Saturday, November 25, 2017

മൌലവിമാരും പിടിച്ചുപറിയും

ലീഗല്‍ സര്‍വീസ് അതോര്‍ട്ടിയുടെ  അദാലത്ത് നടന്നു കൊണ്ടിരിക്കുന്നു. അടുത്ത കേസ് വിളിച്ചപ്പോള്‍   മൊത്തം ഊറ്റി  എടുക്കുന്ന ഒരു  ബ്ലൈഡ് കമ്പനി വാദിയും  താടിയും തൊപ്പിയും ധരിച്ച  ഒരു മൌലവി  പ്രതി യുമായിരുന്നു. കമ്പനിക്ക് നല്‍കിയ          ചെക്ക്   മാറാതെ മടങ്ങിയപ്പോള്‍  മൌലവിക്കെതിരെ 138 പ്രകാരം  കേസ് ഫയല്‍ ചെയ്തത് ഒത്തു തീര്‍പ്പിനായി അദാലത്തില്‍ വന്നിരിക്കുകയാണ് .  മൌലവിയോടു  ചെക്ക് നല്‍കിയ സാഹചര്യം തിരക്കിയപോള്‍ അദ്ദേഹം പറഞ്ഞത്  ഇപ്രകാരമാണ്.
ഒരു ബൈക്ക്  വാങ്ങണമെന്ന  പൂതി മനസ്സില്‍ വല്ലാതെ വളര്‍ന്നപ്പോള്‍  കൊള്ള  പലിശക്ക്  കമ്പനിയില്‍  നിന്നും ലോണെടുത്ത്  ബൈക്ക് വാങ്ങി.   അടവ്  വീഴ്ച വരുത്തിയപ്പോള്‍  കമ്പനി പിടി മുറുക്കി.  നിവര്‍ത്തി ഇല്ലാത്ത ഘട്ടത്തില്‍  മൌലവി ബൈക്ക് കമ്പനിക്കു വിട്ടു കൊടുത്തു . തടി സലാമാത്താക്കി എന്ന് കരുതി സമാധാനപ്പെട്ടിരിക്കുമ്പോഴാണ്  ഇടിതീ  പോലെ കമ്പനിയില്‍ നിന്നും നോട്ടീസ് വരുന്നത്. തിരിച്ചെടുത്ത  ബൈക്കിനു ആക്രി വില ഇട്ടെടുത്ത്  ലോണ്‍ തുകയില്‍ വരവ് വെച്ചു  ബാക്കിക്ക്    മൌലവി ആദ്യം കൊടുത്ത  ചെക്ക് ഉപയോഗിച്ചു  കേസ് കൊടുത്തിരിക്കുകയാണ്. കമ്പനിക്കാരോട്  സംസാരിച്ചപ്പോള്‍  പലിശ ഇനത്തില്‍ വലിയ തുക  കുറയ്ക്കാമെന്ന് സമ്മതിച്ചു. കിട്ടിയ സന്ദര്‍ഭം ഉപയോഗിച്ച്  കടം തീര്‍ക്കാന്‍ മൌലവിയോടു പറഞ്ഞപ്പോള്‍ മൌലവി  അല്‍പ്പം സാവകാശം ആവശ്യപ്പെട്ടു.  എത്ര  നാള്‍ വേണമെന്ന എന്റെ ചോദ്യത്തിനു " സാറെ  സീസന്‍ അടുത്ത മാസമാണ് അപ്പോള്‍  കൊടുക്കാമെന്ന മറുപടിയാണ്  മൌലവിയില്‍ നിന്നും ഉണ്ടായത്.  "സീസണോ  " എന്ന് ഞാന്‍ അതിശയിച്ചപ്പോള്‍  "സാറെ  നബി ദിനമാണ്  അടുത്ത മാസം  പലയിടത്തും പ്രസംഗിക്കാന്‍  എന്നെ ക്ഷണിച്ചിട്ടുണ്ട്  അന്ന് പൈസാ     ഉറപ്പായി കിട്ടും അപ്പോള്‍ കൊടുത്തു തീര്‍ക്കാം " എന്ന വിശദീകരണം  അദ്ദേഹം തന്നു. വര്‍ഷങ്ങള്‍ക്കു  മുമ്പ്  എനിക്ക് കിട്ടിയ  ആ മറുപടിയാണ് എന്നെ ഇവിടെ ഈ നബി ദിന മാസത്തില്‍  ഈ കുറിപ്പുകളെഴുതാന്‍ പ്രേരിപ്പിച്ചത്.
അതേ!  മൌലവിമാരുടെ സീസന്‍ കാലമാണിത്.  ട്രെയിനും  ബസ്സും  ധാരാളം ഉള്ള  സ്ഥലത്തേക്കും  ഈ പ്രസംഗ തൊഴിലാളികള്‍  ടാക്സിയിലെ സഞ്ചരിക്കുകയുള്ളൂ. ചെങ്ങന്നൂരില്‍ നിന്ന്  കയറിയിട്ട് കോഴിക്കോട് നിന്നും വരുന്നു എന്ന് പറഞ്ഞു  ടാക്സി കൂലി വാങ്ങുന്നത് ഞാന്‍ നേരില്‍ കണ്ടിട്ടുണ്ട്. കൊടുത്ത  തുക മതിയാകാതെ വന്നിട്ട് ഭാരവാഹിയെ തെറി വിളിച്ച  കടന്നു പോയ മൌലവിയെയും  കാണാന്‍  ഇട വന്നിട്ടുണ്ട്. ദൈവം നല്‍കിയ ശബ്ദ ഗാംഭീര്യവും  സംസാര  ചാതുര്യവും  ഉപയോഗിച്ചു ലക്ഷങ്ങള്‍  വാങ്ങുന്നവരും  ഈ നാട്ടിലുണ്ട്. പലപ്പോഴും മഹല്‍ ഭാരവാഹികള്‍ ഇവരുടെ  പ്രസംഗ ചാതുര്യം  ഉപയോഗിച്ച് ശ്രേതാക്കളില്‍  നിന്നും വന്‍ തുക പിരിചെടുക്കുവാന്‍ ഇവരേ ഉപയോഗിക്കുകയും  പിരിഞ്ഞു കിട്ടിയതില്‍ നിന്നുംനിശ്ചിത  തുക  ഇവര്‍ക്ക്  നല്‍കുകയും ചെയ്യുന്നു.  ദൈവം അവര്‍ക്ക് നല്‍കിയ കഴിവ്  അവര്‍ കച്ചവടം ചെയ്യുകയാണ് എന്ന് ചുരുക്കത്തില്‍ പറയാം.
വിശുദ്ധ ഖുര്‍ ആനെയും  തിരു സുന്നത്തിനെയുമാണ്  ഇവര്‍ വിഷയമാക്കി പ്രഭാഷണം നടത്തുന്നത്. വിശുദ്ധ വചനങ്ങള്‍ വിറ്റു ധനം  സമ്പാദിക്കുന്നവന്‍  അഗ്നി കൊണ്ടാണ് തന്റെ വയറു നില്‍ക്കുന്നതെന്ന  തിരു  വചനം അവര്‍ കണ്ടില്ലെന്നു നടിക്കുകയും ചെയ്യും.
ഈ സത്യം  അറിഞ്ഞിട്ടും  കനത്ത തുക ആവശ്യപ്പെടുന്ന പണ്ഡിതന്മാരെ  ഒഴിവാക്കാന്‍ സമുദായ നേതാക്കള്‍  എന്ത് കൊണ്ട്  മുതിരുന്നില്ല.  അതാതു പള്ളിയില്‍ വെള്ളിയാഴ്ചകളില്‍  ഖുതുബക്ക് മുമ്പ്  ആമുഖ പ്രസംഗം മലയാളത്തില്‍ നടത്തുന്ന  ഇമാമുമാര്‍ എത്ര യുക്തി ഭദ്രവും ചിന്തനീയവുമായ  പ്രഭാഷണങ്ങളാണ്  ജനങ്ങ്ങ്ങള്‍ക്ക് മുമ്പില്‍  അവതരിപ്പിക്കുന്നത്‌. ആ ഇമാമുമാര്‍  തന്നെ പോരെ നബി ദിന ദിവസങ്ങളില്‍  പ്രഭാഷണം നടത്തുവാന്‍....
ഇവിടെ ന്യായമായ ഒരു ചോദ്യത്തിനു  സാദ്ധ്യതയുണ്ട്.  അതായത് ഈ ഉസ്താദ ന്മാര്‍ക്കും ജീവിക്കേണ്ടേ എന്ന്.  തീര്‍ച്ചയായും  അവര്‍ക്ക് ഒന്നും കൊടുക്കേണ്ടാ എന്ന് ഞാന്‍ പറഞ്ഞില്ല.  കൊടുക്കുന്നത് സന്തോഷത്തോടെ  കൈ പറ്റി പോകുന്ന  വലിയ മനസുള്ള  എത്രയോ മൌലവിമാര്‍ ഈ നാട്ടിലുണ്ട്/ അതേ പോലെ  വണ്ടിക്കൂലി മാത്രം കൈപറ്റി  ദൌത്യം നിര്‍വഹിച്ചു പോകുന്ന എത്രയോ  പ്രഭാഷകര്‍ ഇവിടെ ഉണ്ട് അവരെ  ക്ഷണിക്കുക, പക്ഷെ പറയുന്ന വാചകത്തോട്  നീതി പുലര്‍ത്താത്തവരെ വിളിച്ചു  പ്രഭാഷണം നത്തിയിട്ടെന്തു പ്രയോജനമെന്ന് ചിന്തിക്കേണ്ടതല്ലേ..
"നിങ്ങള്‍ സത്യം പറയുക സഹോദരങ്ങളെ " എന്ന് വിളിച്ചു കൂവിയിട്ടു  ഞാന്‍ കാസര്‍ഗോട്ട് നിന്നാണ് വന്നത് അവിടം മുതലുള്ള  യാത്രക്കൂലി കിട്ടണം  എന്ന് കള്ളം പറയുന്ന വന്റെ പ്രഭാഷണം കേട്ടാല്‍ നമുക്കെന്തു പുണ്യം കിട്ടാനാണ് ?.
പുണ്യ പ്രവാചകന്റെ ലളിത ജീവിത രീതിയെ പറ്റി കണ്ണീരോടെ  പ്രസംഗിച്ചിട്ട്‌ വിഭവ സമൃദ്ധമായ  ആഹാരത്തിനു മീതെ  ഒരു ഔന്‍സ് ദശമൂലാരിഷ്ടം കഴിച്ചു ഏ,സി, റൂം നിര്‍ബന്ധം എന്ന് മഹല്ലുകാരോട് നിബന്ധന വെക്കുന്ന പണ്ഡിതന്റെ  പ്രസംഗം നമുക്കെന്തു പുണ്യം തരാനാണ്
ഈ കുറിപ്പ് വായിച്ചു  മൌലവിമാര്‍  രോഷം കൊണ്ടിട്ടു കാര്യമില്ല.  അവര്‍ക്ക് ഈ തൊപ്പി  ചേരുന്നെങ്കില്‍  എടുത്തണിയുക,  അതല്ലാ എങ്കില്‍  അത് ഞങ്ങളെ പറ്റി അല്ലല്ലോ എന്ന് സമാധാനപ്പെടുക. 

Wednesday, November 8, 2017

കാലം സത്യം.

ലാത്തി,  തോക്ക്, കണ്ണീര്‍ വാതകം  തുടങ്ങി  സമരങ്ങളെ  നേരിടാന്‍ ഉപയോഗിക്കുന്ന  ഏത്  ആയുധങ്ങളെക്കാളും  ഫലപ്രദമാണ്  ആ സമരത്തെ  ഒറ്റപ്പെടുത്താനായി  തീവ്രവാദ, ഭീകരവാദ, വര്‍ഗീയവാദ പട്ടം ചാര്‍ത്തി കൊടുക്കല്‍.
സമാധാനം ആഗ്രഹിക്കുന്ന സമൂഹം മേല്‍പ്പറഞ്ഞ വാദങ്ങള്‍ ആരോപിക്കപ്പെടുന്നവരെ  ഒഴിഞ്ഞു വെക്കുന്ന പ്രവണതയാണല്ലോ ആദിമുതല്‍ കണ്ടുവരുന്നത്‌. ഭരണവര്‍ഗത്തിന്റെ ഈ ആയുധം പലപ്പോഴും ഫലപ്രദമായിരുന്നു.
 കോണ്ഗ്രസ്ജനമധ്യത്തില്‍ ദേശീയ സമരത്തിന്റെ ഭാഗമായി രംഗത്ത് വന്നപ്പോള്‍   സമൂഹം ആദിയില്‍   അവരെ അവഗണിക്കുകയും ഭരണവര്‍ഗത്തിന്റെ തെറ്റിദ്ധാരണ പരത്തുന്ന പ്രചരണം അപ്പാടെ വിഴുങ്ങുകയും സര്‍ക്കാര്‍  സമരക്കാരെ ഹിംസിക്കുന്നതില്‍ ജനങ്ങള്‍ നിസംഗരായി  കഴിയുകയും ചെയ്തു. നിരോധിക്കപ്പെട്ട സമരങ്ങള്‍ നടത്തിയ കോണ്ഗ്രസ് കാലം കഴിഞ്ഞപ്പോള്‍ പിന്നീട്   അധികാരത്തില്‍ വന്നു.
സ്വാതന്ത്ര്യയ സമരത്തിന്റെ  ഭാഗമായി  പ്രവര്‍ത്തിച്ചിരുന്ന ഐ.എന്‍.എയുടെ  ധീര പോരാളി  വക്കം അബ്ദുല്‍ ഖാദര്‍  തിരൂര്‍ കടപ്പുറത്ത് വന്നിറങ്ങിയപ്പോള്‍ ഭീകരവാദി പട്ടം ചാര്‍ത്തി  അധികാരികള്‍ക്ക് പിടിച്ചു കൊടുത്തത്  തദ്ദേശവാസികള്‍ തന്നെ ആയിരുന്നു. കാരണം അധികാരി വര്‍ഗം ജനത്തെ അതാണല്ലോ പഠിപ്പിച്ചിരുന്നത് . ഇന്ന് ആ ധീരനെ ജനം ആദരവോടെ സ്മരിക്കുന്നു.
 ജനകീയ സമരത്തിന്റെ  അടുത്ത ഊഴം കമ്മ്യൂണിസ്റ്റ്കള്‍ക്കായി. അടിച്ചമര്‍ത്തലിനെതിരെ അവര്‍ ശൂരനാട് ശക്തമായി  പ്രതികരിച്ചപ്പോള്‍  അതിനെതിരെ  അന്നത്തെ കോണ്ഗ്രസ് മുഖ്യമന്ത്രി ഉത്തരവിട്ടത് "ശൂരനാട് എന്നൊരു സ്ഥലം ഇനി വേണ്ടാ എന്നായിരുന്നു. പില്‍ക്കാലത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിരോധിക്കപ്പെട്ടു. നിയമ സഭയിലെ ചര്‍ച്ചകള്‍ക്കിടയില്‍  ഒരു മുതിര്‍ന്ന കോണ്ഗ്രസ്  അംഗം അഭിപ്രായപ്പെട്ടത് " കമ്മ്യൂണിസ്റ്റ്കളുടെ  ഷര്‍ട്ടിന്റെ  കോളറില്‍  ഇരിക്കുന്ന മൂട്ട  നിയമസഭയിലെ  കസേരയിലി രുന്നാലും നിങ്ങള്‍ക്ക് ഇതിനകം കാണാന്‍ സാധിക്കില്ലാ" എന്നായിരുന്നു. പിന്നീട് കമ്മ്യൂണിസ്റ്റ്കള്‍ ലോകത്തില്‍ ആദ്യമായി  തെരഞ്ഞെടുപ്പിലൂടെ  അധികാരത്തില്‍ വന്നു.
മേല്‍പ്പറഞ്ഞ  കക്ഷികളെ  അവരുടെ തുടക്കത്തില്‍ ഭീകരവാദവും തീവ്രവാദവും പറഞ്ഞാണൂ അധികാരത്തില്‍   ഇരുന്നവര്‍ നേരിട്ടത്. നിങ്ങള്‍ സമൂഹത്തിലെ  ന്യൂനാല്‍ ന്യൂനപക്ഷപമാണെന്ന്  ആക്ഷേപിക്കുകയും ചെയ്തിരുന്നു .
ജനകീയ സമരങ്ങള്‍ അത്  ഇരയാക്കപ്പെട്ടവര്‍ക്കു വേണ്ടിയുള്ളതാണെങ്കില്‍   ആ ഇരകളുടെ  കണ്ണുനീര്‍ പില്‍ക്കാലത്ത്  ബൂമോറോങ്ങായി  ആ അധികാരികള്‍ക്കെതിരെ  തിരിച്ചടിക്കും  എന്ന്  ചരിത്രം പറയുന്നു.
ഇതിനു  കാലം സത്യം.  അതേ! കാലം തന്നെ സത്യം.

Friday, November 3, 2017

മൊബൈല്‍ കുത്ത്.

 അച്ചന്‍, അമ്മ , മകന്‍, മകള്‍  സന്തുഷ്ട കുടുംബം.
 അച്ചന്‍ ഉമ്മറത്തിരുന്നു  മൊബൈലില്‍ കുത്തുന്നു,  അമ്മ അടുക്കള തളത്തില്‍  ഇരുന്നു  കുത്തുന്നു, മൊബൈലില്‍ തന്നെ. മകനും മകളും അവരുടെ മുറിയില്‍  ഇരുന്നും കുത്തുന്നു  മൊബൈലില്‍. ആര്‍ക്കും സംസാരിക്കാനില്ല,  സുഖാന്വേഷണം ഇല്ല.  ഇതിനിടയില്‍  മൂന്നു ദിവസത്തേക്ക്  ഒരുമിച്ചു പാചകം ചെയ്ത   ആഹാര സാധനങ്ങള്‍ ആവശ്യാനുസരണം ഫ്രിഡ്ജ്  എന്ന ഓമന പേരുള്ള  എച്ചില്‍ പെട്ടിയില്‍  നിന്നും  എടുത്ത് കഴിക്കുന്നുമുണ്ട് . അത് തീരുമ്പോള്‍ ആരെങ്കിലും ഒരാള്‍  അടുത്തുള്ള  ബേക്കറിയിലോ  ഹോട്ടലിലോ പോയി തീറ്റ കൊണ്ട് വരുന്നു. മൊബൈലില്‍ നോക്കി ഇരുന്നു തന്നെ കഴിക്കുന്നു. ശാന്തമായ വീട്, ഒച്ചയില്ല അനക്കമില്ല  വഴക്കില്ല, മിണ്ടാട്ടമില്ല എന്തൊരു സുഖം.
ഭര്‍ത്താവിന്റെ അമ്മായി അപ്പന്‍ അഥവാ  ഭാര്യയുടെ സ്വന്തം അപ്പന്‍ മകളുടെയും കുടുംബത്തിന്റെയും സുഖാന്വേഷണത്തിനും രണ്ട്ട് ദിവസത്തെ താമസത്തിനുമായി വരുന്നു. അപ്പനെ കണ്ട  മകള്‍ എഴുന്നേറ്റു നിന്ന്  " എന്താ അച്ഛാ  ഇങ്ങോട്ടുള്ള  വഴി ഒക്കെ മറന്നോ അച്ചന്‍ ഇരുന്നാട്ടെ  കാപ്പി വേണോ  ചായ വേണോ  എന്ന കുശലാന്വേഷണം ഒറ്റ ശ്വാസത്തില്‍  നടത്തി  വീണ്ടും കുത്ത് തുടങ്ങി. മരുമകന്‍  അമ്മായി അപ്പന്റെ നേരെ  ഇളിച്ച് കാണിച്ചു വീണ്ടും കുത്ത് തുടങ്ങി. കൊച്ചു മക്കള്‍ "ഹായ്! അപ്പൂപ്പാ  എന്ന് വിളിച്ച് ഉയര്‍ത്തിയ തല   ഉടനെ വീണ്ടും മൊബൈലിലേക്ക്  താഴ്ത്തി. തനിക്കും മാറി ഇരുന്നു കുത്താനുള്ള  മൊബൈല്‍ കയ്യിലില്ലല്ലോ എന്ന വിഷമത്തോടെ  ഇരുന്ന വൃദ്ധന്‍  കുറെ നേരം മുഷിവു  തോന്നിയ  നേരം  "മക്കളെ  ഞാന്‍ പോകുന്നു " എന്നും പറഞ്ഞു  പുറത്തേക്ക്  ഇറങ്ങി യപ്പോള്‍  "അയ്യോ! അച്ചാ പോകല്ലേ  , രണ്ടു ദിവസം  കഴിഞ്ഞു പോകാം എന്ന് മകള്‍ പറയാതിരുന്നില്ല. മുഖം അപ്പോഴും മൊബൈലില്‍ ആയിരുന്നെന്നു മാത്രം. " ഇപ്പോള്‍  ഒരു വണ്ടി ഉണ്ട് അത് കിട്ടിയാല്‍ നേരത്തെ വീട്ടിലെത്തി ഇന്നത്തെ നമ്മുടെ  റേഷന്‍ ഉറപ്പിക്കാം, എന്റെ മോളിരുന്നു കുത്ത് " എന്നും പറഞ്ഞു  കിഴവന്‍ തടി  ഊരി.
മകന്റെ അമ്മ  സന്ദര്‍ശനത്തിനു  വന്നപ്പോഴും ഈ തിരക്കഥ തന്നെ ആയിരുന്നു സ്ക്രീനില്‍ ആടിയത്.
 ആരുമായും ഒരു ബന്ധവുമില്ല, അടുപ്പവുമില്ല, സുഖം പരമ സുഖം.
മൊബൈലിനും  ഇന്റര്‍ നെറിനും ജെയ് !!!!