Friday, May 19, 2023

രോഗികൾക്ക് സംരക്ഷണം വേണ്ടേ?

 ആശുപത്രി  സംരക്ഷണ നിയമ ഭേദഗതി  ഓർഡിനൻസ് നിലവിൽ വന്ന് കഴിഞ്ഞു.

യാതൊരു തെറ്റും ചെയ്യാത്ത  യുവ വനിതാ ഡോക്ടർ ഒരു മുഠാളനാൽ ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തിൽ വേദനിക്കാത്ത ഒരാളുമില്ല. തീർച്ചയായും  മേഡിക്കൽ രംഗത്തുള്ള  എല്ലാവർക്കും സരക്ഷണം അത്യന്താപേക്ഷിതമാണ്. ഒഴിച്ച് കൂടാനാവാത്തതുമാണ്. അത് കൊണ്ട് തന്നെ ഇപ്പോൾ നിലവിൽ വന്ന നിയമം സ്വാഗതാർഹം തന്നെ.

ഈ നിയമത്തിന്റെ ആദ്യ ഭാഗം 2012ൽ ആണ് ജനിച്ചത്.ആശുപത്രി സംരക്ഷണബിൽ.    അന്ന് യൂ.ഡി.എഫ്. ആണ് ഭരണത്തിൽ. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആ കാലത്ത്  പ്രവേശിക്കപ്പെട്ട  ഒരു കോൺഗ്രസ്കാരന്റെ  ബന്ധു ചികിൽസാ പിഴവിനാൽ എന്ന് പറയപ്പെടുന്ന സംഭവത്തിന്  ഇരയായി. തുടർന്ന് ചികിൽസിച്ച ഡോക്ടർ ഉൾപ്പടെയുള്ളവർ മർദ്ദിക്കപ്പെട്ടു. വലിയ പ്രക്ഷോഭണത്തിന് അത് ഇടയാക്കി. സമരം അവസാനിപ്പിക്കാൻ രമേശ് ചെന്നിത്തല ഉൾപ്പടെ ഉള്ളവർ ഇടപെട്ടുണ്ടാക്കിയ ഒത്ത് തീർപ്പും പ്രകാരമാണ് ആദ്യത്തെ ആശുപത്രി സംരക്ഷണ നിയമം ജനിക്കുന്നത്. ആ നിയമത്തിലും പ്രതിയാക്കപ്പെടുന്നവർക്ക് ജാമ്യം  ലഭിക്കില്ലായിരുന്നു. (നോൺ ബൈലബ്ൾ ഒഫ്ഫൻസ്)  അതിലും നേട്ടം കൊയ്തത് സ്വകാര്യ ആശുപത്രി വിഭാഗമായിരുന്നു എന്ന് പിൽക്കാല ചരിത്രം പറയുന്നു.

പക്ഷേ അന്ന് തന്നെ  ഈ നിയമത്തോടൊപ്പം രോഗികളുടെ പരാതി പരിഹാരത്തിനായി മറ്റൊരു നിയമം കൂടെ ആവശ്യമാണെന്ന് മുറവിളീ ഉണ്ടായി. ഉടനേ തന്നെ ആ നിയമവും  നിർമ്മിക്കും എന്ന് വാഗ്ദാനവും ഭരിക്കുന്നവരിൽ നിന്നുമുണ്ടായെങ്കിലും   കക്ഷി മാറി ഭരണം വന്നിട്ടു പോലും നാളിത് വരെ അങ്ങിനെ ഒരു  സംഗതി ജന്മം കൊണ്ടിട്ടില്ല. ഈ കാര്യത്തെ പറ്റി ചൂണ്ടിക്കാണിച്ച് 2012ൽ എന്റെ ബ്ളോഗിൽ ഒരു പോസ്റ്റും ഇട്ടിട്ടുണ്ടായിരുന്നു.

ഇപ്പോൾ വന്ന നിയമത്തിൽ സെക്യൂരിറ്റി ജീവനക്കാരേയും ഈ നിയമത്തിന്റെ സംരക്ഷണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ കുറിപ്പുകൾ വായിക്കുന്ന ആരെങ്കിലും തിരുവനന്തപുരം മെഡിക്കൽ കോളേജിലെ  സെക്യൂരിറ്റി വിഭാഗത്തിലെ ചിലരുമായി ഇടപെടേണ്ടി വരുകയാണെങ്കിൽ  അന്ന്  ഈ നിയമത്തിനെ ശക്തിയുക്തം എതിർക്കുമെന്ന് ഉറപ്പ്. ഇവിടെ ഈ കൊച്ച് കൊട്ടാരക്കരയിൽ സർക്കാർ ആശുപത്രിയിലെ ഒരു സെക്യൂരിറ്റിക്കാരന് ആട്ടോ റിക്ഷായിൽ വരുന്ന രോഗിയെയും കൂട്ടിരിപ്പുകാരെയും ആട്ടോക്കരനേയും കാണുന്നത് തന്നെ കലിപ്പാണ്..നടക്കാൻ കഴിയാത്ത രോഗിയെ ആണെങ്കിലും മാറി പോ ദൂരെ എന്ന് അയാൾ ആക്രോശിക്കും. ഈ അടുത്ത ദിവസം മുനിസിപ്പൽ ചെയർമാൻ ഇപ്പോൾ നിലവിലുള്ള എല്ലാ സെക്യൂരിറ്റിക്കാരെയും പറഞ്ഞ് വിട്ടു എന്നറിഞ്ഞു. നല്ലത് തന്നെ. ഇത്ര എണ്ണം ഉണ്ടായിട്ടും ആ പാവം പെൺകുട്ടിയെ രക്ഷിക്കാൻ ഈ മഹാന്മാരാൽ സാദ്ധ്യമായില്ലല്ലോ. ഇവരെ പോലുള്ളവരെ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തുമ്പോൾ ഇവരിൽ തെറ്റ് ചെയ്യുന്നവരെ നേർവഴിക്കാക്കാൻ  രോഗിയുടെ പരാതി കേൽക്കാനും ഒരു നിയമം ഉണ്ടാക്കേണ്ടതല്ലേ...

 നിശ്ചിത രൂപാ കിട്ടിയാൽ മാത്രമേ ഓപറേഷന് കത്തി കയ്യിൽ എടുക്കൂ എന്ന് ശാഠ്യം  പിടിക്കുന്ന ഭിഷ്ഗ്വരനെതിരെ  ഒരു വാക്ക് മിണ്ടിയാൽ 7 വർഷം തടവും 5 ലക്ഷം പിഴയും കിട്ടുമെന്ന് ഭയത്താൽ കണ്ണും മിഴിച്ച് നിൽക്കുന്ന  പാവപ്പെട്ടവന്റെ പരാതി പരിഹരിക്കാൻ ഒരു വേദി ഉണ്ടാകാനും നിയമം വേണ്ടതല്ലേ..

ഇപ്പോൾ വന്ന നിയമത്തിന് ഹേതുവായ ആ പാവം യുവതിയുടെ  ദുരന്തത്തെ ശക്തിയുക്തം അപലപിക്കുന്നതിനോടൊപ്പം മെഡിക്കൽ ജീവനക്കാർക്ക് എല്ലാവിധ സംരക്ഷണത്തിനുമായി ഈ നിയമം  നിലവിൽ വന്നത് നന്നായി എന്നും പറയാൻ മടിയില്ല.  പക്ഷേ അതിനോടൊപ്പം ആശുപത്രിയിൽ നിന്നും ഉണ്ടാകുന്ന അനീതിക്കെതിരെ പരാതി കൊടുക്കാനെങ്കിലും പാവപ്പെട്ടന്റെ ശബ്ദം കേൽപ്പിക്കാനായി ഒരു വേദിക്കായുള്ള നിയമ നിർമ്മാണം അത്യന്താപേക്ഷിതമാണെന്ന് പറയാതെ വയ്യ.


No comments:

Post a Comment