Saturday, October 5, 2019

ചില മലബാറൻ മൊഴികൾ.....

“അയ്ക്കൽ  പൂട്ടണ മെഗ്ഗുണ്ടോ?“
ഡിസ്പൻസറിയുടെ മുമ്പിൽ വന്ന് നിന്ന്  ഒരാൾ ചോദിച്ചു.
സ്ഥലം കുമര  നെല്ലൂരിൻ സമീപത്തുള്ള പടിഞ്ഞാറങ്ങാടിയിൽ പ്രവർത്തിച്ചിരുന്ന ഒരു ഡിസ്പൻസറിയുടെ മുൻ വശം.
അവിടെ നിന്നിരുന്ന എന്നോടും കെട്ടിട ഉടമസ്ഥനായ അവ്വക്കര് ഹാജിയാരോടുമായിരുന്നു  അയാളുടെ ചോദ്യം. തികച്ചും ഗ്രാമീണനായ ഒരു മനുഷ്യൻ.
“അദ്ദിവിടെ കിട്ടില്ലെന്റെ ചങ്ങായീ.....“ ഹാജിയാർ മറുപടി പറഞ്ഞു.
എന്താണ് അയാൾ ചോദിച്ചത് ? ഞാൻ ഹാജിയാരോട് തിരക്കി.
അയ്ക്കൽ എന്ന് വെച്ചാൽ ഇദ്ദാണ്...ഹാജിയാർ ധരിച്ചിരുന്ന ഷർട്ട് കൈചുരുട്ടി മേൽപ്പോട്ടാക്കി  തോളിന് താഴെ  കയ്യിൽ കെട്ടിയിരുന്ന  ഉറുക്ക് (ഏലസ്സ്) കാണിച്ചു തന്നു. “മെഗ്ഗ്“ എന്ന് വെച്ചാൽ മെഴുക്.
 ഏലസ്സിന്റെ  രണ്ട് വശത്ത് ദ്വാരം അടക്കുന്നതിനുള്ള മെഴുക് എന്ന് ചുരുക്കത്തിൽ അർത്ഥം പറയാം.
വളരെ വർഷങ്ങൾക്ക് മുമ്പ് മദ്ധ്യ തിരുവിതാംകൂറുകാരനായ ഞാൻ മലബാറിൽ ചെന്നപ്പോൾ അവിടെ നടപ്പിലുള്ള നാടൻ ഭാഷ എനിക്ക് മല  കയറ്റമായാണ് ആദ്യമൊക്കെ അനുഭവപ്പെട്ടിരുന്നത്. പൊന്നാനിക്ക് സമീപമുള്ള എടപ്പാളിൽ വെച്ച്  വൈകുന്നേര സമയത്ത് അടുത്ത വീട്ടിലെ പയ്യൻ  ഇക്ബാൽ ഒരു കുപ്പിയുമായി  ഓടുന്നത് കണ്ട് (അവിടത്തെ ഭാഷയിൽ മണ്ടി പാഞ്ഞ്) വിവരം തിരക്കിയപ്പോൾ  റേഷൻ കടയിൽ കാസറട്ട് വന്നിട്ടുണ്ട് അത് വാങ്ങാൻ പോവുകയാണെന്നായിരുന്നു അവന്റെ ഉത്തരം. കാസറട്ട്  മണ്ണെണ്ണയാണെന്ന് പിന്നീടാണ് അറിഞ്ഞത്. അത് പോലെ പതിപ്പൂട്ട, പള്ളത്തി മൽസ്യമാണെന്നും  പജ്ജിന്റെ നെജ്ജ് പശുവിന്റെ നെയ്യാണെന്നും താമര പുഗ്ഗ് താമര പൂവ് ആണെന്നും  എത്രയോ ദിവസങ്ങൾക്ക് ശേഷമാണ് പുടി കിട്ടിയത്.
മലബാറ്കാരെ തിരുവിതാംകൂർകാർ കളിയാക്കാൻ  ഉപയോഗിക്കുന്ന “ബരീൻ, കുത്തിരിക്കീൻ ഒരു ആപ്പടിക്കീൻ...“ എന്നത് വരുക, ഇരിക്കുക, ഒരു ഹാഫ് ചായ  കഴിക്കുക“ എന്ന് അർത്ഥം മാറ്റണമെന്ന് കൂട്ടുകാർ പറഞ്ഞ് തന്നു.
ഇന്നത്തെ ഫൈവ് സ്റ്റാർ  ഹോട്ടലുകൾ ഇല്ലാത്ത ആ കാലത്ത്  ചെറിയ ചായക്കടകളും അതിന്റെ മുൻ വശത്തുള്ള  ചെറിയ അലമാരയിൽ മഞ്ഞൾ പുരട്ടിയ ചീനി കിഴങ്ങും  മത്തി  പൊരിച്ചതും സുലഭമായ കാഴ്ചയായിരുന്നു. പക്ഷേ  ചീനി കിഴങ്ങിനെ പൂള കിഴങ്ങ് എന്നാണ് അവർ പറഞ്ഞിരുന്നത്. തിരുവനന്ത പുരത്ത്കാർക്ക് പൂള മുട്ടൻ തെറിയും. ആലപ്പുഴയിൽ കുറിച്ചി  എന്ന് പേര് വിളിച്ചിരുന്ന ചെറു മൽസ്യത്തെ  മുള്ളൻ എന്ന് മലബാറിൽ വിളിച്ചപ്പോൾ കുറിച്ചി തെറി വാക്കായിരുന്നു അവർക്ക്.
 വർഷങ്ങൾക്ക് ശേഷം ഒരു ബ്ളോഗ് മീറ്റിനോടനുബന്ധിച്ച് ഞാൻ ഈ സ്ഥലങ്ങളെല്ലാം വീണ്ടുമൊരു തവണ സനർശിച്ചപ്പോൾ  ആൾക്കാരുടെ സംഭാഷണത്തിൽ പഴയ  പല വാക്കുകളും  ഉപയോഗിക്കാതിരുന്നത് ശ്രദ്ധിച്ചു. നാട്ടിൻ പുറത്തെ മിക്ക ആൾക്കാരും അച്ചടി മലയാള ഉച്ചാരണത്തിലേക്ക് തിരിഞ്ഞിരിക്കുന്നു. പജ്ജും നെജ്ജും കാസറട്ടും എവിടേക്കോ പോയി മറഞ്ഞു. പൂള കിഴങ്ങും മത്തിയുമില്ല, പകരം ചിക്കൻ ബിരിയാണിയും മറ്റുമുള്ള ധാരാളം ഫൈവ്സ്റ്റാർ ഹോട്ടലുകൾ.
 ഗ്രാമീണ സ്ത്രീകളുടെ ഉമ്മ കുപ്പായവും കാച്ചി തുണിയും ഓർമ്മകളിലും പഴയ ബ്ളാക്ക് ആൻട് വൈറ്റ് സിനിമകളിലും മാത്രമായി അവശേഷിച്ചു. പട്ടിണിയും പരിവട്ടവും  അപ്രത്യക്ഷമായിരിക്കുന്നു. മാറ്റങ്ങൾ സർവത്ര മാറ്റങ്ങൾ
മലബാർ പുരോഗമിച്ചില്ലന്നാരാണ് പറഞ്ഞത്....

No comments:

Post a Comment