Friday, January 29, 2010

കുറ്റിപ്പുറത്ത് ഒരു അസ്തമനം


ഭാരതപ്പുഴയുടെ തീരത്ത് കുറ്റി പ്പുറത്ത് കണ്ട സൂര്യാസ്തമനം

Thursday, January 28, 2010

നിളാ തീരത്ത്




കഴിഞ്ഞ ദിവസം ഒരു യാത്രയില്‍ നിളയുടെ തീരത്ത് വീണ്ടും എത്തി ചേര്‍ന്നു. പുഴയില്‍ മുങ്ങിക്കുളിച്ചു.മണല്‍ പുറത്തു ഏറെ നേരം വെറുതെ ഇരുന്നു;ദിവാ സ്വപ്നങ്ങളില്‍ മുഴുകി.കയ്യിലിരുന്ന ചെറിയ ക്യാമറയില്‍ പുഴയെ ആവാഹിക്കാന്‍ ശ്രമിച്ചു. ഒരു തവണ പുഴയുടെ മദ്ധ്യത്തില്‍ നീന്തിച്ചെന്നു അക്കരെ എത്താന്‍ ശ്രമിച്ചു. അരക്കൊപ്പം വെള്ളമേ ഉള്ളൂ എന്നതിനാല്‍ ക്യാമറ ഒരുകയ്യില്‍ പിടിച്ചു നടന്നു പോയി . ചിത്രങ്ങളില്‍ ചിലത് മുകളില്‍ കാണിച്ചിരിക്കുന്നു.

മറൊരു ചൂഷണം

ഏതു വിധത്തിലും പണം സമ്പാദിക്കുക എന്നതു ഈ കാലഘട്ടത്തിന്റെ പ്രത്യേകതയാണു. അതു വ്യക്തി ആയാലും സംഘടന ആയാലും സ്ഥാപനം ആയാലും ഈ കാര്യത്തിൽ വകഭേദമില്ല. ലക്ഷ്യം ഒന്നു തന്നെ. ലക്ഷ്യ പൂർത്തീകരണത്തിനായി ഓരോ മേഖലയിലും വിവിധ തരം ചൂഷണങ്ങളും തട്ടിപ്പുകളും അരങ്ങേറുന്നു.
വിദ്യാഭ്യാസ മേഖലയിലെ ഒരു തട്ടിപ്പിനെ സംബന്ധിച്ചു ഞാൻ മുമ്പു ഒരു പോസ്റ്റ്‌ ഇട്ടിരുന്നതു നിങ്ങൾ ഇവിടെ വായിച്ചുവോ?
ഇപ്പോൾ മറ്റൊരു ചൂഷണം ശ്രദ്ധയിൽ വന്നതു നിങ്ങളുടെ അറിവിലേക്കായി പോസ്റ്റ്‌ ചെയ്യുന്നു. സ്കൂൾ യൂണിഫോമാണു വിഷയം.
എന്നാണു കേരളത്തിൽ യൂണിഫോം നിലവിൽ വന്നതു എന്നുള്ള പഠനത്തിൽ ആണു ഞാൻ.
വിവിധ തൊഴിൽ രംഗത്തുള്ളവരെ തിരിച്ചറിയാനായിരിക്കാം ആദ്യം യൂണിഫോം പ്രാവർത്തികമാക്കിയതു. പോലീസുകാരനു കാക്കി, നഴ്സിനു വെള്ള നിറം, അഭിഭാഷകനു കറുത്ത കോട്ടു, അങ്ങിനെ പല ഉദാഹരണങ്ങൾ.
വിദ്യർത്ഥികൾ ഏതേതു സ്കൂളുകളിലേതെന്നു തിരിച്ചറിയാനും അച്ചടക്കത്തിനും ഏകതക്കും മറ്റുമായി യൂണിഫോം പലസ്കൂളുകളിലും പണ്ടു നിർബന്ധമാക്കി.സായിപ്പിൽ നിന്നും ആഗതമായതായിരുന്നു ഈ യൂണിഫോം പരിപാടി.സായിപ്പിന്റെ നടപടിക്രമങ്ങളെന്നു പറഞ്ഞാൽ മലയാളിക്കു ദേവ പ്രസാദം പോലെയാണു. സായിപ്പു വലിച്ചെറിഞ്ഞ ഗള കൗപീനം നമ്മിൽ പലരും കഴുത്തിൽ കെട്ടി നടക്കുന്നതു അത്യാദരവോടെയണല്ലോ വീക്ഷിക്കപ്പെടുന്നതു.
വിഷയത്തിലേക്കു വരാം.
പാഠശാലകളിൽ യൂണിഫോം നിലവിൽ വന്നപ്പോൾ നാട്ടുകാർക്കു കുട്ടി ഏതു സ്കൂളിലെ വിദ്യാർത്ഥി എന്നു തിരിച്ചറിയാൻ കഴിഞ്ഞിരുന്നു.ഞങ്ങളുടെ നാട്ടിലെ മാർ തോമ്മാ ഗേൾസ്‌ സ്കൂളിലേയും ഗവ.ഗേൾസ്‌ സ്കൂളിലേയും കുട്ടികൾ അങ്ങിനെ അവരുടെ യൂണിഫോമിന്റെ നിറത്താൽ തിരിച്ചറിയപ്പെട്ടിരുന്നു.
പിന്നീടു നഴ്സറികൾ വന്നു; പ്രീ ഡിഗ്രീ പോയി പ്ലസ്‌ ഒന്നും പ്ലസ്സ്‌ രണ്ടും വന്നു; എയിഡ്സും നോണെയിഡ്സും പിന്നെ പലതും വന്നു. ആകെ യൂണിഫോം ബഹളം. ഒന്നിനെയും തിരിച്ചറിയാതെ ആയി.
ഒരു പദ്ധതി നിലവിൽ വരുമ്പോൾ അവിടെ ചൂഷണവും തട്ടിപ്പും കൂട്ടത്തിൽ എത്തിച്ചേരും.
ഗൾഫ്‌ പ്രവാസത്തിന്റെ ആരംഭ കാലത്തു വിസാ എന്ന വാക്കു ബഹുമാനജനകമായിരുന്നു.പിന്നീടു കള്ള വിസാ രംഗത്തെത്തി.ബാങ്ക്‌ കറൻസി നോട്ടുകൾ പ്രാബല്യത്തിൽ വന്നപ്പോൾ കള്ള നോട്ടും പാത്തു പതുങ്ങി വന്നു. പി.എസ്‌.സി; മിലിറ്ററി റിക്രൂട്ട്മന്റ്‌ തുടങ്ങിയ തൊഴിൽ പ്രദാന പ്രസ്ഥാനങ്ങളോടൊപ്പം വ്യാജ നിയമന തട്ടിപ്പുകളും തിരനോട്ടം നടത്തി തുടങ്ങി.
ഈ ദുനിയാവിലെ ചൂഷകന്മാരും തട്ടിപ്പുകാരും എപ്പോഴും രംഗ നിരീക്ഷണം നടത്തുന്നവരാണു എന്ന്‌ ചിന്തിക്കേണ്ടിയിരിക്കുന്നു. എങ്ങിനെയാണു എളുപ്പ മാർഗത്തിൽ പൈസ്സാ ഉണ്ടാക്കുക...ഈ ചിന്താഗതിക്കാരാണു തട്ടിപ്പും ചൂഷണവുമായി വരുന്നതു.
ആദ്യ കാല സ്കൂൾ അധികൃതർ വിദ്യാർത്ഥികളോടു യൂണിഫോമിന്റെ നിറം മാത്രം പറഞ്ഞു കൊടുത്തിരുന്നു. രക്ഷിതാക്കൾ അവരുടെ ഹിതാനുസരണം വില കൂടിയതോ കുറഞ്ഞതോ ഇഷ്ടമുള്ള കടയിൽ നിന്നും വാങ്ങി അവരുടെ കുട്ടികളെ അണിയിച്ചു സ്കൂളിലേക്കു അയച്ചു.
പിന്നീടു ഏതോ ധനമോഹി അദ്ധ്യാപകൻ കടകൾ ചൂണ്ടി കാണിച്ചു നിർദ്ദേശം കൊടുത്തു തുടങ്ങി.
"......തുണി പീടികയിൽ ചെന്നാൽ ഞങ്ങളുടെ യൂണിഫോമിന്റെ തുണി ലഭ്യമാണു."
കടകൾ തിരക്കി നടക്കേണ്ട ബുദ്ധിമുട്ടിൽ നിന്നും ഒഴിവാകുന്ന നാം ടി പീടികയിൽ പോയി '.....സ്കൂളിലെ യൂണിഫോം"എന്നു പറഞ്ഞാൽ മാത്രം മതി; അവിടെ നിന്നും തുണി ലഭിക്കും.
പക്ഷേ തുണി പീടികക്കാരനിൽ നിന്നും നിശ്ചിത തുക സ്കൂൾ സീസണിൽ മാഷിനു കമ്മീഷൻ ലഭിക്കുന്നതും ഈ കമ്മീഷൻ കൂടി ചേർത്താണു തുണി വില നമ്മിൽ നിന്നും ഈടാക്കുന്നതെന്നും നാം അറിഞ്ഞില്ലെന്നു മാത്രം.
ഈ പരിപാടി അറിഞ്ഞ പല സ്കൂൾ മാഷന്മാരും ഈ വിദ്യ തങ്ങളുടെ സ്കൂളുകളിലും പ്രാവർത്തികമാക്കി.
കാലം കടന്നു പോയപ്പോൾ ധനമോഹിയായ മറ്റൊരു അദ്ധ്യാപകനു വേറിട്ടൊരു വെളിപാടുണ്ടായി. ഈ കമ്മീഷൻ വാങ്ങൽ പരിപാടി അവസാനിപ്പിക്കുക. യൂണിഫോം തുണി സ്കൂളിൽ നിന്നും വിദ്യാർത്ഥിക്കു നേരിട്ടു കൊടുക്കുക.ഈ പദ്ധതി സ്കൂൾ അധികൃതരുമായി അയാൾ ചർച്ച ചെയ്യുന്നു, ഏതു വിധത്തിലും പൈസ്സാ ലഭ്യമാക്കുക എന്ന ചിന്താഗതി ഉള്ള മാനേജുമന്റ്‌ ഉടൻ തന്നെ ഇതു നടപ്പിൽ വരുത്തുന്നു. മറ്റുള്ളവരും ഇതു അനുകരിക്കുന്നു.തുടർന്നു സ്കൂൾ അധികൃതർ നേരിട്ടു തന്നെ മൊത്തമായി തുണി ബെയിൽസ്‌ കണക്കിനു കോയമ്പത്തൂർ, ബാംഗ്ലൂർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും വരുത്തി വിദ്യാർത്ഥികൾക്കു കച്ചവടം നടത്തി.അങ്ങിനെ വർഷാരംഭത്തിൽ സ്കൂൾ പ്രവേശന സമയത്തു നാം അടക്കേണ്ട്‌ തുക കാണിക്കുന്ന ബില്ലിൽ
ട്യൂഷൻ ഫീസ്‌ ..................രൂപാ
പി.ടി.എ. ഫണ്ടു.................രൂപാ
കെട്ടിട നിർമാണ ഫണ്ടു..........രൂപാ
എന്നിങ്ങനെ വിവിധ കലാപരിപാടികൾക്കൊപ്പം ഒരു ഇനം കൂടി ചേർക്കപെട്ടു. യൂണിഫോം വില.........രൂപാ.
ഇതിലെന്തു ചൂഷണം എന്നു നിങ്ങൾ ചോദിച്ചേക്കാം ഉത്തരം ഇതാണു.
(1) അതേ തരം ക്വാളിറ്റി തുണിക്കു കമ്പോളത്തിൽ വില നേർ പകുതിയാണു. സ്കൂൾ അധികൃതർ നമ്മിൽ നിന്നും അമിത വില ഈടാക്കുന്നു.
(2) ഏതു വിലക്കുള്ള തുണി നമ്മൾ ധരിക്കണമെന്നു സ്കൂൾ അധികൃതർ തീരുമാനിക്കുന്നു. നമ്മുടെ അഭിപ്രായം സ്വീകര്യമല്ല. അതായതു നമ്മുടെ കൊടുക്കൽ വാങ്ങൽ സ്വാതന്ത്ര്യം ഹനിക്കപെടുന്നു.
(3)യൂണിഫോമിനോടൊപ്പം തരുന്ന ഷൂസ്‌, സോക്സ്‌, ടൈ,ബാഗ്‌, തുടങ്ങിയവക്കും മേൽപ്പറഞ്ഞ വിധത്തിൽ അമിത വില (കമ്പോളത്തിന്റെ നേരെ ഇരട്ടി) വില നമ്മിൽ നിന്നും ഈടാക്കുന്നു. വില കുറഞ്ഞ സാധനങ്ങൾ നമ്മെ കെട്ടി ഏൽപ്പിക്കുന്നു.
ഈ ചൂഷണം വ്യാപകമായി കാണപ്പെടുന്നതു പ്രൈവെറ്റ്സ്കൂളുകളിലാണു.കൂടുതലും ഇംഗ്ലീഷ്‌ മീഡിയം സ്കൂളുകളിൽ.സ്കൂൾ അധികൃതർക്കു ന്യായം പറയാൻ ഒരു പിടി വള്ളി ഉണ്ടു. ഇതു പി.ടി. എ. തീരുമാനിച്ചതാണു.പൗരന്റെ മൗലികാവകാശത്തിൽ(ഏതുസ്ഥലത്തു നിന്നു വാങ്ങണമെന്ന അവകാശ സ്വാതന്ത്രിയം) പി.ടി.എ.ക്കു എന്തു കാര്യം?.
ഈ നിസ്സാര കാര്യങ്ങൾ ഇത്രക്കു ഗൗരവപ്പെടുത്തുന്നതു എന്തിനു എന്നാണു നിങ്ങളുടെ ചോദ്യമെങ്കിൽ അടുത്തകാലത്തു എനിക്കു ലഭിച്ച ഒരു വിവരമാണു ഈ കുറിപ്പുകൾക്കു കാരണമായതു.
മുകളിൽ പറഞ്ഞ വിധം നമ്മളെ ചൂഷണം ചെയ്തതു കൊണ്ടു മാത്രം പ്രൈവറ്റ്‌ മേഖലയിലെ സ്കൂൾ അധികൃതർക്കു മതിയാകുന്നില്ലെന്നു തോന്നുനു.
ഇതാ ചൂഷണത്തിന്റെ പുതിയ മുഖം പല സ്കൂളുകളിലും പ്രത്യക്ഷപ്പെട്ടു തുടങ്ങി.
യൂണിഫോം തുണിയുടെ നിറവും ഡിസൈനും എല്ല വർഷവും മാറ്റുക.അതാണു പുതിയ അടവു നയം.അതായതു ഈ വർഷം നടപ്പിലാക്കുന്ന ഡിസൈനും നിറവും മാറ്റി അടുത്ത വർഷം മറ്റൊന്നു കൊണ്ടു വരുന്നു.
അതു നമ്മളെ ഏതു വിധത്തിൽ ബാധിക്കുമെന്നു നോക്കാം.ഈ വർഷം വങ്ങിയനമ്മുടെ കുട്ടിയുടെ യൂണിഫോം അടുത്ത വർഷവും ഉപയോഗിക്കാമെന്നു കരുതേണ്ടാ.ഒന്നിലധികം വാങ്ങി സൂക്ഷിച്ചിട്ടുണ്ടെങ്കിൽ അതു കളഞ്ഞേക്കുക.അഥവാ മൂത്തകുട്ടിയുടെ യൂണിഫോം കീറാതെ പഴകാതെ ഇരിക്കുന്നല്ലോ ചിലവു ചുരുക്കലിന്റെ ഭാഗമായി ഇളയവനു അതു കൊടുക്കാം എന്നു ആഗ്രഹിക്കുന്നു എങ്കിൽ ആ പൂതി മനസ്സിൽ വെച്ചേരു.പുതിയ തുണി തരം വാങ്ങിയേ പറ്റൂ.സ്കൂൾ അധികൃതർക്കു കച്ചവടം എല്ലാ വർഷവും പൊടിപൊടിക്കണം. എങ്ങിനെയുണ്ടു ബിസ്നസ്സ്‌ !!!
നമുക്കു അധിക ചിലവു ഉണ്ടാകുന്നു എന്നതിലല്ല പ്രതിഷേധിക്കേണ്ടതു; എങ്ങിനെയും നമ്മെ ചൂഷണം ചെയ്യാം..ഇവർ വിഡ്ഡികളാണു എന്ന ആ ചിന്താ ഗതിക്കെതിരായാണു ശബ്ദം ഉയർത്തേണ്ടതു.അഞ്ഞൂറു രൂപാ നല്ല മനസ്സോടെ കൊടുക്കാൻ നാം തയാറാണ് . പക്ഷേ അഞ്ചു രൂപാ പറ്റിച്ചെടുക്കുന്നതു നമ്മൾ സഹിക്കണമോ?
"ഇംഗ്ലീഷ്‌ മീഡിയം സ്കൂളിലാണു എന്റെ മോൻ പഠിക്കുന്നതെന്നു" പൊങ്ങച്ച പറച്ചിലിനു വേണ്ടി ഏതു ചൂഷണത്തിനും നിന്നു കൊടുക്കാൻ നാം മലയാളികൾക്കു ഒരു മടിയുമില്ലല്ലോ!!!

Friday, January 22, 2010

റിപ വാന്‍ വിങ്കില്‍

ഞാൻ റിപ്‌ വാൻ വിങ്കിൾ.
ഭാര്യയോടു പിണങ്ങി പണ്ടു ഞാൻ മലകയറിയതും പിശാചുക്കൾ തന്ന മദ്യം കഴിച്ചു നീണ്ട വർഷങ്ങൾ ഞാൻ ഉറങ്ങിയതും എല്ലാം നിങ്ങൾ ക്ലാസ്സ്‌ മുറികളിൽ പഠിച്ച ചരിത്രം.
നീണ്ട ഉറക്കം കഴിഞ്ഞു എഴുന്നേറ്റു നാട്ടിൽ ചെന്നപ്പോൾ ഞാൻ അപരിചിതനായി തീർന്നതും മറ്റുമായ കഥകളും നിങ്ങൾ അറിഞ്ഞിരിക്കുന്നു.
പിന്നീടു ഞാൻ കേരളത്തിലേക്കു താമസം മാറ്റി.കുടുംബാംഗങ്ങളുമായി ഇവിടെ ജീവിത തുടരവേ വീണ്ടും മലകയറിയപ്പോൾ പഴയ പിശാചുക്കൾ ഇവിടെയുമെത്തി എനിക്കു മദ്യം തരുകയും ഞാൻ രണ്ടാമതും നീണ്ട ഉറക്കത്തിൽ പെടുകയും ചെയ്തു.
ഞാൻ രണ്ടാമത്തെ ഉറക്കം ഉണർന്നു മലയാളി സമൂഹത്തിൽ എത്തിയ ഈ നേരം ഇവിടെ ഉണ്ടായ മാറ്റം കണ്ടു അന്തം വിട്ടു നിൽക്കുകയാണു.
പണ്ടു കേരളത്തിൽ ഞാൻ താമസിച്ചിരുന്ന സ്ഥലത്തു ഒരു ഭ്രാന്തൻ ഉണ്ടായിരുന്നു.
ലത്തീഫിക്കാ.
അയാൾ സ്വയം വർത്തമാനം പറയും...ചിരിക്കും ...ദേഷ്യപ്പെടും...ഇടക്കു വിദൂരതയിലേക്കു നോക്കി ആരോ മറുപടി പറയുന്നതു കേൾക്കാനെന്ന വണ്ണം ശ്രദ്ധിച്ചു നിൽക്കും...പലപ്പോഴും നടന്നുകൊണ്ടാണു ഇങ്ങിനെ സ്വയം വർത്തമാനം പറയുക.
ഉറക്കം കഴിഞ്ഞു തിരിച്ചെത്തിയ ഞാൻ ഇപ്പോൾ ഈ നാട്ടിൽ കാണൂന്ന ഭൂരിപക്ഷം മനുഷ്യരും വാഹനത്തിൽ സഞ്ചരികുന്നവരുൾപ്പടെ ഇപ്രകാരം സ്വയം വർത്തമാനം പറയുന്നതാണു കാണുന്നതു.പെൺകുട്ടികളാണു സ്വയം ചിരിക്കുന്നവരിലധികവും.
ഒരു കുന്ത്രാണ്ടം ചെവിയിൽ ചേർത്തു വെച്ചിട്ടുമുണ്ടു.
ഒരു ട്രെയിനിന്റെ എയർ കണ്ടീഷന്റു കോച്ചിൽ കോച്ചിൽ കയറിയ ഞാൻ ഇപ്രകാരം സ്വയം സം സാരിക്കുന്ന ഭ്രാന്തന്മാരെയും ഭ്രാന്തികളെയും മാത്രമാണു കണ്ടതു; അടുത്തിരിക്കുന്നവരോടു ഒരു വാക്കു കുശലം പോലും പറയാത്ത ഭ്രാന്തന്മാരെ.
ഞാൻ താമസിച്ചിരുന്ന കെട്ടിടത്തിനുണ്ടായ മാറ്റം എനിക്കു മനസ്സിലാക്കാം, വർഷങ്ങൾ ഏറെ കഴിഞ്ഞുവല്ലോ!
ഞാൻ അവരുടെ അപ്പനാണെന്നു പരിചയപ്പെടുത്തിയപ്പോൾ എന്റെ മക്കൾ എന്നെ തിരിച്ചറിഞ്ഞു എന്നുള്ളതും സത്യം. (അപ്പനു ഇതു പണ്ടു മുതൽക്കേ ഉള്ള സൂക്കേടാണല്ലോ ഈ ഉറക്കവും ഉണർച്ചയും )
പക്ഷേ അവർ ഒരു ചെറു പെട്ടിയിൽ കണ്ടു കൊണ്ടിരുന്ന സിനിമാ കാഴ്ച്ചക്കിടയിൽ അപ്പനെന്നും അപ്പൂപ്പനെന്നും പറഞ്ഞു ഞാൻ കയറി ചെന്നപ്പോൾ അവരുടെ മുഖത്തു കണ്ട അസഹ്യത എന്നെ അതിശയിപ്പിക്കുന്നു.
"സീരിയൽ തുടങ്ങാറായി ...അപ്പനു ഉറക്കം ഉണരാൻ കണ്ട നേരം...".എന്റെ കൊച്ചുമോൾ പതുക്കെ പറഞ്ഞ വാക്കുകളിൽ അസഹിഷ്ണത നിഴൽ വീഴ്ത്തിയിരുന്നോ?!
ഇങ്ങിനെ അല്ലായിരുന്നല്ലോ അവൾ!!!
വീണ്ടും എന്റെ അതിശയം തുടരുകയാണു. എന്റെ കുടുംബാംഗങ്ങൾ ടെലിവിഷൻ എന്ന ഈ സൂത്രം കാണുമ്പോൾ പരസ്പരം സം സാരിക്കുന്നില്ല.കൊച്ചു കുട്ടികൾ വരെ കലപിലാ സം സാരിക്കാതെ മൂലയിൽ മാറി ഇരുന്നു മിഴിച്ചു നോക്കുകയാണു.കറുപ്പു കഴിച്ചവരെ പോലെ ആ പെട്ടിയിലേക്കു നോക്കി കണ്ണു മിഴിച്ചു ഒറ്റ ഇരിപ്പു!
പരസ്പരം സം സാരിച്ചും കളി തമാശകൾ പറഞ്ഞും തലപ്പന്തു കളിച്ചും ആൽത്തറയിൽ എട്ടു കാശും പുലിയും വിളയാടിയുമിരുന്ന ആ നല്ല കൂട്ടർ എവിടെ പോയി?!
പകരം വീഥിയിലൂടെ സ്വയം സം സാരിച്ചു നീങ്ങുന്ന ഭ്രാന്തൻ ലത്തീഫിക്കാമാരെയാണു ഞാൻ കാണുന്നതു.
എനിക്കു മടുത്തു.....വീണ്ടും മലകയറി പഴയ പിശാചുക്കളെ കാണാൻ പോയാലെന്തെന്നു ചിന്തിക്കുകയാണു ഞാൻ.

Friday, January 15, 2010

ഞാന്‍ വന്നു


ഇന്നലെ ഗ്രഹണത്തിന് ശേഷം ഇന്ന് പ്രഭാതത്തിലും നിത്യ സാക്ഷി എന്ന ജോലി നിര്‍വഹിക്കാന്‍ ഞാന്‍ ഹാജരായിരിക്കുന്നു.

Tuesday, January 12, 2010

ഒരു സഹപാഠിയുടെ ഓര്‍മ്മയ്ക്ക്‌

സ്കൂൾ കാലഘട്ടത്തിലെ അനുഭവവും ഔദ്യോഗിക ജീവിതത്തിൽ ഉണ്ടായ മറക്കാനാവാത്തസംഭവവും ചേർന്ന കുറിപ്പാണിതു. ദ്യത്തേതു രണ്ടാമത്തേതുമായി ബന്ധപ്പെട്ടിരിക്കുന്നതിനാലാണുരണ്ടും കൂടി ചേർന്നുള്ളതു എന്നു ഞാൻ പറഞ്ഞതു.
ആലപ്പുഴ ഗവ:മുഹമ്മദൻ സ്കൂളിൽ ഞാൻ തേഡ്‌ ഫാമിൽ (ഇന്നത്തെ എട്ടാം സ്റ്റാൻഡാർഡ്‌) പഠിക്കുകയാണു. അന്നുണ്ടായിരുന്ന കൂട്ടുകാരിൽ ഏറ്റവും വലിയ കുസൃതിക്കാരൻഅബൂബേക്കറായിരുന്നു.
അവന്റെ പ്രധാന പരിപാടി അദ്ധ്യാപകരെ പരിഹസിക്കുക എന്നതാണു.ഞങ്ങളെ ചിരിപ്പിക്കുകഎന്നതു മാത്രമായിരുന്നു അവന്റെ ഉദ്ദേശം.
കാലം കേരളത്തിന്റെ പട്ടിണിക്കാലമാണു. ആലപ്പുഴയിൽ മുഴു പട്ടിണിയും.
പ്രൈമറിസ്കൂൾ
തലംവരെ അന്നു ഉച്ചക്കഞ്ഞി ഉണ്ടു.
മുഹമ്മദൻ സ്കൂളിൽ ഒരു കാമ്പൗണ്ടിൽ തന്നെയാണു പ്രൈമറിയും സെക്കന്ററിയും.പക്ഷേ പ്രൈമറിസ്കൂൾ ഉച്ചക്കു 12.30നു ബെല്ലടിക്കും.തുടർന്നു കഞ്ഞി വിതരണവും നടത്തും.ഞങ്ങളുടെ ക്ലാസ്സുകൾ 1 മണിക്കാണു അവസാനിക്കുന്നതു; അതു കൊണ്ടു പട്ടിണിക്കാരായ ഞങ്ങൾ കഞ്ഞി കുടിക്കാൻഅവസാന പീരീഡിൽ ഒളിച്ചു കടക്കും.പ്രൈമറി സ്കൂൾ കുട്ടികളോടൊപ്പം ഞങ്ങളും പാത്രം നിരത്തികഞ്ഞിക്കു വേണ്ടി ഇരിക്കുമായിരുന്നു.
അവസാന പീരീഡ്‌ മിക്കവാറും മാമാ സാർ എന്നറിയപ്പെട്ടിരുന്ന കേശവൻ നായർസാറിന്റേതായിരുന്നു.ഭൂരിപക്ഷം അദ്ധ്യാപകരെയും വിദ്യാർത്ഥികൾ ഇപ്രകാരം കളിപ്പേരു ഇട്ടു അന്നുംഇന്നും വിളിക്കുന്നു. കേശവൻ നായർ സാറിന്റെ പ്രായവും വേഷവും നടപ്പും ആണു അദ്ദേഹത്തിനുഅമ്മാവൻ" എന്നതിനു പകരം "മാമാ" എന്ന പേരിനു അർഹനാക്കിയതു.
സാറിനെ പ്രീണിപ്പിക്കാൻ ഞങ്ങൾ ഗേറ്റിനു സമീപം അദ്ദേഹം വരുന്നതും പ്രതീക്ഷിച്ചു നിൽക്കും.
അബൂബക്കറാണു
നേതാവു.
സാറിന്റെ സ്കൂളിലേക്കുള്ള വരവു ഇപ്രകാരമാണു; വെയിലായാലും മഴ ആയാലും കാലൻ കുട തുറന്നുതോളിൽ വെച്ചു ഇടതു കയ്യിനാൽ കുടക്കാലിൽ പിടിക്കും. വലതു കയ്യിൽ ചോറു പാത്രം. ഉടുത്തിരിക്കുന്നമുണ്ടിന്റെ രണ്ടു തുമ്പും പൊക്കി ചോറു പാത്രത്തിനും കുടക്കാലിനുമൊപ്പം ഫിറ്റ്‌ ചെയ്യും.
പരിപാടി തുടങ്ങുന്നതു അബൂബക്കറാണു.അവൻ സാറിന്റെ മുമ്പിൽ വന്നു തല കുനിഞ്ഞു കൈ കൂപ്പിപറയും."നമസ്കാരം സാർ"
സാറും പ്രത്യഭിവാദനം ചെയ്യാൻ രണ്ടു കൈകളും പൊക്കും. മുണ്ടിന്റെ തുമ്പു വിടുകയുമില്ല.അന്നു ഷഡ്ഡിയുംനിക്കറും പ്രാബല്യത്തിൽ വന്നിട്ടില്ല.പ്രായമായവർ കൗപീനമാണു മുണ്ടിനു കീഴിൽ ധരിക്കുന്നതു.സാർരണ്ടു കയ്യും പൊക്കുന്നതോടെ സ്വാഭാവികമായി മുണ്ടും പൊങ്ങും.ഇൻഡ്യൻ ടൈയുടെ പുശ്ചംപ്രത്യക്ഷമാകുന്നതോടെ ഞങ്ങൾ ചിരി അമർത്തും.
" എന്താടാ കാര്യം" സാർ ഗൗരവത്തോടെ അന്വേഷിക്കും.
"സാറിനെ പോലെ ചോറു കൊണ്ടു വരാൻ പാങ്ങില്ല. പ്രൈമറി സ്കൂളിൽ പോയി കഞ്ഞി കുടിക്കണം" അബൂബക്കർ വിനയത്തോടെ അറിയിക്കുമ്പോൾ "കഞ്ഞി കട്ടു കുടിക്കാൻ പോകണം എന്നു പറയെടാ" എന്നും പറഞ്ഞു സാർ കുലുങ്ങി ചിരിക്കുമായിരുന്നു.അടുത്ത ദിവസം മറ്റൊരാളായിരിക്കും സാറിനോടുഅനുവാദത്തിനായി അപേക്ഷിക്കുന്നതു.
പക്ഷേ പരിപാടി തുടർന്നു കൊണ്ടു പോകാൻ ഇടയായില്ല.എന്തു കൊണ്ടോ ഒരു ദിവസം സാർഞങ്ങൾക്കു അനുവാദം തന്നില്ല.അന്നു പ്രൈമറിയിൽ ബെൽ അടിക്കുന്ന ശബ്ദം കേട്ടപ്പോൾപുറകിലെ ബെഞ്ചിലിരുന്ന അബൂബേക്കർ എഴുന്നേറ്റു നിന്നു നീട്ടി വിളിച്ചു.
"സാ‍ാ........"
"എന്താടാ" സാർ ദേഷ്യത്തിൽ ചോദിച്ചു.
അബൂബക്കർ ചെറു വിരൽ ഉയർത്തി കാട്ടി.സ്കൂൾ കാലഘട്ടത്തിലെ സിഗ്നൽ. ഒന്നിനുപോകണം(മൂത്രം ഒഴിക്കാൻ) ചെറു വിരലും മോതിര വിരലും ഒരുമിച്ചു ഉയർത്തി കാട്ടിയാൽ മൂത്രത്തിന്റെഅടുത്ത പരിപാടി രണ്ടിനു പോകണം എന്നർത്ഥം.
സാറിനു അവന്റെ സൂത്രം മനസ്സിലായി. കഞ്ഞി കുടിക്കാനാണു ഒന്നിനു പോക്കു.
"വേണ്ടാ....നീ അവിടിരി...." സാർ കർശനമായി പറഞ്ഞു.
"ഞാൻ ഇപ്പോൾ മുള്ളി പോകും...." അബൂബക്കർ ദയനീയമായി പറഞ്ഞു.
"....ശരി നീ അവിടെ മുള്ളിക്കോ എന്നാലും നീ പുറത്തു പോകണ്ടാ..."
സാർ ബോർഡിൽ എഴുതാനായി തിരിഞ്ഞു. അൽപ്പം കഴിഞ്ഞു ക്ലാസ്സിലെ ചിരി കേട്ടു അദ്ദേഹം തിരിഞ്ഞുനോക്കി.വെള്ളം ചെറിയ ചാലായി സാർ നിൽക്കുന്ന സ്ഥലത്തേക്കു ബെഞ്ചിനു കീഴിലൂടെ ഒലിച്ചുവരുന്നു.ചാൽ നിരീക്ഷിച്ചു അദ്ദേഹം പതുക്കെ ക്ലാസിന്റെ പുറകിലേക്കു നടന്നു. ചാൽ അബൂബക്കർഇരിക്കുന്നിടത്തു അവസാനിച്ചു.
"എന്താഡാ കഴുതേ ഇതു...." സാർ അലറി
"സാറു പറഞ്ഞില്ലേ ഇവിടെ മുള്ളിക്കോളാൻ....." അബൂബക്കറിന്റെ മറുപടി ഉടൻ തന്നെ വന്നു.ക്ലാസിൽഭയങ്കര ചിരി ആയി.
"ഇറങ്ങി പോടാ പുറത്തു...." അദ്ദേഹം ഗർജ്ജിച്ചു. കേൾക്കേണ്ട താമസം അബൂബക്കർ ഇറങ്ങി ഓടി.
പുറത്തേക്കുള്ള അവന്റെ പാച്ചിൽ ജനലിലൂടെ ശ്രദ്ധിച്ച സാർ പറഞ്ഞു" എടാ അവൻ പോകുന്നതുപ്രൈമറി സ്കൂളിലോട്ടാ..."
എന്നിട്ടു അദ്ദേഹം പതുക്കെ പറയുന്നതു ഞാൻ കേട്ടു"ശ്ശോ അവനു വിശന്നിട്ടായിരിക്കും...."
സാറിന്റെ സ്വരത്തിൽ വേദന കലർന്നിരുന്നു എന്നു ഇന്നും എനിക്കു ഉറപ്പുണ്ടു.
"വേറെ ആരെങ്കിലും കഞ്ഞി കട്ടു കുടിക്കുവാൻ പോകുന്നോടാ..."അദ്ദേഹം ചിരിച്ചു കൊണ്ടുചോദിച്ചു."വിശക്കുന്നവർ ആരെങ്കിലുമുണ്ടോ" എന്നായിരിക്കും ചോദ്യത്തിന്റെ ആന്തരാർത്ഥം.
ഞങ്ങൾ ചിലർ കൈ പൊക്കി.
"ഹും...പോ,.... പോടാ...." അദ്ദേഹം അനുവാദം തന്നപ്പോൾ ഞങ്ങൾ ഇറങ്ങി ഓടി.
പ്രൈമറിയിൽ എത്തിയ നേരത്തു അവിടെ കഞ്ഞി തീർന്നിരുന്നു.പലരും നിരാശരായി തിരിച്ചു പോയി.
" എടാ നിനക്കു കഞ്ഞി വേണോ" എന്റെ പുറകിൽ ഒരു ശബ്ദം .അബൂബക്കർ പുറകിൽനിൽക്കുന്നു.അവന്റെ കയ്യിൽ പാത്രത്തിൽ കഞ്ഞിയും ഇലപ്പൊതിയിൽ പയറും ഉണ്ടു.
" അപ്പോൾ നിനക്കോ..." ഞാൻ ചോദിച്ചു.
"നമുക്കു പങ്കു വെച്ചു കഴിക്കാം, ഞാൻ നിന്നെ നോക്കി ഇരിക്കുകയായിരുന്നു"
അവനു എന്നോടുള്ള സ്നേഹത്തിന്റെ ആഴം അപ്പോഴാണു എനിക്കു മനസ്സിലായതു.
മറ്റൊരു ദിവസം യൻസ്സ്‌ പീരീഡിൽ ലാബിലായിരുന്നു ഞങ്ങളുടെ ക്ലാസ്‌. യൻസ്‌ സാറിനെകരടി" എന്നാണു ഞങ്ങൾ വിളിച്ചിരുന്നതു.അദ്ദേഹത്തിന്റെ യഥാർത്ഥ പേരു ചാക്കോ എന്നായിരുന്നു. സാധു മനുഷ്യൻ എന്തു കൊണ്ടു ഇങ്ങിനെ ഒരു കളീ പേരിനാൽ അറിയപ്പെട്ടു എന്നു ഇന്നുമെനിക്കുഅറിയില്ല.
"ദ്രാവക രൂപത്തിലുള്ള ലോഹമാണു മെർക്കുറി" എന്നു പറഞ്ഞു കരടി സാർ കുപ്പിയിൽ സൂക്ഷിച്ചിരുന്നമെർക്കുറി ഞങ്ങൾക്കു കാണിച്ചു തന്നു.
"സാറേ, അതു കുടിച്ചൽ ചാകുമോ" അബൂബക്കറിന്റേതാണു ചോദ്യം.
ലാബിലെ ഒരു മീറ്റർ നീളമുള്ള സ്കൈലും ഓങ്ങി സാർ അബൂബക്കറിനു സമീപം വന്നു.
"വേണോടാ നിനക്കു മെർക്കുറി..."
അവൻ എന്നെ നോക്കി കണ്ണിറുക്കിയതിനു ശേഷം തലയും കുനിച്ചിരുന്നു.
മര്യാദക്കു ക്ലാസ്സിൽ ഇരിക്കണം ഇല്ലെങ്കിൽ ഞാൻ ഗെറ്റൗട്ട്‌ അടിക്കും" താക്കീതു ചെയ്തിട്ടു സാർ ക്ലാസ്സ്‌തുടങ്ങി.
സാർ പൊടി വലിക്കുന്ന ശീലക്കാരനാണു. മൂക്കിൽ രണ്ടു ദ്വാരത്തിലും ആദ്യം പൊടി തള്ളികയറ്റും.എന്നിട്ടു തല ആട്ടി അമറിയ സ്വരത്തിൽ ചീറ്റും.( അമറലും ചീറ്റലും കൊണ്ടാണോ കരടിഎന്ന പേരു കിട്ടിയതെന്നു അറിയില്ല)
അന്നു സാർ പൊടി വലിച്ചു കൊണ്ടിരുന്ന സമയം ആരോ പുറത്തു വന്നു സാറിനെ വിളിച്ചു.അദ്ദേഹംപുറത്തേക്കു പോയ നേരം അബൂബക്കർ മേശക്കരുകിൽ ചെന്നു പൊടി കുപ്പി എടുത്തു ഒരു നുള്ളുമൂക്കിലേക്കു കയറ്റി.അവന്റെ കണ്ണും മുഖവും ചുവന്നു. അവന്റെ പരിപാടി കണ്ടു ക്ലാസ്സിൽ കൂട്ട ചിരിഉയർന്നു.ശബ്ദം കേട്ടു സാർ വാതിൽക്കൽ വന്നു എത്തി നോക്കിയപ്പോൾ അവൻ ഡെസ്കിനുകീഴിലേക്കു വലിഞ്ഞു.ബഹളം എന്തെന്നു അറിയാൻ സാർ അകത്തേക്കു കയറിവന്നതിനാൽ ക്ലാസ്‌നിശ്ശബ്ദമായി.
എന്റെ സമീപം ഡെസ്കിനു താഴെ തറയിൽ അബൂബക്കർ മൂക്ക്‌ അമർത്തി പൊത്തി പിടിച്ചുഇരിക്കുകയാണു.
അടുത്ത നിമിഷം അവൻ ആഞ്ഞു തുമ്മിയപ്പോൾ ക്ലാസ്സിൽ കൂട്ട ചിരി ഉയർന്നു.
സാർ തുമ്മൽ ശബ്ദം കേട്ട സ്ഥലത്തു എത്തിയ നേരം അബൂബക്കർ തറയിൽ നിന്നുഎഴുന്നേൽക്കുന്നതാണു കണ്ടതു.അവന്റെ മുഖത്തു മൂക്കു പൊടിയും മൂക്കളയും ചേർന്നു ല്ലൊരു മേക്കപ്പുകാണപ്പെട്ടു.
സാറിനു കാര്യം മനസ്സിലായി.അദ്ദേഹം അടുത്തിരുന്ന മീറ്റർ സ്കൈലുമായി അവന്റെ നേരെ പാഞ്ഞു.
"ഗറ്റ്‌ ഔട്ട്‌....ഫൂൾ ....നിന്നെ ഇതിനകത്തു കണ്ടു പോകരുതു......" സാർ ഗർജ്ജിച്ചു.
"ഹെന്റള്ളോ‍ാ‍ാ......" എന്നു വിളിച്ചാർത്തു അബൂബക്കർ പുറത്തേക്കു മണ്ടി
അന്നു സ്കൂൾ കാംപൌണ്ടിന്റെ മധ്യത്തിൽ ഒരു കാട്ടു മുന്തിരി വൃക്ഷവും അതിനു സമീപം കിണറുംഉണ്ടായിരുന്നു.നിലം മുട്ടി കിടന്നിരുന്ന കാട്ടു മുന്തിരിയുടെ ശിഖിരങ്ങളിൽ ഞങ്ങൾ കസർത്തുകാണിക്കാറുണ്ടു.
ഞാൻ ജനലിലൂടെ നോക്കിയപ്പോൾ ലാബിൽ നിന്നും ഇറങ്ങി ഓടിയ അബൂബക്കർ കിണറിനുഅരികിലൂടെ പോകുന്നകാട്ടു മുന്തിരി ശിഖിരത്തിൽ കയറി നിൽക്കുന്നു. അവൻ കിട്ടിയ സമയംകളിക്കാൻ ഉപയോഗിക്കുകയാണു എന്നു എനിക്കു മനസ്സിലായി.പക്ഷേ ഞാൻ വിളിച്ചു കൂകി:
"സാറേ....ദാ, അബൂബക്കർ കിണറ്റിൽ ചാടാൻ പോകുന്നേ...." അവനെ ക്ലാസ്സിൽ കയറ്റണമെന്നഉദ്ദേശമേ എനിക്കുണ്ടായിരുന്നുള്ളൂ.
സാർ ജനലിലൂടെ കാഴ്ച്ച കണ്ടതും"എന്റെ മോനേ.....ചാടല്ലേടാ.....എന്നു വിളിച്ചു പറഞ്ഞു കൊണ്ടുപുറത്തേക്കു പാഞ്ഞു.കുറച്ചു നേരം മുമ്പു അവൻ "മെർക്കുറി കുടിച്ചാൽ ചാകുമോ" എന്നു ചോദിച്ചതുഅദ്ദേഹം ഓർത്തിരിക്കണം.
വെപ്രാളത്തിനിടയിൽ കയ്യിലിരുന്ന മീറ്റർ സ്കൈൽ താഴെ വെക്കാൻ മറന്നു. അതും ഉയർത്തിപിടിച്ചാണു അദ്ദേഹം ഓടിയതു.സാറിന്റെ പുറകേ ഞങ്ങളും പാഞ്ഞു.
അബൂബക്കർ തിരിഞ്ഞു നോക്കിയപ്പോൾ കരടി സാർ നീളമുള്ള സ്കൈലുമായി പാഞ്ഞു വരുന്നു.പുറകേആർത്തു വിളിച്ചു ഞങ്ങളും.
അവനെ പിടിക്കാൻ വരുന്നു എന്ന ധാരണയിൽ അടുത്ത നിമിഷം അബൂബക്കർ വൃക്ഷ ശിഖിരത്തിൽനിന്നും താഴെ ചാടി വെടി കൊണ്ട പന്നിയെ പോലെ ഓടി മറഞ്ഞു.
സാർ വിഷണ്ണനായി ലാബിൽ തിരികെ വന്നു.
"അവൻ വല്ല കടും കൈ ചെയ്യുമോടാ..." സാർ അവന്റെ അടുത്ത ചങ്ങാതിയായ എന്നോടു ചോദിച്ചു.
"ഞാൻ അവനെ തിരക്കി കണ്ടു പിടിക്കാം,സാർ അവനെ ക്ലാസ്സിൽ കയറ്റിയാൽ മതി." ഞാൻ പറഞ്ഞു.
"നീ അവനെ പറഞ്ഞു സമാധാനിപ്പിച്ചു കൊണ്ടു വാ, ഞാൻ തിരക്കി പോയാൽ എന്നെ കാണൂമ്പോൾഅവൻ ഓടിക്കളയും." പാവം അദ്ധ്യാപകൻ പറഞ്ഞു.
വീവിങ്ങ്‌ ഷെഡിനു സമീപത്തു അബൂബക്കറിനെ ഞാൻ കണ്ടെത്തി. അവിടെ ഒരു മണൽ കൂനയിൽകിടന്നു സുഖമായി ഉറങ്ങുകയാണു.അവനോടു ഞാൻ കാര്യങ്ങളെല്ലാം വിശദമായി പറഞ്ഞുമനസ്സിലാക്കിയപ്പോൾ അവന്റെ ചിരി കാണേണ്ടതായിരുന്നു.
അബൂബക്കറിനെ കരടി സാറിന്റെ മുമ്പിൽ ഞാൻ ഹാജരാക്കിയ നേരം അദ്ദേഹത്തിന്റെ മുഖത്തു കണ്ടസമാധാനവും "ഹാവൂ..." എന്ന നിശ്വാസവും ഇന്നും എന്റെ സ്മരണയിലുണ്ടു.
പിന്നെയും പലപ്പോഴും ധാരാളം കുസൃതികൾ അവൻ ഒപ്പിച്ചു.
കാലം കടന്നു പോയി.സ്കൂൾ ജീവിതം അവസാനിച്ചു. എല്ലാവരും പലവഴിക്കും പിരിഞ്ഞു. ഭാര്യയുംകുട്ടികളും മറ്റു കുടുംബാംഗങ്ങളും .......അങ്ങിനെയൊരു ലോകത്തിലെ പല സംഘർഷങ്ങളിലും ചെന്നുപെടുമ്പോൾ കഴിഞ്ഞു പോയ വിദ്യാഭ്യാസ കാലഘട്ടത്തിൽ അനുഭവിച്ച സുഖവും സമാധാനവുംഎത്രമാത്രം വിലയുള്ളതായിരുന്നു എന്നു നാം തിരിച്ചറിയുന്നു.
വിദ്യാഭ്യാസ കാലത്തിനു ശേഷം പലർക്കും പല വേഷങ്ങളും ആടേണ്ടി വന്നപ്പോൾ എനിക്കു നീതിന്യായ ലോകത്തിലെ വേഷമാണു വിധിച്ചിരുന്നതു.
റെയിൽ വേ കേസുകൾ കൈകാര്യം ചെയ്യുന്ന കൊല്ലം കോടതിയുടെ ക്യാമ്പു സിറ്റിംഗ്‌ അന്നു ആലപ്പുഴ നടക്കുകയാണു.ധാരാളം കേസുകൾ കൈകാര്യം ചെയ്യാനുണ്ട് .കോടതി നടപടികൾ തുടരവേ "ഇപ്പോൾ കയ്യോടെ പിടിച്ചതാണു" എന്നും പറഞ്ഞു ഒരാളെ ഒരു പെറ്റി കേസിന്റെ ചാർജു ഷീറ്റുമായി എന്റെ മുമ്പിൽ ഹാജരാക്കി.കേസുകളുടെ ബാഹുല്യത്തിനിടയിൽ ഇങ്ങിനെ പ്രതികളെ കൊണ്ടു വരുന്നതിന്റെ അസഹിഷ്ണത എന്റെ മുഖത്തു കാണാൻ കഴിഞ്ഞതിനാൽ "പിന്നീടു ഹാജരാകാൻ നോട്ടീസു കൊടുത്തു ഇയാളെ ഇപ്പോൾ വിട്ടാൽ പിന്നീടു ഇവരെയൊന്നും കിട്ടില്ല, വാറണ്ടും കൊണ്ടു പോയാലും ആളെ കണ്ടെത്താൻ പ്രയാസമാണു അതു കൊണ്ടാണു കയ്യോടെ കൊണ്ടു വന്നതു " എന്നു ഒഴിവുകഴിവു പറഞ്ഞു ആർ.പി.എഫ്‌.കാർ തടി ഊരി.
ഞാൻ ചാർജു ഷീറ്റ്‌ നോക്കി.
ട്രെയിനിൽ യാത്രക്കാരനായ പ്രതി സീറ്റിന്റെ അങ്ങേ അറ്റത്തു ഇരുന്ന ഒരു പെൺകുട്ടിയുടെ മുതുകിൽ തോണ്ടി പെൺകുട്ടിയെ ശല്യപ്പെടുത്താൻ നോക്കി.തോണ്ടലിനിരയായ പെൺകുട്ടി ഡ്യൂട്ടിയിലുണ്ടായിരുന്ന ആർ.പി.എഫ്‌.കാരോടു പരാതി പറഞ്ഞു പ്രതിയെ കയ്യോടെ പൊക്കി കൊണ്ടു വന്നിരിക്കുകയാണു.
ഞാൻ പ്രതിയെ കുറ്റപത്രം വായിച്ചു കേൾപ്പിച്ചതിനു ശേഷം ആ പറയുന്ന കുറ്റം ചെയ്തിട്ടുണ്ടോ എന്നു ചോദിച്ചു.
"അങ്ങിനത്തെ വേണ്ടാതീനമൊന്നും ഞാൻ കാണിക്കില്ലെന്നറിയില്ലേ" എന്നായിരുന്നു പ്രതിയുടെ മറുപടി.
ഞാൻ പ്രതിയെ തല ഉയർത്തി നോക്കി. വെയിൽ കൊണ്ടു കരുവാളിച്ച നിറമുള്ള മെലിഞ്ഞ ഒരു മദ്ധ്യവയസ്കൻ.വെളുപ്പും കറുപ്പും കലർന്ന കുറ്റി താടി.കഷണ്ടി കയറിയ നെറ്റി.
ഞാൻ തല ഉയർത്തിയപ്പോൾ അയാൾ ചിരിച്ചു. മുൻ വശം രണ്ടു പല്ലുകളില്ല.
കേസുകളുടെ ബഹളവും ഉച്ചനേരവും പ്രതിയുടെ മറുപടിയും അയാളുടെ നിസാര മട്ടിലുള്ള നിൽപ്പും ഇതെല്ലം കൂടി എന്നെ രോഷം കൊള്ളിച്ചെങ്കിലും ഞാൻ സംയമനം പാലിച്ചു കേസ്‌ ഷീറ്റിലേക്കു തല താഴ്ത്തി സ്വരത്തിൽ കർക്കശത വരുത്തി പറഞ്ഞു."നിങ്ങൾ കോടതിയിലാണു നിൽക്കുന്നതു, ചോദിക്കുന്നതിനു ഉത്തരം തന്നാൽ മതി, ഇങ്ങോട്ടു ചോദ്യങ്ങൾ വേണ്ട"
തുടർന്നു ഞാൻ വീണ്ടും ചോദിച്ചു"കുറ്റം ചെയ്തിട്ടുണ്ടോ?"
"തോണ്ടിയതു ശരിയാണു, പക്ഷേ അൽപ്പം മുമ്പു ആ സീറ്റിലിരുന്നതു എന്റെ കൂട്ടുകാരൻ ആയിരുന്നു. അവൻ അവിടെ നിന്നും എഴുന്നേറ്റതു ഞാൻ അറിഞ്ഞില്ല;അവനാണെന്നും കരുതി ഞാൻ ചെയ്തു പോയതാണു; അബദ്ധം സംഭവിച്ചു പോയി മന:പൂർവ്വമല്ല."
"നിങ്ങൾ നെഴ്സറി സ്കൂൾ കുട്ടികളാണോ തോണ്ടാനും നുള്ളാനും ....പ്രായം ഇത്ര ആയില്ലേ...നാണമില്ലേ...?ഞാൻ തല ഉയർത്താതെ ശാസിച്ചു.
"അയാൾ പറയുന്നതു ശരിയാണു സർ, അയാളുടെ കൂട്ടുകരൻ വന്നു എന്നോടു കാര്യങ്ങൾ എല്ലാം പറഞ്ഞു" ആർ.പീ.എഫ്‌. ആഫീസ്സർ എന്നോടു പതുക്കെ റിപ്പോർട്ടു ചെയ്തു.
"എന്നാൽ നിങ്ങള്‍ക്ക് അയാളെ വിട്ടയച്ചു കൂടായിരുന്നോ ഇവിടെ കൊണ്ടു വന്നതു എന്തിനാണു.../"
കർക്കശതയിൽ ഞാൻ അയവു വരുത്തിയില്ല.
" ഒരു പെൺകുട്ടി പരാതി തന്നതു കൊണ്ടാണു .....സാർ...."ആർ.പീ.എഫ്‌. പരുങ്ങി.
മേലിൽ ഇങ്ങീനെ ചെയ്യരുതെന്നു പ്രതിയെ താക്കീതു ചെയ്തും പിഴ ആയി നൂറു രൂപ കെട്ടാനും പിഴ ഒടുക്കിയില്ലെങ്കിൽ പത്തു ദിവസം തടവു ശിക്ഷ വിധിച്ചും ഞാൻ ഉത്തരവു ചെയ്തതിനു ശേഷം പ്രതിയോടു ചോദിച്ചു" പിഴ ഒടുക്കുന്നോ?
'ഉണ്ടു" എന്ന അർത്ഥത്തിൽ തലകുലുക്കിയതിനു ശേഷം പിഴ കെട്ടാൻ പോകുമ്പോൾ അയാളെന്നെ തിരിഞ്ഞു നോക്കി വീണ്ടും ചിരിച്ചു. ആ ചിരി എന്റെ ഉള്ളിൽ എവിടെയോ ഒരു മണി നാദം മുഴക്കിയെങ്കിലും അടുത്ത കേസ്‌ വിളിച്ചതിനാൽ എന്റെ ശ്രദ്ധ അതിലേക്കു തിരിഞ്ഞു.
കേസുകൾ തീർന്നു കോടതി പിരിഞ്ഞ്‌ കഴിഞ്ഞു ഫൈൻ അടച്ച രസീതുകൾ ഒപ്പിടാൻ ബെഞ്ച്‌ ക്ലാർക്ക്‌ എന്റെ മുമ്പിൽ കൊണ്ടു വന്നു. ഓരോ പേരും വായിച്ചു ഒപ്പിടവേ 100 രൂപയുടെ രസീതു പേജിലെത്തിയപ്പോൾ "ബക്കർ " എന്നു ക്ലാർക്ക്‌ പേരു വായിച്ചു. അപ്പോൾ ആ പ്രതി വീണ്ടും എന്റെ ഓർമ്മയിൽ വന്നു.ഇത്രയും പ്രായം ആയിട്ടും വിദ്വാൻ കുസൃതികളും കൊണ്ടു നടക്കുന്നു. ഞാൻ ആ ചാർജു ഷീറ്റെടുത്തു പേരും മേൽ വിലാസവും ഒന്നു കൂടി നോക്കി."ബക്കർ, തളപ്പിൽ വീടു, ആലപ്പുഴ. വിശദമായ മേൽ വിലാസമില്ല.
പെട്ടെന്നു എന്റെ ഉള്ളിൽ മണി നാദം ശക്തിയായി മുഴങ്ങി...ബക്കർ.....അബൂബക്കർ...കുസൃതികളുടെ രാജാവു.....
ഞാൻ ചാടി എഴുന്നേറ്റ്‌ ബഞ്ചു ക്ലാർക്കിനോടു പറഞ്ഞു,"അയാൾ പുറത്തു നിൽപ്പുണ്ടോ എന്നു നോക്കുക, ഒരു പക്ഷേ രസീതിനു നോക്കി നിൽക്കുന്നുണ്ടാവാം...."
എന്റെ മുഖത്തെ പരിഭ്രമം കണ്ടപ്പോൾ ബെഞ്ചു ക്ലാർക്കു പെട്ടെന്നു പുറത്തേക്കു പോയി.
മനസ്സ്‌ വല്ലാതെ തേങ്ങി.
എന്നെ അവൻ തിരിച്ചറിഞ്ഞു. അതു കൊണ്ടാണു അവൻ കുറ്റം ചെയ്തിട്ടുണ്ടോ എന്ന എന്റെ ചോദ്യത്തിനു "അങ്ങിനത്തെ വേണ്ടതീനമൊന്നും ഞാൻ കാണിക്കുകയില്ല എന്നറിയില്ലേ" എന്നു മറുപടി തന്നതു. ദൈവമേ! അവന്റെ രൂപം എത്ര മാറിയിരിക്കുന്നു....എനിക്കു അവനെ തിരിച്ചറിയാൻ കഴിഞ്ഞില്ലല്ലോ അവൻ എന്നെ പറ്റി എന്തു കരുതി കാണും...അവനെ ഞാൻ തിരിച്ചറിഞ്ഞില്ല എന്നു അവൻ മനസ്സിലാക്കിയിരുന്നോ...
കുറേ കഴിഞ്ഞു ക്ലാർക്കു തിരികെ വന്നു അറിയിച്ചു,അവിടെയെങ്ങും അവനെ കണ്ടെത്താന്‍ കഴിഞ്ഞില്ല.
എന്റെ മുഖത്തെ അസ്വസ്ഥത കണ്ടതു കൊണ്ടാവാം ക്ലാർക്ക്‌ ചോദിച്ചു " സാർ എന്തെങ്കിലും കുഴപ്പം.....?"
" ഇല്ല ...ഒന്നുമില്ല.....ഞാൻ മറുപടി പറഞ്ഞെങ്കിലും എന്റെ ശബ്ദം ഇടറിയിരുന്നോ?
ഞാൻ മൊബെയിലിൽ ആർ.പി.എഫ്‌. ആഫീസറെ വിളിച്ചു അബൂബക്കറിനെ കണ്ടെത്താൻ മാർഗം ഉണ്ടോ എന്നു ആരാഞ്ഞു.
"വാർഡ്‌ നമ്പറോ പ്രദേശത്തിന്റെ പേരോ ഇല്ലാത്ത അപൂർണ്ണമായ വിലാസമായതിനാൽ കണ്ടെത്താൻ പ്രയാസമാണു സാർ...എന്നാലും ശ്രമിക്കാം " എന്ന മറുപടിയാണു ലഭിച്ചതു.
തിരികെ പോരാൻ നേരം ആലപുഴ റെയിൽ വേ സ്റ്റേഷൻ മുഴുവൻ അവനെ കണ്ടെത്താൻ അരിച്ചു പെറുക്കിയെങ്കിലും അവനെ കണ്ടു പിടിക്കാന്‍ കഴിഞ്ഞില്ല.
ഇന്നുവരെ അവനെ കണ്ടതുമില്ല.
ആലപ്പുഴയിലെ ജന സാന്ദ്രതയിൽ അവൻ എവിടെയോ മറഞ്ഞു....
ഇനി എന്നെങ്കിലു എനിക്കു അവനെ കാണാൻ കഴിയുമോ?


" "

Monday, January 4, 2010

വിഷം ചീറ്റുന്ന ടവറുകള്‍

മൊബെയിൽ ടവറുകളിൽ നിന്നുമുള്ള റേഡിയേഷൻ വികിരണങ്ങൾ മനുഷ്യർക്കു ക്യാൻസർ പോലുള്ള രോഗങ്ങൾക്കു കാരണമാകാം എന്ന വാർത്ത പത്രങ്ങളിൽ കണ്ടതോടെ ലഭ്യമായ എല്ലാ മാർഗങ്ങളിലൂടെയും മേൽ വിഷയത്തെ ഞാൻ സമീപിക്കുകയുണ്ടായി.
പത്രവാർത്തകൾ,പുസ്തകങ്ങൾ,ഇന്റർ നെറ്റ്‌ തുടങ്ങിയവയിൽ നിന്നും നിലവിലുള്ള മൊബെയിൽസേവന ദാതാക്കളുടെ കമ്പനികളിൽ ജോലി ചെയ്യുന്ന സുഹൃത്തുക്കളിൽ നിന്നും, ടവരുകളിലെ പരിചയക്കാരായ ജീവനക്കാരിൽ നിന്നും വിവിധ തരത്തിൽ എനിക്കു വിവരങ്ങൾ ലഭിച്ചു.പലരും പത്രവാർത്തയെ അനുകൂലിച്ചും ചിലർ പ്രതികൂലിച്ചും ചിലർ അറിവില്ലെന്ന മട്ടിലും പ്രതികരിക്കുകയുണ്ടായി.
ടവർ കേന്ദ്രീകരിച്ചു ഞാൻ സ്വന്തമായും നിരീക്ഷണങ്ങൾ നടത്തി.അങ്ങിനെയുള്ള നിരീക്ഷണത്തിൽ ടവറിനു സമീപത്തുനിന്നും പക്ഷികൾ ഒഴിഞ്ഞു പോകുന്നു എന്ന വസ്തുത ഞാൻ മുമ്പു പോസ്റ്റ്‌ ചെയ്തതു നിങ്ങൾക്കു ഇവിടെ വായിക്കാം.
ഉയർന്ന പ്രദേശങ്ങളിലും ഉയരമുള്ള കെട്ടിടങ്ങൾക്കു സമീപവും താമസിക്കുന്നവർ കൂടുതലും ജാഗരൂകരാകേണ്ടിയിരിക്കുന്നു.കാരണം ടവറുകൾ കൂടുതലും സ്ഥാപിക്കപ്പെട്ടിരിക്കുന്നതു മേൽപറഞ്ഞ സ്ഥലങ്ങളിലാണു.
വിദൂരതയിൽ തല ഉയർത്തിനിൽക്കുന്ന ടവറിനു നിന്നുമുള്ള വികിരണങ്ങൾ ബാധിക്കുന്നപ്രദേശങ്ങൾ ടവറിന്റെ ചുറ്റും എത്രമാത്രം ആവൃതിയിൽ പെടുമെന്നു ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു.നമ്മുടെ കണ്ണും ചെവിയും പ്രവർത്തന നിരതമായിരുന്നാൽ യാതൊരു മാപിനികളുടെയുംസഹായമില്ലാതെ പലതും നമുക്കു തിരിച്ചറിയാൻ കഴിയും.
പ്രകൃതിയെ നിരീക്ഷിക്കുക, ജീവജാലങ്ങളെ ശ്രദ്ധിക്കുക ആപത്തു പലപ്പോഴും കണ്ണിൽ പെടും. ടവറുകൾക്കു സമീപം പോകുന്നതു അപകടമാണെന്നു ജീവ ജാലങ്ങൾ തിരിച്ചറിഞ്ഞിരിക്കുന്നു. അവരുടെ ഏതോ ഇന്ദ്രിയം അപകടത്തെപ്പറ്റി അവർക്കു താക്കീതു നൽകുന്നുണ്ടായിരിക്കാം.
പുതിയ തരം രോഗങ്ങൾ കൂട്ടത്തോടെ നമ്മെ ആക്രമിച്ചു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ഈ വിഷയം പരിശോധിക്കപ്പെടേണ്ടതല്ലേ എന്ന ചിന്ത മനസ്സിൽ കൊണ്ടു നടക്കുമ്പോഴാണു മൊബെയിൽ ടവറുമായി ബന്ധപ്പെട്ടു ജോലി ഉള്ള എന്റെ സ്നേഹിതൻ പുതിയ ഒരു വിവരം എനിക്കു നൽകുന്നതു. ആവിവരം മറ്റുള്ളവരുമായി പങ്കുവെയ്ക്കേണ്ടതും അതു പരിശോധിക്കപ്പെടേണ്ടതുമുണ്ടു എന്നു ഞാൻ കരുതുന്നു.
ഒരു മൊബെയിൽ ടവർ സ്ഥാപിക്കാൻ ഏകദേശം അറുപതു ലക്ഷം രൂപയോളം ചിലവു വരുന്നു.അതു നില നിർത്തിപോകുന്നതിനു ശമ്പളം, സ്ഥല വാടക, കറണ്ട്‌ ചാർജു തുടങ്ങിയവക്കു പ്രതിമാസം അൻപതിനായിരം രൂപയോളം വേറെയും കണ്ടെത്തണം.
കമ്പോളം വെട്ടിപ്പിടിക്കാനും ലാഭം പരമാവധി കൊയ്യാനും മൊബെയിൽ വ്യവസായ മേഖലയിലെത്തിയ ഭീമൻ കമ്പനിക്കാരിൽ പലരും ചെലവു കുറച്ചു ലാഭം വർദ്ധിപ്പിക്കാൻ ടവറുകളുടെ എണ്ണം പരമാവധി കുറക്കുന്നു. എന്നിട്ടു സ്ഥാപിപിക്കപ്പെടുന്നവിരലിലെണ്ണാവുന്ന ടവറുകളിൽ നിന്നും ട്രാൻസ്മിഷന്റെ പവർ വർദ്ധിപ്പിക്കുകയും ചെയ്യുന്നു.ഈ വർദ്ധിത പവറിലുള്ള വികിരണങ്ങൾമനുഷ്യനടക്കമുള്ള ജീവജാലങ്ങൾകു അതി മാരകമാണു.
സർക്കാർ വിലാസം ടെലിഫോൺ കമ്പനിക്കു(ബി}എസ്‌.എൻ.എൽ.) ലാഭം പ്രശ്നമല്ലാത്തതിനാലും ചെലവും നഷ്ടവും അവർക്കു ബാധകമല്ലാത്തതിനാലും അവർ ധാരാളം ടവറുകൾ സ്ഥാപിക്കുകയും വളരെ കുറഞ്ഞ തോതിലുള്ള ട്രാൻസ്മിഷൻപവർ ഇന്റർ നാഷണൽ നിയമത്തിന്റെ പരിധിക്കുള്ളിൽ നിലനിർത്തുകയും ചെയ്യുന്നു.
ഈ വാർത്ത ശരിയാണെങ്കിൽ ആദ്യം പറഞ്ഞതരത്തിലുള്ളടവറുകളിൽ നിന്നുമുള്ള വികിരണങ്ങൾ കാലക്രമത്തിൽ നമ്മളെ രോഗങ്ങൾക്കു ഇരയാക്കുകയില്ലേ?!

ആവാസവ്യവസ്ഥയുടെ സുരക്ഷ കണക്കിലെടുക്കാതെ ലാഭം മാത്രം കൊതിച്ചു വൻ കിട കമ്പനിക്കാർ ഇപ്രകാരം ചെയ്യുന്നതു നിരോധിക്കപ്പെടേണ്ടതല്ലേ!!
പവർ കൂടിയതായാലും കുറഞ്ഞതായാലും ടവർ സ്ഥാപിക്കപ്പെടുന്നതിന്റെ എല്ലാ വശങ്ങളും പരിശോധിക്കപ്പെടേണ്ടല്ലേ?!
മനുഷ്യ സമൂഹത്തിന്റെ നിലനിൽപ്പിനു ഭീഷണി ആയി വരുന്ന ഈ വക പ്രശ്നങ്ങളെ നിരീക്ഷിക്കുകയും പരിശോധിക്കുകയും ചെയ്തു സത്യാവസ്ഥ ബോധ്യപ്പെടേണ്ടതു നമ്മളെ ഭരിക്കുന്ന സർക്കാരിന്റെ ഉത്തരവാദിത്വത്തിൽ പെട്ടതല്ലേ?
മുക്കു കൂട്ടായി പ്രതികരിക്കാം; കാരണം നേരം പുലർന്നാൽ നാം ഇപ്പോൾ കാണൂന്നതു നാലു ചുറ്റും ഉയരുന്ന മൊബെയിൽ ടവറുകളാണല്ലോ!!!