Monday, October 30, 2017

മൂട്ട എവിടെ പോയി

മൂട്ട എന്ന ജീവി എവിടെ പോയി മറഞ്ഞു . ഒരു കാലഘട്ടത്തില്‍ മലയാളിയുടെ ഉറക്കം നഷ്ടപ്പെടുത്തിയിരുന്ന ഈ വീരന്‍ വീടുകളിലും ആഫീസുകളിലും സിനിമാ തീയേറ്ററിലും ആശുപത്രിയിലും നിറഞ്ഞു നിന്നു ആടി. ഇന്നത്തെ തലമുറക്ക് കക്ഷിയുടെ ഉപദ്രവം അനുഭവിക്കേണ്ടി വന്നിട്ടില്ല രാത്രി ആകുമ്പോള്‍ തലയിണയുടെ മടക്കുകളില്‍ നിന്നും പണക്കാര പാവപ്പെട്ട വ്യത്യാസമില്ലാതെ ചോര കുടിക്കാന്‍ ഇറങ്ങി വരും. സിനിമാ തീയറ്ററില്‍ ബാല്‍ക്കണി എന്നോ ലോ ക്ലാസെന്നോ വകഭേദമില്ലാതെ മൂട്ട മേഞ്ഞു നടന്നു.
.ആദ്യം ഡി.ഡി.ടി ആയിരുന്നു ഇവനെ നേരിടാന്‍ ഉപയോഗിച്ചിരുന്നത്. കാലം കഴിഞ്ഞപ്പോള്‍ അവന്‍ അത് തിരിഞ്ഞിരുന്നു ആഹരിക്കാന്‍ തുടങ്ങി. പിന്നീട് ടിക്ക് 20 വന്നു, കില്‍ബെഗ് വന്നു, അങ്ങിനെ പലതും വന്നു. കുറച്ച് കാലമാകുമ്പോള്‍ അവന്‍ പ്രതിരോധ ശക്തി ആര്‍ജിച്ച് വീണ്ടും നമ്മളെ കടിക്കാനായി വരും.
ആയിടെ രസകരമായ തട്ടിപ്പുകളും മൂട്ടയെ കൊല്ലാനെന്ന വ്യാജേനെ ഇറങ്ങ്ങ്ങിയിരുന്നു. മൂട്ടയെ കൊല്ലാന്‍ എളുപ്പ മാര്‍ഗം എന്ന പരസ്യവുമായി ജലന്ധര്‍ കമ്പനി വന്നു. അഞ്ച് രൂപയായിരുന്നു വില. പലരും പോസ്റല്‍ വഴി പാഴ്സല്‍ വരുത്തി. തുറന്നപ്പോള്‍ ഒരു ചെറിയ അടകല്ല് , ഒരു ചവണ, ചെറിയ ചുറ്റിക കൂട്ടത്തില്‍ നിര്‍ദ്ദേശം നല്‍കുന്ന പേപ്പറും. ചവണ കൊണ്ട് മൂട്ടയെ പിടിക്കുക അടകല്ലില്‍ വെക്കുക, ചുറ്റിക കൊണ്ട് ചെറുതായി മേടുക, മൂട്ട ചത്തിരിക്കും എന്നു ഉറപ്പ്. ഇതായിരുന്നു നിര്‍ദ്ദേശം.
ഏതായാലും ഇപ്പോള്‍ മൂട്ട നമ്മളെ ഉപേക്ഷിച്ച് പോയി . അതോ ഇനി എവിടെയെങ്കിലും ജീവിച്ചിരിപ്പുണ്ടോ?!!!

Wednesday, October 25, 2017

ആത്മഹത്യയും മലയാളിയും.

കുറച്ച് കാലങ്ങള്‍ക്ക്  മുമ്പ് വരെ  ജപ്പാനായിരുന്നു  ആത്മഹത്യക്ക്  മുമ്പില്‍  നിന്നിരുന്നത്. ഇതിപ്പോള്‍ ഈ പ്രവണത   മലയാളികളെയും  ബാധിച്ചു എന്നാണു  തോന്നുന്നത്. നിസ്സാര  കാര്യങ്ങള്‍ക്ക് ആത്മഹത്യ ചെയ്യുന്ന പ്രവണത മലയാളികളില്‍   വര്‍ദ്ധിച്ച് വരുന്ന വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നു .
നാലും അഞ്ചും കുട്ടികളുള്ള  വീടുകളില്‍ ഒരു ബാത്ത്  റുമും ഒരു സോപ്പും ഒരു തോര്‍ത്തും  ഉള്ളിടത്ത്  ഒരാള്‍  കുളിച്ച് ഇറങ്ങ്ങ്ങുന്നത് വരെ സഹിഷ്ണത  പുലര്‍ത്തി കാത്ത്  നില്‍ ക്കാനുള്ള  പരിശീലനം വീട്ടില്‍ നിന്ന തന്നെ കിട്ടിയിരുന്നു. കാത്തിരിക്കാനും ക്ഷമിക്കാനും  സഹിക്കാനും വീടുകളില്‍  നിന്നും ലഭിച്ചിരുന്ന   പരിശീലനം  ഭാവിയില്‍ പ്രതിസന്ധികളെ  അഭിമുഖീകരിക്കുമ്പോള്‍  ക്ഷമാശീലരായി  നില്‍ക്കാന്‍ അന്നത്തെ തലമുറയെ  പ്രാപ്തരാക്കുകയും ചെയ്ത് വന്നു. ഇന്നു   സ്ഥിതിഗതികള്‍  മാറിയിരിക്കുന്നു. കൂട്ടുകുടുംബം അണുകുടുംബം ആയി രൂപാന്തരം പ്രാപിച്ചു. കുട്ടികളെ വഴക്ക്  പറയാതെ ഗുണദോഷിക്കാതെ യാതൊരുവിധ അല്ലലിലും പെടുത്താതെ  ചെല്ലക്കിളികളായി വളര്‍ത്തിക്കൊണ്ടു വരുകയും അങ്ങ്ങ്ങിനെ വളര്‍ന്ന വന്ന കുട്ടി   ഒരു പ്രതിസന്ധിയെ അഭിമുഖീകരിക്കുമ്പോള്‍  എന്ത് ചെയ്യണമെന്നറിയാതെ   കടുംകയ്യിലെക്ക്  തിരിയുകയും ചെയ്തു വരുന്നു. അവരുടെ വീട്ടില്‍  മാതാപിതാക്കളോടു  മാത്രം ഇടപഴകിയും  സമൂഹവുമായി ഇടപഴകാനുള്ള  അവസരം ലഭിക്കാതിരിക്കുകയും അനിഷ്ടകരമായ ഒന്നും നേരിടാന്‍ അവസരം കിട്ടാതെ   സമയാസമയം ഇഷ്ടമുള്ള  ആഹാരം കഴിച്ചും ബുദ്ധിമുട്ടറിയാതെയും  ശകാരം കേള്‍ക്കാതെയും  വളര്‍ന്ന വരുന്ന ഈ തലമുറ  ചെറുത്ത് നിന്നാല്‍  പരിഹരിക്കാന്‍ കഴിയുന്ന പ്രതിസന്ധികള്‍ പോലും നേരിടാനാവാതെ  പകച്ച് നില്‍ക്കുന്ന അവസ്ഥയില്‍ കണ്ടെത്തുന്ന പോംവഴിയായി  മാറി ആത്മഹത്യ. ആരെങ്കിലും ഒന്ന്‍ കുറ്റപ്പെടുത്തിയാല്‍ , പാളിച്ച  ചൂണ്ടി കാണിച്ചാല്‍ ഇവര്‍  പ്രകോപിതരായി മാറും .  അവര്‍ക്ക് ജയിച്ചേ പറ്റു, അത് സാധിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുക, ഇതാണ് ഇപ്പോള്‍ കണ്ടു വരുന്നത്.

Saturday, October 14, 2017

സ്വപ്നങ്ങളിലൂടെ വീണ്ടും അവള്‍

പകലുറക്കത്തിലായിരുന്ന  ഞാന്‍ "ശൂ ശൂ " എന്നാരോ വിളിക്കുന്ന ശബ്ദം  കേട്ടാണ്  ഉണര്‍ന്നത്. സമയം വൈകുന്നേ രമായിരിക്കുന്നു. മഞ്ഞ വെയില്‍ അന്തരീക്ഷത്തില്‍ സ്വര്‍ണം  കലക്കി ഒഴിച്ചി  രിക്കുകയാണ് .
 ഞാന്‍ വേലിക്കല്‍        വന്ന്‍ നോക്കി. രണ്ടു വേലികള്‍ , അതിനിടയില്‍ ചെറിയ ഇടവഴിയും ഉണ്ട്.     അപ്പുറത്തെ വേലിക്കലെ പൂത്ത  ശീമക്കൊന്ന മരത്തിനു താഴെ അവള്‍ നില്‍പ്പുണ്ടായിരുന്നു. മഞ്ഞ  വെയില്‍ അവളെയും  സ്വര്‍ണ വര്‍ണത്തിലാക്കി . എന്നെക്കണ്ടപ്പോള്‍ ഉണ്ടായ  മനോഹരമായ ആ പുഞ്ചിരി അവളുടെ മുഖത്തെ  ഒന്നുകൂടി പ്രകാശമാനമാക്കിയല്ലോ .
 കയ്യിലിരുന്ന ചെറിയ  പൊതി വേലിയുടെ മുകളിലൂടെ  എറിഞഞപ്പോള്‍  വെളുത്ത കയ്യിലെ ചുവന്ന കുപ്പി വളകള്‍ കിലു കില് ശബ്ദം ഉണ്ടാക്കി. 
പൊതി തുറന്നപ്പോള്‍  പതിവ് പോലെ  മുല്ല പൂക്കള്‍ തന്നെ.
 "എന്തെ  ഇത്ര ഉറക്കം?" അവളുടെ ചോദ്യത്തില്‍ പരിഭവം  നിറഞ്ഞി രുന്നോ ? "വല്ലാത്ത വിശപ്പ് , കിടന്നുറങ്ങി  പോയി." എന്ന എന്റെ മറുപടി ആ മുഖത്ത് വേദനയുടെ നിഴല്‍ പരത്തുന്നത്  ഞാന്‍ കണ്ടു.
"വാപ്പ  ഇപ്പോള്‍ ബിരിയാണി കൊണ്ടു വരും. അപ്പോള്‍ ഞാന്‍ വിളിക്കാം , അത് വരെ  ഒന്ന്‍ കൂടി ഉറങ്ങാന്‍ കിടന്നോ"  എന്നവള്‍ പറഞ്ഞിട്ട് വീട്ടിലേക്ക്  ഓടി പോയി. അവളുടെ വാപ്പ വിവാഹ വീടുകളില്‍ ബിരിയാണി  പാചകക്കാരനാണൂ എന്നും ജോലി കഴിഞ്ഞ് തിരികെ വരുമ്പോള്‍ അയാളുടെ ഓഹരി ബിരിയാണി വീട്ടില്‍ കൊണ്ട് വരുമെന്നും എനിക്കറിയാമായിരുന്നു.
 അവള്‍ തന്ന മുല്ലപ്പൂവിന്റെ  സുഗന്ധത്തില്‍  ലയിച്ച്  ഉടനെ ലഭിക്കാന്‍ പോകുന്ന ബിരിയാണിയും  പ്രതീക്ഷിച്ച്   ഞാന്‍ വീണ്ടും ഉറങ്ങി.
"ഇതെന്തൊരു ഉറക്കമാണ്  എഴുന്നേല്‍ക്ക് "  എന്ന ശബ്ദം കേട്ട് "ബിരിയാണി കൊണ്ടു വന്നോ " എന്ന്‍ ചോദിച്ച് കൊണ്ട് ഞാന്‍ ഉണര്‍ന്നു.
"ബിരിയാണിയോ ആര് കൊണ്ടു വരുമെന്നാണ് ഈ പറയുന്നത്...?  ചോദ്യം എന്റെ ഭാര്യയില്‍ നിന്നുമായിരുന്നു. അവള്‍ എന്റെ മുഖത്തേക്ക്  സൂക്ഷിച്ച് നോക്കി നില്‍ക്കുന്നു. എന്റെ കൌമാരത്തില്‍ നടന്ന സംഭവം  എത്രയോ വര്‍ഷങ്ങള്‍ക്ക്ശേഷം  ഇന്നെന്തിനാണ് സ്വപ്നത്തില്‍ കൂടി ആവര്‍ത്തിച്ചത്?
ഞാന്‍ പരക്കെ നോക്കി. മഞ്ഞ വെയില്‍ പ്രകാശം പരത്തുന്ന സായാഹ്നം ഇല്ല, സ്വര്‍ണ പ്രഭയില്‍ കുളിച്ച് നിന്ന  എന്റെ കളിക്കൂട്ട്കാരിയുമില്ല.ആ മുല്ലപ്പൂവുമില്ല. തുലാ വര്‍ഷം അന്തരീക്ഷത്തെ ഇരുളിലാക്കിയിരുന്നു. അസമയത്ത് വിരുന്ന്കാരെ കണ്ട വീട്ടുകാരിയുടെ മുഖം പോലെ മാനം കറ് ത്തിരിക്കുന്നല്ലോ. കട്ടിലിനു സമീപം ബഷീറിന്റെ  ബാല്യകാലസഖി വായിച്ച് പകുതി ആയ നിലയില്‍ കിടപ്പുണ്ട്.  എത്രാമത്തെ പ്രാവശ്യമാണ് ഞാന്‍ ആ പുസ്തകം വായിക്കുന്നത്.
ആലപ്പുഴയിലേക്ക് പായാനും കളിച്ച് വളര്‍ന്ന ആ വീടിന്റെ   മണല്‍ മുറ്റത്ത് ബാല്യ കാല സ്മരണയില്‍ മുഴുകി കഴിയാനും കൊതിയാകുന്നല്ലോ. ഇപ്പോള്‍ അന്യ കൈവശമായ ആ വീട് കാണുമ്പോള്‍  ഇനി ഒരിക്കലും ഈ വീട് എന്റെതാവില്ലല്ലോ  എന്ന ചിന്ത എത്രമാത്രം വേദനയാണ് എന്നിലുണ്ടാക്കുന്നതെന്ന്‍ ആരറിയാന്‍....

Friday, October 13, 2017

ബീവറേജ് വിശേഷങ്ങള്‍

ദേശീയ പാതയില്‍ നിന്നും മദ്യ വ്യാപാരത്തെ കോടതി തുരത്തി  ഓടിച്ചതിനു ശേഷം സര്‍ക്കാര്‍ വക മദ്യശാലകള്‍  നാട്ടുമ്പുറങ്ങളില്‍  കച്ചവടം തുടങ്ങി . അതോടെ  മാനും മരംചാടിയുമില്ലാതെ  കിടന്ന  ഇടവഴികളും  നടപ്പാതകളും  കുടിയന്മാരുടെ രാജപാതകളായി  മാറി.
ഞങ്ങള്‍  താമസിക്കുന്ന വസതിയുടെ  മുമ്പിലൂടെയുള്ള  നിരത്ത്,   പ്രദേശ വാസികള്‍  മാത്രം സഞ്ചരിച്ചിരുന്നത്   രാത്രി  ഏട്ട്  മണി കഴിഞാല്‍ ഉത്സവ  സ്ഥലത്തേക്കുള്ള  വഴി പോലെയാണിപ്പോള്‍ .  ഇരുട്ടും തള്ളി ഇട്ട്  പാമ്പുകള്‍  കൂട്ടം കൂട്ടമായി   പോകുന്ന കാഴ്ച  രസാവഹമാണ്  നിര ത്തിന്റെ അവസാനം  ചവിട്ട് പടികളും കടന്ന്‍  സമീപത്തുള്ള സിമിത്തെരിയും  പിന്നിട്ട് റെയില്‍വേ വഴിയും  താണ്ടി  ഉദ്ദേശ  സ്ഥലത്ത്  എത്തുന്ന മഹാന്മാര്‍ക്ക്  ഇരുട്ടും  ദുര്‍ഘടങ്ങളും  സിമിത്തെരിയിലെ പ്രേതവും  ട്രെയിന്‍  വരുമോ എന്ന ഭയവും ഒന്നുമില്ല. ഇത്രയും സാഹസം  കാണിച്ച് ലണ്ടന്‍ മദ്യം  കഴിച്ചില്ലെങ്കില്‍  ഉറക്കവും വരില്ലായിരിക്കും. കടന്ന്‍ പോകുന്ന ട്രെയിന്‍ നിര്‍ത്താന്‍ കൈ കാണിക്കുന്നവരും  ഉടുത്തിരിക്കുന്ന  തുണി ഉരിഞ്ഞ് കോടി വീശലും ധാരാളം.
കഴിഞ്ഞ ദിവസം വൈകുന്നേരം  ഒരു മഹാന്‍  ട്രെയിന്‍ വരുന്നതിനു മുമ്പ്  തല  പാളത്തില്‍ കൊണ്ട് വെച്ചു. സമീപസ്ഥരായ  വീട്ടുകാര്‍ എല്ലാവരും കൂടി  പിടിച്ച് മാറിയപ്പോള്‍  കഴുത്ത് മുറിയുമോ  എന്ന പരീക്ഷിക്കാനാണ്  താന്‍ അങ്ങ്ങ്ങിനെ ചെയ്തതെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി .
 മദ്യത്തിനു  ഇത്രയും മാന്ത്രിക ശക്തി  ഉണ്ടെന്ന്‍  ഇപ്പോഴാണ്  തിരിച്ചറിയുന്നത്.

Friday, October 6, 2017

കുറ്റാരോപിതൻ മാത്രം

സർക്കാർ  ജീവനക്കാരനും  എന്റെ  അടുത്ത പരിചയക്കാരനുമായ  ഒരു വ്യക്തി  വ്യാജ രസീത്  നൽകി പണം  പറ്റുകയും  ഖജനാവിലടച്ച തുകയിൽ  കൃത്രിമം കാണിക്കുകയും ചെയ്തു     എന്നാരോപിച്ചു പോലീസ്  കസ്റ്റഡിയിലെടുത്തു .  ഈ വാർത്ത ടിയാന്റെ  ഫോട്ടോ സഹിതം       പത്രങ്ങളിൽ  വരുകയുണ്ടായി. അയാൾ മറ്റ് ദുർസ്വഭാവങ്ങ ളൊന്നുമില്ലാത്തവനും അറിഞ്ഞിടത്തോളം നല്ലവനുമാണ് .കാലങ്ങളായി  ചികിൽസയിൽ കഴിയുന്ന  വൃദ്ധരായ മാതാ പിതാക്കളും ഭാര്യയും സ്കൂളീൽ പോകുന്ന കൊച്ച് കുട്ടികളുമയാൾക്കുണ്ട്. ഈ മനുഷ്യൻ  കുറ്റം ചെയ്തിട്ടുണ്ടോ ഇല്ലയോ  എന്നത് പോലീസും കോടതിയും കൂടി തീരുമാനിക്കട്ടെ. പക്ഷേ  ഇപ്പോളയാൾ കുറ്റാരോപിതൻ മാത്രമാണ്. അയാളുടെ പേരിലുള്ള കുറ്റം തെളിയിക്കപ്പെടാതെ  ചിലപ്പോൾ അയാളെ വെറുതെ വിട്ടേക്കാം. അങ്ങിനെയെങ്കിൽ  കുറ്റവാളി എന്ന മുദ്ര കുത്തി അയാളുടെ ഫോട്ടോ പത്രത്തിലൂടെ പ്രസിദ്ധപ്പെടുതിയതിലുണ്ടായ  മാന നഷ്ടത്തിന് എന്ത് പരിഹാരം. ായാളുടെ  ഒരു തെറ്റും ചെയ്യാത്ത    കുട്ടികൾ ഇന്ന് സ്കൂളീൽ  പോയപ്പോൾ  മറ്റ് കുട്ടികളവരെ  കളിയാക്കി ചിരിച്ചതിൽ  അവർക്കുണ്ടായ  വേദനക്ക് ാാര്  പരിഹാരം കണ്ടെത്തും. കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷിച്ചു  എങ്കിൽ  ഫോട്ടോ  സഹിതം  പത്രത്തിലോ  ചാനലുകളിലോ  വാർത്ത വന്നാൽ  നമുക്കത് ന്യായീകരിക്കാം. ഇപ്പോളയാൾ  ചെയ്യാത്ത കുറ്റത്തിനാണ്  റിമാന്റ് ചെയ്യപ്പെട്ടതെങ്കിൽ അയാളുടെ  ചിത്രം  പത്രത്തിൽ  കാണുമ്പോൾ ായാൾക്കുണ്ടാകുന്ന  മനോവേദനയുടെ ആഴം എത്രയെന്നളക്കാൻ  ഏതുപകരണമാണ്  വേണ്ടി വരുക?  പത്രങ്ങളുടെ  വാർത്താ ദാഹവും പോലീസുകാരുടെ  കുറ്റം തെളിയിക്കൽ  വൈദഗ്ദ്യ പ്രകടന ത്വരയും കൂടി ചേരുമ്പോൾ  തകരുന്നത്  കുറച്ച്  മനുഷ്യ ജീവികളുടെ  ജീവിതങ്ങളാണെന്ന് ഇവ രെന്നാണാവോ    തിരിച്ചറിയുക ?

Thursday, October 5, 2017

ചരിത്രപരമായ വിഡ്ഡിത്തം.

ഭിന്ന മത വിശ്വാസികളായ  ജനങ്ങൾ തോളിൽ കയ്യിട്ട് ഏകോദര സഹോദരങ്ങളെ പോലെ കഴിയുന്ന നാടാണ് കേരളം. അവർ തമ്മിൽ  കലഹമുണ്ടാക്കി ഇവിടെ വിഭാഗീയത  സൃഷ്ടിക്കാനുള്ള  പദ യാത്ര  നടത്തുകയാണ് സംഘ്പരിവാർ ശക്തികൾ. രാഷ്ട്രീയ  ലക്ഷ്യത്തിനായി  ഏതറ്റം വരെയും പോകുമെന്ന്   ഇതര സംസ്ഥാനങ്ങളിലവർ തെളിയിച്ച്  കഴിഞ്ഞിരിക്കുന്നു. സഹോദര ബന്ധങ്ങളിൽ  കലഹം സൃഷ്ടിക്കുന്നത്  നീചമായ പ്രവർത്തിയാണ്. അതിനെ നേരിടേണ്ടത് ഇവിടത്തെ ജനങ്ങളിൽ  ബഹുഭൂരിപക്ഷത്തെയും നയിക്കുന്ന   ഇടത് വലത് ജനാധിപത്യമുന്നണികളുടെ  കടമയുമാണ്.  അവർ യോജിച്ച് നിന്നാൽ  കടന്ന് കയറ്റക്കാർക്ക് ഈ നാട്ടിൽ ഒരു ചലനവും സൃഷ്ടിക്കാൻ സാധിക്കില്ലാ എന്നത് പരമ സത്യവുമാണ്. നിർഭാഗ്യ വശാൽ   അവരിൽ ഒരു കക്ഷി  എതിർ ഭാഗത്തെ  ഉദാര നയവത്കരണവും മറ്റും ചികഞ്ഞ് കണ്ടെത്തി  തൊട്ട് കൂടായ്മ  പ്രഖ്യാപിക്കുമ്പോൾ മറ്റേ കക്ഷി  തൊഴുത്തിൽക്കുത്തും  കാല് വാരലിനും ഇടയിൽ പെട്ട്  നട്ടം തിരിയുകയും മുൻ ഭരണത്തിലെ അഴിമതി ചുഴിയിൽ  നിന്നും കരകയറാൻ  കൈ കാലിട്ടടിക്കുകയുമാണ് ചെയ്യുന്നത്. ഇതിനിടയിൽ അവർക്കെവിടെ  നാട്ടിൽ ഭിന്നത ഉണ്ടാക്കാൻ  തത്രപ്പെടുന്നവരെ നേരിടാൻ  സമയം.
പൊതു ശത്രുവിനെ  നേരിടാൻ ഏത് ചെകുത്താനെയും കൂട്ടു പിടിക്കാമെന്ന്  പണ്ടൊരു തിരുമേനി  പറഞ്ഞ് വെച്ചത്  ഒരു കൂട്ടർ മറക്കുന്നു. അധികാരത്തിൽ  കൂടി മാത്രമല്ല ജനസേവനം നടത്താൻ  കഴിയുന്നതെന്ന് രാഷ്ട്ര പിതാവായ  മഹാൻ  ചെയ്ത് കാണിച്ചത്  മറ്റേ കൂട്ടരും മറക്കുന്നു. ഇരു കൂട്ടരുടെയും കൃത്യ നിർവഹണത്തിലുള്ള  വീഴ്ചയാൽ നാട്ടിൽ  കലാപം  സൃഷ്ടിക്കപ്പെട്ടാൽ  ചരിത്രപരമായ  വിഡ്ഡിത്തം എന്ന്  തന്നെയല്ലേ  അതിനെ  വിളിക്കേണ്ടത് ?