Saturday, May 27, 2023

അഞ്ച് മാർക്കിന്റെ വിന...

 മെയ് മാസം ഇരുപത്തി ഏഴാം തീയതി...

ജീവിതത്തിൽ മറക്കാനാവാത്ത ദിവസമാണത്. പണ്ട് ഈ തീയതിയിലാണ് മിക്കവാറും എസ്.എസ്.എൽ.സി. പരീക്ഷാ ഫലം പുറത്ത് വരുന്നത്. അന്നത്തെ ദിവസത്തെ പത്രങ്ങളിൽ ഫലം അച്ചടിച്ച് വരും. തന്റെ നമ്പർ ഉണ്ടോ എന്ന ഉദ്വേഗത്താൽ നെഞ്ചിടിച്ച് കൊണ്ട് ഓരോ വിദ്യാർത്ഥിയും ഇന്നത്തെ പത്രത്തിൽ മുഖം പൂഴ്ത്തി ഇരിക്കും. 

ഞാനും അങ്ങിനെ ഇരുന്നു. ഒരു മെയ് 27ൽ. തിരിച്ചും മറിച്ചും നോക്കിയിട്ടും പത്രങ്ങൾ മാറി മാറി നോക്കിയിട്ടും എന്റെ നമ്പർ കണ്ടില്ല. അന്ന് .എസ്.എസ്.എൽ.സി പരീക്ഷ വിദ്യാർത്ഥികൾക്ക് ബാലി കേറാ മലയാണ്   പരാജയം സർവ സാധാരണവും. അത് കൊണ്ട് തന്നെ അന്ന് തോറ്റപ്പോൾ ദുഖം തോന്നിയുമില്ല. പക്ഷേ എസ്.എസ്.എൽ.സി ബുക്ക് കയ്യിൽ കിട്ടിയപ്പോൾ ഞാൻ നെഞ്ചത്തടിച്ച് പോയി. എനിക്ക് സങ്കടം സഹിക്കാനും കഴിഞ്ഞില്ല. കാരണം അന്ന് അപൂർവത്തിൽ അപൂർവമായ ഫസ്റ്റ് ക്ളാസ് മാർക്ക് എനിക്ക് ലഭിച്ചിരുന്നു. പക്ഷേ  ഇംഗ്ലീഷിന് 35 മാർക്ക് മാത്രം. ജയിക്കാൻ 100ൽ നാൽപ്പത് മാർക്ക് വേണം. കേവലം അഞ്ച് മാർക്കിന്റെ കുറവിൽ എന്റെ ജീവിതം മാറി മറിഞ്ഞു. 

സായിപ്പിനെ ഇവിടെ നിന്നും കെട്ട് കെട്ടിച്ചെങ്കിലും  സായിപ്പിന്റെ ഭാഷ  ഇവിടെ ഉള്ളവർക്ക് രാജകീയ ഭാഷയായിരുന്നല്ലോ. അതിന് അവർ പല ന്യായങ്ങളും പറയും. ലോക ഭാഷയാണ്`, സർവ ഭാഷയാണ് സയൻസ് ഇംഗ്ളീഷിലാണ്. ഇത് പറയുന്നവർക്ക് ചൈനയിൽ  റഷ്യയിൽ, എന്തിന് ഫ്രാൻസിൽ പോലും ഈ ഭാഷയുടെ സ്ഥാനത്ത് അവരവരുടെ ഭാഷയ്ക്കാണ് പ്രാമുഖ്യം  എന്നറിയാഞ്ഞിട്ടല്ല.

എന്തായാലും അന്ന് ഞാൻ തോറ്റു. പിന്നെ സെപറ്റമ്പറിൽ വീണ്ടുമെഴുതി ജയിച്ചു. പക്ഷേ  അത് കൊണ്ട് തന്നെ എന്റെ ജീവിതം വല്ലാതെ മാറി മറിഞ്ഞു, ഒരിക്കലും തിരുത്താനാകാത്ത വിധത്തിൽ ആ അഞ്ച് മാർക്ക് എന്നെ മാറ്റിക്കളഞ്ഞു, ഒരു വലിയ നോവൽ എഴുതാനുള്ള അനുഭവങ്ങളുമായി മാറ്റി മറിച്ചുഎന്ന് പറയുന്നതാകും കൂടുതൽ ശരി.

പിന്നെങ്ങിനെ എനിക്ക് ഈ ദിവസം മറക്കാൻ കഴിയും.

Friday, May 19, 2023

രോഗികൾക്ക് സംരക്ഷണം വേണ്ടേ?

 ആശുപത്രി  സംരക്ഷണ നിയമ ഭേദഗതി  ഓർഡിനൻസ് നിലവിൽ വന്ന് കഴിഞ്ഞു.

യാതൊരു തെറ്റും ചെയ്യാത്ത  യുവ വനിതാ ഡോക്ടർ ഒരു മുഠാളനാൽ ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തിൽ വേദനിക്കാത്ത ഒരാളുമില്ല. തീർച്ചയായും  മേഡിക്കൽ രംഗത്തുള്ള  എല്ലാവർക്കും സരക്ഷണം അത്യന്താപേക്ഷിതമാണ്. ഒഴിച്ച് കൂടാനാവാത്തതുമാണ്. അത് കൊണ്ട് തന്നെ ഇപ്പോൾ നിലവിൽ വന്ന നിയമം സ്വാഗതാർഹം തന്നെ.

ഈ നിയമത്തിന്റെ ആദ്യ ഭാഗം 2012ൽ ആണ് ജനിച്ചത്.ആശുപത്രി സംരക്ഷണബിൽ.    അന്ന് യൂ.ഡി.എഫ്. ആണ് ഭരണത്തിൽ. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആ കാലത്ത്  പ്രവേശിക്കപ്പെട്ട  ഒരു കോൺഗ്രസ്കാരന്റെ  ബന്ധു ചികിൽസാ പിഴവിനാൽ എന്ന് പറയപ്പെടുന്ന സംഭവത്തിന്  ഇരയായി. തുടർന്ന് ചികിൽസിച്ച ഡോക്ടർ ഉൾപ്പടെയുള്ളവർ മർദ്ദിക്കപ്പെട്ടു. വലിയ പ്രക്ഷോഭണത്തിന് അത് ഇടയാക്കി. സമരം അവസാനിപ്പിക്കാൻ രമേശ് ചെന്നിത്തല ഉൾപ്പടെ ഉള്ളവർ ഇടപെട്ടുണ്ടാക്കിയ ഒത്ത് തീർപ്പും പ്രകാരമാണ് ആദ്യത്തെ ആശുപത്രി സംരക്ഷണ നിയമം ജനിക്കുന്നത്. ആ നിയമത്തിലും പ്രതിയാക്കപ്പെടുന്നവർക്ക് ജാമ്യം  ലഭിക്കില്ലായിരുന്നു. (നോൺ ബൈലബ്ൾ ഒഫ്ഫൻസ്)  അതിലും നേട്ടം കൊയ്തത് സ്വകാര്യ ആശുപത്രി വിഭാഗമായിരുന്നു എന്ന് പിൽക്കാല ചരിത്രം പറയുന്നു.

പക്ഷേ അന്ന് തന്നെ  ഈ നിയമത്തോടൊപ്പം രോഗികളുടെ പരാതി പരിഹാരത്തിനായി മറ്റൊരു നിയമം കൂടെ ആവശ്യമാണെന്ന് മുറവിളീ ഉണ്ടായി. ഉടനേ തന്നെ ആ നിയമവും  നിർമ്മിക്കും എന്ന് വാഗ്ദാനവും ഭരിക്കുന്നവരിൽ നിന്നുമുണ്ടായെങ്കിലും   കക്ഷി മാറി ഭരണം വന്നിട്ടു പോലും നാളിത് വരെ അങ്ങിനെ ഒരു  സംഗതി ജന്മം കൊണ്ടിട്ടില്ല. ഈ കാര്യത്തെ പറ്റി ചൂണ്ടിക്കാണിച്ച് 2012ൽ എന്റെ ബ്ളോഗിൽ ഒരു പോസ്റ്റും ഇട്ടിട്ടുണ്ടായിരുന്നു.

ഇപ്പോൾ വന്ന നിയമത്തിൽ സെക്യൂരിറ്റി ജീവനക്കാരേയും ഈ നിയമത്തിന്റെ സംരക്ഷണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ കുറിപ്പുകൾ വായിക്കുന്ന ആരെങ്കിലും തിരുവനന്തപുരം മെഡിക്കൽ കോളേജിലെ  സെക്യൂരിറ്റി വിഭാഗത്തിലെ ചിലരുമായി ഇടപെടേണ്ടി വരുകയാണെങ്കിൽ  അന്ന്  ഈ നിയമത്തിനെ ശക്തിയുക്തം എതിർക്കുമെന്ന് ഉറപ്പ്. ഇവിടെ ഈ കൊച്ച് കൊട്ടാരക്കരയിൽ സർക്കാർ ആശുപത്രിയിലെ ഒരു സെക്യൂരിറ്റിക്കാരന് ആട്ടോ റിക്ഷായിൽ വരുന്ന രോഗിയെയും കൂട്ടിരിപ്പുകാരെയും ആട്ടോക്കരനേയും കാണുന്നത് തന്നെ കലിപ്പാണ്..നടക്കാൻ കഴിയാത്ത രോഗിയെ ആണെങ്കിലും മാറി പോ ദൂരെ എന്ന് അയാൾ ആക്രോശിക്കും. ഈ അടുത്ത ദിവസം മുനിസിപ്പൽ ചെയർമാൻ ഇപ്പോൾ നിലവിലുള്ള എല്ലാ സെക്യൂരിറ്റിക്കാരെയും പറഞ്ഞ് വിട്ടു എന്നറിഞ്ഞു. നല്ലത് തന്നെ. ഇത്ര എണ്ണം ഉണ്ടായിട്ടും ആ പാവം പെൺകുട്ടിയെ രക്ഷിക്കാൻ ഈ മഹാന്മാരാൽ സാദ്ധ്യമായില്ലല്ലോ. ഇവരെ പോലുള്ളവരെ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തുമ്പോൾ ഇവരിൽ തെറ്റ് ചെയ്യുന്നവരെ നേർവഴിക്കാക്കാൻ  രോഗിയുടെ പരാതി കേൽക്കാനും ഒരു നിയമം ഉണ്ടാക്കേണ്ടതല്ലേ...

 നിശ്ചിത രൂപാ കിട്ടിയാൽ മാത്രമേ ഓപറേഷന് കത്തി കയ്യിൽ എടുക്കൂ എന്ന് ശാഠ്യം  പിടിക്കുന്ന ഭിഷ്ഗ്വരനെതിരെ  ഒരു വാക്ക് മിണ്ടിയാൽ 7 വർഷം തടവും 5 ലക്ഷം പിഴയും കിട്ടുമെന്ന് ഭയത്താൽ കണ്ണും മിഴിച്ച് നിൽക്കുന്ന  പാവപ്പെട്ടവന്റെ പരാതി പരിഹരിക്കാൻ ഒരു വേദി ഉണ്ടാകാനും നിയമം വേണ്ടതല്ലേ..

ഇപ്പോൾ വന്ന നിയമത്തിന് ഹേതുവായ ആ പാവം യുവതിയുടെ  ദുരന്തത്തെ ശക്തിയുക്തം അപലപിക്കുന്നതിനോടൊപ്പം മെഡിക്കൽ ജീവനക്കാർക്ക് എല്ലാവിധ സംരക്ഷണത്തിനുമായി ഈ നിയമം  നിലവിൽ വന്നത് നന്നായി എന്നും പറയാൻ മടിയില്ല.  പക്ഷേ അതിനോടൊപ്പം ആശുപത്രിയിൽ നിന്നും ഉണ്ടാകുന്ന അനീതിക്കെതിരെ പരാതി കൊടുക്കാനെങ്കിലും പാവപ്പെട്ടന്റെ ശബ്ദം കേൽപ്പിക്കാനായി ഒരു വേദിക്കായുള്ള നിയമ നിർമ്മാണം അത്യന്താപേക്ഷിതമാണെന്ന് പറയാതെ വയ്യ.


Sunday, May 14, 2023

മാതൃ ദിനത്തിൽ

 ഇന്ന് മാതൃ ദിനം.

റേഷൻ കാർഡും അമ്പത് പൈസായുടെ നാണയവും തുണി സഞ്ചിയും  കയ്യിൽ തന്നിട്ട് ഉമ്മാ എന്നെ  അരി വാങ്ങാൻ റേഷൻ കടയിലേക്ക് അയച്ചു. ഞാൻ അവിടെ വെച്ച് തന്നെ നാണയം സഞ്ചിയിലേക്ക് ഇടാൻ ഭാവിച്ചപ്പോൾ ഉമ്മാ എന്നോട് പറഞ്ഞു. “എടാ സഞ്ചിക്ക് ഓട്ടയുണ്ട് പൈസാ കളഞ്ഞേച്ച് ഇവിടെ വന്നാൽ നിന്നെ ഞാൻ കൊല്ലും....“  ഒന്ന് മടിച്ച് ഞാൻ കൈ പിൻ വലിച്ചെങ്കിലും നിക്കറിന്റെ പോക്കറ്റിനും ഓട്ടയുള്ളതിനാൽ  ഉമ്മാ കാണാതെ നാണയം ഞാൻ സഞ്ചിയിൽ തന്നെ ഇട്ടു.

ആലപ്പുഴ വട്ടപ്പള്ളിയിലെ റേഷൻ കടയിൽ പാഞ്ഞെത്തിയ ഞാൻ സഞ്ചിയിൽ കയ്യിട്ട് നോക്കിയപ്പോൾ നാണയം കാണാനില്ല.. എന്റെ കാലിൽ നിന്നും ഒരു ആളൽ ഉച്ചി വരെ വ്യാപിച്ചു.  ഇന്നലയേ ഞങ്ങളുടെ അടുപ്പ് നല്ലവണ്ണം പുകഞ്ഞിട്ടില്ല. ഇന്ന്  വാപ്പാ പൈസാ കൊടുത്ത ഉടൻ ഉമ്മാ എന്നെ അരി വാങ്ങാൻ ചുമറ്റലപ്പെടടുത്തിയത്  ഇതാ ഇങ്ങിനെയായി.

ഉമ്മായുടെ ദേഷ്യവും ദയനീയതയും നിറഞ്ഞ മുഖം  പ്രതീക്ഷിച്ച് തന്നെയാണ് ഞാൻ വീട്ടിലെത്തിയത്. വാതിൽക്കൽ തന്നെ ഉമ്മാ നിൽപ്പുണ്ട്. എന്നെ കണ്ട ഉടനെ ഉമ്മാ ചോദിച്ചു “ എന്തെടാ ...അരി വാങ്ങിയില്ലേ........?

“ അത് ഉമ്മാ....പൈസ്സാ.......“

സഞ്ചിയുടെ ഓട്ടയിൽ കൂടി പോയല്ലേ.....? ഉമ്മായുടെ മുഖത്തിന്റെ കോണിൽ  ഹാസ്യം നിറഞ്ഞ ഒരു ചിരി ഉള്ളത് പോലെ  തോന്നിയെനിക്ക്......

“നിന്നോട് ഞാൻ പറഞ്ഞ് പൈസ്സാ സഞ്ചിയിലിടരുതെന്ന്.....നീ കേട്ടില്ലാ....ഞാൻ കാണാതെ സഞ്ചിയിലിട്ടു.....അത് പുറത്ത് പോയി....പൈസ്സാ മുറ്റത്ത് കിടന്നു...“ 

എന്നിട്ടുമ്മാ  എന്നെ പുറകേ വിളിക്കാൻ വയ്യായിരുന്നോ...? എന്റെ പരിഭവം ഞാൻ മറച്ച് വെച്ചില്ല....

എന്തിന്....പറഞ്ഞാൽ അനുസരിക്കാത്തതിന്  ഇത്തിരി പേടിക്കട്ടേയെന്ന് ഞാനും കരുതി...നീ തിരികെ വരാതെ എവിടെ പോകാനാ...എടാ തായ് ചെല്ല് കേൾക്കാത്ത വവ്വാൽ  തല കീഴും കാൽ മേളിലും......“ ഉമ്മാ പറഞ്ഞു...

ആ കഥ എന്താ ഉമ്മാ....വവ്വാലിന്റെ.....

“ കഥ പറയാനാ നേരം...പോയി അരി വാങ്ങെടാ സുവ്വറേ......“

ആ കഥ എന്താണെന്ന് ഉമ്മാ പിന്നീടും പറഞ്ഞ് തന്നില്ല പിന്നെ ഒരിക്കലും പറഞ്ഞ് തന്നില്ല  ഇപ്പോൾ ഉമ്മാ യാത്ര  പോയി 18 വർഷവും മൂന്ന് മാസവും 17 ദിവസവുമായി.

ഇന്ന് മാതൃ ദിനത്തിൽ  ഉമ്മായുടെ ഓർമ്മയിൽ ഈ കഥയും ഓർത്ത് പോയി.


Wednesday, May 10, 2023

നിയമ ദുർ വ്യാഖ്യാനം

 അഛാ!

എന്താ മോനേ!

ഇതാ അവിടെ ഒരു പമ്പ്.......

മോനേ! വാക്കുകൾ ചുരുക്കി പറയരുത്, നീട്ടി പറയണം...പമ്പല്ല..പാമ്പ്...“

‘ഹോ! അതിന്റെ ഒരു പാത്തി...“

“പാത്തിയല്ല, മോനേ...വാക്കുകൾ ചുരുക്കി പറഞ്ഞ് പഠിക്കണം പാത്തിയല്ല അതിന്റെ പത്തി...“

അഛാ...ഹോ അതിന്റെ ഒരു ഒട്ടം....

“എന്താ മോനേ ഇത്...വാക്കുകൾ നീട്ടിപ്പറയണമെന്ന് ഞാൻ പറഞ്ഞില്ലേ...ഒട്ടമല്ല...അതിന്റെ ഓട്ടം....“

പാടി പതിഞ്ഞ ഈ പഴങ്കഥ ഇവിടെ ഇപ്പോൾ പറഞ്ഞത് കൊട്ടാരക്കര  സർക്കാർ ആശുപത്രിയിലെ  യുവ ഡോക്ടറുടെ ദാരുണ അന്ത്യത്തെ  സംബന്ധിച്ച്  പഴയ  ഒരു ഉത്തരവിന്റെ ദുർവ്യാഖ്യാനങ്ങൾ  ഓൺ ലൈനിൽ വ്യാപകമായി  കണ്ടത് കൊണ്ടാണ്.

 തടി രക്ഷിക്കാൻ   എല്ലാവരും നിയമത്തെ ദുർവ്യാഖ്യാനം ചെയ്യും. ഈ കേസിലും  അതുണ്ടായി. പ്രതിയെ വൈദ്യ പരിശോധനക്കായി പോലീസ് കൊണ്ട് വരുമ്പോൾ   പരിശോധനാ സമയം  പ്രതിയിൽ നിന്നും ഡോക്ടറിൽ നിന്നും പോലീസ് അകന്ന് നിൽക്കണം  എന്ന്  ഉത്തരവിൽ പറയുന്നു.  അത് നടപ്പിലാക്കാൻ വർഷങ്ങൾക്ക് മുമ്പ്  ഒരു വനിതാ ഡോക്ടർ തന്നെ മുന്നിട്ട് ഇറങ്ങുകയും ചെയ്തിരുന്നു.

പക്ഷേ ഓരോന്നിനും അതിന്റേതായ സമയവും സ്ന്ദർഭവുമില്ലേ ദാസാ....! മനുഷ്യന് വിവേചനാ ബോധം നൽകിയിരിക്കുന്നത് അതിനല്ലേ.... മുകളിലെ നാടോടി കഥയിലെ ഉദാഹരണം പോലെ വാക്കുകൾ അതേപടി അനുസരിച്ചാൽ വലിയ കുഴപ്പങ്ങൾ സംഭവിക്കും. ആ ഉത്തരവ് അൽപ്പമൊന്ന് ലംഘിച്ചിരിന്നെങ്കിൽ ഒരു പാവം പെൺകുട്ടി കൊലക്കത്തിക്കിരയാകില്ലായിരുന്നു. നിയമ ലംഘനത്തിന് പഴി കേട്ടേക്കാം പക്ഷേ ഒരു ജീവൻ  നഷ്ടപ്പെടില്ലായിരുന്നു

 അങ്ങിനെ നിയമം അൽപ്പമൊന്ന് വ്യതി ചലിപ്പിക്കുന്ന കാരണം ഡോക്ടറെ പറഞ്ഞ് മനസ്സിലാക്കാമായിരുന്നു 

 പ്രതിയെ കൊണ്ട് വന്ന പോലീസ്കാരന് പ്രതിയുടെ  അക്രമ സ്വഭാവം  തിരിച്ചറിയാൻ കഴിവുണ്ടായിരിക്കണം.അത് സാധ്യമാകണമെങ്കിൽ  സംഭവങ്ങളുടെ തുടക്കത്തിൽ തന്നെ  അതായത് പ്രതിയെ പോലീസ് കസ്റ്റഡിയിൽ എടുത്ത സമയം മുതൽ കൂടെ ഉണ്ടായിരുന്ന പോലീസ്കാരനായിരിക്കണം അയാളെ ആശുപത്രിയിൽ കൊണ്ട് വരേണ്ടിയിരുന്നത്. അങ്ങിനെയാണോ ഇവിടെ സംഭവിച്ചതെന്നറിയില്ല്. സാധാരണയായി ഒരു പ്രതിയെ ആശുപത്രിയിൽകൊണ്ട് പോകാൻ അപ്പോൾ അവിടെ ഉണ്ടാകുന്ന ഏതെങ്കിലും കോൺസ്റ്റേബിളിന് ചുമതല നൽകും അയാൾക്ക് പ്രതിയുടെ സ്വഭാവത്തിന്റെ ചരിത്രവും ഭൂമി ശാസ്ത്രവും അറിയില്ലായിരിക്കാം, അത് കൊണ്ട് തന്നെ സാധാരണ കേസ് പോലെ അയാൾ ഇതും കൈകാര്യം ചെയ്തിരിക്കാം. ഇതെല്ലാം ഇനി വ്യക്തമാകാനിരിക്കുന്നതേയുള്ളൂ. ആ കുട്ടി പോയി...അവളുടെ  രക്ഷിതാക്കൾക്ക് അവളെ നഷ്ടപ്പെട്ടു...അവരുടെ എല്ലാ സ്വപ്നവും തകർന്നു.

ഇപ്പോൾ ദുർ വ്യാഖ്യാനം ചെയ്യപ്പെടുന്ന നിയമം അതിന്റേതായ സമയത്തും സന്ദർഭത്തിലും യുക്തി സഹജമായിരുന്നു. പക്ഷേ എല്ലാവരും തിരിച്ചറിയാത്ത സത്യം  നിയമം മനുഷ്യന് വേണ്ടി സൃഷ്ടിക്കപ്പെട്ടതാണെന്നും മനുഷ്യൻ നിയമത്തിന് വേണ്ടി സൃഷ്ടിക്കപ്പെട്ടിട്ടില്ലാ എന്ന്മാണ്. അത് തിരിച്ചറിഞ്ഞ് ബോദ്ധ്യപ്പെട്ട് പ്രവർത്തിക്കാനുള്ള കഴിവ്  നിയമം കൈകാര്യം ചെയ്യുന്ന എല്ലാ വിഭാഗത്തിനും നിർബന്ധമായി ഉണ്ടായിരിക്കേണ്ടതാണ്.

പണ്ട് വളരെ പണ്ട് ഈ ആശുപത്രിക്കെട്ടിടത്തിന്റെ മുമ്പിൽ വെച്ച് ഒരു വനിതാ ഡോക്ടർക്ക് കുത്തേറ്റു, അവർ ഒരു ഗയ്നക്കോളജിസ്റ്റ് ആയിരുന്നു.  . രോഗിയുടെ ബന്ധുവായിരുന്നു പ്രതി. ഗുരുതരമായി പരിക്കേറ്റ ഡോക്ടർ മരിച്ചില്ല, ഇന്ന് അവർ ഉണ്ടോ എന്നുമറിയില്ല. പ്രതി ശിക്ഷിക്കപ്പെട്ടു എന്നാണറിഞ്ഞത്. ഡോക്ടർ കാറിൽ നിന്നിറങ്ങുമ്പോഴായിരുന്നു കുത്തേറ്റത് അന്ന് ജനം പലവിധത്തിൽ പ്രതികരിച്ചു പക്ഷേ ഇന്ന് ഈ കുട്ടിയുടെ കാര്യത്തിൽ ജനം ഒറ്റക്കെട്ടായി വേദനിക്കുന്നു,

 അത് കൊണ്ട് തന്നെ ഇന്ന് നഗരം ഇത് വരെ കാണാത്ത വിധത്തിൽ ആശുപത്രി തൂപ്പ്കാരി മുതൽ സൂപ്രണ്ട് വരെ ഒറ്റക്കെട്ടായി പൊരി വെയിലത്ത് അണി നിരന്ന പ്രതിഷേധ റാലിക്ക് പൊതുജനം സർവാത്മനാ  പിൻ തുണ നൽകുകയും ചെയ്തു.

  ഇപ്രകാരം മേലിൽ സംഭവിക്കാതിരിക്കാൻ ഭരിക്കുന്നവർ ഉണർന്ന് പ്രവർത്തിക്കട്ടെ....