Monday, July 23, 2012

സ്വാമിയും റംസാനും

(ഈ  അനുഭവം  മൂന്ന്  വര്‍ഷങ്ങള്‍ക്ക്  മുമ്പ്   എന്റെ  ബ്ലോഗ്ജീവിതത്തിന്റെ  ആരംഭകാലത്ത്  പ്രസിദ്ധീകരിച്ചതാണ്. അന്ന്  ഞാന്‍  ബ്ലോഗ്  ലോകത്ത്  പുതിയ ആളായതിനാല്‍     ഈ പോസ്റ്റ്  കൂടുതല്‍  ആള്‍ക്കാര്‍ക്ക്  എത്തിച്ച്  കൊടുക്കാന്‍  സാധിച്ചില്ല.  ഇതിലെ  പ്രതിപാദ്യ വിഷയം  ഇപ്പോഴും പ്രസക്തമായതിനാല്‍  അന്ന്  വായിക്കാത്തവര്‍ക്കായി  വീണ്ടും  പോസ്റ്റ്  ചെയ്യുന്നു.)

ബാല്യകാലത്തു എത്ര വയസ്സിലായിരുന്നു ആദ്യ നോമ്പ്‌ എന്നത്‌ മറന്നു പോയെങ്കിലും ആദ്യ കാലത്തെ നോമ്പിനോടൊപ്പം ഓർമ്മയിൽ തെളിയുന്നതു സ്വാമിയുടെ മുഖമാണു.സ്വാമിയുടെ ശരിയായ പേരു ശ്രീധരൻ എന്നാണു. അദ്ദേഹം ആലപ്പുഴയിലെ വട്ടപ്പള്ളിയിൽ ഒരു കുടിപ്പള്ളിക്കൂടം നടത്തിയിരുന്നു. 

നോമ്പു കാലത്തോടൊപ്പം സ്വാമിയും മറക്കാനാവാത്ത ഓർമകളുമായി  ഇപ്പോഴും  മനസ്സിൽ കടന്നു വരുന്നു.

സക്കര്യാ ബസ്സാറിലും വട്ടപ്പള്ളിയിലും വൃത കാലത്തു   തുറന്ന്  പ്രവര്‍ത്തിച്ചിരുന്ന  ചായക്കടകളുടെ മുമ്പിൽ ചാക്കു വിരികൾ കെട്ടി    കച്ചവടം അകത്ത്  ഒളിച്ച് നടത്തുമായിരുന്നു .  ആരും  ഭീഷണിപ്പെടുത്താന്‍  വന്നിരുന്നില്ലാ എങ്കിലും  റംസാന്‍  കാലത്തോടുള്ള    ബഹുമാനം  കൊണ്ടാണ്  അങ്ങിനെ  ഒരു  മറക്കല്‍ നടത്തിയിരുന്നത്.പകൽ ആഹാരം കഴിക്കുന്നതു നാണക്കേടായി കരുതിയിരുന്ന അന്നു പരസ്യമായി പുക വലിക്കുന്നതു പോലും നിഷിദ്ധമായിരുന്നു. ഇതര സമുദായത്തിൽപ്പെട്ടവരും സ്വമനസ്സാലെ ഇതെല്ലാം അംഗീകരിച്ചിരുന്നു. "ഇന്നു നോമ്പു എത്ര ആയി" എന്നു ചോദിച്ചാൽ കൃത്യമായി മറുപടി പറയാൻ സഹോദര സമുദായത്തിൽപ്പെട്ടവർക്കും കഴിഞ്ഞിരുന്ന സുവർണ്ണദിനങ്ങൾ  ആയിരുന്നു  അന്നുണ്ടായിരുന്നത്.


ഞങ്ങൾ ചെറിയ കുട്ടികൾ സെയ്തു പൂക്കോയാ തങ്ങളുടെ മഖാമിൽ നിന്നും നോമ്പു തുറ സൂചിപ്പിക്കുന്ന വെടിയൊച്ചകൾക്കായി കാതോർത്തു നിമിഷങ്ങൾ തള്ളി നീക്കും. ഒരു വേനല്ക്കാലത്തായിരുന്നു അന്ന് നോമ്പു.കഠിനമായ വെയിലിൽ വട്ടപ്പള്ളിയിലെ മണൽ പരപ്പ്‌ കത്തിജ്വലിച്ചു നിന്നപ്പോൾ അതിയായ ദാഹത്താൽ ഞങ്ങൾ കുട്ടികൾ വലഞ്ഞു. റോഡിൽ പലസ്ഥലങ്ങളിലായി സ്ഥാപിച്ചിരുന്ന മുനിസിപ്പാലിറ്റി വക പൈപ്പുകളിൽ നിന്നായിരുന്നു വട്ടപ്പള്ളിയിൽ കുടിവെള്ളം ലഭിച്ചിരുന്നത്‌. നോമ്പു മൂന്നാം ദിവസം പകൽ രണ്ടു മണി കഴിഞ്ഞപ്പോൾ എന്റെ തൊണ്ട വരണ്ടു. ചുണ്ടുകൾ ഉണങ്ങി. വീട്ടിൽ സൂക്ഷിച്ചിരുന്ന വെള്ളം കട്ടു കുടിക്കുന്നതു കണ്ടാൽ അടി ഉറപ്പു. എന്റെ കൂട്ടുകാരൻ ഗഫൂറിനും ഈ അവസ്ഥ തന്നെ ആയിരുന്നു. ഞങ്ങൾ പരസ്പരം നോക്കി.രണ്ടു പേരുടെയും ആഗ്രഹം ഒന്നായിരുന്നെന്നു ഞങ്ങൾ തിരിച്ചറിഞ്ഞു.

 വട്ടപ്പള്ളിയിലെ പൈപ്പുകളിൽ നിന്നും പകൽ പരസ്യമായി വെള്ളം കുടിക്കുന്നതു കണ്ടാൽ ആൾക്കാർ പരിഹസിക്കും. അവസാനം ഞങ്ങൾ തീരുമാനിച്ചു. ആലിശ്ശേരിയിൽ പോകാം. സഖാവു സുഗതന്റെ കുടുംബ വീടു സ്ഥിതി ചെയ്യുന്ന ആലിശ്ശേരിയിൽ അധികവും ഹിന്ദുക്കളായിരുന്നു താമസിച്ചിരുന്നതു.
 ഞങ്ങളെ തിരിച്ചറിയാത്ത ആലിശ്ശേരി വാർഡിലെ ഏതെങ്കിലും പൈപ്പിൽ നിന്നും വെള്ളം കുടിക്കാൻ ചുട്ടു പഴുത്ത മണൽ പരപ്പ്‌ താണ്ടി ഞങ്ങൾ പാഞ്ഞു. ആലിശ്ശേരി അമ്പലത്തിലേക്കു തിരിയുന്ന റോഡിൽ സ്ഥാപിച്ചിരുന്ന പൈപ്പിനു സമീപമെത്തി ഗഫൂർ വെള്ളം കുടിക്കാനായി കുനിഞ്ഞു.
 പെട്ടെന്നു പുറകിൽ നിന്നും "എടാ" എന്നൊരു വിളി. ഞെട്ടി തിരിഞ്ഞു നോക്കിയപ്പോൾ സ്വാമി! ഞങ്ങളുടെ കുടിപ്പള്ളിക്കൂടം വാദ്ധ്യാർ!
അരികിൽ നിന്ന വേലിയിൽ നിന്നും സ്വാമി വടി ഒടിച്ചെടുത്തു ഞങ്ങളുടെ ചന്തിയിൽ രണ്ടു അടി വീതം തന്നു.
"ദൈവ ദോഷം കാണിക്കുന്നോ" സ്വാമി കയർത്തു.
"ഞങ്ങൾ മുഖം കഴുകാൻ പോകുവായിരുന്നു". ഗഫൂർ തടി തപ്പാൻ നോക്കി.
"നോമ്പും പിടിച്ചു കള്ളവും പറയുന്നോ" എന്നായി സ്വാമി.
അടിയുടെ വേദനയേക്കാൾ കുറ്റബോധം എന്നെ കരയിച്ചു.
എന്റെ കണ്ണീർ കണ്ടതു കൊണ്ടാവാം അദ്ദേഹം ശാന്തനായി. എന്റെ തലയിൽ തലോടി.
"കുഞ്ഞുങ്ങളേ! ....നോമ്പു നോമ്പായി തന്നെ പിടിക്കണം; നോമ്പു പിടിക്കുമ്പോൾ തെറ്റു ചെയ്യരുതു കള്ളം പറയരുതു" സ്വാമി പറഞ്ഞു.
പിൽക്കാലത്തു വായിച്ചും പ്രഭാഷണങ്ങൾ ശ്രവിച്ചും ഞാൻ അറിവു നേടി. പക്ഷേ ആ അറിവിനേക്കാളും സ്വാമി തന്ന ഉപദേശം വൃതം അനുഷ്ഠിക്കുമ്പോൾ എന്റെ മനസ്സിൽ മായാതെ നില നിൽക്കുന്നു.


Tuesday, July 17, 2012

അപകടങ്ങള്‍!.അപകടങ്ങള്‍.

എനിക്ക്   പ്രത്യേക  സ്വഭാവ  ഗുണമുള്ള   ചില യുവ  സുഹൃത്തുക്കളുണ്ട്. അതില്‍  ഒരാളാണ്  ഫാസില്‍ ഇസ്മെയില്‍. അദ്ദേഹം ഫെയ്സ് ബുക്കില്‍   സുപരിചിതനാണ്.

കമ്പ്യൂട്ടര്‍  വിദഗ്ദനായ  ഫാസില്‍  നല്ലൊരു  ഫോട്ടോഗ്രാഫര്‍  കൂടിയാണ്. വാഹന അപകടങ്ങളുടെ  ഫോട്ടോ  എടുക്കുന്നതിലാണ്   കൂടുതല്‍  താല്പര്യം  എന്നിടത്താണ്  അയാളുടെ  പ്രത്യേകത.  സമീപസ്ഥലങ്ങളിലും  യാത്രാ വേളകളിലും   കാണപ്പെടുന്ന   വാഹന അപകടങ്ങളുടെ  ബാക്കി  ഫലം  അയാള്‍   ക്യാമറയുടെ  ഉള്ളിലേക്ക്  ആവാഹിക്കും. അങ്ങിനെ  എടുത്തതും  മറ്റ്  പലതരത്തില്‍  സംഘടിച്ചതുമായ അപകട  രംഗങ്ങളുടെ    ഒരു    ചിത്ര ശേഖരം   ഈ യുവാവിന്റെ  കൈവശം  കണ്ട  ഞാന്‍   അതില്‍  കുറച്ച്  ആവശ്യപ്പെട്ടപ്പോള്‍   അയാള്‍  മടികൂടാതെ  തന്നതാണ്   ഈ  ലേഖനത്തില്‍  ചേര്‍ത്തിരിക്കുന്നത്.

ഈ ചിത്രങ്ങളിലൂടെ  കണ്ണോടിക്കുക.

വളരെ  വര്‍ഷങ്ങള്‍ക്ക്  മുമ്പ്  പത്ത്   കാള  വണ്ടികളും   രണ്ട്  സൈക്കിളുകളും  വല്ലപ്പോഴും  ഒരു  കാറും  പോകാനായി  വെട്ടി  ഉണ്ടാക്കിയ   പാതകള്‍  പരിഷ്കരിച്ച്  റോഡുകളാക്കിയതാണ്  ഇപ്പോള്‍  ഈ  നാട്ടിലെ  പ്രധാന  സഞ്ചാര  മാര്‍ഗങ്ങളില്‍    പലതും.  അതിലൂടെയാണ്   ഓരോ  നിമിഷത്തിലും  നൂറു  കണക്കിനു  വാഹനങ്ങള്‍  ചീറി  പായുന്നത്.

 ഈ  നാട്ടിലെ   മൊത്തം  വാഹങ്ങള്‍  ഒരു  ദിവസം  ഒരു  പ്രത്യേക    സമയത്ത്    നിരത്തില്‍  ഇറക്കി  നിര്‍ത്തി  എന്ന്  സങ്കല്‍പ്പിക്കുക.  കേരളത്തിലെ  മൊത്തം   റോഡുകളുടെ   നീളം  അളന്ന്   കണ്ടെത്തുക.  തുടര്‍ന്ന്   ഇവിടെ  രജിസ്റ്റര്‍  ചെയ്ത  വാഹനങ്ങളുടെ  നീളവും  കണക്ക്   കൂട്ടി  എടുക്കുക.  റോഡുകളുടെ  നീളത്തേക്കാളും  അധികമായിരിക്കും  ആകെ  വാഹനങ്ങളുടെ  നീളം  എന്ന്  കണ്ടെത്താനാകും.  അതായത്  നമ്മുടെ  ഈ കൊച്ച്  കേരളത്തിലെ  റോഡുകള്‍ക്ക്  നമ്മുടെ  നാട്ടിലെ   മൊത്തം  വാഹനങ്ങളെ   ഉള്‍ക്കൊള്ളാന്‍  തക്ക വിധം  സൌകര്യം  ഇല്ലാ എന്ന് വ്യക്തം.

 പണ്ട്   ഒരു  പ്രദേശത്തെ  വീടുകളില്‍  ചിലതില്‍,   സഞ്ചരിക്കാനായി  ഒരു  സൈക്കില്‍  ഉണ്ടാകുമായിരുന്നു.  വലിയ  പണക്കാരുടെ  വീടുകളില്‍  കാറും.  കാറ്  ആഡംബരത്തിന്റെയും  സമ്പത്തിന്റെയും  പ്രതീകമായിരുന്നു. ഇന്ന്  നാലക്ക സംഖ്യ   കയ്യിലുണ്ടെങ്കില്‍  കാറു  വാങ്ങാന്‍  ബാങ്ക്കാര്‍    ബാക്കി  തുകയുടെ   ലോണുമായി   നമ്മുടെ  വീടിനു  മുന്‍‌വശത്ത്  തയാറായി   നില്‍ക്കുന്നതിനാല്‍    ഓരോ  വീടിലും    ഒന്നിലധികം  വാഹനങ്ങള്‍   കാണപ്പെടുന്നു  എന്നതില്‍  അതിശയിക്കേണ്ടതില്ല.ഇവയെല്ലാം  ഒരുമിച്ച്  വിദ്യാലയവും  ആഫീസുകളും   പ്രവര്‍ത്തിക്കുന്ന   സമയത്തു    നിരത്തിലേക്കിറങ്ങുമ്പോഴുള്ള  അവസ്ഥ ചിന്തിച്ച്  നോക്കുക.  നിയമം  ധിക്കരിക്കാനുള്ള  മലയാളിയുടെ  സവിശേഷതയും  മറ്റുള്ളവരോടുള്ള  അസഹിഷ്ണതയുടെ   ആഴവും  ഒരുമിക്കുമ്പോള്‍  അപകടങ്ങളുടെ  തോത്  വര്‍ദ്ധിക്കുന്നതിനു  കാരണമാകുന്നു.






























അപകടങ്ങള്‍! അപകടങ്ങള്‍! ദിവസവും  പത്ര  താളുകളില്‍  അപകടങ്ങളുടെ  വാര്‍ത്തകള്‍  മാത്രം.  ദിനേനെ  എത്രയെത്ര വിലയുറ്റ  ജീവിതങ്ങള്‍  പൊലിയുന്നു. ജീവിച്ചിരുന്നിട്ടും  മരിച്ചതിനൊപ്പം  എത്രയോ  യുവത്വങ്ങള്‍! മൂക്കിനു  താഴെ  നാലു രോമം  വന്നു കഴിഞ്ഞാല്‍  ആണ്‍കുട്ടികള്‍ക്ക്  ഇരുചക്ര വാഹനം  ഒഴിച്ചുകൂടാനാവാത്ത വസ്തു  ആയി  മാറുന്നു.അരുമ പുത്രന്റെ  നിര്‍ബന്ധത്തിന്  വഴങ്ങി  മോട്ടോര്‍  സൈക്കില്‍  വാങ്ങിക്കൊടുക്കുന്ന  മാതാപിതാക്കള്‍  മകന്‍   വീട്ടില്‍  തിരിച്ചെത്തുന്നത്  വരെ  നെഞ്ചിടിപ്പോടെ  കഴിയുന്ന  വിവരം   ഒരു  കുട്ടികളും  തിരിച്ചറിയുന്നില്ലാ  എന്നുള്ളതാണ് സത്യം. നമ്മുടെ  റോഡിന്റെ  ദുരവസ്ഥയും  വാഹനങ്ങളുടെ  നിയന്ത്രണാതീതമായ  മരണ പാച്ചിലും  ദിനേനെ  കാണുന്ന   മാതാപിതാക്കള്‍ക്ക്  എങ്ങിനെ  നെഞ്ചിടിപ്പില്ലാതെ  ജീവിക്കാന്‍  കഴിയും! എന്തെങ്കിലും  ദുരന്തം സംഭവിച്ച്  കഴിഞ്ഞാല്‍  ഇര അപ്പോള്‍ തന്നെ  ഈ  ലോകത്തോട് യാത്ര  പറയുന്ന  സംഭവങ്ങളില്‍  ജീവിച്ചിരിക്കുന്നവര്‍  അവരുടെ  ജീവിത   അവസാനം  വരെ,  തങ്ങളെ  വിട്ട്  പോയവരുടെ   ദു:ഖസ്മരണകളുമായി  നിമിഷങ്ങള്‍  കഴിച്ചു  കൂട്ടേണ്ടി  വരുന്ന  അവസ്ഥ ദയനീയമാണ്. മോട്ടോര്‍  സൈക്കിളിലും  കാറിലും   ചീറി പായുന്ന  പുതിയ  തലമുറ  അല്‍പ്പമെങ്കിലും  ഇതിനെ  പറ്റി  ചിന്തിച്ചിരുന്നെങ്കില്‍.

എന്റെ ഒരു  സഹപ്രവര്‍ത്തകയുടെ  കാര്യം  ഓര്‍മയില്‍  വരുന്നു.  അവരുടെ  രണ്ട് കുട്ടികളില്‍  മൂത്തത്    പെണ്‍കുട്ടിയും  രണ്ടാമത്തേത്  ആണ്‍കുട്ടിയും  ആയിരുന്നു. ആഫീസില്‍  വരുമ്പോള്‍  മകന്റെ  കുസൃതികളും മറ്റും  പറയുമ്പോള്‍  ആ  മാതാവിന്റെ  മുഖത്ത്  വിരിഞ്ഞിരുന്ന  പാല്‍  നിലാവ്  ഇപ്പോഴും  എന്റെ  ഓര്‍മ്മകളില്‍  നിറഞ്ഞ്  നില്‍ക്കുകയാണ്.അവരുടെ  എല്ലാ ദു:ഖങ്ങളും  മകനുമായി  സമയം  പങ്കിടുമ്പോള്‍  മറന്നിരുന്നു.  വര്‍ഷങ്ങള്‍  കടന്ന്  പോയി. സഹപ്രവര്‍ത്തക  ശിരസ്തദാരായി  ഉദ്യോഗക്കയറ്റം കിട്ടി വിദൂരമായ  നഗരത്തില്‍  ജോലിക്ക്  പോയി   തുടങ്ങി. ജോലി സ്ഥലത്ത്  നിന്നും  തിരികെ  വരുമ്പോള്‍ സന്ധ്യ   കഴിഞ്ഞിരിക്കും.  എങ്കിലും    മകന്‍  ബസ് സ്റ്റോപ്പില്‍  കാത്ത്  നിന്ന്  അമ്മയെയും  മോട്ടോര്‍സൈക്കിളില്‍  ഇരുത്തി   തമാശകളും  പറഞ്ഞ്  വീട്ടിലേക്ക്  തിരിക്കും.  വീടിന്റെ  പടിക്കല്‍  എത്തി  ചേരുമ്പോള്‍   അമ്മയെ  മുമ്പേ  നടക്കാന്‍  പറഞ്ഞിട്ട്  ഇരുള്‍ നിറഞ്ഞ്  നില്‍ക്കുന്ന  മുറ്റത്തേക്ക്   മകന്‍   പുറകില്‍  നിന്നും  മോട്ടോര്‍ സൈക്കിളിന്റെ  ലൈറ്റ്   തെളിച്ച്  കൊടുക്കുമായിരുന്നു.ആ  കാലഘട്ടത്തില്‍ യാദൃശ്ചികമായി  തമ്മില്‍  കണ്ടപ്പോള്‍  മകന്റെ  സ്നേഹാധിക്യത്തെ പറ്റി    എന്നോട്  പറയുന്നതില്‍   ആ  അമ്മക്ക്  നൂറ്   നാവായിരുന്നു . അമ്മക്ക് ഉച്ചക്കുള്ള  ചോറ് പൊതി കെട്ടാന്‍   രാവിലെ  തന്നെ   അടുത്തുള്ള   അങ്ങാടിയില്‍   പോയി  മകനാണ്  മത്സ്യം  വാങ്ങി  വരുന്നത്.

അന്നൊരു  ദിവസം  മകന്‍  വാഹനത്തില്‍   രാവിലെ അങ്ങാടിയിലേക്ക്   വേഗത്തില്‍  പോയി.  വഴിയില്‍  കണ്ട  അയല്‍‌വാസിയെയും  പുറകില്‍  കയറ്റി  ഇരുത്തി.  അല്‍പ്പം ദൂരെയുള്ള  കലുങ്കിനു സമീപം  എത്തിയപ്പോള്‍  എതിരെ  നിയന്ത്രണം വിട്ട് പാഞ്ഞ്  വന്ന  ജീപ്പിനെ  ഒഴിവാക്കാനായി  അവനു  കഴിഞ്ഞില്ല.  രണ്ട്  പേരും  സംഭവ സ്ഥലത്ത്  വെച്ച്  തന്നെ  യാത്ര  ആയി. വിവരമറിഞ്ഞ്  മരണ വീട്ടിലേക്ക്  പോകുമ്പോള്‍  മകന്റെ  വേര്‍പാട്   അവര്‍   എങ്ങിനെ  സഹിക്കും  എന്ന ചിന്ത  ആയിരുന്നു  മനസ്സ്  നിറയെ. മകന്റെ  ശരീരത്തിനരികില്‍  ഇരുന്ന  അവര്‍ എന്നെ  കണ്ടപ്പോള്‍  കരയുകയായിരുന്നു  എന്ന്  പറഞ്ഞാല്‍  അതിനു  പൂര്‍ണ  അര്‍ത്ഥം  ആവില്ല.  അതിലുമുപരി അര്‍ത്ഥം  വരുന്ന വാക്ക് എനിക്ക്  അറിയാമായിരുന്നെങ്കില്‍  അത്  ഇവിടെ  ഞാന്‍  ഉപയോഗിച്ചേനെ. അവന്റെ  പഴയ  കാര്യങ്ങള്‍  ഓരോന്നായി  അവര്‍  വിളിച്ച് പറഞ്ഞ്  കൊണ്ടിരുന്നു. ഒന്നും  പറയാനാവാതെ  അല്‍പ്പം  പോലും  സ്വാന്തനം  നല്‍കാനാവാതെ  നിസ്സഹായതയോടെ  നോക്കി  നില്‍ക്കാനേ  അന്ന്  കഴിഞ്ഞുള്ളൂ. അതൊരു  വല്ലാത്ത  രംഗം  ആയിരുന്നു. വര്‍ഷങ്ങള്‍  കഴിഞ്ഞ്   ഭര്‍ത്താവും  മരിച്ചപ്പോള്‍  തനിച്ചായ  അവരെ  വിവാഹിതയായ  മകള്‍  തിരുവനന്തപുരത്തുള്ള   തന്റെ  വീട്ടിലേക്ക്  കൂട്ടി  കൊണ്ട്  പോയി. കുറച്ച്  കാലത്തിനു  മുമ്പ്   ഫോണിലൂടെ  ഞാന്‍  ബന്ധപ്പെട്ടപ്പോള്‍   “എന്നെ  മാത്രം   ദൈവം  കൊണ്ട്  പോകാത്തതെന്തേ!” എന്ന്  എന്നോട്  ദയനീയമായി   ചോദിച്ച  അവര്‍ക്ക്  മറുപടി  നല്‍കാന്‍  എനിക്കായില്ല  തന്റെ  ഓമന  മകന്റെ  ഓര്‍മ്മകളുമായി  ആ  മാതാവ്  തിരുവനന്തപുരം  നഗരത്തിന്റെ  ഏതോ  ഭാഗത്ത്   ഇപ്പോഴും  ജീവിക്കുന്നുണ്ട്.

ഇങ്ങിനെ  എത്രയെത്ര  മാതാപിതാക്കള്‍,  ഭാര്യമാര്‍,  സഹോദരീ  സഹോദരന്മാര്‍  പിരിഞ്ഞ്  പോയവരുടെ  ഓര്‍മ്മകളുമായി   ഇപ്പോഴും  ജീവശ്ചവമായി  കഴിയുന്നു.
















ഇനിയുമിനിയും  ചിത്രങ്ങള്‍  ധാരാളമുണ്ട്, ദുരന്തത്തിന്റെ,  എന്നുമെന്നും  കണ്ണീരിന്റെ,  തലമുറകള്‍  കണ്ണിയറ്റ്  പോകുന്നതിന്റെ  ചിത്രങ്ങള്‍ ! എന്നാണിതിനൊരവസാനം?  ഈ  ദുരന്തങ്ങള്‍ക്ക്   ഇനിയുമൊരു  പരിഹാരംആര്‍ക്കും  കണ്ടെത്താനാവില്ലേ?!!!

(ചിത്രങ്ങള്‍ക്ക്  ഫാസില്‍  ഇസ്മെയിലിനോട്  കടപ്പാട്)