Sunday, September 29, 2019

“പാവങ്ങൾ“....... ഒരു ആസ്വാദനം....

157  വർഷങ്ങൾക്ക്  മുമ്പ് 1862ൽ വിക്ടർ ഹ്യൂഗോ “ലസ് മിസറബിൾസ്“ ഫ്രഞ്ച് ഭാഷയിൽ എഴുതി..
1925ൽ   നാലാപ്പാട്ട് നാരായണ മേനോൻ  “പാവങ്ങൾ “ എന്ന പേരിൽ  ലസ് മിസറബിൾസ്  മലയാളത്തിൽ വിവർത്തനം  ചെയ്ത് പ്രസിദ്ധപ്പെടുത്തിയിരുന്നു. ഫ്രാൻസിൽ  പ്രസിദ്ധീകരിച്ച അന്ന് തന്നെ വിറ്റഴിഞ്ഞിരുന്ന ഈ ബൃഹൃത്തായ  നോവൽ  മലയാളത്തിൽ  അവതരിച്ചപ്പോൾ  അന്നത്തെ തലമുറയും  തുടർന്നുള്ള തലമുറയും  പുസ്തകത്തെ സസന്തോഷം നെഞ്ചിലേറ്റിയതിൽ ഒട്ടും തന്നെ അതിശയമില്ലായിരുന്നല്ലോ.  പാവങ്ങൾ വായിക്കാത്തവൻ എന്ത്  പണ്ഡിതൻ എന്ന മട്ടിലായിരുന്നു ഒരു കാലത്തെ വായനാ സമൂഹം. ഇന്നും ആ കാഴ്ചപ്പാട് തുടരുന്നു. കാരണം ഈ നോവലിലെ  നായകൻ ഇന്നും  ജീവിക്കുന്നുണ്ട്, ഈ ഭൂമുഖത്ത് പാവപ്പെട്ട മനുഷ്യർ നാളെയും  കാണുമെന്നതിനാൽ കഥയിലെ നായകന് മരണമില്ലാ എന്നും  പറയാം.
  ഈ പുസ്തകം  ഇറ്റാലിയൻ ഭാഷയിൽ വിവർത്തനം ചെയ്ത മൊസ്യൂ ഡെയിലിക്ക് 18--10--1862ൽ  ഹ്യൂഗോ ഇപ്രകാരമെഴുതി:(-ഈ  കത്തിൽ നിന്നും  പുസ്തകത്തിന്റെ വായന  എന്നും എപ്പോഴും എത്രമാത്രം പ്രസക്തമാണെന്ന് തിരിച്ചറിയാൻ കഴിയും)
       “പാവങ്ങൾ എന്ന പുസ്തകം  എല്ലാ രാജ്യക്കാർക്കും വേണ്ടി  എഴുതപ്പെട്ടതാണെന്ന് പറയുന്നത് ശരിയാണ്........അത് ഇംഗ്ളണ്ട് എന്ന പോലെ  സ്പയിനും ഇറ്റലി എന്ന പോലെ ഫ്രാൻസും ജർമ്മനിയെന്ന പോലെ അയർലണ്ടും  അടിമകളുള്ള പ്രജാധിപത്യ രാജ്യമെന്ന പോലെ  അടിയാരുള്ള ചക്രവർത്തി ഭരണ  രാജ്യങ്ങളും  ഒരേവിധം കേൾക്കണമെന്ന് വെച്ച് എഴുതിയിട്ടുള്ളതാണ്. സാമുദായിക വിഷമതകൾ  രാജ്യസീമകളെ  കവച്ച് കടക്കുന്നു, മനുഷ്യ ജാതിക്കുള്ള വൃണങ്ങൾ , ഭൂമണ്ഡലം മുഴുവനും വ്യാപിച്ച് കിടക്കുന്ന  ആ വമ്പിച്ച വൃണങ്ങൾ  ഭൂപടത്തിൽ വരക്കപ്പെട്ട ചുവന്നതോ നീലിച്ചതോ ആയ ഓരോ അതിർത്തി അടയാളങ്ങൾ  കണ്ടത് കൊണ്ട് നിൽക്കുന്നില്ല . മനുഷ്യൻ അജ്ഞനും നിരാശനുമായി എവിടുണ്ട് , ഭക്ഷണത്തിന് വേണ്ടി സ്ത്രീകൾ എവിടെ വിൽക്കപ്പെടുന്നു, അറിവുണ്ടാക്കാനുള്ള പുസ്തകവും  തണുപ്പ് മാറ്റാനുള്ള അടുപ്പും കിട്ടാതെ കുട്ടികൾ എവിടെ  കഷ്ടപ്പെടുന്നു, അവിടെയെല്ലാം പാവങ്ങൾ  എന്ന പുസ്തകം വാതിൽക്കൽ മുട്ടി വിളിച്ച് പറയും “എനിക്ക് വാതിൽ തുറന്ന് തരിക, ഞാൻ വന്നത് നിങ്ങളെ കാണാനാണ്.....“
ഇന്ന് ഈ കൃതി  വിശ്വസാഹിത്യത്തിൽ മുൻ നിരയിലാണ്. 1925ൽ  നാലാപ്പാടന്റെ  വിവർത്തനത്തെ തുടർന്ന് മലയാളത്തിൽ പാവങ്ങളുടെ  വിവർത്തനങ്ങളും  സംഗ്രഹങ്ങളും ധാരാളം  പുറത്ത് വന്നിരുന്നു. പക്ഷേ പദാനുപദ തർജ്ജിമയിലുള്ള നാലാപ്പാടന്റെ പുസ്തകത്തിന്റെ  നാലയലത്ത് അതൊന്നും എത്തി ചേർന്നിരുന്നില്ല. ഫ്രഞ്ച് ഉച്ചാരണം  നാലാപ്പാടൻ അതേ പടി  ഉപയോഗിക്കാനുള്ള ധൈര്യം കാട്ടിയതിനാൽ  പുസ്തകത്തിന്റെ ആസ്വാദ്യത ഒന്നു കൂടി വർദ്ധിച്ചതേയുള്ളൂ. അദ്ദേഹത്തിന്റെ വിവർത്തനത്തിൽ  നായകന്റെ പേര്  ഴാങ്ങ് വാൽ ഴാങ്ങ് എന്ന് തന്നെ കാണിക്കുമ്പോൾ മറ്റ് പല പുസ്തകങ്ങളിലും അത് ജീൻ വാൽ ജീൻ  എന്ന പേരിൽ വിവർത്തനം ചെയ്യപ്പെട്ടു
   ഒരു തണുപ്പ് കാലത്ത്   സ്വന്തം സഹോദരീ സന്തതികളുടെ.വിശപ്പ്  കഠിനമായപ്പോൾ അവരുടെ പട്ടിണി മാറ്റാനായി ഗ്രാമീണനും ശുദ്ധനും പാവപ്പെട്ടവനുമായ ഴാങ് വാൽ ഴാങ് ഒരു കഷണം അപ്പം മോഷ്ടിച്ചു. ആ മോഷണം കയ്യോടെ പിടിക്കപ്പെടുകയും  നിയമത്തിന്റെ മുമ്പിൽ ഹാജരാക്കപ്പെട്ട അയാൾ 3 വർഷം  തണ്ട് വലി ശിക്ഷക്ക് വിധിക്കപ്പെടുകയും കുടുംബത്തിന്റെ  പട്ടിണിയെ പറ്റി ബോധവാനായിരുന്ന അയാൾ പല തവണകളിൽ തടവ് ചാടാൻ ശ്രമിക്കുകയും പിടിക്കപ്പെടുകയും ചെയ്തതിലൂടെ  മൂന്ന് വർഷ തടവ് ശിക്ഷ 18 വർഷങ്ങളിലേക്ക് നീണ്ട് പോവുകയും ചെയ്തു. സമൂഹത്തിന് നേരെ  വെറുപ്പോടെ പുറത്ത് വന്ന ആ മനുഷ്യൻ അതി കഠിനമായ തണുപ്പുള്ള ഒരു രാത്രിയിൽ തലചായ്ക്കാൻ ഇടം കിട്ടാതെ എല്ലാരാലും ആട്ടിയോടിക്കപ്പെട്ടെങ്കിലും      കാരുണ്യവാനായ ഒരു മെത്രാനാൽ  അഭയം ലഭിക്കപ്പെടുകയും അവിടെ വെച്ച് ഒരു മോഷണ ശ്രമത്തിനിടയിൽ പിടിക്കപ്പെടുകയും ചെയ്തു.. എങ്കിലും മെത്രാന്റെ ദയവിനാൽ രക്ഷപെട്ടു.ആ  സംഭവം അയാളെ  അടിമുടി മാറ്റി.  പിൽ കാലത്ത് മെത്രാൻ  അദൃശ്യനായി അയാളുടെ ജീവിതത്തെ സ്വാധീനിച്ച് ഏതൊരു കഷ്ടപ്പാടിലും ദുരന്തത്തിലും സത്യസന്ധനായി തുടരാൻ  അയാളെ പ്രേരിപ്പിച്ച് കൊണ്ടേ ഇരുന്നു. ഒരു നഗരത്തിന്റെ അത്യുന്നതനായ മേയർ സ്ഥാനം വഹിച്ച് കഴിഞ്ഞ് വരുമ്പോഴും താനാണെന്ന് തെറ്റിദ്ധരിച്ച് മറ്റൊരു മനുഷ്യൻ ശിക്ഷിക്കപ്പെടൂമെന്ന് വന്നപ്പോൾ തൽസമയം കോടതിയിൽ ഹാജരായി സത്യം പറഞ്ഞ് പ്രതിയെ രക്ഷിക്കുകയും വീണ്ടും തടവിലാക്കപ്പെടുകയും ജീവിതാവസാനം വരെ ഒളിവിൽ കഴിയേണ്ടി വരുകയും ചെയ്യുന്ന ഴാങ് വാൽ ഴ്ങ്ങിന്റെ കഥ, ഒരു  നെടു വീർപ്പിലൂടെ അല്ലാതെ വായിച്ചവസാനിപ്പിക്കാൻ കഴിയില്ല.  ഇതിനിടയിൽ  നോവലിലെ മറ്റ് കഥാ പാത്രങ്ങളും നമ്മെ വല്ലാതെ സ്വാധീനിക്കുന്നുണ്ട്. നാട്ട് പ്രമാണിയാൽ ചതിക്കപ്പെട്ട ഫന്തീൻ,അവളുടെ മകളും  നോവലിലെ   നായികയുമായ കൊസെത്ത്, കുടുംബപരമായ  കാരണങ്ങളാൽ മഹാനായ പിതാവിൽ നിന്നും അകറ്റപ്പെടുകയും ഒടുവിൽ പിതാവിന്റെ മരണത്തിന് ശേഷം അദ്ദേഹത്തിന്റെ മഹത്വം മനസിലാക്കുകയും  സമ്പത്തിന്റെ ലോകത്ത് നിന്നും സ്വയം പിൻ മാറി ദരിദ്രനായി ജീവിക്കുകയും കൊസത്തിനെ പ്രണയിക്കുകയും യുദ്ധത്തിൽ മാരകമായി മുറിവേൽക്കപ്പെട്ട്  ഴാങ് വാൽഴാങ്ങിനാൽ രക്ഷിക്കപ്പെടുകയും ചെയ്ത മരിയൂസ്, യാതൊരു വിട്ട് വീഴ്ചയും നിയമത്തിന്റെ മുമ്പിൽ  കാണിക്കാത്ത ഇൻസ്പക്ടർ ഴാവർ,  ദുഷ്ടതയുടെ ആൾ രൂപമായ തെനാർദിയർ,  ശുദ്ധനും എന്നാൽ പ്രമാണിയുമായ ഗിർനോർമൽ വല്യച്ചൻ, കുസൃതിയും  തെരുവ് ബാലനുമായ ഗവ്രേഷ് തുടങ്ങി ഈ മഹാ പ്രവാഹത്തിലൂടെ തുഴഞ്ഞ് പോകുന്ന ധാരാളം കഥാപാത്രങ്ങൾ പുസ്തകത്തിലൂടെ നമ്മെ കാണാനെത്തുന്നു. അവസാനം ഒരു തേങ്ങലിലൂടെ   മാത്രമെ ഈ പുസ്തകം അവസാനിപ്പിക്കാൻ കഴിയൂ എന്ന് ഉറപ്പ്. വീണ്ടും വീണ്ടും വായിക്കാനുള്ള പ്രേരണ മനസിൽ അവശേഷിക്കുകയും ചെയ്യും.

 150 വർഷങ്ങൾക്ക് ശേഷം  അതായത്  മലയാള വിവർത്തനത്തിന് 87 വർഷങ്ങൾക്ക്  ശേഷം ചിന്താ പബ്ബ്ളിക്കേഷൻ  നാലാപ്പാടനെ പിൻ പറ്റി  വാക്കുകൾക്ക് കാലാനുസൃതമായ  രൂപഭേദം വരുത്തി  എന്നാൽ വലിയ വ്യത്യാസമില്ലാതെ പദാനുപദ വിവർത്തനത്തിലൂടെ 2012ൽ  പാവങ്ങളെ പുനവതരിപ്പിച്ചു.
നാലാപ്പാടന്റെ വിവർത്തനം രണ്ട് ഭാഗവും അതിൽ സാരമായ മാറ്റം വരുത്താത്ത എന്നാൽ വാക്കുകൾക്ക് കാലാനുസൃതമായ മാറ്റങ്ങൾ വരുത്തിയതുമായ  ചിന്ത പബ്ളിക്കേഷൻ പ്രസിദ്ധീകരിച്ച രണ്ട് ഭാഗവും ഈയുള്ളവന്റെ  പുസ്തക ശേഖരത്തിൽ  സ്ഥാനം പിടിച്ചിട്ടുണ്ട്.
 എത്ര തവണകളിൽ  ഈ പുസ്തകം  ഞാൻ വായിച്ചിട്ടുണ്ട്  എന്നതിന്റെ കണക്ക് എന്നേ നഷ്ടമായിരിക്കുന്നു.എന്റെ ഗുരുനാഥന്മാരുടെ  അവസ്ഥയും അത് തന്നെ ആയിരുന്നു. യശ്ശ ശരീനായ  വാരഫലം ക്രിഷ്ണൻ നായർ സർ, പറഞ്ഞത് “എനിക്ക് തന്നെ അറിയില്ല, ഈ പുസ്തകം ഞാൻ എത്ര തവണ വായിച്ചിരുന്നു എന്നാണ്“
പാവങ്ങൾ  പുറത്ത് വന്നിട്ട് എത്രയോ നീണ്ട വർഷങ്ങൾ കടന്ന് പോയിരിക്കുന്നു.,എത്രയോ തലമുറകൾ ഈ പുസ്തകം വായിച്ച് കഴിഞ്ഞിരിക്കുന്നു.എന്നിട്ടും ഇനിയും ഞാൻ ശുപാർശ ചെയ്യുന്നു, തേടി പിടിച്ച് ചെല്ലുക, പാവങ്ങളെ കണ്ടെത്തി വായിക്കുക, അത് നിങ്ങൾക്ക് പലതും തരുമെന്നുറപ്പ്.

Sunday, September 15, 2019

തൊട്ടിയിൽ ചാടികൾ

എല്ലാവർക്കും ഓണ അവധി ദിവസങ്ങൾ  സന്തോഷകരമായി അനുഭവപ്പെടുമ്പോൾ  കുറച്ച് കാലങ്ങൾക്ക് മുമ്പ് വരെ ചിലർക്ക്  ഈ ദിവസങ്ങൾ  ദു:ഖകരമായിരുന്നു.
പതിറ്റാണ്ടുകൾക്ക് മുമ്പ്  നമ്മുടെ നാട്ടിൽ  ദാരിദ്ര്യം  കൊടി കുത്തി വാഴ്ന്നിരുന്ന  ദിവസങ്ങളിൽ തെരുവ് കുട്ടികൾ എന്നൊരു വിഭാഗം  ഉണ്ടായിരുന്നു.  അവർക്ക് മാതാപിതാക്കൾ ഉണ്ടായിരുന്നിരിക്കാം  ഇല്ലാതിരുന്നിരിക്കാം. അവരുടെ ലോകം തെരുവിൽ നിറഞ്ഞ് നിന്നു. ജോലിക്ക് വേണ്ടി മുതിർന്നവർ തന്നെ പരക്കം പായുമ്പോൾ കുട്ടികൾക്ക് എവിടെ നിന്ന് ജോലി ലഭിക്കാനാണ്. കിട്ടുന്നിടത്ത് നിന്ന് കൈ നീട്ടി വാങ്ങി കഴിച്ച് പീടിക തിണ്ണയിൽ അന്തി ഉറങ്ങിയിരുന്ന വിഭാഗത്തിൽ പെട്ട ഇവരെ പഴയ ബ്ളാക്ക് ആൻട് വൈറ്റ് സിനിമകളിൽ  നമ്മൾ കണ്ടിരുന്നു.
അവരുടെ ആഹാരത്തിന്റെ പ്രധാന ഉറവിടം ഹോട്ടലുകളുടെ പുറക് വശത്തെ എച്ചിൽ തൊട്ടികളായിരുന്നു. ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നവർ ഉഛിഷ്ടം ഈ തൊട്ടികളിൽ കൊണ്ട് കളയും. ആ എച്ചിലായിരുന്നു തെരുവ് കുട്ടികളുടെ  ആഹാരം. അന്ന് മിക്ക ഹോട്ടലുകളിലും ഊണീന് വാഴയില ആയിരുന്നു ഉപയോഗിച്ചിരുന്നത്. ആ വാഴയില  ഊണ് കഴിഞ്ഞ് എച്ചിലുമായി കൊണ്ട് കളയുന്നത് കൈവശപ്പെടുത്താൻ  തെരുവിന്റെ ഈ സന്തതികൾ തെണ്ടി പട്ടികളുമായി വരെ  അടിപിടി കൂടി.
തുടർച്ചയായി ഓണ അവധി വരുമ്പോൾ അന്ന് മിക്കവാറും ഹോട്ടലുകളും അടച്ചിടും. ആ ദിവസങ്ങളിൽ  തെരുവിലെ കുട്ടികൾ മുഴു പട്ടിണിയിലുമാകും.അങ്ങിനെ മറ്റുള്ളവർക്ക് സന്തോഷകരമായ ദിനങ്ങൾ അവർക്ക് ദു:ഖകരമായി തീർന്നു.
ഇങ്ങിനെയൊരു കാലം പിൽക്കാല സമ്പൽ സമൃദ്ധിയാൽ  മെച്ചപ്പെടുകയും  എച്ചിൽ തൊട്ടികൾ തന്നെ  ഇല്ലാതാവുകയും തെരുവിലെ  സന്തതികൾ എന്നൊരു വിഭാഗം തന്നെ  മറഞ്ഞ് പോകുകയും ചെയ്തു. നമ്മുടെ നാടിന്റെ   അഭിവൃദ്ധിയും ഗൾഫ് പണത്തിന്റെ സാന്നിദ്ധ്യവും പ്രതിശീർഷ വരുമാനത്തിന്റെ വളർച്ചയുമാണ് അതിന് കാരണമായത്.
ഇപ്പോൾ പടി പടിയായി  തളർന്ന് കൊണ്ടിരിക്കുന്ന  നമ്മുടെ  സാമ്പത്തികാവസ്ഥ  പൊതുവേ നാട്ടിൽ മുരടിപ്പും മാന്ദ്യവും  സൃഷ്ടിക്കുമ്പോൾ  അൽപ്പ കാലത്തിനുള്ളീൽ  തന്നെ നമ്മുടെ നാട് പഴയ എച്ചിൽ തൊട്ടി കാലത്തേക്ക് തിരിച്ച് പോകുമോ എന്ന്  ഭയ ക്കേണ്ടിയിരിക്കുന്നു.

Thursday, September 12, 2019

ആദ്യമായി ഓണ സദ്യ ഉണ്ടത്......

നട്ടുച്ച നേരത്ത്  വാപ്പാ  ഒൻപത് വയസ്സ്കാരനായ എന്നെയും സൈക്കിളിൽ  കയറ്റി   പുന്നപ്ര  ലക്ഷ്യമാക്കി  പൊയ്ക്കൊണ്ടിരുന്നു. ആലപ്പുഴയിൽ യാഥാസ്ഥിക  മുസ്ലിം കേന്ദ്രമായ  വട്ടപ്പള്ളിയിൽ നിന്നും  പുന്നപ്ര രക്ത സാക്ഷികൾ ഉറങ്ങുന്ന വലിയ ചുടുകാട് വഴി  ദേശീയ പാതയിലെത്തി  ആ വെയിലത്ത് ഞങ്ങൾ  പൊയ്ക്കൊണ്ടിരുന്നത് ഓണ സദ്യ ഉണ്ണാനായിരുന്നു. വാപ്പായുടെ  സുഹൃത്തും വക്കീൽ ഗുമസ്തനുമായ മാധവൻ പിള്ളയുടെ  പുന്നപ്രയിലുള്ള വീട്ടിൽ ഓണമുണ്ണാൻ മാധവൻ പിള്ള  കഴിഞ്ഞ ആഴ്ചയിൽ  ഞങ്ങളെ ക്ഷണിച്ചിരുന്നല്ലോ.
 വാപ്പായുടെ  മറ്റൊരു സുഹൃത്തും  വട്ടപ്പള്ളി  ജാഫർ മസ്ജിദ്  ഇമാമുമായ  അബ്ദുൽക്കരീം ഉസ്താദുമായി  കഴിഞ്ഞ ദിവസം പള്ളിയിൽ വെച്ച്   എല്ലാ കാര്യവും പറയുന്ന കൂട്ടത്തിൽ വാപ്പാ ഈ കാര്യവും പറയുമ്പോൾ ഞാൻ അടുത്തുണ്ടായിരുന്നു. ഉസ്താദ് പറഞ്ഞു “ ഒരു  ചോറ് കിട്ടുന്നത് കളയണ്ടാ, പോയി വാടോ, പെരുന്നാളിന് നായരെ ഇങ്ങോട്ടും വിളി, നമ്മുടെ നെയ്ച്ചോറ് എങ്ങിനുണ്ടെന്ന് അവരും അറിയട്ടെ....“
വിയർത്ത് കുളിച്ച് വീട്ടിലെത്തിയ ഞങ്ങളെ മാധവൻ പിള്ളയും  കുടുംബവും സന്തോഷത്തോടെ എതിരേറ്റു.
 ജീവിതത്തിൽ ഇലയിൽ ആദ്യമായി ചോറ് ഉണ്ടത്  അന്നാണ്. കൈക്കുമ്പിളിൽ  മോര്   ഗുള് ഗുള് ശബ്ദത്തോടെ ആദ്യമായി വലിച്ച് കുടിച്ചതും അന്നായിരുന്നു. അവിടെ നിന്നും തിരികെ പോരുമ്പോൾ ഒരു പൊതി ശർക്കര പുരട്ടി  നായർ എനിക്ക് തന്നു, വീട്ടിൽ സഹോദരങ്ങൾക്ക് കൊടുക്കാനായി.
അന്ന്  മുസ്ലിമിനെയും ഹിന്ദുവിനെയും  ക്രിസ്ത്യാനിയെയും  പൊതുവിൽ ഒരുമിപ്പിച്ചിരുന്നത് ഒരൊറ്റ വിഷയമായിരുന്നു.  പട്ടിണി. അന്ന് പട്ടിണിയുടെ കാലമായിരുന്നു. അത് കൊണ്ട് തന്നെ ഓണവും പെരുന്നാളുകളും  ആഹ്ളാദഭരിതവുമായിരുന്നു.
കാലമെത്ര കടന്ന് പോയിരിക്കുന്നു. മാധവൻ പിള്ള എപ്പോഴേ പോയി കാണും. അദ്ദേഹത്തിന്റെ മക്കളായ ശശിയും അനുജനും ഇപ്പോൾ ഉണ്ടോ ആവോ?
പുന്നപ്രയിൽ മാധവൻ പിള്ളയുടെ വീട് എവിടെയെന്ന് ഞാൻ മറന്ന് പോയി.    ആ വീട് എവിടെയെന്ന് അറിയാമായിരുന്നെങ്കിൽ അന്യമത വിദ്വേഷവും അസഹിഷ്ണതയും വെറുപ്പും നിറഞ്ഞ് നിൽക്കുന്ന ഈ കാലത്ത് ഞാൻ അവിടെ പോയി   ഓണം ഉണ്ണുമായിരുന്നു