Monday, July 5, 2021

ഇമ്മിണി ബല്യ ഒന്ന്.....



 മലയാളത്തിന്റെ  “ഇമ്മിണി ബല്യ ഒന്ന്“ മണ്ണിൽ നിന്നും വിണ്ണിലേക്ക് പോയിട്ട് ഇന്ന് 27 വർഷം കഴിയുന്നു. പകരം വെക്കാനാളില്ലാതെ ആ സിഹാസനം ഇന്നും ഒഴിഞ്ഞ് കിടക്കുന്നു. വർഷങ്ങൾക്ക് ശേഷം  അദ്ദേഹത്തിന്റെ “എടിയേയും“ തന്റെ അകലത്തെ ദേവന്റെ പുറകേ പോയി. ഇന്ന് ബേപ്പൂരിലെ വയ്യാലിൽ വീട് സുൽത്താനില്ലെങ്കിലും  അദൃശ്യനായ  ബേപ്പൂർ സുൽത്താന്റെ  എപ്പോഴുമുള്ള സാന്നിദ്ധ്യം വിളിച്ചറിയിച്ച് കൊണ്ടേ ഇരിക്കുന്നുവല്ലോ.

എന്റെ ചെറുപ്പം മുതലേ അദ്ദേഹവുമായി  കത്തിടപാടുകൾ ഉണ്ടായിരുന്നു. ഇന്നും അദ്ദേഹത്തിന്റെ പല കത്തുകളും നിധി പോലെ ഞാൻ സൂക്ഷിച്ചിട്ടുണ്ട്. അതിലൊരെണ്ണത്തിന്റെ രണ്ട് പുറവും ഇവിടെ പോസ്റ്റ് ചെയ്യുന്നു. ഈ കത്തിൽ   അദ്ദേഹത്തിന്റെ പുസ്തകങ്ങളുടെ വിവരണങ്ങൾ നൽകിയത് കൂടാതെ മറ്റൊരു സവിശേഷമായ കാര്യം കൂടി കുറിച്ചിരിക്കുന്നു.  അതായത് “അനുരാഗത്തിന്റെ ദിനങ്ങളും ഭാർഗവീ നിലയം തിരക്കഥയും കത്തിച്ച് കളയാൻ ഭാര്യയെ ഏൽപ്പിച്ചതായിരുന്നു എന്ന്. പിന്നീടത് പ്രസിദ്ധീകരിക്കപ്പെട്ടു. എല്ലാ കത്തിലെന്ന പോലെ ഈ കത്തിലും അദ്ദേഹം എന്നെ വീട്ടിലേക്ക് ക്ഷണിച്ചിട്ടുമുണ്ട്.

 അങ്ങിനെ പല കത്തിലൂടെയുള്ള ക്ഷണം കിട്ടിയപ്പോൾ അദ്ദേഹത്തെ കാണാനുള്ള അത്യാർത്തി കൊണ്ട് തൊണ്ണൂറുകളിലെപ്പോഴോ ഞാൻ ആ സന്നിധിയിലെത്തിയതും  ആ പാവം മനുഷ്യന്റെ മുമ്പിൽ വെച്ച് തന്നെ (അന്ന് അദ്ദേഹം അസുഖ ബാധിതനായിരുന്നു) അവിടെ വന്ന് പറ്റിക്കൂടി പിൽ കാലത്ത് അവിടത്തെ കാര്യ നടത്തിപ്പ്കാരനായ ഒരു മഹാനുഭാവനാൽ അപമാനിതനായി  പടി ഇറങ്ങേണ്ടി  വന്നതും മറ്റൊരു കഥ. അതിലും രസാവാഹമായത് ആ സംഭവത്തിന് ശേഷം  ബേപ്പൂർ യാത്ര അറിഞ്ഞ എന്റെ മകൻ,  ബഷീറിന്  എഴുതിയ കത്തിന് മറുപടിയായി ബഷീർ അയച്ച കത്തിൽ “ ബാപ്പാ ഇവിടെ വന്നിരുന്നു, അപ്പോൾ ഇവിടെ ഉണ്ടായിരുന്നത് ഒരു ഭ്രാന്തനായിരുന്നു “ എന്ന വാക്കുകളാണ്. ആ പോസ്റ്റ് കാർഡ് ഇന്നും എന്റെ പഴയ ഡയറിയിൽ സൂക്ഷിച്ചിട്ടുണ്ട്..ഈ സംഭവം ഞാൻ എഴുതി പിന്നീട് മാധ്യമം ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിക്കപ്പെട്ടു,

    തുടർന്ന്  ലോകത്തെ മുസ്ലിം സമൂഹത്തിനെ  ശരിക്കും നിരീക്ഷണം നടത്തി നിഷ്പക്ഷമായ ഒരു അഭിപ്രായവും മുകളിൽ കാണിച്ച കത്തിൽ പറഞ്ഞിട്ടുണ്ട്.. മുജാഹിദും ജമാത്തെ ഇസ്ലാമിയും സുന്നിയും ഷിയായും എല്ലാം ഈ കത്തിൽ വന്നിട്ടുണ്ട്.

വർഷങ്ങൾക്ക് ശേഷം അദ്ദേഹത്തിന്റെ ചരമ ദിനമായ  ഇന്ന് പഴയ ഫയൽ പരതിയപ്പോൾ  കാലത്തിന്റെ പഴക്കത്താൽ മഞ്ഞിച്ച് പൊടിയാൻ വെമ്പുന്ന ഈ കത്ത് കയ്യിൽ കിട്ടി.

 ഭാർഗവീ നിലയത്തിലെ  അദ്ദേഹത്തിന്റെ തന്നെ വാക്കുകൾ കടമെടുത്ത് ഉപയോഗിക്കട്ടെ “ഓർമ്മകളേ ! ഉണരാതിരിക്കൂ...“   മറ്റൊരു വാക്കും പ്രയോഗിക്കട്ടെ...“എല്ലാവർക്കും മംഗളം“

No comments:

Post a Comment