Tuesday, September 29, 2020

പേറ്റ് നോവ്..

വൈക്കം മുഹമ്മദ് ബഷീറിന്റെ   “ഐഷുക്കുട്ടി“ എന്ന കഥയിൽ  കഥാ നായിക പ്രസവ വേദനയുടെ  ആരംഭത്തിൽ തന്നെ നിലവിളിച്ച് ബഹളമുണ്ടാക്കി അവിടെ കൂടിയവരെ കേൾപ്പിക്കുന്ന ഒരു  അപേക്ഷയുണ്ട്. “ദാക്കിത്തരെ കൊണ്ട് വായോ“

ഡോക്ടറെ വീട്ടിൽ വിളിച്ച് കൊണ്ട് വന്ന് പ്രസവം നടത്തിക്കുന്നത് അന്നൊരു ബഹുമതിയായിരുന്നു. പിന്നീട് സ്ത്രീകളുടെ വട്ടം കൂടലിൽ  ആ ബഹുമതി  ഒരു അന്തസ്സായി കണക്കാക്കപ്പെടും. “ഡോക്ടർ വന്നാണ് ഞാൻ പ്രസവിച്ചത്.“

അവിടെ പറയപ്പെടാതെ മറഞ്ഞ് കിടക്കുന്ന ഒരു വസ്തുതയുണ്ട്.  നാട്ടിൽ നടക്കുന്ന കാക്കത്തൊള്ളായിരം പ്രസവങ്ങളിൽ  അപൂർവമായി  (അതും പണക്കാരുടെ വീട്ടിൽ മാത്രം) ഉണ്ടാകുന്ന ഡോക്ടറുടെ സാന്നിദ്ധ്യം ഒഴികെ ബാക്കി പ്രസവങ്ങളെല്ലാം നടക്കുന്നത് വയറ്റാട്ടി /പതിച്ചി തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്ന സ്ത്രീകളുടെ പരിചരണത്താൽ ആയിരുന്നു. പിൽക്കാലത്ത് മിഡ് വൈഫ് എന്ന ലാവണം കൂടി ഈ മേഖലയിൽ ഉണ്ടായി. പ്രസവം എടുക്കുന്നതിൽ അസാധാരണ വൈദഗ്ദ്യം ഈ സ്ത്രീകൾക്കുണ്ടായിരുന്നു . അവരെ കൊണ്ട് കഴിയാതെ വരുന്ന, കുട്ടി മാവ് വള്ളിയിൽ ചുറ്റിക്കിടക്കുക, തല തിരിഞ്ഞ് കാണപ്പെടുക, കുട്ടി വിലങ്ങനെ കിടക്കുക  തുടങ്ങിയ അസാധാരണ അവസ്തയിൽ  അവർ ആദ്യമേ തന്നെ പ്രവചിക്കും ആശുപത്രിയിൽ കൊണ്ട് പോകേണ്ടി വരും എന്ന്.  പിന്നെ  കട്ടിലിൽ കിടത്തി വാഹന സൗകര്യം ഉള്ളിടം വരെ കൊണ്ട് പോയി അവിടന്ന് ആശുപത്രിയിലേക്ക് കൊണ്ട് പോകും.  

ഞാൻ ജനിച്ചത് അച്ചാമ്മ എന്ന സ്ത്രീയുടെ പരിചരണത്തിലായിരുന്നു എന്ന് ഉമ്മാ പറഞ്ഞ് കേട്ടിട്ടുണ്ട്. പിൽക്കാലങ്ങളിൽ കുടുംബത്തിലെ മറ്റ് പ്രസവ പരിചരണത്തിനായി  അച്ചാമ്മ വരുമ്പോൾ ഉമ്മായെ കണ്ടാൽ അച്ചാമ്മ  ചോദിക്കും “എവിടെ അവൻ?“ ഉമ്മാ എന്നെ മുമ്പോട്ട് തള്ളി വിടും. അച്ചാമ്മ  എന്റെ തലയിൽ തടകും. സ്വന്തം അമ്മമാർക്കൊപ്പം പേറ്റിച്ചിമാർക്കും  ആദരവ് കിട്ടിയിരുന്ന കാലമായിരുന്നത്. എന്റെ ഇളയ അനുജന്മാരിൽ ഒരാളെ മേരിക്കുട്ടി എന്ന് പേരുള്ള  ആലപ്പുഴ കറുത്ത കാളി പാലത്തിന് സമീപം താമസിക്കുന്ന ഒരു മിഡ് വൈഫായിരുന്നു പ്രസവം എടുത്തത്.  എന്റെ രണ്ടാമത്തെ മകൻ ബിജുവിനെ പ്രസവിച്ചതും കൊട്ടാരക്കര വീട്ടിൽ വെച്ച് രുഗ്മിണീ എന്ന മിഡ് വൈഫിന്റെ പരിചരണത്തിലായിരുന്നു.

വർഷങ്ങൾക്ക് മുമ്പ് വരെ ഇതായിരുന്നു നാട്ടിലെ സ്ഥിതി..വർഷങ്ങൾ കടന്ന് പോയി പുതിയ തലമുറയുടെ കാലത്ത് ആശുപത്രിയിൽ തന്നെ പ്രസവം എന്ന സ്ഥിതി സംജാതമായി. . ഇപ്പോൾ ആശുപത്രിയിലല്ലാത്ത പ്രസവം അപൂർവവും അത് കൊണ്ട് തന്നെ അതിശയവുമാണ്. സാമ്പത്തിക  സ്ഥിതി മെച്ചപ്പെട്ടതിലുപരി വലിയ ടെൻഷൻ കൂടാതെ കാര്യം നടത്താം എന്ന തിരിച്ചറിവും കൂടി അതിന് കാരണമായുണ്ട്. അത് കണക്കിലെടുത്ത് സ്റ്റാർ ഹോസ്പിറ്റലുകൾ രംഗത്ത് വരുകയും  കാശുണ്ടെങ്കിൽ പ്രസവം ലക്ഷ്വറിയായി നടത്താമെന്ന അവസ്ഥയിലുമെത്തി നമ്മളിപ്പോൾ.

അതോടെ നാട്ടിലെ വയറ്റാട്ടികളുടെ വംശം കുറ്റിയറ്റ് പോവുകയും ചെയ്തുവല്ലോ.

Sunday, September 27, 2020

പൈപ്പ് വെള്ളവും ഉച്ചക്കൂണും

 റ്റി.എസ് അബ്ദുൽ റഹുമാൻ കമ്പനി  ആലപ്പുഴ ചുങ്ക പാലത്തിന് സമീപം തോടിന്റെ വടക്കേ കരയിലാണ്. അതിന്റെ മുതലാളി കൊച്ചീക്കാരൻ വെളുത്ത് കാലിൽ മുടന്തുള്ള  ഒരാളായിരുന്നു.കമ്പനി മൂപ്പൻ എന്റെ അമ്മാവനും.

എസ്.എസ്.എൽ.സി. പരീക്ഷ എഴുതി  ഫലം കാത്തിരിക്കുന്ന ഞാൻ ഉപജീവനത്തിനായി  കയറ് മാടാനും മറ്റ് ജോലിക്കുമായി അവിടെ ചേർന്നു. എന്റെ കൂട്ടുകാരൻ  എന്നേക്കാളും രണ്ട് വയസ്സ് പ്രായക്കൂടുതൽ ഉള്ള  സിറാജ് ആയിരുന്നു. അവൻ ചുങ്കത്തിന്റെ കിഴക്ക് ഭാഗത്തെവിടെയോ താമസമാണ്. ഉച്ച നേരം ആഹാരം കഴിക്കാനായി ഞങ്ങൾ തൊഴിലാളികൾ  കല്ല് പാലത്തിനടുത്ത് ഒരു മുസ്ലിം ഹോട്ടലിലാണ് പോകാറ് പതിവ്. ഒരു ഊണിന് 40 പൈസാ.

ഞങ്ങൾ കുറേ പേർ കല്ല്പാലത്തിന് സമീപം ഉണ്ണാൻ പോകുമ്പോൾ സിറാജ് ഞങ്ങൾ പോകുന്ന ഹോട്ടലിൽ വരുകയില്ല. അതിലും വലിയ ഒരു ഹോട്ടൽ തെക്കേ കരയിലെവിടെയോ ഉണ്ട് അവൻ അവിടെയേ പോകൂ എന്നും ഊണിന് ഞങ്ങൾ കൊടുക്കുന്ന വിലയേക്കാൾ കൂടുതൽ കൊടുത്താണ് അവൻ അവിടെ നിന്നും ഉണ്ണുന്നതെന്നും വെറും കച്ചടാ ഹോട്ടലിലൊന്നും അവൻ കയറില്ലാ എന്നും അവൻ എന്നോട് പറഞ്ഞു. അവന്റെ സംഭാഷണം എപ്പോഴും വലിയ നിലയിലെ കാര്യങ്ങളെ പറ്റി ആയതിനാൽ ബഹുമാനത്തോടെയാണ് ഞാൻ അവനെ കണ്ടിരുന്നത്. അങ്ങിനെ ഇരിക്കവേ  ഒരു ദിവസം ഞാൻ ഊണ് കഴിഞ്ഞ് തെക്കേ കരയിൽ ഒരു മലഞ്ചരക്ക് ഗോഡൗണിൽ ടാലി ക്ളർക്കിന്റെ ഒഴിവുള്ളതിനെ പറ്റി അന്വേഷിക്കാൻ പോയി. തിരിച്ച് വരുമ്പോൾ റോഡിന് സമീപമുള്ള മുനിസിപ്പാലിറ്റി വക പൈപ്പിൽ നിന്നും സിറാജ് വെള്ളം മട മടാ കുടിക്കുന്നു. എന്നിട്ട്  സമീപമുള്ള ഗുജറാത്തി വക വരാന്തയിൽ നീണ്ട് നിവർന്ന് കിടക്കുന്നു. എന്നെ അവൻ കണ്ടിരുന്നില്ല. ഞാൻ പതുക്കെ അവന്റെ സമീപം ചെന്നു. അവൻ ധരിച്ചിരുന്ന കുപ്പായം ഊരി തലയിണക്കായി ഉപയോഗിച്ചിരുന്നതിനാൽ അവന്റെ വയറ് ഒട്ടി നട്ടെല്ലിനോട് ചേർന്നിരുന്ന കാഴ്ച ഞാൻ കണ്ടു. എന്നെ കണ്ട ഉടൻ അവൻ ചാടി എഴുന്നേറ്റു. അവന്റെ മുഖത്ത് സൈക്കിളിൽ നിന്നും വീണ് എഴുന്നേൽക്കുമ്പോഴുള്ള ആ ജാള്യ ചിരി കഷ്ടപ്പെട്ടു വരുന്നത് ഞാൻ കണ്ടുവല്ലോ.

“ഇതാണാടാ നിന്റെ വലിയ ഹോട്ടൽ...“പൈപ്പ് ചൂണ്ടി ഞാൻ ചോദിച്ചു.

അപ്പോൾ അവിടെ സംഭവിച്ചത് ഒരു വലിയ പൊട്ടിക്കരച്ചിൽ ആയിരുന്നു.അവൻ ഏങ്ങലടിച്ച് കരഞ്ഞ് കൊണ്ടേ ഇരുന്നു. ഞാനും വല്ലാതായി.

“എടാ ആരോടും പറയരുതേ! നാണക്കേടാ.....ഞാൻ ഉച്ചക്ക് ഉണ്ടാൽ എന്റെ വീട്ടിൽ എല്ലാ ചട്ടിയിലും കഞ്ഞി പകരാൻ പറ്റില്ലാ...“

അവൻ പറഞ്ഞു, അവന്റെ ബാപ്പാ  രോഗിയായതിനാൽ ജോലിക്കൊന്നും പോവില്ല. പക്ഷേ ഉമ്മായുടെ പ്രസവത്തിന് പഞ്ഞമില്ല. അവന് താഴെ നാലെണ്ണമുണ്ട്. അത്രയും പേരൂടെ ആഹാരത്തിന് ആകെ വരുമാനം  അവൻ ജോലി ചെയ്തുണ്ടാക്കുന്നത് മാത്രം. പ്രായമായ ഉമ്മുമ്മാ രാവിലെ അപ്പം ഉണ്ടാക്കി  കല്ല് പാലത്തിന് സമീപം കൊണ്ട് വിറ്റ് കിട്ടുന്നത് കൊണ്ട് രാവിലെ എങ്ങിനെയും തട്ടി കഴിക്കും..പിന്നെങ്ങിനെ ഉച്ചക്ക് അവൻ ഊണ് കഴിക്കാനാണ്.

ഞാൻ കരുതി ഞാനാണ് വലിയ ദരിദ്രവാസിയെന്ന്...ഇതാ എന്നെക്കാളും വലിയ ദരിദ്രവാസി. പിറ്റേന്ന് മുതൽ ഞാൻ 50 പൈസാ കൊടുത്ത് ഒരു പൊതി ചോറ് വാങ്ങാൻ തുടങ്ങി. ആ പൊതി ചോറ് ഞങ്ങൾ രണ്ട് പേരും പങ്കിട്ട് കഴിക്കും. അത് കഴിക്കുന്നത് വള്ളക്കടവിൽ പോയിരുന്നാണ്. അവിടെ ധാരാളം കെട്ട് വള്ളങ്ങൾ കയറ്റിറക്കാനായി  വരുമായിരുന്നു. ഏതെങ്കിലും വള്ളത്തിൽ നിന്നും ഒരു ചട്ടി വാങ്ങി അവന്റെ പങ്ക് ചട്ടിയിലാക്കി കൊടുക്കും. ആദ്യമാദ്യം അവൻ എതിർക്കുകയും കണ്ണിൽ വെള്ളം നിറക്കുകയും ചെയ്തെങ്കിലും ഞാൻ നിർബ്നധിച്ച് ഊട്ടുമായിരുന്നു. ഞങ്ങളുടെ ഒത്തൊരുമ കണ്ട് ചിലപ്പോൾ വള്ളക്കാർ അൽപ്പം മീൻ കറിയൊക്കെ തരും. അവർ തന്നിരുന്ന കുടം പുളി ഇട്ട കരിമീൻ മുളക് കറിയുടെ രുചി വേറെ എവിടെ നിന്നും എനിക്ക് പിന്നീട് കിട്ടിയിട്ടില്ല.

റ്റി.എസ്. അബ്ദുൽ റഹുമാൻ കമ്പനിയിൽ നിന്നും ലോകത്തിന്റെ വിശാലതയിലേക്ക് ഞാൻ  ഇറങ്ങി പോകുന്നത് വരെ സിറാജ് അവിടെ ഉണ്ടായിരുന്നു. പിന്നീട് ജീവിതത്തിലൊരിക്കലും അവനെ ഞാൻ കണ്ടിട്ടില്ല.ജീവിതത്തിൽ ഒരു വിധം പിടിച്ച് നിൽക്കാൻ പിന്നീട് എനിക്ക് കഴിഞ്ഞിരുന്ന കാലത്ത് പഴയ സൗഹൃദങ്ങൾ തിരക്കി  അലയുന്നത് എനിക്ക് ഇഷ്ടമുള്ള വിഷയമായിരുന്നു. ജീവിതത്തിൽ എന്റെ ആകെ സമ്പാദ്യം ആ സൗഹൃദങ്ങളായിരുന്നല്ലോ. ഇന്നും ഞാൻ പലരേയും അന്വേഷിക്കുന്നു.

റ്റിഎസ്. അബ്ദുൽ റഹുമാൻ കമ്പനി ഇന്നുണ്ടോ എന്നെനിക്കറിയില്ല.    ഏറെ വർഷങ്ങൾക്ക് മുമ്പ് എന്റെ അമ്മാവൻ ആ കമ്പനിയിൽ നിന്നും പിരിഞ്ഞ് പോയിരുന്നു. അദ്ദേഹം പിൽക്കാലത്ത് മരിക്കുകയും ചെയ്തു.

പക്ഷേ സിറാജിനെ എനിക്ക് കണ്ടെത്താനായില്ല. ലോകത്തിന്റെ  ഏതെങ്കിലും കോണിൽ അവൻ എരിഞ്ഞടങ്ങി കാണും.   ഫാക്ടറി തൊഴിലാളി, കർഷക തൊഴിലാളി, നിർമ്മാണ തൊഴിലാളി, ആട്ടൊ റിക്ഷാ തൊഴിലാളി , കടയിൽ എടുത്ത് കൊടുപ്പ് തൊഴിലാളി മുതലായ  താഴ്ന്ന വരുമാനമുള്ള മനുഷ്യർ  എങ്ങിനെ ജീവിതത്തിന്റെ ഉയർച്ചയിലെത്താനാണ്. അല്ലെങ്കിൽ പിൽക്കാലത്തുണ്ടായ ഗൽഫ് പ്രയാണത്തിൽ ആ മനുഷ്യർ കര കയറിയിരിക്കണം. അപ്രകാരം സിറാജ് കരകയറി കാണണേ എന്നാണെന്റെ പ്രാർത്ഥന.

Thursday, September 24, 2020

അമ്പഴവും ഒരു പ്രേമവും.

 ഞാൻ കുഞ്ഞുന്നാളിൽ വേദ പഠനം നടത്തിയ ഓത്തുപള്ളിയിൽ വെച്ചുണ്ടായ  കുഞ്ഞ് പ്രേമത്തിന്റെ കഥയാണിത്. കഥാ നായികയുടെ പേര് സൊഹർബാൻ.

അമ്പഴങ്ങയാണ് ഞങ്ങളെ തമ്മിൽ അടുപ്പിച്ചത്. അവൾക്കത് വളരെ ഇഷ്ടമായിരുന്നു. ഓത്ത് പള്ളിയിലേക്ക് വരുന്ന വഴിയരികിലെ ഒരു ഉമ്മുമ്മായുടെ പറമ്പിൽ നിൽക്കുന്ന അമ്പഴത്തിലെ കായ ഞാൻ എറിഞ്ഞിട്ട് അവൾക്ക് കൊണ്ട് കൊടുക്കും. എട്ട് വയസ്സുകാരി കാതിൽ വെള്ളി അലുക്കത്തിട്ട് വെളുത്ത് സുന്ദരിയായ സൊഹർബാൻ അമ്പഴങ്ങാ കടിച്ച് പുളി കൊണ്ട് കണ്ണിറുക്കി പിടിച്ച് പത്ത് വയസ്സുകാരനായ എന്നോട് പറയും “നാളെയും കൊണ്ട് വരണേടാ...“ 

ഏതോ ഒരു വലിയ സ്രാങ്കിന്റെ  പുന്നാരമോളായ അവൾ അടുത്ത കാലത്താണ് ആലപ്പുഴ വട്ടപ്പള്ളിയിലെ എന്റെ വീടിന്റെ തെക്ക് വശം പുതിയ വീട് വാങ്ങി താമസമായത്. വൈകുന്നേരങ്ങളിൽ എന്റെ കൂട്ടുകാരൻ വാങ്കി തങ്ങളുടെ മകൻ ലത്തീഫിനെ കാണാനെന്ന വ്യാജേനെ അവളുടെ വീടിന് സമീപം ഞാൻ കറങ്ങി നടക്കുമായിരുന്നു. ഓത്ത് പള്ളിയിൽ എനിക്കെതിർവശം ഇരുന്ന് ഓതിക്കൊണ്ടിരുന്ന അവളെ ഞാൻ കണ്ണീമക്കാതെ നോക്കി ഇരിക്കും.    എന്തൊരു വെളുപ്പാണ് അവൾക്ക്. 

 ഇരിക്കുന്ന സ്ഥലത്ത് നിന്ന് അവൾ എഴുന്നേറ്റപ്പോൾ ഒരു ദിവസം അവൾ ധരിച്ചിരുന്ന പച്ച പാവാട മാറി അവളുടെ കണങ്കാലും അതിന് മുകൾ ഭാഗവും കണ്ടപ്പോൾ ഞാൻ തിരിച്ചറിഞ്ഞു, അവൾ മൊത്തം വെളുത്ത നിറക്കാരിയാണെന്ന്. ആ കാഴ്ചയുടെ  ആവേശത്തിൽ പിറ്റേന്ന് അമ്പഴങ്ങാ കൊടുത്തപ്പോൾ ഞാൻ അവളോട് പറഞ്ഞു, “നിന്നെ ഞാൻ കെട്ടും.“ അത് കേട്ട അവൾ ഗൗരവത്തോടെ  ആകാശത്തേക്ക് നോക്കി എന്നിട്ട് എന്നോട് അതേ ഗൗരവത്തിൽ ചോദിച്ചു, “ദിവസവും അമ്പഴങ്ങാ കൊണ്ട് തരുമോ?“

“ഇൻഷാ അള്ളാ....“ ഞാൻ പറഞ്ഞു. 

“ശരി എങ്കിൽ ഞാൻ സമ്മതിച്ചു.“ അവൾ വാക്ക് തന്നു.

ആ വർഷത്തിലെ മഞ്ഞ് കാലത്ത് വട്ടപ്പള്ളിയിൽ പട്ടിണി പാവങ്ങളുടെ വീടുകളിലെ കുട്ടികളുടെ ശരീരത്തിൽ ചൊറി പടർന്ന് പിടിച്ചു.പോഷകാഹാരങ്ങളും മറ്റും ഇല്ലാതെ അരവയറും ചിലപ്പോൾ മുഴു പട്ടിണിയുമായി കഴിഞ്ഞിരുന്നിരുന്ന ആ കാലങ്ങളിൽ  ചൊറി മറ്റുള്ളവരെ പോലെ എന്നെയും ബാധിച്ചു. എന്റെ രണ്ട് കൈകളിലുമാണ് ചൊറി ബാധ കൂടുതലും ഉണ്ടായിരുന്നത്. ഉറുമാല് കൊണ്ട് കൈ മറച്ച് ഈച്ചയിൽ നിന്നും ഞാൻ അഭയം തേടി.

അന്ന് അമ്പഴങ്ങായുമായി ഞാൻ സൊഹർബാനെ സമീപിച്ച് അമ്പഴങ്ങാ നീട്ടി. അവൾ എന്റെ കയ്യിൽ നോക്കി എന്നോട്  ചോദിച്ചു“ നിന്റെ കയ്യിൽ ചൊറിയാണോടാ, എങ്കിൽ ചൊറി മാറിയിട്ട് തന്നാൽ മതി.“ അന്ന് ഉമ്മുമ്മായുടെ കണ്ണ് വെട്ടിച്ച് അമ്പഴങ്ങാ പറിച്ച വിഷമം എനിക്കേ അറിയുള്ളൂ, അതെല്ലാം അവഗണിച്ച്  എന്റെ ചൊറി നോക്കി  അമ്പഴങ്ങാ വേണ്ടെന്ന് പറഞ്ഞപ്പോൾ എനിക്ക് എന്തെന്നില്ലാത്ത  വിഷമവും അരിശവും അനുഭവപ്പെട്ടു. എന്റെ കണ്ണ് നിറഞ്ഞു. അവൾ എന്റെ നേരെ പുസ്കെന്ന് ഒരു നോട്ടവും നോക്കി കടന്ന് പോയി.

പിന്നീട് എന്റെ ചൊറി മാറി ഞാൻ കയ്യിൽ ഉറുമാൽ ഇല്ലാതെ ഓത്ത് പള്ളിയിൽ വന്ന് തുടങ്ങിയ  ആ ദിവസം അവൾ എന്റെ അടുത്തേക്ക് ഓടി വന്നു ചോദിച്ചു, “ഏടാ അമ്പഴങ്ങാ കൊണ്ട് വന്നില്ലേടാ...“

“അമ്പഴങ്ങാ അല്ല, ....ഞാൻ കൊണ്ട് വന്നത്..“ ഒരു മുഴുത്ത തെറിയാണ് ഞാൻ അവളോട് പറഞ്ഞത്. അവളുടെ മുഖം ചുവന്നു വല്ലാതായി.അവൾ വിക്കി വിക്കി എന്നോട് പറഞ്ഞു “ എങ്കിൽ  നിന്നെ ഞാൻ കെട്ടൂല്ലാ....“

“ഓ! പിന്നേയ്...എനിക്ക് വേറെ രാജകുമാരികളെ കിട്ടും....“ എന്ന് പറഞ്ഞ് ഞാൻ സ്ഥലം കാലിയാക്കി. പിന്നെ അവളോട് ഞാൻ മിണ്ടിയിട്ടില്ല, അവളും എന്നോട് മിണ്ടിയില്ല.

എന്നാണ് ഓത്ത് പള്ളിയിലെ പഠനം അവസാനിച്ചതെന്നോ എന്നാണ് അവസാനമായി സൊഹർബാനെ കണ്ടതെന്നോ എനിക്കോർമ്മയില്ല, സൂര്യനുദിച്ച് അസ്തമിക്കുന്ന സാധാരണ സംഭവം പോലെ  ഒരു ദിവസം അതെല്ലാം നടന്ന് കാണും. 

പിന്നീട് എത്രയോ വർഷങ്ങൾക്ക് ശേഷം യൗവനത്തിൽ  ഞാൻ കത്തി ജ്വലിച്ച് നിന്ന  ഒരു നാളിൽ ആലപ്പുഴയിൽ എത്തിയ ഞാൻ  ഓർമ്മകൾ ഉറങ്ങി കിടന്നിരുന്ന കടപ്പുറത്ത് പോയിരുന്നു പിന്നെയും പിന്നെയും തീരങ്ങളെ ചുംബിച്ചുണർത്തുന്ന തിരകളെയും നോക്കി കഴിഞ്ഞ് പോയ  സൗഹൃദങ്ങളുടെ  ഓർമ്മകളിൽ ലയിച്ചിരുന്നപ്പോൾ  എന്റെ മുമ്പിൽ വന്ന് നിന്ന ഒരു സ്ത്രീ എന്നെ നോക്കി ചോദിച്ചു, “എന്നെ അറിയുമോടാ“  ഞാൻ അവളെ സൂക്ഷിച്ച് നോക്കി. അടുത്ത് രണ്ട് ആൺ കുട്ടികളുമുണ്ട്. എന്റെ ശങ്ക കണ്ട് അവൾ  ചിരിച്ച് കൊണ്ട് പറഞ്ഞു “...ഞാൻ സൊഹർബാൻ...അമ്പഴങ്ങാ.....“

തിരിച്ചറിവ് എന്റെ തലയിലേക്കെത്തി  ഞാൻ ചിരിച്ചു. എന്റെ ഉള്ളിലേക്ക് ഓർമ്മകൾ അലയടിച്ചെത്തിയല്ലോ. വെളുത്ത് തടിച്ചിരുന്നെങ്കിലും ആ സൗന്ദര്യത്തിന് കോട്ടം തട്ടിയിരുന്നില്ല. കാതിൽ അലുക്കത്തില്ലായിരുന്നു. അവൾ എന്നെ കണ്ണീമക്കാതെ നോക്കി നിന്നു. “നിന്നെ കാണാൻ നല്ല  ശേല് ഉണ്ടല്ലോടാ....“ ഒന്ന് നിർത്തിയിട്ട് അവൾ ചോദിച്ചു, “നിനക്ക് രാജകുമാരിയെ കിട്ടിയോടാ.....“ ഞാൻ മറുപടി പറയാതെ ചിരിച്ച് കൊണ്ട് തന്നെ  അവളോട് ചോദിച്ചു “ നിന്റെ ആളെന്തിയേ?...“

“ഇവരുടെ വാപ്പാ ഗൾഫിലാണ്...“ അവൾ പറഞ്ഞു.

 ചുവന്ന് തുടുത്ത സൂര്യൻ കടലിലേക്ക് മറയാൻ അൽപ്പം കൂടിയേ ബാക്കി ഉണ്ടായിരുന്നുള്ളൂ. സന്ധ്യയുടെ ചെന്തുടിപ്പ് എന്നെയും അവളെയും അന്തരീക്ഷത്തെയും ചുവന്ന നിറത്തിലാക്കി. “സന്ധ്യയായി, ഞാൻ പോകട്ടേടാ.....ഇനിയും കാണാം....“ അവൾ കുട്ടികളുമായി  പൂഴി മണ്ണിലൂടെ നടന്ന് പോയി.  കുറേ ദൂരം ചെന്ന് കഴിഞ്ഞ് അവൾ എന്നെ തിരിഞ്ഞ് നോക്കി. ഞാനും നോക്കി നിന്നു.

പിന്നെ ഞാൻ സൊഹർബാനെ കണ്ടിട്ടില്ല, ഇത് വരെ.

കോവിഡ് കാലത്തെ മനം മടുപ്പിക്കുന്ന വിരസതയിൽ എത്രാമത്തെയോ തവണ ഞാൻ ബിമൽ മിത്രയുടെ “വിലക്ക് വാങ്ങാം നോവലിലൂടെ  കടന്ന് പോയപ്പോൾ അതിലൊരിടത്ത് അമ്പഴ മരവും അതിലിരുന്ന് കരയുന്ന കാക്കയെയും വായിച്ചു. ആ നേരം സൊഹർബാനും  അമ്പഴങ്ങയും എന്റെ ഉള്ളിലേക്ക് കടന്ന് വന്നുവല്ലോ.


Tuesday, September 15, 2020

ഹോമിയോയും പ്രതികരണങ്ങളും

 കഴിഞ്ഞ ദിവസം നഗരത്തിലേക്കിറങ്ങിയപ്പോൾ ജംഗഷനിൽ അറപ്പുര ഹോമിയോ മെഡിക്കൽ സ്റ്റോറിന് മുമ്പിൽ നല്ല ജനക്കൂട്ടം. വിവരമെന്തെന്നറിയാൻ അന്വേഷിച്ചപ്പോൽ അതിന്റെ ഉടമസ്തൻ പറഞ്ഞു, സാറേ! കോവിഡിനെതിരെയുള്ള ഹോമിയോ പ്രതിരോധ മരുന്ന് വാങ്ങാനുള്ള തിരക്കാണെന്ന്. ഏതായാലും ഐ.എം.എ. ക്കാർ വിചാരിച്ചത് കൊണ്ട് ഹോമിയോ പ്രതിരോധ മരുന്നിന് നല്ല മൈലേജ് കിട്ടി. 10 തെറി കൂടി

ഹോമിയോയെ പറഞ്ഞാൽ ഹോമിയോക്കാർ രക്ഷപെട്ടു. ഒന്ന് കൂടി തെറി പറയുക അപ്പോത്തിക്കിരിമാരേ! യുക്തി വാദികളേ!
വിദ്യാഭ്യാസത്തിൽ കേരളം മുൻ പന്തിയിലാണ്. ജനം ജാഗ്രത ഉള്ളവരും കൂലംകഷമായി ചിന്തിക്കുന്നവരുമാണ്. അവർക്ക് താല്പര്യമുള്ള ചികിൽസ അവർ തിരഞ്ഞ് കണ്ട് പിടിച്ച് കൊള്ളും. വേണ്ടാത്തത് അവർ ഉപേക്ഷിക്കുകയും ചെയ്യും. മറ്റൊരു ചികിൽസാ പദ്ധതിയെ നിങ്ങളെന്തിന് കുറ്റപ്പെടുത്തുന്നു. നിങ്ങളുടെ വാദഗതികൾ നിങ്ങളുടേത് മാത്രമാണ്. ശാസ്ത്രീയം നിങ്ങളുടെ ശാസ്ത്രീയമാണ്. എതിർഭാഗത്തിന്റേതല്ല. അവർക്ക് അവരുടെ ശാസ്ത്രീയ വശങ്ങൾ വിവരിക്കാൻ ഉണ്ട്. പക്ഷേ ഈ ഹോമിയോക്കാർ നിങ്ങളെ പോലെ ധാർഷ്ട്യവും രൂക്ഷതയും ഉള്ളവരല്ല. ആ പാവങ്ങൾ എവിടെയെങ്കിലും വിനയത്തൊടെ ഇരുന്ന് കൺസൽട്ടിംഗും മരുന്ന് വിലയും ഉൾപ്പടെ പരമാവധി 100 രൂപാ വാങ്ങുമ്പോൾ നിങ്ങൾ കൺസൽട്ടിംഗ് ഫീ മരുന്ന് വില , ടെസ്റ്റ് ചിലവ് എന്നിവയൊക്കെ ചേർത്ത് ജനങ്ങളുടെ പോക്കറ്റ് കീറും. ജനം പാവം പിടിച്ച ഹോമിയോക്കാരനെ തിരക്കി പോകും. അത് കൊണ്ട് രോഗം മാറിയില്ലെങ്കിൽ മോഡേൺകാരനെ തിരക്കി പോകും ഹോമിയോക്കാരന്റെ മരുന്ന് കൊടുത്ത് രോഗം മാറുന്നത് പ്ളാസിബോ എഫക്റ്റ് ആണെന്നാണ് നിങ്ങൾ കൂവുന്നതെങ്കിൽ അതങ്ങനെ ആയിക്കോട്ടെ. എന്തായാലും ശരീരത്തിൽ മറ്റ് വിഷം കയറില്ലല്ലോ വെറും പഞ്ചര ഗുളിക യല്ലേ , അതുമല്ല ഒരു ഔഷധ ഗുണവുമില്ലാ എന്ന് നിങ്ങൾ ശാസ്ത്രീയം പറഞ്ഞ് സ്ഥാപിച്ചും കഴിഞ്ഞു. പിന്നെന്തിന് ഈ വെപ്രാളം. ആ പാവപ്പെട്ടവരും 200 കൊല്ലം കൊണ്ട് ജീവിക്കുന്നു, 200 കൊല്ലത്തിന് മുമ്പ് നിങ്ങളുടെ അവസ്ഥ ഭീകരമായത് കൊണ്ടാണ് ഹോമിയോ ജന്മമെടുത്തതെന്ന വിവരം കൂടി മനസിലാക്കിക്കൊള്ളൂ.
എന്നും പറഞ്ഞ് ഹോമിയോ പരിപൂർണ ചികിൽസാ പദ്ധതിയാണെന്നൊന്നും ജനത്തിന് അവകാശമില്ല , ഞാൻ പറഞ്ഞത് ജനം തരം പോലെ ചെയ്ത് കൊള്ളും എന്നാണ് . നിങ്ങൾ ആ പാവപ്പെട്ട ശൈലജാ ടീച്ചർ മന്ത്രി പറഞ്ഞെന്നും പറഞ്ഞ് വാളുമെടുത്ത് ഇറങ്ങിയത് ഒട്ടും ശരിയായില്ല
അന്ധവിശ്വാസം മാറ്റാൻ ശ്രമിക്കണമെന്ന് ഭരണഘടന പറഞ്ഞത് ശരി തന്നെ അതിന് അന്ധവിശ്വാസമാണെന്ന് നിങ്ങളുടെ ശാസ്ത്ര ബോദ്ധ്യം മാത്രം പോരല്ലോ. ഈ നാട്ടിൽ ജനകോടികളുണ്ട്, അവർ തീരുമാനിച്ച് വേണ്ടത് ചെയ്യും
ഈ കുറിപ്പ് കാരൻ 50 വർഷം കൊണ്ട് ഹോമിയോ ഉപയോഗിക്കുന്നു , ആവശ്യം വന്നപ്പോൾ ആയുവേദം ഉപയൊഗിച്ചിട്ടുണ്ട്. സയൻസിന്റെ സംഭാവന ആയ ആധുനികാ ഉപകരണങ്ങളുടെ പിൻ ബലം മോഡേൺ മെഡിസിനുള്ളതിനാൽ അപ്രകാരം ആവശ്യം വന്നപ്പോൾ അലോപ്പതി എന്ന മോഡേൺ മെഡിസിന്റെ ചികിൽസയും തേടിയിട്ടുണ്ട്. ഇവിടെ ഇതെല്ലാം ചെയ്തത് എന്റെ നാട്ടിലെ നിയമം എനിക്ക് തന്ന സ്വാതന്തിയം അനുസരിച്ചാൺ`. അതിൽ കയറി ദയവ് ചെയ്ത് നിങ്ങൾ കടന്നാക്രമിക്കരുത്. അത് കൊണ്ട് നിങ്ങളുടെ ഏരിയായിൽ ദാദാ ആയിക്കൊള്ളുക, മറ്റ് പാവങ്ങൾ വാല് മാക്രികൾ എങ്ങിനെയെങ്കിലും കഴിയട്ടേന്ന്...പിന്നെ ജനത്തിനെ ഉപദേശിച്ച് നന്നാക്കാൻ നോക്കാൻ മെനക്കെടേണ്ട. അവർക്ക് ബെഹരം ഉണ്ട് സാറേ!.
ഇതും വായിച്ച് അലോപ്പതി താങ്ങികൾ പല ലിങ്കുകളുമെടുത്ത് ഇങ്ങോട്ട് വരേണ്ടാ, ഞാൻ പറഞ്ഞത് എന്റെ മതം, നിങ്ങൾക്ക് നിങ്ങളുടെ മതം, ഞാൻ വണ്ടി വിട്ടു.

Saturday, September 12, 2020

നാസ്സറും സെൻട്രൽ നാസ്സറും

 നാസർ

ഇത്  കോടതിയിലെ ഒരു ഉദ്യോഗത്തിന്റെ പേരാണ്. ജില്ലാ കോടതി, സബ് കോടതി എന്നിവിടങ്ങളിൽ  സെൻട്രൽ നാസർ എന്നും മുൻസിഫ് കോടതിയിൽ  ഡെപ്യൂട്ടി നാസർ എന്ന പേരിലും അറിയപ്പെടും ഈ തസ്തിക. ചുരുക്കി പറയുമ്പോൾ നാസർ എന്നും അറിയപ്പെട്ട് വരുന്നു. നാസറിന്റെ   വകുപ്പിനെ നാസറേത്ത്  എന്നും വിളിക്കപ്പെടും. നാസറെന്ന  പേര് ഉണ്ടാക്കി വെച്ചിട്ടുള്ള വിനകൾ  ചെറുതല്ല. അതിൽ ചിലത് ഇവിടെ കുറിക്കുന്നതിന് മുമ്പ് എന്താണ് ഈ ഉദ്യോഗസ്തന്റെ ജോലി എന്ന് കൂടി പറയേണ്ടി ഇരിക്കുന്നു.

 കോടതിയിൽ കിട്ടിയ  അന്യായം, ഹർജി തുടങ്ങിയവയിൽ എതിർഭാഗത്തിന്  മറുപടി നൽകുന്നതിന് വക്കീൽ മുഖേനെയോ നേരിലോ ഹാജരാകുന്നതിനായി   ഹാജരാകേണ്ട തീയതിയും സമയവും കാണിച്ച് പരാമർശ  ഹർജിയുടെ പകർപ്പ് സഹിതം എതിർ കക്ഷിക്ക് അയച്ച് കൊടുക്കാൻ ജഡ്ജ് ഉത്തരവിടുമ്പോൾ  നിശ്ചിത ഫോറത്തിൽ അയക്കുന്ന നോട്ടീസിന്റെ (സമൻസിന്റെ)  താഴെ “ഉത്തരവിൻ പ്രകാരം“ എന്ന മേമ്പൊടി ചേർത്ത് ഒപ്പിട്ട് അയക്കുക, സിവിൽ വാറന്റ്, ജപ്തി ഉത്തരവ് മുതലായവ ആമീന്മാരെ ചുമതലപ്പെടുത്തുക, കേസ് വസ്തു ലേലം ചെയ്യുക, തുടങ്ങി ധാരാളം വകകളുടെ അധികാരിയാണ് നാസർ. ചുരുക്കത്തിൽ പ്രോസസ് സെക്ഷന്റെ തലവനാണ് ആ ഉദ്യോഗസ്തൻ.

സർവീസിൽ കയറിയ ആദ്യ നാളുകളിൽ തന്നെ  നാസർ പേര് എന്നെയും കുഴക്കി. എല്ലാവരുമായി കയറി സൗഹൃദം സ്ഥാപിക്കുന്ന ഞാൻ  നാസർ എന്നോ ആരോ വിളിക്കുന്നത് കേട്ട് ആ കക്ഷിയുമായി സൗഹൃദം പുതുക്കാനായി ചെന്ന് “അസ്സലാമു അലൈക്കും നാസ്സർ സാഹിബേ!“ എന്ന് അഭിവാദ്യം ചെയ്തു. ആ ഉദ്യോഗസ്തൻ എന്നെ രൂക്ഷമായി നോക്കി “ വന്ന് കയറിയതല്ലേ ഉള്ളൂ, അതിന് മുമ്പ് തന്നെ എന്നെ ഊതാൻ വന്നോ?‘ എന്ന് പ്രതികരിച്ചു. ജാള്യത മറക്കാനായി ഞാൻ ചോദിച്ചു , ഇവിടെ അടുത്ത് പള്ളി എവിടെയാണ്? ഉടൻ അദ്ദേഹത്തിന്റെ പ്രതികരണം “ലത്തീൻ പള്ളി, സിറിയൻ പള്ളി, യാക്കോബയാ പള്ളി, “ ഇതിൽ ഏത് വേണം.

 ശരിയല്ലാത്ത സംഭാഷണം കണ്ട് ഈ ഹിമാറ് എവിടെന്ന് വന്നെടാ എന്ന് സ്വയമേ പറഞ്ഞ് ഞാൻ ഉടനെ അവിടന്ന് തടി സലാമത്താക്കി..  പിന്നീടാണ് ഞാൻ അറിഞ്ഞത് അയാളുടെ പേർ, യോഹന്നാൻ എന്നാണെന്നും, നാസർ ഉദ്യോഗം എന്താണെന്നും.

വർഷങ്ങൾ കഴിഞ്ഞ് ഞാൻ കൊട്ടാരക്കര സബ് കോടതിയിൽ ജോലി നോക്കി വരവേ ആ കോടതിയിലെ ഗോമതി സാർ (അന്ന് മാഡം വിളി പ്രാബല്യത്തിൽ ആയിട്ടില്ല ആണായാലും പെണ്ണായാലും സാർ വിളി മാത്രം  ) ഓടി വന്ന് “ഷരീഫ് സാറേ, ദേ ഇതൊന്ന് നോക്കിയേ എന്നും പറഞ്ഞ്  ആ കാലത്തെ എയർ മെയിൽ കവറും അതിനുള്ളിലെ ഒരു കത്തും കാണിച്ചു. അന്ന് ഗോമതി സാർ കോടതിയിലെ നാസർ  ആണ്. ഞങ്ങൾ അവരെ അമ്മായീ എന്നാണ് വിളിച്ചിരുന്നത്. അമ്മായി ചിരിയുടെയും കരച്ചിലിന്റെയും മദ്ധ്യത്തിലുള്ള മുഖഭാവമായാണ് എന്നെ സമീപിച്ചത്.  കത്ത് കോടതിയിലെ ജഡ്ജ് അദ്ദേഹത്തിനാണ് അതിലെ ആദ്യ വരികൾ അയാൾക്ക് എതിരെ ഭാര്യ അയച്ച വിവാഹ മോചന കേസിലെ  ഹർജി പകർപ്പിലെ വസ്തുതകൾ കള്ളമാണെന്നും  അത് വിശ്വസിക്കരുതെന്നും കാണിച്ചിരുന്നു. അന്ന് കുടുംബ കോടതികൾ നിലവിൽ വന്നിട്ടില്ല. മുസ്ലിം സ്ത്രീകൾ വിവാഹ മോചനത്തിനായി ഫസഖ് ഹർജികൾ മുൻസിഫ് കോടതിയാണ് കൈകാര്യം ചെയ്യുന്നത്. മുൻസിഫിലെയും പ്രോസസ് സബ് കോടതിയിലെ നാസറാണ്  ഒപ്പിടുന്നത്. കത്തിന്റെ അവസാന ഭാഗമാണ് അമ്മായിയെ ഭയപ്പെടുത്തിയത്. 

ബഹുമാനപ്പെട്ട  അദ്ദേഹം അറിയുന്നതിന് , എന്റെ ഭാര്യ എന്നെ ഒരിക്കലും വേണ്ടെന്ന് വെക്കില്ല ,ഈ നാസർ ഒരുത്തനാണ് അവളെ പ്രേരിപ്പിച്ച് മനസ്സ് മാറ്റിയത്. സാറിന്റെ സീൽ ഇല്ലായിരുന്നു എങ്കിൽ ഈ പേപ്പർ ഞാൻ മുനിസിപ്പാലിറ്റി കുപ്പ തൊട്ടിയിൽ വലിച്ചെറിഞ്ഞേനെ, നാസർ എന്നവനെ ഞാൻ നാട്ടിൽ വരുമ്പോൾ എടുത്തോളാം.....അമ്മായി വിരണ്ടത് ഈ വരി കണ്ടിട്ടാണ്. കൂട്ട ചിരികൾക്കിടയിൽ അമ്മായിയെ ഞങ്ങൾ ഒരുവിധം സമാധാനിപ്പിച്ചു. 

അടുത്ത കാലം വരെ ആ കത്ത് ഞാൻ സൂക്ഷിച്ചിരുന്നു, അമ്മായി ഇപ്പോൾ  ഉണ്ടോ എന്നറിയില്ല. പക്ഷേ അന്ന് ആ കോടതിയിൽ ജോലി ചെയ്തിരുന്ന  ഇപ്പോൾ ഫെയ്സ് ബുക്കിൽ സജീവമായുള്ള പലർക്കും ഈ സംഭവം അറിയാം.

ഇപ്പോഴും നാസർ എന്ന ലാവണവും നാസറേത്തും  കോടതികളിൽ നിലവിലുണ്ട്.

 

Friday, September 11, 2020

ഉപ്പ്..അൽപ്പം കഥകൾ.

                                                                                  കറി ഉപ്പ്    

ആഹാരത്തിൽ ഉപ്പില്ലാതെ കഴിക്കുവാൻ നമ്മളെ കൊണ്ടാവില്ല. എന്നാൽ ഉപ്പ് അമിതമായാൽ അത് ശരീരത്തിന് വിനയായി ഭവിക്കുകയും ചെയ്യും.

പണ്ട് പലചരക്ക് കടയുടെ മുൻ വശത്ത് ചാക്കിലോ മര പെട്ടിയിലോ ഉപ്പ്    വിൽപ്പനക്കായി സൂക്ഷിക്കുമായിരുന്നു. അന്ന് പൊടി ഉപ്പല്ല, അത് പാക്കറ്റിലുമല്ല. ഉപ്പ് പരലുകൾ, അതായിരുന്നു അന്ന് ഉപ്പ്., അത് തൂക്കി  തരുകയോ അളന്ന് തരുകയോ ചെയ്യുമായിരുന്നു. ആ ഉപ്പ് പരലുകൾ വീട്ടിൽ കൊണ്ട് വന്ന് കലത്തിലോ കുപ്പിയിലോ വീട്ടമ്മമാർ സൂക്ഷിക്കും. അത് കറികളിൽ പാകത്തിന് ചേർക്കാൻ അവർക്ക് ക്ഷിപ്ര സാദ്ധ്യമായിരുന്നു.

പിന്നീട് എപ്പോഴോ പാർലമെന്റ്  അയഡിൻ ചേർന്ന ഉപ്പ് മാത്രമേ വിൽപ്പന നടത്താൻ പാടുള്ളൂ എന്ന നിയമം പാസ്സാക്കി. അയഡിൻ കുറവിനാൽ ഗ്ളോയിറ്റർ തുടങ്ങിയ രോഗങ്ങൾ പൗരന്മാരിൽ വല്ലാതെ ബാധിക്കുന്നു എന്ന് ഏതോ ശാസ്ത്രജ്ഞന്മാർ കണ്ട് പിടിച്ചത്രേ! തുടർന്ന് കടകളുടെ മുൻപിലെ  ഉപ്പ് ചാക്കുകൾ അപ്രത്യക്ഷമായി. പിന്നീട് കമ്പനി ഉപ്പ് രംഗത്ത് വന്ന് കമ്പോളം കീഴ്ടക്കി. പൊടി ഉപ്പ് കവറിലാക്കി കമ്പനി പേരും കവറിന് മുകളിൽ പതിവ് പോലെ പെണ്ണൂങ്ങളുടെ പടവും വന്നു.പക്ഷേ എന്നിട്ടും തൊണ്ട സംബന്ധമായ രോഗങ്ങൾക്ക് നാട്ടിൽ കുറവ് കണ്ടില്ലെന്ന് മാത്രമല്ല, തൈറോഡ് രോഗികളെ മുട്ടിയിട്ട്  രോഡിൽ കൂടി നടക്കാൻ പോലും സാധിക്കുന്നില്ല. തൈറോഡ് ക്ളിനിക്കുകൾ എങ്ങും കൂണു പോലെ മുളച്ച് പൊന്തുകയും വൻ തുക ഫീസായി ഇടാക്കി തൊണ്ട സംബന്ധമായ രോഗങ്ങളുടെ പരിശോധനകൾ പണ്ടില്ലാത്തവണ്ണം ലാബുകളിൽ നടന്ന് വരുകയും ചെയ്യുന്നു.

 അയഡിനോ ഗ്ളോയിറ്ററോ തൈറോഡോ അല്ല ഈ കുറിപ്പുകളുടെ ലക്ഷ്യം . അത് മറ്റൊരു വിഷയമാണ്. വിഷയം ചില കമ്പനികളുടെ ഉപ്പാണ്. . പാകം ചെയ്യുന്നവർ ആഹാരത്തിൽ പാകത്തിന് ഈ ഉപ്പ് ചേർക്കുന്നു. അൽപ്പം പോലും കൂടുതലില്ല, കുറവുമില്ല. പക്ഷേ  കുറേ സമയം കഴിഞ്ഞ് ആ ആഹാരം രുചിച്ച് നോക്കിയാൽ ഉപ്പ് വർദ്ധിച്ച തോതിൽ കാണപ്പെടും.ഉച്ചക്ക് പാകം ചെയ്ത പാകത്തിന് ഉപ്പുള്ള ആ ആഹാരം  രാത്രിയിലോ മറ്റോ കഴിച്ചാൽ ഉപ്പ് ഇരട്ടിയായി അനുഭവപ്പെടും. കേരളത്തിൽ സാധാരണക്കാർ  ഇന്ധന ചെലവ് ലാഭിക്കാൻ രണ്ട് നേരത്തെ കറികൾ ഒന്നിച്ച് പാകം ചെയ്ത് ഉപയോഗിച്ച് വരുന്നു, അവർക്കാണ്    ഉപ്പിന്റെ  ശിക്ഷ ലഭിക്കുന്നത്. ഇതെന്തൊരു ഉപ്പ് എന്ന് ഗ്രഹനായകൻ ദേഷ്യപ്പെടുമ്പോൾ ഉച്ചക്ക് കഴിച്ചപ്പോൾ കുഴപ്പമൊന്നുമില്ലായിരുന്നല്ലോ എന്ന് വീട്ടുകാരി പ്രതികരിക്കും. എന്നാൽ മുൻ കരുതലായി ഉപ്പ് കുറച്ചാൽ ആ നേരം കറികളിൽ ഉപ്പില്ലാ എന്ന പരാതിയുമാകും.

ഉയർന്ന രക്ത സമ്മർദ്ദം ആഭരണമായി കൊണ്ട് നടക്കുന്ന മലയാളിക്ക് ഈ ഉപ്പ് ഒരു ശിക്ഷ തന്നെയാണ്. എല്ലാം കമ്പോളവത്കരിക്കപ്പെടുമ്പോൾ കുത്തകകൾ നമ്മുടെ അടുക്കളയെ വരെ ആക്രമിക്കുകയാണ്. ബി.പിയുടെ മരുന്ന് കമ്പനിയും ഈ ഉപ്പ് കമ്പനിയും തമ്മിൽ രഹസ്യ കരാർ വല്ലതും ഉണ്ടോ ആവോ?


Sunday, September 6, 2020

സാധനം ഫോറിനാണ്

കുറച്ച് കാലങ്ങൾക്ക് മുമ്പ് വരെ വിദേശ നിർമ്മിത വസ്തുക്കളും അത് കൊണ്ട് വരുന്ന പ്രവാസികളും മലയാളിയുടെ കാഴ്ചപ്പാടിൽ വിലയുറ്റതായിരുന്നു.പ്രവാസി കൊണ്ട് വരുന്ന പെട്ടിയും അയാളും നാട്ടിൽ  ബഹുമാന്യരായി തീർന്നിരുന്ന കാലമായിരുന്നത്.വിദേശത്ത് പോകുന്നതിന് മുമ്പ് നാട്ടിൽ കാൽ കാശ് വിലയില്ലാത്തവനും ഗൾഫുകാരനായി മാറ്റപ്പെട്ടാൽ കിട്ടുന്ന സ്വീകാര്യത വിവരണാതീതമായിരുന്നുവല്ലോ.  പ്രവാസി കൊണ്ട് വരുന്ന പെട്ടി പൊട്ടിക്കുക എന്നത് തന്നെ ഒരു ചടങ്ങായി മാറ്റപ്പെട്ടു.മാറി താമസിക്കുന്ന  അളിയൻ, മൂത്ത സഹോദരൻ മുതലായ ഉടക്ക് കക്ഷികളുടെ  സാന്നിദ്ധ്യം മുഹൂർത്തമാക്കിയായിരുന്നു ആ ചടങ്ങ് നടന്ന് വന്നിരുന്നത്. പൊട്ടിച്ച് കഴിഞ്ഞാൽ പിന്നെ അത് പങ്ക് വെച്ച് മാറ്റുന്നത് വരെ പ്രവാസിക്ക് സ്വസ്ഥത ഉണ്ടാവില്ല. പങ്ക് വെപ്പിലെ ഏറ്റക്കുറച്ചിൽ അകത്തളങ്ങളിൽ പിറുപിറുക്കൽ സൃഷ്ടിക്കുന്നതും അന്നൊക്കെ സാധാരണമായി.
അയല്പക്കത്തെ രാമേട്ടന് ഒരു പാക്കറ്റ് ബ്ളേഡ്, സഹോദരീ ഭർത്താവിന്റെ ഉമ്മാക്ക് തലയിലിടാൻ തട്ടവും പിന്നെ നല്ല മണമുള്ള ഒരു ടിൻ പൗഡറും. അടുത്ത കൂട്ടുകാരന് ഒരു പാക്കറ്റ് സിഗററ്റ് ഒരു കുപ്പി സ്പ്രേ. അങ്ങിനെ പോയി ഫോറിൻ സാധനങ്ങളുടെ വിതരണം.സർക്കാർ ലാവണക്കാരന് സാധാരണ കിട്ടുന്നത് ഹീറോ പേനാ ആയിരുന്നു.സ്വർണ വർണ നിറത്തിലുള്ള അടപ്പും കറുപ്പോ പിങ്കോ നിറമുള്ള അടിഭാഗവുമുള്ള ഹീറോ പേനാ പോക്കറ്റിൽ കുത്തി നടക്കുന്നത് അന്നൊക്കെ അന്തസ്സിന്റെ ലക്ഷണമായിരുന്നുവല്ലോ.,
 ഗൾഫ്കാരൻ കൊണ്ട് തരുന്ന സ്പ്രേ അടിച്ച് മറ്റുള്ളവരുടെ തല  മരവിപ്പിക്കുന്നത് ആ കാലഘട്ടത്തിന്റെ ശേലായിരുന്നു.ജപ്പാൻ നിർമ്മിത ട്രാൻസിസ്റ്ററും വലിയ സ്പീക്കർ ഉള്ള ഡക്ക് സെറ്റും തൊട്ട് തൊഴാൻ വരെ ആൾക്കാർ തയാറായി.  ഏതൊരു ഫോറിൻ സാധനങ്ങളും പ്രദർശിപ്പിക്കുന്നത് അന്തസ്സായി കണക്കാക്കപ്പെട്ട കാലമായിരുന്നത്. അടി വസ്ത്രങ്ങൾ വരെ “ഇത് ഫോറിൻ ആണേ!“ എന്ന് പറഞ്ഞ്  പ്രദർശിപ്പിക്കുന്ന നാട്ടിൻപുറത്ത് കാരനെ സംബന്ധിച്ച് വെടിക്കെട്ട് തമാശക്കഥകൾ  രചിക്കപ്പെട്ടത് കേട്ട് വിദേശത്തിരുന്ന് തന്നെ ഗൾഫ്കാരൻ ചിരിച്ചു.
നാട്ടിൽ തന്നെ പിന്നീട് ഫോറിൻ സാധനങ്ങൾ വിൽക്കുന്ന കടകൾ തുറക്കപ്പെടുകയും അങ്ങിനെ ബീമാപ്പള്ളിയും തിരൂരും കൊടുങ്ങല്ലൂരും കോഴിക്കോടും ഫോറിൻ സാധങ്ങൾ വിൽക്കുന്ന കടകൾക്ക് പ്രസിദ്ധി ലഭിക്കുകയും ചെയ്തു. പിന്നെ പിന്നെ എല്ലാ സ്ഥലങ്ങളിലും ഡ്യൂട്ടി പെയ്ഡ് ബോർഡോട് കൂടി ഫോറിൻ സാധങ്ങൾ വിൽക്കുന്ന കടകൾ സുലഭമായി തീർന്നപ്പോൾ ഫോറിൻ സാധനങ്ങളുടെ  ബഹുമതിക്ക് മങ്ങലേൾക്കാൻ തുടങ്ങി. അവസാനമായപ്പോൾ പ്രവാസി തന്നെ നാട്ടിലെത്തി ബീമാപ്പള്ളിയിലും കോഴിക്കോടും പോയി സാധനങ്ങൾ പെട്ടിയിൽ നിറച്ച് ഫോറിനായി കൊണ്ട് വന്നു ഡ്യൂട്ടി അടിയിൽ നിന്നും രക്ഷ  തേടി.
ജപ്പാൻ സാധനങ്ങൾക്ക് വരെ ഡ്യൂപ്പ് ഇറങ്ങുകയും ഫോറിൻ സാധനങ്ങൾക്കൊപ്പം ഗുണത്തിൽ ഇന്ത്യൻ സാധനങ്ങൾ പിടിച്ച്  നിൽക്കാൻ ആരംഭിക്കുകയും ചെയ്തപ്പോൾ ഫോറിൻ സാധനങ്ങൾക്ക് വിലയിടിവും ചെടിപ്പും നേരിട്ടു. കല്യാണ ചന്തയിൽ പോലും ഫോറിൻ ചെക്കന്മാരെ പെൺകുട്ടികൾക്ക് മടുപ്പുമായി.
എങ്കിലും പ്രവാസിയും പെട്ടിയും ഫോറിൻ സാധനങ്ങളും  നിറഞ്ഞ് നിന്ന അന്നത്തെ കാലം അതിശയക്കാലമായിരുന്നു എന്ന് പറയാതെ വയ്യ.
  ആധുനിക കേരള ചരിത്രം രചിക്കപ്പെടുമ്പോൾ നാട്ടിൻപുറങ്ങളെ വരെ അടിമുടി മാറ്റിയ ഫോറിൻ സാധനങ്ങളെ അർഹിക്കുന്ന വിവരണങ്ങളോട്  കൂടി തന്നെ രേഖപ്പെടുത്തേണ്ടിയിരിക്കുന്നു. 

Tuesday, September 1, 2020

ഓണം പൂർവ സ്മരണകൾ

മലർ തോറും മന്ദഹാസം വിരിയുന്നതെന്തിനാവാം
പിരിയാതെ എന്നും വാഴാം നമ്മോടോതിടുന്നതാവാം
സുന്ദരമായ ഈ സിനിമാഗാനം രാധ ചേച്ചി പാടിക്കൊണ്ടിരുന്നു. ഊഞ്ഞാലിൽ ആയിരുന്നു ഞങ്ങൾ. എന്റെ കുഞ്ഞുന്നാളിലെ ഓണമായിരുന്നത്. ആ കാലത്തിറങ്ങിയ തസ്കര വീരൻ എന്ന സത്യൻ പടത്തിലേതായിരുന്നു ആ ഗാനം.
 വെട്ടി തിളങ്ങുന്ന നിലാവും  പണിക്കത്തിയുടെ വീടിന്റെ ഭാഗത്ത് നിന്നും  കേൾക്കുന്ന കുരവയും ആർപ്പ് വിളികളും. വെള്ള മണൽ പരപ്പും    എല്ലാം ചേർന്ന് മനസ്സിൽ ആഹ്ളാദം നിറക്കുമ്പോൾ തന്നെ  വീട്ടിൽ ചെന്നാൽ എനിക്ക് അടി കിട്ടുമോ എന്നുള്ള ഭയവും അന്ന് എന്നെ അലട്ടിയിരുന്നല്ലോ.
ആലപ്പുഴയിലെ വട്ടപ്പള്ളീ ഭാഗം യാഥാസ്തിക മുസ്ലിങ്ങൾ തിങ്ങി നിറഞ്ഞ പ്രദേശവും അവിടെ തന്നെ ഒരു ചെറു പ്രദേശത്ത് മാത്രം മുസ്ലിമേതര ആൾക്കാർ  താമസിക്കുകയും ചെയ്തിരുന്നു. എങ്കിൽ തന്നെയും പരസ്പരം സ്നേഹത്തൊടെയും സഹകരണത്തൊടെയുമുള്ള ജീവിതമായിരുന്നു അത്.
 ഓണം ഞങ്ങൾക്ക് അപരിചിതമായിരുന്നല്ലോ. അത് നമ്മുടേതല്ല എന്ന ഒരു ഉറച്ച വിശ്വാസം മുസ്ലിങ്ങളിൽ ഉണ്ടായിരുന്നതിനാൽ വട്ടപ്പള്ളിയിൽ ഓണ ആഘോഷം അവർക്കുണ്ടായിരുന്നില്ല. അവിടെ പെരുന്നാളായിരുന്നു മുഖ്യം. എങ്കിലും ഓണത്തിന് പായസവും പെരുന്നാളിന് പത്തിരിയും ഇറച്ചിയും കൈമാറ്റങ്ങൾ നടന്നിരുന്നു.
 ഓണ സദ്യയും ഇലയിൽ ആഹാരം കഴിപ്പും പറഞ്ഞ് കേൾവി മാത്രം. ഓണത്തിന് പുന്നപ്ര അമ്പലപ്പുഴ  ഭാഗത്ത് ക്ഷണം കിട്ടി പോയിട്ടുള്ളവർ  ഇറച്ചിയും മീനുമില്ലാത്ത കറികൾ കൂട്ടി ഇലയിൽ  ചോറുണ്ടതും കയ്യിലെ നഖം കൊണ്ട് ഇല കീറിയതും സരസമായി വിവരിക്കുമ്പോൾ ഞങ്ങൾ കൗതുകത്തൊടെ കേട്ടിരുന്ന കാലമായിരുന്നത്.
അത് കൊണ്ട് തന്നെ ഓണം വരുമ്പോൾ ഞാൻ വീട്ടിലെ കണ്ണും വെട്ടിച്ച്  കിഴക്ക് ഭാഗത്ത് രവിച്ചേട്ടനും രാധ ചേച്ചിയും രമണിയും സരള ചേച്ചിയും ദാനവൻ ചേട്ടനും അമ്മാവനും രാജുവും  താമസിക്കുന്നിടത്ത് പോകും. അവിടെ തന്നെയായിരുന്നു ഞങ്ങൾ സ്വാമി എന്ന് വിളിക്കുന്ന എന്റെ ആദ്യകാല ഗുരു ശ്രീധരനും രാജിയും വാസു ചേട്ടനും നാണി അമ്മൂമ്മയും സരസ ചേച്ചിയും രാജമ്മ പാക്കരൻ തുടങ്ങിയവരും കഴിഞ്ഞിരുന്നത്. ഓണക്കളികൾ കാണാനും ഊഞ്ഞാലാടാനും വന്നിരുന്ന എന്നെ അവർ സ്നേഹത്തൊടെ സ്വീകരിച്ചിരുന്നു. രാധ ചേച്ചി എന്നെ ഊഞ്ഞാലിൽ കൂടെ ഇരുത്തി പാട്ട് പാടി തരുമായിരുന്നു.
ഒരു ഓണത്തിന് എന്നെ വാപ്പാ സൈക്കിളിൽ ഇരുത്തി പുന്നപ്രയിലുള്ള വക്കീൽ ഗുമസ്ഥൻ മാധവൻ പിള്ള ചേട്ടന്റെ വീട്ടിൽ കൊണ്ട് പോയി. അന്ന് ആദ്യമായി ഇലയിൽ ചോറുണ്ടു, ശർക്കര പുരട്ടി എന്ന മധുര മനോഹരമായ സാധനം അവിടെ നിന്ന് പൊതിയാക്കി ലഭിക്കുകയും ചെയ്തു.
കാലം കടന്ന് പോയപ്പോൾ ഞാൻ ആലപ്പുഴ വിട്ട് മലബാറിൽ എടപ്പാൾ എന്ന സ്ഥലത്ത് പോയി. അവിടെയും മുസ്ലിങ്ങൾക്ക് ഓണാഘോഷം ഇല്ലായിരുന്നു.
പിന്നീട് ഞാൻ കൊട്ടാരക്കരയെത്തി. അവിടെ കാര്യങ്ങൾ വ്യത്യസ്തമായിരുന്നു. പെരുന്നാളും ഓണവും മുസ്ലിങ്ങൾ ഒരു പോലെ കൊണ്ടാടുന്നത് ഞാൻ കണ്ടു. ഓണം പ്രമാണിച്ച് മുസ്ലിം വീടുകളിൽ ഊഞ്ഞാലും രംഗത്ത് വരും. കൊട്ടാരക്കരയിൽ ഓണം ദേശീയ ഉൽസവം തന്നെയായാണ് കണക്കാക്കപ്പെടുന്നത്. പണ്ട് ഇല്ലായ്മ കാലത്ത് ഉടുപ്പുകൾ എടുക്കുന്നത് പോലും കൊട്ടാരക്കരയിലെ ഭൂരിഭാഗം മുസ്ലിങ്ങളും ഓണത്തിനായിരുന്നു.അന്ന് മുസ്ലിം കടകൾ പ്രത്യേകിച്ച് പച്ചക്കറി, തുണിക്കടകൾ തുടങ്ങിയവ പാതിരാത്രി വരെ തുറന്നിരുന്നല്ലോ. ഓണത്തിന് സിനിമാ കൊട്ടകകൾ സ്പഷ്യൽ ഷോ വരെ വെച്ച് പ്രവർത്തിച്ചു.
എന്റെ ബന്ധുക്കൾ ആലപ്പുഴയിൽ നിന്നും ഓണം പങ്ക് കൊള്ളാൻ കൊട്ടാരക്കരയിൽ വരുകയും ആശ്ചര്യത്തോടെ ഓണാഘോഷങ്ങൾ
കാണുകയും പങ്കെടുക്കുകയും ചെയ്തു. അങ്ങിനെ ഞാനുമൊരു ഓണക്കാരനായി മാറി.
ഈ തവണ ഓണ അവധിക്ക് ആലപ്പുഴ പോകണമെന്നും പണ്ട് ഞാൻ ഊഞ്ഞാലാടാൻ പോയിരുന്ന സ്ഥലവും ആൾക്കാരെയും  കാണണമെന്നും ആഗ്രഹം തോന്നി. അന്നുണ്ടായിരുന്നവർ പലരും ഇന്ന് കാണില്ലെങ്കിലും  ആരെങ്കിലുമെല്ലാം കാണുമല്ലോ എന്ന പ്രത്യാശ  മനസ്സിലുണ്ടായിരുന്നു.
 ഫെയ്സ് ബുക്കിലൂടെ സരള ചേച്ചിയുടെ മകൻ രമേശ് “ഇക്കാ, എന്നെ  അറിയാമോ“ എന്ന് ചോദിച്ച് പരിചയപ്പെട്ടിരുന്നു. ഞാനെങ്ങിനെ നിങ്ങളെ മറക്കാനാണ്? ഓരോരുത്തരുടെയും പേരുകൾ ഇത്രയും വർഷങ്ങൾ കഴിഞ്ഞിട്ടും ഞാൻ ഓർക്കുന്നുണ്ടല്ലോ. എന്നെ കുഞ്ഞ് സഹോദരനെ പോലെ  സ്നേഹിച്ച രാധച്ചേച്ചി ഊഞ്ഞാലിൽ ഇരുന്ന് പാടിയ പാട്ടു വരെ ഞാൻ മറന്നിട്ടില്ല.
ബാല്യ കാലം എല്ലാവർക്കും അമൂല്യ നിധിയാണ്. അത് ഒരു പെട്ടിയിലിട്ട് അടച്ച് വെക്കുമെങ്കിലും  വല്ലപ്പോഴും അത് തുറന്ന് കണ്ട് കോൾമയിർ കൊള്ളുന്നത്  അവാച്യമായ ആനന്ദം തരുന്നു .
കൊറോണാ ഭയം കാരണം യാത്ര ചെയ്യാൻ സാധിക്കാത്തതിനാൽ  ഈ തവണ എന്റെ ആഗ്രഹം സാധിച്ചില്ല‘ ഇൻഷാ അല്ലാ...അടുത്ത വർഷമാകട്ടെ.
  പ്രത്യാശയും പ്രതീക്ഷയുമാണല്ലോ നമ്മെ മുമ്പോട്ട് നയിക്കുന്നത്..
പ്രത്യാശിക്കുന്നു അതൊടൊപ്പം.പ്രതീക്ഷിക്കുകയും ചെയ്യുന്നു.