Monday, May 25, 2026

ഒരു ഇടവപ്പാതി സന്ധ്യയിൽ

 അസമയത്ത് കയറി വന്ന അതിഥിയെ  കണ്ട ഗൃഹനായികയുടെ മുഖം പോലെ  ആകാശം കറുത്ത് ഇരുണ്ടിരിക്കുന്നു. ഈ സായാഹ്നത്തിലെ  അന്തരീക്ഷവും ആകെ ഇരുണ്ടിരിക്കുന്നു.

 മാനത്തേക്ക് നോക്കി ചാരുകസേരയിൽ കിടന്ന  എന്റെ മനസ്സും വ്യാകുലമായിരുന്നു. എന്തിനെന്ന് തിരിച്ചറിയാൻ സാധിക്കാത്ത വ്യാകുലത.

 പണ്ട് ജോലി ചെയ്ത ഓഫീസിൽ പകൽ പോയിരുന്നു. അപരിചിതനായ എന്നെ അവർ തുറിച്ച് നോക്കി.പഴയ ആൾക്കാർ ആരുമിപ്പോൾ അവിടില്ല. പണ്ട് ഞാനിരുന്ന ഇടം, തൊട്ടടുത്ത  ശിരസ്തദാരുടെ  കസേര, എല്ലാം ഞാൻ ഇമ വെട്ടാതെ നോക്കി നിന്നപ്പോൾ  ഒരു ജീവനക്കാരൻ ചോദിച്ചു, “എന്താണ്“

ഒന്നുമില്ല എന്ന ആംഗ്യമായ തോൾ ഉയർത്തി  കാട്ടൽ നടത്തി ഞാൻ തിരിച്ച് നടന്നപ്പോൾ  മനസ്സിലൊരാഗ്രഹം. ഒരു ദിവസമെങ്കിലും ആ കസേരയിലിരുന്ന് ജോലി ചെയ്യാൻ സാധിച്ചിരുന്നെങ്കിൽ . ഒരിക്കലും നടക്കാത്ത ആ ആഗ്രഹത്തിന്റെ നിരർത്ഥകതയെ പറ്റി ചിന്തിച്ചപ്പോൾ ചിരി വന്നു.

ഇപ്പോൾ വീട്ടിൽ ഈ കസേരയിൽ കിടന്ന് പണ്ടത്തെ ഓഫീസ് ജീവിതത്തെ പറ്റിയും  അതിലും അതിലും  പഴയതായ ഓർമ്മകളിലൂടെയും കടന്ന് പോയപ്പോൾ ഇത് പോലൊരു  ഇരുണ്ട സായാഹ്നത്തിൽ ചാറ്റൽ മഴയിലൂടെ ഓടി വന്ന കൗമാരക്കാരനെ ഞാൻ കണ്ടു., കയ്യിലിരുന്ന തട്ടം  കൊണ്ട്  തല തുവർത്തി തരുന്ന കൗമാരക്കാരിയെയും.

ആ ചാറ്റൽ മഴയത്തും എന്റെ വരവിനെ പ്രതീക്ഷിച്ച് അവൾ വേലിക്കരികിൽ നോക്കി നിൽക്കുകയായിരുന്നല്ലോ.

ആരെങ്കിലും കാണുമോ എന്ന പരിഭ്രമത്താൽ  അവൾ നാലു ചുറ്റും നോക്കി കൊണ്ടിരുന്നു.

മഴ നനഞ്ഞ് പനി പിടിച്ച് കിടന്നാൽ എനിക്കൊന്ന് കാണാനും പറ്റില്ല, തല തുവർത്തിനിടയിൽ അവൾ പറഞ്ഞു.

കാണാൻ പറ്റിയില്ലെങ്കിൽ  എന്തുണ്ടാകും എന്ന അവന്റെ ചോദ്യത്തിന് “ഞാൻ ചത്ത് പോകും എന്നായിരുന്നു അവളുടെ മറുപടി.

എന്നിട്ടവൾ ചത്തോ...ഇല്ലല്ലോ..ഇപ്പോഴും ഭൂമിയിലെവിടെയോ ജീവിക്കുന്നു. എന്നെ ഓർമ്മിച്ചോ ഓർമ്മിക്കാതെയോ?...

“ആര് ചത്ത കാര്യമാണ് ഈ സന്ധ്യാ നേരത്ത്  കിടന്ന് പിറു പിറുക്കുന്നത്.“ ഭാര്യയുടെ ചോദ്യം   ഇരുണ്ട സന്ധ്യയിലേക്ക് എന്നെ ഉണർത്തി

പള്ളിയിൽ നിന്നും ബാങ്ക് വിളി  കേൾക്കുന്നു. മനസ്സ് നിറയെ എന്തിനെന്നറിയാത്ത  നൊമ്പരവുമായി ഞാൻ കസേരയിൽ കിടക്കുന്നു.

അന്തരീക്ഷം മനസ്സിനെ സ്വാധീനിക്കും. പ്രകൃതിയുടെ  കരച്ചിൽ  നമ്മളെയും കരയിക്കും.

എന്നാലും മനസ്സിലെ ആഗ്രഹങ്ങൾ നശിക്കുന്നില്ല, കാലചക്രം ഒന്ന് തിരിഞ്ഞ് കറങ്ങിയെങ്കിൽ.

വെറുതെയല്ല  കവി പാടിയത് ....“

വെറുതെയീ മോഹങ്ങൾ  എന്നറിയുമ്പോഴും

വെറുതെ മോഹിക്കുവൻ മോഹം....


Monday, May 11, 2026

അധികാരം...

 “വിരലുകൾ ഇല്ലാത്ത വിദ്വാന്റെ കയ്യിൽ

വീണ എന്തിന് നൽകി“

പഴയ ഒരു പാട്ടാണ്.ഇപ്പോൾ ആ വരികൾ കേരളത്തിൽ അർത്ഥ സമ്പൂർണവുമാണ്.

140ൽ നൂറ്റി രണ്ട് നല്ല ഭൂരിപക്ഷമാണ്. എതിർ കക്ഷികൾ പോലും ആ ജനവിധി തലകുനിച്ച് സമ്മതിക്കുന്നു.

അണികളുടെ ഒത്തൊരുമ മുൻ കാലങ്ങളിൽ ഇത് പോലുണ്ടായിട്ടില്ല. ഗ്രൂപിസം മാഞ്ഞിരിക്കുന്നു.ഒരു സദ്ഭരണത്തെ ഏവരും സ്വാഗതം ചെയ്യുന്നു.

പിന്നെന്തേ നേതാക്കളേ! ഇത്രേം വൈകുന്നു ഭരണത്തിലേക്ക് വരാൻ..... കഴുകി ഇട്ടതൊന്നും ഉണങ്ങിയില്ലേ?!

നിങ്ങൾക്കൊന്നും അർഹതപ്പെട്ടതല്ല ഇതൊന്നും.

കാര്യങ്ങളെല്ലാം അതിന്റെ വഴിക്ക് നീങ്ങിയപ്പോൾ ചിലർക്ക് അധികാരക്കൊതി മൂത്തു...അതല്ലേ സത്യം.

മുഖ്യ മന്ത്രി ആയാലും ഒരു വയറിന്റേതല്ലേ ആഹരിക്കാൻ കഴിയൂ...ഒരു ഉടുപ്പ് അല്ലേ ഇടാനൊക്കൂ. ഒരു ജോഡി ചെരുപ്പല്ലേ അണിയാനൊക്കൂ.....ഒന്നിലധികം ഇട്ടാൽ ഭ്രാന്താ എന്ന് ജനം വിളിക്കും.

പിന്നെന്താ കൊയപ്പം...ആങ്...അധികാരം...അതിന്റെ സുഖമൊന്ന് വേറെയാണല്ലോ.... അണികളെ നേർവഴിക്ക് നയിക്കാനോ ഭരണം കുറ്റമില്ലാതെ നടത്താൻ വൈദഗ്ദ്ധ്യം ഇല്ലാത്തവരുടെ കുറവോ ഒന്നുമല്ല.നമുക്ക് കൊടി വെച്ച കാറിൽ ഗമിക്കണം.

അധികാരം!!!

ഒരു പ്രായം കഴിഞ്ഞാൽ പലതും മടുക്കും. ആഹാരം വയറ് നിറഞ്ഞാൽ മതിയാകും. സ്വത്ത് വരെ മടുക്കും...പക്ഷേ ഇതുണ്ടല്ലോ ...അധികാരം... അത് കുഴിയിലേക്ക് കാല് നീട്ടിയിരിക്കുന്ന അവസ്ഥയിലും മടുക്കില്ല എന്ന് പണ്ടെങ്ങാണ്ടോ ആരെല്ലാമോ പറഞ്ഞിട്ടുണ്ട്.

ഒരു കാര്യം ഓർമ്മിച്ചാൽ കൊള്ളാമായിരുന്നു. പണ്ടൊരു അർദ്ധ നഗ്നനായിരുന്ന വൃദ്ധൻ നിങ്ങളുടെ നേതാവായുണ്ടായിരുന്നു...നമ്മുടെ തലക്ക് മുകളിൽ ഭിത്തിയിൽ ചില്ലിട്ട ചിത്രത്തിൽ മോണയും കാട്ടി ചിരിച്ച് കൊണ്ടിരിക്കുന്ന മൂപ്പര്...അദ്ദേഹം ഭാരതത്തിന് സ്വാതന്ത്രിയം കിട്ടിയപ്പോൾ ദില്ലിയിൽ അധികാരത്തിനായില്ലായിരുന്നു...ദൂരെ ദൂരെ എവിടെയോ സമാധാനം സ്ഥാപിക്കാൻ നടക്കുകയായിരുന്നു....അധികാരത്തിന് പുറകേ പോകാതെ...അതൊരു നിമിഷം ചിന്തിച്ചിരുന്നെങ്കിൽ നാട് നന്നായേനെ....

മാതൃ ദിനം

 

ഇന്നലെയായിരുന്നു മാതൃ ദിനം. മറന്നതല്ല...എങ്ങിനെ മറക്കാനാണ്


നെറ്റ്  പിണങ്ങിയതാണ്....ഇന്ന് അത് ഇണങ്ങി. അപ്പോൾ  ഉമ്മായെ കാണാം എന്ന് കരുതി...