Sunday, May 14, 2023

മാതൃ ദിനത്തിൽ

 ഇന്ന് മാതൃ ദിനം.

റേഷൻ കാർഡും അമ്പത് പൈസായുടെ നാണയവും തുണി സഞ്ചിയും  കയ്യിൽ തന്നിട്ട് ഉമ്മാ എന്നെ  അരി വാങ്ങാൻ റേഷൻ കടയിലേക്ക് അയച്ചു. ഞാൻ അവിടെ വെച്ച് തന്നെ നാണയം സഞ്ചിയിലേക്ക് ഇടാൻ ഭാവിച്ചപ്പോൾ ഉമ്മാ എന്നോട് പറഞ്ഞു. “എടാ സഞ്ചിക്ക് ഓട്ടയുണ്ട് പൈസാ കളഞ്ഞേച്ച് ഇവിടെ വന്നാൽ നിന്നെ ഞാൻ കൊല്ലും....“  ഒന്ന് മടിച്ച് ഞാൻ കൈ പിൻ വലിച്ചെങ്കിലും നിക്കറിന്റെ പോക്കറ്റിനും ഓട്ടയുള്ളതിനാൽ  ഉമ്മാ കാണാതെ നാണയം ഞാൻ സഞ്ചിയിൽ തന്നെ ഇട്ടു.

ആലപ്പുഴ വട്ടപ്പള്ളിയിലെ റേഷൻ കടയിൽ പാഞ്ഞെത്തിയ ഞാൻ സഞ്ചിയിൽ കയ്യിട്ട് നോക്കിയപ്പോൾ നാണയം കാണാനില്ല.. എന്റെ കാലിൽ നിന്നും ഒരു ആളൽ ഉച്ചി വരെ വ്യാപിച്ചു.  ഇന്നലയേ ഞങ്ങളുടെ അടുപ്പ് നല്ലവണ്ണം പുകഞ്ഞിട്ടില്ല. ഇന്ന്  വാപ്പാ പൈസാ കൊടുത്ത ഉടൻ ഉമ്മാ എന്നെ അരി വാങ്ങാൻ ചുമറ്റലപ്പെടടുത്തിയത്  ഇതാ ഇങ്ങിനെയായി.

ഉമ്മായുടെ ദേഷ്യവും ദയനീയതയും നിറഞ്ഞ മുഖം  പ്രതീക്ഷിച്ച് തന്നെയാണ് ഞാൻ വീട്ടിലെത്തിയത്. വാതിൽക്കൽ തന്നെ ഉമ്മാ നിൽപ്പുണ്ട്. എന്നെ കണ്ട ഉടനെ ഉമ്മാ ചോദിച്ചു “ എന്തെടാ ...അരി വാങ്ങിയില്ലേ........?

“ അത് ഉമ്മാ....പൈസ്സാ.......“

സഞ്ചിയുടെ ഓട്ടയിൽ കൂടി പോയല്ലേ.....? ഉമ്മായുടെ മുഖത്തിന്റെ കോണിൽ  ഹാസ്യം നിറഞ്ഞ ഒരു ചിരി ഉള്ളത് പോലെ  തോന്നിയെനിക്ക്......

“നിന്നോട് ഞാൻ പറഞ്ഞ് പൈസ്സാ സഞ്ചിയിലിടരുതെന്ന്.....നീ കേട്ടില്ലാ....ഞാൻ കാണാതെ സഞ്ചിയിലിട്ടു.....അത് പുറത്ത് പോയി....പൈസ്സാ മുറ്റത്ത് കിടന്നു...“ 

എന്നിട്ടുമ്മാ  എന്നെ പുറകേ വിളിക്കാൻ വയ്യായിരുന്നോ...? എന്റെ പരിഭവം ഞാൻ മറച്ച് വെച്ചില്ല....

എന്തിന്....പറഞ്ഞാൽ അനുസരിക്കാത്തതിന്  ഇത്തിരി പേടിക്കട്ടേയെന്ന് ഞാനും കരുതി...നീ തിരികെ വരാതെ എവിടെ പോകാനാ...എടാ തായ് ചെല്ല് കേൾക്കാത്ത വവ്വാൽ  തല കീഴും കാൽ മേളിലും......“ ഉമ്മാ പറഞ്ഞു...

ആ കഥ എന്താ ഉമ്മാ....വവ്വാലിന്റെ.....

“ കഥ പറയാനാ നേരം...പോയി അരി വാങ്ങെടാ സുവ്വറേ......“

ആ കഥ എന്താണെന്ന് ഉമ്മാ പിന്നീടും പറഞ്ഞ് തന്നില്ല പിന്നെ ഒരിക്കലും പറഞ്ഞ് തന്നില്ല  ഇപ്പോൾ ഉമ്മാ യാത്ര  പോയി 18 വർഷവും മൂന്ന് മാസവും 17 ദിവസവുമായി.

ഇന്ന് മാതൃ ദിനത്തിൽ  ഉമ്മായുടെ ഓർമ്മയിൽ ഈ കഥയും ഓർത്ത് പോയി.


No comments:

Post a Comment