Monday, November 28, 2022

എം.ആർ.പി. കഥ

 ഇന്നലെ ഞായറാഴ്ച കൊട്ടാരക്കര മാർകറ്റ് ജംഗ്ഷനിലുള്ള  ഒരു മെഡിക്കൽ സ്റ്റോറിൽ ആഞ്ചിയോ പ്ളാസ്റ്ററിക്ക് ശേഷം പതിവായി  ഞാൻ കഴിക്കുന്ന  റാംകോർ 5  എന്ന ഗുളിക വാങ്ങാനായി പോയി. 10 ഗുളിക അടങ്ങുന്ന ഒരു സ്ട്രിപ്പിന് 90 രൂപാ അവിടത്തെ സൈൽസ് മാൻ ആവശ്യപ്പെട്ടപ്പോൾ ഞാൻ അന്തം വിട്ടു. 10 ദിവ്സത്തിനു മുമ്പും നീതി സ്റ്റോരിൽ നിന്നും 65 രൂപക്ക് വാങ്ങിയ മരുന്നാണത്. ഈ മെഡിക്കൽ സ്റ്റോറിന്റെ ഉടമസ്ഥനെ എനിക്ക് ഏറെ വർഷങ്ങളായി  പരിചയമുണ്ട്. പക്ഷേ അദ്ദേഹം സ്ഥലത്തില്ലായിരുന്നു. ഞാൻ ഈ ഗുളിക 65 രൂപക്ക് വാങ്ങുന്നതാണെന്ന് പറഞ്ഞപ്പോൾ സൈൽസ് മാനെന്ന മഹാ പുരുഷൻ   പുച്ഛത്തിൽ തന്റെ തല ഒന്ന് കുലുക്കി. ആ തല കുലുക്കലിൽ പ്രകോപിതനായ ഞാൻ ശബ്ദമുയർത്തി  തർക്കിച്ചു. കഴിഞ്ഞ ആ ഴ്ച 65 രൂപക്ക് വാങ്ങിയ ഈ മരുന്ന് ഇന്ന് 25 രൂപാ അധികം തരണോ?! അയാൾ ആ പുച്ഛ ഭാവം കൈവിടാതെ തന്നെ  “ആ സ്ട്രിപ്പിന്റെ പുറത്തുള്ള  വിലയേ ഞാൻ ആവശ്യപ്പെട്ടിട്ടുള്ളൂ എന്ന് മൊഴിഞ്ഞു. സ്ടൃപ്പിന്റെ പുറത്ത് നോക്കിയപ്പോൾ സംഗതി ശരിയാണ് 90 എന്ന് വെണ്ടക്കായിലുണ്ട്. ഗുളിക വാങ്ങാതെ ഞാൻ മടങ്ങി. ഇതെന്ത് പിടിച്ച് പറിയാണ് എന്ന ചിന്തയോടെ.

ഞാൻ ജങ്ഷനിൽ നിന്നും പുത്തൂർ റോഡിലേക്ക് പോയി അവിടെ ഒരു മെഡിക്കൽ സ്റ്റോറിൽ കയറി അതേ ഗുളിക ആവശ്യപ്പെട്ടു. അവർ 70  രൂപാ വാങ്ങി. ഗുളികയും ബില്ലും തന്നു ഏതാനും  മീറ്റർ ദൂരത്തിൽ  ഒരേ കമ്പനി ഒരേ ഗുളികക്ക് 20 രൂപായുടെ വില വ്യത്യാസം നിയമ പരമായി എന്തെങ്കിലും ചെയ്യാൻ കഴിയുമോ എന്ന് ആലോചിച്ചതിനെ തുടർന്ന് പരിചയമുള്ള മെഡിക്കൽ സ്റ്റോറിലെ  ആൾക്കാരെ വിളിച്ചപ്പോൾ ഗുളികയുടെ എം.ആർ.പി. 90 രൂപായാണെന്നും  കച്ചവടം നടക്കാൻ ജനത്തിനെ ആകർഷിക്കാൻ എം.ആർ.പി.യിൽ  നിന്നും കുറച്ച് കച്ചവടം നടത്തുകയാണെന്നാണ്` അറിയാൻ കഴിഞ്ഞത്. മിക്ക സ്റ്റോറുകാരും ഇപ്പോൾ ഇപ്രകാരമാണ് കച്ചവടമെന്നും  അവരുടെയെല്ലാം സ്റ്റോറുകളുടെ മുമ്പിൽ വില കുറച്ച് വിൽക്കുന്ന വിവരത്തിന് നോട്ടീസ് പ്രദർശിപ്പിക്കുകയും ചെയ്യുന്നുണ്ട് എന്നറിയാൻ കഴിഞ്ഞു. ആദ്യത്തെ സ്റ്റോറുകാരന്  ആ  സൗജന്യം നൽകാൻ മനസ്സില്ല. “വേണമെങ്കിൽ വാങ്ങിക്കൊണ്ട് പോടാ തെണ്ടീ  “ എന്ന ഭാവമുള്ള സൈൽസ് മാന്മാരെ അവിടെ കാണാൻ കഴിയും.

ജനത്തിന് ഈ കിട്ടുന്ന സൗജന്യം ഔദാര്യമല്ല അവകാശമായി കരുതി സൗജന്യ ബോർഡ് പ്രദർശിപ്പിച്ചിട്ടുള്ള ഇടങ്ങളിൽ നിന്നും ഗുളിക വാങ്ങിയാൽ തീരുന്ന പ്രശ്നമേ ഉള്ളൂ ഇത്. എവിടെ നിന്ന് സാധനം വാങ്ങണം എന്നത് ജനത്തിന്റെ അവകാശമാണല്ലോ.

ഇപ്പോഴും എന്നെ കുഴപ്പിക്കുന്ന ഒരു ചോദ്യം മനസ്സിൽ കിടന്ന് തിളക്കുന്നുണ്ട്. ഇത്രയും കുറച്ച് കൊടുത്താലും  നഷ്ടമില്ലാതെ  കച്ചവടം നടത്തിക്കൊണ്ട് പോകാൻ മെഡിക്കൽ സ്റ്റോറുകാരൻ കഴിയും  എന്നിട്ടും എം.ആർ.പി.യിൽ തന്നെ പിടിച്ച് നിൽക്കുന്നവർ എത്ര കൊള്ള ലാഭമാണെടുക്കുന്നത് എന്ന ചോദ്യം ശരിയല്ലേ?.

Wednesday, November 23, 2022

അനുസ്മരണം

 എന്റെ പിതാവ് എന്നെ വിട്ട് പോയ ദിവസമാണിന്ന്. വർഷങ്ങൾ എത്രെയെത്ര കഴിഞ്ഞ് പോയെങ്കിലും  ആ രൂപം മനസ്സിൽ നിന്നും മായുന്നില്ല. ഒരു ഫോട്ടോ അദ്ദേഹത്തിന്റെത് ഇവിടെ ചേർക്കാൻ അങ്ങിനെ ഒരു ഫോട്ടോ അദ്ദേഹമെടുത്തിരുന്നില്ല. വൈകുന്നേരമാകുമ്പോൾ ഒരു നേരമെങ്കിലും കഴിക്കുന്ന  ആഹാരത്തിന്റെ വക പോലും ഉണ്ടാകുന്നത് പ്രയാസപ്പെട്ടിട്ടായിരുന്നു പിന്നെയാണ്` ഫോട്ടോ എടുക്കൽ.

ആ കാലം കേരളത്തിൽ അങ്ങിനെയായിരുന്നു. സമൃദ്ധിയുടെ ഇന്നത്തെ  നാളുകളിൽ  ആ കഥകളെല്ലാം ബ്ളാക് ആൻട് വൈറ്റ് സിനിമകൾ മാത്രം.

പിതാവ് വയസ്സാകാതെയാണ്` മരിച്ചത്. ക്ഷയ രോഗമായിരുന്നു. ക്ഷയത്തിന് കാരണം പട്ടിണി. പട്ടിണിക്ക് കാരണം ഞങ്ങളെ ആഹരിപ്പിക്കാനുള്ള നെട്ടോട്ടം.    അദ്ദേഹത്തിന്റെ കുടുംബം സമ്പൽ സമൃദ്ധിയുള്ളതും അംഗ ബലത്താൽ പോഷിപ്പിക്കപ്പെട്ടത് ആയിരുന്നിട്ട് പോലും ബന്ധുക്കളുടെ ആരുടെയും നേരെ കൈ നീട്ടിയിരുന്നില്ല. അവസാന കാലം വെറും ചായയും ചാർമിനാർ സിഗററ്റുമായി കഴിഞ്ഞു. സിഗററ്റ് വലിക്കുന്നതിനെ കുറ്റപ്പെടുത്തിയ എന്നോട് പറഞ്ഞു, “ കടലിൽ ചാടി മരിക്കാൻ പോകുന്നവർ ആരെങ്കിലും മഴയത്ത് കുട പിടിക്കുമോടാ“ ദിവസം വരെ നിശ്ചയിച്ച് വെച്ചിരുന്നു, ഈ ലോകത്തൊട് യാത്ര പറയാൻ

ഒരു നല്ല വായനക്കാരൻ. ബുൾ ബുളെന്ന കമ്പി വാദ്യക്കാരൻ. എന്നെ വായനയിലേക്ക് നയിച്ചത് പിതാവായിരുന്നു. ഈ അടുത്ത കാലത്ത് പുറത്തിറക്കിയ “അമ്പഴങ്ങാ പ്രേമവും കുറേ അനുഭവങ്ങളും എന്ന  എന്റെ പുസ്തകത്തിന്റെ  മുഖവുരയിൽ  വാപ്പായെ ഞാൻ ഇങ്ങിനെ അനുസ്മരിച്ചു.

“മണ്ണെണ്ണ വിളക്കിന്റെ വെട്ടത്തിൽ രാത്രി ഏറെ ചെന്നുംകഥകളും നോവലുകളും വായിച്ചിരുന്ന എന്റെ വാപ്പാ........“

വാപ്പായുടെ ആ വായനാ ശീലമാണ് എന്നിലേക്ക് പകർന്ന് കിട്ടിയത്.

ആലപ്പുഴ പടിഞ്ഞാറേ ജുമാ മസ്ജിദിലെ വെൺ മണൽ പരപ്പിലെവിടെയോ  വാപ്പാ ഉറങ്ങുന്നു. സ്ഥലം പോലും കൃത്യമായി നിശ്ചയമില്ല. കാരണം അന്നത്തെ സാമ്പത്തിക ബുദ്ധിമുട്ടിനാൽ ഒരു അടയാളക്കല്ല് നാട്ടാൻ പോലും  കഴിഞ്ഞില്ല അവിടെ ചെല്ലുമ്പോഴൊക്കെ കൃത്യമായ സ്ഥലം പോലും നിശ്ചയമില്ലാ എങ്കിലും ആ ഭാഗത്ത് ചെന്ന് അദ്ദേഹത്തിനായി പ്രാർത്ഥിക്കാറുണ്ട്.

ഇന്നത്തെ ദിവസവും വിദൂരത്തിലിരുന്ന്  അദ്ദേഹത്തിനായി പ്രാർത്ഥിക്കുന്നു.

Monday, November 21, 2022

ഓർമ്മകൾ...ഓർമ്മകൾ..

 

ഇന്നേക്ക് 25 വർഷങ്ങൾക്ക് മുമ്പ്  ഫോട്ടോയിൽ കാണുന്ന  എന്റെ മകൻ സൈഫുവിന് 14 വയസ്സായിരുന്നു. മൈനഞ്ചിറ്റിസും ബ്രൈൻ അബ്സസും  ബാധിച്ച് ഗുരുതരാവസ്ഥയിൽ അവൻ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ന്യൂറോ സർജറിവിഭാഗത്തിൽ പ്രവേശിക്കപ്പെട്ടിരിക്കുകയായിരുന്നു. 20--11--1997 തീയതി  അവന്റെ തലയിൽ നിന്നും പഴുപ്പ് കുത്തി എടുത്ത ദിവസത്തിൽ  ഞാനും ഭാര്യയും അനുഭവിച്ച  ടെൻഷൻ ഇന്ന് 25 വർഷങ്ങൾക്ക്  ശേഷവും  എന്നെ  വിറപ്പിക്കുന്നു.
 പിൽക്കാലത്ത് ഞാൻ അവനോട് ചോദിച്ചു “ ആ ദിവസങ്ങൾ നിനക്കോർമ്മയുണ്ടോ..“?  “ഓ! അതെല്ലാം ഒരു മൂടൽ പോലെ എനിക്കനുഭവപ്പെട്ടു“ എന്ന് അവൻ പറഞ്ഞു. 20--11--1997 തീയതിയിൽ രാതി ഡയറിയിൽ ഞാൻ പകൽ നടന്ന സംഭവങ്ങൾ അതേപടി കുറിച്ചിട്ടിരുന്നത് ഇവിടെ പകർത്തുന്നു. (മെഡിക്കൽ കോളേജ്ൽ വെച്ചെഴുതിയ ആ ഡയറി പിന്നീട് (ഒരു മെഡിക്കൽ കോളേജ് ഡയറിക്കുറിപ്പുകൾ എന്ന പേരിൽ പുസ്തകമായി പ്രസിദ്ധീകരിക്കപ്പെട്ടു)

"അവന്റെ നിലവിളി ഉച്ചത്തിലായി. ഞാൻ ചെവിയിൽ രണ്ടു വിരലും തിരുകി അവിടെ നിന്നും നടന്നു. നിലവിളി പിൻ തുടരുന്നതുപോലെ എനിക്കു തോന്നി. ഞാൻ മാനത്തേകു നോക്കി. സന്ധ്യയുടെ ആഗമനം വിളിച്ചറിയിച്ചു കൊണ്ടു പടിഞ്ഞാറൻ മാനത്തു ചോര നിറം. മനസ്സു ഏകാഗ്രമാക്കി ദൈവത്തോടു കേണു. എന്റെ എല്ലാ ദുഃഖങ്ങളും അറിയുന്നവനായ കരുണാമയനേ! അവിടെന്നു പരമ കാരുണികനും കരുണാനിധിയുമാണല്ലോ എന്റെ കുഞ്ഞിനെ അവിടത്തെ കരുണക്കായി സമർപ്പിക്കുന്നു. എല്ലാം തീരുമാനിക്കുന്നതു അവിടന്നാണു. ഞങ്ങളിൽ കരുണ ചൊരിയേണമേ! ഞാൻ വീണ്ടും റൂമിന്റെ ഭാഗത്തേക്കു നടന്നു. തുളച്ചു കയറുന്ന നിലവിളി ശക്തമായി കേൾക്കാം.  .പെട്ടെന്നു നിലവിളി നിലച്ചു. എന്റെ എല്ലാ നിയന്ത്രണവും നഷ്ടപ്പെട്ടു. വാതിൽ തള്ളി തുറന്നു ഞാൻ സൈഫു കിടന്ന മുറിയിലേക്കു പാഞ്ഞു. ഇടനാഴിയിൽ നിൽപ്പുണ്ടായിരുന്ന രാജുവും സലിയും എന്നെ തടഞ്ഞു. അവരുടെ കയ്യും തട്ടി ഞാൻ റൂമിന്റെ വാതില്‍ക്കലെത്തി . അപ്പോഴേക്കും എന്റെ പുറകെ പാഞ്ഞെത്തിയ രാജു എന്റെ കൈക്കു പിടിച്ചു നിർത്തി. "എന്താണു ഈ കാണിക്കുന്നതു" ഞാൻ സമനില വീണ്ടെടുക്കനായി എണ്ണി; "ഒന്നു...രണ്ടു....മൂന്നു.....നാലു....." അതാ കേൽക്കുന്നു എന്റെ മകന്റെ ശബ്ദം. ഡോക്റ്റർ ജേക്കബ്‌ ആലപ്പാടൻ അവനോടു എന്തോ ചോദിക്കുന്നു.അവൻ മറുപടി പറയുന്നു. എന്റെ ദൈവമേ നന്ദി! ഞാൻ ഭിത്തിയിലേക്കു ചാരി,അറിയാതെ നിലത്തേക്കു ഇരുന്നു. ഭാര്യ അടുത്തു വന്നിരുന്നു. ഞങ്ങൾ പരസ്പരം നോക്കി. അവളും സൈഫുവിന്റെ ശബ്ദം കേട്ടിരിക്കുന്നു. ഇതിനിടയിൽ സലി അകത്തു പോയി തിരികെ വന്നു. " അവനു കുഴപ്പമില്ല, 40 സി.സി.പഴുപ്പു കുത്തിയെടുത്തു. സലി പറഞ്ഞു. ഇത്രയും പഴുപ്പു അവന്റെ തലയിൽ ഉണ്ടായിരുന്നു. ആദ്യ തവണ ഡ്രിൽ ചെയ്ത അതേ ദ്വാരത്തിലൂടെ തന്നെയാണു ഇപ്പോഴും ഡ്രിൽ ചെയ്തു പഴുപ്പു കുത്തി എടുത്തതെന്നു അറിയാൻ കഴിഞ്ഞു. എന്റെ മോൻ എന്തു മാത്രം വേദന സഹിച്ചിരിക്കണം. അവൻ അത്രയും ഉച്ചത്തിൽ നിലവിളിച്ചതിന്റെ കാരണം അതായിരുന്നു. മരവിക്കാനുള്ള മരുന്നു അവനിൽ ശക്തമായി അലർജി ഉണ്ടാക്കിയിരുന്നതിനാൽ മരവിപ്പിക്കാതെയാണ് പഴുപ്പ് കുത്തി എടുത്തത്, അതാണ് അവൻ അത്രയും ഉച്ചത്തിൽ കരഞ്ഞത്.....“

കാലം കടന്ന് പോയി ആ 53 ദിവസങ്ങൾ നിത്യ ഹരിത നായകനായി വിലസിയിരുന്ന എന്നെ ശരിക്കും പിടിച്ചുലച്ചു.കാലത്തിന്റെ തേയ്മാനം എനിക്ക് അനുഭവപ്പെടാൻ തുടങ്ങി. ഇന്ന് 2022ൽ നിന്ന് കൊണ്ട് 1997ലെ ആ ദിവസം ഉൾക്കിടത്തിലൂടെയല്ലാതെ ഓർമ്മിക്കാൻ കഴിയുന്നില്ല. ഒരു വരയുടെ അപ്പുറത്തുമിപ്പുറത്ത് നിന്നും കളിച്ച സൈഫു ഒടുവിൽ ദൈവ കാരുണ്യത്താൽ ഇപ്പുറത്ത് കടന്നു.    . എല്ലാറ്റിൽ നിന്നും ദൈവം അവ്നെ കാത്ത് രക്ഷിച്ചു. ഇന്ന് കൊട്ടാരക്കരയിൽ അഭിഭാഷകനായി അവൻ ജോലി നോക്കുന്നു.  ഭാര്യ ഷൈനിയും വക്കീലാണ്`. ഒരു മകൻ സിനാൻ...സിനാനെ നിങ്ങൾക്കെല്ലാമറിയാമല്ലോ......

Saturday, November 19, 2022

ആന്റീ വൈറസ് ആക്രമണം

  കമ്പ്യൂട്ടർ സംബന്ധമായ  ഒരു പ്രശ്നം പരിഹരിക്കാൻ    പരിജ്ഞാനമുള്ള എന്റെ പ്രിയ സുഹൃത്തുക്കൾ ഒന്ന് സഹായിക്കാമോ.പ്രശ്നം അൽപ്പം A ആണ്.

 എന്റെ  കമ്പ്യൂട്ടറിന് ഒരു കുഴപ്പവുമില്ലാതെ ശാന്ത സുന്ദരമായി അത് പ്രവർത്തിച്ച് കൊണ്ടിരിക്കുകയായിരുന്നു അങ്ങിനെ കഴിഞ്ഞ് വരവേ കഴിഞ്ഞ ദിവസം അതിൽ ഒരു പരസ്യം വന്നു. ഇംഗ്ളിഷിലാണ്. നിങ്ങളുടെ  കമ്പ്യൂട്ടർ വൈറസ് ബാധിതമായിരിക്കുന്നു ഓരോ മിനിട്ടിലും ഇത്രയിത്ര വൈറസ്കൾ ആക്രമിക്കുന്നു. ഉടൻ നടപടികൾ കൈക്കൊള്ളുക.ഇതായിരുന്നു ആ പരസ്യം ഒരു ആന്റീ വൈറസ് കമ്പനിയുടേതാണ്`ആ പരസ്യം. തിരക്കിലായതിനാൽ ഞാനതങ്ങ് അവഗണിച്ച് ആ വിൻടോ ക്ളോസ് ചെയ്തു. കയ്യെടുക്കുന്നതിനു മുമ്പ് തന്നെ ആ പരസ്യം വീണ്ടും വരുന്നു. MAC  എന്നീ വാക്കുകൾ തുടങ്ങുന്നതാണ് ആ കമ്പനിയുടെ പേര്. ശ്ശെടാ!ഇതെന്ത് ശല്യം! വീണ്ടും ക്ളോസ് ചെയ്യുന്നു.

പിന്നീടുള്ള ദിവസങ്ങളിൽ,   എന്റെ കമ്പ്യൂട്ടർ രോഗ ബാധിതമാണെന്നും ഉടൻ പരിഹാരമായി ആന്റീ വൈറസ് ഉപയോഗിക്കണമെന്നും നിർദ്ദേശിച്ച് പല തരത്തിലും വിധത്തിലും നിറത്തിലും പല പേരിലും പരസ്യങ്ങൾ വരുകയും ഞാൻ ആ നിമിഷം തന്നെ അവ ക്ളോസ് ചെയ്യുകയും ചെയ്തു വന്നു. എന്റെ കാര്യത്തിൽ ഇവന്മാർക്കെന്തിത്ര താല്പര്യം. വൈറസ് ബാധിച്ചെങ്കിൽ ഞാനങ്ങ് സഹിച്ചു. നിനക്കെന്താ പുല്ലേ  ഇത്രക്ക് വാശി എന്ന് വാശിയുള്ള ഞാനും  മസിൽ പിടിച്ചു. 

അവന്മാർ പ്രവചിച്ചത് പോലെ  കമ്പ്യൂട്ടർ 5--10-- മിനിട്ട്  നേരം ഇടക്കിടെ മരവിച്ചപ്പോൾ ഇവന്മാർ പരസ്യം കയറ്റി വിട്ടത് പോലെ  വൈറസിനെയും കയറ്റി വിട്ടോ എന്ന് എനിക്ക് സംശയമായി. ഞാൻ അല്പം പോലും കുലുങ്ങിയില്ല. മരവിപ്പ് മാറുമ്പോൾ മാറട്ടെ അത് വരെ  ഞാനും മരവിച്ചിരുന്നു.  അതാ! അപ്പോഴാണ് പുതിയ ഒരു പ്രയോഗം കടന്ന് വന്നത്. ഉടുതുണി അലക്കാൻ കൊടുത്ത കുറച്ച് അവളുമാരുടെ തിരിഞ്ഞും മറിഞ്ഞും ഉള്ള പോട്ടങ്ങൾ  എന്റെ കമ്പ്യൂട്ടറിൽ  വന്ന് തുടങ്ങി. ”ന്നാ താൻ കേസ് കൊട്“ സിനിമയിലെ  മജിസ്ട്രേറ്റ്  വിളിച്ച് കൂവുന്നത് പോലെ  ങാ....കർട്ടനിട്...കർട്ടനിട്.. എന്ന് ഞാനും വിളിച്ച് കൂവി. നിമിഷം കൊണ്ട് ഞാൻ ആ പോട്ടങ്ങൾ ക്ളോസ് ചെയ്യുമ്പോൾ ഉടൻ അവന്മാരുടെ ആന്റീ വൈറസ്  പരസ്യങ്ങൾ വരും. 

വീട്ടിലെ കുട്ടികൾ കമ്പ്യൂട്ടർ തുറക്കുമ്പോൾ എന്റടുത്ത് വന്ന്  നിൽക്കാറുണ്ട്.ആ കുഞ്ഞുങ്ങൾ അടുത്ത് വന്ന് നിൽക്കുമ്പോൾ മീൻ വെയിലത്ത് ഉണക്കാൻ വെച്ചത് പോലുള്ള പോസിലെ ലവളുമാരുടെ ഈ പോട്ടങ്ങൾ  കാണുമോ എന്ന് ഭയന്ന്  കുട്ടികൾ ഉറങ്ങി കഴിഞ്ഞാണ്` കമ്പ്യൂട്ടർ ഇപ്പോൾ  തുറക്കുന്നത്.

ഇവന്മാർക്കെതിരെ സൈബർ സെല്ലിൽ പരാതി കൊടുക്കാമെന്ന് കരുതി അന്വേഷിച്ചപ്പോൾ ഇവന്റെയെല്ലാം കമ്പനി കണ്ട് കിട്ടുകയില്ലെന്നും അത് സിംഗപ്പൂരിലോ പെനാങ്കിലോ മറ്റോ ആയിരിക്കുമെന്നാണ് അറിയാൻ കഴിഞ്ഞത്.

കമ്പ്യൂട്ടറിൽ അത്ര പരിചയമില്ലാത്തവനാണ്` ഞാൻ. ടൈപ്പ് ചെയ്യും കോപ്പി പേസ്റ്റ് പോലുള്ള ചെറിയ ചെറിയ കിസുമത്ത് പണികൾ  ചെയ്യും അതിനപ്പുറം എന്റെ അറിവ് പൂജ്യമാണ്. എന്റെ അടുത്ത ഒരു സുഹൃത്തിനോട് അദ്ദേഹം കമ്പ്യൂട്ടറിൽ പണ്ഡിതനാണ്.വിവരങ്ങൾ പറഞ്ഞപ്പോൾ  നൂലിൽ ഊതി കെട്ടിയത് പോലെ എന്തോ എല്ലാം ചെയ്തിട്ടുണ്ട്, ഫലിക്കുമോ എന്നറിയില്ല, ഇല്ലെങ്കിൽഈ ഉപദ്രവം ഒഴിവാക്കാൻ  വലിയ പൈസാ ചെലവില്ലാത്ത മാർഗം പറഞ്ഞ് തരുമോ ആരെങ്കിലും..... എന്റെ കുഴപ്പങ്ങൾ മാറുകയും  മറ്റുള്ളവരെ ഈ ഭീഷണിയെ പറ്റി ബോധവാന്മാരാക്കുകയും ചെയ്യാമല്ലോ.

Wednesday, November 16, 2022

മരുന്നു കുപ്പി

 “ഈ കുഞ്ഞിന് മരുന്ന് കുപ്പി ഒഴിഞ്ഞിട്ട് നെരമില്ല“  രോഗിയാകുന്ന കുഞ്ഞുങ്ങളെ നോക്കി  മുൻ തലമുറ പറയുന്ന ഒരു പൊതു വാചകമാണിത്.

പണ്ട്  മരുന്ന് , കുപ്പിയിൽ തന്നെയായിരുന്നു ലഭിച്ചിരുന്നത്. സർക്കാർ ആശുപത്രിയിൽ വലിയ ചില്ല് കുപ്പിയിൽ പല നിറത്തിലുള്ള  മരുന്നുകൾ  നിറച്ച് വെച്ചിരിക്കുന്നതിൽ നിന്നും  കുപ്പിയുമായി ചെല്ലുന്ന  രോഗിക്കോ പകരക്കാരനോ അയാൾ കൊണ്ട് വരുന്ന കുപ്പിയിലേക്ക്  മരുന്ന് പകരുന്ന കമ്പൗണ്ടർ എന്ന ഒരു ഉദ്യോഗസ്ഥനുണ്ടായിരുന്നു. വെള്ള നിറത്തിലുള്ള പാന്റും ഷർട്ടും തൊപ്പിയും ധരിച്ച ഒരു ഗൗരവ സ്വാമി. ഡോക്ടർ എഴുതിയിരിക്കുന്ന കുറിപ്പിലേക്കും വലിയ  കുപ്പികളിലേക്കും മാറി മാറി നോക്കി നമ്മൾ കൊണ്ട് ചെല്ലുന്ന കുപ്പിയിലേക്ക് മരുന്ന് പകർന്ന് തരുന്ന  തമ്പുരാൻ.

മെഡിക്കൽ സ്റ്റോറിലും ഇപ്രകാരം  മരുന്ന് മിശ്രിതം കൂട്ടിയെടുക്കാൻ  പരിചയം സിദ്ധിച്ച ആൾക്കാരെ കാണാമായിരുന്നു.

കാലം കടന്ന് പോയപ്പോൽ ഈ കുപ്പികളും കമ്പൗണ്ടറും  രംഗത്ത് നിന്നും അപ്രത്യക്ഷരായി. ആ കാലത്ത് ആശുപത്രി പരിസരത്തുള കടകളിലെ പ്രധാന  വിൽപ്പന സാധനമായിരുന്നു പല അളവിലുള്ള മരുന്ന് കുപ്പികൾ.ഉള്ളിൽ  ഉള്ളിൽ കഴിക്കാനുള്ളത്, പുറമേ പുരട്ടാനുള്ളത്, അങ്ങിനെ പല പല തരത്തിലെ അളവുകളിലെ കുപ്പികൾ. അന്ന് ഗുളികകൾ വലിയ പ്രചാരത്തിൽ ഇല്ലായിരുന്നു. എന്നാലും മേമ്പൊടി പോലെ  സൾഫാ ഡയാസിൻ, സൾഫാ ഗുനൈഡിൻ, എ.പി.സി. തുടങ്ങിയ ഗുളികകൾ ഉണ്ടായിരുന്നത് കമ്പൗണ്ടർ സാർ കുറിപ്പിൽ നോക്കി  പേപ്പർ തുണ്ടുകളിൽ പൊതിയാതെ തരും. നമ്മൾ പൊതിഞ്ഞ് കൊണ്ട് പോകണം. കഴിക്കുന്ന വിധവും അദ്ദേഹം പറഞ്ഞ് തരുമായിരുന്നു.

കാലം കഴിഞ്ഞപ്പോൾ  ഗുളികകൾ അലൂമിനിയം നിക്കർ ധരിച്ച് പുറത്ത് വന്നു. അത് ആദ്യത്തിൽ ആസ്പ്രോ, അനാസിൻ തുടങ്ങിയ വേദന സംഹാരികളായിരുന്നു. പിന്നീട് എല്ലാ ഗുളികകളും ആലൂമിനിയം പ്ളാസ്റ്റിക്  കവർ ധാരികളായപ്പോൾ  കുപ്പികളും കമ്പൗണ്ടറും  തുടർന്ന് മരുന്നിന് വേണ്ടിയുള്ള  കാത്തിരിപ്പും  “അമ്മിണിക്കുട്ടി 38 വയസ്സ് കുപ്പി കൊണ്ട് വാ“ വിളികളും  എങ്ങോട്ടോ പോയി.

ഇപ്പോൾ ഗുളിക എന്ന  വാക്കും കുറഞ്ഞ് വരുന്നു, ടാബ്ലറ്റ്സ്, ക്യാപ്സൂൾ  എന്നൊക്കെയായി പകരക്കാർ. എങ്കിലും പഴയ മരുന്ന് കുപ്പിയേയും കമ്പൗണ്ടറേയും മറക്കാൻ കഴിയുന്നില്ലല്ലോ.            

Wednesday, November 9, 2022

ആത്മഹത്യ

 ആത്മഹത്യ!!!

അതിപ്പോൾ മാധ്യമങ്ങളിൽ സാധാരണ സംഭവമായി മാറിയിരിക്കുന്നു.

കഴിഞ്ഞ ദിവസം വന്ന വാർത്ത  മുടി കിളിർക്കാൻ മരുന്ന് കഴിച്ചപ്പോൾ മീശയും പുരികവും കൂടി പൊഴിഞ്ഞു എന്ന കാരണത്താൽ ഒരു യുവാവ് ആത്മഹത്യ ചെയ്ത സംഭവമായിരുന്നു. ചികിൽസിച്ച ഡോക്ടറെ പറ്റിയും മറ്റും വിശദീകരിച്ച് എഴുതിയ കുറിപ്പും കൂടെ ഉണ്ടായിരുന്നു.

മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥനായ ഭർത്താവിന്റെ പീഡനത്താൽ ആത്മഹത്യ്  ചെയ്ത വിസ്മയ കേസ്  കേരളത്തെ പിടിച്ച് കുലുക്കിയിരുന്നുവല്ലോ.

പോലീസിൽ ഭർത്താവിനെതിരെ യുവതിയായ ഭാര്യ കൊടുത്ത പരാതിയിന്മേൽ പോലീസ് ഓഫീസർ ഭർത്താവിനെ ചോദ്യം ചെയ്തത് കൊണ്ടിരുന്ന സമയം ആ ഓഫീസറുടെ സാന്നിദ്ധ്യത്തിൽ തന്നെ യുവതി ഭർത്താവിന്റെ കരണത്തടിച്ചപ്പോൾ യുവതിയെ ഓഫീസർ  വഴക്ക് പറഞ്ഞ അരിശത്താൽ യുവതി ആത്മഹത്യ ചെയ്ത സംഭവവും ചെറുതല്ലാത്ത പുകിലുകളാണ് പടച്ച് വിട്ടത്.

ഇനിയുമുണ്ട് കോളിളക്കം സൃഷ്ടിച്ച ആത്മഹത്യാ വാർത്തകൾ. വിദ്യാർത്ഥിനികൾ, ഉദ്യോഗസ്ഥകൾ അങ്ങിനെ പോകുന്നു  ആത്മഹത്യാ കേസുകളുടെ പട്ടിക.

ഈ ആത്മഹത്യകളെല്ലാം മാധ്യമങ്ങൾ നല്ലവണ്ണം കൊഴുപ്പിച്ച് പല പല ചിത്രങ്ങൾ സഹിതം ദിവസങ്ങളോളം മുൻ പേജുകളിൽ നിറച്ച് സായൂജ്യമടഞ്ഞു. അടുത്ത ഒരു വൻ വാർത്ത കിട്ടുന്നത് വരെ  അവർ ഈ വാർത്തകളിൽ അർമാദിച്ച് കൊണ്ടിരുന്നുവല്ലോ. ആലങ്കാരിക ഭാഷ ഉപയോഗിക്കാതെയും  വൈകാരികത ഒഴിവാക്കിയും റിപ്പോർട്ട് ചെയ്യേണ്ട കേസുകളാണ് മാധ്യമങ്ങൾ ഉൽസവ മയമാക്കുന്നത്.

ഈ വാർത്തകൾ ആത്മഹത്യാ പ്രവണത ഉള്ളവർക്ക് ഒരു പ്രചോദനമാകുന വിധത്തിലാണ് പത്രങ്ങലും ചാനലുകളും കൈകാര്യം ചെയ്തതെന്ന കാര്യത്തിൽ ഒട്ടും തന്നെ സംശയിക്കേണ്ടതില്ല. പണ്ട് കാലത്ത് ജീവിത നൈരാശ്യം ബാധിച്ച് ഇനി ഒരു പരിഹാരം  ഇല്ലാ എന്ന അവസ്ഥ സംജാതമാകുമ്പോൾ ആത്മഹത്യകൾ ഉണ്ടാകാറുണ്ടായിരുന്നു. ഇപ്പോൾ ആ അവസ്ഥക്ക് മാറ്റം സംഭവിച്ചിട്ടുണ്ട്. എതിരാളിയുടെ മുമ്പിൽ തോൽപ്പിക്കപ്പെടുമ്പോൾ അഥവാ എതിരാളിയെ  തോൽപ്പിക്കാൻ സാധിക്കാതെ വരുമ്പോൾ “ എന്നാൽ നിന്നെ കാണിച്ച് തരാമെടാ “ എന്ന മട്ടിലാണ് ഭൂരി പക്ഷം ആത്മഹത്യകളും. അങ്ങിനെ എതിരാളിയെ തോൽപ്പിക്കാൻ മാർഗം അന്വേഷിക്കുന്നവർക്ക് “പൗഡറിട്ട് മിനുക്കിയ“ ഈ വാർത്തകൾ വല്ലാതെ പ്രചോദനമാകും.

ഈ ആത്മഹത്യാ വാർത്തകളെ നിരീക്ഷിക്കുക, അപരിഹാര്യമായ  ഒരു കാരണവും കാണാൻ കഴിയില്ല. മുകളിൽ സൂചിപ്പിച്ച  കേസുകളിൽ രോമം പൊഴിഞ്ഞ  യുവാവിന് ലോകം വിശാലമാണെന്നും പുതിയ പുതിയ കണ്ട് പിടുത്തങ്ങൾ ഓരോ ദിവസവും  പുറത്ത് വരുന്നെന്നും  കണ്ട് കാത്തിരിക്കാമായിരുന്നു. 

വിസ്മയാ കേസിൽ വിദ്യാഭ്യാസമുള്ള ആ കുട്ടി  ഭർത്താവിനെതിരെ സിവിലായും ക്രിമിനലായും കേസ് ഫയൽ ചെയ്തിരുന്നെങ്കിൽ അതിന്റെ ഫലം അൽപ്പം വൈകിയാലും കിട്ടുമായിരുന്നെന്ന് മാത്രമല്ല  ഇനി മേലിൽ അയാൾ ആ പ്രവർത്തിയിൽ ഏർപ്പെടില്ലായിരുന്നു. ആ കുട്ടിയുടെ ജീവിതം അകാലത്തിൽ പൊഴിയുകയുമില്ലായിരുന്നു.

മൂന്നാമത്തെ കേസിൽ  ഇതേ മാർഗ്ഗം തന്നെ ആ  യുവതിക്ക് സ്വീകരിക്കാമായിരുന്നു. തന്നെ ശകാരിച്ച പോലീസ് ഓഫ്ഫീസറെ ഉൾപ്പടെ നിയമത്തിന്റെ മുമ്പിൽ കൊണ്ട് വരാമായിരുന്നു.

പക്ഷേ വാശിയും വൈരാഗ്യവും മനസ്സിൽ നിറഞ്ഞ് തുളുമ്പുമ്പോൾ മറ്റൊരു മാർഗം മുന്നിൽ വരില്ല. അങ്ങിനെയുള്ള  മാനസിക നിലക്ക്   മാധ്യമങ്ങളും ചാനലുകളും കൂടി  വാർത്തയെ ഉൽസവാ‍ഘോഷമാക്കി    ചാകാൻ തുനിഞ്ഞിറങ്ങുന്നവർക്ക്ഉന്തിനൊരു തള്ളുംകൂടി എന്ന മട്ടിൽ പ്രചോദനം നൽകി  ആത്മഹത്യകൾ വർദ്ധിക്കാൻ സഹായികളായി തീരുന്ന കാഴ്ചയാണ് ഇന്ന് കേരളത്തിൽ കണ്ട് കൊണ്ടിരിക്കുന്നത്.