Tuesday, December 29, 2020

വിധി നടപ്പിലാക്കുമ്പോൾ.....

 മൂന്ന് തലമുറ വരെ നീണ്ട സിവിൽ കേസുകൾ ഉണ്ട്. മുൻസിഫ്ഫ് കോടതി, അപ്പീൽ സുബ് കോടതി, ഹൈക്കോടതി, അവസാനം സുപ്രീം കോടതി, ഇതെല്ലാം കഴിഞ്ഞ് ഒരു വിധിയുമായി എത്തുമ്പോൾ ചെറുപ്പക്കാരൻ മൂത്ത് നരച്ചിരിക്കും ചിലപ്പോൾ അടുത്ത തലമുറയോ അതിനടുത്ത തലമുറയോ ആയിരിക്കും അവശേഷിച്ചിരിക്കുക. അങ്ങിനെ അവസാനം നിരന്തര നിയമ പോരാട്ടത്തിനും സാമ്പത്തിക ചെലവുകൾക്കും വർഷങ്ങളെടുത്ത സമയ നഷ്ടത്തിന് ശേഷം ഒരു വിധി കയ്യിൽ കിട്ടിയാൽ പിന്നെ അത് നടപ്പിലാക്കി കിട്ടാൻ വിധി നടത്ത് എന്ന പ്രക്രിയയിലൂടെയാണ് കേസ് കടന്ന് പോകേണ്ടത്. അതിനും സമയവും സമ്പത്തും നഷ്ടപ്പെട്ട് ഒടുവിൽ വിധി നടപ്പിലാക്കാൻ കോടതി ഉത്തരവിട്ട് കോടതി ഉദ്യോഗസ്ഥനും സിൽബന്തികളും തർക്ക സ്ഥലത്തെത്തുമ്പോൾ അവിടെ പുതിയ ഒരു അവതാരം ഹാജരുണ്ടാവും. അയാളെ ക്ളൈമന്റ് അല്ലെങ്കിൽ തർക്കക്കാരൻ അല്ലെങ്കിൽ കൈവശക്കാരൻ എന്നിങ്ങനെ പല പേരുകളിൽ അറിയപ്പെടും. (അത് കേസിലെ പ്രതി നിർമ്മിച്ച് കൊണ്ട് വന്നതാണ്. അതായത് ഈ വസ്തു ഒരിക്കലും വിധി നടപ്പാക്കി ഒഴിപ്പിക്കില്ലാ എന്ന നിർബന്ധ ബുദ്ധി) ക്ളൈമന്റിന് പറയാനുള്ളതും കേട്ട് അതിനെതിരെ അപ്പീലും മറ്റ് പോ്യി പറയാനുള്ളതും കേട്ട് മിക്കവാറും അയാളുടെ അപേക്ഷ തള്ളുമ്പോൾ ആ അപേക്ഷ തള്ളിയ ഉത്തരവിന്മേൽ അടുത്ത അപ്പീൽ. എല്ലാം കഴിഞ്ഞ് വാദി തന്റെ സ്ഥലം ഒഴിപ്പിച്ചെടുക്കാൻ വരുമ്പോൾ വിധി നടപ്പിലാക്കേണ്ട കോടതി പ്രതിനിധി ആയ ആമീൻ പോലീസ് സഹായം ആവശ്യപ്പെടും, കാരണം ഇത്രയും കാലം കേസ് നടത്തിയവൻ അടുത്ത ഏതെങ്കിലും ഉടക്ക് ഉണ്ടാക്കിയേക്കാം. ക്രമ സമാധാന ചുമതല നൽകാൻ കോടതി ഉത്തരവ് പോലീസിന് ലഭിക്കുമ്പോൾ അവർ സഹായത്തിനെത്തും. വിധി നടപ്പിലാക്കി സ്ഥലം ഒഴിപ്പിക്കും.

ഒരു കാര്യം തിരിച്ചറിയുക, എത്ര കാലം കേസ്പറഞ്ഞാണ് ആ കക്ഷി ഈ വിധി സമ്പാദിച്ചതെന്നും ന്യായാന്യായങ്ങൾ എത്രയോ നിയമ വിശാരദന്മാരുടെ കയ്യിൽ കൂടി കടന്നതിന് ശേഷമായിരിക്കും ഈ അവസാന സ്റ്റേജിലെത്തുന്നതെന്നും ചിന്തിക്കണം. അവിടെ സംഭവിക്കുന്ന പരാജയം കക്ഷിയുടെ (വാദിയുടെ) പരാജയമല്ല നാട്ടിലെ നിയമ വ്യവസ്തയുടെ പരാജയമാണ്. അത് പരാജയപ്പെട്ടാൽ ഈ നാട്ടിലെ സാധാരണക്കാരോ അരോ എന്തുമാകട്ടെ, പിന്നെ എവിടെയാണ് വാദിക്ക് ഒരു ആശ്രയം, തന്റെ സങ്കട പരിഹാരത്തിന് എവിടെ പോകണം. ഇത്രയും കാലം കോടതി തിണ്ണയിൽ അലഞ്ഞ് തിരിഞ്ഞതിന്റെ ഫലമെന്ത്?.
മിക്ക കേസുകളിലും കോടതി ജീവനക്കാർ അവസാനം വിധി നടപ്പിലാക്കാൻ വരുന്നത് ജീവനും കയ്യിൽ പിടിച്ചാണ്. വിധി നടപ്പിലാക്കിയാൽ സ്വന്തം ജീവന് ആപത്ത്, നടപ്പിലാക്കിയില്ലെങ്കിൽ ഉദ്യോഗം തെറിക്കൽ രണ്ടിനുമിടയിൽ അവർ പരുങ്ങുമ്പോൾ അവർ പോലീസ് സംരക്ഷണവുമായേ സ്ഥലത്ത് ഹാജരാകൂ. സഹായത്തിന് വരുന്ന പോലീസുകാർ സംയമനം ഇല്ലാത്തവരാണെങ്കിൽ സംഗതി വഷളാകും. അതാണ് നെയ്യാറ്റിങ്കരയിൽ കണ്ടത്
ഒരു സിവിൽ കേസിന്റെ ഗതി വിഗതികൾ മനസ്സിലാക്കുമ്പോൾ അതിന്റെ അവസാനത്തെ പറ്റി വിമർശിക്കുന്നതിൽ നീതിയില.
അങ്ങിനെ വിധിയിലൂടെ ആരെങ്കിലും ഒഴിപ്പിക്കപ്പെടുമ്പോൾ കേസിന്റെ നിജ സ്ഥിതി നോക്കി സർക്കാർ അവർക്ക് മറ്റ് സംരക്ഷണം നൽകി കേസിന്റെ വിധി നടപ്പിലാക്കാൻ ശ്രമിക്കുകയാണ് വേണ്ടത് അല്ലാതെ വിധി പരാജയപ്പെടുത്താൻ നോക്കിയാൽ അത് ദൂരവ്യാപകമായ ദുഷ്ഫലങ്ങൾക്ക് കാരണമാകാം.
Anil Kumar VT
Like
Comment
Share

Tuesday, December 22, 2020

കള്ളൻ ബിരുദം

 രണ്ട് ദിവസം കസ്റ്റഡിയിൽ പോലീസിന്റെ ക്രൂര മർദ്ദനം. 55 ദിവസം ജയിൽ വാസം. പിന്നെ പത്രക്കാർ ആഘോഷിച്ച  മോഷണ ബിരുദം. പോലീസ് കൊടുത്ത വാർത്ത ഉപ്പും മസാലയും ചേർത്ത് വിളമ്പിയപ്പോൾ  യാതൊരു തെറ്റും ചെയ്യാത്ത അഞ്ചൽ അഗസ്ത്യക്കോട്  താമസക്കാരനായ രതീഷ് നാട്ടുകാരുടെ മുമ്പിൽ കള്ളനായി. ഈ ബിരുദം ലഭിക്കുന്നതിന് മുമ്പ് അയാൾ ആട്ടോ ഡ്രൈവർ ആയിരുന്നു. കള്ളനെന്ന്  പോലീസ് പറഞ്ഞത് പത്രത്തിലൂടെ സ്ഥിരപ്പെട്ടപ്പോൾ നാട്ടുകാർക്കും കള്ളനായി. അമ്മയും ഭാര്യയും രണ്ട് കുട്ടികളുമടങ്ങുന്ന ആ ചെറിയ കുടുംബം മാത്രം ആപത്ത് കാലത്തും അയാളോടൊപ്പം നിന്നു. അഞ്ചലിൽ ഒരു മെഡിക്കൽ സ്റ്റോറിൽ മോഷണം നടന്നപ്പോൾ  സി.സി.ടി.വിയിൽ കണ്ട രൂപത്തോട് സാദൃശ്യം  ഉണ്ടായത് രതീഷിന്റെ കുറ്റമല്ലല്ലോ. രണ്ട് ദിവസം അറസ്റ്റ് രേഖപ്പെടുത്താതെ  കുറ്റം സമ്മതിക്കാൻ ഇടിയോടെ ഇടി. എങ്കിലും രതീഷ് പിടിച്ച് നിന്നു കുറ്റം സമ്മതിക്കാതെ.

ഇപ്പോൾ അഞ്ച് വർഷത്തിന് ശേഷം വടക്ക് തിരൂരിൽ പിടികൂടപ്പെട്ട മോഷ്ടാവിന്റെയും  അഞ്ചലിലെ മോഷണ സ്ഥലത്ത് നിന്നും കിട്ടിയ മോഷ്ടാവിന്റെയും വിരലടയാളം  ഒന്നാണെന്ന് സ്ഥിതീകരിച്ചപ്പോൾ പോലീസ് ഭാഷ്യം അതേപടി പകർത്തിയ പത്രക്കാർ മോഷ്ടാവാക്കിയ  രതീഷ് കുറ്റവിമുക്തനായി. ഇതിനിടയിൽ അയാൾ എന്തും മാത്രം സഹിച്ചു. അതവിടെ നിൽക്കട്ടെ, സംശയം പോലും ഏശാത്ത ആ കുടുംബം എന്ത് പിഴച്ചു. പത്ര വാർത്ത വന്ന കാലഘട്ടത്തിലും തുടർന്നും  അവർ എന്തും മാത്രം സഹിച്ചു. ആ കുട്ടികൾ അന്ന് പള്ളീക്കൂടത്തിൽ പോയപ്പോൾ എന്തും മാത്രം വേദന തിന്ന് കാണണം.


മനുഷ്യാവകാശ ദിനം കഴിഞ്ഞ ദിവസം കടന്ന് പോയി. മനുഷ്യനായി ജീവിക്കാനുള്ള അവകാശം കിട്ടാതെ വരുന്ന  ഒരു വിഭാഗമാണ് കുറ്റാരോപിതർ. അന്വേഷണ സംഘം സംശയത്തിന്റെ പേരിൽ പിടിക്കുന്നവർ കുറ്റാരോപിതർ മാത്രമാണ്. അവർ കുറ്റം ചെയ്തു എന്ന് ആധികാരപ്പെട്ട കോടതി പറയുന്നത് വരെ അവർ കുറ്റാരോപിതർ മാത്രമാണ്.  അതിനു മുമ്പ് പത്രക്കാർ അവനെ        കുറ്റക്കാരനാക്കി വിധിച്ച് കഴിയും അത് പെണ്ണ് കേസിലായാലും മോഷണ കേസിലായാലും മറ്റേത് കേസിലായാലും ഫോട്ടോ സഹിതം  വാർത്ത പ്രസിദ്ധപ്പെടുത്തുന്നു. ആ വാർത്ത ഏറ്റ് പിടിച്ച് നവ മാധ്യമങ്ങൾ  പ്രതിയെ വിചാരണ ചെയ്ത് ശിക്ഷ വിധിച്ച് കഴിയും. ഇതെല്ലാം സംഭവിക്കുന്നത് പോലീസ് ഭാഷ്യത്തോടൊപ്പം കുറ്റാരോപിതന്  പറയാനുളളത് തുല്യ പ്രാധാന്യത്തിൽ പ്രസിദ്ധീകരിക്കാൻ പത്രക്കാർ മുതിരാത്തത് കൊണ്ടാണ്.


 വെറും സംശയത്തിന്റെ പേരിലോ പ്രതിക്കെതിരെയുള്ള വൈരാഗ്യത്താൽ മനപൂർവം കൊടുക്കുന്ന വ്യാജ പരാതിയുടെ അടിസ്ഥാനത്തിലെടുക്കുന്ന കേസുകളിലോ    നിരപരാധിയായ ഒരാളുടെ ഫോട്ടോ പോലീസ് എടുത്ത് പത്രത്തിൽ പ്രസിദ്ധീകരിക്കാൻ കൊടുക്കുമ്പോൾ അയാൾ അനുഭവിക്കുന്ന വേദന എത്രമാത്രമാണെന്നും അയാളുടെ കുടുംബാംഗങ്ങൾ അനുഭവിക്കുന്ന പീഡനത്തിന്റെ അളവ് എന്തും മാത്രമാണെന്നും തിരിച്ചറിയാതെ കേസിന്റെ വിധി വരുന്നതിന് മുമ്പ് തന്നെ അയാളെ പ്രതിയാക്കി അയാളുടെ അണ്ടർ വയറിന്റെ നിറം വരെ എന്താണെന്ന് അച്ച് നിരത്തുന്ന ഈ പ്രക്രിയ തന്നെയല്ലേ ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനം. 

Saturday, December 19, 2020

മുനിസിപ്പാലിറ്റി വക പൈപ്പ് വെള്ളം.

ആലപ്പുഴ അന്നും ഇന്നും നാല് ചുറ്റും വെള്ളവും എന്നാൽ കുടിക്കാൻ ഒരു തുള്ളി വെള്ളവുമില്ലാത്ത നാടാണ് . പണ്ട്   കുടി വെള്ളത്തിന് ആകെ ആശ്രയം  മുനിസിപ്പാലിറ്റി വക  പൈപ്പ് വെള്ളം മാത്രം.   പൈപ്പ് നിരത്തിന് സമീപം പ്രധാനപ്പെട്ട ഇടങ്ങളിലാണ് ഉണ്ടായിരുന്നത്. ആ പൈപ്പിന് സമീപത്ത് നിന്ന് പന്ത്രണ്ട് വയസ്സ്കാരനായ ഞാൻ  തുണി ഇല്ലാതെ ഓടിയത് ഇന്ന് ടൈൽസ് പാകിയ കുളി മുറിയിൽ വിശാലമായി കുളിക്കുമ്പോൽ ഇടക്കിടെ ഓർമ്മിക്കാറുണ്ട്.

   മുനിസിപ്പാലിറ്റി ടാപ്പിന് കീഴിൽ മൺ കുടങ്ങളും അലൂമിനിയം കുടങ്ങളും സ്ഥാപിച്ച് ഉടമസ്തർ കൂടുതലും സ്ത്രീകൾ നാട്ട് വർത്തമാനങ്ങളിൽ ഏർപ്പെടുമായിരുന്നു. പല പ്രണയങ്ങളും മൊട്ടിട്ടിരുന്നതും  ടാപ്പിന് ചുവട്ടിൽ നിന്നുമായിരുന്നുവല്ലോ. കമിതാക്കൾ പരസ്പരം കാണുന്നതും സന്ദേശങ്ങൾ കൈമാറുന്നതും ടാപ്പിൻ സമീപത്ത് നിന്നുമാണ്. അന്ന് പ്രണയത്തിന്റെ അസംസ്ക്രത പേര് “ലപ്പടിക്കുക“ എന്നായിരുന്നു.  അവനും അവളും ലപ്പാണ് എന്ന് പറഞ്ഞാൽ അവർ പ്രണയത്തിലാണ് എന്നാണർത്ഥം. മുതിർന്ന  സ്ത്രീകളും പുരുഷന്മാരും അവർക്ക്  ലപ്പടി സാധിക്കാത്ത കാരണത്താൽ ലപ്പടിക്കുന്ന ചെറുപ്പക്കാരെ അസൂയയോടെ നോക്കുകയും  കമിതാക്കളുടെ വീടുകളിൽ പ്രണയ വാർത്ത കൃത്യമായി എത്തിക്കുകയും ചെയ്തിരുന്നു.

വേനൽക്കാലങ്ങളിൽ കുളങ്ങളിൽ  വെള്ളം വറ്റുമ്പോൾ കുളിക്കുന്നതിനും പൊതു നിരത്തിലുള്ള ടാപ്പുകൾ സമീപം താമസിക്കുന്നവർ ഉപയോഗിക്കും. ആലപ്പുഴ വട്ടപ്പള്ളിയിലെ  ഞങ്ങളുടെ വീടിന് കുറച്ചകലെയുണ്ടായിരുന്ന ടാപ്പിൽ നിന്നായിരുന്നു ഞങ്ങൾ വെള്ളം എടുത്തിരുന്നത്.  .. ആ കാലങ്ങളിൽ ഞങ്ങൾ പോലീസിനേക്കാളും ഭയപ്പെട്ടിരുന്നത് മുനിസിപ്പാലിറ്റി ജീവനക്കാരെ ആയിരുന്നു.  മുനിസിപ്പാലിറ്റിയിലെ ജീവനക്കാർ പൊതുജനങ്ങൾ  ടാപ്പിന് സമീപം കുളിക്കുകയോ വെള്ളം ദുർവിനിയോഗം ചെയ്യുകയോ ചെയ്യുന്നത് കണ്ടാൽ അപ്പോൾ തന്നെ പിടിച്ച് കൊണ്ട് പോയി ഫൈൻ അടിക്കും. ഭായി എന്നറിയപ്പെട്ടിരുന്ന ഒരു ജീവനക്കാരനായിരുന്നു വട്ടപ്പള്ളീ ഭാഗത്തെ ഡ്യൂട്ടിക്കാരൻ. ഭായി എല്ലാവർക്കും പേടി സ്വപ്നമായിരുന്നുവല്ലോ.


അന്നൊരു വേനൽക്കാലത്ത് കുളത്തിൽ വെള്ളമില്ലാത്തതിനാൽ ഞാൻ അടുത്തുള്ള ടാപ്പിനെ ആശ്രയിച്ചു.  കുടങ്ങളിലെ വെള്ളമെടുപ്പ് അവസാനിക്കുമ്പോഴാണ് ഞങ്ങൾ കുളിക്കാൻ ടാപ്പിന് കീഴിൽ കയറുന്നത്. എന്നാലും ആ സമയം തന്നെ ലക്ഷ്യമിട്ട്  ചിലപെൺപിള്ളാര് വന്ന് ഞങ്ങൾ ആൺകുട്ടികൾ കുളിക്കുന്നത് ഏറ് കണ്ണിട്ട് നോക്കും.  അത് കൊണ്ട് തന്നെ ഞങ്ങൾ കുളി ദീർഘിപ്പിക്കും.അന്ന് പള്ളീക്കൂടത്തിൽ പോകാനുള്ള  ധൃതിയിൽ ഒരു തോർത്തുമുടുത്ത് പന്ത്രണ്ട് വയസ്സുകാരനായ ഞാൻ ടാപിന് കീഴിൽ ഇരുന്നു കുളിക്കാൻ തുടങ്ങി. മുഖത്ത് സോപ്പിട്ട് കഴിഞ്ഞ് ടാപ്പ് തിരിക്കുമ്പോൾ അടുത്ത് നിന്ന പെണ്ണ് വിളിച്ച് കൂവി. “ഭായി  വരുന്നേയ്........“സോപ്പ് പത കണ്ണിലുണ്ടാക്കിയ നീറ്റൽ വക വെക്കാതെ ഞാൻ റോഡിലേക്ക് നോക്കിയപ്പോൾ ദാ...വരുന്നെടാ...യമകാലൻ...ദജ്ജാൽ...ഭായി...സൈക്കിളിൽ ഞാൻ അവിടെ നിന്നും പറ പറന്നു. ഭായി പുറകിൽ നിന്നും അലറുന്നു...എടാ....പന്നീ.....“ഞാൻ ജീവനും കൊണ്ട് എച്.ബി.യുടെ വീടിന് സമീപമുള്ള പറമ്പിൽ കൂടി ഓടി. അപ്പോഴാണ് അരയിൽ ചുറ്റിയ എന്റെ തോർത്ത് അഴിഞ്ഞ് പോയത്. തോർത്ത് എടുത്തുടുക്കാതെ ഞാൻ വാച്ച്കാരി പാത്തുമായിത്തായുടെ വീടിന് സമീപത്ത് കൂടി പറപറന്നു എന്റെ വീട്ടിലെത്തിയിട്ടേ ഓട്ടം നിന്നുള്ളൂ. ഓടുന്ന വേളയിൽ ഞാൻ അലമുറയിട്ടിരുന്നു, ഭായി....ഭായി...ഭായി. അത് കൊണ്ട് കണ്ട് നിന്നിരുന്ന വീടുകളിലെ പെണ്ണുങ്ങൾക്ക് കാര്യം മനസ്സിലായി. ചിലർ പൊട്ടി ചിരിച്ചു, ചിലർ മൂക്കത്ത് വിരൽ വെച്ചു..ചില പിള്ളാർ..“വെള്ള കുണ്ടി ഓടുന്നേയ് എന്ന് കളിയാക്കി ആർത്തു വിളിച്ചു. ഉമ്മാ ഉടനെ  നിക്കർ എടുത്ത് തരുകയും ഞാൻ നാണം മറച്ച് കഴിഞ്ഞ് തല തുവർത്തുകയും ചെയ്തു. എങ്കിലും എന്റെ വിറയൽ മാറിയിരുന്നില്ല.


കാലം കഴിഞ്ഞ് പോയി. ഇന്ന് ആലപ്പുഴയിൽ പൊതു ടാപ്പ് അപൂർവമാണ്. ദാരിദ്രിയം മാറിയപ്പോൾ എല്ലാവരും പൈപ്പ് കണക്ഷൻ എടുത്ത് അവരവരുടെ വീടകങ്ങളിൽ വെള്ളം എത്തിച്ചു. എങ്കിലും  വട്ടപ്പള്ളിയിൽ പോകുമ്പോൾ ഞാൻ ആ ടാപ്പുകൾ നിന്നിരുന്ന സ്ഥലം നോക്കി നിൽക്കും ആ പന്ത്രണ്ട് വയസ്സുകാരന്റെ സ്ട്രീക്കിംഗ് ഓർമ്മയിൽ വരുമ്പോൾ അറിയാതെ ചിരിച്ച് പോകും. ഭായി ഇപ്പോൾ സ്വർഗത്തിലെ ടാപ്പുകൾ പരിശോധിക്കുകയായിരിക്കും. വിശാലമായ കുളി മുറികളിൽ ഷവർ ബാത്തിന് കീഴെ നിന്ന് കുളിക്കുന്ന ഇന്നത്തെ ആലപ്പുഴക്കാർ പണ്ടത്തെ ഈ ടാപ്പുകളെ ഓർമ്മിക്കുന്നുണ്ടോ ആവോ?

Saturday, December 12, 2020

സൈബർ സെല്ലും ദുരുപയോഗവും

 ഇന്നലെ രാത്രിയിൽ എന്റെ ഫോണിലേക്ക്  +036682 എന്ന നമ്പറിൽ നിന്നും ഒരു വിളി വന്നു. ആ നമ്പറും കാളിന്റെ രീതിയും കണ്ടപ്പോൾ അത്  വിദേശത്ത് നിന്നുമായിരിക്കാം എന്നെനിക്ക് തോന്നി. പലരും എന്നെ അങ്ങിനെ വിളിക്കാറുണ്ട്.  അതിനാൽ  ഞാൻ ഫോൺ എടുത്ത് വിളിക്കുന്നതാരെന്ന് തിരക്കി.

“നിങ്ങളാരാണ്“ എന്ന മറു ചോദ്യം (സ്വരം പുരുഷന്റേതാണ്) എനിക്ക് മറുപടിയായി ലഭിച്ചതിനാൽ അൽപ്പം അസഹിഷ്ണതയാൽ “ എന്റെ ഫോണീലേക്ക് വിളിച്ചിട്ട് ഞാൻ ആരെന്ന് തിരക്കുന്നത് ശരിയായ നടപടിയല്ലാ, ആദ്യം നിങ്ങൾ  ആരെന്ന് പറയൂ എന്നിട്ട് ഞാൻ ആരെന്ന് പറയാം എന്ന് ഞാൻ പറഞ്ഞു. ഉടനെ നിങ്ങൾ  ആരെന്ന് പറയൂ എന്ന ദുശ്ശാഠ്യം നിറഞ്ഞ് നിന്ന ആവശ്യം വീണ്ടും എന്റെ ഫോണിലൂടെ ഒഴുകി എത്തി. ഒട്ടും മടിക്കാതെ  “നിങ്ങളാരെന്ന് പറയാതെ ഞാൻ ആരെന്ന് പറയില്ല“ എന്ന എന്റെ ദുശ്ശാഠ്യവും ആവർത്തിച്ചു.


“എങ്കിൽ സൈബർ സെല്ലുകാർ  ചോദിക്കുമ്പോൾ നിങ്ങളാരെന്ന് പറഞ്ഞാൽ മതി “ എന്നായി വിളിക്കുന്ന ആൾ. ‘ഓഹോ! എന്നാൽ അങ്ങിനെ ആകട്ടെ ഞാൻ അവിടെ പറഞ്ഞോളാം, എന്നെ വിരട്ടാൻ നോക്കേണ്ടാ, അത് കയ്യിൽ വെച്ചാൽ മതിയെന്നും നിങ്ങൾ സംസാരിക്കുന്നത് ഞാൻ റിക്കാർഡ് ചെയ്യുന്നുണ്ട് എന്നും ഞാൻ ഒട്ടും മയമില്ലാതെ പറഞ്ഞു.. ഒരു തെറ്റും ചെയ്യാത്ത ഞാൻ എന്തിന് ഭയക്കണം.


“നിങ്ങളുടെ ഫോണിൽ നിന്നും പല നമ്പറുകളിലേക്ക് ഫോൺ ചെയ്യുന്നുണ്ട്, അത് സൈബർ സെല്ലുകാർ  ചോദിച്ചൊളും“ എന്ന് വീണ്ടും അയാൾ പറഞ്ഞപ്പോൾ “എന്റെ ഫോണിൽ നിന്നും പല ഫോണിലേക്കും ഓരോ ദിവസവും കാളുകൾ പോവുകയും  പല നമ്പറുകളിൽ നിന്നും എന്റെ ഫോണിലേക്ക് കാളുകൾ വരുകയും  ചെയ്യുന്നത് നിങ്ങൾ ടാപ്പ് ചെയ്യുന്നുണ്ട് അത് കൊണ്ടാണല്ലോ നിങ്ങൾ അങ്ങിനെ പറഞ്ഞത്, അതിന് ഞാൻ സൈബർ സെല്ലിലേക്ക് പരാതി കൊടുക്കും എന്നായി ഞാൻ. “ കൊടുക്ക് ....കൊടുക്ക്...നമുക്ക് കാണാം...എന്നായി  അയാൾ.  തുടർന്ന് ഞാൻ ശബ്ദം ഉയർത്തി “ഷട്ടപ്പ് യുവർ ടാക്കിംഗ് എന്ന് പറഞ്ഞപ്പോൾ “ നിങ്ങൾ ഷൗട്ട് ചെയ്യെണ്ടാ,  എന്നോ മറ്റോ പറഞ്ഞ് അയാൾ കാൾ കട്ടാക്കി.


രാത്രി സമയത്തെ എന്റെ ഈ ഫോൺ വിളിയിൽ എനിക്കൽപ്പം ദേഷ്യം കൂടി പോയോ എന്ന സംശയത്താലും എന്റെ ഭാഗത്ത് നിന്നും തെറ്റുകൾ സംഭവിച്ചിട്ടുണ്ടോ എന്നും അറിയുന്നതിനായി ഞാൻ ഇന്നത്തെ ഫോൺ ഡീറ്റൈൽസ് പരിശോധിച്ചു. ഇല്ലാ ഒരു വിളിയും തെറ്റായി അങ്ങിനെ ഉണ്ടായിട്ടില്ല. ഇന്നലത്തെ കാളുകളും പരിശോധിച്ചു.


ഞങ്ങളുടെ സൽമാന് തിരുവനന്തപുരം ജില്ലയിലെ അരുവിക്കര സഹകരണ നഴ്സിംഗ് കോളേജിൽ  ബി.എസ്.സി. നഴ്സിംഗിന് അഡ്മിഷൻ ലഭിച്ചിരുന്നു. പക്ഷേ ആ കോളേജിൽ ആൺകുട്ടികൾക്ക് കോളേജ് വക ഹോസ്റ്റൽ സംവിധാനം ഇല്ലാത്തതിനാലും കൊട്ടാരക്കരയിൽ നിന്നും പോയി വരാൻ ദൂരം ഒരു പ്രതിബന്ധമാകയാലും അരുവിക്കര താമസ സൗകര്യം തേടി  ഞാൻ തിരുവനന്തപുരത്ത് എന്റെ സ്നേഹിതനും പൊതുക്കാര്യ പ്രസക്തനുമായ മെഹബൂബ് സാഹിബിന്റെ സഹായം തേടുകയും അദ്ദേഹത്തിന്റെ നിർദ്ദേശത്താൽ നെടുമങ്ങാടുള്ള  ഡോക്ടർ സുലൈമാനെ ഫോണിൽ ബന്ധപ്പെടുകയും അദ്ദേഹം എന്റെ പൂർവ സുഹൃത്തും പണ്ഡിതനും വാഗ്മിയുമായ  ജവാദ് സാറിന്റെ നമ്പർ തരുകയും ചെയ്തു. എസ്.എം.എസ്ലൂടെ കിട്ടിയ ആ നമ്പറിൽ ഞാൻ ജവാദ് സാറിനെ  വിളിച്ചു. ഫോൺ എടുത്ത ആൾ  നിങ്ങൾ “ രാവിലെ മുതൽ  ജവാദ് സാറിനെ വിളിക്കുന്നുണ്ടല്ലോ നിങ്ങൾ റോംഗ് നമ്പറിലാണ് വിളിക്കുന്നതെന്ന് പല തവണ പറയുന്നില്ലേ “ എന്നായി.  ഞാൻ സോറി പറയാൻ ആരംഭിച്ചപ്പോൾ ഒരു സ്ത്രീ  സ്വരം കേട്ടു.“ പോലീസിൽ വിളിച്ച് ആ നമ്പർ അങ്ങ് കൊടുക്ക്, പെണ്ണുങ്ങളുടെ  ഫോണിൽ വിളിക്കുന്നത് ഓരോർത്തന്മാരുടെ സൂക്കേടാ....“ ഞാൻ മറുപടി പറയുന്നതിന് മുമ്പ് കാൾ കട്ടായി.


പിന്നീട് ജവാദ് സാറിന്റെ മറ്റൊരു ഫോൺ നമ്പർ കിട്ടി സാറിനെ വിളിച്ച് സൽമാന്റെ താമസ സൗകര്യം ഏർപ്പാട് ചെയ്യാൻ  അപേക്ഷിച്ചപ്പോൾ മുകളിലെ സംഭവം ഞാൻ അദ്ദേഹത്തൊട് പറഞ്ഞു. “ആ നമ്പർ പണ്ട് ഞാൻ ഉപയോഗിച്ചതായിരുന്നു ഇപ്പോൾ പുതിയ നമ്പറാണ് ആ നമ്പറിലാണ് നിങ്ങൾ ഇപ്പോൾ വിളിച്ചത്  “ എന്ന് അദ്ദേഹം എന്നെ സമാധാനിപ്പിച്ചു, 


ഞാൻ ഈ രണ്ട് സംഭവങ്ങളും ഇവിടെ കുറിച്ചത് എന്റെ ഫോൺ നമ്പർ എങ്ങിനെയോ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട് എന്നെനിക്ക് സംശയം തോന്നുന്നത് കൊണ്ടാണ് കാരണം രണ്ടാമത്തെ സംഭവത്തിൽ എനിക്ക് കിട്ടിയ മറുപടി “രാവിലെ മുതൽ നിങ്ങൾ വിളിക്കുന്നല്ലോ“ എന്നാണ്. ഞാൻ ഒരു തവണയേ വിളിച്ചുള്ളൂ. ആദ്യത്തെ  സംഭവത്തിൽ എന്റെ നമ്പറിൽ നിന്നും കാളുകൾ പോകുന്നു എന്നായിരുന്നു ആക്ഷേപം. ഞാൻ അറിയാതെ എന്റെ ഫോണിൽ നിന്നും കാളുകൽ പോകുന്നില്ല എന്നെനിക്കുറപ്പുണ്ട്. പിന്നെന്തിന് അയാൾ അങ്ങിനെ പറഞ്ഞു. ഒരേ നമ്പർ ഉള്ള രണ്ട് ഫോൺ ഉണ്ടാകുമോ? അഥവാ ആർക്കെങ്കിലും കടന്ന് കയറി എന്റെ ഫോൺ ഉപയോഗിക്കാൻ സാധിക്കുമോ? അങ്ങിനെയെങ്കിൽ കാൾ ഡീറ്റൈൽസ് എന്റെ ഫോണീൽ വരേണ്ടതല്ലേ?


ഇനി മറ്റൊരു വിഷയം ഇവിടെ കുറിക്കേണ്ടതുണ്ട്.  മേൽ പറഞ്ഞ രണ്ട് സംഭവങ്ങളിലും  എന്റെ ഭാഗത്ത് നിന്നും യാതൊരു കുറ്റവുമില്ല. പക്ഷേ ആ സ്ത്രീ ഒന്നും പരിശോധിക്കാതെ ഒരു വിശദീകരണവും ചോദിക്കാതെ ഉടനേ പറഞ്ഞത്  പോലീസിൽ  വിളിച്ച് പറയുക എന്നാണ്. പോലീസ് തിരക്കിയാൽ  ഞാൻ പറയുന്നത് വളരെ നിസ്സാരമായി  തെളിയിക്കപ്പെടും. എന്റെ ഫോണിലെ വിളികൾ  അതിൽ എസ്.എം.എസിൽ വന്ന നമ്പറുകൾ  ഇതെല്ലാം നിമിഷങ്ങൾക്കകം സത്യമെന്തെന്ന് പുറത്ത് കൊണ്ട് വരും.  പക്ഷേ ജനങ്ങളുടെ  ക്ഷമയില്ലായ്മ,  മുൻ പിൻ നോക്കാതെ  ഉടനെ “അവനെ ക്രൂശിക്കുക“  എന്ന മുറവിളി. ഇത് നിയമ അവബോധം കൂടി പോകുമ്പോഴുള്ള കുഴപ്പങ്ങളാണ്. മിണ്ടിപ്പോയാൽ  അത് മനപൂർവമാണോ അല്ലയോ എന്ന് നോക്കാതെ  ഒരു ഇരയെ കിട്ടിയ സന്തോഷത്താൽ എന്നെ ഉപദ്രവിച്ചേ ഞാൻ അവനെ പിടിച്ചേ എന്ന മുറവിളി നിയമം ദുരുപയോഗം ചെയ്യലാണ്.


ഐ.പി.സി.354 മുതലുള്ള വകുപ്പുകൾ സ്ത്രീ  സംരക്ഷണത്തിന് വേണ്ടിയുള്ളതാണ്. പക്ഷേ ഒരുത്തനെ കുരുക്കിലാക്കാൻ അതിലേതെങ്കിലും ഒന്നെടുത്ത് വീശിയാൽ മതി അവന്റെ കാര്യം കട്ടപ്പൊക. ഉടനെ വെണ്ടക്കാ കാളത്തിൽ പത്രക്കാർ അച്ച് നിരത്തും,  പിന്നീട് നിരപരാധി എന്ന് കണ്ടാലും പണ്ടത്തെ വാർത്തകൾ  കറയായി തന്നെ അവശേഷിക്കും. അതേ പോലെ തന്നെയാണ് സൈബർ സെല്ലിൽ ലഭിക്കുന്ന അപേക്ഷകളും.  അബദ്ധത്തിൽ കൈ തട്ടി കാൾ പൊകുന്നതും മനപ്പൂർവം ഉപദ്രവിക്കാൻ വിളിക്കുന്നതും രണ്ടും രണ്ടാണ്. പരാതികൊടുക്കണോ വേണ്ടയോ എന്ന്  തീരുമാനിക്കേണ്ടത് പൗരനാണ്. സൈബർ സെല്ലിൽ കൊടുക്കാൻ  ഇരയെ കിട്ടിയല്ലോ എന്ന ആഹ്ളാദം പൊങ്ങച്ചം നടിക്കലാണ്.


  ഉത്തമ വിശ്വാസം ഇല്ലാത്ത  സംഭവങ്ങളിൽ  നിയമം ദുരുപയോഗിക്കുന്നത് ശിക്ഷാർഹമാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

Monday, December 7, 2020

നെഹ്രു ട്രോഫി ചില ഓർമ്മകൾ.

 വളരെ വളരെ  വർഷങ്ങൾക്ക് മുമ്പ് കുഞ്ഞുന്നാളിൽ  എന്നെ എന്റെ മാമാ (അമ്മാവൻ) സൈക്കിളിൽ  വെച്ച്  ആലപ്പുഴ ബോട്ട് ജെട്ടിയിൽ കൊണ്ട് പോയി. അവിടെ അന്ന് വലിയ തിരക്കായിരുന്നു എങ്കിലും  തോട്  വട്ടക്കായലിനോട് ചേർന്ന ഭാഗം (ഇന്നത്തെ പുന്നമടക്കായൽ) വരെ കാണാൻ സാധിക്കുന്ന വിധമുള്ള ഒരു ഇടത്ത് മാമാ എന്നെ കൊണ്ട് വന്ന് നിർത്തി. ഏതോ ഒരു വലിയ ഒരാൾ വരുന്നു എന്നറിഞ്ഞതിനാൽ അദ്ദേഹത്തെ കാണുന്നതിനാണ് ഈ പുരുഷാരം അവിടെ തടിച്ച് കൂടിയിരുന്നത് എന്ന് എനിക്ക് മനസ്സിലായി. സമയം കുറേ കഴിഞ്ഞപ്പോൾ ദൂരെ നിന്ന് ഒരു പറ്റം  വലിയ വള്ളങ്ങളും പുറകെ  ബോട്ടുകളും കൂടി ചേർന്ന്  ഒരു ഘോഷയാത്രയായി ജെട്ടിയിലേക്ക് വരുന്നത് കാണാൻ സാധിച്ചു. പുറകെ  വന്നിരുന്ന ഒന്ന് രണ്ട് ബോട്ടുകളിൽ  എനിക്ക് അന്ന് ഏറെ ഭയമുണ്ടായിരുന്ന ജീവി ആയ അറ്റം ചുവന്ന കൂമ്പാള തൊപ്പിയും കളസവും ഇട്ട പോലീസുകാർ ഉണ്ടായിരുന്നത് കണ്ട് ഞാൻ ഭയന്ന് മാമായെ പറ്റി പിടിച്ചു. എന്റെ പോലീസ് ഭയം നന്നായറിഞ്ഞിരുന്ന മാമാ എന്നെ ചേർത്ത് പിടിച്ച് സമാധാനിപ്പിച്ചു,  “അവർ ഒന്നും ചെയ്യില്ലെടാ നീ പേടിക്കേണ്ടാ, നീ ആ      മുമ്പിൽ വരുന്ന വള്ളത്തിലേക്ക്  നോക്ക് , അതിൽ നിൽക്കുന്ന ആളെ നോക്ക് “


ഞാൻ നോക്കി കണ്ണിമക്കാതെ നോക്കി എന്നിട്ട് മാമായുടെ മുഖത്തേക്ക് നോക്കി.  മാമാ ചിരിച്ച് കൊണ്ട് പറഞ്ഞു“ അതാണ് ചാച്ചാജി, നമ്മുടെ നാട് ഭരിക്കുന്ന  പ്രധാന മന്ത്രി.“ എനിക്കൊന്നും മനസ്സിലായില്ല,  എന്റെ മുമ്പിലൂടെ ആ വള്ളം വേഗത്തിൽ തുഴഞ്ഞ് പോയപ്പോൾ ഞാൻ ആ ആളെ കണ്ടു. വെളുത്ത് ചുകന്ന് കാണാൻ നല്ല രസമുള്ള ഒരാള്. തലയിൽ വെളുത്ത തൊപ്പി വെച്ചിരിക്കുന്നു. ഓടുന്ന വള്ളത്തിൽ മറിഞ്ഞ് വീഴാതിരിക്കാൻ  അടുത്ത് നിൽക്കുന്ന ഒരാളുടെ തോളിൽ പിടിച്ച് നിൽക്കുന്നു. പുരുഷാരം ആവേശം കൊണ്ട് അലറി വിളിച്ചു. മാമാ എന്നെ എടുത്ത് തോളിൽ വെച്ചു. ഹോ! ജനത്തിന്റെ എന്തൊരു ബഹളവും തുള്ളലുമായിരുന്നു. ബോട്ട് അടുത്തൊരു കടവിൽ അടുപ്പിച്ച് അതിൽ നിന്നും പോലീസുകാർ തുരു തുരാ ചാടി ഇറങ്ങി  ജനങ്ങളെ നിയന്ത്രിച്ചു.


ചാച്ചാജി എന്ന്  വിളിക്കപ്പെട്ട ആൾ വള്ളത്തിൽ നിന്നും കരക്കിറങ്ങി അതിലുണ്ടായിരുന്ന തുഴക്കാരെ കൈ വീശി കാണിച്ചു. അവർ തുഴ ഉയർത്തി സന്തോഷം പ്രകടിപ്പിച്ചു. ആരോടെല്ലാമോ അദ്ദേഹം സംസാരിച്ച് കൊണ്ട് മുകളിൽ നിർത്തിയിരുന്നതും നാല് ചുറ്റും പോലീസുകാരാൽ വളഞ്ഞിരിക്കുന്നതുമായ  ഒരു വലിയ കാറിലേക്ക് നടന്നു. ആ സമയം  സമീപത്തുള്ള  ഹോട്ടലിൽ നിന്നോ മറ്റോ റേഡിയോയിൽ നിന്നും ഏതോ പരിപാടിയുടെ ഭാഗമായി ദേശീയ ഗാനത്തിന്റെ അവസാന ഭാഗം ഉയർന്ന് കേട്ടു. ചാച്ചാജി ആ നിമിഷം അവിടെ ബ്രേക്കിട്ടത് പോലെ നിന്നു. ജനവും ചലനമറ്റ് നിന്നു, പോലീസുകാർ അറ്റൻഷനിലുമായി നിന്നു. ദേശീയ ഗാനം അവസാനിച്ചപ്പോൾ അദ്ദേഹം കാറിലേക്ക് നടന്ന് കയറി.


തിരികെ സൈക്കിളിൽ കയറി വീട്ടിലേക്ക് തിരിച്ചപ്പോൾ  മാമാ അന്ന് നടന്നത് പറ     ഞ്ഞ് തന്നു. എല്ലാമെനിക്ക് അപ്പോൾ മനസിലായില്ല, അത്രക്ക് പ്രായമേ എനിക്കുണ്ടായിരുന്നുള്ളുവല്ലോ.വീട്ടിൽ വന്ന് അവിടെ ഉണ്ടായിരുന്നവരോടും മാമാ ആ സംഭവം പറഞ്ഞു. വട്ടക്കായലിൽ ചാച്ചാജിക്ക്  കാണാൻ വള്ളം കളി നടത്തിയെന്നും കളി കണ്ട അദ്ദേഹം ആവേശത്താൽ സീറ്റിൽ നിന്നും എഴുന്നേറ്റ് തുള്ളി ചാടി എന്നും അവസാനം ജയിച്ച ചുണ്ടനിലേക്ക് അദ്ദേഹം ചാടി കയറി എന്നും കൂടെ ഉണ്ടായിരുന്നവരും സംരക്ഷകരും ബോട്ടിൽ കയറാൻ ആവശ്യപ്പെട്ടിട്ട് അതിൽ കയറാതെ ജയിച്ച ആ ചുണ്ടൻ വള്ളത്തിൽ തന്നെ നിന്ന് തുഴക്കാരെ കൊണ്ട് തുഴയിപ്പിച്ച് ആലപ്പുഴ എത്തിയതാണെന്നും അവിടെ കൂടിയിരുന്നവർ പറഞ്ഞതായി മാമാ വിവരിച്ചു.


വർഷങ്ങൾ കുറേ ഏറെ കഴിഞ്ഞ് .നെഹ്രു ട്രോഫി കാണാൻ ഞാൻ പലതവണകളിൽ പോയി. അവിടെ എല്ലാവരും കാൺകെ ചുണ്ടൻ വള്ളത്തിന്റെ ആകൃതിയിലുള്ള ആ ട്രോഫി  പ്രദർശിപ്പിച്ചിരുന്നു. ഡെൽഹിയിൽ ചെന്ന ചാച്ചാജി  ആ ട്രോഫി നിർമ്മിച്ച്  അതിൽ തന്റെ കയ്യൊപ്പ് ഇട്ട് ആലപ്പുഴക്ക് അയച്ചുവത്രേ!.


ഒരു നാട്ടിൻ പുറത്തിന്റെ മാത്രമായ കായികാഭ്യാസം  നാട് ഭരിക്കുന്ന ഭരണ തലവൻ പങ്കെടുത്ത് വികാര വിവശനായി  ആ കായിക കേളിയെ ബഹുമാനിച്ച് തന്റെ കയ്യൊപ്പ് ഇട്ട് ട്രോഫി നൽകുമ്പോൾ  ആ ട്രോഫിക്ക്  അദ്ദേഹത്തിന്റെ പേർ അല്ലാതെ മറ്റെന്ത് പേരാണ് യോജിക്കുക. ആ  പേരിടൽ  അർത്ഥപൂർണമാണ്. അതല്ലാതെ മറ്റെന്ത് പേര് ആ ട്രോഫിക്ക് യോജിക്കും?. അദ്ദേഹം വള്ളം തുഴച്ചിൽക്കാരനല്ലാതെ തന്നെ ആ ട്രോഫിയുമായി ബന്ധപ്പെട്ടിരിക്കുന്നു,  അതായത ഇപ്രകാരമൊരു സംഭവം  അദ്ദേഹത്താൽ നിർമ്മിക്കപ്പെട്ടില്ലാ എങ്കിൽ ആ ട്രോഫി തന്നെ ചരിത്രത്തിൽ ഉണ്ടാവില്ലാ എന്ന് സാരം.


അങ്ങിനെയാണ് ഒരു പേര് ഇടൽ കർമ്മം നടക്കേണ്ടത് അല്ലാതെ....... ആ വിഷയം.ഞാൻ പൂർത്തിയാക്കാതെ വിടുന്നു.

 ഒരു സ്ഥാപനത്തിന്റെ  പേര് മാറ്റലുമായി ബന്ധപ്പെട്ട്  നെഹ്രു ട്രോഫിക്ക് നെഹ്രുവിന്റെ നാമകരണം ചെയ്തതിനെ സംബന്ധിച്ച് എന്ത് പ്രസക്തി   എന്ന പരാമർശം ഉണ്ടായതിനാൽ ആ ട്രോഫിയും നെഹ്രുവുമായുണ്ടായ ബന്ധം എന്തായിരുന്നു എന്ന് ഇപ്പോൾ പറയേണ്ടി വന്നതാണ്.

Thursday, December 3, 2020

പോലീസ് സ്റ്റേഷനുകളിൽ സി.സി.റ്റി.വി

 പോളീസ് സ്റ്റേഷനുകളിൽ  സി.സി.റ്റി.വി സ്ഥാപിക്കണമെന്ന് ബഹുമാനപ്പെട്ട സുപ്രീം കോടതി  കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നു. മാത്രമല്ല, അന്വേഷണ ഏജൻസികളായ  നാർക്കോട്ടിക് കണ്ട്രോൾ ബ്യൂറോ, റവന്യൂ ഇന്റലിജൻസ്,  തുടങ്ങി ചോദ്യം ചെയ്യാനും  അറസ്റ്റിനും അധികാരമുള്ള  എല്ലാ  ഓഫീസുകളിലും  ഈ സംവിധാനങ്ങൾ സ്ഥാപിക്കണം  എന്നും പരമോന്നത കോടതി നിർദ്ദേശിച്ചിട്ടുണ്ട്. പോലീസ് സ്റ്റേഷനുകളിലെ പ്രവേശന കവാടം, പുറത്തേക്ക് പോകുന്ന വഴി,  മെയിൻ ഗേറ്റ്, ലോക്കപ്പ്,  ഇടനാഴി, ലോക്കപ്പ്,  ലോബി, റിസിപ്ഷൻ,  ലോക്കപ്പിന് പുറത്തുള്ള ഭാഗങ്ങളിലും സി.സി.റ്റി.വി. സ്ഥാപിക്കണമെന്നും  പ്രസ്തുത  നിർദ്ദേശം പാലിക്കപ്പെടുന്നുവെന്ന് സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും  ഉറപ്പ് വരുത്തണമെന്നും  കോടതി ഉത്തരവിട്ടു.   മനുഷ്യാവകാശ ലംഘനങ്ങൾ  തടയുന്നതിന്റെ ഭാഗമായി  സ്റ്റേഷനുകളിൽ ഇപ്രകാരം  സി.സി.റ്റിവിയും റിക്കാർഡിംഗ് സംവിധാനവും സ്ഥാപിക്കണമെന്ന് 2018ൽ  സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ 14 സംസ്ഥാനങ്ങൾ മാത്രമാണ് ഈ ഉത്തരവ് അനുസരിച്ചത്.

ലോക്കപ്പ് മർദ്ദനം ഒഴിവാക്കാൻ  ഫലപ്രദമായ ഒരു പോംവഴിയാണിതെന്ന് നമുക്ക് തത്വത്തിൽ സമ്മതിക്കാം. പക്ഷേ കോടതി ഇന്ന് കാണുന്നത് പോലീസ് ഇന്നലെയേ കാണും. ഒരുത്തനെ ഇടിക്കണമെന്ന് പോലീസിന് തോന്നിയാൽ  അവൻ ഇടി വാങ്ങിയിരിക്കും. അതിന് സ്റ്റേഷനും ലോക്കപ്പുമൊന്നും  ആവശ്യമില്ല. അവനെ പിടിച്ച് വണ്ടിയിൽ കയറ്റുക, വണ്ടി ഇങ്ങനെ ഓടിക്കൊണ്ടിരിക്കും അവൻ ഇടി വാങ്ങിക്കൊണ്ടുമിരിക്കും. എന്നിട്ട് ഇടിച്ച് ഒരു പരുവത്തിലാക്കി  സ്റ്റേഷനിൽ കൊണ്ട് വന്ന് ലോക്കപ്പിൽ നിക്ഷേപിക്കുക, പിന്നെ ഒന്നും ചെയ്യാതെ സി.സി.റ്റി.വി. നോക്കി സല്യൂട്ട് ചെയ്യുക, അത് മതിയാകുമല്ലോ..പിന്നേയ്!  പോലീസിനോടാ കളി. കാലാകാലങ്ങളായുള്ള ഒരു നടപടിക്രമമാണ് ഈ ഇടി  അത് നിർത്തുന്നത് ഇത്തിരി ബുദ്ധിമുട്ടുള്ള കാര്യമാണ് സാറേ!

കസ്റ്റഡി പ്രതിയെ ഇടിച്ച് ഒരു പരുവത്തിലാക്കിയിട്ട്  മജിസ്റ്റ്രേട്ടിന്റെ മുമ്പിൽ  ഹാജരാക്കുമ്പോൾ, അദ്ദേഹത്തിന്റെ ഒരു ചോദ്യമുണ്ട് പ്രതിയോട് (നിയമ പരമായ ഒരു ചടങ്ങാണത്) “പരാതി വല്ലതും  ഉണ്ടോ?“ ഭൂരിഭാഗം പ്രതികളും  ഒന്നുമില്ലാ പരാതി എന്ന് മൊഴിയും. കാരണം പുറത്തിറങ്ങുമ്പോൾ  ബാക്കി ഇടി കൂടി അവന് കിട്ടുമെന്നറിയാം. അല്ലെങ്കിൽ ജയിലിൽ ചെന്നിട്ട് അവരുടെ വകയായി നടയടി ലഭിക്കും. ജെയിലും പോലീസ് സ്റ്റേഷനും അഛനും കൊച്ചാഛനുമാണല്ലോ!

പോലീസിനെ തെരഞ്ഞെടുക്കുന്നതിലും പരിശീലനം നൽകുന്നതിലും അടിമുടി മാറ്റങ്ങളാണ് ആവശ്യമുള്ളത്. അത് ശാസ്ത്രീയവുമായിരിക്കണം. അല്ലാതെ ഇരുട്ട് കൊണ്ട് ഓട്ടയടച്ചത് കൊണ്ട് ഒരു പ്രയോജനവുമില്ല.

Saturday, November 28, 2020

ആൻഡ്രോയിഡ് കുഞ്ഞപ്പന്മാർ

    ഡ്രൈവിംഗ്  ടെസ്റ്റ് ഭംഗിയായി പാസ്സായതിനാൽ സർക്കാർ വർഷങ്ങൾക്ക് മുമ്പ് ഒരു ലൈസൻസ് തന്നിട്ട് പറഞ്ഞു, “എവന് ബൈക്ക്, കാർ  തുടങ്ങിയവ ഓടിക്കാൻ അനുവാദം നൽകിയിരിക്കുന്നു. കാലാവധി കഴിഞ്ഞപ്പോൾ അത് പുതുക്കി തരുകയും ചെയ്തു. പ്രശ്നമെന്തെന്ന് വെച്ചാൽ ലൈസൻസ്  കൈ പറ്റിയിട്ട്  ഈയുള്ളവൻ അത് പോക്കറ്റിൽ വെച്ചതല്ലാതെ  വാഹനങ്ങൾ കൈകാര്യം ചെയ്തിട്ടില്ല. പണ്ട് ലൈസൻസിന് വേണ്ടി അധികാരികൾക്ക് മുമ്പിൽ സുന്ദരമായി വാഹനം ഓടിച്ച് കാണിച്ച് കൊടുത്തിരുന്നു. അത് കഴിഞ്ഞ്  പിന്നെ വണ്ടിയിൽ ഇരുന്ന് കൊടുക്കും അല്ലാതെ വളയത്തിലോ  ഹാൻഡിലിലോ  കൈ തൊട്ടിട്ടില്ല. അടുത്ത സ്ഥലത്തെല്ലാം നട രാജൻ സർവീസിൽ പോകും ദൂരത്ത് പുത്രന്മാർ  കൊണ്ടെത്തിക്കും. അങ്ങിനെ സസുഖം കഴിഞ്ഞ് വരവേ  ഉള്ളിലുണ്ടായി ഒരു പൂതി, ബൈക്ക് ഓടിക്കാം , ശരി കൈ ഒന്ന് ശരിയാക്കാൻ പുത്രൻ ആളെ തരപ്പെടുത്തി തന്നു. ഒരു രാത്രി കൊണ്ട് തന്നെ ആശാനെ അതിശയിപ്പിച്ച് ശിഷ്യൻ ബൈക്ക് പറത്തി വിട്ടു. ആശാൻ പറഞ്ഞു, എന്തിന് പരിശീലനം?! നാളെ തന്നെ  ഏകാന്ത പഥികനായി തുണക്ക് ആളില്ലാതെ പൊയ്ക്കോ എന്ന്. 

അങ്ങിനെ ബൈക്കിൽ കയറി വണ്ടി വിട്ടു. ഏകാന്ത യാത്ര അല്ലേ, വെറുതെ ഇരുന്ന് ആലോചിക്കാം...തലയിലേക്ക് ഓരോന്ന് കയറി വരുന്നു,  മുഖ പുസ്തകത്തിലൂടെ പ്രതികരിക്കേണ്ട പോസ്റ്റുകളിലെ വാചകങ്ങൾ. മദ്ധ്യസ്തത പറയുന്ന ദാമ്പത്യ ബന്ധ കേസുകളിലെ പരിഹാര മാർഗങ്ങൾ പഴയ ഒരു പരിചയക്കാരൻ വന്ന് അയാൾക്ക് കോടതിയിൽ ഫയൽ ചെയ്യേണ്ട  കേസിന്റെ ഗുണദോഷ  വിവരങ്ങൾ..പിന്നെ  ഓരോന്നും ഇങ്ങിനെ  തലയിലേക്ക് അടിച്ച് കയറുന്നു, വണ്ടി ഓടിക്കുമ്പോൾ അവശ്യം ആവശ്യമുള്ള ഏകാഗ്രത പറമ്പ് വഴി പാഞ്ഞു പോയി. വളവിൽ വണ്ടി എത്തുമ്പോൾ തലച്ചോർ ഉത്തരവിട്ടു ബ്രേക്ക് കൊടുത്ത് വേഗത കുറക്കൂൂ മോനേ....അനുസരിച്ചു, പക്ഷേ ബ്രേക്കിന് പകരം ആക്സിലേറ്റർ കൊടുത്തു. രണ്ടും തമ്മിലെന്ത് വ്യത്യാസം രണ്ടും ഇരുമ്പാണ് ബൈക്കിലെ രണ്ട് ഉപകരണങ്ങളാണ്... പിന്നെന്താ അവർക്ക്   ഒന്ന് സഹകരിച്ച് കൂടെ.എന്ന്....പക്ഷേ.ആക്സിലേറ്റർ കൊടുത്തതിന്റെ.ഫലമായി വണ്ടി വളവിൽ  അതി വേഗതയിൽ ഒരു പോക്ക്, ആദ്യത്തെ തവണ തലയിൽ ഒരു സഞ്ചിയുമായി പോകുന്ന വല്യമ്മയുമായി  തൊട്ടു...തൊട്ടില്ല...എന്ന ഗാനം മൂളി വണ്ടി പാഞ്ഞു.“ വല്യമ്മ പറഞ്ഞു “ഒരു കോപ്പിലെ പോക്ക്... അമ്മായി അമ്മക്ക് വായു ഗുളിക വാങ്ങാൻ പോകുവാണോ?.“ മിണ്ടാതെ അങ്ങ് വണ്ടി വിട്ടു..വിവരമില്ലാത്ത അവരൊക്കെ എന്തെങ്കിലും പറയും നമ്മൾ അതിന് മറുപടി പറയേണ്ട. അടുത്ത തവണ ബ്രേക്കിന് പകരം ആക്സിലേറ്റർ കൊടുത്തപ്പോൾ എതിരെ  വരുന്ന ഒരു കാറിന്റെ നേരെ ഞാനും വണ്ടിയും പാഞ്ഞു. കാറുകാരൻ അയാളുടെ വാഹനം വെട്ടിച്ച് മാറ്റി. എന്നിട്ട് പുറത്തേക്ക് തലയിട്ട് ഇങ്ങിനെ  വിളിച്ച് പറയുന്നത് ഞാൻ പാച്ചിലിനിടയിൽ കേട്ടു.  “പെണ്ണുമ്പിള്ളയുമായി വഴക്കിട്ട് വണ്ടി ഇടിച്ച് ചാകാൻ എന്റെ വണ്ടിയേ കിട്ടിയുള്ളോ  സഹോ......“ മാന്യന്മാർക്ക് നിശ്ശബ്ദതയാണ് ആഭരണം. അപ്പോഴും ഞാൻ മിണ്ടിയോ ഇല്ല. പക്ഷേ അന്ന് ഞാൻ ഒരു തീരുമാനമെടുത്തു.  “ ഈ പണി നമുക്ക് പറ്റില്ല.“

അതിന് ശേഷം  മാനം മര്യാദക്ക് ജീവിതം കഴിച്ച് കൂട്ടുന്നു, വണ്ടിയിൽ കയറി ഇരിക്കും അത് ഓടിക്കാറില്ല. അങ്ങിനെ ഇരിക്കവേ  ഞങ്ങളുടെ സൽമാൻ 18 ന്റെ നിറവിൽ ലൈസൻസ് എടുത്തു. അവനെ ഞാൻ “ആൻഡ്രോയിഡ് കുഞ്ഞപ്പനായി നിയമിച്ചു. അവനും അത് ഇഷ്ടം, എന്നെയും കൊണ്ട് കറങ്ങാം.ഞാൻ മാസ്കും ഹെൽമറ്റും ധരിച്ച് അവന്റെ പുറകിൽ ഇരിക്കും എനിക്ക് പോകേണ്ടിടത്ത് അവൻ കൊണ്ട് പോകും, പക്ഷേ ഒരു കുഴപ്പമേ ഉള്ളൂ, എന്റെ മനോ വ്യാപാരം അവസാനിപ്പിക്കില്ല ഞാൻ എന്നുള്ളതിനാൽ  ഒരു കടയിൽ കയറി സാധനം വാങ്ങി കടക്കാരനുമായി അൽപ്പം സൊറ പറഞ്ഞ് നിന്ന് പിന്നെ അടുത്ത കടയിൽ പോയി  വേറൊരു സാധനം വാങ്ങിയിട്ട് റോഡിലിറങ്ങി നിന്ന് ആട്ടോ അന്വേഷിക്കും, കുഞ്ഞപ്പൻ അവിടെ എന്നെയും നോക്കി നിൽക്കുന്നു എന്ന് ഓർമ്മിക്കാതെ . സൽമാൻ പതുക്കെ വണ്ടിയുമായി അടുത്ത് വരും എന്നിട്ട് പറയും “വണ്ടിയിൽ കയറ്....അപ്പോഴാണ് കുഞ്ഞപ്പനുമായാണ് ഞാൻ വന്നതെന്നും അവൻ എന്നെ നിരീക്ഷിച്ച് മാറി നിൽപ്പുണ്ടെന്നും ഓർമ്മ വരുന്നത്. മറന്ന് പോയി മോനേ! എന്ന് അവനോട് ക്ഷമ പറഞ്ഞിട്ട് വീണ്ടും വണ്ടിയുടെ പുറകിൽ കയറി ഇരുന്ന് ചിന്തകളെ അഴിച്ച് വിടും. ഈ ചിന്തകളെ പിടിച്ച് കെട്ടാനായെങ്കിൽ ഒരു ആൻഡ്രോയിഡുമില്ലാതെ എനിക്ക് സ്വയം വണ്ടി ഓടിക്കാമായിരുന്നു. ഓ! ഇനി ഇപ്പോൾ  അതിന് മെനക്കെടാതിരിക്കുന്നതാണ് എന്റെയും  നാട്ടുകാരുടെയും സുരക്ഷക്ക് നല്ലത്.  മാത്രമല്ല, ദൈവ കാരുണ്യത്താൽ  കുടുംബത്തിൽ കുഞ്ഞപ്പന്മാർ ധാരാളം ഉണ്ട്, ഫെബ്രുവരിയിൽ പൊന്നു (അർഷദ്) ഇൻഷാ അല്ലാ 18 വയസ്സാകും ദൈവം കനിഞ്ഞ് അവനും ലൈസൻസ് എടുത്താൽ അവനും എന്റെ കുഞ്ഞപ്പനാകും. അവരോടെല്ലാം എനിക്ക് അതിരറ്റ വാൽസല്യവും അവർക്ക് എന്നോട് അതിരറ്റ സ്നേഹവും ഉള്ളപ്പോൾ ഞാനെന്തിന് വണ്ടി ഓടിക്കാൻ  മെനക്കെടണം.ദൈവത്തിന് സ്തുതി, എല്ലാവർക്കും സ്നേഹം സമാധാനം ശുഭം......

Thursday, November 26, 2020

ക്ളാസിക് കഥകൾ

 ലോക ക്ളാസിക് കഥകൾ 1 മുതൽ 4 വരെ ഭാഗങ്ങൾ.

പ്രസാധകർ ഡി.സി. ബുക്ക്സ്.

 വില നാലായിരം രൂപ.

വായനക്കാരൻ ലോകത്തിൽ രചിക്കപ്പെട്ടിട്ടുള്ള പഴയതും പുതിയതുമായ കഥകൾ വായിക്കാനുള്ള വെമ്പലോടെയാണ് ഈ നാല് ഭാഗങ്ങളും വില കൊടുത്ത് വാങ്ങുന്നത്. വായനക്കാരനെ നിരാശപ്പെടുത്തുന്ന വിധം ശോഷണം ഒന്നുമില്ലാത്ത ഈ പുസ്തകം, കഥകൾ ഒരു കാലത്ത് ഇങ്ങിനെയും ആയിരുന്നു എന്നും വായനാ രുചി  ലോകത്തിൽ വ്യത്യസ്തമായിരുന്നു എന്നും  അവനെ പഠിപ്പിക്കുന്നു.

കഥകളുടെ നിരൂപണമല്ല ഞാൻ ഈ കുറിപ്പ് കൊണ്ട് ഉദ്ദേശിക്കുന്നത്. അതിന് ഞാൻ ആളുമല്ല. അല്ലെങ്കിലും മഹാ സാഹിത്യകാരന്മാരായ എം.ടി.വാസുദേവൻ നായർ, ഡോ.എം.എം.ബഷീർ, ഡോ.വി.രാജക്രിഷ്ണൻ  എന്നിവർ ഏഡിറ്ററായുള്ള ഈ പുസ്തകം നിരൂപണം ചെയ്യാൻ എനിക്കെന്ത് യോഗ്യത!.

മറ്റൊന്നാണ്` എന്റെ ലക്ഷ്യം. അത് പറയാം.

മലയാള സാഹിത്യരംഗത്ത് പ്രസാധകരിൽ മുന്നിൽ നിൽക്കുന്ന പ്രസിദ്ധീകരണ ശാലയാണ് ഡി.സി.ബുക്സ്. ധാരാളം പുസ്തകങ്ങൾ അവർ പ്രസിദ്ധീകരിക്കുന്നു. പണ്ട് മുതലേ  അഛൻ ഡി.സി. തുടങ്ങി വെച്ച  സ്ഥാപനം മകൻ രവി.ഡി.സി. ഇപ്പോൾ തുടർന്ന് വരുന്നു. ഈ സ്ഥാപനത്തെ കുറിച്ച് വായനക്കാരന് ഒരു സങ്കൽപ്പമുണ്ട്. പുസ്തക പ്രസിദ്ധീകരണത്തിൽ അതിന്റെ ശുഷ്കാന്തിയും ചടുലതയും വായനക്കാരനെ വല്ലാതെ ആകർഷിക്കുന്നതിനോടൊപ്പം ഡിസി.എന്ന സ്ഥാപനത്തിൽ നിന്നും പുറത്ത് വരുന്ന പുസ്തകങ്ങളെ പറ്റി അവർ തരുന്ന വിവരണങ്ങൾ ശരിയാണെന്നുള്ള ബോധവും വായനക്കാരനിൽ സൃഷ്ടിക്കപ്പെടുന്നു. 

പക്ഷേ ഡിസി. പുസ്തക വ്യാപാരം നടത്തുകയാണ് എന്നും വായനക്കാരന്റെ ക്ഷേമമല്ല, അവർക്കുള്ളതെന്നും വ്യാപാരക്ഷേമമാണ്` അവർക്ക് മുന്ന വിചാരമെന്നും പറയേണ്ടി വന്നിരിക്കുന്നു. അതങ്ങിനെ തന്നെയാണ് ഒരു വ്യാപാരിയെ സംബ്നധിച്ച് വേണ്ടത്  എന്നതിന് തർക്കവുമില്ല. പക്ഷേ ഡിസി. എന്ന് കേൾക്കുമ്പോഴുള്ള ആ വിശ്വാസം പത്തരമാറ്റല്ല എന്നും അവർ വ്യാപാരം നടത്തുകയാണ് വായനയും അതിന്റെ പരിപാവനതയുമല്ല  അവരുടെ ആത്യന്തിക ലക്ഷ്യമെന്നും ഖേദപൂർവം ഒരാവർത്തി കൂടി പറയേണ്ടി വന്നിരിക്കുന്നു.

പണ്ട് വളരെ പണ്ട് ഡി.സി.  വിശ്വ സാഹിത്യമാല എന്നും പറഞ്ഞ് പരസ്യം ചെയ്തതും  അവസാനം, ബൃഹൃത്തായ ഗ്രന്ഥങ്ങൾ സംഗ്രഹം എന്ന പേരിൽ എണ്ണി തീർക്കാവുന്ന പേജുകളിൽ ഒതുക്കിയതുമായ കഥയല്ല ഇവിടെ ഉദ്ദേശിച്ചത്. അത്യാർത്തി പൂണ്ട വായനക്കാരൻ ഈ തുഛ വിലക്ക് അത്രയും വലിയ പുസ്തകങ്ങൾ തനത് രൂപത്തിൽ കിട്ടുമെന്ന് വ്യാമോഹിച്ചതിൽ  പ്രസാധകരെ കുറ്റപ്പെടുത്തുന്നില്ല. ബുക്ക് ക്ളബ് അവസാനിപ്പിച്ച രീതിയെയും പുസ്തകം കൊണ്ട് പോകാനുള്ള  കവറിൽ അവരുടെ പേര് തന്നെ പ്രിന്റ് ചെയ്ത് വാങ്ങുന്നവന്റെ പക്കൽ നിന്നും അഞ്ച് രൂപാ ഈടാക്കിയതുമല്ല ഉദ്ദേശിക്കുന്നത്.   അതെല്ലാം വ്യാപാര മുറകൾ മാത്രം. പക്ഷേ ഡിസി. എന്ന പേര് കേൾക്കുമ്പോൾ എല്ലാം പരമാർത്ഥമായിരിക്കും എന്ന വിശ്വാസത്തിന് ഓട്ട വീഴുന്ന പിശക് സംഭവിക്കുമ്പോൾ അത് ചൂണ്ടിക്കാണിക്കാതെ വയ്യ, അതും മേൽ പറഞ്ഞ ഘഡാ ഘഡിയൻ എഡിറ്ററന്മാർ സംവിധാനം ചെയ്ത ലോക ക്ളാസിക് കഥകൾ എന്ന പേരിലുള്ള പരസ്യത്തിന്മേൽ വിറ്റഴിക്കുന്ന പുസ്തത്തെ സംബന്ധിച്ച് ഉണ്ടായ കാഴ്ചയിൽ ചെറുതെന്നും എന്നാൽ പൊറുക്കാനാവാത്തതുമായ  ഒരു വസ്തുത.

ഈ പുസ്തകത്തിൽ 253 നമ്പർ പേജിൽ “പീരങ്കിയുമായൊരു യുദ്ധം“ എന്നൊരു കഥയുണ്ട്. ആ കഥയുടെ ആമുഖത്തിൽ രചയിതാവും ലോക പ്രസിദ്ധനുമായ വിക്ടർ യൂഗോയെ പറ്റി വിവരിക്കുന്ന അവസാന ഭാഗത്ത്,ഇങ്ങിനെയൊരു വാചകം ഉദ്ധരിക്കട്ടെ..“നോവലുകളും കവിതകളും ഉപന്യാസങ്ങളും കൂടാതെ “പീരങ്ക്യുമായൊരു യുദ്ധം“ എന്നിവ പോലുള്ള അനേകം ചെറുകഥകളുടെയും കർത്താവാണിദ്ദേഹം“

“കാട്...കാട്..“ ഭാഷാ പിതാവിന്റെ പ്രയോഗം തന്നെ തെറ്റ്...തെറ്റ്...എന്ന് പറയാൻ ഞാൻ ഉപയോഗിച്ച് കൊള്ളട്ടെ. അത് ചെറു കഥയല്ല, അത് ചെറു കഥയെന്ന് പറയുന്നത് തന്നെ ആ രചനയോട് കാണിക്കുന്ന അവഹേളനമാണ്. അത് യൂഗോയുടെ തന്നെ പാവങ്ങൾക്കും  നോതൃദാമിലെ കൂനനും മദ്ധ്യെ വിലമതിക്കാവുന്ന “99“ എന്ന ബൃഹൃത്തായ  ഒരു സുപ്രസിദ്ധ നോവലിലെ ഒരു അദ്ധ്യായം മാത്രമാണ്. ചെറുകഥ എന്ന പേരിൽ പ്രസിദ്ധീകരിച്ച  ആ അദ്ധ്യായം മാത്രം വായിക്കുന്ന വായനക്കാരന് ഇതെന്താ തലയും വാലുമില്ലാത്ത ഒരു കഥയോ എന്ന തോന്നലുണ്ടായാൽ അൽഭുതപ്പെടാനില്ല. ഒരു ചെറിയ തെറ്റല്ലേ അതിലിത്ര രോഷപ്പെടാൻ എന്തിരിക്കുന്നു എന്ന  ചോദ്യത്തിന് “99“ എന്ന നോവൽ നിങ്ങൾ വായിച്ചിട്ടുണ്ടെങ്കിൽ  ഈ രോഷത്തിന് കാരണം പിടി കെട്ടും. അത്രക്കും ഹൃദയത്തിൽ തട്ടുന്ന വിക്ടർ യൂഗോയുടെ തന്നെ പാവങ്ങൾ പോലുള്ള ഒരു നോവൽ ആണത്. അതിലെ ഒരു അദ്ധ്യായം മാത്രം എടുത്ത് ചെറുകഥ എന്ന പേരിൽ  ലോക ക്ളാസിക്കിൽ ചേർക്കേണ്ട ആവശ്യമെന്ത്? ഈ കഥ പ്രസ്തുത നോവലിലെ ഒരു അദ്ധ്യായം എന്ന് പറഞ്ഞാലെന്താണ്. അതല്ല പ്രസാധകരുടെ ലക്ഷ്യം. വിക്ടർ യൂഗോ എന്ന ലോക പ്രസിദ്ധ സാഹിത്യകാരന്റെ ചെറുകഥയും ഈ ഗ്രന്ഥത്തിൽ ചേർത്തിട്ടുണ്ട് എന്നുള്ള വീമ്പ് പറച്ചിലിന് അഥവാ പരസ്യത്തിനായാണ്` ഈ പണി ചെയ്തതെന്ന് പറഞ്ഞാൽ നിഷേധിക്കാമോ? അപ്പോൾ ഈ പിശക് പോലെ ഈ കഥാ സമാഹാരത്തിലെ പല കഥകളും ഇതേ പോലെ എവിടെന്നെങ്കിലും കഷണിച്ച്  കയറ്റി വെച്ചതാണോ എന്ന ചോദ്യം ഉണ്ടാകുന്നുവെങ്കിൽ ക്ഷമിക്കണേ ഡി.സീ.....

പിൻ കുറി:; “യൂഗോയുടെ “99“ പണ്ട് മാത്രുഭൂമിയോ നാഷണൽ ബുക്ക്സോ ആണ് പ്രസിദ്ധീകരിച്ചത്.  ഇപ്പോൾ ചിന്ത പ്രസാധകർ  ആ പുസ്തകം വിതരണം ചെയ്യുന്നു എന്നാണറിവ്.

Monday, November 23, 2020

വിയോഗത്തിൽ ഇന്നും ദുഖം

  എന്റെ  പിതാവിന്റെ മരണം , അത് ഇന്നലെയായിരുന്നോ അതോ വർഷങ്ങൾക്ക് മുമ്പായിരുന്നോ? എന്തായാലും  അദ്ദേഹം എന്നെ വിട്ട് പിരിഞ്ഞ തീയതി എപ്പോഴും എന്നും എനിക്ക് കാണാ പാഠമാണ്. പക്ഷേ  അത് ഇന്നലെയായാണ് എനിക്കനുഭവപ്പെടുന്നത്. ആലപ്പുഴ പടിഞ്ഞാറേ പള്ളിയിലെ ഖബർസ്ഥാനിലേക്കുള്ള യാത്ര നവംബർ 23ന്  ആയിരുന്നു. ആലപ്പുഴയിൽ കാല് കുത്തിയാൽ  ഞാൻ അവിടെ പോയി സാന്നിദ്ധ്യം അറിയിക്കും. ആ നിശ്ചിത ഇടം തിരിച്ചറിയാൻ  സ്മാരക ശിലകൾ ഇല്ല. മറ്റ് അടയാളങ്ങളൊന്നുമില്ല. കാരണം എന്റെ വാപ്പാ  പാവപ്പെട്ടവരിൽ പാവപ്പെട്ടവനായിരുന്നു.സ്മാരക ശില (മീസാൻ കല്ല്) സ്ഥാപിക്കാനുള്ള സാമ്പത്തിക ശേഷി അന്ന് ഞങ്ങൾക്കില്ലായിരുന്നു. പക്ഷേ പഞ്ചസാര പോലെയുള്ള മണൽ പരപ്പിലെ ആ  ഇടം എവിടെ എന്ന് എനിക്ക് നിശ്ചയമുണ്ട്.    

ഉമ്മ ഉൾപ്പടെ ഞങ്ങൾ 7 പേരെ പോറ്റാൻ  പട്ടിണി കിടന്നായിരുന്നു മരണം. പട്ടിണിക്കാർക്ക് അന്ന് വരുന്ന രോഗം ക്ഷയം, അത് ബാധിച്ചു. എങ്കിലും  ഇത്രയും പ്രാരബ്ധം ഉണ്ടായിട്ടും അദ്ദേഹത്തിന്റെ മരണ സമയത്തെ കടം ആകെ 65 പൈസ ആയിരുന്നു. അടുത്ത കടയിൽ നിന്നും ചാർമിനാർ സിഗരറ്റ് വാങ്ങിയ വകയിലുണ്ടായ ബാദ്ധ്യത. അത് കൊടുത്ത് തീർക്കാൻ എന്നെ ചുമതലപ്പെടുത്തി. പിന്നെ വായന ശാലയിൽ നിന്നും വായിക്കാനെടുത്ത ഒരു പുസ്തകം തിരികെ കൊടുക്കാനും എന്നെ  ഏൽപ്പിച്ചു. പട്ടിണി കിടന്നിട്ടും കൈ നീട്ടാതെയും കടം വാങ്ങിക്കാതെയുമുള്ള ആ ജീവിതം എനിക്ക് മാതൃക തന്നെയായിരുന്നു.    തലമുറകൾ കൈ മാറി  ലഭ്യമാകുന്ന ഫാക്ടറികളിലെ മൂപ്പൻ സ്ഥാനം ആ പൈസാ നമുക്ക് വേണ്ടെന്ന് പറഞ്ഞ്  ജീവിത യോധനത്തിനിറങ്ങുന്നവന്റെ അവസ്ത ആ പട്ടിണി കാലത്ത് എന്തായിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ.

പണ്ട് വളരെ പണ്ട് യാഥാസ്തിക മുസ്ലിംകൾ തല മൊട്ടയടിച്ച്  നടന്ന കാലത്ത് വാപ്പാ തലയിൽ മുടി വളർത്തി.  കുഞ്ഞായ എന്റെ തലയും മൊട്ട അടിച്ചില്ല. അത് കണ്ട എന്റെ പിതൃ സഹോദരീ ഭർത്താവ്  പറഞ്ഞു. അവനും കാഫിൽ, അവന്റെ മോനും കാഫിർ!! എന്ന്. 

മറ്റൊരു കാഴ്ച ഞാൻ ചെറുപ്പത്തിൽ കണ്ടതോർക്കുന്നു. അന്ന് കല്യാണ സദ്യക്ക് വലിയ താല ത്തിലായിരുന്നു ആഹാരം വിളമ്പിയിരുന്നത്. താലത്തിന്റെ അപ്പുറവും ഇപ്പുറവുമായി ഇരുന്ന് രണ്ട് പേർ വീതം ആഹാരം കഴിക്കും. പക്ഷേ പങ്ക് കൊള്ളുന്ന ആളുകൾ രണ്ട് പേരും  ഒരേ ജാതിയിൽ പെട്ടവർ ആയിരിക്കും. എന്റെ വാപ്പയുടെ ഇളയ സഹോദരിയുടെ മകളുടെ വിവാഹത്തിനോടനുബന്ധിച്ചുള്ള  സദ്യ, അവർ താമസിച്ചിരുന്ന ആലപ്പുഴ ചിന്ന തോപ്പ് എന്ന സ്ഥലത്തായിരുന്നു. വാപ്പാ താലത്തിന് കൂട്ട് പിടിച്ചത്  അവിടെ തന്നെയുള്ള ആന്റണീ എന്ന റോമൻ കത്തോലിക്കനെയായിരുന്നു. ബന്ധുക്കൾ മാറി നിന്ന് പിറു പിറുത്തെങ്കിലും വാപ്പാ ഗൗനിച്ചതേയില്ല. ആഹാരം ഒരേ താലത്തിൽ നിന്നും ആന്റണി ചേട്ടനുമായി കഴിച്ചു. ഓണക്കാലത്ത് വാപ്പാ എന്നെ മാധവൻ പിള്ള എന്ന കൂട്ടുകാരൻ താമസിക്കുന്ന പുന്നപ്രയിലെ വീട്ടിൽ സൈക്കിൾ ഇരുത്തി കൊണ്ട് പോയതും അവിടെന്ന്  ആദ്യമായി ഇലയിൽ ആഹാരം കഴിച്ചതും ഇന്നും എനിക്ക് ഓർമ്മ ഉണ്ട്. അന്ന് അതെല്ലാം .സമുദായത്തിലെ ഭിന്ന രീതികളായിരുന്നുവല്ലോ.

വായനാശീലം എന്നിൽ ഉണ്ടാക്കിയത് എന്റെ പിതാവാണ്. “കൗണ്ട് ഓഫ് മോണ്ടീ ക്രിസ്റ്റോ     വായിച്ചോടാ“ബഷീറിന്റെ ബാല്യ കാല സഖി വായിക്കെടാ“ അങ്ങിനെ ഓരോ നിർദ്ദേശങ്ങളും തരും. 16 വയസ്സിൽ ഞാൻ എഴുതിയ “സംതൃപ്തി  എന്ന ചെറുകഥ  ആ കാലത്തെ “മലയാളി“ ദിന പത്രത്തിന്റെ വാരാന്ത്യ പതിപ്പിൽ അച്ചടിച്ച് വന്നത് വായിച്ചിട്ട് എന്റെ നേരെ ഒരു ചെറു ചിരിയോടെ ചോദിച്ചു “ ഇത് നീയെഴുതിയതാണോടാ...“ ആ ചോദ്യത്തിലെ അഭിനന്ദനം ഒരിക്കലും ഞാൻ മറക്കില്ല. കമ്പി വാദ്യമായ ബുൾബുൾ വായനയിൽ നല്ല ജ്ഞാനം ഉണ്ടായിരുന്ന വാപ്പാ പഴയ ഹിന്ദി ഗാനങ്ങൾ ബുൾബുളിൽ വായിക്കുന്നത് കണ്ടാണ് എനിക്ക് ബുൾബുളിൽ ഹരം കയറിയത്.

ഇത്രയും വർഷങ്ങൾ കഴിഞ്ഞിട്ടും നവംബർ 23 ആകുമ്പോൾ മനസ്സിൽ ദുഖത്തിന്റെ  കടൽ ഇരമ്പും. കാരണം പട്ടിണി മാറി വാപ്പായെ സുഖമായി ജീവിപ്പിക്കാൻ എന്നെ കൊണ്ട് സാധിച്ചില്ലല്ലോ എന്ന ചിന്ത എന്നെ ഇപ്പോഴും വേദനിപ്പിക്കുന്നു. അന്ന് സർക്കാർ സർവീസിൽ കയറി അൽപ്പ കാലമായതേ ഉള്ളൂ.അൽപ്പാൽപ്പമായി ജീവിതം പച്ച പിടിച്ച് വരുന്ന ഘട്ടം. ആ ഘട്ടത്തിൽ വാപ്പാ യാത്ര പറഞ്ഞ് പോയി. ആഗ്രഹിക്കുന്ന ആഹാരം കഴിക്കാനും ഉദ്ദേശിച്ച തരത്തിലുള്ള വസതികളിൽ താമസിക്കാനും പിൽക്കാലത്ത് ഞങ്ങൾക്ക് കഴിഞ്ഞെങ്കിലും അന്ന് വാപ്പാ കൂടെ ഇല്ലല്ലോ എന്ന ചിന്ത മനസ്സിനെ വല്ലാതെ അലട്ടിയിരുന്നു. എന്നും എപ്പോഴും എനിക്ക് കാണാൻ വാപ്പായുടെ ഒരു ഫോട്ടോ പോലും  ഇല്ലാതെ , അന്ത്യ വിശ്രമം കൊള്ളുന്ന ശവകുടീരത്തിന്റെ അടയാളം പോലുമില്ലാതെ അദ്ദേഹം ഞങ്ങളെ പിരിഞ്ഞ് പോയി.

 ഇന്ന് ഈ ദിവസം രണ്ടിറ്റ് കണ്ണീർ...അത് മാത്രം അർപ്പിക്കുന്നു ., കൂട്ടത്തിൽ പ്രാർത്ഥനയും.

Saturday, November 21, 2020

ശിക്ഷയും താക്കീതും

 65 വയസ്സുകാരനായ  മുഹമ്മദ് കുട്ടി  വീടിന് സമീപമുള്ള  കടയിൽ പഞ്ചസാര വാങ്ങാനിറങ്ങിയതാണ്. നിർദ്ധനനായ ആ മനുഷ്യൻ   വാങ്ങാൻ കിട്ടുന്ന മാസ്ക് ഉപയോഗിച്ചിരുന്നില്ല. പകരം  മൂക്കും വായും  ഒരു കർചീഫ് കൊണ്ട് ഭദ്രമായി മറച്ചിരുന്നു. അയാൾ പോയ  കട പ്രധാന നിരത്തിൽ നിന്നും  അകന്ന് വലിയ തോതിൽ ജന സഞ്ചാരമില്ലാത്തതും വാഹന ഗതാഗതം കുറവുമുള്ള ഒരു ഗ്രാമീണ  നിരത്തിന്റെ വശത്തായിരുന്നു. പഞ്ചസാരയും വാങ്ങി കടയിൽ നിന്നും പുറത്തിറങ്ങിയ അയാളുടെ സമീപം പോലീസ് ജീപ്പ്  നിർത്തി ഓഫീസർ അയാളെ കൈ കാട്ടി വിളിച്ചു  മാസ്ക് ഉപയോഗിക്കാതിരുന്നതെന്ത് എന്ന ചോദ്യം ഉന്നയിച്ചു. മുഹമ്മദ് കുട്ടി  കർചീഫ് ചൂണ്ടി കാണിച്ച്  “സർ ഇതുണ്ടല്ലോ“ എന്ന് മറുപടി പറഞ്ഞപ്പോൾ  അത് പോരെന്നും  നിങ്ങളുടെ മൂക്ക് പുറത്താണെന്നും  മാസ്ക് തന്നെ  ഉപയോഗിച്ചാലേ ശരിയാവൂ അതിനാൽ മാസ്ക് ധരിക്കാത്തതിനാൽ 200 രൂപാ പിഴ ഒടുക്കണമെന്നും ആവശ്യപ്പെട്ടു.

തന്റെ കയ്യിൽ ഒരു പൈസാ പോലുമില്ലാ എന്ന് കേണ് പറഞ്ഞ അയാളോട് പിഴ പതിനായിരമാണെന്നും തന്റെ പാവത്തരം കണ്ടത് കൊണ്ട് ഇത്രയും കുറച്ചതാണെന്നും  അടുത്ത തവണ ഇങ്ങിനെ കണ്ടാൽ പിഴ പതിനായിരം തന്നെ ഈടാക്കുമെന്നും പോലീസ് കർശനമായി പറഞ്ഞപ്പോൾ ആ പാവം കടക്കാരനോട് 200 രൂപാ കടം വാങ്ങി   പിഴ അടച്ചു. പോലീസ് വണ്ടി വിട്ട് പോയി.

പിറ്റേ ദിവസം  കണ്ടപ്പോൾ മുഹമ്മദ് കുട്ടി ഈ കഥ എന്നോട് പറഞ്ഞു. ഈ നാട്ടിൻ പുറം റോഡിൽ  പോലീസ് കോവിഡ് പരിശോധനയോ എന്ന് ഞാൻ അൽഭുതം കൂറിയപ്പോൾ  “സാറേ പ്രധാന റോഡിൽ  ഇപ്പോൾ ആൾ  സഞ്ചാരമോ വാഹനമോ ഇല്ല. അവിടെ ആരെയെങ്കിലും പിടിക്കാൻ കിട്ടിയില്ലെങ്കിൽ പോലീസ് പെട്രോൾ വണ്ടി ഇവിടെക്കും തിരിയും. കണ്ണിൽ പെടുന്നവർക്ക് ഒരു ചെറിയ കുറ്റം കണ്ടാലും ഫൈൻ അടിച്ച് കൊടുക്കും“   മുഹമ്മദ് കുട്ടി  പറഞ്ഞു.

സാമൂഹ്യ സുരക്ഷ കണക്കിലെടുത്തായിരിക്കും പോലീസ് ഇപ്രകാരം ചെയ്യുന്നത എന്ന്. സമ്മതിക്കുന്നു. പക്ഷേ ഏതിനും ഒരു ഔചിത്യമുണ്ട്. മനപൂർവം ചെയ്യുന്നതും യാദൃശ്ചികമായി സംഭവിക്കുന്നതും രണ്ടു രണ്ടാണ്. അത് പോലീസെങ്ങിനെ തിരിച്ചറിയുമെന്നാണ് ചോദ്യമെങ്കിൽ  പോലീസിന് അത് കഴിയും എന്നാണ് എന്റെ അഭിപ്രായം. അതിന് എതിർ കക്ഷി പറയുന്നത് ശ്രദ്ധിക്കണം, മറുപടി തൃപ്തികരമാണോ എന്ന് തിരിച്ചറിയണം, ആദ്യ കുറ്റക്കാരനാണോ എന്ന് മനസിലാക്കണം എങ്കിൽ പിഴ ശിക്ഷ  വിധിക്കുന്ന കേസുകളിലെ ആദ്യ തവണ കുറ്റക്കാരന്  താക്കീത് നൽകി വിട്ടയക്കാൻ പ്രബേഷണറി ഒഫൻടേഴ്സ് ആക്റ്റ് വകുപ്പ് 3 പ്രകാരം  സാധിക്കും എന്ന സത്യം മനസിലാക്കണം.

 നാട്ടുകാർ കുറ്റം ചെയ്യണം എങ്കിലേ പിഴ  ഈടാക്കാൻ കഴിയൂ എന്ന പോലീസ് പ്രവണത  മാറ്റണ്ട സമയമായി.  എല്ലാറ്റിലുമുപരി  ചെയ്ത കുറ്റത്തെ പറ്റിയും അതിന്റെ ഭവിഷ്യത്തെ പറ്റിയും ജനത്തെ ഉദ്ബുദ്ധരാക്കണം .

 മദ്യ നിരോധനത്തേക്കാൾ നല്ലത് മദ്യത്തിന്റെ  ദൂഷ്യ വശത്തെ പറ്റി ജനത്തെ ഉദ്ബോധിപ്പിക്കുന്നതാണ്  നല്ലതെന്ന് നിരന്തരം പറഞ്ഞ് കൊണ്ടിരിക്കുന്ന നമുക്ക് ആദ്യമേ തന്നെ പിഴ അടിക്കാതെ ഒരു താക്കീതോ ഉപദേശമോ  ആദ്യ കുറ്റക്കാർക്ക് നൽകി അവരെ മോചിപ്പിക്കുന്നതിലെന്ത് കുഴപ്പം സാറേ ....!!!!

Wednesday, November 18, 2020

വൃശ്ചിക പിറന്നു.

 അന്ന്  ഞാൻ തിരുവനന്തപുരം ജില്ലയിലെ  നാവായിക്കുളത്തിന് സമീപം  ഞാറയിൽക്കോണം എന്ന ഗ്രാമത്തിലായിരുന്നു. തകർത്ത് പെയ്തിരുന്ന തുലാ വർഷത്തിന് ശേഷം വൃശ്ചികം വന്നതോടെ പ്രകൃതിക്ക് സമൂല മാറ്റം അനുഭവപ്പെടാൻ തുടങ്ങി. വൃക്ഷങ്ങൾക്കെല്ലാം വല്ലാത്ത ഉണർവും ഉന്മേഷവും ആവേശിച്ചത് പോലെ  കാണപ്പെട്ടു. വൃശ്ചിക കാറ്റ്  ശക്തമായി അടിച്ചതോടെ ഇലകൾ പൊഴിയുകയും പുതിയ തളിരുകൾ  ഉണ്ടാവുകയും ചെയ്തു. ഞാറയിൽക്കോണത്ത് കശുമാവ്  ധാരാളം ഉള്ളതിൽ പുതിയ തളിരുകൾ ചെമന്ന നിറത്തിൽ നിറഞ്ഞ് നിൽക്കുന്നത് കണ്ടപ്പോൾ എന്നിലെ  ആസ്വാദകൻ അതെങ്ങിനെയെങ്കിലും പേപ്പറിലേക്ക് പകർത്തണമെന്ന്  വെമ്പൽ കൊണ്ടു. ഉദയ സൂര്യന്റെ മനോഹാരിതയും രാത്രിയിൽ പൗർണമീ ചന്ദ്രന്റെ നിലാ കുളിർമയും വീശി അടിക്കുന്ന കാറ്റും എങ്ങും കേൾക്കുന്ന പക്ഷികളുടെ കളകൂജനവും  എല്ലാം കൂടെ എന്നെ കൊണ്ട് ഒരു കടും കൈ ചെയ്യിച്ചു.

ഞാനൊരു കവിത എഴുതി. കവിതയുടെ പേര് “വസന്താഗമനം“ എന്നും അതിന്റെ പ്രാരംഭ വരികൾ ഇപ്രകാരമായിരുന്നു എന്നും ഞാൻ ഓർമ്മിക്കുന്നു..

വൃശ്ചിക മാസപ്പിറവിയോടെ
വൃക്ഷങ്ങള്‍ പത്രം കൊഴിച്ച് മെല്ലെ.
പൊന്‍ നിറം പൂശി തളിരുകളില്‍
പൂക്കുവാനായിട്ടമ്മാവൊരുങ്ങി.

  അന്ന് കൊല്ലത്ത് നിന്നും പ്രസിദ്ധീകരിച്ചിരുന്ന മലയാള രാജ്യം ദിനപ്പത്രത്തിന്റെ വാരാന്ത്യ പതിപ്പിലേക്ക് കവിത അയച്ച് കൊടുത്ത് എല്ലാ ഞായറാഴ്ചയും പത്രവും പ്രതീക്ഷിച്ച് ഞാനിരുന്നു, കവിത അച്ചടിച്ച്  വരുന്നത് കാണുന്നതിനായി.  പക്ഷേ മാസങ്ങൾ കഴിഞ്ഞിട്ടും  ഒന്നും സംഭവിക്കാത്തതിനാൽ ഒരു ദിവസം ഞാൻ നാവായിക്കുളത്ത് നിന്നും വണ്ടി കയറി കൊല്ലത്തെത്തി മലയാളരാജ്യം ആഫീസ് കണ്ട് പിടിച്ച് എങ്ങിനെയോ ഉള്ളിൽ  കടന്ന് പറ്റി. സബ് എഡിറ്റർ ഒരു കൊമ്പൻ മീശക്കാരന്റെ മുമ്പിൽ ചെന്ന് വസന്താഗനമെന്ന  എന്റെ കവിതയുടെ  തലയിലെഴുത്തിനെ പറ്റി അന്വേഷിച്ചു.

“വസന്താഗമനം“ മീശക്കാരൻ പിറു പിറുപിറുത്ത്,  തല ചൊറിഞ്ഞ് അടുത്തിരുന്ന ഫയൽ കൂനയിൽ തപ്പി   എന്റെ വസന്താഗമനത്തെ രണ്ട് വിരൽ കൊണ്ട് ചത്ത എലിയുടെ വാലിൽ പിടിച്ച് പൊക്കി എടുക്കുന്നത് പോലെ എടുത്ത് മൂക്കും ചുളിച്ച് എന്റെ മുഖത്തിന് നേരെ  ആട്ടിക്കാണിച്ചു. എന്നിട്ട് എന്നെ പാദാദികേശം ഒന്ന് അവലോകനം ചെയ്തു ഇങ്ങിനെ ഉരുവിട്ടു.

“കണ്ടിട്ട് നല്ല യോഗ്യനെ പോലെ തോന്നുന്നല്ലോ താനാണോ ഈ പോക്രി തരം കാണിച്ച കപി.?“

എന്റെ മുഖം വല്ലാതെ ചുവന്നു, കണ്ണുകൾ നിറഞ്ഞുവെന്ന് തോന്നുന്നു.

കംസൻ കുഞ്ഞിനെ എറിയുന്നത് പോലെ എന്റെ വസന്താഗമനത്തെ അയാൾ എന്റെ മുഖത്തിന് നേരെ എറിഞ്ഞു.“മേലാൽ  ഈ വക വേലയും കാണിച്ച് ഇവിടെ വന്നാൽ....ഹും...ഹും... എന്ന് അയാൾ മുരണ്ടു.

  ഞാൻ വസന്താഗമനത്തെ പെറുക്കി എടുത്ത് ഒന്നും മിണ്ടാതെ പുറത്തേക്കിറങ്ങാൻ ഭാവിച്ചപ്പോൾ മീശ പറഞ്ഞു. തന്റെ കവിത പ്രസിദ്ധീകരിക്കണമെന്ന് പറഞ്ഞ് കവിത എഴുതാനുള്ള പശ്ചാത്തലം  വിശദീകരിച്ച് താനെഴുതിയ കത്തുണ്ടല്ലോ അത് അസ്സലായി. അതിന് കാവ്യ ഭംഗി ഉണ്ടായിരുന്നു.  തനിക്ക് പറ്റുന്നത് ഗദ്യമാണ്. താൻ അത് നല്ലവണ്ണം കൈകാര്യം ചെയ്യുക, എന്തെങ്കിലും എഴുതി  ഇവിടെ “ഗോപി കുഴൂർ“ എന്നൊരാളുണ്ട്, അയാൾക്ക് അയച്ച് കൊടുക്കുക, ഞാൻ അയാളോട് പറഞ്ഞേക്കാം, പറ്റുമെന്ന് കണ്ടാൽ പ്രസിദ്ധീകരിക്കുകയും ചെയ്യാം.“

എന്റെ എല്ലാ വിഷമങ്ങളും മാറി. ഞാൻ പിന്നെ കവിത എഴുതിയിട്ടില്ല, മീശയുടെ ഭാഷയിൽ ആ പോക്രി തരം പിന്നെ കാണിച്ചിട്ടില്ല, പക്ഷേ കഥകൾ എഴുതി മലയാള രാജ്യത്തിൽ തന്നെ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.

ഇപ്പോൾ വൃശ്ചികം എത്തിയപ്പോൾ വീശി അടിക്കുന്ന കാറ്റും പ്രകൃതിയുടെ  രൂപ മാറ്റവും കണ്ടപ്പോൾ ഇതെല്ലാം ഓർമ്മയിലേക്ക് കടന്നുവന്നിരിക്കുന്നു.

Sunday, November 15, 2020

അപവാദ പ്രചരണങ്ങൾ

 സർക്കാർ സർവീസിൽ കയറിയ ആദ്യ കാലത്ത് ശ്രദ്ധയിൽ പെട്ട  വിവാഹ മോചന കേസായിരുന്നു അത്.

അന്ന് കുടുംബ കോടതികൾ നിലവിൽ വന്നിട്ടില്ല. ഹിന്ദു മാരിയേജ് ആക്റ്റ് പ്രകാരമുള്ള  കേസുകൾ  ജില്ലാ കോടതികളിലും അതില്ലാത്ത സ്ഥലങ്ങളിൽ  സബ് കോടതികളിലും ആയിരുന്നു ഫയൽ ചെയ്തിരുന്നത്. ഞാൻ ജോലി ചെയ്തിരുന്ന സബ് കോടതിയിൽ ഫയൽ ചെയ്യപ്പെട്ട ആ കേസിൽ ഭാര്യക്കെതിരെ ഭർത്താവ്  ആരോപിച്ച കുറ്റങ്ങളിലൊന്ന് ഒരു ദിവസം  രാത്രിയിൽ അന്നത്തെ പ്രധാന മന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ തെരഞ്ഞെടുപ്പ്  ഫലം ശ്രവിക്കാൻ റേഡിയോ കേൾക്കാൻ  പോയിരുന്ന താൻ എന്തോ ആവശ്യത്തിന്  തിരികെ വന്നപ്പോൾ തന്റെ ഭാര്യയെ  ശരിയല്ലാത്ത രീതിയിൽ അവളുടെ പിതാവുമായി കിടപ്പു മുറിയിൽ കണ്ടു എന്നതായിരുന്നു.    കേസ് ഫയൽ ചെയ്യാൻ തക്കതായ കാരണങ്ങൾ ഇല്ലാത്ത അവസ്ഥയിൽ ഭർത്താവിന് വേണ്ടി ഹാജരായ  അഭിഭാഷകൻ തയാറക്കി കൊടുത്ത ഹർജിയിലെ പരാമർശമായിരുന്നു അത്.

 കേസ് തെളിവെടുപ്പ്  പൂർത്തിയാക്കി വാദം കേട്ടു ഭർത്താവിന്റെ ആരോപണങ്ങൾ തള്ളി  ഭാര്യക്ക് അനുകൂലമായി വിധിച്ചു.  ആ വിധി ന്യായത്തിലെ ഒരു പരാമർശം  മനസ്സിൽ തട്ടുന്ന  വാചകമായിരുന്നു. സ്വന്തം ഇണയ്ക്കെതിരെ  ഇത്രയും ഹീനമായ ഒരു ആരോപണം ഉന്നയിച്ച ഭർത്താവിനോടൊപ്പം ദാമ്പത്യ ബന്ധം പുലർത്തി കൂടെ പോയി താമസിക്കാൻ    ആ സ്ത്രീയോട് നിർദ്ദേശിക്കുന്നത് ഒട്ടും ശരിയല്ല എന്നതായിരുന്നു ആ വാചകം.

കേസ് നടന്നിരുന്ന കാലഘട്ടത്തിൽ ആ പിതാവും മകളും കോടതി വരാന്തയിൽ പല തവണ വന്ന് നിന്നപ്പോൾ ആ പിതാവുമായി ഞാൻ പരിചയപ്പെട്ടിരുന്നു.    കേസിന്റെ വിധിക്ക് ശേഷം ഒരു ദിവസം  വഴിയിൽ വെച്ച് കണ്ട എന്നോട് അയാൾ  ഏറെ സങ്കടത്തൊടെ പറഞ്ഞ ചില വസ്തുതകൾ ഇപ്രകാരമായിരുന്നു. ഈ കേസ് നടന്ന് കൊണ്ടിരുന്നപ്പോൾ ഒട്ടും സത്യമില്ലാത്ത ഈ കേസ്  തള്ളി പോകും എന്ന് ദൈവ വിശ്വാസിയായ എനിക്ക് പൂർണ ബോദ്ധ്യമുണ്ടായിരുന്നു സാറേ! സത്യത്തിന്റെ അംശം പോലുമില്ലാത്ത ഈ കേസിൽ അവൻ വേറെ വിവാഹം കഴിക്കാനായി  എന്റെ മകൾക്കെതിരെ ആരോപിച്ച ഈ കുറ്റം കോടതി തെളിവില്ലാതെ  തള്ളി കളഞ്ഞെങ്കിലും സമൂഹം ഇപ്പോഴും ആ കാഴ്ചപ്പാടിലാണ് എന്നെയും മകളെയും കാണുന്നത്. കഴിഞ്ഞ ഒരു ദിവസം അയല്പക്കത്തുള്ള ഒരു സ്ത്രീ എന്തോ പ്രശ്നം ഉണ്ടായപ്പോൾ എന്റെ മകളുടെ നേരെ വിളിച്ച് പറഞ്ഞത് അച്ചന്റെ കൂടെ കഴിയുന്നവളല്ലേ നീയെന്നായിരുന്നു. ചങ്ക് പൊടിഞ്ഞ് പോയി സാറേ! ഈ അപവാദം ആരോപിക്കുന്നവരെ ദൈവം വെറുതെ വിടില്ല, ജയിക്കാനായി ഇങ്ങിനെയുള്ള ആരോപണങ്ങൾ ഉന്നയിക്കുന്നവർ ആരോപിക്കപ്പെടുന്നവരുടെ  ഉള്ളിലെ തീ തിരിച്ചറിയാൻ ദൈവം അവസരം ഉണ്ടാക്കും, തീർച്ച.വിമ്മി കരഞ്ഞിരുന്ന  ആ മുൻ അദ്ധ്യാപകന്റെ കണ്ണിൽ നിന്നും  ചോരയാണ് ഒഴുകി വന്നതെന്ന് എനിക്ക് തോന്നി.

സമൂഹം അങ്ങിനെയാണ്. അവർക്ക് അന്യരുടെ ലൈംഗിക കാര്യങ്ങൾ ആവർത്തിച്ച് പറയുന്നത് ഒരു സുഖമാണ്. ആരോപണം കള്ളമാണെങ്കിലും  അത് ലൈംഗികം ആണെങ്കിൽ ഒരു ഹരമാണ്.  ചരിത്രാതീത  കാലം മുതൽ  സമൂഹം ഇങ്ങിനെ ഒക്കെ തന്നെയായിരുന്നു. ഇന്നത്തെ കാലവും ഒട്ടും വിഭിന്നമല്ല, രാവിലെ പത്രം വായിക്കുമ്പോൾ അഛൻ മകളെ പീഡിപ്പിച്ചു, സഹോദരൻ സഹോദരിയെ പീഡിപ്പിച്ചു,  വൃദ്ധൻ കൊച്ച് കുഞ്ഞിനെ പീഡിപ്പിച്ചു, വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു, യുവാവ് വൃദ്ധയെ പീഡിപ്പിച്ചു, ഈ തരത്തിലുള്ള വാർത്തകളാൽ സമ്പന്നമാണ് നമ്മുടെ പത്രങ്ങളും ചാനലുകളും. പോലീസ് ഭാഷ്യം അതേ പടി പകർത്തുകയാണ് മാധ്യമങ്ങൾ. ഒരിക്കലും കുറ്റാരോപിതന്റെ  ശബ്ദം പുറത്ത് വരില്ല. അവന് എന്ത് പറയാനുണ്ട് എന്ന് ഒരു പത്രക്കാരനും അന്വേഷിക്കില്ല.

 ഈ വക എല്ലാ കേസുകളും കള്ളമാണെന്ന് എനിക്കഭിപ്രായമില്ല. പലതും തീർത്തും സത്യം തന്നെയായിരിക്കും.

 പക്ഷേ ഈ വക വാർത്തകൾ ഒരാളോട് പക വീട്ടാനായും സ്വന്തം ഭാഗം ജയിക്കാനായും യാതൊരു ഉളുപ്പുമില്ലാതെ സ്വന്തം ആവശ്യത്തിന്  പ്രയോഗിക്കാൻ മറ്റുള്ളവർക്ക് പ്രചോദനമാവില്ലേ എന്ന് ചിന്തിക്കേണ്ടി വരുന്നു. ഒന്ന് കൊണ്ടും കീഴടങ്ങാത്ത എതിരാളി  ഒരൊറ്റ ലൈംഗികാരോപണത്താൽ താഴെ വരും എന്ന് ഈ പത്ര വാർത്തകൾ സമൂഹത്തൊട് പറഞ്ഞ് കൊടുക്കുന്നു.  

റിപ്പോർട്ട് ചെയ്യപ്പെട്ട കേസ് സത്യം തന്നെ ആയിരിക്കും പക്ഷേ അന്വേഷണം നടത്തി തെളിവെടുത്ത് കുറ്റം സ്ഥാപിക്കപ്പെട്ട് കഴിഞ്ഞ് വിധി വരുമ്പോൾ മാത്രം വാർത്തയാക്കുന്നതല്ലേ  ന്യായം. അപ്പോഴല്ലേ അത് വാർത്തയാകൂ.  അതിന്  മുമ്പ് പ്രതി കുറ്റാരോപിതൻ മാത്രമാണ്. പക്ഷേ സമൂഹം അയാൾ കുറ്റം ചെയ്തു എന്ന് സ്ഥാപിക്കപ്പെടുന്നതിന് മുമ്പ് തന്നെ അയാൾ കുറ്റക്കാരൻ തന്നെയെന്ന് തീർച്ചയാക്കി ആ കാഴ്ചപ്പാടിൽ തന്നെ  അയാളെ കാണാൻ തുടങ്ങി കഴിഞ്ഞു. ഇനി അയാളെ വെറുതെ വിട്ടാലും ആരോപണം ഒരിക്കലും മാഞ്ഞ് പോവില്ല എന്ന് തീർച്ച. ലൈംഗിക  വിഷയങ്ങളെ അങ്ങിനെയാണ്` സമൂഹം കാണുന്നത്. സ്ത്രീയെ പറ്റിയാണെങ്കിൽ  ലൈംഗിക ആരോപണങ്ങൾ പറയാൻ സ്ത്രീ പുരുഷ ഭേദമന്യേ  സമൂഹം മുന്നോട്ട് വരും. അവൾക്ക് അൽപ്പം സൗന്ദര്യം കൂടി ഉണ്ടെങ്കിൽ പിന്നെ പറയുകയും വേണ്ട. കാര്യം വെറുതെ ആണെങ്കിൽ പോലും നാല് സ്ത്രീകൾ കൂടുന്നിടത്ത് പ്രധാന വിഷയം ഇത് തന്നെയായിരിക്കും. ആ ചർച്ച നടന്ന് കൊണ്ടിരിക്കുമ്പോൾ  ആ പെൺകുട്ടി അതിലെ നടന്ന് പോകുകയാണെങ്കിൽ   വളരെ സ്നേഹത്തോടെ  അവർ ഏക സ്വരത്തിൽ ചോദിക്കും “മോളേ! നിന്റെ കേസ് എന്തായീ....“ എന്ന്.

   ഒന്ന് ആവർത്തിച്ച് ചോദിച്ച് സുഖിക്കുന്നത് പല സ്ത്രീകൾക്കും ഒരു രസമാണല്ലോ.

 പക്ഷേ അപമാനിക്കപ്പെടുന്ന സ്ത്രീയും പുരുഷനും അവർക്കെതിരെ ആരോപിക്കപ്പെടുന്ന കുറ്റത്തിൽ നിരപരാധികളെങ്കിൽ അവരുടെ ഉള്ളിൽ നിന്നും ബഹിർഗമിക്കുന്ന  കണ്ണീർ  തീയായി തന്നെ അത് പ്രയോഗിച്ചവർക്കെതിരെ തിരിച്ചടിക്കും, കാരണം “മർദ്ദിതന്റെ കണ്ണീരിനും  ദൈവത്തിനുമിടയിൽ മതിലുകളില്ലാ“ എന്ന  മഹദ് വചനം ഇത് വരെ പാഴായിട്ടില്ലല്ലോ.

Tuesday, November 10, 2020

കോവിഡ് രോഗം തുടരുകയാണ്.

  കോട്ടവിള വീട്ടിൽ  ബഷീർ ഇന്നലെ മരിച്ചു. കോവിഡ് രോഗത്തെ തുടർന്ന് ബാധിച്ച ന്യൂമോണിയാ ആയിരുന്നു മരണകാരണം. എന്റെ അയൽ വാസിയും      സഹൃദയനും സൗമ്യനും മദ്ധ്യ വയസ്സോട് അടുത്ത് വരുന്ന  ആരോഗ്യമുള്ള മനുഷ്യനുമായിരുന്നു പരേതൻ. മൂന്നു നാല് ദിവസമായുള്ള  പനിയെ  അത്ര ഗുരുതരമായി കണ്ടില്ലെന്ന് മാത്രമല്ല, ആ പനിയുമായി  അദ്ദേഹം വെയിൽ കൊള്ളുകയും ചെയ്തുവെന്നാണ് അറിയാൻ കഴിഞ്ഞത്. പനിയുടെ ചികിൽസ ഫലിക്കാതെ വന്നപ്പോൾ രക്ത പരിശോധനയിൽ കോവിഡ് പോസറ്റീവ് ആണെന്ന് കണ്ടു. പക്ഷേ അപ്പോഴേക്കും ന്യൂ മോണിയാ പിടി മുറുക്കി കഴിഞ്ഞിരുന്നു. അദ്ദേഹത്തിന്റെ വിയോഗം കുടുംബത്തിന്  വല്ലാത്ത ദു:ഖത്തിനിടയാക്കി.

സംസ്ഥാനത്ത് ആദ്യം കോവിഡ് റിപ്പോർട്ട് ചെയ്തപ്പോൽ ജനങ്ങൾ ഭീതിയോടെ  അതിനെ കാണുകയും രോഗത്തിന്റെ പകർച്ച  അന്തം വിട്ട് നോക്കി നിൽക്കുകയും ചെയ്തു. തുടർന്ന് സർക്കാർ നിലവിൽ വരുത്തിയ എല്ലാ പ്രതിരോധ പ്രവർത്തനങ്ങളും ജനം സർവാത്മനാ  സഹകരിക്കുകയും ദിവസങ്ങൾ നീണ്ട് നിന്ന ലോക് ഡൗണുകൾ  യാതൊരു മടിയും കൂടാതെ അനുസരിക്കുകയും ചെയ്തു. അന്നത്തെ ദിവസങ്ങളിലെ വൈകുന്നേരമുള്ള ഭരണ തലവന്റെ  വാർത്താ സമ്മേളനം വർദ്ധിച്ച താല്പര്യത്തോടെയാണ്  പൊതുജനങ്ങൾ ശ്രദ്ധിച്ചിരുന്നത്. അന്ന് രോഗ പകർച്ചയുടെ എണ്ണം പരമാവധി രണ്ടക്കത്തിൽ ഒതുങ്ങി നിന്നിരുന്നെങ്കിലും അത് പോലും ജനം  ഗൗരവമായാണ് കണ്ടത്. മരണം അപൂർവത്തിൽ അപൂർവവുമായിരുന്നു. ദിവസങ്ങളും മാസങ്ങളും കടന്ന് പോയപ്പോൾ ജാഗ്രത പയ്യെ പയ്യെ ഇല്ലാതാവുകയും  ഓ! ഇതാണോ കോവിഡ് ഇത് നമ്മളെ ഒന്നും ചെയ്യില്ലാ എന്ന മൂഢ ധാരണയിൽ ആയി തീരുകയും ചെയ്തുവല്ലോ. മാസ്ക് ധാരണം പോലീസിൽ നിന്നും രക്ഷ തേടാനുള്ള ചടങ്ങും   സാനിറ്ററൈസർ ഉപയോഗം ആർക്കോ വേണ്ടി എന്ന മട്ടിലുമായി. പ്രവാസികളെയും അന്യ സംസ്ഥാനത്ത് നിന്നും വന്നവരെയും വരിഞ്ഞ് മുറുക്കി  അടച്ച് കെട്ടിയിട്ടെങ്കിലും പണി പശുവിൻ പാലിലൂടെ  മൽസ്യ മാർക്കറ്റുകൾ  എത്തിച്ച് തന്നു. പിന്നെ പിടിച്ച് കെട്ടാത്ത രോഗ വ്യാപനത്തിന്റെ ദിനങ്ങളായിരുന്നു. മൂന്നക്കവും നാലക്കവും അപൂർവമായി അഞ്ചക്കവും കടന്നു രോഗ വ്യാപനത്തിന്റെ എണ്ണം കാണിക്കുന്ന സൂചി ഉയർന്നു നിന്നതാണ് തുടർന്നുള്ള കാഴ്ച.    മരണവും വർദ്ധിച്ച് വന്നു.     ഇതാണ് ഇപ്പോഴത്തെ അവസ്ഥ.

ഈ അവസ്ഥയിലേക്ക് വന്നതിന്റെ പ്രധാന കാരണം രോഗത്തെ പറ്റിയുള്ള ജനങ്ങളുടെ  ഭയം കുറഞ്ഞതാണ്. ഓ! ഒരു പനി, അത് വന്നു പോകും അത്ര തന്നെ.   ഈ ധാരണയിലായി ജനം. അതിന്റെ തിക്തക ഫലമാണ്  ഞാൻ ഈ കുറിപ്പിൽ ആദ്യം കാണിച്ച  രോഗ ബാധ. പനിയെ നിസ്സാരമായി കാണുമ്പോൾ  അത് നമ്മളെ ആക്രമിക്കുന്നു. മറ്റൊരു സവിശേഷത പനി വന്നാൽ തന്നെ ജനങ്ങൾ  പരിശോധനക്ക് പോകാൻ കാണിക്കുന്ന മടിയാണ്. പോസറ്റീവായി കാണപ്പെട്ടാൽ ഭയപ്പെടുത്തുന്ന സൈറണുമായി ആംബുലൻസെത്തുന്നു, രോഗിയെ എവിടേക്കോ കൊണ്ട് പോകുന്നു, അവിടെ അപരിചിതമായ സ്ഥലത്ത് ഏകാന്ത വാസവുമായി കഴിയുന്നു, ആഹാരം കിട്ടിയാലായി, പരിചരണം ഉണ്ടെങ്കിലായി, ഇങ്ങിനെ ഗോസിപ്പുകൾ പരന്നതോടെ രക്തം പരിശോധിക്കാൻ തന്നെ ആൾക്കാർ മടിച്ച് പനിയെ പാരസറ്റാമോൾ കൊണ്ട് നേരിടാൻ ഒരുങ്ങുന്നതോടെ പ്രാരംഭത്തിൽ തന്നെ  രക്ത പരിശോധനയിലും തുടർന്ന് രോഗ ബാധ ഉണ്ടെങ്കിൽ കിട്ടുന്ന  സംരക്ഷണത്തിൽ നിന്നും അകന്നു പോകാനിടയാക്കുന്നു.

തിരിച്ചറിയുക, കോവിഡ് മാരക പകർച്ച വ്യാധിയാണ് അതിനെ നിസ്സാരമായി    ഗണിക്കാതിരിക്കുക. എപ്പോഴും ജാഗ്രതയിൽ തന്നെ വർത്തിക്കുക..ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശങ്ങൾ അക്ഷരം പ്രതി അനുസരിക്കുക. പ്രതിരോധത്തിൽ  തന്നെ കഴിയുക, പകർച്ച വ്യാധി  തീർത്തും പോകുന്നത് വരെ സൂക്ഷ്മത നില നിർത്തുക, അതാണ് നമ്മൾ ചെയ്യേണ്ടത്.

Friday, October 30, 2020

വിവാഹ പ്രായം ...

 പള്ളികളിലും മറ്റ് സാമുദായിക സ്ഥാപനങ്ങളിലും വിവാഹാനുവാദ അപേക്ഷകൾ അടുത്ത ദിവസങ്ങളിൽ കൂടുതലായി ഫയൽ ചെയ്യപ്പെടുന്നതായി അറിയാൻ കഴിഞ്ഞു. വിവാഹ പ്രായം 21 ആയി ഉയർത്തുന്നുവെന്നും അത് നവംബർ ആദ്യ ആഴ്ചയിൽ തന്നെ പ്രാബല്യത്തിൽ വരുമെന്നും സാമൂഹ്യ മാധ്യമങ്ങളിൽ ആരോ കൊളുത്തി വിട്ട ഒരു പോസ്റ്റിലൂടെ അറിഞ്ഞതിനെ തുടർന്നാണ് ഈ തിരക്ക്.

കൂടാതെ തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിൽ വിവാഹം രജിസ്റ്റർ ചെയ്യുന്നതിനായി മതാചാര ചടങ്ങുകളിലൂടെ വിവാഹം നടത്തിക്കൊടുത്ത ബന്ധപ്പെട്ട ദേവാലയങ്ങളിൽ അതിനെ സംബന്ധിച്ച് നൽകുന്ന സർട്ടിഫികേറ്റുകൾക്കുമായി അപേക്ഷകൾ കുന്നു കൂടുകയാണ്.
ഒരുകാര്യം വെളിവാകുന്നത് 18നും 21നും മദ്ധ്യേ വിവാഹം നടത്തുവാൻ പെൺകുട്ടികളുടെ രക്ഷകർത്താക്കളിൽ ഭൂരിഭാഗവും ഉൽസുകരാണ് എന്ന വസ്തുതയാണ്.
ഈ കുറിപ്പുകൾ വിവാഹ പ്രായം ഉയർത്തുകയോ താഴ്ത്തുകയോ ചെയ്യുന്നത് സംബന്ധിച്ചല്ല എന്ന് മുന്നാലെ പറഞ്ഞ് വെക്കുന്നു. അത് കൊണ്ട് തന്നെ ആയതിന്റെ ഗുണ ദോഷ ചർച്ച കൾക്കായി ആരും ഇവിടെ തുനിഞ്ഞിറങ്ങേണ്ടതില്ല.
ഒരു നിയമം സൃഷ്ടിക്കുന്നത് അത് സമൂഹത്തിനെ ഏത് വിധം ബാധിക്കുന്നു എന്ന് എല്ലാ കോണുകളിൽ നിന്നും വിശാലമായി പഠിച്ച് കഴിഞ്ഞ് മാത്രമേ പാടുള്ളൂ എന്നും അത് നിയമ നിർമ്മാതാക്കൾ അവരുടെ താല്പര്യത്തേക്കാളും സമൂഹത്തിന്റെ നന്മ മാത്രം കണക്കിലെടുത്ത് ചെയ്യേണ്ടതാണ് എന്നും ആ നിയമം സമൂഹത്തിന് ഗുണകരമായി ഭവിക്കുമെന്ന് വെളിപ്പെട്ടാൽ ഒരു മടിയും കൂടാതെ ആ നിയമം പ്രാബല്യത്തിൽ വരുത്തണമെന്നും ദോഷമെങ്കിൽ ഒരു കാരണവശാലും നടപ്പിൽ വരുത്തരുതെന്നുമാണ് നിയമ നിർമ്മാതാക്കൾ തിരിച്ചറിയേണ്ടത്.

Tuesday, October 27, 2020

തോട്ടിയുടെ അറ്റത്തെ......

കോടതി വരാന്തയിലും ഹാളിലും നല്ല തിരക്ക്. ഇന്ന് ഒരു ബലാൽസംഗ കേസിന്റെ വിധി പറയുന്ന ദിവസമാണ്. ഇതിനു മുമ്പ് വിധി പറഞ്ഞ  എല്ലാ കേസുകളിലും  പ്രതികളെ ശിക്ഷിച്ചിട്ടുള്ള ജഡ്ജിൽ നിന്നും  ഈ കേസിലും വിധി മറിച്ചാകാൻ  വഴിയില്ലാ എന്ന് എല്ലാവരും പറഞ്ഞു. പക്ഷേ പ്രതിഭാഗം അഭിഭാഷകന് തന്റെ പ്രതിയെ വെറുതെ വിടുമെന്ന്.ശുഭാപ്തി വിശ്വാസം അൽപ്പം കൂടുതലുണ്ടായിരുന്നു, അത് കൊണ്ട് തന്നെ  അദ്ദേഹം മുൻ നിരയിൽ സുസ്മേര വദനനായി  ഇരിപ്പുറപ്പിച്ചു. ഒരു തൊഴിലാളി  യൂണിയന്റെ ഉന്നത  നേതാവായ  അദ്ദേഹവും  ജഡ്ജും പുനലൂരിൽ ഒരേ കാലയളവിൽ അഭിഭാഷകരായി പ്രാക്ടീസ് ചെയ്തിരുന്നവരാണ്. 

കേസ് വിളിച്ചു. പ്രതി കൂട്ടിൽ കയറി നിന്നു. ജഡ്ജ് അയാളെ ഡയസിനടുത്തേക്ക് വിളിച്ചു. ആ ലക്ഷണം ശിക്ഷയുടേതാണെന്ന് ഞങ്ങൾക്കും വക്കീലന്മാർക്കും അറിയാം. വെറുതെ വിടാനാണെങ്കിൽ  കൂട്ടിൽ നിന്ന് കൊണ്ട് തന്നെ വിധി കേട്ട് അയാൾ പുറത്തേക്ക് പോകും.

   ശിക്ഷ ഉറപ്പായതോടെ  പ്രതിഭാഗം  അഭിഭാഷകന്റെ  മുഖം ഇരുണ്ടു. ജഡ്ജ് വിധിന്യായത്തിൽ ഒപ്പിട്ടു. പേജുകൾ മറിച്ച് നോക്കി, ചില ഭാഗങ്ങൾ വായിച്ചു. ഒരു കൂട്ടം സെക്ഷനുകളാണ്  പ്രതിക്കെതിരെ ചുമത്തിയിരുന്നത്. പ്രധാന കുറ്റം സെക്ഷൻ 376, ബലാൽസംഗം, പിന്നെ പരുക്കേൽപ്പിക്കൽ, 323, 324, ക്രിമിനൽ ട്രസ്പസ്സ് ( അനധിക്രത കടന്ന് കയറ്റം)447,  പിന്നെയും ഏതെല്ലാമോ ചില്ലറ ചില്ലറ വകുപ്പുകൾ  കുറ്റപത്രത്തിൽ ഉൾപ്പെട്ടിരുന്നു.  കുറ്റപത്രത്തിൽ ഉണ്ടായിരുന്ന എല്ലാ കുറ്റങ്ങൾക്കും ഒന്നൊന്നായി ജഡ്ജ്  തടവ് ശിക്ഷ വിധിച്ചു. പക്ഷേ  എന്ത് കൊണ്ടാണോ എന്തോ 447 സെക്ഷന്റെ ( അനധികൃത  കടന്ന് കയറ്റത്തിനുള്ള )ശിക്ഷ വിട്ട് പോയി. നോട്ട പിശകാകാം, സ്റ്റനോഗ്രാഫർ  ടൈപ്പ് ചെയ്തപ്പോൾ വിട്ട് പോയതാകാം, വായിച്ചപ്പോൾ വിട്ടതാകാം, എന്തായാലും 447 ന്റെ ശിക്ഷ  എത്രയെന്ന് വായിച്ചില്ല. 

ദേഷ്യം കൊണ്ട് വിറക്കുന്ന പ്രതിഭാഗം അഭിഭാഷകൻ  ചാടിയെഴുന്നേറ്റ് പുറത്തേക്കിറങ്ങി അപ്പോൾ അവിടെ ഭിത്തിയിൽ ചാരി നിന്നിരുന്ന  പ്രതിയോട് ഉച്ചത്തിൽ ചോദിച്ചു “ വീടിനകത്ത് കടന്ന് കയറാതെ  തോട്ടിയുടെ അറ്റത്ത് “ദേ! അത്“ കെട്ടിവെച്ച് വെളിയിൽ നിന്നും  അകത്തേക്ക് നീട്ടിയാണോടാ നീ ബലാൽസംഗം ചെയ്തത്.....“

കോടതിയിൽ കൂട്ട ചിരി മുഴങ്ങി . ജഡ്ജ് ഒന്നും മിണ്ടിയില്ല. അടുത്ത കേസ് വിളിക്കാൻ ബെഞ്ച് ക്ളാർക്കിനോട് പറഞ്ഞു. പൂർവ കാല സുഹൃത്തായതിനാലാകാം കോടതിയിൽ ബഹളം ഉണ്ടാക്കി സംസാരിച്ചതിന് അഭിഭാഷകന് നേരെ നടപടി എടുത്തില്ല. നടപടി എടുത്താലും ആ അഭിഭാഷകൻ അത് പുല്ല് പോലെ അവഗണിക്കും. അതായിരുന്നു അദ്ദേഹത്തിന്റെ  സ്വഭാവം.കാരണം അദ്ദേഹം സരസമായി ചൂണ്ടിക്കാണിച്ചത് ഗുരുതരമായ  വീഴ്ചയായിരുന്നുവല്ലോ.

 തന്റെ സ്റ്റാന്റിൽ ഉറച്ച് നിന്ന്  ഗംഭീരമായി വാദം നടത്തി ഉത്തരവ് വാങ്ങുന്ന അഭിഭാഷകരോട് എപ്പോഴും അറിയാതെ ആദരവ് തോന്നി പോകും.

Thursday, October 22, 2020

കൗമാര പ്രണയത്തിന്റെ കുതുഹൂലതകൾ

  മൂടി പുതച്ച് ഉറങ്ങിയിരുന്ന ഞാൻ  വേലിക്കൽ നിന്നും ശൂ ശൂ ശബ്ദം കേട്ടാണ് ഉണർന്നത്. നേരം പുലർന്ന് വരുന്നതേയുള്ളൂ. അപ്പോഴേക്കും ഇവളെന്തിനാണ് വേലിക്കൽ നിന്നും വള കിലുക്കുന്നത്. ഉറക്കച്ചടവോടെ  നാല് പാടും നോക്കി ആരുമില്ല, എല്ലാരും ഉറക്കത്തിലാണ്. ഓടി ച്ചെന്നു.

“എന്തൊരു ഉറക്കമാണ്, എത്ര നേരം കൊണ്ട് ഞാൻ വിളിക്കുന്നു...“ വാക്കുകളിൽ പരിഭവം പുരട്ടി അവൾ ഒരു പൊതി എന്റെ നേരെ നീട്ടി. പഴുത്ത ചക്കയുടെ മത്ത് പിടിപ്പിക്കുന്ന മണം പുലർകാലത്തെ വായുവിൽ പരന്ന് എന്റെ മൂക്കിലെത്തി.ഏത് വിശേഷ ഭക്ഷണ സാധനങ്ങളും അവൾക്ക് കിട്ടിയാൽ അത് എന്നെ കൊണ്ട് തീറ്റിപ്പിക്കണമെന്നുള്ളത് പണ്ട് മുതലേ അവളുടെ ശീലമാണല്ലോ.

“അതിരാവിലെ വെറും വയറ്റിൽ ചക്കപ്പഴമോ?“ 

“ഇരുട്ടത്തിരുന്ന് പറിച്ചെടുത്തതാണ് ചവണിയും പൊല്ലയും കാണും “ അവൾ പറഞ്ഞു, എന്നിട്ട് കൂട്ടിച്ചേർത്തു. “ഇനി കുറച്ച് ദിവസം എന്നെ കാണില്ല“

അതെന്താണ്? എന്ത് പറ്റി? എവിടെയെങ്കിലും പോകുന്നോ? എന്റെ ചോദ്യത്തിൽ പരിഭ്രമം ഉണ്ടായിരുന്നു.

ദൂരെ കിഴക്ക് കമ്പിക്കകം പറമ്പിലെ തെങ്ങോലകൾക്കപ്പുറം ഉദയ സൂര്യൻ തല കാണിച്ച് വരുന്നതേയുള്ളൂ. അവളുടെ മുഖം പുലരിയുടെ ചുവപ്പ് തട്ടി ചുമന്നതാണോ അതോ നാണത്താൽ ചുമന്നതാണോ.?

“അത്  എന്താണെന്ന് പിന്നെ അറിഞ്ഞോളും“ എന്ന് പറഞ്ഞിട്ട് അവളോടി പോയി.

എനിക്കൊന്നും മനസ്സിലായില്ല. നേരം നല്ലവണ്ണം പുലർന്ന് കഴിഞ്ഞ് എന്റെ ഉമ്മ ഉൾപ്പടെ അയൽ പക്കത്തെ സ്ത്രീകൾ അവളുടെ വീട്ടിലേക്ക് പോകുന്നത് കണ്ടപ്പോൾ കാര്യമറിയാനുള്ള എന്റെ ഉൽക്കണ്ഠ അതിന്റെ ഉച്ചസ്ഥായിയിലെത്തി. ഉമ്മയോട്  കാര്യം  ചോദിക്കാൻ മടി . അപ്പോഴാണ് കുഞ്ഞിവീത്ത  അതിലെ പോകുന്നത് കണ്ടത്., അവരോടെ ഞാൻ തിരക്കി. “ഇത്ത എന്തിനാണ് ആ വീട്ടിൽ ആൾക്കാർ പോകുന്നത്...“

“അതോ, ആ പെൺ കൊച്ച്  വലുതായി“ അവർ പല്ലില്ലാത്ത മോണ കാട്ടി ചിരിച്ചിട്ട് കടന്ന് പോയി.

എന്തോ എല്ലാം അവ്യക്തമായി പതിനാറ് വയസ്സ്കാരനായ ഞാൻ തിരിച്ചറിഞ്ഞു. കാര്യങ്ങൾ അങ്ങിനെയൊക്കെയാണ്. അതാണ് അവൾ പറഞ്ഞത്, കുറച്ച് ദിവസം കാണില്ലാ എന്ന്....

 ദിവസങ്ങൾ കഴിഞ്ഞ് അയൽ പക്കത്തെ വീട്ടിലെ നേർച്ച ചോറെന്ന് പറഞ്ഞ് ഉമ്മ    വീട്ടിൽ കിട്ടിയതിൽ നിന്നും  എന്റെ വിഹിതമായി അൽപ്പം നെയ്ച്ചോറും  ഇറച്ചി വരട്ടിയതും തന്നു.

രാത്രിയായി. പതിനാലാം രാവായത് കൊണ്ട് പൂർണ ചന്ദ്രൻ മാനത്ത് വെട്ടി തിളങ്ങി നിൽക്കുന്നു. കൂട്ടത്തിൽ താരക കുഞ്ഞുങ്ങളും. അന്തരീക്ഷമാകെ വെണ്ണി ലാവിന്റെ പ്രഭയിൽ കുളിക്കുന്നത് കണ്ട് മനസ്സിലേക്ക് ആ നിലാവിനെ ആവാഹിച്ച് മുറ്റത്തെ മണലിൽ നിലാവിനെ നോക്കി  ഞാൻ മലർന്ന് കിടന്നു.        മാനത്ത് വല്ലാത്ത കാഴ്ച.!

 വീട്ടിൽ എല്ലാവരും ഉറങ്ങി കഴിഞ്ഞു. അപ്പോൾ വേലിക്കൽ നിലാവ് വന്നെന്ന് വളകിലുക്കം കൊണ്ട് ഞാൻ തിരിച്ചറിഞ്ഞു. ഓടി ചെന്നപ്പോൾ  വേലിപ്പഴുതിലൂടെ അവൾ ഒരു പൊതി നീട്ടി. “ഇത് എന്റെ വക നേർച്ചയുടെ പങ്ക്.... നെയ്ച്ചൊറും  കറിയും....“ 

ഞാൻ കണ്ണിമക്കാതെ അവളെ നോക്കി നിന്നു. മറ്റൊരു നിലാവ് ഇതാ എന്റരികിൽ ഉണ്ട്.

 “പെട്ടെന്ന് കഴിക്ക്, ചോറ് ഉച്ചക്ക് വെച്ചതാ...“ എന്ന് പറഞ്ഞിട്ട് അവൾ ഓടി പോയി. കുറച്ച് നേരം കൂടി നിൽക്കൂ എന്ന് പറയാൻ മനസ്സ് വെമ്പിയെങ്കിലും ഒന്നും ഉരിയാടാൻ സാധിച്ചില്ല. ആ നിലാ വെളിച്ചത്തിൽ കുറേ നേരം കൂടി ഞാൻ വേലിക്കരികിൽ നിന്നു. എന്തെല്ലാമോ വികാരങ്ങൾ എന്നിലൂടെ കടന്ന് പോയി. അത് സന്തോഷമാണോ സങ്കടമാണോ  ആശയാണോ നിരാശയാണോ എന്താണെന്ന് എനിക്ക് അന്നും ഇന്നും തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല.

പിന്നെയും പൂർണ ചന്ദ്രൻ പലതവണകളിൽ വന്ന് പോയി.  ഈ പ്രണയത്തിന്റെ തീവൃത വീട്ടിൽ എങ്ങിനെയോ അറിഞ്ഞത് കൊണ്ടാണോ എന്തോ പരീക്ഷാ ഫലം വന്നതിന് ശേഷം ഒരു പരിചയക്കാരനുമായി ഉപജീവനാർത്ഥം മലബാറിൽ പോകുന്നതിൽ വീട്ടിൽ മാതാപിതാക്കൾ തടസ്സം പറഞ്ഞില്ല. അവരുടെ നിസ്സംഗത അന്ന് എനിക്ക് അതിശയമായിരുന്നു. ഞാൻ വീട് വിട്ട് ദൂരെ പോകുന്നതിൽ  അവർ എന്ത് കൊണ്ട് തടസ്സം നിന്നില്ലാ....!!!?

പക്ഷേ പിന്നീട് ഞാൻ സത്യം തിരിച്ചറിഞ്ഞു. കൗമാര പ്രണയത്തിൽ നിന്നും ഞാൻ രക്ഷപെടട്ടേയെന്ന് അവർ കരുതിക്കാണണം.

പക്ഷേ കൗമാര പ്രണയത്തിന്റെ സ്മരണകളിൽ നിന്നും  ഞാൻ രക്ഷപെട്ടോ? എത്രയോ വസന്തങ്ങളും വർഷങ്ങളും വെണ്ണിലാവും വന്ന് പോയി. ഓർമ്മകൾക്ക് മരണമില്ലല്ലോ.

ഇന്ന് ഞാൻ വളർന്ന ആ വീട് അന്യ കൈവശമാണ്. ആ വീട്ടിൽ ആ മണ്ണീൽ  നിലാവിനെ നോക്കി പഴയ ഓർമ്മകളിൽ മുഴുകി കുറേ നേരം ഇരിക്കാൻ എന്നും ഞാൻ കൊതിക്കും ഒരിക്കലും സഫലമാകാത്ത ആഗ്രഹം. അത് വിലക്ക് വാങ്ങാൻ എന്നെ കൊണ്ടാവില്ല.

കൗമാര പ്രണയത്തിൽ അകപ്പെട്ട ആർക്കാണ് ആ കാലത്തെ ഓർമ്മകൾ മറക്കാൻ സാധിക്കുന്നത്? ആണായാലും പെണ്ണായാലും  അവർക്കെല്ലാം ഇണകളും സന്തതികളും അവരുടെ സന്തതികളും ഉണ്ടായാലും,  എത്രയെത്ര കാലം കടന്ന് പോയാലും സ്മരണകൾ എന്നും അവരുടെ മനസ്സിൽ  നിലാവ് നിറച്ച് കൊണ്ടേ ഇരിക്കും. അത് കൊണ്ട് തന്നെ ഇത് കുത്തിക്കുറിക്കുമ്പോൾ ഒരു ആത്മനിർവൃതി  അനുഭവപ്പെടുന്നല്ലോ.




Thursday, October 15, 2020

അര നിക്കറും പോലീസും

 അടിയന്തിരാവസ്ഥ കാലം.

ഗോവിന്ദനും മാധവനും (രണ്ട് പേരുകളും  മറ്റൊന്നാണ്) കോടതിയിലെ  പ്രോസെസ് സെർവറന്മാരാണ്. അവർ സംഭവ ദിവസം  നൈറ്റ് ഡ്യൂട്ടിയിലുമാണ് . രാത്രി  കോടതിയിൽ  കാവൽ കിടക്കുക, അതാണ് ജോലി. ഈ ഡ്യൂട്ടിയിലാകുന്നവർ  പലരും   രാത്രിയിൽ വീടുകളിലായിരിക്കും ജോലി നോക്കുന്നത്  . സന്ധ്യ കഴിഞ്ഞ് സ്ഥലം വിടും കൊച്ച് വെളുപ്പാൻ കാലത്ത് കോടതിയിൽ തിരിച്ചെത്തും. പക്ഷേ ടെലഫോൺ എല്ലാ കോടതിയിലും സ്ഥാപിക്കപ്പെട്ടതിന് ശേഷം   ഭൂരിഭാഗം പേരും ഇപ്പോൾ രാത്രിയിൽ നൈറ്റ് ഡ്യൂട്ടിക്ക് കോടതിയിൽ ഹാജരാകുന്നുണ്ട്.

മാധവന്റെ പ്രൊവിഡന്റ് ഫണ്ട് ലോൺ ബിൽ മാറിയ  ദിവസമായിരുന്നു അന്ന്. അവർ അൽപ്പമല്ല  ഇത്തിരി കൂടുതൽ ഒന്ന് മിനുങ്ങി. കാൽ നിലത്ത് ഉറക്കുന്നില്ല എങ്കിലും  എങ്ങിനെയോ കോടതി  കാമ്പൗണ്ട് ഗെയ്റ്റിനരികിലെത്തി. ഗോവിന്ദ്ന്റെ  കയ്യിൽ  പരിപ്പ് വട പൊതിയുണ്ട്.അത് നെഞ്ചോടെ ചേർത്ത് പിടിച്ചിട്ടുമുണ്ട്. ഗെയിറ്റിന് സമീപം  വെള്ളം ഒഴുകി പോകുന്ന ഒരു ചാൽ ഉണ്ടായിരുന്നത് അൽപ്പം ആഴത്തിലുമായിരുന്നു. ഗോവിന്ദൻ  ചാലിൽ വീണു. വീണ പാടെ ഉറക്കത്തിലുമായി.

ആ സമയത്തായിരുന്നു  ഹേഡ് നാരായണ പിള്ള, സ്റ്റേഷനിലേക്ക് പോകാൻ ആ വഴി വന്നത്. പോലീസ് സ്റ്റേഷൻ  കോടതി കാമ്പൗണ്ടിൽ തന്നെയാണ്.   അരണ്ട നിലാവ് വെളിച്ചത്തിൽ അദ്ദേഹം നോക്കിയപ്പോൾ ഒരുത്തൻ കുഴിയിൽ കിടക്കുന്നു, മറ്റൊരുത്തൻ  കിടക്കുന്നവന്റെ കയ്യിൽ പിടിച്ച് “എഴുന്നേൽക്കടാ, മോനേ“ എന്ന്  തെളിഞ്ഞ മലയാളത്തിലും പിന്നെ ശ്രേഷ്ഠ മലയാളത്തിലും വിളീക്കുന്നുണ്ട്. ഇവൻ അവനെ അടിച്ച് കുഴിയിലിട്ടെന്ന്  ഹേഡങ്ങത്ത കരുതി.      കരക്ക് നിൽക്കുന്നവനെ തള്ളി മാറ്റിയിട്ട് അദ്ദേഹവും കുഴിയിൽ കിടക്കുന്നവനോട് എഴുന്നേൽക്കാനായി ഗർജ്ജിച്ചു. കുഴിയിൽ കിടക്കുന്നവൻ പകുതി കണ്ണ് തുറന്ന് മുകളിലേക്ക് നോക്കി. അന്ന് പോലീസ്കാർക്ക് യൂണി ഫോം തേച്ച് വടി പോലെ നിൽക്കുന്ന നിക്കറാണ് . കുഴിയിൽ കിടക്കുന്നവൻ കരക്ക് നിൽക്കുന്നവന്റെ കാൽ പകുതിയേ കാണുന്നുള്ളൂ. അവൻ അവിടെ കിടന്ന് ഗർജ്ജിച്ചു.

“പോയി തുണി ഉടുക്കെടാ......മോനേ....“ 

ശബ്ദം കേട്ട് വന്ന മറ്റ് പോലീസ്സുകാരുടെ സഹായത്തൊടെ  നാരായണ പിള്ള കോടതിയിലെ രണ്ട് നൈറ്റ്  ഡ്യൂട്ടിക്കാരെയും  സ്റ്റേഷനിലെത്തിച്ചു.  കാൺസ്റ്റബിൾ മൂത്ത് എസ്.ഐ. ആയ  ക്രിഷ്ണൻ നായരദ്ദേഹമാണ് അന്ന് സ്റ്റേഷനിൽ ഡ്യൂട്ടി. കോടതിക്കാർ രണ്ടെണ്ണവും സ്റ്റേഷനിലെത്തിയ ഉടൻ എസ്.ഐ.അദ്ദേഹം  രണ്ടിന്റെയും തല കൂട്ടി പിടിച്ച്  ഒരു അടി അടിച്ചു. പിന്നീട്  മാധവൻ എന്നോട് പറഞ്ഞത് “കണ്ണീന്ന് പൊന്നീച്ച പറന്നു സാറേ...“ എന്നാണ്.

 ഗോവിന്ദൻ പറഞ്ഞത് “കുടിച്ചതിന്റെ  ലഹരി എവിടെ പോയെന്ന് അറിയില്ല സാറേ...എന്നായിരുന്നു “  

വിവരമറിഞ്ഞ്  ഞങ്ങളുടെ  ആമീനായ  പരമേശ്വരൻ നായർ സാർ  സ്റ്റേഷനിൽ  പോയി  മഹാന്മാരെ രണ്ടെണ്ണത്തിനെയും അവിടെ നിന്ന് മോചിപ്പിച്ചു.  സാർ ചെന്നപ്പോഴാണ് കഥാ നായകന്മാർ  രണ്ടെണ്ണവും കോടതി സ്റ്റാഫാണെന്ന്  സ്റ്റേഷനിൽ അറിയുന്നത്. രണ്ടെണ്ണവും കെട്ടി പിടിച്ചിരുന്ന് കരയുകയായിരുന്നു      പക്ഷേ അപ്പോഴും  ഗോവിന്ദൻ പരിപ്പ് വട പൊതി നെഞ്ചോട് ചേർത്ത് പിടിച്ചിരുന്നുവത്രേ!

കാര്യങ്ങൾ അന്വേഷിക്കാൻ പിറ്റേന്ന് സ്റ്റേഷനിൽ ഞാൻ പോയിരുന്നു. രണ്ടെണ്ണത്തിനുമെതിരെ  കേസുകൾ ചാർജ് ചെയ്തിരുന്നോ എന്നറിയണമല്ലോ. അടിയന്തിരാവസ്ഥയാണ് ജോലി പോകാൻ മറ്റൊരു കാരണവും വേണ്ട. ഭാഗ്യവശാൽ കേസുകൾ ഒന്നും ഫയൽ ചെയ്തിരുന്നില്ല.

പരിചയക്കാരനായ ഹേഡങ്ങത്ത നാരായണ പിള്ള അദ്യം  എന്നെ കണ്ട് സമീപം വന്ന്  പറഞ്ഞു ,

“എന്റെ പൊന്ന് സാറേ, എന്റെ സർവീസിൽ ഇത് വരെ എന്നെ ആരും തുണി ഉടുപ്പിക്കാൻ മുതിർന്നിട്ടില്ലാ....ഇതാദ്യമാ ഒരുത്തൻ..... പിന്നെ കോടതി സ്റ്റാഫല്ലേ എന്ന് കരുതി ഞങ്ങളങ്ങ് പറഞ്ഞ് വിട്ടതാണ്...“

പിൽക്കാലത്ത്  ഗോവിന്ദൻ സർവീസിൽ ഇരിക്കെ മരിച്ചു. മാധവൻ ഇപ്പോഴും കൊട്ടാരക്കരക്ക് സമീപം ആനക്കോട്ടൂർ എന്ന ഗ്രാമത്തിൽ വാർദ്ധക്യത്തിന്റെ അവശതയിൽ കഴിയുന്നു എന്നാണ് അറിഞ്ഞത്. 

Thursday, October 8, 2020

പോലീസ് മുറ

 ക്രൂരമായി പോലീസ് തന്നെ  മർദ്ദിച്ച വിവരം എം.എൽ.എ. ആയിരുന്ന  സഖാവ് പിണറായി വിജയൻ അന്നത്തെ നിയമ സഭയിൽ പറയുകയും  പീഡനത്താൽ  ശരീരത്തിൽ ഉണ്ടായ പാടുകളെ ഷർട്ട് ഊരി അദ്ദേഹം  സഭയിലുണ്ടായിരുന്ന അംഗങ്ങളെ കാണിച്ച് കൊടുക്കുകയും ചെയ്തു. കമ്മ്യൂണിസ്റ്റ്കാരെ കയ്യിൽ കിട്ടിയാൽ  തല്ലി ചതക്കുന്ന പ്രവണത  പോലീസിന് അന്നത്തെ കാലത്ത് സഹജമായുണ്ടായിരുന്ന സ്വഭാവ വിശേഷമായിരുന്നല്ലോ.

കാലം ഓടി പോയി. അന്ന് തല്ലി ചതക്കപ്പെട്ട സഖാവ് ശ്രീ പിണറായി വിജയൻ ഇന്ന്  ആഭ്യന്തരവകുപ്പിന്റെ ചുമതല കൂടിയുള്ള സംസ്ഥാന മുഖ്യ മന്ത്രിയാണ്. പക്ഷേ ആൾക്കാരെ മുഖത്തടിക്കുന്നതിന് അദ്ദേഹം ഭരണത്തിൽ ഉള്ളപ്പോൾ പോലും പോലീസിന് ഒരു മടിയുമില്ല എന്ന് ഇന്നലത്തെ ചടയമംഗലം സംഭവം കാണിച്ച് തരുന്നു. അടി കൊണ്ടയാൾ 69 വയസ്സുള്ള വയോധികനാണ്. അയാൾ മദ്യപിച്ചിരിക്കാം, ഇരു ചക്രവാഹനത്തിന് പുറകിലിരുന്നപ്പോൾ ഹെൽമറ്റ് ധരിച്ചില്ലാത്തതിന് പിഴ  ശിക്ഷിച്ചപ്പോൾ  ചീത്ത പറഞ്ഞിരിക്കാം ഇതെല്ലാം കുറ്റമായി പോലീസ് പറയുമ്പോഴും പ്രതിയുടെ മുഖത്ത് അടിക്കാൻ അതും ഒരു വൃദ്ധന്റെ  മുഖത്തടിക്കാൻ ആ ന്യായീകരണങ്ങൾ മതിയാകുന്നതായി തോന്നുന്നില്ല. അയാളെ അടിക്കാൻ ആരാണ് പോലീസിന് അധികാരം നൽകിയിരുന്നത്.എന്ന് ചോദിക്കേണ്ടി വരുന്നു.

 പിന്നെ എന്ത് വേണം കെട്ടി പിടിച്ച് അയാൾക്ക് ഒരു ഉമ്മ കൊടുക്കണോ എന്ന ചോദ്യത്തിന് തണ്ടും തടിയുമുള്ള ചോര തിളപ്പുള്ള പ്രായത്തിലെ ആ പോലീസ്കാരന്  വൃദ്ധനെ കായികമായി കീഴ്പ്പെടുത്തി വണ്ടിയിൽ കയറ്റിക്കൊണ്ട് പോകാൻ സാധിക്കുമെന്നത് നിഷേധിക്കാനാവുമോ? എങ്കിൽ പിന്നെ അതിനായിരിക്കും പുകിൽ എന്നാണ് മറുപടിയെങ്കിൽ . അതാണ് നിയമം ലംഘിക്കുന്നവരുടെ  നേരെ പോലീസ് ചെയ്യേണ്ടത്, അത് കുറ്റമല്ല,  അല്ലാതെ വയസ്സനായ ഒരുവന്റെ നേരെ ചെറുപ്പക്കാരനായ ഒരുവൻ മുഖത്തടിക്കുന്നത് നിയമവുമല്ല അത് ഒട്ടും ശരിയുമല്ല എന്ന് പറയേണ്ടി വരുന്നു.

ചടയമംഗലം കമ്മ്യൂണിസ്റ്റ് ബെൽറ്റാണ് പോലീസിന് ആ ഒരു ഭയമൊന്നുമില്ല.ആര് ഭരിച്ചാലും പോലീസ് കുപ്പായം ശരീരത്ത് കയറി കഴിഞ്ഞാൽ ബഹുഭൂരിപക്ഷം പോലീസ്കാർക്കും ബാധ കയറും. നികുതി ദായകനായ പൗരൻ അവരുടെ മുതലാളിയാണ്, അന്ന ദാതാവാണ് എന്നൊക്കെ പറഞ്ഞാൽ “എടാ അന്ന ദാതാവായ മൗന ഗായകാ,...മോനേ...ഇന്നാ, ഇതുംകൂടി പിടിച്ചോടാ എന്ന് പറയുന്ന വിധത്തിലാണൊ ഇവർക്ക് പരിശീലനം കൊടുക്കുന്നത്..

ഈ സംഭവത്തിന് ശേഷം കഥാ നായകനെ ഏതോ ട്രൈനിങ് കോളേജിലേക്ക് അയച്ചുവത്രേ. സ്വഭാവം നന്നാക്കാനാണോ? എങ്കിൽ അത് നന്നാകാൻ പോകുന്നില്ല. കാരണം ഓരോ  സബ് ഇൻസ്പക്ടറന്മാരും ബിരുദ ധാരികളാണ്. ബിരുദ ധാരിയായ ഒരു യുവാവിന് വയസ്സന്റെ കരണത്തടിക്കരുത് എന്ന സാമാന്യ മര്യാദ തിരിച്ചറിയാൻ പറ്റുന്നില്ലെങ്കിൽ ഏത് ട്രൈനിങ് ക്യാമ്പിലയച്ചാലെന്താ അയാൾ നന്നാവുമോ?!

1881ൽ തിരുവിതാംകൂറിൽ സ്ഥാപിതമായ പോലീസ് സേനക്ക് അന്ന് ലഭിച്ച പരിശീലനം പോരാതെ വന്നത് കൊണ്ടാണ് 1943ൽ തിരുവനന്തപുരത്ത് പോലീസ് ട്രൈനിങ് കോളേജ് സ്ഥാപിച്ച് പോലീസിനെ ആധുനിവത്കരിച്ചത്. അന്ന് ആ കോളേജ് സ്ഥാപിച്ച് കൊണ്ട് അന്നത്തെ ദിവാനായിരുന്ന  സർ. സി.പി. രാമസ്വാമി അയ്യർ ഉദ്ഘാടന പ്രസംഗത്തിൽ ഇങ്ങിനെ പറഞ്ഞു.“സൗമ്യ ഭാവം, ഉറച്ച കൃത്യ നിർവഹണം“ ഇതായിരിക്കണം പോലീസെന്ന്. 

കാലം കഴിഞ്ഞു അന്ന് ലഭിച്ചതിലും മെച്ചപ്പെട്ട പരിശീലനം ഇന്ന് ലഭിച്ചിട്ടും ആര് ഭരിച്ചാലും ഈ പോലീസെന്താ സർ, നന്നാകാത്തത്.

Monday, October 5, 2020

സിനിമ കാലങ്ങളിലൂടെ

 ജീവിതത്തിലെ ഒഴിച്ച് കൂടാനാവാത്ത  വിനോദ ഉപാധിയാണ് സിനിമ. കാലഘട്ടത്തിനനുസൃതമായുള്ള വിഷയവുമായി  സിനിമാ നിർമ്മാണവും നടന്ന് വന്നു. ഓരോ ട്രന്റ്  എന്ന് നമ്മൾ പറയാറില്ലേ, അതാത് കാലത്തെ ട്രന്റ്  അനുസരിച്ച് നിർമ്മാതാക്കൾ പടമെടുത്തപ്പോൾ ആയതിൽ ഭൂരിപക്ഷവും നഷ്ടമില്ലാതെ കടന്ന് പോയി.

മലയാളത്തിൽ ആദ്യ കാലഘട്ടങ്ങളിൽ  ദാരിദ്രിയവും കഷ്ടപ്പാടും സാമൂഹ്യ വിമർശനവുമായി ചില ചലചിത്രങ്ങൾ പടക്കപ്പെട്ടു. നീലക്കുയിൽ . . “വിശപ്പിന്റെ വിളി, “കിടപ്പാടം“ തുടങ്ങിയവ ആ കൂട്ടത്തിൽ പെട്ടതാണ്.

മുസ്ലിം സമുദായം  അന്ന് ഇരുമ്പ് മറക്കുള്ളീലായിരുന്നു. അവരുടെ ആചാരങ്ങളും നട്പടികളും അന്ധ വിശ്വാസങ്ങളും ഇതര സമുദായർക്ക് കൗതുകമായി ഭവിച്ചതിനാൽ ആ വക പടങ്ങൾ ബംബർ കളക്ഷൻ നേടി. ആദ്യം ഉദയാ സ്റ്റുഡിയോയിൽ നിന്നിറങ്ങിയ  ഉമ്മായാണ് പണം വാരിക്കൂട്ടിയത്. അതിന് മുമ്പുള്ള “രാരിച്ചനെന്ന പൗരൻ “ ഞാൻ വിസ്മരിക്കുന്നില്ല. പക്ഷേ ഉമ്മാ  50 ദിവസത്തിനു മുകളിൽ മിന്നും പ്രകടനം കാഴ്ചവെച്ചു. ബഹദൂർ എന്ന തമാശ നടനെ നാല് പേരറിയുന്നവനാക്കുകയും ചെയ്തു. അടുത്തത് കുട്ടിക്കുപ്പായമെന്ന സിനിമ. നല്ലൊരു സന്ദേശം സിനിമാ നൽകുകയും ബാബുരാജിന്റെ മാന്ത്രിക വിരലുകൾ ആ സിനിമയിലെ ഗാനങ്ങളെ ജനകീയമാക്കുകയും ചെയ്തുവല്ലോ. പിന്നീട് മലയാളത്തിലെ ആദ്യ വർണ്ണ ചിത്രമായ  കണ്ടം ബെച്ച കോട്ടിന്റെ ഊഴമായി. കുപ്പിവളയും കസവ് തട്ടവും ഖദീജയും സുബൈദയും തുടങ്ങി തുരു തുരാ മുസ്ലിം പ്രമേയമാക്കിയ സിനിമകളുടെ ബഹളമായിരുന്നു ആ കാലത്ത്. അത് കഴിഞ്ഞ് ജീവിതം കുടുംബത്തിനായി ത്യാഗം ചെയ്ത സ്ത്രീകളുടെ സിനിമകളുടെ വരവായി. ഉദ്യോഗസ്ഥ, അദ്ധ്യാപിക, തുടങ്ങിയവ പണം വാരിക്കൂട്ടി. ആ ട്രന്റും പെട്ടെന്ന് മറഞ്ഞു പോയി. തുടർന്ന് സി.ഐ.ഡി പടങ്ങളുടെ തേരോട്ടം ആരംഭിച്ചു. എല്ലാ ഭാഷയിലും ആ പ്രവണത പടർന്ന് പിടിച്ചു. ഗോവയിൽ സി.ഐ.ഡി. 007, ബോംബയിൽ സി.ഐ.ഡി.555, സി.ഐ.ഡി. ശങ്കർ, മലയാളത്തിൽ സി.ഐ.ഡി. നസീർ, തുടങ്ങിയവ ലോ ക്ളാസ്സ് ആഡിയൻസിനെ വല്ലാതെ ആകർഷിച്ചു.ആ ട്രന്റ് കുറേ കാലം നില നിന്നു.

ഇടക്കെപ്പോഴോ ദൈവം സിനിമാ രംഗത്ത് വന്നു. ഗുരുവായൂരപ്പൻ, കൃഷ്ണ കുചേല, ഭക്ത കുചേല, ഭക്ത പ്രഹ്ളാദാ, കർണൻ, മായാ ബജാർ, ദേവി കന്യാകുമാരി, കുമാര സംഭവം ,തുടങ്ങിയവ 50,  100, ദിവസങ്ങൾ സുഖമായി കടന്ന് പോയി. സ്ത്രീകൾ ആർത്തലച്ചെത്തി.അവരുടെ ഉടമസ്തരും കുട്ടികളും കൂടി വരുമ്പോൾ കൊട്ടക നിമിഷ നേരം കൊണ്ട് നിറയുമായിരുന്നു. നാട്ടിൻ പുറത്ത്കാരി സ്ത്രീകളുടെ ദൈവത്തെ കാണുമ്പോഴുള്ള ഭാവങ്ങൾ ഓർത്തോർത്ത് ചിരിക്കാനുള്ള വക നൽകി. ആ കാലത്ത് നിർമ്മാതാക്കൾ ദൈവം സിനിമയുടെ പുറകേ ആയിരുന്നു.

ആന്ധ്രായിൽ രാമറാവു  രാമവേഷം കെട്ടി ഒരു സംസ്ഥാനം കീഴടക്കിയത് നമ്മുടെ മുമ്പിലുണ്ട്. രാമാനന്ദ സാഗറിന്റെ രാമായണം സീരിയൽ ഭാരതത്തിന്റെ ഭാഗധേയം എങ്ങിനെ തിരിച്ചു വിട്ടു എന്നത് വർത്തമാന കാല സംഭവമാണ്.

  കൃസ്തീയ കഥകളെ ആസ്പദമാക്കി സ്നാപക യോഹന്നാൻ, ജ്ഞാന സുന്ദരി, യേശു വിജയം  തുടങ്ങിയവയും ഒരു ട്രന്റായി  വെള്ളി തിരയിൽ അരങ്ങേറിയത് വിസ്മരിക്കുന്നില്ല.

നോവലുകൾ സിനിമയിൽ എത്തി ചേരുന്നത് വലിയ ട്രന്റായി അനുഭവപ്പെട്ടില്ല. ഓടയിൽ നിന്നും, പാടാത്ത പൈങ്കിളിയും അസുരവിത്തും, ബാല്യകാലസഖിയും കാട്ട്കുരങ്ങും നല്ല ചിത്രങ്ങളായിരുന്നെങ്കിലും  വലിയ ചലനങ്ങൾ സൃഷ്ടിക്കാത്തതിനാൽ  ആ ആവേശം സമാനമായ സിനിമാ നിർമ്മാണത്തിൽ പടർന്ന് പിടിച്ചില്ലാ എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു...

ആഴ്ചയിൽ ഒരു ദിവസം സിനിമാ കാണൽ നിർബന്ധ വൃതമാക്കിയവർക്കെല്ലാം വെള്ളിയാഴ്ച  സിനിമാ മാറുന്ന ദിവസമാണെന്നും അന്ന് ആദ്യത്തെ ഷോക്ക് തന്നെ കൊട്ടകയിൽ ഇരിപ്പിടം പിടിച്ചിരിക്കണമെന്നും നിർബന്ധമുണ്ടായിരുന്ന ഒരു കാലമുണ്ടായിരുന്നുവല്ലോ.

പിന്നെ വിഡ്ഡിപ്പെട്ടി വീട്ടിനുള്ളിൽ വന്നു. ദിവസവും 25 സിനിമകൾ  രംഗത്ത് വരുമ്പോൾ  ഏത് കാണണമെന്ന കുഴപ്പത്തിലായി. തീയേറ്ററിലേക്കുള്ള ഒഴുക്ക് നിലച്ചു. പല തീയേറ്ററുകളും അടച്ച് പൂട്ടി. ഗ്രാമത്തിലെ  ഒഴിച്ച് കൂടാത്ത കാഴ്ചയായ  ഓലക്കൊട്ടകകൾ എങ്ങോ മറഞ്ഞു. അങ്ങിനെ സിനിമയിൽ ട്രന്റ് തിരിച്ചറിഞ്ഞുള്ള നിർമ്മാണവും നിലച്ചു.

ഇപ്പോൾ ഈ കോവിഡ് കാലത്ത് എല്ലാ കൊട്ടകകളും അടച്ച് പൂട്ടി. വർഷങ്ങൾക്ക് മുമ്പ് ടെലിവിഷൻ വീട്ടകങ്ങളിൽ എത്തിയിട്ടില്ലാത്ത കാലത്ത് ഇപ്രകാരം സിനിമാ കൊട്ടകകൾ അടച്ച് പൂട്ടി ഇടുന്ന അവസ്തയെ പറ്റി ചിന്തിക്കാൻ പോലും കഴിയില്ലായിരുന്നു എന്നത് തികച്ചും സത്യമാണ്.


Tuesday, September 29, 2020

പേറ്റ് നോവ്..

വൈക്കം മുഹമ്മദ് ബഷീറിന്റെ   “ഐഷുക്കുട്ടി“ എന്ന കഥയിൽ  കഥാ നായിക പ്രസവ വേദനയുടെ  ആരംഭത്തിൽ തന്നെ നിലവിളിച്ച് ബഹളമുണ്ടാക്കി അവിടെ കൂടിയവരെ കേൾപ്പിക്കുന്ന ഒരു  അപേക്ഷയുണ്ട്. “ദാക്കിത്തരെ കൊണ്ട് വായോ“

ഡോക്ടറെ വീട്ടിൽ വിളിച്ച് കൊണ്ട് വന്ന് പ്രസവം നടത്തിക്കുന്നത് അന്നൊരു ബഹുമതിയായിരുന്നു. പിന്നീട് സ്ത്രീകളുടെ വട്ടം കൂടലിൽ  ആ ബഹുമതി  ഒരു അന്തസ്സായി കണക്കാക്കപ്പെടും. “ഡോക്ടർ വന്നാണ് ഞാൻ പ്രസവിച്ചത്.“

അവിടെ പറയപ്പെടാതെ മറഞ്ഞ് കിടക്കുന്ന ഒരു വസ്തുതയുണ്ട്.  നാട്ടിൽ നടക്കുന്ന കാക്കത്തൊള്ളായിരം പ്രസവങ്ങളിൽ  അപൂർവമായി  (അതും പണക്കാരുടെ വീട്ടിൽ മാത്രം) ഉണ്ടാകുന്ന ഡോക്ടറുടെ സാന്നിദ്ധ്യം ഒഴികെ ബാക്കി പ്രസവങ്ങളെല്ലാം നടക്കുന്നത് വയറ്റാട്ടി /പതിച്ചി തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്ന സ്ത്രീകളുടെ പരിചരണത്താൽ ആയിരുന്നു. പിൽക്കാലത്ത് മിഡ് വൈഫ് എന്ന ലാവണം കൂടി ഈ മേഖലയിൽ ഉണ്ടായി. പ്രസവം എടുക്കുന്നതിൽ അസാധാരണ വൈദഗ്ദ്യം ഈ സ്ത്രീകൾക്കുണ്ടായിരുന്നു . അവരെ കൊണ്ട് കഴിയാതെ വരുന്ന, കുട്ടി മാവ് വള്ളിയിൽ ചുറ്റിക്കിടക്കുക, തല തിരിഞ്ഞ് കാണപ്പെടുക, കുട്ടി വിലങ്ങനെ കിടക്കുക  തുടങ്ങിയ അസാധാരണ അവസ്തയിൽ  അവർ ആദ്യമേ തന്നെ പ്രവചിക്കും ആശുപത്രിയിൽ കൊണ്ട് പോകേണ്ടി വരും എന്ന്.  പിന്നെ  കട്ടിലിൽ കിടത്തി വാഹന സൗകര്യം ഉള്ളിടം വരെ കൊണ്ട് പോയി അവിടന്ന് ആശുപത്രിയിലേക്ക് കൊണ്ട് പോകും.  

ഞാൻ ജനിച്ചത് അച്ചാമ്മ എന്ന സ്ത്രീയുടെ പരിചരണത്തിലായിരുന്നു എന്ന് ഉമ്മാ പറഞ്ഞ് കേട്ടിട്ടുണ്ട്. പിൽക്കാലങ്ങളിൽ കുടുംബത്തിലെ മറ്റ് പ്രസവ പരിചരണത്തിനായി  അച്ചാമ്മ വരുമ്പോൾ ഉമ്മായെ കണ്ടാൽ അച്ചാമ്മ  ചോദിക്കും “എവിടെ അവൻ?“ ഉമ്മാ എന്നെ മുമ്പോട്ട് തള്ളി വിടും. അച്ചാമ്മ  എന്റെ തലയിൽ തടകും. സ്വന്തം അമ്മമാർക്കൊപ്പം പേറ്റിച്ചിമാർക്കും  ആദരവ് കിട്ടിയിരുന്ന കാലമായിരുന്നത്. എന്റെ ഇളയ അനുജന്മാരിൽ ഒരാളെ മേരിക്കുട്ടി എന്ന് പേരുള്ള  ആലപ്പുഴ കറുത്ത കാളി പാലത്തിന് സമീപം താമസിക്കുന്ന ഒരു മിഡ് വൈഫായിരുന്നു പ്രസവം എടുത്തത്.  എന്റെ രണ്ടാമത്തെ മകൻ ബിജുവിനെ പ്രസവിച്ചതും കൊട്ടാരക്കര വീട്ടിൽ വെച്ച് രുഗ്മിണീ എന്ന മിഡ് വൈഫിന്റെ പരിചരണത്തിലായിരുന്നു.

വർഷങ്ങൾക്ക് മുമ്പ് വരെ ഇതായിരുന്നു നാട്ടിലെ സ്ഥിതി..വർഷങ്ങൾ കടന്ന് പോയി പുതിയ തലമുറയുടെ കാലത്ത് ആശുപത്രിയിൽ തന്നെ പ്രസവം എന്ന സ്ഥിതി സംജാതമായി. . ഇപ്പോൾ ആശുപത്രിയിലല്ലാത്ത പ്രസവം അപൂർവവും അത് കൊണ്ട് തന്നെ അതിശയവുമാണ്. സാമ്പത്തിക  സ്ഥിതി മെച്ചപ്പെട്ടതിലുപരി വലിയ ടെൻഷൻ കൂടാതെ കാര്യം നടത്താം എന്ന തിരിച്ചറിവും കൂടി അതിന് കാരണമായുണ്ട്. അത് കണക്കിലെടുത്ത് സ്റ്റാർ ഹോസ്പിറ്റലുകൾ രംഗത്ത് വരുകയും  കാശുണ്ടെങ്കിൽ പ്രസവം ലക്ഷ്വറിയായി നടത്താമെന്ന അവസ്ഥയിലുമെത്തി നമ്മളിപ്പോൾ.

അതോടെ നാട്ടിലെ വയറ്റാട്ടികളുടെ വംശം കുറ്റിയറ്റ് പോവുകയും ചെയ്തുവല്ലോ.