Tuesday, October 31, 2023

പണ്ടത്തെ പ്രസവം.....

  പ്രസവം:  അന്നും....ഇന്നും ....

 ആശുപത്രിയിൽ പോകാതെ  വീട്ടിൽ തന്നെ നടക്കുന്ന പ്രസവങ്ങളെ സംബന്ധിച്ച  ഒരു ലേഖനം ഇന്ന് “കുടുംബം“ മാസികയിൽ വായിക്കാനിടയായി. അപ്രകാരം വീടിന്റെ ഉള്ളകങ്ങളിൽ മെഡിക്കൽ സംരക്ഷണം ഇല്ലാതെ നടക്കുന്ന പ്രസവങ്ങൾ എപ്പോഴും അപകടകരമായി ഭവിച്ചേക്കാമെന്ന് ലേഖനത്തിൽ ഉടനീളം സമർത്ഥി ച്ചിരിക്കുന്നു. ഇന്നത്തെ കാലത്തെ സാമൂഹികാന്തരീക്ഷവും മറ്റും കൂലംകഷമായി ചിന്തിക്കുമ്പോൾ ആ വാദം ശരിയായിരിക്കാംഎന്ന് സമ്മതിക്കുനതിനോടൊപ്പം   ഈ അപകടങ്ങൾ പണ്ട് കാലത്തും ഉണ്ടായിരുന്നെന്നും അതിനെ വിജയകരമായി അതിജീവിച്ചാണ് ഈ കുറിപ്പ്കാരൻ വരെ ജന്മം കൊണ്ടതു എന്നും എന്നിട്ട് ഇപ്പോൾ കമ്പ്യൂട്ടറിന് മുമ്പിലിരുന്ന് ടൈപ്പ് ചെയ്യുന്നതു എന്നും ചിന്തിക്കുമ്പോൾ അന്തം വിട്ട് പോകുന്നു.

എന്റെ രണ്ടാമത്തെ മകൻ ബിജു വീടിനുള്ളിലാണ് ജന്മമെടുത്തത്. ദൈവ കാരുണ്യത്താൽ അവൻ ഇപ്പോഴും ആരോഗ്യവാനായി ജീവിക്കുന്നു ഇത് ടൈപ്പ് ചെയ്യുന്ന നേരം കേരളാ എൻ.ജി.ഓ. യൂണിയന്റെ ജില്ലാ വൈ പ്രസിഡന്റായ അവൻ സഹകാരികളോടൊപ്പം ഡെൽഹിയിലേക്ക് ഏതോ സമര പരിപാടിക്കായി ട്രൈനിൽ യാത്ര ചെയ്തു കൊണ്ടിരിക്കുന്നു. അവനെ പ്രസവിച്ച നേരം അവന്റെ അമ്മക്ക് പറയത്തക്ക ബുദ്ധിമുട്ടുകളൊന്നും ഉണ്ടായിരുന്നില്ല.മൂത്ത മകന്റെ ജനനം “കന്നി പേറായിരുന്നതിനാൽ“ആശുപത്രിക്ക് കൊണ്ട് പോയെങ്കിലും അവിടെ എത്തി 15 മിനിട്ടിനകം സംഗതി നടന്ന് കഴിഞ്ഞിരുന്നു.

 അവന്റെ പിതാവായ ഞാൻ എന്റെ ഉമ്മയുടെ മൂന്നാമത്തെ സന്തതിയും പിന്നെയും എന്റെ ഉമ്മ പല തവണകളിൽ പ്രസവിച്ചിരുന്നുവെങ്കിലും  അതെല്ലാം വീടിൽ തന്നെ ആയിരുന്നിരുന്നു എന്നും ഇപ്പോഴും ഓർക്കുന്നു.

അന്നും സർക്കാർ ആശുപത്രികളിൽ പ്രസവ വാർഡുകൾ ഉണ്ടായിരുന്നെങ്കിലും ബഹു ഭൂരി പക്ഷം ജനങ്ങളും നാട്ട് പതിച്ചി, മിഡ് വൈഫ്മാർ എന്നിവരിലൂടെ  വീട്ടിൽ തന്നെ “കാര്യം കയിച്ച് കൂട്ടി.“ ഓരോ ദേശത്തും എക്സ്പേർട്ടായ പേറ്റിച്ചികളും  മെഡിക്കൽ ബാഗിൽ എനിമാ സൂത്രവും കൊണ്ട് നടക്കുന്ന മിഡ് വൈഫ്മാരും ഉണ്ടായിരുന്നുവല്ലോ. അന്ന് വീട്ടിൽ ഡാക്ക്ട്ടറന്മാർ വരുന്ന പ്രസവം  സ്ത്രീക്ക് ഒരു ബഹുമതി ആയിരുന്നു. വൈക്കം മുഹമ്മദ് ബഷീറിന്റെ  “ഡാക്കിട്ടറെ കൊണ്ട് ബായോ“ ചെറു കഥ വായിച്ചിട്ടുള്ളവർക്കും 50 വയസ്സിന് മുകളിൽ ഇപ്പോൾ പ്രായം ഉള്ളവർക്കും  ഈ പറഞ്ഞത് തിരിച്ചറിയാൻ കഴിയും. 

എന്തെല്ലാം പറഞ്ഞാലും പ്രസവക്കാരിക്ക് എന്തെങ്കിലും കുഴപ്പം ഉണ്ടാകുമെന്ന് പതിച്ചിക്ക് ആശങ്ക ഉണ്ടെങ്കിൽ അവർ അപ്പോൾ തന്നെ വീട്ടുകാരെ വിവരം അറിയിക്കുകയും ഗർഭിണീയെ കാറിലോ കാള വണ്ടിയിലോ ആശുപത്രിയിൽ എത്തിക്കുകയും ചെയ്യും. എത്ര സങ്കീർണമായാലും പിന്നെയും പെണ്ണുങ്ങൾക്ക് പ്രവിക്കുന്നതിന് ഒരു മടിയുമില്ലായിരുന്നു. “നാം രണ്ട് നമുക്ക് രണ്ട്“ പരിപാടി അന്ന് ഊർജിതത്തിൽ ഇല്ലായിരുന്നു. എന്ത് ദാരിദ്രിയം ആയാലും പെണ്ണുങ്ങൾ ശറപറേന്ന് പെറ്റ് കൂട്ടുകയും ചെയ്യും. എല്ലാ മാസവും ലേഡീ ഡാക്ടറുടെ പരിശോധന , സ്കാൻ ചെയ്യൽ, ഇതൊന്നും ഇല്ലാതെ അന്ന് ഗർഭ കാലം കടന്ന് പോവുകയും ചെയ്യും. നെല്ല് കുത്ത്, അരകല്ലിൽ അരപ്പ്, വെള്ളം കോരൽ , തുടങ്ങിയ എല്ലാ വീട്ട് ജോലികളും സാധാരണത്തെ പോലെ നടക്കുകയും ചെയ്യുമായിരുന്നു.കർഷക തൊഴിലാളി ഞാറ് നട്ട് കൊണ്ടിരിക്കെ വരമ്പിൽ കയറി വന്ന് പ്രസവിക്കുന്ന  സംഭവങ്ങളുംഅപൂർവമായിസംഭവിക്കാറുണ്ടായിരുന്നത്രേ!

കാലമെത്ര കടന്ന് പോയി. ഇന്നത്തെ പെൺ കുട്ടികൾ ഇതെല്ലാം കേൾക്കുമ്പോൾ മൂക്കത്ത് വിരൽ വെച്ചേക്കാം. പക്ഷേ ഇങ്ങിനെയൊരു കാലവും പണ്ട് ഉണ്ടായിരുന്നുവെന്ന് അവർ തിരിച്ചറിയുമ്പോഴേ ഇന്ന് അവർക്ക് ലഭിക്കുന്ന പരിചരണത്തെ പറ്റി ബോധവതികളാകൂ.

Saturday, October 14, 2023

ഭാവി ബോംബുകൾ

 


ഇന്നലെ  പത്രത്തിൽ കണ്ട ഒരു ചിത്രമാണിത്. ഗാസ്സയിൽ ഇസ്രെയൽ നടത്തിയ ബോംബ് വർഷത്തിൽ തകർന്നടിഞ്ഞ കെട്ടിടത്തിന് മുമ്പിൽ കൂട്ടം കൂടിയിരിക്കുന്ന ഫലസ്തീൻ യുവത.

അവർ ജനിച്ച , കളിച്ച്  വളർന്ന അവരുടെ സ്വപ്നങ്ങൾ പൂത്തുലഞ്ഞിരുന്ന വാസ സ്ഥലമാണ് ചവറ് കൂനയായി രൂപാന്തരം പ്രാപിച്ച് കൂട്ടിയിട്ടിരിക്കുന്നത്.ആ മുഖങ്ങളെ നിരീക്ഷിക്കൂ. എന്തൊരു നിർവികാരതയും നിസ്സംഗതയുമാണ് അത് പ്രതിഫലിപ്പിക്കുന്നത്. ഇവരെ ഈ ഗതിയിലെത്തിച്ചവർ ഇവരെ ആ സ്ഥലത്ത് നിന്ന് തൂത്തെറിഞ്ഞ് കളം ശുദ്ധമാക്കി സ്വസ്ഥവും സമാധാനവുമായി  ഉറങ്ങാമെന്ന് സ്വപ്നം കാണുന്നുണ്ടോ? തെറ്റും ശരിയും എന്തായാലും നീതിയും അനീതിയും എന്തായാലും നാളെ എന്ത് എന്ന ചിന്ത തലയിലിട്ട് പുകക്കുന്ന ഇവർ ഭാവിയിൽ എന്തായി മാറ്റപ്പെടുമെന്ന് ആര് കണ്ടു

ലോക ചരിത്രം പലതും നമ്മെ കാട്ടി തരുന്നു. ജാലിയൻ വാലാ ബാഗിൽ തടിച്ച് കൂടിയ ജനക്കൂട്ടം, വിയറ്റ് കോംഗുകൾ, ചെഗുവരെ സൈന്യം, അമേരിക്കൻ ഐക്യ നാടുകളിൽ ബ്രിട്ടനെതിരെ സമരം ചെയ്തവർ, പുന്നപ്ര വയലാർ  പോരാളികൾ  തുടങ്ങി എത്രയെത്രയോ സമര പോരാളികൾ .ഇവരെല്ലാം ഒരു ദിവസം രാവിലെ  സമര രംഗത്തേക്ക് ഇരച്ചിറങ്ങുകയല്ലായിരുന്നല്ലോ.  എല്ലാറ്റിനും പുറകിൽ എന്തെങ്കിലുമെന്തെങ്കിലും അടിച്ചമർത്തലുകൾ ഉണ്ടായിരുന്നു. അവരുടെ  സമരത്തിന്റെ ശരിയും തെറ്റും  എന്തുമാകട്ടെ, അവർ അനീതിക്കിരയായിരുന്നു എന്ന സത്യം മാത്രം മതി അവരുടെ ചെയ്തികളെ ന്യായീകരിക്കപ്പെടാൻ..

ലോക പോലീസ് എത്രയെത്ര ആയുധങ്ങൾ  കപ്പലുകളിൽ വിമാനങ്ങളിൽ കൊണ്ട് വന്ന് സഹായിച്ചാലും ഒരു ദിവസം അവയെല്ലാം നിഷ്ഫലമാകും.  കാരണം “മർദ്ദിതന്റെ വിലാപത്തിനും പ്രപഞ്ച ശക്തിയുടെയും ഇടയിൽ മതിലുകൾ ഇല്ല“ എന്ന  സത്യം പണ്ടും പുലർന്നിട്ടുണ്ട് ഇനിയും പുലരുക തന്നെ ചെയ്യും. തീർച്ച.


Thursday, October 12, 2023

ഗസ്സാ മുനംബും ഇടി വെട്ടും

 ഇന്ന് ഉച്ചക്ക്  രണ്ടര മണിയോടെ  ഈ പ്രദേശത്ത് ശക്തമായ ഒരു ഇടി വെട്ടി. അതിനു മുമ്പുണ്ടായ കണ്ണഞ്ചിക്കുന്ന മിന്നലും തുടർന്നുണ്ടായ ഇടിയും വല്ലാതെ ഭീതി ഉളവാക്കുന്നതായിരുന്നു. ഞങ്ങളുടെ വീടിന്റെ ജനൽ ചില്ലുകൾ കിലുകിലുത്തു.പെട്ടെന്ന് തന്നെ കറന്റ് പോയി. ഭാര്യ ഭയപ്പെട്ട് നിലവിളിച്ചു.  ഇടി പെട്ടെന്നായതിനാൽ ഈയുള്ളവനും ഒന്നു പകച്ചു.എവിടെയെങ്കിലും എന്തെങ്കിലും നാശമുണ്ടായി കാണണം. അത്രക്കു ശക്തിയായ ഇടിയായിരുന്നുവല്ലോ.

പെട്ടെന്ന് മനസ് കടൽ കടന്ന് ദൂരെ ദൂരേക്ക് പറന്ന് പോയി. ഒരു ഇടിവെട്ടിനെ തുടർന്ന് ഇവിടെ വീട്ടിലെ സ്ത്രീകളും കുഞ്ഞുങ്ങളും നിലവിളിക്കുന്നു, ഗൃഹനായകന്മാർ പകച്ച് പോകുന്നു. അപ്പോൾ എപ്പോഴും ഇടി വെട്ട് പോലെ ബോംബ് സ്ഫോടനങ്ങൾക്ക് ഇരയായിക്കൊണ്ടിരിക്കുന്ന ഒരു പറ്റം മനുഷ്യരുടെ അവസ്ഥയെ പറ്റി ഓർത്തു പോയി. എത്ര സമാധാനത്തോടെയാണ് നാം ഈ നാട്ടിൽ ജീവിക്കുന്നത്. ആ സമയം തന്നെ ഭൂമിയിൽ മറ്റൊരിടത്ത് സ്ഫോടനത്താൽ വീട് തകർന്ന് നിലം പറ്റി കൊല്ലപ്പെട്ടവരെയും പരിക്ക് പറ്റിയവരെയും കണ്ട് ഹതാശയരായി നെഞ്ചത്തിടിച്ച് കരയുന്ന  ഒരു കൂട്ടം സ്ത്രീകളും പുരുഷന്മാരുമടങ്ങിയ ഒരു പറ്റം നിർഭാഗ്യ ജന്മങ്ങൾ അവരും ഈ ഭൂമിയിലെ മനുഷ്യരാണല്ലോ എന്ന് ചിന്തിച്ച് പോയി. അത്ര നേരം കൂടെ ഉണ്ടായിരുന്ന ഉറ്റവരുടെ അവസ്ഥ കണ്ട് ഏങ്ങലടിക്കുന്നതിനിടക്കു വീണ്ടും ഇരമ്പി വരുന്ന ബോംബർ വിമാനങ്ങളുടെ ലക്ഷ്യമാകുന്നതിൽ നിന്നും രക്ഷ പെടാൻ യാതൊരു വഴിയുമില്ലാതെ മുകളിൽ ആകാശം താഴെ ഭൂമി എന്ന സത്യം തിരിച്ചറിയുന്നതിലുള്ള അന്താളിപ്പോടെ പകച്ച് നിൽക്കുന്ന ആ ജനത്തിന് ആരാണ്` തുണയായി ഉള്ളത്.

ഞാൻ ഈ കുറിപ്പുകൾ എഴുതിയത് ഇത്രയും വായിച്ച് കഴിയുമ്പോഴേക്കും പലരിലും മനസ്സിലുണ്ടായത് “പോയി വാങ്ങിയതല്ലേ? അനുഭവിക്കൂ“ എന്ന പ്രതികരണമാണെന്ന് കഴിഞ്ഞ മണിക്കൂറുകളിലെ  ചില പോസ്റ്റുകളും കമന്റുകളും  എന്നെ ബോദ്ധ്യപ്പെടുത്തുന്നു. അതേ! തീർച്ചയായും  നിങ്ങളുടെ അഭിപ്രായങ്ങളിന്മേൽ പരാതിയില്ല. കാരണം 1947 ന് മുമ്പ്  നമുക്ക് അങ്ങിനെയൊരു അവസ്ഥ ആയിരുന്നെന്ന സത്യം നമ്മളിൽ പലർക്കും പുസ്തകത്തിലൂടെയുള്ള അറിവ് മാത്രമേ ഉള്ളതിനാൽ നമുക്ക് ഈ സ്വതന്ത്ര രാജ്യത്തിലിരുന്ന് അങ്ങിനെയുള്ള അഭിപ്രായങ്ങൾ തട്ടി വിടുന്നതിന് ഒരു തടസ്സവുമില്ലല്ലോ. പക്ഷേ അനുഭവിക്കുന്നവർക്ക് മാത്രമേ അതിന്റെ വേദന തിരിച്ചറിയാൻ കഴിയൂ.

ജനിച്ച് വളർന്ന മണ്ണിൽ നിന്നും മൂവായിരം കൊല്ലങ്ങൾക്ക് മുമ്പുള്ള അവകാശ തർക്കവുമായി വന്ന അധിനിവേശക്കാരാൽ പുറത്താക്കപ്പെട്ടവർക്ക് അവരുടെ ജന്മ ഭൂമി പ്രാണന് തുല്യമായതിനാൽ അത് തിരിച്ച് കിട്ടാൻ അവർ സ്വീകരിക്കുന്ന സമര മാർഗങ്ങൾ എപ്പോഴും അവർക്ക് ശരിയായിരിക്കും. മാറി നിന്ന് കാണുന്നവർക്ക് “പോയി വാങ്ങിച്ച് കെട്ടിയതല്ലേ എന്ന് പരിഹസിക്കാമെങ്കിലും പണ്ട് സാമൂതിരിയുടെ കാലത്തുണ്ടായിരുന്ന മാമാങ്കത്തെ പറ്റി പഠിച്ചവർക്ക്  ആ സമര മാർഗത്തെ വിമർശിക്കാൻ കഴിയില്ല. അതേ! ഒന്ന് കൂടി പറയുന്നു പിറന്ന ഭൂമി പ്രാണന് തുല്യമല്ല, അതിനും മുകളിലാണ്.

 75 വർഷങ്ങളായി ലോക ജനത  കാണിക്കുന്ന നിസ്സംഗതയാണ് ഇരു ഭാഗത്തെയും കൂട്ടക്കൊലക്ക് പ്രധാനമായ കാരണം

ആ ജനതയെ പൂർണമായി ഉന്മൂലനം ചെയ്ത് സുഖമായി നമുക്ക് ഉറങ്ങാമെന്ന് കരുതുന്നവർ മൂഢ സ്വർഗത്തിലാണ്. കാരണം ലോക ചരിത്രം നമ്മെ പഠിപ്പിക്കുന്നത് മറ്റൊന്നാണ് അതായത് വിപ്ളവത്തിന്റെ തീക്കനൽ ചാരം മൂടി കുറേ കാലം അണഞ്ഞ മട്ടിൽ കിടന്നേക്കാം പക്ഷേ ഒരു കുളിർ കാറ്റായിരിക്കും ആ കനൽ ആളിക്കത്തിക്കുന്നത് എന്ന സത്യം.

(ദയവ് ചെയ്ത് മതത്തിന്റെ കാഴ്ചപ്പാടുമായി കമന്റാൻ ആരും ഇങ്ങോട്ട് വരല്ലേ...അതോടൊപ്പം മൂവായിരം വർഷത്തിനു മുമ്പുള്ള  ചരിത്രം പഠിപ്പിക്കാനും മെനക്കെടേണ്ട...)

Thursday, October 5, 2023

കോളിളക്കം...സിനിമയും ചില ഓർമ്മകളും

 കോളിളക്കം  എന്ന സിനിമയുടെ  അൻപതാം ദിവസ ആഘോഷമായിരുന്നു അന്ന്.  കൊട്ടാരക്കര വീനസ് തീയേറ്ററിലേക്ക് ജനം ഇരച്ച് കയറി വന്നു കൊണ്ടിരുന്നു. ആ ദിവസത്തിൽ പടത്തിൽ അഭിനയിച്ച നടൻ ശ്രീ മധുവും  മറ്റ് താരങ്ങളും വീനസിൽ ആഘോഷത്തിൽ പങ്കെടുക്കുന്നു എന്നായിരുന്നു പരസ്യം. ആ കാലഘട്ടം അങ്ങിനെയായിരുന്നുവല്ലോ. സിനിമാ നല്ലതാണെങ്കിൽ ഇരുപത്തി അഞ്ചും അൻപതും ദിവസങ്ങൾ  തികയുന്ന ദിവസത്തിൽ അഭിനേതാക്കൾ അത് പ്രദർശിപ്പിക്കുന്ന കൊട്ടകയിലെ ആഘോഷത്തിൽ പങ്കെടുക്കുമായിരുന്നു, ആ ദിവസവും നല്ല ഒരു കളക്ഷൻ തീയേറ്റർകാർക്ക് ലഭിക്കുന്നത് സാധാരണമാണ്.

മലയാള സിനിമാ ചരിത്രത്തിലെ ആദ്യത്തെ വൻ ദുരന്തമായിരുന്നു, കോളിളക്കം ചിത്രത്തിന്റെ ഷൂട്ടിംഗ് വേളയിൽ ഉണ്ടായത്. ഒരു ഹെലികോപ്ടറിൽ സുപ്രസിദ്ധ നടൻ ജയൻ ചാടിക്കയറുന്ന രംഗം ചിത്രീകരിക്കുമ്പോൾ ഹെലികോടറിൽ അദ്ദേഹത്തിന്റെ തല മുട്ടി നടൻ താഴേക്ക് വീണുദുരന്തം സംഭവിച്ചു. ഡ്യൂപ്പ് വെച്ച് അഭിനയിക്കാത്ത നടനായിരുന്നു അദ്ദേഹം. ആ ദുരന്തത്തോടെ ആവറേജ് ചിത്രമായ കോളിളക്കം  തീയേറ്ററുകളിൽ വൻ ഹിറ്റായി മാറി

 അൻപതാം ദിവസ ആഘോഷത്തിൽ പങ്കെടുക്കാനായി മധു സാർ തീയേറ്ററിൽ വരുന്നതിനു മുമ്പ് കുഞ്ചനും സിലോൺ മനോഹറും കൊട്ടകയിലെത്തുകയും സിലോൺ മനോഹർ മധുരമായ സ്വരത്തിൽ അന്ന് സിനിമാ ലോകത്തെ ഹിറ്റായ “സുരാങ്കനി...“ പാടി കാണികളെ ഹരം കൊള്ളിക്കുകയും കുഞ്ചൻ പല വിധത്തിലുള്ള മിമിക്രി പരിപാടി അവതരിപ്പിക്കുകയും ചെയ്ത് ആഘോഷത്തെ നിറം പിടിപ്പിച്ചു.

സിലോൺ മനോഹറിനെ അറിയില്ലേ? സത്യ ബാബാ മോഡലിലെ തലമുടിയും  ഉറച്ച  ശരീര ഭാവങ്ങളുമുള്ള അന്നത്തെ പല സിനിമകളിലെയും വില്ലൻ! ആ ദിവസം  പരിചയപ്പെട്ടപ്പോൾ ഇത്രയും വിനയമുള്ള ഈ മനുഷ്യനെങ്ങിനെ വില്ലൻ റോളിൽ അഭിനയിക്കുന്നു എന്ന് ഞാൻ അതിശയിച്ച് പോയി.പ്രസിദ്ധമായ  ആ മുടി ഒന്നുമില്ലാതെ “തുറുപ്പ് ഗുലാൻ“ എന്ന പടത്തിൽ  വില്ലൻ റോളിൽ അഭിനയിക്കുന്നതാണ് അവസാനമായി കണ്ടത്.ആൾ ഇപ്പോൾ ഉണ്ടോ ഇല്ലയോ എന്നറിയില്ല.

മധു സാർ വന്ന് ചേർന്നപ്പോൾ ജനം ആർത്ത് വിളിച്ചു. തീയേറ്റർ ഉടമസ്ഥൻ ചെറിയാച്ചന്റെ വീട്ടിലായിരുന്നു അതിഥികൾക്ക് കാപ്പി ഏർപ്പാടാക്കിയിരുന്നത്. സിനിമാ ഫീൽഡിൽ എല്ലാ വിഭാഗത്തിലും അൽപ്പം പരിചയമുണ്ടായിരുന്ന എനിക്ക് അന്ന് നടന്മാർ തമ്മിലുള്ള ഇടപെടലിന്റെ  ഏറ്റക്കുറച്ചിൽ  പൂർണമായി തിരിച്ചറിയാൻ സാധിച്ചത് അന്നാണ്. കാപ്പി മേശയിൽ മധു സാറും നിർമ്മാതാവും അടുത്തടുത്തിരുന്നു. സിലോൺ മനോഹറിന്റെ നേരെ നോക്കി മധു സാർ വിളിച്ചു “മരിച്ച മനുഷ്യൻ കാപ്പി കുടിക്കാൻ വരൂ...“ ( ആ പടത്തിൽ സ്റ്റണ്ട് രംഗത്ത്  സിലോൺ മനോഹർ കൊല്ലപ്പെട്ട രംഗം ഉണ്ടായിരുന്നു.) പക്ഷേ മനോഹർ ആ മേശയിൽ കൂടിയില്ല. അതി ഭവ്യതയോടെ  അദ്ദേഹം അറ്റൻഷനിൽ മേശക്കരുകിൽ വടി പോലെ നിന്നു. പിന്നീട് ആ അറ്റൻഷൻ നിൽപ്പ് ഞാൻ കണ്ടത് മുഖ്യ മന്ത്രി പിണറായി വിജയന്റെ സാന്നിദ്ധ്യമുള്ള സദസ്സിലെ ഭീമൻ രഘുവിന്റെ നിൽപ്പായിരുന്നു. ഭീമന്റെ ആ നിൽപ്പിൽ എനിക്ക് അതിശയമൊന്നുമില്ലായിരുന്നു. പദവിയിൽ ഉയർന്നവർക്ക് അരികെ സിനിമാക്കാരും അവർ അഭിനയിക്കുന്ന സിനിമയിൽ കാണുന്നത് പോലെ പരസ്പരം അടുത്തിടപെടുകയോ അടുത്തിരിക്കുകയോ ചെയ്യാറില്ല. ആ ഫീൽഡിലും വലിപ്പ ചെറുപ്പം നിർബന്ധമാണ്` പോലും.

 മലയാളത്തിലെ ഒരു മെഗാ സ്റ്റാർ  ഷൂട്ടിംഗ് സ്ഥലത്ത് കടന്ന് വരുമ്പോൾ ഇരിക്കുന്നവർ എഴുന്നേറ്റ് നിന്നില്ലെങ്കിൽ കക്ഷി കുപിതനാകും. കുറച്ച് കാലങ്ങൾക്ക് മുമ്പ് മലയാളത്തിലെ ബാലക്രിഷ്ണൻ ചേട്ടന്റെ (സ്റ്റിൽസ് ഫോട്ടോഗ്രാഫർ) കാൽ പിടിക്കുന്ന ഒരു രംഗം ഒഴിവാക്കി ചിത്രീകരിക്കാൻ സുപ്രസിദ്ധ നർത്തകി കൂടിയായ നടി നിർബന്ധിച്ചു. ബാലക്രിഷ്ണൻ ചേട്ടൻ മരിച്ചു പോയെങ്കിലും ഇന്നും ആ കഥ സിനിമാ രംഗത്ത് പാട്ടാണ്.

കോളിളക്കം അൻപതാം ദിവസം ആഘോഷ പരിപാടി കഴിഞ്ഞപ്പോൾ മധു സാർ തിരുവനന്തപുരത്തേക്ക് പോയ കാറിൽ കയറാൻ കുഞ്ചനെ വിളിച്ചെങ്കിലും നടൻ കയറിയില്ല മറ്റൊരുകാറിലാണ് പോയത്.

ജീവിതത്തിലെ ഈ ഗ്രേഡ് തിരിക്കൽ എല്ലാ രംഗത്തുമുണ്ട്. ജുഡീഷ്യറിയിലും പോലീസിലും സൈന്യത്തിലും അത് തൊഴിലിന്റെ ഭാഗമായി വരുമ്പോൾ ആശുപത്രിയിലും മുനിസിപ്പാലിറ്റിയിലും പഞ്ചായത്തിലും ആദരി ക്കപ്പെടേണ്ടവർക്ക് ആവശ്യമില്ലെങ്കിലും ആദരിച്ചേ മതിയാകൂ എന്ന തോന്നൽ ആദർക്കേണ്ടവന് അസ്ഥിയിൽ പിടിച്ചാൽ ഭീമൻ രഘുവായി വടി പോലെ നിൽക്കാൻ നാം മടി കാണിക്കാറില്ല.