Thursday, July 1, 2021

ത്രയംബകം വില്ലൊടിച്ചതാര്?

 പറഞ്ഞ് പറഞ്ഞ് പഴകിയ കഥയാണെങ്കിലും   ശേഷം പറയാൻ പോകുന്ന സംഭവത്തിന്റെ മേമ്പൊടിയായി ഈ പഴയ കഥ ഒന്നുകൂടി പറയേണ്ടി വരുന്നു. അതിന് ശേഷം സംഭവമെന്തെന്ന് പറയാം.

സ്കൂൾ പരിശോധനക്ക് വന്ന ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ  പരിശോധകൻ ക്ളാസ് മുറിയിൽ കുട്ടികളോട് ഒരു ചോദ്യം ഉന്നയിച്ചു. “ത്രയംബകം വില്ല് ഒടിച്ചതാര്?“

മെയ്തീന്റെ നേരെ കൈ ചൂണ്ടിയാണ്` പരിശോധകന്റെ ചോദ്യം.

“അള്ളാഹുവാണെ, എന്റെ ബാപ്പച്ചി, ഉമ്മച്ചി മാരാണെ ഞാനല്ല വില്ല് ഒടിച്ചത്“

മെയ്തീൻ കേണ് വീണ് സത്യം ചെയ്തു. മെയ്തീന്റെ ഉത്തരം കെട്ട പരിശോധകൻ ക്രുദ്ധനായി ക്ളാസ് ടീച്ചർ ശങ്കരൻ മാഷിനെ തീഷ്ണമായി നോക്കി ചോദിച്ചു“എന്താടോ ഇത്...?

മാഷ് ഭവ്യതയൊടെ മൊഴിഞ്ഞു..“ഉള്ളത് പറഞ്ഞാൽ സർ...മെയ്തീൻ അൽപ്പസ്വൽപ്പം കുരുത്തക്കേട് കാട്ടുമെങ്കിലും അതുമിതും ഒടിക്കുന്ന സ്വഭാവം അവനില്ലാ..“

 സംഭവം നിരീക്ഷിച്ച് കൊണ്ട് ക്ളാസ്സ് വാതിൽക്കൽ നിന്ന ഹെഡ് മാഷിന്റെ സമീപത്തേക്ക് പരിശോധകൻ അതി കോപത്തോടെ പാഞ്ഞ് ചെന്ന് ചോദിച്ചു, “എന്താടോ ഹെഡ് മാഷേ!  ഇതൊക്കെ....“

ഹെഡ് മാഷ് വരാന്തയുടെ അറ്റത്തേക്ക് ഓടി ചെന്ന്  വായിലെ മുറുക്കാൻ പുറത്തേക്ക് തുപ്പി തിരിച്ച് വന്ന് വാ പൊത്തി പിടിച്ച് അറിയിച്ചു “ശങ്കരൻ മാഷ് പറഞ്ഞതിൽ അൽപ്പം കാര്യമുണ്ട്, മെയ്തീനെ ചെറുപ്പം മുതലേ എനിക്കറിയാം, അവൻ അങ്ങനെയുള്ള വേലത്തരം കാട്ടില്ലാ....“

ഹയ്യോ!  ഹയ്യോ! എന്ന് പറഞ്ഞ് സ്വയം തലക്കടിച്ച് പരിശോധകൻ സ്വന്തം ആഫീസിലേക്ക് പാഞ്ഞ് ചെന്ന് അന്ന് തന്നെ വകുപ്പ് മേധാവിക്ക് ഈ കാര്യങ്ങൾ സവിസ്തരം റിപ്പോർട്ട് ചെയ്തു. ഒരു മാസം കഴിഞ്ഞ്  വകുപ്പ്  മേധാവിയിൽ നിന്നും ഇത് സംബന്ധിച്ച് ഒരു ഉത്തരവ്് ഇറങ്ങി.

“കാര്യങ്ങളുടെ കിടപ്പ് വശം എല്ലാം പരിശോധിച്ചതിൽ ശങ്കരൻ മാഷും ഹെഡ് മാഷും തന്ന പ്രസ്താവന സത്യമാണെന്ന് പ്രഥമ ദൃഷ്ട്യാ തെളിയുന്നതിനാൽ, മെയ്തീനെ ശിക്ഷിക്കേണ്ടെന്നും ഒടിഞ്ഞ വില്ലിന് പകരം ഒരെണ്ണം വാങ്ങി സ്കൂളിൽ സൂക്ഷിക്കാനും ആയതിന് വേണ്ടി വരുന്ന ചെലവ് രൂപാ ഓഫീസ് അക്കൗണ്ട് ഹെഡിൽ  ബില്ലെഴുതി ട്രഷറിയിൽ നിന്നും പിൻ വലിക്കാനും ഇതിനാൽ ഉത്തരവായിരിക്കുന്നു.“ 

ഈ പഴയ കഥ ഇവിടെ വീണ്ടും ഉദ്ധരിക്കാനുള്ള കാരണം ഇനി പറയാം.

ഞങ്ങളുടെ സൽമാൻ 2019 നവംബർ നാലിന് പകൽ 11 മണിക്ക് ഫുട്ബാൾ കളിക്കാനിറങ്ങിയപ്പോൾ അവന്റെ പിതാവിന്റെ  അമ്മ പുറകേ നിന്ന് “വേണ്ട മോനേ...വേണ്ടാ മോനേ! എന്ന് ഈണത്തിൽ പാടി വിളിച്ചെങ്കിലും സൽമാൻ അത് അവഗണിച്ച്  തൽസമയം തന്നെ കളിക്കാനിറങ്ങുകയും കളിക്കിടയിൽ കാൽ വഴുതി വീണ് പാദവും കാലും ചേരുന്ന ഭാഗം പൊട്ടൽ ഉണ്ടാവുകയും ചെയ്തു. തുടർന്ന് കൊല്ലം നഗരത്തിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിക്കപ്പെട്ട് ഒരു ശസ്ത്രക്രിയക്ക് ശേഷം ഒരു തുണ്ട് സ്റ്റീൽ റാഡും ആണികളും ഒടിവിൽ ഉറപ്പിച്ച് കുറേ ദിവസങ്ങൾക്ക് ശേഷം തിരികെ വരുകയും ചെയ്തുവല്ലോ. 

കാലിൽ ഉറപ്പിച്ച കമ്പി,  നീക്കം ചെയ്യാൻ ഒന്നര വർഷത്തിന് ശേഷം ഈ മാസം 28 തീയതിയിൽ വീണ്ടും പ്രസ്തുത ആശുപത്രിയിൽ തന്നെ അഡ്മിറ്റാവുകയും ഇന്നലെ ഒരു ഓപ്പറേഷനിലൂടെ കമ്പി നീക്കം ചെയ്യുകയും ചെയ്തു.

ഇനിയാണ് സംഭവം നടക്കുന്നത്. സൽമാന്റെ പിതാവ്  മുൻ കരുതലെന്ന നിലയിൽ മെഡിക്കൽ ഇൻഷ്വറൻസെടുത്തിരുന്നതിനാൽ ആശുപത്രി ബില്ലായ ഏകദേശം അൻപതിനായിരം രൂപയുടെ ക്ളൈം കിട്ടാനും ആ തുക ബില്ലിൽ തട്ടിക്കഴിക്കാനും അപേക്ഷ ആശുപത്രിയിൽ കൊടുത്തു. ആശുപത്രിക്കാർ ക്ളൈം അപേക്ഷ ബന്ധപ്പെട്ട ഇൻഷ്വറൻസ് ആഫീസിലേക്ക് മെയിൽ ചെയ്തു.ഇന്ന് ഡിസ്ചാർജ് ദിവസം എനിക്ക് ആശുപത്രിയിൽ നിന്നും ഫോൺ വന്നു (ക്ളൈം സംബന്ധിച്ച്സംശയ നിവാരണത്തിന് എന്റെ ഫോൺ നമ്പറായിരുന്നു ആശുപത്രിയിൽ കൊടുത്തിരുന്നത്) ഒരു കളമൊഴിയുടെ ശബ്ദമാണ് ആശുപത്രിയിൽ നിന്നും വന്നത്.

“സർ, സൽമാന്റെ ബയ് സ്റ്റാൻടറാണോ?“

അതേ! എന്ത്  വേണം മാഡം...“

“സർ, ഇൻഷ്വറൻസ്കാർ, ഒന്ന് രണ്ട് രേഖകൾ ആവശ്യപ്പെട്ടിരിക്കുന്നു, (ഒന്ന്)എഫ്.ഐ. ആറിന്റെ കോപ്പി (രണ്ട്) സൽമാന്റെ  ലൈസൻസിന്റെ കോപ്പി., ഇതുടനെ എത്തിച്ച് തരണം അല്ലെങ്കിൽ ഇൻഷ്വറൻസുകാർ ക്ളൈം അനുവദിക്കില്ല...“

എനിക്കൊരു പിടിയും കിട്ടിയില്ല ഫുട്ബാൾ കളിക്കുന്നത് ക്രിമിനൽ കുറ്റമാണോ? ഫുട്ബാൾ കളിക്കുന്നതിന് ലൈസൻസ് വേണോ?..

ഞാൻ സൽമാനോട് ചോദിച്ചു “എടാ മോനേ! നീ ഫുഡ്ബാൾ കളിച്ചപ്പോൾ എഫ്.ഐ.ആർ, ഇട്ടോ, നിനക്ക് കളിക്കാൻ ലൈസൻസ് ഉണ്ടോ?

അവൻ എന്നോട് പറഞ്ഞു, അള്ളാഹുവാണേ സത്യം ഞാൻ ആ പണിയൊന്നും ചെയ്തിട്ടില്ല.

ശ്ശെടാ! ഇതെന്ത് നാശം..ഞാൻ വീണ്ടും ആശുപത്രി മാഡവുമായി ബന്ധപ്പെട്ടു.“മാഡം ഞങ്ങളുടെ സൽമാൻ അത്തരക്കാരനൊന്നുമല്ല, അവൻ എഫ്.ഐ.ആർ. ഇടാൻ തക്ക ഒരു കുറ്റവും ചെയ്തിട്ടില്ല. അവന് ലൈസൻസുമില്ല...“

മാഡം മൊഴിഞ്ഞു“ അയ്യോ സാറേ! ഇൻഷ്വറൻസ് കമ്പനിക്കാർ ചോദിക്കുന്നത് കൊടുത്തില്ലെങ്കിൽ  ക്ളൈം പാസാക്കില്ലല്ലോ...“

ഞാൻ ശരിക്കുമൊന്ന് ചിരിച്ചിട്ട് മാഡത്തിനോട് പറഞ്ഞു, മോളേ! ഇത് ഫുഡ്ബാൾ കളിച്ച് കാൽ ഒടിഞ്ഞതാണ്, വാഹനമോടിച്ച് സംഭവിച്ചതാണെന്ന്  കരുതിയാണ്`ഇൻഷ്വറൻസ്കാർ  ആ രേഖകൾ ചോദിക്കുന്നത്.“

ഇപ്പോഴാണ്` ആ പെൺകുട്ടിക്കും കാര്യം മനസിലാകുന്നത്.

  രോഗി ചെറുപ്പക്കാരൻ..കാൽ ഒടിവ്..കമ്പി ഇടൽ... ഇൻഷ്വറൻസ്കാർ അതങ്ങ് തീരുമാനമെടുത്തു, വാഹന അപകടം തന്നെ..അപ്പോൾ എഫ്.ഐ.ആർ. നിർബന്ധം. പിന്നെ ഓടിച്ചവന് ലൈസൻസും ഉണ്ടാവണം. ഇത് രണ്ടുമില്ലെങ്കിൽ ക്ളൈം കൊടുക്കേണ്ടല്ലോ. എങ്ങിനെ ക്ളൈം കൊടുക്കാതെ കഴിച്ച് കൂട്ടണമെന്നാണ് ഇൻഷ്വറൻസ്കാരന്റെ  നോട്ടം. എന്താണ് ചോദിച്ചതെന്ന് മനസിലാകാതെ  പഴയ സ്കൂൾ മാഷിന്റെ  തരത്തിൽ പെട്ടവരാണ് ആശുപത്രിക്കാർ. അവർ ഉടനെ വടിയെടുത്ത് അപേക്ഷകരെ വിരട്ടുക, ചോദ്യത്തിന്റെ ഉള്ളിലേക്ക് പോകാൻ ശ്രമിച്ചില്ല.

അവസാനം ബന്ധപ്പെട്ട ഡോക്ടർ ഡിസ്ചാർജ് സർട്ടിഫിക്കറ്റിൽ  ഫുഡ്ബാൾ കളിച്ച വകയിൽ  അപകടമുണ്ടായി എന്നുകൂടി ചേർത്താണ് ഇൻഷ്വറൻസുകാരുടെ വായ അടപ്പിച്ചത് 


No comments:

Post a Comment