Thursday, December 29, 2022

പ്രണയ ലേഖനം എങ്ങിനെ എഴുതണം

  ഞങ്ങളുടെ സിനാന് പഴയ പാട്ടുകളാണ് കൂടുതൽ ഇഷ്ടം എന്നതിനാൽ അത് അവനെ കേൽപ്പിച്ച് കൊണ്ടിരുന്നപ്പോൾ  “ പിയതമാ....പ്രണയ ലേഖനം എങ്ങിനെ എഴുതേണം  മുനികുമാരിയല്ലോ ഞാനൊരു  മുനി കുമാരിയല്ലോ“ എന്ന പാട്ട് കേൾക്കാനിടയായി. ആ പാട്ട് ഇറങ്ങിയ കാലത്ത് കാമുകീ കാമുകന്മാർ സന്ദേശം കൈ മാറിയിരുന്നത് കത്തുകളിലൂടെയായിരുന്നുവല്ലോ. ഇന്ന് മൊബൈൽ കാലത്തെ തലമുറക്ക് ആ കത്തെഴുത്തിന്റെ സാഹസികതയും മനോഹാരിതയും അപരിചിതമാണ്.

 അന്ന് സ്കൂളിലും കോളേജിലും  പ്രണയ ലേഖനം പിടിക്കപ്പെട്ടാൽ ഗുരുതരമായ അവസ്ഥ തന്നെ ആയിരുന്നു. അതേ പോലെ തന്നെ കല്ലിൽ ചുരുട്ടി കാമിനിക്ക് എറിഞ്ഞ് കൊടുക്കുന്ന കടിതം ഉന്നം തെറ്റി അപ്പന്റേയോ അമ്മയുടേയൊ കയ്യിൽ പെട്ടാലും സംഗതി ഗുരുതരം തന്നെയാണ്. എങ്കിലും പണ്ട് കിട്ടിയ പ്രണയ ലേഖനം ഇന്നും നിധി പോലെ സൂക്ഷിക്കുന്ന പഴയ തലമുറ വല്ലപ്പോഴുമെങ്കിലും  പരാജയമടഞ്ഞ പ്രണയത്തിന്റെ ദീപ്ത സ്മരണകൾ അയവിറക്കുന്നത് ഈ ലേഖനങ്ങൾ പൊടി തട്ടി  എടുക്കുമ്പോഴാണ്.

ലവ് ലെറ്റർ എന്ന ഓമന പേരിൽ അറിയപ്പെടുന്ന ഈ കടലാസ് കായിതത്തിന്റെ സംബോധന ചിരിക്ക് വക നൽകുന്നുണ്ട്. “പ്രാണക്കുയിലേ...മണിക്കുയിലേ...നീയില്ലാത്ത ജീവിതം  ഹാ...ഹൂ...ശൂന്യം... നിശ്ചലം എന്നൊക്കെ സാധാരണ പ്രയോഗങ്ങളാണ്. “ നറും തേനേ“ എന്റെ കരളിന്റെ കഷണമേ! എന്നൊക്കെ അതി ഗുരുതരാവസ്ഥയിൽ പ്രണയമെത്തുമ്പോൾ തട്ടി വിടാറുണ്ടായിരുന്നു ചിലർ. ആ  കക്ഷികൾ  പ്രണയ സാഫല്യമടഞ്ഞ് വിവാഹിതരായി രണ്ട് മൂന്ന് കുഞ്ഞ്ങ്ങളുമായി കഴിഞ്ഞാൽ സംബോധനകൾ എടിയേയ് എന്നോ  അൺ വാന്റഡ് ഹെയറേ എന്നൊക്കെ രൂപാന്തരം സംഭവിക്കുന്നത് സാധാരണ സംഭവം തന്നെ.

മദ്രാസ്സിലെ  സിനിമാ ഫീൽഡിൽ നിന്നും നീതിന്യായ വകുപ്പിലെ ജോലിയിലേക്ക് കടക്കുമ്പോൾ അൽപ്പം സിനിമാ സ്റ്റൈൽ ഒക്കെ ഉണ്ടായതിനാലാകാം  ഒരു കത്ത് എനിക്കും  കിട്ടി . പക്ഷേ ആ സാധനം ഒരു ഫയലിൽ വെച്ചായിരുന്നു തത്രഭവതി എന്നിലേക്ക് വിക്ഷേപിച്ചത്  വിക്ഷേപണം പരാജയമടയുകയും  ഫയൽ അന്നത്തെ ഞങ്ങളുടെ സൂപ്രണ്ട് സാറിന്റെ കയ്യിൽ കിട്ടുകയും അദ്ദേഹം കത്തിലെ ഉളളടക്കം ഉറക്കെ വായിച്ചതിനാൽ നായിക ഒരു മാസത്തെ അവധിയിൽ പ്രവേശിച്ചതും പിൽക്കാല ചരിത്രം.

നഷ്ട വസന്തത്തിൻ തപ്ത നിശ്വാസവുമായി  ഈ അടുത്ത കാലത്ത് ഞാൻ യാത്ര ചെയ്തിരുന്നപ്പോൾ ബസ് സ്റ്റാൻഡിൽ വെച്ച്  നായികയെ കണ്ട് മുട്ടി. അപ്പോഴും ശ്രീമതി എന്നെ മുഖം വീർപ്പിച്ച് കാണിച്ചത് ഞാൻ മനപൂർവം ഫയൽ സൂപ്രണ്ടിന് കൊണ്ട് കൊടുത്തു എന്ന തെറ്റിദ്ധാരണയാലാകാം.

പ്രണയ ലേഖനത്തിന്റെ കാലം കഴിഞ്ഞു. ഇന്ന് മൊബൈൽ പ്രണയത്തിന്റെ കാലമാണ്. അഛനെയും അമ്മയേയും ബന്ധുക്കളേയും ഹെഡ് മാഷിനെയും സൂപ്രണ്ടിനെയും ഭയപ്പെടേണ്ട ആവശ്യമില്ലാത്ത  കാലം.

Wednesday, December 14, 2022

ഇന്ദ്രൻസിന്റെ വിനയം

 റെയിൽ വേ കോടതിയിൽ  ജൊലി ചെയ്തിരുന്ന കാലത്ത് പലപ്പോഴും ക്യാമ്പ് സിറ്റിംഗിനായി  പാറശ്ശാല മുതൽ എറുണാകുളം വരെ ട്രൈനിൽ യാത്ര ചെയ്യേണ്ടി വന്നിരുന്നു. അന്നൊക്കെ  എ.സി. കമ്പാർട്ട്മെന്റിലായിരുന്നു യാത്ര. പലപ്പോഴും  സിനിമ നടീ നടന്മാരെ  യാത്രക്കാരായി അതിൽ കാണാൻ കഴിയും. അവരിൽ ബഹുഭൂരിപക്ഷവും ട്രൈനിൽ കയറിയാൽ ഉടൻ  കണ്ണുമടച്ച് ഉറക്കത്തിലെന്നവണ്ണം ഇരിക്കും. ആരെങ്കിലും അടുത്ത് വന്നാൽ സംസാരിക്കേണ്ട ആവശ്യം വരില്ലല്ലോ. അതിനാണ് ഈ ഉറക്കമെന്നും പലപ്പോഴും ഞാൻ തിരിച്ചറിഞ്ഞിട്ടുണ്ട്. ഒരിക്കൽ എന്റെ തൊട്ടടുത്ത സീറ്റിൽ ഒരു പ്രധാന നടൻ ഇരുന്നു ഈ ഉറക്കം പരിപാടി തുടർന്ന് കൊണ്ടിരുന്നു.  അതിനിടയിൽ അയാൾക്ക് കാളുകൾ വരുമ്പോൾ മൊബൈൽ എടുത്ത്  ചെവിയിൽ വെച്ച് സംസാരിക്കും സംസാരം തീരുമ്പോൾ പിന്നെയും ഉറങ്ങും . ഞാൻ പരിചയപ്പെടാനോ മറ്റോ മുതിർന്നില്ല. ഒരു കാലത്ത് സിനിമാ ഫീൽഡിൽ ക്യാമറാ കെട്ടി വലിക്കുന്ന ജോലി ഉൾപ്പടെ ചെയ്തവനായിരുന്നല്ലോ ഞാൻ. അന്ന് മുത്ൽക്കേ ഈ വർഗത്തിന്റെ ജാഡയും പൊങ്ങച്ചവും എനിക്ക് സുപരിചിതമായിരുന്നു. ഇവരുടെ ഈ ജാഡയും മറ്റും കാണുമ്പോൾ പലപ്പോഴും ഞാൻ റോസിയെ ഓർക്കും. മലയാളത്തിലെ ആദ്യ സിനിമാ നടി റോസി. അവരുടെ വേരുകൾ തപ്പി  തിരുവനന്തപുരത്തും നാഗർകോവിലിലും  ഒരുപാട് ഞാൻ അലഞ്ഞിരുന്നല്ലോ.  ആർക്കും തിരിച്ചറിയാത്ത  ഏതോ മണ്ണിൽ   നിത്യ നിദ്രയിലായ ആ പാവം സ്ത്രീ ജീവൻ രക്ഷിക്കാനായി അന്നൊരു രാത്രിയിൽ പരക്കം പാഞ്ഞതിൽ നിന്നാണല്ലോ മലയാള സിനിമയുടെ തുടക്കം. ആ കഥ പണ്ടൊരിക്കൽ ഞാൻ ബ്ളോഗിൽ എഴുതിയിട്ടുണ്ട്. സിനിമയിൽ അഭിനയിച്ചു എന്നൊരു മഹാ പാതകമാണ് അന്നവർ ചെയ്ത കുറ്റം.

 ട്രൈൻ യാത്രയിൽ പലപ്പോഴും ഞാൻ സിനിമാ ലോകത്തെ രണ്ട് പേരെ  ശ്രദ്ധിച്ചിരുന്നു. യാത്രയിൽ ഉറക്കമില്ലാത്തവരായിരുന്നു ആ രണ്ട് പേർ. അതായത് ഒരു ജാഢയും ഇല്ലാത്ത രണ്ട് നടന്മാർ. ഒന്ന്. ഇന്ദ്രൻസ്..  രണ്ട്  കൊച്ച് പ്രേമൻ. 

ഒരിക്കൽ ബാത്ത് റൂമിന്റെ വഴിയിൽ തടസ്സമായി  മദ്ധ്യത്തിൽ നിന്നിരുന്ന ഇന്ദ്രൻസിന്റെ പുറകിൽ ഞാൻ ചെന്ന് നിന്നു. ആ മനുഷ്യൻ  വാതിലിൽ നിന്നും മാറിയാലേ എനിക്ക് ഇട നാഴിയിലുള്ള ബാത്ത് റൂമിൽ പോകാൻ കഴിയുമായിരുന്നുള്ളൂ. ഞാൻ മുരടനക്കി, ശൂ..ശൂ ശബ്ദം ഉണ്ടാക്കി..എല്ലാം ട്രൈനിന്റ് ശബ്ദത്തിൽ അമർന്ന് പോയി. അപ്പോൽ ഞാൻ അദ്ദേഹത്തിന്റെ അടുത്ത് ചെന്ന് ഹലോ എക്സ്ക്യൂസ് മീ ...എന്ന് പറഞ്ഞപ്പോൾ അദ്ദേഹം പെട്ടെന്ന് തിരിഞ്ഞു എന്നെ നോക്കി. ഉടനേ തന്നെ എതത്തോളം വിനയം മുഖത്ത് കാണിക്കാമോ അത്രയും വിനയത്തൊടെ   ഒഴിഞ്ഞ് തന്നു. തന്റെ കയ്യിൽ നിന്നും ഉണ്ടായ തെറ്റിനുള്ള ക്ഷമാപണം ആ മുഖത്ത്  വല്ലാതെ നിഴലിച്ച് കണ്ടു, 

ഇതിലെന്തിത്ര  എടുത്ത് പറയാനെന്ന് കരുതേണ്ടാ. മുൻ കാല അനുഭവങ്ങളുടെ വെളിച്ചത്തിൽ മറ്റ് ഏതെങ്കിലും നടന്മാരായിരുന്നെങ്കിൽ പിന്നെയും രണ്ട് മിനിട്ട് കൂടി കഴിഞ്ഞേ വാതിൽക്കൽ നിന്നും മാറൂ എന്നെനിക്ക് തീർച്ച ഉണ്ട്. ക്ഷമാപണമല്ല ഒരു കുന്തവും അവരുടെ മുഖത്ത് കാണുകയില്ല. എന്നെ കഴിഞ്ഞ് മറ്റാരുമില്ല എന ഭാവമായിരിക്കും അവരുടെ മുഖത്ത്. താൻ കടന്ന് വരുമ്പോൾ എഴ്ന്നേറ്റ് നിൽക്കാത്തവരെ രൂക്ഷമായി നോക്കുന്ന മഹാ നടനും കയ്യിൽ തൊട്ട ഒരു യുവാവിനെ കൈ വീശി അടിച്ച മെഗായും സെൽഫി എടുത്ത ആളെ വഴക്ക് പറഞ്ഞ് മൊബൈൽ പിടിച്ച് വാങ്ങി അതിലെ സെൽഫി ചിത്രം ഡിലറ്റ് ചെയ്ത  അത്യുന്നതനായ ഗായകനും മലയാള സിനിമയുടെ ഭാഗമാണല്ലോ. അവിടെ ഇന്ദ്രൻസ് വ്യത്യസ്തനാണ്. വന്ന വഴി മറക്കാത്തവനാണദ്ദേഹം. എല്ലാവരോടും അതി വിനയം കാണിക്കുന്ന  സിനിമാ നടൻ.  അദ്ദേഹത്തിന് തുല്യം വിനയം കാണിക്കുന്ന ഒരാൾ കൂടി ഉണ്ടായിരുന്നു അനശ്വര നടൻ പി.ജെ ആന്റണി. ഷൂട്ടിംഗ് വേളയിൽ ഫീൽഡിലുള്ളവരോട് ഇത്രയും സ്നേഹം കാണിക്കുന്ന മറ്റൊരു നടനെ ഞാൻ കണ്ടിട്ടില്ല.

കഴിഞ്ഞ് ദിവസം ഇന്ദ്രൻസിനെ പറ്റിയുള്ള താരതമ്യ പരാമർശം നിയമ സഭയിലുണ്ടായ വാർത്ത പത്രത്തിൽ വന്നപ്പോൾ ഇതെല്ലാം ഓർമ്മിച്ച് പോയി.

Thursday, December 8, 2022

മൊബൈൽ ഫോണിന്റെ കുതിപ്പ്

 ഇപ്പോൾ ഫോൺ എന്ന  പേര് മൊബൈൽ ഫോണീന് മാത്രമായി  രൂപാന്തരപ്പെട്ടിരിക്കുന്നു. ലാന്റ് ഫൊണുകൾ മിക്കതും മയ്യത്തായി. അത്രത്തോളം ജനകീയമായി തീർന്നു മൊബൈൽ.

കുട്ടികൾ  റ്റൂ ജി ആണോ ഫോർ ജി ആണോ എന്നൊക്കെ ചോദിക്കുമ്പോൾ വായും പൊളിച്ച് നിൽക്കാനേ നമുക്ക് കഴിയൂ. എന്റെ മൊബൈൽ ഫോണിലെ ചില കുനിഷ്ഠ് പിടിച്ച  കേസുകൾ   കൈകാര്യം ചെയ്യുന്നത്  വീട്ടിലെ കൊച്ച് കുട്ടി സഫാ ആണ്. അവൾ ആ വിഷയത്തിൽ പണ്ഡിതയാണ്.

മൊബൈൽ ഫോൺ ആദ്യമായി ഉപയോഗിച്ചത്  എന്റേതല്ലാത്ത  ഒരു ഫൊണിലായിരുന്നു. അന്ന് മൊബൈൽ ആദ്യമായിറങ്ങിയ കാലം. അന്നത്തെ മൊബൈൽ ഫോണിന്  ഒരു കൊമ്പുമുണ്ട്. പണ്ടത്തെ ട്രാൻസിസ്റ്റർ റേഡിയോയുടെ  ആന്റിനാ പോലെ എന്നാൽ അതിലും ചെറിയ ഒരെണ്ണം. കൊട്ടാരക്കര കോടതിയിലെ  പ്രോസക്യൂട്ടറായ ലൈജു വിൻടേതായിരുന്നു ഫോൺ. ഞാൻ ഒരു കാൾ വിളിക്കട്ടെ എന്ന് കൊതിയോടെ ആവശ്യപ്പെട്ടപ്പോൾ ഒരു മടിയും കൂടാതെ അദ്ദേഹം അത് കയ്യിൽ തന്നു, അതിൽ എന്റെ വീട്ടിലെ ലാന്റ് ഫോണിൽ ഒരു കാൾ വിളിച്ച് ഭാര്യയോട് “സുഖമാണോ“ എന്നൊരു ചോദ്യവും ചോദിച്ചു. “ വട്ടായി പോയോ എന്നവളുടെ  ആശ്ചര്യം നിറഞ്ഞ മറുപടിയും കേട്ടു. അതായിരുന്നു ആദ്യത്തെ മൊബൈൽ ഫോൺ വിളി. അന്ന് കാൾ നമ്മുടെ ഫോണിലേക്ക് വന്നാലും നമുക്ക് ചാർജ് ഉണ്ടെന്നായിരുന്നു അറിവ്.

പിന്നെ എപ്പോഴോ മൊബൈൽ സ്വന്തമായി ഒരെണ്ണം സംഘടിച്ചു. പലപ്പോഴും ബെൽ അടിക്കുമ്പോൾ “ആരുടെയോ ബെൽ അടിക്കുന്നു എന്ന് നാല് ചുറ്റും നോക്കി പറയുകയും  അവസാനം ഓ!1 എന്റേതായിരുന്നോ എന്ന് പറഞ്ഞ് ഫോൺ എടുക്കുകയും ചെയ്ത കാലഘട്ടം. 2009 ലോ 2010ലോ ആ ഫോൺ  നഷ്ടപ്പെട്ടു. ചെറായിയിൽ വെച്ച്  നടന്ന ബ്ളോഗ് മീറ്റിൽ പങ്കെടുക്കാൻ ആലുവാ റെയിൽ വേസ്റ്റേഷനിലിറങ്ങി  അടുത്തുള്ള ഒരു മെഡിക്കൽ സ്റ്റോറിൽ  ഗുളിക വാങ്ങാൻ കയറിയിടത്ത് വെച്ച് മറന്ന് പോയി. കുറേ ദൂരം നടന്ന് ഓർമ്മ വന്നപ്പോൽ തിരികെ ചെന്ന് നോക്കിയപ്പോൾ സാധനം പോയിക്കഴിഞ്ഞിരുന്നു. പിന്നീട് പലപ്പോഴും  ഫോൺ വെച്ച് മറക്കുകയും നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്. കൂടുതലും ബസ്സിലും ആട്ടോ റിക്ഷായിലുമാണ്  വെച്ച് മറക്കുക. അന്ന് പോക്കറ്റിൽ കൊള്ളാത്ത ഫൊണുകളായിരുന്നു ഉണ്ടായിരുന്നത്.  ഇന്നും ഫൊൺ മറവി സാധാരണമാണ്. സഹി കെട്ടപ്പോൾ  ഭാര്യ പറഞ്ഞു, അരയിൽ ഒരു ചരട് കെട്ടി തൂക്കി ഇടാൻ.

ഇപ്പോൾ മൊബൈലാണ് ജീവിതത്തിലെ പ്രധാന താരം. വാട്ട്സ് അപ്പ് കൂടി വന്നപ്പോൽ പല കാര്യങ്ങളും മൊബൈലിലൂടെയാണല്ലോ. പണ്ട് മീൻ കാരൻ രാവിലെ  “മൈലാഞ്ചി തോപ്പിൽ മയങ്ങി നിൽക്കുന്ന മൊഞ്ചത്തീ “ പാട്ട് പാടുകയും പൂഹോയ്യ് പൂഹോയ്  വിളി അനൗൺസ് ചെയ്ത് മീൻ കുട്ടയുമായി വീട്ട് മുറ്റത്തും റോഡിലും വന്നിടത്ത് ഇന്ന് ഞങ്ങളുടെ മുജീബും ഷാജിയും  സാബുവും  അന്നന്നത്തെ മീന്റെ ഫൊട്ടോ വാട്ട്സ് അപ്പിലൂടെ പ്രദർശിപ്പിക്കുന്നു, നമ്മൾ ആവശ്യമുള്ള മീൻ ഫോണിലൂടെ പറയുന്നു, ദാ! സാധനം വീട്ട് മിറ്റത്ത് എത്തിക്കഴിഞ്ഞു.

പണ്ട് സിനിമാ ഹറാമായിരുന്ന കാലത്ത് ഒരു മുസലിയാർ ഒളിച്ചും പാത്തും തീയേറ്ററിൽ കയറി സിനിമാ കാണാൻ. ആദ്യത്തെ സിനിമാ കാണലായിരുന്നു മൂപ്പർക്ക് അത്.  ന്യൂസ് റീൽ കാണിച്ചപ്പോൾ  പ്ളൈൻ ആകാശത്ത്  പറക്കുന്നത് കാണിച്ച ഉടനെ മൂപ്പര് ഉച്ചത്തിൽ പറഞ്ഞുവത്രേ! “അജായിബിൽ അജായിബ്“ (അതിശയത്തിന്മേൽ അതിശയം) മലായിക്കത്തുകളും (മാലാഖമാർ) ജിന്നുകളും പറക്കുന്ന ആകാശത്ത് ഇപ്പോൾ ഏറോ പ്ളേനോ? അജായിബിൽ അജായിബ്....എന്ന്......

ഇന്ന് മൊബൈലിന്റെ ജൈത്ര യാത്ര കാണുമ്പോൾ ഈയുള്ളവനും പറഞ്ഞ് പോകുന്നു “ അജായിബിൽ അജായിബ്.....

Monday, December 5, 2022

ബി.എസ്.എൻ.എൽ തകർച്ച

 ബി.എസ്.എൻ.എൽ എന്റെ മൊബൈലിൽ ഉപയോഗിക്കുന്നത് ആ കമ്പനിയോടുള്ള പ്രതിപത്തി കൊണ്ടല്ല. സ്വകാര്യ ഭീമന്മാരുടെ  ഔദാര്യങ്ങളും സൗജന്യങ്ങളും കാണാതിരിക്കുന്നതും കൊണ്ടുമല്ല. പിന്നെയോ സർക്കാർ  വക ഫൊൺ കമ്പനിയുടെ സേവനം എന്റെ ഫൊണിൽ മതി എന്ന ശാഠ്യം കൊണ്ട് മാത്രമാണ്.. പക്ഷേ എത്രത്തോളം  അവരുടെ  സേവനം ഉപയോഗിക്കാൻ നിർബന്ധം നമ്മൾ കാണിക്കുന്നുവോ അതിന്റെ പത്തിരട്ടി നമ്മൾ അവരെ വിട്ട് പോകാനുള്ള  കുരുത്തക്കേടുകളാണ് അവർ പുറത്തെടുക്കുന്നത്. ഈ കമ്പനി തുലച്ചേ മാറൂ എന്ന്  തലപ്പത്തുള്ള ആർക്കെല്ലാമോ നിർബന്ധ ബുദ്ധി ഉള്ളത് പോലാണ്  അവരുടെ ചെയ്തികൾ. ഇത് തുലക്കണമെന്ന ആശയം സ്വകാര്യ കമ്പനിക്കാർക്കാണ് ഉള്ളത്. അവരുടെ ഏജന്റ്മാരായി പ്രവർത്തിക്കുക എന്ന ദൗത്യം  ബിഎസ്.എൻ.എല്ലിന്റെ  തലപ്പത്തുള്ളവരെ സ്വാധീനിച്ച്  നടപ്പിൽ വരുത്തുകയാണോ എന്ന് തോന്നിപ്പിക്കുന്നവിധമാണ്. ബിഎസ്.എൻ.എൽ കാരുടെ  നിസ്സംഗത.

പണ്ട് ഈ കമ്പനിയിൽ കണക്ഷൻ കിട്ടാൻ രജിസ്റ്റർ ചെയ്ത്  കാലങ്ങളോളം കാത്തിരിന്നിട്ടും കിട്ടാതെ വരുമ്പോൾ ഓ.വൈ. റ്റി. എന്നോ ഓവൈ.എസ്. എന്നൊക്കെ (കൃത്യം ഓർമ്മ വരുന്നില്ല)) ഓമന പേരുകളിലെ സ്കീം വഴി അധിക തുക അടച്ച് കണക്ഷൻ നേടിയ  ചരിത്രങ്ങൾ ഇന്ന് പലർക്കും അറിയില്ല.  അന്ന് ബിഎസ്.എൻ.എല്ലിൽ ജോലി എന്നത്  ബഹുമാനിക്കപ്പെടുന്ന ഉദ്യോഗമായിരുന്നു. ഒരു ജോലിക്കായി പത്രത്തിൽ കണ്ട പരസ്യം ചൂണ്ടിക്കാണീച്ച് അപേക്ഷിക്കാനായി  അപേക്ഷാ ഫാറത്തിനു പോലും പിടിച്ച് പറിയായിരുന്നു. ഇന്ന് ആ കമ്പനിയിൽ നിന്നും സ്വയമേ പിരിഞ്ഞ് പോകുന്നവരുടെ എണ്ണം വർദ്ധിച്ച് വരുന്നു. കഴിഞ്ഞ ദിവസം ഫോൺ ചാർജടക്കാൻ കൊട്ടാരക്കരയിലെ ആഫീസിൽ പോയപ്പോൾ ആഫീസിനകം  മരണ വീട് പോലെ മൂകമായിരുന്നു. ജീവനക്കാർ വളരെ കുറവ്.

ഫോണിൽ തകരാർവന്നാൽ  പാഞ്ഞെത്തിയിരുന്നിടത്ത് നിന്നും  ഇന്ന് വിളിച്ച് പറയുകയോ നേരിൽ ചെന്നാൽ പോലും കുഴപ്പം പരിഹരിക്കാൻ ദിവസങ്ങളെടുക്കും. ആർക്കും ഒരു ശുഷ്ക്കാന്തിയുമില്ല.

കുറച്ച് കാലങ്ങളായി കുഴപ്പങ്ങൾ  തുടരുന്നു എങ്കിലും ഇപ്പോൾ ഞാൻ ഇതെഴുതാൻ കാരണം കുറേ ദിവസങ്ങളായി  മറ്റൊരു അസുഖം കണ്ട് വരുന്നതിനാലാണ്. ആദ്യം കരുതിയത് എന്റെ കയ്യിലിരിക്കുന്ന ഫോണിന്റെ തകരാറായിരിക്കുമെന്ന്. പക്ഷേ പലരോടും അന്വേഷിച്ചപ്പോൾ ഈ അസുഖം എല്ലാവർക്കും അനുഭവപ്പെടുന്നു എന്ന് മനസ്സിലായി.

ഒരു കാൾ വിളിക്കാൻ തുനിയുന്ന നമ്മളെ കൊണ്ട് രണ്ട് കാൾ വിളിപ്പിക്കുക. നമ്പറിൽ കുത്തി ബെൽ അടിച്ച് മറുഭാഗം ഫോൺ എടുത്താലും കേൾക്കാതിരിക്കുക, ഉടനെ രണ്ടാമത് വിളിക്കുക, അപ്പോൾ കാൾ ശരിയാകും. അപ്പോൾ രണ്ട് കാൾ ചെലവാകും. അടുത്ത ഒരു കുസൃതി ഒരു കാൾ ബന്ധപ്പെട്ട് സംസാരം തുടങ്ങി കഴിഞ്ഞാൽ ഉടനെ വരുന്നു അനൗൺസ്മെന്റ് നിങ്ങൾ വിളിച്ച ആൾ ഹോൾഡ് ചെയ്തിരിക്കുകയാണ് സംസാരം തുടരുക എന്ന്.അതോടെ കണക്ഷൻ കട്ടാകും. ആവശ്യം ഉള്ളവ്ൻ പിന്നെയും വിളിക്കും. അപ്പോഴും കാൾ രണ്ടെണ്ണമായി. ചിലപ്പോൾ ഫോൺ വലിച്ചെറിയാൻ തോന്നും. മുമ്പ് നിശ്ചിത സമയം കഴിയുമ്പോൾ ഇങ്ങിനെ അനൗൺസ്മെന്റ് ഉണ്ടാകുമായിരുന്നു, ഇപ്പോൾ അതൊന്നുമല്ല വിളി തുടങ്ങിക്കഴിഞ്ഞാലുടൻ അനൗൺസ്മെന്റാകും  വിളീച്ചയാൾ ഹോൾഡ് ചെയ്തിരിക്കുകയാണ് തുടരുക എന്ന്.... എന്താണ് ഈ കുഴപ്പങ്ങളുടെ അടിസ്ഥാനം എന്നറിയില്ല.  ആഫീസിൽ ബന്ധപ്പെട്ടപ്പോൾ അവിടെ നിന്നറിഞ്ഞു. ഓ! ഇതെല്ലാം സാധാരണ ഉള്ളതാ സാറേ! എന്ന്... ഈ കുഴപ്പം മറ്റ് കമ്പനികൾക്കില്ലല്ലോ എന്ന് പറഞ്ഞാൽ അവർ കൈ മലർത്തും. ഇങ്ങിനെയെല്ലാം കാണീച്ചാൽ കമ്പനി മാറി അടുത്ത കമ്പനി കൺക്ഷൻ വാങ്ങുമെന്നായിരിക്കാം അവരുടെ ധാരണ.

ഇനി എന്ത് കാണിച്ചാലും  ഈ നാടിനെ കൈക്കുള്ളീൽ ചുരുട്ടിക്കെട്ടാൻ ശ്രമിക്കുന്ന കുത്തക ഭീമന്മാരുടെ കമ്പനിയുമായി ഒരു ഇടപാടുമില്ല. അത് കൊണ്ട് അവർക്ക് ഒരു നഷ്ടവുമില്ലായിരിക്കാം...എനിക്കും ഒട്ടും നഷ്ടമില്ല ഹേേ !!!