Tuesday, December 29, 2020

വിധി നടപ്പിലാക്കുമ്പോൾ.....

 മൂന്ന് തലമുറ വരെ നീണ്ട സിവിൽ കേസുകൾ ഉണ്ട്. മുൻസിഫ്ഫ് കോടതി, അപ്പീൽ സുബ് കോടതി, ഹൈക്കോടതി, അവസാനം സുപ്രീം കോടതി, ഇതെല്ലാം കഴിഞ്ഞ് ഒരു വിധിയുമായി എത്തുമ്പോൾ ചെറുപ്പക്കാരൻ മൂത്ത് നരച്ചിരിക്കും ചിലപ്പോൾ അടുത്ത തലമുറയോ അതിനടുത്ത തലമുറയോ ആയിരിക്കും അവശേഷിച്ചിരിക്കുക. അങ്ങിനെ അവസാനം നിരന്തര നിയമ പോരാട്ടത്തിനും സാമ്പത്തിക ചെലവുകൾക്കും വർഷങ്ങളെടുത്ത സമയ നഷ്ടത്തിന് ശേഷം ഒരു വിധി കയ്യിൽ കിട്ടിയാൽ പിന്നെ അത് നടപ്പിലാക്കി കിട്ടാൻ വിധി നടത്ത് എന്ന പ്രക്രിയയിലൂടെയാണ് കേസ് കടന്ന് പോകേണ്ടത്. അതിനും സമയവും സമ്പത്തും നഷ്ടപ്പെട്ട് ഒടുവിൽ വിധി നടപ്പിലാക്കാൻ കോടതി ഉത്തരവിട്ട് കോടതി ഉദ്യോഗസ്ഥനും സിൽബന്തികളും തർക്ക സ്ഥലത്തെത്തുമ്പോൾ അവിടെ പുതിയ ഒരു അവതാരം ഹാജരുണ്ടാവും. അയാളെ ക്ളൈമന്റ് അല്ലെങ്കിൽ തർക്കക്കാരൻ അല്ലെങ്കിൽ കൈവശക്കാരൻ എന്നിങ്ങനെ പല പേരുകളിൽ അറിയപ്പെടും. (അത് കേസിലെ പ്രതി നിർമ്മിച്ച് കൊണ്ട് വന്നതാണ്. അതായത് ഈ വസ്തു ഒരിക്കലും വിധി നടപ്പാക്കി ഒഴിപ്പിക്കില്ലാ എന്ന നിർബന്ധ ബുദ്ധി) ക്ളൈമന്റിന് പറയാനുള്ളതും കേട്ട് അതിനെതിരെ അപ്പീലും മറ്റ് പോ്യി പറയാനുള്ളതും കേട്ട് മിക്കവാറും അയാളുടെ അപേക്ഷ തള്ളുമ്പോൾ ആ അപേക്ഷ തള്ളിയ ഉത്തരവിന്മേൽ അടുത്ത അപ്പീൽ. എല്ലാം കഴിഞ്ഞ് വാദി തന്റെ സ്ഥലം ഒഴിപ്പിച്ചെടുക്കാൻ വരുമ്പോൾ വിധി നടപ്പിലാക്കേണ്ട കോടതി പ്രതിനിധി ആയ ആമീൻ പോലീസ് സഹായം ആവശ്യപ്പെടും, കാരണം ഇത്രയും കാലം കേസ് നടത്തിയവൻ അടുത്ത ഏതെങ്കിലും ഉടക്ക് ഉണ്ടാക്കിയേക്കാം. ക്രമ സമാധാന ചുമതല നൽകാൻ കോടതി ഉത്തരവ് പോലീസിന് ലഭിക്കുമ്പോൾ അവർ സഹായത്തിനെത്തും. വിധി നടപ്പിലാക്കി സ്ഥലം ഒഴിപ്പിക്കും.

ഒരു കാര്യം തിരിച്ചറിയുക, എത്ര കാലം കേസ്പറഞ്ഞാണ് ആ കക്ഷി ഈ വിധി സമ്പാദിച്ചതെന്നും ന്യായാന്യായങ്ങൾ എത്രയോ നിയമ വിശാരദന്മാരുടെ കയ്യിൽ കൂടി കടന്നതിന് ശേഷമായിരിക്കും ഈ അവസാന സ്റ്റേജിലെത്തുന്നതെന്നും ചിന്തിക്കണം. അവിടെ സംഭവിക്കുന്ന പരാജയം കക്ഷിയുടെ (വാദിയുടെ) പരാജയമല്ല നാട്ടിലെ നിയമ വ്യവസ്തയുടെ പരാജയമാണ്. അത് പരാജയപ്പെട്ടാൽ ഈ നാട്ടിലെ സാധാരണക്കാരോ അരോ എന്തുമാകട്ടെ, പിന്നെ എവിടെയാണ് വാദിക്ക് ഒരു ആശ്രയം, തന്റെ സങ്കട പരിഹാരത്തിന് എവിടെ പോകണം. ഇത്രയും കാലം കോടതി തിണ്ണയിൽ അലഞ്ഞ് തിരിഞ്ഞതിന്റെ ഫലമെന്ത്?.
മിക്ക കേസുകളിലും കോടതി ജീവനക്കാർ അവസാനം വിധി നടപ്പിലാക്കാൻ വരുന്നത് ജീവനും കയ്യിൽ പിടിച്ചാണ്. വിധി നടപ്പിലാക്കിയാൽ സ്വന്തം ജീവന് ആപത്ത്, നടപ്പിലാക്കിയില്ലെങ്കിൽ ഉദ്യോഗം തെറിക്കൽ രണ്ടിനുമിടയിൽ അവർ പരുങ്ങുമ്പോൾ അവർ പോലീസ് സംരക്ഷണവുമായേ സ്ഥലത്ത് ഹാജരാകൂ. സഹായത്തിന് വരുന്ന പോലീസുകാർ സംയമനം ഇല്ലാത്തവരാണെങ്കിൽ സംഗതി വഷളാകും. അതാണ് നെയ്യാറ്റിങ്കരയിൽ കണ്ടത്
ഒരു സിവിൽ കേസിന്റെ ഗതി വിഗതികൾ മനസ്സിലാക്കുമ്പോൾ അതിന്റെ അവസാനത്തെ പറ്റി വിമർശിക്കുന്നതിൽ നീതിയില.
അങ്ങിനെ വിധിയിലൂടെ ആരെങ്കിലും ഒഴിപ്പിക്കപ്പെടുമ്പോൾ കേസിന്റെ നിജ സ്ഥിതി നോക്കി സർക്കാർ അവർക്ക് മറ്റ് സംരക്ഷണം നൽകി കേസിന്റെ വിധി നടപ്പിലാക്കാൻ ശ്രമിക്കുകയാണ് വേണ്ടത് അല്ലാതെ വിധി പരാജയപ്പെടുത്താൻ നോക്കിയാൽ അത് ദൂരവ്യാപകമായ ദുഷ്ഫലങ്ങൾക്ക് കാരണമാകാം.
Anil Kumar VT
Like
Comment
Share

No comments:

Post a Comment