Monday, June 20, 2022

പൂച്ച കഥ

 



   ഇണക്ക് വേണ്ടിയുള്ള  മിട്ടു പൂച്ചയുടെ  കരച്ചിൽ  നിരന്തരം തുടർന്ന് കൊണ്ടിരുന്നപ്പോൾ  മകൻ സൈലു  മിട്ടുവിന് വേണ്ടി ഒരു ഇണയെ  പന്തളത്ത് പോയി കൊണ്ട് വന്നു 

വീട്ടിൽ. എല്ലാവർക്കും പ്രിയംകരനായിരുന്ന മിട്ടു വെളുത്ത നിറത്തിൽ  രോമക്കെട്ടോട് കൂടിയ പൂച്ചയാണ്. പേർഷ്യൻ ക്യാറ്റായാലും നാടൻ പൂച്ചയായാലും  ഇണ ചേരുന്ന കാലത്ത്   സ്ത്രീയെ തേടിയുള്ള പുരുഷന്റെ   നിലവിളി അരോചകമാണ്. “എടിയേയ് , എവിടെ പോയെടീ, ഞാനിവിടുണ്ടെടീ“ എന്നൊക്കെയായിരിക്കാം  രാപകലില്ലാതെയുള്ള ആ നിലവിളിയുടെ അർത്ഥം.

മിട്ടുവിന് സംബന്ധം കൂടാൻ കൊണ്ട് വന്ന പെൺ പൂച്ച  നല്ല കറുപ്പ് നിറക്കാരിയായിരുന്നു. പുതിയ പെണ്ണിനെ  മിട്ടു ആസകലമൊന്ന് നോക്കി,. അവന് ഇഷ്ടപ്പെടാതിരുന്നത് കൊണ്ടോ എന്തോ  പയ്യൻ  മൂലയിലെക്ക് മാറി അലക്ഷ്യമായി ഇരുന്നു. പക്ഷേ നിരന്തരമുള്ള നിലവിളി അവസാനിപ്പിച്ചിരുന്നു.

ഞാൻ ചോദിച്ചു “എന്തെടാ പെണ്ണീനെ  നിനക്ക് പിടിച്ചില്ലേ?“ അവൻ   ഗൗരവത്തോടെ മുഖം എന്റെ നേരെ തിരിച്ചു. “ ഈ കോപ്പിനെ എവിടെന്ന് കിട്ടി“ എന്നായിരിക്കാം ആ നോട്ടത്തിന്റെ അർത്ഥം.

വീട്ടിൽ എല്ലാവരും കൂടെ കറുമ്പിക്ക് ജൂലി എന്ന് നാമകരണം ചെയ്തു.ജൂലി  ഒരു മരം കേറി മാതുവായിരുന്നു. എല്ലാവരുമായി പെട്ടെന്ന് ഇണങ്ങി. തല എല്ലാവരുടെയും കാലിൽ ഉരസി സ്നേഹം പ്രകടിപ്പിക്കുകയും “എന്തെല്ലാമുണ്ട് വിശേഷങ്ങൾ“ എന്ന അർത്ഥത്തിൽ ചെറിയ മുരളലുകൾ പാസ്സാക്കുകയും ചെയ്തു. അതേ സ്നേഹത്തോടെ  അവൾ മിട്ടുവിന്റെ നേരെ ചെന്നപ്പോൾ  അവൻ ദൂരേക്ക് ഒരു പാച്ചിൽ  നടത്തി. “പോടീ, അഹങ്കാരീ“ എന്ന അർത്ഥത്തിൽ ഒന്ന്മുരളലുകയും ചെയ്തുവല്ലോ.പക്ഷേ അവർ തമ്മിൽ കടി പിടി കൂടുകയോ ദേഷ്യ പ്രകടനങ്ങൾ നടത്തുകയോ ചെയ്തില്ല. മാത്രമല്ല ഇണക്ക് വേണ്ടിയുള്ള  മിട്ടുവിന്റെ നിലവിളി അവസാനിക്കുകയും ചെയ്തു. പക്ഷേ അവനിൽ നിന്നും യാതൊരു സ്നേഹ പ്രകടനവും  ജൂലിക്ക് കിട്ടുന്നില്ലാ എന്ന് ഞങ്ങൾ കണ്ടു.

രണ്ട് മൂന്ന് ദിവസം രംഗം ആവർത്തിച്ചപ്പോൾ  ഇതിങ്ങിനെ വിട്ടാൽ പറ്റില്ലല്ലോ എന്ന ചിന്തയാൽ ജൂലിയെ മിട്ടുവിന്റെ കൂട്ടിൽ താമസിപ്പിച്ചു. പക്ഷേ അപ്പോഴും ചങ്കരൻ തെങ്ങിൽ തന്നെ. കൂട്ടിന്റെ ഇങ്ങേ അറ്റത്തുള്ള മിട്ടുവിന്റെ അടുത്തേക്ക് ജൂലി ചെന്നാൽ അവൻ അങ്ങേ അറ്റത്ത് ചെന്നിരിക്കും. അങ്ങേ അറ്റത്ത് ജൂലി ചെന്നാൽ മിട്ടു ഇങ്ങേ അറ്റത്ത് വന്നിരിക്കും.  എന്തൊരു ഗൗരവമാണപ്പാ..ആ വെളുത്ത സായിപ്പിന്. ഞാൻ അവനെ ഉപദേശിച്ചു “എടാ, കറുപ്പ് നിറം സൗന്ദര്യമാണ്.സുഗന്ധമുള്ള കസ്തൂരി കറുപ്പ് നിറത്തിലാണ്`. ക്ളീയോപാട്രാ, ലോക സുന്ദരി കറുപ്പ് നിറക്കാരിയാണ്. വക്കീലന്മാരെല്ലാം കറുത്ത കോട്ടാണിടുന്നത്, ഇതൊന്നും  അവൻ ശ്രദ്ധിച്ചതേ ഇല്ല, “താൻ പോടോ തന്റെ പാട്ടിന്“ എന്ന മട്ടിൽ അവൻ മുഖം വീർപ്പിച്ചിരുന്നു. അടുത്ത കൂട്ടിലെ കിളികൾ പറഞ്ഞു, “പോട്ടെടാ മിട്ടൂ, ജൂലി പാവമാണെടാ, നീ അങ്ങ് സ്വീകരിക്ക്“ എന്നൊക്കെ.

 അവൻ രൂക്ഷമായി അവരെ നോക്കി മുരണ്ടു, നിന്നെ എല്ലാം എന്റെ കയ്യിൽ കിട്ടും അപ്പോൾ കാണാം...“ എന്ന മട്ടിൽ.

അങ്ങിനെ  ദിവസങ്ങൾ കടന്ന് പോകവേ ഒരു ദിവസം  കൂട്ടിനടുത്ത് കൂടി ഒരു നാടൻ കാടൻ പൂച്ച കടന്ന് പോവുകയും  കൂട്ടിലെ അന്തേ വാസികളെ  നിരീക്ഷിച്ച് അവിടെ നിൽക്കുകയും ചെയ്തു. ജൂലി ഒറ്റ ചാട്ടത്തിന് കൂടിനരികിലേക്ക്  ചെന്ന് പുറത്ത് നിൽക്കുന്ന  നാടന്റെ നേരെ മുരളുകയും “ ഹലോ എന്തെല്ലാമുണ്ട് വിശേഷങ്ങൾ, സുഖമാണൊ നമുക്ക് എവിടെയെങ്കിലും കറങ്ങാൻ പോകാം..“ എന്ന മട്ടിലുള്ള ചില സന്ദേശങ്ങൾ ചൊരിയുകയും ചെയ്തു..

മുൻ വശത്തേക്ക് നീട്ടിയ കാലിൽ തല വെച്ച് വിശ്രമിച്ചിരുന്ന  മിട്ടു സട കുടഞ്ഞെഴുന്നേറ്റു, അവന്റെ രോമങ്ങളെല്ലാം എഴുന്ന് നിന്നു. അവൻ നാടനെ നോക്കി അലറി “പോടാ പട്ടീ....“ എന്നിട്ട് ജൂലിയെയും  തറപ്പിച്ച് നോക്കി, അവൾ വാലും തലയും താഴ്ത്തി മൂലയിലേക്ക് മാറി നിന്നു. നാടൻ പൂച്ച  പഴയ സിനിമാ സ്റ്റൈലിൽ ജൂലിയോട് ചോച്ചു, “ ഞാൻ നിൽക്കണോ  പോകണോ....?

പോടാ....മിട്ടു പിന്നെയും മുരണ്ടു. 

കഥ ഇവിടെ അവസാനിക്കുന്നില്ല.. ഈ രംഗങ്ങൾ കണ്ടത് കൊണ്ടോ ഒരു  കേസ് മനസ്സിൽ കിടന്നത് കൊണ്ടോ ഒരു കാര്യം വ്യക്തമായി ചില കാര്യങ്ങളിൽ മനുഷ്യരും മൃഗങ്ങളും  ഒരേ സ്വഭാവക്കാരാണ് എന്ന്.....

Tuesday, June 7, 2022

സിനാൻ 11 വയസ്സിൽ

സിനാൻ ഇന്ന് 11 വയസ്സിലെത്തി. അവൻ ഇപ്പോഴും നടക്കുകയോ വർത്തമാനം പറയുകയോ ചെയ്യില്ലെങ്കിലും വീടിന്റെ പ്രകാശമായി തന്നെ അവനെ ഞങ്ങൾ കാണുന്നു. എല്ലാവരുടെയും ഇഷ്ട ഭാജനം. കഴി ഞ്ഞ വർഷത്തേക്കാളും ദൈവ കാരുണ്യത്താൽ അവന് കാര്യങ്ങൾ മനസിലാക്കി വരുന്നുണ്ട്. ഇപ്പോഴും ഇഡ്ഡിലിയും  സാമ്പാറും ശാസ്ത്രീയ സംഗീതമോ അഥവാ പഴയ സിനിമാ ഗാനങ്ങളോ  കാറിന്റെ മുൻ സീറ്റിലിരുന്നുള്ള യാത്രയോ അവന് പ്രിയംകരമായി അനുഭവപ്പെടുന്നുണ്ടെങ്കിലും പുതിയ പുതിയ ആൾക്കാരെ ഇഷ്ടപ്പെടാനും അവരുമായി ഇടപഴകാനും അവൻ മടി കാണിക്കുന്നില്ല.

ഇപ്പോൾ ഞാൻ അവന് ഒഴിച്ച് കൂട്ടാനാവാത്ത  ഒരു വസ്തുവാണ്. എന്നെ കണ്ടില്ലെങ്കിൽ  ഉള്ളിൽ നിന്ന് ഉമ്മറത്തേക്ക് മുട്ടിൽ ഇഴഞ്ഞ് വന്ന് ഞാൻ ഇരിക്കുന്ന ചാര് കസേര നോക്കി നെടുവീർപ്പിടും. അവന്റെ വല്യുമ്മ അടുത്ത് വന്ന് വല്യുപ്പാ ഇപ്പോൾ വരും കേട്ടോ എന്ന് പറഞ്ഞാൽ  പതുക്കെ അകത്തെക്ക് തിരിച്ച് പോകും. എന്റെ ചാര് കസേരയിൽ കയറി ഞാൻ ഇരിക്കുന്നത് പോലെ ചാരി ഇരിക്കുന്നത് അവന് ബഹു സ്ന്തോഷമുള്ള കാര്യമാണല്ലോ.  ഏതെങ്കിലും കാരണ വശാൽ ഉമ്മറത്തെക്കുള്ള വാതിൽ അടഞ്ഞ് കിടന്നാൽ ആ വാതിൽ വരെ ഇഴഞ്ഞ് വന്ന്  കത്ക് തുറക്കാൻ അറിയാത്തതിനാൽ  വാതിലിനെ നോക്കി നെടു വീർപ്പിടും. അവന്റെ മാതാ പിതാക്കൾ ഷൈനിയും സൈഫുവും കോടതിയിൽ നിന്ന് തിരികെ വരുന്ന സമയം അവന് കൃത്യമായി അറിയാം.  ആ സമയം അവൻ മുൻ വശത്ത് വന്ന് കസേരയിൽ ഇരുന്ന് വഴിയിലേക്ക് കണ്ണും നട്ടിരിക്കുന്ന കാഴ്ച തന്നെ കൗതുകം നിറഞ്ഞതാണ്.  ഇതെല്ലാം അവന്റെ ശാരിരികാവസ്ഥയുടെ  വളർച്ച  കാണിക്കുന്നതിനാൽ എല്ലാം നേരെ ആകും എന്ന പ്രതീക്ഷയോടെ അവന് വേണ്ടിയുള്ള പ്രാർത്ഥനയുമായി  ഞങ്ങളെല്ലാം കഴിയുന്നു നിങ്ങളും പ്രാർത്ഥിക്കുമല്ലോ


Wednesday, June 1, 2022

ചില സത്യങ്ങൾ

 ഞാൻ 11 വയസ്സ് വരെ മദ്രസ്സയിൽ അഥവാ ഓത്ത് പള്ളിയിൽ പഠിച്ചിരുന്നു, പിന്നെയും സ്കൂൾ സമയമല്ലാതുള്ള സമയത്തും പോയിരുന്നു. എന്റെ മക്കളും അപ്രകാരം മദ്രസ്സയിൽ പോയിട്ടുണ്ട്. ഇപ്പോൾ അവരുടെ മക്കളും പോകുന്നുണ്ട്. മദ്രസ്സയിലെ ഒരു ഉസ്താദും ഒരു മുസലിയാരും ഒരു മൊല്ലാക്കായും എന്നെ വിപ്ളവം പഠിപ്പിച്ചിട്ടില്ല . എന്റെ മക്കളെയും അവരുടെ മക്കളെയും പഠിപ്പിച്ചിട്ടില്ല.

പ്രാരംഭത്തിൽ അറബി അക്ഷരമാലയും പിന്നെ അക്ഷരങ്ങൾ ചേർത്തുള്ള വാക്കുകളും അതും പഠിച്ച് കഴിഞ്ഞാൽ ഖുർ ആൻലെ ചെറിയ അദ്ധ്യായങ്ങളും പഠിപ്പിക്കും. ഖുർ ആന്റെ അർത്ഥമൊന്നും പറഞ്ഞ് തരില്ല. ഈ ഉസ്താദ്മാരുടെ ശമ്പളം പള്ളി കമ്മറ്റിക്കാർ കൊടുക്കും. ആ തുഛ ശമ്പളം കൊണ്ടാണ് ആ പാവങ്ങൾ വീട് ചെലവ് നടത്തി പോന്നിരുന്നത്. പിന്നെ സമുദായത്തിൽ എന്തെങ്കിലും അടിയന്തിരങ്ങൾ ഉണ്ടായി അവിടെ ചെന്നാൽ കൈ മടക്ക് കിട്ടും. ഇതെല്ലാം കൊണ്ട് അരിഷ്ടിച്ച് കഴിയുന്ന ആ പാവങ്ങൾക്ക് ഒരു സർക്കാരും ഒരു തുകയും ശമ്പളമായി കൊടുത്തിട്ടില്ല. മറിച്ചുള്ള വാദങ്ങൾ പച്ചക്കള്ളമാണെന്ന് മുഖ്യ മന്ത്രി നിയമ സഭയിൽ അവതരിപ്പിച്ച് മറുപടിയിൽ നിന്ന് കാണാം.
മദ്രസ്സയിൽ നിന്നുമാണ് വിപ്ളവം പൊട്ടി മുളക്കുന്നതെന്ന് അടുത്തയിടെ മുഖ പുസ്തകത്തിൽ പല പോസ്റ്റുകളിൽ പലരും പറഞ്ഞിരിക്കുന്നത് വായിച്ചതിനാലാണ് എന്റെ അനുഭവം ഞാനിവിടെ കുറിക്കുന്നത്. തെറ്റിദ്ധാരണ ശരിയല്ലല്ലോ.
വളർന്ന് വലുതായതിൽ പിന്നെയാണ് എന്റെ പൈസാ മുടക്കി മലയാളത്തിലും ഇംഗ്ളീഷിലുമുള്ള ഖുർ ആൻ പരിഭാഷ ഞാൻ വായിക്കുന്നത്. മദ്രസ്സയിൽ നിന്നുമല്ല.
സമൂഹത്തിൽ ഒരു സമുദായത്തെ അപരവത്കരിക്കാൻ കൊണ്ട് പിടിച്ച ശ്രമം നടക്കുമ്പോൾ ആ സമൂഹത്തിലെ ഒരംഗമെന്ന നിലയിൽ എന്റെ അനുഭവവും അഭിപ്രായവും പറയുന്നതിൽ തെറ്റില്ലെന്ന് ഞാൻ കരുതുന്നു.
ഞാൻ ചെറുപ്പത്തിൽ പഠനവും തൊഴിലും ഒരുമിച്ച് കൊണ്ട് പോയിരുന്ന കാലഘട്ടത്തിൽ ഉച്ച ഊണിന് വകയില്ലാതെ കയറ് ആഫീസിൽ കയറ് മാടാൻ പോയിരുന്ന എനിക്ക് ചോറ് കൊണ്ട് തന്നിരുന്നത് തങ്കമണി ചേച്ചി എന്ന് ഞാൻ വിളിക്കുന്ന ഒരു ഈഴവ സമുദായംഗമായ സഹോദരി ആയിരുന്നു. സ്കൂളിൽ എന്റെ സുഹൃത്തുക്കളിൽ ബഹു ഭൂരിപക്ഷവും ഇതര സമുദായാംഗങ്ങളായിരുന്നല്ലോ. കൊട്ടാരക്കര സബ് കോടതിയിൽ ഞാൻ ജോലിയിലായിരിക്കവേ 44 പേരിൽ ഏക മുസ്ലിം ഞാനായിരുന്നു, പക്ഷേ അവർ എല്ലാവരും എന്നെ വല്ലാതെ സ്നേഹിച്ചിരുന്നു. എന്തിനേറെ ഈ ഫെയ്സ് ബുക്കിൽ എന്റെ സൗഹൃദ ലിസ്റ്റിലെ ബഹു ഭൂരിപക്ഷവും ഇതര മതസ്ഥരാണ്. അവരോട് എനിക്കുള്ള സ്നേഹവും തിരിച്ച് എന്നോടുള്ള സ്നേഹവും നാളിത് വരെ ഒട്ടും കുറഞ്ഞിട്ടില്ല.

ഒരു കാര്യത്തിൽ എനിക്ക് നല്ല ബോദ്ധ്യമുണ്ട്. ഇവിടെയുള്ള ബഹുഭൂരിഭാഗം മുസ്ലിം മതസ്തരും നാലഞ്ച് തല മുറകൾക്ക് മുൻപ് ഇതര മതങ്ങളിൽ പെട്ടവരായിരുന്നു. പലവിധ കാരണങ്ങളാൽ അവർ മതം മാറിയെന്നല്ലാതെ ഈ നാട്ടുകാരല്ലാതായി തീരില്ലല്ലോ. മറ്റൊരു സത്യം തിരിച്ചറിയേണ്ടത് സ്വാതന്ത്രിയത്തിന് ശേഷം ഉണ്ടായ പുതിയ രാഷ്ട്രം എവിടെയോ സൃഷ്ടിക്കപ്പെട്ടപ്പോൾ ഞങ്ങളുടെ പിതാക്കൾ ആരും ഞങ്ങളെയും കൊണ്ട് ആ രാഷ്ട്രത്തിലേക്ക് പോകാതെ “ ഇത് ഞങ്ങൾ ജനിച്ച് വളർന്ന മണ്ണാണ് ഇവിടം വിട്ട് പോയി ഞങ്ങൾക്ക് ഒരു പുതിയ സ്വർഗവും വേണ്ടാ“ എന്ന് തന്റേടത്തൊടെ പറഞ്ഞ് ഇവിടെ തന്നെ കഴിഞ്ഞവരാണ്. അന്ന് ഭീതിജനകമായ രൂക്ഷമായ അന്തരീക്ഷമാണെന്ന് കൂടി ചിന്തിക്കുമ്പോഴാണ് അവരുടെ ഈ മണ്ണിനോടുള്ള സ്നേഹം എത മാതമെന്ന് തിരിച്ചറിയുള്ളൂ. അങ്ങിനെയുള്ള ഈ സമൂഹത്തിൽ പല പ്രകോപനങ്ങൾ സൃഷ്ടിച്ച് മനുഷ്യരിൽ ഭിന്നത സൃഷ്ടിച്ച് തൻ കാര്യം നെടാമെന്ന് ആര് കരുതിയാലും അവർ മൂഢ സ്വർഗത്തിൽ തന്നെയാണന്ന് തിരിച്ചറിയുക