Monday, June 20, 2022

പൂച്ച കഥ

 



   ഇണക്ക് വേണ്ടിയുള്ള  മിട്ടു പൂച്ചയുടെ  കരച്ചിൽ  നിരന്തരം തുടർന്ന് കൊണ്ടിരുന്നപ്പോൾ  മകൻ സൈലു  മിട്ടുവിന് വേണ്ടി ഒരു ഇണയെ  പന്തളത്ത് പോയി കൊണ്ട് വന്നു 

വീട്ടിൽ. എല്ലാവർക്കും പ്രിയംകരനായിരുന്ന മിട്ടു വെളുത്ത നിറത്തിൽ  രോമക്കെട്ടോട് കൂടിയ പൂച്ചയാണ്. പേർഷ്യൻ ക്യാറ്റായാലും നാടൻ പൂച്ചയായാലും  ഇണ ചേരുന്ന കാലത്ത്   സ്ത്രീയെ തേടിയുള്ള പുരുഷന്റെ   നിലവിളി അരോചകമാണ്. “എടിയേയ് , എവിടെ പോയെടീ, ഞാനിവിടുണ്ടെടീ“ എന്നൊക്കെയായിരിക്കാം  രാപകലില്ലാതെയുള്ള ആ നിലവിളിയുടെ അർത്ഥം.

മിട്ടുവിന് സംബന്ധം കൂടാൻ കൊണ്ട് വന്ന പെൺ പൂച്ച  നല്ല കറുപ്പ് നിറക്കാരിയായിരുന്നു. പുതിയ പെണ്ണിനെ  മിട്ടു ആസകലമൊന്ന് നോക്കി,. അവന് ഇഷ്ടപ്പെടാതിരുന്നത് കൊണ്ടോ എന്തോ  പയ്യൻ  മൂലയിലെക്ക് മാറി അലക്ഷ്യമായി ഇരുന്നു. പക്ഷേ നിരന്തരമുള്ള നിലവിളി അവസാനിപ്പിച്ചിരുന്നു.

ഞാൻ ചോദിച്ചു “എന്തെടാ പെണ്ണീനെ  നിനക്ക് പിടിച്ചില്ലേ?“ അവൻ   ഗൗരവത്തോടെ മുഖം എന്റെ നേരെ തിരിച്ചു. “ ഈ കോപ്പിനെ എവിടെന്ന് കിട്ടി“ എന്നായിരിക്കാം ആ നോട്ടത്തിന്റെ അർത്ഥം.

വീട്ടിൽ എല്ലാവരും കൂടെ കറുമ്പിക്ക് ജൂലി എന്ന് നാമകരണം ചെയ്തു.ജൂലി  ഒരു മരം കേറി മാതുവായിരുന്നു. എല്ലാവരുമായി പെട്ടെന്ന് ഇണങ്ങി. തല എല്ലാവരുടെയും കാലിൽ ഉരസി സ്നേഹം പ്രകടിപ്പിക്കുകയും “എന്തെല്ലാമുണ്ട് വിശേഷങ്ങൾ“ എന്ന അർത്ഥത്തിൽ ചെറിയ മുരളലുകൾ പാസ്സാക്കുകയും ചെയ്തു. അതേ സ്നേഹത്തോടെ  അവൾ മിട്ടുവിന്റെ നേരെ ചെന്നപ്പോൾ  അവൻ ദൂരേക്ക് ഒരു പാച്ചിൽ  നടത്തി. “പോടീ, അഹങ്കാരീ“ എന്ന അർത്ഥത്തിൽ ഒന്ന്മുരളലുകയും ചെയ്തുവല്ലോ.പക്ഷേ അവർ തമ്മിൽ കടി പിടി കൂടുകയോ ദേഷ്യ പ്രകടനങ്ങൾ നടത്തുകയോ ചെയ്തില്ല. മാത്രമല്ല ഇണക്ക് വേണ്ടിയുള്ള  മിട്ടുവിന്റെ നിലവിളി അവസാനിക്കുകയും ചെയ്തു. പക്ഷേ അവനിൽ നിന്നും യാതൊരു സ്നേഹ പ്രകടനവും  ജൂലിക്ക് കിട്ടുന്നില്ലാ എന്ന് ഞങ്ങൾ കണ്ടു.

രണ്ട് മൂന്ന് ദിവസം രംഗം ആവർത്തിച്ചപ്പോൾ  ഇതിങ്ങിനെ വിട്ടാൽ പറ്റില്ലല്ലോ എന്ന ചിന്തയാൽ ജൂലിയെ മിട്ടുവിന്റെ കൂട്ടിൽ താമസിപ്പിച്ചു. പക്ഷേ അപ്പോഴും ചങ്കരൻ തെങ്ങിൽ തന്നെ. കൂട്ടിന്റെ ഇങ്ങേ അറ്റത്തുള്ള മിട്ടുവിന്റെ അടുത്തേക്ക് ജൂലി ചെന്നാൽ അവൻ അങ്ങേ അറ്റത്ത് ചെന്നിരിക്കും. അങ്ങേ അറ്റത്ത് ജൂലി ചെന്നാൽ മിട്ടു ഇങ്ങേ അറ്റത്ത് വന്നിരിക്കും.  എന്തൊരു ഗൗരവമാണപ്പാ..ആ വെളുത്ത സായിപ്പിന്. ഞാൻ അവനെ ഉപദേശിച്ചു “എടാ, കറുപ്പ് നിറം സൗന്ദര്യമാണ്.സുഗന്ധമുള്ള കസ്തൂരി കറുപ്പ് നിറത്തിലാണ്`. ക്ളീയോപാട്രാ, ലോക സുന്ദരി കറുപ്പ് നിറക്കാരിയാണ്. വക്കീലന്മാരെല്ലാം കറുത്ത കോട്ടാണിടുന്നത്, ഇതൊന്നും  അവൻ ശ്രദ്ധിച്ചതേ ഇല്ല, “താൻ പോടോ തന്റെ പാട്ടിന്“ എന്ന മട്ടിൽ അവൻ മുഖം വീർപ്പിച്ചിരുന്നു. അടുത്ത കൂട്ടിലെ കിളികൾ പറഞ്ഞു, “പോട്ടെടാ മിട്ടൂ, ജൂലി പാവമാണെടാ, നീ അങ്ങ് സ്വീകരിക്ക്“ എന്നൊക്കെ.

 അവൻ രൂക്ഷമായി അവരെ നോക്കി മുരണ്ടു, നിന്നെ എല്ലാം എന്റെ കയ്യിൽ കിട്ടും അപ്പോൾ കാണാം...“ എന്ന മട്ടിൽ.

അങ്ങിനെ  ദിവസങ്ങൾ കടന്ന് പോകവേ ഒരു ദിവസം  കൂട്ടിനടുത്ത് കൂടി ഒരു നാടൻ കാടൻ പൂച്ച കടന്ന് പോവുകയും  കൂട്ടിലെ അന്തേ വാസികളെ  നിരീക്ഷിച്ച് അവിടെ നിൽക്കുകയും ചെയ്തു. ജൂലി ഒറ്റ ചാട്ടത്തിന് കൂടിനരികിലേക്ക്  ചെന്ന് പുറത്ത് നിൽക്കുന്ന  നാടന്റെ നേരെ മുരളുകയും “ ഹലോ എന്തെല്ലാമുണ്ട് വിശേഷങ്ങൾ, സുഖമാണൊ നമുക്ക് എവിടെയെങ്കിലും കറങ്ങാൻ പോകാം..“ എന്ന മട്ടിലുള്ള ചില സന്ദേശങ്ങൾ ചൊരിയുകയും ചെയ്തു..

മുൻ വശത്തേക്ക് നീട്ടിയ കാലിൽ തല വെച്ച് വിശ്രമിച്ചിരുന്ന  മിട്ടു സട കുടഞ്ഞെഴുന്നേറ്റു, അവന്റെ രോമങ്ങളെല്ലാം എഴുന്ന് നിന്നു. അവൻ നാടനെ നോക്കി അലറി “പോടാ പട്ടീ....“ എന്നിട്ട് ജൂലിയെയും  തറപ്പിച്ച് നോക്കി, അവൾ വാലും തലയും താഴ്ത്തി മൂലയിലേക്ക് മാറി നിന്നു. നാടൻ പൂച്ച  പഴയ സിനിമാ സ്റ്റൈലിൽ ജൂലിയോട് ചോച്ചു, “ ഞാൻ നിൽക്കണോ  പോകണോ....?

പോടാ....മിട്ടു പിന്നെയും മുരണ്ടു. 

കഥ ഇവിടെ അവസാനിക്കുന്നില്ല.. ഈ രംഗങ്ങൾ കണ്ടത് കൊണ്ടോ ഒരു  കേസ് മനസ്സിൽ കിടന്നത് കൊണ്ടോ ഒരു കാര്യം വ്യക്തമായി ചില കാര്യങ്ങളിൽ മനുഷ്യരും മൃഗങ്ങളും  ഒരേ സ്വഭാവക്കാരാണ് എന്ന്.....

No comments:

Post a Comment