Saturday, April 24, 2021

വെങ്കിടിയുടെ കഥ....

 പഴയ ഡയറി കുറിപ്പുകളിലൂടെ  സഞ്ചരിച്ചപ്പോൾ റെയിൽ വേ കോടതിയിൽ ജോലിയിലായിരിക്കവേ  ഉണ്ടായ ഒരു സംഭവത്തിന്റെ  വിവരണം യാദൃശ്ചികമായി കണ്ടു.  അതെന്തായിരുന്നു എന്ന് പറയുന്നതിനു മുമ്പ്  ആ സംഭവത്തിനും ഏറെ വർഷങ്ങൾക്ക് മുമ്പ്  ഉണ്ടായ മറ്റൊരു  അനുഭവം  കുറിക്കേണ്ടി വരുന്നു.

പിതാവിന്റെ സ്നേഹിതനായ ഒരു തേയില വ്യാപാരിയുടെ സ്ഥാപനത്തിൽ ജോലി ലഭിക്കാൻ എന്റെ കൗമാര കാലത്ത് ഞാൻ പാലക്കാട് പോയിരുന്നു.        പാലക്കാടെത്താൻ മാത്രം കഷ്ടിച്ച് യാത്രക്കൂലി മാത്രമേ കയ്യിൽ തരപ്പെടുത്താൻ കഴിഞ്ഞൂവെന്നുള്ളതിനാൽ  ആലപ്പുഴയിൽ നിന്നും  രാത്രി ബോട്ടിൽ എറുണകുളത്തെത്തി അവിടെ നിന്നും പാസ്സഞ്ചർ ട്രൈനിൽ കയറി പാലക്കാടെത്തുമ്പോൾ എന്റെ കീശ കാലിയായിരുന്നു. റെയിൽ വേ സ്റ്റേഷനിലെ പച്ചവെള്ളം കുടിച്ച്  ക്ഷീണം മാറ്റി കയ്യിലുണ്ടായിരുന്ന പിതാവിന്റെ കത്തിലെ മേൽ വിലാസത്തിൽ അന്വേഷിച്ച് ചെന്നെത്തിയപ്പോൾ  എനിക്ക് കാണേണ്ടിയിരുന്ന ആൾ നാട്ടിലേക്ക് പോയി എന്നറിഞ്ഞ് ഞാൻ നിരാശനായി . മറ്റ് പരിചയക്കാർ ആരെയും കണ്ടെത്താനാവാത്ത അവസ്തയിൽ ഞാൻ എങ്ങോട്ടിന്നില്ലാതെ  നടന്നു. പാലക്കാട്ടെ അതി ശക്തമായ ചൂടും വീശി അടിക്കുന്ന പൊടിക്കാറ്റും  എന്നെ വല്ലാതെ തളർത്തി. എന്തെങ്കിലും കൂലി വേല കണ്ടെത്തിയെങ്കിലും നാട്ടിലേക്കുള്ള വണ്ടിക്കൂലി തരപ്പെടുത്തി വീടണയണം , അതായിരുന്നു എന്റെ ലക്ഷ്യം. 

നടന്ന് അവശനായി  ഞാൻ ഒരു പോറ്റി ഹോട്ടലിനോട് ചേർന്ന് നിർത്തിയിരുന്ന നാരങ്ങാവെള്ളം സോഡാ വിൽപ്പന നടത്തുന്ന ഉന്ത് വണ്ടിക്കടയിലെത്തി,  ഉന്ത് വണ്ടിക്കാരനോട് കുറച്ച് വെള്ളം ചോദിച്ചു. അയാൾ എന്നെ സൂക്ഷിച്ച് നോക്കിയിട്ട് ഒരു വലിയ ഗ്ളാസ്സ് നിറയെ നാരങ്ങാ വെള്ളം തന്നു. ഞാനത് ഒറ്റ ശ്വാസത്തിൽ വലിച്ച് കുടിച്ച് കഴിഞ്ഞപ്പോൾ അയാൾ ഞാൻ എവിടെ നിന്നും വരുന്നു എന്നുള്ള വിവരങ്ങൾ ആരാഞ്ഞതിനാൽ. എല്ലാ വിവരങ്ങളും അയാളോട്  പറഞ്ഞു. എന്റെ സംസാരം ഹോട്ടലിലെ ക്യാഷ് കൗണ്ടറിൽ ഇരുന്ന് ഉടമസ്തൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. മുണ്ട് മാത്രം ഉടുത്ത് നെഞ്ചിലും നെറ്റിയിലും  ഭസ്മം വാരി പൂശിയ പൂണൂലണിഞ്ഞ ഒരു പട്ടർ. അയാൾ ഉന്ത് വണ്ടിക്കാരനോട് വിളിച്ച് പറഞ്ഞു, “കൃഷ്ണാ. നിനക്ക് ഒരു ആള് വേലക്ക് വേണമല്ലോ ഈ പയ്യനെ പറ്റുമെങ്കിൽ എടുക്ക്....“

കൃഷ്ണേട്ടൻ ഞാൻ അയാളെ  അങ്ങിനെയാണ് വിളിച്ചത്...എന്നെ കരുണയോടെ നോക്കി ചോദിച്ചു, എന്നോടൊപ്പം നിക്കാമോ ഹൊട്ടലിൽ വരുന്നവർക്ക് നാരങ്ങാ തണ്ണി വേണം സോഡാ വേണം. ലമനൈഡ് വേണം....ഓർഡർ  വരുമ്പോൾ ഉള്ളിൽ കൊണ്ട് കൊടുക്കണം...ചെയ്യാമോ...? 

എന്ത് ജോലി ചെയ്യാനും ഒരുക്കമായിരുന്ന എനിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല.ഞാൻ അവിടെ നിയമിതനായി. ഉടനെ തന്നെ എന്നെ പട്ടർ അകത്ത് വിളീച്ച് ഊണ് തന്നത് ആർത്തിയോടെ ഞാൻ വാരി തിന്നു. അന്ന് രാത്രിയിലും തുടർന്നും കിടപ്പ് ഹോട്ടൽ വരാന്തയിലും മറ്റ് കാര്യങ്ങൾ മുനിസിപ്പൽ ബസ് സ്റ്റന്റിലുമായി കഴിച്ച് കൂട്ടി.

കൃഷ്ണേട്ടന് എന്റെ പ്രായത്തിൽ ഏക മകൻ ബാംഗ്ളൂരിൽ പഠിക്കുന്നുണ്ടായിരുന്നു. അതാണ് എന്നോട് ദയവ് കാട്ടാൻ കാരണം. പട്ടരുടെ താമസം കല്പാത്തിയിലും അയാളുടെ പേര് വെങ്കിടേശ്വരൻ എന്നും വിളീപ്പേര് വെങ്കിടി എന്നുമായിരുന്നു. സംസാരിക്കുമ്പോൾ ഓരോ വാക്കും പറഞ്ഞ് കഴിഞ്ഞ് എരിവ് തിന്നത് പോലെ ശ്...ശ്...എന്ന് അയാൾ ശബ്ദം ഉണ്ടാക്കും. ഈ അടയാളമാണ് അയാളെ പിന്നെ ഒരു കാലത്ത് എനിക്ക് തിരിച്ചറിയാൻ ഇടയാക്കിയത്. ആ കഥ അവസാനം പറയാം.

ഒരാഴ്ച ഞാൻ അവിടെ ജോലി ചെയ്തു. ഇതിനിടയിൽ ചായപ്പൊടി ആഫീസിൽ രണ്ട് തവണ പോയി മുതലാളി വന്നോ എന്ന് തിരക്കിയെങ്കിലും അയാൾ നാട്ടിൽ ചിക്കൻ പോക്സ് പിടി പെട്ട് കിടക്കുകയാണെന്നറിഞ്ഞതിനാൽ തിരികെ പോന്നു.

അന്ന് ഹോട്ടലിൽ നല്ല തിരക്കുള്ള ദിവസമായിരുന്നു. നാരങ്ങാ വെള്ളത്തിന്റെയും ലമനൈഡിന്റെയും  ഓർഡർ തുരുതുരാ വന്ന് കൊണ്ടിരുന്നു. ഞാൻ  ട്രേയിൽ ചുവന്ന നിറത്തിലുള്ള ലമനൈഡ് നിറച്ച കുപ്പികളുമായി അകത്ത് കയറി അത് ആവശ്യക്കാർക്ക് കൊടുത്ത് കൊണ്ടിരുന്നു. അപ്പോഴാണ്  ആജാനുബാഹുവായ  ഒരു സ്വാമിയും പരിവാരങ്ങളും ഹോട്ടലിലേക്ക് കടന്ന് വന്നത്. വെങ്കിടി അയാളെ കണ്ട ഉടൻ ചാടി എഴുന്നേറ്റ് ആദരവോടെ  നിന്ന് തൊഴുതു. കുടവയറനായ സ്വാമി തന്റെ വയറ് മേശക്ക് കീഴിലേക്ക് ഒതുക്കാൻ സാധിക്കാതിരുന്നതിനാൽ കസേരയിൽ വശം തിരിഞ്ഞിരുന്ന് ആഹാരം കഴിച്ച് കൊണ്ടിരിക്കുകയും അയാളുടെ കാൽ  പുറത്തേക്ക് നീട്ടി വെക്കുകയും ചെയ്തു. ആവശ്യക്കാർക്ക് ലമനൈഡ് കൊണ്ട് കൊടുക്കുന്ന ധൃതിയിൽ ഞാൻ അയാളുടെ കാലിൽ തട്ടി മുമ്പോട്ട് വീണു. ചുവന്ന നിറത്തിലെ ലമനൈഡ് സ്വാമി ഉൾപ്പടെ പലരുടെയും ദേഹത്ത് വീഴുകയും കുപ്പികൾ വല്ലാത്ത ശബ്ദത്തോടെ പൊട്ടി തകരുകയും ചെയ്തു. ഞാൻ ഭയന്ന് നിലത്ത് നിന്നും എഴുന്നേറ്റ് വിറച്ച് നിന്നു. സ്വാമി ഇരുന്നിടത്ത് നിന്ന് പൊങ്ങി എഴുന്നേറ്റ് രൂക്ഷമായി എന്നെ നോക്കി. വെങ്കിടി ഇരിപ്പിടത്തിൽ നിന്നും  പാഞ്ഞ് വന്നു സ്വാമിയോട് കേണു വീണ് പറഞ്ഞു “മന്നിക്കണം സാമീ.“ എന്നിട്ട് എന്നെ തീഷ്ണമായി നോക്കി  അലറി “തേവിടിയാ മോനേ, നീ എവിടെ നോക്കിയാടാ നടക്കുന്നത്.“

ഞാൻ  സ്തബ്ദനായി മിഴിച്ച് നോക്കി നിന്നു. അയാൾ വിളിച്ച തെറിയുടെ അർത്ഥം എന്റെ തലക്കകത്തേക്ക് കടന്ന് വന്നതോടെ എന്റെ അമ്മയുടെ ദയനീയ മുഖം എന്റെ  മനസ്സിനെ ഉലക്കുകയും എന്റെ കാലിൽ നിന്നും അരിശം ഇരച്ച് വരുകയും ഞാൻ വെങ്കിടിയെ  രൂക്ഷമായി നോക്കി “തെറി പറയല്ലേ മുതലാളീ..“ എന്ന് പറയുകയും ചെയ്തു. “തെറി പറഞ്ഞാൽ നീ എന്ത് ചെയ്യുമെടാ തെണ്ടീ...“ അയാൾ വീണ്ടും അലറി.

 “നിന്റെ കുടല് ഞാൻ എടുക്കുമെടാ..പന്ന പട്ടരേ....“ എന്നും പറഞ്ഞ് താഴെക്കിടക്കുന്ന  ഉടഞ്ഞ കുപ്പി ചില്ല്  ഒന്ന് ഞാനെടുത്തു. 

അപ്പോഴാണ്  കൃഷ്ണേട്ടൻ  “മോനേ വേണ്ടടാ....“ എന്ന് വിളിച്ച് കൂവി  എന്നെ പുറത്തേക്ക് വലിച്ചിറക്കി കൊണ്ട് പോയത്. എല്ലാവരും എന്നെ സംഭ്രമത്തോടെ നോക്കി നിന്നു. “ഇറങ്ങി പൊക്കോണം ഇവിടെന്ന്...ഇനി ഇവിടെ കണ്ട് പോകരുത്...“വെങ്കിടി വെളിയിലേക്ക് വിരൽ ചൂണ്ടി. അലറിയപ്പോൾ ഞാൻ നാണം കെട്ട് തലയും കുനിച്ച് ഉന്ത് വണ്ടിക്ക് സമീപം പോയി നിന്നു.

മോനേ...വീണ്ടും കൃഷ്ണേട്ടൻ എന്നെ ദയനീയ സ്വരത്തിൽ വിളിച്ചപ്പോൽ എനിക്ക് ആ മനുഷ്യന്റെ  നിസ്സഹായത മനസ്സിലായി. 

ഞാൻ പൊയ്ക്കൊള്ളാം കൃഷ്ണേട്ടാ...എന്നും പറഞ്ഞ് ഞാൻ കുറേ ദൂരം മുമ്പോട്ട് നടന്നപ്പോൾ ആ നല്ല മനുഷ്യൻ പുറകെ ഒടി വന്ന് എന്റെ പോക്കറ്റിൽ എന്തോ വെച്ച് തന്നു.  “നാട്ടിലേക്കുള്ള വണ്ടിക്കൂലിയാണ് മോനേ...ഇനി ഇവിടെ നിക്കരുത് ..ആ സ്വാമി  മോശപ്പെട്ട ആളാണ് ഉടനേ സ്ഥലം വിട്ടോ.“...എന്നദ്ദേഹം എന്നോട് പിറു പിറുത്തു എന്റെ തോളിൽ തട്ടി. ഒരു മകനോടെന്ന വണ്ണം വാൽസല്യം കാണിച്ച  ആ മനുഷ്യനോട് യാത്ര ചോദിച്ച്  ഞാൻ തിരിച്ചു നടന്നപ്പോൾ വെങ്കിടിയോട് അതിയായ പക തോന്നി.

കുറച്ച് കാലം എന്റെ മനസ്സിൽ ഈ സംഭവം ഒരു വിങ്ങലായി അവശേഷിച്ചുവെങ്കിലും കാലം എല്ലാം മായ്ക്കുകയും മറപ്പിക്കുകയും ചെയ്യുമല്ലോ. ഈ സംഭവവും അത് പോലുള്ള പല  സംഭവങ്ങളും   മറക്കാൻ കാരണമാകുന്ന കാലചക്രത്തിന്റെ കറക്കം മറ്റൊരു കറക്കത്തിൽ വീണ്ടും  എന്റെ മുമ്പിൽ വെങ്കിടിയെ കൊണ്ട് വരാൻ ഇടയാക്കി..

കൊല്ലം റെയിൽ വേ കോടതിയുടെ ക്യാമ്പ് സിറ്റിംഗ് അന്ന് എറുണാകുളം സൗത്ത് സ്റ്റേഷനിലായിരുന്നു. ധാരാളം കേസുകൾ ഉണ്ടായിരുന്നത് ഒരുവിധം തീർത്ത് വരവേ  എന്നോട് വളരെ ഏറെ ആദരവും സ്നേഹവും കാണിക്കുന്നയാളും  റെയിൽ വേ പ്രൊട്ടക്ഷൻ ഫോഴ്സിലെ  സബ് ഇൻസ്പക്ടറുമായ റോയി,  ഒരു വൃദ്ധനെയും പിടിച്ചു കൊണ്ട് വന്നു ചാർജ് ഷീറ്റ് മേശപ്പുറത്ത് വെച്ചു. രണ്ട് മണി കഴിഞ്ഞതിനാൽ എന്റെ സഹപ്രവർത്തകർ  ആ ഹാളിൽ തന്നെ ഒരു ഭാഗത്തിരുന്ന് ഉണ്ട് കൊണ്ടിരിക്കുകയായിരുന്നു. അന്ന് റമദാൻ വൃതം ആയിരുന്നതിനാൽ ഭക്ഷണം കഴിക്കാതെ ഞാൻ അൽപ്പം വിശ്രമത്തിൽ ഇരിക്കുമ്പോഴാണ് റോയി വൃദ്ധനെയും കൊണ്ട് വന്നത്. കേസുകൾ ഇനിയും തീരാനുണ്ടായിരുന്നതിനാൽ പുതിയ ഒരെണ്ണവുമായി വന്ന റോയിയോട് ഞാൻ അൽപ്പം ഈർഷ്യയോട് ചോദിച്ചു, “ തനിക്ക് ഇപ്പോഴാണോ ഈ കേസുമായി വരാൻ സമയം കണ്ടത്...?

“സ്റ്റേഷൻ മാസ്റ്റർ പരാതി തന്നത് കൊണ്ടാണ്സർ ഇയാളെ പിടിച്ചത്..“ എന്ന് റോയി വിനയത്തൊടെ  അറിയിച്ചു. ഞാൻ ചാർജ് ഷീറ്റിലെ  കുറ്റകൃത്യ  ഭാഗം ഓടിച്ച് നോക്കി. “റെയിൽ വേ പരിസരത്ത് അനധികൃതമായി പ്രവേശിക്കുകയും  സ്ത്രീകൾക്ക് മാത്രമായുള്ള വിശ്രമ മുറിയിൽ കയറി കുറ്റകരമായ രീതിയിൽ ശല്യമുണ്ടാക്കി “ എന്നും മറ്റും സാധാരണ പോലീസ് ഭാഷ്യം അതിൽ കാണിച്ചിട്ടുണ്ട്.

“അയാളെ ഇറക്കി വിട്ടാൽ പോരായിരുന്നോ റോയീ....അതിനുമൊരു കേസും ഫയലും....“ ഞാൻ എന്റെ അതൃപ്തി അറിയിച്ചപ്പോൾ റോയി പറഞ്ഞു.

“സർ, അയാൾ അവിടെ തറയിൽ നീണ്ട് നിവർന്ന് കിടന്ന് ഉറങ്ങുകയായിരുന്നു, തുണിയൊന്നും സ്ഥാനത്തില്ലായിരുന്നു. പെണ്ണുങ്ങൾ ചെന്ന് സ്റ്റേഷൻ മാസ്റ്ററോട് പരാതി പറഞ്ഞപ്പോൾ  സ്റ്റേഷനിൽ ഞങ്ങളെ അറിയിച്ച് അവിടെ വരുത്തി അയാളെ എഴുന്നേൽപ്പിച്ചു. ചോദ്യം ചെയ്തതിൽ അയാൾക്ക് പാലക്കാട് പോകണമെന്നും ജോലി തിരക്കി വന്നതാണെന്നും പൈസാ ഒന്നുമില്ലെന്നും ആഹാരം കഴിച്ചിട്ട് രണ്ട് ദിവസമായെന്നും പറഞ്ഞു, ഇറക്കി വിട്ടാൽ വീണ്ടും കയറി വരും, ഇവിടെ ഹാജരാക്കി പിഴ ഒടുക്കാതെ വരുമ്പോൾ 15 ദിവസം ജയിലിൽ പോയി കിടന്ന് സമയത്ത് ആഹാരം ലഭിക്കുമല്ലോ....“ റോയി എളുപ്പമാർഗത്തിൽ കണക്ക് ക്രിയ ചെയ്തു കാട്ടി.

അയാൾ അപ്പോഴും സഹപ്രവർത്തകർ ആഹാരം കഴിക്കുന്നിടത്തെക്ക് തന്നെ നോക്കി നിൽക്കുകയായിരുന്നു. ഞാൻ കുറ്റ കൃത്യ ഭാഗം വായിച്ച് കേൾപ്പിച്ച് അതിൽ പറയുന്ന കുറ്റം ചെയ്തിട്ടുണ്ടോ എന്ന് ചോദിച്ചു.

“  ക്യാന്റീനിൽ ജോലി തെരക്കി വന്നതാ....ജോലി കിട്ടീല്ലാ...  അവിടെ പോയി കിടന്നു, വിശപ്പ് കൊണ്ട് ഉറങ്ങി പോയി..ടിക്കറ്റ് എടുത്തിട്ടില്ല....പാലക്കാട് പോകണം  കൽപ്പാത്തിയിൽ പോയി കുഞ്ഞുങ്ങളെ കാണണം....വിശക്കുകേം ചെയ്യുന്നു...“.അയാൾ പിന്നെയും ആഹാരം കഴിക്കുന്നിടത്തെക്ക് കൊതിയോടെ നോക്കി നിന്നു. ഇത്രയും കാര്യങ്ങൾ പറയുന്നതിനിടയിൽ അയാൾ രണ്ട് മൂന്ന് തവണ എരിവ് തിന്നത് പോലെ ശ്...ശ്...എന്ന് ശബ്ദമുണ്ടാക്കി.

തിരിച്ചറിവിന്റെ സ്ഫോടനം  ആ  ശ്...ശ്...ശബ്ദം എന്റെ ഉള്ളിലുണ്ടാക്കി. പെട്ടെന്ന് ഞാൻ ചാർജ് ഷീറ്റെടുത്ത് പ്രതിയുടെ പേര് നോക്കി. “വെങ്കിടി എന്ന് വിളിക്കുന്ന വെങ്കിടേഷ്  “ ഒരു കാലത്ത് ഏറെ പകയോടെ ഞാൻ ഓർമ്മിച്ചിരുന്ന പേര്. മനസ്സിലേക്ക് ആ കൗമാരക്കാരൻ കടന്ന് വന്നു.അന്നത്തെ രംഗങ്ങൾ നിറപ്പകിട്ടോടെ എന്റെ മുമ്പിൽ നിരത്തി വെച്ചുവല്ലോ. ഞാൻ നിശ്ശബ്ദനായി. അയാൾ അപ്പോഴും ആഹാരം കഴിക്കുന്നിടത്തേക്ക് നോക്കുകയും അയാളുടെ തൊണ്ടയിലെ മുഴ മുകളിലേക്കും താഴേക്കും കയറി ഇറങ്ങുകയും ചെയ്തു കൊണ്ടിരുന്നു.

“ഒരുകാലത്ത് പാലക്കാട് വലിയ ഹോട്ടൽ നടത്തിയതാണെന്നാ പറഞ്ഞ് കേട്ടത്....റോയി  പറയാൻ ആരംഭിച്ചപ്പോൽ ഞാൻ കൈ കൊണ്ട് തടഞ്ഞു  . “വേണ്ടാ ചരിത്രമൊന്നും വേണ്ടാ....“ 

അപ്പോഴേക്കും സഹപ്രവർത്തകർ വന്നു, ചാർജ് ഫയലിൽ സ്വീകരിച്ചു, പ്രതിയോടുള്ള ചോദ്യോത്തരങ്ങൾ രേഖപ്പെടുത്തി ഞാൻ അൽപ്പ നേരം മനസ്സിനെ നിയന്ത്രിച്ചു. പിന്നീട് ഉത്തരവ് എഴുതി. “പ്രായവും അവശതയും കണക്കിലെടുത്ത് കോടതി പിരിയുന്നത് വരെ തടവ്...പിഴ ആവശ്യമില്ല...“

ഉദ്ദേശിച്ചത് പോലെ ജെയിലിൽ അടക്കാൻ ഉത്തരവ് കിട്ടാത്ത നിരാശ മുഖത്ത് പേറി നിൽക്കുന്ന  റോയിയെ വിളിച്ച് വെങ്കിടിയെ  കോടതി ഹാളിന്റെ മൂലയിലേക്ക് മാറ്റി നിർത്താൻ പറഞ്ഞു. എന്റെ പോക്കറ്റിൽ നിന്നും  നോട്ടുകളെടുത്ത് റോയിയുടെ കയ്യിൽ കൊടുക്കുകയും അയാൾക്ക് ആഹാരം വാങ്ങി കൊടുക്കാനും പാലക്കാടേക്ക് ടിക്കറ്റ് എടുത്ത് കൊടുക്കാനും ഏർപ്പാടാക്കി.

 റോയി പരിഭ്രമത്തൊടെ തടസ്സം പറഞ്ഞു, “സർ, ഞാൻ ആഹാരം വാങ്ങി കൊടുത്തോളാം...സാറിന്റെ കയ്യിൽ നിന്നും പൈസ്സാ.ചെലവാക്കി...“

“വേണ്ടെടോ.താൻ ചെലവാക്കണ്ടാ ഈ പൈസാ..ഞാൻ അറിഞ്ഞ് കൊടുക്കുകയാണ്...റമദാൻ വൃത കാലമല്ലേ...പട്ടിണി കിടക്കുന്നവന് ആഹാരം വാങ്ങി കൊടുക്കണം, അല്ലെങ്കിൽ പിന്നെ ഞാൻ നോമ്പെടുത്തിട്ട്  ഫലമെന്ത്....“

 “ഓ! അതാണല്ലേ...!!!  റോയിയുടെ മുഖത്ത് സമാധാനമായി .

ഞാൻ അയാളെ അറിയുമെന്നും എന്റെ ജീവിതത്തിൽ അയാളുമായുണ്ടായ പഴയ അനുഭവങ്ങളും ഞാനെങ്ങിനെ റോയിയോടോ എന്റെ സഹപ്രവർത്തകരോടോ പറയും. “റമദാൻ വൃതമായത് കൊണ്ട്“ എന്ന്  തന്നെ യുക്തമായ മറുപടി.

കുറേ നേരം കഴിഞ്ഞ് കോടതി പിരിഞ്ഞപ്പോൾ വെങ്കിടിയെ പറഞ്ഞ് വിട്ടു. എന്റെ മുമ്പിലൂടെ കടന്ന് പോയപ്പോൾ അയാൾ താഴ്മയോടെ തൊഴുതു.    ഞാൻ ആരായിരുന്നെന്നും പണ്ട് അയാൾ എന്നോട് കാണീച്ചത് ഓർമ്മപ്പെടുത്താനും  അയാൾ എങ്ങിനെ ഈ നിലയിലെത്തിയെന്ന് ആരായാനും എന്റെ കൃഷ്ണേട്ടന്റെ സ്ഥിതി എന്തെന്നും എല്ലാം അയാളോട് ചോദിക്കാൻ എന്റെ ഉള്ളിലിരുന്ന് ആ പഴയ കൗമാരക്കാരൻ മുറവിളി കൂട്ടി. പക്ഷേ ഞാൻ ഇരിക്കുന്ന സീറ്റിന്റെ  നിലയും വിലയും   എന്നെ നിശ്ശബ്ദനാക്കി.

ഭൂതകാലത്തെ പലരും പലപ്പോഴും  എന്റെ മുമ്പിൽ വരുകയും ചിലപ്പോൾ ഞാൻ അവരെ  തിരിച്ചറിഞ്ഞ് സൗഹൃദത്തോടെ ഇടപെടുകയും ചിലരെ ചിലപ്പോൾ അറിയാതിരിക്കുകയും പലപ്പോഴും സംഭവിക്കാറുള്ളതാണല്ലോ.

വൈകുന്നേരം ഞാൻ കൊല്ലത്തേക്ക് തിരിക്കാൻ ഫ്ളാറ്റ് ഫോമിലൂടെ നടന്ന് പോകുമ്പോൾ വടക്കോട്ട് പോകാൻ തയാറായി നിൽക്കുന്ന ഒരു ട്രൈനിന്റെ ജനൽ ഭാഗത്ത് വായും തുറന്നിരുന്ന് ഉറങ്ങുന്ന വെങ്കിടിയെയും ജനലിന് പുറത്ത് നിൽക്കുന്ന റോയിയെയും കണ്ടു.

വർഷങ്ങൾക്ക് ശേഷം ഇന്ന് എന്റെ പഴയ ഡയറി താളിൽ നിന്നും വെങ്കിടി പുറത്ത് വന്ന് ശ്...ശ്...എന്ന് ശബ്ദമുണ്ടാക്കിയപ്പോൾ ഈ ഓർമ്മകൾ ഒരു പോസ്റ്റാക്കാമെന്ന് കരുതി.

അതിനോടൊപ്പം എനിക്ക് പ്രിയപ്പെട്ടവനായ സബ് ഇൻസ്പക്ടർ  റോയി  ആലുവായിൽ ജോലിയിൽ ആയിരിക്കവേ  ഈ ലോകത്തെ ഡ്യൂട്ടി മതിയാക്കി വിട പറഞ്ഞു എന്നുള്ള കാര്യവും കുറിച്ച് കൊള്ളട്ടെ....

Saturday, April 17, 2021

കുന്തക്കാരൻ പത്രോസ് --ഒരു ആസ്വാദനം

“നന്നെ  ചെറുപ്പത്തിൽ എന്റെ മാമായുടെ (അമ്മാവന്റെ)  സൈക്കിളിന് പുറകിൽ ഇരുന്ന് ആലപ്പുഴ ശവക്കോട്ട പാലത്തിന് സമീപമുള്ള ബന്ധു വീട്ടിൽ  പോയി വരുമ്പോൾ  ഒരു കട വരാന്തയിൽ ഇരിക്കുന്ന,  മുഖം കരുവാളിച്ച  ഒരു മനുഷ്യനെ കണ്ട് മാമാ സൈക്കിളിൽ നിന്നുമിറങ്ങി..   അടുത്ത് ചെന്ന് കുശലം പറഞ്ഞ് മടങ്ങിയ   മാമാ എന്നോട് പറഞ്ഞു “ മോനേ!  അതാണ് കുന്തക്കാരൻ പത്രോസ് “. അന്ന് അയാൾ ആരെന്ന് എനിക്കറിയില്ലായിരുന്നു. പിന്നീട്  ഞാനറിഞ്ഞു, പുന്നപ്ര സമരത്തിന് ഡിക്ടേടറായി  നിശ്ചയിക്കപ്പെട്ട് ആളിക്കത്തുന്ന അഗ്നിയായി ആലപ്പുഴയിൽ നിറഞ്ഞ് നിന്ന, പിടി കൂടി കെട്ടി വരിഞ്ഞ് തന്റെ മുമ്പിൽ കൊണ്ട് വരണമെന്ന് സർ സി.പി.  ഉത്തരവിട്ടതിനെ തുടർന്ന് ശവക്കോട്ട പാലം മുതൽ തുമ്പോളി വരെ  വീടുകൾ പരിശോധിക്കുമ്പോൾ പോലീസിന്റെ കണ്ണുകളെ അതി വിദഗ്ദമായി വെട്ടിച്ച് രക്ഷപ്പെട്ട , ലക്ഷങ്ങൾ തലക്ക് വില ഉണ്ടായിരുന്ന ആ കെ.വി. പത്രോസിനെയാണ് ഞാൻ അന്ന് കണ്ടത് എന്ന്. അന്ന് അദ്ദേഹത്തെ ആറാട്ടു വഴി സെല്ലിലെ  സാധാരണ അംഗമായി തരം താഴ്ത്തിയിരുന്നു. എല്ലാ നേതാക്കളെയും മറമാടിയിരുന്ന  വലിയ ചുടുകാടിൽ സഖാക്കളുടെ അയലത്തൊന്നും തന്നെ  മറമാടി അവർക്ക് താനൊരു ശല്യമാകരുതെന്ന് പറഞ്ഞ് വെച്ച പത്രോസ്. ആണി രോഗം ബാധിച്ച കാലുമായി     സൈക്കിളിന് പുറകിൽ കയറ്റ് പായ കെട്ടി വെച്ച് വിൽപ്പന നടത്തി അവസാന കാലം  ഉപജീവനമാർഗം കണ്ടെത്തി..
പുസ്തകം വായിച്ചു കൊണ്ടിരുന്നപ്പോൾ  പണ്ട് കേട്ടതും അറിഞ്ഞതും മനസിലാക്കിയതുമായ സംഭവങ്ങൾ   എന്റെ മനസിലൂടെ  ചലചിത്രം പോലെ വീണ്ടും വീണ്ടും കടന്ന് പോയപ്പോൾ  അതെല്ലാമൊന്ന് കുത്തിക്കുറിക്കാൻ തോന്നി.“

ഏതോ ഒരു പുസ്തകത്തിന്റെ ആസ്വാദനം എഴുതിയപ്പോൾ  ആമുഖമായി  മേൽ കാണിച്ച കുറിപ്പുകൾ ഞാൻ  ചേർത്തിരുന്നു.  ഇന്ന് വായിച്ച് തീർത്ത  ജി യദുകുലകുമാർ  എഴുതിയ  കെ.വി.പത്രോസ്. കുന്തക്കാരനും ബലിയാടും  പുസ്തകം വായിച്ചപ്പോഴും മേൽ കാണിച്ച  കുറിപ്പുകൾ തന്നെയാണ് ഈ ആസ്വാദന കുറിപ്പിന്റെ  ആദ്യമേ ചെർക്കേണ്ടതെന്ന് ഞാൻ തീർച്ചയാക്കി. അത്രത്തോളം ഈ പുസ്തകം എന്നെ സ്വാധീനിച്ചു.  തമാശ അതല്ല, വർഷങ്ങൾക്ക് മുമ്പ് ഈ പുസ്തകം  മറ്റേതോ പ്രസിദ്ധീകരണക്കാർ വിലപ്പനക്ക് വെച്ചപ്പോൽ അന്നത് വാങ്ങി വായന മുഴുപ്പിക്കാതെ അന്ന് അത് ഉപേക്ഷിച്ചു. കുറച്ച് നാൾ മുമ്പ്  സൈൻ ബുക്ക് പ്രസിദ്ധീകരിച്ച ഈ പുസ്തകം വാങ്ങി വെച്ചിട്ടും കുറേ ദിവസം അത് തുറന്ന് നോക്കിയിരുന്നില്ല. ഇപ്പോൾ എന്തോ തോന്നി  പുസ്തകം വായന തുടങ്ങി . വായിച്ച് ചെന്നപ്പോഴാൺ` പണ്ട് തന്നെ ഇത് വായിക്കേണ്ടതായിരുന്നു എന്ന തോന്നൽ ഉണ്ടായത്.  അത്രത്തോളം പുസ്തകം എന്റെ മനസ്സിൽ പതിഞ്ഞു.

പുസ്തകത്തിലെ ഉള്ളടക്കവും അതിന്റെ രചനാ രീതിയും കുറ്റമറ്റതാണെന്ന് എനിക്ക് അഭിപ്രായമില്ലാ. എങ്കിലും സത്യത്തോട് വളരെ അടുത്ത് നിൽക്കുന്നു ഉള്ളടക്കം.  അന്തർദ്ദേശീയ  കമ്മ്യൂണിസ്റ്റ് പാർട്ടി  നേതൃത്വത്തെ അനുസരിക്കണമെന്ന  നിർബന്ധത്താൽ ദേശീയ സമരത്തിനോട് മുഖം തിരിച്ച് നിൽക്കേണ്ട ഗതികേട് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിക്കുണ്ടാത് തന്മയത്തോടെ  രചയിതാവ് വരച്ച് കാട്ടിയിട്ടുണ്ട്. അങ്ങിനെ ക്വിറ്റിന്ത്യാ സമരത്തിൽ നിന്നും കമ്മ്യൂണിസ്റ്റ് പാർട്ടി  മുഖം തിരിക്കാൻ ഇട വന്നതും  ചരിത്രാന്വേഷകർക്ക്  തിരിച്ചറിയാൻ സാധിക്കും.

പാർട്ടിയും പത്രോസും തമ്മിലുള്ള ബന്ധം അത് പാർട്ടി തന്നെ പത്രോസ് പത്രോസ് തന്നെ പാർട്ടി എന്ന നിലയിലെത്തിയിട്ട്  കൂടെ ഉണ്ടായിരുന്നവർ സ്വാതന്ത്യാനന്തരം  പല ഉന്നത പദവി കൈവരിച്ചിട്ടും  ജീവിക്കാനായി  കയറ്റ് പായ കച്ചവടവും മീൻ കച്ചവടവും ആ മനുഷ്യന് ചെയ്യേണ്ടി വന്നു .  എല്ലാമെല്ലാം ചെയ്തിട്ടും ഒന്നുമൊന്നുമാകാതെ  ആർക്കും തലകുനിക്കാതെ ആരോരുമില്ലാതെ  ഒരു റീത്ത് പോലും വെക്കപ്പെടാതെ  ഒരു കാലത്ത് തിരുകൊച്ചി  പാർട്ടി സെക്രട്ടറിയായ  പുന്നപ്രവയലാർ സമര ഡിക്റ്റേറ്ററായ  സഖാവ് പത്രോസ്,   പി.ക്രിഷ്ണപിള്ളയുടെ പ്രിയപ്പെട്ട അനുയായി  ആലപ്പുഴ കാഞ്ഞിരം ചിറ എസ്.എൻ.ഡി.പി. വക മംഗലത്ത്  ശ്മശാനത്തിൽ  ഏതോ മൂലയിൽ  ഒരു അടയാള കല്ല് കൊണ്ട് പോലും  തിരിച്ചറിയപ്പെടാൻ ഇടയില്ലാതെ കത്തി അമരാൻ കാരണമെന്തെന്ന്  ഇനിയും ചരിത്രകാരന്മാർ  അന്വേഷിക്കേണ്ടിയിരിക്കുന്നു. ഉത്തരം ഒന്നായിരിക്കുമെന്ന് ഉറപ്പ്.  അതാണ് പാർട്ടി. അവിടെ വ്യക്തിയില്ല. പാർട്ടി മാത്രം. അത് തന്നെ ഉത്തരം.

പുസ്തകം ആദ്യാവസാനം വായിച്ച് കഴിയുമ്പോൾ ഒന്ന് മനസിലാക്കാൻ കഴിയും  പത്രോസിന് പ്രായോഗിക രാഷ്ട്രീയം അറിയില്ലായിരുന്നു അഥവാ തന്റെ സിദ്ധാന്തത്തിൽ വിട്ട് വീഴ്ചയില്ലായിരുന്നു അത് കൊണ്ട് തന്നെ ഏത് കൊല കൊമ്പനായാലും യാതൊരു മടിയുമില്ലാതെ സ്വാഭിപ്രായം മുഖത്ത് നോക്കി പറഞ്ഞ് കളയുമാ‍ായിരുന്നു ഒരു മടിയുമില്ലാതെ... പലർക്കുമത് ഇഷ്ടപ്പെടാതെ വന്നതിനാൽ  മറ്റുള്ളവർ ഒരു കാലത്ത് ഒളിച്ചും പാത്തും പ്രവർത്തനം നടത്തിയ അവസ്തയിൽ നിന്നും അധികാരികളെ ഭയക്കാതെ  രണ്ട് കാലിൽ തന്നെ നിന്ന് പാർട്ടി പ്രവർത്തനം നടത്താൻ കഴിഞ്ഞ കാലത്ത് വിളിച്ച് കൂട്ടിയ  സംസ്ഥാന കമ്മറ്റിയിൽ നിന്നും  രണ്ട് കാലിൽ നിൽക്കാനാവാതെ ആണിക്കാൽ ഇഴച്ച് വലിഞ്ഞ് കൂനി നടന്ന ആ കറുത്ത് മെലിഞ്ഞ  ദീർഘകായൻ  ഒരു കാലത്ത് തലക്ക് വില വീണ  തലക്ക് ഘനമുള്ളതും എന്നാൽ ആരുടെയും മുമ്പിൽ തല കുനിക്കാത്തതുമായ ആ സഖാവ് പാർട്ടി സെക്രട്ടറി സ്ഥാനത്ത് നിന്നും  ആലപ്പുഴ ആറാട്ട് വഴി ബ്രാഞ്ചിലേക്ക് തരം താഴ്ത്തപ്പെട്ടപ്പോൾ  എന്തായിരിക്കും ആ മനസ്സിൽ അലയടിച്ചിട്ടുണ്ടാവുക എന്ന് ചിന്തിക്കുന്നത്      നമ്മുടെ മനസ്സിൽ വിഷമത്തോടെ തന്നെയാണ്.

പുസ്തകത്തിൽ പലയിടങ്ങളിലും വിഷയങ്ങൾ ചുരുക്കി പ്രതിപാദിച്ച് കളഞ്ഞു. ചിലത് വസ്തുതാ വിരുദ്ധവുമാണ്. അക്രാ (അക്ബർ) എന്ന ചട്ടമ്പിയെ യൂണിയൻ അടിച്ചിട്ടു എന്നതെല്ലാം  ഭാഗികമായി മാത്രമേ ശരിയുള്ളൂ എന്ന് ആലപ്പുഴ നിവാസികൾക്ക് അറിയാം. അത് പോലെ പുന്നപ്ര സമരം കേവലം പേജുകളിൽ ഒതുക്കി. പലരുടെയും റോളുകളെന്തായിരുന്നു  ആരാണ് പിടിച്ചെടുത്ത തോക്കുകൾ കായലിൽ കെട്ടി താഴ്ത്തിയത് എന്നതൊക്കെ ക്യാപ്സൂൽ പരുവത്തിലാക്കി.  എങ്കിലും ഒരുവിധം അന്നത്തെ പാർട്ടി പ്രവർത്തനവും തൊഴിലാളികളുടെ ദയനീയാവസ്തയും സമര മുന്നേറ്റങ്ങളും വിവരിച്ചിട്ടുണ്ട്,

164 പേജ് വില 195 രൂപാ സൈൻ ബുക്ക്സ് പ്രസിദ്ധീകരണം.

Saturday, April 10, 2021

തീയും അടുപ്പും ഭയക്കില്ല.

 എത്ര വിരട്ടിയാലും തീയും അടുപ്പും പേടിക്കില്ലാ മോനേ!

രാത്രി പത്ത് മണി കഴിഞ്ഞാലും  വേവാത്ത  കഞ്ഞിക്കലത്തിന്റെ മുമ്പിൽ പരാതിയും മുക്കലും മൂളലുമായി ഇരിക്കുന്ന  ഞങ്ങളുടെ തലമുറയോട് പണ്ട് ഞങ്ങളുടെ അമ്മമാർ പറഞ്ഞിരുന്ന  സാദാ‍ വാചകമായിരുന്നു  മുകളിൽ കുറിച്ചത്.  ഇത് ഒരിടത്ത് മാത്രമല്ല കേരളത്തിൽ മൊത്തമായി  കേട്ടിരുന്ന പൊതു വാചകമായിരുന്നു.

കർഷക തൊഴിലാളിയായാലും കൂലി വേലക്കാരനായാലും  ചുമട്ട് തൊഴിലാളിയായാലും ബീഡി തെറുപ്പ്കാരനായാലും  അന്നത്തെ ആഹാരത്തിന്റെ  സാധനങ്ങൾ വാങ്ങാൻ രാവിലെ മുതൽ അദ്ധ്വാനിച്ച്  ചെയ്ത ജോലിയുടെ കൂലി വാങ്ങി വരുമ്പോൾ  വൈകുന്നേരമാകും. ആഴചയിൽ കൂലി വാങ്ങുന്ന ഫാക്റ്ററി തൊഴിലാളിയും  ശനിയാഴ്ച അവധി പറഞ്ഞ് കടം വാങ്ങുന്നതും അവന്റെ തൊഴിൽ സമയം കഴിഞ്ഞിട്ടായിരിക്കും. 

എന്തായാലും പൈസാ കിട്ടിയാൽ ആദ്യ ഓട്ടം അരി വാങ്ങാനായിരിക്കും.  ഭൂരിഭാഗവും റേഷൻ കടയെ ആശ്രയിച്ചിരുന്ന അന്നത്തെ കാലത്ത് അവിടെ വരിയായി നിന്ന് അരിയും വാങ്ങി അടുത്ത അത്യാവശ്യമായ  മണ്ണെണ്ണയും വാങ്ങി ചന്തയിൽ പോയി  അൻപത് പൈസാക്ക് മത്തിയും വാങ്ങി വീടണയുമ്പോൾ നേരം നല്ലവണ്ണം ഇരുട്ടിയിരിക്കും. പിന്നെ അത് അടുപ്പിൽ കയറ്റി  കത്താത്ത തീയെ  ഊതി ഊതി ആളി കത്തിച്ച് എത്ര തിളച്ചാലും തവിയിൽ കോരി ഞെക്കി നോക്കുമ്പോൾ വേവാത്ത അരിയെ പഴിയും പറഞ്ഞ്  അവസാനം വെന്ത് കഴിഞ്ഞ്  അടുപ്പിൽ നിന്നും വാങ്ങി വെക്കുമ്പോൾ  രാത്രി ഏറെ ചെന്നിരിക്കുമല്ലോ.

ഇതിനിടയിലാണ്  അടുപ്പിനു ചുറ്റും വളഞ്ഞിരുന്ന്  എപ്പോളാണ് ഈ നാശം വെന്തിറങ്ങുന്നതെന്ന പരാതി പറച്ചിലുമായി  കഴിയുന്ന  കുഞ്ഞുങ്ങൾക്ക് അമ്മ സഹി കെടുമ്പോൾ പറഞ്ഞ് കൊടുക്കുന്നത്. മോനേ! നമ്മൾ വിരട്ടിയാൽ  തീയും അടുപ്പും പേടിക്കില്ല, നമ്മൾ ക്ഷമിച്ചേ പറ്റൂ എന്ന്.  ആ അമ്മക്കറിയാം ഇന്നലെ ഈ നേരം കഞ്ഞി കുടിച്ചവരാണ് ഈ മക്കളെന്ന്. ഉച്ചക്ക് പള്ളിക്കൂടത്തിൽ നിന്ന് കഞ്ഞി കിട്ടിയവരും കിട്ടാത്തവരും കാണും. പക്ഷേ എന്ത് ചെയ്യാനാണ്...ഇത് വെന്തിറങ്ങിയങ്കിലേ  പരിഹാരമാകൂ. ആ കാത്തിരിപ്പ് ആ തലമുറക്ക് ക്ഷമയുടെ പരിശീലനമായി മാറി എന്നത് മറ്റൊരു സത്യം.

ഇടക്കാല ആശ്വാസമെന്ന രീതിയിൽ മക്കളോട് അമിത വാൽസല്യമുള്ള അമ്മമാർ  കഞ്ഞി പകുതി വേവ് ആകുമ്പോൾ കുറേ  കഞ്ഞി വെള്ളവും അതിൽ അൽപ്പം വറ്റുമിട്ട് ഒരു ചട്ടിയിൽ വെച്ച് കൊടുക്കുമായിരുന്നു. ആ ഇടക്കാലാശ്വാസവും കഴിഞ്ഞ് ചിലപ്പോൾ അവിടെ തന്നെ ചരിഞ്ഞ് വീണ് ഉറങ്ങുന്ന ഇളം തലമുറക്കാരെ കഞ്ഞി വെന്ത് കഴിയുമ്പോൾ തട്ടി ഉണർത്തി  പകുതി ഉറക്കത്തിലും പകുതി ഉണർച്ചയിലും വാ തുറപ്പിച്ച് ഊട്ടുന്നതും ആ പാവം അമ്മയുടെ കാരുണ്യത്തിന്റെ ബഹിർസ്ഫുരണമായിരുന്നല്ലോ.

കാലചക്രം കറങ്ങി തിരിഞ്ഞ് വന്നപ്പോൾ ദൂരത്തെവിടെയോ മരുഭൂമിയിൽ എണ്ണ കുഴിച്ചെടുത്തത്  കേരളത്തിൽ കഞ്ഞി വെപ്പിന്റെ  സമയ പട്ടികക്ക് മാറ്റം വരുത്തി. കൂട്ടത്തിൽ  ഭരണ സംവിധാനങ്ങളും മാറി മാറി വന്നപ്പോൾ  അടുപ്പും തീയും നമ്മളെ അനുസരിക്കുന്ന വിധത്തിൽ  ക്ളിക്ക് എന്ന് ഞെക്കിയാൽ നീലജ്വാലകളുള്ള തീയായി മാറി  പകലും രാത്രിയിലും ഉദ്ദേശിക്കുന്ന സമയം  ബിരിയാണിയും ഫ്രൈഡ് റൈസും  ചിക്കനും തയാറാക്കി തന്നു, ഇളയ തലമുറകളെ ഒക്കത്തിരുത്തി തിന്നു മോനേ...തിന്നു മോനേ എന്ന് അമ്മമാർ പറഞ്ഞ് വായിൽ ചെലുത്തി കയറ്റുന്ന അവസ്തയിലാക്കി.

എങ്കിലും പഴയ കാലം ഓർമയിലുള്ള  വീട്ടിലെ ആക്രിയായി തീർന്ന  മുതിർന്ന തലമുറ കുഞ്ഞുങ്ങളെ വിളിച്ചിരുത്തി പണ്ട് അടുപ്പിന് ചുറ്റും ചടഞ്ഞിരുന്ന കഥ പറയുമ്പോൾ “ഓ! ഈ സീനെല്ലാം ഞങ്ങൾ പഴയ ബ്ളാക്ക് ആൻട് വൈറ്റ് സിനിമയിൽ കണ്ടിട്ടുണ്ടല്ലോ“ എന്നും പറഞ്ഞ് അവർ റാസ്പുട്ടിൻ ഡാൻസ് കാണാൻ  റ്റി.വി.യുടെ മുമ്പിൽ ചടഞ്ഞിരിക്കാൻ പോകുമല്ലോ.

Saturday, April 3, 2021

അടയാളം ആസ്വാദനം

 പണ്ട് വളരെ കുഞ്ഞുന്നാളിൽ എന്താണ് തെരഞ്ഞെടുപ്പെന്ന് തിരിച്ചറിയാത്ത പ്രായത്തിൽ  എല്ലാ കക്ഷികളുടെയും മുദ്രാവാക്യങ്ങൾ ഏറ്റ് വിളിക്കുകയും അവരുടെ ഗാനങ്ങൾ പാടി നടക്കുകയും ചെയ്തിരുന്ന ബാല്യ കാലത്തിൽ അന്ന് കേട്ടിരുന്ന ഒരു മാപ്പിള പാട്ട്  ഈരടി ഇന്നും മനസ്സിൽ തങ്ങി നിൽക്കുന്നുണ്ട്.

“കൊച്ചി മട്ടാഞ്ചേരിയിലെ  കൊച്ച് കോണീൽ നിന്നേ

പൊന്നു മോനാം സെയ്തുവിന്റെ ഉമ്മയാണ് ഞാനേ“

എന്താണ് ആ ഗാനത്തിന്റെ അർത്ഥമെന്നോ അതിന്റെ  കഥയെന്തെന്നോ അറിയില്ലെങ്കിലും അന്ന് മനസിലാക്കിയ ഒരു രൂപം ഇപ്രകാരമാണ്. ഏതോ ഉമ്മായുടെ സെയ്തു എന്നൊരു മകനെ പോലീസ് വെടിവെച്ച് കൊന്നു. ആ ഉമ്മ മനം നൊന്ത്  തെരുവ് തോറും കരഞ്ഞ് പാടി നടക്കുകയാണെന്നാണ് ഞങ്ങൾ കുട്ടികൾക്ക് മുതിർന്നവർ പറഞ്ഞ് തന്നത്.. അന്ന് കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാനാർത്ഥിയായിരുന്ന റ്റി.വി.തോമസിന്റെ  പ്രചരണാർത്ഥമാണ് ഈ ഗാനം  പ്രചരിപ്പിച്ചത്.  

വളർന്നപ്പോൾ എന്താണ് മട്ടാഞ്ചേരി വെടി വെപ്പെന്നും  ആരാ സെയ്തുവെന്നും അറിയാൻ ആഗ്രഹിച്ചെങ്കിലും അന്നത് സാധിച്ചില്ല. പിന്നെ  ശ്രീ മാധവന്റെ ലന്തൻ ബത്തേരിയിൽ നോവലിൽ ഏതോ ഒരു ഭാഗത്ത് സെയ്തുവിനെ ഞാൻ കണ്ടു. അത്രമാത്രം. അതും കഴിഞ്ഞ് ഇപ്പോൾ  പത്രപ്രവർത്തകനായ  അബ്ദുല്ലാ മട്ടാഞ്ചേരിയുടെ  “അടയാളം“ എന്ന പുസ്തകത്തിൽ  ആ ചരിത്രം പൂർണമായി വായിക്കാൻ കഴിഞ്ഞു.. 

1953 ൽ  മട്ടാഞ്ചേരിയിൽ നടന്ന  വെടിവെപ്പിന്റെ ചരിത്രമാണ് ഈ പുസ്തകം , എന്തിനായിരുന്നു ആ വെടി വെപ്പ് എത്ര പേർ മരിച്ചു, അതിന്റെ ചരിത്ര പശ്ചാത്തലം , മട്ടാഞ്ചേരിയിൽ വെടി വെപ്പിനിടയാക്കിയ തൊഴിൽ സമരത്തിന് ഉത്തേജകമായി ഭവിച്ച  ഓഞ്ചിയം കാവുമ്പായി കയ്യൂർ കരിവെള്ളൂർ പുന്നപ്ര വയലാർ സമരങ്ങളുടെ  ലഘു വിവരണങ്ങൾ  കൂട്ടത്തിൽ ഏറ്റവും വിലയുള്ളതായി അനുഭവപ്പെട്ട കൊച്ചി തുറമുഖത്തിന്റെ നിർമ്മാണം മുതലുള്ള  ആദ്യകാല ചരിത്രത്തിന്റെ സംക്ഷിപ്ത രൂപം, പിന്നെ കൊച്ചിയിലെ ജനസഞ്ചയത്തിന്റെ ജാതി തിരിച്ചുള്ള ഉൽഭവ  ചരിത്രങ്ങൾ--അതിൽ ഹലായിമാരെയും സേട്ടുമാരെയും കച്ചി  മേമന്മാരുടെ ചരിത്രം ആലപ്പുഴക്കാരായ ഞങ്ങൾക്ക് കാണാ പാഠമായിരുന്നല്ലോ.

പുസ്തകം  പ്രണതയാണ് പബ്ളിഷ് ചെയ്തത്. 132  പേജ് വില  150. രചയിതാവ് അബ്ദുല്ലാ മട്ടാഞ്ചേരി.

ചരിത്രാന്വേഷികളായ വായനക്കാർക്ക്  ഈ പുസ്തകം ഒരു മുതൽക്കൂട്ടായിരിക്കും.

Thursday, April 1, 2021

ലോക വിഡ്ഡി ദിനം

 ഏപ്രിൽ ഒന്നാം തീയതി. ലോക വിഡ്ഡി ദിനമായി അംഗീകരിക്കപ്പെട്ടിരുന്നു.

കുറച്ച് വർഷങ്ങൾക്ക് മുമ്പ് വരെ മലയാളി സമൂഹവും അത് അംഗീകരിച്ചിരുന്നു. അന്നത്തെ ദിവസം ആരെയും കളിയാക്കാം, വിഡ്ഡിയാക്കാം , ആദ്യമാദ്യം അമളി പറ്റിയവർ അരിശപ്പെടുമെങ്കിലും ഏപ്രിൽ ഫൂൾ എന്ന വിളി കേൾക്കുമ്പോൾ വിഡ്ഡിയാക്കപ്പെട്ടവനും കൂട്ടത്തിൽ ചേർന്ന് ചിരിക്കുമായിരുന്നു. 

ഏപ്രിൽ ഒന്നാം തീയതി ആരെ പറ്റിക്കണമെന്ന  ഗൂഡാലോചന നടത്തി  അന്ന് അത് നടപ്പിൽ വരുത്തുന്ന കാലമായിരുന്നത്. പറ്റിക്കാനും പറ്റിക്കപ്പെടാനും മൗനാനുവാദം  ലഭിച്ചിരുന്ന ദിവസം.

ബോധം കെട്ട് വീഴുക, ആൾക്കാർ ചേർന്ന് പരിചരിക്കാൻ തയാറാകുമ്പോൾ  ചാടി എഴുന്നേറ്റ് ഏപ്രിൽ ഫൂൾ എന്ന ആർത്ത് വിളിച്ച് കൂടിയവരെ വിഡ്ഡികളാക്കുക, നിന്റെ അഛൻ വിളിക്കുന്നു, അമ്മ വിളിക്കുന്നു എന്ന് പറഞ്ഞ് നമ്മളെ വീടുകളിലേക്ക് ധൃതിയിൽ പറഞ്ഞയക്കുക, അവിടെ ആരും വിളിച്ചില്ലാ എന്നറിയുമ്പോൾ ഇന്ന് വിഡ്ഡി ദിനമാണെന്ന് ഓർമ്മ വരുക, തുടങ്ങിയവയെല്ലാം അരങ്ങേറുന്ന ദിവസമായിരുന്നു എപ്രിൽ ഒന്നാം തീയതി.

പണ്ട് ഏടപ്പാളിൽ ഞാൻ ജോലി ചെയ്തിരുന്ന കാലത്ത് അതി രാവിലെ എഴുന്നേറ്റ്  രാജേന്ദ്രാ ചിട്ടി ഫണ്ട് എന്ന സ്ഥാപനത്തിന്റെ ഉടയോനെ വീട്ടിൽ ചെന്ന് തട്ടി വിളിച്ച്  “നിങ്ങളുടെ ചിട്ടി ഓഫീസിന്റെ മുൻപിലുള്ള  ബോർഡ് ആരോ വലിച്ചിളക്കി താഴെ ഇട്ടിരിക്കുന്നു എന്ന് പറഞ്ഞപ്പോൾ കയ്യിൽ കിട്ടിയ ഷർട്ടും വളിച്ച് കയറ്റി അയാൾ ഓഫീസിലേക്ക് പാഞ്ഞ് പോയതും തിരികെ വന്ന് എന്നെ തിരക്കി നടന്നതും ഇന്നലത്തെ പോലെ ഓർമ്മിക്കുന്നു.

ഇന്ന് വിഡ്ഡിദിനത്തിൽ ആരും ആരെയും കളിയാക്കാറില്ല, കളിയാക്കപ്പെടുകയുമില്ല. ഇങ്ങിനെ ഒരു ദിവസമുണ്ടെന്ന് പോലും പുതു തലമുറക്ക് അറിയില്ല. ഒരു പക്ഷേ അവർ വലിയ  ബുദ്ധിമാന്മാർ ആയി തീർന്നിരിക്കും. അല്ലെങ്കിൽ മലയാളിക്ക് തമാശ പറയാനും അത് ആസ്വദിക്കാനുമുള്ള കഴിവ് നഷ്ടപ്പെട്ടിരിക്കാം. ഏതായാലും വിഡ്ഡി ദിനവും ഓർമ്മകളിൽ മാത്രമായി അവശേഷിച്ചിരിക്കുന്നു.