Monday, December 30, 2019

ഗവർണർ പദവി...

ഗവർണർ  ആരിഫ് മുഹമ്മദ് ഖാൻ  വിവാദങ്ങൾ ഏറെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ്. ജീവനാംശ ബില്ലിലുടക്കി ഉറ്റ സുഹൃത്തായ രാജീവ് ഗാന്ധിയുമായി  പിണങ്ങി കേന്ദ്ര മന്ത്രി സ്ഥാനം വേണ്ടെന്ന് വെക്കുകയും തുടർന്ന് കോൺഗ്രസ്സിൽ നിന്ന് തന്നെ പുറത്തായി പിന്നെ  വിവിധ പാർട്ടികളിലൂടെ ഇപ്പോൾ വിവേകാനന്ദ ട്രസ്റ്റ്മായി  ബന്ധപ്പെട്ട്  ബി. ജെ.പി.യുമായി സമരസപ്പെട്ട് കഴിയവേയാണ്  ഗവണറായി തീർന്നത്.
അദ്ദേഹത്തിന് ഹിതകരമല്ലാത്ത  വിഷയത്തിന്മേൽ  ഏതറ്റം വരെ വാദിക്കാനും  മൂപ്പര്  ഒരുക്കമാണ്.  ഗവർണർ പദവിയിലിരിക്കുന്നു എന്നതൊന്നും  അദ്ദേഹത്തിന് ചിന്തനീയ വിഷയമല്ല. അല്ലെങ്കിൽ തെരഞ്ഞെടുക്കപ്പെട്ട ഒരു മന്ത്രി സഭയും  ഭരണ പക്ഷവും  ഒപ്പത്തിനൊപ്പം  നിൽക്കുന്ന ഒരു  പ്രതി പക്ഷവും നിലവിലുള്ള നാട്ടിൽ  പുറത്ത് നടക്കുന്ന കോലാഹലത്തിനെ സംബന്ധിച്ച്  ചർച്ച ചെയ്യാൻ  ബന്ധപെട്ട കക്ഷികളെ ചർച്ചക്ക് ഗവർണർ പലവുരു വിളിക്കുകയും അവർ വരാതിരുന്നപ്പോൾ   ചാനൽകാർ പത്രക്കാർ  തുടങ്ങിയവരെ നേരിട്ട് വിളിച്ച് അഭിമുഖവും  പ്രസ്താവനയും  കൊടുക്കാൻ തുനിയുമോ?
 കണ്ണൂർ നടന്ന സംഭവും  മറ്റും  നമുക്ക് മാറ്റി വെക്കാം.
 എന്താണ് ഒരു സംസ്ഥാന ഗവർണരുടെ  ജോലി അത് ഏതറ്റം വരെ പോകാം.  ഒരു വിഷയത്തെ പറ്റി ഗവർണർ ഇടപെടുന്നതിന്റെ പ്രാഥമിക മര്യാദ എന്താണ്. ഒരു പരാതി ലഭിക്കുകയോ   കേന്ദ്രത്തിന്റെ നിർദ്ദേശ പ്രകാരമോ അല്ലാതെ    തനിക്ക് രാഷ്ട്രീയ അഭിപ്രായ   വ്യത്യാസമുള്ള   വിഷയത്തെ പറ്റി        നേരിൽ അഭിപ്രായ പ്രകടനം നടത്തുന്നത്  ഗവർണർ പദവിക്ക് ഭൂഷണമാണോ?    ? രാജ്ഭവൻ ഉദ്യോഗസ്തർ മുഖേനെ ബന്ധപ്പെട്ട സർക്കാരുമായി  ബന്ധപ്പെടുക അല്ലാതെ ആദ്യ അവസരത്തിൽ തന്നെ ഗവർണർ നേരിട്ട് ഇടപെടുന്ന ഒരു കീഴ്വഴക്കം  ഈ സംസ്ഥാനത്ത് മുമ്പ് നടന്നിട്ടുണ്ടോ?
  (അദ്ദേഹത്തിന്റെ മുൻ ഗാമികളായ,)1956ൽ കേരള പിറവി സമയത്തെ ഗവർണറായ ബി.രാമക്രിഷ്ണ റാവു മുതൽ തൊട്ട് മുമ്പ് ഗവർണറായിരുന്ന ഉന്നത കോടതിയിലെ  ഉയർന്ന ന്യായാ ധിപനായ ജസ്റ്റിസ് സദാശിവം വരെ ഉള്ളവരുടെ  ഇത് പോലുള്ള അവസ്തയിലെ  നടപടി ക്രമങ്ങൾ എങ്ങിനെയായിരുന്നു? കീഴ്വഴക്കങ്ങളാണല്ലോ പലപ്പോഴും നമുക്ക് വഴികാട്ടിയാകുന്നത്. നടെ പറഞ്ഞവരെല്ലാം ശ്രീ ആരിഫ് മുഹമ്മദ് ഖാനെ പോലെയോ അതിലുമേറെയോ ഭരണഘടന പഠിച്ചവരും പൂർവാശ്രമത്തിൽ രാഷ്ട്രീയവും നിയമവും         പയറ്റി  തെളിഞ്ഞവരുമായിരുന്നു.
തികഞ്ഞ രാഷ്ട്രീയക്കാരൻ നാടിന്റെ പ്രസിഡന്റ് ആകുമ്പോഴോ ഗവർണർ ആകുമ്പോഴോ നിയമ നിർമ്മാണ സഭയുടെ  സ്പീക്കർ ആകുമ്പോഴോ  പ്രഗൽഭനായ വക്കീൽ  ന്യായാധിപ സ്ഥാനത്തെത്തുമ്പോഴോ  തന്റെ പൂർവാശ്രമം  മാറ്റി വെക്കുന്നതാണ് നാട്ട് മര്യാദ .
ഈ നാട്ടിൽ ആ മര്യാദ ഇത് വരെ  തുടർന്ന് പോന്നു. ഈ കൊച്ച് സംസ്ഥാനത്ത് അത് തുടരുന്നതല്ലേ നല്ലത് ബഹുമാനപ്പെട്ട ഗവർണർ.

Thursday, December 26, 2019

ശ്മശാന ഭൂമിയിൽ.

ഡിസമ്പറിലെ  തണുപ്പ് നിറഞ്ഞ പ്രഭാതത്തിൽ  ഞാൻ ആ മണൽ പറമ്പിൽ മൂകനായി നിന്നു. വെളുത്ത് പഞ്ചസാര പോലെ  നിരന്ന് കിടന്ന ആ മണലിൽ സമീപത്ത് നിന്ന  മരങ്ങളിലെ ഇലകൾ പൊഴിഞ്ഞ് വീണിരുന്നതിന്മേൽ  മഞ്ഞ് തുള്ളികൾ വെട്ടി തിളങ്ങി.  പ്രഭാത സൂര്യ ശോഭ എങ്ങും പരന്നിരുന്നു..
എങ്ങും നിശ്ശബ്ദത!
 ഞാൻ ഒരു ശ്മശാന  ഭൂമിയിലായിരുന്നല്ലോ നിന്നിരുന്നത്.
എല്ലാ വർഷവും ഡിസമ്പറിൽ ഞാൻ ആലപ്പുഴ വരും ബാല്യ കൗമാര ഓർമ്മകൾ  അലയടിക്കുന്ന മനസ്സുമായി. ഇവിടെയെത്തുമ്പോൾ  പള്ളി പറമ്പും സന്ദർശിക്കും. എവിടെയാണ് അടക്കിയിരിക്കുന്നതെന്ന്  കൃത്യമായി  പറയാൻ കഴിയാത്ത പിതാവിന് വേണ്ടി പ്രാർത്ഥിക്കാൻ.
 എവിടെയെന്ന് പറയാൻ  സാധിക്കില്ലെങ്കിലും ആ ഭാഗം ഏതെന്ന് എനിക്കറിയാം. അതിന് സമീപം നാല് കുടീരങ്ങളും അതിന്മേൽ വ്യക്തമായി വായിക്കാൻ കഴിയാത്ത കുറിപ്പുകളടങ്ങിയ സ്മാരക ശിലകളും ഉണ്ടല്ലോ. സുപ്രസിദ്ധ സിനിമാ സംവിധായകൻ  ഫാസിലിന്റെ അമ്മാവന്റെ മകൻ ബാബു, അബ്ദുൽ റഹുമാൻ , ഹംസാ, പിന്നെ യൂനുസും.. ഇവർ നാല് പേരും വളരെ വർഷങ്ങൾക്ക് മുമ്പ് വിദ്യാർത്ഥികളായിരിക്കവേ  ചേർത്തലയിൽ ഫുട്ബാൾ  കളി കാണാൻ പോയപ്പോൾ വളവ നാട് എന്ന സ്ഥലത്ത്  വെച്ച് കാർ ആക്സിഡന്റ് ഉണ്ടായി  മരണപ്പെട്ടു. ഞാൻ അന്ന് തേഡ് ഫോമിൽ പഠിക്കുന്നു. ആലപ്പുഴ മുഹമ്മദൻ സ്കൂളിനെയും നാട്ടുകാരെയും ഞെട്ടിച്ച  ആ ദുരന്തത്തിന്റെ വേദനിക്കുന്ന സ്മരണകളുമായി നിൽക്കുന്ന ആ കുടീരങ്ങൾ   എനിക്ക് സുപരിചിതമായിരുന്നു. വാപ്പാ മരിച്ചപ്പോൾ  അതിനടുത്താണ് അടക്കിയത്.വാപ്പാക്ക്  വേണ്ടി സ്മാരക ശിലകൾ സ്ഥാപിക്കാൻ കയ്യിൽ പൈസാ ഇല്ലായിരുന്ന കാലമാണത്. ആ നാല് കല്ലറകളാണ് എന്റെ വാപ്പായുടെ കുഴിമാടത്തിന്റെ ഭാഗം എനിക്ക് അടയാളമാക്കി തന്നിരുന്നത്  കുറച്ച് അപ്പുറത്ത് മാറി എന്റെ പ്രിയ ഉമ്മാ, പ്രിയപ്പെട്ട മൂത്ത സഹോദരി, സഹോദരി  ഭർത്താവ് അവരുടെ കുഴിമാടങ്ങൾ!  എല്ലാവർക്കും വേണ്ടി പ്രാർത്ഥിച്ചു.
അവിടെയുള്ള എല്ലാവരും ഉറങ്ങുകയാണ്. നിത്യമായ ഉറക്കം. മാർബിളിൽ തീർത്ത ശിലാഫലകങ്ങളും വെറും വെട്ട്കല്ലാൽ അടയാളം കാട്ടിയ കുഴിമാടങ്ങളും നാല് ചുറ്റും നിറഞ്ഞ് നിൽക്കുന്നു.. പണക്കാരന്റെയും പാവപ്പെട്ടവന്റെയും  ശവകുടീരങ്ങൾ അവിടുണ്ട്. ജീവിച്ചിരുന്നവർക്കാണ് ഉച്ച നീചത്വം. മരിച്ചവർക്ക് എന്ത് വ്യത്യാസം. എല്ലാം ഒരു പോലെ. ഇവിടമാണദ്ധ്യാത്മ വിദ്യാലയം എന്ന് കവി പാടിയത് എത്ര അർത്ഥവത്താണ്
മൂകമായ മനസ്സുമായി ഞാൻ മുത്തലിബ് തങ്ങളുടെ  മഖ്ബറക്ക് സമീപത്ത് കൂടി വൻ വൃക്ഷങ്ങൾ തണൽ വിരിച്ച നിരത്തിലൂടെ  ഡച്ച് മുക്കും കടന്ന് കടപ്പുറം ലക്ഷ്യമാക്കി നടന്നു.
   പ്രഭാതത്തിലെ മഞ്ഞ വെയിൽ ഒളിച്ച് കളിക്കുന്ന  വിശാല മണൽ പ്പുറത്ത്  ഉയരത്തിൽ  പറന്ന് പോകുന്ന പക്ഷികളെയും അതിനും മുകളിലെ നീലാകാശവും  നോക്കി  മലർന്ന് കിടക്കുവാനും  വീണ്ടുമെന്റെ ബാല്യത്തിലും കൗമാരത്തിലുമെത്തി ചേരുവാനുമായി ഞാൻ അവിടെക്ക് പോയേ മതിയാകൂ.

Monday, December 16, 2019

ഈ മണ്ണിൽ ജീവിക്കാനനുവദിക്കണം

“ ഇന്ത്യയിലെ മുസ്ലിങ്ങൾക്ക്  ഈ രാജ്യം ഭരിക്കണമെന്നോ ഇവിടെ അധികാരത്തിൽ വരണമെന്നോ  ഒട്ടും തന്നെ ആഗ്രഹം ഇല്ല. കാരണം അങ്ങിനെ അൽപ്പമെങ്കിലും  ആഗ്രഹം അവർക്കുണ്ടായിരുന്നെങ്കിൽ 800 കൊല്ലത്തിലധികം കാലം  അവർ ഇവിടെ അധികാരം  കയ്യാളിയിരുന്നപ്പോൾ ഈ നാട്ടിലെ മുസ്ലിമേതര  സമൂഹത്തെ ബലപ്രയോഗത്താൽ  മതം മാറ്റാമായിരുന്നു, ഈ നാട്ടിൽ നിന്നും തുരത്തി ഓടിക്കാമായിരുന്നു  നശിപ്പിക്കാമായിരുന്നു. ഇതൊന്നും അവർ ചെയ്തില്ല.
  ഇവിടത്തെ മുസ്ലിങ്ങൾക്ക് സഹോദര മത വിശ്വാസികൾക്കൊപ്പം  ഈ മണ്ണിൽ ജീവിച്ച്  ഈ മണ്ണിൽ മരിക്കണം അതിന് ഈ രാജ്യം  മതേതര, ജനാധിപത്യ രാജ്യമായി നില നിൽക്കണം അത്രമാത്രം. “
പൗരത്വ  നിയമ ഭേദഗതി  ആക്റ്റിനെതിരെ  കൊട്ടാരക്കര മുസ്ലിം ജമാത്തിന്റെ ആഭിമുഖ്യത്തിൽ  ഇന്ന് നടന്ന പ്രൗഡഗംഭീര പ്രതിഷേധ ജാഥക്ക് സമാപനം കുറിച്ച്  കൊട്ടാരക്കര ചന്തമുക്കിൽ  ബഹുമാനപ്പെട്ട ജമാ അത്ത്  ഇമാം  മുഹസൻ അഹമ്മദ് ബാഖവി  ചെയ്ത പ്രസംഗത്തിൽ നിന്നും അൽപ്പം ചില  വാക്കുകൾ.
അഭിവാദ്യങ്ങൾ ബഹുമാനപ്പെട്ട ഇമാം.

Tuesday, December 10, 2019

ഇത്തിരി കഞ്ഞി വെള്ളം തരുവോ?

ഇത്തിരി കഞ്ഞി വെള്ളം  തരുവോ?
വർഷങ്ങൾക്ക് മുമ്പ് വരെ  കേരളത്തിലെ അരിവെക്കുന്ന അടുക്കളകൾക്ക് മുമ്പിൽ ഈ ചോദ്യം ഉന്നയിക്കപ്പെട്ടിരുന്നു.
അത് പറമ്പിൽ ജോലി ചെയ്യുന്ന  ജോലിക്കാരനായിരിക്കാം  ചോറ് വെക്കാത്ത വീട്ടിലെ  കുട്ടികൾ ആയിരിക്കാം, ചോറ് വെച്ചില്ലെങ്കിലും മരച്ചീനി പുഴുങ്ങി കാന്താരി ചമ്മന്തിയും കൂട്ടി കഴിക്കുമ്പോൾ  കഞ്ഞിവെള്ളം കൂട്ടിന്  കഴിക്കാൻ ആഗ്രഹിച്ചവരായിരിക്കാം. ഭിക്ഷക്കാരായിരിക്കാം. എന്തായാലും കഞ്ഞി വെള്ളം ഒരു കാലത്ത് ഒഴിച്ച് കൂട്ടാനാവാത്ത  ആഹാരമായിരുന്നു. അന്ന് പ്രമേഹ രോഗം സർവ സാധാരണമല്ലാത്തതിനാൽ  കഞ്ഞി വെള്ളത്തിന് നിരോധനവുമില്ലായിരുന്നു.
കുത്തരി കഞ്ഞിവെള്ളത്തിൽ തേങ്ങാ  ചിരവിയിട്ട് കഴിക്കുന്നത്  ഉന്മേഷ ദായകമായ കാലഘട്ടവും ഉണ്ടായിരുന്നു. പിന്നെയും കഞ്ഞി വെള്ളം ബാക്കി ഉണ്ടായിരുന്നെങ്കിൽ  അത് വീട്ടിലെ കന്നുകാലികൾക്കോ  കന്നുകാലികൾ ഇല്ലാത്ത വീടാണെങ്കിൽ അതുള്ളവർക്കോ കഞ്ഞി വെള്ളം ഉപകാരപ്പെട്ടു. ഇസ്തിരി ഇടുന്നവർ ഇന്നുപയോഗിക്കുന്ന കെമിക്കലുകൾ  അന്നില്ലാത്തതിനാൽ  ആ ആവശ്യത്തിനും കഞ്ഞിവെള്ളം ഉപയോഗിക്കുകയും കഞ്ഞി പശമുക്കിയ ഉടുപ്പ്  എന്ന മൊഴി മലയാളത്തിൽ ഉണ്ടാവുകയും ചെയ്തിരുന്നല്ലോ.
പട്ടിണിയുടെ കാലമായിരുന്നു അത്.   അത് കൊണ്ട് തന്നെ കഞ്ഞി വെള്ളം പാഴായില്ല, അത് കളയാൻ ഇടം അന്വേഷിക്കേണ്ട ആവശ്യവും ഉണ്ടായില്ല.
കാലം കടന്ന് പോയപ്പോൾ പട്ടിണി പറഞ്ഞ് കേട്ട ഒരു തമാശയും  കഞ്ഞി വെള്ളം ആവശ്യമില്ലാത്ത  സാധനവുമായി. ഡയബിറ്റിക്ക് ഭീതി കഞ്ഞി വെള്ളത്തെ ഒഴിവാക്കാനിടയാക്കി, കന്നുകാലികൾ പോയിട്ട് ഒരു കോഴിയെ പോലും വളർത്തി മെനക്കെടാൻ മലയാളി തയാറാകാതെയും  വന്നതിനാൽ  കഞ്ഞി വെള്ളം കളയാൻ വെയ്സ്റ്റ്  കുഴി അന്വേഷിക്കുന്ന മലയാളിയാണ് ഇന്നുള്ളത്.

Friday, December 6, 2019

പരമൻ പത്തനാപുരം.

ദൈനംദിന കാര്യങ്ങളിൽ തിരക്ക് വർദ്ധിച്ചപ്പോൾ  ഇരു ചക്ര വാഹനം ഉപയോഗിച്ച് സമയം ലാഭിക്കാമെന്ന് കരുതി. പണ്ടെന്നോ പഠിച്ചിരുന്ന  ഇരു ചക്ര  വാഹന പരിചയം ഒന്ന് കൂടി പുതുക്കാൻ തീരുമാനിക്കുകയും ആഴ്ചകൾ അതിനായി ചെലവഴിക്കുകയും ചെയ്തു, എന്നെക്കാളും പ്രായമുള്ളവർ  സ്കൂട്ടറിൽ കയറി പുസ്കെന്ന് പറന്ന് പോകുന്ന കാഴ്ച  പഠിക്കാനുള്ള ത്വര വർദ്ധിപ്പിക്കുകയും ചെയ്തു. എന്നാൽ വാഹനത്തിൽ കയറി ഇരുന്ന്  അതിനെ നയിക്കുമ്പോൾ ഉടൻ തലയിൽ കയറി വരുന്ന  കേസ് കാര്യങ്ങളും പൊതുക്കാര്യങ്ങളും  കുടുംബ കാര്യങ്ങളും  ഏകാഗ്രത നഷ്ടപ്പെടുത്താനായി തുനിഞ്ഞ് ഇറങ്ങിയാൽ പിന്നെ എന്ത് ചെയ്യും. എത്ര കഠിന ശ്രമം ചെയ്ത് അവയെ തലയിൽ നിന്നും ആട്ടി പായ്ച്ചാലും  അപ്പുറത്തും ഇപ്പുറത്ത് നിന്നും അവറ്റകൾ തലയിൽ കയറി  പിന്നെയും ശ്രദ്ധ മാറ്റും. അപ്പോൾ ബ്രേക്ക് അമർത്തുന്നതിന് പകരം ആക്സിലേറ്റർ  അമർത്താനും ആക്സിലേറ്ററിന് പകരം  ക്ളച്ച് ആകാനും തുടങ്ങിയപ്പോൾ  നമുക്ക് ഈ പണി പറ്റില്ലാ എന്ന് തിരിച്ചറിഞ്ഞ്  വണ്ടിയിൽ നിന്നും താഴെ ഇറങ്ങി. (പലതവണ നൂലിഴക്ക് അപകടത്തിൽ നിന്നും രക്ഷപെട്ടിരുന്നു എന്നുള്ളതും പറഞ്ഞ് വെക്കട്ടെ)അങ്ങിനെ വീണ്ടും നടപ്പ്  തന്നെ ശരണം എന്ന് മനസിലായതിന്റെ അടിസ്ഥാനത്തിൽ സമീപ സ്ഥലങ്ങളിൽ  നടന്നും ദൂരെ സ്ഥലങ്ങളിൽ ആട്ടോയും  ഉപയുക്തമാക്കി. ലൈസൻസ് എടുക്കാൻ കാർ  ഓടിച്ചതല്ലാതെ   പിന്നെ ആ സാധനം കൈ കൊണ്ട് തൊട്ടിട്ടില്ല എന്നുള്ളതും ഇതിനോട് കൂട്ടി വായിക്കുക.
അപ്രകാരം നടരാജ വണ്ടിയിൽ യാത്ര ചെയ്യവേ  പരിചയക്കാരും സ്നേഹിതരും  ഇരു ചക്ര വാഹനം കൊണ്ട് വന്ന് അരികിൽ നിർത്തിയിട്ട് പറയും “ കയറ് സാറേ!“ ഈയുള്ളവൻ ബൈക്കിന്റെ പുറകിൽ കയറി ഇരുന്ന് ഉദ്ദിഷ്ട  സ്ഥാനെത്തുകയും ചെയ്തു വന്നു. ഈ വിധമുള്ള സൗജന്യ യാത്ര കേരളത്തിൽ എല്ലായിടത്തും പ്രത്യേകിച്ച് ചേർത്തലക്ക് വടക്ക് എറുണാകുളം  വരെയുള്ള റോഡിന്റെ വശങ്ങളിൽ പലയിടത്തും വിദ്യാർത്ഥികളും ഉദ്യോഗസ്തരും  അത്യാവശ്യക്കാരും പ്രയോജനപ്പെടുത്തി വന്നു.
ഇപ്പോൾ ദിവസം 12 ലക്ഷം രൂപാ വീതം പിഴ ലഭിക്കാൻ തക്കവിധം  പിൻ സീറ്റുകാർക്ക് ഹെൽമറ്റ് നിർബന്ധമാക്കിയപ്പോൾ  എന്നെ പോലുള്ള ഓസ്സ് യാത്രക്കാരുടെ പള്ളക്കടിച്ചു. ഹെൽമറ്റ് ഇല്ലാതെ കയറി ഇരുന്നാൽ ആദ്യ തവണ 500, പിന്നെ 1000, എന്നിങ്ങനെയുള്ള സ്ളാബിൽ  പിഴ അടക്കേണ്ടി വരുമെന്നതിനാൽ  ഇരു ചക്രവാഹനങ്ങൾ  ഞങ്ങളെ പോലുള്ളവരുടെ സമീപം നിർത്താതെയുമായി. അല്ലെങ്കിൽ  ഒരു ഹെൽമറ്റ് വാങ്ങി കയ്യിൽ തൂക്കി നടക്കുകയോ  പണ്ട് ഒരു ഗൾഫ് പ്രോഗ്രാമിൽ കണ്ട പരമൻ പത്തനാപുരം പോലെ   ഹെൽമറ്റ് തലയിൽ ധരിച്ച്  നടക്കുകയോ ചെയ്യണം.
ലോകത്ത് എല്ലായിടത്തും ഉള്ള ഈ നിയമം, നമ്മുടെ നാട്ടിൽ വന്നാൽ കുഴപ്പമെന്താണ്, നമ്മുടെ ജീവൻ രക്ഷിക്കാനല്ലേ, നിയമം പാലിക്കേണ്ട ബാദ്ധ്യത പൗരനില്ലേ, എന്നിങ്ങനെയുള്ള മഹദ്  വചനങ്ങൾ  കേൾക്കാത്തതല്ല സാർ,  പെണ്ണീനെ കടിച്ച് തിന്ന്  ബാക്കി കത്തിച്ച് കളഞ്ഞ്,  താണ്ഡവം ആടുന്ന ഈ നാട്ടിൽ  പോലീസിന് ആ വക കുറ്റങ്ങളും പിന്നെ ഒരുപാട് കുറ്റങ്ങളും തടയാൻ   ഒരു പാട് പണിയുണ്ട് സാർ. ഒരു ടാർജറ്റ് കൊടുത്ത് ഇത്രയും  പിടിച്ചിരിക്കണം എന്ന് ആജ്ഞ്ഞാപിക്കുമ്പോൾ  പാവം പോലീസ്സ്കാരനും  വാഹന വകുപ്പ്കാരും പൊതുജനത്തെ ഹെൽമറ്റ് ധരിക്കാത്തതിനാൽ ലാത്തി എറിഞ്ഞ് വീഴ്ത്തുന്നതിൽ എന്താണ് കുഴപ്പം സാർ!....
നിയമം  അനുസരിക്കേണ്ട ബാദ്ധ്യത  പൗരനുള്ളത് തന്നെയാണ്. സമൂഹ സുരക്ഷ കണക്കിലെടുത്ത് ദുരന്തം ഒഴിവാക്കാൻ  ഹെൽമറ്റ് ധരിക്കേണ്ടത്  ഇരുചക്ര വാഹനം ഉപയോഗിക്കുന്നവരുടെ നിർബന്ധ ബാദ്ധ്യത തന്നെയാണ്. പക്ഷേ  നിയമം മനുഷ്യന് വേണ്ടിയുള്ളതാണെന്നും  മനുഷ്യൻ നിയമത്തിന് വേണ്ടിയുള്ളതല്ലെന്നും കണക്കിലെടുത്ത്  ആദ്യ തവണ താക്കീതും പിന്നെ പിഴ ചുമത്തലും അല്ലേ  നല്ലത്.