Sunday, July 26, 2009

ചെറായി മീറ്റ് ..നന്ദി.

ചെറായിയില്‍ നിന്നും ഇപ്പോള്‍ വീട്ടിലെത്തി സമയം രാത്രി പതിനൊന്നു. ഒന്നു കുളിച്ചു, നേരെ കമ്പ്യൂട്ടറിലേക്കു. മകന്‍ വന്നു ഒന്നു എത്തിനോക്കി പോയി." ഓ ഇതു തലക്കു പിടിച്ചെന്നാ തോന്നുന്നേ' ഊണു വേണ്ടാ ഉറക്കവും വേണ്ടാ" എന്നു ഭാര്യ പിറു പിറുക്കുന്നതും ഞാന്‍ ശ്രദ്ധിച്ചില്ല. ചെറായി മീറ്റിനെ സംബന്ധിച്ചു ആദ്യത്തെ പോസ്റ്റ് എന്റേതായിരിക്കണം എന്ന വാശി അവര്‍ക്കറിയോ! നന്ദി ആരോടു ഞാന്‍ ചെല്ലേണ്ടും മനസ്സിനെ കുളിര്‍പ്പിക്കുന്ന ചിരിയുമായി എല്ലാവരേയും എതിരേല്‍ക്കുകയും ചെമ്മീന്‍ വടയുമായി ഓടി നടക്കുകയും ചെയ്ത ലതികയോടോ എല്ലാറ്റിന്റെയും പിറകേ നിശ്ശബ്ദനായി നടന്നു കാര്യങ്ങള്‍ നടത്തി തന്ന സുഭാഷിനോടോ രാ പകലില്ലാതെ മീറ്റ് മീറ്റ് എന്നും പറഞ്ഞു ഓടി നടന്ന ഹരീഷിനോടൊ, എല്ലാ കാര്യങ്ങള്‍ക്കും ചുക്കാന്‍ പിടിച്ച അനില്‍, മണികണ്ഠന്‍, ജോ,നാട്ടുകാരന്‍ നിരക്ഷരന്‍ എന്നിവരോടോ, ഇവര്‍ക്കെല്ലാവര്‍ക്കും ബൂലോഗത്തിന്റെ അനേകമനേകം നന്ദി. മീറ്റ് ഒരു അനുഭൂതി ആയിരുന്നു. പലസ്ഥലത്തു നിന്നും വന്നു ഒരു സ്ഥലത്തു ഒരു കൂരക്കു കീഴില്‍ ഒരുമിച്ചിരുന്നു , സ്വയം പരിചയപ്പെടുത്തി,ഒരുമിച്ചിരുന്നു ആഹാരം കഴിച്ചു , ഇനി എന്നു കാണുംനമ്മള്‍ എന്നു വേദനയോടെ പറഞ്ഞു പിരിഞ്ഞ ഒരു സംഗമം . ഇതെല്ലാമല്ലേ ചങ്ങാതീ ബാക്കി നില്‍ക്കുന്നതു .സ്വത്തും പ്രഭാവവും അധികാരവും എല്ലാം ഒരു നാള്‍ പോകും.അവശേഷിക്കുന്നതു സ്നേഹം മാത്രം. ഓരോര്‍ത്തരുടെയും ഓര്‍മ്മ മനസ്സില്‍ സൂക്ഷിക്കുന്നു. തല്‍ക്കാലം ഇത്ര മാത്രം.....

Monday, July 20, 2009

പൂച്ചക്കുഞ്ഞു

റോഡിനു എതിര്‍വശം സ്റ്റോപ്പില്‍ ബസ്‌ കാത്തു നില്‍ക്കുമ്പോള്‍ അവള്‍ ഓര്‍മിച്ചു ;ഇന്നു മോന്‍ റ്റാ റ്റാ പറഞ്ഞില്ല.ഓഫീസ്സില്‍ പോകുന്നേരം മുത്തശിയുടെ എളിയില്‍ ഇരുന്നു പകുതി കരച്ചിലോടും പകുതി ചിരിയോടും അവന്‍ റ്റാ റ്റാ പറയാറുണ്ട്. രാവിലെ അമ്മ പോയാല്‍ വയ്കുന്നെരമേ തിരികെ വരുകയുള്ളൂ എന്ന് രണ്ടു വയസ്സുകാരനായ അവന്‍ മനസിലാക്കി കഴിഞ്ഞിരുന്നു.തിരിച്ചറിവ് തുടങ്ങിയതില്‍ പിന്നെ അവന്റെ മുമ്പിലൂടെ ആഫീസില്‍ പോകാന്‍ കഴിഞ്ഞിരുന്നില്ല.ആരംഭത്തിലുള്ള പൊട്ടിക്കരച്ചില്‍ ഇപ്പോള്‍ വിമ്മലായി കുറഞ്ഞിരിക്കുന്നു.
ബസിന്റെ മുമ്പോട്ടുള്ള പോക്കിലും അവന്റെ കരച്ചില്‍ ആദിവസങ്ങളില്‍ അവളെ പിന്തുടര്‍ന്ന് എത്തുമായിരുന്നു . ആഫീസ് ഫയല്‍ കൂമ്പാരങ്ങളില്‍ തല പൂഴ്ത്തുമ്പോള്‍ തന്റെ നേരെ കൈ നീട്ടി കരയുന്ന മകന്റെ ചിത്രമായിരുന്നു മനസ്സില്‍.ഓരോ നിമിഷവും ചിന്തിക്കും അവന്‍ ഇപ്പോള്‍ എന്ത് ചെയ്യുകയാണ്. വീട്ടില്‍ അമ്മ( അവന്റെ മുത്തശ്ശി) മാത്രമേയുള്ളൂ. വാര്‍ദ്ധക്യത്തിന്റെ ബുദ്ധിമുട്ടുകള്‍ സഹിച്ചു കൊണ്ടാണെങ്കിലും അമ്മ അവനെ എടുത്തു മുറ്റത്ത് ചുറ്റി നടക്കും. കരയുമ്പോള്‍ കുപ്പിയില്‍ പാല്‍ നിറച്ചു വായില്‍ വെച്ചു കൊടുക്കും. മുറുമലോട് കൂടിയാണെങ്കിലും നാദസ്വരം വായിക്കുന്നത് പോലെ രണ്ടു കൈ കൊണ്ടു കുപ്പി താങ്ങി പിടിച്ചു അവന്‍ വലിച്ചു കുടിക്കും.
മുലയൂട്ടല്‍ നിര്‍ത്തുന്നതിനു മുമ്പ് വൈകുന്നേരം ആഫീസ്സില്‍ നിന്നു വരുമ്പോള്‍ സാരി മാറാന്‍ പോലും സമ്മതിക്കാതെ അവന്‍ നിര്‍ബന്ധം പിടിക്കുകയും തല നെഞ്ചത്ത് വെച്ചു മുരളുകയും ചെയ്യുമായിരുന്നു.ബ്ലവ്സിന്റെ പിന്‍ അഴിക്കുവാനോ ബ്രേസിയര്‍ ഉയര്‍തുവാനോ സമയം കൂടുതല്‍ എടുത്താല്‍ അവന്‍ അലറി കരയും. ആ വെപ്രാളം കാണുമ്പോള്‍ ഉള്ളില്‍ വേദനയാണ് തോന്നുക.പലപ്പോഴും ഭര്‍ത്താവിനോട് പറയാറുണ്ടായിരുന്നു;"ചേട്ടന്റെ ജോലിയുടെ വരുമാനം കൊണ്ടുമാത്രം നമുക്കു കഴിയാം.ഞാന്‍ ഉദ്യോഗം രാജി വെയ്ക്കാം,നമുക്കു നമ്മുടെ കുട്ടിയല്ലേ വലുത്."
പക്ഷെ അവളുടെ വാക്കുകള്‍ അയാള്‍ തമാശയായി കരുതുകയാണ് പതിവു."മോളെ , നമ്മള്‍ നാശ ഗര്‍ത്തത്തിലേക്ക് ഓടുന്നവര്‍ ആണ്. അതിന്റെ ചുരുക്ക പേരാണ് എന്‍ (നാശ ) ജി (ഗര്‍ത്ത) ഓ (ഓടു). അതിനാല്‍ ഈ കാലത്തു ജോലിക്ക് പോയാലെ കുടുംബം പുലരൂ". എന്നിട്ടും അവളുടെ മുഖം തെളിഞ്ഞില്ലെന്കില്‍ ചോദിക്കും " നമുക്ക് ടീവീ , ഫ്രിഡ്ജ്‌ , വീട് ഇതൊന്നും വേണ്ടെ അതിന്റെ എല്ലാം കടം തിരിച്ചു അടക്കണമല്ലോ. ടീവീയും ഫ്രിഡ്ജും ഇല്ലെങ്കിലും ഉള്ള ജീവിത സവ്കര്യ ത്തില്‍ മോനും ചേട്ടനുമായി ചേട്ടന്റെ ജോലി സ്ഥലത്ത് വാടക വീട്ടില്‍ കഴിയുന്നതാണ് സുഖമെന്ന് അവള്‍ കരുതി. അയാള്‍ അത് കേള്‍ക്കുമ്പോള്‍ പൊട്ടി ചിരിക്കും "നീ നൂറു കൊല്ലം മുമ്പ് ജനിക്കേണ്ടത്‌ ആണെന്ന് "പറയും. ചേട്ടന് എല്ലാ കാര്യത്തിലും തര്‍ക്കുത്തരം ആണ്. പക്ഷെ പുള്ളിക്കാരന് ആഴ്ചയില്‍ ഒരു ദിവസം ജോലി സ്ഥലത്തു നിന്നും വീട്ടില്‍ വന്നാല്‍ മതിയല്ലോ.
മോന് എട്ടു മാസമേ മുലപ്പാല്‍ കൊടുത്തുള്ളൂ.ആഫീസ് സമയങ്ങളില്‍ മുലകളില്‍ പാല്‍ നിറഞ്ഞു നെഞ്ചു വേദന അസഹ്യമാകുമ്പോള്‍ ബാത് റൂമില്‍ പോയി പാല്‍ പിഴിഞ്ഞ് പുറത്തു കളയുമായിരുന്നു.നിലത്തു തെറിച്ചു വീഴുന്ന പാല്‍ തുള്ളികള്‍ കാണുമ്പോള്‍ മോന്റെ കരയുന്ന മുഖമായിരുന്നു മനസ്സില്‍. പകല്‍ സമയത്തെ ബുദ്ധിമുട്ട്‌ കണക്കിലെടുത്ത് കൂട്ടുകാരികളുടെ ഉപദേശ പ്രകാരം മോന്റെ മുലയൂട്ടല്‍ നിര്‍ത്തി. മുലയില്‍ പാല്‍ വറ്റാന്‍ പച്ചമരുന്നു അരച്ച് പുരട്ടി.ആ രാത്രികളില്‍ എന്ത് മാത്രം പ്രയാസം അനുഭവിച്ചു. ഉറക്കത്തില്‍ അവന്റെ ചുണ്ടുകള്‍ പാല്‍ കുടിക്കാന്‍ മുല ഞെട്ടുകളെ തേടി വരുമ്പോള്‍ അതില്‍ പുരട്ടിയിരിക്കുന്ന ചെന്യായത്തിന്റെ കയര്‍പ്പു രുചി അവനെ വിറളി പിടിപ്പിക്കും.അലറി വിളിക്കുന്ന അവനെ കുപ്പിപ്പാല്‍ കുടിപ്പിക്കാന്‍ എത്രമാത്രം പാടു പെട്ടിരുന്നു.പകലും രാത്രിയും ഞാന്‍ കുപ്പി കുടിക്കണോ എന്നായിരിക്കും അവന്റെ കരച്ചിലിന്റെ സാരം. പിന്നീട് എല്ലാം പരിചിതമായി.താനും അവനുമായി അല്‍പ്പം അകല്‍ച്ച വന്നോ എന്നവള്‍ അന്ന് സംശയിച്ചു.അവന്റെ കുരുന്നു മനസ്സില്‍ തന്റെ നേരെ അമര്‍ഷം അലയടിചിരിക്കാം. രാത്രിയില്‍ അവന്റെ ചുരുണ്ട തല മുടിയില്‍ കയ്യോടിച്ചു കിടക്കുമ്പോള്‍ മനസ്സു തേങ്ങി. അമ്മയോട് ക്ഷമിക്കു മോനേ...
ബസ്സ് ഇനിയും വന്നില്ല. മകനെ വീടിന്റെ മുന്‍വശം കാണാതിരുന്നതിനാല്‍ അവള്‍ക്കു വിഷമവും ആകാംക്ഷയും അനുഭവപ്പെട്ടു. റോഡു കുറുകെ കടന്നു വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ അമ്മ അകത്തെ മുറിയില്‍ പത്രം വായിക്കുന്നതായി കണ്ടു.മോന്‍ തറയില്‍ ചടഞ്ഞിരുന്നു മുറിയുടെ മൂലയില്‍ ശ്രദ്ധിക്കുകയാണ്. അവിടെ ചക്കിപ്പൂച്ച പകുതി മലര്‍ന്നു കിടന്നു കുഞ്ഞുങ്ങള്‍ക്ക് പാല്‍ കൊടുക്കുന്നു.നാല്കുഞ്ഞുങ്ങള്‍ തല തള്ളയുടെ വയറില്‍ ഇടിച്ചു മടിച്ചു കുടിക്കുകയാണ്. മോന്‍ അതില്‍ ലയിചിരിക്കുകയുമാണ്.. "അമ്മക്ക് റ്റാ റ്റാ താടാ മോനേ"എന്ന് അവള്‍ പറഞ്ഞപ്പോഴും അവന്‍ അവളുടെ നേരെ നോക്കാതെ കുഞ്ഞി കൈകള്‍ വീശി കാണിച്ചു.അപ്പോഴും അവന്റെ ശ്രദ്ധ തള്ളപ്പൂച്ചയിലും കുഞ്ഞുങ്ങളിലുമായിരുന്നു ."അവന്‍ ഇവിടെ ഇരിക്കും നീ പൊയ്ക്കോ" എന്ന് അവളുടെ അമ്മ പറഞ്ഞപ്പോള്‍ കാലുകള്‍ മുമ്പോട്ട്‌ നീങ്ങി എങ്കിലും അവള്‍ക്കു മനസ്സില്‍ വല്ലായ്മ തോന്നി.താന്‍ പൂച്ച ആയിരുന്നെങ്കില്‍ എന്നവള്‍ ആശിച്ചു.
ആഫീസില്‍ ഒന്നിലും അവള്‍ക്കു താത്പര്യം തോന്നിയില്ല. അകാരണമായി ദേഷ്യം തോന്നി. തലച്ചോറില്‍ കുഞ്ഞുങ്ങള്‍ക്ക് പാല്‍ കൊടുക്കുന്ന തള്ളപ്പൂച്ചയും അത് നോക്കി ഇരിക്കുന്ന മോനുമായിരുന്നു.ഉച്ചകഴിഞ്ഞ് അവധിക്കു അപേക്ഷ കൊടുത്തു ബസില്‍ ചാടി കയറുമ്പോള്‍ മനസ്സു വീട് എത്താന്‍ വെമ്പുകയായിരുന്നു. എന്തോ സംഭവിക്കാന്‍ പോകുന്നു എന്നും എല്ലാം തകരുകയാണെന്നും അവള്‍ ഭയന്ന് വിറച്ചു. അടഞ്ഞു കിടന്ന വാതില്‍ തള്ളി തുറന്നു അകത്തു കയറിയപ്പോള്‍ അമ്മ കട്ടിലില്‍ ഉറങ്ങുന്നതു കണ്ടു. മോനേ അവിടെ കണ്ടില്ല.അവള്‍ പരിഭ്രമത്തോടെ നാല് പാടും നോക്കി. അവിടെ തളത്തില്‍ മൂലയില്‍ ചക്കിപ്പൂച്ച പകുതി മലര്‍ന്നു കിടക്കുന്നു.കുഞ്ഞുങ്ങള്‍ അരികില്‍ ഉണ്ട്. പൂച്ചയുടെ രോമാവൃതമായ മാറിനോട്ചേര്‍ന്ന് കിടക്കുന്നത് തന്റെ മകനാണെന്നും അവന്‍ സുഖമായി ഉറങ്ങുകയാണെന്നും അവള്‍ ഞെട്ടലോടെ കണ്ടു. വിമ്മലോടെ അവള്‍ കുഞ്ഞിനെ വാരി എടുത്തു മാറോടുചേര്‍ത്ത് പിടിച്ചു ഭ്രാന്തമായ ആവേശത്തോടെ ബ്ലവ്സിന്റെ പിന്‍ അഴിച്ചു ബ്രേസിയര്‍ ഉയര്‍ത്തി മുല ഞെട്ടുകള്‍ മോന്റെ വായില്‍ തിരുകി.ഞെട്ടി ഉണര്‍ന്ന അവന്‍ പരിഭ്രമത്തോടെ അമ്മയെ നോക്കുകയും പിന്നീട് ഒട്ടും പാലില്ലാത്ത മുലകളില്‍ തന്റെ മുഖം അമര്‍ത്തി ഉറങ്ങാന്‍ ആരംഭിക്കുകയും ചെയ്തപ്പോള്‍ അവളുടെ കണ്ണുകളില്‍ നിര്‍വൃതി തെളിഞ്ഞു നിന്നു.

Wednesday, July 15, 2009

ഭാരം വല്ലാത്ത ഭാരം


ചുമട്ടു തൊഴിലാളിക്ക് പഠിക്കുകയല്ല . ഞാന്‍ സഅദ്. നാല് വയസു. എല്‍.കെ .ജി . യില്‍ പഠിക്കുന്നു.എന്റെ മുതുകില്‍ തീര്‍ച്ചയായും ആട്ടോ റിക്ഷായുടെ ബോഡി അല്ല . എനിക്ക് ഈ ചെറു പ്രായത്തില്‍ പഠിക്കാനുള്ള പുസ്തകങ്ങള്‍ അടങ്ങിയ ബാഗാണ്.

Monday, July 13, 2009

വിഷം കഴിക്കുന്നവര്‍

പഴക്കച്ചവടക്കാരനു എന്നെ പരിചയം ഉള്ളതു കൊണ്ടാവാം ഞാന്‍ ഒരു കിലൊ മുന്തിരി വാങ്ങിയപ്പോള്‍ അയാള്‍ പറഞ്ഞു"നല്ലവണ്ണം കഴുകണേ സാറേ" വീട്ടില്‍ കൊണ്ടു വന്നു ഞാന്‍ മുന്തിരി പരിശോധിച്ചു.ഒരു വെളുത്ത പൊടി അതില്‍ പറ്റിപ്പിടിച്ചിരിക്കുന്നു.അറിയാനുള്ള ആഗ്രഹത്താല്‍ പരിചയമുള്ള പഴക്കച്ചവടക്കാരോടു ഞാന്‍ ഈ മേഖലയിലെ കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചു. ആ അന്വേഷണം സമാന്തര മേഖലകളിലേക്കും വ്യാപിപ്പിച്ചു. എന്റെ അന്വേഷണത്തില്‍ ഞെട്ടിപ്പിക്കുന്ന പരമാര്‍ത്ഥങ്ങളാണു അറിയാന്‍ കഴിഞ്ഞതു. മുന്തിരി കേടാകാതിരിക്കാന്‍ ഒരു രാസവസ്തു അതില്‍ സ്പ്രേ ചെയ്യപ്പെടുന്നുവെന്നു അവര്‍ വെളിപ്പെടുത്തി.ആ രാസവസ്തുവിന്റെ പൊടിയാണു അതില്‍ പറ്റിപ്പിടിച്ചിരിക്കുന്നതു. ആപ്പിള്‍ കാശ്മീര്‍ പോലുള്ള വിദൂര സ്ഥലങ്ങളില്‍ നിന്നും വാഹനങ്ങളില്‍ കൊണ്ടു വരുന്നു.കടയിലെത്തി നം വിലക്കു വാങ്ങുന്നതുവരെ അതു കേടാകുന്നില്ല. കാശ്മീര്‍ മുതല്‍ കട വരെ കേടാകാതിരുന്ന ആപ്പിള്‍ നാം വിലക്കുവാങ്ങി വീട്ടില്‍ കൊണ്ടു വന്നു മൂന്നാ ദിവസം ചീയാന്‍ തുടങ്ങുന്നു.കടയിലെത്തുന്നതു വരെ അതു കേടാകാതിരിക്കാന്‍ അതിലും രാസവസ്തുക്കാള്‍ പ്രയോഗിക്കുന്നുണ്ടു എന്നാണു അറിയാന്‍ കഴിഞ്ഞതു.ആപ്പിള്‍ ഞെട്ടിന്റെ ചുറ്റുമുള്ള കുഴിയില്‍ പച്ച നിറത്തിലുള്ള ഒരു പദാര്‍ഥം ഞെട്ടിനു ചുറ്റും ചിലപ്പോള്‍ കാണാന്‍ കഴിയും. കെമിക്കല്‍ പ്രയോഗത്തിന്റെ അവശിഷ്ടമാണു അതെന്നാണു കച്ചവടക്കാര്‍ പറഞ്ഞതു. സ്വര്‍ണ നിറത്തിലുള്ള പഴുത്ത മാങ്ങ നമ്മളെ കൊതിപ്പിക്കും. പക്ഷേ ആ നിറം കിട്ടുന്നതു കറുത്ത നിറമുള്ള ഒരു കല്ലു (ഒരു കാര്‍ബണ്‍ വകഭേദം) പച്ച മാങ്ങ കൂടകളില്‍ നിക്ഷേപിച്ചിട്ടാണു."കല്ലിട്ടു പഴുപ്പിക്കുക" എന്നാണു ആ പ്രയോഗത്തിന്റെ പേരു. കടയില്‍ നിന്നും വാങ്ങുന്ന പഴവര്‍ഗങ്ങള്‍ ഇപ്രകാരം രാസവിഷങ്ങളെ വഹിക്കുമ്പോള്‍ പച്ചക്കറികളുടെ കാര്യവും അതേ വഴിയില്‍ തന്നെ. രാസവള ഉപയോഗവും കായ് ഉണ്ടായാല്‍ അതിനു വണ്ണം വെപ്പിക്കുന്നതിനും തൂക്കം കൂട്ടുന്നതിനും അമോണിയാ പ്രയോഗവും കഴിഞ്ഞു ഒരു വിഷക്കറി ആയാണു അതു നമ്മുടെ ഉദരത്തിലേക്കു പോകുന്നതു. പഴവും വേണ്ടാ പച്ചക്കറിയും വേണ്ടാ നമുക്കു മല്‍സ്യം ഉപയോഗിക്കാം എന്നു കരുതുക. പ്രക്രിതിയില്‍ നിന്നും നേരിട്ടാണല്ലൊ മല്‍സ്യം ലഭിക്കുന്നതു എന്നു കരുതിയാല്‍ അതു അബദ്ധമാണു.പണ്ടു മല്‍സ്യം മിച്ചം വന്നാല്‍ കച്ചവടക്കാര്‍ അതു ഉണക്കി ഉണക്ക മല്‍സ്യമാക്കി വില്പ്പന നടത്തും. പക്ഷെ ഇപ്പോള്‍ ഒരു തരം പൊടി ഉപ്പു മല്‍സ്യപ്പെട്ടിയില്‍ വിതറി മല്‍സ്യം ചീയുന്നതിനെ തടഞ്ഞു പിറ്റേന്നു പുതുമല്‍സ്യം എന്ന മട്ടില്‍ വില്‍ക്കുന്നു. അന്നു കിട്ടിയ മല്‍സ്യവും ഈ പൊടിയുപ്പു മല്‍സ്യവും കലര്‍ത്തിയാണു പിറ്റേദിവസം വ്യാപാരം. അന്നും മല്‍സ്യംമുഴുവന്‍ ചിലവായില്ലെങ്കില്‍ ഈ പ്രക്രിയ തുടരും .നാം വാങ്ങുമ്പോള്‍ എത്രാം ദിവസത്തെയാണു ആ മീനെന്നു ഉടയതമ്പുരാനു മാത്രമേ പറയാന്‍ കഴിയൂ. പക്ഷെ ഒന്നുണ്ടു; പൊടിഉപ്പു മീന്‍ അടുപ്പില്‍ വെച്ചു വെന്തു തുടങ്ങുമ്പോഴേക്കും മുള്ളു വേറെ മാംസം വേറെ ആയി തിരിഞ്ഞിരിക്കും, രുചിയും ആ മീനു കാണില്ല. ഇപ്പോള്‍ കോഴിയിറച്ചി മലയാളിയുടെ പ്രധാന തീന്‍ വിഭവമാണല്ലോ.നാടന്‍ കോഴിയെ കിട്ടാനില്ല.പകരം ഇറച്ചിക്കോഴിയാണു എല്ലായിടത്തും ലഭ്യമാകുന്നതു. കശാപ്പു ചെയ്യപ്പെടാനായി മാത്രം ജനിക്കപ്പെട്ട ഈ തരം കോഴികളെ ഒനു രണ്ടു മാസം പ്രായം ആകുമ്പോള്‍ ഹാര്‍മോണ്‍ കുത്തിവെച്ചു തൂക്കവും വലുപ്പവും വര്‍ദ്ധിപ്പിക്കുന്നു. ആ ഹര്‍മോണ്‍ അലിഞ്ഞു ചേര്‍ന്ന കോഴിയുടെ മാംസവും എല്ലും കാര്‍ന്നു തിന്നുമ്പോളെന്തു മാരണമാണു ഉള്ളിലേക്കു ആവാഹിക്കുന്നതെന്നു നാം അറിയുന്നില്ല. ആടുമാടു വളര്‍ത്തല്‍ പഴംകഥ.പാല്‍ കവര്‍ രൂപത്തില്‍ കിട്ടുന്നു. സര്‍ക്കാര്‍ നിരീക്ഷണത്തില്‍ ഇവയില്‍ പല ട്രേഡുകളും നിരോധിക്കപ്പെടേണ്ടവയാണു. സര്‍ക്കാര്‍ വിലാസം കവര്‍ പാലില്‍ പേരിനു മാത്രമെ പാല്‍ ചീത്തയാകാതിരിക്കാനുള്ള രാസവസ്തു ചേര്‍ക്കുന്നുള്ളൂവെന്നു ആശ്വസിപ്പിക്കുന്നുവെങ്കിലും പതിവായി ഈ "അല്പ്പം" ഉള്ളില്‍ ചെന്നാല്‍ അതു നമ്മുടെ കോശങ്ങളില്‍ പ്രതിപ്രവര്‍ത്തനം നടത്തില്ല എന്നു എന്താണു ഉറപ്പു. തമിഴു നാട്ടില്‍ വരുന്നവയില്‍ ഈ രാസവസ്തു ധാരാളമായി ചേര്‍ക്കുന്നുണ്ട് എന്നു കണ്ടു പിടിക്കപ്പെട്ടു കഴിഞ്ഞു. കവറില്‍ കിട്ടുന്ന കറിക്കൂട്ടുകള്‍ കേടാകാതിരിക്കാന്‍ അതില്‍ ചേര്‍ക്കുന്ന രാസവസ്തുക്കള്‍ നമ്മുടെ ശരീരത്തില്‍ നടത്തുന്ന പ്രതിപ്രവര്‍ത്തനങ്ങളും ശ്രദ്ധിക്കപ്പെടേണ്ടവയാണു. മല്ലിപ്പൊടിയിലും മഞ്ഞള്‍പ്പൊടിയിലും മുളകുപൊടിയിലും നിറം കിട്ടാന്‍ ചേര്‍ക്കുന്ന കെമിക്കല്‍സ് എങ്ങിനെയെല്ലാം പ്രതികരിക്കുന്നു എന്നു ആര്‍ക്കറിയാം. എന്തായാലും ആ വകയൊന്നും നമ്മുടെ ശരീരത്തിനു ആവശ്യമില്ലാത്തവയണെന്നു നിരീക്ഷിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. മുളകും മല്ലിയും മഞ്ഞളും ഉരലില്‍ കുത്തി പൊടിയാക്കിയിരുന്ന കാലം കഴിഞ്ഞു. ഉരലെന്താണെന്നു അറിയാത്ത തലമുറ പാക്കറ്റുകള്‍ വാങ്ങി ഉപയോഗിക്കുന്നതു ഫാഷനായി കാണുന്നു . എല്ലാറ്റിനും അവര്‍ക്കു മാത്രക റ്റീവീ പരസ്യങ്ങളാണല്ലോ! (ജോലി സമയ ലാഭം എന്നൊരു ഒഴിവുകഴിവുമുണ്ടു) ഉപദ്രവകരങ്ങള്‍ ആയ നിറങ്ങള്‍ ആമാശയത്തേയും കരളിനെയും എങ്ങിനെ ബാധിക്കുന്നു എന്ന കാര്യം അവര്‍ അവഗണിക്കുന്നു.ഒരു മുളകു വ്യാപാരി പറഞ്ഞ കഥ ഓര്‍മ്മ വരുന്നു.ആന്ധ്രാ പ്രദേശാണു മുളകു വ്യാപാരത്തിന്റെ ദക്ഷിണേന്ത്യന്‍ കേന്ദ്രം. അവിടെ കവര്‍ മുളകുപൊടി കമ്പനിക്കാര്‍ ഇടിച്ചു കയറി വാങ്ങുന്ന ഒരു സാധനം ഉണ്ടു.പൂപ്പല്‍ പിടിച്ചു കേടായതിനാല്‍ മുളകു കര്‍ഷകര്‍ ഉപേക്ഷിച്ചു കൂന ആയി മഴയും വെയിലും ഏറ്റു കിടക്കുന്ന ചീത്ത ആയ മുളകു കൂമ്പാരങ്ങള്‍! അതു തു ഛമായ വിലക്കു കര്‍ഷകരില്‍ നിന്നും വാങ്ങി ഈ പൊടി കമ്പനിക്കാര്‍ കൊണ്ടു പോകും. അതു പൊടിച്ചു ആവശ്യത്തിനു നിറവും ചേര്‍ത്തു കവറിലാക്കി റ്റീ വീ യില്‍ സുന്ദരി ആയ ഒരു സ്ത്രീ അതു ഉപയോഗിക്കുന്ന പരസ്യവും കൊടുത്തു കമ്പോളത്തില്‍ ഇറക്കുന്ന സാധനമാണു പ്രസാദം പോലെ നമ്മുടെ വീട്ടമ്മമാര്‍ വാങ്ങിക്കൂട്ടുന്ന പാക്കറ്റു മുളകുപൊടി!. വീട്ടില്‍ നെല്ലുകുത്തി അരിയാക്കി കഞ്ഞി വെച്ചു കഴിഞ്ഞ കാലം പറഞ്ഞറിവു മാത്രം.ഇന്നും കുത്തരി കിട്ടും പാക്കറ്റുകളിലായി. തവിടിന്റെ നിരമുള്ള നല്ല ചുവന്ന അരി. അതില്‍ ചില ബ്രാന്‍ഡുകളെ വെള്ളത്തിലിട്ടു കഴുകി നോക്കൂ. കഴുകുന്ന വെള്ളം ചുവപ്പു നിറമായി മാറും. കരളിനു ദ്വാരം ഇടുന്ന നിറങ്ങള്‍. വാഴപ്പഴങ്ങള്‍ മലയാളിയുടെ ഇഷ്ട ഭോജനം. വാഴവിത്തു നടുമ്പോള്‍ കൂമ്പടയല്‍ രോഗം തടയാന്‍ ഉപയോഗിക്കുന്ന കുര്‍ടാന്‍ വിഷംമുതല്‍ കുടം വരുമ്പോള്‍ കാ വലുപ്പം വെയ്കാന്‍ അതില്‍ കെട്ടി വെക്കുന്ന അമോണിയാ വരെ വിഷപ്രയോഗങ്ങള്‍ കഴിഞ്ഞാണു നമുക്കു വാഴപ്പഴം തിന്നാന്‍കിട്ടുന്നതു. തേങ്ങയിലും തേങ്ങാ വെള്ളത്തിലും ക്രിത്രിമം ചേര്‍ക്കാന്‍ കഴിയില്ല.പക്ഷെ വെളിച്ചെണ്ണയില്‍ റബ്ബര്‍ കുരു ആട്ടിയ എണ്ണ കലര്‍ത്തി വില്പ്പന നടത്തും.ഇനി പ്യൂരിഫൈ ചെയ്ത എണ്ണ വാങ്ങാമെന്നു വെച്ചാലോ;അതാണു ഏറ്റവും മാരകം.പ്യൂരിഫിക്കേഷനു വേണ്ടിയുള്ള രാസപ്രയോഗം! ക്രിത്രിമം ഇല്ലാത്ത മുലപ്പാലിനു പകരം പലതരം ബേബി ഫുഡുകള്‍.ശിശു പരുവത്തിലെ കുഞ്ഞിനെ രോഗിയാക്കം. എങ്കിലല്ലേ മെഡിക്കല്‍ സ്റ്റോറുകള്‍ നിലനില്‍ക്കൂ.ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മെഡിക്കല്‍ സ്റ്റോറുകള്‍ ഉള്ള സംസ്ഥാനം കേരളം ആണെന്നു പറഞ്ഞതിനോടൊപ്പം എല്ലാ ഗ്രാമങ്ങളിലും നിറയ ബേക്കറികള്‍ ഉള്ള നാടും കേരളം ആണെന്നു പറയാതിരുന്നതെന്തേ? നിറമുള്ള ലഡ്ഡു ,നിറമുള്ള ഹലുവാ, പിന്നെ പലതരത്തിലുള്ള ഐസ്ക്രീമും. ബേക്കറികളുടെ എണ്ണം കൂടുമ്പോള്‍ മെഡിക്കല്‍ സ്റ്റോറിന്റെ എണ്ണവും കൂടും. ഫ്ലവര്‍ മില്ലില്‍ നില്‍ക്കുമ്പോള്‍ കണ്ട കാഴ്ച്ച ഒരു പുതിയ അറിവായിരുന്നു.പഴയ ബിസ്ക്കറ്റുകളും റൊട്ടികളും കേക്കുകളും പൊടിക്കാന്‍ ബേക്കറിക്കാരന്‍ കൊണ്ടു വന്നിരിക്കുന്നു.അതു പൊടിച്ചു മിച്ച്ചറില്‍ ചേര്‍ക്കുമെന്നു മില്ലുകാരന്‍ രഹസ്യമായി എന്നോടു പറഞ്ഞു. പഴകിയ സാധനം രൂപം മാറി പുതിയ വേഷത്തില്‍! ഇതു കൂടാതെ സ്വയം നമ്മള്‍ വിഷം തയാറാക്കുന്നുണ്ടു. നമ്മുടെ വീടുകളിലെ റഫ്രിജേറ്റര്‍! ഫ്രിഡ്ജില്‍ സൂക്ഷിച്ചിരിക്കുന്ന സാധനങ്ങള്‍ പുറത്തെടുക്കുക,അതു വീണ്ടും ചൂടാക്കുക, കഴിക്കുക ബാക്കിവരുന്നതു പിന്നെയും ഫ്രിഡ്ജിലേക്കു തിരികെ കയറ്റി വിടുക അടുത്ത ദിവസത്തേക്കു ചൂടാക്കി കഴിക്കുന്നതിനു വേണ്ടി. ഫ്രിഡ്ജില്‍ നിന്നു ഇപ്രകാരം എടുത്ത സാധനങ്ങള്‍ ഇതര ജീവജാലങ്ങള്‍ക്കു കൊടുത്താല്‍ അവ ആ സാധനങ്ങളെ തിരിഞ്ഞു നോക്കില്ല. ആ ജീവജാലങ്ങള്‍ പോലും കഴിക്കാത്ത സാധനങ്ങള്‍ കഴിക്കാന്‍ നമുക്കു മടിയേതുമില്ല. ഒരു തവണ ചൂടാക്കിയ ആഹാര സാധനങ്ങള്‍ വീണ്ടും ചൂടക്കുമ്പോള്‍ ഉണ്ടാകുന്ന ഓക്സയിഡുകള്‍ എത്ര മാരകങ്ങള്‍ ആണെന്നു നമ്മള്‍ അറിഞ്ഞിരുന്നെങ്കില്‍!!! ഇവിടെ ഒരു പ്രസക്തമായ ചോദ്യം ഉടലെടുക്കാം. നമ്മള്‍ പിന്നെന്താണു കഴിക്കേണ്ടതു? ഒരു മറു ചോദ്യം അപ്പോള്‍ ഉടലെടുക്കുന്നു. നമ്മള്‍ പണ്ടു എന്താണു കഴിച്ചിരുന്നതു.? അതോടൊപ്പം മറ്റൊരു ചോദ്യം കൂടി. ഇപ്പോള്‍ പരക്കെ കാണപ്പെടുന്ന ക്യാന്‍സര്‍ ,പ്രമേഹം തുടങ്ങിയ രോഗങ്ങളുടെ വര്‍ദ്ധനവിനു കാരണമെന്തു? നമ്മള്‍ കഴിക്കുന്ന നടേ പറഞ്ഞ വിഷങ്ങളും ഒരു കാരണമല്ലേ? നമുക്കു പ്രതികരിക്കാനുള്ള സമയം വൈകിയില്ലേ!

Sunday, July 12, 2009

കിളികള്‍ പറക്കാറില്ല

ഗ്രാമാന്തരീക്ഷത്തെ മലീമസമാക്കുന്ന മൊബൈല്‍ ഫോണ്‍ ടവറുകള്‍ കുന്നുകള്‍ക്കു മുകളില്‍ സ്ഥാപിച്ചിരിക്കുന്നു . വര്‍ഷകാല സായാഹ്നം സന്ധ്യയെ സമീപിച്ച സമയത്തെ ദൃശ്യം. ചേക്കേറാന്‍ പോകുന്ന പക്ഷികളെ ഈ നേരം പതിവായി കാണാറുണ്ടായിരുന്നു . ടവര്‍ വന്നതിനു ശേഷം അവ വഴിമാറി പോകുന്നതായി കാണപ്പെടുന്നു. അങ്ങാടി കുരുവികളെ ടവറിനു സമീപം കാണാതായി എന്ന പത്ര വാര്ത്ത തികച്ചും സത്യമാണ്.

Friday, July 10, 2009

പൊട്ടന്‍

പൊട്ടന്‍ കരുണന്‍. അവനു ചെവി കേള്‍ക്കാം. അവന്‍ നല്ലതു പോലെ വര്‍ത്തമാനം പറയും. എങ്കിലും ഞങ്ങള്‍ നാട്ടുകാര്‍ അവനെ പൊട്ടനെന്നാണു വിളിക്കുന്നതു. കാരണം ഇരുപതു വയസ്സുള്ള അവനു പ്രായത്തിനു അനുസരിച്ചുള്ള ബുദ്ധിയില്ല!. ഞങ്ങളുടെ നാണി തള്ള പറയും "അവന്‍ ഒരു നൊസ്സനാ". പരമ ശാന്തനായ പൊട്ടന്‍ കരുണന്‍!അവനു ആരോടും പകയില്ല; അവന്റെ അച്ചനോടല്ലാതെ. അവന്റെ അച്ചന്‍ നഗരത്തിലെ ജോലി സ്ഥലത്തു നിന്നും ആഴ്ച്ചയില്‍ ഒരിക്കലുള്ള അവധി ദിവസം വീട്ടിലെത്തും. കുട്ടികള്‍ക്കുള്ള പലഹാരപ്പൊതിയുമായി. ഇളയ കുട്ടികള്‍ പലഹാരം കഴിക്കുമ്പോള്‍ നോക്കി നില്‍ക്കുന്ന കരുണന്റെ പുറകെ കമ്പുമായി അച്ചന്‍ പായും. "പൊട്ടാ ....പൊയ്ക്കോ അവിടന്നു". നിമിഷനേരത്തിനുള്ളീല്‍ ഇടവഴിക്കു അങ്ങേ തലക്കല്‍ പൊട്ടന്‍ മറഞ്ഞു കഴിഞ്ഞിരിക്കും.പക്ഷേ അവന്‍ കരയില്ല.മായാത്ത വിഡ്ഡിച്ചിരിയുമായി അവന്‍ നാട്ടുകാരുടെ മുമ്പില്‍ പ്രത്യക്ഷപ്പെടും. ഞങ്ങള്‍ പറഞ്ഞില്ലേ അവന്‍ പൊട്ടനാണെന്നു! പൊട്ടന്‍ ഏറ്റവും ഇഷ്ടപ്പെടുന്നതു മാധവന്‍ നായരെയാണു.കയ്യാലപ്പുറത്തു വീട്ടില്‍ മാധവന്‍ നായര്‍ എന്നും അവനെ അടുത്തു ചേര്‍ത്തു നിര്‍ത്തി തലയില്‍ തലോടും. പോറ്റി ഹോട്ടലില്‍ നിന്നും ദോശയും സാമ്പാറും വാങ്ങി കൊടുക്കും. അവന്റെ അച്ചന്‍ അവനെ അകാരണമായി തല്ലുമ്പോള്‍, പുറകെ വരുന്ന അവനെ ആട്ടി ഓടിച്ചതിനു ശേഷംഇളയ കുട്ടികളെ ചേര്‍ത്തു പിടിച്ചു അ വരെ അയാള്‍ ഉല്‍സവത്തിനു കൊണ്ടു പോകുമ്പോള്‍, അവനു അല്പ്പം പോലും കൊടുക്കാതെ പലഹാരം മുഴുവന്‍ ഇളയ കുട്ടികളെ കൊണ്ടു തീറ്റിക്കുമ്പോള്‍, ഇതെല്ലാം കണ്ടു കൊണ്ടു കണ്ണീരൊലിപ്പിച്ചു ഒരക്ഷരം സംസാരിക്കാതെ അവന്റെ അമ്മ നെടുവീര്‍പ്പിടുമ്പോള്‍ ,എന്തുകൊണ്ടു അവനു ഈ ഗതി വന്നുവെന്നു അവന്‍ ചിന്തിച്ചിരുന്നില്ല; അവന്റെ വിഡ്ഡി ചിരി മാഞ്ഞിരുന്നില്ല.ഞങ്ങള്‍ പറഞ്ഞിരുന്നില്ലേ അവന്‍ പൊട്ടനാണെന്നു! അന്നും അച്ചന്‍ അവനെ പൊതിരെ തല്ലി.കയ്യില്‍ കിട്ടിയ കമ്പുകള്‍ ഒടിയുന്നതു വരെ തല്ലി. അച്ചന്‍ നഗരത്തില്‍ പോകുമ്പോള്‍ ഉപയോഗിക്കാനായി വെച്ചിരുന്ന ഷര്‍ട്ടും ധരിച്ചു പോത്തിന്റെ മുകളില്‍ ഇരുന്ന കരുണനെ വലിച്ചു നിലത്തിട്ടു പൊതിരെ ചാര്‍ത്തി. അന്നു ആദ്യമായി അവന്റെ അമ്മ തടസ്സം പിടിക്കാനായി വന്നു. "അവനെ തല്ലാതെ ...അവനു ബുദ്ധി ഇല്ലാത്തതു കൊണ്ടല്ലെ....."അവന്റെ അമ്മ കേണു. അച്ചന്‍ അമ്മയുടെ നേരെ തിരിഞ്ഞു. "എടീ കയ്യാലപ്പുറത്തു മാധവന്‍ നായരുടെ നാലു മാസം ഗര്‍ഭം എന്റെ തലയില്‍ കെട്ടിവെയ്ക്കാന്‍ നിനക്കും അയാള്‍ക്കും ഉണ്ടായ ബുദ്ധി ഈ കഴുതയ്ക്കുണ്ടാകാത്തതെന്തെടീ...."അച്ചന്‍ അമ്മയെ പൊതിരെ തല്ലി.പൊട്ടന്‍ കരുണന്‍ ഇതെല്ലാം കണ്ടുകൊണ്ടിരുന്നു. പക്ഷെ അവന്റെ മുഖത്തു വിഡ്ഡി ചിരി ഇല്ലായിരുന്നു. ഏതോ ശത്രുവിനെ നേരിടാനെന്നവണ്ണം അവന്റെ കൈകള്‍ ത്രസിച്ചു. അവന്‍ അടുക്കളയിലേക്കു പാഞ്ഞു. ഇറങ്ങി വരുമ്പോള്‍ അവന്റെ കയ്യില്‍ മൂര്‍ച്ച ഉള്ള വെട്ടുകത്തി ഉണ്ടായിരുന്നു. "മോനേ...കരുണാ..." അവന്റെ മുഖ ഭാവം കണ്ടു അമ്മ കരഞ്ഞു. അച്ചന്‍ പുറകിലേക്കു മാറിക്കൊണ്ടിരുന്നു........ പൊട്ടന്‍ കരുണന്‍ അവന്റെ ശത്രുവിനെ വകവരുത്തി. ഐ.പി.സി. മുന്നൂറ്റി രണ്ടാം വകുപ്പിലെ പ്രതി ആയി നഗരത്തിലെ പോലീസു സ്റ്റേഷനിലെ ലോക്കപ്പില്‍ പൊട്ടന്‍ കരുണന്‍ അടക്കപ്പെട്ടപ്പോള്‍ അവന്‍ കൊലപ്പെടുത്തിയ കയ്യാലപ്പുറത്തു മാധവന്‍ നായരുടെ ശവം പോസ്റ്റുമാര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ വീട്ടിലേക്കു കൊണ്ടു പോയി. ഞങ്ങള്‍ പറഞ്ഞില്ലേ അവന്‍ പൊട്ടനാണെന്നു; അതു ഞങ്ങള്‍ പിന്‍ വലിക്കുന്നു.കാരണം അവന്‍ ബുദ്ധിയുള്ളവനാണു. അവന്റെ ശത്രുവിനെ അവന്‍ തിരിച്ചറിഞ്ഞു. ---൦--- ( ആയിരത്തി തൊള്ളായിരത്തി എണ്‍പത്തി രണ്ടു മാര്‍ച്ചില്‍ എന്റെ ഈ മിനി കഥ ജനയുഗം വാരികയില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇന്റെര്‍നെറ്റോ ബ്ലോഗോ മലയാളത്തിനു പരിചിതമല്ലായിരുന്ന ആ കാലത്തിനുശേഷം പൊട്ടന്‍ എന്റെ പഴയ ഫയലുകളില്‍ സുഖമായി ഉറങ്ങി. ഇന്നലെ പഴയ ഫയലുകള്‍ മറ്റൊരു കാര്യത്തിനായി പരതിയപ്പോള്‍ പൊട്ടന്‍ കണ്ണില്‍ പെട്ടു. അവനെ പാടുപെട്ടു ഉണര്‍ത്തി ബ്ലോഗില്‍ കയറ്റി വിടുകയാണു. ഇരുപത്തി ഏഴു കൊല്ലത്തിനു ശേഷവും ഒരു മാറ്റവും വരുത്താതെ.)

Monday, July 6, 2009

പണ്ടു ഇതു നമ്മുടെതായിരുന്നു ....


പണ്ടു തിരുവിതാംകൂര്‍ ദേശത്തിന്റെ ഭാഗമായിരുന്ന ഈ വയല്‍ ഇപ്പോള്‍ തമിഴ് നാടിന്റെ ഭാഗമാണ്.നമുക്കു അരി തരുന്നതിനു തമിഴന്‍ ഇപ്പോഴും ഇതില്‍ അദ്ധ്വാനിക്കുന്നു. (പുനഃ പ്രസിദ്ധീകരണം )

Wednesday, July 1, 2009

തുരങ്കം കടന്നാല്‍ .....

തുരങ്കം കടന്നാല്‍ മറ്റൊരു നാടു. പുനലൂര്‍ - തെങ്കാശി മീറ്റര്‍ ഗേജില്‍ കേരള അതിര്‍ത്തിയിലുള്ള റെയില്‍വേ തുരങ്കം .( കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തപ്പോള്‍ ഇനം തിരിക്കാതിരുന്നതിനാല്‍ പുനഃ പ്രസിദ്ധീകരണം ചെയ്യുന്നു)

ഇതു എന്നും നിലനില്‍ക്കട്ടെ

(കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തപ്പോള്‍ ഇനം തിരിക്കാതിരുന്നതിനാല്‍ പുനഃ പ്രസിദ്ധീകരിക്കുന്നു)

തുരങ്കം കടന്നാല്‍....


തുരങ്കം കടന്നാല്‍ മറ്റൊരു നാടു .

വഴിയോര കാഴ്ച്ച

തമിഴ് നാടു അതിര്‍ത്തിയിലെ ഒരു കാഴ്ച്ച.

സസ്യ ശ്യാമള കോമള കേരളമല്ല ഇതു .....











ഭാഷ അടിസ്ഥാനത്തില്‍ സംസ്ഥാനം രൂപീകരിക്കപ്പെട്ടപ്പോള്‍ പഴയ തിരുവിതാംകൂറില്‍ ഉണ്ടായിരുന്ന ഈ സ്ഥലങ്ങള്‍ ഇപ്പോള്‍ തമിഴ്നാട് അതിരുകള്‍ക്ക് ഉള്ളിലാണ്.