Monday, July 25, 2022

മാധ്യമങ്ങളുടെ ഇടപെടലുകൾ.

 മാധ്യമങ്ങളുടെ മുൻ ധാരണയൊടുള സമീപനം ജനാധിപത്യ വ്യവസ്തക്കും നീതി നിർവഹണ വ്യവസ്തക്കും  സാരമായ ദോഷമാണ് വരുത്തി വെക്കുന്നതെന്ന്  ഇന്ത്യൻ പരമോന്നത കോടതി ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു.

മാധ്യമ വിചാരണ നീതി ന്യായ വ്യവസ്തയുടെ  സ്വതന്ത്രവും നീതിപൂർവവുമായ പ്രവർത്തനങ്ങളെ ബാധിക്കുന്നു. കേസുകളിൽ തീരുമാനമെടുക്കുന്നതിൽ മാധ്യമ വിചാരണ കാരണമാകരുത്. മാധ്യമങ്ങളുടെ മുൻ ധാരണയൊടുള്ള സമീപനം ജനങ്ങളെ ബാധിക്കുന്നുണ്ട് അത്ജനാധിപത്യത്തെ ദുർബലപ്പെടുത്തുന്നു.വ്യവസ്തക്കാകെ ദോഷമാകുന്നു. ഇത് നീതി നടപ്പാക്കുന്നതിന് തടസ്സമാകുന്നെന്നും അദ്ദേഹം പറഞ്ഞു. അച്ചടി മാധ്യമങ്ങളേക്കാളും ഇലക്റ്റ്രോണിക് മാധ്യമങ്ങളിലാണ് ഈ പ്രവണത കൂടുതലും കണ്ട് വരുന്നത്.

ഈ വിഷയം  എത്രയോ തവണകളിൽ  ഈയുള്ളവൻ  ബ്ളോഗിലും ഫെയ്സ് ബുക്കിലും  ഉന്നയിച്ചിട്ടുണ്ട്. കേരളത്തിൽ നടന്ന പല കുറ്റകൃത്യങ്ങളെ സംബന്ധിച്ച് അതിഭാവുകത്വം  നിറഞ്ഞ റിപ്പോർട്ടുകളാണ് മാധ്യമങ്ങൾ പടച്ച് വിട്ടിരുന്നത്. ഈ വിഷയം  ഒരിക്കൽ ഞാൻ എഴുതിയപ്പോൾ എന്റെ  ഒരു മാന്യ സുഹൃത്ത് കമന്റിട്ടത് ഇപ്രകാരമായിരുന്നു. .........“അതിന് ജഡ്ജ്മാർ പത്രവും റ്റി.വിയും നോക്കിയാണോ വിധിന്യായം എഴുതുന്നതെന്ന്....തെളിവും  മൊഴിയും നോക്കിയല്ലേ .“ എന്ന്.   അതേ! സുഹൃത്തെ! അവർ അപ്രകാരം തന്നെയാണ് ജഡ്ജ്മെന്റ് എഴുതേണ്ടത്. പക്ഷേ അവരും  മനുഷ്യരാണെന്നും ചില സങ്കീർണമായ കേസുകളിൽ  അവർക്കും അവരുടേതായ  ശങ്കകളും സംശയങ്ങളും  ബാധിക്കാറുണ്ട്.എന്നും ആ സമയം അവർ എന്താണ് ചെയ്യുക എന്നത് നമ്മുടെ ചീഫ് ജസ്റ്റിസിലേക്ക് തന്നെ തിരിയാം.

“  ......പരിണിത പ്രജ്ഞരായ  ജഡ്ജ്മാർ  ചില വിഷയങ്ങളിൽ തീരുമാനമെടുക്കാൻ ബുദ്ധിമുട്ടി നിൽക്കുമ്പോൾ മാധ്യമങ്ങൾ “കങ്കാരു കോടതികളുമായി“ മുന്നോട്ട് പോവുകയാണ്......“ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

എന്താണ്` കങ്കാരു കോടതികൾ:--“ ഭരണ കൂടത്തിന്റെയോ ഔദ്യോഗിക നീതി ന്യായ സംവിധാത്തിന്റെയോ  അംഗീകാരമില്ലാതെ  നില നിൽക്കുകയും തോന്നും പടി ശിക്ഷാ വിധികൾ പ്രഖ്യാപിക്കുകയും  ചെയ്യുന്ന സംവിധാനങ്ങളെയാണ് കങ്കാരു കോടതി എന്ന് വിളീക്കുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ അമേരിക്കയിലാണ് ഈ പ്രയോഗം ആദ്യമായി  ഉപയോഗിക്കപ്പെട്ടത്.“( 

ശരി.  ഇനി പറയുക കച്ചവട മാൽസര്യത്തിൽ  പെട്ട നമ്മുടെ മാധ്യമങ്ങൾ  ശരിക്കും കങ്കാരു കോടതികൾ തന്നെയല്ലേ.........?

Sunday, July 17, 2022

മലയാള വർഷം

  ഇന്ന് കർക്കിടകം 1.

മലയാള വർഷത്തിലെ മാസങ്ങളുടെ പേരുകൾ ചിങ്ങം മുതൽ കർക്കിടകം വരെ തെറ്റാതെ  പറയാൻ മലയാളി കുഞ്ഞുങ്ങൾക്ക് കഴിയുമോ?

അക്ഷരമാല ഈ വർഷം മുതലാണ് പാഠ പുസ്തകത്തിൽ വന്നത്

Wednesday, July 6, 2022

വിലക്കയറ്റം

 കഴിഞ്ഞ മാസത്തെ ചെലവിനേക്കാളും  ഈ മാസത്തെ ചെലവ് വല്ലാതെ വർദ്ധിച്ചിരിക്കുന്നത് കണ്ട് പലചരക്ക് കടയിലെ ബിൽ പരിശോധിച്ചതിൽ ഒന്നൊഴിയാതെ എല്ലാ സാധനങ്ങൾക്കും ക്രമാതീതമായി വില വർദ്ധനയാണ് കണ്ടത്. സാധാരണക്കാരന്റെ നട്ടെല്ല് ഒടിക്കുന്ന വില വർദ്ധന. അരിയുടെ വില 47--50 രൂപാ നിരക്കിലാണ്` കാണപ്പെട്ടത്. മൂന്ന് മാസത്തിനു മുമ്പ്  35--37 രൂപാ വിലയുണ്ടായിരുന്ന അരിയാണ്` ഇപ്പോൾ ഈ വിലയിൽ വിൽപ്പന നടക്കുന്നത്. അത് പോലെ ആലങ്കാരിക ഭാഷയിൽ പറഞ്ഞാൻ ഉപ്പ് തൊട്ട് കർപ്പൂരം വരെ  അമിത വില കച്ചവടക്കാർ ഈ ടാക്കുകയാണ്.

ആരാണ്` ഇതൊന്ന് പിടിച്ച് നിർത്താനും അമിതമായ വിലവർദ്ധനവിനെതിരെ  നടപടിയെടുക്കാനും മുതിരുക. സർക്കാർ സംവിധാനങ്ങൾ  നിശ്ചലമാണ്.ഭരണ കക്ഷിയും പ്രതിപക്ഷവും രണ്ട് പെണ്ണുങ്ങലുടെ വായ്മൊഴികൾക്ക് പുറകെയാണ്`.നാണംകെട്ട ഈ രാഷ്ട്രീയ  അധപതനത്തിൽ ആർക്കും ലജ്ജയില്ല. എങ്ങിനെ പിടിച്ചിരിക്കാമെന്ന് ഭരണ പക്ഷവും എന്ത് പറഞ്ഞും എന്ത് ചെയ്തും എങ്ങിനെ പിടിച്ചിറക്കാമെന്ന് പ്രതിപക്ഷവും പരസ്പരം പോരാടുമ്പോൽ ആർക്കാണ്` വിലക്കയറ്റത്തെ പറ്റി ചിന്തിക്കാൻ  സമയം.

റേഷൻ കടയിൽ വിലക്കുറച്ച് അരി കിട്ടുമെന്നും  മാവേലി സ്റ്റോറിലും അനുബന്ധ സ്ഥാപനങ്ങളിലും വിലക്കുറച്ച് സാധനങ്ങൾ കിട്ടുമെന്നും നിങ്ങൾക്ക് അവിടെ പോയി വാങ്ങിക്കൂടേ എന്തിന് സർക്കാരിനെ കുറ്റപ്പെടുത്താൻ ഒളി അജണ്ടകളുമായി വരുന്നതെന്ന  എന്റെ പ്രിയ സ്നേഹിതന്മാരായ സഖാക്കളോട് ഒരു ചോദ്യം ചോദിക്കാൻ അനുവാദം തരണം.

സർക്കാർ വക റേഷൻ ഷാപ്പുകളും ന്യായവില സ്ഥാപനങ്ങളും ഉള്ളപ്പോൾ തന്നെ ഇവിടെ കമ്പോളത്തിൽ സ്വകാര്യ വിൽപ്പന ശാലകളും ഉണ്ടായിരുന്നതും സാധാരണക്കാർ തന്നെ അവിടെ പോയി സാധനങ്ങൾ വാങ്ങുകയും ചെയ്തിരുന്നു. അത് ജനങ്ങളുടെ കയ്യിൽ അമിതമായ ധനം ഉണ്ടായിരുന്നത് കൊണ്ടല്ല, അതിന് അതിന്റേതായ കാരണങ്ങൾ ഉള്ളതിനാലാണ്. ഇവിടെ പ്രശ്നം അതല്ല സ്വകാര്യ വിൽപ്പന ശാലകളിൽ വിലക്കയറ്റം ക്രമാതീതമായി കാണപ്പെടുമ്പോൽ  നിങ്ങൾ പോയി റേഷൻ കടയിൽ നിന്ന് അരി വാങ്ങുക എന്ന് പറയുന്നതല്ല മര്യാദ. കമ്പോളത്തിൽ സർക്കാർ ഇടപെടുകയും  നിലവിലുള്ള നിയമങ്ങൾ കർശാനമായി ഉപയോഗിച്ചും  അമിതമായും അകാരണമായും ഉണ്ടാകുന്ന വിലക്കയറ്റത്തെ തടയുകയും ചെയ്യുക എന്നതാണ്  ഊർജമുള്ള സർക്കാർ ചെയ്യേണ്ടത്. അല്ലാതെ റേഷൻ കടയിൽ വിലക്കുറവുണ്ട് അവിടെ പോവുക എന്ന് പറയുകയല്ല..   കാരണം ഈ രണ്ട് സ്ഥാപനങ്ങളും (സർക്കാർ വകയും സ്വകാര്യ ഉടമയിലുള്ളതും) പണ്ട് മുതലേ ഈ നാട്ടിലുള്ളതും  അതിൽ ഒരെണ്ണം നിയമം തെറ്റിച്ച്  അകാരണമായി വില വർദ്ധിപ്പിക്കുമ്പോൾ സർക്കാർ ഇടപെടാൻ എന്തിന് മടിക്കുന്നു എന്നതാണ്` ചോദ്യം

എന്ത് കൊണ്ട് വിലക്കയറ്റം  അതിന് തടയിടാൻ എന്താൺ` മാർഗം എന്ന് പരിശോധിക്കുകയും  അത് പരിഹരിക്കുകയും ചെയ്യുക എന്നതാണ് ഇപ്പോൾ സർക്കാർ ചെയ്യേണ്ടത്.അതിന് പണ്ടത്തെ പോലെ കമ്പോളത്തിൽ സർക്കാർ ഇറങ്ങി  പ്രവർത്തിക്കണം അപ്പോൾ  തീ പിടിക്കുമ്പോൾ വാഴ വെട്ടുന്ന ഈ പരിപാടി കച്ചവടക്കാർ നിത്തലാക്കും.

Saturday, July 2, 2022

പേ വിഷ ബാധ

 പേ വിഷ ബാധയേറ്റ് സംസ്ഥാനത്ത് ആറ് മാസത്തിനുള്ളീൽ മരിച്ചത് 13 പേരാണ്. ഇതിൽ പലരും പേ വിഷ ബാധക്കെതിരെ  കുത്തിവെയ്പ് നടത്തിയവരാണ്`. അവസാനം മരിച്ച പെൺകുട്ടി  കൃത്യമായി നാല് തവണകളിലായി  കുത്തി വെയ്പ് നടത്തിയിരുന്നു. എന്നിട്ടും  മരണം സംഭവിച്ചു.

പതിവ് പോലെ  സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. പേ വിഷ ബാധക്കെതിരെ ആന്റി റാബിസ് വാക്സിൻ ആണ്.നൽകുന്നത്. ഇൻഡ്രാ ഡെർമൽ  എന്ന ഈ രീതി കുത്തിവെയ്പ്പ് ചർമത്തിനുള്ളിലാണ് നടത്തേണ്ടത്. ഞരമ്പിലോ മസിലിലോ ആണ് ഈ കുത്തി വെയ്പ്പെങ്കിൽ അത് പ്രയോജനപ്പെടുകയില്ലാ.  അങ്ങിനെ വല്ല നടപടി പിശക് സംഭവിച്ചിട്ടുണ്ടോ  എന്നും പരിശോധിക്കുമത്രേ. അപ്പോൾ ഇതിനെ പറ്റി ഒട്ടും ഗ്രാഹ്യമില്ലാത്തവരാണോ ഈ കുത്തിവെയ്പ്പ് കൈകാര്യം ചെയ്യുന്നത്?  അങ്ങിനെയെങ്കിൽ തന്നെയും  ഒന്നോ രണ്ടോ എണ്ണം കൈ പിശക് സംഭവിച്ചെന്നിരിക്കട്ടെ. പക്ഷേ 13 എണ്ണത്തിലും തെറ്റ് സംഭവിക്കുമോ?

ആദ്യം ചെയ്യേണ്ടത് വാക്സിന്റെ ഗുണ  മേന്മയും  പിന്നെ കാലാവധി തീയതിയുമാണ് പരിശോധിക്കേണ്ടത്. അത് ആര് പരിശോധിക്കും എന്നിടത്താണ് കൗതുകം. നിയമ പരമായ നടപടികൾ പൂർത്തീകരിച്ചാണ് ബന്ധപ്പെട്ട വകുപ്പ് മരുന്നുകൾ വാങ്ങേണ്ടത്. എന്തെങ്കിലും തകരാറ് സംഭവിക്കുമ്പോൾ വാങ്ങിയവർ തന്നെ ആ മരുന്നിന്റെ ഗുണ നിലവാരം പരിശോധിക്കുന്നതിലെ  ന്യായീകരണം എന്താണാവോ? പ്രതിയെ തന്നെ കുറ്റം അന്വേഷിക്കാൻ ചുമതലപ്പെടുത്തിയത് പോലെ ആവില്ലേ ആ അന്വേഷണം. ഈ സംശയം ശരിയാണെന്ന് തെളീയിക്കുന്ന വിധം ആരോഗ്യ വ്കുപ്പിൽ നിന്നും ഇന്നത്തെ പത്രത്തിൽ ഒന്ന് രണ്ട് വാർത്താ ശകലങ്ങൾ കാണപ്പെടുകയുണ്ടായി. (ഒന്ന്) മരുന്നിന്റെ ഗുണ നിലവാരം കുഴപ്പമൊന്നുമില്ല പോലും.. അതിന് പിൻ താങ്ങുന്ന ന്യായീകരണമാണ് രസാവഹം.  കൂടെ കടി കൊണ്ടവർക്ക് കുത്തി വെച്ചിട്ടുണ്ട് അവർക്ക്  കുഴപ്പമൊന്നുമില്ലത്രേ! ഓരോരുത്തർക്കും  ഓരോ സമയത്താണ് രോഗ ആക്രമണമെന്നും  അതും വൈറസ്  ബാധ എത്രത്തോളം എന്നതിനെ ആശ്രയിച്ചിരിക്കും രോഗ ആക്രമണമെന്നും ഏത് കൊച്ച് കുട്ടിക്കും അറിയാം.  അത് കൊണ്ട് രോഗം രണ്ടാമത്തെ കക്ഷിക്ക് വരാത്തത് കൊണ്ട് മരുന്ന്് ഭദ്രമാണന്ന് പറയുന്നതിന്റെ ലോജിക്ക് എന്താണ്?. ഒരു പക്ഷേ കുത്തി വെയ്പ്പ് നടത്തിയില്ലെങ്കിലും അവർക്ക് രോഗാക്രമണം ഉണ്ടാവില്ലെങ്കിലോ?

മറ്റൊരു ന്യായീകരണം  മുറിവ് ആഴത്തിലുള്ളതാണെങ്കിൽ വൈറസ് പെട്ടെന്ന് വ്യാപിക്കുമെന്നും കുത്തിവെയ്പ്പെടുത്താലും പ്രതിരോധിക്കാൻ കഴിയില്ല പോലും. പട്ടി എപ്പോഴും ഓടി വന്ന് ഉമ്മ വെച്ചേച്ച് പോവുകയുള്ളുവോ? അതിന് മാത്രമേ ഈ വാക്സിൻ ഫലപ്രപ്രദമാവുകയുള്ളൂവെന്നാണോ വകുപ്പ് പറയുന്നത്. ഒന്നോ രണ്ടോ കേസുകളിൽ ഈ  മുടന്തൻ ന്യായങ്ങൾ ഉപയോഗിക്കാം. പക്ഷേ ഇത്രയുമെണ്ണത്തിനും ഈ ന്യായീകരണ്മ് ഏക്കുമോ?

അന്വേഷണത്തിൽ ആദ്യം ഉൾപ്പെടുത്തേണ്ട വിഷയം മരുന്നിന്റെ ഗുണ നിലവാരം തന്നെയാണെന്ന് ഉറപ്പ്. ഇന്ന് കമ്പോളത്തിൽ ചാത്തൻ കമ്പനികളും അവരുടെ ഉൽപ്പന്നങ്ങളും  ധാരാളം ഉണ്ടെന്ന് മെഡിക്കൽ  രംഗത്തുള്ളവർക്ക് നല്ല വണ്ണം അറിയാവുന്ന വസ്തുതയാണ്. അങ്ങിനെയിരിക്കവേ മരുന്നിന്റെ  ഗുണ നിലവാരം അന്വേഷിക്കുന്നത് സംസ്ഥാനത്തിന് പുറത്ത് ഏതെങ്കിലും  പരിശോധകരെ കൊണ്ടാവുന്നതല്ലേ  ഉത്തമം. 

പൊതുജനത്തിന്റെ  ആയുസ്സിന്റെ പ്രശ്നമാണ്. പട്ടിയെ ഇല്ലാതാക്കാൻ നിയമമില്ല. മരുന്നെങ്കിലും നല്ലവണ്ണം ടെസ്റ്റ് ചെയ്തിട്ട്  ഉപയോഗിക്കാൻ കൊടുക്കുന്നതല്ലേ ന്യായം.