Friday, September 22, 2023

പ്രവാചകൻ അരുളി:

 പ്രവാചകൻ അരുളി:---(അബൂ ഹുറൈ റയിൽ നിന്നും നിവേദനം)

നിങ്ങളുടെ വേലക്കാരൻ നിങ്ങൾക്ക് വേണ്ടി ഭക്ഷണം ഉണ്ടാക്കി വിളമ്പി തന്നാൽ ---അവനാണ് ചൂടും പുകയും സഹിച്ച് അത് പാചകം ചെയ്തത്--- അവനെയും കൂടെ ഇരുത്തി ഭക്ഷിക്കുക. ഭക്ഷണം കുറച്ചേ ഉള്ളൂ എങ്കിൽ അതിൽ നിന്നും ഒന്നോ രണ്ടോ പിടിയെങ്കിലും അവന്റെ കയ്യിൽ വെച്ച് കൊടുക്കുക. അതായത് ഒന്നോ രണ്ടോ ഉരുള..

( സഹീഹുൽ മുസ്ലിം ഹദീസ് നമ്പർ  905)

(അബൂ ഹുറൈ റായിൽ നിന്നും നിവേദനം:)

ഭക്ഷ്യ ധാന്യത്തിന്റെ ഒരു കൂമ്പാരത്തിനടുത്ത് കൂടി പ്രവാചകൻ നടന്ന് പോവുകയുണ്ടായി.ധാന്യക്കൂമ്പാരത്തിൽ പ്രവാചകൻ കൈ കടത്തിയപ്പോൾ വിരലുകൾ നനഞ്ഞു. അവിടന്ന് ചോദിച്ചു.

 ധാന്യ വിൽപ്പനക്കാരാ ഇതെന്താണ് ?

“ദൈവ  ദൂതരേ! മഴ നനഞ്ഞതാണ്“ അയാൾ പറഞ്ഞു.

പ്രവാചകൻ ചോദിച്ചു “നനഞ്ഞത് ജനങ്ങൾക്ക് കാണത്തക്ക വിധം മുകളിൽ വെച്ച് കൂടായിരുന്നോ?

പ്രവാചകൻ അരുളി | “വഞ്ചിക്കുന്നവൻ നമ്മളിൽ പെട്ടതല്ല.“ 

(സഹീഹുൽ മുസിം  ഹദീസ് നമ്പർ 947)

പ്രവാചകന്റെ  ജന്മദിനാഘോഷ വേളയിൽ  അവിടത്തെ മൊഴികൾ പ്രാവർത്തികമാക്കുന്നതിലാണ് ശ്രേഷ്ട്ത)

Sunday, September 17, 2023

കൊച്ചി മട്ടാഞ്ചേരിയിലെ....

 കൊച്ചി മട്ടാഞ്ചേരിയിലെ

കൊച്ച് കോണിൽ നിന്ന്

പൊന്നു മോനാം സൈതുവിന്റെ

ഉമ്മയാണ് ഞാനേ....

പഴയ മാപ്പിള പാട്ടിന്റെ ഈണത്തിൽ  ഈ വരികൾ പണ്ടൊരു ഇലക്ഷൻ സമയത്ത് ആലപ്പുഴയിലും കൊച്ചിയിലും  കമ്മ്യൂണിസ്റ്റുകാർ  പാടി നടന്നു.

ഞാൻ അന്ന് വളരെ കുഞ്ഞാണ്. എങ്കിലും  ആ പാട്ടിന്റെ കരളലിയിക്കുന്ന ഈ ണം എന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നു. ഒരു ഉമ്മാ പാടുന്ന പാട്ടായാണ് ആ ശോക ഗാനം അന്ന് അവതരിപ്പിച്ചിരുന്നത്. മുതിർന്ന ആരോടോ ചോദിച്ചപ്പോൾ  ഒരു ഉമ്മായുടെ  മകനായ സെയ്തു എന്നൊരു പയ്യനെ പോലീസ് വെടി വെച്ചു കൊന്നു എന്നും മട്ടാഞ്ചേരിയിലാണ്`ആ സംഭവം നടന്നത് എന്നും പറഞ്ഞ് തന്നു. പോലീസുകാരെ ഒട്ടും തന്നെ ഇഷ്ടമില്ലാത്ത എനിക്ക് ഇതു കൂടി കേട്ടപ്പോൾ ഒന്നു കൂടി പക തോന്നി.. തുടർന്ന് ഞങ്ങളുടെ വീടിന് സമീപമുള്ള  മൈതാനത്ത് അരിവാൾ ചുറ്റിക  കൊത്തിയ തകര പാട്ടക്കുള്ളിൽ റാന്തൽ വിളക്ക് കത്തിച്ച് മുള നാട്ടി സ്ഥാപിക്കുന്നതിൽ തൊഴിലാളികൾ പങ്കെടുത്തപ്പോൾ കുഞ്ഞായ ഞാനും  ദിവസവും  പങ്കെടുത്തു. ആ ഉമ്മായുടെ കരച്ചിൽ അത്രത്തോളം മനസ്സിനെ സ്പർശിച്ചിരുന്നുവല്ലോ.

അന്ന് കമ്മ്യൂണിസ്റ്റ് സ്ഥാനാർത്ഥി ടിവി. തോമസ് ആയിരുന്നെന്നാണ് ഓർമ്മ. എതിർ സ്ഥാനാർത്ഥി ആരാണെന്ന് ഓർമ്മിക്കുന്നില്ല.1956ലോ 1957ലോ ആണ് തെരഞ്ഞെടുപ്പെന്ന് തോന്നുന്നു.

പിൽക്കാലത്ത്  കുഞ്ഞ് നാളിൽ കേട്ട ഈ പാട്ടിന്റെ ഉൽഭവം തപ്പി നടന്നപ്പോൾ  സംഭവം ചുരുൾ നിവർന്നു വന്നു.

കൊച്ചിയിൽ നടന്ന ചാപ്പ സമരത്തോടനുബന്ധിച്ച്   പോലീസ് നടത്തിയ നര നായാട്ടിൽ മരിച്ച സെയ്തുവിനെ സംബന്ധിച്ചായിരുന്നു ആ പാട്ട്. 1953 സെപ്റ്റംബർ 15 തീയതിയിലായിരുന്നു ആ വെടി വെപ്പ്.

രാവിലെ ജോലിക്ക് തയാറായി വരുന്ന അനേകം തൊഴിലാളികളിൽ കുറച്ച് പേർക്ക് മാത്രമേ തൊഴിൽ ലഭിക്കുകയുള്ളൂ. പട്ടിണി താണ്ഡവമാടുന്ന ആ കാലത്ത്  തൊഴിൽ കിട്ടിയാലേ വീട്ടിൽ അടുപ്പ് പുകയുള്ളൂ. അത് കൊണ്ട് എല്ലാ തൊഴിലാളികളും രാവിലെ മുതൽ തന്നെ പോർട്ടിൽ ഹാജരാകും. കോണ്ട്രാക്ടറന്മാരുടെ  ആൾക്കാർ തൊഴിലാളികളുടെ കൂട്ടത്തിന് നേരെ ചാപ്പ (ടോക്കൺ) എറിയും. പിന്നെ ഒരു പൊരിഞ്ഞ ഉന്തും തള്ളും നടക്കും ചാപ്പ കിട്ടിയവർക്ക് ജോലി അല്ലാത്തവർക്ക് വീട്ടിൽ പോകാം.

ഈ പരിപാടിക്കെതിരെ യൂണിയനുകൾ സമരത്തിലായി, തുടർന്നാണ് വെടി വെപ്പ് ഉണ്ടായത്. ആ വെടി വെപ്പിൽ സെയ്തു, സെയ്താലി, ആന്റണി എന്നീ തൊഴിലാളികൾ മരിച്ച് വീണു. സെയ്തുവിന്റെ മാതാവ് പാടുന്നതായുള്ള ഈരടികൾ ആരോചമച്ച് തുടർന്ന് വന്ന തെരഞ്ഞെടുപ്പുകളിൽ ആലപിച്ചിരുന്നു.

കാലം ഓടി പോയി. മിനഞ്ഞാന്ന് സെപ്റ്റംബർ 15 ആയിരുന്നു. സെയ്തു മരിച്ച് 70 വർഷം  കഴിഞ്ഞു.

 എന്നാലും കൊച്ചിയിലെ തുറമുഖ തൊഴിലാളികളുടെ മനസ്സിൽ ഈ ചാപ്പ സമരവും സെപ്റ്റംബർ 15ലെ  വെടി വെപ്പും നിലനിൽക്കും. കാരണം ഇപ്പോൾ അവർ അനുഭവിക്കുന്ന എല്ലാ ആനുകൂല്യങ്ങളും ചാപ്പ സമരത്തെ തുടർന്ന്  ലഭിച്ചതാണല്ലോ.

Sunday, September 3, 2023

ഒരു പോസ്റ്റ് മോർട്ടം റിപ്പോർട്ട്

 പോലീസ് കസ്റ്റഡിയിൽ വെച്ച് മരിച്ച  ആ മനുഷ്യന്റെ  പോസ്റ്റ് മോർട്ടം റിപ്പോർട്ടിലെ ചില ഭാഗം ഇപ്രകാരമായിരുന്നു.

“.........ഇടിയും അടിയും കൊണ്ട് ചതഞ്ഞ ഒരു ശരീരം.കൈ ആറിടത്ത് ഒടിഞ്ഞിട്ടുണ്ട്. കഴുത്ത് ഒടിഞ്ഞീരിക്കുന്നു വാരിയെല്ലുകൾ മിക്കതും ഒടിഞ്ഞിട്ടുണ്ട്. കരള് കലങ്ങിയിട്ടുണ്ട്.........“

ഈ സംഭവം നടന്നത് കൊട്ടാരക്കര പോലീസ് സ്റ്റേഷൻ ലാക്കപ്പിലായിരുന്നു. ആ ലാക്കപ്പ് പിന്നീട് താലൂക്ക് ഓഫീസിലെ സർവേ ഭാഗത്തിന്റെ രേഖകൾ സൂക്ഷിക്കുന്ന ഇടമായി മാറി അൽപ്പം ചില വർഷങ്ങൾക്ക് മുമ്പ് ആ ലാക്കപ്പ് ഉൾപ്പടെയുള്ള കെട്ടിടം സർക്കാർ പൊളിച്ച് കളഞ്ഞ്  പുതിയ കെട്ടിടം നിർമ്മിച്ചു. അതോടെ  അവിടെ പണ്ട് നടന്ന  ആ ദുരന്തത്തിന്റെ  അവശേഷിപ്പും ഇല്ലാതായി.

പല ആവശ്യങ്ങൾക്കായി ഞാൻ പലപ്പോഴും  താലൂക്കാഫീസിൽ പോകുമ്പോൾ  ഇരുമ്പഴി വാതിൽ ഉള്ള ആ മുറിക്കുള്ളിലേക്ക് നോക്കി നിൽക്കാറുണ്ടായിരുന്നു. തൊട്ടടുത്ത് തന്നെ  പ്രവർത്തിക്കുന്ന  സബ് കോടതിയിലായിരുന്നല്ലോ എനിക്ക്  അന്ന് ജോലി.   

താലൂക്കാഫീസിലെ പ്രായം ചെന്ന ഒരു ജീവനക്കാരൻ എനിക്ക് ആ ലോക്കപ്പ് ചൂണ്ടിക്കാണിച്ച്  “സർ,...ഇവിടെയാണ് കോട്ടാത്തല സുരേന്ദ്രനെ  പോലീസ്കാർ ഇടിച്ച് കൊന്നത്...“ എന്ന് പറഞ്ഞതിന് ശേഷമായിരുന്നു  ഞാൻ ആ മുറി ശ്രദ്ധിക്കാൻ തുടങ്ങിയത്. ഞാൻ അതിലേക്ക്  നോക്കി നിൽക്കുമ്പോൾ അവിടെ ആക്രോശങ്ങളും അലർച്ചയും ഉയർന്ന് പൊങ്ങുന്നതായി തോന്നും.... ഒരു മനുഷ്യനെ അവർ ചതച്ച് വാരിക്കൂട്ടുകയാണ്. അവരെ ആരും ചോദ്യം ചെയ്യില്ലാ എന്ന ഹുങ്ക്  അവർക്കുണ്ട്. അവരുടെ സഹ ജീവനക്കാരൻ പോലീസ്കാരനാണ് ആ പ്രതിയെ വളഞ്ഞ് പിടിക്കാൻ ഒരുമ്പെട്ടപ്പോൾ കുത്തിക്കൊല്ലപ്പെട്ടത്.ഇപ്പോൾ കസ്റ്റഡിയിൽ ഉള്ള പ്രതിയെ കൂടാതെ മറ്റ് രണ്ട് പേരും  ഒപ്പമുണ്ടായിരുന്നു, അവർ ആരാണെന്ന് പോലീസുകാർക്കറിയണം.. അത് കൊണ്ട് തന്നെ മർദ്ദനത്തിന്റെ തീവൃത വിവരണാതീതമായിരുന്നു. അതിന്റെ ഫലമാണ് മുകളിൽ കാണീച്ച പോസ്റ്റ്മോർട്ടം സർട്ടിഫിക്കറ്റിലൂടെ  വെളിപ്പെട്ടത്. പക്ഷേ    ക്രൂരമായി അടിച്ച് കൊല്ലുമ്പോഴും  ആ മനുഷ്യൻ കൂടെ ഉണ്ടായിരുന്ന ദാമോദരന്റെയും ജോസഫിന്റെയും പേര് പറഞ്ഞില്ല. അവസാന ശ്വാസം വലിക്കാൻ നേരം വെള്ളം ചോദിച്ചപ്പോൽ ആ ദുഷ്ട്ടന്മാർ വായിലേക്ക് മൂത്രം ഒഴിച്ച് കൊടുത്തു.അന്ന് രാത്രി ഏഴ് മണിക്ക് കോട്ടാത്തല സുരേന്ദ്രൻ മരിച്ചു.

പാർട്ടിയുടെ സംസ്ഥാപനത്തിനായി  സ്വന്തം ജീവൻ തന്നെ ബലി കൊടുത്ത ആ സഖാവ് കൊല്ലപ്പെട്ട ഇടം ഇത്രയും വ്യക്തമായി അറിയാമായിരുന്നിട്ടും പിൽക്കാലത്ത് ആ ഇടം ഒരു സ്മാരകമായി സൂക്ഷിക്കാൻ എന്ത് കൊണ്ട് ആരും ഒരുമ്പെട്ടില്ല. ഏത് പാർട്ടിക്ക് വേണ്ടിയാണോ താൻ പോലീസുകാരാൽ കൊല്ലപ്പെട്ടോ ആ പാർട്ടി അധികാരത്തിൽ വന്നത് ഒരു തവണയല്ല, പലതവണകളിലാണ് എന്നിട്ടും.........

ആരായിരുന്നു സുരേന്ദ്രനെന്ന് ആ ചരിത്രം പഠിച്ച് തിരിച്ചറിയുമ്പോഴേ ആ ത്യാഗം തിരിച്ചറിയൂ. സർക്കാർ ജോലി എന്നത് വര പ്രസാദമായിരുന്ന കാലത്ത് രജിസ്ട്രേഷൻ വകുപ്പിലുള്ള ജോലി കളഞ്ഞ് തിരുവിതാംകൂർ റോഡ് ട്രാൻസ്പോർട്ട് ബസിൽ കണ്ടക്ടർ  ജോലി നോക്കിയിരുന്ന അദ്ദേഹം പുന്നപ്ര വയലാർ വെടി വെപ്പിന് ശേഷം പട്ടാള ഭരണം പ്രഖ്യാപിച്ച ആസ്ഥലത്ത് സർ സി.പി.യുടെ പോലീസിനെ കൊണ്ടിറക്കുന്ന ജോലിയിലായിരിക്കവേ അവിടെ കണ്ട ഭീകരത  മനസ്സിൽ തട്ടി  ഉദ്യോഗം രാജി വെച്ച് പാർട്ടി പ്രവർത്തനത്തിനിറങ്ങിയ കറ കളഞ്ഞ കമ്മ്യൂണീസ്റ്റ്കാരൻ ആയിരുന്നു സുരേന്ദ്രൻ.

 ചിങ്ങം 18 ആയ ഇന്നേ ദിവസം. സുരേന്ദ്രന്റെ രക്ത സാക്ഷി ദിനം രണ്ട് പാർട്ടികളും ആഘോഷമായി ആചരിക്കുമ്പോൾ പാർട്ടി പ്രവർത്തനം പത്ത് പേരോട് അന്തസ്സായി തല ഉയർത്തി പറയാവുന്ന ഈ കാലത്തെ സഖാക്കൾ പണ്ട് കമ്മ്യൂണിസ്റ്റ് എന്ന് മുഴുവ്ൻ ഉച്ചരിക്കുന്നതിനു മുമ്പ് മൂർഖൻ പാമ്പിനെയെന്നവണ്ണം തല്ലിക്കൊന്നിരുന്ന ഒരു കാലം ഉണ്ടായിരുന്നു എന്നും  അന്നത്തെ സഖാവായിരുന്നു ` കോട്ടാത്തല സുരേന്ദ്രൻ എന്നും തിരിച്ചറിയുകയും  തീർച്ചയായും  ആ ലോക്കപ്പ് മുറി ഒരു സ്മാരകമായി നില നിർത്തുകയും ചെയ്യുമായിരുന്നു എന്ന് തോന്നിപ്പോകുന്നു.