Wednesday, November 27, 2019

സക്കാഫിയും ദാരിമിയും പിന്നെ ഫൈസിയും

കോളേജിൽ നിന്നും ബിരുദം കരസ്തമാക്കുക എന്നത് ഒരു കാലത്ത് പ്രശംസനീയമായ യോഗ്യത ആയിരുന്നു. അത് കൊണ്ട് തന്നെ പേരിന് പിമ്പേ ആ ബിരുദവും കൂടി എഴുതി ചേർക്കുക പതിവായിരുന്നു. പഴയ കാല കഥകൾ വായിക്കുമ്പോൾ കഥാകൃത്തിന്റെ പേരിന് പുറകേ ആ ബിരുദങ്ങളും കാണുവാൻ കഴിയും. ക്രിഷ്ണ പിള്ള ബി.എ. പരമേശ്വരൻ എം.എ. എന്നൊക്കെ. അതൊരു ചെറിയ പൊങ്ങച്ചവും കൂടിയായിരുന്നു. കാലം കടന്നപ്പോൾ ബിരുദം സർവ സാധാരണമാവുകയും അത് അപ്രാപ്യമല്ലാതായി തീരുകയും ചെയ്തപ്പോൾ ആരും പേരിന് പുറകിൽ ബിരുദ വാൽ ചേർക്കാതായി.
ഇപ്പോൾ ഐ.പി.എസ്, ഐ.എ.എസ്. എന്നീ ബിരുദങ്ങൾ പേരിന് പിറകേ ചേർത്ത് കാണാറുണ്ട്. അത് അധികാര ഗർവ് പ്രകടിപ്പിക്കാനാവാം.
കാലമീ വിധത്തിൽ മാറിയിട്ടും ഈ ഉസ്താദ്മാർ പേരിന് പുറകിൽ സക്കാഫി, സുല്ലമി, ദാരിമി, ഫൈസി, എന്നൊക്കെ ഫിറ്റ് ചെയ്ത് നോട്ടീസിലും ബാനറിലും അടിപ്പിക്കുന്നതെന്താണ്? മറ്റുള്ളവർക്ക് ആകാമെങ്കിൽ ഉസ്താദുമാർക്ക് എന്താ കൊയപ്പം എന്നൊന്നും ചോദിക്കരുതേ.. കാരണം പൊങ്ങച്ചം നടിക്കുന്നവരെ ദൈവം ഇഷ്ടപ്പെടുന്നില്ലാ എന്നാണ് ഇമാമുമാർ/ഉസ്താദുമാർ നമ്മളെ പഠിപ്പിക്കുന്നത്, എന്നിട്ട് അവർ തന്നെ അത് കാണിക്കുന്നതിലുള്ള വിരോധാഭാസം കൊണ്ട് ചോദിച്ച് പോയതാണ്. അല്ലെങ്കിൽ അവർ പറഞ്ഞ് തരട്ടെ ഇതിന്റെ ഉദ്ദേശമെന്താണെന്ന്.
കാലങ്ങൾക്ക് മുമ്പ് വിനയവും എളിമയും മുഖമുദ്രയായുള്ള നമ്മുടെ മൊല്ലാക്കമാരുടെയും പണ്ഡിത ശ്രേഷ്ഠന്മാരായ മുദരിസ്സുകളുടെയും പേരിൻ പുറകിൽ അവർ ഒരു ബിരുദവും ചേർത്തിരുന്നില്ലല്ലോ.
പക്ഷേ അവർ പാണ്ഡിത്യത്തിന്റെ ഉന്നതിയിലായിരുന്നു എന്ന് തീർച്ച.

1 comment: