഭയിൽ നിയമാകാത്ത നിയമം)

Monday, November 25, 2019

45 വർഷങ്ങൾക്ക് ശേഷവും മരിക്കാത്ത സ്മരണകൾ...

45 വർഷം ഒരു നീണ്ട കാലയളവാണ്.
 വാപ്പാ യാത്ര പറഞ്ഞ് പോയിട്ട് 23--11--2019 തീയതിയിൽ  45 വർഷം തികഞ്ഞെങ്കിലും ആ യാത്ര പറച്ചിൽ ഇന്നലെ കഴിഞ്ഞ പോലെ ഇപ്പോഴും  അനുഭവപ്പെടുന്നു.
വാപ്പായുടെ ഒരു ഫോട്ടോ ഇന്നെന്റെ കയ്യിലില്ല. അദ്ദേഹത്തെ മറമാടിയ സ്ഥലം തിരിച്ചറിയാനായി ഒരു സ്മാരക ശില  പോലും സ്ഥാപിക്കാൻ  അന്നത്തെ ദാരിദ്ര്യം മൂലം  കഴിഞ്ഞിട്ടില്ല. ഞങ്ങളെ പോറ്റാനായി  വെറും ചായയിലും ചാർമിനാർ സിഗററ്റിലും  ജീവിതം മിതപ്പെടുത്തിയ വാപ്പാ അക്ഷരാർത്ഥത്തിൽ  പട്ടിണി കിടന്ന് ക്ഷയരോഗ ബാധിതനായാണ് മരിച്ചത്. അന്ന് ക്ഷയ രോഗം പാവപ്പെട്ട  ഗൃഹനായകന്മാരുടെ  തോളോട് ചേർന്നായിരുന്നല്ലോ നടന്നിരുന്നത്.
   വാപ്പാ വീട്ടിലുള്ള സമയം  അയല്പക്കത്ത് വീടുകളിൽ  ശബ്ദമുണ്ടാക്കി സംസാരിക്കുന്ന  സ്ത്രീകൾ പോലും  പട്ടിണിക്കാരനാണെങ്കിലും അദ്ദേഹത്തോടുള്ള ബഹുമാന സൂചകമായി  , അവരുടെ ശബ്ദം താഴ്ത്തി സംസാരിക്കും. മറ്റുള്ളവരിൽ നിന്നും പലത് കൊണ്ടും പെരുമാറ്റത്തിൽ വാപ്പാ    വ്യത്യസ്ഥനായിരുന്നല്ലോ. ഒരുകാലത്ത് സമ്പൽ സമൃദ്ധിയിൽ കഴിഞ്ഞിരുന്ന വാപ്പ പട്ടിണീ കാലത്ത് തന്റെ കഷ്ടതകളെ പറ്റി ആവലാതിപ്പെടുന്നത് ഞാൻ കേട്ടിട്ടേയില്ല.
 മണ്ണെണ്ണ വിളക്കിന്റെ അരണ്ട വെട്ടത്തിൽ  പാതിരാത്രിയിലും   പുസ്തകങ്ങൾ വായിച്ചിരുന്ന വാപ്പാ ഞങ്ങൾക്ക് അതിശയമായിരുന്നു. പണ്ട്  ആലപ്പുഴയിലെ മുസ്ലിമ്ങ്ങൾ  തല മൊട്ടയടിച്ചും താടി വെച്ചും മത നിഷ്ഠയിൽ  നിർബന്ധം  പുലർത്തിയിരുന്ന കാലത്ത് മുടി ക്രോപ്പ് വെട്ടി  വളർത്തിയിരുന്നു വാപ്പ  കൃത്യ നിഷ്ഠയോടെ സമയാ സമയങ്ങളിൽ പള്ളിയിലും പോയിരുന്നു  ഞാൻ ജനിച്ച് വളർന്ന് വന്നപ്പോൾ എന്റെ  തലയും മൊട്ടയടിക്കാതെ ക്രാപ്പ് വളർത്താൻ വാപ്പാ തയാറായി.     മത നിഷ്ഠയിൽ കാർക്കശ്യം പുലർത്തിയുമിരുന്ന ആളും  ഞാൻ അപ്പച്ചി വാപ്പാ എന്നു വിളിച്ചിരുന്ന വ്യക്തിയുമായ  വാപ്പായുടെ സഹോദരീ ഭർത്താവ്  എന്നെ നോക്കി ഉച്ചത്തിൽ പറഞ്ഞു  അവനും കാഫർ, അവന്റെ മോനും കാഫർ (അവിശ്വാസി)...എന്ന്. അതൊന്നും കേട്ടിട്ട് വാപ്പാക്ക് ഒരു കുലുക്കവുമുണ്ടായില്ല.
നല്ലൊരു ബുൾബുളിസ്റ്റായ വാപ്പയുടെ ഓർമ്മക്ക് ഒരു ബുൾബുൾ  എന്നും എന്റെ വീട്ടിൽ സൂക്ഷിക്കുന്നു. വാപ്പാ ഇഷ്ടപ്പെടുന്ന ചില പാട്ടുകൾ ബുൾബുളിൽ വായിക്കുവാനായി.
അത് കൊണ്ട്തന്നെ  എന്റെ മനസ്സിൽ നിന്നും വാപ്പാ വിട്ടു പോയിട്ടില്ല, ഈ 45 വർഷങ്ങൾക്ക് ശേഷവും.