Wednesday, June 1, 2022

ചില സത്യങ്ങൾ

 ഞാൻ 11 വയസ്സ് വരെ മദ്രസ്സയിൽ അഥവാ ഓത്ത് പള്ളിയിൽ പഠിച്ചിരുന്നു, പിന്നെയും സ്കൂൾ സമയമല്ലാതുള്ള സമയത്തും പോയിരുന്നു. എന്റെ മക്കളും അപ്രകാരം മദ്രസ്സയിൽ പോയിട്ടുണ്ട്. ഇപ്പോൾ അവരുടെ മക്കളും പോകുന്നുണ്ട്. മദ്രസ്സയിലെ ഒരു ഉസ്താദും ഒരു മുസലിയാരും ഒരു മൊല്ലാക്കായും എന്നെ വിപ്ളവം പഠിപ്പിച്ചിട്ടില്ല . എന്റെ മക്കളെയും അവരുടെ മക്കളെയും പഠിപ്പിച്ചിട്ടില്ല.

പ്രാരംഭത്തിൽ അറബി അക്ഷരമാലയും പിന്നെ അക്ഷരങ്ങൾ ചേർത്തുള്ള വാക്കുകളും അതും പഠിച്ച് കഴിഞ്ഞാൽ ഖുർ ആൻലെ ചെറിയ അദ്ധ്യായങ്ങളും പഠിപ്പിക്കും. ഖുർ ആന്റെ അർത്ഥമൊന്നും പറഞ്ഞ് തരില്ല. ഈ ഉസ്താദ്മാരുടെ ശമ്പളം പള്ളി കമ്മറ്റിക്കാർ കൊടുക്കും. ആ തുഛ ശമ്പളം കൊണ്ടാണ് ആ പാവങ്ങൾ വീട് ചെലവ് നടത്തി പോന്നിരുന്നത്. പിന്നെ സമുദായത്തിൽ എന്തെങ്കിലും അടിയന്തിരങ്ങൾ ഉണ്ടായി അവിടെ ചെന്നാൽ കൈ മടക്ക് കിട്ടും. ഇതെല്ലാം കൊണ്ട് അരിഷ്ടിച്ച് കഴിയുന്ന ആ പാവങ്ങൾക്ക് ഒരു സർക്കാരും ഒരു തുകയും ശമ്പളമായി കൊടുത്തിട്ടില്ല. മറിച്ചുള്ള വാദങ്ങൾ പച്ചക്കള്ളമാണെന്ന് മുഖ്യ മന്ത്രി നിയമ സഭയിൽ അവതരിപ്പിച്ച് മറുപടിയിൽ നിന്ന് കാണാം.
മദ്രസ്സയിൽ നിന്നുമാണ് വിപ്ളവം പൊട്ടി മുളക്കുന്നതെന്ന് അടുത്തയിടെ മുഖ പുസ്തകത്തിൽ പല പോസ്റ്റുകളിൽ പലരും പറഞ്ഞിരിക്കുന്നത് വായിച്ചതിനാലാണ് എന്റെ അനുഭവം ഞാനിവിടെ കുറിക്കുന്നത്. തെറ്റിദ്ധാരണ ശരിയല്ലല്ലോ.
വളർന്ന് വലുതായതിൽ പിന്നെയാണ് എന്റെ പൈസാ മുടക്കി മലയാളത്തിലും ഇംഗ്ളീഷിലുമുള്ള ഖുർ ആൻ പരിഭാഷ ഞാൻ വായിക്കുന്നത്. മദ്രസ്സയിൽ നിന്നുമല്ല.
സമൂഹത്തിൽ ഒരു സമുദായത്തെ അപരവത്കരിക്കാൻ കൊണ്ട് പിടിച്ച ശ്രമം നടക്കുമ്പോൾ ആ സമൂഹത്തിലെ ഒരംഗമെന്ന നിലയിൽ എന്റെ അനുഭവവും അഭിപ്രായവും പറയുന്നതിൽ തെറ്റില്ലെന്ന് ഞാൻ കരുതുന്നു.
ഞാൻ ചെറുപ്പത്തിൽ പഠനവും തൊഴിലും ഒരുമിച്ച് കൊണ്ട് പോയിരുന്ന കാലഘട്ടത്തിൽ ഉച്ച ഊണിന് വകയില്ലാതെ കയറ് ആഫീസിൽ കയറ് മാടാൻ പോയിരുന്ന എനിക്ക് ചോറ് കൊണ്ട് തന്നിരുന്നത് തങ്കമണി ചേച്ചി എന്ന് ഞാൻ വിളിക്കുന്ന ഒരു ഈഴവ സമുദായംഗമായ സഹോദരി ആയിരുന്നു. സ്കൂളിൽ എന്റെ സുഹൃത്തുക്കളിൽ ബഹു ഭൂരിപക്ഷവും ഇതര സമുദായാംഗങ്ങളായിരുന്നല്ലോ. കൊട്ടാരക്കര സബ് കോടതിയിൽ ഞാൻ ജോലിയിലായിരിക്കവേ 44 പേരിൽ ഏക മുസ്ലിം ഞാനായിരുന്നു, പക്ഷേ അവർ എല്ലാവരും എന്നെ വല്ലാതെ സ്നേഹിച്ചിരുന്നു. എന്തിനേറെ ഈ ഫെയ്സ് ബുക്കിൽ എന്റെ സൗഹൃദ ലിസ്റ്റിലെ ബഹു ഭൂരിപക്ഷവും ഇതര മതസ്ഥരാണ്. അവരോട് എനിക്കുള്ള സ്നേഹവും തിരിച്ച് എന്നോടുള്ള സ്നേഹവും നാളിത് വരെ ഒട്ടും കുറഞ്ഞിട്ടില്ല.

ഒരു കാര്യത്തിൽ എനിക്ക് നല്ല ബോദ്ധ്യമുണ്ട്. ഇവിടെയുള്ള ബഹുഭൂരിഭാഗം മുസ്ലിം മതസ്തരും നാലഞ്ച് തല മുറകൾക്ക് മുൻപ് ഇതര മതങ്ങളിൽ പെട്ടവരായിരുന്നു. പലവിധ കാരണങ്ങളാൽ അവർ മതം മാറിയെന്നല്ലാതെ ഈ നാട്ടുകാരല്ലാതായി തീരില്ലല്ലോ. മറ്റൊരു സത്യം തിരിച്ചറിയേണ്ടത് സ്വാതന്ത്രിയത്തിന് ശേഷം ഉണ്ടായ പുതിയ രാഷ്ട്രം എവിടെയോ സൃഷ്ടിക്കപ്പെട്ടപ്പോൾ ഞങ്ങളുടെ പിതാക്കൾ ആരും ഞങ്ങളെയും കൊണ്ട് ആ രാഷ്ട്രത്തിലേക്ക് പോകാതെ “ ഇത് ഞങ്ങൾ ജനിച്ച് വളർന്ന മണ്ണാണ് ഇവിടം വിട്ട് പോയി ഞങ്ങൾക്ക് ഒരു പുതിയ സ്വർഗവും വേണ്ടാ“ എന്ന് തന്റേടത്തൊടെ പറഞ്ഞ് ഇവിടെ തന്നെ കഴിഞ്ഞവരാണ്. അന്ന് ഭീതിജനകമായ രൂക്ഷമായ അന്തരീക്ഷമാണെന്ന് കൂടി ചിന്തിക്കുമ്പോഴാണ് അവരുടെ ഈ മണ്ണിനോടുള്ള സ്നേഹം എത മാതമെന്ന് തിരിച്ചറിയുള്ളൂ. അങ്ങിനെയുള്ള ഈ സമൂഹത്തിൽ പല പ്രകോപനങ്ങൾ സൃഷ്ടിച്ച് മനുഷ്യരിൽ ഭിന്നത സൃഷ്ടിച്ച് തൻ കാര്യം നെടാമെന്ന് ആര് കരുതിയാലും അവർ മൂഢ സ്വർഗത്തിൽ തന്നെയാണന്ന് തിരിച്ചറിയുക

No comments:

Post a Comment