Sunday, June 4, 2023

ഭാർഗവീ നിലയവും നീലവെളിച്ചവും

 ഭാർഗവീ നിലയവും നീലവെളിച്ചവും

രണ്ടും രണ്ട് സിനിമകളാണ്. ഒന്ന് 1964ൽ പുറത്ത് വന്നപ്പോൾ അടുത്തത് 2023ൽ റിലീസായി. രണ്ടും ഒരേ കഥ, ഒരേ ഗാനങ്ങൾ ഇതെല്ലാം ആണെങ്കിലും വ്യത്യസ്ത അഭിനേതാക്കളും സംവിധായകരുമാണ്..

വൈക്കം മുഹമ്മദ് ബഷീറിന്റെ  ചെറു കഥയായ നീലവെളിച്ചം അദ്ദേഹം തന്നെ തിരക്കഥ എഴുതി  വിൻസന്റ് സംവിധാനവും മധു, നസീർ,അടൂർ ഭാസി കുതിര വട്ടം പപ്പു, വിജയ നിർമ്മല, പി.ജെ.ആന്റണി തുടങ്ങിയവർ അഭിനയിച്ചതും പി. ഭാസ്കരൻ  ഗാനങ്ങൾ രചിച്ച് ബാബു രാജ്  ഈണം നൽകിയതുമായ ബ്ളാക് ആൻട് വൈറ്റ് ചിത്രമാണ് ഭാർഗവീ നിലയം.

ടൊവീനോ തോമസ്, റീമാ കല്ലുംഗൽ തുടങ്ങിയവർ അഭിനേതാക്കളായി ആഷിക് അബു സംവിധാനം ചെയ്തതും പുതിയ സെറ്റിൽ തീർത്തതുമായ കളർ സിനിമയാണ് നീല വെളിച്ചം. ഗാനങ്ങൾ ഭാർഗവീ നിലയത്തിലേത് തന്നെയെങ്കിലും ഈണങ്ങൾക്ക് അൽപ്പ സ്വൽപ്പം വ്യത്യാസങ്ങളുണ്ട്.

ഈ രണ്ട് ചിത്രങ്ങളും ഞാൻ കണ്ടിട്ടുണ്ട്. ഭാർഗവീ നിലയം കൗമാര കാലാരംഭത്തിലും നീല വെളിച്ചം ഇപ്പോൾ ഈ അടുത്ത കാലത്തും. രണ്ട് ചിത്രങ്ങളും കണ്ട എനിക്ക് തീർത്തും പറയാൻ കഴിയും സാങ്കേതിക വിദ്യ അത്രക്ക് മെച്ചമല്ലാതിരുന്ന കാലത്ത് നിർമ്മിച്ച  ഭാർഗവീ നിലയത്തിന്റെ  അയല്പക്കത്ത് പോലും നീല വെളിച്ചം പോയിട്ടില്ല.

അതൊരു കാവ്യമായിരുന്നു ഭാർഗവീ നിലയം. അഭ്രത്തിൽ തീർത്ത കാവ്യം.

“എനിക്കായി ഇത്രയും കാലം കാത്തിരുന്ന സുന്ദരിയായ യുവതിയെ പോലെ  എനിക്കായി കാത്തിരുന്ന സുന്ദരമായ ഭവനമേ! നിനക്ക് വന്ദനം, നീ എനിക്കായി ആശിസ്സുകൾ നേരുക“ എന്ന് വീടിലേക്ക് ആദ്യമായി കാൽ വെച്ച് കയറുന്നതിനു മുമ്പ് ഭാർഗവീ നിലയത്തിലെ സാഹിത്യകാരൻ വീടിനെ നോക്കി പറയുമ്പോൾ നീലവെളിച്ചത്തിലെ  സാഹിത്യകാരൻ ആ സ്ഥാനത്ത് വീടിനെ നോക്കി “സലാം“എന്ന് മൊഴിഞ്ഞപ്പോൾ “ഫ്!“ എന്നൊരു ആട്ട് ആട്ടാനാണ് തോന്നിയത്

അന്നത്തെയും ഇന്നത്തെയും യുവതയെ പ്രണയ തരളിതമാക്കുന്ന മലയാള സിനിമയിലെ ആദ്യ ഗസലായ “താമസമെന്തേ വരുവാൻ“ ഗാനം ഭാർഗവീ നിലയത്തിൽ ഗാന രംഗമായി കാണുമ്പോൾ  ഇത്രയും കാലങ്ങൾക്ക് ശേഷവും ആ രംഗവും അതിലെ കാമുകീ കാമുകന്മാരുടെ ഭാവങ്ങളും ആരെയാണ് വികാര വിവശരാക്കത്തത്. നീല വെളിച്ചത്തിൽ ആ ഗാനം  അവതരിപ്പിക്കുമ്പോൾ പണ്ടത്തെ ഭാർഗവീ നിലയം സിനിമാ കണ്ടവന് ചത്ത എലിയെ  വാലിൽ തൂക്കി കൊണ്ട് വരുന്നത് പോലെയാണ് അനുഭവപ്പെട്ടത്.
പിന്നെ ആ ഭാർഗവിക്കുട്ടി...ഹോ് അതൊരു നടി തന്നെയായിരുന്നു വിജയ നിർമ്മല ആന്ധ്രായിൽ നിന്നും ആ നടിയെ ഈ സിനിമാക്കായി തെരഞ്ഞെടുത്തത് ശ്ലാഘനീയം തന്നെ.  പൊട്ടി തകർന്ന കിനാക്കൾ ഗാന രംഗത്തിൽ ആ കണ്ണുകൾ ഒന്ന് കാണേണ്ടത് തന്നെയാണ്. അതിന് പകരം നീല വെളിച്ചത്തിൽ ഒരു വികാരവും മുഖത്ത് വരാത്ത ഒരു ഉണക്ക അയില സ്ത്രീയാണ് അഭിനയിക്കുന്നത് അത് റീമാ കല്ലിംഗലോ എന്ത് പണ്ടാരമോ ആകട്ടെ വിജയ നിർമ്മലയുടെ അഭിനയത്തിന്റെ ഏഴയലത്ത് വരില്ല. 
പ്രഗൽഭരായ പി.ജെ. ആന്റണി അടൂർ ഭാസി പ്രേം നസീർ  കുതിരവട്ടം പപ്പു എന്നിവർക്ക് പകരം എത്തിയവരെല്ലാം ഉണ്ടക്ക നത്തോലിയോ ചൊറിയണമോ സൈസ് ആയിരുന്നു. രണ്ട് പടവും കൂടി കാണുമ്പോൾ മാത്രമേ ഈ വാക്കുകൾ ശരിയായി അനുഭവപ്പെടൂ.
നിങ്ങൾ പറഞ്ഞേക്കാം ആവിഷ്കാര സ്വാതന്ത്രിയം എല്ലാവർക്കും ഉണ്ട് എന്ന്.  സമ്മതിച്ചു എന്നും പറഞ്ഞ് അപ്പൂപ്പന്റെ അപ്പനെ ബർമൂഡായും ടീ ഷർട്ടും ഇട്ട് അവതരിപ്പിച്ചാൽ അതിന്റെ പേര് ആവിഷ്കാര സ്വാതന്ത്രിയം എന്നല്ല, പോക്രിത്തരം എന്നാണ് പേര്
.ഇതിത്രയും വിമർശിക്കുമ്പോഴും ഒന്ന് പറയാം കേട്ടോ് ബഷീറിനെ അസ്സലായി അവതരിപ്പിച്ചു ടൊവീനോ തോമസ്....

1 comment:

  1. മൂഷിക് ബാബുവിൻറെ ഒരു മാതിരി തൊലിഞ്ഞ പരിപാടി

    ReplyDelete