Tuesday, December 30, 2014

ഈ ക്യൂവിൽ അവർ ഇല്ല.

ശക്തമായ സ്ത്രീ മുന്നേറ്റം നിലവിലുള്ള  കേരളത്തിൽ     എല്ലാ മേഖലകളിലും  അവരുടെ  സാന്നിദ്ധ്യം പുരുഷന്മാരേക്കാളും  അധികമാണ്.  ആർ.റ്റി.ഒ. ഓഫീസിലെ    ഡ്രൈവിംഗ്  ടെസ്റ്റിന്  ഇപ്പോൾ   പുരുഷന്മാരുടെ  ഇരട്ടിയോളം വരും സ്ത്രീകളുടെ  എണ്ണം.തൈ കിളവികൾ  വരെ ഇപ്പോൾ  വണ്ടി  ഓടിക്കാനുള്ള  തത്രപ്പാടിലാണ്.  കറന്റ്  ചാർജും ഫോൺ ചാർജും അടക്കാനുള്ള  ഇടങ്ങളിലും  അംഗ സംഖ്യ   കൂടുതൽ  വനിതകൾ  തന്നെ. ബസ്സിൽ  കയറിയാൽ  സംവരണ  സീറ്റും കഴിഞ്ഞ് പൊതുവായ    ഇരിപ്പടങ്ങളും അവർ  കൈവശപ്പെടുത്തുന്നു.  മൂന്ന് പേർക്ക് ഇരിക്കാൻ   സാധിക്കുന്ന  ഓരോ  സീറ്റിലും  ഓരോ  മഹിള   വീതം   ആസനസ്ഥയായ്   ബാക്കി  ഇടത്തിൽ  പുരുഷന്മാർ   ഇരിക്കാതിരിക്കാൻ   അലിഖിതമായ  തടസം  ആ ഇരിപ്പിലൂടെ   അവർ  സൃഷ്ടിക്കും.  കേരളത്തിലെ  ഇപ്പോഴത്തെ കാലാവസ്ഥയിൽ ഏത് പുരുഷനും ബസിൽ   സ്ത്രീയുടെ അടുത്തിരിക്കാൻ  ഒന്ന്  പരുങ്ങും. ഒന്ന്  സൂക്ഷിച്ച് നോക്കിയാൽ   മതി,  സ്ത്രീ പരാതി പെട്ടാൽ  തീർന്നു  നമ്മുടെ കാര്യം. വകുപ്പ് 354 ആണ്.  ജാമ്യം കിട്ടാത്ത  വകുപ്പാണത്. അതിന്റെ ഉപവകുപ്പുകൾ എ.ബി.സി. ഡി.  തുടങ്ങി ഇസറ്റ്  വരെ ഉണ്ട്.  അബദ്ധത്തിൽ ബസ്  ഒന്ന്  കുലുങ്ങി  നമ്മുടെ  കയ്യോ  കാലോ  അറിയാതെ  തട്ടി പോയാൽ  തീർന്നു  നമ്മുടേ  കാര്യം  കട്ട പൊഹ!!!  ആ കാരണത്താൽ ഒന്നുകിൽ  ബസിന്റെ  ജനകീയ  വടിയിൽ  തൂങ്ങി  നിന്ന്  യാത്ര  ചെയ്യുകയോ  അഥവാ സ്ത്രീയുടെ  അടുത്തിരുന്നാൽ  തോക്ക്  ചൂണ്ടിയവന്റെ  മുമ്പിൽ  ഹാന്റ്സ് അപ്പ്  പറഞ്ഞ്  കൈ  പൊക്കി  പിടിക്കുന്നത്  പോലെ യാത്ര  കഴിയുന്നത്  വരെ   പുരുഷ  യാത്രക്കാരൻ   കൈ പൊക്കി    ഇരുന്ന്  യാത്ര  ചെയ്യുകയോ  ചെയ്യുന്നതാണ്  ബുദ്ധി. നിയമത്തിന്റെ  മുമ്പിലും  സരക്ഷണം   മുൻ ഗണന  സ്ത്രീക്ക്  തന്നെ.    എന്തായാലും  ഈ കാലഘട്ടത്തിൽ  സ്ത്രീ മുന്നേറ്റം   കേരളത്തിൽ ശക്തമാണെന്ന് പറയുന്നതിനോടൊപ്പം   ഒരു  രംഗത്ത്  അവരുടെ  സാന്നിദ്ധ്യം ഒട്ടുമില്ലെന്ന്   ചൂണ്ടിക്കാണിച്ച്  കൊള്ളട്ടെ. ലണ്ടൻ  കള്ള്  വിൽക്കുന്ന    സർക്കാർ  വക  സ്ഥപനമായ  ബീവറേജ്  കോർപ്പറേഷന്റെ  മുമ്പിലെ  ക്യൂവിന്റെ  കാര്യമാണ്  ഈയുള്ളവൻ  പറയുന്നത്.   പരസ്യമായി നിരത്തിൽ വെച്ച്   ചുംബിക്കുന്നതിനായുള്ള  അവകാശത്തിനായി  പോരാടിയവർ  എന്താണാവോ  ഈ ക്യൂവിൽ  സാന്നിദ്ധ്യം  അറിയിക്കാത്തത്.

Thursday, December 25, 2014

പുതിയാപ്ലയുടെ കോട്ടും സൂട്ടും

പുതു മണവാളന്റെ വേഷത്തെ സംബന്ധിച്ച്  മുമ്പും    എന്റെ  ബ്ലോഗിൽ പരാമർശിച്ചിരുന്നുവെങ്കിലും  വീണ്ടും  ആ വിഷയത്തെ  പറ്റി    എഴുതേണ്ടി വരുന്നു.
കഴിഞ്ഞ  ദിവസം ഒരു   വിവാഹ  ചടങ്ങിൽ  പങ്കെടുക്കുവാൻ  പോയി.എന്റെ  ഒരു  ബന്ധുവിന്റെ  മകളുടെ  വിവാഹമാണ്. വരന്  കച്ചവടമാണ്  തൊഴിൽ  എന്നാണറിഞ്ഞത്. പക്ഷേ  പയ്യൻ ട്രൈനിലെ  ടിക്കറ്റ്  പരിശോധകന്റെ  വേഷത്തിലാണ്  വിവാഹ സ്ഥലത്തെത്തിയത്. ഇനി ഇപ്പോൾ     അയാൾക്ക്  ആ ജോലി  വല്ലതും   കിട്ടിയോ  ആവോ? കോട്ടും സൂട്ടുമണിഞ്ഞ  വരൻ  അത്  ആദ്യമാണ്  ധരിക്കുന്നതെന്ന്  വ്യക്തം.  ചൂട്  നിറഞ്ഞ  അന്തരീക്ഷത്തിൽ  അയാൾ  വിയർപ്പിൽ  കുളിക്കുന്നതായി  കാണപ്പെട്ടു. പെൺകുട്ടി പഴയത്  പോലുള്ള   മണവാട്ടി  വേഷത്തിലായിരുന്നു.  പട്ടു സാരിയും തലയിലെ  നെറ്റും ആസകലം സ്വർണാഭരണങ്ങളും  ആളെ  കാണുമ്പോൾ    ഇതാണ്  മണവാട്ടി  പെണ്ണ്  എന്ന്   തിരിച്ചറിയുന്ന  വിധത്തിൽ തന്നെയായിരുന്നു  ആ കുട്ടി. അവൾക്ക്  ആ സാരിയും  മറ്റും  ഇനിയുള്ള  കാലത്തും  ഉപകാരപ്പെടും.  മന്ത്രകോടി  എന്ന  ആദരവോടെ  അവൾ  വളരെ  നാൾ   അത് സൂക്ഷിച്ച്  വെച്ചേക്കാം. പക്ഷേ   ഭാര്യയുമായി  ഭർത്താവ്  നാളെ  മുതൽ  പുറത്ത്  പോകുമ്പോൾ  അയാൾക്ക്  ഈ കോട്ടും  സൂട്ടുമിട്ട്   റോഡിലൂടെ  സഞ്ചരിക്കാനാവുമോ? ഇവനെവിടെ  നിന്നും  വന്നെടാ ഈ ഊളൻ  എന്നായിരിക്കും  വഴിവക്കിൽ  ഉയരുന്ന  കമന്റ്.  കേവലം  ഏതാനും  നിമിഷങ്ങളുടെ  ഉപയോഗത്തിന്      മാത്രമാണ്   ടിക്കറ്റ്  പരിശോധകന്റെ ഈ കോട്ട് ആ പാവം  എടുത്തണിയുന്നത്.  വെറും  പൊങ്ങച്ചത്തിനായി  മലയാളിയുടെ  പണം  പാഴായി  പോകുന്നതിന്റെ ഉദാഹരണമാണീ  കോട്ട്.
പണ്ട്  പുതു മണവാളനും  മണവാട്ടിയും   നാട്ടിൻപുറത്തെ    നിരത്തിൽ  കൂടി  വിവാഹം  കഴിഞ്ഞ്   ദിവസങ്ങൾക്ക്  ശേഷമായാലും  പോകുന്നത്    നയന സുഖം പ്രദാനം ചെയ്യുന്ന  കാഴ്ചയായിരുന്നു. വെളുത്തതോ ചന്ദന നിറത്തിലുള്ളതോ ആയ ഷർട്ടും   കസവു  വേഷ്ടിയും  ധരിച്ച  പുയ്യാപ്ലയെയും    തൊട്ടുതൊട്ടില്ലാ എന്ന  മട്ടിൽ  വരന്റെ  കൂടെ    പട്ട് സാരിയുമുടുത്ത് കൊഞ്ചി കൊഞ്ചി വർത്താമാനവും  പറഞ്ഞ്  പോകുന്ന  മണവാട്ടിയെയും  കാണുന്ന  മലയാളി  ഒരു  പുഞ്ചിരിയോടെ  അവരെ  നോക്കി  നിൽക്കും.  ഒരു  പക്ഷേ  അവരെ  കാണുമ്പോൾ  അയാളുടെ  വിവാഹാരംഭ ദിനങ്ങളുടെ  സ്മരണകൾ  ആ  കാഴ്ചക്കാരന്റെ      തലയിലൂടെ  കടന്ന്  പോകുന്നത്  കൊണ്ടായിരിക്കാം  ഒരു  പുഞ്ചിരി  അയാളുടെ  ചുണ്ടിൽ  വിരിഞ്ഞത്.  വേഷ്ടിക്ക് ശേഷം  പാന്റ്സ്  വന്നപ്പോഴും  വലിയ  കുഴപ്പമില്ലാതെ  കാര്യങ്ങൾ  നടന്നു  പോയി.  പക്ഷേ ഇപ്പോൾ  ഈ കോട്ടും  കളസോം  ഇട്ട  പുതിയാപ്ലയെ  പഴയ  മണവാളന്റെ  പകരക്കാരനായി  കാണുമ്പോൾ നാട്ടുമ്പുറത്ത്കാരനായ    നമ്മുടെ  ഉപ്പാപ്പാ  ബെർമൂഡായും    ടീ  ഷർട്ടും ധരിച്ച്   നമ്മുടെ  മുമ്പിൽ  വന്ന്  നിൽക്കുന്ന  കാഴ്ച  കാണുമ്പോഴുള്ള   ഒരു  അസ്കിത   മനസിൽ   വരുന്നുണ്ടല്ലോ!!!

Sunday, December 14, 2014

ആധുനിക ബൽഗേറിയാ മാമാമാർ

ഞങ്ങളുടെ  ചെറുപ്പത്തിൽ ആലപ്പുഴ   വട്ടപ്പള്ളി ഭാഗത്ത്  ബൽഗേറിയാ മാമായുടെ  ചായക്കട  എന്നത്  സുപരിചിത വാക്കായിരുന്നു. നീലക്കുയിൽ  സിനിമയിൽ കായലരികത്ത്   പാടുന്ന രംഗത്ത്  കാണപ്പെടുന്ന   തരത്തിലുള്ള    ഒരു  ചായ മക്കാനി  ആയിരുന്നു അത്. ചായക്കടക്കാരൻ  മൂപ്പിലാന്  ബൽഗേറിയാ  മാമാ എന്ന  പേര് കിട്ടിയത്   എന്ത് കൊണ്ടാണെന്ന്  പല  അഭിപ്രായമുണ്ടെങ്കിലും  ഏതോ  ലോക മഹാ  യുദ്ധത്തിൽ കൂലി പട്ടാളക്കാരനായി  ബൽഗേറിയായിൽ  പോയത്  കൊണ്ടാണെന്ന  അഭിപ്രായത്തിനാണ്  മുൻ ഗണന. മാമായുടെ  ചായക്കടയിലെ  ചായകുടി  രീതി  പ്രസിദ്ധമാണ്.  തിരക്ക്  പിടിച്ച്  ഒരിടം  വരെ  പോകുന്നതിനു മുമ്പ് മാമയുടെ  കടയിൽ   കയറി ഒരു ചായ കുടിച്ചിട്ട്  പോകാമെന്ന്      ആരെങ്കിലും  കരുതിയാൽ   അവന്റെ കാര്യം  കട്ട പുക.  ധൃതിയിൽ   കടയിലെത്തിയ   നമ്മുടെ  അരികിലേക്ക്   മധുര മനോഹരമായ മന്ദഹാസവുമായി   മാമാ  സമീപിക്കുന്നു,  മധുര സ്വരത്തിൽ  ചോദിക്കുന്നു:-
"  മോനെന്ത്  വേണം,    മൊട്ടയേക്കാളും  ഗുണം  ചെയ്യുന്ന ഏത്തപ്പഴം  എടുക്കട്ടെ?"  കടയുടെ  മുൻ വശം കണ്ണീച്ച   പറന്ന്  ഉല്ലസിക്കുന്ന  ചീഞ്ഞ  ഏത്തപ്പഴം  ലക്ഷ്യമാക്കിയാണ്  മാമായുടെ  ചോദ്യം.
തിരക്ക്  കാരണം  നാം  വെപ്രാളപ്പെട്ട്  പറയുന്നു" ഏത്തപ്പഴം  വേണ്ടാ മാമാ ഒരു  ചായ  മാത്രം  മതി"
"ഓ, ശരി, എന്നലങ്ങനെയാകട്ടെ"   കടയുടെ  മുമ്പിലേക്ക്  പോയി നിന്ന്    മാമാ നീട്ടി  വിളിക്കുന്നു..."ബാടീ, ബാ,...  ബാ...." അന്തം വിട്ടിരിക്കുന്ന  നമ്മുടെ  മുഖത്തേക്ക്  നോക്കി  വാ പിളർന്ന്  ചിരിച്ചിട്ട്   മാമാ പറയുന്നു,  " ആടിനെ  വിളിച്ചതാ,  മോന്   ഇപ്പോ  കറന്ന  പാലിന്റെ  ചൂട്  ചായ  തരാം......"  ആ കടയിൽ  കയറിയ  നിമിഷത്തെ  ശപിച്ചിരിക്കുന്ന  നമ്മൾ  ആട്  വരുന്നതും  മാമാ പാല്  കറക്കുന്നതും  തിളക്കുന്ന  സമോവറിന്  മുകളിൽ   പാൽ  പാത്രം  വെക്കുന്നതുമായ  കാഴ്ച  കാണുന്നു.  നമ്മുടെ  മുഖത്തെ നീരസം  കണ്ടത്  കൊണ്ടാവാം  മാമാ അടുത്ത്  വന്ന്  ആശ്വസിപ്പിക്കുന്നു.  "ദാ,  ഇപ്പ  തരാം...."  എന്നിട്ട്  അടക്കം  പറയുന്ന  സ്വരത്തിൽ  അലമാരി  നോക്കി  പതുക്കെ  ചോദിക്കുന്നു"  പാല്  ചൂടാകുന്ന   നേരം   വരെ വെറുതെ  ഇരിക്കണ്ടാ,  ഒരു   ചൂട്  മൊരിഞ്ഞ  വജിയ  (പരിപ്പ്  വടക്ക്  വട്ടപ്പള്ളിയിൽ  അങ്ങിനെയും  പേരുണ്ട്) കടിച്ചോണ്ട്  ഇരി  മോനേ...."  നിവർത്തി  ഇല്ലാതെ നമ്മൾ  സമ്മതം  മൂളൂമ്പോൾ  ഒരു  അലൂമിനിയം  പാത്രത്തിൽ  നാലഞ്ച്  പരിപ്പ്  വടയുമായി  എത്തി  നമ്മുടെ  മുമ്പിൽ  വെച്ചിട്ട്   മാമാ വെള്ളം  തിളപ്പിക്കുന്ന  സമോവറിന്  സമീപത്തേക്ക്  ഒരു   പാച്ചിലാണ്.   എനിക്ക്  ഒരു  വട മതി  ബാക്കി  എടുത്തോണ്ട്  പോ  എന്ന  നമ്മുടെ  നിലവിളി  കേൾക്കാത്ത  ഭാവത്തിൽ  മാമാ പാല്  തവി കൊണ്ട്  ഇളക്കി  കൊണ്ട് നിൽക്കുമ്പോൾ  നമ്മൾ  ഒരു  വട  എടുത്ത് പൊട്ടിക്കുന്നു. മുറിഞ്ഞ  കഷണങ്ങളിൽ  നിന്നും  നൂല്  വലിയുമ്പോഴാണ്  പരിപ്പ് വട  വാരങ്ങൾ  പിന്നിട്ടതാണെന്ന  സത്യം  നമ്മൾ  തിരിച്ചറിയുന്നത്. കാലി ചായ  കുടിക്കാൻ    തിരക്കിട്ട്    വന്ന  നമ്മൾ  നമ്മുടെ  സമയം  നഷ്ടപെട്ട   വിഷമത്തോടെ   ഇറങ്ങുമ്പോൾ  മാമാ  അരികിൽ  വന്ന് നമ്മുടെ  ചെവിയിൽ  മൊഴിയുന്നു.   "മോനേ!   ഇനിയും  വരണേ!"
ഇപ്പോൾ  ഈ  കഥ  പറയാൻ  കാരണം  പലപ്പോഴും  യാത്രയിൽ  വിശപ്പ്  അനുഭവപ്പെടുമ്പോൾ   നമ്മൾ  ഏതെങ്കിലും  റെസ്റ്റോറന്റിൽ   കയറിയാൽ   നമ്മുടെ  പഴയ ബൽഗേറിയാ   മാമായെ അവിടെ  നമുക്ക്  കണ്ട്  മുട്ടാം  എന്ന  വിവരം  അറിയിക്കുന്നതിന്  വേണ്ടിയാണ് .   ആഹാരം  കഴിച്ച്   നമുക്ക്  പെട്ടെന്ന്  പോകാനുണ്ടെന്നും  അതിനാൽ  പെട്ടെന്ന്  തന്നെ  നമുക്ക്  ഭക്ഷണം  തരണമെന്നും  ഈ കശ്മലന്മാർ   കരുതുകയേ  ഇല്ല.  ചെന്നിരുന്നാൽ  ഉടൻ  ആഹാരം  കൊടുക്കരുത് എന്നത്  ഇപ്പോൾ  ഒരു  ഫാഷൻ  പോലെ  പടർന്നിരിക്കുന്നു. ആദ്യം ഓർഡർ  എടുക്കുന്നു.  പിന്നെ  ഗ്ലാസ്സും  വെള്ളവും  വരുന്നു.  നമ്മൾ  വെള്ളം  മൊത്തി  കുടിച്ച്  സമയം  തള്ളി  നീക്കുമ്പോൾ  പ്ലൈറ്റ്  വരുന്നു,  അത്  കഴിഞ്ഞ്  കുറേ  നേരം  കഴിയുമ്പോൾ   ചമ്മന്തിയും  സാമ്പാറും   അല്ലെങ്കിൽ  മറ്റേതെങ്കിലും  തൊടു  കറികളുടെ    പാത്രങ്ങൾ  വരുന്നു,  പിന്നെയും  യുഗങ്ങൾ  കഴിയുമ്പോളാണ്  ആവശ്യപ്പെട്ട  ആഹാരം  എത്തി  ചേരുന്നത്.  ഇതിനിടയിൽ  അര  മണിക്കൂർ  സമയം  കഴിഞ്ഞിരിക്കും. ഓർഡർ  എടുത്ത്  കഴിഞ്ഞ്   ഫ്രിഡ്ജിൽ  സൂക്ഷിച്ചിരിക്കുന്ന   ഒരു മാസം  പഴക്കമുള്ള  ഡേഡ്ബോഡി  പുറത്തെടുത്ത്  പിന്നെ  അത്  ചൂടാക്കി  മസാലപുരട്ടി  അടുപ്പിലിട്ട് കസർത്ത്  കാണിച്ച്  ആവി  പറത്തി  നമ്മുടേ  മുമ്പിലെത്തിക്കുന്നതിലാണ്   ത്രിൽ  എന്ന്  നമ്മളും  അംഗീകരിച്ചിരിക്കുകയാണല്ലോ. മാമായുടെ  നൂല്  വലിയുന്ന  പരിപ്പ്  വടയുടെ  സ്ഥാനത്ത്  ഫ്രീഡ്ജിലെ  പഴകിയ   മാംസം   എന്ന  വ്യത്യാസമേ  ഉള്ളൂ.  സസ്യാഹാര  ഭക്ഷണ  ശാലയിലും  ഇത്  തന്നെ  ഗതി. ഭക്ഷണ  ശാലയിലെ  തിരക്കുള്ള  സമയം  അനുഭവം  കൊണ്ട്  തിരിച്ചറിഞ്ഞ്  ഇവർക്ക്  കൂടുതൽ  ആഹാര  സാധനങ്ങൾ  പാചകം  ചെയ്ത്  സൂക്ഷിക്കാമെങ്കിലും    അത്  ചെയ്യാതെ       ഈ ആധുനിക  ബൾഗേറിയാ മാമാമാർ മണിക്കൂറുകൾ  നമ്മുടേത്    നഷ്ടപ്പെടുത്തുന്നു  എന്ന  സത്യം  തിരിച്ചറിയുക.

Wednesday, December 3, 2014

താറാവിനെ കൊല്ലാം പട്ടിയെ കൊല്ലരുത്.

കൊല്ലം ജില്ലയിൽ   ചിതറ  എന്ന  സ്ഥലത്ത്  ഇന്നലെ    സ്കൂളിൽ  പേ നായ്  കയറി പലരെയും കടിച്ചു. 7വയസുള്ള പിഞ്ചുകുട്ടി  തിരുവനന്തപുരം  മെഡിക്കൽ  കോളേജിൽ  ചികിൽസയിലണ്. ആ കുട്ടിക്ക്  തലയിലാണ്  കടി  ഏറ്റത്. 3  കുട്ടികളും    ഒരു  അദ്ധ്യാപികയുമാണ്  പേ നായുടെ  ആക്രമണത്തിന്  ഇരയായത്.  സ്കൂൾ സമയത്താണ്  ഈ സംഭവം  നടന്നത്.  ക്ലാസ്  മുറിയിലേക്ക്  കടന്ന് ചെന്ന  നായ്  അവിടെ  ഇരുന്ന  കുട്ടികളെ  കടിക്കുകയായിരുന്നു.

  തദ്ദേശ സ്വയംഭരണ  സ്ഥാപനങ്ങൾ  ഇപ്പോൾ  പട്ടിയെ  കൊല്ലാറില്ല.  ഡെൽഹിയിൽ  കാവൽ ഭടന്മാരുടെ  സുരക്ഷയിൽ  മന്ത്രി മന്ദിരത്തിൽ  കഴിയുന്ന   ഒരു  മന്ത്രിണി  പണ്ട്  പുറപ്പെടുവിച്ച  ഒരു  തിട്ടൂരത്തിന്റെ പിൻ  ബലത്തിലാണ്   തദ്ദേശ  ഭരണ  സ്ഥാപനങ്ങൾ  പട്ടിയെ  കൊല്ലാൻ പൈസാ ചെലവാക്കത്തത്.  അല്ലാതെ  തന്നെ  ഉള്ള  ഫണ്ട്   തിരിമറി  നടത്തി  ബാക്കി  ഒന്നും  എടുത്ത്      ജനക്ഷേമത്തിനായി  ഉപയോഗിക്കാൻ   ഇല്ലാത്ത  ആ സ്ഥാപനങ്ങൾക്ക്  ഈ തിട്ടൂരം  ചുമ്മാ ചവക്കുന്ന  മുതലാളിക്ക്  അവല്  ചവക്കാൻ  കിട്ടിയത്  പോലെ  പ്രയോജനപ്പെട്ടു.   കുറ്റം  പറയരുതല്ലോ,  പട്ടിയെ  പിടിച്ച്  സന്താന  നിയന്ത്രണ  കിസുമത്ത്  നടത്തി  വിട്ടാൽമതിയെന്ന്    സർക്കാർ  നിർദ്ദേശിച്ചു.  അതനുസരിച്ച്  വെറ്റിനറി  സർജന്മാർ  പട്ടികൾക്ക്  പണി  ഒപ്പിച്ചു  കൊടുത്തു.(  പട്ടികളാകുമ്പോൾ  വാസക്റ്റമി  ഓപറേഷൻ  കഴിഞ്ഞാൽ  ബക്കറ്റ്  പോലുള്ള  പ്രസന്റേഷനൊന്നും  വേണ്ട,  അലവൻസുകളും  വേണ്ടാ)  സന്താന  നിയന്ത്രണം  നടത്തിയ    സർജന്മാർ ഫീസും  വാങ്ങി.  പക്ഷേ  ശസ്ത്രക്രിയ    ഫലപ്രദമായില്ലാ  എന്നും അതിന്  ശേഷം   പലപട്ടികളും  10  പെറ്റെന്നാണ്  ഡോക്റ്ററന്മാർ  തന്നെ  പറയുന്നത്.

  ലക്ഷങ്ങൾ  കണക്കിന്  താറാവിനെ  കഴുത്ത്  ഞെരിച്ചും  തീയിട്ടും  കൊല്ലാൻ  മടിയില്ലാത്തവർക്ക്  പിഞ്ച്  കുഞ്ഞുങ്ങളെ  കടിക്കുന്ന  നായ്ക്കളെ  കൊല്ലാൻ   ജീവികാരുണ്യം  മൂലം  മടിയാണത്രേ!ഫൂ!  അവരുടെ  ജീവകാരുണ്യം!!!