Tuesday, August 30, 2022

വ്രദ്ധ സദനത്തിൽ......

കഴിഞ്ഞ ദിവസം ഒരു അമ്മയുടെ  കരച്ചിൽ  കേൾക്കേണ്ടി വന്നു. ഫോണിലൂടെയായിരുന്നു ആ കരച്ചിൽ. എങ്കിലും അവരുടെ  മനസ്സിലെ വ്യഥ എനിക്ക് നല്ലവണ്ണം  തിരിച്ചറിയാൻ കഴിഞ്ഞു.

ഓണക്കാലമാണ്. പേരക്കുട്ടികളെ കാണണം. വർഷത്തിലൊരിക്കൽ വരുന്ന ആഘോഷമാണ് അപ്പോഴല്ലേ കൊച്ച് കുട്ടികളുമായി ഒന്നിച്ചിരുന്ന് ഉണ്ണാനും കഥകൾ പറയാനും മറ്റും കഴിയൂ. അമ്മയും അഛനും തനിച്ചാണ് താമസം. മകൾ വിവാഹിതയായി ദൂരെ ഭർതൃ ഗൃഹത്തിൽ താമസമാണ്. അവരെ ഓണത്തിന് പ്രതീക്ഷിക്കേണ്ട. പിന്നെ ഏക മകൻ, അവന്റെ രണ്ട് കുഞ്ഞുങ്ങളെ  പൊന്നുംകുടം പോലെ  അമ്മയാണ്` വളർത്തിയിരുന്നത്. എന്നാൽ ഭാര്യയുടെ കുത്തി തിരിപ്പിൽ അച്ഛനുമായുണ്ടായ ചെറിയ തർക്കം കാരണം  മോങ്ങാനിരുന്ന പട്ടിയുടെ തലയിൽ തേങ്ങാ വീണ പോലെ മരുമകൾ ഉപയോഗപ്പെടുത്തി കുഞ്ഞുങ്ങളെയും കൊണ്ട് അവളുടെ വീട്ടിലേക്ക് താമസം മാറി. അനുസരണ ശീലമുള്ള  ഭർത്താവ് ഭാര്യ പറയുന്നത് അതെ പടി കേട്ട് അഛനെയും അമ്മയെയും പിന്നെ തിരിഞ്ഞ് നോക്കാറില്ല. അഛനും കുഞ്ഞുങ്ങളെ കാണണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ മരുമകളോട് മാപ്പ് പറയുന്നതിലും ഭേദം അങ്ങ് ചത്ത് കളയുന്നതാണ്` നല്ലതെന്നാണ്` മൂപ്പരുടെ അഭിപ്രായം.  മകൻ എന്റെ പരിചയക്കാരനായതിനാലും ഞാൻ പറഞ്ഞാൽ അയാൾ കേൾക്കുമെന്ന പ്രതീക്ഷയാലുമാണ് അമ്മ എന്നെ വിളിച്ചത്.

എനിക്ക് ആ മകനെയും ഭാര്യയെയും നല്ലവണ്ണം അറിയാം. ഭാര്യ പറയുന്നതിനപ്പുറമില്ലാത്ത ആ കോന്തൻ ഞാൻ പറഞ്ഞാൽ അനുസരിക്കുമോ എന്നാണ് എന്റെ സംശയം. ഭാര്യക്ക് ആ അമ്മയുടെ വേദന തിരിച്ചറിയാൻ കഴിയില്ല കാരണം അവളുടെ സ്വപ്നത്തിൽ താനും ഭർത്താവും കുഞ്ഞുങ്ങളും മാത്രമാണുള്ളത്.  അവിടെ മറ്റുള്ളവരെല്ലാം അധിനിവേശക്കാർ മാത്രം.

ഈ കഥ കേട്ടപ്പോൾ  വർഷങ്ങൾക്കപ്പുറത്ത് ഒരു ഓണക്കാലത്ത് മറ്റൊരമ്മയെ വൃദ്ധ സദനത്തിൽ കണ്ട് മുട്ടിയ കഥ ഓർത്ത് പോയി. ആ കഥ മുമ്പ് എപ്പോഴോ ഞാൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അത് ഇപ്രകാരമാൺ`:--

 ഒരു  മകന്‍  മാത്രമുള്ള    മാതാവിന്റെ  നിലവിളി  ആയിരുന്നു അന്ന് ഞാൻ കേട്ടത്.. അഗതി  മന്ദിരം  വൃദ്ധസദനമായി  ഉപയോഗിച്ച്  വരുന്ന  ഒരു  സ്ഥാപനമായിരുന്നു സംഭവസ്ഥലം.  മറ്റൊരു  കാര്യത്തിനായി  അല്‍പ്പ  ദിവസങ്ങള്‍ക്ക്  മുമ്പ്  ആ സ്ഥാപനത്തില്‍  പോയതായിരുന്നു  ഞാന്‍ . യാദൃശ്ചികമായി  എന്റെ  ഒരു  പരിചയക്കാരന്റെ  മാതാവിനെ  ഞാന്‍  അവിടെ കണ്ടു.  വിദൂരതയില്‍  കണ്ണും നട്ട്  സ്ഥാപനത്തിന്റെ  പുറക്  വശമുള്ള  തോട്ടത്തില്‍  ഒരു  ആഞ്ഞിലി  മരത്തിന്റെ  തണലില്‍  കിടന്ന  സിമിന്റ്  ബെഞ്ചില്‍  അവര്‍  ഇരിക്കുകയായിരുന്നു. അടുത്ത്  ചെന്ന്  ഞാന്‍  മുരടനക്കിയപ്പോള്‍  അവര്‍ തല ഉയര്‍ത്തി  എന്നെ  നോക്കുകയും   തിരിച്ചറിഞ്ഞപ്പോള്‍   പെട്ടെന്ന്  ചാടി  എഴുന്നേല്‍ക്കുകയും  ചെയ്തു.

“അമ്മ  ഇവിടെ........’?!  ഞാന്‍  ശങ്കയോടെ  വിവരം  അന്വേഷിച്ചു.

“അവന്‍  ബിസ്സിനസ്  ആവശ്യത്തിനായി  തിരുവനന്തപുരത്ത്   സെറ്റില്‍  ചെയ്തു. ഒറ്റ  മുറി  ഫ്ലാറ്റില്‍.  ഭാര്യയെയും  കുട്ടികളെയും  കൂടെ കൂട്ടി.  ഒരു  മുറി  മാത്രമുള്ള  ഫ്ലാറ്റില്‍  ഞാനും  കൂടെ  താമസിക്കുന്നതെങ്ങീയെന്ന്  കരുതി    എന്നെ  ഇവിടെ  കൊണ്ടു  വന്നു.അവന്‍  ആവശ്യത്തിനു  രൂപ  കൊടുക്കുന്നത്  കൊണ്ട്  ഇവിടെ  സുഖമാണ്.“ മകനെ  കുറ്റപ്പെടുത്തുന്നതൊന്നും  തന്റെ  വാക്കുകളില്‍  ഉണ്ടായിരിക്കരുതെന്ന  വ്യഗ്രത  അവരില്‍  പ്രകടമായി  കണ്ടു. 

എങ്കിലും  മനസ്  ഏതോ  പന്തി  ഇല്ലായ്ക  മണത്തു.  അവന്റെ  ഭാര്യ  ഈ  അമ്മയോട്   എങ്ങിനെയാണ്   പെരുമാറിയിരുന്നതെന്ന്  എനിക്ക്  സുവ്യക്തമായിരുന്നല്ലോ.  ആവശ്യമില്ലാതെ  ചോദ്യങ്ങള്‍  ചോദിച്ച്  അവരെ  അലട്ടരുതെന്ന്  കരുതി  ഞാന്‍  യാത്ര  പറഞ്ഞ്  തിരികെ  പോകാന്‍  നേരം  അവര്‍  എന്നെ  വിളിച്ചു.”ഒന്ന്  നില്‍ക്കണേ!”

“മകനോടൊന്ന്  പറയുമോ,   ഓണ ദിവസം  എനിക്ക്  അവന്റെ  കുഞ്ഞുങ്ങളെ  ഒന്ന്   കാണാനായി  കൊണ്ട്  വരണമെന്ന്.....  ആ  കൊച്ചു  കുഞ്ഞുങ്ങളെ  ഒന്ന്  കാണാന്‍  വല്ലാത്ത  ആഗ്രഹം” പറഞ്ഞ്  പൂര്‍ത്തിയാക്കുന്നതിനു  മുമ്പ്  അവര്‍  വിമ്മി  കരഞ്ഞു.  ഞാന്‍  വല്ലാതായി.

  രംഗം  വീക്ഷിച്ച്  കൊണ്ടിരുന്ന  ആയ  ഓടി  വന്നു. “നിങ്ങള്‍ക്കെന്താ  ഇവിടെ  കുഴപ്പം,  സമയത്ത്  ആഹാരമില്ലേ?  പരിചരണമില്ലേ? ഹും... എന്തിന്റെ  കുറവാ  നിങ്ങള്‍ക്ക്....ഹും...?“ആയമ്മയുടെ വാക്കുകളില്‍  ഒരു മയവുമില്ലായിരുന്നു.  .

 പെട്ടെന്ന്  അമ്മ  സമനില  വീണ്ടെടുത്തു. രണ്ടാം  മുണ്ട്  കൊണ്ട്  മുഖം  തുടച്ചു.  എന്നെ  നോക്കി  ചിരി  പോലൊന്ന്  വരുത്തിയിട്ട്   പറഞ്ഞു,  “എന്നാ....പൊയ്ക്കോ..” 

ഈ  ഓണക്കാലത്ത്  ഇപ്പോഴും പഴയ  രീതികളും കുടുംബ ബന്ധങ്ങളും മനസ്സിൽ പേറി കഴിയുന്ന എത്രയോ മാതാ പിതാക്കൾ  തങ്ങളുടെ മക്കളെയും പേരക്കുഞ്ഞുങ്ങളെയും ഓർത്ത് വിമ്മി കരയുന്നുണ്ടാകാം. 

Monday, August 29, 2022

പുസ്തക പ്രകാശനം പത്ര വാർത്ത

 

എന്റെ പുസ്തകം “ഒരു അമ്പഴങ്ങാ പ്രേമവും പിന്നെ കുറേ അനുഭവങ്ങളും“ പ്രകാശനം ചെയ്തതിന്റെ പത്ര വാർത്ത.

Sunday, August 28, 2022

നവ മാധ്യമ ഗുണങ്ങൾ....

 കത്തി  പഴം മുറിക്കാൻ ഉപയോഗിക്കാം  അതേ പോലെ ഈ കത്തി തന്നെ  കഴുത്ത് മുറിക്കാനും ഉപയോഗിക്കാം.

സമാനമായി ഉപയോഗത്തിലിരിക്കുന്ന ഒരു  ഉപകരണമാണ്  നവ മാധ്യമങ്ങൾ. ഗുണമുണ്ട്,അതോടൊപ്പം ദോഷവും.

ഇന്നലെ എന്റെ പുതിയ എ.റ്റി.എം. കാർഡ്  പ്രവർത്തന നിരതമാക്കാൻ   യുവ സ്നേഹിതൻ ഫാസിൽ ഇസ്മായിലുമായി  ഒരു ഏ.റ്റി.എം. കൗണ്ടറിലെത്തി നടപടികൾ പൂർത്തിയാക്കി വീട്ടിലേക്ക് തിരിച്ചു. കാർഡ് ഒരു കവറിനുള്ളിൽ ഭദ്രമായി വെച്ചു ഫാസിൽ  “സൂക്ഷിക്കണേ സാറേ..“.എന്ന മുന്നറിയിപ്പോടെ എന്റെ പക്കൽ തന്നിരുന്നു. വഴിയിൽ കണ്ടവരോടെല്ലാം കുശലം പറഞ്ഞ് വീട്ടിലെത്തിയപ്പോൾ കാർഡ് നഷ്ടപ്പെട്ടിരിക്കുന്നതായി തിരിച്ചറിഞ്ഞു.

പിറ്റേ ദിവസം ബാങ്കിൽ ചെന്ന് കാർഡ് നഷ്ടപ്പെട്ടതിന്റെ മേൽ നടപടികൾ എടുക്കണം. പിന്നെ പുതിയ കാർഡിനായുള്ള ബാങ്കിൽ കയറി  ഇറങ്ങൽ.യജ്ഞം....ആകെ വിഷമത്തിലായി. നടന്ന് വന്ന  വഴികൾ ഞങ്ങളുടെ    സ അദുമായി ആ രാത്രി തന്നെ  അരിച്ച് പെറുക്കി നോക്കി.ഊങ്ഹും  കാർഡിന്റെ പൊടി പോലുമില്ല.. വല്ലാത്ത ജാള്യതയും മനസ്സിൽ ഉണ്ടായി. ഫാസിൽ പ്രത്യേകം പറഞ്ഞതാണ് “സൂക്ഷിക്കണേ“ എന്ന്....എന്തൊരു അലസനാണ് ഞാൻ...ഞാൻ സ്വയം കുറ്റപ്പെടുത്തി.

എന്തും വരട്ടെ എന്ന് കരുതി ഫാസിലിനെ രാത്രി തന്നെ വിവരം അറിയിച്ചു.നമുക്ക് ഒന്ന് ശ്രമിച്ച് നോക്കാം  സാർ എന്നും പറഞ്ഞ് അയാൾ ഫെയ്സ് ബുക്കിലും വാട്സ് അപ്പ് ഗ്രൂപ്പിലുമായി രണ്ട് മൂന്ന് പോസ്റ്റുകൾ എന്റെ പേരിൽ തട്ടി, എന്റെ ഫോൺ നമ്പറും കൊടുത്തു  പിറ്റേ ദിവസം  രാവിലെ  കൊട്ടാരക്കര മുനിസിപാലിറ്റി തെരഞ്ഞെടുപ്പിൽ രണ്ടാം വാർഡ് സ്ഥാനാർത്ഥിയായി മൽസരിച്ച  സിദ്ദീഖ് എന്നെ വിളിക്കുന്നു, സാറേ!  കാർഡ് ഇന്നലെ രാത്രിയിൽ  റോഡിൽ കിടന്ന് എനിക്ക് കിട്ടി..ഞാൻ പോസ്റ്റ് വായിച്ചു. അതിൽ കണ്ട നമ്പറിൽ വിളിക്കുകയാണ്....കാർഡ് വീട്ടിലെത്തിക്കാം......മനസ്സിൽ കുളിർ മഴ പെയത  സുഖം.  ദൈവത്തിന് സ്തുതി. ഫാസിലിനും  സിദ്ദീഖിനും നന്ദി പറഞ്ഞു.

എന്തും മാത്രം  ബുദ്ധിമുട്ടുകളാണ്  ഒഴിവായി കിട്ടിയത്. ഫെയ്സ് ബുക്കിനും വാട്ട്സ് അപ്പിനും ഗൂഗ്ൾ അമ്മച്ചിക്കും നന്ദി..

അതാണ് ഞാൻ പറഞ്ഞത്..കത്തി പഴം കണ്ടിക്കാനും ആ കത്തി. തന്നെ.............വേണ്ടാ...നല്ലത് മാത്രം പറയാം   അല്ലേ ....!!!

Friday, August 26, 2022

പുസ്തക പ്രകാശനം

നാളെ നടക്കുന്ന  എന്റെ പുസ്തക പ്രകാശന ചടങ്ങിലേക്ക് ഏവരേയും ക്ഷണിച്ച് കൊള്ളുന്നു. പുസ്തകത്തിന്റെ പേര് “ഒരു അമ്പഴങ്ങാ പ്രേമവും കുറേ അനുഭവങ്ങളും.

പ്രസാധകർ| പ്രഭാത് ബുക്ക് ഹൗസ്.

Saturday, August 13, 2022

പഴയ തന്ത്രം ഇപ്പോൾ വീണ്ടും?

 പണ്ട് വല്യപ്പൻ ഇറക്കി കളിച്ച  തന്ത്രം കൊച്ച് മോൻ  ഇപ്പോൾ  കളിച്ചതാണോ? ഒരു സംശയമാണേ......

ഉദയാ സ്റ്റുഡിയോ കുഞ്ചാക്കോച്ചൻ  അന്ന് മൊയ്തു പടിയത്തിന്റെ “ഉമ്മ“ എന്ന നോവൽ സിനിമാ നിർമ്മിച്ചപ്പോൾ അതൊരു സാധാരണ സിനിമാ മാത്രമായി ഭവിച്ചേനെ. മുസ്ലിം സ്മുദായത്തിലെ ചില അനാചാരങ്ങൾ പരാമർശിച്ച് കൊണ്ടുള്ള ഒരു മുസ്ലിം കുടുംബ  കഥ മാത്രമായിരുന്നത്. പിൽക്കാലത്ത് പ്രസിദ്ധനായ ഹാസ്യ നടൻ ബഹദൂർ “പാടാത്ത പൈങ്കിളിയിലെ അപ്രധാന റോളിന് ശേഷം പ്രധാന വേഷത്തിൽ മുഴു നീള ഹാസ്യ  വേഷമിട്ട സിനിമായും ആയിരുന്നത്.

മുസ്ലിം കുടുംബ കഥ സിനിമാ ആക്കുമ്പോൾ പ്രേക്ഷകർ ആയി വരേണ്ടത് കൂടുതലും മുസ്ലിങ്ങൾ തന്നെ ആവണമല്ലോ. 1960 ഘട്ടമായ അന്ന് ആ  സമുദായം സിനിമാ ഹറാമാണെന്ന് കരുതുകയും  രാത്രി ഷോക്ക് ഒളിച്ച് പോയി  സിനിമാ കാണുകയും ചെയ്തിരുന്നകാലമാണത്. സ്ത്രീ പ്രേക്ഷകൾ അപൂർവമായിരുന്നു. ഇതര സമുദായക്കാരെ  ചുരുക്കത്തിൽ കിട്ടിയാലായി.. 

 അൽപ്പം സാമ്പത്തിക ഞെരുക്കത്തിലിരുന്ന  സിനിമാ നിർമ്മാതാവിന് ഈ പടം വിജയിച്ചേ മതിയാകൂ, അതായത് കാണികൾ തീയേറ്ററിലേക്ക് ഇരച്ച് കയറിയേ പറ്റൂ. അദ്ദേഹം  കോൺ വെന്റ് ജങ്ഷനിലെ വീട്ടിലേക്ക് മുസ്ലിം സമുദായത്തിൽ പെട്ട മമ്മൂഞ്ഞ് എന്ന ആളെ വിളിച്ച് വരുത്തി 10 രൂപാ പോക്കറ്റിൽ വെച്ച് കൊടുത്ത്    ഉമ്മാ എന്ന സിനിമാ മുസ്ലിങ്ങളെ മൊത്തത്തിൽ അപമാനിക്കുകയാണെന്നും  ആ പടം നിരോധിക്കണമെന്നും പറഞ്ഞു പള്ളിയിലും മറ്റും ബഹളമുണ്ടാക്കാൻ  ഇടപാട് ചെയ്തു. അന്നത്തെ  വലിയ തുകയായ 10 രൂപാ കൈപ്പറ്റിയ മമ്മൂഞ്ഞ് കോണ്വെന്റ് ജങ്ഷന്റെ പടിഞ്ഞാറേ കവലയായ ഡച്ച് ജങ്ഷനിലും  കൊച്ച് കടപ്പാലത്തിലും സക്കരിയാ ബസാറിലും  ഈ പ്രചരണം അഴിച്ച് വിട്ടപ്പോൾ ഉണക്ക പുല്ലിന് തീ പിടിച്ച പോലെ അന്ന് സമുദായം കത്തി ആളാൻ തുടങ്ങി. പിന്നീട് ചാക്കോച്ചൻ തന്നെ അന്നത്തെ മുത്തവല്ലിയൊട് നേരിൽ ചെന്ന്  “ സിനിമാ സമുദായത്തെ അപമാനിക്കാനല്ലാ എടുത്തതെന്നും  മറ്റും പറഞ്ഞ് സമാധാനപ്പെടുത്തി. ഇത്രയും പുക്കാറുണ്ടാക്കി കഴിഞ്ഞപ്പോൾ സിനിമക്ക്  നല്ല പരസ്യം കിട്ടി, സിനിമാ കാണാത്ത മുസ്ലിം സ്ത്രീകൾ വരെ  ഉമ്മാ സിനിമാ പോയി കണ്ടെന്നും പടം 100 ദിവസം വരെ ഓടിയെന്നും ബഹദൂറിന്റെ “ചുമ്മാ മമ്മൂഞ്ഞ്“ വല്ലാതെ പ്രസിദ്ധനായെന്നതും പിൽക്കാല ചരിത്രം.

ഇന്ന് “ന്നാ പോയി താൻ കേസ് കൊട്“ പടത്തിന് നേരെ  ഉണ്ടായ എതിർപ്പും ബഹളവും റോഡിലെ കുഴി അടപ്പുമായി ബന്ധപ്പെട്ട  സിനിമാക്കാർ തന്നെ കൊടുത്ത പരസ്യത്തെ തുടർന്നായിരുന്നെന്നും പിന്നെ പാർട്ടി സെക്രട്ടറി തന്നെ ആ എതിർപ്പിനെ  വിമർശിച്ചെന്നും ഒക്കെ കേട്ടപ്പോൾ  ഈ പടത്തിലഭിനയിച്ച കുഞ്ചാക്കോ) ബോബന്റെ വല്യപ്പനായ  പഴയ കുഞ്ചാക്കോയുടെ കഥ ഓർത്ത് പോയി. സാധാരണ ഗതിയിൽ ഒരു ആവറേജ് പടമായി കലാശിക്കേണ്ട ഈ ചിത്രം എതിർപ്പും നിരോധനാവശ്യവും മറ്റും കേട്ടപ്പോൾവല്യപ്പന്റെ തന്ത്രം കൊച്ച് മോൻ ഉപയോഗിച്ചതാണോ എന്ന് സംശയിച്ച് പോകുന്നു.

Friday, August 12, 2022

പുസ്തകത്തിന്റെ കവർ പെജ്

 

ദൈവാനുഗ്രഹത്താൽ ഉടനെ തന്നെ പ്രസിദ്ധീകരിക്കാൻ ഉദ്ദേശിക്കുന്ന എന്റെ രചന...“അമ്പഴങ്ങാ പ്രേമവും പിന്നെ കുറേ അനുഭവങ്ങളും“ പുസ്തകത്തിന്റെ കവർ പേജ് ഇന്ന് പുറത്തിറക്കി. വർഷങ്ങളായി ബ്ളോഗിലും ഫെയ്സ് ബുക്കിലും ഞാൻ പ്രസിദ്ധീകരിച്ചിട്ടുള്ളവയിൽ തെരഞ്ഞെടുത്ത 67 എണ്ണമാണ് ഇതിലെ ഉള്ളടക്കം.

കൊട്ടാരക്കര മുനിസിപ്പൽ ചെയർമാൻ എ. ഷാജുവാണ് കവർ പേജ് റിലീസ് ചെയ്തത്. സ്നേഹിതൻ ഷിജു പടിഞ്ഞാറ്റിങ്കര ചടങ്ങ് വീഡിയോയിലാക്കി അദ്ദേഹത്തിന്റെ ചാനൽ കൊട്ടാരക്കര വാർത്തകളിൽ ലൈവ് ആയി പ്രക്ഷേപണം ചെയ്തു.

പ്രഭാത് പബ്ളിക്കേഷനാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.

Tuesday, August 2, 2022

ഒരു ഫോൺ സംഭാഷണം.

ഒരു  ഫോൺ സംഭാഷണം കേട്ട് കൊണ്ടിരുന്നത് അതേ പടി പകർത്തുന്നു. ( മറു ഭാഗം പറഞ്ഞത് അസ്പഷ്ടമായി കേട്ടതും പിന്നെ  യുക്തി അനുസരിച്ച് പൂരിപ്പിച്ചതുമാണ്)

“ഹലോ! സാറാണോ/?

“അതേല്ലോ....“

“സാറേ, അയാളേ  ജെയിലിൽ അയച്ചോ?“

“അയച്ചല്ലോ.. എന്തേ അയക്കേണ്ടേ...“

“സാറേ, എനിക്കും രണ്ട് കുഞ്ഞുങ്ങൾക്കും ചെലവിന് കിട്ടാനല്ലേ കേസ് കൊടുത്തത്, അയാളെ ജെയിലിൽ അയക്കാനല്ലല്ലോ....“

“ഭാര്യക്കും കുഞ്ഞുങ്ങൾക്കും ചെലവിന് കൊടുത്തില്ലെങ്കിൽ ജെയിലിൽ കിടക്കണമെന്നാ നിയമം.... അയാളിൽ നിന്നും  നിങ്ങളുടെ തുക ഈടാക്കി കിട്ടാൻ അയാളുടെ പേരിൽ മുതലും വസ്തുവും ഒന്നുമില്ലല്ലോ, ഒപ്പിട്ട് വാങ്ങുന്ന ശമ്പളവുമില്ല ബാങ്ക് ഡെപോസിറ്റുമില്ല, പക്ഷേ അയാളുടെ ജീവിതം ഹാഷ് പോഷായി അയാൾ കൊണ്ടാടുന്നുമുണ്ട് വാർക്കപ്പണിക്ക് പോയി ദിവസം ആയിരത്തിനു മേൽ കൂലിയുമുണ്ട്. ഇതെല്ലാം നിങ്ങൾ ഇവിടെ വന്ന് പറഞ്ഞ കാര്യങ്ങളാണ് അല്ലാതെ എനിക്കറിയില്ലല്ലോ ശരിയല്ലേ...?

ശരിയാണ് സാറേ.....എന്നാലും പിള്ളരെ അഛനെ  ജെയിലിൽ അയച്ചിട്ട് അവൾക്ക് ഒരു കുലക്കവുമില്ലാതെ നടക്കുന്നു എന്ന് നാട്ടുകാര് പറയുന്നു സാറേ...“

“ ചെലവിന് തന്നില്ലെങ്കിൽ ഭർത്താവ്  അകത്ത് പോയി കിടക്കുമെന്ന് ആദ്യമേ പറഞ്ഞിരുന്നുവല്ലോ..ഇനി അയാളോടൊപ്പം ജീവിക്കാൻ വയ്യെന്നും അത്ര ത്തൊളമാ ആ കള്ള് കുടിയന്റെ ഇടി എന്നും നിങ്ങളല്ലേ ഇവിടെ കരഞ്ഞ് വന്ന് പറഞ്ഞത് ...എന്നിട്ടിപ്പോ അയാൾ അകത്ത് പോയപ്പോ...ഇങ്ങിനെ ആയോ... നമുക്കാ കേസങ്ങ് പിൻ വലിച്ചാലോ....“

“അയ്യോ..സാറേ...പിന്നെങ്ങിനാ..അയാൾ സുഖമായി കഴിയുകയും ചെയ്യും  ഞാനുമെന്റെ പിള്ളാരും  പട്ടിണി കിടന്ന് വലയുകയും ചെയ്യും...അയാൾ  എന്റെ മുമ്പിൽ വന്ന് “ എന്നെ എന്ത് ചെയ്യുമെടീ...നീ പോയി...വെച്ച് കൊട്  അയ്യോ ആ വാക്ക് ഞാൻ സാറിനോട് പറയുന്നില്ല  അയാളത് പറയുകയും  നടു വിരൽ നീട്ടിക്കാണിക്കുകയും ചെയ്യും..‘

“ എന്നാല്പിന്നെ അകത്ത് കെടക്കട്ടെ  ജെയിലല്ലേ...ആഴ്ചയിൽ ഒരു ദിവസം  മട്ടൺ കറി കൂട്ടി ചോറും കിട്ടും...എന്തേ...“

എന്നാലും നാട്ടുകാര്......“

“എന്നാൽ ഒരു കാര്യം ചെയ്യ്..ആ പറയണ നാട്ടുകാരൊട് പെങ്ങൾ പറയുക, ഇയാൾക്കും കുഞ്ഞുങ്ങൾക്കും ചെലവിന് തരാൻ...ഹല്ലാ..പിന്നെ....“

“ പിന്നെന്താ ചെയ്ക, ഒന്ന് പറ സാറേ...ഒരു വഴി.....

“ശ്ശെടാ...ഞാനെന്താണ് ചെയ്യേണ്ടത്, അയാളിൽ നിന്നും ചെലവിന് കിട്ടാൻ കേസ് കൊടുക്കാൻ പറഞ്ഞു,  കൊടുത്തു, കേസ് ജയിക്കുകയും ഇയാൾക്കും കുഞ്ഞുങ്ങൾക്കും ചെലവിന് ഒടുക്കാൻ കോടതി ഉത്തരവാവുകയും ച്യ്തു.  എന്നിട്ട് തുക കെട്ടി വെക്കാൻ എത്രയോ തവണ അവധിയും കൊടുത്തു,  എന്നിട്ടും ഒന്നും ചെയ്യാതെ  അടുത്ത അവധിക്ക് തരാമെന്ന്  അയാളുടെ വക്കീലിന്റെ വാക്കും കേട്ട് തത്തമ്മേ...പൂച്ച പൂച്ച...എന്ന് പറഞ്ഞോണ്ടിരുന്നാൽ...എന്താ കോടതി കളിക്കാനിരിക്കുകയാണോ... കഴിഞ്ഞ തവണ അവധിക്ക് ഇയ്ള് കേൾക്കെ അല്ലേ കോടതി പ്രതിയോട് പറഞ്ഞത്, അടുത്ത അവധിക്ക് തുക കെട്ടി വെച്ചില്ലെങ്കിൽ ജെയിലിൽ പോവുമെന്ന്.... എന്നിട്ടും ഈ അവധിക്ക് വന്ന് അയാളുടെ വക്കീൽ പറഞ്ഞ് കൊടുത്തത് കേട്ട് ഉടുമുണ്ടും പണി ആയുധവും മാത്രമേ  കയ്യിലുള്ളൂ എന്ന് പറഞ്ഞാൽ കൊടതി എന്ത് ചെയ്യാനാ..... കെടക്കട്ടെ അകത്ത് കെടക്കട്ടെ...ബന്ധുക്കൾ വന്ന് തുക കെട്ടി വെച്ചിറക്കട്ടെ.....അത് മതി.. അല്ലെങ്കിൽ കേസ് പിൻ വലിക്കണം.“

“ഹയ്യോ! അത് വേണ്ടാ കേസ് പിൻ വലിക്കണ്ടാ...എന്നാൽ പിന്നെ അയാളുടെ മുമ്പിൽ ഞാൻ തോറ്റ് തൊപ്പ്യിടും  ..... വേറെന്തെങ്കിലും വഴിയുണ്ടോ സാറേ.“

“ ഉണ്ട് നമ്മുടെ മുമ്പിൽ കാണുന്ന പെര് വഴി...പോയി പണി നോക്ക് പെൺ കൊച്ചേ....എനിക്ക് വേറെ പണി ഉണ്ട്....കാര്യം പറഞ്ഞാ മനസ്സിലാകത്തില്ലാന്ന് വെച്ചാ.എന്തോ ചെയ്യാനാ...ഞാൻ കട്ട് ചെയ്യുകയാ.....അപ്പോ ശരി......“